Tuesday, March 19, 2024 1:12 AM IST
ഡോ. എം.എം. മാത്യു
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ മരണം എല്ലാ മലയാളികളെയും ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് കേരളത്തിലെ വിദ്യാർഥികൾക്കു സംഭവിക്കുന്നത്? നമ്മുടെ കാന്പസുകളും വിദ്യാർഥികളും ഒത്തിരി മാറിക്കഴിഞ്ഞു. പത്തോ മുപ്പതോ വർഷം മുന്പുണ്ടായിരുന്ന വിദ്യാർഥിലോകമല്ല ഇന്നത്തേത്. അന്ന് അധ്യാപകർ പഠിപ്പിക്കാൻ വരുന്നവരും വിദ്യാർഥികൾ പഠിക്കാനായി വരുന്നവരുമായിരുന്നു.
വിദ്യാർഥികളിൽ അറിവും മൂല്യബോധവും വളർത്താൻ അധ്യാപകർക്കു കഴിഞ്ഞിരുന്നു. തെറ്റുകാരായ വിദ്യാർഥികളെ ശരി പറഞ്ഞു മനസിലാക്കാനും അവരെ നേർവഴിക്കു കൊണ്ടുവരാനും അധ്യാപകർക്കുസാധിച്ചിരുന്നു. എന്നാലിന്ന് നമ്മുടെ കാന്പസുകൾ ഇതിലൊക്കെ പിന്നാക്കം പോയിരിക്കുന്നു. ഇതിനു കാരണം കാന്പസുകളിൽ വളർന്നുവരുന്ന ഒരുതരം ഭൗതികതയാണ്.
ഭൗതികത
ആധുനികസമൂഹം പൊതുവിൽ ഭൗതികതയ്ക്ക് വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. ആത്മീയരംഗത്തുപോലും ഒരുതരം ഭൗതികതയുണ്ട്. കംപ്യൂട്ടറും ഇന്റർനെറ്റും മൊബൈൽ ഫോണും ടെലിവിഷനും പരസ്യങ്ങളും ഇതിൽ മുഖ്യപങ്കു വഹിക്കുന്നു. ഇതിന്റെയൊക്കെ ഫലം നമ്മുടെ മൂല്യബോധങ്ങളിൽ നാം വെള്ളം ചേർത്തിരിക്കുന്ന എന്നാണ്. ഏതു പ്രവൃത്തിക്കും നാം ന്യായീകരണം കണ്ടെത്തുന്നവരാണ്. സാങ്കേതികവിദ്യകൾ ജീവിതം കൂടുതൽ സുഖപ്രദമാക്കാൻ ഉണ്ടാക്കിത്തരുന്ന സൗകര്യങ്ങൾ എന്തിന് ആസ്വദിക്കാതിരിക്കണം എന്നുള്ള ചിന്ത നമ്മെ ഭരിക്കുന്നു.
ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ ഒരു സൗകര്യവും നാം വിട്ടുകളയാറില്ല. കുട്ടികളെയാണെങ്കിലും മാതാപിതാക്കന്മാർ വളർത്തിക്കൊണ്ടുവരുന്നത് അവർ ഒരു കഷ്ടപ്പാടും അറിയരുതെന്നുള്ള രീതിയിലാണ്. അതായത്, ചില്ലുകൂട്ടിലിട്ട മത്സ്യങ്ങളെപ്പോലെ. അതുകൊണ്ട് വിദ്യാർഥികളും യുവജനങ്ങളും ജീവിതം ക്ഷണമാത്രയിൽ ആസ്വദിക്കാനുള്ളതാണെന്നു ധരിച്ചുവച്ചിരിക്കുന്നു. ജീവിതയാത്രയിൽ അവിടവിടെ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റിയും പരാജയങ്ങളെപ്പറ്റിയും അവർ ചിന്തിക്കുന്നേയില്ല. ഇവിടെ ബാല്യ-കൗമാര-യൗവന വ്യത്യാസങ്ങളൊന്നുമില്ല.
