സത്യം വദ, ധർമം ചര
ഫാ. ജോബി ആന്റണി മൂലയിൽ
Saturday, October 4, 2025 12:51 AM IST
ഭിന്നശേഷി സഹോദരങ്ങൾക്കും അവരുടെ അക്കാദമിക് യോഗ്യതകൾക്കനുസൃതമായ തൊഴിൽ സംവരണം എന്ന ചേതോഹരമായ ചുവടുവയ്പ് നിർഭാഗ്യവശാൽ കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ആയിരക്കണക്കിന് അധ്യാപകരുടെ നിയമനതടസത്തിനും അവരുടെ കുടുംബങ്ങളുടെ കണ്ണീരിനും കാരണമാകുന്നു. കുടുംബം പുലർത്താൻ അധ്യാപനത്തോടൊപ്പം മറ്റു തൊഴിലുകളും ചെയ്യേണ്ടിവരുന്നവരുടെ നിസഹായാവസ്ഥ ബന്ധപ്പെട്ടവർ കണ്ണുതുറന്നു കാണണം. ഇതു സംബന്ധിച്ച ചില യാഥാർഥ്യങ്ങളും എല്ലാവരും മനസിലാക്കണം.
ഒഴിവുകൾ നികത്തിയോ?
ഭിന്നശേഷിക്കാർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട 2022 ജൂൺ 25ലെ സർക്കാർ ഉത്തരവു പ്രകാരം 1996 മുതൽ 2017 വരെ നടത്തിയിട്ടുള്ള നിയമനങ്ങളുടെ മൂന്നു ശതമാനവും 2017 മുതൽ തുടർന്നുള്ള വർഷങ്ങളിലെ നിയമനങ്ങളുടെ നാലു ശതമാനവുമാണ് എയ്ഡഡ് മാനേജ്മെന്റുകൾ മാറ്റിവയ്ക്കേണ്ടത്. ഇക്കഴിഞ്ഞ വർഷം വരെ ഈ ഒഴിവുകൾ നീക്കിവയ്ക്കുകയും വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കുകയുമാണ് മാനേജ്മെന്റുകൾ ചെയ്യേണ്ടിയിരുന്നത്. ഇപ്പോൾ അത് ജില്ലാതല സമിതികളെ ഏൽപ്പിച്ചതായി നിർദേശം വന്നു. ഈ നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുകയാണ് ക്രൈസ്തവ മാനേജ്മെന്റുകളും മറ്റു മാനേജ്മെന്റുകളും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അർഥനാപത്രം സമർപ്പിക്കുമ്പോൾ യോഗ്യരായവർ ഉണ്ടെങ്കിൽ അവരുടെ പാനലും ഇല്ലെങ്കിൽ നോൺ-അവെയ്ബിലിറ്റി സർട്ടിഫിക്കറ്റുമാണ് മാനേജ്മെന്റുകൾക്കു ലഭിച്ചുപോന്നിട്ടുള്ളത്. ലഭിക്കാതെവരുമ്പോൾ സർക്കാർ നിർദേശപ്രകാരം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യരായവർ ആരെങ്കിലും വന്നാൽ അവരെ സന്തോഷപൂർവം നിയമിക്കുകയും ചെയ്യുന്നു. എങ്കിലും, ഇതിനു പിന്നിലെ യാഥാർഥ്യം, ഓരോ മാനേജ്മെന്റും നൽകിയ ഒഴിവുകൾ നികത്താൻ മാത്രം യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്താൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ സർക്കാരിനോ സാധിച്ചില്ല എന്നതാണ്.
ഉദാഹരണമായി ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ്, നിയമപ്രകാരം നാളിതുവരെ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ടിരിക്കുന്നത് 52 തസ്തികകളാണ്. ഇതിൽ ആദ്യവർഷങ്ങളിൽ കോർപറേറ്റ് മാനേജ്മെന്റ് സ്വന്തം നിലയിൽ നികത്തിയ തസ്തികകൾ പന്ത്രണ്ടും 2022ലെ ഉത്തരവിനുശേഷം സർക്കാർ നികത്തിയത് വെറും ഒമ്പതും മാത്രമാണ്. അതായത് ഇപ്പോഴും 31 തസ്തികകൾ യോഗ്യരായ ഭിന്നശേഷിക്കാരെ കാത്തിരിക്കുന്നു. മാത്രമല്ല, ഈ തസ്തികകളിലേക്കു യോഗ്യരായവർ എപ്പോൾ വന്നാലും നിയമിക്കാൻ തയാറാണെന്ന സത്യവാങ്ങ്മൂലം നൽകിയിട്ടുള്ളതുമാണ്. ഇപ്രകാരമാണ് എല്ലാ മാനേജ്മെന്റുകളും പ്രവർത്തിക്കുന്നത്. അപ്പോൾ, ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നികത്തിയിട്ടില്ലെന്നുമൊക്കെ വിദ്യാഭ്യാസമന്ത്രി ആവർത്തിച്ചു പറയുമ്പോൾ അത് ആരെപ്പറ്റി പറയുന്നു, എന്തിനു പറയുന്നു എന്ന് അദ്ദേഹം വ്യക്തമാക്കണം.
