ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍
ദുബായ്: രാഷ്ട്രീയ വൈരത്തില്‍പ്പൊതിഞ്ഞ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഏറ്റുമുട്ടലിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനു മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോര്‍ക്കാനുള്ള അരങ്ങൊരുങ്ങി.
2025 ഏഷ്യ കപ്പ് ഗ്രൂപ്പ് എയില്‍ ഈ മാസം 14നു നടന്ന മത്സരത്തില്‍ ക്യാപ്റ്റന്മാരായ സൂര്യകുമാര്‍ യാദവും സല്മാന് അലി അഗയും ടോസിനുശേഷവും, മത്സരശേഷം ടീം അംഗങ്ങള്‍ തമ്മിലും ഹസ്തദാനം നല്‍കാത്തതിനെത്തുടര്‍ന്നുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
ഹസ്തദാന വിവാദം നീറിപ്പുകയുന്ന ഒരു ആഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും; എരിതീയിലേക്കുള്ള എണ്ണയായി ഇന്ത്യ x പാക് ‘വാര് 2’ മാറുമെന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യ x പാക്; ഞായറാഴ്ച
സൂപ്പര്‍ ഫോറിലാണ് ഇന്ത്യ x പാക്കിസ്ഥാന് ഗള്‍ഫ് യുദ്ധത്തിന്റെ രണ്ടാം പതിപ്പ് അരങ്ങേറുന്നത്. ഞായറാഴ്ച ദുബായില്‍ രാത്രി 8.00നാണ് മത്സരം. സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആദ്യ മത്സരമാണിത്. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ 28നു നടക്കുന്ന ഫൈനലിലും ഇന്ത്യക്കും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഇറങ്ങാനുള്ള സാധ്യതയുണ്ട്.
ചിരവൈരികളെങ്കിലും സമാനതകളില്ലാത്ത ക്രിക്കറ്റ് വൈരമാണ് 2025 ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അരങ്ങേറുന്നത്. പതിറ്റാണ്ടുകളായ ഐസിസി, എസിസി പോരാട്ടങ്ങളില്‍ മാത്രമായാണ് ഇന്ത്യ x പാക് മത്സരം നടക്കുന്നതെങ്കിലും, കളിക്കാര്‍ മൈതാനത്ത് സൗഹൃദങ്ങള്‍ പങ്കിട്ടിരുന്ന ചരിത്രം ഏഷ്യ കപ്പോടെ അന്യംനിന്നെന്ന സൂചനയാണ് 2025 ഏഷ്യ കപ്പില്‍നിന്ന് ഇതുവരെ ലഭിക്കുന്നത്.
യുഎഇയെ കീഴടക്കി
ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു മത്സരങ്ങളും (യുഎഇക്ക് എതിരേ 9 വിക്കറ്റിനും പാക്കിസ്ഥാനെതിരേ 7 വിക്കറ്റിനും) ജയിച്ചതോടെ ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കു പിന്നാലെ ഗ്രൂപ്പില്‍നിന്ന് സൂപ്പര്‍ ഫോറിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിച്ചത് യുഎഇ x പാക്കിസ്ഥാന് പോരാട്ടമാണ്.
ഇന്ത്യക്കെതിരായ ഹസ്തദാന വിവാദത്തിനു കാരണമായെന്ന് പാക്കിസ്ഥാന് ആരോപിക്കുന്ന, മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് യുഎഇക്ക് എതിരായ മത്സരത്തിനു മുമ്പ് പാക്കിസ്ഥാന് ടീം ഹോട്ടലില്‍നിന്നു കൃത്യസമയത്ത് ഇറങ്ങാന്‍ കൂട്ടായിരുന്നില്ല.
ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍, യുഎഇയെ 41 റണ്‍സിനു കീഴടക്കിയാണ് പാക്കിസ്ഥാന് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തോടെ സൂപ്പര്‍ ഫോറിലേക്ക് എത്തിയത്. സ്കോര്‍: പാക്കിസ്ഥാന് 20 ഓവറില്‍ 146/9. യുഎഇ 17.4 ഓവറില്‍ 105.
14 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയും ചെയ്ത പാക്കിസ്ഥാന്റെ ഷഹീന് ഷാ അഫ്രീദിയായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്.
ടോക്കിയോ: 2022 ഒളിമ്പിക്സില്‍ സ്വര്‍ണം ലഭിച്ച ടോക്കിയോ, 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്രയെ തുണച്ചില്ല. ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മാത്രമാണ് സാധിച്ചത്.
2023 ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജിന്റെ, ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ ടോക്കിയോയില്‍ കണ്ടത്. 84.03 മീറ്റര്‍ മാത്രമാണ് നീരജ് ഇന്നലെ നടന്ന ഫൈനലില്‍ ജാവലിന്‍ എറിഞ്ഞതെന്നതും നിരാശയ്ക്ക് ആക്കംകൂട്ടി.
27ല്‍ പിഴച്ചു; മെഡല്‍ ഇല്ല
അവസാനം മത്സരിച്ച 26 വേദികളിലും ആദ്യ രണ്ട് സ്ഥാനത്തു ഫിനിഷ് ചെയ്ത, ലോക ഒന്നാം നമ്പറായ നീരജ് ടോക്കിയോ ലോക ചാമ്പ്യന്‍ഷിപ്പിലും ഫേവറിറ്റായാണ് എത്തിയത്. ആദ്യ ശ്രമത്തില്‍ 83.65 മീറ്റര്‍ മാത്രമേ നീരജ് ക്ലിയര്‍ ചെയ്തുള്ളൂ. രണ്ടാം ശ്രമത്തില്‍ 84.03 മീറ്റര്‍. മൂന്നാം ശ്രമം ഫൗള്‍. നാലാം ശ്രമം 82.86 മീറ്റര്‍. അഞ്ചാം ശ്രമം വീണ്ടും ഫൗള്‍.
27-ാം വേദിയില്‍ പിഴച്ചതോടെ നീരജിന്റെ തുടര്‍ച്ചയായ മെഡല്‍ നേട്ടത്തിനും വിരാമമായി. 2021 മുതലാണ് ആദ്യ രണ്ട് സ്ഥാനത്തുള്ള നീരജിന്റെ തുടര്‍ച്ചയായ ഫിനിഷിംഗ് ആരംഭിച്ചത്. ഈ ജൈത്രയാത്രയ്ക്കിടെ രണ്ട് ഒളിമ്പിക് (സ്വര്‍ണം, വെള്ളി) മെഡലും ഒരു ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും നീരജ് സ്വന്തമാക്കി.
40 സെന്റിമീറ്റര്‍; സച്ചിനു മെഡല്‍ നഷ്ടം
നീരജ് ചോപ്രയ്ക്കൊപ്പം ജാവലിന്‍ ത്രോ ഫൈനലിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യമായിരുന്നു സച്ചിന് യാദവ്. ആദ്യ ശ്രമത്തില്‍ 86.27 മീറ്റര്‍ ക്ലിയര്‍ ചെയ്ത് മൂന്നാം റൗണ്ട് വരെ ടോപ് ത്രീയില്‍ തുടര്‍ന്നു.
എന്നാല്‍, നാലാം ശ്രമത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ട് 88.16 മീറ്റര്‍ ക്ലിയര്‍ ചെയ്ത് സ്വര്‍ണം ഉറപ്പാക്കിയതോടെ സച്ചിന് യാദവ് നാലാം സ്ഥാനത്തേക്ക് ഇറങ്ങി. എങ്കിലും നീരജ് ചോപ്രയേക്കാള്‍ മികച്ച പ്രകടനം നടത്തിയതിന്റെ ആശ്വാസത്തിലാണ് സച്ചിന് യാദവ്. ഈ ഉത്തര്പ്രദേശ്കാരന്റെ മികച്ച പ്രകടനവും ഇതാണ്.
വെറും 40 സെന്റിമീറ്ററിനാണ് സച്ചിന് യാദവിന് വെങ്കലം നഷ്ടപ്പെട്ടത്. 88.67 മീറ്റര്‍ ജാവലിന്‍ പായിച്ച അമേരിക്കയുടെ കര്‍ട്ടിസ് തോംപ്സണ്, സച്ചിനെ (88.27) പിന്തള്ളി വെങ്കലം സ്വന്തമാക്കി. ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സിനാണ് (87.38) വെള്ളി. 2024 പാരീസ് ഒളിമ്പിക്സ് സ്വര്‍ണ ജേതാവായ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിന് (82.75) 10-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
പുറംവേദന ഉണ്ടായിരുന്നു: നീരജ് ചോപ്ര
ടോക്കിയോ: കഴിഞ്ഞ 26 മത്സര വേദിയിലും ആദ്യ രണ്ടു സ്ഥാനം സ്വന്തമാക്കിയ, പുരുഷ ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരമായ നീരജ് ചോപ്ര 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിച്ചത് ആരോഗ്യപ്രശ്നങ്ങളോടെ.
“എന്താണ് സംഭവിച്ചതെന്ന് എനിക്കു മനസിലാകുന്നില്ല. ഇങ്ങനെയൊന്ന് വളരെക്കാലമായി സംഭവിച്ചിട്ടില്ല. ടോക്കിയോയിലേക്കു വരുന്നതിനു മുമ്പ് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് ആഴ്ച മുമ്പ് പുറത്തിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതു തരണം ചെയ്യാമെന്നാണ് ഞാന്‍ വിചാരിച്ചത്.
ജാവലിന്‍ വളരെ കടുപ്പമുള്ള പോരാട്ടമാണ്. നിങ്ങള്‍ പൂര്‍ണ ആരോഗ്യത്തില്‍ അല്ലെങ്കില്‍ പുറത്താകും. സാരമില്ല, ഇതില്‍നിന്ന് ഞാന്‍ പാഠമുള്‍ക്കൊണ്ടു’’- ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം നീരജ് ചോപ്ര പറഞ്ഞു.
ഇന്ത്യ x ഒമാൻ മത്സരം ഇന്ന്, ബുംറയ്ക്ക് വിശ്രമം നൽകിയേക്കും
ദുബായ്: 2025 എഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നാം ജയം തേടി ഇന്ത്യ ഇന്ന് ഒമാനെതിരേ മത്സരിക്കും.
ഗ്രൂപ്പ് എയിൽ ആധികാരികമായ രണ്ടു ജയങ്ങളോടെ സൂപ്പർ ഫോർ ഉറപ്പിച്ചതിനാൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. പകരം അർഷ്ദീപ് സിംഗിന് അവസരമൊരുങ്ങും. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ ഒന്‍പത് വിക്കറ്റിനും വിവാദ ചൂടിൽ നടന്ന രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനും അനായാസം മറികടന്ന ശേഷമാണ് ഒമാനെതിരേ മത്സരിക്കാനിറങ്ങുന്നത്.
ആശങ്കകൾ ഇല്ലാത്തതിനാൽ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഭാരം കുറയ്ക്കാൻ ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. സൂപ്പർ ഫോറിലെ നിർണായക മത്സരങ്ങളിൽ മുതൽക്കൂട്ടാക്കാൻ ബുംറയെ ഒരുക്കുകയാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
ബുംറയുടെ അഭാവത്തിൽ ഒമാനെതിരേ അർഷ്ദീപിന് നറുക്കു വീഴുമെന്നാണ് സൂചന. ട്വന്റി-20 വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ ഒന്നാം നന്പർ താരമാണ് അർഷ്ദീപ് സിംഗ്. കുൽദീപ് യാദവടങ്ങുന്ന സ്പിൻ മാന്ത്രികതയിലാണ് ഇന്ത്യൻ പ്രതീക്ഷ.
അതേസമയം, പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സഞ്ജു സാംസണ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവർ അടങ്ങിയ മധ്യനിരയ്ക്ക് അവസരമൊരുക്കുകയെന്നതും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. രാത്രി എട്ടിനാണ് മത്സരം.
പാരീസ്/മ്യൂണിക്/ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണ് ഫുട്ബോളിന്റെ ആദ്യ റൗണ്ട് പോരാട്ടത്തില്‍, നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) മിന്നും ജയം സ്വന്തമാക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്മിലാന്, മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍ ടീമുകളും ജയം നേടി.
പിഎസ്ജി 4-0 അത്ലാന്ത
ഇറ്റാലിയന്‍ ക്ലബ്ബായ അത്ലാന്തയെ തരിപ്പണമാക്കിയാണ് പിഎസ്ജി കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിച്ചത്. മാര്‍ക്വിഞ്ഞോസ് (3’), ഖ്വിച ക്വാറ്റസ്ഖേലിയ (39’), നൂനൊ മെന്‍ഡസ് (51’), ഗോണ്‍സാലൊ റാമോസ് (90+1’) എന്നിവരായിരുന്നു പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.
ലിവര്‍പൂള്‍ 3-2 അത്ലറ്റിക്കോ
ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ ഹോം മത്സരത്തില്‍ സ്പെയിനില്‍നിന്നുള്ള അത്ലറ്റിക്കോ മാഡ്രിഡിന് എതിരേ സ്റ്റോപ്പേജ് ടൈം ഗോളില്‍ ജയം സ്വന്തമാക്കി. അഞ്ച് ഗോള്‍ പിറന്ന ത്രില്ലറില്‍ 3-2നായിരുന്നു ലിവര്‍പൂളിന്റെ ജയം. ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍ (4’), മുഹമ്മദ് സല (6’) എന്നിവര്‍ ആദ്യ 10 മിനിറ്റിനുള്ളില്‍ ലിവര്‍പൂളിന് 2-0ന്റെ ലീഡ് നല്കി. എന്നാല്‍, മാര്‍ക്കോസ് ലോറെന്റിന്റെ (45+3’, 81’) ഇരട്ട ഗോളില്‍ അത് ലറ്റിക്കോ ഒപ്പമെത്തി. വിന്ജില് വാന്‍ഡിക്കിന്റെ (90+2’) ഹെഡര്‍ ഗോളിലായിരുന്നു പിന്നീട് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്.
