‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
"എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് റാണി മരിയയെക്കുറിച്ച് ആദ്യം കേട്ടത്. ആ വർഷത്തിൽ തന്നെയാണ് റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചതും. ഉത്തരേന്ത്യയിൽ അവഗണിക്കപ്പെടുന്നവരുടെയും നിശബ്ദമാക്കപ്പെടുന്നവരുടെയും ശബ്ദമായി മാറിയ ധീരവ്യക്തിത്വമെന്നു കേട്ടും വായിച്ചും അറിഞ്ഞു. നീതിക്കുവേണ്ടിയുള്ള അസാധാരണ പോരാട്ടം നടത്തിയ സിസ്റ്ററുടെ ജീവിതം അന്നുതന്നെ എനിക്കു വലിയ പ്രചോദനവും ആവേശവുമായിരുന്നു....
വർഷങ്ങൾക്കിപ്പുറം റാണി മരിയയുടെ വേഷം സിനിമയ്ക്കായി അഭിനയിക്കാനാവുകയെന്നതിലെ സന്തോഷവും അഭിമാനവും വാക്കുകൾക്കതീതമാണ്. മറ്റേതു വേഷം ചെയ്യുന്നതിനേക്കാൾ സംതൃപ്തിയാണു സിനിമയുടെ ഷൂട്ടിംഗ് നാളുകളിലും തുടർന്നും അനുഭവിക്കാനായത്. ഇതു ദൈവികമായ നിയോഗമാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം....'
മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ നടി വിൻസി അലോഷ്യസ്, വലിയ സന്തോഷത്തിലാണ്; വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയായി അഭിനയിക്കാനായതിന്റെ സന്തോഷം. റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സൺ പി. ഔസേഫ് സംവിധാനം ചെയ്ത ‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിലാണ് വിൻസി അലോഷ്യസിന്റെ ശ്രദ്ധേയ വേഷം. പ്രിവ്യൂ ഷോകളിലും കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയപ്പോഴും സിനിമ കണ്ടവരുടെ പ്രതികരണങ്ങൾ, സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ച നാളിനു സമാനമായ സന്തോഷം നൽകുന്നുവെന്നു വിൻസി.
വെല്ലുവിളി, സാധ്യത
റാണി മരിയയുടെ റോൾ അഭിനയിക്കാനുള്ള അവസരമെത്തിയപ്പോൾ, സിസ്റ്ററുടെ ജീവിതത്തിലെ മൂല്യങ്ങൾ എത്ര മാത്രം എന്റെ ജീവിതത്തിലുണ്ട്, എത്രത്തോളം എനിക്ക് സ്വന്തമാക്കാനാകും എന്നതായിരുന്നു ആദ്യത്തെ ചിന്ത. കാരണം റാണി മരിയ കേവലം വ്യക്തി എന്നതിനപ്പുറം ജീവിതം മറ്റുള്ളവർക്കായി സന്പൂർണ സമർപ്പണം നടത്തിയ, അതിന്റെ പേരിൽ വധിക്കപ്പെട്ട സന്യാസിനിയാണ്. അതുൾക്കൊള്ളാനും കഥാപാത്രത്തെ തനിമയോടെ അവതരിപ്പിക്കാനുമാവുക എന്നത് വെല്ലുവിളിയും സാധ്യതയുമായിരുന്നു. - വിൻസി പറഞ്ഞു.
അഭിനയിക്കേണ്ടത് 41 വയസുള്ള സിസ്റ്റർ റാണി മരിയയുടെ കഥാപാത്രം. അതിലേക്കെത്താൻ വലിയ ഒരുക്കങ്ങൾ ആവശ്യമായിരുന്നു. ചെറുപ്പം മുതൽ സന്യാസിനിമാർക്കൊപ്പം ഇടപഴകിയതിന്റെ അനുഭവങ്ങൾ സന്യസ്ത ശൈലികളെ അടുത്തറിയാൻ സഹായിച്ചു. അത് സിനിമയുടെ പ്രവർത്തനങ്ങളിലും സഹായിച്ചു. മാതൃസഹോദരി ഒരു ഇറ്റാലിയൻ കോൺഗ്രിഗേഷനിൽ സന്യാസിനിയാണ്.
പല ഭാഷ, പല നാട്
ഹിന്ദിയിൽ ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിംഗിൽ ഭാഷ തന്നെയായിരുന്നു പ്രധാന പ്രതിബന്ധം. ഏതാനും ദിവസങ്ങൾ ഭാഷ പഠിക്കാൻ മാറ്റിവച്ചു. ഭാഷാപഠനത്തിനു പ്രത്യേക ശില്പശാല പോലും ഉണ്ടായിരുന്നു. സെറ്റിൽ ഉണ്ടായിരുന്നവർ അതിനു വലിയ പ്രോത്സാഹനവും പിന്തുണയും നൽകി.
കേരളത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 37 ദിവസമായിരുന്നു ചിത്രീകരണം. റാണി മരിയയുടെ പ്രധാന പ്രവർത്തന മേഖലയായിരുന്ന ഇൻഡോർ ഉദയ്നഗറിലും ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചു.
