നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ്രേതം, തീപ്പൊരി ബെന്നി, ഫാലിമി, ഗരുഡന്, നേര്, ഓസ്ലര്... കാത്തിരുന്നു കിട്ടിയ കാരക്ടര്വേഷങ്ങള് കളറാക്കുകയാണ് ജഗദീഷ്.
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജിത്തിന്റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്റെ സമ്പൂര്‍ണവിജയമായി നിസാം ബഷീറിന്റെ റോഷാക്ക്. കാരക്ടര്വേഷങ്ങളിലൂടെയുള്ള ആ നവരസയാത്ര ഗരുഡനും നേരും കടന്ന് ഏറ്റവുമൊടുവില്‍ മിഥുന് മാനുവലിന്റെ ഓസ്ലറില്.
‘ലീലയില്‍ രഞ്ജിത്ത് കാണിച്ച ധൈര്യം. അതിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് എന്നെക്കൊണ്ടു വേറെ ടൈപ്പ് കാരക്ടര്‍ വേഷങ്ങളും ചെയ്യിക്കാന്‍ കഴിയുമെന്നുള്ള കുറെ യുവസംവിധായകരുടെ തീരുമാനം. അതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടിയ നേട്ടങ്ങള്‍' - ജഗദീഷ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സ്വഭാവവേഷങ്ങൾ വൈകിയത്...
ആദ്യകാലങ്ങളില്‍ ഏതുതരം വേഷങ്ങളിലാണോ വരുന്നത് അതിലേക്കുതന്നെ കൂടുതല്‍ കാസ്റ്റ് ചെയ്യുന്ന പ്രവണതയുണ്ട് സിനിമയിൽ. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ തുടങ്ങി ഓടരുതമ്മാവാ ആളറിയാം, അക്കരെ നിന്നൊരു മാരന്, മുത്താരംകുന്ന് പിഒ, വന്ദനം, വെള്ളാനകളുടെ നാട്, ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്, ഹിറ്റ്ലര്‍...തുടങ്ങിയവയിലെല്ലാം കോമഡി സ്വഭാവമുള്ള വേഷങ്ങൾ. തുടര്‍ന്നും അത്തരം വേഷങ്ങളിലേക്കു കാസ്റ്റ് ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും കൂടുതല്‍ താത്പര്യമെടുത്തു.
നായകനിലേക്കു സ്ഥാനക്കയറ്റമായപ്പോള് സ്ത്രീധനം, ഭാര്യ, വെല്‍ക്കം ടു കൊടൈക്കനാല്‍, ഗൃഹപ്രവേശം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഞാന്‍ കോടീശ്വരന് തുടങ്ങിയ ചിത്രങ്ങളില്‍ അല്പം ഗൗരവസ്വഭാവമുള്ള വേഷങ്ങൾ. അതൊക്കെ കലാപരമായും സാമ്പത്തികമായും വിജയമായി. നാല്പതോളം ചിത്രങ്ങളിലെ നായകവേഷങ്ങള്‍ക്കു ശേഷം സ്വഭാവനടനിലേക്കു പ്രമോഷൻ പ്രതീക്ഷിച്ചു. പക്ഷേ, കോമഡി വേഷങ്ങളില്‍ കാസ്റ്റ് ചെയ്യാനായിരുന്നു സംവിധായകര്‍ക്കു താത്പര്യം. അങ്ങനെ ഞാന്‍ കാത്തിരുന്നു.
എന്റെ നാടകപശ്ചാത്തലവും വയലാ വാസുദേവന്‍പിള്ളയുടെ നാടകസമിതിയുമായുള്ള ബന്ധവുമൊക്കെ മനസിലാക്കിയിട്ടുള്ള സംവിധായകന് രഞ്ജിത്ത് ലീലയില്‍ എനിക്കു തങ്കപ്പന് നായര്‍ എന്ന വളരെ വ്യത്യസ്തമായ വേഷം തന്നു. അതായിരുന്നു അടുത്ത ടേണിംഗ് പോയന്റ്. ലീല കലാപരമായി മികച്ച ചിത്രമായിരുന്നു. നെഗറ്റീവ് ടച്ചുള്ള അച്ഛന്റെ വേഷം വിജയമായി. അതിനിടെ എം.പി. സുകുമാരന്‍നായരുടെ ജലാംശത്തിലും നല്ല വേഷം.
