|
Americas |
|
|
|
|
അമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് മൂന്ന് മരണം
ടെന്നസി: ടെന്നസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 സ്വകാര്യവിമാനം തകർന്ന് മൂന്ന് പേർ മരിച്ചു. സർജനായ ഡോ. ലൂസിയസ് ഡൗസെറ്റും ഇദ്ദേഹത്തിന്റെ മക്കളായ ജിസെല്ലും ജീൻ ലൂക്കുമാണ് മരിച്ചത്.
ബാറ്റൺ റൂജിന് തെക്കുപടിഞ്ഞാറുള്ള ലൂസിയാന റീജിയണൽ നിന്ന് കെന്റക്കിയിലെ ലൂയിസ്വില്ലെയിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകർന്നത്.
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
|
മിനസോഡയിലെ ജില്ലാ ജഡ്ജിയായി വീണാ അയ്യരെ നിയമിച്ചു
മിനസോഡ: മിനസോഡയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോടതി ജഡ്ജിമാരായി വീണാ അയ്യരെയും ജെന്നിഫർ വെർദേജയെയും ഗവർണർ ടിം വാൾസ് നിയമിച്ചു.
വീണാ അയ്യരെ റാംസെ കൗണ്ടി ബെഞ്ചിലേക്ക് നിയമിച്ചതിൽ താൻ അഭിമാനിക്കുന്നതായും നീതിന്യായ വ്യവസ്ഥയിൽ മികച്ച ധാരണയുള്ള അവർ നല്ല ജഡ്ജിയായി മാറുമെന്നും ഗവർണർ പറഞ്ഞു.
മിനസോഡയിലെ ഇമിഗ്രന്റ് ലോ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വീണാ അയ്യർ. മുന്‍പ് നിലാൻ ജോൺസൺ ലൂയിസിൽ ഷെയർഹോൾഡറും ലീഗൽ എയ്ഡ് ഷിക്കാഗോയിൽ ഈക്വൽ ജസ്റ്റീസ് വർക്ക്സ് ഫെല്ലോയുമായിരുന്നു.
മിനസോഡ ഏഷ്യൻ പസഫിക് അമേരിക്കൻ ബാർ അസോസിയേഷൻ, ഓഗ്സ്ബർഗ് സർവകലാശാലയുടെ ബോർഡ് ഓഫ് റീജന്റ്സിലും മിനിയാപൊളിസ് ഫെഡറൽ റിസർവ് ബാങ്കിന്റെ കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഷിക്കാഗോ സർവകലാശാലയിൽ നിന്നും ബിഎയും ഹാർവാർഡ് ലോ സ്കൂളിൽ നിന്നും ജെഡി ബിരുദവും നേടിയിട്ടുണ്ട്.
|
പ്രതിഷേധക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യോഗസ്ഥന് ഗവർണർ മാപ്പ് നൽകി
ടെക്സസ്: ഓസ്റ്റിനിൽ പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവിസ് കൗണ്ടി ജൂറി ശിക്ഷിച്ച ജയിലിൽ കഴിയുന്ന യുഎസ് ആർമി മുൻ സർജന്റ് ഡാനിയൽ പെറിക്ക് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് മാപ്പ് നൽകി.
ടെക്സസ് ബോർഡ് ഓഫ് പാർഡൺസ് ആൻഡ് പരോൾസ് മാപ്പ് ശുപാർശ ചെയ്തതിനെ തുടർന്നാണ് ഗവർണർ മാപ്പ് നൽകിയത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം.
കറുത്ത വർഗക്കാർക്കെതിരേയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യുഎസ് എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ ഗാരറ്റ് ഫോസ്റ്ററെ വെടിവച്ചു കൊന്നതിനാണ് ടെക്സസ് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് കോടതി പെറിയെ 25 വർഷം തടവിന് ശിക്ഷിച്ചത്.
|
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ വാർഷികാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ 30ാമത് വാർഷികാഘോഷ പരിപാടികൾക്ക് ശനിയാഴ്ച(മേയ് 18) തുടക്കം കുറിക്കും.
രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പരിപാടികൾ ജനറൽ ബോഡി യോഗത്തോടെ 2.15ന് സമാപിക്കും. ഷുഗർലാൻഡിലെ എലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ (11314, S.Texas 6 h, Sugarland, TX 77498) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
1994ൽ മേരി റോയ് പ്രഥമ പ്രസിഡന്റായി ആരംഭിച്ച് നിരവധി കർമപരിപാടികളുമായി അമേരിക്കയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സംഘടന വർഷങ്ങളായി നടത്തി വരുന്നത്.
വാർഷിക സമ്മേളനത്തിലേക്ക് ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യൻ നഴ്സുമാരെയും സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിജു ഇട്ടൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റീനു വർഗീസ് 847 502 4262, സിമി വർഗീസ് 281 673 8615, ശോഭ മാത്യു 847 921 2026, അനിത ജോസഫ് 561 843 7075.
|
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: രജിസ്ട്രേഷൻ ഞായറാഴ്ച വരെ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയണിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സതേൺ (ഹൂസ്റ്റൺ ഡാളസ് സാൻ അന്റേണിയോ, ലഫ്ക്കിൻ ഡെൻവർ ഒക്ലഹോമ) റീജിയൺ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024ന്റെ രജിസ്ട്രേഷൻ ഞായറാഴ്ച (മേയ് 19) സമാപിക്കും.
ഇതിനോടകം മുന്നൂറിലധികം പ്രതിനിധികൾ വിവിധ ദേവാലയങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇനിയും താത്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്തു തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കേണമെന്ന് കോൺഫറൻസ് സെക്രട്ടറി ഡോ.സഖറിയ തോമസ് അറിയിച്ചു.
ജൂൺ ആറ് മുതൽ ഒന്‍പത് വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കോൺഫറൻസിൽ ഹൂസ്റ്റൺ, ഡാളസ് ഉൾപ്പെടെ സതേൺ റീജിയണിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്ന് 400ൽപരം വിശ്വാസികൾ പങ്കെടുക്കും.
വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് പ്രചോദനമേകുന്ന വിവിധ ക്ലാസുകളും സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. "Navigating Modernity with Ancient Wisdom' സദൃശവാക്യങ്ങൾ 3:5.6ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് "മലങ്കര സഭയുടെ പുരാതന വിശ്വാസത്തോടും ജ്ഞാനത്തോടുമോപ്പം ആധുനികത എങ്ങനെ നാവിഗേറ്റ് ചെയ്യാം', ആധുനിക സമൂഹത്തിന്റെ മാറ്റങ്ങൾക്ക് ഇടയിൽ കർത്താവിലും അവന്റെ നിത്യജ്ഞാനത്തിലും ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യംവിലയിരുത്തുന്ന വിവിധ സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്.
ബൈബിൾ അടിസ്ഥാനം: സദൃശവാക്യങ്ങൾ 3:5.6ൽ പ്രമേയം വേരൂന്നിയതാണ്, ഇത് കർത്താവിൽ പൂർണമായി ആശ്രയിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവീക സാന്നിധ്യം തിരിച്ചറിയുവാനും ശരിയായ പാതയിൽ അവന്റെ മാർഗനിർദ്ദേശം ഉറപ്പാക്കുവാനുമുള്ള ശക്തമായ നിർദ്ദേശമായി വർത്തിക്കുന്നു.
സംവേദനാത്മക സെഷനുകൾ: വിശ്വാസത്തെ ദൈനംദിന ദിനചര്യകളിലേക്ക് സമന്വയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഡിജിറ്റൽ ഇടപെടലുകൾ, വിദ്യാഭ്യാസം, തൊഴിൽ തീരുമാനങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക ജീവിത വശങ്ങളിലേക്ക് തിരുവെഴുത്ത് പ്രയോഗിക്കുന്നതിനുള്ള വിവിധ വർക്ക് ഷോപ്പുകൾ കമീകരിച്ചിട്ടുണ്ട്.
ഇന്റർജനറേഷൻ ഡയലോഗ്: പഴയ തലമുറയുടെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളും യുവാക്കളുടെ നൂതനമായ ഉൾക്കാഴ്ചകളും അംഗീകരിച്ചുകൊണ്ട്, പരസ്പര ധാരണയും യോജിച്ച വിശ്വാസ സമീപനവും വളർത്തിയെടുക്കുന്ന, പുരാതന പഠിപ്പിക്കലുകൾ ഈ കോൺഫറൻസിൽ ചർച്ചചെയ്യപ്പെടുന്നു.
ഓർത്തഡോക്സ് കുടുംബങ്ങളെയും യുവതീ യുവാക്കളെയും കുഞ്ഞുങ്ങളേയും ആധുനിക വെല്ലുവിളികളെ നേരിടുവാൻ പര്യാപ്തമായ വിശ്വാസത്തിന്റെ സ്ഥായിയായ ജ്ഞാനം നൽകി അവരെ സജ്ജരാക്കുക, സഭാ പാരമ്പര്യത്തിൽ അടിയുറച്ചതും ലോകവുമായി സജീവമായി ഇടപഴകുന്നതുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നിവയാണ് ഈ കോൺഫറൻസ് ലക്ഷ്യമിടുന്നത്.
ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, മെർലിൻ മാത്യു, ഫാ. ഇമ്മാനുവേൽ പുന്നൂസ് (അമൽ), ഫാ. ബിജു മാത്യു തുടങ്ങിയ വൈദീകരും സഭാ നേതാക്കന്മാരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
സതേൺ റീജിയണിൽ ഉൾപ്പെടുന്ന ഹൂസ്റ്റൺ ഡാളസ് സാൻ അന്റോണിയോ, ലഫ്ക്കിൻ ഡെൻവർ ഒക്ലഹോമ എന്നീ പ്രദേശങ്ങളിലെ മുഴുവൻ വൈദീകരും ഈ കോൺഫറൻസിൽ പങ്കെടുക്കും.
ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (ചെയർമാൻ), വെരി റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (കൺവീനർ), ഫാ.ജോൺസൺ പുഞ്ചക്കോണം (ജോയിന്റ് കൺവീനർ), ഫാ.സാം മാത്യു (ജോയിന്റ് കൺവീനർ), ഫാ.മാത്യു അലക്സാണ്ടർ (ജോയിന്റ് കൺവീനർ), ഫാ.പി.എം.ചെറിയാൻ (ജോയിന്റ് കൺവീനർ),
ഫാ.ജോർജ് സജീവ് മാത്യു (ജോയിന്റ് കൺവീനർ), ഡോ.സഖറിയ തോമസ് (സെക്രട്ടറി ഹൂസ്റ്റൺ), ബിജോയ് ഉമ്മൻ (ജോയിന്റ് സെക്രട്ടറി ഡാളസ്), എൽദോ പീറ്റർ (ട്രഷറർ) എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ .ജോൺസൺ പുഞ്ചക്കോണം (പബ്ലിസിറ്റി കൺവീനർ) 346 332 9998.
|
ലോംഗ് ഐലൻഡ് മൂവീസിന്റെ ഹ്രസ്വചിത്രം "പകൽ പറുദീസ' കൈരളിടിവിയിൽ പ്രദർശിപ്പിക്കും
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം "പകൽ പറുദീസ' കൈരളിടിവിയിൽ ശനിയാഴ്ച വെകുന്നേരം നാലിന്(ന്യൂയോർക്ക് സമയം) പ്രദർശിപ്പിക്കും.
ഞായറാഴ്ച രാത്രി 7.30ന് ചിത്രം വീണ്ടും പ്രദർശിപ്പിക്കും. സാം മണ്ണിക്കരോട്ട് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ഷാജി എണ്ണശേരിയാണ്.
റോയ് ഒഴുവത്, ജോർജ് ചാക്കോ, ലുക്ക് പതിയിൽ, ഷാജി എണ്ണശേരിൽ, സുനു കാർത്തികപ്പള്ളി, അപ്പുകുട്ടൻ, രാജു(എക്കോ), ജോൺ ജോബ്, ബിജു ജോൺ, സാം മണ്ണിക്കരോട്ട്, ഉഷ ജോർജ്, ബിന്ദു ജസ്റ്റിൻ, ലിസ മണ്ണിക്കരോട്ട്, ഏലിയാമ്മ അപ്പുക്കുട്ടൻ, മേരിക്കുട്ടി, മേരി കുരിയൻ, ഹുവാൻ ജോസഫ്, ജിയന്ന സുനു എന്നിവരാണ് അഭിനേതാക്കൾ.
ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സുനിൽ കെ. ആനന്ദാണ്. സുനു കാർത്തികപള്ളിയുടെ ഛായാഗ്രാഹണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ എഡിറ്റിംഗ് വർഗീസ് പാഞ്ഞാൾ നിർവഹിച്ചു. ഗായിക: ഡോ. ചിനോ മണ്ണിക്കരോട്ട്.
കൂടുതൽ വിവരങ്ങൾക്ക്: സാം മണ്ണിക്കരോട്ട് 518 487 8748.
|
ടാമ്പയിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഫ്ലോറിഡ: ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കഴിഞ്ഞദിവസം കാണാതായ സിൽവിയ പാഗന്റെതായിരിക്കുമെന്ന് ടാമ്പ പോലീസ് അറിയിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നയാളെ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
അതേസമയം, പാഗന്റെ ഒപ്പമുണ്ടായിരുന്നു ഒന്‍പത് വയസുള്ള മകൾ സുരക്ഷിതയായി കണ്ടെത്തിയിരുന്നു. 34 വയസുകാരിയായ സിൽവിയ പാഗനെ ഞായറാഴ്ച രാവിലെ ഫ്ലോറിഡയിലെ ടാമ്പയിൽ നിന്നാണ് കാണാതായത്.
മൃതദേഹം എവിടെനിന്ന് കണ്ടെത്തിയെന്നോ മരണത്തെക്കുറിച്ചുള്ള വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. റോഡരികിലെ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
|
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെെസ് പ്രസിഡന്റ് സ്ഥാനാർഥിയായി നിക്കി ഹേലിയെ താൻ പരിഗണിക്കില്ലെന്നും പക്ഷേ അവർക്ക് ആശംസകൾ നേരുന്നതായും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ട്രംപിന്റെ മുൻ എതിരാളിയായ ഹേലിയെ വിപിയായി പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു കൂട്ടം സ്ഥാനാർഥികളെ ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് ദി ഹിൽ റിപ്പോർട്ട് ചെയ്യുന്നു. സെനറ്റർ ടിം സ്കോട്ട്, മാർക്കോ റൂബിയോ, സെനറ്റർ ജെഡി വാൻസ്, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം, എലിസ് സ്റ്റെഫാനിക് എന്നിവര്‍ ഇതിൽ ഉൾപ്പെടുന്നുണ്ട്.
|
ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പോലീസ് തിരിച്ചെടുത്തു
കാലിഫോർണിയ: ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണിക്കൂറുകളോളം കൈവശപ്പെടുത്തിയ ഇസ്രയേലിനെതിരേ പ്രകടനം നടത്തിയ പലസ്തീൻ അനുകൂല പ്രക്ഷോഭകരിൽ നിന്ന് പോലീസ് ഒരു ലക്ചർ ഹാൾ തിരിച്ചെടുത്തു.
പ്രതിഷേധക്കാർ ലക്ചർ ഹാൾ കൈയടക്കിയതിനാൽ യൂണിവേഴ്സിറ്റി അധികൃതർ സഹായം അഭ്യർഥിച്ചതിനെത്തുടർന്ന് സമീപത്തെ പത്തോളം നിയമ നിർവഹണ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കാമ്പസിലേക്ക് പ്രവേശിച്ചു.
ഏകദേശം നാലു മണിക്കൂറിനുശേഷം പോലീസ് പ്രതിഷേധക്കാരെ ലക്ചർ ഹാളിൽ നിന്നും ക്യാമ്പ് ചെയ്ത പ്ലാസയിൽ നിന്നും പുറത്താക്കിയതായി യൂണിവേഴ്സിറ്റിയുടെയും റോയിട്ടേഴ്സിന്റെയും സാക്ഷികൾ പറഞ്ഞു.
ജീവനക്കാരോട് കാമ്പസിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ട് എല്ലാ ക്ലാസുകളും വ്യാഴാഴ്ച റിമോട്ടായി നടത്തുമെന്ന് സർവകലാശാല അറിയിച്ചു.
|
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്റെ നയങ്ങൾ പുനപരിശോധിക്കുമോ?
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപിന്തുണ ഏറെ കുറഞ്ഞു എന്ന് കടുത്ത ആരാധകർ പോലും സമ്മതിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ഇനിയും അഞ്ചിലേറെ മാസങ്ങൾ ശേഷിക്കുന്നതിനാൽ എല്ലാം നഷ്ടമായി എന്ന് കരുതാനാവില്ല.
പ്രത്യേകിച്ച് ട്രംപ് നടത്തുന്ന ഓരോ പ്രസ്താവനയും അദ്ദേഹത്തിന്റെ അനുകൂലികളെ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ. ഇതിനെല്ലാം ഉപരി ബൈഡൻ തന്റെ നയങ്ങൾ മാറ്റാൻ തയാറായാൽ ഒരു യു ടേൺ ഉണ്ടായേക്കാം.
റിയൽ ക്ലിയർ പോളിസി പോളിൽ അമേരിക്കയുടെ സാമ്പത്തിക നിലയിൽ ബൈഡന്റെ റേറ്റിംഗ് മൈനസ് പോയിന്റ് ആണ്. വിദേശ നയത്തിൽ മൈനസ് 25.2 ഉം കുടിയേറ്റ പ്രശ്നത്തിൽ 29.4 ഉം വിലക്കയറ്റത്തിൽ മൈനസ് 29.5 ഉം പോയിന്റുമാണ് . ഇത്രയധികം കേസുകൾ നേരിടുന്ന ട്രംപിന് പകരം മറ്റേതെങ്കിലും എതിരാളി ആയിരുന്നെങ്കിൽ ബൈഡനെ നിഷ്പ്രയാസം തോൽപ്പിക്കാൻ കഴിയുമായിരുന്നു.
ദേശീയ തലത്തിൽ ട്രംപിന്റെ ഇപ്പോഴത്തെ ലീഡ് 1.2 പെർസെന്റജ് പോയിന്റുകൾ ആണെന്നാണ് റിപ്പോർട്ട്. ഒരു പ്രസിഡന്റെന്ന് നിലയിൽ ബൈഡനെ പലരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം. പല അഭിപ്രായ സർവേ ഫലങ്ങൾ ഇതാണ് കണ്ടെത്തിയത്.
എന്നാൽ ഇതൊന്നും താൻ കാര്യമാക്കുന്നില്ല എന്ന് ബൈഡൻ ആവർത്തിച്ചു പറയുന്നു. ഇഷ്ടമല്ലെങ്കിൽ കൂടി ചില വോട്ടർമാർ ബൈഡനെ തെരഞ്ഞെടുക്കും എന്ന പ്രതീക്ഷ ഡമോക്രാറ്റുകൾ നൽകുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി ട്രംപിനോട് ഉണ്ടായിരുന്ന അകൽച്ച പലരും മാറ്റി വച്ചു തുടങ്ങി. മുസ്ലിംങ്ങളും അറബ് വംശജരും ട്രംപിലേക്ക് അടുക്കുന്ന സ്ഥിതിയാണ് ഉള്ളതെന്ന് അടുത്ത് നടത്തിയ ഒരു സർവേ കണ്ടെത്തിയിരുന്നു.
|
പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ (എഫ്പിഎംസി) ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ട്രിനിറ്റി മാർത്തോമ്മാ ദേവാലയ ഹാളിൽ ഏപ്രിൽ 27നു വൈകുന്നേരം 5.30 നു പരിപാടികൾ ആരംഭിച്ചു.
പെയർലാൻഡിലും പരിസരപ്രദേശത്തുമായി താമസിക്കുന്ന മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി 16 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച എഫ്പിഎംസി നിരവധി കർമപരിപാടികളാണ് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. 2024ലെ കുടുംബസംഗമം വൻ വിജയമാക്കി തീർത്ത എല്ലാ അംഗങ്ങളോടും ഭാരവാഹികൾ നന്ദി അറിയിച്ചു.
സെക്രട്ടറി റോയ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സന്തോഷ് ഐപ്പ് അധ്യക്ഷത വഹിച്ചു. പ്രവാസികളായ നമ്മുടെ കൂട്ടായ്മയുടെ പ്രസക്തിയെക്കുറിച്ചും വരും തലമുറയ്ക്ക് നമുക്ക് നൽകാൻ അല്ലെങ്കിൽ കൈമാറിക്കൊടുക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം കേരളത്തിന്റെ മലയാളി തനിമയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും സന്തോഷ് പ്രസംഗത്തിൽ സൂചിപ്പിച്ചു.
തുടർന്ന് നടന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും ഒന്നിനൊന്നു മെച്ചപ്പെട്ട പരിപാടികൾ നടത്തി വേദിയെ സമ്പന്നമാക്കി. താളലയങ്ങളോടെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ നയന മനോഹര കാഴ്ചകളൊരുക്കി. കർണ്ണാനന്ദകരമായ ശ്രുതിമധുരമായ ഗാനങ്ങൾ പാടി പെയലാൻഡിലെ മലയാളി സുഹൃത്തുക്കൾ താരങ്ങളായി മാറി.
മൂന്ന് മണിക്കൂർ നീണ്ടു നിന്ന കലാവിരുന്ന് ഏവർക്കും ആസ്വദിക്കുവാൻ കഴിഞ്ഞുവെന്നും തുടർന്നുള്ള വർഷങ്ങളിലും ഇതുപോലെയുള്ള കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും സംഗമത്തിൽ പങ്കെടുത്തവർ ഒന്നടങ്കം പറഞ്ഞു.ട്രഷറർ ഷാജിമോൻ ഇടിക്കുള നന്ദി പ്രകാശിപ്പിച്ചു.
വൻ വിജയമായി തീർന്ന കുടുംബ സംഗമത്തിന്റെ കലാപരിപാടികൾക്ക് ജോഷി മാത്യു (വൈസ് പ്രസിഡന്റ്) ബ്രൂണെ കൊറായ്യ (അസിസ്റ്റന്റ് സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു (റോജോ) നിത മാത്യു ജോസഫ്, ജോഷി മാത്യു , രാജൻ യോഹന്നാൻ, ജോർജ് കൊച്ചുമ്മൻ , ജയശ്രീ സജി, ബൈജു ജോർജ് (അനിൽ) തുടങ്ങിയവർ നേതൃത്വം നൽകി.
മാത്യു ആന്റണി, നിതാ ജോസഫ് മാത്യു എന്നിവർ ഈ ഫാമിലി നൈറ്റിന്റെ സ്റ്റേജ് കോഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. അതൊടൊപ്പം എംസിമാരായി ഈ പരിപാടിയെ മികവുറ്റതാക്കി, പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.
|
ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് ഞായറാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്ന കാറ്റിക്കിസം ഫെസ്റ്റ് ഞായറാഴ്ച (മേയ് 19) നടത്തപ്പെടുന്നു.
രാവിലെ 9.30നുള്ള ഇംഗ്ലീഷ് കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും നടത്തപ്പെടുന്നു. രുചികരമായ ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.
പാരിഷ് എസ്സിക്യൂട്ടീവ്, പരിഷ്കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ, ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
രാവിലെ 7.30ന് കുർബാനയ്ക്കുശേഷവും ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ഉച്ചയ്ക്ക് ഒന്ന് മുതൽ ദി ഹോപ്പ് എന്ന മലയാള ചലച്ചിത്രം പ്രദർശിപ്പിക്കും.
ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡിആർഇ ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു.
|
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ ശനിയാഴ്ച അനുമോദിക്കും
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി പ്രത്യേകം യോഗം ചേരുന്നു.
ശനിയാഴ്ച(മേയ് 18) രാവിലെ ഹൂസ്റ്റൺ സമയം രാവിലെ ഒന്‍പതിനാണ് ജെയിംസിനെ അഭിനന്ദിക്കാൻ സൂം മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഒഐസിസി യുഎസ്എ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൂം വിശദാംശങ്ങൾ: മീറ്റിംഗ് ഐഡി 841 4713 8144, പാസ്കോഡ് 803 707.
കൂടുതൽ വിവരങ്ങൾക്ക്: ബേബി മണക്കുന്നേൽ (ഒഐസിസി യുഎസ്എ പ്രസിഡന്റ്), ജീമോൻ റാന്നി (ജനറൽ സെക്രട്ടറി), സന്തോഷ് എബ്രഹാം (ട്രഷറർ).
|
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്
ഡാളസ്: കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാനും യുഎസും കാനഡയും ആസ്ഥാനമായുള്ള വിദൂര തൊഴിലാളികളെ മൂന്ന് ഓഫീസുകളിലേക്ക് മാറ്റാനും വാൾമാർട്ട് പദ്ധതിയിടുന്നു. ഈ നീക്കം ഡാളസ് ആസ്ഥാനത്തെ ജീവനക്കാരിൽ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കും.
വാൾമാർട്ടിന്റെ ചീഫ് പീപ്പിൾ ഓഫീസർ ഡോണ മോറിസ് അയച്ച ഒരു മെമ്മോയിൽ പറഞ്ഞതിങ്ങനെ ’വിദൂരമായി പ്രവർത്തിക്കുന്ന ഡാളസ്, അറ്റ്ലാന്റാ, ടൊറന്റോ ഗ്ലോബൽ ടെക് ഓഫീസ് എന്നിവിടങ്ങളിലെ ഞങ്ങളുടെ ഓഫീസുകളിലുള്ള ഭൂരിഭാഗം അസോസിയേറ്റുകളോടും സ്ഥലം മാറ്റാൻ ഞങ്ങൾ ആവശ്യപ്പെടുന്നു’.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലറും 2.1 ദശലക്ഷം തൊഴിലാളികളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയുമാണ് വാൾമാർട്ട്. ഭൂരിഭാഗം അസോസിയേറ്റുകളുടെ സ്ഥലമാറ്റങ്ങളും അർക്കൻസസിലെ ബെന്റൺവില്ലിലുള്ള ആസ്ഥാനത്തേക്കാണ്. ചിലത് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലോ ഹോബോക്കണിലോ ഉള്ള ഓഫീസുകളിലേക്കാണ് മാറുന്നത്.
ഈ നീക്കത്തിന്റെ ലക്ഷ്യം കൂടുതൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും വാൾമാർട്ടിന്റെ സംസ്കാരം ശക്തിപ്പെടുത്തുകയും ജീവനക്കാരുടെ കരിയർ വികസിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് മോറിസ് പറയുന്നു.
ഈ മാറ്റം ഡാളസിലെ ജീവനക്കാരിൽ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിൽ സംശയമില്ല. കാരണം ഇവരിൽ പലർക്കും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയോ പുതിയ ജോലി കണ്ടെത്തേണ്ടതായോ വരാം. വാർത്ത വാൾമാർട്ട് ജീവനക്കാർക്കിടയിൽ വ്യാപകമായ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
|
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളിബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി.
മേയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയത്തിൽ (6530 Kissena Blvd, Queens, NY 11367) അമേരിക്കൻ വോളിബോൾ ചരിത്രത്തിൽ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന പുതിയ ഏടുകൾ തുറക്കുവാൻ പ്രഗത്ഭരായ വോളീബോൾ താരങ്ങളെ അണിനിരത്തുന്ന ഇരുപതോളം ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു.
ഈ വർഷത്തെ മെമ്മോറിയൽ ഡേ വാരാന്ത്യം വോളിബോൾ പ്രേമികൾക്കും സ്പോർട്സ് പ്രേമികൾക്കും സ്മൃതി മണ്ഡലത്തിൽ നിന്നും മായ്ക്കാനാവാത്തതരം തീ പാറുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ ഓരോ ടീമും മാറ്റുരക്കുമെന്നതിൽ ലവലേശം സംശയം വേണ്ടാ. ജിമ്മി ജോർജ് മെമ്മോറിയൽ ട്രോഫി ഈ വർഷം ആര് കൈക്കലാക്കും എന്നതാണ് സ്പോർട്സ് പ്രേമികൾ ഏവരും ഉറ്റു നോക്കുന്നത്.
സ്പോർട്സ് പ്രേമികളുടെ ആവേശകരമായ കരഘോഷങ്ങളാൽ ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുവാൻ ഉതകുന്ന മാസ്മരിക വോളിബോൾ സ്മാഷുകളും ബ്ലോക്കുകളും ചരിത്രത്തിന്റെ അദ്ധ്യായങ്ങളാക്കി മാറ്റുവാനും ജിമ്മി ജോർജിനെപ്പോലെയുള്ള വോളീബോൾ ഇതിഹാസങ്ങളെ സൃഷ്ടിക്കുവാനും ഈ വർഷത്തെ ടൂർണമെന്റിലൂടെ സാധ്യമാക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള കൈപ്പന്ത് കളിയുടെ മാസ്മരിക പ്രകടനങ്ങൾക്ക് സാക്ഷികളാകുവാൻ നൂറുകണക്കിന് സ്പോർട്സ് പ്രേമികൾ എത്തിച്ചേരുമെന്നാണ് സംഘാടകരായ കേരളാ സ്പൈക്കേഴ്സ് വോളീബോൾ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രതീക്ഷിക്കുന്നത്.
ജിമ്മി ജോർജിനൊപ്പം വോളിബോൾ ടീമിൽ കളിച്ച് വളർന്ന് ഇന്റർനാഷണൽ വോളിബോൾ താരമായും പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും താരമായും മാറിയ ആദരണീയനായ പാലാ എംഎൽഎ മാണി സി. കപ്പനാണ് ടൂർണമെന്റ് ഉദ്ഘാടകൻ. തന്റെ ഉറ്റ സുഹൃത്തായ ജിമ്മി ജോർജിനെ സ്മരിക്കുവാനും ജിമ്മിയുമൊത്തുള്ള അസുലഭ മുഹൂർത്തങ്ങൾ നമ്മളുമായി പങ്ക് വയ്ക്കുവാനും പ്രസ്തുത സുഹൃത്തിൻറെ ഓർമ്മകൾ നിലനിർത്തുവാൻ അദ്ദേഹത്തിന്റെ പേരിൽ നടത്തുന്ന മത്സര മാമാങ്കം ഉദ്ഘാടനം ചെയ്യുവാൻ ഇതിലും അനുയോജ്യനായ മറ്റൊരാളെ നമുക്ക് ലഭിക്കാനില്ല എന്നാണ് സംഘാടക സമിതി പ്രസിഡന്റ് ഷാജു സാം പറഞ്ഞത്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായും കാനഡയിലെ വിവിധ പ്രൊവിൻസുകളിലായും രൂപപ്പെട്ടിരിക്കുന്ന ഇരുപതിലധികം വോളിബോൾ ടീമുകളാണ് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കുവാനായി ഇത്തവണ മാറ്റുരക്കുന്നത്. ഹൂസ്റ്റൺ ചലഞ്ചേഴ്സ്, കാലിഫോർണിയ ബ്ലാസ്റ്റേഴ്സ്, വാഷിംഗ്ടൺ കിംഗ്സ്, ഫിലഡൽഫിയ ഫിലി സ്റ്റാർസ്, നയാഗ്ര സ്പാർട്ടൻസ്, റോക്ലാൻഡ് സോൾഡിയേഴ്സ്, ഡാളസ് സ്ട്രൈക്കേഴ്സ്, ചിക്കാഗോ കൈരളി ലയൺസ്, ന്യൂയോർക്ക് കേരളാ സ്പൈക്കേഴ്സ് ടീം എ, ടീം ബി, വിർജീനിയ വാരിയേഴ്സ്, കനേഡിയൻ ലയൺസ്, നയാഗ്ര പാന്തേഴ്സ് എന്നീ പ്രശസ്ത വോളീബോൾ ടീമുകൾ കൂടാതെ പ്രസ്തുത ടീമുകളുടെ നാൽപ്പത് വയസ്സിനു മേൽ പ്രായമുള്ളവരുടെ അഞ്ചു ടീമുകളും, പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ അഞ്ചു ടീമുകളുമാണ് കൈപ്പന്ത് കളിയിലെ തീ പാറുന്ന മാസ്മരിക പ്രകടനങ്ങൾ കാഴ്ചവക്കുവാൻ സ്റ്റേഡിയത്തിൽ അണിനിരക്കുന്നത്.
ടൂർണമെൻറ് നിയന്ത്രിക്കുന്നതിനും വിജയികളെ കണ്ടെത്തുന്നതിനുമായി മൂന്ന് കോർട്ടുകളിൽ സമാന്തരമായി നടക്കുന്ന മത്സരങ്ങളുടെ വിധികർത്താക്കളായി 25 പ്രശസ്ത റഫറിമാരെയാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രഗത്ഭരായ വോളിബോൾ താരങ്ങളെ അണിനിരത്തി 25ന് ശനിയാഴ്ച രാവിലെ എട്ടു മണിക്ക് നടത്തപ്പെടുന്ന പരേഡിന് ശേഷമുള്ള ഉദ്ഘാടന സമ്മേളനത്തോടെ വോളീബോൾ മാമാങ്കത്തിന് തിരി കൊളുത്തപ്പെടും. പിന്നീടങ്ങോട്ട് രണ്ടു ദിവസം വൈകിട്ട് ആറ് മണി വരെ ആവേശകരമായ തീപാറുന്ന പ്രകടനങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ച സമാപനത്തോടനുബന്ധിച്ച് വൈകിട്ട് ഏഴു മണിക്ക് ബാങ്ക്വറ്റ് ഡിന്നറും കലാപരിപാടികളും സംഘാടകർ ക്രമീകരിക്കുന്നുണ്ട്.
മാമാങ്കത്തിന് ഇനി പത്തു ദിവസം മാത്രം ബാക്കിനിൽക്കുമ്പോൾ ഇതിന്റെ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആതിഥേയരായ ന്യൂയോർക്ക് കേരളാ സ്പൈക്കേഴ്സ് വോളീബോൾ ക്ലബ്ബിന്റെ മുൻ കളിക്കാരും നിലവിലെ കളിക്കാരും ചേർന്നുള്ള സംഘാടക സമിതിയാണ്. സംഘാടക സമിതി പ്രസിഡൻറ് ഷാജു സാം, സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബികുട്ടി, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ, ടീം കോച്ച് റോൺ ജേക്കബ്, ഫണ്ട് റൈസിംഗ് കൺവീനർ സിറിൽ മഞ്ചേരിൽ, സുവനീർ കൺവീനർ ജോർജ് ഉമ്മൻ, അസിസ്റ്റൻറ് കോച്ച് അലക്സാണ്ടർ തോമസ്, റിഫ്രഷ്മെൻറ് കൺവീനർ അലക്സ് സിബി, അഡ്വർടൈസ്മെൻറ് കോർഡിനേറ്റർ ജെയ്സൺ കെ. സജി, ട്രാൻസ്പോർട്ടേഷൻ കൺവീനർ ജെയിംസ് അഗസ്റ്റിൻ, ബാങ്ക്വറ്റ് കൺവീനർ ലിബിൻ ജോൺ, മീഡിയ കോർഡിനേറ്റർ കം പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ, സോഷ്യൽ മീഡിയ കൺവീനർമാരായ ജസ്റ്റിൻ സജി, ഫെലിക്സ് സിബി, സ്പൈക്കേഴ്സ് ടീം ക്യാപ്റ്റൻ റയാൻ ഉമ്മൻ, ടീം വൈസ് ക്യാപ്റ്റൻ ആൻഡ്രൂ മഞ്ചേരിൽ എന്നിവരും മറ്റു അഭ്യുദയ കാംക്ഷികളായ സ്പൈക്കേഴ്സ് ക്ളബ്ബ് അംഗങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ടൂർണമെൻറ് ക്രമീകരണങ്ങളുടെ അശ്രാന്ത പരിശ്രമത്തിലായിരുന്നു.
നല്ലവരായ സ്പോർട്സ് പ്രേമികളുടെയും ബിസിനെസ്സുകാരായ കുറേ സ്പോൺസർമാരുടെയും നിസ്സീമമായ പിന്തുണ ഏറ്റവും സ്ലാഘനീയമാണ് എന്നും വളരെ ചിലവേറിയ ഈ ടൂർണമെന്റിന് സ്പോൺസേർസ് നൽകിയ സാമ്പത്തിക സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ട്രഷറർ ബേബികുട്ടിയും, ജനറൽ കൺവീനർ ബിഞ്ചു ജോണും, ഫണ്ട് റൈസിംഗ് കൺവീനർ സിറിൽ മഞ്ചേരിലും സംയുക്തമായി പറഞ്ഞു. പ്രസ്തുത മാമാങ്കത്തിന്റെ ക്രമീകരണങ്ങളുടെയും മത്സരങ്ങളുടെയും അന്തിമ വിജയം നല്ലവരായ സ്പോർട്സസ് പ്രേമികളുടെയും മലയാളി സുഹൃത്തുക്കളുടെയും ആവേശകരമായ പ്രോത്സാഹനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നതിനാൽ എല്ലാവരും ഈ ടൂർണമെന്റിൽ മുഴുവൻ സമയവും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടക സമിതി സെക്രട്ടറി അലക്സ് ഉമ്മൻ അറിയിച്ചു. ടൂർണമെന്റിന്റെ സ്മരണകൾ നിലനിർത്താനായി അതി മനോഹരമായ ഒരു സുവനീർ മത്സരത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് സുവനീർ കൺവീനർ ജോർജ് ഉമ്മൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) ഷാജു സാം 6464274470 (2) അലക്സ് ഉമ്മൻ 5167847700 (3) ബേബികുട്ടി തോമസ് 5169741735 (4) ബിഞ്ചു ജോൺ 6465846859 (5) സിറിൽ മഞ്ചേരിൽ 9176373116.
|
ഇന്റർനാഷനൽ പ്രെയർലൈൻ പത്താമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക് വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭകൾക്കും,സമൂഹത്തിനും ദൈവീക ശബ്ദം കേൾക്കുന്നതിനുള്ള കേൾവി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിനു തടസമായി നിൽക്കുന്ന പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം.
മാത്രമല്ല, ദൈവം നമ്മെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകുകയും വേണമെന്ന് നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷനൽ പ്രെയർലൈൻ സംഘടിപ്പിച്ച പത്താമത് വാർഷിക സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു എപ്പിസ്കോപ്പ.
റവ. മാത്യു വർഗീസ്, വികാരി ന്യൂജഴ്സി എംടിസി, റാൻഡോൾഫ് പ്രാരംഭ പ്രാർഥന നടത്തി. റവ. ഡോ. കെ പി യോഹന്നാന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.
അഞ്ചു പേരായി ആരംഭിച്ച പ്രാർഥനയിൽ പത്തുവർഷം പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നു ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ പറഞ്ഞു.
മേൽപട്ടത്വ ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ആശംസകൾ അറിയിച്ചു. തുടർന്ന് മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
ജോസഫ് ടി.ജോർജ് (രാജു), ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ.എൻ.വൈ ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ സമാപന പ്രാർഥനയ്ക്കും .ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. അലക്സ് തോമസ് നന്ദി പറഞ്ഞു.
|
ഫ്ലോറിഡയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ ഡിയുഐ ചാർജിൽ അറസ്റ്റ് ചെയ്തു.
അപകടത്തിൽ എട്ടുപേർ മരിക്കുകയും അനവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6:35ഓടെ യുഎസ് ഹൈവേ 41ന് കിഴക്ക് സ്റ്റേറ്റ് റോഡ് 40ൽ ആയിരുന്നു അപകടം.
അപകടസമയത്ത് തണ്ണിമത്തൻ വിളവെടുക്കുകയായിരുന്ന ഡന്നലോണിലെ കാനൺ ഫാമിലേക്ക് 46 കർഷകത്തൊഴിലാളികളെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു ബസ്. ട്രക്കിന്റെ ഡ്രൈവർ ബ്രയാൻ ഹോവാർഡ് അറസ്റ്റിലാവുകയും ഡിയുഐ ചാർജിൽ കുറ്റാരോപണം നേരിടുകയും ചെയ്തതായി ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് അറിയിച്ചു.
|
പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും വര്‍ണാഭമായി
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും 2024ലെ പ്രവര്‍ത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി ഈ മാസം 11ന് വൈകുന്നേരം അഞ്ചിന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ നടന്നു.
പമ്പ പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഘോഷ കമ്മറ്റി ചെയര്മാന് അലക്സ് തോമസ് സ്വാഗതം നേർന്നു. കവയിത്രിയും സാംസ്കാരിക പ്രവര്‍ത്തകയുമായ സോയ നായര്‍ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നല്കി.
അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരൂപവല്ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ച സോയ നായര്‍ അമ്മമാരെ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരെന്നും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു. അമ്മമാരെ ആദരിച്ച് പൂക്കളും സമ്മാനങ്ങളും നല്കി.
പെന്‍സില്‍വേനിയ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ജാരറ്റ് സോളമന്, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി പ്രതിനിധി സുധ കര്‍ത്ത, ട്രൈസ്സ്റ്റേറ്റ് കേരളഫോറം ചെയര്മാന് അഭിലാഷ് ജോണ്‍, വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളായ ജോര്‍ജ് നടവയല്‍ (ഓര്മ പ്രസിഡന്റ്),
ഫീലിപ്പോസ് ചെറിയാന്, (ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ്) ഫൊക്കാന സ്ഥാനാര്‍ഥികളായ രാജന് സാമുവല്‍, റോണി വറുഗീസ്, എന്നിവരോടൊപ്പം മോഡി ജേക്കബ്, തോമസ് പോള്‍, ജോര്‍ജ്ജുക്കുട്ടി ലൂക്കോസ് എന്നിവരും ആശംസകള്‍ നേര്‍ന്നു.
എലിസബത്ത് മാത്യുവും രാജു പി. ജോണും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് ആഘോഷങ്ങളെ മികവുറ്റതാക്കി. പമ്പ വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കലും വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ വല്‍സ തട്ടാര്‍കുന്നേലും പൊതുയോഗം നിയന്ത്രിച്ചു.
ജോയി തട്ടാര്‍കുന്നേല്‍, ജേക്കബ് കോര, ജോര്‍ജ് പണിക്കര്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദിപ്രകാശനം നടത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.
|
കാൻ വാർഷിക സോവനീർ കവർ പ്രകാശനം ചെയ്തു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഔദ്യോഗികമായി രൂപീകരിച്ചതിന്റെ പതിനഞ്ചാം (ക്രസ്റ്റൽ അഥവ സ്ഫടിക വാർഷികം) വാർഷികത്തിന്റെ ഭാഗമായി ഈ വർഷം പുറത്തിറക്കുന്ന സോവനീറിന്റെ കവർ പ്രകാശനം പ്രശസ്ത മലയാള സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി നിർവഹിച്ചു.
കൽപടവുകൾ എന്നാണ് സോവനീറിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞുപോയ പതിനഞ്ചുവർഷത്തെ കാൻ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ച്ചയാകാൻ പോകുന്ന സോവനീർ പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണി സെപ്റ്റംബറിൽ നടക്കാൻ പോകുന്ന കാൻ ഓണാഘോഷവേളയിൽ പ്രകാശനം ചെയ്യും.
കഥകൾ, കവിതകൾ, ലേഖനങ്ങൾ, സംഗീതസാഹിത്യസാമുഹ്യ മേഖലകളിലെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, കുട്ടികൾക്കും യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള രചനകൾ എന്നിവകൊണ്ട് സോവനീർ സമ്പന്നമായിരിക്കും.
നാഷ്വിൽ മലയാളികളുടെ പ്രവാസചരിത്രം, കാനിന്റേയും അതിനുമുമ്പുള്ള മലയാളകൂട്ടായ്മകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ, കലാകായികസേവന മേഖലകളിലെ ഇടപെടലുകൾ എന്നിവയെല്ലാം സോവനീറിൽ പ്രതിഫലിക്കും.
നാഷ്വില്ലിന് പുറമെ അമേരിക്കയിലെയും കേരളത്തിലെയും നിരവധി സാഹിത്യകാരന്മാരും സാംസ്കാരിക മേഖലയിലെ പ്രമുഖരും സോവനീറിന്റെ വിജയത്തിനായി സഹകരിക്കുന്നുണ്ട്. കാൻ ഭരണസമിതി തീരുമാനിച്ചപ്രകാരം ഏഴംഗ സോവനീർ കമ്മിറ്റിയാണ് സോവനീർ പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകുന്നത്.
ശങ്കർ മന (ചീഫ് എഡിറ്റർ), ഷിബു പിള്ള (മനേജിങ്ങ് എഡിറ്റർ), ഡോ. സുശീല സോമരാജൻ, മനോജ് രാജൻ, സുമ ശിവപ്രസാദ്, സന്ദീപ് ബാലൻ, ദിയ മനോജ് എന്നിവരാണ് സോവനീർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നത്.
|
ഗാസയിൽ സമ്പൂർണ വിജയം നേടാൻ ഇസ്രയേലിന് കഴിയില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി
ഫ്ലോറിഡ: ഹമാസിനെതിരേ ഇസ്രയേൽ സമ്പൂർണ വിജയം കൈവരിക്കുമെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടി. മിയാമിയിൽ നടന്ന നാറ്റോ യൂത്ത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിലുള്ള ബൈഡൻ ഭരണകൂട ഉദ്യോഗസ്ഥന്റെ ഇതുവരെയുള്ള ഏറ്റവും ശക്തമായ പ്രസ്താവനയാണിത്.
|
ക്നാനായ റീജിയണൽ ക്വിസ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട് അനുബന്ധിച്ചു മതബോധന വിദ്യാർഥികൾക്കായി നടത്തിയ ക്നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ന്യൂയോർക്ക്), ഇസബെൽ വേലികെട്ടൽ (സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, സാൻ ഹൊസെ, കാലിഫോർണിയ) എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.
ക്നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വിജയികളെ അഭിനന്ദിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
മിഷൻ ലീഗ് റീജിയണൽ ഭാരവാഹികളായ ഫാ. ബിൻസ് ചേത്തലിൽ, സിജോയ് പറപ്പള്ളിൽ, ഷീബാ താന്നിച്ചുവട്ടിൽ, സുജാ ഇത്തിത്തറ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
|
ഹൂസ്റ്റണിൽ വിവാഹ ഒരുക്ക ക്യാമ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് നടത്തി. ക്നാനായ റീജിയൺ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട്, സ്വേനിയ ഇലക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ തുടങ്ങിയവർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുത്തു.
