ഇന്ധനം തന്നെ വിഷയം
റ്റി.സി. മാത്യു
Saturday, June 14, 2025 2:41 AM IST
ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അവരുടെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. വിപ്ലവ ഗാർഡ് തലവൻ ഹുസൈൻ സലാമി, കരസേനാധിപൻ മുഹമ്മദ് ബഘേരി, ജനറൽ ഗുലാം അലി റഷീദ്, അണുശക്തി കമ്മീഷൻ മുൻ ചെയർമാൻ ഫറയുദീൻ അബ്ബാസി അടക്കം ആറു പ്രമുഖ ആണവ ശാസ്ത്രജ്ഞർ തുടങ്ങി നിരവധി പേർ കൊല്ലപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാൻസ് ആണവനിലയത്തിനു കനത്ത നാശം നേരിട്ടു.
ഇന്നലെ ഇറേനിയൻ സമയം അർധരാത്രി നടന്ന ആക്രമണത്തിന്, ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ നൂറിലേറെ ഡ്രോണുകളെ ഇറാക്കിനു മുകളിലൂടെ ഇസ്രയേലിനു നേരേ അയച്ചതാണ് ആദ്യം നടന്ന കാര്യം. അവയെല്ലാം തകർത്തതായി ഇസ്രേലി വ്യോമസേന അവകാശപ്പെടുന്നു.
യുദ്ധം അവസാനിക്കുന്നില്ല
പക്ഷേ, യുദ്ധം ഇവിടംകൊണ്ട് അവസാനിക്കില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറാൻ ഇസ്രേലി സൈനിക കേന്ദ്രങ്ങൾക്കു നേരേ മിസൈൽ പ്രയോഗിച്ചതും ആ മാസാവസാനം ഇസ്രയേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതുംപോലെ ഒതുങ്ങിനിൽക്കുന്നതല്ല ഇപ്പോഴത്തെ പോരാട്ടം.
അണുബോംബ് നിർമാണത്തിനുള്ള ഇറാന്റെ ശ്രമം ഇല്ലാതാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനു വേണ്ടത്ര കാലം യുദ്ധം എന്നാണ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിട്ടുള്ളത്. ഇസ്രയേലിനെ കയ്പേറിയ പാഠം പഠിപ്പിക്കുന്ന പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇറാൻ പറയുന്നത്. അതായത്, തുടർ ആക്രമണങ്ങൾ പ്രതീക്ഷിക്കണം.
തുടർ ആക്രമണവും അതിനോടുള്ള പ്രതികരണവും എങ്ങനെയായിരിക്കും എന്നു വ്യക്തമല്ല. എങ്കിലും സമീപവർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടും അല്ലാതെയും നടക്കുന്ന ആക്രമണങ്ങൾ ഒരു കാര്യം സൂചിപ്പിക്കുന്നു.
ആധുനിക മിസൈൽ സാങ്കേതികവിദ്യയും ആളില്ലാ വിമാനങ്ങളും ഡ്രോണുകളുമൊക്കെയാകും ഈ ആക്രമണപരമ്പരയിൽ നിർണായക പങ്കുവഹിക്കുക. അതേപോലെ, ഇരു രാജ്യങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും സാമ്പത്തികമായി ഞെരുക്കാൻ ഇരുകൂട്ടരും ശ്രമിക്കും.
ഹോർമുസ് ജലപാത
മുൻകാലങ്ങളിലേതുപോലെ വിപുലമായ സേനാ നീക്കങ്ങളും ടാങ്കുകൾ അടക്കമുള്ള കവചിത വാഹനങ്ങളുടെ പരാക്രമങ്ങളും പീരങ്കികളുടെ ഗർജനങ്ങളും അല്ല ആധുനിക യുദ്ധമുന്നണിയിൽ ഫലം നിർണയിക്കുക. സാങ്കേതികവിദ്യയിലെ മികവാണ് ഇന്നത്തെ യുദ്ധത്തിൽ ജേതാവിനെ നിശ്ചയിക്കുന്നത്. ആ രംഗത്ത് ഇസ്രയേൽ മുന്നിലാണ്.