കോർപറേറ്റ് ബിസിനസ് മൂല്യങ്ങൾ
ഇന്നത്തെ സമൂഹം കോർപറേറ്റ് ബിസിനസ് മൂല്യങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത യുക്തിവാദവും മത്സരവും ഉപഭോഗവും ലാഭേച്ഛയുമാണ്. മത്സരിക്കാത്തവരും ലാഭമുണ്ടാക്കാത്തവരും മണ്ടന്മാരാണ്. ഓരോ വ്യക്തിയോടും ഇന്ന് സമൂഹം പറയുന്നത് മത്സരിച്ചു കഴിവ് തെളിയിക്കാനാണ്. ഈ മത്സരം വിട്ടുവീഴ്ചകൾ ഇല്ലാത്ത ഒന്നാണ്. സൗഹൃദമത്സരത്തിനു പോലും സാധ്യതയില്ല. എതിരാളിയുടെ മനോധൈര്യം ചോർത്തിക്കളയുക എന്നുള്ളതും പ്രധാനംതന്നെ. ഉപയോഗമെന്നാൽ ഏതു സാധനവും ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുക എന്നുള്ളതാണ്. ഇതൊക്കെത്തന്നെയാണ് നമ്മുടെ വിദ്യാർഥിലോകവും പിന്തുടരുന്ന രീതി.
എന്നാൽ, വിദ്യാഭ്യാസം വാസ്തവത്തിൽ വിദ്യാർഥികളെ ജീവിതംകൂടി പഠിപ്പിക്കണം. ദൈനംദിന മൂല്യങ്ങൾ മാറിവരും എന്നതു ശരിതന്നെ. എന്നാൽ, ലോകസംസ്കാരങ്ങൾ നമുക്കു പകർന്നുതന്നിട്ടുള്ള ചില സനാതന മൂല്യങ്ങളുണ്ട് എന്ന കാര്യം വിദ്യാർഥികളെ പഠിപ്പിക്കണം. ഈയിടെ ഒരു വിദ്യാർഥി അധ്യാപകനോട് ഈ ശാസ്ത്രസാങ്കേതിക യുഗത്തിൽ ധാർമികതയ്ക്ക് എന്തു സ്ഥാനം എന്നു ചോദിക്കുകയുണ്ടായി. ഇതിന് ഉത്തരമായി അധ്യാപകൻ പറഞ്ഞത് എല്ലാ സംസ്കാരങ്ങളും ഉദ്ഭവിക്കുന്നതും വളരുന്നതും അച്ചടക്കത്തിലാണ്. അച്ചടക്കമില്ലായ്മ സംസ്കാരത്തെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് നമ്മുടെ പാഠ്യപദ്ധതികളും അധ്യാപകരും ഈവക മൂല്യങ്ങൾക്കു പ്രാധാന്യം കൊടുക്കണം. വിദ്യാഭ്യാസവും അതുവഴി പകർന്നുകിട്ടുന്ന മൂല്യങ്ങളും വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ശാന്തിയും സമാധാനവും കൊണ്ടുവരണം.
സാഹോദര്യം എവിടെ?
നമ്മുടെ കാന്പസുകൾക്ക് സ്വാതന്ത്ര്യം മാത്രം മതിയോ? സമാധാനവും സാഹോദര്യവുംകൂടി വേണ്ടേ. വിദ്വേഷവും പകയും അസൂയയും ഇങ്ങനെ വളരുന്നത് ശരിയാണോ? പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കലാരംഗങ്ങളിലുമൊക്കെ കഴിഞ്ഞകാലങ്ങളിൽ വിദ്യാർഥികൾക്കു സ്വതന്ത്രമായി വളരാമായിരുന്നു. അങ്ങനെയുള്ളവരെ കക്ഷിഭേദം കൂടാതെ എല്ലാ വിദ്യാർഥികളും പ്രോത്സാഹിപ്പിച്ചിരുന്നു.
എന്നാൽ, ഇന്നിപ്പോൾ ഇതിലെല്ലാം രാഷ്ട്രീയം കലർത്തയിരിക്കുന്നു. മുതിർന്നവരുടെ തലത്തിലുള്ള വിദ്വേഷപ്രസംഗങ്ങളും പ്രയോഗങ്ങളും കുട്ടികളും കണ്ടും കേട്ടും പഠിച്ചിരിക്കുന്നു. തിന്മയെ അപലപിക്കാൻ രാഷ്ട്രീയ നേതാക്കന്മാർക്ക് പലപ്പോഴും മടിയാണ്. ഇന്നത്തെ രാഷ്ട്രീയം ഒരുതരം കടിച്ചുകീറൽ രാഷ്ട്രീയമായി മാറിയിരിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൽ സ്വതന്ത്രമായ ചർച്ചകൾക്ക് എപ്പോഴും സ്ഥാനമുണ്ട്. രാഷ്ട്രീയത്തിൽ സാഹോദര്യം ഒരിക്കലും വിട്ടുകളയരുത്. നമ്മുടെ വിദ്യാർഥികൾ ഇങ്ങനെയുള്ള നല്ല രാഷ്ട്രീയം കണ്ടു പഠിക്കട്ടെ.