ഈ മാസം പത്തു മുതൽ 12 വരെ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ ഇടവകകളിൽനിന്നായി നാല്പതോളം യുവജനങ്ങൾ പങ്കെടുത്തു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വിഷയങ്ങളെക്കുറിച്ചും ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസുകളാണ് നൽകിയത്.
ക്യാന്പ് ഉപകാരപ്രദവുമായിരുന്നുവെന്നു പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എല്ലാവരുടെയും കുടുംബജീവിതം സുരഭിലവും ആനുഗ്രഹപ്രദമായിത്തീരട്ടെ എന്നും വികാരി ജനറാൾ ഫാ. തോമസ് മുളവനാലും ഫാ. മുത്തോലത്തും ടോണി പുല്ലാപ്പള്ളിലും ആശംസിച്ചു.
|
വിമാനത്തില്‍നിന്ന് ഐസ് കട്ട വീണ് ആട് ചത്തു; പരാതിയുമായി അമേരിക്കക്കാരി
വാഷിംഗ്ടൺ ഡിസി: വിമാനത്തിൽനിന്ന് ഐസ് കട്ട വീണ് ആട് ചത്തെന്ന പരാതിയുമായി അമേരിക്കക്കാരി. കഴിഞ്ഞ ദിവസം അമേരിക്കയിലെ യൂട്ടായിൽ കാസിഡി ലൂയിസ് എന്ന സ്ത്രീയുടെ ആട്ടിൻകൂടിനു മുകളിലാണ് ആകാശത്തുനിന്നു വലിയ ഐസ് കട്ട വീണത്.
അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ എന്തോ വലിയ വസ്തു വീഴുന്ന ശബ്ദം കേട്ടെന്നും പുറത്തിറങ്ങി നോക്കിയപ്പോൾ ആടുകളെ വളര്‍ത്തുന്ന കൂടിന് മുകളിൽ വലിയ ദ്വാരം കണ്ടെന്നും കാസിഡി പറയുന്നു. കൂട് തുറന്ന് നോക്കിയപ്പോള്‍ ഐസ് കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നതായും ഒരാട് ചോരയിൽ കുളിച്ചു ചത്തു കിടക്കുന്നതായും കണ്ടെത്തി.
ഐസ് കട്ട വീണ ശബ്ദം കേട്ടപ്പോൾ ബോംബാക്രമണമാണെന്നാണ് ആദ്യം കരുതിയത്. ശരിക്കും ഭയന്നുപോയി. പരിശോധന നടത്തിയശേഷം പോലീസാണു വിമാനത്തില്‍നിന്ന് ഐസ് കഷ്ണം വീണതാകാമെന്നു പറഞ്ഞത്. വിമാനം വീടിന് മുകളിലൂടെ പറന്നു പോകുമ്പോൾ ഇപ്പോള്‍ പേടി തോന്നുണ്ടെന്നും കാസിഡി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഐസ് കട്ട വീണതിനെക്കുറിച്ചു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷിച്ചു വരികയാണ്. വിമാനങ്ങളില്‍നിന്നു പല വസ്തുക്കളും ഭൂമിയിൽ വീണതായി ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ഇതിനു മുൻപും പരാതി ഉയർന്നിരുന്നു.
|
കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
ഒട്ടാവ: വിഖ്യാത കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ (92) അന്തരിച്ചു. 60 വർഷമായി ചെറുകഥകളിലൂടെ വായനക്കാരെ ത്രസിപ്പിച്ച എഴുത്തുകാരിയായ ആലിസ് മണ്‍റോയ്ക്ക് 2013ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
ഒന്റാരിയോയിലെ കെയർ ഹോമിലായിരുന്നു അന്ത്യം. ചെറുകഥയുടെ കുലപതിയായ ആലിസ് മൺറോ കനേഡിയൻ ചെക്കോവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു ദശകമായി ഇവർ ഡിമെൻഷ്യ ബാധിതയായിരുന്നു.
|
അനു തോമസ് അമേരിക്കയിൽ അന്തരിച്ചു
കിംഗ്സ് ടൗൺ: കാരികുളം തെക്കേപുളിയ്ക്കൽ (വാഴയ്ക്കാപ്പാറ) അനു തോമസ് (മഞ്ജു46) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന് അമേരിക്കയിൽ കിംഗ്സ് ടൗൺ സെന്റ് ബെർണാഡ് ചർച്ച് സെമിത്തേരിയിൽ.
ഭർത്താവ് ടോമി വർഗീസ് ചേന്നാട് ആലപ്പാട്ട് കുടുംബാംഗം. അമ്മ ത്രേസ്യാമ്മ കരിനിലം കാരയ്ക്കാട്ട് കുടുംബാംഗം. മക്കൾ: എഡ്വിൻ ടോമി, കോളിൻ ടോമി.
|
ഡോ.എബ്രഹാം മാർ പൗലോസ് മേല്പട്ട ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക്
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മേൽപട്ട ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
ഈ വർഷം ജനുവരി ഒന്നു മുതലാണ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തത്. നിലവിൽ ബിഷപ് ഡോ. മാർ പൗലോസ് ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ (ഡബ്ല്യുസിസി) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇന്ത്യയിലെ ക്രിസ്തിയ സഭകളെ പ്രതിനിധികരിച്ച് ഏക അംഗം കൂടിയാണ്.
കോട്ടയം മാങ്ങാനം കാഞ്ഞിരത്തറ കെ. സി ഉതുപ്പിന്റെയും ശോശാമ്മയുടെയും മകനായി 1953 ഓഗസ്റ്റ് 16ന് ജനിച്ച ബിഷപ് ഡോ.മാർ പൗലോസ് അമേരിക്കയിലെ പ്രസിദ്ധമായ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ബിരുദവും ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയത്.
അജപാലനത്തിന്റെ ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മലങ്കര ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് പ്രാർഥനാനിർഭരമായ അനുമോദനങ്ങളും ആശംസകളും നേരുന്നതായി ഭദ്രാസന കൗൺസിൽ അറിയിച്ചു.
|
ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സ്റ്റീൽ, സോളാർ സെല്ലുകൾ, അലുമിനിയം എന്നിവയ്ക്കാണ് കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം താരിഫ്, അർധ ചാലകങ്ങൾക്ക് 50 ശതമാനം താരിഫ്, ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികൾക്ക് 25 ശതമാനം വീതം താരിഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബൈഡൻ തീരുമാനം അറിയിച്ചത്.
"അമേരിക്കയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഏത് തരത്തിലുള്ള കാറും വാങ്ങുന്നത് തുടരാം. എന്നാൽ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാൻ ഞങ്ങൾ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണ് വേണ്ടത്, സംഘർഷമല്ല'.ബൈഡൻ പറഞ്ഞു.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന നയത്തിനെതിരെയും ബൈഡൻ ആഞ്ഞടിച്ചു. അമേരിക്കൻ കയറ്റുമതിയും ഉത്പാദനവും വർധിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെന്നും പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.
അതേസമയം, നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുമ്പോൾ അമേരിക്കചൈന വ്യാപാര യുദ്ധത്തിന് ഇത് ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയില്‍ നിരോധിക്കണമെന്ന ആവശ്യം യുഎസ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ ജോ ബൈഡന് മുന്നില്‍ ഉന്നയിച്ചിരുന്നു.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയിലെ വാഹന വ്യവസായ മേഖലയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടിരുന്നത്.
ചൈനീസ് കമ്പനികള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് അനുബന്ധ കമ്പനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധത തെളിയിക്കുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കമായും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നുണ്ട്.
|
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ട്രംപ്
ജറുസലേം: പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഷയത്തിൽ ട്രംപ് സ്വീകരിച്ച നിലപാടിനെ ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് അഭിനന്ദിച്ചു.
മേഖലയിലെ സംഘർഷ പരിഹാരത്തിനുള്ള ഇസ്രയേൽപലസ്തീൻ ദ്വിരാഷ്ട്ര പരിഹാര നീക്കത്തെ 30 വർഷത്തിനിടെ രൂക്ഷമായി എതിർക്കുന്ന ആദ്യ യുഎസ് നേതാവാണ് ട്രംപ്.
അധികാരത്തിലിരുന്നപ്പോൾ പലസ്തീൻ രാഷ്ട്രത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ് ട്രംപ്. ദ്വിരാഷ്ട്ര പരിഹാര നീക്കം ഫലപ്രദമായി മാറില്ലെന്നാണ് ട്രംപ് ഇപ്പോൾ നിലപാട് സ്വീകരിക്കുന്നത്.
ട്രംപിന്റെ ടൈം അഭിമുഖത്തിനുശേഷം സിബിഎൻ ന്യൂസ് റബ്ബി ടുലി വെയ്സുമായി സംസാരിച്ചു. ഇസ്രായേൽ 365 സ്ഥാപകനായ വെയ്സും ഗോഡ്സ് ലാൻഡ് എന്ന മറ്റൊരു സംഘടനയും ട്രംപിന്റെ പ്രസ്താവനയെ അഭിനന്ദിച്ചു.
|
എയിംനയുടെ യുഎസ്എ യൂണിറ്റിന് തുടക്കം കുറിച്ചു
ഹൂസ്റ്റൺ: ആൻ ഇന്റർനാഷണൽ മലയാളി നേഴ്സ് അസംബ്ലിയുടെ(എയിംന) യുഎസ്എ യൂണിറ്റിന് സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ചു തുടക്കം കുറിച്ചു. സിനു ജോൺ കറ്റാനം എന്ന ഒരു മലയാളി നഴ്സ് തുടക്കം കുറിച്ച ഈ പ്രസ്ഥാനം ഇന്ന് 30ലേറെ രാജ്യങ്ങളിൽ യൂണിറ്റുകളുണ്ട്.
മലയാളി നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അവരുടെ സമസ്ത മേഖലകളിലും അവർക്ക് കൈത്താങ്ങ് നൽകി അവരെ ഉയർത്തുന്നതിനായി നിരവധി സെമിനാറുകൾ ക്ലാസുകൾ എന്നിവ നടത്തുകയും അവരുടെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ വേദിയൊരുക്കുന്നതിനും ഈ സംഘടന പ്രവർത്തിച്ചു പോരുന്നു.
മാതൃദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം കേരള ഹൗസിൽ വച്ചു നടത്തിയ യുഎസ് ലോഞ്ചിംഗ് പ്രോഗ്രാമിന് മുൻനിരയിൽ നിന്നത് പ്രദേശത്തെ മലയാളി നഴ്സിംഗ് സമൂഹമാണ്. 200ൽ പരം മലയാളി നേഴ്സുമാർ പങ്കെടുത്ത ഈ യുഎസ് ലോഞ്ചിംഗ് പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്തത് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് ആണ്.
വിമൻസ് ഹോസ്പിറ്റൽ ഓഫ് ടെക്സസ് അസിസ്റ്റൻറ് ചീഫ് നഴ്സിംഗ് ഓഫീസർ ജൂലി ജോർജ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കാർത്തിക് മോഹൻ, സ്റ്റീവൻ ജെയിംസ് എന്നിവർ ഒരുക്കിയ സംഗീത വരുന്ന് സദസിനെ വിസ്മയിപ്പിച്ചു. ഒപ്പം കുട്ടികളുടെ സംഗീത നൃത്ത പരിപാടികളും ഈ അനശ്വര മുഹൂർത്തത്തിന് മാറ്റുകൂട്ടി.
യുഎസ്എ ലോഞ്ചിംഗ് പരിപാടിയുടെ മുഖ്യ സ്പോൺസർമാരായി റോയൽ ഇന്ത്യൻ റസ്റ്റോറന്റ് ഈഡൻ ഫ്രെയിം ഫോട്ടോഗ്രാഫി സൗണ്ട് വെയ്വ്സ് ഡിജിറ്റൽ സൗണ്ട് സിസ്റ്റം എന്നിവരെ കൂടാതെ മൈ സ്പൈസ് ഗ്രോസറി, ആപ്പിൾ ആർ എൻ എൻ ക്ലെക്സ്, ജെസിബി ബിഹേവിയറൽ ഹെൽത്ത്, പെരി ഹോംസ്, സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം, പ്രോംപ്റ്റ് മോർഡ്ഗേജ് എന്നിവരും സഹായിച്ചു.
|
ഹൂസ്റ്റണിൽ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മേയ് 12 ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും കുർബാനമധ്യേ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
അമ്മമാരുടെ സമർപ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാർത്ഥനയും നിറഞ്ഞ ജീവിതം കുടുംബങ്ങളുടെ വളർച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും അടിസ്ഥാനമെന്ന് വൈദികർ സന്ദേശത്തിൽ പറയുകയുണ്ടായി. അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർത്ഥനകളിലും പങ്കെടുത്തു.
|
കൊടുങ്കാറ്റിൽ വീട് തകർന്നു; ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്തത് 5,000 ഡോളർ, ജൂറി അനുവദിച്ചത് 18 മില്യൺ
കലിഫോർണിയ: വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 1,00,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി. ഇതിനെ തുടർന്ന് ജൂറി സഹോദരിമാർക്ക് 18 ദശലക്ഷം ഡോളർ അനുവദിക്കുകയായിരുന്നു.
സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ആറാഴ്ചത്തെ വിചാരണയെത്തുടർന്ന് ഏപ്രിൽ 18 ന് പിനൺ ഹിൽസ് നിവാസികളായ ജെന്നിഫർ ഗാർനിയർ, ആഞ്ചല ടോഫ്റ്റ് എന്നിവരുടെ കഷ്ടപ്പാടുകൾക്ക് ആറ് മില്യൻ ഡോളറും, നഷ്ടപരിഹാരമായി 12 മില്യൻ ഡോളറും വിധിച്ചതായി അവരുടെ അഭിഭാഷകൻ മൈക്കൽ ഹെർണാണ്ടസ് പറഞ്ഞു.
സെപ്റ്റംബറിൽ സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസ് പ്രകാരം, 2019 ഫെബ്രുവരി 15ന് ഉണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് സഹോദരിമാരായ ഗാർനിയറുടെയും ടോഫ്റ്റിന്റെയും വീട് തകർന്നിരുന്നു. ഇവർക്ക് നാശനഷ്ടം ഉണ്ടാകുകയും വീട് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്നാണ് കേസ്.
|
ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
ഷിക്കാഗോ : പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്റേൺ യൂണിവേഴ്സിറ്റി ക്കാഗോ)അസിസ്റ്റന്റ് പ്രഫസറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോയിലെ പെയിൻ മാനേജ്മെന്റ് ഡയറക്ടറായിരുന്ന ഡോ. ജോസഫ് തോമസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു.
ആലുവ യുസി കോളജിൽ ബിരുദ്ധ ബിരുദാനന്തര വിദ്യാർഥികളാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. യുസി കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ വിദഗ്ധ സമിതിയാണ് എക്സലൻസ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ജൂൺ അഞ്ചിന് യുസി കോളജിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ കാഷ് അവാർഡും ഫലകവും സമർപ്പിക്കുന്നതായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
അവാർഡ് കമ്മിറ്റി അംഗങ്ങൾ: സെക്രട്ടറി അഡ്വക്കേറ്റ് രതീദേവി (ഷിക്കാഗോ), ചെയർമാൻ ഡോ. മാത്യു മുട്ടത്തു, കൺവീനർ ജോയി എബ്രഹാം (മുൻ ശാസ്ത്രജ്ഞൻ ഐഎസ്ആർഒ), വൈസ് ചെയർമാൻ: അഡ്വ. ഒ.വി എബ്രഹാം, ജോ:സെക്രട്ടറി: ഡോ. എലിസബത്ത് കെ. പോൾ, ട്രഷറർ: ഡോക്ടർ മിനി പോൾ.
|
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്സ് ഡേ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തിൽ ഞായറാഴ്ച അർപ്പിക്കപ്പെട്ട നാല് വിശുദ്ധ കുർബാനകൾക്കുശേഷവും അമ്മമാർക്ക് പൂക്കൾ നൽകുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർഥനയും ആശീർവാദവും നൽകുകയും ചെയ്തു.
കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകരിൽ ഒരാളും, മോനിപ്പള്ളി ഇടവക വികാരിയുമായ ഫാ. മാത്യു ഏറ്റിയെപ്പള്ളിയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപെട്ട വിശുദ്ധ കുർബാനയെ തുടർന്നാണ് പ്രധാന ആഘോഷങ്ങൾ നടത്തപ്പെട്ടത്.
ഓരോ ക്രൈസ്തവ കുടുംബത്തിലും അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ച്, വിശുദ്ധ ബൈബിളിൽ പരിശുദ്ധ അമ്മയെ പറ്റി പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് ഫാ. ഏറ്റിയെപ്പള്ളിൽ സന്ദേശം നൽകി.
വികാരി ഫാ. സിജു മുടക്കോടിയിൽ, സത്നാ രൂപതാ വൈദീകനും കോട്ടയം അതിരൂപതാംഗവുമായ ഡോ. ജോജി പുളിയംപള്ളിൽ, അസി. വികാരി ഫാ ജോഷി വലിയവീട്ടിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
വി. കുർബാനയ്ക്കുശേഷം ഇടവകയുടെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തട്ടെ മദേഴ്സ് ഡേ ആഘോഷങ്ങളിൽ നിരവധി ആളുകൾ പങ്കെടുത്തു. കസേരകളിയും ക്വിസും അടക്കമുള്ള വിനോദപരിപാടികൾ വ്യത്യസ്തവും ആസ്വാദ്യകരവുമായ രീതിയിൽ നടത്തപ്പെട്ടു.
ഈ വിനോദ പരിപാടികൾക്ക് പോൾസൺ കുളങ്ങര, സ്റ്റീഫൻ ചൊള്ളമ്പേൽ, സിബി കൈതക്കത്തൊട്ടിയിൽ, സാജു കണ്ണമ്പള്ളി, ബിനു പൂത്തുറയിൽ എന്നിവർ നേതൃത്വം നൽകി. ടീൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അമ്മയ്ക്കൊരു സമ്മാനം എന്ന പരിപാടിയും മലബാർ കേറ്ററിംഗ് സ്പോൺസർ ചെയ്ത പായസ വിതരണവും ആഘോഷങ്ങൾക്ക് നിറവും സ്വാദും നൽകി.
വികാരി. ഫാ സിജു മുടക്കോടിയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
|
ഫോർട്ട്വർത്തിലെ ഫാർമസി അടിച്ചു തകർത്തെ സംഭവം; പ്രതികളുടെ ചിത്രം പുറത്തുവിട്ടു പോലീസ്
ഫോർട്ട്വർത്ത്: കഴിഞ്ഞയാഴ്ച ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന കുറിപ്പടി മരുന്നുകൾ മോഷ്ടിച്ച നാല് പേരെ തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ ഫോർട്ട്വർത്ത് പോലീസ് ചിത്രങ്ങൾ പുറത്തുവിട്ടു.
ഈ മാസം ഏഴിന് പുലർച്ചെ ഒന്നിന് ശേഷം ഫോറസ്റ്റ് പാർക്ക് ബൊളിവാർഡിൻ്റെ 2400 ബ്ലോക്കിലാണ് സായുധ കവർച്ച നടന്നത്.
മുഖംമൂടി ധരിച്ച നാല് പ്രതികൾ ഷെവർലെയിൽ ഫാർമസിയിൽ എത്തിയതായും ഒരാൾ സ്ലെഡ്ജ്ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് മരുന്നുകൾ മോഷ്ടിക്കാൻ തുടങ്ങി, 10,000 ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങൾ നഷ്ടപ്പെട്ടു.
മിസ്റ്റ്ലെറ്റോ അവന്യൂവിലെ 2200 ബ്ലോക്കിൽ നിന്ന് ഒരു മൈൽ അകലെ ഒരു ഫാർമസി കണ്ടെയ്നർ കണ്ടെത്തി. 18 25 വയസ് പ്രായമുള്ള 175 പൗണ്ട് ഭാരമുള്ള 6.2 ഇഞ്ച് ഉയരമുള്ള ആളാണ് ഒരു പ്രതിയെന്ന് അധികൃതർ പറഞ്ഞു.
|
സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ ഞായറാഴ്ച
മസ്ക്വിറ്റ് (ഡാളസ് ): സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ ഞായറാഴ്ച(മേയ് 19) അരങ്ങേറും.
ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക് വേദിയൊരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ ഈയിടെ പണിതീർത്ത ഷാരൻ ഇവന്റ് സെന്ററിലാണ്. ഞായറാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൈഫ് ഫോക്കസ് സംഘാടകർ അറിയിച്ചു. സ്ഥലം: ഷാരൻ ഇവന്റ് സെന്റർ, 940 Barnes Bridge Rd Mesquite 78150.
|
കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ മാതൃദിനം ആചരിച്ചു
ഡാളസ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ളിയിൽ മേയ് 12 ഞായറാഴ്ച മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചു. 1900ൽ ആനാ ജാർവിസ് എന്ന സ്ത്രീ തന്റെ അമ്മയായ ആൻ റീവ്സ് ജാർവിസിന് കൊടുത്ത ആദരവിന്റെ തുടക്കമായിട്ടാണ് അമേരിക്കയിൽ എല്ലാ വർഷവും മേയ് മാസം രണ്ടാമത്തെ ഞായറാഴ്ച അമ്മമാരുടെ ദിവസമായിട്ടാണ് ആഘോഷിച്ചു വരുന്നത്.
മാതൃദിനമായ മേയ് 12 ഞായറാഴ്ച കൊപ്പേൽ പള്ളിയിൽ പരിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ജിമ്മി എടക്കുളത്തിൽ അച്ചൻ മാതൃത്വത്തിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുന്ന അമ്മമാരെ ഈശോയുടെ കൈകളിൽ സമർപ്പിക്കുകയും അങ്ങ് ദാനമായി നൽകിയ മക്കൾക്ക് ജന്മം കൊടുത്ത് അങ്ങയുടെ നാമത്തിന് മഹത്വം നൽകി വളർത്തുന്ന ഇവരുടെ കഠിനാദ്ധ്വാനത്തേയും പ്രയ്തനങ്ങളെയും ആശീർവദിക്കണമേ എന്ന് പ്രാർഥിക്കുകയും ചെയ്തു.
പിന്നീട് പള്ളിയിൽ വന്ന എല്ലാ അമ്മമാർക്കും അച്ചൻ റോസാ പൂവ് സമ്മാനിക്കുകയും ചെയ്തു.അതിനുശേഷം വുമൻസ് ഫോറം സംഘടനയിലുള്ള അമ്മമാർ ഒരുമിച്ച് കൂടി കേക്ക് മുറിക്കുകയും അതിനോടൊപ്പെം ലഘുഭക്ഷണം ഒരുക്കിയും മാതൃദിന ആഘോഷം ഗംഭീരമാക്കി.
|
ഫോമ സെൻട്രൽ റീജൺ ഷിക്കാഗോ കലാമേള വൻവിജയമായി
ഷിക്കാഗോ: ഫോമ സെൻട്രൽ റീജൺ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലാമേള വൻ വിജയമായി. ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും സെൻട്രൽ റീജൺ ആർവിപി ടോമി എടത്തിലും ചേർന്ന് ഉദ്ഘാടനം ചെയ്ത കലാമേള രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു.
ഏറ്റവും കൂടുതൽ പോയിന്റ് നേടി റെയ്നോവ് വരുൺ കലാപ്രതിഭയായും സ്ലോക നമ്പ്യാർ കൊട്ടാരത്ത് കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. അതുപോലെ ഗ്രൂപ്പ് എ വിഭാഗത്തിൽ (58 വയസ്) റൈസിംഗ് സ്റ്റാർ ആയി എലൈൻ റോണിയും ഗ്രൂപ്പ് ബി വിഭാഗത്തിൽ (912 വയസ്) റൈസിംഗ് സ്റ്റാർ ആയി ജയ്ഡൻ ജോസും ഗ്രൂപ്പ് സി വിഭാഗത്തിൽ (1316 വയസ്) റൈസിംഗ് സ്റ്റാർ ആയി അഭിനന്ദ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക അവാർഡുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കെല്ലാം ട്രോഫികൾ വിതരണം ചെയ്തു.
കലാമേളയുടെ വിജയത്തിനായി ജനറൽ കോർഡിനേറ്റർ ജൂബി വള്ളിക്കളത്തിന്റെ നേതൃത്വത്തിൽ ആഷ മാത്യു, ഡോ. സ്വർണ്ണം ചിറമേൽ, ലിന്റാ ജോളിസ്, ശ്രീജയ നിഷാന്ത് എന്നിവരടങ്ങിയ കമ്മിറ്റിയെ വളരെ ചിട്ടയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് കലാമേള ഇത്ര വിജയമാക്കാൻ കഴിഞ്ഞത്. ഫോമ സെൻട്രൽ റീജൺ സെക്രട്ടറി ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിൽ മറ്റു നിരവധി വോളണ്ടിയേഴ്സ് ഈ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിച്ചു. ജോൺ പാട്ടപ്പതി, ഷാനി എബ്രാഹം, ആഗ്നസ് തെങ്ങുമൂട്ടിൽ, മോനി വർഗീസ്, ജോയ്സ് ചെറിയാൻ, ജോസി കുരിശുങ്കൽ, ജോജോ വെങ്ങാന്തറ, ഷീബ മാത്യു, ടെറൻസ് ചിറമേൽ യൂത്ത് വോളണ്ടിയേഴ്സ് ആയ ജൂലി വള്ളിക്കളം, ക്രിസ്റ്റഫർ ചെറുവള്ളി, ജെനി വള്ളിക്കളം തുടങ്ങിയവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്.
|
ഡാളസ് കേരള അസോസിയേഷൻ വടംവലി മത്സരം: രജിസ്ട്രേഷൻ ബുധനാഴ്ച വരെ
ഡാളസ്: കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാളസിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ബുധനാഴ്ച അവസാനിക്കും. 100 ഡോളറാണ് രജിസ്ട്രേഷൻ ഫീ.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ നിരവധി ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിജയികൾക്ക് കാഷ് അവാർഡും ഫലകവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാബു: 469 774 8326, വിനോദ്: 203 278 7251, ദീപക്: 469 667 0072.
|
ബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം മഹാകുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസർ
ഹൂസ്റ്റൺ: കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിലൊന്നായ പകലോമറ്റം മഹാകുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസറായി പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി അംഗവും പകലോമറ്റം മഹാകുടുംബാംഗവുമായ ബിനീഷ് ജോസഫ് മാനാമ്പുറത്തിനെ (ഹൂസ്റ്റൺ, ടെക്സസ്) നിയമിച്ചു.
പകലോമറ്റം മഹാകുടുംബയോഗത്തിൽ യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ സംഘടിപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ബിനീഷ് മാനാമ്പുറത്തിനെ മഹാകുടുംബ സെക്രട്ടറിയേറ്റിനുവേണ്ടി ജോസഫ് തേക്കിൻകാട് (ജനറൽ സെക്രട്ടറി) ചുമതലപ്പെടുത്തി.
കുടുംബങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള വെബ്സൈറ്റ്: https://www.pakalomattamamerica.org/. കൂടുതൽ വിവരങ്ങൾക്ക് ഓർഗനൈസറുമായി ബന്ധപ്പെടാനുള്ള ഇമെയിൽ [email protected] ടെലിഫോൺ 409 256 0873.
|
വിവേക് രാമസ്വാമി അകത്തോ പുറത്തോ?
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരെ തെരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ തുടരുകയാണ്.
ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയുടെ പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ട്രംപിന്റെ അതേ സംസ്ഥാനകാരനാണ് എന്ന കാര്യം അദ്ദേഹത്തിന് ഒരു വിലങ്ങുതടിയായി മാറും.
യുഎൻ മുൻ അംബാസിഡർ നിക്കി ഹേലി വെെസ് പ്രസിഡന്റാവാൻ തനിക്കു താത്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ട്രംപ് താൻ അവരെ പരിഗണിക്കുന്നില്ല എന്ന് തുറന്നുപറയുകയും ചെയ്തു.
അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗാ) എന്ന ട്രംപിനെ പിന്തുണയ്ക്കുന്ന പ്രസ്ഥാനത്തിലെ പലരും നിക്കിയെ പിന്തുണക്കുന്നില്ല. നിക്കി വന്നാൽ ട്രംപിന് വോട്ടുകൾ കുറയുമെന്നാണ് ഇവർ പറയുന്നത്.
ഇന്ത്യൻ വംശജനും വ്യവസായ പ്രമുഖനുമായ വിവേക് രാമസ്വാമിയുടെ പേരാണ് ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. വിവാദങ്ങളിൽ നിന്നകന്ന് കഴിയുന്ന രാമസ്വാമി ഒരു "വിവേക' പൂർണമായ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
രാമസ്വാമിക്കൊപ്പം കേൾക്കുന്ന പേരുകളിൽ ഇപ്പോഴും റുബിയോയും സെനറ്റർമാരായ ജെ.ഡി. വാൻസും ടിം സ്കോട്ടും ഉണ്ട്. ഒപ്പം സൗത്ത്, നോർത്ത് ഡകോട്ട ഗവർണർമാരായ ക്രിസ്റ്റി നോമും ഡഗ് ബർഗവും ഉണ്ട്.
രാഷ്ട്രീയമായി ഉന്നമനത്തിനു ലക്ഷ്യമിടുന്ന നേതാക്കൾക്ക് ട്രംപിന്റെ ടിക്കറ്റിൽ പ്രത്യക്ഷപ്പെടുന്നത് പല വിധത്തിലും പ്രയോജനപ്പെടും. പാർട്ടിയിൽ വ്യക്തമായ ഇരിപ്പിടം ഉറപ്പിക്കുന്നതിനൊപ്പം അടുത്ത തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.
ട്രംപ് ജയിച്ചാലും ഇല്ലെങ്കിലും ഈ സാധ്യത നില നിൽക്കും. കുറെ അധികം റിപ്പബ്ലിക്കനുകൾ ടിക്കറ്റിൽ വരാൻ രഹസ്യമായും പരസ്യമായും പരിശ്രമിക്കുന്നുണ്ട്. ഇതുവരെ അസ്വീകാര്യനായിരുന്ന ട്രംപ് കൂടുതൽ നേതാക്കൾക്ക് പ്രിയങ്കരനായി മാറുകയാണ്.
ഇവർ പലരും പരസ്യമായി എംഎജിഎംഎയുടെയും ആരാധകരായി മാറിയിരിക്കുകയാണ്. എന്നാൽ ഈ ബാന്ധവം താത്കാലികമായിരിക്കും. 2028ൽ ട്രംപ് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യം പ്രസക്തമായി മാറും.
ഇപ്പോൾ ഷോർട്ട് ലിസ്റ്റിലുള്ള പേരുകളിൽ നിന്ന് ട്രംപ് ആരോട് താത്പര്യം കാട്ടും എന്നതാണ് ഇപ്പോഴത്തെ മില്യൺ ഡോളർ ചോദ്യം.
|
പൗലോസ് കുയിലാടന് പ്രധാന വേഷത്തിലെത്തുന്ന പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തായായി
ന്യൂയോർക്ക്: മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നാടക നടനും കഥാകൃത്തുമായ പൗലോസ് കുയിലാടന് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് "ഹെൽത്ത് ആൻഡ് ആർട്ട്സ് യുഎസ്എ' ആണ്.
കഥയും ഗാനരചനയും തയാറാക്കിയത് കുയിലാടൻ തന്നെയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ജുവല്‍ ബേബിയാണ്. ശ്രീകാന്ത്, കല, പ്രിന്‍സ്, സഞ്ചു, നിധിന് സുഭാഷ്, ജോയല്‍ ജസ്റ്റിന് എന്നിവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് ശശി, കാമറ സന്ദീപ്, സംഗീത് അരുണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകാന്ത് സോമന്, അസിസ്റ്റന്റ് കാമറമാന്‍ ഉദയഭാനു, മേക്കപ്പ് സിജിന്‍ കൊടകര.
|
ഐപിഎല്‍ വാർഷിക സമ്മേളനം: റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം നല്‍കും
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച സംഘടിപ്പിക്കുന്ന പത്താമത് വാർഷിക സമ്മേളനത്തില്‍ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം നല്‍കും,
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈനായി പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോർക്ക് സമയം) പ്രയർലെെൻ നടകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും.
ജനുവരി രണ്ടിനു ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530 464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602 (കോഓർഡിനേറ്റർ).
|
ഓർമ ഇന്റർനാഷണൽ പ്രസംഗം: പരിശീലനം പൂർത്തിയാക്കി
ഫിലാഡൽഫിയ: ഓർമ ഇന്റർനാഷണൽ പ്രസംഗ നൈപുണി വികസന രാജ്യാന്തരക്കളരിയിൽ ഇരുനൂറ് വിദ്യാർഥി പ്രസംഗകർ പരിശീലിനം പൂർത്തിയാക്കി. പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന് സീസണ് രണ്ടിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്നാണ് ഇരുനൂറ് യുവ പ്രസംഗകരെ കണ്ടെത്തിയത്.
അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികൾ ജൂനിയർ വിഭാഗത്തിൽ പങ്കെടുത്തു. ഒമ്പതാം ക്ലാസ് മുതൽ ബിരുദ ക്ലാസിലുള്ള വിദ്യാര്‍ഥികൾ സീനിയർ വിഭാഗത്തിൽ പങ്കെടുത്തു.
ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷന് ഇന്റർനാഷണലിന്റെ (ഓർമ ഇന്റർനാഷണൽ) ഘടകമായ ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്.
പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അധ്യാപകനായ ജോസ് തോമസാണ് ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർമാൻ. വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ബെന്നി കുര്യൻ, സോയി തോമസ്, എന്നിവരാണ് പ്രസംഗ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി, ഡിആര്ഡിഒഎയ്റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അജയ് നായര്‍,
കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡിജിപി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ്. പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്മ അന്താരാഷ്ട്ര പ്രസംഗ മത്സര സമിതി അഡ്വൈസറി ബോർഡ് അംഗങ്ങൾ.
അമേരിക്കയില്‍ അധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന് ഫോറമാണ് പ്രസംഗ മത്സരം സംഘടിക്കുന്നത്. വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ജോർജ് കരുണയ്ക്കൽ, പ്രഫ. ടോമി ചെറിയാൻ നേതൃത്വം നല്‍കുന്നുണ്ട്. ഓര്മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.
അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലാഡല്‍ഫിയ), അലക്സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് എംഡി എംഎംഐ എഫ്എസിസി (സ്പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്കുലര്‍ മെഡിസിന്), ഷൈന്‍ ജോണ്സണ് (റിട്ട. എച്ച്എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍.
എബി ജെ. ജോസ് (ചെയര്മാന്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്) സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യുഎസ്പിഎസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി) ഫിനാന്‍ഷ്യല്‍ ഓഫീസര്‍, എമിലിന് റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്)യൂത്ത് കോഓര്‍ഡിനേറ്റര്‍.
2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്മ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസോസിയേഷന് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്മയ്ക്ക്ശാ ശാഖകളുണ്ട്. സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കു ഓർമ ഇന്റർനാഷണൽ സ്കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ, റോഷിൻ പ്ളാമൂട്ടിൽ, എബി ജോസ്, വിൻസന്റ് ഇമ്മാനുവേൽ, അറ്റേണി ജോസഫ് കുന്നേൽ, കുര്യാക്കോസ് മാണിവയൽ, ഷൈൻ ജോൺസൺ, ജോ തോമസ്, അലക്സ് തോമസ് , ഷൈലാ രാജൻ, നൈനാൻ മത്തായി, സർജന്റ് ബ്ളസ്സൺ മാത്യു, അലക്സ് ഏബ്രഹാം, രോബർട് ജോൺ അരീച്ചിറ എന്നിവരാണ് ഓർമ ഇന്റർനാഷണലിന്റെ പ്രധാന ഭാരവാഹികൾ.
മനുഷ്യ സ്നേഹ നിർഭരമായ, കേരളാപാരമ്പര്യ പുരോഗമന സേവനകുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി. പുതുതലമുറയെ മലയാള സാഹോദര്യത്തിന്റെയും ലോക സേവന ഔത്സുക്യങ്ങളുടെയും സംഘചേതനയിൽ പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഓർമ ഇന്റർനാഷണൽ പ്രവർത്തിക്കുന്നത്.
|
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തി
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി കല, സ്പോർട്സ്, സാമൂഹിക പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ 202425 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി.
പ്രസിഡന്റ് ബിബിൻ മാത്യുവിന്റെ അധ്യക്ഷത വഹിച്ചു. ആഞ്ചലീന ജേക്കബ്, അഞ്ചന മൂലയിൽ പാടിയ ദേശീയ ഗാനത്തോടു തുടങ്ങിയ യോഗത്തിൽ ജോയിന്റ് സെക്രട്ടറി തോമസ് പായിക്കാട്ട് എല്ലാവരെയും സ്വാഗതം ചെയ്തു.
ബിബിൻ മാത്യു അധ്യക്ഷ പ്രസംഗത്തിൽ ഈ വർഷത്തെ നടത്താൻ പോകുന്ന വിപുലമായ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിച്ചു. തുടർന്ന് ബോർഡ് ചെയർമാൻ ലാജി തോമസ് പുതിയ കമ്മിറ്റിയുടെ പ്രവർത്തനത്തിനു എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്തു.
മുഖ്യഅതിഥിയായി പങ്കെടുത്ത ന്യൂയോർക്ക് അസംബ്ലിമാൻ എഡ്വേർഡ് ബ്രൗൺസ്റ്റെയിൻ പുതിയ കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നൈമയുടെ എല്ലാ പ്രവർത്തങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.
പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷനായി മാറുകയും ചെയ്തെന്ന് ഫൊക്കാന ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു.
സമൂഹത്തിന് ചെയ്ത നല്ല പ്രവർത്തങ്ങൾക്കും ചാരിറ്റി പ്രവർത്തങ്ങൾക്കും ലാജി തോമസ്, മാത്യു ജോഷ്വാ, രാജേഷ് പുഷ്പരാജൻ, ജോർജ് കൊട്ടാരത്തിലിനും മീറ്റിംഗിൽ ന്യൂയോർക്ക് അസംബ്ലിമാൻ എഡ്വേർഡ് ബ്രൗൺസ്റ്റെയിൻ സൈറ്റേഷൻ നൽകി ആദരിച്ചു.
പാർവതി സുരേഷ് ആയിരുന്നു എംസി. ഷിബു പായിക്കാട്ടു, പ്രേം കൃഷ്ണൻ, മാത്യു വർഗീസ് (അനി) നടത്തിയ ഗാന സദ്യ നൈമ കമ്മിറ്റി ഉദ്ഘാടനത്തിന് കൂടുതൽ മിഴിവേകി. സെക്രട്ടറി ജേക്കബ് കുര്യൻ, പ്രസിഡന്റ് ബിബിൻ മാത്യുവിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തിയ മീറ്റിംഗ് ഡിന്നറോടെ കൂടി സമാപിച്ചു. നൈമ ട്രെഷറർ സിബു ജേക്കബ് നന്ദി രേഖപ്പെടുത്തി.
|
ടെക്സസിൽ കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ശിക്ഷ
ഓസ്റ്റിൻ: ടെക്സസിൽ 12 വയസിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു.
കുട്ടികളുടെ വാർഷിക അവധി ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് മുന്നറിയിപ്പ് നൽകിയത്. കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കി വിടുന്നത് മാതാപിതാക്കളുടെ അനാസ്ഥയായി കണക്കാക്കുമെന്ന് ഡിഎഫ്പിഎസ് അറിയിച്ചു.
കുട്ടികൾ ഇരയാവുന്ന കേസുകളിൽ പകുതിയിലധികവും മാതാപിതാക്കളുടെ അവഗണനയും അശ്രദ്ധമായ മേൽനോട്ടത്തിന്റെയും ഫലമാണെന്ന് ഡിഎഫ്പിഎസ് പറഞ്ഞു.
|
കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുന്നു
ഒക്ലഹോമാ: അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താനുള്ള തെരച്ചിൽ കാഡോ കൗണ്ടി ഷെരീഫ് ഓഫീസ് തുടരുകയാണ്. ഹെക്ടർ ഹെർണാണ്ടസ്, മൈക്കൽ ബ്രൗൺ, ഡവന്റ് വിന്റേഴ്സ് എന്നിവരാണ് വ്യാഴാഴ്ച രാത്രി ജയിൽ ചാടിയത്.
മൂന്ന് പേരും അപകടകാരികളാണെന്നും ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും കാഡോ കൗണ്ടി ഷെരീഫ് ഓഫീസർ ടോം അഡ്കിൻസ് പറഞ്ഞു. ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളും ജയിലിൽ നിന്ന് ഇവർ നടത്തിയ ഫോൺ കോളുകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ പുറത്തുനിന്നുള്ള സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
|
കെ.പി. യോഹന്നാന്റെ പൊതുദർശനം ഡാളസിൽ ബുധനാഴ്ച
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാന്റെ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ 74) പൊതുദർശനം ഡാളസിൽ ബുധനാഴ്ച നടക്കും.
വൈകുന്നേരം നാലു മുതൽ എട്ട് വരെ ഡാളസിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിലാണ് (13005 Greenville Avenue, Dallas, TX 75243) പൊതുദർശനം നടക്കുക.
സംസ്കാരം 21നു തിരുവല്ലയിൽ നടക്കും. മൃതദേഹം 20നു കേരളത്തിലെത്തിച്ച് സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അമേരിക്കയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് കെ.പി. യോഹന്നാൻ അന്തരിച്ചത്. ഭാര്യ: ഗിസെല്ല. മക്കൾ: ഡാനിയേൽ, സാറ.
|
ഡോ. മുരളീകൃഷ്ണയെ ഒക്ലഹോമാ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുന്നു
ഒക്ലഹോമാ: ഒക്ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്കാരൻ എന്ന നിലയിൽ ഡോ. മുരളീകൃഷ്ണയെ ഒക്ലഹോമാ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുന്നു.
ചൊവ്വാഴ്ച ഒക്ലഹോമാ ഹിസ്റ്ററി സെന്ററിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ഡോ. മുരളീകൃഷ്ണയെ നാമനിർദേശം ചെയ്തതിൽ അഭിമാനിക്കുന്നതായി ഒക്ലഹോമയിലെ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: എയ്ഞ്ചലാ ഉമ്മൻ 469 999 4169, [email protected].
|
നിജ്ജാർ വധം: ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യൻ സ്വദേശി കൂടി അറസ്റ്റിൽ. ബ്രാംപ്ടണിൽ താമസിക്കുന്ന അമർദീപ് സിംഗിനെ (22) ആണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന്, തോക്ക് കേസുകളിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾക്ക് നിജ്ജാർവധവുമായി ബന്ധമുണ്ടെന്നു കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഇയാൾ കാനഡയിൽ താത്കാലിക വീസയിലെത്തിയതാണ്. നിജ്ജാറിനു നേർക്കു വെടിയുതിർത്ത രണ്ടുപേരിൽ ഒരാൾ ഇയാളാണെന്നാണ് കനേഡിയൻ പോലീസ് കരുതുന്നത്.
നേരത്തെ, ഈ കേസിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലായിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരെയാണ് ഈ മാസം മൂന്നിന് അറസ്റ്റ് ചെയ്തത്.
|
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച് ചരിത്രംസൃഷ്ടിച്ച അമേരിക്കക്കാരൻ റിച്ചാർഡ് സ്ലേമാൻ (62) അന്തരിച്ചു. പന്നിവൃക്ക ശരീരത്തിൽ ഘടിപ്പിച്ച് രണ്ടു മാസത്തിനുശേഷം സംഭവിച്ച മരണത്തിന്റെ കാരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, അവയവം മാറ്റിവച്ചതുമായി ബന്ധപ്പെട്ടല്ല മരണമെന്ന് ശസ്ത്രക്രിയ നടത്തിയ മാസച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജനിതക എഡിറ്റിംഗ് സാങ്കേതികവിദ്യയായ ക്രിസ്പർ കേസ് 9 ഉപയോഗിച്ച് മാറ്റംവരുത്തിയ പന്നിവൃക്കയാണ് റിച്ചാർഡ് സ്ലേമാന് രണ്ടു മാസം മുന്‍പ് മാസച്ചുസെറ്റ്സ് ആശുപത്രിയിൽ ഘടിപ്പിച്ചത്.
ടൈപ് രണ്ട് പ്രമേഹരോഗിയായ അദ്ദേഹം വർഷങ്ങളോളം ഡയാലിസിസിനു വിധേയനായിരുന്നു. 2018ൽ മനുഷ്യവൃക്ക സ്വീകരിച്ചെങ്കിലും അഞ്ചു വർഷത്തിനുശേഷം അതു പ്രവർത്തനരഹിതമായി. വീണ്ടും ഡയാലിസിസ് ആരംഭിച്ച സാഹചര്യത്തിലാണു പന്നിവൃക്ക സ്വീകരിക്കാൻ തയാറായത്.
സ്ലേമാന്റെ ശരീരം പന്നിവൃക്കയോടു പൊരുത്തപ്പെട്ടത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായി വിലയിരുത്തപ്പെട്ടു. ഇജെനസിസ് എന്ന കന്പനിയാണ് ജീൻ എഡിറ്റിംഗിലൂടെ പന്നിവൃക്കയ്ക്കു മാറ്റം വരുത്തിയത്.
|
മലയാളം മിഷന് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ടെക്സസ്: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണും(എംഎംജിഎച്ച്) സംയുക്തമായി “എന്റെ കേരളം” ഓൺലൈൻ മലയാളം ക്ലാസുകൾ വിജയകരമായി ആരംഭിച്ചു.
ഈ പരിപാടിയോടൊപ്പം കേരള സംസ്ഥാന മലയാളം മിഷന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു. ഹൂസ്റ്റണിലെ മലയാളി കുട്ടികൾക്ക് മലയാള ഭാഷയിൽ അടിത്തറ നൽകുകയും അവരുടെ സാംസ്കാരിക വേരുകളോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാഠ്യ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സൗകര്യപ്രദമായ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഒരുക്കുന്ന ഈ ക്ലാസുകൾ എല്ലാ പ്രായത്തിലെയും എല്ലാ തലങ്ങളിലെയും വിദ്യാർഥികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. അനുഭവസമ്പന്നരും അഭിനിവേശമുള്ളവരുമായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ രസകരവും ഇടപഴകുന്നതുമായ പഠന അനുഭവം ഉറപ്പാക്കുന്നു.
