തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ, ഒരു നാടിന്റെ ജീവിതത്തോടും വിശ്വാസങ്ങളോടും ഇത്രയേറെ അലിഞ്ഞുചേർന്ന മറ്റൊരു നദിയുണ്ടോ? ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽപെട്ട പുളിഞ്ചി മലയിൽനിന്ന് ഒഴുകി 109 മൈലുകൾ താണ്ടി ആലപ്പുഴയിൽ വേമ്പനാട്ട് കായലിൽ എത്തുമ്പോൾ ഈ നദി കടന്നു പോകുന്ന വഴികളെല്ലാം പുണ്യപ്പെടുത്തിയാണ് ഒഴുക്ക്. തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത് തന്നെ.
പോകുന്ന വഴികളും തീരങ്ങളുമെല്ലാം തഴുകി ഒഴുകുന്ന നദിയുടെ കരയിലെ ഹിന്ദു, ക്രിസ്ത്യൻ പാരമ്പര്യങ്ങളും നൂറു കണക്കിന് ആരാധനാലയങ്ങളുടെ പ്രൗഢിയും കേരളത്തിലെയോ ഇന്ത്യയിലെതന്നെയോ മറ്റൊരു നദിക്കും അവകാശപ്പെടാനില്ല എന്നു വേണെങ്കിൽ പറയാം. ഉദ്ഭവം ഇടുക്കിയിലാണെങ്കിലും ഒഴുകുന്നതും അന്നമൂട്ടുന്നതും പത്തനംതിട്ടയെയും ആലപ്പുഴയെയുമാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട് "പമ്പയുടെ വരദാനം' എന്നാണ് വിളിക്കപ്പെടുന്നത് .
പുണ്യവഴികളിൽ
പമ്പയുടെ തുടക്കംതന്നെ ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രത്തെ തഴുകിയാണ്. സാക്ഷാൽ ശബരിമലയെ. ശബരിമലയും പമ്പാനദിയും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം തന്നെയാണ് ഇവയുടെ മാഹാത്മ്യം പരസ്പരം ഊട്ടിയുറപ്പിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം കാനനവാസൻ അയ്യപ്പനെ കാണാനെത്തുന്ന ഭക്തർ, കാശിയിലെത്തുന്ന ഭക്തർ ഗംഗയിൽ എന്ന പോലെ പമ്പയിൽ മുങ്ങിക്കുളിച്ചു ദേഹശുദ്ധിയും പാപശുദ്ധിയും വരുത്തിയാണ് ശബരിമല ശാസ്താവിനെ കണ്ടുവണങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മടങ്ങുന്നത്.
പമ്പയുടെ തീരത്തുനിന്നു പന്തളം രാജാവിനു ലഭിച്ച അദ്ഭുത ശിശുവാണ് സാക്ഷാൽ അയ്യപ്പൻ എന്നാണ് വിശ്വാസം. പതിനെട്ട് മലകളുടെ നടുവിലെ ശബരിമലയിലിരിക്കുന്ന ശാസ്താവിനെ ദർശിക്കാനെത്തുന്നവർക്കു പുണ്യസ്നാനം നല്കുന്നത് പമ്പയാണ്.
കൺവൻഷൻ നഗറിൽ
പന്പ ശബരിമലയിൽ തുടങ്ങി ചിറ്റാർ, വടശേരിക്കര, റാന്നി വഴ അയിരൂർ ചെറുകോൽ എത്തുമ്പോൾ കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ ഹിന്ദുമത കൺവൻഷൻ കേന്ദ്രത്തിലെത്തും.അയിരൂരിലെ വിദ്യാധിരാജ നഗറിലാണ് കൺവൻഷൻ നടത്തപ്പെടുന്നത്.
ഇതു പമ്പാ മണൽപ്പുറത്താണ്. വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നാമം പേറുന്ന കേന്ദ്രത്തിലെ ഈ കൺവൻഷൻ സംഘടിപ്പിക്കുന്നത് , അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലമാണ്. വർഷം തോറും നടക്കുന്ന ഈ കൺവൻഷനുകളിൽ നിരവധി പ്രമുഖർ അറിവുകൾ പങ്കുവയ്ക്കാനെത്താറുണ്ട്.
