ബോട്ടപകടത്തിൽ മഹാകവി കുമാരനാശാൻ മരിച്ചിട്ട് 16ന് ഒരു നൂറ്റാണ്ട്
2024 ജനുവരി 16ന് പല്ലനയാറിന് നൂറു കണ്ണീർ വർഷങ്ങൾ പൂർത്തിയാകുന്നു. ശാന്തമായി ഒഴുകുന്ന പല്ലനയാറിന്റെ തേങ്ങലുകൾ നിലയ്ക്കുന്നില്ല. മഹാകാവ്യം എഴുതാതെ മഹാകവിയായ, മലയാളത്തിന്റെ സ്നേഹഗായകൻ കുമാരനാശാനെ തന്റെ ആഴങ്ങളിലേക്കു വലിച്ചുതാഴ്ത്തി മരണത്തിന്റെ തിരകളിലൊളിപ്പിച്ചു എന്ന ദുഷ്കീർത്തിയും പേറിയാണ് ഒരു നൂറ്റാണ്ടായി പല്ലനയാർ ഒഴുകുന്നത്. നദിയുടെ സങ്കടത്തിന്റെ ആഴം ആർക്ക് അളന്നെടുക്കാനാവും?
നഷ്ടങ്ങളുടെ വർഷം
മലയാളനാടിനു നഷ്ടത്തിന്റെ വലിയ കണക്കുകളുമായി പിറന്ന വർഷമായിരുന്നു 1924. അന്നുവരെ മലയാളക്കര അനുഭവിച്ചിട്ടില്ലാത്ത ഭീകരമായ 99ലെ വെള്ളപ്പൊക്കം എന്ന് അറിയപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ മഹാപ്രളയം കേരളക്കരയെ മുക്കിയത് കൊല്ലവർഷം 1099 എന്ന 1924ൽ ആയിരുന്നു. 1924 പിറന്നു വീണതുതന്നെ മലയാളത്തിന്റെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച ആധുനിക കവിത്രയത്തിലെ സ്നേഹഗായകൻ കുമാരനാശാന്റെ ജീവനെ ആഴത്തിൽ താഴ്ത്തിക്കൊണ്ടായിരുന്നു.
അക്ഷരാർഥത്തിൽ മലയാളിയെ കണ്ണീരണിയിച്ച ഒരു വർഷത്തിന്റെ തുടക്കത്തിലായിരുന്നു കുമാരനാശാന്റെ അപ്രതീക്ഷിത വേർപാട്. കുമാരനാശാന്റെ ജീവൻ പല്ലനയാറിന്റെ അഴത്തിലമർന്നിട്ട് ജനുവരി 16ന് ഒരു നൂറ്റാണ്ട് പൂർത്തിയാവുന്നു.
ദുരൂഹതയൊഴിയാതെ
കേവലം 51 വയസ് മാത്രം പ്രായമുള്ള നീന്തൽ വശമുള്ള കുമാരനാശാൻ ഒരു ചെറുനദിയിൽ ബോട്ട് മുങ്ങിമരിച്ചു എന്നത് അന്നും ഇന്നും അവിശ്വസനീയമായ ഒരു യാഥാർഥ്യമായി ഓരോ മലയാളിയുടെയും മനസിനെ നീറ്റുന്നു. എല്ലാവരെയും ഞെട്ടിക്കുകയും അന്പരപ്പിക്കുകയും ചെയ്ത ദുരന്തമായിരുന്നു കവിയുടെ അപകടമരണം.
1924 ജനുവരി 15ന് രാത്രി പത്തോടുകൂടി ആലുവയിലെ തന്റെ ഓട്ടുകമ്പനിയിലേക്കു പോകുന്നതിനാണ് കൊല്ലത്തുനിന്നു ട്രാവൻകൂർ & കൊച്ചിൻ മോട്ടോർ സർവീസ് എന്ന കമ്പനിവക റെഡിമർ ബോട്ടിൽ കുമാരനാശാൻ കയറിയത്. ജലഗതാഗത മേഖലയിൽ പ്രൈവറ്റ് കമ്പനികളുടെ ബോട്ടുകളായിരുന്നു അക്കാലത്തു നിലവിലുണ്ടായിരുന്നത്.
