|
|
|
|
|
|
|
|
|
|
|
|
കവിതയുടെ ഋതുഭേദങ്ങള്‍
|
|
മിണ്ടാനും പറയാനും മടിച്ച് സംശയങ്ങളും ചോദ്യങ്ങളുംപോലും എഴുതിവച്ചുതുടങ്ങിയ കുട്ടി. എഴുത്തുകള്‍ പിന്നെ കവിതകളായി വളര്‍ന്നു. അവ സംസാരിക്കാനും ചോദ്യംചെയ്യാനും കരുത്തുനേടി.യുവ തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി ഡോണ മയൂരയുമായി സന്ദീപ് സലിം സംസാരിക്കുന്നു.
കവിതയിലെ ബാല്യവും ആദ്യകവിതയും
ചെറിയ ക്ലാസുകളില്‍ മലയാളം പദ്യത്തിനോട് അത്ര അടുപ്പമൊന്നും തോന്നിയിരുന്നില്ല. ടീച്ചര്‍ അര്‍ഥം പഠിപ്പിക്കുമ്പോള്‍ പോലും മനസിലാക്കാന്‍ കഴിയാതിരുന്നിട്ടുള്ള കുട്ടി. പദ്യത്തിലെ വാക്കുകളിലേക്ക് ടീച്ചര്‍ അര്‍ഥമായി പറഞ്ഞുതന്ന വാക്കുകള്‍ എഴുതിച്ചേര്‍ത്ത് വരിമാറ്റിയെഴുതി പഠിച്ചിരുന്ന കുട്ടി. തുടക്കം ഇവിടെ നിന്നുമാവണം.
അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ടീച്ചറിനോട് ചോദിക്കേണ്ടതുപോലും റഫ്‌നോട്ടില്‍ എഴുതിവയ്ക്കാറേ ഉണ്ടായിരുന്നുള്ളു. അതില്‍നിന്നു തുടങ്ങിയതാവാം മനസ്സിലുള്ളത് എഴുതിവയ്ക്കുക എന്ന ശീലവും. ആകാലത്താണ് മഹാകവി പിയുടെ രണ്ടുവരി മനസ്സില്‍ തങ്ങിയത്.
എല്ലായിടത്തും കവിതയുണ്ട് പക്ഷേ എഴുതുവാന്‍ തിരഞ്ഞാലൊട്ട് കാണുകയുമില്ല എന്ന അര്‍ഥത്തിലുള്ള വരികള്‍.
അത് എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോഴാണ്. അതിനുപിന്നാലെയാണ് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആകാശവാണിയില്‍ രഞ്ജിനിയെന്ന പരിപാടിയില്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്ന ഗാനം ആദ്യമായി കേള്‍ക്കുന്നത്. അന്നുമുതലുള്ള അന്വേഷണമായിരുന്നു ദൈവത്തെ കണെ്ടത്താന്‍! രാത്രിയില്‍ ഉറങ്ങാന്‍ ചുമരോടുചേര്‍ന്ന് കിടക്കുമ്പോള്‍ ചുമരില്‍ ചുരണ്ടിയും, മുറ്റത്ത് കളിക്കുമ്പോള്‍ കുഴികുത്തിയും നോക്കുമായിരുന്നു. മുറ്റം നിറയെ കുഴികുത്തുന്നതിനു അമ്മയില്‍ നിന്നും കൈയ്യും കണക്കുമില്ലാതെ അടിയും കിട്ടിയിട്ടുണ്ട് . കവിതയോടും ഇതു പോലെ ഒരു സമീപനമായിരുന്നു.