ബയേണ്‍ 3-1 ചെല്‍സി
ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ ഹോം മത്സരത്തില്‍ തകര്‍ത്ത് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്. ഹാരി കെയ്ന്‍ (27’ പെനാല്‍റ്റി, 63’) ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ 3-1ന് ആയിരുന്നു ബയേണിന്റെ ജയം. ട്രെവോ ചലൗബയുടെ (20’) സെല്‍ഫ് ഗോളിലായിരുന്നു ബയേണ്‍ ലീഡ് നേടിയത്. കോള്‍ പാമര്‍ (29’) ചെല്‍സിക്കായി വല കുലുക്കി.
ഇന്റര്മിലാന് 2-0 അയാക്സ്
ഇറ്റാലിയന്‍ ക്ലബ് ഇന്റര്മിലാന് എവേ പോരാട്ടത്തില്‍ 2-0ന് നെതര്‍ലന്‍ഡ്സില്‍നിന്നുള്ള അയാക്സ് ആംസ്റ്റര്‍ഡാമിനെ തോല്‍പ്പിച്ചു. മാര്‍കസ് തുറാമിന്റെ (42’, 47’) ഇരട്ട ഗോളിലായിരുന്നു ഇന്ററിന്റെ ജയം.
പാക് സമ്മര്‍ദം വിഫലമാക്കിയ ഇന്ത്യക്കാരന്
ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് പുറത്താക്കണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ആവശ്യവും, പിന്നീട് നടത്തിയ സമ്മര്‍ദവും ഐസിസി അതിജീവിച്ചത് ഒരു ഇന്ത്യക്കാരന്റെ ഇടപെടലിലൂടെ.
ഐസിസി ചെയര്‍മാനായ ജയ് ഷാ ആയിരിക്കുമെന്നാണു കരുതുന്നതെങ്കില്‍, അല്ലെന്നുത്തരം. പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സിഇഒ) സഞ്ജോഗ് ഗുപ്തയായിരുന്നു.
സഞ്ജോഗ് ഗുപ്തയുടെ നയതന്ത്ര ചര്‍ച്ചയാണ് പിസിബിയുടെ സമ്മര്‍ദത്തില്‍ ഐസിസി വഴങ്ങാതിരിക്കാന്‍ കാരണം. യുഎഇക്ക് എതിരേ ബുധനാഴ്ച നടന്ന മത്സരത്തിനായി പാക് ക്രിക്കറ്റ് ടീമിനെ ഹോട്ടലില്‍നിന്ന് ഇറക്കാതെയായിരുന്നു പിസിബിയുടെ സമ്മര്‍ദതന്ത്രം. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു മണിക്കൂര്‍ വൈകി പാക് ക്രിക്കറ്റ് ടീം മൈതാനത്ത് എത്തുകയായിരുന്നു. പൈക്രോഫ്റ്റിനു പകരമായി റിച്ചി റിച്ചാര്‍ഡ്സനെ മാച്ച് റഫറി ആക്കണമെന്നായിരുന്നു പിസിബിയുടെ ആവശ്യം.
ഇ-മെയില്‍ യുദ്ധം
പിസിബിയും ഐസിസിയും തമ്മില്‍ ഇ-മെയില്‍ വഴിയായിരുന്നു വാദപ്രതിവാദങ്ങള്‍ നടത്തിയത്. ഇന്ത്യ x പാക് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്നു പരിശോധിക്കുമെന്നും പൈക്രോഫ്റ്റ് മാപ്പു പറഞ്ഞെന്നും അവകാശപ്പെട്ട് പിസിബി പ്രസ്താവന ഇറക്കിയശേഷമാണ് യുഎഇക്ക് എതിരേ പാക് ടീം ഇറക്കിയത്. എന്നാല്‍, പൈക്രോഫ്റ്റ് മാപ്പു പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഐസിസിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യക്കാരനാണ് സഞ്ജോഗ്. ജിയൊസ്റ്റാര് സിഇഒ ആയിരിക്കേയാണ് ഈ വര്‍ഷം ജൂലൈയില്‍ സഞ്ജോഗ് ഗുപ്ത ഐസിസിയിലേക്ക് എത്തിയത്.
അബുദാബി: ശ്രീലങ്കയ്ക്ക് എതിരായ ഏഷ്യ കപ്പ് ഗ്രൂപ്പ് ബി ട്വന്റി-20 ക്രിക്കറ്റിൽ അവസാന രണ്ട് ഓവറിൽ 49 റൺസ് അടിച്ച അഫ്ഗാനിസ്ഥാൻ പൊരുതാനുള്ള സ്കോറിൽ.
അവസാന ഓവറിൽ മുഹമ്മദ് നബി അഞ്ച് സിക്സ് പറത്തിയപ്പോൾ അഫ്ഗാന്റെ സ്കോർ 20 ഓവറിൽ 169/8ൽ എത്തി. നബിയാണ് (22 പന്തിൽ 60) ടോപ് സ്കോറർ.
റാഷിദ് ഖാൻ (24), ഇബ്രാഹിം സദ്രാൻ (24) എന്നിവരും പൊരുതി. ലങ്കയുടെ നുവാൻ തുഷാര നാല് ഓവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
സിന്ധു ക്വാർട്ടറിൽ
ബെയ്ജിംഗ്: ഇന്ത്യയുടെ പി.വി. സിന്ധുവും സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യവും നേരിട്ടുള്ള ഗെയിമുകൾക്ക് വിജയിച്ച് ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ 2025 ക്വാർട്ടർ ഫൈനലിൽ.
ഒളിന്പിക്സിൽ ഇരട്ട മെഡൽ ജേതാവായ വനിത സിംഗിൾസ് താരം സിന്ധു, ആറാം റാങ്കിലുള്ള തായ് എതിരാളിയായ പോണ്‍പാവീ ചോച്ചുവോങിനെ 21-15, 21-15 എന്ന സ്കോറിന് പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ ആൻ സെ യംഗിനെ സിന്ധു നേരിടും. ടോപ് സീഡായ കൊറിയൻ താരം ഇതുവരെ കളിച്ച ഏഴ് മത്സരത്തിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ചൈനീസ് തായ്പേയിയുടെ വാങ് ചി ലിൻ- ചിയു ഹ്സിയാങ് ചീഹ് സഖ്യത്തെയാണ് പ്രീക്വാർട്ടറിൽ തോൽപ്പിച്ചത്. സ്കോർ: 21-13, 21-12.
ഇന്ത്യ x ഇറാന് ഫൈനല്‍
ക്വലാലംപുര്‍: ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് ബാസ്കറ്റ്ബോളില്‍ ഇന്ത്യ ഫൈനലില്‍. കിരീട പോരാട്ടത്തില്‍ ഇറാന് ആണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്തോനേഷ്യയെ തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്. സ്കോര്‍: 65-53. 12 റീബൗണ്ട് ഉള്‍പ്പെടെ 22 പോയിന്റ് നേടിയ വിഹ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഹോങ്കോംഗിനെ കീഴടക്കിയാണ് ഇറാന് ഫൈനലിലെത്തിയത്. ആദ്യ റൗണ്ടില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 70-67ന് ഇന്ത്യ ജയിച്ചിരുന്നു.
ജുറെലിനു സെഞ്ചുറി
ലക്നോ: ഓസ്ട്രേലിയ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ എയുടെ ധ്രുവ് ജുറെലിനു സെഞ്ചുറി.
മൂന്നാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സ് എടുത്തിട്ടുണ്ട്. ഓസ്ട്രേലിയ എ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു.
132 പന്തില്‍ 113 റണ്‍സുമായി ധ്രുവ് ജുറെല്‍ ക്രീസില്‍ തുടരുകയാണ്. ദേവ്ദത്ത് പടിക്കലാണ് (178 പന്തില്‍ 86) കൂട്ടിനുള്ളത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (8) മാത്രമാണ് നിരാശപ്പെടുത്തിയത്. അഭിമന്യു ഈശ്വരന് (44), നാരായണ്‍ ജഗദീശന് (64), സായ് സുദര്ശന് (73) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
മെസി കരാര്‍ നീട്ടിയേക്കും
മയാമി: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയുമായി അര്‍ജന്റൈന്‍ ഫുട്ബോളര് ലയണല്‍ മെസി കരാര്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്.
2023ല്‍ ആണ് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. 2025 എംഎല്‍എസ് സീസണ് അവസാനിക്കുന്നതോടെ നിലവിലെ കരാര്‍ അവസാനിക്കും.
യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം
ദുബായ്: ഇന്ത്യ x പാക്കിസ്ഥാന് വൈരത്തിന്റെ അലയൊലി 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഷെഡ്യൂളിനെത്തന്നെ ബാധിച്ചു.
ഇന്ത്യക്തെതിരേ 14നു നടന്ന മത്സരത്തില്‍ ടോസിന്റെ സമയത്തും മത്സരം കഴിഞ്ഞും ടീം ക്യാപ്റ്റന്മാരും കളിക്കാരും ഹസ്തദാനം നല്‍കാത്തതിന്റെ ബാക്കിപത്രമായി ഇന്നലെ യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം.
ഇന്ത്യ x പാക് മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ആവശ്യം ഐസിസി നിരാകരിച്ചതിനു പിന്നാലെയാണ് ഇന്നലെ മത്സരത്തിനായി ഇറങ്ങാതെ പാക് ടീം ഹോട്ടലില്‍ തങ്ങിയത്.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടിന് ആരംഭിക്കേണ്ടിയിരുന്ന യുഎഇക്ക് എതിരായ മത്സരത്തിനായി 8.30നാണ് പാക് ടീം എത്തിയത്. അതീവ സമ്മര്‍ദമുണ്ടായെങ്കിലും പാക്കിസ്ഥാന് x യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടരും. ആന്‍ഡി പൈക്രോഫ്റ്റാണ് പാക് ക്യാപ്റ്റന്‍ സല്മാന് ആഗയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കേണ്ടെന്നു പറഞ്ഞെന്നും ടീം ലിസ്റ്റ് കൈമാറ്റം ചെയ്യിക്കാതിരുന്നെന്നുമാണ് പിസിബിയുടെ ആരോപണം.
“പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞു’’
പിസിബി ചെയര്‍മാനും എസിസി പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വി, പാക്കിസ്ഥാന്റെ മുന്‍ ചെയര്മാന്മാരായ റമീസ് രാജ, നജാം സേത്തി തുടങ്ങിയവരുമായി സജീവ ചര്‍ച്ച നടത്തിയശേഷമാണ് പാക് ക്രിക്കറ്റ് ടീമിനോട് ഹോട്ടലില്‍ തുടരാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം. മത്സരത്തിന്റെ സമയം അടുക്കുമ്പോഴും നഖ്വി, റമീസ് രാജ അടക്കമുള്ളവരോട് ബന്ധപ്പെട്ടിരുന്നതായാണ് ലഭിച്ച റിപ്പോര്‍ട്ട്.
പാക് ടീം ഗ്രൗണ്ടിലേക്ക് എത്തിയതിനു പിന്നാലെ, പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്നും ഇന്ത്യ x പാക് മത്സരത്തില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്ന് അന്വേഷിക്കുമെന്ന് ഐസിസി അറിയിച്ചതായും പിസിബി പ്രസ്താവിച്ചു.
പാക് പട 146
ദുബായ്: യുഎഇക്ക് എതിരായ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ നേടിയത് 146 റണ്‍സ്. ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണിത്. അർധസെഞ്ചുറി നേടിയ ഫഖാർ സമനും (36 പന്തിൽ 50) തകർത്തടിച്ച ഷഹീൻ അഫ്രീദിയുമാണ് (14 പന്തിൽ 29 നോട്ടൗട്ട്) പാക്കിസ്ഥാനെ 146ൽ എത്തിച്ചത്.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ഇന്നു ഫൈനല്‍
ടോക്കിയോ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നിലനിര്‍ത്താനായി നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും.
തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്ഷിലും സ്വര്‍ണം നേടുക എന്ന ലക്ഷ്യമാണ് നീരജ് ചോപ്രയ്ക്കുള്ളത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.53 മുതലാണ് പുരുഷ വിഭാഗം ജാവലിന്‍ത്രോ ഫൈനല്‍ പോരാട്ടം. 2023 ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യക്കായി ചരിത്ര സ്വര്‍ണം സ്വന്തമാക്കിയത്.
ആദ്യ ഏറില്‍ യോഗ്യത
ഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ഫൈനല്‍ ടിക്കറ്റെടുത്താണ് നീരജിന്റെ വരവ്. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ഏറില്‍ 84.85 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ത്ത് 84.50 മീറ്റര്‍ ആയിരുന്നു.
പാരീസ് ഒളിമ്പിക്സില്‍ നീരജിനെ പിന്തള്ളി സ്വര്‍ണം നേടിയ പാക്കിസ്ഥാന്റെ അര്‍ഷീദ് നദീമും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അര്‍ഷാദ് നദീം, 85.28 മീറ്റര്‍ ദൂരം കുറിച്ചാണ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
സച്ചിന് യാദവും ഫൈനലിന്
നീരജിനെ കൂടാതെ ഇന്ത്യയുടെ രോഹിത് യാദവ്, സച്ചിന് യാദവ്, യഷ് വീര്‍ സിംഗ് എന്നിവരും യോഗ്യതാ റൗണ്ടില്‍ മത്സരിച്ചിരുന്നു. ഇതില്‍ സച്ചിന് യാദവിനു മാത്രമാണ് ഫൈനല്‍ യോഗ്യത ലഭിച്ചത്. 83.67 മീറ്ററാണ് സച്ചിന് യാദവിന്റെ ദൂരം. ആദ്യ 12 സ്ഥാനക്കാര്‍ക്ക് ഫൈനല്‍ ടിക്കറ്റ് ലഭിക്കുമെന്നതിനാല്‍, 10-ാം സ്ഥാനക്കാരനായാണ് സച്ചിന് യാദവിന്റെ വരവ്. രോഹിത് യാദവ് 77.81 മീറ്ററും യഷ് വീര്‍ സിംഗ് 77.51 മീറ്ററുമാണ് കണ്ടെത്തിയത്.
