കളറാകട്ടെ ഓണം!
ഹരിപ്രസാദ്
Saturday, August 30, 2025 9:08 PM IST
എന്തിനും വേണം ഒരു മൂഡ്. ഉണ്ണാനും ഉറങ്ങാനും ആഘോഷിക്കാനും മൂഡില്ലെങ്കിൽ വയ്യ. ഓണത്തിന് എന്തെല്ലാം മൂഡുകളാണ്... അത്തം മൂഡ് മുതൽ പായസം മൂഡ് വരെ! ഇത്തവണത്തെ ഓണം പൊളിയാക്കുന്നത് ഈ പാട്ടാണ്- ഓണം മൂഡ്! സാഹസം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടുണ്ടാക്കിയ സംഗീതസംവിധായകൻ ബിബിൻ അശോക് സംസാരിക്കുന്നു...
ഒരു മാസംകൊണ്ട് ഒന്നരക്കോടിയോളം തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ട ഒരു പാട്ടിനു വന്ന രസകരമായ കമന്റ് ഇങ്ങനെയാണ്:
തിരുവാവണിരാവിന് ഈ വർഷം ശാപമോക്ഷം കിട്ടിയതായി പ്രഖ്യാപിച്ചുകൊള്ളുന്നു!
ഇക്കൊല്ലത്തെ ഓണത്തിന്റെ ട്രെൻഡിംഗ് പാട്ടായി "ഓണം മൂഡ്' അടിച്ചുകയറി വരികയായിരുന്നു. അടുത്തകാലത്തെ എല്ലാ ഓണത്തിനും ആഘോഷിക്കപ്പെട്ട "തിരുവാവണിരാവ്' എന്ന പാട്ടിന് അല്പം വിശ്രമമാകാം എന്നാണ് മുകളിൽ കണ്ട കമന്റിലെ ധ്വനി. ഈ പാട്ടുകളുണ്ടാക്കുന്ന അനുഭവങ്ങൾക്കു താരതമ്യമില്ലെങ്കിലും ഓണവുമായി അത്രയും ഇണക്കമുണ്ട് രണ്ടിനും.
സംശയമില്ല, ഇങ്ങനെയൊരു ഓണപ്പാട്ട് ഇതാദ്യമാണ്. സിനിമകളിലും ആൽബങ്ങളിലുമായി നൂറായിരം ഓണപ്പാട്ടുകൾ ഇറങ്ങിയ മലയാളം ഇതുപോലൊരു അടിച്ചുപൊളി ചിന്തിച്ചിട്ടേയുണ്ടാവില്ല. എങ്ങനെയാണ് ഈ പാട്ടുണ്ടായത്? സംഗീതസംവിധായകൻ ബിബിൻ അശോക് പറയുന്നു...ഓണപ്പാട്ടുകൾ ധാരാളമുണ്ടെങ്കിലും സെലിബ്രേഷൻ മൂഡിലുള്ള ഒരു പാട്ട് മുഖ്യധാരയിൽ ഇല്ല.
ആ സ്പേസിലേക്ക് ഒരു പാട്ട് ചെയ്തുകൂടേ എന്നാണ് സാഹസം സിനിമയുടെ സംവിധായകൻ ബിബിൻ കൃഷ്ണ ചോദിച്ചത്. ഒരു ഐടി കന്പനിയിലെ ഓണാഘോഷമാണ് രംഗം. അതിന്റെ പിന്നാന്പുറത്ത് ഉദ്വേഗജനകമായ കാര്യങ്ങൾ വേറെയുമുണ്ട്. സിനിമയുടെ പേസിന് അനുസരിച്ച് ഫാസ്റ്റ് നന്പറാണ് വേണ്ടത്.
അടിപൊളി ഐഡിയയായി തോന്നി. സാധാരണ എല്ലാ ആഘോഷങ്ങൾക്കും ഇപ്പോൾ ഡാൻസ് ഉണ്ടാകും. ഓണത്തിന് ഏതെങ്കിലും ഒരു പാട്ട് എടുത്ത് ചെയ്യുകയാവും പതിവ്. അപ്പോൾ ഓണവുമായി ബന്ധപ്പെട്ട ഡാൻസ് നന്പർതന്നെ ചെയ്യാമെന്ന് ഉറപ്പിച്ചു.
പിന്നെ ഗാനരചയിതാവ് വിനായക് ശശികുമാറിനൊപ്പം ഇരുന്നു. ഏതു മൂഡ് എന്ന ഭാഗത്ത് വരികളാണ് ആദ്യമെഴുതിയത്. ചില ഭാഗങ്ങളിൽ ആദ്യം ട്യൂണിട്ട് വരികൾ എഴുതി. ഫെജോ അടക്കമുള്ള ഗായകർ ഗംഭീരമായി പാടി. തുടക്കംമുതൽ എക്സൈറ്റഡ് ആയിരുന്നു. അങ്ങനെ ഈ പാട്ടുണ്ടായി.
പാട്ടു ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ചെയ്തുകഴിഞ്ഞപ്പോൾ ശ്രദ്ധിക്കപ്പെടുമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും വൈറലാകുമെന്ന് വിചാരിച്ചിട്ടില്ല.
എങ്ങനെയായിരുന്നു പാട്ടുകേട്ടവരുടെ പ്രതികരണങ്ങൾ?
വളരെ പോസിറ്റീവ് ആയ റെസ്പോണ്സാണ് ഇപ്പോഴും കൂടുതൽ വരുന്നത്. സംഗീതരംഗത്തുള്ളവരടക്കം ഒരുപാടുപേർ വിളിച്ചു. ഒട്ടേറെ മെസേജുകൾ വരുന്നു. കുട്ടികൾക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി എന്നതാണ് ഏറ്റവും വലിയ സന്തോഷം.
