ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മരാജനില്‍ ഒരു സംഗീതജ്ഞനുണ്ടായിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത സംഗതിയാണ്. ആ കഥകളിലൂടെയും, പത്മരാജന്റെ സിനിമാസംഗീതത്തിലൂടെയും സഞ്ചരിക്കുകയാണ് മകന് അനന്തപത്മനാഭന്...
പതിനെട്ടു സിനിമകള്‍. അതില്‍ മൂന്നിലൊന്നിലേയുള്ളൂ പാട്ടുകള്‍. സിനിമയുടെ സ്വഭാവത്തിനു നിരക്കുന്നതല്ലെങ്കില്‍ പാട്ടു വേണ്ട എന്നു വിശ്വസിച്ചിരുന്നു പത്മരാജന്. എന്നാല്‍ അങ്ങനെ വേണമെന്നുറപ്പിച്ച് ഉള്പ്പെടുത്തിയവയാകട്ടെ ഇന്നും മനസുനിറയ്ക്കുന്നവ. ജീവിതത്തിന്റെയും കലയുടെയും കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരു ഭാഗമായിരുന്നു പത്മരാജനു സംഗീതമെന്നു കേള്‍പ്പിക്കുന്നു മകന് അനന്തപത്മനാഭന്റെ വാക്കുകള്‍.
""കോളജ് പഠനംകഴിഞ്ഞ് ജോലികിട്ടുന്നതുവരെ ഏതാണ്ടൊരു ആറുമാസക്കാലം അച്ഛന് മുതുകുളത്ത് ഉണ്ടായിരുന്നു. അന്നവിടെ നാടകവും പാട്ടുമൊക്കെയായി ഒരു ചെറിയ ക്ലബ് ഉണ്ട്. കുടുംബക്കാരൊക്കെയാണ് അംഗങ്ങള്‍.
അച്ഛന്റെ അമ്മാവന്റെ മകന് സി. മാധവന്‍പിള്ള സംവിധാനംചെയ്ത ഒരു നാടകം അന്നൊരു പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെയും, മറ്റൊരു അടുത്ത ബന്ധുവായ ശ്രീകുമാരന്‍ തമ്പിയുടെയും വരികളാണ് പാട്ടുകള്‍ക്ക്. സിനിമയില്‍ എത്തുന്നതിനു മുമ്പേ കവിയായി പേരെടുത്തയാളാണ് അത്ഭുത പ്രതിഭയായ ശ്രീകുമാരന്‍ തമ്പി.
പാട്ടുകള്‍ പാടുന്നത് അച്ഛന്റെ ജ്യേഷ്ഠന് പത്മധരനാണ്, ഒപ്പം അനിയത്തി പത്മപ്രഭയും മറ്റൊരു ബന്ധുവും അഭിനേത്രിയുമായ ശ്രീലത നമ്പൂതിരിയും. പാട്ടുകളുടെയെല്ലാം ഈണം അച്ഛന്റേതായിരുന്നു.
നിര്‍ഭാഗ്യവശാല്‍ ഈ പാട്ടുകളൊന്നും എവിടെയും ആലേഖനംചെയ്യപ്പെട്ടില്ല. ആരും അതിനു ശ്രമിച്ചില്ല, അച്ഛന് ഒട്ടും ശ്രമിച്ചില്ല. ചെപ്പോ ചെപ്പോ ചെപ്പോ കണ്ണാടി എന്നൊരു ലളിതസുന്ദരമായ പാട്ട് ശ്രീകുമാരന്‍ തമ്പി പിന്നീടു പാടിക്കേട്ടിട്ടുണ്ട്.
രാജന് കൊച്ചാട്ടന് ഒരു ഭാഗവതരെപ്പോലെ പാട്ടുകള്‍ പറഞ്ഞുതരുമെന്ന് ശ്രീലത നമ്പൂതിരി എഴുതിയ കുറിപ്പിലുണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് അച്ഛനില്‍ സംഗീതമുണ്ടെന്ന് അറിയുന്നത്. ആ, അങ്ങനെയൊക്കെയുണ്ട് എന്നായിരുന്നു പിന്നീട് അതേക്കുറിച്ചു ചോദിച്ചപ്പോള്‍ അച്ഛന്റെ മറുപടി''.