കാന്പസ് രാഷ്ട്രീയം വേണോ?
വിദ്യാർഥികൾ നാളത്തെ ഭരണകർത്താക്കളാകേണ്ടവരാണ് എന്നുള്ള അർഥത്തിലാണ് പ്രഗല്ഭ അധ്യാപകനും ഇന്ത്യൻ പ്രസിഡന്റുമായിരുന്ന ഡോ. സർവേപ്പിള്ളി രാധാകൃഷ്ണൻ കോളജുകളിലും യൂണിവേഴ്സിറ്റികളിലും സ്റ്റുഡന്റ്സ് യൂണിയനുകൾ വേണമെന്ന് ശിപാർശ ചെയ്തത്. രാഷ്ട്രസേവനത്തിന് അവരെ പരിശീലിപ്പിക്കുക എന്നള്ളതായിരുന്നു ലക്ഷ്യം.
എന്നാൽ, പിന്നീട് ഇത് സാങ്കല്പികമായ കക്ഷിരാഷ്ട്രീയ സ്വാധീനങ്ങൾക്കു വിധേയമായി. തന്നെയുമല്ല വിദ്യാർഥിരാഷ്ട്രീയം ക്രിമിനൽവത്കരിക്കപ്പെട്ടു. വിദ്യാർഥികൾ ഈവക ദുശീലങ്ങൾ ഉപേക്ഷിക്കാൻ തയാറാകണം. വിദ്യാർഥി യൂണിയനുകൾ നിരോധിച്ച ചില വടക്കേ ഇന്ത്യൻ സർവകലാശാലകളിൽ സങ്കുചിത ജാതി-മത-വർഗീയ ശക്തികൾ വിദ്യാർഥികളെ സംഘടിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം കുബേരകുമാരന്മാരും ലഹരിമാഫിയയും അവരുടെ ഇംഗിതങ്ങൾക്കു വഴങ്ങുന്ന രീതിയിൽ വിദ്യാർഥി-വിദ്യാർഥിനികളെ സംഘടിപ്പിക്കുന്നതും ശരിയായ പ്രവണതയല്ല. ഇതിലും നല്ലത് പാർലമെന്ററി അടിസ്ഥാനത്തിലുള്ള വിദ്യാർഥിരാഷ്ട്രീയം തന്നെയാണ്. എന്നാൽ, ഇതിന്റെ സ്വഭാവം പെട്ടെന്നു മാറിമറിയാൻ സാധ്യതയുള്ളതുകൊണ്ട് അധ്യാപകരും അധികാരികളും എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. രാഷ്ട്രീയമെന്നത് രാജ്യസേവനവും പൊതുജനക്ഷേമവുമാണെന്ന് വിദ്യാർഥികൾ അറിഞ്ഞിരിക്കണം.
ജീവിതം ഷോ കാണിക്കാനുള്ളതല്ല
ജീവിതം ജീവിച്ചുകാണിക്കാനുള്ളതാണ്. അല്ലാതെ ഷോ കാണിക്കാനുള്ളതല്ല. കോളജ് വിദ്യാഭ്യാസം കഴിഞ്ഞാലുടൻ യഥാർഥ ജീവിതം തുടങ്ങുകയാണ്. പഠിത്തം കഴിഞ്ഞാൽ ജോലിയായി, ജീവിതമായി. അവിടെ ഷോ കാണിച്ചാൽ പരാജയം സുനിശ്ചിതമാണ്. അഹങ്കാരം, മത്സരബുദ്ധി, താൻപോരിമ, അസൂയ, സങ്കുചിതത്വം, വഞ്ചന, നശീകരണ പ്രവണത എന്നിവ ഉപേക്ഷിക്കണം. സാഹോദര്യം, സഹജീവിസ്നേഹം, പങ്കുവയ്ക്കൽ, എതിരാളികളെ പരിഗണിക്കൽ, കരുണ, സഹതാപം എന്നിവ ഉൾക്കൊള്ളാൻ വിദ്യാർഥികൾ പഠിച്ചിരിക്കണം. ധാർമികതയ്ക്ക് എന്നെന്നും വിലയുണ്ടെന്ന് അവർ അറിയണം.
