പൊന്നുമണി; ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിലും ക്രിക്കറ്റിലും ഇന്ത്യക്ക് സ്വർണം
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം തുടർന്ന് ഇന്ത്യ. തിങ്കളാഴ്ച രണ്ടു സ്വർണവും നാലു വെങ്കലവുമുൾപ്പെടെ ആറ് മെഡൽകൂടി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 11 ആയി (രണ്ടു സ്വർണം, മൂന്നു വെള്ളി, ആറു വെങ്കലം). മെഡൽപട്ടികയിൽ ആതിഥേയരായ ചൈന ഒന്നാമതും ഇന്ത്യ ആറാം സ്ഥാനത്തുമാണ്.
ഷൂട്ടിംഗിലും ക്രിക്കറ്റിലുമാണ് ഇന്ത്യയുടെ സുവർണനേട്ടങ്ങൾ. പുരുഷ വിഭാഗം ഷൂട്ടിംഗിലെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ലോകറിക്കാർഡോടെയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. രുദ്രാങ്കിഷ് പാട്ടീൽ, ദിവ്യാൻഷ് പൻവർ, ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരാണ് സ്വർണം നേടിയ ടീമിലെ അംഗങ്ങൾ. ഇന്ത്യ 1893.7 പോയിന്റ് നേടി.
രണ്ടാം സ്വർണം വനിതാ ക്രിക്കറ്റിലൂടെ ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ ശ്രീലങ്കയെ 19 റണ്‍സിനു പരാജയപ്പെടുത്തി. മലയാളിതാരം മിന്നുമണിയും സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ്. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളി താരമാണു മിന്നുമണി.
ഇതിനുപുറമേ, പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ്സിംഗും (228.8 പോയിന്റ്), പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ്വീർ സിംഗ്, അനിഷ് ഭൻവാല, ആദർശ് സിംഗ് എന്നിവരുമടങ്ങുന്ന ടീമും വെങ്കലം സ്വന്തമാക്കി.
റോവിംഗിൽ മെൻസ് കോക്സ്ലെസ് ഫോർ, മെൻസ് ക്വാഡ്രപ്പിൾ സ്കൾസ് വിഭാഗങ്ങളിലാണ് ശേഷിക്കുന്ന രണ്ടു വെങ്കലമെഡലുകൾ. റോവിംഗിൽ ആകെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. വുഷുവിൽ സെമിയിൽ കടന്ന റോഷിബിന ദേവി നോറം മെഡൽ ഉറപ്പിച്ചിട്ടുണ്ട്.
മിന്നും പൊന്ന് ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ചരിത്രസ്വർണവുമായി ഇന്ത്യൻ വനിതകൾ
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ സ്വർണമണിഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ 19 റണ്‍സിനു ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യയുടെ സുവർണനേട്ടം. ഇന്ത്യ ഉയർത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 97 റണ്‍സേ നേടാനായുള്ളൂ. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടുന്നത്.
22 പന്തിൽ 25 റണ്‍സെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. നിലാക്ഷി ഡിസിൽവ 23 റണ്‍സും ഒഷാദി രണസിംഗെ 19 റണ്‍സും നേടി. ഇന്ത്യയ്ക്കായി ടൈറ്റസ് സിദ്ധു മൂന്നു വിക്കറ്റുകൾ വീഴ്ത്തി. നാലോവർ പന്തെറിഞ്ഞ താരം ആറു റണ്‍സ് മാത്രമാണു വഴങ്ങിയത്. രാജേശ്വരി ഗെയ്ക്വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തേ, ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ റണ്ണൊഴുക്കുണ്ടായില്ല. ഓപ്പണർ സ്മൃതി മന്ദാനയും (45 പന്തിൽ നാലു ഫോറും ഒരു സിക്സും ഉൾപ്പെടെ 46) ജെമീമ റോഡ്രിഗസും (40 പന്തിൽ അഞ്ചു ഫോറുകൾപ്പെടെ 42) മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. ഇവർക്കു പുറമേ മറ്റാരും രണ്ടക്കം കടന്നില്ല. ഷെഫാലി വർമ (9), റിച്ച ഘോഷ് (9), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (2), പൂജ വസ്ത്രകാർ (2), അമൻജോത് കൗർ (1), ദീപ്തി ശർമ (1*) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ സംഭാവന. ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
മലയാളി സ്വർണം
മലയാളി താരം മിന്നു മണി ടീമിലുണ്ടായിരുന്നെങ്കിലും ഫൈനലിൽ പ്ലേയിംഗ് ഇലവനിൽ ഇടംലഭിച്ചില്ല. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളി താരമാണു മിന്നു മണി. ഏഷ്യൻ ഗെയിംസിൽ മലേഷ്യയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാത്രമാണ് മിന്നു മണി കളിച്ചത്. അന്നു മഴ കാരണം കളി മുടങ്ങിയതിനാൽ താരത്തിന് ബൗളിംഗിനും ബാറ്റിംഗിനും അവസരം ലഭിച്ചില്ല. വയനാട് മാനന്തവാടി സ്വദേശിയാണു മിന്നു.
മിന്നു സ്പീകിംഗ്
ടീം സ്വർണം നേടിയതിൽ വളരെയധികം സന്തോഷമുണ്ട്. കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വെള്ളിയാണു ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം വേണമെന്നത് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചു. ഒരുപാട് വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ത്യൻ ടീമിന്റെ ജഴ്സി. സെമിയിലും ഫൈനലിലും ഇറങ്ങാൻ സാധിക്കാത്തതിൽ നിരാശയില്ല. ടീമിന്റെ ഭാഗമായതുതന്നെ സന്തോഷം...
മിന്നു മണി
ലോക സ്വർണം!; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം ഷൂട്ടിംഗിലൂടെ
ഹാങ്ഝൗ: ഏഷ്യൻ പോരാട്ടത്തിൽ ഇന്ത്യൻ ഷൂട്ടർമാർക്ക് ‘ലോക’ സ്വർണം. 10 മീറ്റർ എയർ റൈഫിൾ പുരുഷ ടീം വിഭാഗത്തിൽ ലോക റിക്കാർഡോടെ ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടു.
ലോക റിക്കാർഡ് ഷൂട്ട് ചെയ്ത് വീഴ്ത്തിയതോടെ 19-ാം ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണത്തിന് ഇരട്ടിത്തിളക്കം കൈവന്നു. ലോക ചാന്പ്യൻ രുദ്രാങ്ക്ഷ് പാട്ടീൽ, ഒളിന്പ്യൻ ദിവ്യാൻഷ് പൻവർ, ലോക ചാന്പ്യൻഷിപ് ജേതാവായ ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.
1893.7 പോയിന്റ് നേടി പുതിയ ലോക റിക്കാർഡ് കുറിച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ സുവർണ നേട്ടം. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റ് എന്ന റിക്കാർഡാണ് ഇന്ത്യൻ യുവ സംഘം തിരുത്തിയത്. പുരുഷ ടീം 10 മീറ്റർ എയർറൈഫിളിൽ കൊറിയയ്ക്കാണ് (1890.1) വെള്ളി. ആതിഥേയരായ ചൈന 1888.2 പോയിന്റുമായി വെങ്കലം സ്വന്തമാക്കി.
രണ്ട് വെങ്കല മുഴക്കം 19-ാം ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് രണ്ടു വെങ്കലംകൂടി. പുരുഷ 10 മീറ്റർ എയർ റൈഫിളിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ വെങ്കലം സ്വന്തമാക്കി.
ഐശ്വരി പ്രതാപിന്റെ ഏഷ്യൻ ഗെയിംസിലെ രണ്ടാം മെഡലാണിത്. പുരുഷ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഐശ്വരി പ്രതാപ് സിംഗ് തോമർ. സ്വർണം നേടിയ ടീമിൽ അംഗമായിരുന്ന രുദ്രാങ്ക്ഷ് പാട്ടീലിനെ ടൈറ്റ് ഷൂട്ട് ഓഫിലൂടെ പിന്തള്ളിയായിരുന്നു ഐശ്വരി പ്രതാപ് സിംഗിന്റെ വെങ്കലം. 228.8 പോയിന്റ് ഐശ്വരി പ്രതാപ് സിംഗ് നേടിയപ്പോൾ രുദ്രാങ്ക്ഷ് പാട്ടീൽ 208.7 പോയിന്റ് മാത്രമാണ് സ്വന്തമാക്കിയത്. ചൈനയുടെ ലിഹാവൊ ഷെങ് (253.3) ലോക റിക്കാർഡോടെ സ്വർണവും ദക്ഷിണകൊറിയയുടെ ഹയുൻ പാർക്ക് (251.3) വെള്ളിയും സ്വന്തമാക്കി.
പുരുഷ വിഭാഗം 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റണ്‍ ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ മറ്റൊരു വെങ്കല നേട്ടം. ലോക ചാന്പ്യൻഷിപ് മെഡൽ ജേതാക്കളായ ആദർശ് സിംഗ്, അനിഷ് ഭൻവാല, വിജയ് വീർ സിംഗ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കുവേണ്ടി വെങ്കലം സ്വന്തമാക്കിയത്. 1718 പോയിന്റ് നേടിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. ചൈനയും ദക്ഷിണകൊറിയയും യഥാക്രമം സ്വർണവും വെള്ളിയും സ്വന്തമാക്കി.
ഷൂട്ടിംഗ് റേഞ്ചിൽ അഞ്ച് മെഡൽ ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് ഇതുവരെ ഒരു സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ അഞ്ച് മെഡലായി. ആദ്യദിനം വനിതകളാണ് ഇന്ത്യക്ക് ഷൂട്ടിംഗിലൂടെ വെള്ളിയും വെങ്കലവും സമ്മാനിച്ചതെങ്കിൽ ഇന്നലെ സ്വർണവും രണ്ട് വെങ്കലവും പുരുഷന്മാരും സ്വന്തമാക്കി.
മെഡൽ ഓളം...
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അക്കൗണ്ടിലേക്ക് തുഴച്ചിലിലൂടെ രണ്ട് വെങ്കല മെഡൽകൂടി. പുരുഷ വിഭാഗം കോക്സ്ലെസ് ഫോറിലും ക്വാഡ്രപ്പിൾ സ്കൾസിലുമാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. കോകസ്ലെസിൽ ജസ്വിന്തർ സിംഗ്, പുനിത് കുമാർ, ഭീം സിംഗ്, ആഷിഷ് എന്നിവടങ്ങിയ ടീം വെങ്കലം സ്വന്തമാക്കി. കോക്സഡ് 8ൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു ഇവർ നാലും.

പുരുഷ ക്വാഡ്രപ്പിൾ സ്കൾസിൽ സത്നം സിംഗ്, ജാകർ ഖാൻ, പർമിന്ദർ സിംഗ്, സുഖ്മീത് സിംഗ് എന്നിവരുടെ ടീമാണ് വെങ്കലം സ്വന്തമാക്കിയത്. കഴിഞ്ഞദിവസം പുരുഷ കോക്സഡ് 8ൽ വെള്ളിയും കോക്സ്ലെസ് പെയറിൽ വെങ്കലവും ഇന്ത്യൻ അക്കൗണ്ടിൽ എത്തിയിരുന്നു.
ഓളപ്പരപ്പ് ശാന്തം തുഴച്ചിൽ പോരാട്ടങ്ങൾക്ക് ഇന്നലെ സമാപനം കുറിച്ചു. ഇന്ത്യൻ വനിതകൾക്ക് പോഡിയം ഫിനിഷ് നടത്താൻ സാധിച്ചില്ല. ഇന്ത്യ നേടിയ അഞ്ച് മെഡലും പുരുഷന്മാരുടെ സംഭാവനയായിരുന്നു. 14 ഇനങ്ങളിലായാണ് സ്വർണ പോരാട്ടം അരങ്ങേറിയത്. അതിൽ 11 സ്വർണവും രണ്ട് വെള്ളിയും അടക്കം 13 മെഡലുമായി തുഴച്ചിലിൽ ചൈന ഒന്നാമത് ഫിനിഷ് ചെയ്തു. രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമായി ഉസ്ബക്കിസ്ഥാനാണ് രണ്ടാമത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഓളപ്പരപ്പിൽ നേടിയ ഇന്ത്യക്ക് അഞ്ചാം സ്ഥാനം ലഭിച്ചു.
പബ്ജിക്കാരൻ കൗമാരത്തിന്റെ തിളപ്പിൽ പബ്ജി ഭ്രാന്തനായിരുന്നു ദിവ്യാൻഷ് സിംഗ് പൻവർ. ദിവ്യാൻഷ് പബ്ജിക്ക് അടിമയാകുന്നതു മനസിലാക്കിയ പിതാവ് അശോക് പൻവർ അവനെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ ചേർത്തു. രാജസ്ഥാൻ സ്വദേശിയായ ദിവ്യാൻഷ് 12-ാം വയസ് മുതൽ ഷൂട്ടിംഗ് റേഞ്ചിൽ എത്താറുണ്ടായിരുന്നു. ചേച്ചി അഞ്ജലിയുടെ വെടിക്കോപ്പുകളായിരുന്നു അന്ന് ദിവ്യാൻഷിന്റെ ആയുധം. ഇരുപതുകാരനായ ദിവ്യാൻഷ് 2018 ഐഎസ്എസ്എഫ് ജൂണിയർ ലോകകപ്പിൽ രണ്ടു സ്വർണം നേടിയിരുന്നു.
വേട്ടക്കാരൻ മധ്യപ്രദേശിലെ പാരന്പര്യ കർഷക കുടുംബത്തിലംഗമാണ് ഇരുപത്തിരണ്ടുകാരനായ ഐശ്വരി പ്രതാപ് സിംഗ് തോമർ. ജന്മിയായ അച്ഛൻ വീർ ബഹദൂറിനൊപ്പം വേട്ടയ്ക്ക് പോകുന്ന ശീലക്കാരനാണ് ഐശ്വരി. വേട്ടയിൽ ഉന്നംതെറ്റാത്ത ഐശ്വരിയെ ബന്ധുവായ നവദീപ് സിംഗ് റാത്തോഡാണ് കായിക ഇനമായ ഷൂട്ടിംഗ് പരിചയപ്പെടുത്തിയത്. അങ്ങനെ 2015 മുതൽ ഐശ്വരി മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമി അംഗമായി. 2023 ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ഈ ഏഷ്യൻ ഗെയിംസിൽ സ്വർണവും വെങ്കലവും നേടി.
