അതായിരുന്നു ഗാനമേള!
ഹരി പ്രസാദ്
Saturday, June 14, 2025 8:47 PM IST
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആവേശംകൂടി ഒത്തുചേരുന്ന അർമാദം- അതായിരുന്നു അദ്ദേഹത്തിന്റെ പാട്ട്. ഓർമകൾ ബാക്കിയാക്കി, പാതി പാടിനിർത്തി ജോയ് പീറ്റർ മടങ്ങിയിട്ട് ഏഴു വർഷം...
വർഷങ്ങൾക്കു മുന്പാണ്. തമിഴ് പാട്ടുകൾ എവിടെ കേട്ടാലും എല്ലാംമറന്നു കാതോർത്തിരുന്ന ഒരു ബാലനുണ്ടായിരുന്നു തലശേരിയിൽ. ഒരു തവണ കേട്ടാൽ ഈണം അവന്റെ ഹൃദയത്തിൽ കൂടൊരുക്കും.
ക്ലാസ് മുറിയിൽ ബെഞ്ചിൽ താളംകൊട്ടി അവൻ പാടിയപ്പോൾ കൂട്ടുകാർ കൈയടിച്ചു. മെല്ലെ യുവജനോത്സവങ്ങളിലേക്കെത്തി. കൈനിറയെ സമ്മാനങ്ങൾ നേടി. സന്തോഷമെന്നായിരുന്നു അവന്റെ പേരിനർഥം- ജോയ്... ജോയ് പീറ്റർ!
എണ്പതുകളുടെ തുടക്കത്തിൽ നാട്ടിലെ ചെറുപ്പക്കാർ ചേർന്നുണ്ടാക്കിയ സംഗീതസംഘം നടത്തിയ പരിപാടിയിൽ അവനു പാടാൻ അവസരംകിട്ടി. പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലെ എസ്.പി.ബിയുടെ ഏ ആത്താ എന്ന പാട്ടാണ് അവൻ പാടിത്തകർത്തത്.
സ്വന്തം നാട്ടുകാരുടെ പ്രോത്സാഹനത്തേക്കാൾ വലിയ സമ്മാനമെന്ത്. കൂടുതൽ സ്റ്റേജുകളിൽ പാടണമെന്ന ആഗ്രഹം അന്നുദിച്ചതാണ്. കാലം മുന്നോട്ടൊഴുകിയപ്പോൾ സ്റ്റേജിൽ ജോയേട്ടൻ എന്ന ജോയ് പീറ്റർ ഉണ്ടാകണമെന്ന ആഗ്രഹം പാട്ടുപ്രേമികളുടേതായി മാറി!
പഠിക്കാതെ, പഠിച്ച്!
നന്നായി പാടുന്നവരോട് ആളുകൾ പൊതുവേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- സംഗീതം പഠിച്ചിട്ടുണ്ടോ? അന്നത്തെക്കാലത്ത് ജോയ് പീറ്ററിനെപ്പോലൊരാൾക്കു ശാസ്ത്രീയസംഗീതം പഠിക്കാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. വീട്ടിലെ സാന്പത്തിക സ്ഥിതി അതിനനുവദിക്കുകയും ചെയ്തില്ല. അതുകൊണ്ടുതന്നെ ജോയ് പഠിച്ചത് കാസറ്റുകൾ കേട്ടാണ്.
തമിഴും ഹിന്ദിയുമടക്കം ഒരുതവണ കേട്ടാൽമതി. വരികൾ എഴുതിയെടുക്കുക, ഒരു റിഹേഴ്സൽ, പിന്നെ പാടുക- അതായിരുന്നു രീതി. എല്ലാവരും ഇഷ്ടപ്പെടുന്ന ഫാസ്റ്റ് നന്പറുകളായിരുന്നു ജോയിയുടെ സ്പെഷൽ. പാടുന്പോൾ സ്റ്റേജിൽ ഒരു നിമിഷംപോലും വെറുതെ നിൽക്കില്ല. സ്വാഭാവികമായി പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കും. പാട്ടുപ്രേമികൾ അതേറ്റെടുത്തു.
കാണികൾ ഒന്നടങ്കം ഡാൻസ് ചെയ്യുന്ന ഗാനമേളവേദികൾ മലബാറിൽ പതിവായി. ഗാനമേളയുടെ പോസ്റ്ററുകളിൽ പ്രിയപ്പെട്ട ജോയേട്ടന്റെ പടമുണ്ടെങ്കിൽ ജീപ്പുപിടിച്ചും കാണികൾ വന്നുതുടങ്ങി. ഗാനമേളയുണ്ടെങ്കിൽ അവരുടെ ആദ്യത്തെ അന്വേഷണം ജോയേട്ടൻ പാടുന്നില്ലേ എന്നായി.
ജോയ് അവരിലേക്ക് ആഹ്ലാദവും ആവേശവും പകർന്നു. കണ്ണൂർ ജില്ലയിലെ അന്നത്തെ ഒട്ടുമിക്ക ട്രൂപ്പുകളിലും ജോയ് പീറ്റർ പാടിയിരുന്നു. ഓർക്കസ്ട്രയ്ക്കു പേരുകേട്ട തലശേരി മെലഡി മേക്കേഴ്സിൽ സ്ഥിരം ഗായകനായി പത്തുവർഷത്തിലേറെക്കാലം.