കുടുംബത്തില്‍ എഴുത്തുമായി ബന്ധപ്പെട്ട് ആരും ഉണ്ടായിരുന്നില്ല എന്നകാരണത്താലും "എഴുത്ത്' എന്നതെന്തെന്ന് അറിവില്ലാത്തതിനാലും സ്കൂള്‍ കാലം അങ്ങിനെ കടന്നുപോയി. പിഡിസിക്ക് കോളജ് ഹോസ്റ്റലിലായപ്പോഴാണ് വായനയുടെയും എഴുത്തിന്റെയും വാതില്‍ തുറന്നുകിടന്നിരുന്നെന്ന് മനസിലാക്കുന്നത്, സുഹൃത്തുകള്‍ പ്രചോദനവുമായി. അക്കാലത്താണ് ആശാനും ഇടശേരിക്കും ഉള്ളൂരിനുമപ്പുറം വിട്ട് കടമനിട്ടയും അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും മേതിലുമെല്ലാം വായനയിലേക്ക് കടന്നുവന്നത്.
ആദ്യമായി അച്ചടിച്ചുവന്ന കവിത 9798 ലാണ്. പിന്നീട് പ്രവാസത്തില്‍ ജോലിക്കും വീടിനുമിടയില്‍ അവനവന്‍ "ഡെഡ് എന്‍ഡ്' കടമ്പകളില്‍ എത്തിനില്‍ക്കുമ്പോഴെല്ലാം കൂടുതല്‍ എഴുതാന്‍തുടങ്ങി. അതും സ്വകാര്യതയിലേക്കുമാത്രം ഒതുക്കിവച്ചു. 20022004ല്‍ ഇന്റര്‍നെറ്റില്‍ മലയാളം ഫോറങ്ങള്‍ പൊട്ടിവിടര്‍ന്നപ്പോള്‍ അവയില്‍ ചിലതില്‍ "സ്‌കൈവാക്കര്‍' എന്ന പേരില്‍ എഴുതിയിരുന്നു, അമേരിക്കയിലിരുന്ന്.
പിന്നീട് കുറേനാള്‍ പലകാരണങ്ങള്‍കൊണ്ട് എഴുത്തേ ഉണ്ടായിരുന്നില്ല. മലയാളം ബ്ലോഗിംഗിലേക്ക് മയൂര എന്ന പേരില്‍ വരുന്നത് 2007ലാണ്. അതിന് പ്രേരകമായത് പ്രവാസിയും കഥാകൃത്തുമായ നിര്‍മലയുടെ ബ്ലോഗാണ്. അച്ചടിമേഖലയില്‍ നിന്നുള്ളൊരാളുടെ ബ്ലോഗ് അന്ന് ആദ്യമായിട്ടായിരുന്നു കാണുന്നത്. പ്രവാസം എഴുത്തിനൊരു വിലങ്ങുതടിയല്ലെന്നും ബ്ലോഗെന്ന മാധ്യമം വഴി നമ്മുടെ ഇഷ്ടാനുസാരം എന്തുമെഴുതാമെന്ന സ്വാതന്ത്രബോധവും അതില്‍നിന്നുണ്ടായി. അതിനകം തന്നെ പരിചയമുള്ള പലസുഹൃത്തുകള്‍ക്കും ബ്ലോഗുണ്ടായിരുന്നു. 2006മുതല്‍ ബ്ലോഗ് വായനയുണ്ടായിരുന്നു. നല്ല സുഹൃത്തുക്കളുടെ പിന്തുണയും കൂടിയായപ്പോള്‍ ഇന്നും ബ്ലോഗിംഗ് തുടരുന്നു.
ആദ്യത്തെ സമാഹാരം
2009ല്‍ ഒരു പ്രസാധകന്‍ ബ്ലോഗ് രചനകള്‍ പുസ്തകമാക്കാന്‍ താല്പര്യമുണെ്ടന്ന് പറഞ്ഞ് സമീപിച്ചിരുന്നു. അതിന് സമ്മതം എന്ന മതം തന്നെയായിരുന്നു എനിക്കും. പക്ഷേ ഇരുപതിനായിരം രൂപ കൊടുത്താലേ പുസ്തകം ഇറക്കാന്‍ കഴിയൂ. മൂത്തകുഞ്ഞ് ജനിച്ചതിനു ശേഷം ജോലിക്കും പോകുന്നുണ്ടായിരുന്നില്ല.