കോഴഞ്ചേരി വഴി മാരാമണിലേക്കു പന്പ ഒഴുകിയെത്തുമ്പോൾ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ക്രൈസ്തവ കൺവൻഷൻ നടക്കുന്ന മണൽപ്പുറം സ്പർശിക്കും. 1895ൽ മാർച്ച് എട്ടു മുതൽ 17 വരെ മാരാമൺ പള്ളിയുടെ കരയിൽ പമ്പ മണൽപുറത്ത് തുടക്കം കുറിച്ച മാരാമൺ കൺവൻഷൻ നൂറ്റാണ്ട് പിന്നിട്ട് 129 വയസിൽ എത്തി നില്ക്കുന്നു. സുന്ദരിയായ പമ്പയുടെ സുന്ദരമായ മണൽപ്പുറത്ത് ഒന്നിച്ചു കൂടാനും പഠിക്കാനും പ്രാർഥിക്കാനും പാടാനുമായി പതിനായിരങ്ങൾ ഒന്നിച്ചു കൂടുന്നതു കാണുമ്പോൾ പമ്പ പുളകംകൊള്ളുന്നു.
ലോകപ്രശസ്തരായ പല പ്രസംഗകരും പമ്പയുടെ ഈ മടിത്തട്ടിൽ വന്നുനിന്നു വചനം പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോഴും ഫെബ്രുവരിയിൽ ഒരാഴ്ച മാരാമണിലെ പമ്പാ മണൽപ്പുറത്തു തന്റെ മക്കളെ, ക്ഷമയോടെ കാത്തിരിക്കുന്ന ഒരു അമ്മയെ കാണാം. വർഷകാലത്തെ രൗദ്രഭാവമെല്ലാം വെടിഞ്ഞു മക്കളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരമ്മയുടെ ഭാവമാണ് ഇവിടെ നദിക്ക്. വിശ്വാസികൾക്കു മണൽപുറത്തേക്ക് എത്താൻ നദിക്കു കുറുകെ നിർമിക്കുന്ന താത്കാലിക പാലവും വളരെ പ്രസിദ്ധമാണ്.
കൺവൻഷൻ കാലത്തു തന്റെ മണൽപ്പുറത്ത് ഒന്നിച്ചു കൂടുന്ന പതിനായിരങ്ങളുടെ പ്രാർഥനയ്ക്കു കാതോർത്ത് കുണുങ്ങിയൊഴുകി ആറന്മുളയിൽ എത്തുമ്പോൾ പാർഥസാരഥിയുടെ ഗീതോപദേശവും കേട്ട് ക്ഷേത്രത്തിനു വടക്കുപുറത്ത് അല്പം വിശ്രമിക്കും. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃഷ്ണവിഗ്രഹ (ആറടി) മാണ് ഇവിടെയുള്ളത്. അർജുനനു വിശ്വരൂപം കാട്ടിക്കൊടുക്കുന്ന ഭാവത്തിലുള്ള പ്രതിഷ്ഠയാണിത്.
കേരളീയ വാസ്തുവിദ്യയിൽ നിർമിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. പമ്പയിൽ വെള്ളം ഉയരുമ്പോൾ വെള്ളം കയറാതിരിക്കാനായി ചുറ്റുപാടുംനിന്നുള്ള മണ്ണുകൊണ്ട് ഉയർത്തിയ സ്ഥലത്താണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിൽനിന്നു പമ്പയിലേക്ക് ഇറങ്ങാൻ 57 പടികൾ ഉണ്ട്. അഷ്ടമിരോഹിണി നാളിലെ ഇവിടത്തെ വള്ളസദ്യ വളരെ പ്രസിദ്ധം. ഇവിടത്തെ പ്രതിഷ്ഠയായ ശ്രീകൃഷ്ണ വിഗ്രഹം നിലയ്ക്കലിൽനിന്നു കൊണ്ടുവന്നതാണെന്ന് ഐതിഹ്യം.