ഗ്രൂപ്പ് എയില്‍ മത്സരിച്ച സച്ചിന് യാദവ്, ആദ്യ ശ്രമത്തില്‍ 80.16 മീറ്റര്‍ കുറിച്ചു. രണ്ടാം ശ്രമത്തിലാണ് 83.67 മീറ്റര്‍ എറിഞ്ഞതും ഗ്രൂപ്പ് എയില്‍ ആറാം സ്ഥാനത്തോടെ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയതും.
യോഗ്യതയില്‍ ആന്ഡേഴ്സണ്
യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത് ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് ആണ്, 89.53 മീറ്റര്‍. ഡയമണ്ട് ഫൈനല്‍സ് ജേതാവായ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 87.21 മീറ്ററുമായി മികച്ച രണ്ടാമത്തെ ദൂരത്തിന് ഉടമയായി. ആന്ഡേഴ്സണ് പീറ്റേഴ്സും ജൂലിയന്‍ വെബ്ബറും രണ്ടാം ശ്രമത്തിലാണ് ഈ ദൂതം കുറിച്ചത്.
അബൂബക്കര്‍, ചിത്രവേല്‍, അനിമേഷ്
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഫൈനല്‍ യോഗ്യതയ്ക്കായി പോരാടിയ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍, അനിമേഷ് കുഴൂര്‍, മലയാളി താരം അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ക്കു നിരാശ.
പുരുഷ വിഭാഗം ട്രിപ്പിള്‍ജംപ് യോഗ്യതാ റൗണ്ടില്‍ 16.74 മീറ്റര്‍ ക്ലിയര്‍ ചെയ്ത പ്രവീണ്‍ ചിത്രവേലിനും 16.33 മീറ്റര്‍ ചാടിയ അബ്ദുള്ള അബൂബക്കറിനും ഫൈനല്‍ ടിക്കറ്റ് ലഭിച്ചില്ല. ഗ്രൂപ്പ് ബിയില്‍ എട്ടാം സ്ഥാനത്തായിരുന്നു പ്രവീണ്‍ ചിത്രവേല്‍. അബ്ദുള്ള അബൂബക്കര്‍ ഗ്രൂപ്പ് എയില്‍ 10-ാം സ്ഥാനത്തും. 17.10 മീറ്ററായിരുന്നു ഫൈനലിനു ള്ള യോഗ്യതാ മാര്‍ക്ക്.
പുരുഷ വിഭാഗം 200 മീറ്ററില്‍ മത്സരിച്ച അനിമേഷിന് 20.77 സെക്കന്‍ഡിലാണ് ഫിനിഷിംഗ് ലൈന്‍ കടക്കാന്‍ സാധിച്ചത്. ഹീറ്റ് മൂന്നില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു അനിമേഷ്.
ലോസ് ബ്ലാങ്കോസ് @ 200
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ലോസ് ബ്ലാങ്കോസ് (ദ വൈറ്റ്സ്) എന്നറിയപ്പെടുന്ന റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ 2-1ന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ തോല്‍പ്പിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം റയല്‍ സ്വന്തമാക്കി.
ഒരു ഗോളിനു പിന്നിലാകുകയും അവസാന 18 മിനിറ്റ് 10 പേരായി ചുരുങ്ങുകയും ചെയ്തെങ്കിലും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ മുട്ടുമടക്കിയില്ല. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ (28’, 81’) ഇരട്ട പെനാല്‍റ്റി ഗോളാണ് റയല്‍ മാഡ്രിഡിനു ജയം സമ്മാനിച്ചത്. 22-ാം മിനിറ്റില്‍ തിമോത്തി വേഗിന്റെ ഗോളിലൂടെ മാഴ്സെ ലീഡ് നേടി.
1990ന്റെ തുടക്കത്തില്‍ യൂറോപ്യന്‍ പോരാട്ടം പരിഷ്കരിച്ചശേഷം 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് റയല്‍ മാഡ്രിഡ്. ഇക്കാലത്തിനിടെ 700 ഗോളും ലോസ് ബ്ലാങ്കോസ് സ്വന്തമാക്കി. റയല്‍ മാഡ്രിഡിനായി കിലിയന്‍ എംബപ്പെ 50 ഗോള്‍ എന്ന നാഴികക്കല്ലിലെത്തിയെന്നതും ശ്രദ്ധേയം. 64 മത്സരങ്ങളില്‍നിന്നാണ് ഫ്രഞ്ച് താരം 50 ഗോള്‍ പൂര്‍ത്തിയാക്കിയത്.
പീരങ്കി മുഴക്കം; 2-0
സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ പീരങ്കി മുഴക്കം. പീരങ്കിപ്പടയെന്ന വിശേഷണമുള്ള ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എവേ പോരാട്ടത്തില്‍ സ്പെയിനില്‍നിന്നുള്ള അത്ലറ്റിക് ബില്‍ബാവോയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (72’), ലിയാന്‍ഡ്രൊ ടൗസാര്ഡ് (87’) എന്നിവര്‍ നേടിയ ഗോളുകളിലൂടെ 2-0നായിരുന്നു ഗണ്ണേഴ്സിന്റെ ജയം.
പകരക്കാരുടെ ബെഞ്ചില്‍നിന്ന് കളത്തിലെത്തി 36-ാം സെക്കന്‍ഡിലായിരുന്നു മാര്‍ട്ടിനെല്ലിയുടെ ഗോള്‍. ലിയാന്‍ഡ്രൊ ടൗസാര്ഡായിരുന്നു അസിസ്റ്റ് ചെയ്തത്. ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സണലിന്റെ അതിവേഗ സബ്സ്റ്റിറ്റ്യൂട്ട് ഗോള്‍ എന്ന റിക്കാര്‍ഡ് ഇതോടെ കുറിക്കപ്പെട്ടു. 65-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ ടൗസാര്ഡിന്റെ ഗോളിനു വഴിയൊരുക്കിയത് മാര്‍ട്ടിനെല്ലിയായിരുന്നു.
ടോട്ടന്‍ഹാം, യുവന്റസ്
ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ ഹോം ഗ്രൗണ്ടില്‍വച്ച് 1-0ന് സ്പാനിഷ് ടീമായ വിയ്യാറയലിനെ തോല്‍പ്പിച്ചു. ലൂയിസ് ജൂണിയറിന്റെ (4’) സെല്‍ഫ് ഗോളിലായിരുന്നു ടോട്ടന്‍ഹാമിന്റെ ജയം.
എട്ടു ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസും ജര്‍മന്‍ സംഘമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സമനിലയില്‍ പിരിഞ്ഞു; 4-4.
ഗില്ലോസ്, ഖരാബാഗ് ചരിത്രം
ലിസ്ബണ്‍/ഐന്തോവന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ ചരിത്ര തുടക്കം കുറിച്ച് ബെല്‍ജിയം ക്ലബ് യൂണിയന് സെന്റ് ഗില്ലോസും അസര്ബൈജാന് ടീമായ എഫ്കെ ഖരാബാഗും. പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫികയ്ക്ക് എതിരായ എവേ പോരാട്ടത്തില്‍ ഖരാബാഗ് 3-2ന്റെ ജയം സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഖരാബാഗിന്റെ കന്നിജയമാണ്. 2-0നു പിന്നില്‍നിന്നശേഷമായിരുന്നു ഖരാബാഗിന്റെ ജയം.
90 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2024-25 സീസണ് ബെല്‍ജിയം പ്രൊ ലീഗ് ചാമ്പ്യന്മാരായാണ് യൂണിയന് സെന്റ് ഗില്ലോസ് ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ ഗില്ലോസ് 3-1ന് നെതര്‍ലന്‍ഡ്സില്‍നിന്നുള്ള പിഎസ്വി ഐന്തോവനെ കീഴടക്കി തങ്ങളുടെ വരവ് അറിയിച്ചു.
സൂപ്പര്‍ ഫാസ്റ്റ് സ്മൃതി
മൊഹാലി: ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ മിന്നും സെഞ്ചുറി. ഓസ്ട്രേലിയ വനിതകള്‍ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ 77 പന്തില്‍ സ്മൃതി സെഞ്ചുറി തികച്ചു.
ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ അതിവേഗ സെഞ്ചുറിയില്‍ രണ്ടാം സ്ഥാനത്താണ് ഈ ഇന്നിംഗ്സ്. ഈ വര്‍ഷം അയര്‍ലന്‍ഡിന് എതിരേ 70 പന്തില്‍ സെഞ്ചുറി നേടിയ സ്മൃതിയുടെ പേരിലാണ് റിക്കാര്‍ഡ്. മത്സരത്തില്‍ 91 പന്തില്‍ സ്മൃതി 117 റണ്‍സ് നേടി.
ഇന്ത്യന്‍ ഇന്നിംഗ്സ് 49.5 ഓവറില്‍ 292ല്‍ അവസാനിച്ചു. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 40.5 ഓവറില്‍ 190ന് പുറത്ത്. ഇന്ത്യക്ക് 102 റണ്‍സ് ജയം. ഇതോടെ മൂന്നു മത്സര പരമ്പര 1-1 സമനിലയില്‍ എത്തി. സ്മൃതി മന്ദാനയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
റിക്കാര്‍ഡ് പലത്
സ്മൃതിയുടെ 12-ാം ഏകദിന സെഞ്ചുറിയാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന സ്വന്തം റിക്കാര്‍ഡും ഇതോടെ സ്മൃതി പുതുക്കി. മാത്രമല്ല, വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഓപ്പണര്‍ എന്ന റിക്കാര്‍ഡില്‍ ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സിന് ഒപ്പവും സ്മൃതി എത്തി.
വനിതാ രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേട്ടത്തില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരം ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിന് (12 സെഞ്ചുറി) ഒപ്പമാണ് സ്മൃതി. ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ് (15), ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സ് (13) എന്നിവരാണ് പട്ടികയില്‍ സ്മൃതിക്കു മുന്നിലുള്ളത്.
ടൈറ്റില്‍ പ്രോ ബോക്സിംഗ്
കൊച്ചി: കടവന്ത്രയിലെ ടൈറ്റില്‍ ബോക്സിംഗ് ക്ലബ് സംഘടിപ്പിച്ച ടൈറ്റില്‍ പ്രോ ബോക്സിംഗ് സീരീസ് വണ്‍ മത്സരത്തില്‍ പി.ജി. വിഷ്ണു സൂപ്പര്‍ ലൈറ്റ് വെയ്റ്റ് കാറ്റഗറിയില്‍ വിജയിയായി.
ഇമ്മാനുവല്‍ ബോബന് വെല്‍റ്റര്‍ വെയ്റ്റിലും നിതിന്‍ സൂപ്പര്‍ ബാന്റം വെയ്റ്റ് കാറ്റഗറിയിലും എന്‍.എസ്. സൂരജ്, എന്‍.വി. വിമല്‍ എന്നിവര്‍ ലൈറ്റ് വെയ്റ്റ് കാറ്റഗറിയിലും ജേതാക്കളായി. റയാന് ടോം ടിമി ക്രൂസര്‍ വെയ്റ്റ് കാറ്റഗറിയിലും വിജയിച്ചു.
വനിതകളുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് കാറ്റഗറിയില്‍ എം.ജി. ലക്ഷ്മി ദേവനന്ദയെ പരാജയപ്പെടുത്തി. അക്ഷയ് ചെഹല്‍ - രോഹിത് കുമാര്‍ സൂപ്പർ പോരാട്ടം സമനിലയില്‍ കലാശിച്ചു.
ആർ.പി. സിംഗ്, നമാൻ ഓജ
ന്യൂഡൽഹി: ബിസിസിഐ സെലക്ഷൻ കമ്മിറ്റി അംഗമാകാൻ അപേക്ഷ സമർപ്പിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളായ പ്രഗ്യാൻ ഓജയും ആർ.പി. സിംഗും.
സെലക്ഷൻ കമ്മിറ്റിയിലെ എസ്. ശരത്ത്, സുബ്രതോ ബാനർജി എന്നിവരുടെ ഒഴിവിലേക്കാണ് അപേക്ഷ സ്വീകരിച്ചത്.
അശോക് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) 28ന് നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിന് മുന്‍പ് ഓജയുടെയും ആർ.പി. സിംഗിന്റെയും പേരുകൾ അംഗീകരിക്കുമെന്നാണ് സൂചന.
സൂപ്പര്‍ 4ന് ലങ്ക, അഫ്ഗാന്
അബുദാബി: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍നിന്ന് ആരൊക്കെ സൂപ്പര്‍ ഫോറില്‍ കടക്കുമെന്ന് ഇന്നറിയാം.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഏറ്റുമുട്ടും.
ശ്രീലങ്ക നാലു പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ബംഗ്ലാദേശാണ് രണ്ടാമത്. രണ്ടു പോയിന്റുള്ള അഫ്ഗാന്, ഇന്നു ജയിച്ചാല്‍ സൂപ്പര്‍ 4ല്‍ പ്രവേശിക്കാം.
മെസി തിളങ്ങി, മയാമിയും
മയാമി: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ഫുട്ബോളില്‍ ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗോളും അസിസ്റ്റും നടത്തിയ മത്സരത്തില്‍ ടീമിന് 3-1ന്റെ ജയം.