വീട്ടിൽ കുട്ടികൾ ഏതുനേരവും ഈ പാട്ട് ആവർത്തിച്ചുകേൾക്കുകയാണെന്ന് പലരും പറഞ്ഞു. വിമർശനങ്ങളും വന്നു. പതിവ് ഓണപ്പാട്ടിന്റെ ഫ്ളേവർ അല്ലല്ലോ. അത്തരം പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് വർക്ക് ആയിട്ടില്ല. അടുത്ത ബന്ധമുള്ള സുഹൃത്തുക്കളടക്കം പലരും പാട്ട് ഇഷ്ടമായില്ല എന്നു പറഞ്ഞിരുന്നു.
അദ്ഭുതപ്പെടുത്തിയ പാട്ടുകൾ
ഇളയരാജയുടെ പാട്ടുകൾ കേട്ട് അന്പരന്നുനിന്ന ഒരു സംഗീതാസ്വാദകനുണ്ട് ബിബിൻ അശോകിന്റെയുള്ളിൽ. അവയിലെ ഓർക്കസ്ട്രേഷനും മ്യൂസിക്കാലിറ്റിയുമെല്ലാം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ സംഗീതപാരന്പര്യംകൂടി ചേർന്നതോടെ ഇതാണ് തന്റെ മേഖലയെന്ന് ബിബിൻ പണ്ടേ ഉറപ്പിച്ചു.
അല്പകാലം തബലയും കീബോർഡും പഠിച്ചു. പിന്നീട് ചെന്നൈയിൽ സൗണ്ട് എൻജിനീയറിംഗ് കോഴ്സിനു ചേർന്നു. പ്രോഗ്രാമിംഗിൽ വലിയ താത്പര്യമായിരുന്നു. അങ്ങനെ രതീഷ് വേഗ, ബിജിബാൽ തുടങ്ങിയ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചുതുടങ്ങി.
ബിജിബാലിനൊപ്പം പത്തുവർഷം ഉണ്ടായിരുന്നു. ജസ്റ്റിൻ വർഗീസ്, അനിൽ ജോണ്സണ് എന്നിവർക്കൊപ്പവും പ്രോഗ്രാമറായിരുന്നു. കൊറോണ ധവാൻ എന്ന ചിത്രത്തിന്റ ബിജിഎം ഒരുക്കിയാണ് സംഗീതസംവിധാന രംഗത്തേക്കു വന്നത്. മന്ദാകിനി, തണുപ്പ് എന്നീ ചിത്രങ്ങൾക്കുവേണ്ടി പാട്ടുകളൊരുക്കി. മന്ദാകിനിയിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
രാഘവൻ മാസ്റ്റർ മുതൽ സുഷിൻ ശ്യാം വരെ
ഓണം മൂഡ് എന്ന വൈബ് പാട്ടുണ്ടാക്കിയ ബിബിന് ഏതൊക്കെ പാട്ടുകളാണ് കൂടുതൽ ഇഷ്ടം? രാഘവൻ മാസ്റ്റർ മുതൽ സുഷിൻ ശ്യാം വരെയുള്ളവരുടെ, എല്ലാത്തരം പാട്ടുകളും കേൾക്കും.
വെസ്റ്റേണ് മ്യൂസിക്കും കേൾക്കാറുണ്ട്. തമിഴ്, ഹിന്ദി പാട്ടുകളും സ്റ്റഡി മെറ്റീരിയലുകളാണ്. അപ്പോഴും പറഞ്ഞില്ലേ, മാനത്തെ മഴമുകിൽ മാലകളേ, ദേവസംഗീതം നീയല്ലോ, താമരക്കിളി പാടുന്നു, പുഴയോരത്തിൽ.. ഇങ്ങനെ നിരവധി പാട്ടുകൾ ഒരുപാടിഷ്ടമാണ്.
യേശുദാസ്, ചിത്ര എന്നിവരടക്കമുള്ള ലെജൻഡ്സ് ബിബിന്റെ ഈണങ്ങൾ പാടണമെന്ന് ആഗ്രഹമില്ലേ?
തീർച്ചയായും ഉണ്ട്. ഇവരെക്കൊണ്ടെല്ലാം പാടിക്കണമെന്നുണ്ട്. നടക്കുമോ എന്നറിയില്ല. പാടിക്കാൻ ആഗ്രഹമുള്ള ഒരുപാടുപേരുണ്ട്. ഫ്രഷ് വോയ്സസ് കൊണ്ടുവരാനും ശ്രമിക്കണം.
എന്താണ് ബിബിന്റെ ഓണാഘോഷത്തിന്റെ മൂഡ്?
സെലിബ്രേഷൻ തന്നെയാണ് ഓണം. എന്നാൽ ഡാൻസ് ചെയ്ത് അടിച്ചുപൊളിച്ചു നടക്കുന്നയാളല്ല ഞാൻ. പഴമയാണ് മഹത്തരം എന്നതുപോലുള്ള നൊസ്റ്റാൾജിയ പരിപാടി അത്ര കാര്യമായി എടുക്കാറില്ല. നല്ല ഓർമകളും ഉണ്ട്. രണ്ടിന്റെയും മിക്സാണ് ഓണം മൂഡ്.
ഇത്തവണ ഓണത്തിന് ചെറിയ ആഘോഷങ്ങളാണ്. കൊച്ചിയിലെ ഫ്ളാറ്റിലേക്ക് നാട്ടിൽനിന്ന് അച്ഛനമ്മമാർ വരും. അങ്ങനെയാണ് ഓണമാകുന്നത്. കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ് ബിബിൻ അശോക്. ഭാര്യ രമ്യ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഒന്നാം ക്ലാസുകാരി തന്മയി മകൾ.