ഈ സംരംഭം എംഎംജിഎച്ച് പ്രസിഡന്റ് മുഹമ്മദ് റിജാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രത്യേക അതിഥികളായി റോബിൻ ജെ ഇലക്കാട്ട് (മേയർ, മിസോറി സിറ്റി, ഹൂസ്റ്റണ്‍), സുരേന്ദ്രൻ കെ. പട്ടേൽ (ജഡ്ജ് ഫോർട്ട് ബെൻഡ് കൗണ്ടി),
മാത്യൂസ് മുണ്ടയ്ക്കല്‍ (പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍), വിനോദ് വൈശാഖി ( മലയാളം മിഷൻ രജിസ്ട്രാർ), ആഷ മറിയം ജോൺ (മലയാളം മിഷൻ പിആർഒ), ഡോ. എസ് എ ഷാനവാസ് (എച്ച്ഒഡി, ഡിപ്പാർട്ട്മെന്റ് ഓഫ് ലിങ്കുസ്റ്റിക്സ്, കേരള യൂണിവേഴ്സിറ്റി) എന്നിവർ പങ്കെടുത്ത് ആശംസ അറിയിച്ചു.
കുട്ടികളുടെ അധ്യാപിക ആമിന ഷാനവാസ് (എംഎ ലിങ്കുസ്റ്റിക്സ്) കഥകൾ പറഞ്ഞും സംസാരിച്ചും കുട്ടികളെ ആകർഷിച്ചു. സാംസ്കാരിക നേതാക്കളായ യു.എ. നസീർ സാഹിബ്, സമദ് പൊന്നേരി, അബ്ദുൽ ഗഫൂർ (എംഎംജിഎച്ച് ഉപദേശക സമിതി ബോർഡ് അംഗം) എന്നിവർ ആശംസാ പ്രസംഗം നടത്തി.
സഗീർ അബ്ദുള്ള (എംഎംജിഎച്ച് വൈസ് പ്രസിഡന്റ്) യോഗം ഏകോപിപ്പിക്കുന്നതിനായുള്ള എല്ലാ സാങ്കേതിക പിന്തുണയും നൽകി. എംഎംജിഎച്ച് ഭാരവാഹികൾ സ്വാഗതവും ഡോ. ഷംന സഗീർ നന്ദിയും പറഞ്ഞു.
ഇതിന്റെ ഭാഗമായി മലയാളം മിഷൻ ഹൂസ്റ്റണ്‍ ഈ വർഷത്തെ ഹൂസ്റ്റണിലെ റീജിയണൽ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഭാരവാഹികൾ:
ഡോ. നജീബ് കുഴിയിൽ (പ്രസിഡന്റ്), ഡോ. ഫുവാദ് അലൂർ (വൈസ് പ്രസിഡന്റ്), അജി ഹുസൈൻ (അധ്യക്ഷൻ), ഡോ. ബുഷ്റ മണക്കാട്ട് (സെക്രട്ടറി), അമർ ഹാരിസ് (ജോയിന്റ് സെക്രട്ടറി), ഡോ. സാഹിറ ജിഫ്രി, ജസ്ല ഗഫൂർ (കൺവീനർമാര്‍), ആമിന ഷാനവാസ് (എംഎ മലയാളം ഭാഷാശാസ്ത്രം – അധ്യപിക) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഈ കമ്മിറ്റി മറ്റു മലയാളി സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ഹൂസ്റ്റണിലെ കുട്ടികൾക്കായി മലയാളം ഭാഷ പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ "വിസ്മയ ചെപ്പ്' അവിസ്മരണീയമായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ചെപ്പ്' സംഘടിപ്പിച്ചു. അവതരണ മേന്മയിൽ വ്യത്യസ്തത പുലർത്തിയ പരിപാടി കലാസ്വാദകർക്കു അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിച്ചത്
ഈ മാസം നാലിന് വൈകുന്നേരം ആറ് മുതൽ 8.30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വച്ചാണ് തിങ്ങി നിറഞ്ഞ കാണികളുടെ മുന്പിൽ പരിപാടി അരങ്ങേറിയത്. അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മഞ്ജിത് കൈനിക്കര ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ്, വിനോദ് ജോർജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
|
നായയുമായി യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം
ന്യൂയോർക്ക്: സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യുഎസിലേക്ക് നായയുമായി യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ഈ നടപടി രാജ്യത്തിന് പുറത്തുള്ള കുടുംബങ്ങൾക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി രാജ്യത്തേക്ക് മടങ്ങുന്നതിനോ രാജ്യാന്തരതലത്തിൽ വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമർശനമുയർന്നു.
യുഎസിൽ എത്തുന്ന ഏതൊരു നായയും ആരോഗ്യമുള്ളതാണെന്നും കമ്യൂണിറ്റിക്ക് അപകടമുണ്ടാക്കുന്നില്ലെന്നും ഉറപ്പുവരുത്തി ജനങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ എന്ന് സിഡിസി വ്യക്തമാക്കി.
|
അഭിപ്രായ സർവേ ഫലങ്ങൾ വീണ്ടും തള്ളി ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ സർവേ ഫലങ്ങളോട് പ്രതികൂലമായി പ്രതികരിക്കുവാൻ ആരംഭിച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കേൾക്കുവാനിടയായ പ്രഭാഷണങ്ങളിൽ നിന്ന് വ്യക്തമായത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ധന ശേഖരണത്തിനുമായി ബൈഡൻ തെക്ക് കിഴക്കൻ വിസ്കോൺസിനും ഷിക്കാഗോയും സന്ദർശിക്കുക ആയിരുന്നു. കടുത്ത മത്സരം നടത്തുന്ന, ഫലങ്ങൾ മാറി മറിയുവാൻ ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ആറ് പോയിന്റുകൾക്കു താൻ റിപ്പബ്ലിക്കൻ എതിരാളി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
എന്നാൽ പാൽമർ ഹൗസ് ഹോട്ടലിൽ തന്റെ ദാതാക്കളോട് ഈ സർവേ ഫലങ്ങൾ വളരെ മുൻകൂട്ടി ഉള്ളതാണ്, ഇതിനു വലിയ പ്രാധാന്യം കല്പിക്കേണ്ടതില്ല എന്ന് മുന്നറിയിപ്പു നൽകി. ഫണ്ട് റേസിംഗിൽ നിന്നു രണ്ടു മില്യൺ ഡോളറിൽ അധികം സമാഹരിച്ചു എന്നാണു വിവരം.
ട്രംപിന്റെ ഭരണകാലത്തു എല്ലാം കുഴപ്പം പിടിച്ചതായിരുന്നു എന്നാരോപിച്ച ബൈഡൻ, ഹോട്ടലിൽ എൺപതു മെഗാ ഡോണർമാരുമായി കൂടിക്കാഴ്ച നടത്തുവാൻ മറന്നില്ല. പഴയ കൂട്ടുകാർ ബൈഡനെ ആലിംഗനത്തോടെ സ്വാഗതം ചെയ്തു.
ബൈഡൻ ക്ലെയ്ക്കോ സിഇഒ ബോബ് ക്ലാർക്ക് കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. മുൻ പ്രസിഡന്റ് ബാരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ക്ലാർക്ക് അന്ന് വിട്ടു മാറാതെ ഒബാമക്കൊപ്പം ഉണ്ടായിരുന്നു.
ട്രംപ് വിജയിച്ചാൽ അഫോർഡബിൾ കെയർ ആക്ട് (എസിഎ) ഇല്ലാതാക്കും എന്ന് ബൈഡൻ ആരോപിച്ചു. ടൈം സ്റ്റാമ്പിന്റെ പുതിയ അഭിപ്രായ സർവേയിൽ ട്രംപിന് 237 ഡെലിഗേറ്റ് വോട്ടും ബൈഡനു 213 ഡെലിഗേറ്റുകളുമാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടുകളാണ്. ബാക്കി 88 പേർ തീരുമാനം എടുക്കുവാൻ ബാക്കിയുണ്ട്.
ഇതിനിടയിൽ ക്രിപ്റ്റോ കറൺസി വ്യവസായത്തെ പ്രീതിപ്പെടുത്തുവാൻ ട്രംപ് ശ്രമം ആരംഭിച്ചു. ബൈഡൻ വിജയിച്ചാൽ ക്രിപ്റ്റോ വ്യവസായത്തെ ഇല്ലാതാക്കാൻ ശ്രമം നടത്തുമെന്ന് ട്രംപ് ആരോപിച്ചു.
ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടി നേതാക്കൾ പലരും ഇതിനകം തന്നെ ബിറ്റ്കോയിൻ വക്താക്കളായി മാറിയിട്ടുണ്ട്. വാഷിംഗ്ടണിൽ തീവ്ര ലോബിയിംഗ് നടത്തുന്ന ക്രിപ്റ്റോ വ്യവസായ പ്രമുഖർക്കു ട്രംപിന്റെ താത്പര്യം അനുഗ്രഹമായി മാറിയേക്കും.
പല തട്ടിപ്പ് ആരോപണങ്ങളും ക്രിപ്റ്റോ കറൻസികൾക്കു എതിരെ ഉയർന്നിട്ടുള്ളതിനാൽ ഡെമോക്രറ്റുകൾ പൊതുവായി അനുകൂലാഭിപ്രായം പറയുവാൻ വിമുഖരാണ്.
|
ഫിലാഡല്‍ഫിയയിൽ സൺഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ വിശ്വാസപരിശീലന സ്കൂള്‍ വാര്‍ഷികവും സിസിഡി കുട്ടികളുടെ ടാലന്റ് ഷോയും സംഘടിപ്പിച്ചു.
"വിശ്വാസം പ്രവര്‍ത്തിയിലൂടെ' എന്ന സന്ദേശവുമായി കുട്ടികള്‍ അവരുടെ നൈസര്‍ഗിക കലാവാസനകള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ വിവിധ കലാരൂപങ്ങളായി സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
ക്ലാസ്മുറിയില്‍നിന്ന് കുട്ടികള്‍ക്കു ലഭിച്ച വിശ്വാസവും സഭാപഠനങ്ങളും കൂദാശാധിഷ്ഠിതജീവിതവും മാനുഷിക മൂല്യങ്ങളും പ്രകൃതിസ്നേഹവും ബൈബിള്‍ അധിഷ്ഠിതമായ അറിവും സ്റ്റേജ് പരിപാടികളിലൂടെ അവതരിപ്പിച്ച് എങ്ങനെ കാണികളായ മാതാപിതാക്കളെയും മതാധ്യാപകരെയും സന്തോഷിപ്പിക്കാമെന്നതായിരുന്നു പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 230ലധികം കുട്ടികളുടെ ലക്ഷ്യം.
കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പള്‍ ജോസ് മാളേയ്ക്കല്‍, പിടിഎ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, റവ. സി. അല്‍ഫോന്‍സ്,
ചെറുപുഷ്പ മിഷന് ലീഗ് പ്രസിഡന്റ് ലില്ലി ചാക്കോ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജയിന് സന്തോഷ്, മതാധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഭദ്രദീപം തെളിച്ച് സിസിഡി വാര്‍ഷികാഘോഷങ്ങളും ടാലന്റ് നൈറ്റും ഉദ്ഘാടനം ചെയ്തു.
ഫാ. ദാനവേലില്‍ മുഖ്യപ്രഭാഷണവും ജേക്കബ് ചാക്കോ ആശംസയുമര്‍പ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജയിന് സന്തോഷ് ആമുഖ പ്രസംഗത്തിലൂടെ എല്ലാവരേയും സ്വാഗതം ചെയ്തു. ജുവാന ജോമോന്റെ പ്രാര്‍ഥനയോടെയും ഗ്ലോറിയ സന്തോഷ്, അനിതാ അലക്സ്, താരാ ജോസഫ്, ഗ്രെയിസ് ജോസഫ്, ജെസെല്‍ മത്തായി എന്നിവരുടെ സമൂഹനൃത്തത്തോടെയും ആരംഭിച്ച സിസിഡി നൈറ്റില്‍ കുട്ടികള്‍ വ്യതസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു.
പ്രീകെ കുട്ടികളുടെ ആക്ഷന്‍ സോംഗും പന്ത്രണ്ടാം ക്ലാസിന്റെ സമൂഹനൃത്തവും മതാധ്യാപകരുടെ കൃതഞ്ജതാഗാനവും ശ്രദ്ധേയമായി. എയ്ഡന്‍ ബിനു, ജോഹാന്‍ പൂവത്തുങ്കല്‍, എമിലിന് ജയിംസ്, ജോയല്‍ സോബിന്‍, വിന്‍സന്റ് ഐസക്ക് എന്നിവരുടെ സമാപന കൃതഞ്ജതാ ഗാനത്തോടെ സിസിഡി നൈറ്റിനു തിരശീല വീണു.
ബൈബിള്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ ലിലി ചാക്കോ, റണ്ണര്‍അപ് ആയ ജോസ്ലിന് ജോസഫ് എന്നിവര്‍ക്ക് മതാധ്യാപകരായ ഡോ. ബിന്ദു, ഡോ. ബ്ലസി മെതിക്കളം എന്നിവര്‍ സ്പോണ്സര് ചെയ്ത കാഷ് അവാര്‍ഡും അംഗീകാര സര്‍ട്ടിഫിക്കറ്റും മതബോധനസ്കൂള്‍ മുന്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി നല്കി.
രൂപതാതലത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഇടവകയില്‍നിന്നും ഫൈനലിലെത്തിയ ആസ്മി തോമസ്, ബീനാ ബിജു, ജെന്നാ നിഖില്‍, ജിന്‍സി ജോണ്‍, ജോസ്ലിന് സോജന്, റബേക്കാ ജോസഫ്, ജറമിയ ജോസഫ് എന്നിവരെ ഫാ. ദാനവേലില്‍ പ്രശംസാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ആദരിച്ചു.
എബിന് സെബാസ്റ്റ്യന്‍ ശബ്ദവെളിച്ചനിയന്ത്രണ, സാങ്കേതിക സഹായവും ജോസ് തോമസ് ഫോട്ടോഗ്രഫിയും നിര്‍വഹിച്ചു. ജയ്ക് ബെന്നി, ജാനറ്റ് ജയിംസ്, ഗ്ലോറിയാ സന്തോഷ് എന്നിവര്‍ എംസിമാരായി.
ഹോസ്പിറ്റാലിറ്റി ടീം ജോയി കരുമത്തി, ജോജോ ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍, പിടിഎ ഭാരവാഹികള്‍ ഭക്ഷണം തയാറാക്കുന്നതിലും സ്റ്റേജ് ക്രമീകരണങ്ങള്‍ക്കും സഹായകമായി.
ഷീബാ സോണി, ബിന്ദു വെള്ളാറ, ഹെലന് ഐസക്ക്, ലെവിന്‍ സോണി, ആരണ് മൈക്കിള്‍ എന്നിവരുടെ സഹായത്തോടെ മതാധ്യാപിക ജയിന് സന്തോഷ് പരിപാടികള്‍ സമയബന്ധിതമായി കോഓര്‍ഡിനേറ്റു ചെയ്തു.
ഫോട്ടോ: ജോസ് തോമസ്
|
ചേറ്റുകടവിൽ വർഗീസ് ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് 94) ഫ്ലോറിഡയിലെ ലേക്ക്ലാൻഡിൽ അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ഇലന്തൂർ ചെരിക്കരേത്ത് കുടുംബാംഗം.
മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി. മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി. സംസ്കാരം ഈ മാസം 18ന് രാവിലെ ഒന്‍പതിന് ശുശ്രൂഷയോടെ ആരംഭിച്ച് ഓക്ക് ഹിൽ ബറിയൽ പാർക്കിൽ.
|
ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ അന്തരിച്ചു
അറ്റ്ലാന്റാ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ്(72) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന്.
ഭാര്യ മേഴ്സി കണ്ണാറ വൻമേലിൽ കുടുംബാംഗം. മക്കൾ: ജെസെൻ, ജെസി. മരുമക്കൾ: റോസി, വെസ്ലി (എല്ലാവരും അറ്റ്ലാന്റാ).
|
കൈരളി ടിവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാന്റ് ഫിനാലെ ആരംഭിക്കുന്നു
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യുഎസ്എ ആരംഭിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റുകളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു.
അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണു കൈരളി ടീം ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചത്.
ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ, അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, കവിയും മാധ്യമപ്രവർത്തകനുമായ ഡോ.എൻ.പി. ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരഞ്ഞെടുത്തു.
പ്രേക്ഷകർക്ക് വേണ്ടി കൈരളി ടിവിയിൽ ഈ ചിത്രങ്ങൾ വീണ്ടും പ്രക്ഷേപണം ചെയ്യും. അതിൽ നിന്നും പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹ്രസ്വ ചലച്ചിത്രം തെരഞ്ഞെടുക്കും.
രമേശ് കുമാർ(വിസ്കോൺസിൽ) സംവിധാനം നിർവഹിച്ച "മഴ വരുംനേരത്തു', ഡോളർ രാജുവിന്റെ(ന്യൂയോർക്ക്) "ഇൻ ദി നെയിം ഓഫ് ദി ഫാദർ', ദേവസ്യ പാലാട്ടി (ന്യൂജഴ്സി) "അമേരിക്കൻ സ്വീറ്റ് ഡ്രീംസ്', വിനോദ് മേനോന്റെ(കാലിഫോർണിയ) "ചങ്ങമ്പുഴ പാർക്', ജയൻ മുളങ്ങാടിന്റെ (ഷിക്കാഗോ) "മിക്സഡ് ജ്യൂസ്', ശ്രീലേഖ ഹരിദാസിന്റെ(സാന്റിയാഗോ) ഒയാസിസ്,
ജുബിൻ തോമസ് മുണ്ടക്കലിന്റെ(ന്യൂജഴ്സി) "പോസിറ്റീവ്', അജോ സാമുവലിന്റെ (ഡാളസ് ടെക്സസ്) ബെറ്റർ ഹാഫ്, ബിജു ഉമ്മന്റെ(അറ്റ്ലാന്റാ)വേക്ക് അപ്പ് കോൾ, ജെയ്സൺ ജോസ് ദീപ ജേക്കബ് (ബോസ്റ്റൺ) എന്നിവർ സംയുക്തമായി സംവിധാനം നിർവഹിച്ച ബോസ്റ്റൺ എൻജൽസ്, എൽവിസ്ജോർജ ആൻഡ് നീമ നായർ (സാന്റിയാഗോ ) സംവിധാനം നിർവഹിച്ച "ടച്ച് " എന്നി 11 ഷോർട്ട് ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.
അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലിം, അഭിനേതാക്കൾ, കാമറ വർക്ക് എന്നിവയ്ക്ക് സമ്മാനങ്ങൾ നൽകും. ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട്, ഷോർട് ഫിലിം കോഓർഡിനേറ്റർ തോമസ് രാജൻ, അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പിൽ, പ്രവിധ എന്നിവരാണ് മത്സരങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് കാടാപുറം 914 954 9586.
|
എ.വി. മുകേഷിനെ അനുസ്മരിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്
ഡാളസ്: മാതൃഭൂമി ന്യൂസ് കാമറാമാൻ എ. വി മുകേഷിന്റെ(34) ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചിച്ചു. വാർത്താ ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ ജീവനനഷ്ടപ്പെട്ട സംഭവം ദാരുണവും സങ്കടകരവുമാണെന്ന് യോഗം അറിയിച്ചു.
വിലയേറിയ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും വന്യമൃഗആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ ആവശ്യപ്പെട്ടു.
|
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം സംഘടിപ്പിച്ചു. ഓൺലെെനായി സംഘടിപ്പിച്ച് സമ്മേളനത്തിൽ ഗ്രേസ് അലക്സാണ്ടർ (സെന്റ് പോൾ മാർത്തോമ്മാ പള്ളി ഡാളസ്) പ്രാരംഭ പ്രാർഥന നടത്തി.
ഡോളമ്മ പണിക്കർ (സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളി ന്യൂയോർക്ക്) ഉദ്ഘാടന ഗാനാലാപനത്തിനു ശേഷം റവ. ജോബി ജോൺ (ഭദ്രാസനാ സുവിശേഷക സേവികാസംഘം വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു.
തുടർന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. മറിയാമ്മ എബ്രഹാം, ക്രിസ്റ്റോസ് എംടിസി, ഫിലാഡൽഫിയ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
ജാനി ജേക്കബ് (സിയാറ്റിൽ എംടിസി) ഗാനം ആലപിച്ചു. അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു "മാതൃത്വം ഒരു ദൈവിക വരദാനം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രീന മാത്യു(പുനലൂർ) പ്രധാന സന്ദേശം നൽകി.
റീനി മാത്യു, ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ മാർത്തോമ്മാ പള്ളി സമാപന പ്രാർഥന നടത്തി. നോബി ബൈജു(ഭദ്രാസന സെക്രട്ടറി) നന്ദി പറഞ്ഞു. സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും റവ. സുകു ഫിലിപ്പ് മാത്യു (ഫ്ലോറിഡ) നേത്ര്വത്വം നൽകി.
മായ മാത്യൂസ് (സാൻ ഫ്രാൻസിസ്കോ മാർത്തോമ്മാ ചർച്ച) മാസ്റ്റർ ഓഫ് സെറിമോണിയായിരുന്നു.
|
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് അനീഷ് കുമാർ മത്സരിക്കുന്നു
ന്യൂയോർക്ക്: കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ ഫൊക്കാനയുടെ 20242026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ജനപ്രീതി വർധിപ്പിക്കുന്നതിന് കാരണമായതായും യുവജനങ്ങൾ ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും അനീഷ് കുമാർ പറഞ്ഞു.
കാനഡയിലെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായ അനീഷ് കുമാർ നിലവിൽ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ഒന്റാറിയോയുടെ ഡയറക്ടർ ബോർഡ് അംഗവും സെക്രട്ടറിയും ആയി പ്രവർത്തിക്കുന്നു.
അനീഷ് കുമാർ 201920 കാലയളവിൽ എംട്ടാക്ക് കാനഡയുടെ കമ്മിറ്റി അംഗവും 202122 കാലയളവിൽ സെക്രട്ടറിയും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എംട്ടാക്ക് സെക്രട്ടറി എന്ന നിലയിൽ തിരുവനന്തപുരത്ത് ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനു നേതൃത്വം നൽകിയതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
വ്യക്തിപരമായും സംഘടനാപരമായും സാമൂഹിക സേവനം തുടരുന്ന അനീഷ് കുമാർ കണ്ണൂർ സ്വദേശിയാണ്. വിദ്യാർഥി തലം മുതൽ രാഷ്ട്രീയ രംഗത്തും യുവജന സംഘടനകളുടെ നേതൃത്വത്തിലും സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.
ഗുഡ് ഷെപ്പേർഡ് ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയായ അനീഷ് കുമാർ ബിസിനസ് രംഗത്തും സാമൂഹിക സേവന രംഗത്തും സജീവമാണ്. അനീഷ് കുമാറിന്റെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും കാനഡയിലെ മലയാളി സമൂഹത്തിനും ഗുണം ചെയ്യുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കരും ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേലും അഭിപ്രായപ്പെട്ടു.
|
എം.എസ്. യോഹന്നാൻ അന്തരിച്ചു
ഡാളസ്: മേലെ തെക്കേതിൽ എം. എസ്. യോഹന്നാൻ(മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിയിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ചെങ്ങന്നൂർ പിരളശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ. മക്കൾ: ജിനു, ജിൻസി, ജാൻസി (എല്ലാവരും ദുബായി). മരുമകൻ: കറ്റാനം കാട്ടൂരൻ അജോ.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ്. സംസ്കാരം ശനിയാഴ്ച 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുളകുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: സുജൻ തരകൻ(ഡാളസ്) 214 245 8706.
|
നഷ്ടമായത് മനുഷ്യസ്നേഹിയായ ആത്മീയാചാര്യനെ: തോമസ് ടി. ഉമ്മൻ
ന്യൂയോർക്ക്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാന്റെ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ആകസ്മിക വിയോഗത്തിലൂടെ തികഞ്ഞ ദാർശനികനും ദീർഘവീക്ഷണമുള്ള മനുഷ്യസ്നേഹിയുമായ ആത്മീയാചാര്യനെയാണ് നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ ക്രിസ്ത്യൻ ഫോറം നേതാവ് തോമസ് ടി. ഉമ്മൻ അനിശോചന സന്ദേശത്തിൽ അറിയിച്ചു.
2003ൽ ന്യൂയോർക്ക് കെന്നഡി വിമാനത്താവളത്തിൽ വന്നിറങ്ങിയ കെ.പി. യോഹന്നാനെ ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ഭാരവാഹികളായ തോമസ് ടി. ഉമ്മൻ(പ്രസിഡന്റ്), റവ. ഡോ. ഇട്ടി എബ്രഹാം, പാസ്റ്റർ വിൽസൺ ജോസ്, ജോർജ് എബ്രഹാം, പി. വി. വർഗീസ് എന്നിവർ ചേർന്ന് സ്വീകരിച്ചത് യോഗം ഓർമിച്ചു.
തിരുവല്ലയിലുള്ള ബിലീവേഴ്സ് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളജ്, എഞ്ചിനീയറിംഗ് കോളജുകൾ, പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ആരംഭിച്ചതിന് പുറമേ, സമൂഹത്തിന് പ്രയോജനകരമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വലിയ മനുഷ്യസ്നേഹിയായിരുന്നു മെത്രാപ്പൊലീത്തയെന്ന് തോമസ് ടി. ഉമ്മൻ പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം അനേകർക്ക് പകർന്നു നൽകിയ സുവിഷേകനായിരുന്നു അദ്ദേഹം. മെത്രാപ്പോലീത്തയുടെ കുടുംബത്തെയും സഭാവിശ്വാസികളെയും ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ അനുശോചനം തോമസ് ടി. ഉമ്മൻ അറിയിച്ചു.
|
എ. വി. മുകേഷിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക്: മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറാമാൻ എ. വി. മുകേഷ് (34) ജോലിക്കിടയിൽ കാട്ടാന ആക്രമണത്തില്‍ മരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) അനുശോചിച്ചു.
പത്രപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങൾക്കും സർക്കാരിനുമുണ്ട്. മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വച്ചും ദൃശ്യങ്ങൾ പകർത്തുന്നതിന് കാരണം ചാനൽ മത്സരമാണെന്നും യോഗം വിലയിരുത്തി.
വാർത്താശേഖരണത്തിനിടെ അപകടമുണ്ടായാൽ മാധ്യമ പ്രവർത്തകനും അയാളുടെ കുടുബത്തിനുമാണ് ഏറ്റവും കൂടുതൽ നഷ്ടം വരുന്നത് എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് മുകേഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുകേഷിന്റെ വിയോഗത്തിൽ ദുഃഖം അറിയിക്കുന്നതായി നാഷണൽ ട്രെഷറർ വിശാഖ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവർ അറിയിച്ചു.
മുകേഷിന്റെ കുടുംബത്തിന് ഒരിക്കൽ കൂടി അനുശോചനം അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.
|
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. ഹൈദരാബാദ് സ്വദേശിയും വിസ്കോൺസിനിലെ കൊൺകൊർഡിയ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാർഥിയുമായ രുപേഷ് ചന്ദ്ര ചിന്താകിന്ദിയെ(25) ആണ് ഒരാഴ്ചയായി കാണാതായത്.
കഴിഞ്ഞ രണ്ടിനാണ് രുപേഷിനെ കാണാതായത്. ബന്ധുക്കളുടെ പരാതിപ്രകാരം വിഷയത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെടുകയും ഷിക്കാഗോ പോലീസ് തെരച്ചിൽ വ്യാപകമാക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ കാണാതാകുന്നതും കൊല്ലപ്പെടുന്നതും വ്യാപകമാകുന്നതിനിടെയാണ് രുപേഷിന്റെ തിരോധാനം.
|
ഫ്ലോറിഡയിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എയർമാനെ വീട്ടിൽ കയറി വെടിവച്ചു കൊലപെടുത്തി
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഹർൾബർട്ട് ഫീൽഡിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ റോജർ ഫോർട്ട്സണ്ണിനെ വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബം പോലീസിനെതിരെ രംഗത്ത്.
ഹർൾബർട്ട് ഫീൽഡിലെ നാലാമത്തെ സ്പെഷ്യൽ ഓപ്പറേഷൻസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട സീനിയർ എയർമാൻ റോജർ ഫോർട്ട്സണ്ണിനെ പോലീസ് സംഘം തെറ്റായ അപ്പാർട്ട്മെന്റിൽ പ്രവേശിച്ചാണ് വെടിവച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
ഈ മാസം മൂന്നിന് രാത്രി ഫോർട്ട്സൺ തന്റെ അപ്പാർട്ട്മെന്റിൽ തനിച്ചായിരിക്കെയാണ് സംഭവം. ലോക്കൽ പോലീസ് അപ്പാർട്ട്മെന്റിലെ വാതിൽ ചവിട്ടിത്തുറന്ന് ആറു തവണയാണ് റോജർ ഫോർട്ട്സണ്ണിനെ നേരെ വെടിയുതിർത്തത്.
ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ലോ എൻഫോഴ്സ്മെന്റ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു അപ്പാർട്ട്മെന്റിൽ തർക്കം നടക്കുന്നതായി വിവരം ലഭിച്ചാണ് ഒകലൂസ കൗണ്ടി ഷെരീഫ് ഓഫിസിലെ പോലീസ് സ്ഥലത്തെത്തിയത്.
വെടിവച്ച പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടില്ല. ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ലോ എൻഫോഴ്സ്മെന്റ് ഈ സംഭവത്തിൽ അന്വേഷിച്ചു വരികയാണ്.
|
സിസ്റ്റർ ഡോ. ജോവൻ ചുങ്കപ്പുര അമേരിക്കയിൽ; 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും
ഹൂസ്റ്റൺ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിംഗ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ ഡോ. ജോവൻ ചുങ്കപ്പുര അമേരിക്കയിലെത്തി. അമേരിക്കയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ ഈ മാസം 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതാണ്.
മേയ് മൂന്ന് മുതൽ അഞ്ച് വരെ ഹൂസ്റ്റണിനടുത്ത് ഡിക്കിൻസണിലുള്ള ക്രിസ്ത്യൻ റിന്യൂവൽ സെന്ററിൽ വച്ചു നടന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലി ഫാമിലി കോൺഫറൺസിന് മുഖ്യ പ്രഭാഷകയായിരുന്നു സിസ്റ്റർ ജോവാൻ.
16ന് രാവിലെ 10 മുതൽ സെന്റ് തോമസ് സീനിയർസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഓർത്തഡോക്സ് ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് "How to grow old gracefully" എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓർത്തഡോകസ് കത്തീഡ്രൽ ഹാളിൽ സിസ്റ്ററിന്റെ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും.
അന്ന് വൈകിട്ട് ഏഴിന് ഇമ്മാനുവേൽ മാർത്തോമ ഇടവക പ്രയർ ഫെല്ലോഷിപ്പിലും വചന പ്രഘോഷണം നടത്തും. 17നു വൈകുന്നേരം ഏഴിന് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ "Family Challenges in the New Millennium' എന്നുള്ള വിഷയത്തെ സംബന്ധിച്ച് സിസ്റ്റർ ക്ലാസ് എടുക്കും.
18നു വൈകുന്നേരം നാലു മുതൽ ആറു വരെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലുള്ള എല്ലാ യുവജനങ്ങൾക്ക് വേണ്ടി "Challenges Facing the Youth' എന്നുള്ള വിഷയത്തെ സംബന്ധിച്ച് ക്ലാസിന് സിസ്റ്റർ നേതൃത്വം നൽകും.
19നു രാവിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ദൈവവചന പ്രഘോഷണം നടത്തും. അന്ന് വൈകുന്നേരം ഏഴിന് നടക്കുന്ന ALCOHOLIC ANONYMOUS ZOOM മീറ്റിംഗിൽ മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം മാങ്ങാനത്തുള്ള മദ്യ ലഹരി മുക്ത കേന്ദ്രത്തിന്റെ പ്രിൻസിപ്പലും സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന സിസ്റ്റർ, മദ്യാസക്തിയിൽ അകപ്പെട്ടു പോയ നൂറുകണക്കിന് വ്യക്തികളെ കൗൺസിലിങ് മുഖേന രക്ഷപെടുത്തിയിട്ടുണ്ട്.
ദീർഘവര്ഷങ്ങളായി ലഹരി, മദ്യം എന്നിവക്കടിമപ്പെട്ടു പോയവർക്ക് കൗൺസിലിംഗ് കൊടുക്കുന്ന സിസ്റ്റർ ജോവാൻ കേരളത്തിലും വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്ന ഒരു ഫാമിലി കൗൺസിലറും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമാണ്.
.
അഡിക്ഷൻ ട്രീട്മെന്റിൽ ഇന്റർനാഷനൽ ട്രെയിനറായ സിസ്റ്റർ, സൈക്കോളജിയിൽ എംഎ യും ഡോക്ടറേറ്റും കരസ്ഥമാക്കി. കൗൺസിലിംഗ്, സൈക്കോതെറാപ്പി, ഫാമിലി തെറാപ്പി എന്നീ രംഗത്തു പ്രഗല്ഭമായ നേതൃത്വമാണ് നൽകി വരുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു ക്ലാസുകൾ എടുത്തു വരുന്ന സിസ്റ്റർ ജീവകാരുണ്യ പ്രവർത്തന മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
ഹൂസ്റ്റൺ സന്ദർശന വേളയിൽ ആർക്കെങ്കിലും വ്യക്തികളായോ കുടുംബമായോ സിസ്റ്റർ ജോവാൻ ചുങ്കപുരയുമായി കൗൺസിലിംഗ് ആവശ്യമെങ്കിൽ ഐപ്പ് തോമസുമായി (713 779 3300) ബന്ധപ്പെടാവുന്നതാണ്.
|
കാണാതായ കെൻഡ്ര റോച്ച് മരിച്ചനിലയിൽ
പിറ്റ്സ്ഫോർഡ്: കാണാതായ കെൻഡ്ര റോച്ചിന്റെ (57) മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഈ മാസം രണ്ടിന് രാത്രി 8.30 ഓടെയാണ് റോച്ചിനെ കാണാതായത്. അന്ന് രാത്രി നടക്കാൻ പിറ്റ്സ്ഫോർഡിലെ വീട്ടിൽ നിന്ന് പുറപ്പെട്ട റോച്ചിനെ പിന്നീട് കാണാതാവുകയായിരുന്നു.
റോച്ചിന്റെ അപ്പാർട്ട്മെന്റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
|
മെഡിക്കൽ ബില്ലുകൾ താങ്ങാനായില്ല; ആശുപത്രിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
കൻസസ് സിറ്റി: ആശുപത്രി കിടക്കയിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മിസോറി പൗരനുമായ റോണി വിഗ്സി (72) നെതിരെ കൊലക്കുറ്റം ചുമത്തി.
രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്സ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഡയാലിസിസ് നടത്താൻ ആശുപത്രിയിലെത്തിച്ച ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. മേയ് മൂന്നിന് രാത്രി മിസൗറിയിലെ ഇൻഡിപെൻഡൻസിലുള്ള ആശുപത്രിയിലായിരുന്നു സംഭവം.
"ഞാൻ അത് ചെയ്തു, ഞാൻ അവളെ കൊന്നു, ഞാൻ അവളെ ശ്വാസം മുട്ടിച്ചു’ എന്ന് വിഗ്സ് പറയുന്നത് മെഡിക്കൽ സ്റ്റാഫ് കേട്ടിരുന്നു. ശ്വാസം മുട്ടിക്കുകയും, നിലവിളിക്കാതിരിക്കാൻ മൂക്കും വായും മൂടുകയും ചെയ്തതായി വിഗ്സ് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
|
ഹൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയത്തിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ 23 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. ഈ മാസം നാലിന് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിച്ച തിരുക്കർമങ്ങൾക്ക് ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. തോമസ് മെത്താനത്ത്, ഫാ.മാത്യു കൈതമലയിൽ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും തിങ്ങി നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു.
ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസാ ഇഞ്ചെനാട്ടു, സുഹാനി എരനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ,
ഐസയ കൊച്ചുചെമ്മന്തറ, സരിൻ കോഴംപ്ലാക്കിൽ, അലക്സാണ്ടർ മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ പുത്തൻമന്നത്, ഇഷേത പുത്തൻമന്നത്, ജെറോം തറയിൽ, ജയിക്ക് തെക്കേൽ, ജൂലിയൻ തോട്ടുങ്കൽ, ക്രിസ്റ്റഫർ ഉള്ളാടപ്പിള്ളിൽ, ഐസക് വട്ടമറ്റത്തിൽ എന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്.
ജോൺസൻ വട്ടമറ്റത്തിൽ, എസ്. ജെ.സി.സിസ്റ്റേഴ്സ്, വേദപാഠഅധ്യാപകർ എന്നിവരാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചത്. ആൻസിൻ താന്നിച്ചുവട്ടിൽ, ദിവ്യ ചെറുതാന്നിയിൽ, ക്രിസ്റ്റി ചേന്നാട്ട്, ജോസ് കുറുപ്പൻപറമ്പിൽ, ബെറ്റ്സി എടയാഞ്ഞിലിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ചടങ്ങുകൾക്കു മറ്റു കൂട്ടി.
മാതാപിതാക്കളുടെ പ്രതിനിധി സ്മിതോഷ് ആട്ടുകുന്നേൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും, മതബോധന അധ്യാപകർ മറ്റു പ്രനിധികൾ എന്നിവർക്ക് ഉപഹാരഹങ്ങൾ നൽകുകയും ചെയ്തു.
പാരിഷ് എക് സിക്യൂട്ടീവ് അംഗങ്ങളായ ഷാജുമോൻ മുകളേൽ, ബാബു പറയാൻകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മനോഹരമായി അലങ്കരിച്ച ദൈവാലയങ്കണത്തിൽ നടന്ന ഹൃദ്യമായ ചടങ്ങുകൾക്കുശേഷം എല്ലാവർക്കും മാതാപിതാക്കളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.
|
ഇസ്രായേലിൽ യുഎസ് നിർമിത ആയുധങ്ങളുടെ കയറ്റുമതി നിർത്തിവച്ച് ബൈഡൻ ഭരണകൂടം
വാഷിംഗ്ടൺ ഡിസി: ഒരു ദശലക്ഷത്തിലധികം പലസ്തീനികൾ അഭയം പ്രാപിച്ചിരിക്കുന്ന തെക്കൻ ഗാസ നഗരം ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു എന്ന ആശങ്കയെത്തുടർന്ന് റാഫയിൽ ഉപയോഗിക്കാവുന്ന ബോംബുകളുടെ കയറ്റുമതി ബൈഡൻ ഭരണകൂടം താത്കാലികമായി നിർത്തിവച്ചു.
ജനസാന്ദ്രതയേറിയ നഗരത്തിൽ ഉപയോഗിക്കാവുന്ന ആയുധങ്ങളുടെ കൈമാറ്റം സംബന്ധിച്ച് ഏപ്രിലിൽ ഭരണകൂടം ആരംഭിച്ച അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണത്തിൽ നിന്നുള്ള സിവിലിയൻ സംഖ്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര രോഷത്തിനിടയിലാണ് പുതിയ നീക്കം.
ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണെന്ന് ഇസ്രായേൽ പറയുന്ന നഗരത്തിൽ ഒരു ഗ്രൗണ്ട് ഓപ്പറേഷൻ നടത്തരുതെന്ന് യുഎസ് ഉദ്യോഗസ്ഥർ മാസങ്ങളായി ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു, കാരണം സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ട്.
സംശയാസ്പദമായ ആയുധ കയറ്റുമതിയിൽ 1,800 2,000 ഹയ ബോംബുകളും 1,700 500ഹയ ബോംബുകളും അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കയറ്റുമതി തുടരണമോ എന്ന കാര്യത്തിൽ ഭരണകൂടം അന്തിമ തീരുമാനമെടുത്തിട്ടില്ല.
|
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ സമ്മേളനം ശനിയാഴ്ച
ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം ശനിയാഴ്ച ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ചു വൈകിട്ട് 6.30 ആരംഭിക്കും. പാസ്റ്റർ ജോസ് വർഗീസ്, വടക്കാഞ്ചേരി മുഖ്യ പ്രഭാഷകനായിരിക്കും.
ഹൂസ്റ്റൺ ഫെലോഷിപ്പിനു ഡോ. വിൽസൺ വർക്കി, പാസ്റ്റർ സാം അലക്സ്, പാസ്റ്റർ തോമസ് ജോസഫ്, ജോൺ മാത്യു പുനലൂർ, സ്റ്റീഫന്‍ സാമുവേല്‍, ഫിന്നി രാജു ഹൂസ്റ്റൺ, കെ സി ജേക്കബ്, പാസ്റ്റര്‍ ജോഷിൻ ജോൺ, ഡോ. മേരി ഡാനിയേൽ എന്നിവർ നേതൃത്വം നൽകി വരുന്നു.
ചർച്ചിന്റെ വിലാസം 11120 സൗത്ത്പോസ്റ്റ് ഓക്ക് റോഡ്, ഹൂസ്റ്റൺ, ടെക്സസ് 77035. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റര്‍ തോമസ് ജോസഫ് 2819355757 (സെക്രട്ടറി ), ഫിന്നി രാജു ഹൂസ്റ്റൺ 8326469078 (മീഡിയ കോഓർഡിനേറ്റർ).
|
അമേരിക്കയിൽ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനു ശേഷമുള്ള ദിവസങ്ങളിൽ യഹൂദവിരുദ്ധതയും ഇസ്ലാമോഫോബിയയും തീവ്രമാക്കുന്നതിനെതിരേ പ്രസിഡന്റ് ജോ ബൈഡൻ ശക്തമായി പ്രതികരിച്ച .
അമേരിക്കയിൽ അത്തരം വിദ്വേഷത്തിന് സ്ഥാനമില്ലെന്നും യഹൂദവിരുദ്ധതയുടെ കുതിച്ചുചാട്ടത്തിനെതിരേ പോരാടുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച, യുഎസ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിന്റെ വാർഷിക ദിനങ്ങൾ അനുസ്മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബൈഡൻ.
തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ, പിരിമുറുക്കവും നിർണായകവുമായ സമയത്തിനിടയിൽ, ശാന്തവും എന്നാൽ ആവേശഭരിതവുമായ പ്രതിഫലനത്തിന്റെ നിമിഷമായിരുന്നു ബൈഡന്റെ പ്രസംഗം. ഒക്ടോബർ ഏഴിലെ ആക്രമണവും ഗാസയിലെ തുടർന്നുള്ള യുദ്ധവും ബൈഡന്റെ പ്രസിഡന്റെ പദവിയിലെ ഏറ്റവും രാഷ്ട്രീയമായി നിറഞ്ഞ ഒരു കാലഘട്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
|
സിൽവർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
സിൽവർ സ്പ്രിംഗ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗിന് സിൽവർ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഇടവക വികാരി ഫാ. ലാബി ജോർജിന്റെ അഭാവത്തിൽ ഫാ. കെ.പി. വർഗീസ് വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി.
ഫാ. കെ.പി. വർഗീസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ), ഷെറിൻ എബ്രഹാം, ജോനാഥൻ മത്തായി (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.
ഡെല്ല വർഗീസ് (ഇടവക സെക്രട്ടറി), ഷേർളി ജോർജ് (ഇടവക ട്രസ്റ്റി), സൈമൺ തോമസ്, ഡെന്നി മത്തായി (ഭദ്രാസന അസംബ്ലി അംഗങ്ങൾ), രാജൻ പറമ്പിൽ, ഡോ. സാബു പോൾ (മലങ്കര അസോസിയേഷൻ അംഗങ്ങൾ) എന്നിവരും വേദിയിൽ സന്നിഹിതരായി.
കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. കെ.പി. വർഗീസ് എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.ഷെറിൻ എബ്രഹാം കോൺഫറൻസിന്റെ തീയതി, സ്ഥലം, ചിന്താവിഷയം, പ്രാസംഗികർ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. ജോനാഥൻ മത്തായി രജിസ്ട്രേഷനെക്കുറിച്ചും വേദിക്ക് സമീപമുള്ള ആകർഷണങ്ങളെക്കുറിച്ചും സംസാരിച്ചു.
മാത്യു വറുഗീസ് സ്പോൺസർഷിപ്പ് അവസരങ്ങൾ, റാഫിൾ, കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീർ എന്നിവ വിശദീകരിച്ചു. ഇടവകയിൽ നിന്ന് മികച്ച പിന്തുണയാണ് കോൺഫറൻസ് ടീമിന് ലഭിച്ചത്.
ഗ്രാൻഡ് ആൻഡ് ഗോൾഡ് സ്പോൺസർഷിപ്പിനു പുറമേ റാഫിൾ ടിക്കറ്റുകൾ വാങ്ങിയും സുവനീറിൽ ആശംസകളും പരസ്യങ്ങളും നൽകിയും നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു.
ആവേശകരമായ പിന്തുണ നൽകിയ ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ഷെറിൻ എബ്രഹാം നന്ദിയും കടപ്പാടും അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516.439.9087).
|
തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ബിജു ബെനോ (കളരിക്കൽ), കോറൽ സ്പ്രിംഗ്സ്, ഫ്ലോറിഡ, ടോം ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ, സുജ ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക്, റെജീന സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക്, റെനി ലോമോൻ തറയിൽ, ടാമ്പ, സോണി ലവ്ലിൻ (മാലിയിൽ), ഹൂസ്റ്റൺ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്‍പത് വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX 77545).
സംസ്കാരം ശനിയാഴ്ച രാവിലെ 10 മുതൽ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ഉച്ചയ്ക്ക് ഒന്നിന്(1310 North Main St, Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ https://knanayavoice.net/?p=11256.
കൂടുതൽ വിവരങ്ങൾക്ക്: ബിജു 631 413 3730, ടോം 832 560 3007, സോണി 713 550 2002.
|
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം ഇന്ന്
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു മുഖ്യ പ്രഭാഷണം നടത്തും.