ഒരു നിമിത്തംപോലെ ആയിടയ്ക്കാണ് ഒരയല്‍ക്കാരി തന്റെ രണ്ടു കുട്ടികളുടെ മുടി വെട്ടിക്കൊടുക്കുമോന്ന് വീണ്ടും ചോദിച്ചത്, വെട്ടുന്നതിനു കാശ് തരാമെന്നും!. ശിശിരകാലത്ത് തണുത്തകാറ്റടിക്കുന്നയിടങ്ങളിലെ തൊലി ചുമന്നുപൊട്ടുന്ന, (പ്രത്യേകിച്ചും മുഖത്ത്) അലര്‍ജി ഉണ്ടായിരുന്നു എന്റെ മകന്. ആ സമയങ്ങളില്‍ ഞാന്‍തന്നെ ക്ലിപ്പര്‍വച്ച് മിലിട്ടറികട്ട് ചെയ്യുമായിരുന്നു. ഇത് അയല്‍ക്കാരിക്കും അറിയാം. അവരുടെ ഇളയ കുട്ടിക്കും എന്റെ കുഞ്ഞിനെ പോലെ അലര്‍ജിയുണ്ടായിരുന്നു. അവര്‍ക്ക് മതപരമായ കാരണങ്ങളാല്‍ വീട്ടില്‍ മുടിവെട്ടാന്‍ പാടില്ല. രണ്ടാം തവണ ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു (അതുവരെ കാശിന് ആവശ്യമുണ്ടായിരുന്നില്ലല്ലോ!!!). പന്ത്രണ്ട് ഡോളറായിരുന്നു അവിടെ അടുത്തുള്ള മുടിവെട്ടുന്ന സ്ഥലത്ത് ചാര്‍ജ് ചെയ്തിരുന്നത്, ആ തുക തരാമെന്ന് അവര്‍ പറഞ്ഞു. അന്ന് വൈകിട്ടുതന്നെ രണ്ടു മക്കളെയും കൊണ്ട് സുഹൃത്ത് വന്നു, രണ്ടാള്‍ക്കും മിലിട്ടറി കട്ട് ചെയ്തുകൊടുത്തു. മുട്ടിവെട്ടു കഴിഞ്ഞിറങ്ങിയ കുട്ടികളെ കണ്ടിഷ്ടപ്പെട്ട് മൂന്നു ഡോളര്‍ ടിപ്പും ചേര്‍ത്ത് ഇരുപത്തിയേഴ് ഡോളര്‍ അന്നെനിക്ക് കിട്ടി.
ഏതാണ്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ ഞാന്‍ പബ്ലിഷറെ കോണ്ടാക്ട് ചെയ്തു. പക്ഷേ അന്നേരം ഇരുപതിനായിരത്തില്‍നിന്നും വില നന്നേ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അതിന്റെ കൂടെ കേട്ട ഒരു വരി, "നിങ്ങള്‍ പ്രവാസികള്‍ക്ക് നാലഞ്ചായിരം കൂടി കൂട്ടിതരുന്നത് വല്യ പ്രശ്‌നമാണോ, ബാങ്കില്‍നിന്ന് എടുത്തുതന്നാല്‍ പോരെ' എന്നതായിരുന്നു. അപ്പോഴാണ് ധനലാഭമാണ് ലക്ഷ്യമെന്ന് മനസിലായത്.