സിനിമയിലെ പാട്ടുകള്‍
""സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടും, ഈണങ്ങളൊരുക്കാന്‍ കഴിവുണ്ടായിട്ടും സ്വന്തം സിനിമകളില്‍ സംഗീതം ചെയ്യാന്‍ അദ്ദേഹം മുതിര്‍ന്നില്ല. നിര്‍ബന്ധമായും പാട്ടുവേണം എന്നുള്ള അവസരങ്ങളില്‍ മാത്രമേ പാട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ളൂ.
കഥയോടിണങ്ങിനില്ക്കുന്ന പാട്ടുകള്‍. ഗാനങ്ങളല്ല സിനിമയുടെ അടിത്തറ എന്നു വിശ്വസിച്ച മോഡേണ്‍ ഔട്ട്ലുക്കിന്റെ പ്രചാരകരായിരുന്നു കെ.ജി. ജോര്‍ജും പത്മരാജനും. ഗാനരംഗങ്ങള്‍ ഒരുതരം എക്സേപ്പിസമാണെന്ന് അച്ഛന് പറയും.
ഒരിടത്തൊരു ഫയല്വാന്, കള്ളന് പവിത്രന്, അപരന്, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൊന്നും പാട്ടുകളില്ല. പെരുവഴിയമ്പലത്തിലുള്ളത് ഒരു ഹരികഥാ കാലക്ഷേപം മാത്രമാണ്, അതും പൂര്‍ണമായി ഇല്ല.
തിങ്കളാഴ്ച നല്ല ദിവസത്തില്‍ അച്ഛന് പാട്ടുവേണമെന്നില്ലായിരുന്നു. എന്നാല്‍ പ്രിയപ്പെട്ട ശ്യാമിനെക്കൊണ്ട് ഒരു പാട്ടു ചെയ്യിക്കണമെന്ന അരോമ മണിസാറിന്റെ താത്പര്യംകൊണ്ടാണ് പനിനീരുമായ് എന്ന സുന്ദരഗാനം ഉള്‍പ്പെടുത്തിയത്.
പെരുവഴിയമ്പലത്തിനുവേണ്ടി ഓണാട്ടുകരയുടെ തനതു ഗാനശില്പമായ ഹരികഥാഗാലക്ഷേപം ഒരുക്കാന്‍ അതിന്റെ ആത്മാവറിയുന്ന കാവാലം നാരായണ പണിക്കരെയും എം.ജി. രാധാകൃഷ്ണനെയുമാണ് ചുമതലപ്പെടുത്തിയത്. ഹരിപ്പാട് സരസ്വതിയമ്മ പാടി. ഗംഭീരമായ വരികളുള്ള വലിയ പരീക്ഷണമായിരുന്നു അത്''.
ജോണ്‍സന്റെ വരവ്
""രണ്ടാമത്തെ ചിത്രമായ ഒരിടത്തൊരു ഫയല്വാനിലേക്ക് പശ്ചാത്തല സംഗീതമൊരുക്കാന്‍ ജോണ്‍സണെ കണ്ടെത്തിയത് ഭരതന്സ്കൂളില്നിന്നാണ്. ഛര്‍ദി ബാധിച്ച് അവശനായാണ് ജോണ്സണ് റെക്കോര്‍ഡിംഗിന് എത്തിയത്. വയ്യെങ്കിലും ആവേശം കയറി ജോണ്സണ് വയലിനെടുത്തു വായിക്കുന്ന കഥകളെല്ലാം അച്ഛന് വീട്ടില്‍ വന്നു പറയുമായിരുന്നു. അന്നേ ജോണ്സണ് അദ്ദേഹത്തിന്റെ മനസില്‍ കയറി.