അമ്മമാരുടെ ദിനത്തോട് അനുബന്ധിച്ച് "മാതൃത്വം ഒരു ദൈവിക വരദാനം'(Motherhood a divine role) എന്നതാണ് ചർച്ചാവിഷയം. വ്യാഴാഴ്ച രാത്രി 8.30ന്(ഇഎസ്ടി) ആരംഭിക്കുന്ന സൂം സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനത്തിലെ എല്ലാ വനിതകളും പ്രാർഥനാപൂർവം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
സൂം:മീറ്റിംഗ് ഐഡി: 516 377 3311, പാസ്കോഡ്: prayer
കൂടുതൽ വിവരങ്ങൾക്ക്: റവ:ജോബി ജോൺ: 469 274 2683 (ഭദ്രാസന വൈസ് പ്രസിഡന്റ്), നോബി ബൈജു: 732 983 7253 (ഭദ്രാസന സെക്രട്ടറി).
www.marthomana.org/sevikasanghom
|
ജോ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ബ്രാംപ്ടൺ: ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു(തങ്കച്ചൻ) ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ഡോ. കലാ ഷെഹിയുടെ പാനലിലാണ് ജോ മത്സരിക്കുന്നത്. എഎം റബ്ബേഴ്സിന്റെ സിഇഒ കൂടിയായ ജോ മാത്യു, കാനഡയിലെ മലയാളി സമൂഹത്തിന്റെ ഇടയിൽ സുപരിചിതനാണ്.
അറുപത് വർഷത്തെ പാരമ്പര്യമുള്ള ടൊറന്റോ മലയാളി സമാജത്തിന്റെ ട്രസ്റ്റീ ബോർഡ് അംഗം, മുൻ ചെയർമാൻ എന്നീ നിലകളിൽ ജോ മാത്യു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ നേതൃത്വപാടത്തിനും സമൂഹ സേവനത്തിനും പേരുകേട്ട അദ്ദേഹം കാനഡയിലെ മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിത്വമാണ്.
നിലവിൽ ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ പ്രസിഡന്റായും സമാജത്തിന്റെ അമരക്കാരനായ കുര്യൻ പ്രക്കാനത്തിന്റെ അനുഗ്രഹാശിസുകളോടെയുമാണ് ജോ മാത്യു ഫൊക്കാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
|
ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നൂറിലധികം മരണം
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം മരിച്ചു. ഒരു ലക്ഷത്തോളം വീടുകൾ തകരുകയോ സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു.
നാഷണൽ കോൺഫെഡറേഷൻ ഓഫ് മുനിസിപ്പാലിറ്റികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കവിഞ്ഞൊഴുകുന്ന നദികളും വെള്ളപ്പൊക്കവും ഏകദേശം 1.45 ദശലക്ഷം ആളുകളെ ബാധിച്ചു. ഏകദേശം 2,00,000 ജനങ്ങളെ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാക്കുകയും ചെയ്തു.
|
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) അന്തരിച്ചു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ അമേരിക്കയിലുണ്ടായ അപകടത്തെത്തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു.
യുഎസിലെ ഡാളസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം ആരോഗ്യസ്ഥിതി മോശമായി. ഇന്ത്യന്‍ സമയം രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
യുഎസിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സസിലെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാതസവാരിക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്.
എന്നാല്‍, ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിനു പുറത്തേക്കാണു പോയത്. നാലു ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്കു തിരിച്ചത്. സംസ്കാരം സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേന്ദ്രത്തിൽനിന്ന് അറിയിച്ചു. ഭാര്യ: ഗിസെല്ല. മക്കൾ: ഡാനിയേൽ, സാറ.
അപ്പര്‍ കുട്ടനാട്ടിലെ നിരണത്തെ കടപ്പിലാരിൽ കുടുംബത്തിൽ 1950 മാർച്ച് എട്ടിനാണ് കെ.പി. യോഹന്നാന്റെ ജനനം. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആത്മീയ ജീവിതത്തിലേക്കു തിരിയുകയായിരുന്നു. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഭാഷകനായി.
1974ല്‍ അമേരിക്കയിലെ ഡാളസില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പിന്നീട് പാസ്റ്ററായി. ഇതേ മേഖലയില്‍ സജീവമായിരുന്ന ജര്‍മന്‍ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 2003ൽ ബിലീവേഴ്സ് ചർച്ച് സ്ഥാപിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും വ്യാപൃതനായി.
തുടർന്ന് നിരവധി സ്ഥാപനങ്ങളും ബിലീവേഴ്സ് ചർച്ചിനുണ്ടായി. 2017ല്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് എന്ന് പേരു മാറി.
|
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പിത്രോദ രാജിവച്ചു. വിവാദ പരാമർശത്തിനു പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹത്തിന്റെ നടപടി. സാം പിത്രേദയുടെ രാജി അംഗീകരിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അറിയിച്ചു.
വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നുമാണ് സാം പിത്രോദ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് മാധ്യമത്തിന്റെ ചോദ്യത്തിനാണ് അദ്ദേഹം വിവാദപരമായ മറുപടി നല്‍കിയത്.
പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെയും ആണെന്നും പിത്രോദ പറഞ്ഞിരുന്നു. നേരത്തെ, അമേരിക്കയിലേതുപോലെ ഇന്ത്യയിലും പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന പിത്രോദയുടെ പ്രസ്താവനയും വലിയ വിവാദമായിരുന്നു.
|
നായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു.
ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ പ്രസംഗിച്ചു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ (ജനാർദ്ദനൻ), വൈസ് പ്രസിഡന്റ് ബാബു മേനോൻ, ജനറൽ സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ, ട്രഷറർ രാധാമണി നായർ എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഗോപിനാഥക്കുറുപ്പ്, മുരളീധര പണിക്കർ, നരേന്ദ്രനാഥൻ നായർ, രത്നമ്മ നായർ, സേതു മാധവൻ, ശ്രീധരൻ പിള്ള, വത്സല ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരെയും ഓഡിറ്റർമാരായി അപ്പുക്കുട്ടൻ പിള്ള, പ്രഭാകരൻ നായർ എന്നിവരെയും ബോർഡ് ഓഫ് ട്രസ്റ്റിയിലേക്ക് വനജ നായരെയും തെരഞ്ഞെടുത്തു.
വനജ നായരെക്കൂടാതെ ജി.കെ. നായർ, രാമചന്ദ്രൻ നായർ എന്നിവരാണ് ട്രസ്റ്റീ ബോർഡിലുള്ളത്. അപ്പുക്കുട്ടൻ നായർ എക്സ് ഒഫിഷ്യോ ആയി പ്രവർത്തിക്കും. ഈ മാസം 12ന് രാവിലെ 11 മുതൽ അധികാര കൈമാറ്റച്ചടങ്ങുകൾ നടക്കും.
അന്നേ ദിവസം മൂന്നിന് “മദേഴ്സ് ഡേ” ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും തദവസരത്തിൽ എല്ലാ അമ്മമാരും പങ്കെടുക്കണമെന്നും നിയുക്ത പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ അഭ്യർഥിച്ചു.
|
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റീസ് ജുവാൻ മെർച്ചൻ.
ട്രംപിന് ജയിൽ ശിക്ഷ വിധിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ ആവശ്യമെങ്കിൽ അതിന് ഉത്തരവിടുമെന്ന് ജുവാൻ മെർച്ചൻ അറിയിച്ചു. ജയിൽശിക്ഷ അവസാനത്തെ വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ട്രംപ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 9,000 ഡോളർ ജസ്റ്റിസ് ജുവാൻ മെർച്ചൻ പിഴ ചുമത്തിയിരുന്നു.
|
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാർക്കും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ(യുഎസ്എഫ്ഡിഎ) മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
ആസ്തമ, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് സിപ്ല തിരിച്ചുവിളിച്ചത്. ഇപ്രട്രോപിയം ബ്രോമൈഡ്, ആൽബുട്ടെറോൾ സൾഫേറ്റ് ഇൻഹലേഷൻ സൊല്യൂഷൻ എന്നിവയുടെ 59,244 പായ്ക്കുകൾ ആണ് തിരിച്ചുവിളിക്കുന്നത്.
രക്തസമ്മർദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡിൽറ്റിയാസെം ഹൈഡ്രോക്ലോറൈഡ് എക്സ്റ്റെൻഡഡ് റിലീസ് ക്യാപ്സ്യൂളുകൾ ആണ് ഗ്ലെൻമാർക്ക് തിരിച്ചുവിളിക്കുന്നത്. 3,264 പാക്കുകളാണ് തിരിച്ചുവിളിക്കുന്നത്.
|
കെ.എം. ഏലിയമ്മ അന്തരിച്ചു
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം. ഏലിയമ്മ(95) അന്തരിച്ചു. കിഴക്കുംമുറി കണ്ടത്തിൽ കുടുംബാംഗമാണ്.
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മെക്കിനി, ഡാളസ്) അംഗം സൂസൻ കുര്യാക്കോസിന്റെ മാതാവാണ്. കെ.എം. ഏലിയമ്മ നിരവധി തവണ അമേരിക്കയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മക്കൾ: സൂസൻ കുര്യാക്കോസ് കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാളസ്). കൊച്ചുമക്കൾ: അനൂപ് കുര്യാക്കോസ്(കുവൈറ്റ്), ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ്. സംസ്കാരം വെള്ളിയാഴ്ച തിരുവല്ല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ (പാലിയക്കര പള്ളി).
ഏലിയമ്മയുടെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി) അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാളസ്) 214 436 3625.
|
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ. ചാലക്കുടി കുറ്റിച്ചിറ കണ്ണംമ്പുഴ ലാൽ കെ. പൗലോസിന്റെ ഭാര്യ ഡോണ(30) ആണ് മരിച്ചത്.
ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. വീട് പൂട്ടി കിടക്കുന്ന വിവരമറിഞ്ഞ് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ചാലക്കുടി പാലസ്റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ. ഒന്നരവർഷം മുന്‍പാണ് ലാലിന്റെയും ഡോണയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാർ കാനഡയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നു. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
|
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
മയാമി: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര സാങ്കേതിക തകരാർ മൂലം മുടങ്ങി. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്കു യാത്ര തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്‍പ് വിക്ഷേപണം ഉപേക്ഷിക്കുകയായിരുന്നു.
ബോയിംഗ് കന്പനി നാസയ്ക്കായി നിർമിച്ച സ്റ്റാർലൈനർ പേടകം വഹിച്ച അറ്റ്ലസ് റോക്കറ്റിന്റെ ഒക്സിജൻ പ്രഷർ റിലീഫ് വാൽവ് തകരാറിലായതാണു കാരണം. നാസയ്ക്കുവേണ്ടി അന്‍പത്തെട്ടുകാരിയായ സുനിതയും മറ്റൊരു ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമറുമാണു യാത്രയ്ക്കു തയാറായത്.
തകരാർ പരിഹരിച്ച് വെള്ളിയാഴ്ചയോ അടുത്തയാഴ്ചയോ വിക്ഷേപണം നടത്തിയേക്കും. നാസയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായ സ്റ്റാർലൈനറിൽ മനുഷ്യരെ കയറ്റി നടത്തുന്ന ആദ്യപരീക്ഷണമാണിത്.
|
ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കും
ന്യൂയോർക്ക്: ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനും ന്യൂയോർക്ക് മേയർ എറിക് ആഡംസ് വ്യാഴാഴ്ച റോമിലേക്ക് യാത്രതിരിക്കും.
13ന് മേയർ ന്യൂയോർക്കിൽ തിരികെ എത്തും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം വത്തിക്കാനിലെ ജീവകാരുണ്യ സംഘടനയായ ഫ്രാറ്റെല്ലി ടുട്ടി ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്.
"പബ്ലിക് അഡ്മിനിസ്ട്രേഷൻ: അർബൻ കമ്മ്യൂണിറ്റി' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ആഡംസ് മുഖ്യ പ്രഭാഷണം നടത്തും.
|
അമേരിക്കയിൽ വാഹനമിടിച്ച് കെ.പി. യോഹന്നാന് ഗുരുതര പരിക്ക്
വാഷിംഗ്ടൺ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യുഎസിലെ ടെക്സാസില്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 5.15) പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്.
സാധാരണ ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കാമ്പസിനുള്ളിൽ പ്രഭാതസവാരി നടത്തുന്ന കെ.പി. യോഹന്നാൻ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരിക്കേറ്റത്.
|
വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി; തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സെനറ്റർ ബെർണി സാൻഡേഴ്സ്
വെർമോണ്ട് : നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് സോഷ്യലിസ്റ്റ് സെനറ്റർ ബെർണി സാൻഡേഴ്സ്. 82 വയസ്സുകാരനായ സാൻഡേഴ്സ് വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുന്നത്.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എതിർക്കുന്ന സാൻഡേഴ്സ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുന്നത് തടയാനുള്ള നീക്കമായിട്ടാണ് സാൻഡേഴ്സ് ഇതിനെ വിശേഷപ്പിക്കുന്നത്.
ഈ ദുഷ്കരമായ സമയങ്ങളിൽ വെർമോണ്ടേിന് ആവശ്യമായ തരത്തിലുള്ള സഹായം നൽകാനുള്ള ശക്തമായ സ്ഥാനത്താണ് താനെന്ന് ബെർണി ഉറപ്പ് നൽകി. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, താൻ ആ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
ഓർമ ഇന്റർനാഷണൽ പ്രസംഗം: മലയാളം ജൂനിയർ വിഭാഗം പരിശീലനം പൂർത്തിയാക്കി
ഫിലഡൽഫിയ/ പാലാ: ഓർമ ഇന്റർനാഷണൽ പ്രസംഗ ചാതുര്യക്കളരിയിൽ, മലയാളം ജൂനിയർ മലയാളം ജൂനിയർ വിഭാഗം പരിശീലനം പൂർത്തിയാക്കി.
പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന് സീസണ് രണ്ടിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്നാണ് ജൂനിയർ വിഭാഗത്തിലെ, മലയാളം ഭാഷ പ്രസംഗ ചാതുര്യക്കളരിയിൽ 295 വിദ്യാർഥികളിൽ നിന്ന്, അമ്പത് യുവ പ്രസംഗകരെ വിധിനിർണയ മാനദണ്ഡങ്ങൾ പാലിച്ച് കണ്ടെത്തിയത്.
അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികൾ ജൂനിയർ വിഭാഗത്തിൽ പങ്കെടുത്തു. ആകെ 1467 പ്രസംഗകരാണ് വിവിധ രാജ്യങ്ങളിൽ നിന്ന് മത്സരത്തിൽ ഭാഗഭാക്കായത്. ഓവർസീസ് റസിഡന്റീസ് മലയാളീസ് അസോസിയേഷന് ഇന്റർനാഷണലിന്റെ (ഓർമ ഇന്റർനാഷണൽ) ഘടകമായ ഓർമ ഇൻറർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്.
പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അധ്യാപകനായ ജോസ് തോമസ്സാണ് ഓർമ ഇൻറർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർമാൻ. വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആര്ഡിഒഎയ്റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അജയ് നായര്‍, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യന്‍,
മുൻ ഡിജിപി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സം വിധായകൻ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സര സമിതീ അഡ്വൈസറി ബോർഡ് അംഗങ്ങൾ. അമേരിക്കയില്‍ അധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റർനാഷണല്‍ ടാലന്റ് പ്രൊമോഷന് ഫോറമാണ് പ്രസംഗ മത്സരം സംഘടിക്കുന്നത്.
വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ജോർജ് കരുണയ്ക്കൽ, പ്രൊഫസർ ടോമി ചെറിയാൻ നേതൃത്വം നല്‍കുന്നുണ്ട്. ഓര്മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലഡല്‍ഫിയ), അലക്സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി , എംഎംഐ, എഫ്എസിസി (സ്പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്കുലര്‍ മെഡിസിന്), ഷൈന്‍ ജോണ്സണ് (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍.
എബി ജെ ജോസ് (ചെയര്മാന്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്)സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി)ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എമിലിന് റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്)യൂത്ത് കോര്‍ഡിനേറ്റര്‍.
2009ല്‍ അമേരിക്കയിലെ ഫിലഡല്ഫിയയിലാണ് ഓര്മ ഇന്റർനാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസോസിയേഷന് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക് ശാഖകളുണ്ട്. സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കു ഓർമ്മ ഇന്റർനാഷണൽ സ്കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ, റോഷിൻ പ്ളാമൂട്ടിൽ, എബി ജോസ്സ്, വിൻസൻ്റ് ഇമ്മാനുവേൽ, അറ്റേണി ജോസഫ് കുന്നേൽ, കുര്യാക്കോസ് മാണിവയൽ, ഷൈൻ ജോൺസൺ, ജോ തോമസ്, അലക്സ് തോമസ് , ഷൈലാ രാജൻ, നൈനാൻ മത്തായി, സർജൻ്റ് ബ്ളസ്സൺ മാത്യൂ, അലക്സ് ഏബ്രഹാം, രോബർട് ജോൺ അരീച്ചിറ എന്നിവരാണ് ഓർമാ ഇൻ്റർനാഷണലി പ്രധാന ഭാരവാഹികൾ.
|
ഫോമാ സെൻട്രൽ റീജിയൺ ആർവിപി സ്ഥാനാർഥിയായി ജോഷി വള്ളിക്കളം മത്സരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോഷി വള്ളിക്കളം ഫോമാ സെൻട്രൽ റീജിയൺ 202426 കാലയളവിലേക്കുള്ള റീജണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫോമയുടെ ദേശീയ സമ്മേളനം ഈ വരുന്ന ഓഗസ്റ്റ് എട്ട് മുതൽ 11 വരെ പുന്റാകാനായിലാണ് നടക്കുക. ഈ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
സംഘടനകളുടെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ ജോഷി വള്ളിക്കളം വിദഗ്ധനാണ്. ഫോമ സെൻട്രൽ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഈ മേഖലയിലെ ഫോമയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ (സിഎംഎ) പ്രസിഡന്റായിരുന്ന സമയത്ത് അസോസിയേഷന്റെ 50ാം വാർഷികം ഗംഭീരമായി നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഫോമയുടെയും ഫൊക്കാനയുടെയും നേതാക്കളെ ഉൾപ്പെടുത്തി കൊണ്ട് സംഘടിപ്പിച്ച ഗോൾഡൻ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നതിലും നിർണായ പങ്കുവഹിച്ചിട്ടുണ്ട്.
1991 ൽ ഷിക്കാഗോയിൽ എത്തിയതു മുതൽ സിഎംഎയിൽ സജീവമായ പങ്ക് വഹിച്ചിട്ടുള്ള ജോഷി വള്ളിക്കളം വിവിധ ഭാരവാഹികൾ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 202123 കാലയളവിൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം സിഎംഎയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു.
എസ്ബി അസംപ്ഷൻ അലുമ്നി ഷിക്കാഗോ ചാപ്റ്റർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഷിക്കാഗോ), സിറോ മലബാർ കാത്തലിക് കോൺഗ്രസ് തുടങ്ങിയ സംഘടനകളിലും അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്.
സമൂഹത്തിലെ ആവശ്യങ്ങൾക്ക് കാതോർക്കുന്ന ജോഷി വള്ളിക്കളം എസ്എംസിസി പ്രസിഡന്റായിരിക്കെ 450 ലധികം പേർക്ക് ഒസിഐ കാർഡ് ഡ്രൈവ് നടത്തി. ജോഷി വള്ളിക്കളം എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രവർത്തനങ്ങളും ഹൈസ്കൂൾ തലം മുതൽ ആരംഭിച്ചതാണ്.
ചങ്ങനാശേരി എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾ ലീഡറായും, ചങ്ങനാശ്ശേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും, എസ്ബി കോളേജ് യൂണിറ്റ് പ്രതിനിധിയായും, വൈസ് ചെയർമാനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1991 ൽ എസ്ബി കോളേജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് കോളേജിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.
എസ്ബി കോളേജ് തെരഞ്ഞെടുപ്പിൽ വിദ്യാർഥി കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 95 ശതമാനം വോട്ടോടെ വിജയിച്ച് കോളജ് യൂണിയൻ ചെയർമാനായത് ഒരു അപൂർവ നേട്ടമാണ്. ജോഷി വള്ളിക്കളത്തിന്റെ സ്ഥാനാർഥിത്വത്തെ ഫോമാ സെൻട്രൽ റീജണിന്റെ ഇപ്പോഴത്തെ ആർവിപി ടോമി എടത്തിൽ സ്വാഗതം ചെയ്തു. സെൻട്രൽ റീജിയണിലെ മറ്റ് മെംമ്പർ അസോസിയേഷനുകളും തങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
|
പ്രതിഷേധങ്ങൾ നടക്കുന്ന കാമ്പസുകൾ ബൈഡൻ സന്ദർശിക്കണമെന്നു റോ ഖന്ന
കാലിഫോർണിയ : കോളേജുകളിലും സർവകലാശാലകളിലും നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ പ്രസിഡന്റ് കാമ്പസുകൾ സന്ദർശികുമെന്ന് കരുതുന്നതായി അഭിമുഖത്തിനിടെ ജനപ്രതിനിധി റോ ഖന്ന പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അരാജകത്വം സൃഷ്ടിക്കാൻ അവകാശമില്ലെന്ന് ബൈഡൻ കഴിഞ്ഞ ആഴ്ച പ്രതിഷേധത്തെ അപലപിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾ മിഡിൽ ഈസ്റ്റിലെ പോരാട്ടത്തെക്കുറിച്ചുള്ള ഒരു നയവും പുനർവിചിന്തനം ചെയ്യാൻ ബൈഡനെ പ്രേരിപ്പിക്കില്ലെന്ന് റോ ഖന്ന പറഞ്ഞു.
ഇസ്രയേലിനെതിരായ ഗതി മാറ്റാൻ നേതാക്കളെ സമ്മർദ്ദത്തിലാക്കുന്ന ഏറ്റവും പുതിയ പ്രാദേശിക പ്രസ്ഥാനം മാത്രമാണ് ക്യാമ്പസ് ക്യാമ്പുകൾ. പ്രതിഷേധങ്ങളാൽ ബൈഡന്റെ മനസ് ഇതിനകം തന്നെ മാറിയെന്ന് ഖന്ന ഞായറാഴ്ച വാദിച്ചു.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന കാര്യങ്ങളിൽ യുവാക്കൾ അസ്വസ്ഥരാണെന്ന് പ്രസിഡൻ്റ് മുതൽ താഴെയുള്ള എല്ലാവർക്കും അറിയാം. ഈ യുദ്ധം അവസാനിപ്പിക്കണം, വളരെയധികം ആളുകൾ മരിക്കുന്നു. നിങ്ങൾ പ്രസിഡന്റിന്റെ ഭാഷ നോക്കുകയാണെങ്കിൽ, അത് തീർച്ചയായും കഴിഞ്ഞ 6 മാസമായി മാറിയിരിക്കുന്നു.
|
യുഎസിൽ പുതിയ രണ്ട് കോവിഡ് വേരിയന്റുകൾ പടരുന്നതായി സിഡിസി
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്നതായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ.
ഏപ്രിൽ 27ന് അവസാനിച്ച രണ്ടാഴ്ച കാലയളവിൽ, യുഎസിൽ ഏകദേശം 25 ശതമാനം പേർക്ക് കെപി 2 വേരിയന്റ് ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഏപ്രിൽ 13ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് 10 ശതമാനമായിരുന്നു. മറ്റൊരു വേരിയന്റ് JN 1 ആണ്. കെപി2 കൂടുതൽ വൈറൽ ആണെന്നോ അല്ലെങ്കിൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ കഴിവുള്ളതാണെന്നോ ഉള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
KP. 1.1 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു FLiRT വേരിയൻ്റും യുഎസിൽ പ്രചരിക്കുന്നുണ്ട്, എന്നാൽ KP.2 നേക്കാൾ വ്യാപകമാണ്. സിഡിസി പ്രകാരം ഇത് നിലവിൽ രാജ്യത്തൊട്ടാകെയുള്ള അണുബാധകളിൽ 7.5 ശതമാനമാണ്.
ഒരു വ്യക്തി അനുഭവിക്കുന്ന രോഗലക്ഷണങ്ങളുടെ തരവും തീവ്രതയും സാധാരണയായി അണുബാധയ്ക്ക് കാരണമായ വ്യതിയാനത്തെക്കാൾ വ്യക്തിയുടെ അടിസ്ഥാന ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ആശ്രയിച്ചിരിക്കുന്നു.
|
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ഏപ്രിൽ 28ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷനായിരുന്നു.
എലിസബത്ത് ഐപ്പിന്റെ പ്രാർഥന ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ട്രസ്റ്റി സൂസൻ തോമസ് സ്വാഗതം നേർന്നു. സീനിയർ മെമ്പറായ ലീലാമ്മ വർഗീസ് ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ ബൊക്ക നൽകി ആദരിക്കുകയും തുടർന്ന് ജൂബിലി കൺവീനർ ഐസക്ക് ജോൺ ഇടവകയുടെ ചരിത്രം അവതരിപ്പിക്കുകയും ചെയ്തു.
ഫാ. കെ.ഓ. ചാക്കോ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ അറുപതു വർഷക്കാലത്തെ നേട്ടങ്ങളും കോട്ടങ്ങളും വിവരിക്കുകയും ഇടവകയെ അഞ്ചു വർഷക്കാലം നയിച്ച ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ അഭിനന്ദിക്കുകയും ചെയ്തു.
ഡോ. തോമസ് മാർ ഈവാനിയോസ് ഉദ്ഘാടന പ്രസംഗത്തിൽ ദൈവ സ്നേഹത്തിൽ ഒന്നായി നന്മ പ്രവൃത്തികൾ ചെയ്യുവാൻ ഇടവകയെ ദൈവം ബലപ്പെടുത്തട്ടെയെന്നു ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് നിലവിളക്കു കൊളുത്തി ജൂബിലി ഉദ്ഘാടനം ചെയ്യുകയും ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.
മറിയ ചാക്കോ, മിനി ജോൺ, ഈപ്പൻ വർഗീസ്, ഷെറീന ഡാനിയേൽ, കെവിൻ കണ്ണേത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഇടവേളകളിൽ സൺഡേ സ്കൂൾ, മാർത്ത മറിയം വനിതാ സമാജം എന്നിവർ ഗ്രൂപ്പായി ഗാനങ്ങൾ ആലപിക്കുകയും ബെഞ്ചമിൻ തോമസ്, പ്രീതി കുര്യാക്കോസ് എന്നിവർ എംസി മാരായി യോഗം നിയന്ത്രിക്കുകയും ചെയ്തു. രാജൻ യോഹന്നാൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
|
രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കോപ്പൽ: മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%). അദ്ദേഹത്തിൻ്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238( 40.56%) വോട്ടുകളാണ് 40.56% നേടിയത്. രമേഷ് പ്രേംകുമാറിനു പുറമെ ബിജു മാത്യുവും കോപ്പൽ സിറ്റി കൗൺസിലംഗങ്ങളാണ്
15വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന രമേഷ് 11 വർഷത്തെ സംരംഭക പരിചയമുള്ള ഒരു ചെറുകിട ബിസിനസ്സ് ഉടമയാണ്. ഇപ്പോൾ ടെക്നോളജി ആൻഡ് ഡാറ്റ ലീഡർ , ഓഗൂർ ഐടി ഇൻകോർപ്പറേഷൻ്റെ സ്ഥാപകൻ സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഒക്ലഹോമ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഓപ്പറേഷൻ റിസർച്ച്) ബിരുദാനന്തര ബിരുദധാരിയാണ്.
|
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നൽകി
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ജെയിംസ് കൂടലിന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ പാർട്ടി ആസ്ഥാനത്ത് ഉജ്വല സ്വീകരണം നല്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷത വഹിച്ച കെ. സുധാകരന് പറഞ്ഞു.
പ്രവാസികളുടെ വോട്ടുകള്‍ നിര്‍ണായകമാണെന്നും അവരിലേക്ക് നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനും ജെയിംസ് കൂടലിന്റെ നേതൃത്വത്തിന് കഴിയുമെന്ന വിശ്വാസമുണ്ട്.
ഒഐസിസി പുനസംഘടന ഉടനുണ്ടാകണമെന്നും ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ളയേയും പ്രസിഡന്റ് ജെയിംസ് കൂടലിനെയും ചുമതലപ്പെടുത്തി കഴിഞ്ഞു. ഒഐസിസി കെപിസിസിയുടെ നിയന്ത്രണത്തിലുള്ള പോഷകസംഘടനയും ഐഒസി എഐസിസിയുടെ നേതൃത്വത്തിലുള്ള പോഷകസംഘടനയുമാണ്. ഈ രണ്ടു സംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കുവാനുള്ള ചര്‍ച്ചകള്‍ എഐസിസിയുമായി നടത്തുമെന്നും കെ.സുധാകരന് പറഞ്ഞു.
ഒഐസിസിയുടെ പ്രഥമ ഗ്ലോബല്‍ ട്രഷററായിരുന്ന ജെയിംസ് കൂടല്‍ മികച്ച സംഘാടകനാണെന്ന് സ്വാഗത പ്രസംഗം നടത്തിയ ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ജെയിംസ് കൂടലിന്റെ സംഘാടനാപാടവവും അനുഭവപരിചയവവും സംഘടനയെ കരുത്തുള്ളതാക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിച്ച് മുന്നേറാനാകും ശ്രമിക്കുന്നതെന്ന് നന്ദി പ്രസംഗത്തില്‍ ജെയിംസ് കൂടല്‍ പറഞ്ഞു. സംഘടനയെ കൂടുതല്‍ കരുത്തുള്ളതാക്കും. പ്രവാസികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു.
അലിപേട്ട ജമീല, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി. യു. രാധാകൃഷ്ണന്, അഡ്വ സുബോദ്, വി.ടി. ബൽറാം , മുന്‍ മന്ത്രി പന്തളം സുധാകരന്, ആന്റോ ആന്റണി, കെപിസിസി പഴകുളം മധു, എം.എം. നസീര്‍, എം. ജെ ജോബ്, പത്തനംതിട്ട ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി സെക്രട്ടറി എൻ ഷൈലാജ്, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ചന്ദ്രശേഖരൻ തുടങ്ങിയവര്‍ പങ്കെടുത്തു.
|
രാജ്യവ്യാപകമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2,100 ലധികം പേർ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി : വിദ്യാർഥികളും അധ്യാപകരും പുറത്തുനിന്നുള്ള പ്രക്ഷോഭകരും ഉൾപ്പെടെ 2,100ലധികം പ്രതിഷേധക്കാരെ സമീപ ആഴ്ചകളിൽ കോളേജുകളിലും സർവകലാശാലകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏപ്രിൽ 17 ന് കൊളംബിയ സർവകലാശാലയുടെ കാമ്പസിൽ ഒരു പ്രതിഷേധക്കാർ ആദ്യമായി ക്യാമ്പ് ചെയ്തതിനുശേഷം ഇസ്രായേൽ വിരുദ്ധ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിച്ചു.
ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി, നോർത്ത് കരോളിന യൂണിവേഴ്സിറ്റി ചാപ്പൽ ഹിൽ, ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള കോളേജ് കാമ്പസുകളിൽ അറസ്റ്റുകൾ നടന്നിട്ടുണ്ട്
കാമ്പസിൽ പ്രതിഷേധം തുടരാൻ സ്കൂൾ പ്രതിഷേധക്കാർക്ക് പ്രത്യേക സ്ഥലം വാഗ്ദാനം ചെയ്തു, അത് നിരസിച്ചതായി അധികൃതർ പറഞ്ഞു.
|
ടെക്സസിൽ ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞുവീണ് അപകടം; രണ്ട് മരണം
ടെംപിൾ (ടെക്സസ്): ടെക്സസിലെ ടെമ്പിളിൽ അമിതഭാരവുമായി സഞ്ചരിക്കുകയായിരുന്ന ട്രാൻസ്പോർട്ട് ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ടെമ്പിൾ ഹൈവേ 317 ൽ, വാക്കോയിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് സ്റ്റേറ്റ് ഹൈവേ 36 ൽ ആണ് അപകടമുണ്ടായത്.
350,000 പൗണ്ട് ഭാരമുള്ള ലോഡ് ട്രാൻസ്പോർട്ട് ട്രെയിലറിൽ നിന്ന് തെന്നി മാറി. മറ്റൊരു വാഹനം അതിനടിയിൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് ടെമ്പിൾ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് അറിയിച്ചു. ഈ സമയം മൂന്ന് പേർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു.
അപകടത്തിൽ രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ടെമ്പിൾ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ ഫയർ ഫൈറ്റർമാർ നാല് മണിക്കൂറിലധികം പരിശ്രമിക്കേണ്ടി വന്നു.
|
തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: 2024 26 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്.
റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റിൽ സോഷ്യൽ വെൽഫെയർ എക്സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക പാരമ്പര്യവും, സംഘാടന മികവുമുള്ള തോമസ് നൈനാൻ ഫൊക്കാനയുടെ നേതൃത്വ രംഗത്തിന് മുതൽകൂട്ടായിരിക്കും.
റോക് ലാൻഡ് കൗണ്ടി ഡിപ്പാർട്ടുമെന്റിലെ തന്നെ നിരവധി ഡിവിഷനുകളിൽ പല പദവികളിലും പ്രവർത്തിച്ച അദ്ദേഹം സമൂഹത്തിലും , ഔദ്യോഗികരംഗത്തും തന്റേതായ കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. 1988 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി നാഷണൽ ഗാർഡിലും ജോലി ചെയ്തിട്ടുണ്ട്. സ്പ്രിംഗ് വാലി വില്ലേജിൽ യൂത്ത് ബോർഡ് ചെയർപേഴ്സൺ ആയും പ്രവർത്തിച്ച തോമസ് നൈനാൻ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്.
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ഹഡ്സൺവാലി മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി കൂടിയാണ് തോമസ് നൈനാന്. സംഘടനയെ മികച്ച പ്രവർത്തനത്തിലൂടെ മുന്നോട്ട് നയിക്കുന്നതിൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നൽകുന്ന സേവനം വിലമതിക്കാനാവത്തതാണ്.
|
ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം ഈ മാസം 18 വരെ പുതുക്കാം
ന്യൂയോർക്ക് : ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
അംഗ സംഘടനകൾക്ക് അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ഈ മാസം 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ്എന്നിവരും അറിയിച്ചു.
സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ മൂന്ന് ആണ്. 2022 വരെ അംഗത്വം പുതുക്കിയിട്ടുള്ള എല്ലാ അംഗ സംഘടനകൾക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മേയ് രണ്ടിന് അയച്ചു കൊടുത്തിട്ടുണ്ടെന്നു ഇലക്ഷന് കമ്മിറ്റി ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ടുണ്ടെങ്കിൽ [email protected] എന്ന ഇമെയിൽ ബന്ധപ്പെടാവുന്നതാണ്.
നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂൺ 20ന് സ്ഥാനാർഥികളുടെ ആദ്യത്തെ ലിസ്റ്റ് ജൂൺ 27നും ഫൈനൽ ലിസ്റ്റ് 2024 ജൂലൈ രണ്ടിനും പ്രസിദ്ധികരിക്കുന്നതാണ്.
|
മസാച്ചുസെറ്റ്സ് സ്വദേശിക്ക് 10 ആഴ്ചകൾക്കുള്ളിൽ രണ്ടുതവണ ഒരു മില്യൺ ഡോളർ സമ്മാനം
മസാച്ചുസെറ്റ്സ്: ആറ്റിൽബോറോയിലെ മസാച്ചുസെറ്റ്സ് സ്വദേശി ക്രിസ്റ്റീൻ വിൽസണിന് അടുത്തിടെ ഒരു മില്യൺ ഡോളർ ജാക്ക്പോട്ടിനു അർഹയായി. മേയ് 1 ബുധനാഴ്ച മസാച്യുസെറ്റ്സ് സ്റ്റേറ്റ് ലോട്ടറി പ്രഖ്യാപിച്ചപ്പോൾ വെറും 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത് രണ്ടാമത്തെ ഒരു മില്യൺ ഡോളർ സമ്മാനം.
100X ക്യാഷ് 10 ഡോളർ തൽക്ഷണ ടിക്കറ്റ് ഗെയിം കളിച്ചതിൽ നിന്നാണ് വിൽസന്റെ ഏറ്റവും പുതിയ വിജയങ്ങൾ. സ്ക്രാച്ച് ഗെയിമിൽ കളിക്കാരന്റെ ഏതെങ്കിലും നമ്പറുകളോ ബോണസ് നമ്പറുകളോ ഏതെങ്കിലും വിജയിക്കുന്ന നമ്പറുമായി പൊരുത്തപ്പെടുത്തുന്നത് ഉൾപ്പെടുന്നു.
മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് വിജയിച്ച 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത്.
ഫെബ്രുവരിയിൽ ലൈഫ്ടൈം മില്യൺ 50 ഡോളർ തൽക്ഷണ ടിക്കറ്റ് ഗെയിം കളിച്ചതിന് ശേഷം വിൽസൺ തന്റെ ആദ്യത്തെ 1 മില്യൺ ഡോളർ ലോട്ടറി സമ്മാനം ക്ലെയിം ചെയ്തു. ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാൻസ്ഫീൽഡിലെ 30 ചൗൻസി സെൻ്റ്, ഡിസ്കൗണ്ട് ലിക്വർസിൽ നിന്നാണ് അവൾ ആ ടിക്കറ്റ് വാങ്ങിയത്.
ഏറ്റവും പുതിയ ജാക്ക്പോട്ടിന് പ്രതിഫലം കൊയ്യുന്നത് വിൽസൺ മാത്രമല്ല. അവളുടെ ടിക്കറ്റ് വിറ്റ ഫാമിലി ഫുഡ് മാർട്ടിന് 10,000 ഡോളർ ബോണസ് ലഭിക്കും.
|
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് വെള്ളി മുതൽ
ഹൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജണിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. ഈ മാസം പത്തു മുതൽ 12 വരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു.
ക്നാനായ റീജിയൺ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട്, സ്വേനിയ ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസുകളാണ് നൽകപ്പെടുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ ഇടവക വികാരിമാരുമായി ബന്ധപ്പെടുവാൻ ഫാമിലി കമ്മീഷൻ അറിയിക്കുന്നു.
|
ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന വിദ്യാഭ്യാസത്തിനായുള്ള അമേരിക്കൻ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ പ്രതിഷേധങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല, കൂടാതെ ഒരു വിദ്യാർഥിയോ അവരുടെ കുടുംബമോ സഹായത്തിനായി ഇന്ത്യൻ മിഷനുകളെ ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
സ്വദേശത്തും വിദേശത്തുമുള്ള ഞങ്ങളുടെ എല്ലാ പൗരന്മാരും പ്രാദേശിക നിയമങ്ങളെയും ചട്ടങ്ങളെയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് കൊളംബിയ സർവകലാശാലയിലെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് യുഎസ് കോളേജുകളിൽ ചേരുന്നത്. ഇവരിൽ പലരും കോളേജ് പഠനം കഴിഞ്ഞ് ഇവിടെ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നത്. അവർ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ നിയമത്തിന് എതിരായ ഒരു പ്രവർത്തനത്തിൽ പങ്കെടുക്കാനോ സാധ്യതയില്ല, അത് അവരുടെ ഭാവി അപകടത്തിലാക്കും.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനെതിരെ യുഎസ് കോളേജുകളിലും സർവകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു, വിദ്യാർഥികൾ ഇസ്രായേലിനുള്ള യുഎസ് പിന്തുണ അവസാനിപ്പിക്കണമെന്നും കൊളംബിയ സർവകലാശാലയുടെ കാര്യത്തിലെന്നപോലെ, ഇസ്രായേലിൽ നിക്ഷേപമുള്ള ബിസിനസുകളും മറ്റു സ്ഥാപനങ്ങളും വെട്ടിക്കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
|
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡയിൽ ശനിയാഴ്ച
ഫ്ലോറിഡ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച(മേയ് 11) രാവിലെ 10.30ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും.
സൗത്ത് ഫ്ലോറിഡ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് (4740 SW 82nd Ave, Davie, FL 33328) നടത്തപ്പെടുന്ന സമ്മേളനത്തിൽ മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനായ റവ.ഡോ. മോനി മാത്യു, ക്രിസ്ത്യൻ അനുകമ്പ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
വിവിധ ക്രൈസ്തവ സഭകളിലെ വൈദീകരും ആത്മായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഭാഷണ പരമ്പരയുടെ കൺവീനർ പ്രഫ. ഫിലിപ്പ് കോശി അറിയിച്ചു.
2019ൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രഭാഷണ പരമ്പര സൗത്ത് ഈസ്റ്റ് ഫ്ലോറിഡ എപ്പിസ്കോപ്പൽ രൂപത ബിഷപ് പീറ്റർ ഈറ്റൺ, ക്രിസ്ത്യൻ പ്രത്യാശ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണത്തോടെയാണ് തുടക്കം കുറിച്ചത്.
ആധുനിക കാലഘട്ടത്തിലെ അപ്പോസ്തലനായി അറിയപ്പെടുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി, 1924 മുതൽ 1945 വരെ മാർത്തോമ്മാ സഭയുടെ സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറിയായിരുന്നു.
നിരവധി ജീവിതങ്ങൾക്ക് പ്രത്യാശയും സന്തോഷവും ആത്മീയ ആശ്വാസവും നൽകിയ 210 ഭക്തിഗാനങ്ങൾ അടങ്ങിയ ഉപദേശിയുടെ ആശ്വാസ ഗീതങ്ങൾ എന്ന പുസ്തകത്തിലെ ഗീതങ്ങൾ ഇന്നും അനേകർ കുടുംബ പ്രാർഥനയിലും ആരാധനകളിലും ഉപയോഗിക്കുന്നു.
സമ്മേളനത്തോട് അനുബന്ധിച്ച് ഉപദേശിയുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനവും ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. സൗത്ത് ഫ്ലോറിഡ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തുന്ന സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ. ജേക്കബ് ജോർജ്, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഉമ്മൻ വി. സാമൂവേൽ എന്നിവർ അറിയിച്ചു.
|
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഈവാനിയോസിന് സ്വീകരണം നൽകി
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഇവാനിയോസിനു സീകരണം നൽകി.
പള്ളി അങ്കണത്തിൽ എത്തിയ മെത്രപ്പോലീത്തയെ ഇടവക വികാരി ഫാ. കെ.ഒ. ചാക്കോയും വിർജീനിയ സെന്റ് മേരീസ് ഇടവക വികാരി ഫാ. സജി തോമസ് തറയിലും ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സീകരിച്ചു.
ഫാ. കെ.ഒ. ചാക്കോ ഹാരം അണിയിക്കുകയും ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയുടെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. ഇടവകയിലെ എല്ലാ ആത്മീയ സംഘടനാ അംഗങ്ങളും സന്നിഹിതരായിരുന്നു. സന്ധ്യ നമസ്കാരവും നടന്നു.
|
ഷിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൺ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു
ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു.
നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ ക്നാനായ യുവതീ യുവാക്കൾ മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന പ്രീ മാരിയേജ് കോഴ്സിൽ പങ്കെടുത്തു. പ്രീ മാരിയേജ് കോഴ്സിൽ പങ്കെടുക്കാൻ എത്തിയവരെ ഷിക്കാഗോ സെന്റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ സ്വാഗതം ചെയ്തു.
വിവാഹം എന്നത് ഒരു ആഘോഷം എന്നതിലുപരി ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന്റെ കാതലായ നാഴികക്കല്ലും പവിത്രമായ കൂദാശയുമാണ് എന്നും പൂർണമായ ഒരുക്കത്തോടെയും ഹൃദയ വിശുദ്ധിയുടെയും ഈ കൂദാശയെ സമീപിക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും കൗദാശിക ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ക്നാനായ റീജിയണിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൈദീകരും ആല്മായരും പ്രീ മാരിയേജ് കോഴ്സിന്റെ ഭാഗമായി സെമിനാറുകളും ക്ലാസുകളും നയിച്ചു. ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത് (ഹൂസ്റ്റൺ സെന്റ് മേരീസ് കനായാ ഫൊറോനാ വികാരി), ഫാ. ബിബി തറയിൽ (റോക്ക്ലാൻഡ് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി), ഫാ. സിജു മുടക്കോടിൽ (ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി) എന്നിവർ വൈദീകരെ പ്രതിനിധീകരിച്ച് ക്ലാസുകൾ നയിച്ചു.
ടോണി പുല്ലാപ്പള്ളിൽ, ഷിബു & നിമിഷ കളത്തിക്കോട്ടിൽ, ലിൻസ് താന്നിച്ചുവട്ടിൽ, ജയ കുളങ്ങര, ആൻസി ചേലക്കൽ, ബെന്നി കാഞ്ഞിരപ്പാറ, ഡോ ജീനാ മറ്റത്തിൽ, ഡോ അജിമോൾ പുത്തൻപുരയിൽ, ലിനു പടിക്കപ്പറമ്പിൽ, ജൂലി സജി കൈപ്പിങ്കൽ എന്നിവർ അല്മായ പ്രതിനിധികളായി വിവിധ ദിവസങ്ങളിൽ ക്ലാസുകൾ നയിച്ചു.
സമാപന ദിവസമായ ഞായറാഴ്ച ദൈവാലയത്തിൽ വച്ച് നടന്ന വി. കുർബാനയെ തുടർന്ന് പ്രീ മാരിയേജ് കോഴ്സിൽ പങ്കെടുത്തവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സർട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ സന്ദേശം നൽകി.
ടോണി പുല്ലാപ്പള്ളിൽ ഡയറക്ടറായ ക്നാനായ റീജിയൺ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രീമാരിയേജ് കോഴ്സിന്റെ സുഗമമായ നടത്തിപ്പിന് ഷിക്കാഗോ സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിയിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേരിയസ് എസ്വിഎം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിൽപറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം എന്നിവർ നേതൃത്വം നൽകി.
ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള അടുത്ത പ്രീ മാര്യേജ് കോഴ്സ് ഈ മാസം 10 മുതൽ 12 വരെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തുമെന്ന് ഫാമിലി കമ്മീഷൻ ഡയറക്ടർ ടോണി പുല്ലാപ്പള്ളി അറിയിച്ചു.
|
ബാൾട്ടിമോർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബാൾട്ടിമോർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗിന് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വേദിയായി.
വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. ടോബിൻ പി. മാത്യു നേതൃത്വം നൽകി. തുടർന്നു നടന്ന സമ്മേളനത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന്റെ ഉദ്ഘാടനം നടത്തി. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ഷീല ജോസഫ്, പ്രേംസി ജോൺ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.
ജോൺ മാത്യു (ഭദ്രാസന അസംബ്ലി അംഗം), സാബു കുര്യൻ (ഇടവക സെക്രട്ടറി), വർഗീസ് മത്തായി (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിലെത്തി. ഈ വർഷത്തെ കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രസംഗകർ, മുഖ്യ ചിന്താവിഷയം, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയുൾപ്പെടെ കോൺഫറൻസിനെ കുറിച്ചുള്ള വിവരങ്ങൾ ചെറിയാൻ പെരുമാൾ പങ്കിട്ടു.
പ്രേംസി ജോൺ രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ്, ലാങ്കസ്റ്ററിലെ സൈറ്റ് ആൻഡ് സൗണ്ട് തിയറ്റർ ഉൾപ്പടെയുള്ള ആകർഷണങ്ങളെക്കുറിച്ച് സംസാരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഷീല ജോസഫ് പിന്തുണ അഭ്യർഥിച്ചു.
കോൺഫറൻസിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തിൽ പങ്കെടുക്കുവാനും ആസ്വദിക്കാനുമുള്ള അവസരത്തെക്കുറിച്ചും ഷീല സംസാരിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിനുള്ള സംഭാവന ഫാ. ടോബിൻ പി. മാത്യു കൈമാറി.
സ്പോൺസർഷിപ്പുകൾ, റജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ് എന്നിവയിലൂടെ നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർഥമായി സഹകരിച്ച ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ചെറിയാൻ പെരുമാൾ നന്ദിയും കടപ്പാടും അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മാർ സെറാഫിൻ മെത്രാപോലീത്ത അനുശോചിച്ചു
ഡാളസ്: ഡാളസിൽ അന്തരിച്ച ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുശോചിച്ചു.
35 വർഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗമായി പ്രവർത്തിക്കുകയും ദേവാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ജോസഫ് ചാക്കോ ഇടവകയ്ക്ക് നൽകിയ എല്ലാ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നു ഇടവക വികാരി ഫാ. സിറിൽ വർഗീസ് വടക്കേടത്ത് അറിയിച്ചു
ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാർഥനാപൂർവമുള്ള അനുശോചനം അറിയിക്കുന്നതായും ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നതായി അച്ഛൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതൽ ടെക്സസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കാരോൾട്ടൺ ഫറൺഔസ് സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ ജോസഫ് 945 446 8303.
|
ക്നാനായ ഫാമിലി മീറ്റ് ഗംഭീരമായി
ടൊറന്റോ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡയുടെ(കെസിഎസി) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഫാമിലി മീറ്റ് 2024 ഗംഭീരമായി. മിസിസാഗയിലെ അനാപിലീസ് ഹാളില്‍ നടത്തപ്പെട്ട കുട്ടികളുടെ കലോത്സവവും നൂറിലധികം കലാകാരന്മാർ അണിനിരന്ന വര്‍ണവൈവിധ്യമാര്‍ന്ന കലാസന്ധ്യയും പരിപാടികള്‍ക്ക് മികവേകി.
ഫൊറാനാ മീറ്റ്, വാശിയേറിയ ചീട്ടുകളി മത്സരം എന്നിവയും ശ്രദ്ധേയമായിരുന്നു. കലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്ക്കും എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
കെസിഎസി പ്രസിഡന്റ് ഫിലിപ്പ് കൂറ്റത്താംപറമ്പില്‍, സെക്രട്ടറി സോജിന് കണ്ണാലില്‍, കെസിഡബ്ല്യുഎഫ്സി പ്രസിഡന്റ് സിമി മരങ്ങാട്ടില്‍, സിബു താളിവേലില്‍, സിജു മുളയിങ്കല്‍, മജീഷ് കീഴേടത്തു മലയില്‍, ലൈജു ചേന്നങ്ങാട്ടു, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ട്, ജിസ്മി കൂറ്റത്താംപറമ്പില്‍,
ജിത്തു തോട്ടാപ്പിള്ളില്‍, ജിജോ ഈന്തുംകാട്ടില്‍, ഡിനു പെരുമാനൂര്‍, സിബിള്‍ നീരാട്ടുപാറ, അലീന കുടിയിരിപ്പില്, സൗമ്യ തേക്കിലക്കാട്ടില്‍, ജെസ്ലി പുത്തന്‍പുരയില്‍, ആന്‍ പീറ്റര്‍ മഠത്തിപ്പറമ്പില്‍, ആന്‍ ജോസിന് മൂത്തരയശേരില് എന്നിവര്‍ നേതൃത്വം നല്കി.
ഫാമിലി മീറ്റിന്റെ വിഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്:
https://youtube.com/watch?v=jrsA1zJxWEs&feature=shared , https://youtube.com/watch?v=JozYVY0fh5I&feature=shared
|
മാർത്തോമ്മാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൺ സമ്മേളനം ചൊവ്വാഴ്ച
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവികാസംഘം സമ്മേളനം ചൊവ്വാഴ്ച രാത്രി 7.30ന് (ടെക്സസ് സമയം) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു.
മിസ് ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്) മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും. "വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ ക്രിസ്ത്യൻ ലൈഫ്' എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.
എല്ലാ സേവികാ സംഘങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
മീറ്റിംഗ് ഐഡി: 769 985 0156, പാസ്കോഡ്:123456.
|
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ടിജ്വാന: മെക്സിക്കോയിൽ സർഫിംഗ് യാത്രയ്ക്കിടെ കാണാതായ ഓസ്ട്രേലിയൻ സ്വദേശികളായ സഹോദരന്മാരുടെയും ഒരു അമേരിക്കക്കാരന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങളുടെ തലയിൽ വെടിയേറ്റ മുറിവുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓസ്ട്രേലിയക്കാരായ കോളം, ജെയ്ക്ക് റോബിൻസൺ, അവരുടെ അമേരിക്കൻ സുഹൃത്ത് ജാക്ക് കാർട്ടർ എന്നിവരുടെ ബന്ധുക്കൾ തിരിച്ചറിയൽ പ്രക്രിയയിൽ സഹായിക്കാൻ മെക്സിക്കോയിൽ ഉണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ മരിയ എലീന ആൻഡ്രേഡ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
അവരുടെ പിക്ക്അപ്പ് ട്രക്ക് മോഷ്ടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും ഈ വാഹനം കത്തിനശിച്ച നിലയിൽ സമീപത്ത് കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു. ഈ കേസിൽ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
സംഭവം നടന്ന വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിലെ പാറക്കെട്ടിന് മുകളിലുള്ള നിന്നും കണ്ടെടുത്ത മൃതദേഹങ്ങൾ കാണാതായ വിനോദസഞ്ചാരികളുടേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും ആൻഡ്രേഡ് പറഞ്ഞു.
|
ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 പേരെ കൊലപ്പെടുത്തിയ അമേരിക്കൻ നഴ്സിന് കോടതി 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ചു. പെൻസിൽവേനിയ സ്വദേശിനി ഹെതർ പ്രസ്ഡീ (41) ആണ് ശിക്ഷിക്കപ്പെട്ടത്.
2020 2023 കാലയളവിലാണ് കൊലപാതകങ്ങൾ നടത്തിയത്. ഒട്ടെറെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇവർ ജോലി ചെയ്തിരുന്നു. ഇൻസുലിൻ അധികമായാൽ ഹൃദയമിടിപ്പ് വർധിച്ച് ഹൃദയം സ്തംഭിക്കാം.
പ്രമേഹബാധിതരും അല്ലാത്തവരുമായ 22 പേർക്കാണ് അമിതമായ അളവിൽ ഇൻസുലിൻ നല്‍കിയത്. 40 മുതൽ 104 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഈ നഴ്സ് രോഗികളെ വെറുത്തിരുന്നതായി സഹപ്രവർത്തകർ മൊഴി നല്കി.
കഴിഞ്ഞവർഷം മേയിൽ രണ്ടു രോഗികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഹെതർ പ്രസ്ഡീ അറസ്റ്റിലാകുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
|
യുഎസിലും മോദി തരംഗം; ലോസ് ആഞ്ചലസിൽ കാർ റാലി സംഘടിപ്പിച്ചു
ലോസ് ആഞ്ചലസ്: ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ലോസ് ആഞ്ചലസിൽ കാർ റാലി സംഘടിപ്പിച്ചു. ലോസ് ആഞ്ചലസിലെ ബിജെപി അനുഭാവികളായ ഇന്ത്യക്കാർ സംഘടിപ്പിച്ച റാലിയിൽ വിദേശികളും പങ്കെടുത്തു.
സിറ്റി ഓഫ് ഇർവിൻ സിവിക് സെന്ററിൽ നിന്നാണ് റാലി ആരംഭിച്ചത്. 500ലധികം പേർ റാലിയിൽ പങ്കെടുത്തെന്ന് സംഘാടകർ അവകാശപ്പെട്ടു.
|
അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി വിഷു ആഘോഷം സംഘടിപ്പിച്ചു
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളിയുടെ(ആത്മ) വിഷു ആഘോഷം അതി ഗംഭീരമായി നടത്തി. ടാമ്പ ഹിന്ദു ടെമ്പിൾ ഹാളിൽ വച്ചായിരുന്നു ഈ വർഷത്തെ വിഷു ആഘോഷം. കേരളത്തനിമയുള്ള വിഷു കണിയും സദ്യയും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.
മുന്നൂറിലധികം പേർ പങ്കെടുത്ത സദ്യ ശ്യാമിലി സജീവ്, വിജി ബോബൻ, അനുപമ പ്രവീൺ, സാരിക സുമ, ശ്രീജേഷ് രാജൻ, ഷിബു തെക്കടവൻ, അജു മോഹൻ, സച്ചിൻ നായർ, ശ്രീരാജ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.
രാജി, നിഷീദ്, ബിപിൻ, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, ബിനു, ധനേഷ്, ബാല, പ്രഫുൽ, അവിനാശ്, ബോബൻ, അനുപ്, സനു, വിനു, ഹരി, സുബ്ബു, സൂരജ്, അഭിലാഷ്, ഹരീഷ്, മണികണ്ഠൻ, ഹരികൃഷ്ണൻ എന്നിവർ സദ്യക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.
സദ്യയ്ക്കു ശേഷം അമ്മൂമ്മമാർ നിലവിളക്ക് കൊളുത്തി വിഷു പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടത്തി. ആത്മ പ്രസിഡന്റ് അഷീദ് വാസുദേവൻ സ്വാഗതം പറഞ്ഞു. ആത്മയുടെ ഇതുവരെ നടത്തിയ പരിപാടികളെക്കുറിച്ചും ഈ വർഷം നടത്താൻ പോകുന്ന പരിപാടികളെ കുറിച്ചും സംസാരിച്ചു.
വിഷു ചടങ്ങിൽ രവീന്ദ്രനാഥ്, സുശീല രവീന്ദ്രനാഥ്, ശ്രീകുമാർ ചെല്ലപ്പൻ, ജയാ പദ്മനാഭൻ എന്നിവരെ ടാമ്പ മലയാളി സമൂഹത്തിനു നൽകിയ സംഭാവനകളെ മുൻനിർത്തി ആദരിച്ചു. ആത്മയുടെ പ്രഥമ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ആത്മയ്ക്ക് വേണ്ടി പ്ലാക്കുകൾ കൈമാറി.
ഡോ. രവീന്ദ്രനാഥും ഡോ. സുശീല രവീന്ദ്രനാഥും പതിവുപോലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. തൊണ്ണൂറോളം കുട്ടികൾ വിഷു കൈനീട്ടവും അനുഗ്രഹവും സ്വീകരിച്ചു.
സോളോ സോംഗ്സ്, ഗ്രൂപ്പ് സോംഗ്, ചെറിയ കുട്ടികളുടെ ഡാൻസ്, ശാസ്ത്രീയ സംഗീതം, വലിയ കുട്ടികളുടെ ഡാൻസ്, വനിതകളുടെ ഡാൻസ്, പുരുഷന്മാരുടെ സ്കിറ് എന്നിവ ഉൾപ്പെടെ മുപ്പത്തി അഞ്ചോളം അതി ഗംഭീര കലാ പരിപാടികളാണ് വിഷുവിനു ഉണ്ടായിരുന്നത്.
കുട്ടികളുടെ കലാ പരിപാടികളിൽ അന്വിത കൃഷ്ണ, അക്ഷിത സനു, പാർവതി പ്രവീൺ, ദേവിക പ്രമോദ്, ഗോകുൽ ബിജീഷ്, ജിയാന ബാലാജി, നിവേദിത ഷിബു, ശ്രേയ ദീപക്,ആർണവ് പിള്ള, ആര്യ നമ്പ്യാർ, മാളവിക അഭിലാഷ്, മീര നായർ, ഹൃദ കൃഷ്ണ, പ്രയാഗ മണ്ണാഴത്, നിർവാണ് നായർ,
ഗീത് കുമ്പളത്ത്, റിഷിത് ധനേഷ്, പ്രഹാൻ പ്രഫുൽ, ആദിത്യ നമ്പ്യാർ, ആരാധ്യ നമ്പ്യാർ, ശ്രിവിക ദീപക്, ഹീര സുബിത്ത്, ജാൻവി സച്ചിൻ, ദിവ സുജേഷ്, നന്ദിക നാരായൺ, നീഹാര വാസുദേവൻ അനഹ അജു, നീരവ് സന്ധ്യ, ഗോപാൽ ബിജീഷ്, ജാൻവി ജ്യോതിഷ്,
വൈഗ രാഹുൽ, ആരവ് നായർ, അദ്രിത് സാജ്, ഇവാ ബിബിൻ, വിവ് വരുൺ, അദ്വൈത് ബാല, റിയ നായർ,തനിഷ സെബാസ്റ്റ്യൻ, നിവേദ നാരായണൻ, നിഹാരിക നിഷീദ്, വർഷിണി മണികണ്ഠൻ, നിവേദിത ഷിബു, മുക്ത അനലക്കാട്ടില്ലം, ദ്യുതി സാജ്, ശ്രിവിക എന്നിവർ പങ്കെടുത്തു.
മറ്റുകലാപരുപാടികളിൽ പഞ്ചമി അജയ്, പൂജ മോഹനകൃഷ്ണൻ, ശ്രീജിഷ സനു, സരിക നായർ, അപർണ ശിവകുമാർ, ദിവ്യ വരുൺ, സുബിന സുജിത്, സന്ധ്യ ഷിബു, പ്രജുള ശ്രീജേഷ്, മിനു അജു, ശ്യാമിലി സജീവ്, അനഘ വാരിയർ, രേഷ്മ ധനേഷ്, ലക്ഷ്മി രാജേശ്വരി, ജെറിൻ ജോസഫ്,
പാർവതി രവിശങ്കർ, ബിന്ദു പ്രദീപ്, അഞ്ജന കൃഷ്ണൻ, നീതു ബിപിൻ, സുഷ്മിത പദ്മകുമാർ,പൂജ വിജയൻ, വീണ മോഹനൻ, രഞ്ജുഷ മണികണ്ഠൻ, ശ്രീധ സാജ്, നന്ദിത ബിജീഷ്, സ്മിത ദീപക്, സനു ഗോപിനാഥ്, അഷീദ് വാസുദേവൻ, ഷിബു തെക്കടവൻ,
വിനയ് നായർ, അരുൺ ഭാസ്കർ, റിജേഷ് ജോസ്, സുജിത് അച്യുതൻ,രവി നാരായണൻ, കൗശിക് നാരായണൻ, പ്രവീൺ നമ്പ്യാർ, പ്രഫുൽ നായർ, അജു മോഹൻ, ശ്രീജേഷ് രാജൻ എന്നിവരും പങ്കെടുത്തു.
വിഷു പരിപാടികളുടെ അവതാരകർ അമിത സുവർണയും നീൽ കൃഷ്ണനുമായിരുന്നു. കലാപരിപാടികളുടെ ഫോട്ടോഗ്രാഫി ബാലാജി വരദരാജൻ, പ്രഫുൽ വിശ്വൻ, ആദിത്യ നായർ എന്നിവർ ആണ് നിർവഹിച്ചത്. ആത്മ സെക്രട്ടറി അരുൺ ഭാസ്കർ നന്ദി പറഞ്ഞു.
|
മാപ്പ് മദേഴ്സ് ഡേ ആഘോഷം ഇന്ന് ഫിലഡൽഫിയയിൽ
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള "മാപ്പ് മദേഴ്സ് ഡേ ആഘോഷം' ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia, PA 19152)
ഫിലഡല്‍ഫിയ വില്യം ലെഷ് എലിമെന്ററി സ്കൂൾ പ്രിൻസിപ്പൾ ഷെറിൻ ഫിലിപ്പ് കുര്യൻ, ഫിലഡല്‍ഫിയ മെന്റൽഹെൽത്ത് അഡ്വ. ദിവ്യാ ഗ്രെയ്സ് തോമസ് എന്നീ ഏറ്റവും മികച്ച പ്രതിഭകളേയാണ് ഈ വർഷത്തെ മദേഴ്സ് ഡേയ്ക്ക് മുഖ്യഅതിഥികളായി ലഭിച്ചിരിക്കുന്നത് എന്ന് വുമൺസ് ഫോറം ചെയർപേഴ്സൺ ദീപ തോമസ് പറഞ്ഞു.
തദവസരത്തിൽ അമ്മമാരെ ആദരിക്കുന്ന ചടങ്ങും കലാ പരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. വുമൺസ് ഫോറം നേതൃത്വം നൽകുന്ന ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭരണസമിതിയോടൊപ്പം വുമൺസ് ഫോറം ചെയർപേഴ്സൺ ദീപ തോമസ്, ആർട്ട്സ് ചെയർപേഴ്സൺ മില്ലി ഫിലിപ്പ്, ഐറ്റി എഡ്യൂക്കേഷൻ ചെയർപേഴ്സൺ ഫെയ്ത്ത് മരിയ എൽദോ, കമ്മിറ്റി അംഗം ലിസി തോമസ് എന്നിവർ അറിയിച്ചു.
|
സീനിയർ ഫോറം സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിച്ചു. തൈറോയ്ഡ് ഡിസീസ് എന്ന വിഷയത്തെ അധികരിച്ച് ഡോ. അജി ആര്യൻകാട്ടും ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ ബീന മണ്ണിലും പ്രഭാഷണം നടത്തി.
അംഗങ്ങളുടെ സംശയങ്ങൾക്ക് പ്രഭാഷകർ മറുപടി നൽകി. ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും മധുരമോ മാധുര്യമോ എന്ന നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ പരിപാടിയിൽ പങ്കെടുത്തു.
സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ്, ബേബി കൊടുവത്ത്, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേത്രത്വം നൽകി. പങ്കെടുത്തവർക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.
|
ഫോമയുടെ സുവനീറിലേക്ക് കലാസൃഷ്ടികൾ ക്ഷണിച്ചു
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് നടത്തുന്ന എട്ടാമത് നാഷണൽ കൺവൻഷനോട് അനുബന്ധിച്ച് ഒരു സുവനീർ പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
സുവനീറിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അമേരിക്കയിലെ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ടീമാണ്.
ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവരാണ് ഈ ടീമിൽ ഉള്ളത്.
ഷിക്കാഗോയിൽ നിന്നുള്ള അച്ചൻകുഞ്ഞ് മാത്യുവാണ് സുവനീർ കമ്മിറ്റിയുടെ ചെയർമാനും ചീഫ് എഡിറ്ററും. ഫ്ലോറിഡയിൽ നിന്നുള്ള ബാബു ദേവസ്യ, ടെനിസിയിൽ നിന്നുള്ള ബബ്ലു ചാക്കോ, ഷിക്കാഗോയിൽ നിന്നുള്ള ജോൺസൺ കണ്ണൂക്കാടൻ,
ന്യൂയോർക്കിൽ നിന്നുള്ള ബിജു ചാക്കോ, ഫിലഡൽഫിയയിൽ നിന്നുള്ള സജു വർഗീസ്, ഷാജി മിറ്റത്താനി, ന്യൂയോർക്കിൽ നിന്നുള്ള സുരേഷ് നായർ, കലിഫോർണിയയിൽ നിന്നുള്ള ദയാലു ജോസഫ് എന്നിവർ സബ് എഡിറ്റേഴ്സും കമ്മിറ്റി അംഗങ്ങളുമാണ്.
സുവനീറിൽ ഫോമായുടെ ചരിത്രം, കലാസാംസ്കാരിക പ്രവർത്തനങ്ങൾ, ഫോമ പ്രവർത്തകരുടെ സൃഷ്ടികൾ (കഥകൾ, കവിതകൾ, ലേഖനങ്ങൾ) എന്നിവ ഉൾപ്പെടുത്തും. സമകാലിക പ്രസക്തമായ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും സ്വാഗതം ചെയ്യും.
ഫോമാ പ്രവർത്തകരെയും അമേരിക്കയിലെ മലയാളികളെയും അവരുടെ സൃഷ്ടികൾ [email protected] അല്ലെങ്കിൽ [email protected] എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൃഷ്ടികൾ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ സുവനീർ കമ്മിറ്റിക്കായിരിക്കും.
|
ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ കാനഡയിൽ അറസ്റ്റ് ചെയ്തു. കരൻപ്രീത് സിംഗ്, കമൽപ്രീത് സിംഗ്, കരൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ മൂന്നുപേരും ഇന്ത്യാക്കാരാണെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും ഇക്കാര്യം അന്വേഷണ പരിധിയിലാണെന്നും കനേഡിയൻ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂൺ 18നാണു കാനഡയിൽ വച്ച് നിജ്ജാറിനെ ഒരു സംഘം വെടിവച്ച് കൊന്നത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ.
കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
അറസ്റ്റിലായ പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും രണ്ട് പ്രവിശ്യകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും കനേഡിയൻ പോലീസ് പറഞ്ഞു.
|
മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിക്കുന്ന കരിയർ കോമ്പസ് 18ന്
ടെക്സസ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം നൽകുന്നതിന് ലീഗ് സിറ്റിയിലെ മലയാളി സമാജം "കരിയർ കോമ്പസ് 2024' എന്ന പരിപാടി ഈ മാസം 18ന് നടത്തുന്നു. ലീഗ് സിറ്റി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രഗത്ഭരായ ആളുകൾ ക്ലാസുകൾ നയിക്കും.
കുട്ടികളുടെ ഉപരിപഠന സാധ്യതകളും അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ നൽകുന്ന സ്കോളർഷിപ്പുകളും അഡ്മിഷൻ നടപടികളും ഈ ക്ലാസുകളിൽ വിശദീകരിക്കും. വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള മാർഗനിർദേശവും പരിപാടിയിൽ ഉണ്ടായിരിക്കും.
ഈ സേവനം സൗജന്യമാണ്. ഹൈസ്കൂൾ വിദ്യാർഥികൾക്ക് പുറമേ ഏതു ക്ലാസിൽ പഠിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സീറ്റുകൾ പരിമിതമായതിനാൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
https://msolc.org/career/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ജിജു ജോൺ: +1 409 354 2518.
|
ഫൊക്കാന വിമൻസ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കൈമാറി
ഷിക്കാഗോ: ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന് കൈമാറി. സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലും ട്രസ്റ്റിബോര്‍ഡ് അംഗവുമായ ലൈബി ഡോണി ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ നിന്നും ചാരിറ്റി ഫണ്ട് സ്വീകരിച്ചു.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന നൽകിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു. ലൈബി ഡോണി, ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും വീഡിയോ അവതരണം നടത്തുകയും ചെയ്തു. വീഡിയോ പ്രസന്റേഷന് പ്രവീണ്‍ തോമസ് നേതൃത്വം നൽകി.
ഷിക്കാഗോയിൽ നടന്ന ചടങ്ങിൽ ഡോ. ബ്രിജിറ്റ് ജോർജ് സ്വാഗതം രേഖപ്പെടുത്തി. ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ഫൊക്കാന അഡീഷനൽ ജോയിന്റ് ട്രഷർ ജോർജ് പണിക്കർ, ഫൊക്കാന മുൻ ആർവിപി ലെജി ജേക്കബ് പട്ടരുമഠത്തിൽ, ഫൊക്കാന നാഷണൽ കോഓർഡിനേറ്റർ പ്രവീൺ തോമസ്, വിമൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പ് കമ്മിറ്റി അംഗം ആനി എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജനൽ കോഓർഡിനേറ്റർ ഡോ. സൂസൻ ചാക്കോ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജനൽ സെക്രട്ടറി സുജ ജോൺ എംസിയായി പ്രവർത്തിച്ചു.
ഗോൾഡ് സ്പോൺസർ വനിതാ ചാരിറ്റബിൾ ഓർഗനൈസേഷൻ, കലിഫോർണിയയിലെ ഗീത ജോർജ് ചെയർ ആയ ഒർഗനൈസേഷൻ ആണ്. സിൽവർ സ്പോൺസർ: ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ബ്രോൺസ് സ്പോൺസർ: ലെജി ജേക്കബ് പട്ടരുമഠത്തിൽ, സണ്ണി മറ്റമന എന്നിവരും ആനി ഷാനി എബ്രഹാം, മോനിച്ചൻ വർഗീസ്, മോനു വർഗീസ് എന്നിവർ സ്പോൺസർമാരുമായിരുന്നു.
അനിസ് സണ്ണി, ലീല ജോസഫ്, സുനു തോമസ്, സുനൈന ചാക്കോ, കെ. ജോണിച്ചൻ, അനി വർഗീസ് എന്നിവരും പങ്കെടുത്തു. ഫോട്ടോഗ്രാഫി: മോനു വർഗീസ്. വിമൻസ് ഫോറം ദേശീയ ചെയർ ഡോ. ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ രണ്ട് വർഷങ്ങൾക്കുള്ളിൽ നടത്തിയത്.
|
ഡാളസ് വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർധിപ്പിച്ചു
ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎഫ്ഡബ്ല്യു) പാർക്കിംഗ് നിരക്ക് വർധിപ്പിച്ചു. ഈ മാസം ഒന്ന് മുതലാണ് മുതലാണ് വർധന നടപ്പായത്.
ടെർമിനൽ പാർക്കിംഗ് നിരക്ക് 27 ഡോളറിൽ നിന്ന് 32 ഡോളറായും എക്സ്പ്രസ് കവർ ചെയ്ത പാർക്കിംഗ് 18 ഡോളറിൽ നിന്ന് 21 ഡോളറായും വർധിച്ചിട്ടുണ്ട്. മറ്റ് പാർക്കിംഗ് ഓപ്ഷനുകളുടെ നിരക്കുകളും കൂടും.
ഈ വർധനവ് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ടിന് വേണ്ടിയാണെന്ന് അധികൃതർ അറിയിച്ചു. ഫോർട്ട്വർത്ത് വിമാനത്താവളത്തിന്റെ വിപുലീകരണത്തിനും ഈ പണം വിനിയോഗിക്കും.
ഏഴ് വർഷത്തിനിടെ രണ്ടാം തവണയാണ് ഡാളസ് ഫോർട്ട്വർത്ത് വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർധിപ്പിക്കുന്നത്.
|
ഹൂസ്റ്റണിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ സ്ട്രീറ്റിലുണ്ടായ വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു. നീല ഹൂഡിയും പാന്റും മുഖംമൂടിയും കറുത്ത ഷൂസും കെെയുറകളും ധരിച്ചെത്തിയ ഒരാൾ പൂമുഖത്ത് ഇരിക്കുകയായിരുന്ന സ്ത്രീകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.
ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുടെ മാതാവ് അറെഡോണ്ടോയെ തിരിച്ചറിഞ്ഞു. കേസിൽ അന്വേഷണം നടന്ന് വരികയാണെന്നും പ്രതിയെ ഉടൻ പിടിക്കുമെന്നും പോലീസ് അറിയിച്ചു.
|
കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഗ്ലാസ്ഗോ: കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെബാസ്റ്റ്യൻ കാട്ടടി പ്രസിഡന്റായും സെലിൻ തോമസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
സോജോ ആന്റണി (സെക്രട്ടറി), ഷൈനി ജയൻ (ജോയിന്റ് സെക്രട്ടറി), ഷൈജൻ ജോസഫ് (ട്രഷറർ), രഞ്ജിത്ത് കോയിപ്പള്ളി (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഈ മാസം 12ന് നടത്തുന്ന നഴ്സസ് ദിനാഘോഷത്തോടുകൂടി കലാകേരളത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
|
റീനി ജേക്കബിന്റെ വിയോഗത്തിൽ ലാന അനുശോചിച്ചു
ന്യൂയോർക്ക്: അന്തരിച്ച പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി ജേക്കബിന്റെ വിയോഗത്തിൽ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന) ഭരണസമിതി അനുശോചിച്ചു.
വിടവാങ്ങിയ വസന്തം എന്ന കഥയിലൂടെ സാഹിത്യ ലോകത്തേക്ക് ചുവടുവച്ച റീനി, തുടർന്ന് വായനക്കാരുടെ പ്രിയ എഴുത്തുകാരിയായി മാറി. റിട്ടേൺ ഫ്ലൈറ്റ്, ശിശിരത്തിലെ ഒരു ദിവസം എന്നീ ചെറുകഥാ സമാഹാരങ്ങളും അവിചാരിതം എന്ന നോവലും റീനിയുടെ ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെടുന്നു.
പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച റീനിയുടെ കൃതികൾക്ക് ഫോമ ലിറ്റററി അവാർഡ്, നോർക്ക റൂട്സ് പ്രവാസി അവാർഡ്, കണക്ടികട്ട് കേരള അസോസിയേഷൻ, മേരിലൻഡ് മലയാളി അസോസിയേഷൻ സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യയോർക്ക് സർഗവേദി, വിചാരവേദി എന്നീ സാഹിത്യ സംഘടനകളുടെ ചർച്ചകളിൽ സജീവമായി പങ്കെടുത്ത റീനി, ലാന സമ്മേളനങ്ങളിലും നിറസാന്നിധ്യമായിരുന്നു. സാഹിത്യ വിഷയങ്ങളിൽ തുറന്ന മനസോടെ നടത്തിയ അവരുടെ ഇടപെടലുകൾ വായനക്കാരെയും എഴുത്തുകാരെയും ഒരുപോലെ സ്വാധീനിച്ചു.
ഒരു കരുത്തുള്ള എഴുത്തുകാരിയും ലാനയുടെ അമൂല്യ അംഗവുമായ റീനിയുടെ വേർപാട് സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ലാനയും പങ്കുചേരുന്നതായി ഭരണസമിതി അറിയിച്ചു.
|
ഇന്ത്യൻ ദന്പതികളും കൊച്ചുമകനും വാഹനാപകടത്തിൽ മരിച്ചു
ഒന്റാറിയോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വയോധിക ദന്പതികളും മൂന്നു മാസം പ്രായമുള്ള കൊച്ചുമകനും മരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾ പരിക്കേറ്റ് ആശുപത്രിയിലാണ്.
മദ്യക്കടയിൽനിന്ന് മോഷണം നടത്തിയ ഇരുപത്തൊന്നുകാരനെ പോലീസ് പിന്തുടരുന്നതിനിടെയാണ് ഒന്റാരിയോയ്ക്ക് 50 കിലോമീറ്റർ കിഴക്ക് വിറ്റ്ബിയിൽ അപകടമുണ്ടായത്.
മോഷണത്തിനു ശേഷം വാനിൽ രക്ഷപ്പെട്ട് ഹൈവേയിലെ എതിർദിശയിലൂടെ അതിവേഗത്തിൽ പാഞ്ഞ മോഷ്ടാവിനെ പോലീസ് പിന്തുടരുന്നതിനിടെ ആറു വാഹനങ്ങൾ ഉൾപ്പെട്ട അപകടം സംഭവിക്കുകയായിരുന്നു.
മോഷ്ടാവും മരിച്ചു. എല്ലാ മരണങ്ങളും സംഭവസ്ഥത്തു തന്നെയായിരുന്നു. മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അറുപതു വയസുള്ള ഭർത്താവും അന്‍പത്തഞ്ചുകാരിയായ ഭാര്യയും ഇന്ത്യയിൽനിന്ന് കാനഡ സന്ദർശിക്കുകയായിരുന്നു. മരിച്ച കുഞ്ഞിന്റെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മ ഗുരുതരാവസ്ഥയിലാണ്.
|
മദ്യം നല്കി വിദ്യാർഥിയുമായി അവിഹിതബന്ധം; യുഎസിൽ അധ്യാപിക അറസ്റ്റിൽ
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ വിദ്യാര്‍ഥികള്‍ക്കു മദ്യം വാങ്ങി നല്‍കിയതിനും അവരില്‍ ഒരു വിദ്യാര്‍ഥിയുമായി അവിഹിതബന്ധം സ്ഥാപിച്ചതിനും ഹൈസ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.
35 കാരിയായ അലക്സാ വിംഗർട്ടർ ആണ് അറസ്റ്റിലായത്. ഇവർ തന്റെ വിദ്യാര്‍ഥികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവയ്ക്കാറുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക ബാറുകളിൽനിന്നു വിംഗർട്ടർ വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയതിനും 18 വയസുള്ള ഒരു വിദ്യാര്‍ഥിയുമായി അവിഹിത ബന്ധം പുലർത്തിയതിനും തെളിവ് ലഭിച്ചു.
തുടർന്നായിരുന്നു അറസ്റ്റ്. അധ്യാപികയെ സ്കൂളില്‍നിന്നു പുറത്താക്കിയതായി സ്കൂൾ ബോർഡ് അറിയിച്ചു.
|
ഇന്ത്യക്ക് വിദേശവിദ്വേഷം: ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: സാമ്പത്തികവളർച്ചയിലും കുടിയേറ്റക്കാരോടുള്ള സമീപനത്തിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ഇന്ത്യ, ചൈന, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നത് "വിദേശ വിദ്വേഷം' ആണെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുടിയേറ്റക്കാരെ സ്വീകരിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു.
"എന്തുകൊണ്ടാണ് ചൈന സാമ്പത്തികമായി ഇത്ര മോശമായി നിൽക്കുന്നത്, എന്തുകൊണ്ടാണ് ജപ്പാന് പ്രശ്നങ്ങൾ നേരിടുന്നത്, എന്തുകൊണ്ടാണ് റഷ്യ, എന്തുകൊണ്ട് ഇന്ത്യ, കാരണം അവർക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല. എന്നാൽ, കുടിയേറ്റക്കാരാണ് തങ്ങളെ ശക്തരാക്കുന്നത് എന്നും ബൈഡൻ കൂട്ടിച്ചേർത്തു.
|
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ നഴ്സസ് ഇവന്റ് ശനിയാഴ്ച
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സംഘടിപിക്കുന്ന നഴ്സസ് ഇവന്റ് ശനിയാഴ്ച സെന്റ് തോമസ് ചർച്ച് ഹാൾ (4922 റോസ്ഹിൽ റോഡ്,ഗാർലൻഡ്, TX75043) വച്ച് നടക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തിൽ എമി മക്കാർത്തി (ടിഎൻഎ പ്രസിഡന്റ്), സ്കോട്ട് ലെമേ (ഗാർലൻഡ് മേയർ)എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അർഹരായവരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
നോർത്ത് ടെക്സസിലെ മുഴുവൻ അസോസിയേഷൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: [email protected].
|
ഹൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ ആഘോഷമായ കുർബാന സ്വീകരണം ശനിയാഴ്ച നടത്തപ്പെടുന്നു.
ഉച്ചയ്ക്ക് രണ്ടിന് ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലും ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ എന്നിവരുടെ സഹകാർമികത്വത്തിലും നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ 23 കുഞ്ഞുങ്ങൾ കുർബാന സ്വീകരിക്കുന്നു.
ദിവ്യകാരുണ്യ സ്വീകരണത്തിനായി മാസങ്ങളായി ഭക്തിനിർഭരമായി നടക്കുന്ന ഒരുക്കങ്ങൾ പൂർത്തിയായതായി മതബോധന ഡയറക്ടർ ജോൺസൻ വട്ടമാറ്റത്തിൽ അറിയിച്ചു. സിസ്റ്റർ റെജി എസജെസിയുടെ നേതൃത്വത്തിൽ വേദപാഠ അധ്യാപകരും കുട്ടികളെ ഒരുക്കുന്നതിനു പങ്കുവഹിച്ചു.
ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസ ഇഞ്ചെനാട്ട്, സുഹാനി ഏർനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ, ഐസായകൊച്ചുചെമ്മന്തറ,
സരിൻ കോഴംപ്ലാക്കിൽ, അലക്സാണ്ടർ മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ പുത്തൻ മാനത്ത്, ഇഷേത പുത്തൻമാനത്ത്, ജെറോം തറയിൽ, ജയിക്ക് തെക്കേൽ, ജൂലിയൻ തോട്ടുങ്കൽ, ക്രിസ്റ്റഫർ ഉള്ളാടപ്പിള്ളിൽ, ഐസക് വട്ടമറ്റത്തിൽ എന്നിവരാണ് ഇടവകയിലെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾ.
വെള്ളിയാഴ്ച ദൈവാലയത്തിൽ വച്ച് ഇവരുടെ ആദ്യകുമ്പസാരം നടത്തപ്പെടുന്നതാണ്. ഇടവകയുടെ ആഘോഷാനിർഭരമായ ചടങ്ങിനായി കുഞ്ഞുങ്ങളും മാതാപിതാക്കളും ഇടവകസമൂഹം മുഴുവനും സന്തോഷത്തോടെയും ആകാംക്ഷയോടെയും പ്രാർഥനയോടെയും ഒരുങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വികാരി ഫാ. മുത്തോലവും പാരിഷ് എസ്സിക്യൂട്ടീവും അറിയിച്ചു.
പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ഷിജു മുകളേൽ, ജോൺസൻ പൂവപ്പാടത്ത്, ബാബു പറയാൻകലയിൽ ടോം വിരിപ്പൻ, ജോസ് പുളിക്കത്തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.
ഭക്തിനിർഭരമായ ഈ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. മുത്തോലത്തും പാരിഷ് എക്സിക്യൂട്ടീവും അറിയിച്ചു.
|
കീനിന്റെ ക്യൂൻസ് ലോംഗ് ഐലൻഡ് റീജിയണൽ മീറ്റിംഗ് ശനിയാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ പ്രമുഖ സംഘടനയായ കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ക്യൂൻസ് ലോംഗ് ഐലൻഡ് റീജിയണൽ മീറ്റിംഗ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും
ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചാണ് വിവിധ പരിപാടികളോട് മീറ്റിംഗ് ആഘോഷിക്കുന്നത്. കീൻ പ്രസിഡന്റ് സോജിമോൻ ജെയിംസ്, സെക്രട്ടറി ജേക്കബ് ജോസഫ്, റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പുതുശേരിൽ എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകുന്നു.
റീജിയണൽ മീറ്റിംഗിന്റെ മുഖ്യഅതിഥി നാസാ കൗണ്ടി ഡിപിഡബ്ല്യു ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം. ജോർജ് മുഖ്യ സന്ദേശം നൽകും. തുടർന്ന് പ്രഫഷണൽ ചർച്ചകളും കലാപരിപാടികളും നടക്കും.
15 വർഷമായി കീൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എല്ലാ ഭാരവാഹികളും പരിപാടിയിൽ സംബന്ധിക്കും. 150ലധികം വിദ്യാർഥികൾക്ക് എൻജിനീയറിംഗ് പഠനത്തിന് കീൻ സഹായം നൽകുന്നുണ്ട്.
ക്യൂൻസ് ലോംഗ് ഐലൻഡ് ഏരിയയിലുള്ള എല്ലാ എൻജിനീയറിംഗ് സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സോജിമോൻ ജെയിംസ് (പ്രസിഡന്റ്) 732 939 0909, ജേക്കബ് ജോസഫ് (സെക്രട്ടറി) 973 747 9591, ലിന്റോ മാത്യു (ട്രഷറർ) 516 286 4633, ബിജു പുതുശേരി (റീജിയണൽ വൈസ് പ്രസിഡന്റ്) 516 312 1169.
|
കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റ് മരിച്ചനിലയിൽ
ടെക്സസ്: കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റിനെ മരിച്ചനിലയിൽ കണ്ടെത്തി. 43 കാരിയായ കൈലി ഡോയലിനെ കഴിഞ്ഞമാസം 20 മുതലാണ് കാണാതായത്.
ജോലി കഴിഞ്ഞ് തിരികെ വരാത്തതിനെ തുടർന്ന് ഭർത്താവ് പ്ലാനോ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഉടൻതന്നെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല,
ഫ്രിസ്കോയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
|
റീനി ജേക്കബിന്റെ വേർപാടിൽ ലാമ്പ് അനുശോചിച്ചു
ഫിലഡൽഫിയ: അമേരിക്കൻ മലയാളി എഴുത്തുകാരി റീനി ജേക്കബിന്റെ വേർപാടിൽ ഫിലഡൽഫിയ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. അമേരിക്കൻ ജീവിതാനുഭവങ്ങളെ മലയാള ഹൃദയരസ ചംക്രമണമാക്കി രൂപാന്തരപ്പെടുത്തുന്ന അത്ഭുതവിദ്യ റീനിയുടെ രചനകളിലുണ്ടായിരുന്നു എന്ന് ഫിലഡൽഫിയ മലയാള സാഹിത്യ വേദി പറഞ്ഞു.
റീനിയുടെ സാഹിത്യ രചനാ വൈഭവത്തെ പ്രകീർത്തിച്ച് ലാമ്പ് ഫിലഡൽഫിയ മലയാള സാഹിത്യ വേദി പ്രസിഡന്റ് പ്രഫസർ കോശി തലയ്ക്കൽ സംസാരിച്ചു. ജോർജ് നടവയൽ അനുശോചന പ്രമേയം രേഖപ്പെടുത്തി. അംഗങ്ങളായ നീനാ പനയ്ക്കൽ, അനിതാ പണിക്കർ, ലൈലാ അലക്സ്, ജോർജ് ഓലിക്കൽ, സോയാ നായർ എന്നിവർ അനുശോചിച്ചു.
2014ല്‍ ഫോമയുടെ ലിറ്റററി അവാര്‍ഡ്, കണക്ടിക്കട്ട് കേരള അസോസിയേഷന്റെ ലിറ്റററി അവാര്‍ഡ്, മെരിലാന്‍ഡ് മലയാളി അസോസിയേഷന്റെ ചെറുകഥാ അവാര്‍ഡ് എന്നിവയെല്ലാം റീനിയുടെ രചനാമേന്മയെ തേടിയെത്തിയ പുരസ്കാരങ്ങളാണ്.
കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഭർത്താവ് ജേക്കബ് തോമസ്. മക്കൾ: വീണ, സപ്ന.
|
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ "വിസ്മയ ചെപ്പ്' ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ചെപ്പ്' ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
പരിപാടിയിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് 972 352 7825 , വിനോദ് ജോർജ് 203 278 7251.
|
ജോസഫ് പി. ചാക്കോ ഡാളസിൽ അന്തരിച്ചു
ഡാളസ്: പുത്തൻപുരയ്ക്കൽ ജോസഫ് പി. ചാക്കോ (റെജി 58) ഡാളസിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ പി. കെ. ചാക്കോ അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ്. ടെക്സസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ ബിനി ജോസഫ് (കച്ചിറക്കൽ വെണ്ണിക്കുളം), മക്കൾ ക്രിസ്റ്റീൻ ഹന ജോസഫ്, ടെവിൻ ജേക്കബ് ജോസഫ് & ജോവാന മറിയം ജോസഫ്. സഹോദരങ്ങൾ ലെർസി തോമസ് (ഇർവിംഗ്), ലെൻസി വിനോദ്, ഡെൻസി ട്രോയ് (ഇരുവരും കാരോൾട്ടൺ).
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതൽ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ ജോസഫ് 945 446 8303.
|
അന്നമ്മ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ്: കരോട്ട് വടക്കേതിൽ വെണ്മണി മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസിന്റെ(81) സംസ്കാരം ശനിയാഴ്ച നടക്കും.
രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് 12.00 വരെ ന്യൂടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് ശുശ്രൂഷകയും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരവും നടത്തും (വിലാസം: 500 US 80, SUNNYVALE, TX 75182).
വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്‍പത് വരെ ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർഥനയും പൊതുദർശനവും ഉണ്ടായിരിക്കും. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).
മക്കൾ: മിനി വർഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും കൂടിയാണ്), സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (എല്ലാവരും ഡാളസിൽ).
സഹോദരങ്ങൾ: സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (ഡാളസ്), പരേതരായ സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, സി. മത്തായി,
പരേതക്ക് ന്യൂടെസ്റ്റാമെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ് റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവവേലക്കാർ മുതലായവരുടെ മുഖ്യകാർമികത്വത്തിലും ബന്ധുകളുടെയും വിശ്വസികളുടെയും സാന്നിധ്യത്തിലുമായിരിക്കും പ്രാർഥനശുശ്രൂകളും യാത്രയയപ്പും നൽകുക.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ജിഐസി ഡാളസ് ചാപ്റ്റർ കോഓർഡിനേറ്റർ വർഗീസ് കയ്യാലക്കകം എന്നിവർ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മിനു വർഗീസ് 469 366 9830.
|
അമേരിക്കൻ മലയാളി സൈമൺ കോട്ടൂരിന് ആദരം
ഫീനിക്സ്: കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയിൽ കുട്ടികളുടെ ഇടയിൽ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അരിസോണ ഗവർണർ കാത്തി ഹോംസ്, സൺഷൈൻ ഹോം മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപതാംഗവുമായ സൈമൺ കോട്ടൂരിനെ ആദരിച്ചു.
വീടുകളിലും സമൂഹത്തിലും ഒറ്റപ്പെടലോ കുടുംബത്തിലെ എതിർപ്പോ മാനസിക വെല്ലുവിളികളോ നേരിടുന്ന കുട്ടികൾക്കുള്ള അമേരിക്കയിലെ ഏറ്റവും മികച്ച അഭയകേന്ദ്രമാണ് സൈമൺ കോട്ടൂരും ഭാര്യ എലിസബത്തും ചേർന്ന് നടത്തുന്ന സൺഷൈൻ ഹോംസ്.