ഈ സംഭവത്തിന്റെ പിറ്റേന്നാണ് ചികിത്സയ്ക്കായി കാശിനു വേണ്ടി ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയെപ്പറ്റി കേട്ടത്. മുടിവെട്ടി സ്വരൂപിച്ചു വച്ചിരുന്ന കാശ് അവര്‍ക്ക് അയച്ചുകൊടുക്കാന്‍ ഏര്‍പ്പാടാക്കി. കവിതാസമാഹാരമെന്ന അതിമോഹത്തിന് അതോടെ അറുതി കിട്ടി. പിന്നെയും ഇടയ്ക്ക് സുഹൃത്തുകള്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ കാശില്ലാതെ ഇറക്കാന്‍ തയ്യാറുള്ള പബ്ലിഷറെ കൊണ്ടുവന്നാല്‍ ഞാന്‍ തയ്യാറാണെന്ന് ഉറപ്പുകൊടുത്തു, അങ്ങിനെ ഒരാളയും കിട്ടില്ല എന്ന് മനസ്സിനുറപ്പുണ്ടായിരുന്നതുകൊണ്ട്. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് "ഇന്‍സൈറ്റ്പബ്ലിക്ക'യുടെ സുമേഷ് വി.പി കാശിന്റെ ഇടപാടുകളൊന്നുമില്ലാതെ 2012ല്‍ ഐസ്ക്യൂബുകള്‍ എന്ന പേരില്‍ എന്റെ ആദ്യത്തെ സമാഹാരം പ്രസിദ്ധീകരിച്ചു.
ഇഷ്ടകവിത
പിഴുതു കൊണ്ടുപോരുകയും ചെയ്തു നട്ടുപിടിപ്പിക്കാന്‍ ആവുന്നുമില്ലെന്നതു പോലെയുള്ള ജീവിതപ്രശ്‌നങ്ങളും ജാവ കോഡുമായി വീട്ടിലും ഓഫീസിലുമായി പ്രതിദിനം മല്ലിട്ടുകൊണ്ടിരുന്ന, അമേരിക്കയിലെ ആദ്യനാളുകളിലേക്ക് സൗഹൃദത്തിന്റെ തീപ്പൊരിയുമായി കടന്നുവന്ന സുഹൃത്ത്. എല്ലായ്‌പ്പോഴും ഉത്കണ്ഠകളെ കല്‍ക്കണ്ടംപോലെ അലിയിക്കുന്നതെങ്ങിനെയെന്ന് കാട്ടിത്തന്ന്, എന്നിലെ അന്തര്‍മുഖത്വത്തെ അതിന്റെ ഉച്ചാവസ്ഥയില്‍നിന്നും വലിച്ചിറക്കി ഉച്ചവെയിലിന്റെ കീഴെയിട്ട് കരണംകുത്തിമറിഞ്ഞ് ചിരിക്കാന്‍ പഠിപ്പിച്ച്, ആത്മവിശ്വാസം കൂട്ടാന്‍ സാഹിയിച്ചൊരാള്‍. ചികിത്സിച്ച് ദേഭമാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അസുഖത്തിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി വിജയിച്ച്, അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവാന്‍ പരിശ്രമിക്കുകയും ചെയ്ത എന്റെ പ്രിയസുഹൃത്തിനു വേണ്ടി എഴുതിയ "കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ചുപറയുന്നവള്‍ക്ക്...' എന്ന കവിതയാണ് എന്റെ ഇഷ്ടകവിത. ഇപ്പോഴും അതിലേ വരികള്‍ ചിലര്‍ ക്വോട്ട് ചെയ്ത് അയക്കാറുണ്ട്.
"കീമോയെ തോല്‍പ്പിക്കാന്‍
തലമുന്നേ വടിച്ചിറക്കാന്‍ തീരുമാനിച്ചെന്ന്
അവള്‍ വിളിച്ചു പറഞ്ഞപ്പോള്‍,
ആറ്റം ബോംബിട്ടിടത്തു വരെ പുല്ല് കിളിര്‍ക്കുന്നു
പിന്നെയല്ലെ ഇതെന്ന് പറഞ്ഞ്
രണ്ടാളും ചിരിച്ചു'
ഈയടുത്ത് അര്‍ബുദസാധ്യതയെതുടര്‍ന്ന് ആഞ്ജലിന ജോളി രണ്ടു സ്തനങ്ങളും നീക്കംചെയ്ത വാര്‍ത്തയോടൊപ്പം ഈ വരികള്‍ ഉദ്ധരണിയായി ചേര്‍ത്ത് ഫേസ്ബുക്കിലെ ഒരു സുഹൃത്ത് പോസ്റ്റ് ചെയ്തപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഒരു നിമിഷം അന്തിച്ചിരുന്നു.