സിയാറ്റില്‍ സൗണ്ടേഴ്സ് എഫ്സിയെയാണ് ഇന്റര്‍ മയാമി തോല്‍പ്പിച്ചത്. 12-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളിന് അസിസ്റ്റ് നടത്തിയ മെസി, 41-ാം മിനിറ്റില്‍ സിയാറ്റിലിന്റെ വല കുലുക്കി.
സാത്വിക്- ചിരാഗ് മുന്നോട്ട്
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 750 ബാഡ്മിന്റൺ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു. മലേഷ്യൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ക്വാർട്ടർ പ്രവേശനം.
അതേസമയം, മിക്സഡ് ഡബിൾസിൽ ധ്രുവ് കപില- തനീഷ ക്രാസ്റ്റോ സഖ്യം ചൈനയുടെ ഫെങ് യാൻ ഷെ-ഹുവാങ് ഡോങ് പിംഗ് സഖ്യത്തോട് 21-19, 21-13 സ്കോറിന് പരാജയപ്പെട്ടു. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും തോൽവിയോടെ പുറത്തായി.
മലേഷ്യൻ ജോഡികളായ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ്പ് സഖ്യത്തെ 24-22, 21-13 സ്കോറിനാണ് സാത്വിക്- ചിരാഗ് സഖ്യം പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടിൽ സാത്വിക്-ചിരാഗ് ജോഡി ചൈനീസ് തായ്പേയിയുടെ ചിയു ഹ്സിയാങ് ചിയേ, വാങ് ചി-ലിൻ സഖ്യത്തെ നേരിടും.
തകര്‍പ്പന്‍ ജോഷ്
ലക്നോ: ഇന്ത്യ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയ എയുടെ ജോഷ് ഫിലിപ്പിന്റെ തകര്‍പ്പന്‍ സെഞ്ചുറി.
ഏഴാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ്, 87 പന്തില്‍ 123 റണ്‍സുമായി പുറത്താകാതെ നിന്നു. 532/6 എന്ന നിലയില്‍ ഓസ്ട്രേലിയ എ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാംദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ എ, ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എടുത്തു.
ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോണ്‍സര്‍ഷിപ്പ് അപ്പോളോ ടയേഴ്സിന്
മുംബൈ: ബിസിസിഐ ബിഡുകള്‍ പൊട്ടിച്ചു; അപ്പോള്‍ എന്തു സംഭവിച്ചു? 579.06 കോടി രൂപയ്ക്ക് അപ്പോളോ ടയേഴ്സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജഴ്സി സ്പോണ്‍സര്‍മാരായി.
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ ഡ്രീം 11 അരങ്ങൊഴിഞ്ഞ സ്ഥാനത്തേക്ക്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സിനെ ബിസിസിഐ നിയോഗിച്ചു. 2028 മാര്‍ച്ച് വരെ നീളുന്ന കരാറാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐ (ദ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ഒപ്പുവച്ചത്.
ഇക്കാര്യം ബിസിസിഐ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ നിരോധിച്ചതോടെ ഡ്രീം 11 എന്ന പേര് ഇന്ത്യന്‍ ജഴ്സിയില്നിന്നു മാഞ്ഞു. തുടര്‍ന്ന് ജഴ്സി സ്പോണ്‍സര്‍മാരില്ലാതെയാണ് നിലവില്‍ 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ടീം ഇന്ത്യ പങ്കെടുത്തുകൊണ്ടിരുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം മുതല്‍ ജഴ്സിയില്‍ അപ്പോളോ ടയേഴ്സ് എന്ന പേര് സ്ഥാനം പിടിക്കും. വെള്ളിയാഴ്ച ഒമാന്‍ എതിരേയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം.
ഒരു മത്സരത്തിന് 4.5 കോടി!
2028 മാര്‍ച്ച് വരെ നീളുന്ന കരാറിനിടെ ഇന്ത്യന്‍ ടീം ഏകദേശം 141 മത്സരങ്ങള്‍ കളിക്കുമെന്നാണ് കണക്കുകള്‍. 20 ഐസിസി മത്സരങ്ങളും 121 ബൈലാറ്ററല്‍ മത്സരങ്ങളും ഉള്‍പ്പെടെയാണിത്. ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപ വീതം അപ്പോളോ ടയേഴ്സ് മുടക്കും. ഐസിസി മത്സരങ്ങള്‍ക്കായി 1.72 കോടി രൂപയും.
ഇന്ത്യന്‍ ടീമിന്റെ ഒരു മത്സരത്തിന് ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും കൂടുതല്‍ തുകയാണ് അപ്പോളോ ടയേഴ്സ് നല്കുന്ന 4.5 കോടി രൂപ. മുന്‍ സ്പോണ്‍സര്‍മാരായ ഡ്രീം 11 ഒരു മത്സരത്തിന് 4 കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. ഡ്രീം 11 ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്‍സര്‍മാരായത് 358 കോടി രൂപയ്ക്കായിരുന്നു.
ക്യാന്‍വ, ജെകെ പിന്തള്ളപ്പെട്ടു
ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്‍സര്‍ഷിപ്പിനുള്ള ബിഡിംഗില്‍ ഓസ്ട്രേലിയന്‍ സോഫ്റ്റ്വേര്‍ കമ്പനിയായ ക്യാന്വയെയും ഇന്ത്യന്‍ കമ്പനിയായ ജെകെ സിമെന്റിനെയുമാണ് അപ്പോളോ ടയേഴ്സ് പിന്തള്ളിയത്. 554.48 കോടി രൂപയായിരുന്നു ക്യാന്‍വയുടെ ബിഡ്. ജെകെ ടയേഴ്സ്, ജെകെ ലക്ഷ്മി സിമെന്റ്, ജെകെ പേപ്പര്‍ അടക്കമുള്ള വന്‍ വ്യവസായ കുടുംബത്തില്‍നിന്നുള്ള ജെകെ സിമെന്റിന്റെ ഓഫര്‍ 477.7 കോടി രൂപയായിരുന്നു.
ബിര്‍ല ഒപ്റ്റസ് പെയിന്റ്സിനും ഇന്ത്യന്‍ ജഴ്സി സ്പോണ്‍സര്‍മാരാകാന്‍ താത്പര്യമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അവര്‍ക്കു ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലായിരുന്നു.
ലേലത്തിലെ നിബന്ധനകള്‍
ഈ മാസം രണ്ടിനാണ് ബിസിസിഐ സ്പോണ്‍സര്‍ഷിപ്പിനായി ലേലം സമര്‍പ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചത്.
ഗെയിമിംഗ്, ബെറ്റിംഗ്, ക്രിപ്റ്റോ, സിഗരറ്റ് കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. അതുപോലെ സ്പോര്‍ട്സ് സാധന നിര്‍മാതാക്കള്‍, ബാങ്കിംഗ്, ഫൈനാന്‍സ്, നോണ്‍ ആല്‍ക്കഹോളിക് കോള്‍ഡ് ബിവറേജസ്, ഫാന്‍, മിക്സര്‍ ഗ്രൈന്‍ഡേഴ്സ്, സേഫ്റ്റി ലോക്സ്, ഇന്‍ഷ്വറന്‍സ് കമ്പനികളെയും ലേലത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.
പേരാമ്പ്രയുടെ സ്വന്തം അപ്പോളോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സ് എത്തുന്നതില്‍ കേരളക്കരയ്ക്കും അഭിമാനിക്കാം. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ടയേഴ്സിന്റെ ആദ്യ പ്ലാന്റ് കമ്മീഷന് ചെയ്തത് തൃശൂര്‍ ജില്ലയിലെ പേരാമ്പ്രയിലായിരുന്നു.
1972ല്‍ പ്രവര്‍ത്തനമാരംഭിച്ച അപ്പോളോ ടയേഴ്സിന്റെ രജിസ്റ്റേര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് കൊച്ചിയാണെന്നതും ശ്രദ്ധേയം. ഹരിയാനയിലെ ഗുരുഗ്രാമാണ് കമ്പനിയുടെ കോര്‍പറേറ്റ് ആസ്ഥാനം.
വിദ്യാഭ്യാസ ആപ്പായ ബൈജൂസ് ആയിരുന്നു ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയ കേരളത്തില്‍ വേരുണ്ടായിരുന്ന ആദ്യ കമ്പനി.
ബിസിസിഐ മാന്‍ഡ്രേക്ക്?
അപ്പോളോ ടയേഴ്സിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി ബിസിസിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആരംഭിച്ചു.
ബിസിസിഐക്ക് ഇതുവരെ കൈ കൊടുത്ത കമ്പനികള്‍ അന്യംനിന്നു പോയതായിരുന്നു ട്രോളിന്റെ മുഖ്യകാരണം. മാന്‍ഡ്രേക്ക് ഇഫക്ട് ഉള്ള ബിസിസിഐ സ്വീകരിക്കുന്നവര്‍ക്കു ഗതിയില്ലെന്ന ചരിത്രം അപ്പോളോ ടയേഴ്സ് അതിജീവിക്കട്ടേയെന്ന ആശംസിക്കാനും ആളുകള്‍ മറന്നില്ല.
സഹാറ (2001-2013), മൈക്രോമാക്സ് (2013-2014), സ്റ്റാര്‍ ഇന്ത്യ (2014-2017), ഒപ്പൊ മൊബൈല്‍സ് (2017-2019), ബൈജൂസ് (2019-2023), ഡ്രീം 11 (2023-2025) കമ്പനികളാണ് ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്സര്മാരായശേഷം വിസ്മൃതിയില്‍ ലയിച്ചത്. ഈ ഗണത്തില്‍ പെടാതിരുന്നത് 1993 മുതല്‍ 2001വരെ സ്പോണ്‍സര്‍മാരായ ഐടിസി ലിമിറ്റഡാണ് (വില്‍സ് & ഐപിസി ഹോട്ടല്‍സ്).
രോ-കോ കാണാമറയത്ത്...
സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, സച്ചിന് തെണ്ടുല്‍ക്കര്‍... എന്നിങ്ങനെ നീളുന്ന ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് രണ്ടു പേരുകള്‍ കൂടി; വിരാട് കോഹ്ലി, രോഹിത് ശര്‍മ... ഇന്ത്യന്‍ ക്രിക്കറ്റിന്റെ രോ-കോ സഖ്യം... 2024 ഐസിസി ട്വന്റി-20 ലോകകപ്പിനു പിന്നാലെ കുട്ടിക്രിക്കറ്റില്‍നിന്നും 2025 ഐപിഎല്ലിനിടെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പതിയെ കാണാമറയത്തേക്ക്...
രാജ്യാന്തര വേദിയില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും ഔദ്യോഗികമായ വിരമിക്കല്‍ പ്രഖ്യാപിക്കാത്തത്. ഇവരെ കൂടാതെ ഇന്ത്യന്‍ ടീം ഇല്ലെന്ന കാലഘട്ടം കഴിഞ്ഞു. പുതിയ താരങ്ങളിലേക്കു ഫോക്കസ് ചെയ്തു കഴിഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ്.
ഇന്ത്യ എ ടീമില്‍ ഇല്ല
ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളും കളിക്കാരുടെ സാന്നിധ്യങ്ങളും സമീപ നാളുകളില്‍ ഒന്നും ചര്‍ച്ചാ വിഷയമല്ല. എങ്കിലും ഓസ്ട്രേലിയ എ ടീമിന് എതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സംഘത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പെടാതിരുന്നത് ചര്‍ച്ചയായി. ഇരുവരുടെയും താരപ്രഭ അനുസരിച്ച് എ ടീമില്‍ ഇടം നല്‍കേണ്ടതില്ല. എന്നാല്‍, ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ആവശ്യം ശിരസാവഹിച്ചവരാണ് കോഹ്ലിയും രോഹിത്തും എന്നതും ശ്രദ്ധേയം. രഞ്ജി കളിച്ചെങ്കിലും പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
രോ-കോ കാലഘട്ടം കഴിഞ്ഞെന്നും ഇന്ത്യന്‍ ടീം പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചെന്നും വ്യക്തമാക്കുന്നതാണ് ബിസിസിഐയുടെ നീക്കങ്ങള്‍.
ഏകദിനത്തിലെ കരുത്തര്‍
2025 മാര്‍ച്ച് ഒമ്പതിനു നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലാണ് രോഹിത്തും കോഹ്ലിയും ഇന്ത്യന്‍ ജഴ്സിയില്‍ ഇറങ്ങിയ അവസാന ഏകദിന മത്സരം. 2025 ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യക്ക് ഏകദിന മത്സരങ്ങള്‍ ഇതുവരെ കളിക്കേണ്ടിവന്നിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്ലി 218ഉം രോഹിത് 180ഉം റണ്‍സ് നേടി. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പ്രകടനങ്ങളില്‍ കോഹ്ലി രണ്ടാമതും രോഹിത്ത് നാലാമതുമായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോഹ്ലി, രോഹിത് എന്നിവരേക്കാള്‍ ഇന്ത്യക്കായി ഏകദിന റണ്‍സ് കൂടുതല്‍ നേടിയത് ശ്രേയസ് അയ്യറും (1200) ശുഭ്മാന്‍ ഗില്ലുമാണ് (1184). ഇക്കാലത്തിനിടെ കോഹ്ലിക്ക് 1154ഉം രോഹിത്തിന് 1137ഉം ഏകദിന റണ്‍സ് ഉണ്ട്. അതായത്, ഏകദിനത്തില്‍ ഇരുവരെയും തള്ളുക അത്ര എളുപ്പമല്ല.
2027 ഏകദിന ലോകകപ്പ്
38കാരനായ രോഹിത്തും 36കാരനായ കോഹ്ലിയും 2027 ഐസിസി ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമോ എന്നതും സുപ്രധാന ചോദ്യം. 2027 ലോകകപ്പിനു മുമ്പായി ഇന്ത്യക്ക് 24 ഏകദിന മത്സരങ്ങള്‍ ഉണ്ട്. അതില്‍ പകുതിയോളം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ്. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയന്‍ പര്യടനത്തോടെയാണ് ഇന്ത്യയുടെ 2027 ഏകദിന ലോകകപ്പ് മുന്നൊരുക്കം ആരംഭിക്കുക.
