ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മ്യൂസിയങ്ങളിൽ ഒൻപതാം സ്ഥാനമാണ് ഇന്ത്യൻ മ്യൂസിയത്തിനുള്ളത്. മഹാശ്ചര്യങ്ങളുടെ കാഴ്ചവിസ്മയമൊരുക്കി കാത്തിരിക്കുന്ന മ്യൂസിയത്തിന് ജാദു ഖർ എന്നൊരു പേരുകൂടിയുണ്ട്. ലോകപ്രശസ്ത ചിത്രകാരൻമാരുടെ രചനകൾ, ശ്രീബുദ്ധന്റെ ശേഷിപ്പ്, ഈജിപ്ഷ്യൻ മമ്മി, അപൂർവ ഫോസിലുകൾ, വിലയേറിയ പുരാതന ആഭരണങ്ങൾ തുടങ്ങി മ്യൂസിയത്തിനകത്തെ വിസ്മയങ്ങൾ പലതാണ്.
നമ്മുടെ നാടിനെക്കുറിച്ചും വിവിധ ചരിത്ര വശങ്ങളെക്കുറിച്ചും അറിയാൻ ഇഷ്ടപ്പെടുന്നവരെ, ഈ മ്യൂസിയം സന്ദർശിക്കുന്നത് ഒട്ടും നിരാശപ്പെടുത്തില്ല. ആർട്ട്, ആർക്കിയോളജി, ആന്ത്രപ്പോളജി, സുവോളജി, ജിയോളജി, ബോട്ടണി തുടങ്ങി ആറു പ്രധാന വിഭാഗങ്ങളാക്കിയാണ് കാഴ്ചകളെ തരംതിരിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 35 ഗാലറികളാണുള്ളത്.
കോൽക്കത്ത 19 പാർക്ക് സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സർ വില്യം ജോണ്സ് 1784ൽ മ്യൂസിയം സ്ഥാപിച്ചു. 1875-ൽ മ്യൂസിയം ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി. പിൽക്കാലത്ത് ഇന്ത്യൻ മ്യൂസിയം ഇന്ത്യയിലെ മാത്രമല്ല, ഏഷ്യാ-പസഫിക് മേഖലയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലിയതുമായ മ്യൂസിയമായി മാറി.
ഇന്ത്യൻ മ്യൂസിയത്തിനകത്തെ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഈജിപ്ത് ഗാലറി. നാലായിരം വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മിയാണ് ഗാലറിയിലെ ഏറ്റവും പ്രധാന വിസ്മയം. 1844ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന് ഉപഹാരമായി ലഭിച്ച ഒരു മമ്മിയുടെ ശരീരഭാഗവും ഈജിപ്ഷ്യൻ പിരമിഡുകളിലെ ആഭരണ ശേഖരങ്ങളും പടുകൂറ്റൻ ജാറുകളും ഇവിടെയുണ്ട്. കാഴ്ചക്കാർക്ക് ചുരുക്കത്തിൽ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ചരിത്രം വെളിവാക്കിക്കൊടുക്കാൻ ഈ ഗാലറിയിലെ സന്ദർശനം സഹായിക്കും.
പക്ഷികളെക്കുറിച്ചുള്ള ഏറെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘ബേർഡ്സ് ഗാലറി’യാണ് മ്യൂസിയത്തിനുള്ളിലെ മറ്റൊരു സവിശേഷത. ഇന്ത്യൻ മരുഭൂമികളിൽ കാണുന്ന അപൂർവയിനത്തിൽപ്പെട്ട പക്ഷികൾ മുതൽ അന്റാർട്ടിക്കയിലെ പെൻഗ്വിനുകൾ ഉൾപ്പെടെ പക്ഷികളുടെ യഥാർഥ രൂപങ്ങൾ ഇവിടെ സ്റ്റഫ് ചെയ്തുവച്ചിട്ടുണ്ട്. മാത്രമല്ല, പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥയേയും കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.
മാമൽ ഗാലറിയാണ് ഇന്ത്യൻ മ്യൂസിയത്തിനുള്ളിലെ മറ്റൊരു വിസ്മയ വിശേഷം. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നു കണ്ടെടുത്ത ജീവികളുടെ അസ്ഥികൂടങ്ങളും ഫോസിലുകളും പ്രദർശിപ്പിച്ചിരിക്കുന്നു. 1804ൽ മ്യാൻമറിലെ ഒരു തീരത്തുനിന്ന് കണ്ടെടുത്ത പടുകൂറ്റൻ തിമിംഗലത്തിന്റെ അസ്ഥികൂടമാണ് ഗാലറിയിലെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച.