കവിതയിലെ സ്ഥാനം
വായിക്കുന്നവരുടെ മനസിലാണ് എഴുത്തുകാരുടെ സ്ഥാനമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍നിന്നും വിമര്‍ശനവും പ്രചോദനവും ഉണ്ടാവുന്നു. ബ്ലോഗും ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയും വഴി കൂടുതല്‍ ആളുകളിലേക്ക് കവിത എത്തുന്നുമുണ്ട്. സൈബര്‍ സ്‌പേസില്‍ കവിതകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഈശ്വരവാദികളെയും നിരീശ്വരവാദികളെയും പോലെ സൈബര്‍ സ്‌പേസിലെ കവിതകളില്‍ കവിതയുണെ്ടന്നും ഇല്ലെന്നും വാദിക്കുന്നവരുടെ ഇടയില്‍ കൂടി കവിത വളരുന്നുമുണ്ട്.
കവിതയെഴുത്തിന്റെ രീതി
ചുറ്റുമുള്ള എന്തുവിഷയവും വരികളിലേക്ക് കയറിവരാം. പ്രചോദനവും പ്രകോപനവും കവിതയിലേക്ക് വഴിതെളിച്ചിട്ടുണ്ട്. ദു:ഖവും സന്തോഷവും പ്രണയവും എല്ലാം കവിതയിലേക്ക് എത്തിച്ചിട്ടുണ്ട്. ചിലത് മനസില്‍ കുറെനാളായി കിടക്കുന്ന ചിന്തകളായിരിക്കും, അതിനോടനുബന്ധിച്ച് മറ്റൊരു വിഷയം വീണ്ടും വരുമ്പോള്‍ എഴുതുന്നവയും ഉണ്ട്. തോന്നുന്നത് തോന്നുമ്പോള്‍ തോന്നുന്നതു പോലെ എഴുതാനുള്ള സാവകാശം പലപ്പോഴും കിട്ടാറില്ല, സഹചര്യവും കാരണം എപ്പോഴും മാറ്റിവയ്ക്കപ്പെടേണ്ട ഒന്നായി വന്നിട്ടുള്ളത് എഴുത്താണ്. അതിനോടൊപ്പം തന്നെ ദുര്‍വാശിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ള സ്വയംകല്പിച്ച ചില ചട്ടക്കൂടുകളുമുണ്ട്. ഇതേകാരണങ്ങളാല്‍ പലതും എഴുതാതെ വിട്ടിട്ടുണ്ട്.
മനസ്സിലുള്ള എഴുത്ത്
കുറെ വര്‍ഷങ്ങളായി മനസില്‍ എഴുതണമെന്ന് വിചാരിച്ച് കൊണ്ടുനടന്നിരുന്ന ചിലത് മടിയും സാഹചര്യവും കാരണം മാറ്റി വയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. അതിലേക്ക് ഒന്ന് നിലയുറപ്പിച്ചു വരുന്നു. ഒന്നും പറയാറായിട്ടില്ല.
തിരുവനന്തപുരം ജില്ലയിലെ ആറന്താനമെന്ന ഗ്രാമത്തിലാണ് ജനനം. 1999ല്‍ പ്രവാസജീവിതം ആരംഭിച്ചു. ഭര്‍ത്താവിനും രണ്ടുകുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ പലനഗരങ്ങളിലായി ഇപ്പോഴും പ്രവാസം. ഐസ് ക്യൂബുകള്‍ ആദ്യ കവിതാ സമാഹാരം. കേരള കവിത, നാലാമിടം, കാ വാ രേഖ എന്നീ കവിതാ സമാഹാരങ്ങളില്‍ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബ്ലോഗ് വിലാസം: www.rithubhedangal.blogspot.com.
|
|
|
|
|
|
|
|
|
|
|
|