പച്ചക്കറി ഉത്പാദന യജ്ഞം വിജയത്തിലേക്ക്
1594689
Thursday, September 25, 2025 11:41 PM IST
ജില്ലയില്‍ ഈ വര്‍ഷം 679 ഹെക്ടറില്‍ക്കൂടി പച്ചക്കറി കൃഷി
കോട്ടയം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയവഴിയില്‍. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അധികമായി 679 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ആവശ്യമുള്ളത്ര പച്ചക്കറികള്‍ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് എത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം 6673 ഹെക്ടറിലാണ് പച്ചക്കറിക്കൃഷി ഉണ്ടായിരുന്നത്. കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സമഗ്ര പച്ചക്കറി ഉത്പാദനയജ്ഞം ആരംഭിച്ചത്. ഇതിനായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രദേശത്തിന് അനുയോജ്യമായ വിളകള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കുന്ന ഉത്പാദന പ്ലാനുകളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകള്‍ തെരഞ്ഞെടുത്താണു കൃഷി. പദ്ധതി നടത്തിപ്പിനായി ജില്ലയില്‍ കൃഷിവകുപ്പ് 3.8 കോടി രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 4.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 51 ക്ലസ്റ്ററുകളിലായി 255 ഹെക്ടര്‍ സ്ഥലത്താണ് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്.
ക്ലസ്റ്റര്‍ അടിസ്ഥാനത്തിലല്ലാതെ 70 ഹെക്ടറിലും കൃഷി ചെയ്യും.
ഇതിനു പുറമേ വിദ്യാഭ്യാസം, മൃഗസംരക്ഷണം വകുപ്പുകള്‍ വഴിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും വളപ്പുകളില്‍ കൃഷി ചെയ്യും. വീട്ടുവളപ്പുകളില്‍ ലഭ്യമായ സ്ഥലത്തും കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഫാമുകളിലും കൃഷി ചെയ്യും. മട്ടുപ്പാവുകളിലും ഫ്ളാറ്റുകളിലെ ബാല്‍ക്കണികളിലും ചട്ടികളിലുള്ള പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ മുഴുവന്‍ തരിശുഭൂമിയും കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന് തൊഴിലുറപ്പു തൊഴിലാളികളുടെയും കര്‍ഷകഗ്രൂപ്പുകളുടെയും കൃഷിക്കൂട്ടങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തും.
ആറുലക്ഷം പച്ചക്കറിത്തൈകൾ
വീട്ടുവളപ്പുകളിലെ കൃഷിക്കായി 100 രൂപ വിലയുള്ള 5000 ഹൈബ്രിഡ് പച്ചക്കറി വിത്തുപാക്കറ്റുകള്‍ വിഎഫ്പിസികെ മുഖേന ഇതിനോടകം സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനുകള്‍ വഴി ആറുലക്ഷം പച്ചക്കറിത്തൈകളുടെ വിതരണം പൂര്‍ത്തിയായിവരുന്നു.
മട്ടുപ്പാവ് കൃഷിയുടെ ഭാഗമായി ഗ്രോബാഗിനു പകരം എച്ച്ഡിപിഇ ബാഗുകളിലോ ചട്ടികളിലോ പച്ചക്കറികൃഷി ചെയ്യുന്നതിന് യൂണിറ്റിന് (25 എണ്ണം) 3750 രൂപ സബ്സിഡി നിരക്കില്‍ ജില്ലയില്‍ 600 യൂണിറ്റുകള്‍ക്കായി 22.5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് 12 ഹെക്ടര്‍ സ്ഥലത്തേക്ക് 4.8 ലക്ഷം രൂപ ചെലവിടും. ജില്ലയ്ക്കാവശ്യമായതില്‍ 65 ശതമാനം പച്ചക്കറികളേ നിലവില്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നാണ് കണക്ക്. കുറവ് നികത്താന്‍ ഓരോ വര്‍ഷവും 600 ഹെക്ടറിലെങ്കിലും പുതിയതായി പച്ചക്കറികൃഷി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റെജിമോള്‍ തോമസ് പറഞ്ഞു.