യോഗ്യരായവരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കാത്തതിന് മാനേജ്മെന്റുകളെ എന്തിനു പഴിചാരുന്നു? ഇത്രയും ആവേശത്തോടെ അദ്ദേഹം സംസാരിക്കുമ്പോൾ വളരെ ലളിതമായി അദ്ദേഹത്തിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഭിന്നശേഷി സംവരണത്തിനായി കൃത്യമായ ഒഴിവുകൾ മാറ്റിവച്ച് സത്യവാങ്ങ്മൂലം നൽകിയ മാനേജ്മെന്റുകളുടെ മാത്രം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ അദ്ദേഹം തയാറാണോ? അതിന് അദ്ദേഹം തയാറാകുന്നില്ലെങ്കിൽ ഈ സർക്കാരിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും ന്യൂനപക്ഷവിരുദ്ധവുമാണെന്ന് ഖേദപൂർവം പറയേണ്ടിവരുന്നു.
ലക്ഷ്യം എയ്ഡഡ് മേഖലയെ തകർക്കുകയോ?
എയ്ഡഡ് മേഖല സർക്കാരിനു വലിയ സാമ്പത്തിക ബാധ്യതയാണ്, എയ്ഡഡ് നിയമനങ്ങൾ അംഗീകരിച്ചു നൽകുക എന്നത് സർക്കാരിന്റെ ഔദാര്യമാണ് എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവികൾ. സാക്ഷരകേരളം എന്ന് ഊറ്റം കൊള്ളുമ്പോൾ അതിൽ സിംഹഭാഗവും എയ്ഡഡ് മേഖലയുടെ സംഭാവനയാണ് എന്ന യാഥാർഥ്യം തമസ്കരിക്കുന്നു. വിദേശ സർവകലാശാലകൾക്കു ചുവപ്പു പരവതാനി വിരിച്ചപോലെ ആഗോള ഭീമന്മാരുടെയും വിദ്യാഭ്യാസ കച്ചവടക്കാരുടെയും സ്വകാര്യ സ്കൂളുകൾക്ക് ഇടം കൊടുക്കാൻ കേരളത്തിൽ എയ്ഡഡ് വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ തടസമായി നിൽക്കുന്നു എന്ന ദുഷ്ടചിന്ത ഈ സർക്കാരിനുണ്ടോ? മാന്യമായ ഒരു തൊഴിൽ നാട്ടിൽ കണ്ടെത്താൻ പ്രയാസപ്പെടുന്ന നമ്മുടെ ചെറുപ്പക്കാർ എയ്ഡഡ് സ്കൂളുകളിലെങ്കിലും ജോലി കിട്ടും എന്ന സ്വപ്നവുമായി കാത്തിരിക്കുമ്പോൾ ഇത്തരം നൂലാമാലകളാൽ ഭീഷണിപ്പെടുത്തി അവരെയും വിദേശനാടുകളിലേക്ക് ഓടിക്കാൻ രാഷ്ട്രീയതാത്പര്യങ്ങളുണ്ടോ? സാമ്പത്തിക പരാധീനതകളാൽ നട്ടംചുറ്റുന്ന എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവനും ആരോഗ്യവും സാമ്പത്തിക പങ്കാളിത്തവും നൽകുന്ന അധ്യാപകരെ സാമ്പത്തികമായി ഞെരുക്കുന്നത് ഇത്തരം സ്കൂളുകളെ തകർച്ചയിലേക്കു നയിച്ചുകൊള്ളും എന്നും ചിന്തിക്കുന്നുണ്ടോ?