കൂടെവിടെ, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങി മിക്കവാറും സിനിമകള്‍ക്ക് ജോണ്സണ് ഈണങ്ങളൊരുക്കി. തൂവാനത്തുമ്പികള്‍ക്ക് പശ്ചാത്തല സംഗീതവും.
അപരന് ചെയ്യുന്ന സമയത്ത്. എല്‍. വൈദ്യനാഥനെക്കൊണ്ടു സംഗീതം ചെയ്യണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. മാല്‍ഗുഡി ഡേയ്സിലെ മനോഹരസംഗീതം കേട്ട് ഇഷ്ടപ്പെട്ടാണ് അങ്ങനെയൊരാഗ്രഹം വന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമായ കാരണങ്ങളാല്‍ അദ്ദേഹത്തെക്കൊണ്ടു ചെയ്യാക്കാനായില്ല. സ്വന്തം ആളായ ജോണ്‍സണ്‍തന്നെ വന്നു.
അക്കാലത്താണ് തമസ് എന്ന സീരീസ് ദൂരദര്‍ശനില്‍ വന്നിരുന്നത്. അതില്‍ വനരാജ് ഭാട്ടിയ ചെയ്ത സംഗീതം തന്നെ പ്രചോദിപ്പിച്ചുവെന്ന് പില്ക്കാലത്ത് ജോണ്സണ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്ന് അച്ഛനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ സംഗീതം കേട്ടയുടന്‍ ജോണ്‍സണോടു ചോദിച്ചത്രേ- താനാ മറ്റേ ഭാട്ടിയയെ പിടിച്ചല്ലേ എന്ന്!
പ്രമേയത്തിന്റെ, കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞു സംഗീതമൊരുക്കിയ ഒന്നാംതരം ചലച്ചിത്രസംഗീതകാരനായിരുന്നു ജോണ്സണ്''. തൂവാനത്തുമ്പികളില്‍ ക്ലാരയ്ക്കും രാധയ്ക്കും വേണ്ടി ചെയ്ത ഈണങ്ങള്‍ ഒരു മ്യൂസിക്കല്‍ ജീനിയസിനു മാത്രം സാധിക്കുന്നതാണ് അനന്തപത്മനാഭന് പറയുന്നു.
രവീന്ദ്രന്, ഇളയരാജ, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, എസ്.പി. വെങ്കിടേഷ്, കെ.സി. വര്‍ഗീസ്, മോഹന്‍ സിതാര, ഗുണ സിംഗ് തുടങ്ങിയവരും പത്മരാജന് ചിത്രങ്ങളെ സംഗീതംകൊണ്ട് സമ്പന്നമാക്കി. പാട്ടുകള്‍ കഥയുടെ നരേറ്റീവ് പ്രോഗ്രഷന്‍ സമര്‍ഥമായി ഉപയോഗിക്കുന്നതായിരുന്നു പത്മരാജന്റെ രീതി.
ഒരു മ്യൂസിക്കല്‍ ചലച്ചിത്രമെന്നും വിശേഷിപ്പിക്കാവുന്ന ഞാന്‍ ഗന്ധര്‍വനില്‍ വളരെ വ്യത്യസ്തമായ പാട്ടുകള്‍ വേണമെന്നാവശ്യപ്പെട്ടാണ് ജോണ്‍സണെ സമീപിച്ചത്. ഹിന്ദുസ്ഥാനി രാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിനു ധൈര്യം പകരുകയും ചെയ്തു. അനശ്വര ഗാനങ്ങൾ പിറന്നു.
ഭരതനുമായുള്ള ചങ്ങാത്തത്തിനു കെട്ടുറപ്പായതും സംഗീതമാണ്. അവര്‍ ഒപ്പമിരുന്നുപാടിയ സദസുകള്‍ ഹൃദയാകാശങ്ങളില്‍ നിറയുന്നുണ്ടാകണം.
ഹരിപ്രസാദ്