ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.., തിരക്കഥയെഴുതിയ, സംവിധാനംചെയ്ത സിനിമകളും. 89 കാരനായ ഗുല്സാറിനാണ് ഇത്തവണത്തെ ജ്ഞാനപീഠ പുരസ്കാരം.
പൂക്കള്‍ വിടരുന്നത് പിന്നീടു വാടിക്കൊഴിയാനാണെന്നും ഹൃദയങ്ങള്‍ ഒന്നാകുന്നത് ഒരുനാള്‍ വേര്പിരിയാനാണെന്നും എഴുതിയത് നീരജ് എന്നറിയപ്പെട്ട കവി ഗോപാല്‍ദാസ് സക്സേനയാണ് - ഖില്‍ത്തേ ഹേ ഗുല്‍ യഹാ എന്ന സുന്ദരമായ പാട്ടില്‍. ഗുല്‍ എന്നാല്‍ പുഷ്പം. ശരിയാണ് പൂക്കള്‍ കൊഴിയും.., ഹൃദയങ്ങള്‍ അകലും..എന്നാല്‍ ഈ പുഷ്പം ഗുല്‍സാര്‍ അഥവാ പൂന്തോട്ടമാകുമ്പോള്‍ വാടാതെ നില്ക്കുന്ന ഒരു സൗരഭ്യമുണ്ട്.., അതു പകരുന്ന ആഹ്ലാദവുമുണ്ട്.. ആ സൗരഭ്യവും ആഹ്ലാദവുമാണ് ഗുല്‍സാര്‍ എന്ന സംപൂരണ്‍ സിംഗ് കല്‍റ തന്റെ കവിതകളിലൂടെ പകരുന്നത്.
ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ഉറുദു കവി., ജ്ഞാനപീഠ ജേതാവ്. സ്കൂളില്‍ പഠിക്കുന്നകാലത്ത് ശായരി (കവിത) വായിക്കുന്നതു വലിയ സന്തോഷമായിരുന്നു. ചൊല്ലിത്തരാനും വിശദീകരിക്കാനും അധ്യാപകര്‍ക്കും ഇഷ്ടം. കവികള്‍ക്ക് ഒരു പ്രഭാവലയമുള്ളതായി തോന്നാറുണ്ട്. അങ്ങനെയായിരിക്കണം ഒരു കവിയാകണമെന്ന മോഹം ജനിച്ചത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലമാണ്. കവികള്‍ വിപ്ലവത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. കവിതയില്‍ ആ ഉത്സാഹമുണ്ടായിരുന്നു.. പ്രചോദനമുണ്ടായിരുന്നു..-ഗുല്‍സാര്‍.
ദിവസേന ഒരു കവിത
ഗംഭീരമായൊരു പുസ്തകത്തിന്റെ തുടക്കത്തില്‍ ഗുല്‍സാര്‍ എഴുതിവച്ച വരികളാണ് മുകളില്‍ വായിച്ചത്. എ പോയെം എ ഡേ എന്നാണ് ആ പുസ്തകത്തിന്റെ പേര്. 365 സമകാലിക കവിതകള്‍. 34 ഭാഷകളിലായി 279 കവികള്‍ എഴുതിയ ആ വരികളുടെ തെരഞ്ഞെടുപ്പും തര്‍ജ്ജമയും നിര്‍വഹിച്ചത് ഗുല്‍സാര്‍ ആയിരുന്നു. ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യയാണ് മൂന്നു വര്‍ഷം മുമ്പ് ആ പുസ്തകം പുറത്തിറക്കിയത്. ഒറ്റനോട്ടത്തില്‍ കൊള്ളാം, ഒരു ദിവസം ഒരു കവിത നല്ല ആശയം എന്നൊക്കെ തോന്നാമെങ്കിലും അതിനപ്പുറം ഒരു രാജ്യത്തിന്റെ ചരിത്രമായി അതിനെ വിശേഷിപ്പിക്കാം.
ഏതാണ്ട് എട്ടു പതിറ്റാണ്ടുകളുടെ ചരിത്രം, കവിതയിലൂടെ! കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന് എന്നതിലെല്ലാമുപരി ഗുല്‍സാറിന് ഇങ്ങനെ പ്രതിഭയുടെ തിളക്കമുള്ള മറ്റൊരു മുഖംകൂടിയുണ്ട്. അല്ലെങ്കിലും അഞ്ചു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍, 22 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ഒരു അക്കാഡമി അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് എന്നിവയെല്ലാം പോക്കറ്റിലുള്ള ഗുല്സാറിനെക്കുറിച്ച് എന്തു വിശേഷണം പറയാനാണ്!