റിസേർച്ചർ ഷൂട്ടിംഗ് മത്സരത്തെയും അതിലൂടെ തിളങ്ങിയ താരങ്ങളെയും കുറിച്ച് പഠിക്കുന്നതാണ് പത്തൊന്‍പതുകാരനായ രുദ്രാങ്ക്ഷ് പാട്ടീലിന്റെ ഇഷ്ടവിനോദം. കൃത്യമായ ഉത്തരം ലഭിക്കുന്നതുവരെ രുദ്രാങ്ക്ഷ് തന്റെ അന്വേഷണം തുടരും. 2022 ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയതോടെ 2024 പാരീസ് ഒളിന്പിക്സ് യോഗ്യത ഈ കൗമാരതാരം സ്വന്തമാക്കിയിരുന്നു. 2006ൽ അഭിനവ് ബിന്ദ്ര നേടിയശേഷം ലോക ചാന്പ്യൻഷിപ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഈ താനെ സ്വദേശി.
ഏഷ്യൻ ഗെയിംസ് റാങ്ക്, ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ
1. ചൈന 39 21 9 69
2. കൊറിയ 10 10 13 33
3. ജപ്പാൻ 5 14 12 31
4. ഉസ്ബക്കിസ്ഥാൻ 4 4 6 14
6. ഇന്ത്യ 2 3 6 11
അട്ടിമറി; ബൊപ്പണ്ണ-ഭാംബ്രി പുറത്ത്
ഹാങ്ഝൗ: ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീം ഏഷ്യൻ ഗെയിംസ് ടൂർണമെന്റിൽനിന്നു പുറത്ത്. ഏഷ്യൻ ഗെയിംസ് പുരുഷ ഡബിൾസിലെ ടോപ് സീഡായ രോഹൻ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. ഉസ്ബക്കിസ്താന്റെ സെർഗെ ഫോമിൻ-ഖുമയുണ് സുൽത്താനോവ് സഖ്യമാണ് ബൊപ്പണ്ണ-ഭാംബ്രി സഖ്യത്തിനുമേൽ അട്ടിമറി വിജയം നേടിയത്. സ്കോർ: 2-6, 6-3, 10-6.
മിക്സഡ് ഡബിൾസിൽ റുതുജ ഭോസ്ലെയ്ക്കൊപ്പം ബൊപ്പണ്ണ മൂന്നാം റൗണ്ടിലേക്കു മുന്നേറിയിട്ടുണ്ട്. 2018 ഏഷ്യൻ ഗെയിംസ് ഡബിൾസിൽ ദിവിജ് ശരണിനൊപ്പം ബൊപ്പണ്ണ സ്വർണം നേടിയിരുന്നു.
വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം അങ്കിത റെയ്ന, റുതുജ ഭോസ്ലെ, രാംകുമാർ രാമനാഥൻ എന്നിവർ രണ്ടാം റൗണ്ട് കടന്നു മുന്നേറി. ഇന്ത്യയുടെ മറ്റൊരു പുരുഷ ഡബിൾസ് ടീമായ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം പ്രീ ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
മാഡ്രിഡ്: അഞ്ചു തുടർജയങ്ങൾക്കുശേഷം മാഡ്രിഡ് ഡെർബിക്കിറങ്ങിയ റയലിനെ ഞെട്ടിച്ച് അത്ലറ്റിക്കോ. സ്പാനിഷ് ലാ ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ജയം.
അൽവാരോ മൊറാട്ട (4’, 46’) അത്ലറ്റിക്കോയ്ക്കായി ഇരട്ടഗോൾ നേടിയപ്പോൾ ആൻത്വാൻ ഗ്രീസ്മാനും (18’) ടീമിനായി ലക്ഷ്യംകണ്ടു. 35-ാം മിനിറ്റിൽ ലോംഗ് റേഞ്ചറിലൂടെ ടോണി ക്രൂസാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്.
സീസണിൽ റയലിന്റെ ആദ്യ തോൽവിയാണിത്. ലീഗിൽ ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയിന്റുമായി ബാഴ്സലോണ ഒന്നാമതും ജിറോണ രണ്ടാമതുമാണ്. 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ.
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് 3x3 പുരുഷ ബാസ്കറ്റ് ബോളിൽ ഇന്ത്യ മുന്നോട്ട്. ഇന്നലെ നടന്ന പുരുഷവിഭാഗം മത്സരത്തിൽ മലേഷ്യയെ 20-16 എന്ന സ്കോറിനു പരാജയപ്പെടുത്തി. അതേസമയം, 3x3 ബാസ്കറ്റ് ബോൾ വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീം തോറ്റു പുറത്തായി. ഉസ്ബക്കിസ്ഥാനോട് 14-19 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
കൊച്ചി: സംസ്ഥാന വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 21 മുതല്‍ ജനുവരി നാലു വരെ നടക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് വേദികള്‍. ദേശീയ ഗയിംസില് പങ്കെടുക്കുന്നതിനുള്ള ടീമുകളുടെ സെലക്ഷന് ഈ മാസം 30 ന് നടക്കും.
കോഴിക്കോട്: നാളെ മുതൽ 29 വരെ അഹമ്മദാബാദിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സോഫ്റ്റ് ടെന്നീസ് ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്റർ എംഎ ഇംഗ്ലീഷ് വിദ്യാർഥിനി ദിയാ പോളി നയിക്കും. ടീം അംഗങ്ങൾ: ജെ. ചൈതന്യ, ബി. സഞ്ജു, എച്ച്. ഹരിഷ്മ, ഇ. സൂര്യ കൃഷ്ണ. കോച്ച്: എൻ. ഷിബു. മാനേജർ: കെ. അമൃത.
ഗ്വാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്ല കാലം: നെഡും ഒനൂഹ
കൊച്ചി: കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്ക് ഇത് സുവര്‍ണകാലമെന്ന് മുന്‍താരം നെഡും ഒനൂഹ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇന്ത്യയിലെ ട്രെബിള്‍ ട്രോഫി പര്യടന ആരംഭത്തിന് കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഒനൂഹയുടെ പ്രതികരണം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്മാര്ക്കൊപ്പം എട്ടു വര്‍ഷം കളിച്ചിട്ടുണ്ട് ഒനൂഹ. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ നാലു കിരീടങ്ങളാണ് കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റി നേടിയത്. സീസണില്‍ ഇത്രയും കിരീടങ്ങള്‍ സിറ്റി സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒനൂഹ പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച പരിശീലകനാണ് ഗ്വാര്‍ഡിയോള. ബാഴ്സലോണയിലും ബയേണ്‍ മ്യൂണിക്കിലും കഴിവു തെളിയിച്ചാണ് സിറ്റിയില്‍ എത്തിയത്. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്നതുതന്നെ ഒരുകാലത്ത് ക്ലബ്ബിന് വലിയ നേട്ടമായിരുന്നു. എന്നാല്‍ ഇന്ന് കിരീടം സ്വന്തമാക്കിയിരിക്കുന്നു. അതിനു പിന്നില്‍ ഗ്വാര്‍ഡിയോളയുടെ മികവാണെന്നും ഒനൂഹ വ്യക്തമാക്കി.
സിറ്റിയുടെ വിജയത്തിനു പിന്നില്‍ മുന്‍ താരങ്ങളുടെയും പ്രയത്നമുണ്ട്. അവര്‍ക്കു കിരീടങ്ങളില്ലായിരിക്കാം, എങ്കിലും ആ കളിക്കാരുടെകൂടി പ്രയത്നമാണ് ക്ലബ്ബിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കു പിന്നില്‍. സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരം ബല്ജിയംകാരന് വിന്‍സെന്റ് കൊമ്പനിയാണെന്നും ഒനൂഹ അഭിപ്രായപ്പെട്ടു.
ഏറെ യുവതാരങ്ങള്‍ ക്ലബ്ബിലേക്ക് കടന്നുവരുന്നുണ്ട്. ഏറെ പ്രിയപ്പെട്ട താരം മെസിയാണെന്നും ഒനൂഹ പറഞ്ഞു. പ്രതിരോധ താരമായിരുന്ന ഒനൂഹ ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിന്റെയും ഭാഗമായിരുന്നു.
ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം നടത്തിയതായി പരാതി
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരത്തിനെ തിരേ വംശീയാധിക്ഷേപം നടത്തിയതായി പരാതി. ബ്ലാസ്റ്റേഴ്സ് താരം ഐബാന്‍ബ ഡോഹ്ലിംഗിനെതിരേ, ബംഗളൂരുവിന്റെ വിദേശതാരം റയാന് വില്യംസ് വംശീയ അധിക്ഷേപം നടത്തിയതായാണു പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വംശീയമായി അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ ഐബാന്ബക്കെതിരേ വില്യംസ് കാണിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണെന്ന് ആരാധകര്‍ പറയുന്നു.
കളിയുടെ 82-ാമത്തെ മിനിറ്റില്‍ പന്തിനായി പോരാടുന്നതിനിടെ ഐബാന് വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്നാറ്റം സൂചിപ്പിക്കുന്നതു പോലെ വില്യംസ് പരിഹസിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. താരത്തിനെതിരേ നടപടി വേണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഐഎസ്എലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം ആവശ്യമുയര്‍ത്തുന്നുണ്ട്.
മുമ്പ് വംശീയതയ്ക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച താരമാണ് വില്യംസ്. ഈ സീസണിലാണ് ഓസ്ട്രേലിയക്കാരനായ വിംഗര്‍ ബംഗളൂരു എഫ്സിയിലെത്തുന്നത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് സംഘാടകര്‍ക്കു ഔദ്യോഗികമായി പരാതി നൽകി.
സൂപ്പർ സ്മാഷ്; വെള്ളി, വെങ്കല മെഡൽ ജേതാക്കളെ തകർത്ത് ഇന്ത്യൻ മുന്നേറ്റം
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യൻ പുരുഷ ടീമിന്റെ പടയോട്ടം. നിലവിലെ ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ ജേതാക്കളായ ചൈനീസ് തായ്പേയിയെ ഇന്ത്യ തകർത്തു. ആദ്യ മൂന്നു സെറ്റുകളും സ്വന്തമാക്കി ആധികാരികമായാണ് (3-0) ഇന്ത്യൻ ജയം. സ്കോർ: 25-22, 25-22, 25-21. മത്സരം ഒരു മണിക്കൂറും 25 മിനിറ്റും നീണ്ടു. ജയത്തോടെ ഇന്ത്യ ടോപ് സിക്സ് ക്ലാസിഫിക്കേഷൻ റൗണ്ടിൽ കടന്നു. ലോക അഞ്ചാം നന്പർ ടീമായ ജപ്പാനാണ് അടുത്ത റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ.
റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള ടീമാണു ചൈനീസ് തായ്പേയ്. ലോക റാങ്കിംഗിൽ 73-ാം സ്ഥാനത്തുള്ള ഇന്ത്യ കഴിഞ്ഞ ദിവസം 27-ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയിരുന്നു. ഏഷ്യൻ ഗെയിംസിൽ നിലവിലെ വെള്ളി മെഡൽ ജേതാക്കൾകൂടിയാണു ദക്ഷിണ കൊറിയ.
തിരിച്ചടിച്ച്
ആദ്യ സെറ്റിൽ ഒരു ഘട്ടത്തിൽ 6-11 എന്ന നിലയിൽ പിന്നിലായിരുന്നു ഇന്ത്യ. എന്നാൽ, എറിൻ വർഗീസിന്റെ മികവിൽ 11-13 എന്ന നിലയിലേക്കു മെച്ചപ്പെടുത്തി. തുടർന്ന് 21-21 എന്ന പോയിന്റിൽ തായ്പേയിയെ സമനിലയിൽ പിടിച്ചു. അവസാന നിമിഷങ്ങളിൽ തകർപ്പൻ പ്രകടനത്തോടെ സെറ്റും ഇന്ത്യക്കു സ്വന്തം. എറിൻ വർഗീസും അശ്വൽ റായിയുമായിരുന്നു ഇന്ത്യക്ക് ആദ്യ സെറ്റുറപ്പിച്ച അവസാന രണ്ടു പോയിന്റുകൾക്കു പിന്നിൽ.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ഇന്ത്യയാണു മേധാവിത്വം പുലർത്തിയത്. പക്ഷേ, തിരിച്ചടിച്ച തായ്പേയ് 17-17 എന്ന നിലയിലേക്കു കളിയെത്തിച്ചു. അവസാന നിമിഷങ്ങളിൽ ആധിപത്യം തിരിച്ചുപിടിച്ച ഇന്ത്യ 25-22 എന്ന സ്കോറിൽ രണ്ടാം സെറ്റ് നേടി.
ആധിപത്യം
നിർണായകമായ മൂന്നാം സെറ്റിൽ ഒരുഘട്ടത്തിൽ 10-4 എന്ന നിലയിൽ ഇന്ത്യയുടെ അപ്രമാദിത്യമായിരുന്നു. എന്നാൽ തിരിച്ചുവരവിന്റെ സൂചന നൽകിയ തായ്പേയ് 14-14 എന്ന നിലയിലേക്കു കാര്യങ്ങളെത്തിച്ചു. ജയം കൈവിട്ടുപോകുമെന്ന നിലയിൽ ആക്രമണം കടുപ്പിച്ച ഇന്ത്യ 25-21 എന്ന സ്കോറിൽ മൂന്നാം സെറ്റും മത്സരവും പേരിലെഴുതി.
2018ൽ ഇതിനുമുന്പുനടന്ന ഏഷ്യൻ ഗെയിംസിൽ 12-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ഇന്ത്യ. 1986ലാണ് ഇന്ത്യ അവസാനമായി ഏഷ്യൻ ഗെയിംസ് വോളിയിൽ മെഡൽ സ്വന്തമാക്കുന്നത്. ഇന്നത്തെ ബാഡ്മിന്റണ്‍ സൂപ്പർ താരം പി.വി. സിന്ധുവിന്റെ പിതാവ് പി.വി. രാമണ്ണ ഉൾപ്പെടുന്ന താരനിബിഡമായ ടീമായിരുന്നു അന്ന് ഇന്ത്യയുടേത്.
പ്രൈംവോളി ഇഫക്ട്!
തായ്പേയ്ക്കെതിരായ മത്സരശേഷം ഇന്ത്യൻ താരം അശ്വൽ റായ് ടിവി ചാനലിന് ഒരഭിമുഖം നൽകി. മറ്റുള്ള കായികതാരങ്ങളുടെ പ്രതികരണങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘ആദ്യമായാണ് ഇന്ത്യൻ ദേശീയ വോളിവോൾ ടീമിന്റെ ഒരു മത്സരം ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നത്. നന്ദി!’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആ നന്ദിപ്രകടനം ഒരു വെറുംവാക്കല്ല; ഹൃദയത്തിൽനിന്നുള്ളതായിരുന്നു.