പ്രാണികൾക്കുവേണ്ടി ഒരു ഗാലറി എന്നു കേട്ടാൽതന്നെ അന്പരപ്പ് തോന്നില്ലേ. ഇന്ത്യൻ മ്യൂസിയത്തിനുള്ളിൽ പ്രാണികളെക്കുറിച്ച് അറിയേണ്ടതെല്ലാമുണ്ട്. ഒളിഞ്ഞും തെളിഞ്ഞും കഴിയുന്ന ഏതാണ്ട് എല്ലാത്തരം പ്രാണിവർഗങ്ങളുടെ രൂപവും അവരുടെ ജീവിതരീതികളും സ്വഭാവവിശേഷങ്ങളുമെല്ലാം മനഃപാഠമാക്കിയായിരിക്കും ഈ ഗാലറിയിൽനിന്ന് ഓരോ സന്ദർശകനും മടങ്ങുന്നത്.
അടുത്തതായി ഇന്ത്യൻ മ്യൂസിയത്തിലെ സവിശേഷത എന്നു പറയുന്നത് ടെക്സ്റ്റൈൽ ഗാലറിയാണ്. ഇന്ത്യയിൽ എന്പാടുനിന്നുമുള്ള തുണിത്തരങ്ങളും അവയുടെ ഉൗടും പാവും നെയ്തത് അടക്കമുള്ള വിശേഷങ്ങളും ഗാലറിയിൽ ലഭ്യമാണ്. പുരാതന കാലത്തെ തറിയും നെയ്ത്ത് രീതികളും ഉൾപ്പെടെയുള്ളവയുടെ മാതൃകകളും വിവരണങ്ങളുമുണ്ട്.
സമുദ്രവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ‘അക്വാട്ടിക് ഗാലറി’യാണ് ഇന്ത്യൻ മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകത. ജലജീവിതത്തിലെ വിസ്മയിപ്പിക്കുന്ന ഒട്ടനവധി വിവരങ്ങളും ഇവിടെയുണ്ട്. പടുകൂറ്റൻ മുതലകൾ, സ്രാവുകൾ, കടലാമകൾ എന്നിവയുടെ ഫോസിലുകളും രൂപങ്ങളും ചേർന്ന ജലജീവിത വിസ്മയങ്ങളുടെ നേർക്കാഴ്ച സന്ദർശകരെ കാത്തിരിക്കുന്നു.
സസ്യശാസ്ത്രത്തിലും സസ്യങ്ങളിലും താൽപര്യമുള്ളവർക്ക് ഗാലറി തികച്ചും രുചികരമായ അനുഭവമാണ് ബൊട്ടാണിക്കൽ ഗാലറിയിലുള്ളത്. എട്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടെ പഴക്കമുള്ള ലോഹചിത്രങ്ങളാണ് വെങ്കല ഗാലറിയിലെ വിശേഷം. നാണയങ്ങളുടെ ശേഖരമാണ് നാണയ ഗാലറിയിലുള്ളത്. പുരാതനകാലം മുതൽ പ്രചാരത്തിലുള്ള 52,000 നാണയങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധാര ഗാലറിയിലാണ് ശ്രീബുദ്ധനുമായി ബന്ധപ്പെട്ട സ്മരണകളുള്ളത്. ബുദ്ധന്റെ ജീവിതം ചിത്രീകരിക്കുന്ന ശിൽപങ്ങളാണ് പ്രധാന കാഴ്ച.
രണ്ടാം നൂറ്റാണ്ടിൽ അഭിവൃദ്ധി പ്രാപിച്ച ഗാന്ധാരാ സ്കൂൾ ഓഫ് ആർട്ടിലെ ബോധിസത്വത്തെയും മൈത്രേയനെയും സംബന്ധിക്കുന്ന വിവരങ്ങളും കാഴ്ചകളുമുണ്ട്. രണ്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള ബുദ്ധ, ബ്രാഹ്മണ, ജൈന ശിൽപങ്ങളും ശിൽപികളെക്കുറിച്ചുള്ള വിവരങ്ങളുമാണ് ആർക്കിയോളജിക്കൽ ഗാലറിയിലുള്ളത്. കുശാന, ഗുപ്ത, പാല-സേന, ചന്ദേല്ല, പല്ലവ, ഹൊയ്സാല, വിജയനഗർ, ചോള രാജവംശ കാലത്തെ ശിൽപങ്ങളും മാതൃകകളുമുണ്ട്.
മ്യൂസിയത്തിൽ ഇടനാഴികളാണ് കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുന്ന മറ്റൊരിടം. സന്ദർശകർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനും സമ്മാനങ്ങൾ നൽകുന്നതിനുമുള്ള വസ്തുക്കൾ വാങ്ങുന്നതിനുള്ള ഗിഫ്റ്റ് ഷോപ്പും മ്യൂസിയത്തോട് ചേർന്നുണ്ട്. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ മ്യൂസിയം സന്ദർശകർക്കായി തുറക്കും.
സെബി മാത്യു