എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, June 14, 2025 8:34 PM IST
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല്ലാം വിജയകരമായി പൂർത്തിയാക്കി ആ അന്തർവാഹിനി തീരത്തടുത്തപ്പോൾ വിവിധ നേവി ഓഫീസർമാർ സ്വീകരിക്കാനുണ്ടായിരുന്നു.
അവരിലൊരാൾ അന്തർവാഹിനിയുടെ ക്യാപ്റ്റനോടു ചോദിച്ചു: ""കഴിഞ്ഞ രാത്രിയിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റ് നിങ്ങളെ എങ്ങനെയാണ് ബാധിച്ചത്?''അപ്പോൾ ക്യാപ്റ്റൻ മറുപടി ഇങ്ങനെ: ""കഴിഞ്ഞ രാത്രിയിൽ ശക്തമായ കൊടുങ്കാറ്റ് ഉണ്ടായോ? ഞങ്ങൾ അത് അറിഞ്ഞുപോലുമില്ലല്ലോ.''
കൊടുങ്കാറ്റുണ്ടായപ്പോൾ കടലിൽ തിരമാലകൾ തീർച്ചയായും മരണതാണ്ഡവം ആടിയിട്ടുണ്ടാവാം. എന്നാൽ, അവയൊന്നും ബാധിക്കാത്ത ആഴത്തിലായിരുന്നു ആ അന്തർവാഹിനി അപ്പോൾ. നാവികർ "കടലിലെ കുഷ്യൻ' എന്നു വിളിക്കുന്ന മേഖലയാണിത്. കടലിന്റെ മുകൾത്തട്ട് എത്ര പ്രക്ഷുബ്ദമായാലും ഈ മേഖല എപ്പോഴും ശാന്തമായിരിക്കും.
ജീവിതത്തിലെ കുഷ്യൻ
ഇളകിമറിയുന്ന തിരമാലകളാൽ പലപ്പോഴും പ്രക്ഷുബ്ദമാണ് നമ്മുടെ ജീവിതവും. അനാരോഗ്യവും അടുത്ത ബന്ധുക്കളുടെ മരണവും രോഗങ്ങളും സാന്പത്തിക പരാധീനതകളും കുടുംബബന്ധങ്ങളിലെ തകർച്ചയും ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തെ ഇളക്കിമറിച്ചേക്കാം. അപ്പോൾ, സ്വാഭാവികമായും നമ്മുടെ മനഃസമാധാനം നഷ്ടപ്പെടാനാണ് സാധ്യത. അതോടെ, ജീവിതം ദുരിതപൂർണമായി മാറുകയും ചെയ്യും.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എങ്ങനെയാണ് നമ്മുടെ മനഃസമാധാനം നഷ്ടപ്പെടാതെ പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ സാധിക്കുക? അതിന് ഒരേയൊരു മാർഗമേയുള്ളു. അതു ദൈവത്തിൽ നങ്കൂരമിടുക എന്നതാണ്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ, സബ്മറീൻ "കടലിലെ കുഷ്യനി'ൽ നങ്കൂരമിട്ടതുപോലെ നാം ദൈവത്തിൽ നങ്കൂരം ഇടണം.
അപ്പോൾ, നമ്മുടെ ജീവിതത്തിന്റെ മുകൾപ്പരപ്പ് എത്ര പ്രക്ഷുബ്ദമായാലും നമ്മുടെ അന്തർരംഗം എപ്പോഴും ശാന്തമായിരിക്കും. ദൈവവചനം പറയുന്നു: "അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു' (ഏശയ്യാ: 26:3).
നമ്മുടെ ഹൃദയം ദൈവത്തിൽ ഉറപ്പിക്കാൻ സാധിച്ചാൽ ജീവിതത്തിലെ ഒരു ദുരിതവും ദുരന്തവും നമ്മെ തളർത്തുകയില്ല; നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുകയുമില്ല. ദൈവത്തിൽ ഹൃദയമുറപ്പിക്കുന്നവൻ ആത്മീയതയുടെ ആഴങ്ങളിലേക്കിറങ്ങി അവിടെ വസിക്കുന്നവരാണ്. തന്മൂലം എത്ര വലിയ കൊടുങ്കാറ്റാഞ്ഞടിച്ചാലും ദൈവം നൽകുന്ന സമാധാനം അവരിലുണ്ടാകും.
ആ കപ്പലപകടം
പ്രശസ്തനായ അമേരിക്കൻ നിയമജ്ഞനും പ്രൊട്ടസ്റ്റന്റ് പാസ്റ്ററുമായിരുന്നു ഹൊറോസിയോ സ്പാറ്റ് ഫോർഡ് (1828-1888). 1871ലെ അഗ്നിപ്രളയത്തിൽ ഷിക്കാഗോ നഗരത്തിന്റെ ഭൂരിഭാഗവും കത്തിച്ചാന്പലായപ്പോൾ അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് കുടുംബസമേതം യൂറോപ്പിലേക്ക് ഒരു യാത്ര അദ്ദേഹം പ്ലാൻ ചെയ്തു.
