സംഗരൂർ (പഞ്ചാബ്): സംഗരൂരിലെ വാർ ഹീറോ സ്റ്റേഡിയത്തിൽ കേരള താരങ്ങൾ സൂപ്പർ ഹീറോസ് ആയി. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഓവറോൾ മറ്റാർക്കും വിട്ടുകൊടുക്കാതെ കേരളം സ്വന്തമാക്കി. ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ 20-ാം ഓവറോൾ കിരീടം.
ഇന്നലെ സമാപിച്ച 65-ാമത് കായികമേളയിൽ 273 പോയിന്റോടെയാണ് കേരളം ചാന്പ്യന്മാരായത്. മഹാരാഷ്ട്ര (247), ഹരിയാന (241) സംസ്ഥാനങ്ങളുടെ വെല്ലുവിളികളെയും സംഗരൂരിലെ അതിശൈത്യത്തെയും പൊരുതിക്കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികളുടെ കിരീടധാരണം. അതിന് ഇന്ധനമേകിയത് 4x100 മീറ്റർ റിലേയിലടക്കം നാല് സ്വർണം നേടിയ ആൻസി സോജന്റെ നേതൃത്വത്തിലുള്ള പെണ്പടയായിരുന്നു. 4x100 മീറ്റർ വനിതാ റിലേയിലും സ്വർണം നേടിയതോടെയാണ് കേരളം ഓവറോൾ ഉറപ്പിച്ചത്. 101 പോയിന്റോടെ സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളം ഒന്നാമത് ഫിനിഷ് ചെയ്തു.
ഇടവേളയ്ക്കുശേഷം നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ സ്കൂൾ അത്ലറ്റിക്സിലേക്ക് ഓവറോൾ ചാന്പ്യൻഷിപ്പ് തിരിച്ചെത്തിയത്. കോഴിക്കോട് നടന്ന 2015ലെ മീറ്റിലായിരുന്നു കേരളത്തിന്റെ തുടർച്ചയായ 19-ാം കിരീടധാരണം. തുടർന്ന് സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങൾക്കായി വ്യത്യസ്ത ചാന്പ്യൻഷിപ്പുകളായിരുന്നു നടന്നത്. അതിൽ സീനിയർ, ജൂണിയർ ചാന്പ്യൻഷിപ്പുകളിൽ കേരളം ചാന്പ്യൻമാരായി. എന്നാൽ, സബ് ജൂണിയർ വിഭാഗത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഈ മാസം നാല് മുതൽ എട്ട് വരെ ഇതേ സ്റ്റേഡിയത്തിൽ നടന്ന സബ് ജൂണിയർ, ജൂണിയർ ചാന്പ്യൻഷിപ്പികളിൽ 97 പോയിന്റോടെ കേരളം നാലാമതായിരുന്നു. ഹരിയാന (124), മഹാരാഷ് ട്ര (119), ഉത്തർപ്രദേശ് (100) എന്നിവയായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അനിയന്മാരും അനിയത്തിമാരും പോരാടിനേടിയതിനൊപ്പം ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പ്രകടനംകൂടിയായതോടെ കേരളം ഓവറോളിൽ എത്തി.
റിലേ തെറ്റാതെ കേരളം റിലേയിലൂടെ മീറ്റിന്റെ അവസാനദിനമായ ഇന്നലെ കേരളം രണ്ട് സ്വർണവും രണ്ട് വെള്ളിയും സ്വന്തമാക്കി.

4x100 മീറ്റർ പെണ്‍കുട്ടികളുടെ റിലേയിൽ എ.എസ്. സാന്ദ്ര, പി.ഡി. അഞ്ജലി, ആൻ റോസ് ടോമി, ആൻസി സോജൻ എന്നിവരുടെ സംഘം സ്വർണത്തിലേക്ക് ഓടിയെത്തി. 47.87 സെക്കൻഡിലായിരുന്നു കേരളത്തിന്റെ സുവർണനേട്ടം. 4x400 മീറ്റർ ആണ്‍കുട്ടികളുടെ റിലേയിലും കേരളം സ്വർണത്തിൽ മുത്തമിട്ടു. എം. മനൂപ്, പി.ഡി. ജിതിൻരാജ്, ആർ. ഹരിശങ്കർ, എ. രോഹിത് എന്നിവരായിരുന്നു കേരളത്തിനായി ഇറങ്ങിയത്. 3:20.87 സെക്കൻഡിലാണ് കേരളം മത്സരം പൂർത്തിയാക്കിയത്.