ഈ പോരാട്ടത്തിൽ ഇറാന്റെ ഏറ്റവും വലിയ ആയുധം ഭൂമിശാസ്ത്രപരമായ ഒന്നാണ്. ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിൽനിന്ന് ഗൾഫ് ഓഫ് ഒമാൻ വഴി അറബിക്കടലിലേക്കുള്ള യാത്രാപാത. ഈ പാതയുടെ നിയന്ത്രണം ഇറാനും ഒമാനും യുഎഇയും കൂടിയാണ് നിർവഹിക്കുന്നത്. തമ്മിൽ വലിയ ശക്തി എന്ന നിലയിൽ ഇറാൻ പറയുന്നതുതന്നെ പ്രമാണം.
ലോകത്തിന്റെ ഇന്ധന മഹാധമനി
ലോകത്തിൽ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിൽ ഒരു ഭാഗം (20 ശതമാനം) ഹോർമുസിൽ കൂടിയാണു പോകുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) മൂന്നിലൊന്നും ഇതിലെയാണ് പോകുന്നത്. ലോകത്തിന്റെ ഇന്ധന മഹാധമനി (ആർട്ടറി) എന്നു പറയാവുന്നതാണ് 167 കിലോമീറ്റർ നീളവും 39 മുതൽ 96 വരെ കിലോമീറ്റർ വീതിയുമുള്ള ഈ കപ്പൽച്ചാൽ. സൗദി അറേബ്യയുടേതടക്കം ഏകദേശം രണ്ടു കോടി വീപ്പ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഈ കടലിടുക്കിലൂടെ പ്രതിദിനം കടത്തുന്നു. അതു വിലക്കുകയോ അതുവഴിയുള്ള കടത്ത് അസാധ്യമാക്കുകയോ ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ ലോകം വിഷമിക്കും. ഗൾഫ് മേഖലയിൽ ഇറാനോടു യോജിപ്പില്ലാത്ത രാജ്യങ്ങളെ വരുതിക്കു നിർത്തുക മാത്രമല്ല, വിവിധ ലോകരാജ്യങ്ങളുടെ സാമ്പത്തികഭദ്രത തകർക്കുകയും ചെയ്യാൻ ഇതിന്റെ നിയന്ത്രണം ഇറാനു കരുത്തു നൽകുന്നു.
ഹോർമുസ് വഴിയുള്ള ടാങ്കർ ഗതാഗതം തടയാൻതക്ക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഇറാനുണ്ടെന്നാണ് കരുതുന്നത്. 2012ൽ അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ആയിരുന്ന ജനറൽ മാർട്ടിൻ ഡെപ്സി വിലയിരുത്തിയത് പരിമിത കാലത്തേക്ക് ഈ കപ്പൽച്ചാൽ അടച്ചിടാൻതക്ക സംവിധാനങ്ങൾ ഇറാന് ഉണ്ടെന്നാണ്. അതു പരാജയപ്പെടുത്താൻതക്ക ശേഷി അമേരിക്കയ്ക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹറിനിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ലക്ഷ്യങ്ങളിലൊന്നും ഈ ജലപാതയുടെ സുഗമമായ പ്രവർത്തനമാണ്. പക്ഷേ അതു വിപുലമായ യുദ്ധത്തിലേക്കു നയിക്കും.
ഇത്തരം ജലപാതകൾ തടസപ്പെടുത്തുന്നതിന് എതിരായ ഉടമ്പടികളിൽ (യുഎൻസിഎൽഒഎസ്, കൺവൻഷൻ ഓൺ ദ ഹൈ സീസ്) ഇറാനും സൗദി അറേബ്യയും അടക്കമുള്ള പ്രധാന ഒപെക് രാജ്യങ്ങളും അറബ് ലീഗ് രാജ്യങ്ങളും ചൈനയും ഉത്തര- ദക്ഷിണ കൊറിയകളും ഒപ്പുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇറാനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന യെമനിലെ ഹൂതി വിമതരും ഇറാക്കിലെയും ലബനനിലെയും ഹിസ്ബുള്ളയും അടക്കമുള്ള സായുധ വിഭാഗങ്ങളെ ഉപയോഗിച്ചും ടാങ്കർ അടക്കമുള്ള ചരക്കുകപ്പൽ ഗതാഗതം തടയാനാകും. ചെങ്കടലിൽ ഇത് അവർ തെളിയിച്ചതാണ്. ഇതിനു തക്ക ഡ്രോണുകളും ഹ്രസ്വദൂര മിസൈലുകളുമൊക്കെ ഇറാനും ചൈനയും ഉത്തരകൊറിയയും നിർമിക്കുന്നുമുണ്ട്.