16 സംസ്ഥാനങ്ങളിൽനിന്നുള്ളവർ സിനിമയുടെ കാമറയ്ക്കു മുന്നിലും പിന്നിലും അണിനിരന്നുവെന്നത് ‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയുടെ പ്രധാന പ്രത്യേകതയാണ്. ഭാഷയിലും രീതികളിലും വ്യത്യാസങ്ങളുള്ളവരുടെ ഒത്തൊരുമിച്ചുള്ള പ്രയത്നം കൂടിയാണ് ഇപ്പോൾ തിയറ്ററുകളിലെത്തിയ സിനിമ.
മറക്കാനാവാത്ത ചുംബനം
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹിയിലും ബംഗളൂരുവിലും റിലീസിംഗിനു മുന്‍പ് സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ ഒരുക്കിയിരുന്നു. സിനിമ കണ്ട റാണി മരിയയുടെ കുടുംബാംഗങ്ങൾ തന്റെ കൈകൾ ചേർത്തുപിടിച്ചു ചുംബിച്ചുവെന്നു വിൻസി ഓർക്കുന്നു.
"എന്റെ അഭിനയ മികവിനേക്കാൾ റാണി മരിയ എന്ന മഹനീയ വ്യക്തിത്വത്തിന്റെ പ്രഭാവമാണ് അത്തരം പ്രതികരണങ്ങളിലൂടെ മനസിലായത്. റാണി മരിയയെ അടുത്തറിഞ്ഞിട്ടുള്ള അവരെല്ലാം സിസ്റ്ററുടെ ജീവിതവും സിനിമയും തമ്മിലുള്ള ഇഴയടുപ്പം മനസിലാക്കുന്നു.'
ഷെയ്സന്റെ സ്വപ്നം
സംവിധായകൻ ഷെയ്സൺ പി. ഔസേപ്പിന്റെ ഏഴു വർഷത്തിലധികമെടുത്ത പ്രയത്നത്തിന്റെ ഫലം കൂടിയാണു ‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’. സിസ്റ്റർ റാണി മരിയയെ ആവിഷ്കരിക്കാൻ വിൻസി അലോഷ്യസ് വലിയ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നു സംവിധായകൻ ഷൈസൻ പറഞ്ഞു.അടിസ്ഥാനജനതയുടെ വിമോചനത്തിനായി രക്തസാക്ഷിയായ മലയാളി വനിതയുടെ കഥയാണ് 'ദി ഫേസ് ഓഫ്ദി ഫേസ്ലെസ്' സിനിമ വിനിമയം ചെയ്യുന്നത്.
റാണി മരിയയുടെ വിശുദ്ധജീവിതം ഭാരതത്തിന്റെ കാലികപശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന അനേകായിരങ്ങൾക്കു മുഖവും ശബ്ദവുമാകാനുള്ള അസാധാരണ പോരാട്ടമായിരുന്നു റാണി മരിയയുടെ ജീവിതം. ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ സിനിമ ചർച്ച ചെയ്യപ്പെടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജീത്ത്മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒഡീഷ), പൂനം (മഹാരാഷ്ട്ര), സ്നേഹലത(നാഗ്പൂര്‍),പ്രേംനാഥ് (ഉത്തര്‍പ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ട്രൈലൈറ്റ് ക്രിയേഷൻസിന്റ ബാനറിൽ സന്ദ്രാ ഡിസൂസ റാണയാണു നിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജന്‍ ഏബ്രഹാം, ഛായാഗ്രഹണം മഹേഷ് ആനെ, തിരക്കഥ, സംഭാഷണം ജയപാൽ ആനന്ദ്. ബേബിച്ചൻ ഏർത്തയിലിന്റെ പുല്ലുവഴിയിൽനിന്നു പുണ്യവഴിയിലേക്ക് എന്ന ഗ്രന്ഥം സിനിമയ്ക്ക് ആധാരമാക്കിയിട്ടുണ്ട്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികള്‍ക്ക് അൽഫോൻസ് ജോസഫാണു സംഗീതം നൽകിയത്. സെൻട്രൽ പിക്ചേഴ്സാണു സിനിമ തിയറ്ററുകളിലെത്തിച്ചത്. ഹിന്ദിക്കു പുറമേ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ സിനിമ തയാറായിട്ടുണ്ട്. അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച സിനിമയ്ക്കു റിലീസിംഗിനു മുന്‍പേ മുപ്പതോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചു.
റിയാലിറ്റി ഷോയിൽ തുടക്കം
മലപ്പുറം പൊന്നാനി സ്വദേശി അലോഷ്യസിന്റെയും സോണിയുടെയും മകളാണ് വിൻസി.
'നായികാ നായകന്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് കരിയറിനു തുടക്കം. ആദ്യസിനിമ വികൃതി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നിവയിൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2022ൽ പുറത്തിറങ്ങിയ രേഖ എന്ന സിനിമയിലെ അഭിനയത്തിനാണു സംസ്ഥാന പുരസ്കാരം ലഭിച്ചത്.
സിജോ പൈനാടത്ത്