വന്യമൃഗപ്രതിരോധത്തിന് സോളാർ പവർ ഫെൻസിംഗ് സർവീസ് സെന്റർ
1582290
Friday, August 8, 2025 6:36 AM IST
മാനന്തവാടി: വന്യമൃഗപ്രതിരോധം കാര്യക്ഷമമാക്കാർ സോളാർ പവർ ഫെൻസിംഗ് സർവീസ് സെന്ററുമായി നോർത്ത് വയനാട് വനം ഡിവിഷൻ. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിൽ നിന്നും തകരാറിലായ സോളാർ പവർ ഫെൻസിംഗ് ഉപകരണങ്ങൾ സർവീസ് സെന്ററിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടിയിൽ കഴിഞ്ഞ മാർച്ചിലാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സർവ്വീസ് സെന്റർ പ്രവർത്തനം ആരംഭിച്ചത്.
കേരളത്തിലെ വനാതിർത്തിയിൽ വന്യമൃഗപ്രതിരോധത്തിനായി വനം വകുപ്പ് ഒരുക്കിയ പ്രതിരോധ സംവിധാനങ്ങളിൽ 98 ശതമാനം സോളാർ പവർ ഫെൻസിംഗാണ്.
എനർജൈസർ, ബാറ്ററി, ബാറ്ററി ചാർജർ മുതലായവയുടെ ചെറിയ തകരാറുകൾ പോലും സോളാർ പവർ ഫെൻസിന്റെ തകർച്ചയ്ക്ക് കാരണമാകാറുണ്ട്. സോളാർ പവർ ഫെൻസിംഗ് നിർമാണം പലപ്പോഴും ടെന്റർ നടപടികൾ പൂർത്തിയാക്കി പ്രവർത്തികൾ ഏറ്റെടുക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കരാറുകാരാണ്.
ഇവർ ലഭ്യമാക്കുന്ന എനർജൈസർ, ബാറ്ററി, ബാറ്ററി ചാർജർ മുതലായവയ്ക്ക് തകരാർ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മൈസൂരു, കോയന്പത്തൂർ എന്നീ സ്ഥലങ്ങളിൽ എത്തിക്കേണ്ടി വരും. ഇതിന് നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടും സോളാർ പവർ ഫെൻസിന്റെ പ്രവർത്തനത്തെ ആകമാനം ബാധിക്കുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് കേരളത്തിൽ ആദ്യമായി മാനന്തവാടിയിൽ സോളാർ പവർ ഫെൻസ് സർവീസ് സെന്റർ ആരംഭിച്ചത്. 2025 മാർച്ചിൽ ആരംഭിച്ച സർവീസ് സെന്ററിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ 380 ഓളം ഉപകരണങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്തു.