അശ്വൽ ഉൾപ്പെടുന്ന ഇന്ത്യൻ ടീം അടുത്ത റൗണ്ടിൽ തങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം കളിക്കുകയാണ്; ഏഷ്യയിലെ ഏറ്റവും മികച്ച വോളിബോൾ ടീമായ ജപ്പാനെതിരേ. കഴിഞ്ഞ എഡിഷനിലെ അഞ്ചാം സ്ഥാനത്തിന്റെ കുറവ് തീർക്കാനാണു ജപ്പാന്റെ വരവ്. ഫലമെന്താകും, അറിയില്ല! ഒന്നുറപ്പാണ്; ഈസി വാക്കോവറാകില്ല ജപ്പാന്റേത്.
അമിത്-വിനീത് കുമാർ-അശ്വൽ റായ് സഖ്യത്തിന്റെ സ്പൈക്കിംഗ്, മുത്തുസാമിയുടെ സെറ്റിംഗ്, മനോജ് മഞ്ജുനാഥ്-എറിൻ വർഗീസ് കൂട്ടുകെട്ടിന്റെ കരുത്തുറ്റ ബ്ലോക്കുകൾ; ഇന്ത്യൻ വിജയത്തിന്റെ ചേരുവകളാണിത്. കംബോഡിയയ്ക്കും ദക്ഷിണകൊറിയയ്ക്കുമെതിരേ ഇന്ത്യൻ കുതിപ്പിന്റെ സൂചനകൾ ലഭിച്ചിരുന്നെങ്കിലും ഉറപ്പിച്ചത് ഇന്നലെ തായ്പേയ്ക്ക് എതിരേയായിരുന്നു. 25-22, 25-22, 25-21 എന്നതാണു സ്കോർ ബോർഡിൽ തെളിഞ്ഞതെങ്കിലും ഒരുഘട്ടത്തിലും തായ്പേയ് ഇന്ത്യക്കു ഭീഷണിയായില്ല.
എണ്‍പതുകളിലെ സുവർണകാലത്തിന്റെ മറപറ്റി, ശേഷിച്ച പതിറ്റാണ്ടുകൾ കളിച്ചുതീർത്ത ഇന്ത്യൻ ടീം, ഇപ്പോൾ കാണിക്കുന്ന ഈ കരുത്തിന്റെ കാരണമെന്ത്? പ്രത്യേകിച്ച്, ബന്ധുക്കളുടെ സ്വർണം പണയംവച്ച പണംകൊണ്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത, ദേശീയ ടീമിൽ കളിക്കാക്കാനായി കോടതിൽ കേസ് നടത്തേണ്ടിവന്ന, താരങ്ങളുടെ ഭൂതകാലം ഇന്ത്യയെ വേട്ടയാടുന്പോൾ.
ആഭ്യന്തര ടൂർണമെന്റായ പ്രൈം വോളിബോൾ ലീഗിന്റെ വരവാണ് ഇന്ത്യൻ വോളിയുടെ ഉത്ഥാനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. താരങ്ങൾക്കു മികവു തെളിയിക്കാനും പ്രതിഭയെ തേച്ചുമിനുക്കാനുള്ള പ്ലാറ്റ്ഫോം പ്രൈം വോളി ഒരുക്കിനൽകി. ഏകദേശം നാലു പതിറ്റാണ്ടിനുശേഷം ഇന്ത്യ ഒരു ഏഷ്യൻ ഗെയിംസ് വോളിബോൾ മെഡലിനോട് അടുക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
കളിക്കാരുടെ സാങ്കേതികമികവിൽ മുന്‍പും ചോദ്യങ്ങളുണ്ടായിട്ടില്ല. ഇതിനൊപ്പം പ്രൈം വോളിയുടെ ഉപോത്പന്നമായ സ്ഥിരതകൂടി ചേർന്നതോടെ ഏതു വന്പനോടും മുട്ടാൻ കെൽപ്പുള്ള കരുത്തുറ്റ ടീമായി ഇന്ത്യ മാറിയിരിക്കുന്നു.
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. ഓസ്ട്രേലിയ ഉയർത്തിയ 277 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഋതുരാജ് ഗെയ്ക്വാദ് (71), ശുഭ്മൻ ഗിൽ (74) സഖ്യത്തിന്റെ 142 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടും മുഹമ്മദ് ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. നായകൻ കെ.എൽ. രാഹുൽ 58* റണ്‍സും സൂര്യകുമാർ യാദവ് 50 റണ്‍സും നേടി. ശ്രേയസ് അയ്യരും (3), ഇഷാൻ കിഷനും (18) നിരാശപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഡേവിഡ് വാർണർ (52), സ്റ്റീവൻ സ്മിത്ത് (41), ജോഷ് ഇൻഗ്ലിസ് (45) എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. മാർനസ് ലബുഷെയ്ൻ (39), കാമറൂണ്‍ ഗ്രീൻ (31), പാറ്റ് കമ്മിൻസ് (9 പന്തിൽ 21) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. ഷമിക്കു പുറമേ ഇന്ത്യക്കായി ജസ്പ്രീത് ബുംറ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.
ഏഷ്യൻ ഗെയിംസിന് ഇന്നു തുടക്കം
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസിന്റെ 19-ാം എഡിഷന് ചൈനയിലെ ഹാംഗ്ഷൗവിൽ ഇന്ന് ഒൗദ്യോഗിക തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ ഹാംഗ്ഷൗ ഒളിന്പിക് സ്പോർട്സ് സെന്ററിലാണ് (ബിഗ് ലോട്ടസ്) ഉദ്ഘാടന പരിപാടികൾ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പരിപാടിയിൽ പങ്കെടുക്കും.
തിരുവനന്തപുരം: തീരദേശ ജനത എന്നും പോരാട്ടവീര്യത്തിൽ മുൻപന്തിയിൽ; അതിൽത്തന്നെ കാല്പന്തുകളിയിൽ തീരദേശത്തിനു സ്വന്തം വിലാസമുണ്ടാക്കുകയാണ് മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് മുൻകൈയെടുത്ത് പരിശീലനം ആരംഭിച്ച വിഴിഞ്ഞത്തെ കോവളം എഫ്സി എന്ന തീരദേശ ഫുട്ബോൾ ക്ലബ്.
ഒന്നരപ്പതിറ്റാണ്ടിനു മുന്‍പ് ആരംഭിച്ച കോവളം ഫുട്ബോൾ ക്ലബ് തുടക്കത്തിലെ പരാധീനതകളെല്ലാം വകഞ്ഞുമാറ്റി മികച്ച പ്രഫഷണൽ ക്ലബായി മാറിക്കഴിഞ്ഞു. 2007ൽ കോവളത്തിന്റെ കുട്ടികൾ സി ഡിവിഷൻ ലീഗിൽ വെന്നിക്കൊടി പാറിച്ചാണു കാല്പന്തുകളിയിലെ മിന്നുംനേട്ടത്തിനു തുടക്കമിട്ടത്.
അന്നത്തെ മത്സരം നേരിട്ടുകണ്ട ബ്രിട്ടീഷുകാരനായ റിട്ടയേർഡ് മിലിട്ടറി ഓഫീസർ ടോണി ലാംഗയാണ് ടീമിനു കോവളം എഫ്സിയെന്ന പേരു നിർദേശിച്ചത്. ജില്ലാ തലത്തിൽ സി ഡിവിഷനിൽ കളിച്ചുതുടങ്ങിയ ടീം ഘട്ടം ഘട്ടങ്ങളായി പോരാട്ടവീര്യം കൈമുതലാക്കി എ ഡിവിഷൻ ചാന്പ്യൻ പട്ടം വരെ സ്വന്തമാക്കി. തുടർന്ന് അണ്ടർ 15 ഐ ലീഗിലും പന്തു തട്ടി.
കാല്പന്തുകളിയിൽ തീരദേശത്തിന്റെ സ്പന്ദനമായി മാറിയ കോവളം എഫ്സിയുടെ നിർണായക നേട്ടം 2016ൽ കന്പനിയുടെ സാരഥ്യം ടി.ജെ. മാത്യു പ്രസിഡന്റായും ചന്ദ്രഹാസൻ ഒപ്പം നില്‍ക്കുകയും ചെയ്തതോടൊണ്. കേരളാ പ്രീമിയർ ലീഗ്, രാജ്യത്തിന്റെ പല മേഖലകളിൽ നടന്ന ദേശീയ ടൂർണമെന്റുകൾ എന്നിവയിൽ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയത കൂടാതെ ഐഎസ്എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ളവയിൽ കോവളം എഫ്സിയുടെ മുൻകാല താരങ്ങൾ ജഴ്സിയണിഞ്ഞു.
സീനിയർ ടീമിനെ ശക്തിപ്പെടുത്തുന്നതിനു നിർണായക സഹായമായത് ഫെഡറൽ ബാങ്കിന്റെ പിന്തുണയായിരുന്നുവെന്ന് എബിൻ റോസ് വ്യക്തമാക്കി. ടീമിനെ ഫെഡറൽ ബാങ്ക് സ്പോണ്സർ ചെയ്തതോടെ സാന്പത്തിക ബുദ്ധിമുട്ടിന് ഒരു പരിധിവരെ പരിഹാരമുണ്ടായി. സീനിയർ ടൂർണമെന്റിൽ കെഎസ്ഇബി, മുത്തൂറ്റ്, കേരള എഫ്സി തുടങ്ങിയ ടീമുകളെ മറികടന്നു സെമിയിലെത്തി. അക്കുറി കരുത്തരായ ഗോകുലം എഫ്സിക്കു മുന്നിലാണു സെമിയിൽ കോവളത്തിനു കീഴടങ്ങേണ്ടി വന്നത്.
സൂപ്പർ സിക്സിൽ ചാന്പ്യന്മാരായ വിദേശ താരങ്ങളെ അണിനിരത്തിയ കേരളാ യുണൈറ്റഡിനെ 3-0നു പരാജയപ്പെടുത്തിയതും കോവളത്തിന്റെ നേട്ടമായി. മധ്യപ്രദേശിൽ നടന്ന അർജുൻ സിംഗ് മെമ്മോറിയൽ ടൂർണമെന്റിൽ ഫൈനലിലും എത്തി.
സംസ്ഥാന സീനിയർ ചാന്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മനോജ്, രഞ്ജിത് എന്നിവർ സന്തോഷ് ട്രോഫി കേരളാ ക്യാന്പിലും ഇടംപിടിച്ചു. ഖേലോ ഇന്ത്യ ദേശീയ ചാന്പ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗത്തിൽ വിജയികളായ കേരളാ ടീമിൽ അക്ഷയ്, ഷാഫി, ഷാരോണ്‍, ശ്രീരാജ്, ദിലു എന്നീ അഞ്ച് കോവളം ടീമംഗങ്ങളാണ് ഇടംപിടിച്ചത്.
അരുമാനൂർ കേന്ദ്രമാക്കി റെസിഡൻഷൽ ഹോസ്റ്റൽ സംവിധാനമാണ് ക്ലബ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ സ്റ്റേഡിയം, ഫെഡറൽ ബാങ്ക് സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കളിക്കാർക്ക് സഞ്ചരിക്കാൻ നല്കിയ ബസ്, ജിംനേഷ്യം എന്നിവയും കുട്ടികൾക്കു സ്പെഷൽ ട്യൂഷനും ക്രമീകരിക്കുന്നു. സാലി മാത്യു ഫൗണ്ടേഷൻ, മുത്തൂറ്റ്, ആർഎം എഡ്യുക്കേഷൻ, കിംസ് എന്നിവയുമായി സഹകരിച്ച് കുട്ടികൾക്ക് സ്കോളർഷിപ്പുകളും നല്‍കുന്നുണ്ടെന്ന് എബിൻ റോസ് പറയുന്നു.
ഏകദിന ലോകകപ്പ് വിജയികൾക്ക് ലഭിക്കുന്നത് 33 കോടി
മുംബൈ: ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് വിജയികൾക്ക് ലഭിക്കുന്നത് 33 കോടി രൂപ. റണ്ണറപ്പുകൾക്ക് 16.5 കോടി രൂപ ലഭിക്കും. ആകെ 82 കോടി രൂപയുടെ സമ്മാനത്തുകയാണ് നൽകുന്നതെന്നും ഐസിസി പ്രസ്താവനയിൽ അറിയിച്ചു. അടുത്ത മാസം അഞ്ചു മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്.
മയാമി: മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരേ പരോക്ഷ വിമർശനവുമായി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അർജന്റൈൻ താരങ്ങളിൽ ക്ലബ്ബിന്റെ ഭാഗത്തുനിന്ന് ഒരു ആദരവും ലഭിക്കാതിരുന്നതു തനിക്കു മാത്രമാണെന്നു മെസി പറഞ്ഞു.
ഫ്രാൻസിനെതിരേയാണു ഞങ്ങൾ ഫൈനൽ ജയിച്ചത്. ഫ്രാൻസ് ലോകകപ്പ് നേടാത്തതു ഞങ്ങളുടെ തെറ്റാണ്. പിഎസ്ജിയിലെ എന്റെ സമയം അത്ര നല്ലതായിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല എന്നതാണു സത്യം. എന്നാൽ, അവിടെവച്ചാണു ഞാൻ ലോക ചാന്പ്യനായത്. പക്ഷേ ഓരോ കാര്യങ്ങളും ഓരോ കാരണത്തിനുവേണ്ടിയാണു സംഭവിക്കുന്നതെന്നു ഞാൻ എപ്പോഴും പറയാറുണ്ട്- സ്പാനിഷ് യൂട്യൂബ് ചാനലായ ഓൾഗ എൻ വിവോയ്ക്കു നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.
വീണ്ടും ലോകകപ്പ് കളിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും മെസി അഭിമുഖത്തിൽ തുറന്നുപറഞ്ഞു. അടുത്ത കോപ അമേരിക്ക ടൂർണമെന്റാണു ലക്ഷ്യം. അവിടത്തെ സാഹചര്യങ്ങൾ പരിഗണിച്ച് ഭാവിയെക്കുറിച്ചു തീരുമാനമെടുക്കും. ഇപ്പോൾ തന്റെ ചിന്തയിൽ ലോകകപ്പില്ല. ദിനംപ്രതി എന്ന കണക്കിലാണ് ഇപ്പോൾ താൻ കാര്യങ്ങൾ ചെയ്യുന്നതെന്നും മെസി പറഞ്ഞു. 2021-2023 കാലത്താണ് മെസി പിഎസ്ജിക്കായി ബൂട്ടണിഞ്ഞത്. അടുത്തിടെ പിഎസ്ജിയിൽനിന്ന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസി കൂടുമാറിയിരുന്നു.
മാഞ്ച. സിറ്റി ട്രെബിള്‍ ട്രോഫി ടൂറിന് കൊച്ചിയില്‍ കിക്കോഫ്
കൊച്ചി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ഇന്ത്യയിലെ ട്രെബിള്‍ ട്രോഫി പര്യടനത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചു.
പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ മൂന്ന് ട്രോഫികള്‍ക്കൊപ്പം യുവേഫ സൂപ്പര്‍ കപ്പും ഫുട്ബോള്‍ കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരം നെഡും ഒനൂഹയാണ് ട്രോഫിയെ അനുഗമിക്കുന്നത്.
വേമ്പനാട് കായലിന്റെ മനോഹരമായ തീരത്താണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ആദ്യത്തെ ട്രെബിള്‍ വിജയം ഉള്‍ക്കൊള്ളുന്ന നാല് ട്രോഫികള്‍ പ്രദര്‍ശിപ്പിച്ചത്.സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹോദര ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയുടെ തട്ടകമായ മുംബൈ നഗരത്തിലും ട്രോഫികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മധുരമഞ്ഞ; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം
കൊച്ചി: കനത്ത മഴയിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പത്താം സീസണിൽ മിന്നും പ്രകടനത്തോടെ ബംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനേറ്റ മുറിവിനു ചെറിയ പകരം വീട്ടലായി ഇന്നലത്തെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകളും പിറന്നത്. 52-ാം മിനിറ്റിൽ ബംഗളൂരുവിന്റെ വീൻഡ്രോപ്പിന്റെ സെൽഫ് ഗോളിലൂടെയും 68-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കർട്ടിൽ മെയിനിലൂടെ ബംഗളൂരു ആശ്വാസഗോൾ കണ്ടെത്തി.
പൊളിച്ചടുക്കി ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ്സ്കോറർ ദിമിത്രിയോസ് ഡയമെന്റകോസിനു പരിക്കിനെത്തുടർന്ന് ഇന്നലെ ടീമിൽ ഇടംകിട്ടിയില്ല. പുതുതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും ജാപ്പനീസ് താരം ഡയസൂക് സക്കായിയെും മുന്നേറ്റനിരയിൽ അവതരിപ്പിച്ചു.

ലൂണയും മലയാളിതാരം മുഹമ്മദ് എയ്മെനും ജീക്സണ് സിംഗും മധ്യനിരയിൽ അണിനിരന്നു. പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻകിച്ച്, ഐബൻ എന്നിവരായിരുന്നു പ്രതിരോധത്തിൽ. മലയാളിതാരം സച്ചിൻ സുരേഷ് ഗോൾവല കാക്കാനെത്തി.
മറുവശത്ത് അനുഭവസന്പത്ത് ഏറെയുള്ള ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവാണ് ബംഗളൂരുവിനെ നയിച്ചത്. 5-3-2 ശൈലിയിൽ ഇറങ്ങിയ ബംഗളൂരു നാലു പുതുമുഖതാരങ്ങളെ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസൽ കാർണെയ്റോയും ബംഗളൂരുവിന്റെ ആദ്യ ഇലവനിൽ ഇറങ്ങി. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ശിവശക്തിയെയും റയാൻ വില്യംസിനെയും കോച്ച് ഗ്രെയ്സണ് മുന്നിൽനിർത്തി.
മധ്യനിരയിൽ രോഹിത് കുമാർ, കെസിയ വീൻഡോർപ്, സുരേഷ് സിംഗ് എന്നിവർ. അലക്സാണ്ടർ ജോവനോവിച്ചിനും സ്ലാവ്കോ ഡാംജനോവിച്ചിനുമൊപ്പം ജെസെൽ കാർണെയ്റോ, നംഗ്യാൽ ഭൂട്ടിയ, റോഷൻ സിംഗ് എന്നിവർ പ്രതിരോധത്തിൽ അണിനിരന്നു. മധ്യനിരയിലെ സൂപ്പർതാരം ഹവിയർ ഹെർണാണ്ടസിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി.
മുന്നേറ്റത്തുടക്കം കനത്ത മഴയിൽ തുടങ്ങിയ മത്സരത്തിന്റെ ആദ്യമുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്റേ തായിരുന്നു. ആദ്യ മിനിറ്റിൽത്തന്നെ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചു. എന്നാൽ ക്യാപ്റ്റൻ ലൂണയെടുത്ത കിക്ക് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഒന്‍പതാം മിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി കോർണർ കിക്ക് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീട് ബംഗളൂരു കളംപിടിച്ചു തുടങ്ങി. കൃത്യമായ പാസിംഗ് ഗെയിമിലൂടെ അവർ കളി മെനഞ്ഞു. മുന്നേറ്റനിരതാരം ശിവശക്തിക്ക് പന്ത് എത്തിക്കുന്നതിൽ പരാജയപ്പെട്ടത്് ആദ്യമിനിറ്റുകളിൽ ബംഗളൂരുവിന് തിരിച്ചടിയായി. 26-ാം മിനിറ്റിൽ സക്കായിയുടെ മുന്നേറ്റം ബംഗളൂരുവിന്റെ ജെസൽ ഫൗളിലൂടെ തടഞ്ഞിട്ടതിനെ തുടർന്ന് മഞ്ഞക്കാർഡ് ലഭിച്ചു. പെനാൽറ്റിക്കായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഫ്രീകിക്കെടുത്ത മിലോസ് ഡ്രിൻകിച്ചിനു പന്ത് സകായിലേക്കെത്തിക്കാൻ സാധിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല.
27-ാം മിനിറ്റിൽ ബോക്സിന്റെ മധ്യഭാഗത്തുനിന്നും മിലോസ് ഡ്രിൻകിച്ച് ഹെഡറിലൂടെ നടത്തിയ ഗോൾ ശ്രമവും പാഴായി. പിന്നാലെ ബംഗളൂരുവിന്റെ മുന്നേറ്റം. ബോക്സിന് അൽപ്പം അകലെനിന്ന് റോഷന്റെ കിക്ക് ഏറെ പണിപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ തട്ടിയകറ്റിയത്. 33-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ സഹായത്തോടെ ബോക്സിനു പുറത്തുനിന്ന് സകായി തൊടുത്ത ഷോട്ട് ബംഗളൂരു ഗോളി തട്ടിയകറ്റി. 41-ാം മിനിറ്റിലും ബ്ലാസ്റ്റേഴ്സിന് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇരു ടീമുകൾക്കും നേട്ടങ്ങളൊന്നുമില്ലാതെ ഒന്നാം പകുതി അവസാനിച്ചു.
ജയിക്കാനുറച്ച് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബംഗളൂരു ബോക്സിലേക്കു തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തി. ആദ്യ അഞ്ചു മിനിറ്റിനിടെ രണ്ടവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. തൊട്ടുപിന്നാലെ പെപ്രയുടെ ഷോട്ട് ബംഗളൂരു ഗോളി ഗുർപ്രീത് സിംഗ് ക്രോസ് ബാറിനു മുകളിലൂടെ കോർണർ വഴങ്ങി കുത്തി പുറത്തേക്കിട്ടു.
ഈ കോർണറിൽനിന്ന് നിറഞ്ഞുനിന്ന ഗാലറിയെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. ലൂണ എടുത്ത കിക്ക് ബോക്സിൽ പറന്നിറങ്ങിയത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ബംഗളൂരു താരം കെസിയ വീൻഡോർഫിന്റെ കാലിൽത്തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.
65-ാം മിനിറ്റിൽ ബംഗളൂരു മുന്നേറ്റത്തിൽ ബ്ലാസ്റ്റേഴ്സ് വിറച്ചെങ്കിലും സച്ചിൻ സുരേഷിന്റെയും ജീക്സണ് സിംഗിന്റെയും കരുത്തിൽ വലകുലുങ്ങാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. 69-ാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകന്പനം കൊള്ളിച്ച്് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. ഗുർപ്രീത് സിംഗിന്റെ പിഴവിൽനിന്ന് അഡ്രിയാൻ ലൂണയാണ് അനായാസം ബംഗളൂരുവിന്റെ വല കുലുക്കിയത്. ജെസൽ ബാക്പാസിലൂടെ നൽകിയ പന്ത് ഗുർപ്രീത് സിംഗിന് നിയന്ത്രിക്കാനാവാതെ വന്നതോടെ പാഞ്ഞടുത്ത ലൂണ ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് തട്ടിക്കയറ്റുകയായിരുന്നു.
ഏകപക്ഷീയ വിജയം ബ്ലാസ്റ്റേഴ്സ് നേടുമെന്നു കരുതിയടത്തുനിന്ന് ബംഗളൂരു ഒരു ഗോൾ മടക്കി. പകരക്കാരനായി ഇറങ്ങിയ ഇംഗ്ലീഷ് താരം കർട്ടിസ് മെയ്നാണ് 88-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്ത് ബംഗളൂരുവിന്റെ ആശ്വാസഗോൾ നേടിയത്. പിന്നീട് ഒരു പിഴവിനു വഴിയൊരുക്കാതെ സമയം ചെലവഴിച്ച് ബ്ലാസ്റ്റേഴ്സ് കളിപിടിച്ചു. അവസാന സെക്കൻഡിൽ അവർ നടത്തിയ നീക്കം സച്ചിൻ സുരേഷ് കുത്തിയകറ്റിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ജയം പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് ജംഷഡ്പൂരിനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വി.ആർ. ശ്രീജിത്ത് ഉടച്ചുവാര്‍ത്ത് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഉദ്ഘാടന മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി. കഴിഞ്ഞ സീസണിലെ വെറും മൂന്ന് കളിക്കാർ മാത്രമാണ് ബംഗളൂരു എഫ്സിക്കെതിരായ ഇന്നലത്തെ ഓപ്പണറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവനിലിറങ്ങിയത്. അതായത് കഴിഞ്ഞ സീസണിലെ കളിക്കാരുമായി തട്ടിച്ചാൽ 3-8 എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പുതുമ.
ബംഗളൂരുവിനെതിരേ ഇന്നലെ ഇറങ്ങിയ സ്റ്റാർട്ടിംഗ് ഇലവനിൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്സണ് സിംഗ്, അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ, മിഡ്ഫീൽഡർ ഡാനിഷ് ഫറൂഖ് ബട്ട് എന്നിവർ മാത്രമാണ് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് നിരയില്നിന്നുണ്ടായിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സൂപ്പർ ഫോർവേഡ് ദിമിത്രിയോസ് ഡയമന്റകോസിന്റെ അഭാവത്തിൽ ഘാന സെന്റർ സ്ട്രൈക്കർ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ചത്. പെപ്രയ്ക്ക് ഒപ്പം കൂടിയത് ജാപ്പനീസ് ഇറക്കുമതിയായ ഡൈസുകെ സകായ്.
പുതിയ മുഖങ്ങളാൽ ഏറ്റവും ശ്രദ്ധേയമായത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധമായിരുന്നു. സ്റ്റാർട്ടിംഗ് ഇലവനിലെ നാലു പേരും ഈ വേനൽക്കാല ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിൽ എത്തിയവർ.
മലയാളി യുവ മിഡ്ഫീൽഡ് താരം മുഹമ്മദ് ഐമനും ഗോൾ കീപ്പർ സച്ചിൻ സുരേഷും ഐഎസ്എൽ അരങ്ങേറ്റം നടത്തി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായിരുന്ന വിംഗ് ബാക്ക് ജെസെൽ കാർണെയ്റൊ ബംഗളൂരുവിനൊപ്പം സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം.
കൊച്ചി: മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇല്ലാതെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിന്റെ ഉദ്ഘാടന പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങിയത്.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിനിടെ പ്രതിഷേധിച്ച് ടീമിനെ മൈതാനത്തുനിന്ന് പിൻവലിച്ചതിന് 10 മത്സര വിലക്ക് നേരിടുകയാണ് ഇവാൻ. ആരാധകർ തീർത്ത മഞ്ഞക്കടൽ സാക്ഷി നിർത്തി ഇവാന്റെ അഭാവത്തിലും ബ്ലാസ്റ്റേഴ്സ് പകരം വീട്ടി. കഴിഞ്ഞ സീസണിൽ ബംഗളൂരുവിൽ വച്ചുള്ള സുനിൽ ഛേത്രിയുടെ ക്വിക്ക് ഫ്രീകിക്ക് ഗോളിൽ തോൽപ്പിച്ചതിനുള്ള മധുര പ്രതികാരം കൊച്ചിയിൽ 2-1 ന് ബ്ലാസ്റ്റേഴ്സ് നടത്തി.
കഴിഞ്ഞ സീസണിൽ മഞ്ഞപ്പട ആരാധകരെ ആവേശത്തിലാക്കാൻ ഇവാൻ വുകോമനോവിച്ച് മൈതാനത്ത് എത്തിയിരുന്നു. എന്നാൽ, എഐഎഫ്എഫ് വിലക്ക് ഏർപ്പെടുത്തിയതിനാൽ ഇവാൻ വുകോമനോവിച്ചിന് ഇത്തവണ ടീമിനൊപ്പം സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിച്ചില്ല.
2023 ഇന്ത്യൻ സൂപ്പർ കപ്പ്, 2023 ഡ്യൂറൻഡ് കപ്പ് എന്നീ ടൂർണമെന്റുകളിലായി ആറ് മത്സരങ്ങളിൽ ഇവാൻ വുകോമനോവിച്ച് പുറത്ത് ഇരുന്നു.
ഇനി നാലു മത്സരങ്ങളിൽകൂടി വിലക്ക് ശേഷിക്കുന്നുണ്ട്. ഇവാൻ വുകോമനോവിച്ചിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡൗവെനാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ബംഗളൂരു എഫ്സിക്ക് എതിരേ ഡഗ്ഗൗട്ടിൽ എത്തിയത്. 2023 ഡ്യൂറൻഡ് കപ്പിലും ബെൽജിയംകാരനായ ഫ്രാങ്ക് ഡൗവെൻ ആയിരുന്നു ആശാന്റെ വേഷത്തിൽ. ഒക്ടോബർ 27ന് കൊച്ചിയിൽ അരങ്ങേറുന്ന ഒഡീഷ എഫ്സിക്ക് എതിരായ മത്സരത്തിൽ്് മാത്രമേ ഇവാൻ വുകോമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരാൻ സാധിക്കൂ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ച് വിശേഷിപ്പിക്കപ്പെടുന്നത്.
ടീം സെറ്റാക്കാന്‍; ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ഏകദിനം ഇന്ന് മൊഹാലിയിൽ
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പര ഇന്നുമുതൽ. ലോകകപ്പിനു മുന്‍പായി ടീമിനെ തേച്ചുമിനുക്കാൻ ബിസിസിഐക്കുള്ള അവസാന അവസരമാണിത്. മൊഹാലിയിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മത്സരം സൗജന്യമായി തത്സമയം കാണാം. ഞായറാഴ്ച ഇൻഡോറിലും ബുധനാഴ്ച രാജ്കോട്ടിലുമാണ് അടുത്ത രണ്ടു മത്സരങ്ങൾ.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ കെ.എൽ. രാഹുലാണു നയിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവർ ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കില്ല. മൂന്നാം ഏകദിനത്തിൽ ഇവർ മൂവരും ടീമിൽ തിരിച്ചെത്തും.