ജലപാത അടച്ചാൽ
ഈ ജലപാത അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിൽ എത്തുമെന്നാണു വിപണി ഭയപ്പെടുന്നത്. എങ്കിലും ജലപാത തടസപ്പെടില്ല എന്ന ശുഭാപ്തിവിശ്വാസത്തിലാണു വിപണി. അതുകൊണ്ടാണ് ഇന്നലെ രാവിലെ വീപ്പയ്ക്ക് 78 ഡോളറിലേക്കു കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില പിന്നീട് 75 ഡോളറിനു താഴെ വന്നത്.
ജലപാത അടയ്ക്കുന്നതു ചൈന അടക്കമുള്ള ഇറാന്റെ മിത്രരാജ്യങ്ങൾക്കു വലിയ പ്രശ്നമാകും. ഇറേനിയൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപയോക്താക്കൾ ചൈനയാണ്. ഇറാന്റെ വിൽപ്പനയുടെ 75 ശതമാനം ചൈനയിലേക്കാണ്. ആ ചൈനയുടെ താത്പര്യം ഇറാന് അവഗണിക്കാനാവില്ല. 2011, 2012, 2018 വർഷങ്ങളിൽ ഈ ജലപാത അടയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ നടന്നില്ല. 2012ൽ അടയ്ക്കാൻ നടന്ന ശ്രമം യുഎസ് സേന തടയുകയായിരുന്നു.
ഹോർമുസ് ജലപാത അടയ്ക്കാൻ ഇറാൻ ശ്രമിക്കുന്നപക്ഷം ഇറാന്റെ എണ്ണ സംഭരണികൾ, എണ്ണപ്പാടങ്ങൾ, എണ്ണശുദ്ധീകരണശാലകൾ തുടങ്ങിയവയും ഓയിൽ പൈപ്പ്ലൈനുകളും ആക്രമിക്കാൻ ഇസ്രയേലും ഒരു പക്ഷേ യുഎസും മടിക്കില്ല. മെഡിറ്ററേനിയനിലും ഗൾഫിലുമുളള യുഎസ് വിമാനവാഹിനികളും മറ്റ് ആക്രമണ സംവിധാനങ്ങളും ഇറാനെ പല ദിശകളിൽനിന്ന് ഒരേ സമയം ആക്രമിക്കാൻ സാധ്യതയൊരുക്കുന്നു. ഇറാന്റെ എണ്ണ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ ലോകവിപണിയിൽ എണ്ണലഭ്യത കുറയും, ചിലപ്പോൾ തടസപ്പെടുകയും ചെയ്യും. അത് എണ്ണവില കൂട്ടും.
എണ്ണവില ഭീഷണിയാകും
ഇറാനും ഇസ്രയേലും നീണ്ട യുദ്ധത്തിലാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കു ക്രൂഡ് ഓയിൽ വിലക്കയറ്റമാണു പ്രധാന വിഷയമാകുക. വീപ്പയ്ക്കു 10 ഡോളർ വില കൂടിയാൽ ഇന്ത്യയുടെ ചില്ലറവിലക്കയറ്റം 0.5 ശതമാനം കയറും എന്നാണ് നിക്ഷേപബാങ്ക് മോർഗൻ സ്റ്റാൻലി കണക്കു കൂട്ടുന്നത്. എണ്ണവിലക്കയറ്റം ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നു. അതു വ്യാപാരക്കമ്മി കൂട്ടും. രൂപയുടെ വിനിമയനിരക്കു താഴും. രണ്ടുംകൂടി ചേരുമ്പോൾ ചില്ലറവിലക്കയറ്റം വീണ്ടും വർധിക്കും. വിലക്കയറ്റം പലിശ കൂടാൻ കാരണമാകും. അതു സാമ്പത്തിക വളർച്ച കുറയ്ക്കും.
