കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയലുകളും നിറഞ്ഞ വിശാല ഭൂപ്രദേശം, ഇതു ഹംപി. വരണ്ട മണ്ണില്‍ വീണു കിടക്കുന്ന കരിങ്കല്‍ കഷണങ്ങളും ഒളിഞ്ഞും തെളിഞ്ഞും നില്ക്കുന്ന പുരാതന നിര്‍മിതികളുടെ ശേഷിപ്പുകളുമാണ് ഹംപിയിലേക്കു സ്വാഗതം ചെയ്യുന്നത്. ഓരോ കല്ലിലും ഒരോ ചരിത്രമുണ്ട്. എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളും ശില്പങ്ങളും മണ്ഡപങ്ങളും നിറഞ്ഞ വിജയനഗര സാമ്രാജ്യമെന്ന ഹംപി നല്‍കുന്നത് അളവില്ലാത്ത കാഴ്ചാനുഭവങ്ങൾ.
ഉത്തര കര്‍ണാടകയിലെ തുംഗഭദ്ര നദീതീരത്തെ പുരാതന നഗരമായിരുന്ന ഹംപി ലോകത്തിലെതന്നെ വലിയ നാഗരികതകളിലൊന്നായിരുന്നു. 1565ലെ തളിക്കോട്ട യുദ്ധത്തിലാണ് വിജയനഗരം സര്‍വനാശത്തിലേക്കു കൂപ്പുകുത്തുന്നത്. സുല്ത്താന്മാര് മുച്ചൂടും മുടിപ്പിച്ചു ശവപ്പറമ്പാക്കി. ചരിത്രകാരന്മാര് നിരവധി ഗവേഷണങ്ങള്‍ നടത്തി. തുടര്‍ന്ന് 1986ല്‍ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടി. ആ ചരിത്ര നഗരത്തിലൂടെ ഒരു യാത്ര.
ഭൂമിക്കടിയില്‍ ശിവക്ഷേത്രം
14-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. വര്‍ഷങ്ങളോളം മണ്ണിനടിയില്‍പ്പെട്ടുപോയ ക്ഷേത്രം 1980കളിലാണ് കണ്ടെത്തുന്നത്. രാജകുടുംബമാണ് ഇവിടെ പൂജ ചെയ്തിരുന്നത്. ഭൂനിരപ്പില്‍നിന്ന് ഏതാനും മീറ്റര്‍ താഴെയാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര നിലവിലെ ഭൂനിരപ്പിന് ഒപ്പമാണ്.
കാലപ്പഴക്കത്താല്‍ ചാഞ്ഞും ചരിഞ്ഞും നില്ക്കുന്ന കരിങ്കല്ത്തൂണുകളില് ഇപ്പോഴും ഒരു ബലക്കുറവും പ്രകടിപ്പിക്കാതെയാണ് ക്ഷേത്രത്തിന്റെ നിൽപ്. മഴക്കാലത്തു ശ്രീകോവിലും മറ്റ് ക്ഷേത്ര ഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കും.
മുഖം പാതി തകര്‍ന്ന നന്ദിയുടെ വലിയ ഒരു ശില്പം ഇവിടെയുണ്ട്. മുന്നോട്ട് നീങ്ങുമ്പോഴാണ് പ്രധാന ശ്രീകോവിൽ. ഇപ്പോള്‍ വിഗ്രഹവും പൂജയും ഇവിടെയില്ല. അതുകൊണ്ടുതന്നെ എല്ലാവര്ക്കും പ്രവേശിക്കാം. എന്നാൽ, പട്ടാപ്പകലും ഇതിനുള്ളില്‍ കൂരിരുട്ടായതിനാല്‍ വെളിച്ച സംവിധാനങ്ങളെന്തെങ്കിലും കൈയില്‍ കരുതണം.
ലോട്ടസ് മഹലും ആനത്തൊഴുത്തും
ഹംപിയിലെ മനോഹരമായ മറ്റൊരിടമാണ് ലോട്ടസ് മഹല്‍. രണ്ടു നിലകളില്‍ നിരവധി കൊത്തുപണികളുള്ള കെട്ടിടത്തിന്റെ താഴികക്കുടത്തിനു താമര മൊട്ടിനോടു സാദൃശ്യമുള്ളതിനാലാകണം ലോട്ടസ് മഹൽ എന്നു പേരുവന്നത്.
ഈ നിര്‍മിതിയില്‍ ഒരു എയര്‍ കൂളിംഗ് സംവിധാനവും ഒരുക്കിയിരുന്നു. മുകളിലെ ചെറിയ ജനാലയിലൂടെ താഴേക്കു വെള്ളത്തുള്ളികള്‍ ഒഴുക്കുകയും കാറ്റ് വീശുമ്പോള്‍ മഹലിന്റെ ഉള്ളില്‍ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. നമ്മള് ഇന്ന് ഉപയോഗിക്കുന്ന കൂളറിന്റെ മറ്റൊരു മാതൃക. രാജകുടുംബത്തിലെ സ്ത്രീകള്‍ക്കായാണ് ലോട്ടസ് മഹല്‍ നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നത്.