പ്രമുഖർക്കു വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ശുഭ്മൻ ഗില്ലിനൊപ്പം ഇഷാൻ കിഷനായിരിക്കും മൊഹാലിയിൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. കോഹ്ലിയുടെ സ്ഥാനത്ത് ശ്രേയസ് അയ്യരിറങ്ങും. രാഹുലും സൂര്യകുമാർ യാദവുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സൂര്യകുമാർ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർക്ക് ലോകകപ്പ് ലൈനപ്പിലേക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസാന അവസരംകൂടിയാണിത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചെങ്കിലും അന്തിമ ടീം ലിസ്റ്റ് സമർപ്പിക്കാൻ 27 വരെ സമയമുണ്ട്.
മറുവശത്ത്, പാറ്റ് കമിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം ഏകദിന ലോകകപ്പിനുള്ള അതേ സ്ക്വാഡുമായാണ് പരന്പരയ്ക്ക് ഇറങ്ങുന്നത്. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ആദ്യ ഏകദിനത്തിനുണ്ടാകില്ല. ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ മണ്ണിൽ അരങ്ങേറുന്ന പരന്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഓസീസിന്റെ ലക്ഷ്യം.
ചാമ്പ്യന്‍സ് ലീഗ് : കരുത്തര്‍ മുന്നോട്ട്
യുവേഫ ചാന്പ്യൻസ് ലീഗിൽ രണ്ടാം ദിനവും അട്ടിമറികളില്ല. ഇന്നലെ കളത്തിലിറങ്ങിയ ബയേണ്‍ മ്യൂണിക്ക്, റയൽ മാഡ്രിഡ്, ആഴ്സണൽ തുടങ്ങിയ വന്പന്മാർ ജയിച്ചുകയറി. ബയേണ്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആഴ്സണൽ പിഎസ്വി ഐന്തോവനെയും റയൽ മാഡ്രിഡ് യൂണിയൻ ബെർലിനെയും പരാജയപ്പെടുത്തി.
ആവേശപ്പോര്
ആവേശച്ചൂട് ഉച്ചസ്ഥായിലെത്തിയ മത്സരത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്കാണ് യുണൈറ്റഡിനെ ബയേണ്‍ തകർത്തത്. ബ്രസീലിയൻ താരം കാസെമിറോയുടെ ഇരട്ടഗോൾ നേട്ടവും (88’, 90+5’) യുണൈറ്റഡിനു രക്ഷയായില്ല.
മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെ ബയേണ്‍ രണ്ടു ഗോളുമായി യുണൈറ്റഡിനുമേല് ആധിപത്യം നേടി. ലിറോയ് സാനെയും (28’) സെർഗെ നാബ്രിയുമായിരുന്നു (32’) സ്കോറർമാർ. ഗോളി ആന്ദ്രെ ഒനാനയുടെ പിഴവിൽനിന്നായിരുന്നു സാനെയുടെ ആദ്യ ഗോൾ വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റാസ്മസ് ഹൊയ്ലണ്ടിലൂടെ (49’) യുണൈറ്റഡ് ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ, നാലു മിനിറ്റിനുശേഷം ലീഡ് വർധിപ്പിച്ച് ബയേണ്‍ കരുത്തുകാട്ടി. പെനാൽറ്റി ഗോളാക്കി മാറ്റി ഹാരി കെയ്നാണ് ബയേണിന്റെ ലീഡ് 3-1 എന്ന നിലയിലാക്കിയത്.
88ാം മിനിറ്റിൽ കാസെമിറോ യുണൈറ്റഡിന്റെ കടം ഒരു ഗോളായി കുറച്ചെങ്കിലും തൊട്ടുപിന്നാലെ പകരക്കാരൻ മത്തിസ് ടെല്ലിലൂടെ ബയേണ്‍ നാലാം ഗോളും (90+2) നേടി. മത്സരം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് കാസെമിറോ (90+5) രണ്ടാം ഗോളും നേടിയെങ്കിലും വിജയത്തിന് അതു പോരാതെവന്നു.
ഇഞ്ചുറി വണ്ടർ
ജൂഡ് ബെല്ലിംഗ്ഹാം ഇഞ്ചുറിടൈമിൽ നേടിയ ഗോളിന്റെ ബലത്തിലാണു ചാന്പ്യൻസ് ലീഗിലെ അരങ്ങേറ്റക്കാരായ യൂണിയൻ ബെർലിനോടു റയൽ മാഡ്രിഡ് രക്ഷപ്പെട്ടത്. ലാലിഗയിൽ അഞ്ചിൽ അഞ്ചു കളിയും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള റയലിന്, ഗോളടിക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. റയലിനുവേണ്ടി ആറു കളികളിൽ ബെല്ലിംഗ്ഹാമിന്റെ ആറാമത്തെ ഗോളാണിത്.
നാലടിച്ച്
മറ്റൊരു മത്സരത്തിൽ ആഴ്സണൽ പിഎസ്വി ഐന്തോവനെ എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്തു. ആറു വർഷത്തിനുശേഷം ചാന്പ്യൻസ് ലീഗ് കളിക്കുന്ന ആഴ്സണലിനായി എട്ടാം മിനിറ്റിൽ ബുകായോ സാകയാണു ഗോളടി തുടങ്ങിയത്. ലിയാന്ദ്രോ ത്രോസാഡ് (20’), ഗബ്രിയേൽ ജിസ്യൂസ് (38’), മാർട്ടിൻ ഒഡേഗാർഡ് (70’) എന്നിവരും ഗണ്ണേഴ്സിനായി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ ചാന്പ്യൻമാരായ നാപ്പോളി സ്പോർട്ടിംഗ് ബ്രാഗയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ നായകൻ ജിയോവാനി ഡി ലോറൻസോയിലൂടെ മുന്നിലെത്തിയ നാപ്പോളിയെ 84-ാം മിനിറ്റിൽ മുന്നേറ്റനിരതാരം ബ്രുമ നേടിയ ഗോളിൽ സ്പോർട്ടിംഗ് ബ്രാഗ സമനിലയില്‍ പിടിച്ചു. എന്നാൽ, മത്സരത്തിന്റെ അവസാന നിമിഷത്തിൽ സികൂ നിയാകാതെയുടെ സെൽഫ് ഗോൾ ബ്രാഗയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി.
രക്ഷകൻ
നിലവിലെ റണ്ണേഴ്സ് അപ്പായ ഇന്റർ മിലാനും റയൽ സോസിദാദും തമ്മിലുള്ള മത്സരം സമനിലയിൽ (1-1) കലാശിച്ചു. 87-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളാണ് മിലാനെ തോൽവിയിൽനിന്നു രക്ഷിച്ചത്. സെവിയ്യ-ലെൻസ് പോരാട്ടവും സമനിലയിൽ (1-1) പിരിഞ്ഞു. ബെൻഫിക്കയെ സാൾസ്ബർഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി.
ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശും കടന്ന്
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്കു ജയം. ബംഗ്ലദേശിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ, ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.
ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണു കാഴ്ചവച്ചത്. ആക്രമിച്ചുകളിക്കുന്നതിൽ ഇന്ത്യ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ പെനാൽറ്റി കിക്കിലൂടെ ഛേത്രി ഇന്ത്യക്കു ലീഡ് സമ്മാനിച്ചു. 83-ാം മിനിറ്റിൽ ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബംഗ്ലദേശ് ക്യാപ്റ്റൻ റഹ്മത് വീഴ്ത്തിയതിനെത്തുടർന്നാണ് ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്.
വിജയത്തിലൂടെ ഇന്ത്യ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ആദ്യ മത്സരത്തിൽ ചൈനയ്ക്കെതിരേ 5-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ മ്യാൻമറാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് നോക്കൗട്ട് ഉറപ്പിക്കാം.
ഇന്ത്യ സെമിയിൽ
ഹാംഗ്ഷൗ: ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ. ഇന്ത്യ-മലേഷ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനെത്തുടർന്ന് റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സെമി യോഗ്യത നേടിയത്.
15 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ് നേടി. മലേഷ്യയുടെ മറുപടി ബാറ്റിംഗ് തുടങ്ങിയതിനു തൊട്ടുപിന്നാലെ മഴയെത്തി. തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണർ ഷെഫാലി വർമ 39 പന്തുകളിൽനിന്ന് 67 റണ്‍സ് അടിച്ചു. അഞ്ചു സിക്സുകളും നാലു ബൗണ്ടറികളും ഉൾപ്പെടുന്ന ഇന്നിംഗ്സ്. ജെമൈമ റോഡ്രിഗസ് (47), സ്മൃതി മന്ഥാന (27), റിച്ച ഘോഷ് (21) എന്നിവരാണു മറ്റു സ്കോറർമാർ. ഞായറാഴ്ചയാണു സെമി ഫൈനൽ. ഇന്നലെ നടക്കേണ്ടിയിരുന്ന പാക്കിസ്ഥാൻ-ഇന്തോനേഷ്യ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. റാങ്കിംഗിന്റെ പിൻബലത്തിൽ പാക്കിസ്ഥാനും സെമിയിലെത്തി.
മെസിക്കു പരിക്ക്
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ലയണൽ മെസിയുടെ ഇന്റർ മയാമിക്കു തകർപ്പൻ ജയം. ടൊറന്റോയെ എതിരില്ലാത്ത നാലു ഗോളുകൾക്കു മയാമി പരാജയപ്പെടുത്തി. റോബർട്ട് ടെയ്ലർ മയാമിക്കായി ഇരട്ട ഗോൾ (54’, 87’) നേടി. ഫകുണ്ടോ ഫാരിയസ് (45+3’), ബെഞ്ചമിൻ ക്രെമാഷി (73’) എന്നിവരാണു മറ്റു സ്കോറർമാർ. ജയത്തോടെ മയാമി 31 പോയിന്റുമായി 13-ാം സ്ഥാനത്തേക്കു മുന്നേറി. ഞായറാഴ്ച ഒർലാണ്ടോ സിറ്റിക്കെതിരേയാണു മയാമിയുടെ അടുത്ത മത്സരം.
അതേസമയം, രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഇന്റർ മയാമിക്കായി കളിക്കാനിറങ്ങിയ ലയണൽ മെസി പരിക്കിനെത്തുടർന്നു മടങ്ങി. മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് മെസി പുറത്തുപോയത്. സ്പാനിഷ് താരം ജോർഡി ആൽബയും പരിക്കേറ്റു മത്സരത്തിനിടെ പുറത്തായിരുന്നു. ഒർലാണ്ടോക്കെതിരായ അടുത്ത മത്സരത്തിൽ രണ്ടു താരങ്ങളും കളിക്കില്ല. രണ്ടു മാസം മുന്‍പു കാലിനേറ്റ പരിക്കിൽനിന്നു മെസി മുക്തനായിട്ടില്ലെന്നാണു സൂചന.
പരിക്കിനെത്തുടർന്ന് അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒന്നിൽമാത്രമാണ് മെസി കളിക്കാനിറങ്ങിയത്. സ്കാൻ ചെയ്തപ്പോൾ മെസിക്കു പരിക്കൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് മയാമി പരിശീലകൻ ടാറ്റ മാർട്ടിനോ പറഞ്ഞത്. ഈ മാസം 27ന് യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിൽ മയാമി ഹൂസ്റ്റണ്‍ ഡൈനമാസിനെ നേരിടുന്നുണ്ട്.
ഐഎസ്എല്‍ കിക്കോഫ് ഇന്ന് കൊച്ചിയില്‍
കൊച്ചി: ഒമ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സും തോല്‍വിയെന്ന് വെറുതെപോലും ചിന്തിക്കാത്ത മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍ വരുന്ന ഉശിരന്‍ പോരാട്ടത്തോടെ ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്.
ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതോടെ മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിലാകും ബംഗളൂരു പന്തു തട്ടേണ്ടത്. രാത്രി എട്ടിന് സ്പോര്‍ട്സ് 18ലും സൂര്യ മൂവീസിലും തത്സമയം കളി കാണാം.
കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു. ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന് ഇവാന് വുക്കുമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. വുക്കുമനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയിരുന്നു.
മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. തുടര്‍ച്ചയായ എട്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനാല്‍ കെ.പി. രാഹുലും ബ്രൈസ് മിറാന്‍ഡയും ടീമിനൊപ്പമില്ല.
പരിക്കേറ്റ സൗരവ് മൊണ്ഡലും ഇഷാന് പണ്ഡിതയും ടീമിലുണ്ടാകില്ല. റോയ് കൃഷ്ണ, സന്ദേശ് ജിങ്കാന്, ഉദാന്ത സിംഗ് തുടങ്ങിയ പ്രധാന താരങ്ങള്‍ ഇല്ലെങ്കിലും പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും കോര്‍ത്തിണക്കി പോയ സീസണിലെ മികച്ച പ്രകടനം നടത്താനാണ് സൈമണ്‍ ഗ്രെയ്സന്റെ പരിശീലനത്തില്‍ ബംഗളൂരു എഫ്സി ഇന്നെത്തുന്നത്. ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ സുനില്‍ ഛേത്രി ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല.
ഇന്നു നടക്കുന്ന സതേണ്‍ ഡര്‍ബിയില്‍ വിജയിക്കാനായാല്‍ സീസണിലുടനീളം ബ്ലാസ്റ്റേഴ്സിന് അത് ഇന്ധനം പകരും. അതേസമയം കണക്കിലെ കളിയില്‍ ബംഗളൂരുവിനാണ് മുന്‍തൂക്കം. ഇതുവരെ 14 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണ വിജയം ബംഗളൂരുവിനൊപ്പമായിരുന്നു. മൂന്നു തവണ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോള്‍ മൂന്ന് കളികള്‍ സമനിലയിലുമായി.
പൊട്ടിത്തെറിക്കാന്‍ 29 അംഗ സ്ക്വാഡ്
പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങിയ 29 അംഗ ടീമാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. അഡ്രിയാന്‍ ലൂണയാണ് നായകന്.
കെ.പി. രാഹുല്‍, സച്ചിന് സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന് മോഹനന് എന്നിവരാണ് ടീമിലെ മലയാളികള്‍.