കാലാകാലങ്ങളിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അക്ഷരംപ്രതി പാലിച്ചുപോന്ന എയ്ഡഡ് മാനേജ്മെന്റുകളെ ശത്രുക്കളായി കാണാതെ, അവരുടെ ന്യായമായ അവകാശങ്ങൾക്കായുള്ള നിലവിളികൾക്കു ചെവികൊടുക്കുക എന്നതാണ് ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമായിട്ടുള്ളത്. കാരണം, അധ്യാപകരുടെ അപേക്ഷ അവർക്കുവേണ്ടി മാത്രമല്ല, വിദ്യപകർന്നു നൽകാൻ ഏല്പിക്കപ്പെട്ടിട്ടുള്ള കുഞ്ഞുങ്ങൾക്കുവേണ്ടിയുമാണ്. എയ്ഡഡ് അധ്യാപകർ പഠിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ പൗരന്മാരെയാണ്; നമ്മുടെ കുഞ്ഞുങ്ങളെയാണ്. വലിയൊരളവിൽ അവർ സർക്കാരിനെ സഹായിക്കുകയാണ്. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന സർക്കാർ ലക്ഷ്യം പൂർത്തിയാക്കാൻ സർക്കാരിന്റെ അഭ്യുദയകാംക്ഷികളാണ് അധ്യാപകർ. കുഞ്ഞുങ്ങൾക്ക് ബിരിയാണിയും മുട്ടയും പാലും മാത്രം പോരാ, വിദ്യയും നൽകണം. വിദ്യ നൽകാൻ അധ്യാപകർക്കു സുസ്ഥിതി ഉണ്ടാവണം; അവർക്ക് സുസ്ഥിതി ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്കു സാധിക്കുന്നില്ലെങ്കിൽ അത് ജനാധിപത്യ സർക്കാരിന്റെ പരാജയം തന്നെയാണ്.
മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്ക് എതിരോ?
സർക്കാർ സംവിധാനങ്ങൾ ഭിന്നശേഷിക്കാരുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കുന്നതിനു വളരെ മുമ്പേതന്നെ അവരെ സംരക്ഷിക്കാൻ ഭവനങ്ങൾ തുടങ്ങിയതും പദ്ധതികൾ ആവിഷ്കരിച്ചതും ക്രൈസ്തവരാണ്. നിയമപരമായ ശിപാർശകൾക്കു മുമ്പേ ക്രൈസ്തവ മാനേജ്മെന്റുകൾ തൊഴിൽസംവരണവും നടപ്പാക്കിയതായി രേഖകൾ പരിശോധിച്ചു മനസിലാക്കാം. ഇപ്പോഴും അക്കാര്യങ്ങളിൽ ബദ്ധശ്രദ്ധരായവരെ യാഥാർഥ്യം മറച്ചുവച്ച് അടച്ചാക്ഷേപിക്കാൻ ശ്രമിച്ചാൽ അതിനെതിരേ പ്രതികരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണോ. യോഗ്യരായ ഏതെങ്കിലും ഭിന്നശേഷി ഉദ്യോഗാർഥി മാനേജ്മെന്റിനെ സമീപിച്ചിട്ടു നിയമിക്കാതെപോയ ഏതെങ്കിലും പരാതി മന്ത്രിക്കു ലഭിച്ചിട്ടുണ്ടോ? തങ്ങളുടെ അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ബന്ധപ്പെട്ടവർ സാധിച്ചുനൽകാതെ വരുമ്പോൾ അവർക്കുവേണ്ടി സംസാരിക്കുക എന്നത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ക്രൈസ്തവ മാനേജ്മെന്റുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിൽ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല. അർഹതപ്പെട്ടതു മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. സർക്കാർ നിർദേശങ്ങൾ എല്ലാം പൂർണമായും പാലിച്ചിട്ടാണ് അവർ ചോദിക്കുന്നത്. യാഥാർഥ്യങ്ങൾ ജാതീയമായും വർഗീയമായും വിവേചിച്ചു വിവക്ഷിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്, മാനേജ്മെന്റുകളല്ല.
എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല?
എൻഎസ്എസ് മാനേജ്മെന്റ് കേസിനു പോയി കാര്യം സാധിച്ചു. അധ്യാപകരോട് ഉത്തരവാദിത്വമുള്ള മറ്റ് മാനേജ്മെന്റുകൾ എന്തുകൊണ്ട് കേസിനു പോകുന്നില്ല എന്നൊക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങളിലൂടെ അദ്ദേഹം സ്വയം കുഴി തോണ്ടുകയാണെന്നു മനസിലാക്കുന്നില്ല. സർ, ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ ലെജിസ്ലേച്ചർ (നിയമനിർമാണം), എക്സിക്യൂട്ടീവ് (നിയമനിർവഹണം), ജുഡീഷറി (നീതിന്യായം) എന്നിവയാണ്.