ഓസ്ട്രേലിയ എയ്ക്ക് എതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ രജത് പാട്ടിദാറും തിലക് വര്യുമാണ് നയിക്കുക; ആദ്യ മത്സരത്തില്‍ പാട്ടിദാറും രണ്ടും മൂന്നും മത്സരങ്ങളില്‍ തിലക് വര്‍മയും. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും വ്യക്തമായ പദ്ധതികള്‍ ഉണ്ടെന്നു തീർച്ച.
ഏതായാലും ഓസ്ട്രേലിയന്‍ പര്യടനം ലക്ഷ്യമിട്ട് രോഹിത് ശര്‍മ ഒരു ആഴ്ച ബംഗളൂരുവിലുള്ള ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശീലനത്തിലാണ്. അണ്ടര്‍ 19 ക്യാപ്റ്റന്‍ ആയുഷ് മഹ്ത്രെ, സര്‍ഫറാസ് ഖാന് എന്നിവര്‍ക്കൊപ്പമുള്ള രോഹിത് ശര്‍മയുടെ ചിത്രങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ; നീരജ് വാഴട്ടെ...
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും. പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ്, സ്വര്‍ണം നിലനിര്‍ത്താനുള്ള മുന്നൊരുക്കത്തിലാണ്.
ഡയമണ്ട് ലീഗ് ചാമ്പ്യന്‍ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍, ഒളിമ്പിക് സ്വര്‍ണ ജേതാവ് പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം എന്നിവരാണ് നീരജിന്റെ പ്രധാന എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലാണ് നീരജ് മത്സരിക്കുക. നീരജിന് ഒപ്പം സച്ചിന് യാദവും ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രൂപ്പ് എ യോഗ്യതയില്‍ ഉണ്ട്.
ഇന്ത്യ x പാക്കിസ്ഥാന്
ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പ് മറ്റൊരു ഇന്ത്യ x പാക് പോരാട്ടത്തിനുള്ള വഴിയൊരുങ്ങുകയാണ്. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജും പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നതിനാണ് കളമൊരുങ്ങുന്നത്. നീരജ് ഗ്രൂപ്പ് എയിലാണ് യോഗ്യത റൗണ്ടില്‍ മത്സരിക്കുന്നതെങ്കില്‍ അര്‍ഷാദ് ഗ്രൂപ്പ് ബിയിലാണ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ രോഹിത് യാദവ്, യഷ്വീര്‍ സിംഗ് എന്നിവരുമുണ്ട്.
അബൂബക്കര്‍, ചിത്രവേല്‍
മലയാളി താരം അബ്ദുള്ള അബൂബക്കര്‍, തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ എന്നിവര്‍ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപിന്റെ യോഗ്യതാ റൗണ്ടില്‍ ഇന്നിറങ്ങും. ഉച്ചകഴിഞ്ഞ് 3.35നാണ് യോഗ്യതാ റൗണ്ട്. ഗ്രൂപ്പ് എയിലാണ് അബ്ദുള്ള അബൂബക്കര്‍. പ്രവീണ്‍ ഗ്രൂപ്പ് ബിയിലും. പുരുഷ വിഭാഗം 200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ അനിമേഷ് കുഴൂറും ഇന്നിറങ്ങും. ഹീറ്റ് മൂന്നിലാണ് അനിമേഷ് മത്സരിക്കുന്നത്.
സര്‍വേഷ് ആറാമത്
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഇന്നലെ ഇറങ്ങിയ ഏക താരമായ സര്‍വേഷ് കുഷാരെ പുരുഷ ഹൈജംപ് ഫൈനലില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
2.28 മീറ്ററുമായി മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചാണ് സര്‍വേഷ് ജംപ്പിറ്റ് വിട്ടത്. 2.31 മീറ്ററിനായി ശ്രമിച്ചെങ്കിലും മൂന്നു ചാട്ടവും പിഴച്ചു.
യോഗ്യതാ റൗണ്ടില്‍ 2.25 ക്ലിയര്‍ ചെയ്തായിരുന്നു സര്‍വേഷ് ഫൈനലിലേക്ക് എത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഹൈജംപ് താരമാണ് സര്‍വേഷ് കുഷാരെ.
മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റില്ല
ദുബായ്: ഇന്ത്യയോട് ഏറ്റുവാങ്ങിയ വൻ തോൽവിക്കു പിന്നാലെ ഹസ്തദാന വിവാദത്തിലും പാക്കിസ്ഥാനു തിരിച്ചടി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് 2025 സീസണിൽനിന്ന് ഒഴിവാക്കണമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ആവശ്യം ഐസിസി തള്ളി.
ടോസ് സമയത്ത് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയ്ക്ക് ഹസ്തദാനം നൽകേണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് മാച്ച് റഫറി പൈക്രോഫ്റ്റ് ആവശ്യപ്പെട്ടതായി പിസിബി ഐസിസിയിൽ പരാതി നൽകി. ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും മാച്ച് റഫറി ലംഘിച്ചതായി പിസിബി പരാതിയിൽ ചൂണ്ടിക്കാട്ടി.
പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ തുടർന്നുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. ബഹിഷ്കരണ നിലപാട് കടുപ്പിച്ച് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.
പൈക്രോഫ്റ്റിനെ നീക്കം ചെയ്യില്ലെന്നും അപേക്ഷ തള്ളുകയാണെന്നും വ്യക്തമാക്കി ഐസിസി, പിസിബിക്ക് മറുപടി നൽകി. 69കാരനായ പൈക്രോഫ്റ്റ് ഇന്ന് നടക്കുന്ന യുഎഇക്കെതിരായ പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം നിയന്ത്രിക്കും.
മൗനം വെടിഞ്ഞ് ബിസിസിഐ
ക്രിക്കറ്റിൽ മത്സരത്തിനൊടുവിൽ എതിർ ടീമുമായി കൈ കൊടുക്കുന്നത് സൗഹാർദ പ്രവൃത്തി മാത്രമാണ്. ഇക്കാര്യത്തിൽ നിയമമില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീം അംഗങ്ങൾ പാക്കിസ്ഥാൻ താരങ്ങളുമായി കൈ കൊടുക്കുന്നതിൽ അർഥമില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പിഎസ്ജി കളത്തില്‍
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തിനായി നിലവിലെ ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) കളത്തില്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന ഹോം മത്സരത്തില്‍ പിഎസ്ജി, ഇറ്റലിയില്‍നിന്നുള്ള അത്ലാന്റയെ നേരിടും.
2025 ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സിയും ജര്‍മന്‍ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ഈ രാത്രിയിലെ സൂപ്പര്‍ പോരാട്ടം. ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീമായ അത്ലറ്റിക്കോ മാഡ്രിഡിന് എതിരേയും ഇറങ്ങും.
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സ്മൃതി മന്ദാന ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഞായറാഴ്ച ഓസ്ട്രേലിയയ്ക്ക് എതിരേ നടന്ന ഒന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെയാണ് സ്മൃതി ഒന്നാം റാങ്ക് തിരിച്ചു പിടിച്ചത്. ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവര്‍ ബ്രണ്ടാണ് രണ്ടാം സ്ഥാനത്ത്.
നാലാം തവണയാണ് സ്മൃതി ഒന്നാം റാങ്ക് അലങ്കരിക്കുന്നതെന്നതും ശ്രദ്ധേയം. 2019 ജനുവരിയിലാണ് ആദ്യമായി ഇന്ത്യന്‍ താരം ഒന്നാം റാങ്കില്‍ എത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (12), ജെമീമ റോഡ്രിഗസ് (15) എന്നിവരാണ് ആദ്യ 20 സ്ഥാനത്തിനുള്ളില്‍ ഉള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ സോഫ് എക്ലെസ്റ്റോണ്‍ ആണ് ഒന്നാം റാങ്കില്‍. ഏഴാം സ്ഥാനത്തുള്ള ദീപ്തി ശര്‍മയാണ് ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യന്‍ താരം.
കോണ്‍സ്റ്റസ് സെഞ്ചുറി
ലക്നോ: ഇന്ത്യ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ഓസ്ട്രേലിയ എയ്ക്കു വേണ്ടി ഓപ്പണര്‍ സാം കോണ്‍സ്റ്റസ് സെഞ്ചുറി സ്വന്തമാക്കി.
144 പന്തില്‍ 109 റണ്‍സ് നേടിയ കോണ്‍സ്റ്റസിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് എന്ന നിലയില്‍ ഓസ്ട്രേലിയ എ ആദ്യദിനം ക്രീസ് വിട്ടു. കാംബെല്‍ കെല്ലവെ (88), കൂപ്പര്‍ കനോലി (70) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഇന്ത്യ എയ്ക്കു വേണ്ടി ഹര്‍ഷ് ദുബെ മൂന്നു വിക്കറ്റ് വീഴ്ത്തി.
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിന്റെ ജീവന്മരണ പോരാട്ടം. അഫ്ഗാനിസ്ഥാന് എതിരേ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 154 റണ്‍സ് നേടി.
അർധസെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസനാണ് (31 പന്തിൽ 52) ബംഗ്ലാദേശിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. സെയ്ഫ് ഹസൻ (28 പന്തിൽ 30), തൗഹിദ് ഹൃദോയ് (20 പന്തിൽ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 15 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സ് എടുത്തു.
ദുബായ്: പാക്കിസ്ഥാന് എതിരായ രാഷ്ട്രീയത്തിനപ്പുറം ക്രിക്കറ്റ് വൈരത്തിനു പുതിയ മാനം നല്കി ടീം ഇന്ത്യ. 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് എ പോരാട്ടത്തിനുശേഷം ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ ടീം മൈതാനംവിട്ടതാണ് വിവാദമായിരിക്കുന്നത്.
ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്ന കുറ്റപ്പെടുത്തലോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) ഇന്നലെ ഔദ്യോഗികമായി പരാതി നല്കി.
പാക് താരങ്ങള്‍ക്കു കളത്തില്‍ കൈ കൊടുക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം, ബിസിസിഐയുടെയും കോച്ച് ഗൗതം ഗംഭീറിന്റെ ആശീര്‍വാദത്തോടെ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും നടപ്പാക്കുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ചരിത്രം മുറിച്ച തീരുമാനം
ക്രിക്കറ്റ് മത്സരങ്ങള്‍ക്കുശേഷം ടീമുകള്‍ പരസ്പരം ഹസ്തദാനം നല്കി പിരിയുന്നതാണ് ഇക്കാലമത്രയുമുള്ള ചരിത്രം. എന്നാല്‍, ഈ ചരിത്രം മുറിച്ചാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പാക് താരങ്ങള്‍ക്കു കൈകൊടുക്കാതെ മൈതാനം വിട്ടത്.
മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയം ഇന്ത്യ നേടിയിരുന്നു. സൂഫിയാന് മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ശിവം ദുബെയായിരുന്നു മറുവശത്ത് ക്രീസിലുണ്ടായിരുന്നത്. ജയിച്ചതിനു പിന്നാലെ ഇരുവരും പാക് താരങ്ങളെ നോക്കുകപോലും ചെയ്യാതെ ഡ്രസിംഗ് റൂമിലേക്കു മടങ്ങി.
തുടങ്ങിയത് സല്മാന് ആഗ
ഏഷ്യ കപ്പിനു മുമ്പ് ടീം ക്യാപ്റ്റന്മാരെല്ലാം ഒന്നിച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ സൂര്യകുമാര്‍ യാദവിനു ഹസ്തദാനം നല്കാന് പാക് ക്യാപ്റ്റന്‍ സല്മാന് ആഗ വിസമ്മതിച്ചിരുന്നു. മത്സരത്തിന്റെ ടോസ് നടക്കുന്ന സമയത്തും ഗ്രൗണ്ടില്‍ നാടകീയ സംഭവം അരങ്ങേറി.
ടോസിനു ശേഷം സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്മാന് ആഗയും ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഇതിന്റെയെല്ലാം ക്ലൈമാക്സ് ആയിരുന്നു മത്സരത്തിനുശേഷം ഹസ്തദാനം നല്‍കാതെ സൂര്യകുമാറും ശിവം ദുബെയും മൈതാനം വിട്ടത്.
സൂര്യകുമാര്‍ പറഞ്ഞത്
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുമുള്ള ബഹുമാനവും പിന്തുണയും പ്രകടിപ്പിക്കാനുള്ള ഞങ്ങളുടെ മാര്‍ഗമായിരുന്നു അത്. കളിക്കാന്‍ വേണ്ടിമാത്രമാണ് ഞങ്ങള്‍ ഇവിടെ എത്തിയത്, അത് ചെയ്തു.
ഒപ്പം ശരിയായ മറുപടി നല്കി എന്നും സൂര്യകുമാര്‍ യാദവ് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെയും ബിസിസിഐയുടെയും തീരുമാനം നടപ്പാക്കുകയായിരുന്നു എന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഐസിസി നിയമം
ദുബായ്: ക്രിക്കറ്റിന്റെ സ്പിരിറ്റ് നിലനിര്‍ത്താനായി, ഫലം എന്താണെങ്കിലും മത്സരശേഷം ടീമുകള്‍ പരസ്പരം കൈകൊടുത്തു പിരിയണം എന്നതാണ് ഐസിസി നിയമാവലി. ആര്‍ട്ടിക്കിള്‍ 2.1.1ല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അല്ലാത്ത പക്ഷം ലെവല്‍ വണ്‍ ഒഫെന്സായി പരിഗണിക്കപ്പെടുമെന്നുമുണ്ട്. പിസിബി (പാക് ക്രിക്കറ്റ് ബോര്‍ഡ്) പരാതി നല്കിയ പശ്ചാത്തലത്തില്‍ എസിസി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) ടീം ഇന്ത്യക്കെതിരേ നടപടി സ്വീകരിക്കുമോ എന്നതും കണ്ടറിയണം.