ടീം ഇവരില്‍നിന്ന്: കരണ്‍ജിത് സിംഗ്, ലാറ ശര്‍മ, സച്ചിന് സുരേഷ്, മുഹമ്മദ് അര്‍ബാസ് (ഗോള്‍ കീപ്പര്‍മാര്‍), പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, ഐബന്‍ഭ ഡോഹ്ലിംഗ്, നവോച്ച സിംഗ്, ഹോര്‍മിപാം ആര്‍വി, സന്ദീപ് സിംഗ്, മാര്‍ക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച് (ഡിഫന്‍ഡര്‍മാര്‍), ഡാനിഷ് ഫാറൂഖ്, ബ്രൈസ് മിറാന്‍ഡ, ജീക്സണ് സിംഗ്, സൗരവ് മൊണ്ഡല്‍, വിബിന് മോഹനന്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, യോയ്ഹെന്‍ബ മെയ്തി, ഫ്രെഡി ലല്ലാവ്മ, അഡ്രിയാന്‍ ലൂണ (മിഡ്ഫീല്‍ഡര്‍മാര്‍), നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിംഗ്, കെ.പി. രാഹുല്‍, ഇഷാന് പണ്ഡിത, ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമി പെപ്ര, ദെയ്സുകി സകായ് (സ്ട്രൈക്കര്‍മാര്‍).
ബാഴ്സ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി ടീമുകൾക്കു ജയം
ചാന്പ്യൻസ് ലീഗ് സീസണിൽ വന്പന്മാർക്കു വിജയത്തുടക്കം. ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങിയ ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി ടീമുകൾ ജയിച്ചുകയറി. ബാഴ്സ ആന്റ്വെർപിനെയും സിറ്റി റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും പിഎസ്ജി ബൊറൂസിയ ഡോർട്ട്മുണ്ടിനെയും പരാജയപ്പെടുത്തി.
ഹോം മത്സരത്തിൽ ബെൽജിയം ക്ലബ് റോയൽ ആന്റ് വെർപിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണു ബാഴ്സ തകർത്തത്. ഴാവോ ഫെലിക്സ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കി, ഗാവി എന്നിവരും സ്കോർ ചെയ്തു.
ആന്റ്വെർപ് താരം യെല്ലെ ബാറ്റയ്യെയുടെ സെൽഫ് ഗോളും കൂടിയായതോടെ ബാഴ്സ അഞ്ചു തികച്ചു. മത്സരം ആരംഭിച്ച് അരമണിക്കൂറിനുള്ളിൽത്തന്നെ ബാഴ്സ മൂന്നു ഗോളിനു മുന്നിലെത്തിയിരുന്നു.
ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ തോൽപ്പിച്ചു.
ഒസ്മാൻ ബുകാരിയിലൂടെ ലീഡ് നേടിയശേഷമാണു റെഡ് സ്റ്റാർ തോൽവി വഴങ്ങിയത്. സിറ്റിക്കായി ജൂലിയൻ അൽവാരസ് ഇരട്ട ഗോൾ നേടി. റോഡ്രിയാണു സിറ്റിയുടെ മൂന്നാം ഗോളിന്റെ ഉടമ.
ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ പിഎസ്ജി ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. പാരീസിൽ നടന്ന മത്സരത്തിൽ കിലിയൻ എംബാപ്പെയും അഷ്റഫ് ഹക്കീമിയുമാണു ഫ്രഞ്ച് ക്ലബ്ബിനായി സ്കോർ ചെയ്തത്. പെനാൽറ്റിയിൽനിന്നായിരുന്നു എംബാപ്പെയുടെ ഗോൾ.
മരണഗ്രൂപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡും എസി മിലാനുമാണു മറ്റു ടീമുകൾ. ഇരുടീമുകളും തമ്മിൽ ഇന്നലെ നടന്ന പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. മറ്റു മത്സരങ്ങളിൽ ആർബി ലെയ്പ്സിഗ് യംഗ് ബോയ്സിനെയും (3-1), ഫെയർനൂദ് സെൽറ്റിക്കിനെയും (2-0), പോർട്ടോ ഷാക്തർ യുണൈറ്റഡിനെയും (3-1) പരാജയപ്പെടുത്തി.
സെഞ്ചുറി നേട്ടത്തില്‍ ലെവന്‍ഡോവ്സ്കി മൂന്നാമത്തെ താരം
യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടത്തിൽ ബാഴ്സലോണയുടെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി.
ചാന്പ്യൻസ് ലീഗിൽ റോയൽ ആന്റ്വെർപിനെതിരേ ബാഴ്സയ്ക്കായി ഗോൾ നേടിയതോടെയാണ് ലെവൻ റിക്കാർഡ് പട്ടികയിൽ ഇടംപിടിച്ചത്.
ചാന്പ്യൻസ് ലീഗിൽ 92 ഗോളും യൂറോപ്പ ലീഗിൽ എട്ടു ഗോളുമാണു ലെവന്റെ അക്കൗണ്ടിലുള്ളത്. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റൈൻ താരം ലയണൽ മെസി എന്നിവർ മാത്രമാണ് യൂറോപ്യൻ മത്സരങ്ങളിലെ ഗോൾവേട്ടയിൽ ലെവൻഡോവ്സ്കിക്കു മുന്നിൽ.
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗോൾ നേടുന്ന നാലാമത്തെ മാത്രം ഗോൾ കീപ്പറായി ലാസിയോ താരം ഇവാൻ പ്രൊവദൽ. ഗ്രൂപ്പ് ഇയിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു പ്രൊവദലിന്റെ തകർപ്പൻ പ്രകടനം.
പാബ്ളോ ബാരിയോ നേടിയ ഗോളിൽ മത്സരത്തിന്റെ അവസാനംവരെ മുന്നിൽ നിന്ന അത്ലറ്റിക്കോ മാഡ്രിഡിനെ, 94-ാം മിനിറ്റിൽ പ്രൊവദൽ നേടിയ ഗോളിലൂടെ ലാസിയോ സമനിലയിൽ പിടിച്ചു. ഹെഡറിലൂടെയായിരുന്നു പ്രൊവദലിന്റെ ഗോൾ.
ഹാൻസ്-ഹോർയ് ബട്ട്, സിനാൻ ബൊലാറ്റ്, വിൻസെന്റ് എനെയെമ എന്നിവരാണ് ഇതിനുമുന്‍പ് ചാന്പ്യൻസ് ലീഗിൽ ഗോൾ നേടിയ മറ്റു ഗോൾ കീപ്പർമാർ.
മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്
മുംബൈ: ബൗളർമാരുടെ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്.
ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത പ്രകടനത്തിന്റെ ബലത്തിൽ, ഒന്‍പതാം റാങ്കിലായിരുന്ന താരം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തുകയായിരുന്നു.
കരിയറിൽ രണ്ടാം തവണയാണ് സിറാജ് റാങ്കിംഗിൽ ഒന്നാമതാകുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായിരുന്നു ആദ്യ നേട്ടം.
അസംപ്ഷന്‍ വോളി: കാതോലിക്കേറ്റ് ജേതാക്കള്‍
ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍ നടന്ന സിസ്റ്റര്‍ ട്രീസാ മേരി മെമ്മൊറിയല്‍ ഇന്റ ർ കോളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട ആതിഥേയരായ അസംപ്ഷന്‍ കോളജിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു തോൽവി
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു വന്പൻ തോൽവി. ഗ്രൂപ്പ് എ പോരാട്ടത്തിൽ ചൈന ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.
ആദ്യപകുതിയിൽ മത്സരം 1-1 എന്ന നിലയിലായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ചൈനീസ് ആക്രമണത്തിനു മുന്നിൽ ഇന്ത്യ തകർന്നടിഞ്ഞു. രണ്ടാം പകുതിയിൽ നാലു ഗോളുകളാണ് ചൈന അടിച്ചുകൂട്ടിയത്. ചൈനക്കായി ടാവോ ക്വിയാംഗ്ലോംഗ് ഇരട്ട ഗോൾ നേടി.
മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽത്തന്നെ ചൈന ഇന്ത്യൻ ഗോൾമുഖത്ത് ഇരച്ചുകയറി. നിരവധി അവസരങ്ങൾ ചൈനീസ് മുന്നേറ്റനിര ആദ്യ മിനിറ്റുകളിൽ സൃഷ്ടിച്ചു. 15-ാം മിനിറ്റിൽ അവർ ആദ്യ ഗോളും നേടി. ഗാവോ ടിയാനിയാണു ലക്ഷ്യംകണ്ടത്. പിന്നാലെ ചൈനയ്ക്ക് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. എന്നാൽ ചൈനയുടെ നായകൻ ചെഞ്ചി സു എടുത്ത കിക്ക് ഗുർമീത് സിംഗ് തട്ടിയകറ്റി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചൈനയെ ഞെട്ടിച്ച് മലയാളിതാരം രാഹുൽ കെ.പിയിലൂടെ ഇന്ത്യ സമനില ഗോൾ നേടി. മൈതാനമധ്യത്തിൽനിന്ന് അബ്ദുൾ റബീഹ് ഉയർത്തിനൽകിയ പന്തുമായി വലതുവിംഗിലൂടെ ഒറ്റയ്ക്കു മുന്നേറിയ രാഹുൽ ബുള്ളറ്റ് ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കി. 2010നുശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.
രണ്ടാം പകുതിയിൽ ചൈന ആക്രമണം കടുപ്പിച്ചു. 51-ാം മിനിറ്റിൽ ഡായ് വെയ്ജുനിലൂടെ ചൈന രണ്ടാം ഗോളും നേടി.
72-ാം മിനിറ്റിലും തൊട്ടുപിന്നാലെയും ടാവോ ക്വിയാംഗ്ലോംഗ് രണ്ടുവട്ടം ലക്ഷ്യംകണ്ടതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. ഇഞ്ചുറി ടൈമിൽ ചൈന അഞ്ചാം ഗോൾകൂടി നേടിയതോടെ ഇന്ത്യയുടെ പതനം പൂർണം. ഫാംഗ് ഹാവോയുടെ വകയായിരുന്നു ചൈനയുടെ അവസാന ഗോൾ.
ഒരു ദിവസം പോലും പരിശീലനം നടത്താതെയാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. ഐഎസ്എൽ ആരംഭിക്കാനിരിക്കേ ക്ലബ്ബുകൾ പ്രധാന താരങ്ങളെ വിട്ടുനൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വളരെ വൈകിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. മുന്നൊരുക്കത്തിലെ അതൃപ്തി പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പരസ്യമാക്കിയിരുന്നു.
അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യക്ക് ഇതുവരെ ഒരിക്കൽപ്പോലും ചൈനയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. റാങ്കിംഗിൽ താഴെയുള്ള ബംഗ്ലാദേശ്, മ്യാൻമർ ടീമുകൾക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങൾ.
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം വോളിവോളിൽ ജയത്തോടെ ഇന്ത്യ തുടങ്ങി. ഉദ്ഘാടനമത്സരത്തിൽ കംബോഡിയയെ 3-0 എന്ന നിലയിൽ ഇന്ത്യ പരാജയപ്പെടുത്തി.
സ്കോർ: 25-14, 25-13, 25-19. പൂൾ സിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ദക്ഷിണകൊറിയയെ നേരിടും. ഇന്ത്യയെ സംബന്ധിച്ച് അഗ്നിപരീക്ഷയാണിത്.
ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് ഏഷ്യൻ ഗെയിംസ് വോളിയിൽ മത്സരിക്കുന്ന 19 ടീമുകളിൽ വിജയസാധ്യത കൽപ്പിക്കപ്പെടുന്നവർ. 1962ൽ റണ്ണറപ്പായതാണ് ഏഷ്യൻ ഗെയിംസ് വോളിയിൽ ഇന്ത്യയുടെ മികച്ച പ്രകടനം. 1958, 1986 വർഷങ്ങളിൽ ഇന്ത്യ വെങ്കലം നേടി. 37 വർഷമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് വോളിയിൽ മെഡൽ വരൾച്ച നേരിടുകയാണ്.
ഐഎസ്എല്ലിന് നാളെ കിക്കോഫ്; ആദ്യമത്സരം ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ
കൊച്ചി: കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 10-ാം സീസണ് നാളെ കിക്കോഫ്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും മാറ്റുരയ്ക്കും. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് നിലവിലെ ചാമ്പ്യന്മാര്. കിക്കോഫ് സമയക്രമങ്ങളിലുള്പ്പെടെ ഈ സീസണിൽ മാറ്റങ്ങള്‍ വരുത്തിയുണ്ട്.
രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്സി ആണ് പുതുമുഖ ടീം. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്.
ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. മത്സരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചെന്നാണ് സൂചന.
സ്റ്റാര്‍ സ്പോര്‍ട്സിന് പകരം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ലാണ് ഇത്തവണ ഐഎസ്എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ കമന്ററിയുണ്ട്.
ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം. സൂപ്പര്‍ ലീഗ് 10-ാം പതിപ്പ് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐഎസ്എല്‍ ഫാന്റസി എന്ന പേരില്‍ ഫാന്റസി ഗെയിമും എഫ്എസ്ഡിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വാഗ്ദാനം.
അധിക സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തോടനുബന്ധിച്ച് നാളെ ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഏഴ് മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്.
ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വീസ് 11.30ന് ആയിരിക്കും. രാത്രി 10 മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.
മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനാകും. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കും.
ചങ്ങനാശേരി: അസംപ്ഷൻ കോളേജ് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോളിൽ മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, സെന്റ് ജോസഫ്സ് കോളേജ്, ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് എന്നീ ടീമുകൾ സെമിയിൽ.
ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പാലാ അൽഫോൻസ കോളജിനെയും (31-22) ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കളമശേരി രാജഗിരി കോളേജിനെയും (42-16) ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് (55-25) എറണാകുളം സെന്റ് തെരേസസ് കോളജിനെയും പരാജയപ്പെടുത്തി.
"മുന്നോട്ടുതന്നെ'; ഏകദിന പരന്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സഞ്ജു
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്. മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം’- സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പുഞ്ചിരിയുടെ ഒരു ഇമോജി സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഏഷ്യാ കപ്പിൽ റിസർവ് താരമായി ടീമിനൊപ്പം സഞ്ജുവും ശ്രീലങ്കയിലേക്കു പോയിരുന്നു.
എന്നാൽ, ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷം കെ.എൽ. രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജുവിന്റെ സാധ്യതകൾ അടഞ്ഞു. പരിക്കുമാറിയ രാഹുൽ ശ്രീലങ്കയിലെത്തിയതിനു പിന്നാലെ സഞ്ജു നാട്ടിലേക്കു മടങ്ങി. ഈ മാസം 21നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുള്ള പരന്പര തുടങ്ങുന്നത്.
ലോകകപ്പിനു തൊട്ടുമുന്‍പുള്ള പരന്പരയിലെ ആദ്യ രണ്ടു കളികളിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രധാന താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു.
