കോഹ്ലിയെ പൂട്ടാൻ കുഞ്ഞൻ ഷില്ലെർ..! ഒാസ്ട്രേലിയൻ ടീമിന്റെ ഉപനായകനായി ഏഴു വയസുകാരൻ
Monday, December 24, 2018 10:07 AM IST
കുട്ടികൾക്ക് സമ്മാനം നല്കാൻ ക്രിസ്മസ്രാത്രിയിൽ സാന്താക്ലോസ് എത്തുമെന്നും സമ്മാനങ്ങൾ വീടിനുള്ളിൽ വച്ചശേഷം സാന്ത പോകുമെന്നും ഐതീഹ്യം... ഓസ്ട്രേലിയക്കാരനായ ആർച്ചി ഷില്ലെർ എന്ന ഏഴു വയസുകാരനു ലഭിച്ചു ഒരു ക്രിസ്മസ് സമ്മാനം, അതും ക്രിസ്മസ് രാത്രിക്കു മുന്പുതന്നെ.
ഷില്ലറിനു ലഭിച്ച ക്രിസ്മസ് സമ്മാനം ചരിത്രത്തിൽ ഇടംപിടിച്ചു. കാരണം, ഷില്ലർക്കു ലഭിച്ച ആ സമ്മാനം വ്യത്യസ്തമായിരുന്നു. ഇന്ത്യക്കെതിരേ ബുധനാഴ്ച മെൽബണിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് കിക്കറ്റിനുള്ള ഓസ്ട്രേലിയൻ 15 അംഗ ടീമിൽ ഇടംലഭിച്ചതാണ് ഷില്ലെറിനു ലഭിച്ച ക്രിസ്മസ് സമ്മാനം.

ടീമിൽ വെറും അംഗമായല്ല വൈസ് ക്യാപ്റ്റൻ കൂടിയായാണ് ഷില്ലെറിനെ തെരഞ്ഞെടുത്തത്. അപൂർവ ഹൃദ്രോഗമുള്ള കുഞ്ഞു ഷില്ലെറുടെ സ്വപ്ന സാഫല്യത്തിനു വഴിതെളിച്ചത് മെയ്ക്ക് എ വിഷ് ഓസ്ട്രേലിയ ഫൗണ്ടേഷനാണ്. രോഗപീഡ അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് മെയ്ക്ക് എ വിഷ് ഓസ്ട്രേലിയ.
ഷില്ലെറുടെ സ്വപ്നം
ക്രിസ്മസിന്റെ പിറ്റേന്ന് ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ആതിഥേയർക്കൊപ്പം പതിനഞ്ചാമനായി ലെഗ് സ്പിന്നറായ ഷില്ലെറുമുണ്ടാകും. ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞ് ഷില്ലെറുടെ മോഹങ്ങൾക്ക് തടസം അപൂർവമായ ഹൃദ്രോഗമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് ഷില്ലെറുടെ ഹൃദയത്തിനും വാൽവിനും സാരമായ തകരാറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.

ഓപ്പണ് ഹാർട്ട് സർജറിക്കടക്കം വിധേയനായ ഈ ഏഴു വയസുകാരൻ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്. ഇതിനിടെ ഷില്ലെറുടെ ക്രിക്കറ്റ് സ്നേഹം അറിഞ്ഞ ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ അവന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ടീമിനൊപ്പം കൂട്ടുകയുമായിരുന്നു.
‘കോഹ്ലിയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം’
സ്പിന്നർ നഥാൻ ലിയോണിന്റെ കടുത്ത ആരാധകനാണ് ഷില്ലെർ. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിനിടെ ഓസീസ് ടീമിനൊപ്പം പരിശീലിക്കാനും ഷില്ലെർക്ക് അവസരം ലഭിച്ചു. ഒക്ടോബറിൽ പാക്കിസ്ഥാനെതിരേ യുഎഇയിൽ നടന്ന പരന്പരയ്ക്കിടെയാണ് ഓസ്ട്രേലിയ ഷില്ലെറെ ടീമിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചത്.

ഓസീസിനെ നയിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് ഷില്ലെർ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോൾ സാധിച്ചുകൊടുക്കുന്നത്. അന്തിമ ഇലവനിൽ ഉൾപ്പെട്ടാൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കാര്യം താൻ നോക്കിക്കൊള്ളാമെന്നാണ് ലിയോണിനോട് ഷില്ലെർ പറഞ്ഞിരിക്കുന്നത്.
പരന്പര 1-1 സമനിലയിലാണ്. മൂന്നാം ടെസ്റ്റിൽ ജയിച്ച് ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ലക്ഷ്യം.