ഇന്നത്തേതിൽനിന്നു വളരെ വ്യത്യസ്തമായ ഒരു സാഹചര്യമാണ് നൂറു വർഷങ്ങൾക്കു മുമ്പു നിലനിന്നിരുന്നത്. നാം ഇന്നു കാണുന്ന കേരളമായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തിരുവിതാംകൂർ രാജാക്കൻമാരാണ് അന്നു തെക്കൻ കേരളം ഭരിച്ചിരുന്നത്. അന്നത്തെ കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഇപ്പോഴത്തെ ആലപ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ.
ആ ബോട്ടുയാത്ര
കൊല്ലത്തുനിന്ന് അഷ്ടമുടി കായൽ കടന്നുവേണം ആലപ്പുഴ എത്താൻ. രാത്രി പുറപ്പെടുന്ന ബോട്ടുകൾ പിറ്റേന്ന് പുലർച്ചെ ആലപ്പുഴയിലെത്തും. അവിടന്നു കോട്ടയത്തേക്കും എറണാകുളത്തേക്കും ബോട്ട് ലഭിക്കുന്നതിനാൽ മിക്ക ദിവസങ്ങളിലും രാത്രിയിലെ യാത്രയ്ക്കു റെഡിമർ ബോട്ടിൽ യാത്രക്കാരുടെ നല്ല തിരക്കായിരിക്കും.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം കഴിഞ്ഞെത്തിയ വിശ്വാസികളും കോട്ടയത്തേക്കു പോകാനുള്ള ഒരു വിവാഹപാർട്ടിയും ഉൾപ്പെടെ പതിവിൽ കൂടുതൽ ആളുകളാണ് അന്നേ ദിവസം ആലപ്പുഴ ലക്ഷ്യം വച്ചു പോകുന്ന റെഡിമർ ബോട്ടിൽ കയറിപ്പറ്റിയത്.
പതിവിലും താമസിച്ച്, വേഗം കുറച്ചാണ് അഷ്ടമുടിക്കായൽ കടന്നു ബോട്ട് പല്ലന ആറ്റിലേക്കു പ്രവേശിച്ചത്. കായൽ കടന്നപ്പോൾതന്നെ പാതിരാ കഴിഞ്ഞിരുന്നു. ബോട്ടിലെ യാത്രക്കാരുടെ ആധിക്യത്തെക്കുറിച്ചു തുടക്കത്തിൽ തോന്നിയ പേടി കായൽ കടന്നതോടെ യാത്രക്കാരിൽനിന്നു മെല്ലെ വിട്ടകന്നു.
പലരും ഉറക്കത്തിലേക്കു വഴുതിവീണു. ബോട്ടിലെ ഒന്നാം ക്ലാസ് കാബിനിൽ യാത്രക്കാരോടു സംസാരത്തിലായിരുന്ന കുമാരനാശാനും അഷ്ടമുടിക്കായൽ കടന്നതോടെ മറ്റു പല യാത്രക്കാരെയും പോലെ ഉറക്കത്തിലായി. യാത്രാബോട്ടാണെങ്കിലും അക്കാലത്ത് ചരക്കുനീക്കം പലപ്പോഴും ഇങ്ങനെയുള്ള ബോട്ടുകളിലായിരുന്നതിനാൽ കൊല്ലത്തു നിന്നും ആലപ്പുഴയിലിറക്കാൻ യാത്രക്കാരോടൊപ്പം ധാരാളം ചരക്ക് കെട്ടുകളും ഈ ബോട്ടിൽ കയറ്റിയിരുന്നു. കായലിലെ പേടിപ്പെടുത്തുന്ന ഓളവും പതിവിൽ കവിഞ്ഞ തിരക്കും ഭാരവും ബോട്ടിലെ ജീവനക്കാരെയും ആശങ്കാകുലരാക്കിയിരുന്നു.
എങ്കിലും അപകടം കൂടാതെ കായൽ കടന്നതിന്റെ ആശ്വാസത്തിലായിരുന്നു ജീവനക്കാർ. എന്നാൽ, പ്രക്ഷുബ്ധമായ കായലിൽനിന്നു നീങ്ങിയത് നദിയിൽ കാത്തിരുന്ന വലിയൊരു അപകടത്തിലേക്കാണെന്ന് ആരും കരുതിയിരുന്നില്ല. കായൽ കടന്നതോടെ അപകടമൊഴിഞ്ഞു എന്ന ആശ്വാസത്തിലായിരുന്നു പലരും.