റോഷാക്കിലെ കാരക്ടര്‍ വേഷത്തിനു ശേഷം സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ കൃഷാന്ദിന്റെ പുരുഷപ്രേതത്തിൽ. ഈ രണ്ടു ചിത്രങ്ങള്‍ കണ്ട ശേഷമാണ് ഇന്ദുഗോപനും ഷാജി കൈലാസും കാപ്പയില്‍ ജബ്ബാര്‍ എന്ന വേഷം ഏല്‍പ്പിച്ചത്. പിന്നീടു യുവസംവിധായകന് അരുണ്‍ വര്‍മയുടെ ഗരുഡനില്‍. ഫാലിമിയില്‍ വേഷം തന്നത് അതിന്റെ എഴുത്തുകാരനും സംവിധായകനുമായ നിതീഷ് സഹദേവ്. നേരില്‍ ജീത്തു ജോസഫ് മുഹമ്മദ് എന്ന വേഷം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചു. തീപ്പൊരി ബെന്നിയിലും വളരെ വ്യത്യസ്ത വേഷം.
ഈ വേഷങ്ങളൊക്കെയും നന്നാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. അതില്‍ ഒരു പരിധിവരെ വിജയിച്ചുവെന്നു പ്രേക്ഷകർ പറയുന്നതിൽ സന്തോഷം. കാരക്ടര്‍ വേഷങ്ങള്‍ താത്പര്യമുണ്ടെന്ന് അടുപ്പമുള്ള ചിലരോടു മുന്‍പു പറഞ്ഞപ്പോള്‍ അച്ഛന്‍വേഷം ചെയ്യാനുള്ള പ്രായം ഫീല്‍ ചെയ്യുന്നില്ലെന്നായിരുന്നു മറുപടി. പക്ഷേ, ആ പ്രായമൊക്കെ ഫീല്‍ ചെയ്യിക്കാന്‍ ലീലയില്‍ കഴിഞ്ഞു. പിന്നീടു ഗണേഷ്രാജിന്റെ പൂക്കാലത്തില്‍ കൊച്ചൗസേപ്പ് എന്ന തൊണ്ണൂറുകാരനുമായി.
ഓസ്ലറിൽ...,/b>
കഥാപരമായി പുതുമയുള്ള എബ്രഹാം ഓസ്ലറില് ഡോ. സേവി പുന്നൂസ് എന്ന ഫോറന്‍സിക് സര്ജൻ. ഫോറന്‍സിക് ഡോക്ടര്‍ ആയതുകൊണ്ടുതന്നെ പെര്‍ഫോമന്‍സില്‍ വെറൈറ്റി വേണമെന്ന രീതിയില്‍ തന്നെയാണ് എന്നെ കാസ്റ്റ് ചെയ്തത്. കേസിന്റെ ചുരുളഴിയുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാളാണ് സേവി. അയാളുടെ ചെയ്തികള്‍, പെരുമാറ്റം, ലുക്ക്... എല്ലാത്തിനും പ്രാധാന്യമുണ്ട്.
നെഗറ്റീവ് വേഷങ്ങളോട്...
കാരക്ടര്വേഷങ്ങളില് നെഗറ്റീവും പോസിറ്റീവുമെല്ലാമുണ്ട്. നമ്മുടെ ജീവിതത്തിന്റെ ക്രോസ് സെക്ഷനല്ലേ കാരക്ടര്‍ വേഷങ്ങള്‍. ആസിഫ് അലി അഭിനയിക്കുന്ന കിഷ്കിന്ധാകാണ്ഡത്തില്‍ എനിക്കു പഴയകാല നക്സലേറ്റ് കഥാപാത്രം. അജയന്റെ രണ്ടാം മോഷണമെന്ന ടോവിനോ ചിത്രത്തില്‍ ഞാന്‍ നാണുവെന്ന കൊല്ലപ്പണിക്കാരൻ. ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം കോമഡിക്കു മുന്‍തൂക്കമുള്ള ഗുരുവായൂരമ്പലനടയില്‍. പൃഥ്വിരാജിന്റെ അച്ഛന്റെ വേഷം.