ടെന്നീസില്‍ നടന്നു
ദുബായ്: കായിക കളത്തില്‍ രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഹസ്തദാനം നല്‍കാതെ കളിക്കാര്‍ കളം വിടുന്നത് ഇതാദ്യമല്ല.
യുക്രെയ്നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തോടുള്ള പ്രതിഷേധ സൂചകമായി, റഷ്യയുടെയും റഷ്യക്കു പിന്തുണ നല്കുന്ന ബെലാറൂസിന്റെയും കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കില്ലെന്ന് യുക്രെയ്ന് വനിതാ താരം എലീന സ്വിറ്റോലിന തുറന്നു പറഞ്ഞിരുന്നു. ഈ തീരുമാനത്തെ ഡബ്ല്യുടിഎ (വനിതാ ടെന്നീസ് അസോസിയേഷന്) പിന്നീട് അംഗീകരിച്ചു.
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഇന്ത്യക്കു നിരാശദിനം. ഇന്ത്യക്കായി മത്സരിച്ച മലയാളി ലോംഗ്ജംപ് താരം മുരളി ശ്രീശങ്കര്‍ അടക്കമുള്ളവര്‍ക്ക് പ്രാഥമിക റൗണ്ട് കടന്നു മുന്നേറാന്‍ സാധിച്ചില്ല.
കാല്‍മുട്ടിനു പരിക്കേറ്റ് ഒരു വര്‍ഷത്തില്‍ അധികം കളത്തിനു പുറത്തായിരുന്ന ശ്രീശങ്കറിന് ഫൈനല്‍ യോഗ്യതാ മാര്‍ക്ക് ആയ 8.15 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. 36 താരങ്ങള്‍ പങ്കെടുത്ത യോഗ്യതയില്‍ 7.78, 7.59, 7.70 എന്നിങ്ങനെയുള്ള പ്രകടനങ്ങളുമായി 25-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മാത്രമേ ശ്രീശങ്കറിനു കഴിഞ്ഞുള്ളൂ.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യക്കായി ട്രാക്കില്‍ ഇറങ്ങിയ പരുള്‍ ചൗധരി, അങ്കിത ധ്യാനി എന്നിവരും ആദ്യ റൗണ്ടില്‍ പുറത്തായി. 9:31.99 സെക്കന്‍ഡുമായി അങ്കിത ആദ്യ ഹീറ്റില്‍ 10-ാമതും 9:22.24 സെക്കന്‍ഡുമായി പരുള്‍ രണ്ടാം ഹീറ്റില്‍ ഒമ്പതാമതുമാണ് ഫിനിഷ് ചെയ്തത്.
പുരുഷ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13.57 സെക്കന്‍ഡുമായി അഞ്ചാം ഹീറ്റില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ തേജസ് ഷിര്സെയ്ക്കു സാധിച്ചുള്ളൂ.
ഡുപ്ലാന്റിസ് റിക്കാര്‍ഡ്; നമ്പര്‍ 14
ടോക്കിയോ: സ്വീഡിഷ് പുരുഷ പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് 14-ാം തവണയും ലോക റിക്കാര്‍ഡ് തിരുത്തി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 6.30 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഡുപ്ലാന്റിസ് 14-ാം തവണയും ലോക റിക്കാര്‍ഡ് തിരുത്തി സ്വര്‍ണം സ്വന്തമാക്കിയത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡുപ്ലാന്റിസിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ്. ഈ വര്‍ഷം ബുഡാപെറ്റില് 6.29 മീറ്റര്‍ കുറിച്ചതായിരുന്നു ഡുപ്ലാന്റിസിന്റെ ഇതിനു മുമ്പത്തെ റിക്കാര്‍ഡ്.
2025ലെ നാലാം റിക്കാര്‍ഡ്
25കാരനായ ഡുപ്ലാന്റിസ് ഈ വര്‍ഷം പോള്‍വോള്‍ട്ടില്‍ ലോക റിക്കാര്‍ഡ് തിരുത്തുന്നത് ഇത് നാലാം തവണ. ഫെബ്രുവരിയില്‍ ക്ലെര്‍മോണ്ട് ഫെറാന്‍ഡില്‍ 6.27ഉം ജൂണില്‍ നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ 6.28ഉം ഓഗസ്റ്റില്‍ ബുഡാപെസ്റ്റില്‍ 6.29ഉം മീറ്റര്‍ ക്ലിയര്‍ ചെയ്ത് ഡുപ്ലാന്റിസ് സ്വന്തം റിക്കാര്‍ഡ് പുതുക്കിയിരുന്നു. 2020 ഫെബ്രുവരിയില്‍ 6.17 മീറ്റര്‍ കുറിച്ചതു മുതല്‍ ലോക റിക്കാര്‍ഡ് ഈ സ്വീഡിഷ് താരത്തിന്റെ പേരിലാണ്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിക്കോഫ് ഇന്ന്
മാഡ്രിഡ്/ലണ്ടന്‍: ക്ലബ് ഫുട്ബോള്‍ ലോകത്തിലെ വമ്പന്‍ പോരാട്ടമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണിന് ഇന്നു കിക്കോഫ്.
ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.15ന് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ ബില്‍ബാവോ ഇംഗ്ലീഷ് സംഘമായ ആഴ്സണലിനെ ബില്ബാവോയില്വച്ചും നെതര്‍ലന്‍ഡ്സില്‍നിന്നുള്ള പിഎസ്വി ഐന്തോവന് ബെല്‍ജിയം ക്ലബ്ബായ യൂണിയന് സെന്റ് ഗില്ലോസിനെ ഐന്തോവനില്വച്ചും നേരിടുന്നതോടെയാണ് ഈ സീസണ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്കു പന്തുരുണ്ടു തുടങ്ങുന്നത്.
12.30നു നടക്കുന്ന മറ്റു മത്സരങ്ങള്‍ക്കായി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ കരുത്തരായ യുവന്റസ്, ഇംഗ്ലീഷ് ഗ്ലാമര്‍ ടീം ടോട്ടന്‍ഹാം ഹോട്സ്പുര്‍, ഫ്രഞ്ച് സംഘം മാഴ്സെ തുടങ്ങിയ ക്ലബ്ബുകളും കളത്തിലുണ്ട്. സോണി ടെന്‍ ചാനലുകളിലും സോണി ലിവിലും മത്സരങ്ങള്‍ തത്സമയം കാണാം.
പരിക്കിന്റെ വേദന
അത്ലറ്റിക് ബില്‍ബാവോയ്ക്ക് എതിരേ ഇറങ്ങുന്ന ആഴ്സണലിനും മാഴ്സെയ്ക്കെതിരേ ഇറങ്ങുന്ന റയല്‍ മാഡ്രിഡിനും പരിക്കിന്റെ വേദനയുണ്ട്. ആഴ്സണലിന്റെ മൂന്നു മുന്‍നിര താരങ്ങള്‍ പരിക്കിനെത്തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന.
ഹാംസ്ട്രിംഗ് പ്രശ്നമുള്ള സാക്ക, മുട്ടിനു പരിക്കേറ്റ ഹാവേര്‍ട്സ്, പേശിക്കു പരിക്കേറ്റ നോര്‍ഗാര്‍ഡ് എന്നിവര്‍ ആഴ്സണല്‍ സംഘത്തില്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്. ഇതിനു പുറമേ ഷോള്‍ഡര്‍ പ്രശ്നമുള്ള ഒഡെഗാര്‍ഡ്, കണങ്കാലിനു പരിക്കേറ്റ സാലിബ എന്നിവരും ഗണ്ണേഴ്സ് സംഘത്തില്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന.
മാഴ്സെയ്ക്ക് എതിരേ ഇറങ്ങുന്ന റയല്‍ മാഡ്രിഡ് സംഘത്തിലും മുന്‍നിര താരങ്ങള്‍ക്കു പരിക്കുണ്ട്. തോളിനു പരിക്കേറ്റ ജൂഡ് ബെല്ലിങ്ഗം, ഹാംസ്ട്രിംഗ് പരിക്കുള്ള എന്‍ഡ്രിക്, തുടയ്ക്കു പരിക്കേറ്റ മെന്‍ഡി, റുഡിഗര്‍ എന്നിവര്‍ ഇല്ലാതെയായിരിക്കാം റയല്‍ മാഡ്രിഡ് സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ ഇറങ്ങുക. ഫിറ്റ്നസ് പ്രശ്നമുള്ള എഡ്വാര്‍ഡോ കമവിംഗ കളിക്കുമോ എന്നതും കണ്ടറിയണം.
മാച്ച് റഫറിയെ നീക്കണമെന്ന് പിസിബി
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം നിയന്ത്രിച്ച, മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്മാന് മൊഹ്സിന്‍ നഖ് വി.
“ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങൾ മാച്ച് റഫറി ലംഘിച്ചതായി എസിസിക്ക് (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) പിസിബി പരാതി നല്കി.
ഏഷ്യ കപ്പില്‍നിന്ന് മാച്ച് റഫറിയെ ഉടന്‍ നീക്കണമെന്ന ആവശ്യവും പിസിബി നടത്തി’’ മൊഹ്സിന്‍ നഖ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
റിസ്റ്റ് ബെസ്റ്റ് കുൽദീപ്...
ദുബായ്: ഏഷ്യ കപ്പ് ഇന്ത്യ- പാക്കിസ്ഥാൻ മത്സരമായിരുന്നു ഇതുവരെ ചർച്ചയെങ്കിൽ രണ്ടു മത്സരങ്ങളിലും എതിരാളികളെ കറക്കി വീഴ്ത്തി കളിയിലെ താരമായ ഇന്ത്യയുടെ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവാണ് യഥാർഥ ഹീറോ.
ആദ്യ മത്സരത്തിൽ നാല് വിക്കറ്റുമായി റിസ്റ്റ് സ്പിന്നർ കളം നിറഞ്ഞപ്പോൾ എതിരാളിയായ യുഎഇ 57 റണ്‍സിന് പുറത്ത്. സമ്മർദങ്ങളുടെയും വിവാദങ്ങളുടെയും നടുവിൽ പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റ്. രണ്ടു മത്സരത്തിലും കളിയിലെ താരം. കുൽദീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളാണ് കാണുന്നത്.
സ്ഥിര സാന്നിധ്യമില്ല!
ടീമിൽ വന്നും പോയും സ്ഥിരസാന്നിധ്യമല്ലാതെ നിൽക്കുന്ന ചൈനാമാൻ 2024 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഈ പരന്പരയ്ക്ക് മുന്‍പ് അവസാനമായി കളിച്ചത്. ഇടവേളകളിൽ ലഭിക്കുന്ന അവസരങ്ങളിൽ കുൽദീപ് വന്പൻ ഇംപാക്ട് ഉണ്ടാക്കുന്നു. ഏഷ്യ കപ്പിന് മുന്‍പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും താരത്തിന് പന്തെറിയാൻ അവസരം ലഭിച്ചില്ല. നീണ്ട ഇടവേളയൊരുക്കി കണ്ണടച്ചവരുടെ കണ്ണു തുറപ്പിച്ചുകൊണ്ടാണ് ഇടംകൈയൻ റിസ്റ്റ് സ്പിന്നർ ഏഷ്യ കപ്പിൽ താരമാകുന്നത്.
ഏഷ്യ കപ്പിൽ കലക്കി
ഏഷ്യാ കപ്പിലെ തുടർച്ചയായ രണ്ടു മത്സരങ്ങളിലും കളിയിലെ താരമായെന്നത് ചൈനാമാന്റെ മികവ് ഉറപ്പിക്കുന്നതാണ്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരേ 13 പന്തിൽനിന്ന് നാല് വിക്കറ്റുകൾ. നീണ്ട ഇടവേളയ്ക്കുശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ആദ്യ ഓവറിൽ വിക്കറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി കുൽദീപ് വരവറിയിച്ചു. മത്സരത്തിൽ 2.1 ഓവറിൽ ഏഴ് റണ്‍സ് വഴങ്ങി നേടിയത് നാല് വിക്കറ്റ്.
രണ്ടാം മത്സരത്തിൽ പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ചത് കുൽദീപാണ്. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്. പാക് ടോട്ടൽ ഇതോടെ 129 റണ്‍സിൽ അവസാനിച്ചു. ഇന്ത്യക്ക് അനായാസ ജയം.
മികച്ച വേട്ടക്കാരൻ
പാക്കിസ്ഥാനെ കറക്കി വീഴ്ത്തിയതോടെ ആർ. അശ്വിനെ മറികടന്ന് ട്വന്റി-20 വിക്കറ്റ് വേട്ടയിൽ അഞ്ചാമനായി കുൽദീപ്. 41 മത്സരത്തിൽനിന്ന് 73 വിക്കറ്റ് സന്പാദ്യം. അർഷ്ദീപ് സിംഗാണ് ഒന്നാമത്.
നീണ്ട ഇടവേള
2024 ജൂണ്‍ 29ന് ദക്ഷിണാഫ്രിക്കയെ തകർത്ത് ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയതാണ് ഏഷ്യ കപ്പിന് മുന്‍പ് കുൽദീപ് കളിച്ച അവസാന മത്സരം. ശേഷം ഒരാഴ്ചയ്ക്കുള്ളിൽ സിംബാബ്വെയ്ക്കെതിരേ നടന്നതടക്കം ഒരു മത്സരത്തിലും പന്തെറിയാൻ താരത്തിന് അവസരം ലഭിച്ചില്ല. കുൽദീപിന്റെ ഇടവേളയിലെ പരന്പരകൾ:
2024 ജൂലൈ ആറ് മുതൽ സിംബാബ്വെയ്ക്കെതിരേ മൂന്ന് മത്സരം.