അവസാന യാത്ര
യാത്രയുടെ മനുഷ്യനായിരുന്നു കുമാരനാശാൻ. ശ്രീ നാരായണ ഗുരുവിനെ കണ്ടുമുട്ടിയതോടുകൂടി എസ്എൻഡിപിയുടെ സ്ഥാപനവും അതിന്റെ പ്രവർത്തനങ്ങളുമായി നിത്യേന യാത്രയിലായിരുന്നു കുമാരനാശാൻ. സാമൂഹ്യപ്രവർത്തനത്തോടും സമുദായ പ്രവർത്തനത്തോടുമൊപ്പം ആലുവയിലെ തന്റെ ഓട്ട് കമ്പനി കൂടി നോക്കി നടത്തിയിരുന്ന കവിക്കു ഓട്ടുകമ്പനിയിലേക്കുള്ള യാത്രയാണ് അന്ത്യയാത്രയായി മാറിയത്.
പല്ലന ആറിനു വലിയ ആഴമോ വീതിയോ ഇല്ല.എന്നാൽ, 1924 ജനുവരി 16ന് വെളുപ്പിന് റെഡിമർ ബോട്ടിൽ മലയാളത്തിന്റെ മഹാകവിക്ക് അന്ത്യനിമിഷങ്ങൾ ഒരുക്കിയത് ശാന്തമായൊഴുകുന്ന പല്ലനയാറിന്റെ ആഴമില്ലാത്ത മൺതിട്ടകളായിരുന്നു എന്നത് ഒരു വൈരുധ്യമായി തോന്നാം. "അന്തമില്ലാത്തൊരാഴത്തിലേയ്ക്കിതാ ഹന്ത താഴുന്നു താഴുന്നു ഞാനഹോ'' എന്നു കരുണയിൽ കുറിച്ച കുമാരനാശാൻ ആഴമില്ലാത്ത പല്ലനയാറിന്റെ ആഴങ്ങളിലാണ് തന്റെ ആത്മാവിനെ സമർപ്പിച്ചത്.
വില്ലനായ മൺതിട്ട
കായംകുളം കായലിൽനിന്നു തോട്ടപ്പള്ളി വഴി ആലപ്പുഴയ്ക്കു വരുന്ന ആറ്റിൽ പല്ലനയിലെ വളവിൽ ബോട്ട് ആറ്റിലെ മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് ഇതു സംബന്ധിച്ചു രൂപവത്കരിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.
അപകടം നടന്നത് പുലർച്ചെ ആയതിനാലും അധികം ജനവാസം ഇല്ലാത്ത പ്രദേശത്ത് ആയതിനാലും അപകടം പുറം ലോകം അറിയാൻ താമസിച്ചതു മരണസംഖ്യ വർധിപ്പിച്ചു. ഒരു ബോട്ട് ജീവനക്കാരൻ ഉൾപ്പെടെ 24 പേരാണ് അപകടത്തിൽ മരിച്ചതെന്നാണ് ഇത് സംബന്ധിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ, മരണസംഖ്യ ഇതിലും കൂടുതലാണെന്ന് അന്നത്തെ പത്രവാർത്തകളിൽ വന്നിരുന്നു.
മൺതിട്ടയിലിടിച്ച ബോട്ട് മറിയുകയും മുങ്ങുകയും ആയിരുന്നുവെന്ന് ആ ദിവസങ്ങളിൽ ഇറങ്ങിയ അച്ചടി മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം ക്ലാസ് കാബിനിലായിരുന്ന കവിയുടെ മൃതദേഹം അടുത്ത ദിവസം ബോട്ടിൽനിന്നുതന്നെ കണ്ടെത്തിയെന്നും അങ്ങനെയല്ല പല്ലനയാറ്റിൽ അടുത്ത ദിവസം ഒഴുകി നടക്കുന്നതായി കണ്ട് തിരിച്ചറിയുകയായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു.
മാറ്റുവിൻ ചട്ടങ്ങളെ
മഹാകാവ്യമൊന്നും എഴുതാതെ മലയാളിയുടെ മഹാകവിയായിരുന്നു കുമാരനാശാൻ. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ ആധുനിക മലയാള കവിത്രയത്തിൽ ആശയഗാംഭീര്യംകൊണ്ടും ആനുകാലിക വിമർശനം കൊണ്ടും മലയാളികളുടെ മനസിൽ കവിക്ക് അക്കാലത്തുതന്നെ വലിയ സ്ഥാനം ലഭിച്ചിരുന്നു. അകാലത്തിലെ കവിയുടെ മരണം അതുകൊണ്ടുതന്നെ നാടിനെ ഞെട്ടിച്ചു.