ജീവിതവിജയം കേവലം ഭൗതികനേട്ടങ്ങളല്ല. ചില പരാജയങ്ങൾ ധാർമിക വിജയങ്ങളാണ്. പണം കൊടുത്താൽ കിട്ടാത്ത ചില നല്ല മൂല്യങ്ങളുടെ വിജയംകൂടിയാണ് അവ. ജീവിതത്തിൽ അവകാശങ്ങൾ പോലെതന്നെ കടമകളുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സമൂഹം നമുക്കു തന്നിരിക്കുന്ന അവകാശങ്ങൾ നാം ആസ്വദിക്കുന്പോൾ അതുപോലെയുള്ള അവകാശങ്ങൾ മറ്റുള്ളവർക്കുമുണ്ടെന്ന് വിദ്യാർഥികൾ അറിഞ്ഞിരിക്കണം. ഏബ്രഹാം ലിങ്കണും ഗാന്ധിജിയും നെൽസൺ മണ്ടേലയും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറും മദർ തെരേസയുമൊക്കെ ഇതുപോലെയുള്ള നല്ല മൂല്യങ്ങൾ ലോകത്തിനു പകർന്നുകൊടുത്തവരാണ്. വിദ്യാർഥികളും യുവജനങ്ങളും മഹദ്വ്യക്തികളെ കേൾക്കുകയും മഹദ്ഗ്രന്ഥങ്ങൾ വായിക്കുകയും വേണം. ഒരു വ്യക്തിയുടെ ആദർശങ്ങളുടെ നല്ലകാലം വിദ്യാർഥി യുവജന കാലഘട്ടമാണ്. അങ്ങനെയുള്ള വിദ്യാർഥിസമൂഹം ഒരിക്കലും ക്രിമിനലുകളായി മാറാൻ പാടില്ല.
എന്താണ് രാഷ്ട്രീയം?
അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസൻഹോവർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: അമേരിക്കയിലെ എല്ലാ പൗരന്മാരുടെയും പാർട്ട്ടൈം തൊഴിൽ രാഷ്ട്രീയമായിരിക്കണം. രാഷ്ട്രീയം അത്രയ്ക്കു പ്രധാനപ്പെട്ട വിഷയമാണ്. രാഷ്ട്രീയത്തെ നാം തള്ളിക്കളയും തോറും അത് നമ്മിലേക്ക് കൂടുതൽ അടുത്തുവരും എന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. നമ്മെത്തന്നെ ലക്ഷ്യബോധത്തോടെ ഭരിക്കുന്ന കലയുടെ പേരാണ് രാഷ്ട്രീയം. അത് ഒരു ജനതയുടെ ഭാവി നിർണയിക്കുന്ന വിഷയമാണ്. രാഷ്ട്രീയത്തിലെ സംസ്കാരം ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളെയും സ്വാധീനിക്കും എന്നോർക്കണം. വന്നുവന്ന് രാഷ്ട്രീയത്തിൽ ധാർമികതയ്ക്കും സംസ്കാരത്തിനും വലിയ സ്ഥാനമില്ലെന്ന് ആയിത്തീർന്നിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനങ്ങളിലെ ജനാധിപത്യ സംസ്കാരം കൈമോശം വരുന്നത് അപകടകരമാണ്. ഭരിക്കുന്ന ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും പാർശ്വത്കരിക്കപ്പെട്ടവരെയുംകൂടി കണക്കിലെടുക്കണം. ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം വളർത്തുന്ന ശക്തികൾക്കെതിരേ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാകുകയും അവകാശങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.
ഇന്ന് വിദ്യാഭ്യാസത്തിൽ ധാരാളം രാഷ്ട്രീയമുണ്ട്. എന്നാൽ, രാഷ്ട്രീയത്തിൽ സ്വല്പം വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. രാഷ്ട്രീയ നേതാക്കൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും എന്നും മാതൃകയായിരിക്കണം. അങ്ങനെവരുന്പോൾ വിദ്യാർഥി-യുവജന രാഷ്ട്രീയം വഴിതെറ്റാനിടയില്ല.