ജനനം, ബാല്യം, എഴുത്ത്
ബ്രിട്ടീഷ് ഇന്ത്യയിലെ ഝലം ജില്ലയില്‍ (ഇന്ന് പാക്കിസ്ഥാനില്‍) മഖന്‍ സിംഗ് കല്റയുടെയും സുജന്‍ കൗറിന്റെയും മകനായാണ് ഗുല്‍സാറിന്റെ ജനനം. ടാഗോര്‍ കവിതകളുടെ തര്‍ജമകള്‍ ചെറുപ്പത്തിലേ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കി. വിഭജനകാലത്തു കുടുംബം പലവഴിക്കു ചിതറിയതോടെ പഠനം നിർത്തി ബോംബെയിലേക്കു വരേണ്ടിവന്നു.
വാഹന ഗാരേജിലേതടക്കം ഒട്ടേറെ ചെറിയ ജോലികള്‍ ചെയ്താണ് അക്കാലത്തു കുടുംബം പുലര്‍ത്തിയത്. അപകടത്തില്‍ കേടുപാടുകള്‍ പറ്റി കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കു പെയിന്റുകള്‍ കൂട്ടിച്ചേര്‍ത്ത് അസല്‍ നിറം നല്കുന്നതില് ഗുല്‍സാര്‍ മിടുക്കനായിരുന്നു. നിറങ്ങളുടെ സൂത്രപ്പണി എനിക്കു നന്നായി അറിയാം എന്നായിരുന്നു ഗുല്‍സാര്‍ പറയാറുള്ളത്. അതിനിടയിലും വായിക്കാന്‍ സമയം കണ്ടെത്തി. പിതാവിന്റെ പിന്തുണയില്ലാതിരുന്നിട്ടും പിന്നീടു കവിതകളിലേക്കു തിരിച്ചുവന്നു.
അദ്ദേഹം അറിയാതിരിക്കാന്‍ ഗുല്‍സാര്‍ ദീന്‍വി എന്ന പേരിലായിരുന്നു തുടക്കത്തിലെ എഴുത്ത്. പിന്നീടതു ഗുല്‍സാര്‍ ആയി. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചത് ഗുല്‍സാറിലെ കവിയെയും മനുഷ്യനെയും തേച്ചുമിനുക്കി. ശൈലേന്ദ്ര, ബിമല്‍ റോയ് എന്നിവരുമായുള്ള പരിചയമാണ് സിനിമയിലേക്കു വഴിതുറന്നത്. ബിമല്‍ റോയിയുടെയും ഋഷികേശ് മുഖര്‍ജിയുടെയും സിനിമകളിലൂടെ പാട്ടെഴുത്തുകാരനായി. തുടര്‍ന്ന് തിരക്കഥാകൃത്തും സംവിധായകനും പിറന്നു.
പാട്ടിലെ കവിതകള്‍
എസ്.ഡി. ബര്മന്, ആര്.ഡി. ബര്മന്, ശങ്കര്‍-ജയ്കിഷന്, ഹേമന്ത് കുമാര്‍, ലക്ഷ്മികാന്ത്-പ്യാരേലാല്‍, മദന്‍ മോഹന്‍, രാജേഷ് റോഷന്, സലില്‍ ചൗധരി, അനുമാലിക്, എ.ആര്. റഹ്മാന്, വിശാല്‍ ഭരദ്വാജ് തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുമൊപ്പം ഗുല്‍സാര്‍ പ്രവര്‍ത്തിച്ചു. പാട്ടുകളിലും പുറത്തും സുന്ദരമായ കവിതകള്‍ ഒരുക്കി. ജഗ്ജീത് സിംഗിനൊപ്പം തയാറാക്കിയ മരാസിം എന്ന ഗസല്‍ ആല്‍ബം അനുഭൂതിയുടെ അതിസുന്ദരതലങ്ങള് കേള്‍വിക്കാര്‍ക്കു സമ്മാനിച്ചു.
ദൂരദര്ശനിലടക്കം ഒട്ടേറെ ടെലിവിഷന്‍ സീരീസുകള്‍ക്കു സംഭാഷണങ്ങളുമെഴുതി. ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തിറക്കി. 84-ാം വയസില്‍ എഴുതിയ ആദ്യ നോവല്‍ അടക്കം!!ഏതാനും പാട്ടുകള്‍ ഓര്മിക്കാതിരിക്കുക വയ്യാ: തേരേ ബിനാ സിന്ദഗി സേ, മുസാഫിര്‍ ഹൂം യാരോ, തുജ്സേ നാരാസ് നഹീ, ആനേവാലാ പല്, മേനേ തേരേ ലിയേ ഹീ, വോ ശാം കുച്ഛ് അജീബ് ഥീ, നാം ഗും ജായേഗാ, ഓ മാജീ രേ, തേരേ ബിനാ ജിയാ ജായേ നാ, യാരാ സീലി സീലി, ദില്‍ ഡൂണ്ഠ്താ ഹേ, ഹുസൂര്‍ ഇസ് കദര്‍, കോയീ ഹോതാ ജിസ്കോ അപ്നാ, ഫിര്‍ വൊഹി രാത് ഹേ, ഏ അജ്നബീ...കവിതകളുടെ ഈ പൂന്തോട്ടം വിടര്‍ന്നു പരിലസിക്കുകതന്നെ ചെയ്യും...
ഹരിപ്രസാദ്