തീപ്പൊരി ബെന്നി, ഫാലിമി...
തീപ്പൊരി സഖാവാണ് വട്ടക്കുട്ടയില്‍ ചേട്ടായി. ഒരിക്കലും അയാള്‍ അലസനല്ല. രാഷ്ട്രീയത്തിനു പിന്നാലെ നടന്ന് എല്ലാം നഷ്ടപ്പെടുത്തുന്നതിന്റെ പേരില്‍ ഭാര്യ പോലും ഒറ്റപ്പെടുത്തുന്നു. ഫാലിമിയിലെ ചന്ദ്രനെ ഭാര്യ ഒറ്റപ്പെടുത്തുന്നില്ല. അലസതയുടെ പേരില്‍ ഒന്നും ചെയ്യാതിരിക്കുന്നതിലുള്ള മാനസിക വിയോജിപ്പു മാത്രം. ഫാലിമിയില്‍ സീരിയസായി ചെയ്ത പല സീനുകളുടെയും റിസള്‍ട്ട് കോമഡിയാണ്.
ഡ്രീം റോള്‍...
നമുക്കു തൃപ്തിതരുന്ന, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വേഷങ്ങള്‍ ചെയ്യുക, പ്രേക്ഷകരെക്കൊണ്ടു നെഗറ്റീവ് പറയിപ്പിക്കാതെ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുക...ഇതൊക്കെയാണ് ആഗ്രഹം. അല്ലാതെ സ്വപ്നവേഷം എന്നൊന്നുമില്ല.
ഇനി കോമഡി വേഷങ്ങള്‍ ചെയ്യില്ലേ...
ഇപ്പോള്‍ ഞാന്‍ നില്ക്കുന്നതു കാരക്ടര്‍ വേഷങ്ങളിലാണ്. അതില്‍ കോമഡിയുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവിടെ കോമഡി വേഷവും കാരക്ടര്‍ വേഷവും രണ്ടായിട്ടാണു കാണുന്നത്. സംവിധായകര്‍ തരുന്ന നവരസങ്ങളുടെ ഭാഗമായ ഏതു കാരക്ടര്‍ വേഷവും ചെയ്യാന്‍ ഞാൻ റെഡിയാണ്. അതില്‍ ഹാസ്യമെന്നോ കോപമെന്നോ ശാന്തമെന്നോ മാത്രം ഹൈലൈറ്റ് ചെയ്യേണ്ട.
ഡേറ്റ് കൊടുക്കുന്നത്...
കഥയും തിരക്കഥയും സംഭാഷണവും നന്നാവണം. സംവിധായകനില്‍ എനിക്കു വിശ്വാസം വരണം. പുതുമുഖമാണെങ്കിലും കഥ പറയുമ്പോള്‍തന്നെ സിനിമയോടുള്ള അയാളുടെ കാഴ്ചപ്പാടും സമീപനവും മനസിലാവും. കഥയും എന്റെ വേഷവും നന്നായെന്ന് തോന്നിയാല്‍ ഡേറ്റ് കൊടുക്കും.
ഇൻ ഹരിഹര്‍നഗർ നാലാം ഭാഗം...
അത് ഉടനുണ്ടാവാന് സാധ്യതയില്ലെന്നും നല്ല കഥ കിട്ടിയാല്‍ ആലോചിക്കാമെന്നുമാണ് സംവിധായകന് ലാല്‍ പറഞ്ഞത്.
എഴുത്ത്, സംവിധാനം...
തിരക്കഥ, സംവിധാനം...ഇപ്പോള്‍ മനസിലില്ല. സമീപഭാവിയിലും സാധ്യതയില്ല. ആക്ടിംഗില് അത്രത്തോളം മുഴുകിക്കഴിഞ്ഞു. ഇപ്പോള്‍ മുന്നില്‍ അഭിനയം മാത്രം.