രാജാവായിരുന്ന കൃഷ്ണദേവരായ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും രാജകുടുംബത്തിനു വിശ്രമിക്കാനുള്ള സ്ഥലമായും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു. ഹംപി ആക്രമിക്കപ്പെട്ടപ്പോള്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്ത ചുരുക്കം ചില നിര്മിതികളില് ഒന്നാണിത്. ഇപ്പോള്‍ മഹലിന്റെ അകത്തേക്കു പ്രവേശനമില്ല.
ലോട്ടസ് മഹലിന്റെ തൊട്ടടുത്താണ് ആനകളെ പാര്‍പ്പിച്ചിരുന്ന ആനത്തൊഴുത്തുള്ളത് (എലഫന്റ് സ്റ്റേബിള്‍). നീളത്തിലുള്ള ഈ നിര്‍മിതിയില്‍ 11 മുറികൾ. ഓരോന്നിലും രണ്ട് ആനകളെ വീതം തളയ്ക്കാം. ലോട്ടസ് മഹല്‍ കാണാന്‍ 40 രൂപ പ്രവേശന ഫീസുണ്ട്. ഈ ടിക്കറ്റ് ഉപയോഗിച്ചു വിരൂപാക്ഷ ക്ഷേത്രത്തിലും പ്രവേശിക്കാം.
മഹാനവമി ഡിബ്ബ
ദൂരെനിന്നു നോക്കിയാല്‍ ഒരു സാധാരണ എലവേറ്റഡ് സ്ക്വയര്‍ സ്റ്റേജ്. എന്നാല്‍, അടുത്തു ചെല്ലുമ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നത്. മുഴുവന്‍ ഘടനയും മൂന്നു പാളികളിലാക്കി ഭീമാകാര ചതുരാകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഒരു വമ്പന്‍ സ്റ്റേജ്. സ്റ്റേജിനു താഴെയാകാം ആഘോഷങ്ങള്‍ നടന്നിരുന്നതെന്നു വേണം കരുതാന്‍.
ബ്ലാക്ക് സ്റ്റോണ്‍ പുഷ്കരണി
മഹാനവമി ഡിബ്ബയുടെ സമീപത്താണ് ഹംപിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ പുഷ്കരണി എന്നറിയപ്പെടുന്ന കുളം. കറുത്ത കല്ലുകളാല്‍ നിര്മിച്ചതിനാല് ബ്ലാക്ക് സ്റ്റോണ്‍ പുഷ്കരണി എന്നും പറയും. ഈ കുളത്തിലേക്കുള്ള വെള്ളം എത്തിച്ചിരുന്നത് കമലാപൂരില്നിന്നാണ്. വെള്ളം കൊണ്ടുവരാൻ കല്ലില്‍ നിര്‍മിച്ച സ്ലൂയിസ് കനാല്‍ കേടുപാടുകളൊന്നുമില്ലാതെ ഇന്നുമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1988ലാണ് പുഷ്കരിണി ഉദ്ഖനനം ചെയ്തെടുക്കുന്നത്.
ക്യൂന്‍സ് ബാത്ത്
വിജയനഗര രാജകുടുംബത്തിലെ സ്ത്രീകള്‍ക്കായി അച്യുത രായയാണ് ക്വീന്‍സ് ബാത്ത് നിര്‍മിച്ചതെന്നു പറയപ്പെടുന്നു. ക്വീന്‍സ് ബാത്ത് എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ഇതു രാജാവിന്റെയും രാജ്ഞിമാരുടെയും സ്വകാര്യ സ്നാനമുറിയായിട്ടാണ് ഉപയോഗിച്ചിരുന്നത്. 30 ചതുരശ്ര മീറ്ററോളം വിസ്താരമുള്ള ഈ ആഡംബര കുളിമുറിക്ക് 500 വര്‍ഷത്തോളം പഴക്കമുണ്ട്. കെട്ടിടത്തിന്റെ മധ്യഭാഗത്ത് 15 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 1.8 മീറ്റര്‍ ആഴവുമുള്ള മുങ്ങിക്കുളിക്കാവുന്ന കുളത്തിനു സമാനമായ രീതിയിലാണ് ഇതിന്റെ നിര്‍മിതി.
വിത്തല ക്ഷേത്രം, ശിലാരഥം
അസാധാരണമായ വാസ്തുവിദ്യയുടെയും കരകൗശലത്തിന്റെയും വിസ്മയ നിര്‍മിതിയാണ് വിത്തല ക്ഷേത്രം. 15-ാം നൂറ്റാണ്ടില്‍ ദേവരായ രണ്ടാമന്റെ കാലത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെങ്കിലും ഇവിടം വികസിപ്പിച്ചതും മെച്ചപ്പെടുത്തിയതും കൃഷ്ണദേവരായയാണ്.
