ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
Sunday, January 28, 2024 1:45 AM IST
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്തെടുത്തത് ഈ ഖനിയില്‍നിന്നാണ്. കോഹിനൂര്‍ കൂടാതെ ബ്ലൂ ഹോപ്പ്, ധാരിയ ഇ നൂര്‍ തുടങ്ങിയ പ്രശസ്തമായ രത്നങ്ങളും ലഭിച്ചത് ഇവിടെനിന്നു തന്നെയാണ്.
എന്നാല്‍, നൂറ്റാണ്ടുകളായി ഇവിടെ സ്ഥിതിചെയ്യുന്ന ഒരു മഹാവിസ്മയംകൂടി ഗോല്‍ക്കോണ്ടയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. അതാണ് ഗോല്‍ക്കോണ്ട കോട്ട. കുത്തുബ് ഷാഹി രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഈ കോട്ട 11 കിലോമീറ്ററിലായാണ് വ്യാപിച്ചു കിടക്കുന്നത്. എട്ടു പ്രവേശന കവാടങ്ങളാണ് ഈ കോട്ട നഗരത്തിനുള്ളത്.
62 വർഷം
62 വര്‍ഷംകൊണ്ടാണ് ആദ്യത്തെ മൂന്നു കുത്തുബ് ഷാഹി സുല്ത്താന്മാര് ചേര്‍ന്നു മണ്‍കോട്ടയെ ഇന്നു കാണുന്ന ബൃഹത്തായ ഗ്രാനൈറ്റ് വിസ്മയമാക്കിത്തീര്ത്തത്. ആദ്യകാലത്ത് മങ്കല്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 1143ല്‍ കാകതീയ രാജവംശത്തിന്റെ സ്വാധീനത്താലാണ് വികാസം പ്രാപിച്ചത്. കാകതീയര്‍ ഇവിടെ കോട്ട പണിയുന്ന സമയത്ത് ഒരു ഇടയബാലന് ഇവിടെ ഒരു മൂര്‍ത്തിയുടെ വിഗ്രഹം കണ്ടെത്തുകയായിരുന്നു.
ഇങ്ങനെയാണ് പ്രദേശത്തിന് 'ഗൊല്ലാ കൊണ്ടാ അഥവാ ഇടയന്റെ മല' എന്ന പേരു ലഭിച്ചത്. പിന്നീട് കാകതീയ രാജവംശത്തിലെ പ്രശസ്തയായ റാണി രുദ്രമാ ദേവിയും അവരുടെ പിന്‍ഗാമിയായ പ്രതാപരുദ്രയും ചേര്‍ന്നാണ് കോട്ട പുനര്‍നിര്‍മിച്ചത്.
കോട്ട ഉയരുന്നു
വൈകാതെ കോട്ട കമ്മാനായകരുടെ കീഴിലായി. തുഗ്ലക്കി ആര്മിയോടു പടപൊരുതുകയും വാറങ്കല്‍ കീഴടക്കുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്ത ധീരയോദ്ധാക്കളായിരുന്നു അവര്‍. പിന്നീട്, കമ്മാ രാജാവായിരുന്ന മുസുനൂരി കപ്പായ നായക 1364ല്‍ കോട്ട ബഹാമാനി സുല്ത്താന്മാര്ക്കു വിട്ടുകൊടുക്കുകയായിരുന്നു.
എന്നാൽ, ബഹാമാനി സുല്ത്താന്മാര് ക്രമേണ ഗോല്‍ക്കോണ്ടയെ ശ്രദ്ധിക്കാതെയായി. ഒടുവില്‍ 1501ല്‍ സുല്‍ത്താന്‍ ഖുലി ഖുത്തുബ് ഉല് മുല്‍ക്കിനെ ഗോല്‍ക്കോണ്ടയുടെ ഗവര്‍ണറായി നിയമിച്ചതോടെയാണ് പ്രദേശത്തിനു ശാപമോക്ഷമാകുന്നത്. അദ്ദേഹമാണ് പ്രദേശത്തിന്റെ മധ്യത്തില്‍ കോട്ടനഗരം നിര്‍മിച്ചത്. ബഹമാനി സുല്ത്താന്മാരുടെ ശക്തി ക്ഷയിച്ചതോടെ 1538ല്‍ സുല്‍ത്താന്‍ ഖുലി ഖുത്തുബ് ഷാഹി രാജവംശം സ്ഥാപിക്കുകയായിരുന്നു.
