ചുഴലിക്കാറ്റിൽ ജോണി യോയാക്കിന് നഷ്ടം 20 ലക്ഷം
1547105
Thursday, May 1, 2025 2:07 AM IST
ഇരിട്ടി: കഴിഞ്ഞ ദിവസം ഇരിട്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഇരിട്ടി മുൻസിപ്പാലിറ്റി, പായം പഞ്ചായത്ത് പരിധികളിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തിവന്ന കർഷകൻ ജോണി യോയാക്കിന്റെ 3000 ത്തോളം വാഴകൾ നിലം പൊത്തി. വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തിവരുന്ന ജോണിക്ക് കനത്ത പ്രഹരമാണ് ഇത്തവണത്തെ വേനൽ മഴയിലും കാറ്റിലും സംഭവിച്ചിരിക്കുന്നത്. കുലച്ചുതുടങ്ങിയ 3000 ത്തിൽ അധികം വാഴകൾ നിലം പൊത്തിയതോടെ 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണു പ്രാഥമിക കണക്ക്.
ഇരിട്ടി നേരംപോക്ക് റോഡിലെ തോട്ടത്തിൽ ഏകദേശം 2500 ഓളം വാഴകളാണ് പല സ്ഥലങ്ങളിലായി ഒടിഞ്ഞു കിടക്കുന്നത്. സമീപത്തെ മറ്റൊരു തോട്ടത്തിൽ 500 വാഴകളും പൂർണമായും നശിച്ചു. തോട്ടം ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് വളർച്ച പൂർണമായ തോട്ടത്തിൽ ഇൻഷ്വർ തുകയിൽ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരം കൊണ്ടു പിടിച്ചു നിൽക്കാൻ കഴിയില്ല. ഗവൺമെന്റിന്റെ സഹായം ഉണ്ടങ്കിൽ മാത്രമേ കർഷകനു പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ.
കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ കൃഷി നശിച്ച ജോണിക്ക് ഗവൺമെന്റ് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല. അതുപോലെ വന്യജീവി വിള നശിപ്പിച്ചതിന്റെ നഷ്ട പരിഹാരത്തുക വനം വപ്പും ഇതുവരെ കൈമാറിയിട്ടില്ല. സണ്ണി ജോസഫ് എംഎൽഎ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ, കെ.ആർ. ജിതൻ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.