ജൂലൈ 27 മുതൽ ശ്രീലങ്കയ്ക്കെതിരേ മൂന്ന് മത്സരം.
സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരേ രണ്ട് മത്സരം.
നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാല് മത്സരം.
2025 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സരം.
2017ലാണ് ചൈനാമാനെന്നു വിളിപ്പേരുള്ള 30കാരനായ ഇടംകൈയൻ റിസ്റ്റ് സ്പിന്നർ കുൽദീപ് ട്വന്റി20യിൽ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്. മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ ഉത്തർപ്രദേശ് സ്വദേശിയായ കുൽദീപ് 41 ട്വന്റി-20 മത്സരത്തിൽനിന്ന് 73 വിക്കറ്റുകൾ നേടി. 13.40 ബൗളിംഗ് ശരാശരി. വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബൗളർമാരിൽ അഞ്ചാമൻ.
സാലി കേരള ക്യാപ്റ്റന്‍
തിരുവനന്തപുരം: ഐസിസി റാങ്കിംഗില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി ട്വന്റി-20 പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസന്റെ ചേട്ടന് സാലി സാംസണ് നയിക്കും.
കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) 2025 സീസണ് ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ നായകനാണ് സാലി വിശ്വനാഥ്. 22 മുതല്‍ 25 വരെ മൂന്നു മത്സരങ്ങള്‍ കേരളം ഒമാനെതിരേ കളിക്കും.
ടീം: സാലി സാംസൺ (ക്യാപ്റ്റൻ), കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, എം. അജ്നാസ്, വിനൂപ് എസ്. മനോഹരന്, അഖില്‍ സ്കറിയ, പി. സിബിന്, ഗിരീഷ്, പി.എം. അന്‍ഫല്‍, ആര്.ജെ. കൃഷ്ണ ദേവന്, പി.എസ്. ജറിന്, രാഹുല്‍ ചന്ദ്രന്, സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, കെ.എം. ആസിഫ്, പി.എ. അബ്ദുള്‍ ബാസിത്, എ.കെ. അര്ജുന്, എന്‍.എസ്. അജയഘോഷ്.
കോച്ച്: അഭിഷേക് മോഹന്‍. മാനേജര്‍: അജിത്കുമാര്‍.
ദുലീപ് ട്രോഫി സെന്‍ട്രല്‍ സോണിന്
ബംഗളൂരു: 2025 ദുലീപ് ട്രോഫി ക്രിക്കറ്റില്‍ സെന്‍ട്രല്‍ സോണ്‍ ചാമ്പ്യന്‍. സൗത്ത് സോണിനെ ആറ് വിക്കറ്റിന് സെന്‍ട്രല്‍ സോണ്‍ കീഴടക്കി.
സ്കോര്‍: സൗത്ത് സോണ്‍ 149, 426. സെന്‍ട്രല്‍ സോണ്‍ 511, 66/4. ആദ്യ ഇന്നിംഗ്സില്‍ 194 റൺസ് നേടുകയും രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത സെന്‍ട്രല്‍ സോണിന്റെ യഷ് റാത്തോഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സെന്‍ട്രല്‍ സോണിന്റെ ശരത് ജെയിനാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്.
ഡെര്‍ബി ജയിച്ച് സിറ്റി
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്കു ജയം. സിറ്റിയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവര്‍ 3-0നു കീഴടക്കി.
എര്‍ലിംഗ് ഹാലണ്ട് ഇരട്ട ഗോള്‍ (53’, 68’) നേടി. ഫില്‍ ഫോഡന്റെ (18’) വകയായിരുന്നു സിറ്റിയുടെ ആദ്യ ഗോള്‍.
ലിവര്‍പൂള്‍ 1-0ന് ബേണ്‍ലിയെ തോല്‍പ്പിച്ചു. സ്റ്റോപ്പേജ് ടൈമില്‍ മുഹമ്മദ് സലയാണ് (90+5’) ലിവര്‍പൂളിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.
സില്‍വര്‍ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍
കോഴിക്കോട്: 17-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫി ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍, ആതിഥേയരായ സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് എന്നീ ടീമുകള്‍ ജേതാക്കള്‍.
ആണ്‍കുട്ടികളുടെ ഫൈനലില്‍ സില്‍വര്‍ ഹില്‍ 60-57ന് ചെന്നൈ വേലമ്മല്‍ മെട്രിക്കുലേഷന്‍ എച്ച്എസ്എസിനെ കീഴടക്കി. പെണ്‍കുട്ടികളില്‍ കരമടൈയിലെ എസ്വിജിവി മെട്രിക്കുലേഷന്‍ എച്ച്എസ്എസിനെ 66-31നു തോല്‍പ്പിച്ചാണ് പ്രൊവിഡന്‍സ് ട്രോഫി നേടിയത്.
സിക്സ് അടിച്ച് ബാഴ്സ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ബാഴ്സലോണ 6-0ന് വലെന്‍സിയയെ തകര്‍ത്തു.
ഫെര്‍മിന്‍ ലോപ്പസ് (29’, 56’), റാഫീഞ്ഞ (53’, 66’), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (76’, 86’) എന്നിവരുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്കു മിന്നും ജയം സമ്മാനിച്ചത്.
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയ്ക്ക് എതിരേ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി.
മറുപടിക്കിറങ്ങിയ ലങ്ക ഏഴ് ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസിൽ എത്തി.
വണ്ടർ; ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം
ദുബായ്: സ്ഥിരവൈരികളായ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഏഷ്യാ കപ്പ് പുരുഷ ട്വന്റി20 ക്രിക്കറ്റ് രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ ആദ്യ ഓവറിൽ ഹാർദിക് പാണ്ഡ്യ തുടങ്ങിയ ബൗളിംഗ് ആക്രമണത്തിൽനിന്ന് മുക്തരാകാൻ സമ്മിതിച്ചില്ല.
കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടും വരുണ്‍ ചക്രവർത്തി ഒരു വിക്കറ്റും വീതം വീഴ്ത്തിയപ്പോൾ 129 റണ്‍സിൽ പാക്കിസ്ഥാൻ ഇന്നിംഗ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗ് തകർപ്പനടികളുമായി ഇന്ത്യ തുടങ്ങി. 25 പന്തുകൾ ബാക്കിനിർത്തി മൂന്നു വിക്കറ്റ് നഷ്ടത്തിൽ അനായാസം ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോർ: പാക്കിസ്ഥാൻ: 20 ഓവറിൽ 129/8. ഇന്ത്യ: 15.5 ഓവറിൽ 131/3.
ദുർബലർ: ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ ആദ്യ ഓവറിൽ തന്നെ ദുരന്തം മണത്തു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച സയിം അയൂബ് പൂജ്യത്തിന് പുറത്ത്. മൂന്നാം നന്പരിലിറങ്ങിയ മുഹമ്മദ് ഹാരിസിനെ (3) ബുംറ ഹാർദിക്കിന്റെ കൈകളിൽ എത്തിച്ചതോടെ പാക് സംഘം സമ്മർദത്തിലായി. സഹിബ്സാദ് ഫർഹാൻ (40) ഒരറ്റത്തു പൊരുതാൻ ശ്രമിച്ചെങ്കിലും ഫക്കർ സമാൻ (17), ക്യാപ്റ്റൻ സൽമാൻ അഹാ (3), മുഹമ്മദ് നവാസ് (0), ഫഹീം അഷ്റഫ് (11), സൂഫിയാൻ മുക്വീൻ (10) എന്നിവർ നിലയുറപ്പിക്കാൻ കഴിയാതെ കൂടാരം കയറിയതോടെ പരുങ്ങി. ഷഹീൻ ഷാ അഫ്രീദി 16 പന്തിൽ 33 റണ്‍സുമായി ബാലറ്റത്ത് നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 129ൽ എത്തിച്ചത്.
തകർത്തടിച്ചു: പാക് ബാറ്റർമാരെ എറിഞ്ഞൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ പാക് ബൗളർമാരെ അടിച്ചൊതുക്കി. അഭിഷേക് ശർമ (13 പന്തിൽ 33 റണ്‍സ്) വെടിക്കെട്ടിന് തുടക്കമിട്ടു. 1.6 ഓവറിൽ സ്കോർ 22ൽ നിൽക്കേ ശുഭ്മാൻ ഗിൽ (10) പുറത്തായി.

സ്കോർ 41ൽ അഭിഷേക് ശർമ രണ്ടാം വിക്കറ്റായി മടങ്ങി. പിന്നീട് ഒന്നിച്ച സൂര്യകുമാർ യാദവ് (47*), തിലക് വർമ (31) സഖ്യം സ്കോർ 97ൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. തിലക് വർമയെ സയിം അയൂബ് വീഴ്ത്തി. ശിവം ദുബെ (10*) സൂര്യകുമാറിനൊപ്പം ചേർന്ന് വിജയ റണ്‍സ് കുറിച്ചു.
ഒഴിഞ്ഞ സീറ്റ് ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയതും ആരാധകരുള്ളതുമായ ഇന്ത്യ- പാക് പോരാട്ടത്തിന് പക്ഷെ ഇത്തവണ സീറ്റുകൾ ഒഴിഞ്ഞു കിടന്നു. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നിരവധി സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. പഹൽഗാമിലുണ്ടായ തീവ്രവാദ ആക്രമണവും ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെത്തുടർന്നുള്ള ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ സമീപനവുമാണ് ആരാധകർ മത്സരം ബഹിഷ്കരിക്കാൻ ഇടയാക്കിയത്.
പരന്പര തുടങ്ങുന്നതിന് മുന്‍പുള്ള എട്ട് ടീമുകളുടെയും ക്യാപ്റ്റൻമാർ പങ്കെടുത്ത പത്രസമ്മേളനം മുതൽ ഇതിന്റെ പ്രതിഫലനമുണ്ടായി. പത്രസമ്മേളനം അവസാനിച്ചതോടെ പാക് ക്യാപ്റ്റൻ സൽമാൻ അഹാ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകാതെ മടങ്ങിയത് വലിയ ചർച്ചയായിരുന്നു.
കാണികൾക്ക് കടിഞ്ഞാണ്‍ ദുബായ്: ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ കാണികളുടെ ആവേശം അതിരുവിടാതിരിക്കാൻ കടുത്ത നടപടികളാണ് ദുബായ് പൊലീസ് സ്വീകരിച്ചത്. ഗാലറിയിലോ പുറത്തോ പ്രകോപനമുണ്ടായാൽ 5000 മുതൽ 30,000 ദിർഹം വരെ (1.2 ലക്ഷം രൂപ മുതൽ 7.2 ലക്ഷം രൂപ വരെ) പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. തടവു ശിക്ഷ കഴിഞ്ഞാൽ നാടുകടത്തും.
പിന്നീട് ജോലി ആവശ്യങ്ങൾക്കായി തിരികെ വരാൻ കഴിയാത്ത വിധത്തിൽ വിലക്കുമുണ്ടാകും. സ്റ്റേഡിയത്തിനുള്ളിൽ ലേസറുകൾ, ക്യാമറ ഹോൾഡറുകൾ, സെൽഫി സ്റ്റിക്കുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, ക്യാമറകൾ, വിഷപദാർഥങ്ങൾ, ബാനറുകൾ, പതാകകൾ, റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ, സൈക്കിളുകൾ, സ്കേറ്റ് ബോർഡുകൾ, സ്കൂട്ടറുകൾ, ഗ്ലാസ് നിർമിത വസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.
ലോക ചാന്പ്യൻഷിപ്പ്: ഇടിക്കൂട്ടിൽ ഇരട്ട സ്വർണം
ലിവർപൂൾ: ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ സ്വർണ മെഡൽ നേടിയതിനു പിന്നാലെ 48 കിലോഗ്രാം വിഭാഗത്തിൽ മിനാക്ഷിയും സ്വർണം നേടി. നുപുർ ഷിയോറൻ വെള്ളിയും പൂജ റാണി വെങ്കലവും നേടിയതോടെ ഇടിക്കൂട്ടിൽ ഇന്ത്യക്ക് ഇന്നലെ നാല് മെഡലുകൾ ലഭിച്ചു.
വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ പാരിസ് ഒളിന്പിക്സിലെ വെള്ളി മെഡൽ ജേതാവായ പോളണ്ടിന്റെ ജൂലിയ ഷെർമെറ്റയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ജാസ്മിൻ ലംബോറിയ സർണം നേടിയത്. ആദ്യ റൗണ്ടിൽ പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജാസ്മിന്റെ സ്വർണനേട്ടം.
തുടക്കത്തിൽ പോളണ്ട് താരത്തിനായിരുന്നു ആധിപത്യം. ഗാലറിയിൽനിന്ന് വലിയ പിന്തുണയും പോളണ്ട് താരത്തിനു ലഭിച്ചിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ മികച്ച പ്രകടനവുമായി 24കാരിയായ ജാസ്മിൻ മത്സരത്തിലേക്കു തിരിച്ചെത്തി.
ഈ ചാന്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ലോകചാന്പ്യനായതിൽ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ലോകചാന്പ്യനാകുന്ന ഒന്‍പതാമത് ഇന്ത്യൻ ബോക്സറാണ് ജാസ്മിൻ.
വനിതകളുടെ 48 കിലോഗ്രാം ഫൈനലിൽ കസാക്കിസ്ഥാന്റെ നാസിം കൈസൈബെയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം മീനാക്ഷി സ്വർണം നേടിയത്.മൊത്തം നാല് മെഡലുകളുമായി ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 80 പ്ലസ് കാറ്റഗറിയിൽ വെള്ളി നേടിയ നൂപുർ ഫൈനലിൽ പോളണ്ടിന്റെ അഗത കച്മാർക്സയോടാണു തോൽവി വഴങ്ങിയത്.