ഇളയരാജ മുതൽ എ.ആർ. റഹ്്മാൻ വരെയുള്ളവരുടെ അടിപൊളി പാട്ടുകൾ. കൈനിറയെ പ്രോഗ്രാമുകൾ വന്നു. എസ്.പി.ബിയും ശങ്കർ മഹാദേവനുമടക്കം പ്രമുഖ ഗായകർക്കൊപ്പം വിദേശ പരിപാടികളിലും പാടാൻ അവസരമെത്തി. ഒരോ പരിപാടികളും കേൾവിക്കാർ ആഘോഷമാക്കി.
ആ സുന്ദര യുഗ്മഗാനം
മെലഡി മേക്കേഴ്സിനു വേണ്ടി പാടാൻ ഗായികയെ തേടിയാണ് ജോയ് പീറ്റർ ഉറ്റ സുഹൃത്തും ട്രൂപ്പിന്റെ കീബോർഡിസ്റ്റുമായ ഡൊമിനിക് മാർട്ടിനൊപ്പം വയനാട്ടിലെത്തിയത്. വർഷം 1989.
അന്നു കണ്ടെത്തി ഒപ്പം പാടിത്തുടങ്ങിയ റാണിയെന്ന ഗായിക പിന്നീട് ജോയിയുടെ ജീവിതത്തിലെയും റാണിയായി. 1993 മാർച്ച് 15നായിരുന്നു വിവാഹം. തുടർന്ന് ഒട്ടേറെ വേദികളിൽ വിവിധ ട്രൂപ്പുകൾക്കു വേണ്ടി ജോയ് പീറ്ററും റാണിയും ഒരുമിച്ചു പാടി. ജീവിതം സുന്ദരമായ യുഗ്മഗാനമായി.
സ്റ്റേജ് പെർഫോർമർ എന്ന നിലയിൽ ജോയ് പീറ്റർ കൊണ്ടുവന്ന ട്രെൻഡ് വർഷങ്ങളോളം തുടർന്നു. മെലഡി മേക്കേഴ്സിലെ കലാകാരന്മാർ വർഷങ്ങൾക്കു ശേഷം പലവഴിക്കു പിരിഞ്ഞതോടെ ജോയ് സ്വന്തം സംഗീത ട്രൂപ്പുണ്ടാക്കി- ജോയ് പീറ്റേഴ്സ് ഓർക്കസ്ട്ര. തുടർന്ന് സംഗമം എന്നു പേരുമാറ്റി. പ്രോഗ്രാമുകളില്ലാത്ത സമയത്ത് മറ്റു ജോലികൾ ചെയ്യാനും ജോയ് മടിച്ചില്ല.
താരമാകുന്നതിനു മുന്പും ചെയ്തിരുന്ന കെട്ടിടനിർമാണത്തൊഴിൽ അഭിമാനത്തോടെ തുടർന്നു- മേസ്തിരിയായും പണിക്കാരനായും. കഠിനാധ്വാനംചെയ്ത് സ്വന്തം വീടുണ്ടാക്കി. പാട്ടുകൾ തുടർന്നു. അവിചാരിതമായാണ് ജോയിയുടെ ജീവിതഗാനത്തിൽ താളപ്പിഴകൾ വന്നുതുടങ്ങിയത്.
മുന്പ് വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്ന മദ്യത്തിന് അദ്ദേഹം ക്രമേണ അടിമയായി. ലഹരി അഡിക്ഷൻ ഒരു കുറ്റമല്ല, രോഗമാണെന്നു റാണി പോലും തിരിച്ചറിഞ്ഞത് പിന്നീടാണ്. 2018 മേയിൽ ജോയ് പീറ്റർ ജീവിതത്തിൽനിന്നു സ്വയം പിൻവാങ്ങി. അന്പത്തിരണ്ടാം വയസിലായിരുന്നു ആ മടങ്ങിപ്പോക്ക്- അർഹിച്ച വലിയ അവസരങ്ങളും അംഗീകാരങ്ങളും കൈയെത്തുംമുന്പ്...
തലശേരി കോടിയേരി ഈങ്ങയിൽപീടികയിലെ അനുഗ്രഹ് എന്ന വീട്ടിൽ റാണിയും രണ്ടു മക്കളും ജോയിയുടെ ഓർമകളും മാത്രമായി. സുഹൃത്തുക്കളായ കലാകാരന്മാരുടെ നിറഞ്ഞ പിന്തുണകൊണ്ടാണ് സംഗീതരംഗത്തേക്കു തിരിച്ചുവരാനായതെന്നു റാണി ജോയ് പീറ്റർ പറയുന്നു.
സ്റ്റേജ് പ്രോഗ്രാമുകൾ ഒഴിഞ്ഞുപോയ, പ്രളയവും കോവിഡും അടക്കമുള്ള ദുരിതകാലം കടന്ന് റാണി ഇപ്പോൾ പാട്ടുകളുടെ ലോകത്ത് സജീവമാണ്. മൂത്തമകൻ ജിതിൻ ജോയ് കാനഡയിൽ പഠന ശേഷം ജോലിയിൽ പ്രവേശിച്ചു. രണ്ടാമത്തെയാൾ റിതിൻ ജോയ്. ഇരുവരും പാടാൻ മിടുക്കർ.
സംഗീതവേദികളിൽ ഇപ്പോഴും മിക്കയാളുകളും ജോയ് പീറ്ററെന്ന അത്ഭുതഗായകനെ ഓർമിക്കും. മെലഡി മേക്കേഴ്സിന്റെ സുവർണകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിടും. ജോയേട്ടനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ആരാധകരും നിരവധി. സ്റ്റേജിൽ തമിഴ് ഫാസ്റ്റ് നന്പറുകൾ സഹഗായകർ പാടുന്നതു കേൾക്കുന്പോൾ റാണിയുടെ കണ്ണുകൾ നിറയും...