കീഴടക്കുന്നു
1687ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് കോട്ട ഉപരോധിച്ചതോടെ ഖുത്തുബ്ഷാഹി രാജവംശത്തിന്റെ പ്രതാപത്തിന് അന്ത്യമായി. എട്ടു മാസം നീണ്ട ഉപരോധം കോട്ട പിടിച്ചെടുക്കാൻ ഔറംഗസേബിനെ സഹായിച്ചു.
അഹമ്മദ് നഗറിലെ നിസാം ഷാഹിയെയും ബീജാപൂരിലെ ആദില്‍ ഷാഹിയെയും തോല്‍പ്പിച്ച ശേഷം ഇവിടേക്കു വന്ന മുഗള്‍ സൈന്യം ഒരു ഘട്ടത്തില്‍ കോട്ട ആക്രമിക്കാന്‍ വരെ ഒരുങ്ങിയിരുന്നു.
മുഗളന്മാര് പിടിച്ചെടുക്കുന്ന സമയത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെതന്നെ ഏറ്റവും അജയ്യമായ കോട്ടയായിരുന്നു ഇത്. വഞ്ചനയിലൂടെ കോട്ട കീഴടക്കിയ ഔറംഗസേബിന്റെ ഭരണം കോട്ടയുടെ പ്രതാപത്തിനു മങ്ങലേല്പിച്ചു.
അക്കാലത്തു കോട്ടയിലെ മനോഹരമായ ഉദ്യാനം അസുലഭ കാഴ്ചയായിരുന്നു. എന്നാല്‍, 400 വര്‍ഷങ്ങള്‍ക്കിപ്പുറം ആ മനോഹാരിതയ്ക്കു സാരമായ മങ്ങലേറ്റു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോട്ടയെ പുരാവസ്തു നിധിയായാണ് കണക്കാക്കുന്നത്. നിരവധി രാജകീയ മുറികളും ഹാളുകളും ക്ഷേത്രങ്ങളും മോസ്കുകളുമടക്കം മനോമോഹനങ്ങളായ നിരവധി വാസ്തുവിസ്മയങ്ങളെ കോട്ട ഉള്‍ക്കൊള്ളുന്നു. കോട്ടയിലേക്കുള്ള എട്ടു കവാടങ്ങളും മനോഹരങ്ങളായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. ഒന്നാം കവാടത്തിലെ മയില്‍രൂപം കോട്ടയുടെ ഉത്ഭവം ഹിന്ദു പാരമ്പര്യത്തില്നിന്നാണെന്നതിലേക്കു വിരൽ ചൂണ്ടുന്നു.
പൈതൃകപ്പട്ടികയിലേക്ക്
ഒരു കാലത്തു ഗുണമേന്മയേറിയ തുണിത്തരങ്ങളുടെ നിര്‍മാണകേന്ദ്രം കൂടിയായിരുന്നു ഗോല്‍ക്കോണ്ട കോട്ട. 17-ാം നൂറ്റാണ്ടില്‍ ഇവിടെനിന്നുള്ള തുണിത്തരങ്ങള്‍ വിദേശ മാര്‍ക്കറ്റുകളില്‍ പോലും വിറ്റഴിച്ചിരുന്നു. പേര്‍ഷ്യ, ജാവ,സുമാത്ര തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ ഇവിടെ നിന്നുള്ള തുണിത്തരങ്ങള്‍ വില്‍പ്പനയ്ക്കെത്തി.
കോട്ടയുടെ പ്രതാപം അസ്തമിച്ച ശേഷം ഇവിടം അറിയപ്പെടുന്നത് ഗോല്‍ക്കോണ്ട വജ്രഖനിയുടെ പേരിലാണ്. എങ്കിലും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനായി ഇന്ത്യ യുനെസ്കോയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാമതാണ് ഗോല്‍ക്കോണ്ട കോട്ട എന്നത് ഈ നിര്‍മിതിയുടെ മഹത്വം വിളിച്ചോതുന്നു.
അജിത് ജി. നായർ