അരിസോണ സംസ്ഥാനത്ത് 37 സ്ഥലങ്ങളിൽ ഇത്തരം ഗ്രൂപ്പ് ഹോമുകൾ നടത്തുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 220 പേർ സൺഷൈൻ ഹോംസിൽ ജോലി ചെയ്യുന്നുണ്ട്. ഒരേസമയത്ത് 370 കുട്ടികൾക്ക് ഇവിടെ സംരക്ഷണം നൽകുന്നു.
30വർഷം മുമ്പ് സൈമൺ കോട്ടൂർ ആരംഭിച്ച സൺഷൈൻ റെസിഡൻഷ്യൽ ഹോംസ് ഇന്ന് അരിസോണ സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തുന്നതായി ഗവർണർ കാത്തി ഹോംസ് പറഞ്ഞു.
കഴിഞ്ഞ 30 വർഷത്തിനിടയിൽ 150,000 കുട്ടികൾക്ക് സൺഷൈൻ ഹോംസിന്റെ പരിപാലനം ലഭ്യമാക്കുവാൻ കഴിഞ്ഞതായും തനിക്കു ലഭിച്ച ഈ ആദരവ് അമേരിക്കയിലെ മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന് സൈമൺ കോട്ടൂർ പറഞ്ഞു.
|
നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ആഷ്ബേൺ (വിർജീനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 21 ന് നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു.
മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), മില്ലി ഫിലിപ്പ്, റോണ വർഗീസ്, ജാസ്മിൻ കുര്യൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വി.കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു.
ജിജി അലക്സാണ്ടർ (ഇടവക സെക്രട്ടറി/ മലങ്കര അസോസിയേഷൻ പ്രതിനിധി), ബിനു മാത്യൂസ് (ഇടവക ട്രസ്റ്റി), ലെനു ഇടിക്കുള (ഭദ്രാസന അസംബ്ലി പ്രതിനിധി) എന്നിവരും വേദിയിലെത്തി. വികാരി ഫാ. സജി തോമസ് കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു.
ഒരു മികച്ച ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കുമായി കോൺഫറൻസിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയൂം ചെയ്യണമെന്ന് ഫാ. സജി തോമസ് ഓർമിപ്പിച്ചു. മില്ലി ഫിലിപ്പ് കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകി.
കോൺഫറൻസിന്റെ തീയതി, സമയം, സ്ഥലം, പ്രാസംഗികർ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ മാത്യു ജോഷ്വ നൽകി. രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും കോൺഫറൻസ് വേദിക്ക് സമീപമുള്ള സൈറ്റ് & സൗണ്ട് തിയറ്ററിൽ ഡാനിയേൽ ഷോ കാണാനുള്ള അവസരത്തെക്കുറിച്ചും മാത്യു ജോഷ്വ വിശദീകരിച്ചു.
ജാസ്മിൻ കുര്യൻ റാഫിളിനെക്കുറിച്ചും ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരത്തെക്കുറിച്ചും സംസാരിച്ചു. റോണ വർഗീസ് സ്പോൺസർഷിപ്പിനെക്കുറിച്ചും സുവനീർ അവസരങ്ങളെക്കുറിച്ചും വിശദാംശങ്ങൾ നൽകി. മില്ലി ഫിലിപ്പ് എന്റർടൈൻമെന്റ് നൈറ്റ്, കായിക വിനോദ പരിപാടികൾ എന്നിവയുടെ വിശദാംശങ്ങൾ നൽകുകയും പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സുവനീറിലേക്ക് ഇടവകയുടെ ആശംസകളും സംഭാവനയും വികാരി കോൺഫറൻസ് ടീമിന് കൈമാറി. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർഥമായി സഹകരിച്ച വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർക്ക് ഫാമിലി കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087).
|
ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി വിഷു ആഘോഷിച്ചു
ഹൂസ്റ്റൺ: വിഷു ആഘോഷം സംഘടിപ്പിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. ഈ മാസം 20ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രതേക ശ്രദ്ധ പിടിച്ചുപറ്റി.
പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമ്മയേക്കിയ വിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട് നിന്നു. നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ദീപം തെളിയിച്ചു പ്രസിഡന്റ് ഇന്ത്രജിത് നായർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി നിഷ നായർ, ട്രഷറർ വിനീത സുനിൽ മറ്റു ബോർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള, സുനിത ഹരി, വിനോദ് മേനോൻ,വേണുഗോപാൽ, രതീഷ് നായർ, രെശ്മി നായർ എന്നിവർ
വേദിയിൽ സന്നിഹിദരായിരുന്നു.
സമുദായത്തിലെ മുതിർന്നവർ പങ്കെടുത്തവർക്ക് വിഷു കൈനീട്ടം നൽകി. തുടർന്ന് നടന്ന് കലാപരിപാടികൾ ഏവരുടെയും മനം കവർന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
ജിഎച്ച്എൻഎസ്എസ് പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം മുൻ പ്രസിഡന്റ് ഹരിഹരൻ നായർ നിർവഹിച്ചു. വിവിധ സേവന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുകൊണ്ട് യൂത്ത് വിംഗും നൂതന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ബോർഡ് മെമ്പർ വിനോദ് മേനോനും വേറിട്ട് നിന്നു.
സമുദായ അംഗങ്ങൾ തന്നെ തയാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
|
50 വർഷങ്ങൾക്ക് ശേഷം സെന്റ് ആൻസിലെ പൂർവ വിദ്യാർഥിനികൾ ഒത്തുകൂടി
ചങ്ങനാശേരി: 1974ൽ സെന്റ് ആൻസ് സ്കൂളിൽ നിന്നും എസ്എസ്എൽസി കഴിഞ്ഞിറങ്ങിയ 27 വനിതകൾ മേയ് ദിനത്തിൽ ചങ്ങനാശേരിയിൽ ഒത്തുകൂടി. ആനന്ദാശ്രമത്തിന് സമീപമുള്ള സൂസി ഒളശയുടെ വീട്ടിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ വനിതകൾ ഒന്നിച്ചു കൂടിയത്.
കാനഡയിൽ താമസമാക്കിയ ബീന പ്രക്കാട്ടാണ് കൂടിച്ചേരലിന് മുൻകെെയെടുത്തത്. 1974 ബാച്ചിൽ എസ്എസ്എൽസി പാസായവരിൽ ഒട്ടുമിക്കവരും 1964ൽ ഒന്നാം ക്ലാസ് മുതൽ സെന്റ് ആൻസ് സ്കൂളിലെ വിദ്യാർഥിനികളായിരുന്നു.
തങ്ങളുടെ ജീവിച്ചിരിക്കുന്ന ഗുരുഭൂത സിസ്റ്റർമാരായ ഗൊരേത്തി, എൽസിറ്റ, സെസിൽ, ജീൻ മേരി എന്നിവരെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയ ഇവർ സിസ്റ്റർ സൂസി മരിയയെയും സന്ദർശിച്ചു.
മേരിക്കുട്ടി ജോസഫ് കാവാലം ഉൾപ്പെടെ മണ്മറഞ്ഞു പോയ ടീച്ചർമാരുടെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിച്ച പൂർവവിദ്യാർഥിനികൾ നിലവിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസിയയുമൊത്ത് ഗ്രൂപ് ഫോട്ടോയുമെടുത്താണ് പിരിഞ്ഞത്.
|
ഇർവിംഗിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ഡാളസ്: പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വിവിധ പരിപാടികളോടെ ഭക്തിപുരസരം കൊണ്ടാടുന്നു.
ഇടവകയുടെ രക്ഷാധികാരിയായ വിശുദ്ധ ജോർജ് രക്തസാക്ഷിയുടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രാർഥനാപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിശുദ്ധൻ നമുക്കെല്ലാവർക്കും അനുഗ്രഹമായിരിക്കട്ടെയെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധനാ ശുശ്രൂഷകളിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: വികാർ റവ. ഫാ. ജോഷ്വ ജോർജ്: 214 642 1669, ട്രഷറർ സ്മിത ഗീവർഗീസ്: 214 662 7070, സെക്രട്ടറി സുജിത് മാത്യു: 9177 145 672.
|
പലസ്തീന് അനുകൂല പ്രതിഷേധം; ന്യൂയോര്‍ക്കില്‍ 400 പേർ അറസ്റ്റിൽ
ന്യൂയോര്‍ക്ക്: പലസ്തീന് അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ 400 ഓളം പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളജ് കാമ്പസുകളിലും നടന്ന പലസ്തീന് അനുകൂല റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ നടപടി.
അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി.
നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ലെന്നും മേയര്‍ വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ കൈയേറിയ കൊളംബിയയിലെ ഹാമില്ട്ടണ് ഹാളും പോലീസ് ഒഴിപ്പിച്ചു.
പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളജിൽ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാര്ഥികളെന്നത് വ്യക്തമല്ല.
|
മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്യംസ്
ടെക്സസ്: പ്രശസ്ത ബഹിരാകാശയാത്രികയായ സുനിത എൽ. വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നു. ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് അവർ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റാർലൈനറിനായുള്ള ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റ് ആണിത്. സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറും ഈ മാസം ആറിന് ഫ്ലോറിഡയിലെ കേപ് കനാവറൽ ബഹിരാകാശ സേനാ നിലയത്തിലെ ബഹിരാകാശ വിക്ഷേപണ കോംപ്ലക്സ്41ൽ നിന്ന് വിക്ഷേപിക്കുന്ന ബഹിരാകാശ പേടകത്തിൽ ഉണ്ടാകും.
വിക്ഷേപണം, ഡോക്കിംഗ്, ഭൂമിയിലേക്ക് മടങ്ങൽ എന്നിവയുൾപ്പെടെ സ്റ്റാർലൈനർ സിസ്റ്റത്തിന്റെ എൻഡ്ടുഎൻഡ് കഴിവുകൾ പരീക്ഷിച്ചുകൊണ്ട് അവർ ഒരാഴ്ചയോളം ഐഎസ്എസിൽ ഡോക്ക് ചെയ്യും.
നാസയിൽ ചേരുന്നതിന് മുമ്പ് ക്യാപ്റ്റൻ പദവിയിലേക്ക് ഉയർന്ന മുൻ നേവി ടെസ്റ്റ് പൈലറ്റായ വില്യംസിന് ശ്രദ്ധേയമായ ബഹിരാകാശ യാത്രാ റിക്കാർഡുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അവർ മൊത്തം 322 ദിവസം ചെലവഴിച്ചു. ഏഴ് ബഹിരാകാശ നടത്തം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
സുനിതയുടെ ബഹിരാകാശ യാത്രാ അനുഭവം 2006ൽ എക്സ്പെഡിഷൻ 14/15ൽ ആരംഭിച്ചു. ഈ സമയത്ത് അവർ 29 മണിക്കൂറും 17 മിനിറ്റും ദൈർഘ്യമുള്ള നാല് ബഹിരാകാശ നടത്തത്തിലൂടെ സ്ത്രീകൾക്കുള്ള റിക്കാർഡ് സ്ഥാപിച്ചു.
2012ലെ രണ്ടാമത്തെ ദൗത്യമായ എക്സ്പെഡിഷൻ 32/33, ഐഎസ്എസിൽ ഗവേഷണവും പര്യവേക്ഷണവും നടത്തി നാലുമാസം ചെലവഴിച്ചു. 50 മണിക്കൂറും 40 മിനിറ്റും കൊണ്ട് മൊത്തം ക്യുമുലേറ്റീവ് ബഹിരാകാശ നടത്ത സമയത്തിന്റെ റിക്കാർഡ് വീണ്ടും സൃഷ്ടിച്ചു.
ബഹിരാകാശ നേട്ടങ്ങൾക്ക് പുറമേ, ഡിഫൻസ് സുപ്പീരിയർ സർവീസ് മെഡൽ, ലെജിയൻ ഓഫ് മെറിറ്റ്, നേവി കമൻഡേഷൻ മെഡൽ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
|
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ലദീഞ്ഞ്, ആഘോഷപൂർവമായ തിരുനാൾ പാട്ടുകുർബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തി.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാൾ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാൻ പോലും തയാറായ ഗീവർഗീസ് സഹദായുടെ വിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണെന്ന് ഡോ. ജോൺസൺ നീലനിരപ്പേൽ സന്ദേശത്തിൽ പറഞ്ഞു.
വികാരി ഫാ. സിജു മുടക്കോടിയിൽ തിരുകർമങ്ങൾക്ക് സഹകാർമികനായിരുന്നു. മണ്ണുക്കുന്നേൽ ഫിലിപ്പ്, മിന്റു, മൈലാടുംപാറയിൽ തോമസ് ആൻഡ് ഫാമിലി, വെട്ടിക്കാട്ടിൽ ടിമ്മി ആൻഡ് ടിനു, വാണിയാംകുന്നേൽ ജോർഡൻ ജോസഫ്, ജെയിംസ് കൊച്ചാംകുന്നേൽ ആൻഡ് ഫാമിലി, ആന്റണി വല്ലൂർ ആൻഡ് ഫാമിലി തുടങ്ങിയവർ തിരുനാൾ പ്രസുദേന്തിമാരായിരുന്നു.
തിരുനാൾ സജ്ജീകരണങ്ങൾക്ക് അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മാറ്റത്തിൽപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
നേർച്ചകാഴ്ചകൾക്കും കഴുന്ന് എടുക്കൽ കർമങ്ങൾക്കും ജോസ് പിണർക്കയിൽ നേതൃത്വം വഹിച്ചു.
|
ഫാ. ജോസഫ് തച്ചാറയ്ക്ക് ഹൂസ്റ്റണിൽ യാത്രയയപ്പ് നൽകി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.
കുട്ടികൾക്കും യുവജനങ്ങൾക്കും ഇടവകയ്ക്കും പ്രചോദനവും ഉണർവും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ. തച്ചാറയുടേതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. സിറ്റിയുടെ പ്രത്യേക ഉപഹാരം അദ്ദേഹം ചടങ്ങിൽ സമ്മാനിച്ചു.
ഫാ. തച്ചാറയുടെ ഉപരിപഠനത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന മിസോറി സിറ്റി കൗൺസിലർ സോണിയ ബ്രൗൺ മാർഷൽ, ഫാ. തച്ചാറ തിരികെവന്ന് കൂടുതൽ മഹത്തര സേവനം നൽകട്ടേയെന്ന് ആശംസിച്ചു.
സിറ്റി കൗൺസിലർ ആന്റണി മരോലൂയിസിന്റെയും തന്റെയും ഉപഹാരങ്ങൾ സോണിയ ഫാ. തച്ചാറയ്ക്കു കൈമാറി. യുവത്വവും പ്രസരിപ്പും നിറഞ്ഞ നല്ലവൈദികനായ ഫാ. തച്ചാറ തനിക്ക് സഹോദര തുല്യനും സുഹൃത്തുമായിരുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ചു.
ഫാ. തച്ചാറയുടെ അഭാവം തനിക്കും ഇടവകയ്ക്കും തീരാനഷ്ടമാണെന്ന് ഫാ. മുത്തോലത്ത് പ്രസ്താവിച്ചു. ഇടവകയുടെ സെക്രട്ടറിയായി 27 വർഷം സന്നദ്ധസേവനം ചെയ്തശേഷം വിരമിച്ച സ്റ്റീഫൻ ഇടാട്ടുകുന്നേലിനെ ചടങ്ങിൽ ആദരിച്ചു.
സ്റ്റീഫന്റെ പ്രവർത്തനങ്ങൾക്ക് ഇടവകയുടെ വളർച്ചയ്ക്കു മുതൽകൂട്ടായിരുന്നുവെന്ന് ഫാ. മുത്തോലത്ത് അനുസ്മരിച്ചു. ഇടവകയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വരും തലമുറയ്ക്ക് മുതൽകൂട്ടാകുമെന്നും അത് വേഗം സാധ്യമാകുവാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇടവകയുടെ ഉപഹാരങ്ങൾ വികാരി ഫാ. മുത്തോലത്തും ഇടവക പ്രതിനിധികളുംചേർന്നു നല്കി. മതബോധന ഡിറക്ടർ ജോൺസൺ വട്ടമറ്റത്തിൽ പരിപാടികൾ ഏകോപിച്ചു.
ഇടവകയുടെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി ഷിജു മുകളേൽ, ആൻസൺ കല്ലാറ്റ്, ജെഫ് പുളിക്കത്തൊട്ടിയിൽ, ആൻജലീനാ താന്നിച്ചുവട്ടിൽ, ലെനാ താന്നിച്ചുവട്ടിൽ എന്നിവർ ഫാ. തച്ചാറയ്ക്ക് ആശംസകൾ നേർന്നു.
പാരീഷ് എക്സിക്കുട്ടീവ് അംഗങ്ങളായ ഷിജു മുകളേൽ, ബാബു പറയംകാലായിൽ, മാത്യു തെക്കേൽ, ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സി.റെജി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
|
ജെയിംസ് കൂടൽ ശനിയാഴ്ച ചുമതലയേൽക്കും
തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി ജെയിംസ് കൂടൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
ചടങ്ങിൽ കെപിസിസി പ്രസിഡന്റിനോട് ഒപ്പം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയ നേതാക്കന്മാർ ചടങ്ങിൽ പങ്കെടുക്കും.
|
പ്രവാസി എഴുത്തുകാരി റീനി ജേക്കബ് അന്തരിച്ചു
കണക്ടികട്ട്: പ്രവാസി എഴുത്തുകാരി റീനി ജേക്കബ് (70) യുഎസിലെ കണക്ടികട്ടില്‍ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് ഹാര്‍ട്ഫോഡ് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് മൂലേത്തറയില്‍ ജേക്കബ് തോമസിന്റെ (അമേരിക്കയില്‍ വെറൈസണ്‍ സീനിയര്‍ മാനേജര്‍) ഭാര്യയാണ്.
മക്കള്‍: വീണ, സപ്ന. (ഇരുവരും യുഎസ്എയിൽ) പരേത കോട്ടയം പള്ളം കാട്ടൂത്ര കുടുബംഗമാണ്. റീനി മമ്പലം എന്ന തൂലികാ നാമത്തില്‍ പ്രശസ്തയായിരുന്നു. നിരവധി ആനുകാലികങ്ങളില്‍ കഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിട്ടേണ്‍ ഫ്ലൈറ്റ് എന്ന ചെറുകഥാ സമാഹാരത്തിനു 2010 ലെ നോര്‍ക്ക റൂട്ട്സ് പ്രവാസി പുരസ്കാരം ലഭിച്ചു. അവിചാരിതം എന്ന നോവലും ശിശിരത്തില ഒരു ദിവസം എന്ന ചെറുകഥാ സമാഹരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
പ്രധാന സംസ്ഥാനങ്ങളിൽ കടുത്ത മത്സരം; ട്രംപിന് നേരിയ മുൻതൂക്കമെന്ന് സർവേ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരം കടുക്കുമെന്ന് പുതിയ സർവേ. മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡോണൾഡ് ട്രംപും ഒപ്പത്തിനൊപ്പമാണെന്ന് സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവേയിൽ പറയുന്നു.
പെൻസിൽവാനിയയിലും വിസ്കോൺസിനിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം പേർ ട്രംപിനും 49 ശതമാനം പേർ ബെെഡനും പിന്തുണ നൽകി. എന്നാൽ മിഷിഗണിൽ ട്രംപിന്റെ 49 ശതമാനത്തിന് 51 ശതമാനം പിന്തുണയുമായി ബൈഡൻ നേരിയ വ്യത്യാസത്തിൽ ലീഡ് ചെയ്യുന്നു.
മിഷിഗണിലും പെൻസിൽവാനിയയിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം ആളുകളും 2020 മുതൽ തങ്ങളുടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മോശമായതായി പറഞ്ഞു. വിസ്കോൺസിനിൽ 48 ശതമാനം പേരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.
മിഷിഗൺ (62 ശതമാനം), പെൻസിൽവാനിയ (61 ശതമാനം), വിസ്കോൺസിൻ (62 ശതമാനം) എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടർമാരും ട്രംപിന്റെ ഭരണകാലത്താണ് സമ്പദ്വ്യവസ്ഥ നല്ലതെന്ന് അഭിപ്രായപ്പെടുന്നു.
പെൻസിൽവാനിയയിലെ 55 ശതമാനം വോട്ടർമാരും ബൈഡൻ തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
|
ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ സംഗീത സായാഹ്നം അവിസ്മരണീയമായി
ഹൂസ്റ്റൺ: സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഹൂസ്റ്റൺ ധനശേഖരണാർഥം നടത്തിയ ചിത്ര വർണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി. ഹൂസ്റ്റൺ ഇമ്മാനുവേൽ സെന്ററിൽ വച്ച് നടത്തപ്പെട്ട സംഗീത സായാഹ്നം ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി. മഞ്ജുനാഥ് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, മുൻ മാർത്തോമ്മാ സഭാ സെക്രട്ടറിയും വികാരി ജനറാളുമായ റവ. ഡോ. ചെറിയാൻ തോമസ്, ഇടവക വികാരി റവ.സോനു വർഗീസ്, ആതുര സേവന രംഗത്തെ വ്യവസായി പി.ടി. ഐസക് ആൻഡ് ലീലാമ്മ ഐസക് (ഡാളസ്), പ്രോഗ്രാം കൺവീനർ ജോൺസൺ ജോർജ് എന്നിവർ പങ്കെടുത്തു.
മലയാള ചലച്ചിത്ര ഗാന ലോകത്തെ അതുല്യ പ്രതിഭ കെ.എസ്. ചിത്ര, പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ശരത്, ഗായകരായ നിഷാദ്, അനാമിക എന്നിവരുടെ നേതൃത്വത്തിൽ ആണ് ചിത്ര വർണം എന്ന സംഗീത സായാഹ്നം ഒരുക്കിയത്.
ഹൂസ്റ്റണിലെ ഹാരീസ് കൗണ്ടിയിലെ സൈപ്രസ് സിറ്റിയിൽ വാങ്ങിയ സ്ഥലത്ത് 2018ൽ ആരംഭിച്ച സെന്റ് തോമസ് മാർത്തോമ്മാ ദേവാലയത്തിന് ഏകദേശം മൂന്ന് മില്യൻ ഡോളർ മുടക്കി പുതിയതായി പണിയുന്ന ബിൽഡിംഗിന്റെ ധനശേഖരണാർഥമാണ് സംഗീത സായാഹ്നം ഒരുക്കിയത് എന്ന് ബിൽഡിംഗ് പ്രോജക്ട് കൺവീനർ ജോൺ തോമസ്, ഇടവക ട്രസ്റ്റിന്മാരായ ജതേഷ് വർഗീസ്, ജുന്നു സാം എന്നിവർ അറിയിച്ചു.
ചിത്രവർണം എന്ന സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വൻ വിജയം ആക്കിയ വൈദീകരോടും ഹൂസ്റ്റണിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരോടും പങ്കെടുത്ത എവരോടും ഇടവകയ്ക്ക് വേണ്ടി വികാരി റവ. സോനു വർഗീസ്, സെക്രട്ടറി തോമസ് ക്രിസ് ചെറിയാൻ എന്നിവർ നന്ദി അറിയിച്ചു.
|
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ്: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ന്യൂയോർക്ക്: മേയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന 34ാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
14 വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കേരള സ്പൈക്കേഴ്സ് വോളീബോൾ ക്ലബ് ആതിഥേയത്വം വഹിക്കുന്ന വോളീബോൾ മാമാങ്കമാണ് മെമ്മോറിയൽ ഡേ വീക്കെൻഡിൽ സ്പോർട്സ് പ്രേമികളെ ആവേശത്തിന്റെ ആറാട്ടിൽ എത്തിക്കുന്നത്.
1970കളുടെ തുടക്കം മുതൽ 1987 വരെ വോളീബോൾ ചരിത്രത്തിൽ ഇന്ത്യയിലെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്റെ ഓർമകൾ നിലനിർത്തുവാൻ 1990ൽ അമേരിക്കയിലെ വോളീബോൾ പ്രേമികൾ രൂപം കൊടുത്തതാണ് "ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ ടൂർണമെന്റ്'.
വോളീബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ 32മത്തെ വയസിൽ ഇറ്റലിയിൽ വച്ച് ഒരു കാർ അപകടത്തിൽ 1987 നവംബർ 30ന് അകാലമായി കൊഴിഞ്ഞു പോയ ഒരു ഇതിഹാസമായിരുന്നു ജിമ്മി ജോർജ്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽപ്പെട്ട 14 മലയാളീ വോളീബാൾ ടീമുകൾ ചേർന്ന് രൂപം കൊടുത്ത നാഷണൽ വോളീബോൾ ലീഗാണ് ജിമ്മി ജോർജിന്റെ ഓർമയ്ക്കായി സംഘടിപ്പിക്കുന്ന ഈ നാഷണൽ ടൂർണമെന്റിന്റെ മുഖ്യ സംഘാടകർ.
ന്യൂയോർക്ക് സിറ്റിയിലേയും ലോംഗ് ഐലൻഡിലെയും വോളീബോൾ പ്രേമികൾ ഒരുമിച്ച് 1987ൽ രൂപം കൊടുത്ത കേരള സ്പൈക്കേഴ്സ് ക്ലബ് പല വർഷങ്ങളിലും ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ് ചാമ്പ്യന്മാർ ആയിട്ടുണ്ട്.
14 വർഷങ്ങൾക്ക് ശേഷം ഈ ടൂർണമെന്റിന് ആതിഥേയത്വം നൽകുന്നതിനുള്ള അവസരമാണ് ഈ വർഷം കേരളാ സ്പൈക്കേഴ്സിനെ തേടിയെത്തുന്നത്. ക്ലബിലെ മുൻകാല കളിക്കാരെയും നിലവിലുള്ള കളിക്കാരെയും കോർത്തിണക്കി ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചാണ് മത്സരങ്ങളുടെ നടത്തിപ്പ് ക്രമീകരണങ്ങൾക്ക് രൂപം കൊടുത്തിരിക്കുന്നത്.
ന്യൂയോർക്കിൽ ഫ്ലഷിംഗിലുള്ള ക്വീൻസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് (Queens College, 6530 Kissena Blvd, Flushing, NY) പ്രസ്തുത മാമാങ്കം അരങ്ങേറുന്നത്. നാഷണൽ വോളീബോൾ ലീഗിൽ ഉൾപ്പെടുന്ന 14 ടീമുകളാണ് ഈ മത്സരത്തിൽ മാറ്റുരക്കുന്നത്.
വാശിയേറിയ മത്സരങ്ങളായിരിക്കും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ കാഴ്ചവയ്ക്കുന്നത്. വോളീബോൾ ടൂർണമെന്റിലെ ഏറ്റവും പ്രശസ്തരായ ടീമുകൾ അണിനിരക്കുന്നതിനാൽ തന്നെ പ്രസ്തുത ടൂർണമെന്റ് ഇതിനോടകം പ്രശസ്തമായി കഴിഞ്ഞു.
അതിനാൽ മത്സരങ്ങളുടെ സ്പോൺസർമാരാകുവാൻ ധാരാളം മലയാളീ ബിസിനസ് സ്ഥാപനങ്ങളാണ് മുൻപോട്ടു വരുന്നത്. സ്പോൺസർമാരാകുവാൻ താത്പര്യമുള്ളവർക്ക് ഇനിയും സാധ്യതയുണ്ടെന്ന് കേരളാ സ്പൈക്കേഴ്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
സ്പൈക്കേഴ്സ് ക്ലബിലെ ആദ്യകാല കളിക്കാരനായിരുന്ന ഷാജു സാം സംഘാടക സമിതി പ്രസിഡന്റായും സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി തോമസ്, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ എന്നിവരും ചേർന്ന നേതൃത്വമാണ് മത്സര ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
മറ്റ് കമ്മിറ്റി അംഗങ്ങൾ: ടീം കോച്ച് റോൺ ജേക്കബ്, അസിസ്റ്റന്റ് കോച്ച് അലക്സാണ്ടർ തോമസ്, ട്രാൻസ്പോർട്ടേഷൻ ജെയിംസ് അഗസ്റ്റിൻ, ബാങ്ക്വറ്റ് ലിബിൻ ജോൺ, ഫണ്ട് റൈസിംഗ് സിറിൽ മഞ്ചേരിൽ, സുവനീർ ജോർജ് ഉമ്മൻ, സോഷ്യൽ മീഡിയ ആൻഡ്രൂ മഞ്ചേരിൽ, റിഫ്രഷ്മെന്റ്സ് അലക്സ് സിബി, മീഡിയ കം പിർഒ മാത്യുക്കുട്ടി ഈശോ.
മുൻ വർഷങ്ങളെ അപേക്ഷിച്ച് എക്കാലത്തെയും മികച്ച ടൂർണമെന്റ് ആക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. അതിനായി ജിമ്മി ജോർജിനൊപ്പം വോളീബോൾ മത്സരങ്ങളിൽ കളിച്ചുരുന്ന മുൻ കാല കളിക്കാരനും കേരളത്തിലെ മുൻ എംഎൽഎയുമായ മാണി സി. കാപ്പനെ മുഖ്യ അതിഥിയായി കൊണ്ട് വരുന്നതിനാണ് സംഘാടകർ ശ്രമിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഷാജു സാം: 646 427 4470, അലക്സ് ഉമ്മൻ: 516 784 7700, ബേബികുട്ടി തോമസ്: 516 974 1735, ബിഞ്ചു ജോൺ: 646 584 6859, സിറിൽ മഞ്ചേരിൽ: 917 637 3116.
|
ഷാർലറ്റിൽ നാല് പോലീസുകാർ വെടിയേറ്റ് മരിച്ചു
ഷാർലറ്റ്: കിഴക്കൻ ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ യുഎസ് മാർഷൽസ് ഫ്യുജിടീവ് ടാസ്ക് ഫോഴ്സിലെ നാല് അംഗങ്ങൾ വെടിയേറ്റ് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.
വാറണ്ട് നൽകുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രസിഡന്റ് ജോ ബൈഡൻ പോലീസുകാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
|
ക്നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട് അനുബന്ധിച്ച് ക്നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക് റീജിയണിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർഥികൾക്കാണ് മേയ് അഞ്ചിന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ മുഴുവൻ ക്നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ 30നാണ് ഷിക്കാഗോ രൂപതയിൽ ക്നാനായ റീജിയൺ സ്ഥാപിക്കുന്നത്.
ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയണിന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്നാനായ റീജിയണിന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു.
വളർച്ചയുടെ ഭാഗമായി ക്നാനായ റീജിയണിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും എട്ട് മിഷനുകളുമുണ്ട്. ചെറുപുഷ്പ മിഷൻ ലീഗിന്റെ റീജിയണൽ കമ്മിറ്റി നാല് വർഷം മുൻപ് നിലവിൽ വരുകയും ക്നാനായ റീജിയണിലെ എല്ലാ ഇടവകളിലും മിഷൻലീഗ് സംഘടന വളരെ സജീവമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.
|
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: മുൻകൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് അവസാനിക്കും
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻകൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് (ഏപ്രിൽ 30) വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നതിനാൽ ഇനിയും രജിസ്ടർ ചെയ്യാത്തവർ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു.
ഭദ്രാസനത്തിന്റെ ഏറ്റവും വലിയ കുടുംബ സംഗമമാണ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.
ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ ആത്മീയ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ) തുടങ്ങിയവർ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രജിസ്ട്രേഷൻ കോഓർഡിനേറ്റർ ഷോൺ എബ്രഹാമുമായി ബന്ധപ്പെടുക (ഫോൺ: 347 749 2922).
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
അന്നമ്മ വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി) മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാളസിൽ അന്തരിച്ചു. പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടിപിഎം) ചർച്ച് അംഗമാണ്.
മക്കൾ: മിനി വർഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥൻ, ലോൺ ഒറിജിനേറ്റർ), സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (എല്ലാവരും ഡാളസിൽ).
സഹോദരങ്ങൾ: സി. എം. തോമസ്, സി.എം. ജോൺ, മറിയാമ്മ ജോർജ്, പരേതനായ സി. മത്തായി, സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (എല്ലാവരും ഡാലസിൽ).
വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ ഒന്‍പത് വരെ ഡാളസിലെ ന്യൂടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർഥനയും പൊതുദർശനവും ഉണ്ടായിരിക്കും. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).
ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷയും പിന്നീട് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂനെറൽ ഹോം സെമിത്തേരിയിൽ സംസ്കാരം നടക്കും.
ന്യൂറെസ്റ്റ്മെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ് റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവ വേലക്കാർ മുതലായവരുടെ മുഖ്യകാർമികത്വത്തിലായിരിക്കും പ്രാർഥന ശുശ്രൂകൾ.
കൂടുതൽ വിവരങ്ങൾക്ക്: മിനു വർഗീസ് 469 366 9830.
|
സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 26 മുതൽ
ഫിലഡൽഫിയ: ഫിലഡൽഫിയയിൽ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമവും സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും.
രജത ജൂബിലി ആഘോഷങ്ങൾക്ക് പുറമെ ദേശീയ കുടുംബ സംഗമവും നടക്കും. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയനേതൃത്വത്തിലാണ് പരിപാടികൾ നടക്കുക.
എസ്എംസിസിയുടെ രജത ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ദേശീയ കുടുംബ സംഗമം വടക്കേ അമേരിക്കയിലെ സീറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായിരിക്കും.
ദേശീയതലത്തിലും രൂപതാതലത്തിലും എസ്എംസിസിയുടെ വളർച്ചയ്ക്ക് സംഭാവനകൾ നൽകിയ ദിവംഗതനായ കർദിനാൾ മാര്‍ വര്‍ക്കി വിതയത്തിൽ സ്ഥാപകനേതാക്കളായ ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു ടീമിന്റെ നേതൃത്വത്തില്‍ 1999ൽ ഫിലാഡല്‍ഫിയയിൽ നടന്ന ആദ്യ സീറോമലബാർ നാഷണൽ കൺവൻഷനിൽ ഇന്ത്യയില്‍നിന്നുള്ള ആറു ബിഷപ്പുമാരും അന്‍പതോളം വൈദികരും സന്യസ്ഥരും ആയിരത്തിലേറെ സഭാമക്കളും പങ്കെടുത്തിരുന്നു.
അന്ന് സീറോമലബാർ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ വർക്കി വിതയത്തിൽ ഫിലാഡല്‍ഫിയയിൽ നടന്ന സീറോമലബാർ നാഷനൽ കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
അമേരിക്കയിൽ ഉടൻ തന്നെ ഒരു സീറോമലബാർ രൂപത സ്ഥാപിക്കപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വിശ്വാസികൾ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. 2001ൽ ഷിക്കാഗോ ആസ്ഥാനമായി ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ സീറോമലബാർ രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ മാർ വർക്കി വിതയത്തിലിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
പിന്നീട്, ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ 2009ൽ ഫിലഡൽഫിയയിൽ നടന്ന എസ്എംസിസിയുടെ ദശവൽസരാഘോഷങ്ങളിലും കുടുംബ സംഗമത്തിലും റവ. ഫാ. ജോൺ മേലേപ്പുറം ആതിഥേയ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു.
മോഡി ജേക്കബ് ജോസ് മാളേക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ പരിപാടികൾ സംഘടിപ്പിക്കാൻ സഹായിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1500ലധികം സീറോമലബാർ കത്തോലിക്കർ ഈ ചടങ്ങിൽ പങ്കെടുത്ത് അവരുടെ പാരമ്പര്യവും പൈതൃകവും ആഘോഷിച്ചു.
2024 സെപ്റ്റംബറില്‍ എസ്എംസിസിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തില്‍ വിപുലമായ ഒരു സില്‍വര്‍ ജൂബിലി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ്എംസിസി നാഷനല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍ ആതിഥേയ ഇടവകവികാരിയും എസ്എംസിസി ഫിലഡൽഫിയ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും ജോര്‍ജ് മാത്യു സിപിഎ (ചെയര്‍പേഴ്സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്സി കുര്യാക്കോസ് (കോചെയര്പേഴ്സണ്സ്),
ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), ജോജോ കോട്ടൂര്‍ (നാഷനല്‍ കോര്‍ഡിനേറ്റര്‍) എന്നിവരും വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റിക്ക് എസ്എംസിസി നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്സി കുര്യാക്കോസ്,
ബോര്‍ഡ് ചെയര്മാന് ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്കുന്ന നാഷനല്‍ കമ്മിറ്റി അംഗങ്ങളുടെയും ഫിലഡല്‍ഫിയ ഇടവകയുടെ കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന് വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റര്‍ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, കലാപരിപാടികള്‍, യൂത്ത്ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്, മതബോധന പൂര്‍വവിദ്യാർഥികളുടെ സംഗമം, ഫിലഡല്‍ഫിയ സിറ്റി ടൂര്‍, കലാമത്സരങ്ങള്‍, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സെമിനാറുകള്‍, യംഗ് പ്രഫഷനല്‍സ് മീറ്റ്, സില്‍വര്‍ ജൂബിലി കപ്പിള്‍സിനെ ആദരിക്കല്‍, സീറോമലബാര്‍ പയനിയേഴ്സിനെ ആദരിക്കല്‍, മതാധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ് മത്സരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 150 ഡോളറും നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണ് രജിസ്ട്രേഷന് ഫീസ്. ഓണ്‍ലൈന്‍ റജിസ്ട്രേഷനുള്ള വിശദവിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കും.
ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിനു സമീപസ്ഥലങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു സിപിഎ +1 267 549 1196, ജോസ് മാളേയ്ക്കല്‍ +1 215 873 6943, ഡോ. ജയിംസ് കുറിച്ചി +1 856 275 4014.
|
സിൽവർ സ്പ്രിംഗ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
സിൽവർ സ്പ്രിംഗ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗിന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വേദിയായി.
കോൺഫറൻസിന്റെ പ്രതിനിധി സംഘം ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ഫൈനാൻസ് കോഓർഡിനേറ്റർ), ലിസ് പോത്തൻ, രാജൻ യോഹന്നാൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.
അശ്വിൻ ജോൺ (ഇടവക സെക്രട്ടറി), സൂസൻ തോമസ് (ഇടവക ട്രസ്റ്റി), ജോർജ്ജ് പി. തോമസ് (മലങ്കര അസോസിയേഷൻ പ്രതിനിധി) എന്നിവരും വേദിയിലെത്തി.
ഫാ. മെൽവിൻ മത്തായി (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം), ഫാ. കെ.ഒ. ചാക്കോ (വികാരി) എന്നിവർ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് നടന്ന മീറ്റിംഗിൽ വികാരി കോൺഫറൻസ് ടീമിന് ഊഷ്മളമായ സ്വീകരണം നൽകി.
കോൺഫറൻസ് പ്രദാനം ചെയ്യുന്ന ആത്മീയ ഉന്നമനത്തെക്കുറിച്ച് ഫാ. കെ. ഒ. ചാക്കോ സംസാരിക്കുകയും കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സുവനീർ, റാഫിൾ, സ്പോൺസർഷിപ്പ് എന്നിവയെക്കുറിച്ച് ലിസ് പോത്തൻ സംസാരിച്ചു.
കോൺഫറൻസിന്റെ ഭാഗമായി നടത്തുന്ന ചെയ്യുന്ന ടാലന്റ് ഷോയെക്കുറിച്ചുള്ള വിവരങ്ങളും ലിസ് പോത്തൻ നൽകി. ഇടവകയെ പ്രതിനിധീകരിച്ച് ഫാ. കെ. ഒ. ചാക്കോ സുവനീറിൽ അനുമോദനങ്ങൾ ഉൾപ്പെടുത്തുന്നതിനു സംഭാവന കൈമാറി.
ജോർജ് പി. തോമസും രാജൻ യോഹന്നാനും ഗോൾഡ് ലെവൽ സ്പോൺസർമാരായി പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ സാജൻ മാത്യു ഗ്രാൻഡ് സ്പോൺസർഷിപ്പോടെ പിന്തുണ അറിയിച്ചു.
തോമസ് വർഗീസ്, നിർമല തോമസ്, ബെഞ്ചമിൻ വർഗീസ്, ഫാ. കെ. ഒ. ചാക്കോ, ഫാ. മെൽവിൻ മത്തായി, ജോർജ് വി. തോമസ്, ജോയ് തോമസ്, സുരേഷ് ഈപ്പൻ, കെ. യോഹന്നാൻ, മോൺസൺ ചെറിയാൻ, മത്തായി വർഗീസ്, ബെഞ്ചമിൻ വർഗീസ്,
ഐസക് ജോൺ, നിർമ്മല തോമസ്, അലിസ രാജു, ആനി സാജൻ ഇട്ടി, നിക്കി തോമസ്, റിമി സ്കറിയ, അശ്വിൻ ജോൺ, മറിയാമ്മ. എബ്രഹാം, തോമസ് വർഗീസ്, പ്രിൻസി ജോർജ് എന്നിവരാണ് പരസ്യങ്ങൾ നൽകിയും റാഫിൾ ടിക്കറ്റ് വാങ്ങിയും പിന്തുണ വാഗ്ദാനം ചെയ്തത്.
വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർ നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് ജോൺ താമരവേലിൽ നന്ദി രേഖപ്പെടുത്തി.
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന് തുടക്കം
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനം നടന്നു.
ഞായറാഴ്ച കൂടിയ സമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും നടന്നു. ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയുമായ തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയ്ക്ക് സീകരണവും നൽകി.
മാർത്തമറിയം സമാജം, മെൻസ് ഫോറം, എംജിഒസിസം, ബാല സമാജം എന്നീ ആതമീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി ജീവ കാരുണ്യപ്രവർത്തങ്ങൾ വാഷിംഗ്ടൺ, മേരിലാൻഡ് ഏരിയകളിൽ നടത്തും. ആദ്യപടിയായി ഭവനരഹിതരായ ഒരു വ്യക്തിക്ക് ജൂബിലിയുടെ പേരിൽ കേരളത്തിൽ ഭവനം നിർമ്മിച്ച് നൽകും.
ഇടവക വികാരി ഫാ. കെ. ഒ. ചാക്കോയുടെ നേതൃത്വത്തിൽ ട്രസ്റ്റി സൂസൻ തോമസ്, സെക്രട്ടറി അശ്വിൻ ജോൺ എന്നിവരെ കൂടാതെ ഐസക്ക് ജോൺ ജനറൽ കൺവീനറായും നിർമ്മല തോമസ് ജോയിന്റ് കൺവീനർ, രാജൻ യോഹന്നാൻ സുവനീർ എഡിറ്റർ, അലക്സ് ജോൺസൺ അസിസ്റ്റന്റ് സുവനീർ എഡിറ്റർ, മത്തായി ചാക്കോ, മറിയ ചാക്കോ, മിനി ജോൺ, രാജൻ വർഗീസ്, ഈപ്പൻ വർഗീസ്, ജോർജ് പി. തോമസ് എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.
|
കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരിച്ചു
ബൊഗോട്ട: കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘവുമായി സൈന്യം പോരാടുന്നതിനിടെയായിരുന്നു അപകടം.
ഗൾഫ് കാർട്ടലിനെതിരായ പ്രവർത്തനങ്ങൾക്ക് സൈനികരെ ഹെലികോപ്റ്ററിൽ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്സിൽ കുറിച്ചു.
എന്നാൽ അപകടമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല. റഷ്യൻ നിർമിത എംഐ17 ഹെലികോപ്റ്ററാണ് തകർന്നത്.
|
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 മരണം, നിരവധി പേർക്ക് പരിക്ക്
ലിമ: വടക്കൻ പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കാജമാർക്കയിലെ ആൻഡിയൻ മേഖലയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
ബസ് റോഡിൽ നിന്നും 200 മീറ്റർ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസിൽ 50ൽ അധികം ആളുകളുണ്ടായിരുന്നു. ബസിൽ നിന്നും തെറിച്ച് വെള്ളത്തിലേയ്ക്ക് വീണ ചിലർ ഒഴുകി പോയിരുന്നു.
രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അമിതവേഗവും റോഡിന്റെ ശോച്യാവസ്ഥയും സൂചനാ ബോർഡുകളുടെ അഭാവവും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും കാരണം പെറുവിൽ റോഡുകളിൽ അപകടങ്ങൾ നിത്യ സംഭവമായി മാറുകയാണ്.
കഴിഞ്ഞ വർഷം രാജ്യത്ത് 3,100ലധികം വാഹനാപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
|
ഹാർവാർഡ് സർവകലാശാലയിൽ പലസ്തീൻ പതാക ഉയർത്തി
വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങൾ അമേരിക്കയിലെ സർവകലാശാലകളിൽ തുടരുന്നതിടെ, യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധക്കാർ ഹാർവാർഡ് യാർഡിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിൽ പലസ്തീൻ പതാക ഉയർത്തി.
സംഭവത്തെ സർവകലാശാല നയത്തിന്റെ ലംഘനം എന്ന് വിശേഷിപ്പിച്ച ഹാർവാർഡ് വക്താവ്, ഇതിൽ ഉൾപ്പെട്ട വ്യക്തികൾ അച്ചടക്കനടപടിക്ക് വിധേയരാകുമെന്നും കൂട്ടിച്ചേർത്തു.
അതിനിടെ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ 18ന് നടന്ന കൂട്ട അറസ്റ്റുകൾക്കുശേഷം രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 900 അടുത്തെത്തി.
|
സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ പാക്കിസ്ഥാനിലെ ഗൊണ്ടൊഫറോസ് സന്ദർശിച്ച് ഫാ. ജോസഫ് വർഗീസ്
സൗത്ത് ഫ്ലോറിഡ: പാക്കിസ്ഥാനിലേക്കുള്ള മിഷൻ യാത്രയ്ക്കിടെ സിറിയൻ ഓർത്തഡോക്സ് സഭയിലെ ഫാ. ജോസഫ് വർഗീസ് സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ ഗൊണ്ടൊഫറോസ് കൊട്ടാരം നിലനിന്ന പ്രദേശം സന്ദർശിച്ചു.