വാണിജ്യം കുറയുന്നു
ഇന്ത്യ-ഇറാൻ വാണിജ്യം കുറച്ചു വർഷങ്ങളായി കുറഞ്ഞുവരുകയാണ്. ഇറാനുമേലുള്ള ഉപരോധമാണു കാരണം. 2013ൽ 540 കോടി ഡോളറിന്റെ സാധനങ്ങൾ ഇറാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത് 2024ൽ 130 കോടി ഡോളറായി ചുരുങ്ങി. നേരത്തേ ബസ്മതി അരി, തേയില, കാപ്പി, ധാന്യങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവയായിരുന്നു വലിയ കയറ്റുമതി ഇനങ്ങൾ. അവ ഇപ്പോൾ കുറഞ്ഞു. ഉപരോധം മൂലം പലതും മറ്റു രാജ്യങ്ങൾ വഴിയാണ് ഇറാനിലേക്കു പോകുന്നത്. ധാന്യങ്ങൾക്കും കാപ്പി, തേയില എന്നിവയ്ക്കും പിന്നാലെ ഔഷധങ്ങൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലായി കയറ്റുമതി ചെയ്യുന്നത്. നീണ്ട യുദ്ധം ഇവയുടെ കയറ്റുമതി തടസപ്പെടുത്തും. ഇറാനിലേക്കുള്ള കയറ്റുമതി ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.2 ശതമാനമേ ഉള്ളൂ എന്നതുകൊണ്ട് തടസം കാര്യമായ നഷ്ടം വരുത്തില്ല.
ഇറാനിൽനിന്നുള്ള ഇറക്കുമതിയിൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ആയിരുന്നു മുന്നിൽ. അളവ് കുറഞ്ഞെങ്കിലും അവതന്നെ ഇപ്പോഴും മുന്നിൽ. നീണ്ട യുദ്ധം മൂലം ഇറക്കുമതിക്കു വിലക്കുണ്ടാകാം. ക്രൂഡ് ഓയിലിനും പ്രകൃതിവാതകത്തിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. കുറച്ചു വർഷങ്ങളായി ഉപരോധമുള്ളതുകൊണ്ട് ഇന്ത്യ വേറേ രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി ചേർന്ന് പെട്രോളിയം, പ്രകൃതിവാതക മേഖലയിൽ തുടങ്ങിവച്ച ചില സംയുക്ത സംരംഭങ്ങൾ ഉപരോധം മൂലം പങ്കാളിത്തം ചെറുതാക്കിയും മറ്റും ഇന്ത്യ ഒഴിവാക്കിവരുകയാണ്. മധ്യേഷ്യയിലേക്കുള്ള വ്യാപാരക്കവാടമായി കണക്കാക്കപ്പെട്ടിരുന്ന ചബഹർ തുറമുഖ പദ്ധതിയിൽ ഇന്ത്യ ഇപ്പോൾ താത്പര്യം എടുക്കാത്തത് ഈ മാറ്റത്തിന്റെ ഭാഗമാണ്. ഇറാനിലെ ഫർസാദ് ബി പ്രകൃതിവാതക പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറിയതും ഉപരോധങ്ങളുടെ ഫലമാണ്. പ്രയോഗത്തിൽ ഇറാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള പോര് ഇന്ത്യ- ഇറാൻ സാമ്പത്തിക ബന്ധങ്ങൾ നാമമാത്രമായി മാറ്റിയിരുന്നു. യുദ്ധം മൂലം ആ ഇനത്തിൽ വലിയ നഷ്ടം ഇന്ത്യക്കു വരാനില്ല എന്നു ചുരുക്കം.