ആറു മുള നാട്
കാട്ടുജീവികളുടെ ആക്രമണത്തിൽനിന്നു രക്ഷ തേടി സ്ഥലം വിടുമ്പോൾ ആളുകൾ അവരുടെ ആരാധനാ മൂർത്തിയെ ആറ് മുളകൾ ചേർത്തു കെട്ടിയ ചങ്ങാടത്തിൽ കൊണ്ടുവരും വഴി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു മാടത്തിൽ വിളക്ക് കാണുകയും വിഗ്രഹം അവിടെ ഇറക്കി വയ്ക്കുകയും ചെയ്തു എന്നാണ് വിശ്വാസം. വിളക്കു കണ്ട സ്ഥലത്തിനു വിളക്കുമാടമെന്നും ആറു മുളയിൽ കൊണ്ടുവന്നതിനാൽ ആ സ്ഥലം ആറൻമുള എന്നും അറിയപ്പെടുന്നു.
ആറന്മുളയിലെ ഉത്രട്ടാതി വള്ളംകളിയും അതിലെ പൊതു സാന്നിധ്യവും (മുക്കുവർ, തച്ചൻമാർ, ഈഴവർ, പുലയർ, ചാക്കൻമാർ, ക്രിസ്ത്യാനികൾ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കെല്ലാം അർഹമായ സ്ഥാനം നല്കിയുള്ള) എടുത്തു പറയേണ്ടതാണ്. ആറന്മുള പോലെതന്നെ പാരമ്പര്യവും ചരിത്രവുമുള്ള നിരവധി ക്ഷേത്രങ്ങൾ പമ്പയുടെ തീരത്തുണ്ട്.
പുണ്യാളനെ തൊട്ട്
പള്ളിയോടങ്ങളുടെ വച്ചുപാട്ടും താളക്കൊഴുപ്പും ആസ്വദിച്ചു സമതലത്തിലേക്കു പമ്പ എത്തും. ഇതുവരെ കണ്ട വള്ളംകളികൾ പള്ളിയോടങ്ങളുടേതായിരുന്നു. വച്ചുപാട്ടിന്റെ ആറന്മുള താളമായിരുന്നു. ഇനിയാണ് പള്ളിയോടങ്ങളുടെ പൗരാണികതയിൽനിന്നു ചുണ്ടൻവള്ളങ്ങളുടെ നാട്ടിലേക്കു പന്പ എത്തുന്നത്.മഴക്കാലത്ത് ആർത്തലച്ചു കുത്തിയൊഴുകി എന്നാൽ, ഇരുകരകളെയും അധികം നോവിക്കാതെ വേഗം ഒഴുകി നീങ്ങുന്ന പന്പ പിന്നെ സഞ്ചാരവേഗം അല്പം കുറയ്ക്കും. അപ്പോൾ അവൾ കൂടുതൽ സുന്ദരിയാകും. യൗവനയുക്തയുടെ അടക്കത്തിലും ഒതുക്കത്തിലും സമതലത്തിലൂടെ നീങ്ങും.
പരുമല തിരുമേനിയെയും കണ്ട്, മാന്നാറും കടപ്രയും കടന്ന് എടത്വ പുണ്യാളനെ തേടിയെത്തുന്നവർക്ക്, പുണ്യവാന്റെ ദേവാലയ മുറ്റത്തു ദേഹശുദ്ധിക്കു സൗകര്യം ഒരുക്കി നിൽക്കും. തകഴി ശാസ്താവിന്റെ ആറാട്ടും പതിനാറു നൂറ്റാണ്ട് പാരമ്പര്യമുള്ള ചമ്പക്കുളം കല്ലൂർക്കാട്ടെ വിശേഷങ്ങളും തൊട്ടറിഞ്ഞ് മൂലം വള്ളംകളിയും പായിപ്പാട്ട് ആറ്റിലെ വള്ളംകളിയും കണ്ട്, ചുണ്ടൻ വള്ളങ്ങളിൽ ആവേശത്തോടെ തുഴയെറിയുന്ന ചുണക്കുട്ടൻമാരുടെ ഓളപ്പരപ്പിലെ ഒളിംപിക്സായ നെഹ്റുട്രോഫിയും കണ്ടുമുന്നോട്ട്.
