റവന്യു ഭൂമിയിലെ അനധികൃത ഈട്ടിമുറി: ഡിഎഫ്ഒയുടെ ഹർജിയിൽ തീർപ്പ് വൈകുന്നു
1594163
Wednesday, September 24, 2025 5:12 AM IST
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽനിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികൾ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമർപ്പിച്ച ഹർജിയിൽ തീർപ്പ് വൈകുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ 20ന് അഡീഷണൽ ജില്ലാ കോടതി ഹർജി പരിഗണിച്ചെങ്കിലും ഒക്ടോബർ 18ലേക്ക് മാറ്റി.
മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃതമായി മുറിച്ചതിൽ 231 ക്യുബിക് മീറ്റർ ഈട്ടി 2021 ജൂണിലാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. തടികൾ വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹർജി സമർപ്പിച്ചത്.
ഇതിനകം നിരവധി തവണ കേസ് വിളിച്ചെങ്കിലും മാറ്റുകയായിരുന്നു. തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസിലെ പ്രതികളിൽ ചിലർ സമർപ്പിച്ച ഹർജിയും തീർപ്പായിട്ടില്ല.
തടികൾ ലേലം ചെയ്ത് തുക ഖജനാവിൽ സൂക്ഷിച്ചാൽ അവ നശിക്കുന്നതുമൂലമുള്ള നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിയും. ഇക്കാര്യം ഗൗരവത്തോടെ കാണാനും ഹർജിയിൽ അനുകൂല വിധി സന്പാദിക്കാനും വനം വകുപ്പ് ശുഷ്കാന്തി കാട്ടുന്നില്ലെന്ന ആക്ഷേപം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.
വനം വകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന തടികൾ മരക്കച്ചവടക്കാരായ തങ്ങൾ ഭൂവുടമകളിൽനിന്നു വിലയ്ക്കുവാങ്ങിയതാണെന്ന വാദം മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ കോടതിയിൽ ഉന്നയിച്ചപ്പോൾ ഡിഎഫ്ഒ എതിർത്തിരുന്നില്ല. മുറിച്ച മരങ്ങളുടെ പ്രായം നിർണയിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അനുവദിക്കണമെന്ന ഡിഎഫ്ഒയുടെ ഹർജി കഴിഞ്ഞ ജൂണിൽ കോടതി തള്ളിയിരുന്നു.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണത്തിന് 2023 ജനുവരി ആറിന് ജില്ലാ കോടതി നൽകിയ നിർദേശങ്ങൾ വനംവകുപ്പ് പാലിച്ചിട്ടില്ല. തടികൾ മേൽക്കൂരയുള്ള ഷെഡിൽ നിലത്തുനിന്നു മതിയായ ഉയരത്തിൽ വെയിലോ മഴയോ ഈർപ്പമോ തട്ടാതെ കേസ് തീർപ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിർദേശം.
ഉത്തരവ് തീയതി മുതൽ ഒരു മാസത്തിനകം തടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികൾ സ്വീകരിക്കാതെയാണ് ലേലത്തിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.
നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റവന്യു പട്ടയഭൂമികളിൽ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചതിനെതിരായ കെഎൽസി നടപടികളും മന്ദഗതിയിലാണ്.