ലൈഫ് മിഷൻ ഫ്ലാറ്റ്: അടി മുടി തകരാർ
1567448
Sunday, June 15, 2025 6:16 AM IST
തൊടുപുഴ: കരിമണ്ണൂർ പഞ്ചായത്തിൽ വേനപ്പാറ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ ചോർച്ചയ്ക്ക് താത്കാലിക പരിഹാരമായെങ്കിലും മറ്റ് അറ്റകുറ്റപ്പണികൾ വൈകുന്നു. ഫ്ളാറ്റിന്റെ ചോർച്ചയുള്ള ഭാഗത്ത് റൂഫിംഗ് നടത്തിയാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
എന്നാൽ കെട്ടിടത്തിൽ സീലിംഗ് ചെയ്തിരിക്കുന്ന ഭാഗത്തെ ജിപ്സം അടർന്ന് വീഴുന്നതിനു പരിഹാരമായിട്ടില്ല. ഇതിനും ശാശ്വത പരിഹാരം കാണുമെന്ന് ലൈഫ് മിഷൻ അധികൃതർ പഞ്ചായത്തിന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതിനുള്ള നടപടിയായില്ല. കോടികൾ മുടക്കി നിർമിച്ച ലൈഫ് ഫ്ളാറ്റ് സമുച്ചയം ചോർച്ചയും ജീർണതയും മൂലം അന്തേവാസികൾക്ക് താമസിക്കാൻപോലും കഴിയാത്ത അവസ്ഥയിലെത്തിയതോടെ ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ ഫ്ളാറ്റിന്റെ ഭിത്തി പലയിടത്തും വെള്ളം വീണ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കരിമണ്ണൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വേനപ്പാറയിലാണ് ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം ടെക്നോളജി ഉപയോഗിച്ച് സിമന്റും ഇഷ്ടികയും ഇല്ലാതെ ഗുജാത്ത് മാതൃകയിൽ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച ഭവന സമുച്ചയമാണിത്. ആറു കോടി ചെലവഴിച്ച് 42 കുടുംബങ്ങൾക്കായി നിർമിച്ച ഈ സമുച്ചയത്തിൽ നിലവിൽ 36 കുടുംബങ്ങളാണുള്ളത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും, ബാൽക്കണിയും ശൗചാലയവും അടങ്ങുന്ന 420 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഓരോ വീടും.
ഫ്ളാറ്റ് നിർമാണം പൂർത്തിയായി രണ്ടു വർഷം മുന്പാണ് താമസത്തിനായി തുറന്നു കൊടുത്തത്. ഇതിനിടെ ഫ്ളാറ്റിന് ചോർച്ച ഉൾപ്പെടെ തകരാറുകൾ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കുകയായിരുന്നു. താമസക്കാരുള്ള പല ഭാഗത്തും കെട്ടിടം ചോർന്ന നിലയിലാണ്. ഓരോ ദിവസവും കെട്ടിടത്തിൽ സീൽ ചെയ്തിരിക്കുന്ന ജിപ്സം അടർന്ന് വീഴുകയും ചെയ്യുന്നുണ്ട്. മിക്ക ഫ്ളാറ്റുകളുടെ അകവും ഈർപ്പം മൂലം കുതിർന്ന് നശിക്കുകയാണ്. നാലു നിലകളുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് സീൽ വ്യാപകമായി അടർന്നിരിക്കുന്നത്. ഇതോടെയാണ് ഫ്ളാറ്റിലെ താമസക്കാർ ഏറെ ഭയപ്പാടിലായത്.
താമസക്കാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് ലൈഫ് മിഷൻ സിഇഒ, ചീഫ് എൻജിനിയർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചാണ് അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയത്. എന്നാൽ വെള്ളം ഉള്ളിലേക്ക് വീഴാതെ താത്കാലികമായി റൂഫിംഗ് നടത്തിയതൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങളൊന്നും നടത്തിയില്ല. ഇതിനിടെ തകർന്ന ജിപ്സം സീലിംഗ് മാറ്റി സ്ഥാപിക്കാനായി എത്തിച്ച പുതിയ സീൽ ഗുണനിലവാരമില്ലാത്തതായിരുന്നു. താമസക്കാർ പ്രതിഷേധിച്ചതോടെ ഇത് മാറ്റി സ്ഥാപിക്കാതെ അധികൃതർ മടങ്ങുകയായിരുന്നു.
മഴ മൂലമാണ് മറ്റ് അറ്റകുറ്റപ്പണികൾ നടത്താൻ വൈകുന്നതെന്നാണ് ലൈഫ് മിഷൻ അധികൃതർ അറിയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷാമോൾ ഷാജി പറഞ്ഞു. ഫ്ളാറ്റ് സമുച്ചയത്തിന്റെ അപാകതകൾ സംബന്ധിച്ച് മുഖ്യമന്ത്രി, തദ്ദേശ മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. നിലവിൽ ലൈഫ് മിഷൻ അധികൃതർ താത്കാലിക സംവിധാനമെന്ന നിലയ്ക്ക് റൂഫിംഗ് നടത്തുകയും മറ്റു ജോലികൾ മഴ മാറി നിൽക്കുന്ന മുറയ്ക്ക് ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തീരാ ദുരിതം, പരിഹാരം അകലെ
ഫ്ളാറ്റിലേക്ക് പാചകത്തിനും മറ്റുമുള്ള ശുദ്ധജലം സമീപത്തെ വീടുകളിൽനിന്നാണ് എടുക്കുന്നത്. ശുദ്ധജലത്തിനായി കുഴൽക്കിണർ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കുടിക്കാനും മറ്റും സാധിക്കില്ല. ഈ വെള്ളം ഉപയോഗിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിച്ചാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമെന്നാണ് താമസക്കാർ പറയുന്നത്.
തുണിയലക്കാനും പാത്രങ്ങൾ കഴുകാനും കുളത്തിലെ വെള്ളമാണെടുക്കുന്നത്. എന്നാൽ ഇതിനും ദുർഗന്ധമാണെന്ന് ഇവർ പറയുന്നു. കുളം നവീകരിക്കാൻ 10 ലക്ഷം അനുവദിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചെങ്കിലും പണം ലഭിച്ചില്ലെന്നും ഇവർ പറയുന്നു.
ഫ്ളാറ്റിന്റെ അതിരിൽ നിൽക്കുന്ന മരങ്ങൾ ചാഞ്ഞു നിൽക്കുന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഏത് നിമിഷവും ഇവ ഓടിഞ്ഞ് കെട്ടിട സമുച്ചയത്തിലേക്ക് വീഴാവുന്ന സ്ഥിതിയാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടിയില്ല. മരം ഉടൻ വെട്ടിമാറ്റുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫ്ളാറ്റിലെ ആവശ്യത്തിനായി ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടന ദിവസം മുതൽ ഇത് നിശ്ചലാവസ്ഥയിലാണ്.