റോഡുകളിൽ അപകടപ്പെരുമഴ
1594696
Thursday, September 25, 2025 11:41 PM IST
അഞ്ച് അപകടങ്ങൾ, ഒരു മരണം; 25 പേർക്കു പരിക്ക്
ഹൈറേഞ്ച് മേഖലയിൽ ഇന്നലെ അപകടങ്ങളുടെ ദിനം. പലേടങ്ങളിലായി അപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്കു മറിഞ്ഞുവീണ കോളജ് അധ്യാപകൻ ലോറി കയറി മരിച്ചതാണ് നാടിനെ ഞെട്ടിച്ചത്.
കുമളി മുരിക്കടി പുളിക്കപ്പീടികയിൽ (ഐക്കരോട്ട്) ഷിബുവിന്റെയും സോളിയുടെയും മകൻ പുളിയന്മല ക്രൈസ്റ്റ് കോളജ് അധ്യാപകൻ ജോയിസ് പി. ഷിബു (24) ആണ് മരിച്ചത്.
നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. ഉപ്പുതറയിൽ ഒാട്ടോറിക്ഷ മറിഞ്ഞ് ഏഴു പേർക്ക് പരിക്കേറ്റു. മൂന്നാറിൽ ട്രാക്ടർ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വണ്ണപ്പുറത്ത് ലോറി മറിഞ്ഞും അപകടമുണ്ടായി.
ജീപ്പ് മറിഞ്ഞ് 16 പേർക്കു പരിക്ക്;
ജീപ്പിലുണ്ടായിരുന്നത് 18 പേർ
നെടുങ്കണ്ടം: തൊഴിലാളികളുമായി തമിഴ്നാട്ടിൽനിന്നെത്തിയ ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് 16പേര്‍ക്കു പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. സാരമായി പരിക്കേറ്റ നാലുപേരെ തമിഴ്നാട്ടിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്കി. ഇന്നലെ രാവിലെ എട്ടോടെ താന്നിമൂട്- കോമ്പയാര്‍ റോഡില്‍നിന്നു വാസുകുട്ടന്പാറ റോഡിലേക്കുള്ള കയറ്റത്തിലാണ് അപകടം നടന്നത്.
തൊഴിലാളികളെ കുത്തിനിറച്ചെത്തിയ വാഹനം കയറ്റത്തില്‍നിന്നു പോവുകയും മുന്നോട്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു ജീപ്പ് തലകുത്തനെ മറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ നെടുങ്കണ്ടം ഫയർഫോഴ്സും സമീപത്തുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ചാണ് വാഹനം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെത്തിച്ചത്.
17തൊഴിലാളികളും ഡ്രൈവറും ഉള്‍പ്പെടെ 18 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. തേനി കോംബൈ അടിവാരത്തുനിന്നെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോറിക്ഷ മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്
ഉപ്പുതറ: നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴു പേർക്കു പരിക്ക്. ഓട്ടോഡ്രൈവർ പൊരികണ്ണി പുതിയ വീട്ടിൽ സ്റ്റാലിൻ, ഭാര്യ ബിന്ദു, പൊരികണ്ണി സ്വദേശികളായ ഉഷ, നബീസ, എലിസബത്ത്, ഓമന, അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഉപ്പുതറ-വളകോട് റൂട്ടിൽ മാക്കപ്പതാൽ സെന്റ് തോമസ് പള്ളിക്കു സമീപം വ്യാഴാഴ്ച ഉച്ചകിഞ്ഞ് 3.30 നാണ് അപകടം.
വളകോട്ടിൽനിന്നു സ്ത്രീ തൊഴിലാളികളുമായി ഉപ്പുതറയിലേക്കു വരുന്നതിനിടെ നിയന്ത്രണം നഷ്ടമായി തിട്ടയിലിടിച്ചു മറിയുകയായിരുന്നു. അജിത, എലിസബത്ത് എന്നിവർക്ക് ഉപ്പുതറ സിഎച്ച്സിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ട്രാക്ടർ അപകടത്തിൽ
രണ്ടു പേർക്കു പരിക്ക്
മറയൂർ: മൂന്നാർ-ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ തലയാർ-കടുകുമുടി ഭാഗത്ത് തേയിലക്കൊളുന്ത് കയറ്റിവന്ന ട്രാക്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്കു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
കെഡിഎച്ച്പി കന്പനിയുടെ ഗുണ്ടുമലൈ എസ്റ്റേറ്റ് തെൻമല എസ്റ്റേറ്റിൽനിന്നു വാഗുവരൈ ഫാക്ടറിയിലേക്കു തേയിലക്കൊളുന്ത് കയറ്റിവന്ന ട്രാക്ടറാണ് തലയാർ സമീപം എത്തിയപ്പോൾ നിയന്ത്രണംവിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. ഗുണ്ടുമലൈ കടുകുമുടി ഡിവിഷൻ സ്വദേശിയും ട്രാക്ടർ ഡ്രൈവറുമായ മണികണ്ഠൻ (30), തെൻമല ഫാക്ടറി ഡിവിഷൻ സ്വദേശിയും ലോഡിംഗ് തൊഴിലാളിയുമായ മണി (30) എന്നിവർക്കാണ് പരിക്കേറ്റത്.
നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ട്രാക്ടറിൽ ഡ്രൈവർക്കൊപ്പം മൂന്നു ലോഡിംഗ് തൊഴിലാളികളും ഉണ്ടായിരുന്നു. ബാക്കി രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ലോറി നിയന്ത്രണംവിട്ടു
മറിഞ്ഞു
വണ്ണപ്പുറം: തേങ്ങ കയറ്റി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. വണ്ണപ്പുറം - ചേലച്ചുവട് റോഡിൽ മുണ്ടൻമുടി ഇറക്കത്തിൽ വച്ചാണ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.
ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടം. തോപ്രാംകുടിയിൽനിന്ന് തേങ്ങയുമായി വഴിത്തലയ്ക്കു പോകുകയായിരുന്നു ലോറി. വാഹനത്തിൽ മൂന്നു പേരാണുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.