കുട്ടനാടിന്റെ നൈൽ
കേരളത്തിന്റെ നവോത്ഥാന നായകൻ വിശുദ്ധ ചാവറയച്ചന്റെ കൈനകരി വഴി വേമ്പനാട്ട് കായലിലെത്തി വിശ്രമിക്കുമ്പോൾ കടന്നുവന്ന വഴികളിലെല്ലാം പുണ്യം കോരിച്ചൊരിഞ്ഞതിന്റെ തൃപ്തിയിലാണ് പന്പ.അതീവസുന്ദരവും നെല്ലറയുമായ കുട്ടനാടിനെ പമ്പയുടെ വരദാനം എന്നാണ് വിളിക്കുന്നത്. ഈജിപ്തിനു നൈൽ നദി എങ്ങനെയോ അങ്ങനെയാണ് കുട്ടനാടിനു പമ്പ.
പശ്ചിമഘട്ട മലനിരകളിൽനിന്ന് അറബിക്കടലിൽ എത്തുമ്പോൾ ആനയിക്കാൻ തെക്കും വടക്കുമായി കൂടെ ഒഴുകുന്ന അച്ചൻകോവിലാറും മണിമലയാറും ഉണ്ട്. ചെറുതും വലുതുമായ നിരവധി ചെറു കൈവഴികളും തോഴിമാരായി ഒപ്പം കൂടുന്നു. വന്ന വഴികളിലെല്ലാം സമ്പൽ സമൃദ്ധി വാരിക്കോരി നല്കി തൃപ്തയായി വേമ്പനാട്ടു കായലിൽ പതിക്കുമ്പോൾ ഒരായുസ് മുഴുവൻ ഒരു ദേശത്തിന്റെ തെളിമയും കുളിർമയുമാണ് പമ്പ.
കേരളത്തിൽ ഏറ്റവും അധികം പള്ളികളും ക്ഷേത്രങ്ങളും നദീതീരത്താണ് കാണപ്പെടുന്നത്. നാലു പതിറ്റാണ്ടുകൾ മുന്പുവരെ കേരളത്തിലെ പ്രധാന യാത്രാമാർഗം നദികളായിരുന്നതാണ് കാരണം. തെക്കുനിന്നു വടക്കോട്ട് രണ്ടോ മൂന്നോ റോഡുകൾ പോകുമ്പോൾ കിഴക്കുപടിഞ്ഞാറായി ഒഴുകുന്നത് 40 നദികളായിരുന്നു. ഏറ്റവും അധികം ജനനിബിഢമായിരുന്നതു പമ്പയുടെ തീരങ്ങളായിരുന്നു. അതാവാം കൂടുതൽ ദേവാലയങ്ങൾ ഈ നദിക്കരയിൽ സ്ഥാപിക്കപ്പെടാൻ കാരണം.
ശബരിമലയിലെ ഉത്സവത്തിനു തുടങ്ങുന്ന പമ്പയിലെ ആറാട്ട് നൂറുകണക്കിനു ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചു പമ്പാനദിയിൽ നടത്തുന്ന ആറാട്ടിന്റെ തുടക്കം മാത്രം. ക്ഷേത്രങ്ങളും പള്ളികളും താലം പിടിക്കുന്ന കരകളിൽ തട്ടിത്തലോടി ഒഴുകുന്ന പുണ്യം തന്നെയാണ് പമ്പ. സിന്ധു നദീതട സംസ്കാരം പോലെ ആധുനിക കുട്ടനാടിന്റെ സംസ്കാരത്തെ രൂപപ്പെടുത്തിയത് പന്പയാണ്. അവിടെ നാനാജാതി മതസ്ഥർ സഹോദരങ്ങളായി വാഴുന്നു.
ആന്റണി ആറിൽചിറ ചമ്പക്കുളം