എന്നാൽ, ബിസിനസ്പരമായ കാരണങ്ങളാൽ അദ്ദേഹത്തിനു യാത്ര മാറ്റിവയ്ക്കേണ്ടിവന്നു. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും നാലു പുത്രിമാരും കപ്പലിൽ യൂറോപ്പിലേക്കു യാത്ര പുറപ്പെട്ടു. ആ യാത്രയിൽ വലിയൊരു ദുരന്തം നേരിട്ടു. അവർ യാത്ര ചെയ്തിരുന്ന കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താഴ്ന്നു.
സ്പാറ്റ് ഫോർഡിന്റെ ഭാര്യ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ നാലു പുത്രിമാരും ആ ദുരന്തത്തിൽ ദാരുണമായി മൃതിയടഞ്ഞു. ഇതേത്തുടർന്ന്, ഭാര്യ അദ്ദേഹത്തിന് ഇപ്രകാരം ഒരു ടെലഗ്രാം അയച്ചു: ""ഞാൻ മാത്രം രക്ഷപ്പെട്ടു.''സന്ദേശം ലഭിച്ച ഉടനെ അദ്ദേഹം കപ്പലിൽ യൂറോപ്പിലേക്കു തിരിച്ചു.
അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ആ യാത്രയിൽ, തന്റെ പുത്രിമാർ അപകടത്തിൽപ്പെട്ട കടൽഭാഗത്ത് എത്തിയപ്പോൾ ദുഃഖത്താൽ അദ്ദേഹം വിവശനായി. എങ്കിലും ആ സമയം അദ്ദേഹത്തിന്റെ അന്തരാത്മാവ് സമാധാനപൂരിതമായിരുന്നു. ഈ അവസരത്തിൽ, അദ്ദേഹം ഒരു ഭക്തിഗാനം രചിച്ചു. പിന്നീട്, വളരെ പ്രശസ്തമായിത്തീർന്ന ഈ ഭക്തിഗാനത്തിലെ നാലു വരികൾ ഇങ്ങനെ:
""സമാധാനം ഒരു പുഴയായി എന്നെ അനുഗമിക്കുന്പോൾ, ദുഃഖങ്ങൾ കടലിലെ തിരമാലകൾപോലെ ആഞ്ഞടിക്കുന്പോൾ, എന്റെ കാര്യം എങ്ങനെ ആയിരുന്നാലും, അങ്ങ് എന്നെ പഠിപ്പിച്ചത് അതു നല്ലതാണെന്നാണ്.''
ദൈവസ്നേഹത്തിന്റെ ആഴങ്ങളിൽ നങ്കൂരമിട്ട് ജീവിച്ചിരുന്ന ആളായിരുന്നു സ്പാറ്റ് ഫോർഡ്. തന്മൂലം, ജീവിതത്തിലുണ്ടായ അത്യുഗ്രൻ കൊടുങ്കാറ്റിനുപോലും അദ്ദേഹത്തെ തളർത്താനായില്ല. എന്നു മാത്രമല്ല, ദൈവത്തിൽ ആശ്രയംവച്ച് ആത്മസമാധാനം നഷ്ടപ്പെടാതെ മുന്നോട്ടുപോകാൻ സാധിച്ചു.
ഈ ആത്മസമാധാനം നമ്മുടെ സൃഷ്ടിയല്ല, ദൈവത്തിൽനിന്നു വരുന്നതാണ്. ദൈവവചനം പറയുന്നു: "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ.
അപ്പോൾ, നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിലും ചിന്തകളിലും യേശുക്രിസ്തുവിൽ കാത്തുകൊള്ളും'(ഫിലി 4:6-7). പ്രതീക്ഷ ദൈവത്തിൽ അർപ്പിച്ചു ജീവിക്കുക എന്നതാണ് പ്രധാനം. അപ്പോൾ, നാം അറിയാതെതന്നെ ആന്തരിക സമാധാനം നമ്മിൽ നിറയും.
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ എഴുതുന്നു: ""ഒന്നും നിങ്ങളെ വിഷമിപ്പിക്കാതിരിക്കട്ടെ, ഒന്നും നിങ്ങളെ പേടിപ്പെടുത്താതിരിക്കട്ടെ. എല്ലാം കടന്നുപോകും. എന്നാൽ, ദൈവം മാത്രം മാറ്റമില്ലാത്തവനായി തുടരും. ക്ഷമാശീലം എല്ലാം സാധ്യമാക്കുന്നു. ആർക്കു ദൈവമുണ്ടോ അവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. ദൈവം മാത്രം മതിയാവും.''
നമ്മിൽ ദൈവം കുടികൊള്ളുന്പോഴാണ് ആന്തരിക സമാധാനം ഉണ്ടാവുക. കാരണം, ദൈവത്തെക്കൂടാതെ ഒരിടത്തും സമാധാനം ഉണ്ടാവില്ല. തന്മൂലം, നാം എപ്പോഴും ദൈവത്തിലായിരിക്കുക എന്നതാണ് പ്രധാനം. അതായത്, നമ്മുടെ ഹൃദയവും മനസും എപ്പോഴും ദൈവത്തിൽ നങ്കൂരമിട്ടു ജീവിക്കണമെന്നു സാരം.