പകരം, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. കെ.എൽ. രാഹുലിന്റെ നേതൃത്വത്തിലാണു ടീം ഇറങ്ങുക. മൂന്നാം ഏകദിനത്തിൽ രോഹിതും കോഹ്ലിയും പാണ്ഡ്യയും കളിക്കും.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്ഷർ പട്ടേലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിറംമങ്ങിയ ബാറ്റർ സൂര്യകുമാർ യാദവിനെയും ടീമിൽ നിലനിർത്തി.
പുജാരയ്ക്കു സസ്പെൻഷൻ
ലണ്ടൻ: ഇന്ത്യൻ താരവും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസക്സിന്റെ നായകനുമായ ചേതേശ്വർ പുജാരയ്ക്ക് സസ്പെൻഷൻ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) നടപടി പ്രഖ്യാപിച്ചത്.
പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് കാരണം. താരത്തിന്റെ ടീമായ സസക്സിന് 12 പോയിന്റ് പെനാൽറ്റിയും ലഭിച്ചു. സസ്പെൻഷനെത്തുടർന്ന് ഡെർബിഷെയറിനെതിരേ നടക്കാനിരിക്കുന്ന മത്സരം പൂജാരയ്ക്കു നഷ്ടമാകും.
കഴിഞ്ഞ ദിവസം ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ സസക്സ് താരങ്ങളായ ടോം ഹെയിൻസിനും, ജാക്ക് കാഴ്സണും അച്ചടക്കലംഘനത്തെത്തുടർന്ന് അന്പയർമാർ പെനാൽറ്റി ചുമത്തിയിരുന്നു. ഇതോടെ സീസണിലെ മൂന്നാമത്തെയും, നാലാമത്തെയും പെനാൽറ്റി സസക്സിന് ലഭിച്ചു.
കൗണ്ടി ചാന്പ്യൻഷിപ്പ് നിയമമനുസരിച്ച് ഒരു സീസണിൽ നാലു പെനാൽറ്റികൾ ചുമത്തപ്പെടുന്നത് ടീമിന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കാൻ ഇടയാക്കും. ഈ മത്സരങ്ങളിലെ ടീമിന്റെ ക്യാപ്റ്റന്‍ ഒരു മത്സരത്തിൽനിന്നു വിലക്കും ലഭിക്കും. ഈ സാഹചര്യത്തിലാണു പൂജാരയ്ക്കെതിരായ നടപടി.
എഎഫ്സി ചാന്പ്യൻസ് ലീഗ് : മുംബൈക്കു തോൽവി
പൂന: എഎഫ്സി ചാന്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയുടെ തുടക്കം തോൽവിയോടെ. നസ്സാജി മസന്ദരനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യൻ ക്ലബ്ബിന്റെ തോൽവി.
മത്സരത്തിന്റെ 34-ാം മിനിറ്റിൽ എഹ്സാൻ ഹൊസൈനിയും 62-ാം മിനിറ്റിൽ മുഹമ്മദ് റെസ ആസാദിയുമാണ് നസ്സാജിക്കായി സ്കോർ ചെയ്തത്.
ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ : ഇന്ത്യ x ചൈന പോരാട്ടം വൈകുന്നേരം അഞ്ചിന്
ഗ്വാങ്ഷു: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്ബോള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ആതിഥേയരായ ചൈനയാണ്. ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം അഞ്ചിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ കൊമ്പുകോര്‍ക്കും. 23 മുതലാണ് ഏഷ്യന്‍ ഗെയിംസിന് തിരിതെളിയുന്നത്.
9 വര്‍ഷത്തിനു ശേഷം
ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ പന്തു തട്ടുന്നത്. 1951 ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ ആദ്യമായി ഫുട്ബോള്‍ മൈതാനത്ത് ഇറങ്ങിയത്.
പിന്നീട് ഇക്കാലമത്രയുമായി രണ്ട് സ്വര്‍ണവും ഒരു വെങ്കലവും ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിലൂടെ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ 57-ാം മത്സരമാണ് ഇന്ന് ചൈനയ്ക്കെതിരേ അരങ്ങേറുന്നത്.
1951 ഏഷ്യന്‍ ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമായിരുന്നു ഫുട്ബോളില്‍ മാറ്റുരച്ചത്. എന്നാല്‍, 19-ാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയടക്കം 23 ടീമുകള്‍ മെഡലിനായി പോരാട്ടരംഗത്തുണ്ട്. ഗ്രൂപ്പ് എയില്‍ ചൈന, ബംഗ്ലാദേശ്, മ്യാന്മര് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന രീതിയിലാണ് ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫിക്സ്ചര്‍.
അപൂര്‍വ നേട്ടത്തില്‍ ഛേത്രി
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇതിനു മുമ്പ് പങ്കെടുത്തത്. അന്നത്തെ ടീമിലുണ്ടായിരുന്ന സുനില്‍ ഛേത്രിയും സന്ദേശ് ജിങ്കനും ഇത്തവണയും ദേശീയ ജഴ്സിയില്‍ ഇറങ്ങും.
രണ്ട് വ്യത്യസ്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ എന്ന അപൂര്‍വ നേട്ടം ഇന്ന് സുനില്‍ ഛേത്രി (2014, 2022) സ്വന്തമാക്കും. സൈലന് മന്ന (1951, 1954), ബൈചുങ് ബൂട്ടിയ (2002, 2006) എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്മാര്.
2018നുശേഷം ഇന്ത്യയും ചൈനയും ഫുട്ബോള്‍ കളത്തില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതാദ്യമാണ്. 1974ല്‍ ആയിരുന്നു ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. ഇതുവരെ 15 പ്രാവശ്യം ഇന്ത്യ x ചൈന പോരാട്ടം അരങ്ങേറി. ചൈനയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല.
ചൈനയിലെ ഗ്വാങ്ഷുവില്‍ അരങ്ങേറുന്ന പത്തൊമ്പതാം ഏഷ്യന്‍ ഗെയിംസ് ഔദ്യോഗിക ഉദ്ഘാടനത്തിലേക്ക് ഇനിയുള്ളത് വെറും നാല് ദിനങ്ങള്‍ മാത്രം. 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസ്. ഗെയിംസ് ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പ് ഫുട്ബോള്‍, ക്രിക്കറ്റ്, ബീച്ച് വോളി, ഇന്‍ഡോര്‍ വോളി മത്സരങ്ങള്‍ ഇന്നു മുതല്‍ തുടങ്ങും.
ഇന്ത്യന്‍ ഫിക്സചര്‍
(പുരുഷ ടീം ഗ്രൂപ്പ് ഘട്ടം)
ഇന്ത്യ x ചൈന, ചൊവ്വ 5.00 pm
ഇന്ത്യ x ബംഗ്ലാദേശ്, വ്യാഴം 2.30 pm
ഇന്ത്യ x മ്യാന്മര്, ഞായര്‍ 5.00 pm
മുംബൈ: ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
മൂന്ന് മത്സര പരമ്പരയില്‍ രണ്ട് വ്യത്യസ്ത ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ആദ്യ രണ്ട് ഏകദിനങ്ങളില്‍ മുന്‍നിര താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു.
2023 ഐസിസി ഏകദിന ലോകകപ്പിനു മുമ്പായി ഇന്ത്യയുടെ അവസാന പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് എതിരേ നടക്കുന്നത്. 2023 ഏകദിന ലോകകപ്പിലേക്ക് ഇനിയുള്ളത് 17 ദിനങ്ങളുടെ അകലം.
ഈ മാസം 22, 24, 27 തീയതികളിലാണ് ഇന്ത്യ x ഓസ്ട്രേലിയ ഏകദിന പോരാട്ടങ്ങള്‍. മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയും കോഹ് ലിയും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.
മൂന്നാം ഏകദിനത്തിനായി ആര്. അശ്വിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഷ്യ കപ്പിനിടെ പരിക്കേറ്റ ഓള് റൗണ്ടര്‍ അക്സര്‍ പട്ടേലും മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലുണ്ട്.
ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന് കിഷന്, ഷാര്‍ദുള്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്. അശ്വിന്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഇഷാന് കിഷന്, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ ഠാക്കൂര്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്. അശ്വിന്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് 2023-24 സീസണിന് ഇന്ന് കിക്കോഫ്
മിലാന്/പാരീസ്/മാഞ്ചസ്റ്റര്‍: 2023-24 സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ ഇന്നും നാളെയുമായി ആദ്യ റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിന് മൈതാനത്തെത്തും.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് കളത്തിലുണ്ട്. സെര്‍ബിയന്‍ ക്ലബ്ബായ സെര്വെന സ്വെസ്ദയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ എതിരാളി.
മാഞ്ചസ്റ്റര്‍ സിറ്റി ഇതാദ്യമായാണ് സ്വെസ്ദയുമായി ഏറ്റുമുട്ടുന്നത്. ഒരു സെര്‍ബിയന്‍ ടീമിനെതിരേ സിറ്റി കളിക്കുന്നതും ഇതാദ്യം. സെര്‍ബിയന്‍ ടീം ഒരു യൂറോപ്യന്‍ ചാമ്പ്യനെതിരേ കളിക്കുന്നതും ചരിത്രത്തില്‍ ആദ്യമായാണ്. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ലൈപ്സിഗും യംഗ് ബോയ്സും ഏറ്റുമുട്ടും.
മരണപ്പോര്
ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മരണഗ്രൂപ്പ് എന്ന വിശേഷണം ലഭിച്ചത് ഗ്രൂപ്പ് എഫിന്. ഫ്രഞ്ച് കരുത്തരായ പിഎസ്ജി (പാരീസ് സെന്റ് ജെര്മയ്ന്), ജര്‍മനിയിലെ പോരാളികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഇറ്റാലിയന്‍ പാരമ്പര്യ സംഘമായ എസി മിലാന്, ഇംഗ്ലീഷ് ചരിത്രം സൂക്ഷിക്കുന്ന ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫില്‍.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.15ന് നടക്കുന്ന മത്സരത്തില്‍ എസി മിലാനും ന്യൂകാസിലും കൊമ്പുകോര്‍ക്കും. ചാമ്പ്യന്‍ഷിപ്പില്‍ മിലാനും ന്യൂകാസിലും ഏറ്റുമുട്ടുന്നത് ആദ്യമായാണ്. ന്യൂകാസില്‍ മൈതാനത്താണ് മത്സരം.
ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് പിഎസ്ജി സ്വന്തം തട്ടകത്തില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ ഇറങ്ങും. 2019-20 സീസണിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഇരുടീമും നേര്‍ക്കുനേര്‍വരുന്ന മത്സരമാണ്. 16-ാം തവണയാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്.
ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ച ഫ്രഞ്ച് ടീം എന്നതില്‍ ലിയോണിനൊപ്പവും പിഎസ്ജിയെത്തി. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ 12-ാം സീസണ് ആണിത്.
പിന്നില്‍നിന്നെത്തിയ റയല്‍
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് ജയം. ഹോം മത്സരത്തില്‍ ഒരു ഗോളിനു പിന്നിലായശേഷമാണ് റയല്‍ മാഡ്രിഡ് തിരിച്ചുവരവ് ജയം സ്വന്തമാക്കിയത്. റയല്‍ സോസിദാദിനെതിരേ 1-2നായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം.
അഞ്ചാം മിനിറ്റില്‍ ആന്‍ഡര്‍ ബറെനെറ്റ്സ്കയുടെ ഗോളില്‍ സോസിദാദ് മുന്നില്‍. ആദ്യപകുതിയില്‍ പിന്നിലായെങ്കിലും രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ ഫെഡെറിക്കൊ വാല്‍വെര്‍ഡെയിലൂടെ (46') റയല്‍ മാഡ്രിഡ് കടംവീട്ടി. 60-ാം മിനിറ്റില്‍ ഹൊസെലുവിന്റ ഗോളില്‍ റയല്‍ ജയം സ്വന്തമാക്കി.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റ ുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാഴ്സലോണയാണ് (13) രണ്ടാമത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണലിനു ജയം. എവേ പോരാട്ടത്തില്‍ ഗണ്ണേഴ്സ് 1-0ന് എവര്‍ട്ടണിനെ തോല്‍പ്പിച്ചു.
ലിയാന്‍ഡ്രൊ ട്രൊസാര്സ് നേടിയ (69') ഗോളിലായിരുന്നു ആഴ്സണല്‍ ജയം. 2017നുശേഷം ഹോം മത്സരത്തില്‍ ആഴ്സണലിനെതിരേ പ്രീമിയര്‍ ലീഗില്‍ എവര്ട്ടണ് പരാജയപ്പെടുന്നത് ഇതാദ്യമാണ്.
അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ 13 പോയിന്റ ുമായി ആഴ്സണല്‍ നാലാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ സിറ്റി (15), ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ (13), ലിവര്‍പൂള്‍ (13) എന്നീ ടീമുകളാണ് ലീഗ് പോയിന്റ ടേബിളില്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.
മുംബൈ: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തില്‍ ഐഎസ്എല്‍ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിക്കു തോല്‍വി. ഇറാന് ക്ലബ്ബായ നസാജിയോട് 2-0നാണ് മുംബൈ സിറ്റി എഫ്സി ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടത്.
റോം: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ എഎസ് റോമയ്ക്ക് ഏകപക്ഷീയ ജയം. ഹോം മത്സരത്തില്‍ എഎസ് റോമ 7-0ന് എംപോളിയെ തകര്‍ത്തു. പൗലൊ ഡിബാല (2' പെനാല്‍റ്റി, 55') ഇരട്ട ഗോള്‍ സ്വന്തമാക്കി.
ഒരു ഗോള്‍ സെല്‍ഫായി എംപോളി എഎസ് റോമയ്ക്ക് സമ്മാനിക്കുകയും ചെയ്തു. റെനറ്റൊ സാഞ്ചസ് (8'), ബ്രയാന്‍ ക്രിസ്റ്റാന്റ (79'), റൊമേലു ലുകാക്കു (82'), ജിയാന്‍ലൂക്ക മാന്‍സീനി (86') എന്നിവരാണ് റോമയുടെ മറ്റ് ഗോള്നേട്ടക്കാര്.
സീസണില്‍ റോമയുടെ ആദ്യജയമാണ്. നാല് മത്സരങ്ങളില്‍ നാല് പോയിന്റ ു മായി 12-ാം സ്ഥാനത്താണ് റോമ. ഇന്റര്‍ മിലാന് (12), യുവന്റസ് (10), എസി മിലാന് (9) ടീമുകളാണ് പോയിന്റ ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളില്‍.