സെന്റ് തോമസ് ഇന്ത്യയിലെത്തുന്നതിന് മുമ്പ് താമസിച്ചതായി വിശ്വസിക്കപ്പെടുന്ന ഗൊണ്ടൊഫറോസ് കൊട്ടാരം റാവൽപിണ്ടിയിൽ നിന്ന് ഏകദേശം 20 മൈൽ അകലെയുള്ള പ്രശസ്തമായ സിൽക്ക് റോഡിന്റെ ബൈനറി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലൂടെ തോമാശ്ലീഹാ സഞ്ചരിച്ചുവെന്ന് കരുതുന്ന വഴിയിൽ നിന്ന് അദ്ദേഹത്തിന്റെ പ്രേഷിത യാത്രയെക്കുറിച്ചുള്ള ചരിത്ര വിവരണം കണ്ടെത്താനാകും. പാർഥിയൻ രാജാവായ ഗൊണ്ടോഫറസിന്റെ രാജ്യമായിരുന്നു (ബിസി 30 മുതൽ സിഇ 80 വരെ) "ഇന്തോപാർത്തിയൻ' എന്നും വിളിക്കപ്പെടുന്ന സിർകാപ്.
ഖനനം ചെയ്ത് കണ്ടെടുത്ത സിർകാപ്പ് പട്ടണത്തിന് ഏകദേശം 1200 മീറ്റർ നീളവും 400 വീതിയുമുണ്ട്. നഗരത്തെ ചുറ്റുന്ന മതിലിന് 610 മീറ്റർ ഉയരവും 57 മീറ്റർ വീതിയും ഏകദേശം 4,800 മീറ്റർ നീളവുമുള്ളതായി കണക്കാക്കപ്പെടുന്നു.
മൂന്നാം നൂറ്റാണ്ടിന്റെ ആദ്യകാല അപ്പോക്രിഫൽ ഗ്രന്ഥമായ സെന്റ് തോമസിന്റെ പ്രവൃത്തികൾ 1822ൽ സിറിയയിൽ നിന്നാണ് കണ്ടെടുത്തത്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സെന്റ് തോമസ് തക്സിലയിലെ ഗോണ്ടോഫറസ് രാജാവിന്റെ കൊട്ടാരം സന്ദർശിച്ചതായി ഗ്രന്ഥത്തിലെ വിവരണം പറയുന്നു.
ഗൊണ്ടോഫറെസ് രാജാവിന് ഒരു പുതിയ കൊട്ടാരം പണിയാനുള്ള ചുമതലയും കുറച്ച് സ്വത്തും രാജാവ് സെന്റ് തോമസിന് നൽകി. എന്നാൽ ഒരു കല്ലു പോലുമിടാതെ പണമെല്ലാം ആർക്കൊക്കെയോ കൊടുത്ത് തീർത്തതോടെ സെന്റ് തോമസ് രാജാവിന്റെ അതൃപ്തിക്ക് കാരണക്കാരനായി.
സെന്റ് തോമസിനെ വധിക്കാൻ ഉത്തരവിടാൻ രാജാവ് തയാറായിരിക്കെയാണ് മരണത്തിലേക്ക് വീണുപോയ തന്റെ സഹോദരനെ സെന്റ് തോമസ് അത്ഭുതകരമായി പുനരുജ്ജീവിപ്പിച്ചത്. ഗോണ്ടോഫറസിന്റെ സഹോദരൻ രാജാവിനോട് ഇങ്ങനെ പറഞ്ഞു.
"മരണത്തെ നേരിട്ടപ്പോൾ താൻ സ്വർഗം കണ്ടുവെന്നും അവിടെ സെന്റ് തോമസ് തനിക്ക് വേണ്ടി ഒരു കൊട്ടാരം പണിതിരുന്നുവെന്നും'. വൈകാതെ രാജാവ് സെന്റ് തോമസിനോട് ക്ഷമിക്കുകയും രാജ്യം മുഴുവൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു.
പാക്കിസ്ഥാനി ക്രിസ്ത്യാനികൾക്കും സെന്റ് തോമസിനെ ബഹുമാനിക്കുന്ന മറ്റ് ചില വിശ്വാസി സമൂഹങ്ങൾക്കും സിർകാപ്പ് ഒരു തീർഥാടന കേന്ദ്രമായി മാറി. സെന്റ് തോമസിന്റെ സ്മൃതികുടീരത്തിൽ പ്രാർഥിക്കാൻ കിലോമീറ്ററുകളോളം യാത്ര ചെയ്ത് ആളുകൾ എത്തുന്നു. ശിശുക്കൾക്കും മുതിർന്നവർക്കും സൈറ്റിൽ മാമോദീസയും നടത്തുന്നു.
1935ൽ വയൽ ഉഴുതുമറിക്കുന്നതിനിടെ ഒരു കർഷകന് ഒരു കുരിശ് ലഭിച്ചു. ആ കുരിശ് ലാഹോറിലെ ആംഗ്ലിക്കൻ ബിഷപ്പിന് സമ്മാനിച്ചു. പ്രസിദ്ധമായ "തക്സില ക്രോസ്' എന്ന ഈ കുരിശ് ഇപ്പോൾ പഞ്ചാബിന്റെ തലസ്ഥാനത്ത് ആംഗ്ലിക്കൻ കത്തീഡ്രൽ ഓഫ് റിസറക്ഷനിൽ സൂക്ഷിച്ചിരിക്കുന്നു.
പാക്കിസ്ഥാൻ ക്രിസ്ത്യാനികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് സിർകാപ്പ്. അങ്ങനെ, എല്ലാ വർഷവും ജൂലൈ മൂന്നിന് അവരിൽ അനേകായിരങ്ങൾ സിർക്കാപ്പിലെ സെന്റ് തോമസിന്റെ തിരുനാൾ ആഘോഷിക്കാനും പ്രാർഥിക്കാനും ഇവിടെ മെഴുകുതിരികൾ കത്തിക്കാനും വരുന്നു. മുതിർന്നവരുടെയും കുട്ടികളുടെയും മാമോദീസയും ഇവിടെ നടത്തപ്പെടുന്നു.
ലോകമെമ്പാടുമുള്ള ചരിത്രപരവും വാസ്തുവിദ്യാപരവുമായ നാശഭീഷണി നേരിടുന്ന പുരാവസ്തു സൈറ്റുകളുടെ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന വേൾഡ് ഹെറിറ്റേജ് ഫണ്ടിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് തക്സിലയുടെ പുരാവസ്തു അവശിഷ്ടങ്ങൾ നാശം നേരിടുന്നുണ്ട്.
സെന്റ് തോമസ് ദ അപ്പോസ്തലിക് കാത്തലിക് ചർച്ച് 2022 ഫെബ്രുവരിയിൽ തക്സിലയിലെ സിർകാപ്പ് പ്രദേശത്തിനടുത്തായി “സെന്റ് തോമസ് ദ അപ്പോസ്തലിക് കാത്തലിക് ചർച്ച്” കൂദാശ ചെയ്യപ്പെട്ടു. സെന്റ് തോമസ് താമസിച്ചിരുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുള്ള സ്മാരകം എന്ന നിലയിൽ ഇവിടെ തീർഥാടകർക്ക് പ്രാർഥിക്കാനും ആരാധിക്കാനും സൗകര്യമുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ മിഷനറിമാരാണ് പാക്കിസ്ഥാനിൽ ക്രിസ്തുമതത്തിന് തുടക്കമിട്ടത് എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രദേശത്ത് വിശ്വാസത്തിന്റെ വിത്ത് അപ്പോസ്തലന്മാരുടെ കാലം മുതലേ വീണതാണ്.
മെസൊപ്പൊട്ടേമിയ മുതൽ ഇന്തോപാർഥിയൻ രാജ്യങ്ങൾ മുതൽ മംഗോളിയയിലെ ചിയാംഗ് രാജ്യം വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന പേർഷ്യൻ രാജ്യത്തിലെ പള്ളികളുടെ മേൽ അന്ത്യോക്യ ബിഷപ്പിന് സഭാപരവും ആത്മീയവുമായ അധികാരപരിധിയുണ്ടെന്ന് നാലാം നൂറ്റാണ്ട് മുതലുള്ള സഭാ ചരിത്രം വെളിപ്പെടുത്തുന്നു എന്ന് ഫാ. ജോസഫ് പറഞ്ഞു.
ഈ പുരാവസ്തു സ്ഥലങ്ങളും മറ്റ് തെളിവുകളും സെന്റ് തോമസ് മലങ്കരയിൽ വന്നതായ ഐതിഹ്യങ്ങളുടെയും വിശ്വാസത്തിന്റെയും വിലപ്പെട്ട തെളിവുകളാണെന്ന് ഫാ. ജോസഫ് വർഗീസ് ചൂണ്ടിക്കാട്ടുന്നു.
മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്റെ പാക്കിസ്ഥാനിലേക്കുള്ള പുതിയ ദൗത്യം ശ്രദ്ധ നേടിയിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദിലും സിന്ധിലും 40 കുടുംബങ്ങളേയും പഞ്ചാബിലിലെ ഫൈസ്ലാബാദില്‍ 30 കുടുംബങ്ങളേയും മാമ്മോദീസ നൽകി.
സിറിയയില്‍ നിന്നുള്ള എച്ച്.എച്ച്. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസിന്റെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ ജോസഫ് ബാലി, ഫാ. ഷമൂണ്‍, ഫാ. ഷസാദ് കോക്കര്‍, റോമസ് ബട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജ്ഞാനസ്നാന കൂദാശ, പാസ്റ്റര്‍മാരുള്‍പ്പടെയുള്ളവരുമായുള്ള എക്യൂമെനിക്കല്‍ ചര്‍ച്ചകള്‍, കറാച്ചിയില്‍ നിന്ന് ഫൈസ്ലാബാദ്, സഹിവാന്‍, ഓക്റ എന്നിവിടങ്ങളിലേക്ക് യാത്ര, പഞ്ചാബില്‍ നിന്നുള്ളവരെ ശെമ്മാശന്മാരാക്കുന്ന ശുശ്രൂഷ എന്നിവയൊക്കെ യാത്രയിലെ ധന്യ നിമിഷങ്ങളായി.
മതങ്ങള്‍ തമ്മിലും വ്യത്യസ്ഥ മത പാരമ്പര്യങ്ങള്‍ക്കിടയിലും വ്യക്തിപരമായും സ്ഥാപനപരവുമായ തലങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വ്യത്യസ്ഥ മുഖമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (ഐആർഎഫ്ടി) അംഗവും ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്സ് സ്കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രഫസറുമാണ്.
ഇപ്പോള്‍ സൗത്ത് ഫ്ലോറിഡയിലെ മയാമിയില്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരിയായി സേവനം അനുഷ്ടിക്കുകയാണ്. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്, ഈവാ സൂസന് വര്‍ഗീസ്.
|
മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പ് നൽകി ബൈഡൻ
വാഷിംഗ്ടൺ ഡിസി: മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 11 പേർക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നൽകുകയും മറ്റ് അഞ്ച് പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഇവരിൽ പലർക്കും നിലവിലെ നിയമം, നയം, സമ്പ്രദായം എന്നിവ പ്രകാരം ലഭിക്കുന്നതിനേക്കാൾ ആനുപാതികമല്ലാത്ത ദൈർഘ്യമുള്ള ശിക്ഷകൾ ലഭിച്ചെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ബൈഡൻ, മയക്കുമരുന്ന് ആരോപണങ്ങൾക്ക് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന 11 പേരുടെ ജയിൽ കാലാവധി കുറയ്ക്കുകയും കഞ്ചാവ് കൈവശം വച്ച കുറ്റങ്ങൾക്ക് ആയിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകുകയും ചെയ്തിരുന്നു.
|
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ കമ്യൂണിറ്റി അവാർഡ് ജോ ചെറിയാന് നൽകി
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ കമ്യൂണിറ്റി അവാർഡിന് ഫിലാഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ ജോ ചെറിയാൻ അർഹനായി.
ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എബിസി ആക്ഷൻ ന്യൂസ് റിപ്പോർട്ടറും മുഖ്യാതിഥിയുമായിരുന്ന ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയൺ 20242025 പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ജോ ചെറിയാന് ആദരവ് സംഘടിപ്പിച്ചത്.
ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ജോ, ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രവർത്തങ്ങളിൽ എന്നും അഭ്യുദയകാംഷിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണെന്നു ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ പറഞ്ഞു.
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ജോയിന്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
ഐപിസിഎൻഎ നാഷണൽ ലീഡേഴ്സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസെന്റിറ്റീവ് ജാറെഡ് സോളമൻ, ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി,
ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആന്റണി, സജി പോത്തൻ, അലക്സ് തോമസ്, സുധാ കർത്ത, ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റും ചാനൽ 24 റിപ്പോർട്ടറുമായ മധു കൊട്ടാരക്കര, ജിൽ ഐസാസ്, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രസിഡന്റ് റവ. ഫിലിപ്സ് മോടയിൽ,
മാപ് പ്രസിഡന്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യുഎംസി പ്രസിഡന്റ് റെനി ജോസഫ്, ഐപിസിഎൻഎ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ് തുടങ്ങി നിരവധി സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
|
ഡമാസ്കസ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
മെരിലൻഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഞായറാഴ്ച ഡമാസ്കസ് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നടന്നു.
ഭദ്രാസനത്തിന്റെ ആത്മീയ സമ്മേളനമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും പങ്കെടുക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. കെ. ജെ. വർഗീസ് (വികാരി) കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ഷിബു തരകൻ (ഫാമിലി & യൂത്ത് കോൺഫറൻസ് ജോയിന്റ് സെക്രട്ടറി), ജേക്കബ് (ജോസ്) എബ്രഹാം, (ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവരായിരുന്നു കോൺഫറൻസ് ടീം.
ഭദ്രാസനത്തിന്റെ ഈ സുപ്രധാന ആത്മീയ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോൺഫറൻസ് ടീമിന്റെ ശ്രമങ്ങളെ വികാരി അഭിനന്ദിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ സ്ഥലം, തീയതി, തീം, പ്രാസംഗികർ, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി.
സ്പോൺസർഷിപ്പ് അവസരങ്ങളെപ്പറ്റിയും കോൺഫറൻസിന്റെ സ്മാരകമായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കുന്നതിനെക്കുറിച്ചും ഷിബു സംസാരിച്ചു.
റാഫിൾ ടിക്കറ്റ് വാങ്ങലിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടുന്നതോടൊപ്പം കോൺഫറൻസിനെ എങ്ങനെ എല്ലാവർക്കും പിന്തുണയ്ക്കാമെന്ന് ജേക്കബ് എബ്രഹാം വിശദീകരിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് ഫാ. കെ. ജെ. വർഗീസ് സുവനീറിൽ അനുമോദനങ്ങൾ രേഖപ്പെടുത്തുന്നതിനായി സംഭാവന സമർപ്പിച്ചു.
നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. വർഗീസ് സ്കറിയ, ജിക്കു ജേക്കബ്, സാജൻ പൗലോസ്, തോമസ് പുളിനാട്ട്, ജോയ് കോശി, ജോർജ് തോമസ്, ടാനിയ മേരി വർഗീസ് എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങിയവരിൽ ഉൾപ്പെടുന്നു.
പ്രാർഥനാപൂർവം പിന്തുണച്ച വികാരി, സാജൻ പൗലോസ് (ഇടവക ട്രസ്റ്റി), തോമസ് പുളിനാട്ട് (സെക്രട്ടറി) എന്നിവർക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി "ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക'(കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
ലാൻസി ഫെറിയ ഡിട്രോയിറ്റിൽ അന്തരിച്ചു
ഡിട്രോയിറ്റ്: കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീനയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ(63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം കഴിഞ്ഞവർഷമാണ് പരേതൻ അമേരിക്കയിലേക്ക് കുടിയേറിയത്.
ഗായകനും ഗിത്താറിസ്റ്റുമായിരുന്ന ലാൻസി "പ്രത്യാശ' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായിരുന്നു. ഭാര്യ: കാപ്പിൽ പള്ളിയുടെ തെക്കേതിൽ കുടുംബാംഗമായ മേഴ്സി തോമസ്, മകൾ: ലോയ്സ, സഹോദരങ്ങൾ: മോറിൻ, ഡോറിൻ, ലോയ്, മോളി, ജോയ്.
ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതൽ പൊതുദർശനവും ചൊവ്വാഴ്ച രാവിലെ 9.30ന് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈറ്റ് ചാപ്പൽ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: വിനോദ് തോമസ് 586 770 1294.
|
ഡാളസ് റൂസ്വെൽറ്റ് ഹൈസ്കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 6.40നാണ് വെടിവയ്പുണ്ടായത്.
ഡാളസിലെ റൂസ്വെൽറ്റ് ഹൈസ്കൂളിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയാണിത്. ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണമെന്ന് കോച്ച് ടെറൻസ് ലോവറി പറഞ്ഞു.
ആക്രമത്തിൽ ലോവറിക്ക് പരിക്കേറ്റില്ല. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
|
ആർഎഫ്കെ ജൂണിയറിന്റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ
വാഷിംഗ്ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്റിക് സ്ഥാനാർഥി പ്രസിഡന്റ് ജോ ബൈഡനായിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.
ഏറ്റവും പുതിയ ക്വിന്നിപിയാക് സർവേ പ്രകാരം ബൈഡനും മുൻ പ്രസിഡന്റ് ട്രമ്പിനും 46 ശതമാനം വീതമാണ് ജനപിന്തുണ. ആർഎഫ്കെ ജൂനിയറും സ്ഥാനാർഥിയായാൽ ഇരുവർക്കും തുല്യമായി ഒന്‍പത് ശതമാനം വീതം പിന്തുണ നഷ്ടമായി 37 ശതമാനം വീതം പിന്തുണയിൽ എത്തി നിൽക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
ആർഎഫ്കെ ജൂണിയറിന്റെ വോട്ടർമാരിൽ ഒരു വോട്ടെടുപ്പ് നടത്തിയാൽ അവരിൽ 47 ശതമാനം ബൈഡനും 29 ശതമാനം ട്രമ്പിനും വോട്ട് ചെയ്യും എന്നുമാണ് കണ്ടെത്തൽ. ഒരു മാറിസ്റ്റ് സർവേയും എൻബിസി പോളും ഇതേ ഫല പ്രഖ്യാപനമാണ് ചെയ്യുന്നത്.
ഈ സർവ്വേകൾ തനിക്കു അനുകൂലമായതിൽ ബൈഡൻ അതീവ സന്തുഷ്ടനാണ്. മാറിസ്റ്റ് സർവ്വേ ബൈഡനു 51 ശതമാനം പ്രവചിക്കുന്നതിനാൽ അതിനോട് കൂടുതൽ പ്രതിപത്തി പ്രസിഡന്റ് കാട്ടി.
മാറ്റം വ്യക്തമായും തങ്ങൾക്കു അനുകൂലമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ ബൈഡനു എല്ലാം നല്ല വാർത്തകൾ അല്ല. ബ്ലൂംബെർഗിന്റെ പ്രതിമാസ സർവ്വേ കടുത്ത മത്സരം നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഒരെണ്ണത്തിൽ മാത്രമേ ബൈഡൻ മുന്നിലാണ് എന്ന് കണ്ടെത്തിയുള്ളു.
വോട്ടർമാർ ബൈഡനിലേക്കു തിരിച്ചു വരും എന്ന ബൈഡൻ ക്യാമ്പിന്റെ വിശ്വാസത്തിലാണ് ആവേശം പ്രകടിപ്പിക്കുന്നതെന്നു ഒരു വിഭാഗം നിരീക്ഷകർ പറയുന്നു. ഗർഭഛിദ്രം മുതൽ വിലക്കയറ്റം വരെ എല്ലാ വിഷയങ്ങളിലും തന്റെ നിലപാടാണ് ശരി എന്ന് പ്രചരിപ്പിച്ചു വോട്ട് നേടാനാണ് ബൈഡൻ ശ്രമിക്കുന്നത്.
ട്രംപിന്റെ 2023ലെ മുന്നേറ്റം തടയുവാൻ ബൈഡനു വലിയ തെരഞ്ഞെടുപ്പ് ഫണ്ടിന്റെയും നേരത്തെ തന്നെ നടത്തിയ 50 മില്യൺ ഡോളറിന്റെ പരസ്യത്തിന്റെയും പിൻബലം ഉണ്ട്. കഴിഞ്ഞ വർഷ അവസാനം വരെ ഡെമോക്രാറ്റ് ആയിരുന്ന ആർഎഫ്കെ ജൂണിയർ ബൈഡന്റെ കുറെ വോട്ടുകൾ നേടുമെന്നാണ് കരുതുന്നത്.
ഇതിനു പുറമെ റിപ്പബ്ലിക്കൻ വോട്ടുകൾ നേടാൻ ട്രംപ് അനുകൂലികളോട് ആർഎഫ്കെ ജൂണിയർ നേരിട്ട് തന്നെ വോട്ട് അഭ്യർഥിക്കുന്നു. മുൻ പ്രസിഡന്റ് എന്ന നിലയിൽ തനിക്കു നിയമ നടപടികളിൽ നിന്ന് ഇമ്മ്യൂണിറ്റി വേണം എന്ന ട്രംപിന്റെ വാദത്തോട് യു എസ് സുപ്രീം കോടതി അനുകൂലിക്കുവാൻ സാധ്യതയില്ല.
എന്നാൽ സുപ്രീം കോടതിയിൽ ട്രംപിനെതിരേ ഉള്ള ക്രിമിനൽ കേസിന്റെ വിചാരണ നവംബറിലെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടി വച്ചേക്കും. ഇത് ട്രംപിന് വലിയ അനുഗ്രഹം ആയിരിക്കും. ക
ഴിഞ്ഞ മാസം തുടങ്ങാനിരുന്ന കേസിന്റെ വിചാരണ വളരെ വേഗം നടത്തി കേസ് പര്യവസാനിക്കണമെന്നു സ്പെഷ്യൽ കോൺസൽ ജാക്ക് സ്മിത്ത് നിർബന്ധിച്ചിരുന്നു. ഒരു പക്ഷെ ജഡ്ജിമാർ ട്രംപിന്റെ ഏത് കേസിലാണ് ട്രംപ് തന്റെ ഔദ്യോഗിക നിലയിൽ ഇടപെട്ടതെന്നു തീരുമാനിക്കുവാൻ കീഴ് കോടതികളിലേക്കു മാറ്റി എന്ന് വരാം.
മുൻപ് ജസ്റ്റിസ് ബ്രെട് കാവനാഗ് പറഞ്ഞത് പോലെ ട്രംപിന്റെ പ്രവർത്തികളിലെ ഔദ്യോഗിക, അനൗദ്യോഗിക നടപടികൾ തീരുമാനിക്കുവാൻ ഡിസി സർക്യൂട്ട് അല്ലെങ്കിൽ ഡിസ്ട്രിക്ട് കോർട്ടിനോട് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ ആവശ്യപ്പെട്ടേക്കും.
|
95 ബില്യൺ ഡോളറിന്റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്റെ ഒപ്പിനായി കാത്തിരിക്കുന്നു
വാഷിംഗ്ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79 വോട്ടുകളുടെ പിന്തുണയോടെ പാസായതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
പ്രസിഡന്റ് ഒപ്പു വച്ച് കഴിഞ്ഞാൽ ഉടനെ തന്നെ യുക്രെയ്ന് ബില്ലിലെ പാക്കേജ് അനുസരിച്ച് ആയുധങ്ങൾ അയച്ചു തുടങ്ങും. കാരണം യുദ്ധ മുഖത്ത് റഷ്യയുടെ ആക്രമണത്തിൽ പിടിച്ചു നില്ക്കാൻ യുക്രെയ്ൻ കുറെ നാളുകളായി ബുദ്ധിമുട്ടുകയാണ്.
ഇസ്രേലിനു യുദ്ധകാല സഹായവും മനുഷ്യത്വപരമായ ആശ്വാസങ്ങൾക്കും വേണ്ടി 26 ബില്യൺ ഡോളർ ഗാസ നിവാസികൾക്ക് വേണ്ടി അയയ്ക്കും. ബൈഡൻ കോൺഗ്രസ് അംഗങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചതിനാലാണ് ഇത്ര പെട്ടെന്ന് ബില്ലുകൾ പാസാക്കാൻ കഴിഞ്ഞത്.
തെരഞ്ഞെടുപ്പിന് ആറ് മാസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ നേട്ടം ബൈഡനെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. സെനറ്റിലെ ഭൂരിപക്ഷ നേതാവ് (ഡെമോക്രാറ്റിക്) ചക് ഷൂമിർ ഈ ബില്ലുകൾ പാസായില്ലായിരുന്നുവെങ്കിൽ സാമ്പത്തികമായും രാഷ്ട്രീയമായും മിലിറ്ററിപരമായും വലിയ വില അമേരിക്കയ്ക്കു നൽകേണ്ടി വരുമായിരുന്നു എന്ന് പ്രതികരിച്ചു.
സെനറ്റിൽ ബിൽ പാസാക്കുന്നതിന് ന്യൂനപക്ഷ നേതാവ് മിച്ച് മക്കോണെലും വലിയ പങ്കുവഹിച്ചു. സെനറ്റിൽ ബില്ലിനെ എതിർത്തത് ഇടതുപക്ഷ ചായ്വുള്ള ബെർണി സാന്‍ഡേഴ്സും ജെഫ് മെർക്കിലിയും ആയിരുന്നു.
ടെക്സസ് സെനറ്റർ ജോൺ കോർണിന് ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ടാമത്തെ സെനറ്റർ റ്റെഡ് ക്രൂസ് എതിർത്ത് വോട്ടു ചെയ്തു (രണ്ടു പേരും റിപ്പബ്ലിക്കനുകൾ ആണ്).
|
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്നു ഡാളസിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ അഭ്യർഥിച്ചു.
സൈമൺ ചാമക്കാല വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്യൂണിറ്റി അംഗവും മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തന്റെ പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിക്കുകയും ഇപ്പോൾ, കരോൾട്ടൺ സിറ്റി കൗൺസിലിനെ പ്രതിനിധീകരിച്ച് വിശാലമായ സമൂഹത്തിലേക്ക് തന്റെ സേവനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയ്യും ചെയ്യുന്ന വ്യക്തിയായാണെന്നു
സണ്ണി മാളിയേക്കൽ (ഐപിസിഎൻടി പ്രസിഡന്റ്), ഷാജി രാമപുരം (ഐപിസിഎൻഎ ഡാളസ് ചാപ്റ്റർ പ്രസിഡന്റ്), രാജു തരകൻ (ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ്), പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ് ഡാളസ് കേരള അസോസിയേഷൻ), ബെന്നി ജോൺ(ചെയർമാൻ അഡ്വൈസറി ബോർഡ്), പി.സി. മാത്യു(ഗ്ലോബൽ മലയാളി അസോസിയേഷൻ), ഗോപാലപിള്ള(വേൾഡ് മലയാളി കൗൺസിൽ) എന്നിവർ സംയുക്തമായി അഭ്യർഥിച്ചു.
സൈമണിന്റെ വിജയം ഉറപ്പാക്കുന്നതിന് ഒരുമിച്ച് അദ്ദേഹത്തിന്റെ പിന്നിൽ അണിനിരക്കുകയും കരോൾട്ടൺ സിറ്റി കൗൺസിലിൽ ഒരു സീറ്റ് ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യണമെന്നു അവർ കൂട്ടിച്ചേർത്തു
ഏപ്രിൽ 22ന് ആരംഭിച്ച ഏർലി വോട്ടിംഗിൽ നിരവധി പേര് വോട്ടു രേഖപ്പെടുത്താൻ മുന്നോട്ടു വന്നവെന്നത് ആത്മവിശ്വാസം നൽകുന്നുവെന്നും 30 വരെ തുടരുന്ന ഏർലി വോട്ടിംഗിലും ഔദ്യോഗിക തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് നാലിനും ഓരോ കരോൾട്ടൺ നിവാസികളും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും സൈമൺ ചാമക്കാല അഭ്യർഥിച്ചു.
|
ക്നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലൻഡോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.
കലിഫോർണിയയിലെ സാൻ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ഫിലാഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷൻ മൂന്നാം സ്ഥാനവും നേടി.
ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.
|
സൗത്ത് കരോലിനയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരായ മൂന്നു യുവതികള്‍ക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ ഒരു പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ചീഫ് ഡെപ്യൂട്ടി കൊറോണർ മൈക്ക് എല്ലിസ് വാർത്താ ചാനലായ ഡബ്ല്യുഎസ്പിഎയോട് പറഞ്ഞു. അപകടത്തിൽ മറ്റ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നും അദേഹം സ്ഥിരീകരിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ ഒരു മരത്തിൽ കുടുങ്ങിയിരുന്നു. സൗത്ത് കരോലിന ഹൈവേ പട്രോൾ, ആന്റ് ഫയർ ആൻഡ് റെസ്ക്യൂ, ഗ്രീൻവില്ലെ കൗണ്ടി ഇഎംഎസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ എമർജൻസി റെസ്പോൺസ് ടീമുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
യുഎസിൽ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
അലമീഡ കൗണ്ടിയിലെ പ്ലസന്റണിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിന് പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാർ അമിത വേഗത്തിലായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
|
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്. മനുഷ്യബന്ധങ്ങൾ ദീർഘകാലം തുടരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു കാരണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസിറ്റി പറഞ്ഞു.
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം വീസ നൽകുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഇന്ത്യക്കാരുടെ വീസ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
|
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ. വിഖ്യാതമായ പ്രിൻസ്റ്റൺ സർവകലാശാല വിദ്യാർഥിനിയായ കോയമ്പത്തൂർ സ്വദേശിനി അചിന്ത്യ ശിവലിംഗനാണ് അറസ്റ്റിലായത്. അചിന്ത്യക്കൊപ്പം മറ്റ് രണ്ട് വിദ്യാർഥികൾകൂടി അറസ്റ്റിലായിട്ടുണ്ട്.
അച്ചടക്കനടപടിയുടെ ഭാഗമായി അചിന്ത്യയെ കാമ്പസിൽനിന്നു സസ്പെൻഡും ചെയ്തു. കാമ്പസിനുള്ളിൽ പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിനാണു നടപടി.
വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാർഥികൾ യൂണിവേഴ്സിറ്റി കാമ്പസിൽ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്. തുടക്കത്തിൽ 110 പേരാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ, അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു.
ബിരുദ വിദ്യാർഥികളായ അചിന്ത്യയും ഹസൻ സെയ്ദുമാണ് ആദ്യം അറസ്റ്റിലായത്. കുത്തിയിരിപ്പ് സമരത്തിനായി ടെന്റുകൾ സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. വിദ്യാർഥികൾക്കു മുന്നറിയിപ്പ് നൽകിയതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഇസ്രയേലിനെതിരേ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുകയാണ്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ കാമ്പസുകളെ സമരകേന്ദ്രങ്ങളാക്കുന്നത്.
പലസ്തീൻ അനുകൂല പ്രക്ഷോഭകരെ കാമ്പസിൽനിന്നു പുറത്താക്കാൻ ന്യൂയോർക്ക് പോലീസിനെ നിയോഗിക്കാൻ അടുത്തിടെ കൊളംബിയ സർവകലാശാല തീരുമാനിച്ചിരുന്നു.
ഇതിനെതിരായുള്ള പ്രതിഷേധമാണ് ആദ്യം ന്യൂയോർക്ക് സിറ്റിയിലും പിന്നീട് യുഎസിലാകെയും വിദ്യാർഥിസമരങ്ങൾക്ക് ഇന്ധനം പകർന്നത്.
|
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശി സച്ചിൻ കുമാർ സാഹുവാണ്(42) കൊല്ലപ്പെട്ടത്. ടെക്സാസിലെ സാൻ അന്റോണിയോയിൽ കഴിഞ്ഞ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30നായിരുന്നു സംഭവം.
സ്ത്രീയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചതോടെ സച്ചിനു നേർക്ക് വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
അന്പത്തിയൊന്നുകാരിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാഹുവിന്റെ താമസസ്ഥലത്ത് എത്തുന്നത്. വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ പോലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിനു ശേഷം സാഹു സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാൾ തിരിച്ചെത്തിയതായി വിവരം ലഭിച്ചതോടെ പോലീസുകാർ സംഭവസ്ഥലത്ത് വീണ്ടുമെത്തി.
ഈ സമയം സാഹു തന്റെ ബിഎംഡബ്ല്യൂ കാർ പോലീസുകാർക്കു നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതോടെ പോലീസ് ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചു. കൂടെ താമസിച്ചിരുന്ന സ്ത്രീക്കുനേരേയാണ് സാഹു അതിക്രമം കാട്ടിയത്.
|
എംഡി സ്ട്രൈക്കേഴ്സ് ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേയ് 25ന്
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ് വേദിയാകുന്നു. ഈസ്റ്റ് കോസ്റ്റിലെയും വാഷിംഗ്ടൺ ഡിസിയിലെയും ഇന്ത്യൻ അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച് നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്വില്ലിൽ മേയ് 25ന് നടക്കും.
മേരിലാൻഡിലെ പ്രമുഖ സോക്കർ ക്ലബായ എംഡി സ്ട്രൈക്കേഴ്സ് നടത്തുന്ന ഈ ടൂണമെന്റിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ലബിന്റെ ഭാരവാഹികളായ നോബിൾ ജോസഫ്, ജനറൽ മാനേജർ മധു നമ്പ്യാർ എന്നിവർ അറിയിച്ചു.
ഈസ്റ്റ് കോസ്റ്റ് റീജിയണിലെ പ്രമുഖ ടീമുകളായ ന്യൂകാസ്റ്റിൽ യുണൈറ്റഡ്, മല്ലുമിനാറ്റി ന്യൂജഴ്സി, സെന്റ് ജൂഡ് വിർജീനിയ, കൊമ്പൻസ്, വാഷിംഗ്ടൺ ഖലാസിസ് തുടങ്ങിയ ടീമുകളും ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി റെജി തോമസ്, സൈകേഷ് പദ്മനാഭൻ, ജെഫി ജോർജ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃത്തത്തിൽ കമ്മിറ്റികളും ചാർജെടുത്തു.
|
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു. ഡ്രെനേഷ്യ വില്ലിസ്(17), ലനേഷായ പിങ്കാർഡ്(40) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഡോറിസ് വാക്കറിനെ(65) പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ബൊളിവാർഡിലെ ഒരു അപ്പാർട്മെന്റിൽ ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഡ്രെനേഷ്യയെയും ലനേഷായെയും പരിക്കേറ്റ നിലയിലാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡോറിസ് വാക്കറിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഡാളസ് കൗണ്ടി ജയിലിലാണ് പ്രതിയുള്ളതെന്നും ഇവരും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരാണെന്നും പോലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
|
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു. ഇന്ത്യന്‍ ലത്തീന്‍ കമ്യൂണിറ്റിക്കു ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പദവി ലഭിച്ചത്.
ബ്രൂക്ലിനിലെ ഗാര്‍ഗിയുലോ റസ്റ്റാറ്റാന്റില്‍ എണ്ണൂറിലധികം പേര് പങ്കെടുത്ത ഷൈനിംഗ് സ്റ്റാര്‍ ഡിന്നര്‍ ആഘോഷചടങ്ങില്‍ ബിഷപ് റോബര്‍ട്ട് ബ്രണ്ണന്‍ ജോണിക്ക് അവാര്‍ഡ് സമ്മാനിച്ചു.
1973ല്‍ പൊങ്കുന്നത്തുനിന്ന് പിതാവ് വള്ളിയില്‍ ജോസഫ് കുര്യനോടും സഹോദരി ആശയോടുമൊപ്പം നാലാം വയസിലാണ് ജോണി അമേരിക്കയില്‍ എത്തിയത്. ചങ്ങനാശേരി അതിരൂപതക്കാരായ കുടുംബം പ്രദേശത്തെ ആദ്യകാല മലയാളികളായിരുന്നു.
സമൂഹത്തിലേക്കു സ്വാഗതം നല്കിയ ഫ്ലോറല്‍ പാര്‍ക്ക് ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലെ ആദ്യത്തെ മലയാളി സജീവാംഗവും പ്രവര്‍ത്തകനുമായി മാറിയ ജോസഫ് കുര്യന്റെ സഹചാരിയായി ജോണി ബാല്യം മുതല്‍ ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലും സ്കൂളിലും സജീവമായിരുന്നു.
അമേരിക്കയില്‍ സീറോമലബാര്‍ മലങ്കരസഭകളുടെ സ്ഥാപനങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട് പ്രദേശത്തെ കത്തോലിക്കരുടെ സങ്കേതമായിരുന്ന ഇന്ത്യ കാത്തലിക് അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റും പ്രസിഡന്റുമായിരുന്ന ജോസഫ് കുര്യന്റെ പ്രവര്‍ത്തന മാര്‍ഗദര്‍ശനവും സാമൂഹ്യലക്ഷ്യവും കൈമുതലായെടുത്ത ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവകയും അവിടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലത്തീന്‍ കത്തോലിക്കാ കൂട്ടായ്മയിലും സജീവമായിരുന്നു.
മലയാളി ലത്തീന്‍ കത്തോലിക്കാ കമ്യൂണിയിലെ ഊര്‍ജസ്വലമായ പ്രവര്‍ത്തകനും തുടര്‍ന്ന് അതിന്റെ സെക്രട്ടറിയുമായി ജോണി സേവനം ചെയ്തു. പിറ്റേവര്‍ഷം സ്ഥാനം മാറിയ ശേഷവും നിസ്വാര്‍ഥമായി കമ്യൂണിറ്റിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജോണി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉപാധിയില്ലാത്ത സ്നേഹവും വിലമതിപ്പും നേടിയിരുന്നു.
തങ്ങള്‍ക്കും തന്റെ കുടുംബത്തിനും ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവക നല്കിയ സ്വാഗതവും അതൊരുക്കിയ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയും അളവില്ലാത്തതാണ്. അതിനുള്ള തിരിച്ചുനല്‍കലാണ് തന്റെ പിതാവ് ചെയ്തിരുന്നത്, അതാണ് താനും ചെയ്യുന്നത്. വ്യക്തിപരമായ ഈ സേവനം സ്വയം വളര്‍ച്ചയ്ക്കും സമുദായത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും അത്യാവശ്യമാണെന്നും ജോണി പറഞ്ഞു.
സീറോമലബാര്‍ പൈതൃകവും പാരമ്പര്യവും മതിപ്പോടെ സ്നേഹിക്കുന്ന ജോണി ലീല കുടുംബം ലോംഗ് ഐലന്‍ഡിലെ സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക് ഇടവകയില്‍ അംഗത്വവും പങ്കാളിത്തവും ബന്ധവും സജീവമായി സൂക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ലത്തീന്‍ കത്തോലിക്കാ കമ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോളും ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് സ്കൂള്‍ കൗണ്‍സിലിലും പള്ളിയുടെ 75ാം വാര്‍ഷിക കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. എല്ലാ വര്‍ഷവും ഏകദേശം എണ്ണൂറോളം മലയാളികളെ ആകര്‍ഷിക്കുന്ന സെന്റ് അല്‍ഫോന്‍സാ ആഘോഷക്കമ്മിറ്റിയിലും ജോണി നേതൃസ്വഭാവത്തോടെ പ്രവര്‍ത്തിച്ചുവരുന്നു.
കമ്പ്യൂട്ടര്‍ അനലിസ്റ്റായ ജോണി കുര്യന് നോര്‍ത്ത് വെല്‍ ഹെല്‍ത് സിസ്റ്റത്തില്‍ നഴ്സ് പ്രാക്റ്റിഷണര്‍ ലീലയോടൊപ്പം ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്നു. മക്കള്‍ ജേസണ്‍ കുര്യന് സോഫ്ട്വെയര് എന്‍ജിനീയറും ആന്‍ഡ്രു കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
|
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്നത്തില്‍ സജീവ പങ്കാളികളായി ടോറോന്റോ സീറോമലബാർ സമൂഹം
ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാർ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
സ്കാർബറോയിലെ അയോൺ വ്യൂ പാർക്കും ചുറ്റുമുള്ള പൊതുവഴികളും അയോൺ വ്യൂ സ്കൂളും സീറോമലബാർ ദേവാലയ പരിസരങ്ങളും ഉൾപ്പടെ 14 കേന്ദ്രങ്ങളിൽ നൂറ്റിഅന്‍പതിൽ പരം വിദ്യാർഥികളും മാതാപിതാക്കളും വിശ്വാസ പരിശീലന വിഭാഗം വോളന്റീയർമാരും 14 ചെറുസമൂഹങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്.
ഞായറാഴ്ച രാവിലെ അയോൺ വ്യൂ പാർക്കിനും ദേവാലയത്തിനും സമീപത്തു വികാരിയുടെ ചുമതലവഹിക്കുന്ന അസോ. പാസ്റ്റർ ഫാ.ജിജിമോൻ മാളിയേക്കലും ട്രസ്റ്റിമാരായ വീണാ ലൂയിസ്, തോമസ് ആലുംമൂട്ടിൽ എന്നിവരും ചേർന്ന് യത്നം ഉദ്ഘാടനം ചെയ്തു.
അധ്യാപകരക്ഷാകർതൃ സമിതി പ്രസിഡന്റും നിയുക്ത ട്രസ്റ്റിയുമായ സിനോ നടുവിലേക്കൂറ്റ്, നിയുക്ത ട്രസ്റ്റി സജി തോമസ്, വിശ്വാസ പരിശീലനപരിപാടിയിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളായ രാജീവ് ജോസ്, ജെയ്സൺ ജോർജ്, അൽഫോൻസാ വർഗീസ്,
ജോഷി പഴുക്കാത്ര, റാണി ജോർജ്, ശ്രദ്ധാ ടോണി, ജെയ്സൺ ജോസഫ്, ജോഷി ചിന്നത്തോപ്പിൽ, മാത്യു മണത്തറ, വർഗീസ് പാറേക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഇടവകാംഗങ്ങൾ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ലഘുഭക്ഷണവും ഒരുക്കി. തുടർച്ചയായി മൂന്നാം വർഷമാണ് സീറോമലബാർ സമൂഹം സിറ്റി ഓഫ് ടോറോന്റോയുടെ "ക്ലീൻ ടൊറോന്റോ' പദ്ധതിയിൽ പങ്കാളികളാകുന്നത്.
|
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ടെനിസി നിയമസഭ പാസാക്കി.
28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതിനായി അധ്യാപകർ 40 മണിക്കൂർ പരിശീലനം നേടണം. തോക്ക് കൈവശം വയ്ക്കാൻ പെർമിറ്റ് ഉണ്ടായിരിക്കണം. അധ്യാപകരുടെ മാനസികാരോഗ്യവും പരിശോധിക്കും.
വിദ്യാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമണം തടയുകയും വിദ്യാർഥികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുന്നതിന് പരിശീലനം നൽകുകുകയും ചെയ്യുകയെന്നതാണ് നിയമനിർമാണത്തിന് പിന്നിലെ ലക്ഷ്യം.
|
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു. ടിക് ടോക് നിരോധിക്കുന്ന ബിൽ ചൊവ്വാഴ്ച സെനറ്റ് പാസാക്കിയിരുന്നു.
ടിക് ടോക്കിന്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി സ്വീകരിച്ചത്. 270 ദിവസത്തിനുള്ളിൽ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് യുഎസിലെ കമ്പനിക്കോ വ്യക്തിക്കോ വിൽക്കണം. അല്ലാത്തപക്ഷം നിരോധിക്കപ്പെടും. യുഎസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ടിക് ടോക് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
|
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ സ്കൈ (Sea2sky)പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ ബെൽ ഗാർഡനിൽ ലോകഭൗമദിനം (Earth Day) ആഘോഷിച്ചു.
കുട്ടികളും മുതിർന്നവരുമായ് ഇരുപതിലധികം വരുന്ന വോളന്റിയർമാർ ചെടികളും വൃക്ഷങ്ങളും നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിൽ ലോകഭൗമദിനം നിർണായക പങ്കുവഹിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ ലോകഭൗമദിനത്തിന്റെ പ്രസക്തി, പരിസ്ഥിതി സംരക്ഷണം, മരം ഒരു വരം തുടങ്ങിയവയൊക്കെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാനുള്ള ഒരു അവസരം എന്ന നിലയിൽ ഇത് വളരെയേറെ പ്രയോജനപ്രദമായിരുന്നു.
ഏപ്രിൽ 22നായിരുന്നു ലോകഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22ന് അമേരിക്കയിലാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
കാൻ യൂത്ത് കമ്മിറ്റി ചെയർ ഷാഹിന കോഴിശേരി ലോകഭൗമദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കാൻ പ്രസിഡന്റ് ഷിബു പിള്ള, വൈസ് പ്രസിഡന്റ് ശങ്കർ മന, മുൻ പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ഔട്ട് റീച്ച് കമ്മിറ്റി ചെയർ മനോജ് രാജൻ, വുമെൻ കമ്മിറ്റി ചെയർ സുമ ശിവപ്രസാദ് എന്നിവർ വൊളന്റിയർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
യൂത്ത് ഫോറത്തിന്റെ വൊളന്റിയർമാരായ ടിന മനോജ്, ശിവദ ലിനു, ശിവാനി ശിവപ്രസാദ്, സാന്ദ്ര ശിവപ്രസാദ്, നിരഞ്ജൻ ഷിബു, ആനന്ദ് രാജു, ദ്രവീണ ഭട്ട്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ എന്നിവരും കാനിന്റെ വൊളന്റിയർമാരായ രാജു കാണിപ്പയ്യൂർ, ലിനു രാജ്, വിഷ്ണുപ്രിയ ഷിബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
|
സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡിട്രോയിറ്റ് : ഫോമാ ഗ്രേറ്റ് ലേക്സ് റീജൺ സൈജൻ കണിയൊടിക്കലിനെ 202426 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കാനിരിക്കുന്ന ഫോമായുടെ ഇന്റർനാഷനൽ കൺവൻഷണിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. അമേരിക്കയിലെ മലയാളി സമൂഹത്തിൽ സജീവ പ്രവർത്തകനായ സൈജൻ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറി, ’ധ്വനി’ മാസികയുടെ ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സൈജനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.
റിപ്പബ്ലിക്കിലെ പുന്റക്കാനയിൽ ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ വച്ചു ഓഗസ്റ്റ് 8 മുതൽ 11 വരെ നടത്തപ്പെടുന്ന ഇന്റർനാഷണൽ കൺവൻഷണിൽ വച്ചാണ് ഫോമായുടെ 202426 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കുക. 2007ൽ മിഷിഗനിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയ സൈജൻ കണിയൊടിക്കൽ ആലുവ സ്വദേശിയാണ്.
മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സൈജൻ കണിയൊടിക്കലിന് നേതൃത്വപാടവവും അതുല്യമായ പ്രവർത്തനശൈലിയും ഉണ്ടെന്ന് ഗ്രേറ്റ് ലേക്സ് റീജിൻ ആർവിപി ബോബി തോമസ്സ്, ഗ്രേറ്റ് ലേക്സ് നാഷനൽ കമ്മറ്റി മെമ്പർ സുദീപ് കിഷൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ് ആഷ മനോഹരൻ, കേരളാ അസോസിയേഷൻ ഓഫ് ഓഹായോ പ്രസിഡന്റ് ബാലു കൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. അതിനാൽ, ഈ സ്ഥാനത്തേക്ക് അദ്ദേഹം ഏറ്റവും അനുയോജ്യനാണെന്ന് അവർ വിശ്വസിക്കുന്നു.മിഷിഗനിലെ വിക്സത്തിൽ റജിസ്ട്രേഡ് നഴ്സായ ഭാര്യ മിനിയോടും മക്കളായ എലൈൻ റോസ്, ആരൺ ജോ എന്നിവരോടുമൊപ്പമാണ് സൈജൻ താമസിക്കുന്നത്.
|
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5ന് പന്പ ഇന്ത്യൻ കമ്മനണിറ്റി സെന്ററിൽ (9726 Bustleton Ave Unit #1, Philadelphia, PA 19115) നടത്തുന്നു.
കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ സോയ നായർ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നൽകും. പെൻസിൽവേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിൽ അറിയിച്ചു.
മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന
പ്രത്യേക പരിപാടിയും തുടർന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ
ക്രമീകരണത്തിന് അലക്സ് തോമസ് കോഡിനേറ്ററുമായി പ്രവർത്തിക്കുന്നു. പന്പയുടെ
കുടുംബ സംഗമത്തിലേക്കും മാതൃദിനാഘോഷ പരിപാടികളിലേക്കും അംഗങ്ങളെയും
അഭണ്ടദയകാംക്ഷികളെയും ക്ഷണിക്കന്നു.
കൂടുതൽ വവരങ്ങൾക്ക്: റവ: ഫിലിപ്പ് മോഡയിൽ, 267 565 0335, ജോണ്‍ പണിക്കർ
215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, അലക്സ് തോമസ്: 215
850 5268
|
ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു
ടെക്സസ്: ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ ടെക്സസ് പ്രതിനിധിയുടെ ഓഫിസ് ആക്രമിച്ചു. യുഎസിലെ പ്രശസ്ത സർവകലാശാലകളായ പ്രിൻസ്റ്റൺ, ഡ്യൂക്ക്, ജോർജ് ടൗൺ എന്നിവിടങ്ങളിൽ പ്രതിഷേധവുമായി എത്തിയവരാണ് ടെക്സസിൽനിന്നുള്ള റിപബ്ലിക്കൻ പ്രതിനിധി ജോൺ കാർട്ടറുടെ ഓഫിസ് ആക്രമിച്ചത്.
ഓഫിസിലെ ചുവരുകളിൽ ചുവന്ന പെയിന്റ് ഉപയോഗിച്ച് ’ഫ്രീ ഗാസ’ എന്ന് വരച്ചാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ കാർട്ടർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു.
ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്നും ഉത്തരവാദികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ ഉയരുന്ന ഭീഷണികൾക്ക് വഴങ്ങില്ലെന്നും കാർട്ടർ വ്യക്തമാക്കി.
|
ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിമിനൽ ഹഷ് മണി ട്രയലിൽ കോടതിയലക്ഷ്യത്തിനു ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം.
ജഡ്ജി ജുവാൻ മെർച്ചൻ അദ്ദേഹത്തെ ഹ്രസ്വകാല തടവിലാക്കാൻ തീരുമാനിക്കുമെന്നാണ് സാഹചര്യം പരിചയമുള്ള ഉദ്യോഗസ്ഥർ പറയുന്നത്. വിവാദമായ ഹിയറിംഗിന് ശേഷം ജഡ്ജി ചൊവ്വാഴ്ച ഈ വിഷയത്തിൽ തീരുമാനം മാറ്റിവച്ചു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിനിമാ നടി സ്റ്റോമി ഡാനിയൽസിന് അന്നത്തെ അഭിഭാഷകനായ മൈക്കൽ കോഹൻ നൽകിയ പണം തിരിച്ചടയ്ക്കുന്നത് മറച്ചുവയ്ക്കാൻ ബിസിനസ് റിക്കാർഡുകൾ വ്യാജമാക്കിയെന്ന കുറ്റാരോപണത്തിലാണ് മുൻ പ്രസിഡന്റ് വിചാരണ നേരിടുന്നത്.
|
ആറ് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾക്ക് പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ്
ന്യൂയോർക്ക് : കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ് നേടി ആറ് ഇന്ത്യൻഅമേരിക്കൻ വിദ്യാർഥികൾ. ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻഅമേരിക്കക്കാർ.
രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായി ഓരോരുത്തർക്കും 90,000 ഡോളർ വരെ ധനസഹായം ലഭിക്കും. 2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ് അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്സിന് അർഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ കഴിവിനുമായി തെരഞ്ഞെടുക്കപ്പെട്ടത്.
26 വർഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായതു മുതൽ, പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിങ് നൽകി. ഫെലോഷിപ്പിനായി മുൻപ് തിരഞ്ഞെടുക്കപെട്ടവരിൽ യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പെടുന്നു.
|
സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ഏപ്രിൽ 21 ഞായറാഴ്ച സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ നടന്നു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഐറിൻ ജോർജ്, നിക്കോൾ വർഗീസ്, നോയൽ വർഗീസ് എന്നിവരടങ്ങിയ സംഘം ഇടവക സന്ദർശിച്ചു.
അറിയാം വിശദമായിവിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. അനൂപ് തോമസ് (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രസംഗകർ, രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഐറിൻ ജോർജ്ജ് നൽകി. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് നിക്കോൾ വർഗീസ് സംസാരിച്ചു. റാഫിൾ ടിക്കറ്റുകൾ വാങ്ങാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള അവസരത്തെക്കുറിച്ചും നിക്കോൾ വിശദീകരിച്ചു.
കോൺഫറൻസിന്റെ ധനസമാഹരണത്തിന്റെ ഭാഗമായ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നോയൽ വർഗീസ് പങ്കിട്ടു. കോൺഫറൻസിന് രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന വിനോദ സായാഹ്നത്തെക്കുറിച്ചും നോയൽ സംസാരിച്ചു.
ഒരു ആത്മീയ അനുഭവത്തിനും മഹത്തായ ഓർമ്മകൾക്കുമായി കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഫറൻസ് ടീം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. റാഫിൾ ടിക്കറ്റുകൾ വാങ്ങി നിരവധി ഇടവക അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർത്ഥമായി പിന്തുണച്ച വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. "ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി "ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക’ (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516.439.9087).
|
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വെസ്റ്റ് ചെസ്റ്റര്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി . മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ കവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത്.
പ്രസിഡന്റ് വർഗീസ് എം. കുര്യൻ (ബോബൻ) ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ടെറൻസൺ തോമസിസ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഷോളി കുമ്പിളിവേലി അസോസിയേഷന്റെ പ്രവർത്തനങ്ങളെ പറ്റിയും ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ ചാക്കോ പി ജോർജ് (അനി ), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടറി നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും സന്നിധരായിരുന്നു.
ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾ പ്രസിഡന്റ് വർഗീസ് എം. കുര്യൻ, ഐപിസിഎൻ.എപ്രസിഡന്റ് സാമുവൽ ഈശോ, മുൻ പ്രസിഡന്റുമാരായ തോമസ് കോശി, ജെ . മാത്യൂസ് , കെ .ജെ ഗ്രഗരി , ജോൺ കെ. മാത്യു (ബോബി ) എ .വി വർഗീസ് , ടെറൻസ്ൺ തോമസ് , ജോയി ഇട്ടൻ , ജോൺ ഐസക് , ഗണേഷ് നായർ ,ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷർ ചാക്കോ പി ജോർജ് (അനി )ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും ചേർന്ന് തിരി കത്തിച്ചു . കമ്മിറ്റി മെംബേഴ്സിനു വേണ്ടി , കെ . കെ . ജോൺസൻ, രാജൻ ടി ജേക്കബ് , ഇട്ടൂപ്പ് ദേവസ്യ, സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്, ജോർജ് കുഴിയാഞ്ഞാൽ, തോമസ് ഉമ്മൻ , തോമസ് പോയ്കയിൽ , ജോ ഡാനിയേൽ എന്നിവരും ഫൊക്കാനയെ പ്രധിനിധികരിച്ചു ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാനും, റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോയും , ഫോമായെ പ്രധിനിധികരിച്ചു ഷിനു ജോസഫ് എന്നിവരും തിരി തെളിയിച്ചു. മീഡിയയെ പ്രധിനിധികരിച്ചു ജോസ് കടപ്പുറവും , ഷിജോ പൗലോസും പങ്കെടുത്തു.
അൻപത് വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി, ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന് സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു .
മുൻ പ്രസിഡന്റുമാർ ആയിരുന്ന സെബാസ്റ്റിയൻ. ആഴത്തു, നൈനാൻ ചാണ്ടി, കൊച്ചുമ്മൻ ജേക്കബ്, എം .വി ചാക്കോ, ജോൺ ജോർജ് , രാജു സക്കറിയ , ഡോ. ഫിലിപ്പ് ജോർജ് , കെ.ജി . ജനാർദ്ദനൻ എന്നിവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു .
ഒരു സംഘടന ഗോൾഡൻ ജൂബിലി ആഘോഷിക്കുക എന്നത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടെറൻസൺ തോമസ് അഭിപ്രായപ്പെട്ടു.
മാതൃഭാഷയായ മലയാളത്തോടും, മലയാളീ സമൂഹത്തോടും സ്നേഹമുള്ള ഒരു ചെറിയ സഹൃദ കൂട്ടായ്മയില്‍ നിന്ന് മെല്ലെ വളര്‍ന്നു വന്ന്, ഇന്ന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത് പല വ്യക്തികളുടെ ശ്രമഫലമാണ്. നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കും ഒത്തുചെരുവാന്‍ കഴിയുന്ന ഒരു വലിയ വേദിയാക്കി മാറ്റിയ ഇതിന്റെ സ്ഥാപകനേതാക്കന്മാരെയും ഇതിന്റെ സാരഥികളായി പ്രവര്‍ത്തിച്ചവരെയും ഈ അവസരത്തില്‍ നമ്മള് പ്രത്യേകം ആദരിക്കേണ്ടിയിരിക്കുന്നുവെന്ന് സെക്രട്ടറി ഷോളി കുമ്പിളിവേലി അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി 90ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന
മുൻ പ്രസിഡന്റ് കൂടിയായ ജോൺ ഐസക് ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർഥിച്ചു സംസാരിച്ചു .
ബിന്ദ്യ ശബരിയും ടിപ്സി രാജ് എന്നിവർ അവതരിപ്പിച്ച നിർത്തവും ബിന്ദ്യ ശബരിയുടെ നാടോടി നിർത്താവും ഏവരുടെയും മനം കവർന്നു.നാട്യമുദ്ര സ്കൂളിലെ ദിയ , ജിയ , അന്നപൂർണ്ണ , മേഘ്ന കാവ്യാ എന്നിവരുടെ നിർത്തങ്ങളും കൗശല , അൻവി , റിത്വിക, ദഹ്ലിയാ കിറ എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകൾ നയന മനോഹരമായിരുന്നു. സിനിഷ മേരി വർഗീസ് , ഹവാന സാറ മാത്യു , മൈൽസ് പൗലോസ്, സെലിൻ പൗലോസ് എന്നിവരുടെ ഗനങ്ങളും സ്വരമധുരമായിരുന്നു.നിമിഷ ആൻ വർഗീസ് എം സി ആയി പ്രവർത്തിച്ചു .
|
യുവജനങ്ങൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ അതികം വിധികർത്താക്കളും നൂറിൽ അധികം സഹായികളും മൂന്നു ദിവസമായി നടത്തിയ മത്സരങ്ങൾ ഒരു സ്കൂൾ കലോത്സവത്തിന്റെ പ്രതീതി ഉണർത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടൺ ഡിസിയിൽ അരങ്ങേറിയത്.
200708ൽ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവം ഓരോ വർഷം കഴിയും തോറും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് അത് വളർന്നു പന്തലിച്ചു ഒരു സ്കൂൾ കലോത്സവത്തെ പോലെ വളർത്തിയെടുക്കാൻ കഴിഞ്ഞത് വാഷിംഗ്ടൺ ഡിസിയിലെ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ട് മാത്രമാണ് .
ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നും പരിസര സ്റ്റേറ്റുകളിൽ നിന്നുപോലും കുട്ടികൾ മത്സരിക്കാൻ എത്തി.മുപ്പതു ഇനങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു അതിൽ വിജയികളായവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
സാംസ്കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാന്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കലയും ആർട്ടും . ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് കെഎജിഡബ്ല്യുവിന്റെ ലക്ഷ്യം. അമേരിക്കയിൽ വളരുന്ന നമ്മുടെ ചില കുട്ടികൾ വളരെ അധികം കഴിവുകൾ ഉള്ള കുട്ടികളാണ്.
സെക്രട്ടറി ആശാ ഹരിദാസിന്റെ നേതൃത്വത്തിൽ വോളന്റിയർമാരുടെ ഒരു വലിയ സംഘം ഈ വർഷത്തെ മത്സരം വൻ വിജയമാക്കാൻ ദിവസങ്ങളോളം പരിശ്രമിച്ചു . ഈ വർഷത്തെ ടാലെന്റ് കമ്മിറ്റിയിൽ പ്രവർത്തിച്ച രാജീവ് ജോസഫ് , അനിത കോരാനാഥ് , അരുൺ മോഹൻ , സ്നേഹ അരവിന്ദ് , സ്വപ്ന മനക്കൽ , ശാലിനി നമ്പ്യാർ , ജോസി ജോസ് , അബ്ജ അരുൺ , ആഷ്ലിൻ ജോസ്, അപർണ പണിക്കർ , ജീജ രഞ്ജിത്ത് എന്നിവരുടെ പ്രവർത്തനം പ്രശംസനീയം ആയിരുന്നു . അതിന്റെ ഭലമായാണ് ഈ യുവജനോത്സവം ഇത്ര വിജയമാക്കാൻ കഴിഞ്ഞത് . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് സുഷ്മ പ്രവീൺ അറിയിച്ചു.
പല പ്രമുഖ കമ്മ്യൂണിറ്റി ലീഡേഴ്സ് പങ്കെടുത്ത ഈ പരിപാടിയിൽ അമേരിക്കയിലെ പ്രമുഖ സംഘടനകൾ ആയ ഫൊക്കാന , ഫോമാ , വേൾഡ് മലയാളീ കൗൺസിൽ , KCSMW , കൈരളീ ബാൾട്ടിമോർ എന്നീ സംഘടനകളിൽ നിന്നും നിറ സാനിദ്യവും ഉണ്ടായിരുന്നു . ജ്യോത്സ്ന , ഫ്രാങ്കോ , നന്ദു കൃഷ്ണമൂർത്തി , അഭിരമി , റോഷൻ (ഐഡിയ സ്റ്റാർ സിംഗർ)ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി വളരെ അധികം വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു.
|
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ടൊറോന്റോ∙ കാനഡയിലെ മലയാളി പെന്തക്കോസ്റ്റ് സഭകളുടെ ആദ്യ കൂട്ടായ്മ ടൊറോന്റോയിൽ ഓഗസ്റ്റ് 1 ന് നടത്തപ്പെടുന്നു. കാനഡയിലെ പത്തു പ്രവിശ്യകളിലെയും മലയാളി പെന്തക്കോസ്റ്റ് സഭകൾ ഒന്നുചേർന്ന് സംഘടിപ്പിക്കുന്ന പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യകനേഡിയൻസ് (പിസിഐസി)ന്റെ ആദ്യ കോൺഫറൻസ് ഓഗസ്റ്റ് 1 മുതൽ 3 വരെ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബി ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക.
നൂറിലധികം സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പാസ്റ്റർമാർ പ്രഭാഷണങ്ങൾ നടത്തും. കൂടാതെ, വിവിധ ആത്മീയമായ പരിപാടികളും കോൺഫറൻസിൽ ഉണ്ടായിരിക്കും.
കോൺഫറൻസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ . www.pfic.ca. എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഇതുകൂടാതെ ടൊറോന്റോ, കാൽഗറി, എഡ്മണ്ടൻ, ഹാലിഫാക്സ്, സസ്കറ്റ്വാൻ എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പ്രമോഷനൽ മീറ്റിങ്ങുകളിലും പങ്കെടുത്ത് റജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും. 16 അംഗങ്ങൾ ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയാണ് കോൺഫറൻസ് നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.
പാസ്റ്റർ ജോൺ തോമസ് (ടൊറോന്റോ) ജനറൽ കൺവീനർ, പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ) ജനറൽ സെക്രട്ടറി, പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) ജനറൽ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ. പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും, അതോടൊപ്പം ലേഡീസ് കോർഡിനേറ്ററായി വത്സമ്മ ഏബ്രഹാമും പ്രവർത്തിക്കുന്നു.. കൂടാതെ ഈ കോൺഫറൻസിന് സുഗമമായ നടത്തിപ്പിനു വേണ്ടി 40 ൽ പരം അംഗങ്ങൾ അടങ്ങുന്ന ലോക്കൽ കമ്മറ്റി പ്രവർത്തിക്കുന്നു. പ്രാദേശിക സഭകളിൽ നിന്നും തിരഞ്ഞെടുക്കപെട്ട 30ൽ പരം ക്വയർ മെമ്പേഴ്സ് ഈ കോൺഫറൻസിന് വേണ്ടി ഗാനങ്ങൾ ആലപിക്കുന്നതാണ്. താമസ, ഭക്ഷണ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.
|
ഹൂസ്റ്റൺ കേരള ഹൗസിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദം അക്ഷരാർഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട് @ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐപിസിഎൻഎ) മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തിൽ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറി.
ഇന്ത്യൻ, അമേരിക്കൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പ്രാരംഭ സമ്മേളനത്തിൽ മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടയ്ക്കൽ സ്വാഗതമാശംസിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് എംസി ആൻസി ശാമുവേൽ മോഡറേറ്റർമാരായ അജു വാരിക്കാട്, സജി പുല്ലാട് എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. സജി പുല്ലാട് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു മുന്നണികളുടെയും വക്താക്കളെ വേദിയിലേക്ക് ക്ഷണിച്ചു.
എൻഡിഎ (ബിജെപി) മുന്നണിയെ പ്രതിനിധീകരിച്ച് മന്ത്രയുടെ മുൻ പ്രസിഡന്റും യുവമോർച്ച നേതാവുമായിരുന്ന ഹരി ശിവരാമൻ, യുഡിഎഫിനുവേണ്ടി വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന് ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ദേശീയ ജനറൽ സെക്രട്ടറിയുമായ ജീമോൻ റാന്നി, എൽഡിഎഫിനുവേണ്ടി എസ് എഫ് ഐ പ്രസ്ഥാനത്തിൽ കൂടി രാഷ്രീയ പ്രവർത്തനം ആരംഭിച്ച ഇടതുപക്ഷ സഹയാത്രികനും കോട്ടയം ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സെക്രട്ടറിയുമായ അരവിന്ദ് അശോക് എന്നിവറായിരുന്നു വക്താക്കൾ.
മോഡറേറ്റർ അജു വാരിക്കാട് മൂന്ന് മുന്നണികളോടും അഴിമതിമുക്തമായ ഒരു ഭാരതത്തിനു വേണ്ടി നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ചോദ്യത്തോടെ ആരംഭിച്ച ഡിബേറ്റ് 2 മണിക്കൂർ നീണ്ടപ്പോൾ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളും വാഗ്വാദങ്ങളുമായി ’കേരള ഹൗസ്ന്ധ ഒരു ഇലക്ഷൻ പോർക്കളം തീർക്കുകയായിരുന്നു. ദേശീയ, കേരള രാഷ്ട്രീയ വിഷയങ്ങൾ എല്ലാം തന്നെ ഡിബേറ്റിന്റെ ഭാഗമായി തീർന്നു.
കോൺഗ്രസ് പ്രകടന പത്രികയും, ബിജെപി പ്രകടന പത്രികയും വാഗ്ദാനങ്ങളും പ്രതീക്ഷകളും, സിപിഎം നിലപാടുകളും എല്ലാം തന്നെ സംവാദത്തെ ഈടുറ്റതാക്കിയപ്പോൾ, ഹാളിൽ നിറഞ്ഞു നിന്ന വിവിധ കക്ഷികളുടെ അണികൾ കൂരമ്പു തറക്കുന്ന ചോദ്യങ്ങളുമായി വക്താക്കളെ ഉത്തരം മുട്ടിക്കാൻ ശ്രമിച്ചപ്പോൾ പയറ്റി തെളിഞ്ഞ രാഷ്ട്രീയ നേതാക്കളെ പോലെ മൂന്ന് വക്താക്കളും മറുപടി കൊടുത്തു കൊണ്ടേയിരുന്നത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയിൽ 400 ലധികം സീറ്റുകൾ നേടി മോദിയും ബിജെപിയും അധികാരത്തിൽ വരുമെന്ന് ഹരി ശിവരാമൻ പറഞ്ഞപ്പോൾ അങ്ങനെയൊരു ദുരന്തം ഇന്ത്യയിൽ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നും ഇവിഎം മറിമായം നടന്നില്ലെങ്കിൽ 300 ലധികം സീറ്റുകൾ നേടി ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നു ജീമോൻ റാന്നി പറഞ്ഞു. ഇന്ത്യ മുന്നനിയുടെ ഭാഗമായ എൽഡിഎഫ് പ്രതിനിധി അരവിന്ദ് അശോക് പാർലമെന്റിൽ കേരളത്തിന്റെ പ്രതിനിധികളായി ഇന്ത്യ മുന്നണിയിൽ എൽഡിഎഫിന്റെ പ്രാതിനിധ്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് പറയുകയും ചെയ്തു.
കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും മൂന്ന് മുന്നണികളും 20ൽ 20 സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും മൂന്ന് പേരും പറഞ്ഞു. ഐപിസിഎൻഎ മുൻ വൈസ് പ്രസിഡന്റ് ജോയ് തുമ്പമൺ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടി അവസാനിപ്പിച്ചു. പരിപാടിയിലെ ചർച്ചകളും സംവാദങ്ങളും പ്രവാസി ചാനൽ ഓൺലൈൻ, & ഫെയ്സ്ബുക്ക്,മാഗ് ഔദ്യോഗിക പേജിലെ ഫെയ്സ്ബുക്ക് ലൈവ്, യുട്യൂബിൽ ജിടിവി ഗ്ലോബൽ എന്നീ നാല് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലെ തത്സമയ സംപ്രേക്ഷണങ്ങളിലൂടെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു.
|
പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുകൾ നൽകുന്നതിനായി കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് "ലൈഫ് ആൻഡ് ലിംബ്'.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ വെട്ടിയാർ എന്ന കൊച്ചുഗ്രാമത്തിൽ ജോൺസൺ ശാമുവേൽ (റെജി) എന്ന മനുഷ്യ സ്നേഹിയുടെ മനസിൽ ഉദിച്ച ആശയത്തിലൂടെ 2013ൽ സ്ഥാപിതമായതാണ് "ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനം.
പ്രസ്തുത സ്ഥാപനത്തിലൂടെ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം അംഗവൈകല്യർക്കാണ് കൃത്രിമ കാലുകൾ ലഭിച്ച് ചലനശേഷി തിരികെ കിട്ടുവാൻ ഭാഗ്യം ലഭിച്ചത്. കേരളത്തിനുള്ളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി കാലുകൾ നഷ്ടപ്പെട്ട നാനൂറിലധികം ആളുകൾ "ലൈഫ് ആൻഡ് ലിംബിൽ' കൃത്രിമ കാലുകൾ ലഭിക്കുന്നതിന് അപേക്ഷകൾ നൽകി കാത്തിരിക്കുന്നുണ്ട്.
ഇത്രയും പേർക്ക് ഉടൻ കൃത്രിമക്കാലുകൾ നൽകുക എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രായോഗികമാണ്. എന്നാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച "ലൈഫ് ആൻഡ് ലിംബ്' ക്രമാതീതമായി ലഭിച്ച നാനൂറിലധികം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും അർഹതപ്പെട്ട നൂറു പേർക്ക്, 145 കൃത്രിമ കാലുകൾ ഈ വർഷം ഡിസംബർ 14ന് നൽകണമെന്ന പ്രതീക്ഷയോടെ കഠിന പ്രയത്നത്തിലാണ്.
17ാം വയസിൽ വെട്ടിയാർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജോൺസൺ. പ്രാരംഭ കാലങ്ങളിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡിൽ മൂത്ത സഹോദരൻ കുഞ്ഞുമോൻ ശാമുവേലിനോടൊപ്പം താമസിച്ച് മിനിയോള ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്വീൻസ് കോളജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദവും കരസ്ഥമാക്കി.
കഴിഞ്ഞ 44 വർഷങ്ങളായി ന്യൂയോർക്കിൽ താമസമാക്കി എങ്കിലും ജന്മനാടിനോടുള്ള സ്നേഹവും നാട്ടിലുള്ള മറ്റു സ്വന്തക്കാരുമായുള്ള ബന്ധം നിലനിർത്തുന്നതിനുള്ള താത്പര്യവും ജോൺസണിനെയും കുടുംബത്തെയും ഇടയ്ക്കിടെ കേരളം സന്ദർശിക്കുവാനായി അമേരിക്കയിൽ നിന്നും എത്തുവാൻ പ്രേരിപ്പിച്ചുരുന്നു.
2011ൽ കടുംബസമേതം കേരളത്തിലെത്തിയ ജോൺസൺ നാട്ടിലൂടെയുള്ള യാത്രക്കിടെ ഒരു കാൽ നഷ്ട്ടപ്പെട്ട് ചലന ശേഷിയില്ലാത്ത ഹതഭാഗ്യനായ ഒരു മനുഷ്യനെ കാണുവാനിടയായി. അപ്രതീക്ഷിതമായി നേരിട്ട ഒരു അപകടത്തിലൂടെ അയാളുടെ കാലുകൾ നഷ്ടപ്പെട്ട കദനകഥയും തുടർന്ന് അയാളുടെ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും കേട്ടപ്പോൾ മുതൽ ജോൺസൺ തന്റെ മനസിൽ വളരെ ദുഃഖഭാരമേറിയാണ് നാട്ടിൽ നിന്നും തിരികെ അമേരിക്കയിലേക്ക് വിമാനം കയറിയത്.
അന്ന് മുതൽ ഇത്തരം കാലുകൾ നഷ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്ന ചിന്ത മനസിനെ വല്ലാതെ അലട്ടി. പിന്നീട് ഇതേപ്പറ്റി ദീർഘമായി റീസേർച്ച് നടത്തിയപ്പോൾ ജർമൻ കമ്പനിയായ ഓട്ടോബൂക് അംഗവൈകല്യം സംഭവിച്ചവർക്കായി കൃത്രിമ അവയവങ്ങൾ നിർമിച്ച് നൽകുന്നു എന്ന് മനസിലാക്കി.
സ്വന്തം സമ്പാദ്യത്തിൽ നിന്നും പണം സ്വരൂപിച്ചാണ് 17 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകി 2014ൽ തന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ജോൺസൺ തിരികൊളുത്തിയതും "ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനത്തിന് ജന്മം നൽകിയതും.
സ്വന്തം സമ്പാദ്യത്തിൽ നിന്നും ഭാര്യ ഷേർളിയുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചതുമായ തുകയിലൂടെ അടുത്ത വർഷം പത്തു പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുവാൻ സാധിച്ചു എന്നത് ആത്മസംതൃപ്തി നൽകി.
തന്റെ ഇത്തരം കാരുണ്യ പ്രവർത്തനത്തെ നേരിട്ട് മനസിലാക്കുവാൻ സാധിച്ച സ്വന്തം സഹോദരങ്ങളും ബന്ധുക്കാരും അടുത്ത സുഹൃത്തുക്കളിൽ ചിലരും ലൈഫ് ആൻഡ് ലിംബുമായി കൈകോർത്ത് പ്രവർത്തിക്കുവാൻ തുടങ്ങി. അതോടെ അവരുടെ കൈത്താങ്ങലുകൾ കൂടുതൽ പേർക്ക് കൃത്രിമക്കാലുകൾ നൽകുവാൻ പ്രചോദനമായി.
സൗജന്യ കൃത്രിമക്കാലുകൾ നൽകുന്നത് കേട്ടറിഞ്ഞ ധാരാളം പേർ അപേക്ഷയുമായി ഈ സ്ഥാപനത്തെ സമീപിച്ചു. പ്രസ്തുത അപേക്ഷകരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റുവാൻ സ്വന്തമായി സാമ്പത്തികം കണ്ടെത്താൻ ഈ സ്ഥാപനത്തിന് സാധിക്കാതെ വന്നപ്പോൾ സഹായിക്കുവാൻ താത്പര്യമുള്ള പൊതുജനങ്ങളിൽ നിന്നും ലൈഫ് ആൻഡ് ലിംബ് 2018 മുതൽ സാമ്പത്തിക സഹായം സ്വീകരിക്കുവാൻ തുടങ്ങി.
ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടു ലക്ഷത്തിനടുത്ത് രൂപാ ചിലവുള്ളതിനാൽ അമേരിക്കയിലുള്ള സഹായ മനസ്കരായ കുറെ സുഹൃത്തുക്കൾ ഒന്നും രണ്ടും മൂന്നും കൃത്രിമ കാലുകൾ സ്പോൺസർ ചെയ്യുവാൻ തയാറായി മുമ്പോട്ട് വന്നു.
ലൈഫ് ആൻഡ് ലിംബിന്റെ പ്രവർത്തനങ്ങളിലും കൃത്രിമ കാലുകൾ നൽകുന്ന ചടങ്ങുകളിലും ഏതാനും വർഷങ്ങളായി മുഖ്യഅതിഥികളായി പങ്കെടുക്കുന്ന ഫാ. ഡേവിസ് ചിറമേലും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടും നൽകിയ പ്രചോദനങ്ങളും പ്രശംസനീയമാണ്.
പിന്നീട് നൂറുകണക്കിന് അർഹതപ്പെട്ടവരുടെ അപേക്ഷകൾ "ലൈഫ് ആൻഡ് ലിംബ്' സ്ഥാപനത്തിലേക്ക് ഒഴുകിയെത്തുവാൻ തുടങ്ങി. അതിൽനിന്നും അർഹതപ്പെട്ട നൂറു പേർക്ക്, നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകൾ ഡിസംബർ 14ന് നൽകുവാനാണ് പദ്ധതിയിടുന്നത്.
നൂറു പേരിൽ പതിനഞ്ചോളം പേർ രണ്ടു കാലുകളും നഷ്ടപ്പെട്ടവരാണ്. ഇതിനായി ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ വീതമാണ് ചെലവ്. 115 കാലുകൾ നൽകുന്നതിന് 230,000 ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
അർഹതപ്പെട്ടവർക്ക് നൽകുന്ന കൃത്രിമക്കാലുകൾക്ക് ദീർഘനാളത്തെ ഉപയോഗം മൂലം തേയ്മാനങ്ങളും കേടുപാടുകളും സംഭവിക്കുമ്പോൾ അവ റിപ്പയർ ചെയ്തു നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്യേണ്ടതായി വന്നു. കാലുകൾ നഷ്ടപ്പെട്ട് കൃത്രിമ കാലുകൾ വച്ച് നൽകുന്ന ചെറിയ കുട്ടികൾ വളർന്നു വരുന്ന മുറയ്ക്ക് വ്യത്യസ്തമായ സൈസിലുള്ള കാലുകൾ നൽകേണ്ടതും അത്യാവശ്യമാണ്.
ആയതിനാൽ മാവേലിക്കര വെട്ടിയാറ്റിൽ ജോൺസന്റെ സ്വന്തമായുള്ള സ്ഥലത്ത് ലൈഫ് ആൻഡ് ലിംബ് സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിതമായ ഒരു പ്രോസ്തെറ്റിക്സ് ക്ലിനിക്ക് 2023 നവംബർ 14ന് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കൃതിമക്കാലുകളുടെ റിപ്പയറിംഗിനും അതിന്റെ പാർട്ടുകൾക്കും നല്ല തുക ചിലവാകുമെങ്കിലും അതും ഈ സ്ഥാപനം സൗജന്യമായാണ് നൽകുന്നത്.
ലൈഫ് ആൻഡ് ലിംബിന്റെ പ്രവത്തന രീതികളെപ്പറ്റിയും കൃതിമക്കാലുകൾ ലഭിച്ചവരുടെ ജീവിതാനുഭവങ്ങളും അവരുടെ സാക്ഷ്യങ്ങളും അറിയണമെന്ന് താത്പര്യമുള്ളവർക്കായി നടത്തുന്നതിനായി ഒരു ഡിന്നർ നൈറ്റ് സംഘടിപ്പിക്കുവാൻ തയാറെടുക്കുന്നുണ്ട്.
ലൈഫ് ആൻഡ് ലിംബ് സ്ഥാപകനായ ജോൺസൺ ശാമുവേലിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡിൽ സമീപ പ്രദേശത്തെ 15 സാമൂഹികരാഷ്ട്രീയസംഘടനാ നേതാക്കളെ ചേർത്ത് ഒരു സംഘടനാ സമിതി കഴിഞ്ഞദിവസം രൂപീകരിച്ചു.
ലൈഫ് ആൻഡ് ലിംബ് സ്ഥാപകൻ ജോൺസൺ ശാമുവേൽ, സെനറ്റർ കെവിൻ തോമസിന്റെ അഡ്വൈസറി കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകരുമായ അജിത് എബ്രഹാം (കൊച്ചൂസ്), ബിജു ചാക്കോ, മാധ്യമപ്രവർത്തകനും ലോംഗ് ഐലൻസ് മാർത്തോമ്മാ പള്ളി സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, നസോ കൗണ്ടി പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം. ജോർജ് (ജീമോൻ), വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് മുൻ സെക്രട്ടറി ജെയിൻ ജോർജ്,
ഹെഡ്ജ് ബ്രോക്കറേജ് ഉടമ സജി എബ്രഹാം, ഫൊക്കാന മുൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വേൾഡ് മലയാളീ കൗൺസിൽ കമ്മറ്റി അംഗം അജിത് കുമാർ, ബ്ലൂ ഓഷൻ സൊല്യൂഷൻസ് ഫിനാൻഷ്യൽ അഡ്വൈസർ സാബു ലൂക്കോസ്, എക്കോ ചെയർമാൻ ഡോ. തോമസ് മാത്യു, മോട്ടിവേഷണൽ സ്പീക്കർ ഡോ. ബേബി സാം ശാമുവേൽ, പ്രവാസി ചാനൽ സിഇഒ സുനിൽ ട്രൈസ്റ്റാർ, സാമൂഹിക പ്രവർത്തകൻ കോശി ഉമ്മൻ തോമസ്, ഫൊക്കാനാ ട്രെഷറർ ബിജു കൊട്ടാരക്കര, സാമൂഹിക പ്രവർത്തക ഡോ. ഷെറിൻ എബ്രഹാം എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ.
സംഘടനാ ഭാരവാഹികളും സെനറ്റർമാരും ഒത്തുചേർന്ന് ഓഗസ്റ്റ് നാലു വൈകുന്നേരം ആറിന് ബെത്പേജിലുള്ള ദി സ്റ്റെർലിംഗ് ബാങ്ക്വറ്റ്സ് ഹാളിൽ (The Sterling Banquets, 345 Hicksville Road, Bethpage, NY 11714) വച്ച് ഒരു ഡിന്നർ മീറ്റിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
അമേരിക്കൻ സമൂഹത്തിലുള്ള കാലുകൾ നഷ്ടപ്പെട്ടവരും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ഏതാനും പേർ തങ്ങളുടെ ജീവിത സാക്ഷ്യവും അനുഭവങ്ങളും പങ്കുവയ്ക്കുവാൻ പ്രസ്തുത ഡിന്നർ മീറ്റിംഗിൽ എത്തിച്ചേരുന്നതാണ്.
ജീവിതത്തിൽ ഇതുപോലുള്ള ദുരിതങ്ങൾ അനുഭവിക്കാത്തവർക്ക് പലരുടെയും ജീവിത പ്രശ്നങ്ങൾ അടുത്തറിയുന്നതിനും തങ്ങൾക്കു ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങൾ മനസിലാക്കുന്നതിനും ഇത്തരം കൂടിവരവ് സഹായകരമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് നാലിന് നടത്തുന്ന ഡിന്നർ മീറ്റിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.
(1) Ajith Abraham (Kochuz) 5162252814, (2) Biju Chacko – 5169964611, (3) Mathewkutty Easow – 5164558596, (4) Thomas M. George (Geemon) – 5162889027, (5) Jain George – 5162257284, (6) Saji Abraham (Hedge) 5166063268 (7) Paul Karukappillil – 8455535671 (8) Ajith Kumar – 5164308564 (9) Sabu Lukose – 5169024300 (10) Dr. Thomas P Mathew – 516395 – 8523 (11) Dr. Baby Sam Samuel 3478828281 (12) Sunil TriStar – 9176621122 (13) Koshy O Thomas – 3478671200 (14) Biju Kottarakkara – 5164451873 (15) Dr. Sherin Abraham – 5163125849 (16) Johnson Samuel (Reji) – 6469961692.
Website: www.lifeandlimbs.org
|
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ. ജെഫ് മാത്യു(45) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച അമേരിക്കയിൽ.
ഭാര്യ ലോറെൻ മാത്യു. മകൾ: ഒലീവ് മാത്യു. പരേതന്റെ ആത്മശാന്തിക്കായി വെള്ളിയാഴ്ച പത്തിനു ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ അനുസ്മരണ ശുശ്രൂഷയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
|
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ മോളി മാത്യുവിന്റെ(64) സംസ്കാരം ശനിയാഴ്ച നടത്തും.
കടമ്പനാട് പുത്തൻവീട്ടിൽ പരേതരായ കെ.ജി. തോമസിന്റെയും ചിന്നമ്മയുടെയും മകളാണ്. തോമസ് അലക്സാണ്ടർ, പരേതനായ ജോർജ് തോമസ്, ജെയിംസ് തോമസ്, സൂസമ്മ തോമസ്, സാമുവൽ തോമസ്, റോയ് തോമസ് എന്നിവരാണ് സഹോദരങ്ങൾ
മക്കൾ: റോബിൻ മാത്യു, ഡോ. ജെയ്സൺ മാത്യു, കെവിൻ മാത്യു, മരുമക്കൾ: മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു. 1983ലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറി.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ ഒന്‍പത് വരെ സൈന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ(497, Godwin Avenue, Midland Park, NJ 07432) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം വെസ്റ്റ് വുഡ് സെമിത്തേരിയിൽ (23, Kinderkamack Road, West wood, New Jersey) നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി ജെറീഷ് വർഗീസ്: 201 621 1003.
|
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി. പാപ്പച്ചൻ മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.
ഭാര്യ: ജാൻസി ജോസഫ്. മക്കൾ: ഏരെൺ റാഫേൽ, ബെഞ്ചമിൻ ജോസഫ്. ലിയോ പാപ്പച്ചൻ(കാനഡ), ലിജു പാപ്പച്ചൻ എന്നിവർ സഹോദരങ്ങളാണ്
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ റെന്റൺ സെന്റ് സ്റ്റീഫൻ പള്ളിയിൽ. സംസ്കാരം പിന്നീട് വാഷിംഗ്ടണിൽ.
കൂടുതൽ വിവരങ്ങൾക്ക്: ബിജു 209 914 9649.
|
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഒക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ തങ്ങളുടെ വിദ്യാർഥികളും ഒരാൾ പൂർവവിദ്യാർഥിയുമാണെന്ന് മുസ്താംഗ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് സിറ്റി പോലീസ് സാർജന്റ് ഗാരി നൈറ്റ് അറിയിച്ചു നഗരത്തിന്റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച അഞ്ച് പേരുടെയും ശരീരത്തിൽ പരുക്കുകളുണ്ട്. കൊലപാതക സാധ്യത പോലീസ് തള്ളികളയുന്നില്ല. നിലവിൽ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
|
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നു വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച ലാ ക്രോസിലെ ഹ്മോംഗ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ ചർച്ച നടത്തുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് ഹാരിസ് പ്രഖ്യാപനം നടത്തിയത്. കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ തിരിച്ചറിയുന്നതിനെ കുറിച്ചാണ് സംഭാഷണമെന്ന് പ്രാഥമിക ആമുഖങ്ങൾക്ക് ശേഷം വൈസ് പ്രസിഡന്റ് ഹാരിസ് പറഞ്ഞു.
ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ഹോം ഹെൽത്ത് കെയർ കമ്പനികൾക്ക് മെഡികെയ്ഡ് നിലവിൽ പ്രതിവർഷം 125 ബില്യൺ ഡോളർ നൽകുന്നു.
|
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക്രാറ്റുകൾ പിന്തുണയോടെ അംഗീകാരം നേടി.
തിങ്കളാഴ്ച റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിയമനിർമാണം നാല് ഡെമോക്രാറ്റുകളുടെ നിർണായക പിന്തുണയോടെ അംഗീകാരം നേടി. ഈ നിയമനിർമാണം സമ്പൂർണ അസംബ്ലിയും സെനറ്റും പാസാക്കുകയും ഗവർണർ ഗാവിൻ ന്യൂസോമിന്റെ ഒപ്പം വയ്ക്കുകയും ചെയ്യേണ്ടതുണ്ട്.
ഹൈവേ തടയുകയും അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നത് തടയുകയും ചെയ്യുന്ന പ്രതിഷേധക്കാർക്ക് നിലവിൽ 100 ഡോളർ പിഴ ചുമത്തുന്നു. ഈ നിയമം പാസായാൽ പിഴ 200 ഡോളറായി ഇരട്ടിയാകും. മൂന്ന് വർഷത്തിനുള്ളിൽ ഒന്നിലധികം തവണ കുറ്റകൃത്യം ചെയ്യുന്നവർക്ക് പിഴ 1,000 ഡോളറായി ഉയർത്തും.
സാൻ ഫ്രാൻസിസ്കോഓക്ക്ലാൻഡ് ബേ ബ്രിഡ്ജിൽ നടന്ന പ്രതിഷേധം ഒരു പ്രാദേശിക ആശുപത്രിയിലെ മൂന്ന് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വൈകിപ്പിച്ചതായി തെക്കൻ കലിഫോർണിയയെ പ്രതിനിധീകരിക്കുന്ന കേറ്റ് സാഞ്ചസ് വിശദീകരിച്ചു. ജുവാൻ കാരില്ലോ, ഡയാൻ പപ്പാൻ, ക്രിസ് വാർഡ്, ഗ്രെഗ് ഹാർട്ട് എന്നിവരാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഈ ബില്ലിനെ പിന്തുണച്ചത്.
|
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
ന്യൂയോർക്ക് : 202426 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിന്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫൻ , ഡോ. കല ഷഹി നേതൃത്വത്തിന്റേത് .
വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ . കല ഷഹി നേതൃത്വം നൽകുന്ന പാനലിന്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വർഷമായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
ഹൂസ്റ്റൺ കമ്യൂണിറ്റി കോളേജിൽ നിന്നും ബിസിനസിലും , ഫിനാൻസിലും വിദ്യാർഥി കൂടിയായ ആകാശ് കെഎച്ച്എൻഎയുടെ യൂത്ത് കമ്മിറ്റിയിൽ അംഗമായും പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.
ആകാശ് അജീഷിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും മുതൽക്കൂട്ട് ആകുമെന്നും ഇത്തരം നിശ്ചയ ദാർഢ്യമുള്ള യുവജനങ്ങളെ ഫൊക്കാനയുടെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന് , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്‍ഗീസ് ,റോണി വര്‍ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്‍ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ് , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുൺ നായർ , റെജി വര്‍ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലിന്റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ആന്റോ വർക്കി, ലാജി തോമസ്, അഭിലാഷ് ജോൺ ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്ല ലാൽ, സ്നേഹ തോമസ് എന്നിവര്‍ അറിയിച്ചു .
വാര്‍ത്ത:
|
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് സ്റ്റാറ്റൻ ഐലൻഡിലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു.
നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കുശേഷം റവ. ഡോ. ജോൺസൺ സി. ജോൺ (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഷോൺ എബ്രഹാം (ജോയിന്റ് ട്രഷറർ, ഫാമിലി & യൂത്ത് കോൺഫറൻസ്), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ്, റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.
സമ്മേളനത്തിന്റെ തീം, തീയതി, വേദി, സ്പീക്കറുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഷോൺ എബ്രഹാം നൽകി. നോബിൾ വർഗീസ് റജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും നിക്കോൾ വർഗീസ് സംസാരിച്ചു. എല്ലാ ഇടവകകളിലെയും ടീമുകൾക്ക് അവരുടെ ക്രിസ്ത്യൻ പ്രമേയത്തിലുള്ള പരിപാടികൾ അവതരിപ്പിക്കാവുന്ന വിനോദ സായാഹ്നത്തെക്കുറിച്ച് നോയൽ വർഗീസ് ഓർമ്മിപ്പിച്ചു.
സ്പോൺസർഷിപ്പ് അവസരങ്ങൾ, റാഫിൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ റെജി വർഗീസ് പങ്കുവെച്ചു.റവ. ഡോ. ജോൺസൺ സി. ജോൺ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ സമർപ്പിച്ചു. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.
നിബു ഈപ്പൻ, പൊന്നച്ചൻ ചാക്കോ, സിബു വർഗീസ്, ഷാജി ജോൺ, ബെന്നി ഈപ്പൻ, തോമസ് സാമുവൽ, ലിൻഡ ജോൺ തുടങ്ങിയവരാണ് റാഫിൾ വാങ്ങി പിന്തുണ നൽകിയത്. കോൺഫറൻസിന് ആത്മാർത്ഥമായ പിന്തുണയും പ്രാർത്ഥനാ പൂർവ്വമായ സഹകരണവും നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ന്ധദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ’ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക’ (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
|
|
|
|
|
|