ചരിത്രം കുറിച്ച് സർവേഷ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് ഹൈജന്പ് പുരുഷ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി സർവേഷ് കുഷാരെ. 29കാരനായ സർവേഷ് യോഗ്യതാ മത്സരത്തിൽ 2.25 മീറ്റർ ഉയരം ചാടിയാണ് ഫൈനലിനുള്ള 12 അത്ലറ്റുകളിൽ ഒരാളായി ചരിത്രം കുറിച്ചത്.

ടോക്കിയോ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം ചാൻസിലാണ് സർവേഷ് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സർവേഷ് 2.16 മീറ്റർ ഉയരം ചാടി തുടക്കമിട്ടു. തുടർന്ന് 2.25 മീറ്റർ ഉയരം താണ്ടി ചരിത്ര യോഗ്യത ഉറപ്പാക്കി. ഒളിന്പിക് ചാന്പ്യൻ ഗിയാൻമാർക്കോ ടാംബേരി 2.21 മീറ്റർ ഉയരം മറികടക്കാനാകാതെ പരാജയപ്പെട്ട് അപ്രതീക്ഷിതമായി മത്സരത്തിൽനിന്ന് പുറത്തായി.
അമൻ സെഹ്റാവത്ത് പുറത്ത് സാഗ്രെബ്: ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ താരം അമൻ സെഹ്റാവത്ത് പുറത്ത്. അനുവദനീയമായ പരിധിയിൽ ഭാരം നിലനിർത്താൻ സാധിക്കാതിരുന്നതിനാലാണ് താരത്തിന് അയോഗ്യത ലഭിച്ചത്.

ക്രൊയേഷ്യയിലെത്തിയ താരത്തിന് അസുഖം ബാധിച്ചെന്നും 57 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അദ്ദേഹത്തിന് ഭാര പരിശോധനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പരിശീലകൻ ലളിത് പ്രസാദ് പറഞ്ഞു. 22കാരനായ അമൻ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു.
ഒരു മാസത്തിനുള്ളിൽ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരം അയോഗ്യയാകുന്ന രണ്ടാം സംഭവമാണിത്. ഓഗസ്റ്റിൽ ബൾഗേറിയയിലെ സമോക്കോവിൽ നടന്ന യു20 വേൾഡ്സിൽ നിന്ന് നേഹ സാങ്വാനെ (വനിതാ 59 കിലോഗ്രാം) അനുവദനീയമായ പരിധിയേക്കാൾ 600 ഗ്രാം കൂടുതൽ ഭാരത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.
പാരീസ് ഗെയിംസിൽ വെങ്കലം നേടിയതിനുശേഷം അമൻ ഈ വർഷം ജൂണിൽ നടന്ന ഉലാൻബാതർ ഓപ്പണിൽ വെങ്കലം നേടിയിരുന്നു. സെമിഫൈനലിൽ മെക്സിക്കോയുടെ റോമൻ ബ്രാവോ-യങ്ങിനോടാണ് പരാജയപ്പെട്ടത്.
സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീൽ
ന്യൂഡൽഹി: 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഹെഡ് കോച്ച് ഖാലിദ് ജമീൽ. സിംഗപ്പൂരിനെതിരായ മത്സരത്തിനുള്ള 30 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയം. ടീമിൽ ഏഴ് മലയാളി താരങ്ങളും ഇടംപിടിച്ചു.
കാഫ നാഷൻസ് കപ്പിൽ കളിച്ച മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയൻ, ജിതിൻ എംഎസ് എന്നിവരും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടംനേടി. ഇവരെ കൂടാതെ അണ്ടർ 23 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ എന്നിവരും ടീമിലെത്തി.
വിക്രം പ്രതാപ് സിംഗ്, പാർഥിബ് ഗോഗോയ് എന്നീ യുവതാരങ്ങളും സാധ്യതാ ടീമിലുണ്ട്. ഗോൾകീപ്പർമാരായി ഗുർപ്രീത് സിംഗ് സന്ധുവും അമരീന്ദർ സിംഗുമുണ്ട്.
കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് പരിശീലകൻ ഖാലിദ് ജമീൽ 30 അംഗ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തത്. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചശേഷം തീരുമാനം മാറ്റി തിരിച്ചെത്തിയ ഛേത്രിയെ ഖാലിദ് ജമീൽ കാഫ നേഷൻസ് കപ്പിനുള്ള ടീമിലേക്ക് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെയാണ് ടീമിലേക്ക് വീണ്ടും പരിഗണിച്ചിരിക്കുന്നത്.
കാഫ നേഷൻസ് കപ്പിനുള്ള ടീമിലേക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരങ്ങളെ വിട്ടുകൊടുത്തിരുന്നില്ല. പുതിയ ടീമിൽ മോഹൻ ബഗാൻ, എഫ്സി ഗോവ ടീമുകളിലെ ചില താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
20 മുതൽ ബംഗളൂരുവിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപ്. സിംഗപ്പുരിനെതിരായ മത്സരങ്ങൾ ഒക്ടോബർ ഒന്‍പതിനും 14നുമായാണ് നടക്കുന്നത്.
ഇന്ത്യൻ ടീം:
ഗോൾ കീപ്പർമാർ: അമരിന്ദർ സിങ്, ഗുർമീത് സിങ്, ഗുർപ്രീത് സിങ് സന്ധു.
പ്രതിരോധം: അൻവർ അലി, ബികാഷ് യുംനം, ചിംഗ്ലസേന സിങ്, ഹമിംഗതൻമാവിയ റാൽറ്റെ, മുഹമ്മദ് ഉവൈസ്, പ്രേംവീർ, രാഹുൽ ഭകെ, റിക്കി ഹോബം, റോഷൻ സിങ്.
മധ്യനിര: ആഷിഖ് കുരുണിയൻ, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൻ സിങ്, ജിതിൻ എംഎസ്, ലൂയീസ് നിക്സൻ, മഹേഷ് സിങ്, മുഹമ്മദ് അയ്മാൻ, നിഖിൽ പ്രഭു, സുരേഷ് സിങ്, വിബിൻ മോഹനൻ.
മുന്നേറ്റം: ഇർഫാൻ യദ്വാദ്, ലില്ലിയൻസുല ചാംഗതെ, മൻവീർ സിങ് ജൂനിയർ, മുഹമ്മദ് സനാൻ, മുഹമ്മദ് സുഹൈൽ, പ്രതിപ് ഗോഗോയ്, സുനിൽ ചേത്രി, വിക്രം പ്രതാപ് സിങ്.
ഹോങ്കോംഗ് ഓപ്പണ്‍ 2025: തോൽവിയുടെ ദിനം
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ 2025 ഇന്ത്യക്ക് നിരാശയുടെ ദിനം. പുരുഷ ഡബിൾസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക്സായിരാജ് റാങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഫൈനലിൽ തോൽവി വഴങ്ങി.
വീഴ്ച അരികേ
ഇന്ത്യയുടെ ലോക ഒന്‍പതാം റാങ്ക് പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്- ചിരാഗ് സഖ്യം ചൈനയുടെ ആറാം റാങ്ക് ഒളിന്പിക് വെള്ളി മെഡൽ ജേതാക്കളായ ലിയാങ് വെയ് കെങ്- വാങ് ചാങ് എന്നിവരോട് ശക്തമായ പോരാട്ടത്തിനൊടുവിൽ തോൽവി സമ്മതിച്ചു. 21-19, 14-21, 17-21 സ്കോറിനായിരുന്നു തോൽവി.
ലിവർപൂൾ ഒന്നാമൻ
ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്ബോളിൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലിവർപൂളിന് ജയം സമ്മാനിച്ച് മുഹമ്മദ് സാലാ. മത്സരത്തിൽ ആധികാരികതയോടെ ലിവർപൂൾ മുന്നേറിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഗോൾ രഹിതമായി മുന്നേറിയ മത്സരത്തിന്റെ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് സാലാ ലക്ഷ്യത്തിലെത്തിച്ചത്.
84-ാം മിനിറ്റിൽ ലെസ് ലി ഉഗോചുക്വാ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബർണ്ലീക്ക് തിരിച്ചടിയായി. പത്തു പേരുമായി ചുരുങ്ങിയതോടെ സമ്മർദം സൃഷ്ടിച്ച ലിവർപൂൾ ഒടുവിൽ പെനാൽറ്റി നേടിയെടുത്തു.ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ നാല് മത്സരത്തിൽ നാല് ജയവുമായി ഒന്നാം സ്ഥാനത്താണ്.
മയാമിക്ക് തോൽവി
മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയെ മൂന്ന് ഗോളിന് വീഴ്ത്തി ഷാർലെറ്റ് എഫ്സി. ഇദാൻ ടോക്ലൊമാറ്റിയുടെ ഹാട്രിക് ഗോളുകളാണ് ലയണൽ മെസിയുടെ മയാമിക്ക് വന്പൻ തോൽവി സമ്മാനിച്ചത്. മത്സരത്തിൽ മെസി പെനാൽട്ടി നഷ്ടപ്പെടുത്തി. മെസി തൊടുത്ത കിക്ക് ഗോൾകീപ്പർ കയ്യിലൊതുക്കി.
32-ാം മിനിറ്റിൽ മയാമിക്ക് കിട്ടിയ അവസരം മെസി നഷ്ടപ്പെടുത്തി രണ്ട് മിനിറ്റുകൾക്ക് ശേഷമായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ ടോക്ലോമാറ്റി നേടിയത്. 47-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ടോക്ലോമാറ്റി പെനാൽട്ടിയിലൂടെ ഹാട്രിക്ക് ഗോൾ സ്വന്തമാക്കിയതോടെ മയാമിയുടെ പതനം പൂർണമായി.
ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസവും മുൻ ലോക ചാമ്പ്യനുമായ റിക്കി ഹാറ്റൺ (46) അന്തരിച്ചു. മാഞ്ചസ്റ്ററിനടുത്തുള്ള ഹൈഡിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതകളില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.
പ്രൊഫഷണൽ കരിയറിൽ 48 മത്സരങ്ങളിൽ പങ്കെടുത്ത ഹാറ്റൺ 45 എണ്ണത്തിലും വിജയിച്ചു. ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ എക്കാലത്തേയും മികച്ച ബ്രിട്ടീഷ് താരമായി പരിഗണിക്കപ്പെടുന്ന താരമാണു ഇദ്ദേഹം. ഈയിനത്തില്‍ ഒന്നിലധികം തവണ ലോക കിരീടം സ്വന്തമാക്കിയ താരം കൂടിയാണ്. 2015ല്‍ ഫൈറ്റര്‍ ഓഫ് ദ ഇയറായി ദ റിംഗ് മാഗസിന് തെരഞ്ഞെടുത്തിരുന്നു. 2024ൽ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര ബോക്സിംഗ് ഫെഡറേഷൻ ഹാറ്റണെ ആദരിച്ചു.
ഐഎസ്എസ്എഫ് ലോകകപ്പ്: മേഘ്നയ്ക്ക് വെങ്കലം
മ്യൂണിച്ച്: ഐഎസ്എസ്എഫ് വേൾഡ് കപ്പ് റൈഫിൾ/പിസ്റ്റളിൽ ഇന്ത്യയുടെ മേഘന സജ്ജനാർ ആദ്യ ലോകകപ്പ് മെഡൽ സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടി. സീസണ് അവസാനിച്ചപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
എട്ട് വർഷത്തിനു ശേഷമുള്ള തന്റെ ആദ്യ ലോകകപ്പ് ഫൈനലിൽ, മേഘന 230.0 പോയിന്റ് സ്വന്തമാക്കിയാണ് വെങ്കലം നേടിയത്.
കാണ്‍പുർ: ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന പരന്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഉൾപ്പെടുമോയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്് ബിസിസിഐ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു.
മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയിൽ രോഹിത്, കോഹ്ലി എന്നിവരെ ഉൾപ്പെടുത്തിയില്ല. സെപ്തംബർ 30ന് നടക്കുന്ന ആദ്യ മത്സരത്തിൽ രജത് പട്ടീദാർ ഇന്ത്യ എ ടീമിനെ നയിക്കും. ഒക്ടോബർ മൂന്നുനും അഞ്ചിനും നടക്കുന്ന രണ്ട് മത്സരങ്ങളിൽ തിലക് വർമ നായകനാകും. മൂന്നു മത്സരവും കാണ്‍പുരിലാണ് നടക്കുന്നത്.
ജേർണലിസ്റ്റ്സ് ക്രിക്കറ്റ് ലീഗിൽ എറണാകുളം പ്രസ് ക്ലബിന് കിരീടം
കൽപ്പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ജേർണലിസ്റ്റ്സ് ക്രിക്കറ്റ് ലീഗിൽ എറണാകുളം പ്രസ് ക്ലബിന് കിരീടം. ഒരുലക്ഷം രൂപയും ട്രോഫിയും വയനാട് എസ്പി തപോഷ് ബസുമതാരിയിൽനിന്ന് ടീമംഗങ്ങൾ ഏറ്റുവാങ്ങി. അദാനി പോർട്ട് സിഇഒ രാഹുൽ ഭട്കോട്ടി സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ, എറണാകുളം തകർത്തത്. തിരുവനന്തപുരം ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കേയാണ് ടീം എറണാകുളം മറികടന്നത്.
എറണാകുളത്തിനായി അഭിലാഷ് 51 റൺസുമായും, രഞ്ജു മത്തായി 32 റൺസുമായും പുറത്താകാതെ നിന്നു. ടൂർണമെന്റിൽ ഉടനീളം മിന്നും ഫോമിൽ കളിച്ച എറണാകുളത്തിന്റെ അഭിലാഷാണ് ടൂർണമെന്റിന്റെ താരം.