ജനാധിപത്യബോധമുള്ള ഒരു പൗരൻ തനിക്കു നീതി നടത്തിത്തരാൻ ആദ്യം സമീപിക്കുന്നത് ഈ നാട്ടിലെ ഭരണസംവിധാനത്തെയാണ്, അധികാരികളെയാണ്. അവർ അതിൽ പരാജയപ്പെടുമ്പോഴാണ് കോടതിയിലേക്കു പോകുന്നത്. ‘ന്നാ താൻ കേസ് കൊട്’ മനോഭാവത്തിൽ, “കോടതിയിൽ പോകൂ” എന്നു പറയുമ്പോൾ ഞങ്ങൾ ഭരണാധികാരികൾ നീതി നിവർത്തിച്ചു നൽകാൻ കഴിവില്ലാത്തവരാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് അതിനു താത്പര്യമില്ല എന്നദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. മാത്രമല്ല, 2021 ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറ്റൊരു കേസിനെപ്പറ്റി പരാമർശിക്കുമ്പോൾ, ഒരേ വിഷയമാണെങ്കിൽ കോടതി ഉത്തരവിന്റെ ആനുകൂല്യം സമാനസ്വഭാവമുള്ള മറ്റുള്ളവർക്കും അവകാശപ്പെടാമെന്നും സമാന കേസുകളിൽ പരാതിക്കാർ വേവ്വേറെ കേസ് നൽകാൻ കോടതിയെ സമീപിക്കേണ്ടതില്ല എന്നും പുറപ്പെടുവിച്ച സുപ്രധാനവിധി (Civil Appeal No(s).5966/2021 AJAY KUMAR SHUKLA & ORS. Appell ant(s). VERSUS. ARVIND RAI & ORS. Respondent(s), The judgment delivered in favour of Lt. Col. Suprita Chandel in Civil Appeal No. 1943 of 2022) ഈ സർക്കാരും സർക്കാരിന് ഉപദേശം നൽകുന്ന അഡ്വക്കറ്റ് ജനറലും പഠിക്കേണ്ടതാണ്.
എൻഎസ്എസിനു നൽകിയ വിധിയെ ആസ്പദമാക്കി കേരള ഹൈക്കോടതി 2025 ഏപ്രിൽ ഏഴിന് മാനേജ്മെന്റ് കൺസോർഷ്യത്തിനു നൽകിയ വിധിന്യായത്തിലും സമാനസ്വഭാവമുള്ള എല്ലാവർക്കും ഇതു ബാധകമാക്കണം എന്ന് സർക്കാരിനോടു നിർദേശിക്കുകയും തീരുമാനമെടുക്കാൻ നാലു മാസത്തെ സമയം നൽകുകയും ചെയ്തു. എന്നാൽ അഡ്വക്കറ്റ് ജനറൽ, വിധിയുടെ ആനുകൂല്യം മറ്റ് മാനേജ്മെന്റുകൾക്ക് നൽകിയാൽ കോടതിയലക്ഷ്യമാകും എന്ന രീതിയിൽ നിയമോപദേശം നൽകി, ഞങ്ങൾക്ക് കോടതിയെ ധിക്കരിക്കാനാവില്ല എന്നൊക്കെ വിദ്യാഭ്യാസമന്ത്രി പറയുന്നതു വിശ്വസിക്കാൻ പ്രയാസമാണ്.
ഏറ്റവും പ്രധാന കാര്യം, എൻഎസ്എസ് മാനേജ്മെന്റിന്റെ കേസിൽ കേരള സർക്കാരിനുവേണ്ടി ഹാജരായ പ്രതിനിധി, സർക്കാരിന്റെ ഏകലക്ഷ്യം (concern) ഭിന്നശേഷിക്കാർക്കുള്ള തസ്തിക സംവരണം മാത്രമാണ്, മറ്റു നിയമനങ്ങൾ തടസപ്പെടുത്തുകയല്ല എന്നു കൃത്യമായി പറയുന്നുണ്ട്. അപ്പോൾ ആ ലക്ഷ്യം പൂർത്തിയാക്കിയ മാനേജ്മെന്റുകളുടെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത ജനാധിപത്യ സർക്കാരിന്റെ നിലപാട് (concern) എന്താണ്?
ഈ കണക്കുകൾ സത്യം പറയും
ഭിന്നശേഷി സംവരണത്തിൽ ആരാണ് കള്ളംപറയുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. ക്രൈസ്തവ മാനേജ്മെന്റുകൾ പറയുന്നത് അംഗീകരിക്കാത്ത വിദ്യാഭ്യാസ മന്ത്രി ഈ കണക്കുകൾ പരിശോധിക്കണം. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജോബി ആന്റണി മൂലയിൽ, കോട്ടയം അതിരൂപത കോർപറേറ്റ് മാനേജർ ഫാ. തോമസ് പുതിയാകുന്നേൽ, പാലാ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോർജ് പുല്ലുകാലായിൽ, കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപ്പറന്പിൽ, വിജയപുരം രൂപത കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറന്പിൽ എന്നിവർ നൽകിയ കണക്കുകളാണ് ഇവിടെ ചേർത്തിരിക്കുന്നത്. സമാനമായ കണക്കുകളാണ് മറ്റു രൂപത കോർപറേറ്റുകൾക്കുമുള്ളത്.

(ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജരാണ് ലേഖകൻ)