ട്വിസ്റ്റ്: ഇന്റർ കാശി ഐ-ലീഗ് ചാന്പ്യൻമാർ
Saturday, July 19, 2025 12:14 AM IST
ന്യൂഡൽഹി: ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. നിയമപോരാട്ടങ്ങൾക്കൊടുവിൽ 2024-25 ഐ-ലീഗ് ചാന്പ്യൻമാരായി ഇന്റർ കാശിയെ പ്രഖ്യാപിച്ചു. ചർച്ചിൽ ബ്രദേഴ്സിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റിയുടെ വിധി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി റദ്ദാക്കി.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി 2025 മേയ് 31ന് പുറപ്പെടുവിച്ച തീരുമാനത്തിനെതിരേ ഇന്റർ കാശി എഫ്സി 2025 ജൂണ് നാലിന് സമർപ്പിച്ച അപ്പീൽ ശരിവച്ചതായി കോടതി വ്യക്തമാക്കി. നേരത്തേ ഇന്റർ കാശി-നാംധാരി എഫ്സി മത്സരം സംബന്ധിച്ച എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയുടെ വിധി ഇന്റർ കാശി ടീമിന് എതിരായതോടെയാണ് ചർച്ചിൽ ചാന്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടത്.
യോഗ്യതയില്ലാത്ത കളിക്കാരനെ കളിപ്പിച്ചെന്ന തർക്കത്തെ തുടർന്നാണ് ഇന്റർ കാശിക്ക് ചാന്പ്യനാകാനുള്ള പോയിന്റ് നഷ്ടമായത്. വിഷയത്തിൽ ഇന്റർ കാശിക്കെതിരേ അപ്പീൽ കമ്മിറ്റി വിധിയുണ്ടായി. അയോഗ്യത വന്നതോടെ പോയിന്റുകൾ കുറഞ്ഞ ഇന്റർകാശിക്ക് കിരീടം നഷ്ടമായി.ചർച്ചിൽ ബ്രദേഴ്സിനെ ഐ ലീഗ് ചാന്പ്യൻമാരായി പ്രഖ്യാപിച്ചു. തുടർന്ന് ഇന്റർ കാശി സിഎഎസിനെ സമീപിക്കുകയായിരുന്നു.
ഐ-ലീഗ് സമാപിച്ചപ്പോൾ 40 പോയിന്റുമായി ചർച്ചിൽ ഒന്നാമതായിരുന്നു. രണ്ടാമതുള്ള ഇന്റർ കാശിക്ക് 39 പോയിന്റും. ജനുവരി 13ന് നാംധാരിക്കെതിരായ കളിയിൽ കാശി ടീം തോറ്റിരുന്നു.
എന്നാൽ, അയോഗ്യനായ താരത്തെ കളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ അച്ചടക്ക സമിതി നാംധാരി തോറ്റതായി പ്രഖ്യാപിക്കുകയും ഇന്റർ കാശിക്ക് മൂന്നുപോയിന്റ് അനുവദിക്കുകയും ചെയ്തു.
ഇതിനെതിരേ അപ്പീൽ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് നാംധാരിക്ക് അനുകൂലമായി വിധി വന്നത്. അപ്പീൽ കമ്മിറ്റിയുടെ വിധി നാംധാരിക്ക് അനുകൂലമായതോടെ ഇന്റർ കാശിക്ക് തിരിച്ചടിയേറ്റു. ചർച്ചിൽ ബ്രദേഴ്സ് ലീഗ് ജേതാക്കളുമായി.
പിന്നാലെ അപ്പീൽ കമ്മിറ്റി വിധിക്കെതിരേ ഇന്റർ കാശി അന്താരാഷ്ട കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലിൽ ഇന്റർ കാശിക്ക് അനുകൂലമായി വിധി വന്നതോടെ ടീം പുതിയ ഐ-ലീഗ് ജേതാക്കളായി.