ലങ്കയെ ദഹിപ്പിച്ച മിയാൻ മാജിക്
കൊളംബോ: വെറും 34 പന്തിൽ ഒരു ഏകദിന ക്രിക്കറ്റിന്റെ ഫലം നിർണയിക്കപ്പെട്ട ദിനം, അതായിരുന്നു സെപ്റ്റംബർ 17 ഞായർ. ഏകദിന ക്രിക്കറ്റല്ലേ, ഒരു ചായയൊക്കെ കുടിച്ച് റിലാക്സായി ടെലിവിഷന്റെ/ഗാഡ്ജറ്റിന്റെ മുന്നിൽ ഇരിക്കാമെന്നു കരുതിയവർക്ക് മഹാനഷ്ടം. കാരണം, ഏഷ്യ കപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്കു ശ്വാസം വിടാൻപോലും അവസരം നൽകാതെ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ കത്തിക്കയറി. ഇന്നിംഗ്സിലെ ആദ്യ 34 പന്ത് കഴിഞ്ഞപ്പോൾ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സ് എന്ന പരിതാപകരമായ സ്ഥിതിയിൽ, മഴപെയ്താലും മാനം ഇടിഞ്ഞാലും ഇന്ത്യ ജയിക്കുന്ന അവസ്ഥ!
ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ജസ്പ്രീത് ബുംറ തുടങ്ങിവച്ച വിക്കറ്റ് വേട്ട പിന്നീട് സിറാജും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെ കൊളംബോയിൽ അരങ്ങേറിയത് അക്ഷരാർഥത്തിൽ ലങ്കാദഹനം. സിറാജ് ഏഴ് ഓവറിൽ 21 റണ്‍സിന് ആറും ഹാർദിക് 2.2 ഓവറിൽ മൂന്നിനു മൂന്നും ബുംറ അഞ്ച് ഓവറിൽ 23ന് ഒരു വിക്കറ്റും വീഴ്ത്തിയതോടെ 15.2 ഓവറിൽ ശ്രീലങ്ക 50നു പുറത്ത്.

തീരെ ചെറിയ ലക്ഷ്യത്തിനായി ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റ് കൈയിലെടുക്കാൻ തുനിഞ്ഞില്ല. പകരം ശുഭ്മാൻ ഗില്ലിനൊപ്പം ക്രീസിലേക്ക് അയച്ചത് ഇഷാൻ കിഷനെ. 19 പന്തിൽ 27 റണ്‍സുമായി ഗില്ലും 18 പന്തിൽ 23 റണ്‍സുമായി ഇഷാനും പുറത്താകാതെ നിന്ന് ഇന്ത്യയെ 6.1 ഓവറിൽ 51 റണ്‍സിലെത്തിച്ച് 10 വിക്കറ്റ് ജയം സമ്മാനിച്ചു. അതോടെ 2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. 100 ഓവർ അരങ്ങേറേണ്ട ഏകദിന മത്സരത്തിൽ എറിയേണ്ടിവന്നത് ആകെ 21.3 ഓവർ മാത്രം! മിയാൻ (സിറാജിന്റെ ചെല്ലപ്പേര്) മാജിക്കിൽ ഇന്ത്യക്ക് ഏഷ്യ കപ്പ്.
സിറാജിന്റെ ലങ്കാദഹനം കുശാൽ പെരേരയെ (0) കെ.എൽ. രാഹുലിന്റെ ഗ്ലൗസിനുള്ളിൽ എത്തിച്ച് ജസ്പ്രീത് ബുംറയാണ് ലങ്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ ഉജ്വല സ്വിംഗ് ആക്രമണത്തിനൊപ്പം ചേർന്ന സിറാജ് വിക്കറ്റ് വേട്ടയുടെ വേഗം കൂട്ടി. ലങ്കൻ ഇന്നിംഗ്സിൽ രണ്ടക്കം കാണാൻ സാധിച്ചത് കുശാൽ മെൻഡിസിനും (17), ദുശാൻ ഹേമന്തയ്ക്കും (13 നോട്ടൗട്ട്) മാത്രമാണ്.
0, 0, 0, 0, 0, 0 (ഒന്നാം ഓവർ)
w, 0, w, w, 4, w (രണ്ടാം ഓവർ)
0, 0, 0, w, 0, 1 (മൂന്നാം ഓവർ)
1, 0, 0, 0, 0, 0 (നാലാം ഓവർ)
0, 1, 0, 0, 0, 0 (അഞ്ചാം ഓവർ)
ഇതായിരുന്നു സിറാജിന്റെ ആദ്യ അഞ്ച് ഓവർ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പവർപ്ലേയിലെ ഏറ്റവും മികച്ച സ്പെൽ... തന്റെ രണ്ടാം ഓവറിലായിരുന്നു സിറാജ് ഉഗ്രരൂപം പൂണ്ടത്. രണ്ടാം ഓവറിൽ നാല് വിക്കറ്റ് സിറാജ് പിഴുതു.
16 പന്തിൽ റിക്കാർഡ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ വെറും 16 പന്ത് മാത്രമായിരുന്നു മുഹമ്മദ് സിറാജിനു വേണ്ടിവന്നത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാർഡും സിറാജ് ഇതോടെ സ്വന്തമാക്കി. ശ്രീലങ്കയുടെ ചാമിന്ദ വാസ്, യുഎസ്എയുടെ അലി ഖാൻ എന്നിവരും 16 പന്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2002നുശേഷമുള്ള കണക്കാണിത്. 2002നുശേഷമാണ് ബോൾ ബൈ ബോൾ ഡാറ്റ സൂക്ഷിക്കാൻ തുടങ്ങിയത്. 2003ൽ ബംഗ്ലാദേശിനെതിരേയായിരുന്നു ചാമിന്ദ വാസ് 16 പന്തിൽ അഞ്ചു വിക്കറ്റ് തികച്ചത്. ഏകദിന കരിയറിൽ സിറാജിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് 21 റണ്‍സിന് ആറ് വിക്കറ്റ്.
അതിവേഗം 50 വിക്കറ്റ് ഏകദിന ക്രിക്കറ്റിൽ അതിവേഗം (ബോൾ കണക്ക് അടിസ്ഥാനത്തിൽ) 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും മുഹമ്മദ് സിറാജ് അർഹനായി. 1002 പന്തിലാണ് സിറാജ് ഏകദിനത്തിൽ 50 വിക്കറ്റ് നേട്ടമാഘോഷിച്ചത്. ഇക്കാര്യത്തിൽ ലോകത്തിൽ രണ്ടാമനാണ് സിറാജ്. ശ്രീലങ്കയുടെ അജന്ത മെൻഡിസിന്റെ പേരിലാണു ലോക റിക്കാർഡ്.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരു മത്സരത്തിൽ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 11-ാമത് ബൗളറാണ് സിറാജ്. ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ചുരുങ്ങിയ സ്കോറാണ് ശ്രീലങ്കയുടെ 15.2 ഓവറിൽ 50. ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറുമാണിത്, ആദ്യം ബാറ്റ് ചെയ്ത് ഏറ്റവും ചുരുങ്ങിയ ഓവറിനുള്ളിൽ പുറത്താകുന്നതിൽ ലോകത്തിൽ രണ്ടാമതും.
ഇന്ത്യ, രോഹിത് റിക്കാർഡിൽ 263 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ 10 വിക്കറ്റ് ജയം. ചേസിംഗിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ഇന്ത്യയുടെ ജയമാണിത്. ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം ചാന്പ്യൻഷിപ്പാണ്. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ ചാന്പ്യന്മാരായതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി.
ഏകദിന ഏഷ്യ കപ്പ് കിരീടം രണ്ട് തവണ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ രോഹിത് ശർമ എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദിൻ എന്നിവർക്കൊപ്പമെത്തി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമെന്നതിൽ ലങ്കയ്ക്കെതിരായ റിക്കാർഡ് 98 ആയും ഇന്ത്യ പുതുക്കി.
സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പരന്പരയുടെ താരമായി.
മിയാൻ 1994 മാർച്ച് 13ന് ഹൈദരാബാദിൽ ജനിച്ച മുഹമ്മദ് സിറാജ് ടീം അംഗങ്ങൾക്കിടയിൽ അറിയപ്പെടുന്നത് മിയാൻ എന്ന്. മിയാൻ ഭായ് എന്നും സിറാജിനെ സഹതാരങ്ങൾ വിളിക്കുന്നു.
പേർഷ്യയിൽനിന്നാണ് മിയാൻ എന്ന വാക്കിന്റെ ഉദ്ഭവം. മുസ്ലിം ജെന്റിൽമാൻ എന്നതാണ് മിയാന്റെ അർഥം. സിറാജിനോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹതാരങ്ങളും അഭ്യുദയകാംഷികളും മിയാൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത്.
സ്കോർ കാർഡ് ലങ്കൻ ഇന്നിംഗ്സ്: നിസാങ്ക സി ജഡേജ സിറാജ് 2, കുശാൽ പെരേര സി രാഹുൽ ബി ബുംറ 0, കുശാൽ മെൻഡിസ് ബി സിറാജ് 17, സമരവിക്രമ എൽബിഡബ്ല്യു ബി സിറാജ് 0, അസലങ്ക സി ഇഷാൻ ബി സിറാജ് 0, ധനഞ്ജയ സി രാഹുൽ ബി സിറാജ് 4, ശനക ബി സിറാജ് 0, വെല്ലലേഗ സി രാഹുൽ ബി ഹാർദിക് 8, ഹേമന്ത നോട്ടൗട്ട് 13, മദുഷാൻ സി കോഹ്ലി ബി ഹാർദിക് 1, പതിരാന സി ഇഷാൻ ബി ഹാർദിക് 0, എക്സ്ട്രാസ് 5, ആകെ 15.2 ഓവറിൽ 50.
വിക്കറ്റ് വീഴ്ച: 1-1, 2-8, 3-8, 4-8, 5-12, 6-12, 7-33, 8-40, 9-50, 10-50.
ബൗളിംഗ്: ബുംറ 5-1-23-1, സിറാജ് 7-1-21-6, ഹാർദിക് 2.2-0-3-3, കുൽദീപ് 1-0-1-0.
ഇന്ത്യൻ ഇന്നിംഗ്സ്: ഇഷാൻ നോട്ടൗട്ട് 23, ശുഭ്മാൻ ഗിൽ നോട്ടൗട്ട് 27, എക്സ്ട്രാസ് 1, ആകെ 6.1 ഓവറിൽ 51/0.
ബൗളിംഗ്: മദുഷാൻ 2-0-21-0, പതിരാന 2-0-21-0, വെല്ലലേഗ 2-0-7-0, അസലങ്ക 0.1-0-1-0.
ഡയമണ്ടിൽ രണ്ടാമൻ നീരജ്
യൂജിൻ (അമേരിക്ക): 2023 ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ ജാവലിൻത്രോ സൂപ്പർ താരം നീരജ് ചോപ്രയ്ക്കു രണ്ടാം സ്ഥാനം. 2023 ബുഡാപെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജിനായിരുന്നു 2022 ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം. യൂജിൻ ഡയമണ്ട് ലീഗ് ഫൈനലിൽ 83.80 മീറ്ററുമായി നീരജ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചെക് റിപ്പബ്ലിക്കിന്റെ യാകൂബ് വഡ്ലെച്ചിനാണു സ്വർണം. 84.24 മീറ്ററാണു ചെക് താരം കുറിച്ചത്. യാകൂബിന്റെ കരിയറിലെ മൂന്നാം ഡയമണ്ട് ലീഗ് ഫൈനൽ ടൈറ്റിലാണിത്.
ഡയമണ്ട് ലീഗ് ഫൈനലിൽ ആദ്യ ത്രോ ഫൗളിലൂടെയാണ് നീരജ് ചോപ്ര ആരംഭിച്ചത്. രണ്ടാം ശ്രമത്തിൽ 83.80 മീറ്റർ കുറിച്ചു. മൂന്നാം ശ്രമത്തിൽ 81.37 മീറ്റർ ജാവലിൻ പായിച്ച നീരജിന്റെ നാലാം ശ്രമം ഫൗളായി. അഞ്ചാം ശ്രമത്തിൽ 80.74 മാത്രമാണ് നീരജിന് എറിയാൻ കഴിഞ്ഞത്. അതേസമയം, 2023 സീസണിൽ ദോഹ, ലുസെയ്ൻ ഡയമണ്ട് ലീഗുകളിൽ നീരജ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക താരമാണു നീരജ്. മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ, 3000 മീറ്റർ സ്റ്റീപ്പിൾ ചേസുകാരൻ അവിനാഷ് സാബ് ലെ, ട്രിപ്പിൾജംപ് താരം പ്രവീണ്‍ ചിത്രവേൽ എന്നവർക്കു യോഗ്യത ലഭിച്ചെങ്കിലും ഏഷ്യൻ ഗെയിംസ് മുന്നൊരുക്കത്തിന്റെ ഭാഗമായി പിൻവാങ്ങിയിരുന്നു. 23 മുതൽ ചൈനയിലാണ് 19-ാം ഏഷ്യൻ ഗെയിംസ്.
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് മിന്നും ജയം. ഹോം മത്സരത്തിൽ ബാഴ്സലോണ 5-0ന് റയൽ ബെറ്റിസിനെ കീഴടക്കി. ജാവോ ഫീലിക്സ് (25’), റോബർട്ട് ലെവൻഡോവ്സ്കി (32’), ഫെറാൻ ടോറസ് (62’), റാഫീഞ്ഞ (66’), ജാവോ കാൻസെലൊ (81’) എന്നിവരായിരുന്നു ബാഴ്സലോണയ്ക്കായി ലക്ഷ്യംകണ്ടത്.
വലൻസിയ 3-0ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. ലീഗിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്റായി ബാഴ്സലോണയ്ക്ക്.
ബൊപ്പണ്ണ മതിയാക്കി
ലക്നോ: മുതിർന്ന ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഡേവിസ് കപ്പ് കരിയർ അവസാനിപ്പിച്ചു. ഡേവിസ് കപ്പിൽ ജയത്തോടെയാണ് ബൊപ്പണ്ണ കോർട്ട് വിട്ടത്. വേൾഡ് ഗ്രൂപ്പ് രണ്ടിൽ മൊറോക്കോയ്ക്ക് എതിരായ ഡബിൾസിൽ യൂകി ഭാംബ്രിക്കൊപ്പം ബൊപ്പണ്ണ ജയം സ്വന്തമാക്കി.
മത്സരത്തിൽ ഇന്ത്യ 3-1ന് മൊറോക്കൊയെ തോൽപ്പിച്ചു. മൊറോക്കൻ സഖ്യത്തിനെതിരേ ബൊപ്പണ്ണ-ഭാംബ്രി കൂട്ടുകെട്ട് 6-2, 6-1നായിരുന്നു ജയം സ്വന്തമാക്കിയത്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ ബേൺമത്ത് ഗോൾരഹിത സമനിലയിൽ കുടുക്കി. ന്യൂകാസിൽ 1-0ന് ബ്രെന്റ്ഫോഡിനെ തോൽപ്പിച്ചു.
നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 3-1ന് വെസ്റ്റ് ഹാമിനെ കീഴടക്കി. ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചും ജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത് തുടരുന്നു.