1873 ഏപ്രിൽ 12ന് തിരുവനന്തപുരം അഞ്ചുതെങ്ങിനടുത്തുള്ള കായിക്കരയിൽ ജന്മമെടുത്ത ഈ അനശ്വര കാല്പനിക കവിയുടെ വേർപാടിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ മലയാളത്തിൽ ഏറ്റവും അധികം വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ഗവേഷണ വിധേയമാക്കപ്പെടുകയും ചെയ്യുന്ന കവിതകൾ ഈ മഹാകവിയുടേതുതന്നെ.
തങ്ങളുടെ പ്രിയപ്പെട്ട കവിയോടുള്ള ആദരസൂചകമായി പല്ലനയാറിന്റെ തീരത്തു കുമാരകോടിയിൽ (കുമാരനാശാന്റെ മരണ ശേഷം ഇവിടം ഇങ്ങനെ അറിയപ്പെടുന്നു) ആശാന്റെ സ്മൃതികുടീരത്തിനടുത്തു തല ഉയർത്തി നില്ക്കുന്ന സ്മാരകം മലയാള കവിതയിലെ ആശാന്റെ തലയെടുപ്പാണ് വെളിവാക്കുന്നത്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന ആശാന്റെ പൂർണകായ പ്രതിമയുടെ താഴെ ''മാറ്റുവിൻ ചട്ടങ്ങളെ '' എന്ന് എഴുതപ്പെട്ടിരിക്കുന്നു. മലയാള മണ്ണിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന പ്രാകൃത ചട്ടങ്ങളോടും രീതികളോടും തന്റെ കാവ്യങ്ങളിലൂടെ പടവെട്ടിയ മഹാകവിയുടെ ഈ വാക്കുകൾ നല്കുന്ന മുന്നറിയിപ്പ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തമാകുന്നു എന്നതിലാണ് കവിയുടെ അനശ്വരത.
വീണപൂവ്, ദുരവസ്ഥ, നളിനി, ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, പ്രരോദനം തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾക്ക് ഇന്നും വായനക്കാരുടെ ഹൃദയത്തിൽ ഇടമുണ്ട്. കുറഞ്ഞ ഒരു കാലംകൊണ്ട് ഇത്രയേറെ ജനകീയവും ആശയ സമ്പുഷ്ടവും സമൂഹത്തിലെ അനീതിക്കെതിരെ പടവെട്ടുന്നതുമായ കാവ്യങ്ങൾ രചിക്കാൻ ആശാനു കഴിഞ്ഞിരുന്നു. ഒരുപക്ഷേ, കുറച്ചുകാലം കൂടി കവി ജീവിച്ചിരുന്നെങ്കിൽ ആ തൂലികയിൽനിന്ന് ഇതിലും മനോഹര സൃഷ്ടികൾ ഉതിരുമായിരുന്നേനെ. ആ തൂലികയുടെ ഉടമയെയല്ലേ ആഴത്തിൽ ബന്ധിച്ചതെന്നാണ് പല്ലനയാറിന്റെ ഇന്നും അടങ്ങാത്ത തേങ്ങൽ.
1921ലെ മലബാർ കലാപത്തിന്റെ യാഥാർഥ്യം എന്തെന്നറിയാൻ നേരിട്ടു കലാപപ്രദേശങ്ങൾ സന്ദർശിച്ച് അദ്ദേഹം രചിച്ച കാവ്യമാണ് ദുരവസ്ഥ. ആ കലാപത്തിലെ ക്രൂരതകളെയും സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെയും ഈ കാവ്യത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ രചനയും പ്രസാധനവും കുമാരനാശാന്റെ അപകട മരണത്തിന്റെ കാരണമെന്ന മട്ടിൽ ചില കേന്ദ്രങ്ങളിൽനിന്ന് അടുത്ത കാലത്തുപോലും ആരോപണങ്ങൾ ഉയർന്നിരുന്നു.
ആന്റണി ആറിൽചിറ ചമ്പക്കുളം