50 രൂപ നോട്ടിലെ പ്രശസ്തമായ ശിലാരഥം സ്ഥിതി ചെയ്യുന്നത് വിത്തല ക്ഷേത്രത്തിന്റെ മുറ്റത്താണ്. രംഗമണ്ഡപത്തിലെ മ്യൂസിക്കല്‍ പില്ലറുകളാണ് മറ്റൊരു ആകര്‍ഷണം. 56 തൂണുകളുണ്ട്. ഇവയില്‍ മെല്ലെ തട്ടുമ്പോള്‍ സംഗീത സ്വരങ്ങള്‍ കേള്‍ക്കാമായിരുന്നത്രേ.
വിത്തല ക്ഷേത്രത്തില്‍നിന്നു പുറത്തിറങ്ങി മുന്നോട്ടു കുറച്ചു ദൂരം നടക്കുമ്പോള്‍ വലുതും ചെറുതുമായ മറ്റ് ക്ഷേത്രങ്ങളും കാണാം. ഇതിനു മുന്നില്‍ ശാന്തമായി ഒഴുകുന്ന തുംഗഭദ്രയെ കാണാം.
ഹേമകുട മലനിര
ധാരാളം പുരാതന ക്ഷേത്രങ്ങളാല്‍ സമ്പന്നമായ മലനിരയാണ് ഹേമകുട ഹില്‍സ്. 35ൽ അധികം ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കല്ലുകളുടെ കാന്‍വാസ് എന്നാണ് ഹേമകുട മലയെ വിശേഷിപ്പിക്കുന്നത്. പരന്ന പാറക്കെട്ടുകള്‍ നിറഞ്ഞ മലയുടെ മുകളില്‍ തകര്‍ന്ന പുരാതന കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. സൂര്യാസ്തമയം കാണാന്‍ കൂടുതല്‍ ആളുകളും തെരഞ്ഞെടുക്കുന്ന ഒരു സ്ഥലം കൂടിയാണ് ഈ മലനിരകള്‍.
വിരൂപാക്ഷ ക്ഷേത്രം
ഹംപി ബസ് സ്റ്റാന്‍ഡിനു തൊട്ടടുത്താണ് വിരൂപാക്ഷ ക്ഷേത്രം. തുംഗഭദ്ര നദീ തീരത്താണ് ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്നു കരുതുന്ന പ്രശസ്തമായ ഈ ക്ഷേത്രം. മൂന്നു ഗോപുരങ്ങളുള്ള ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ഗോപുരത്തിന് ഒന്‍പത് നിലകളുണ്ട്. ഇതിനു സമീപമാണ് കച്ചവടങ്ങളും മറ്റും നടന്നിരുന്ന ഹംപിയിലെ പുരാതന ചന്ത സ്ഥിതി ചെയ്തിരുന്നത്. ഇപ്പോള്‍ അവയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് കാണാനുള്ളത്.
ഹനുമാന് ക്ഷേത്രം (മങ്കി ടെമ്പിൾ)
ആഞ്ജനേയ കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന ഹനുമാന് ക്ഷേത്രത്തിന് 500 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പറയുന്നത്. 570ഓളം പടിക്കെട്ടുകള്‍ കയറിവേണം എത്താന്‍. ഇവിടെ ഹംപിയുടെ ഗാംഭീര്യമുള്ള അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലമായ പനോരമിക് കാഴ്ചകളാണ്.
ട്രെക്കിംഗും സാഹസികതയും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരിക്കും മങ്കി ടെമ്പിള്‍. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ മികച്ച ഒരു സ്ഥലം. വെയിലേറ്റ് തിളങ്ങുന്ന തുംഗഭദ്ര നദിയുടെ ദൂരക്കാഴ്ചയും ഇവിടെനിന്നു കാണാം.
ഇവിടെനിന്നു മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അനേഗുഡി എന്ന സ്ഥലത്താണ് കൃഷ്ണദേവരായയുടെ കൊട്ടാരം. സുല്ത്താന്മാര് ചുട്ടെരിച്ച കൊട്ടാരത്തിന്റെ കുറച്ചുഭാഗം മാത്രമാണ് ഇവിടെയുള്ളത്. നിലവിലെ രാജകുടുംബം ഈ കൊട്ടാരത്തിന്റെ മറുവശത്താണ് താമസം. ഇനിയും ഒരുപാട് കാഴ്ചകള്‍ ഹംപിയുടെ കാണാമറയത്തുണ്ട്. കഥകള്‍ കേള്‍ക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും ഇഷ്ടമുള്ള ആരെയും ഹംപി നിരാശപ്പെടുത്തില്ല.
എഴുത്ത്, ചിത്രങ്ങൾ...
അഖില്‍ ആയാംകുടി