കാലാവസ്ഥാ വ്യതിയാനം : ഉൾനാടൻ മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ
1567186
Saturday, June 14, 2025 6:31 AM IST
കൊല്ലം: കാലാവസ്ഥാ വ്യതിയാനം കാരണം ഉൾനാടൻ മത്സ്യബന്ധന മേഖല പ്രതിസന്ധി നേരിടുന്നതായി തൊഴിലാളികൾ. കായൽ ജലത്തിലെ ഉപ്പിന്റെ അളവ് കൂടുതൽ, അനധികൃത മത്സ്യ ബന്ധനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉൾനാടൻ മത്സ്യബന്ധനത്തെ ദോഷമായി ബാധിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
അഷ്ടമുടി കായലിൽ അടക്കം മത്സ്യസമ്പത്തിന്റെഅളവിനെ ഇത് ഗണ്യമായി ബാധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലം ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ചാകര കാലമെന്നാണ് സാധാരണ പറയപ്പെടുന്നത്. പക്ഷേ ഇപ്പോൾ അതെല്ലാം പഴങ്കഥയായി മാറി. അഷ്്ടമുടിയുടെ ഭാഗമായ കാഞ്ഞിരകോട് കായലിലെ കരിമീനിന് ഇപ്പോൾ കിലോഗ്രാമിന് 900 രൂപ വരെയായി വില ഉയർന്നിട്ടുണ്ട്.
മത്സ്യം ലഭിക്കാത്തതു കാരണം വിലകൂടിയതിന്റെ പ്രയോജനം തൊഴിലാളികൾക്കു ലഭിക്കുന്നുമില്ല. കഴിഞ്ഞ അഞ്ചു വർഷമായാണ് മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടുള്ളതെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.
അന്തരീക്ഷ താപനിലയിൽ വന്ന മാറ്റം മത്സ്യ സമ്പത്തിനെയും മീനുകളുടെ ആവാസ വ്യവസ്ഥയെയും ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല ചൂട് കൂടുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ശരീരത്തിൽ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നതും ഇപ്പോൾ പതിവായിട്ടുണ്ട്.
കായലിന്റെ ഉപരിതലത്തിൽ ക്രമാതീതമായി ചൂട് കൂടുന്നതിനാൽ മീനുകൾ അടിത്തട്ടിലോട്ടു പോകും. വല ഇട്ടാൽ മത്സ്യം കിട്ടില്ല. കുമ്പളം, പടപ്പക്കര ഭാഗങ്ങളിൽ നിന്നു ചവറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ വരെ കായലിൽ മീൻ പിടിക്കാൻ പോകുന്നവരുണ്ട്. നദിയിൽ നിന്നും കനാലുകളിൽ നിന്നും മാലിന്യം ഒഴുകി എത്തുന്നുണ്ട്. ഇതിനാലാണ് ജലജന്യ രോഗങ്ങൾ തൊഴിലാളികൾക്കിടയിൽ വ്യാപകമാകുന്നത്.
വൈകുന്നേരം നാലുമുതൽ കായലിൽ ഇറങ്ങി പുലർച്ചെയാണ് ഭൂരിഭാഗം തൊഴിലാളികളും തിരികെ എത്തുന്നത്. രണ്ടു കിലോമീറ്റർ ദൂരെവരെ പോയി കായലിൽ വലയെറിഞ്ഞാൽ കിട്ടുന്നത് വളരെ കുറച്ചു മത്സ്യം മാത്രമെന്നാണ് പരവൂർ പൊഴിക്കര, മുക്കം മേഖലയിലെ മത്സ്യത്തൊഴിലാളികൾ പറയുന്നത്. അഞ്ചു വർഷം മുമ്പ് വരെ ലഭിച്ചിരുന്ന പല മത്സ്യങ്ങളും ഇന്നു ലഭിക്കുന്നില്ല.
കൂഴവാലി, മുരൽ, കളിമീൻ, നെത്തോലി പോലെയുള്ള ചെറു മത്സ്യങ്ങളും പള്ളത്തി, പരൽ തുടങ്ങിയ മറ്റ് മീനുകളും കായലിൽ കാണാനേയില്ല. കടലിനൊപ്പം ഉപ്പു രസമുണ്ട് കായലിലെ ജലത്തിനെന്നതും മത്സ്യ സമ്പത്തിനെ ദോഷമായി ബാധിക്കുന്നു. കൂടാതെ മാലിന്യം തള്ളുന്നത് അടക്കമുള്ള പല കാരണങ്ങളാൽ കായൽ ജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.
പ്രവചനാതീതമായ കാലാവസ്ഥയും മത്സ്യബന്ധനത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. രാത്രിയിലെ കനത്ത മഴയും അതിശക്തമായ കാറ്റും കാരണം നല്ലൊരു പങ്ക് തൊഴിലാളികളും ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്നില്ല.