4x100 ആണ്‍കുട്ടികളുടെ റിലേയിൽ വി. മുഹമ്മദ് സജീൻ, ആകാശ് എം. വർഗീസ്, കെ. മുഹമ്മദ് ഷനൂബ്, ആർ.കെ. സൂര്യജിത്ത് എന്നിവരുടെ സംഘം വെള്ളി നേടി. 4x400 പെണ്‍കുട്ടികളുടെ റിലേയിൽ എ.എസ്. സാന്ദ്ര, എസ്. അയോക്ഷ, തെരേസ മാത്യു, ഗൗരിനന്ദന എന്നിവരുടെ സംഘവും വെള്ളി സ്വന്തമാക്കി.
അഭിഷേക്, പ്രിസ്കില്ല ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് വെങ്കല മെഡലും എത്തി. 800 മീറ്റർ പോരാട്ടത്തിൽനിന്നായിരുന്നു അത്. ആണ്‍കുട്ടികളുടെ 800 മീറ്ററിൽ അഭിഷേക് മാത്യു (1:55.27 സെക്കൻഡ്) വെങ്കലം നേടിയപ്പോൾ പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ പ്രിസ്കില്ല ഡാനിയേൽ (2:10.57) മൂന്നാമത് ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ മറ്റൊരു മെഡൽ പ്രതീക്ഷയയിരുന്നു സി. ചാന്ദ്നിക്ക് അഞ്ചാമത് എത്താനേ സാധിച്ചുള്ളൂ.
നാലു സ്വർണം; ആൻസി സൂപ്പറാണ് 
100, 200, ലോംഗ്ജംപ് എന്നിങ്ങനെ മൂന്ന് വ്യക്തിഗതവും 4x100 മീറ്റർ റിലേയിലേതുമടക്കം നാല് സ്വർണം നേടിയ തൃശൂർ നാട്ടിക സ്വദേശിയായ ഓട്ടോഡ്രൈവർ ഇ.ടി. സോജന്റെ മകൾ ആൻസി സോജനാണ് മീറ്റിന്റെ പെണ്‍താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ലോംഗ്ജംപിൽ 18 വർഷം പഴക്കമുള്ള റിക്കാർഡ് തിരുത്തിയായിരുന്നു ആൻസിയുടെ സ്വർണ നേട്ടം. 2001ൽ റൂത പട്കർ കുറിച്ച 6.05 മീറ്റർ 6.26 ആക്കി തിരുത്തിയതാണ് ആൻസിയെ മീറ്റിന്റെ മികച്ച പെണ്താരമാക്കിയത്. വി.വി. കണ്ണൻ ആണ് പരിശീലകൻ. നാട്ടക ഫിഷറീസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ ആൻസിയുടെ അവസാന സ്കൂൾ മീറ്റാണിത്.
ഹെറ്റ്മയർ ഹിറ്റ് ; ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി
ചെന്നൈ: ഷിംറോണ്‍ ഹെറ്റ്മയറിന്റെ ഹിറ്റ് ബാറ്റിംഗും ഷായ് ഹോപ്പിന്റെ ക്ലാസും ചേർന്നപ്പോൾ ഇന്ത്യൻ പ്രതീക്ഷ തകർന്നടിഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ അതോടെ ഇന്ത്യ എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങി. 106 പന്തിൽ ഏഴ് സിക്സും 11 ഫോറും അടക്കം 139 റണ്‍സ് നേടിയ ഹെറ്റ്മയറാണ് മാൻ ഓഫ് ദ മാച്ച്. 151 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 102 റണ്‍സുമായി ഹോപ്പ് പുറത്താകാതെനിന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 218 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.
പന്ത്, ശ്രേയസ് മൂന്നു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ ശ്രേയസ് അയ്യറും (88 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 70) ഋഷഭ് പന്തും (69 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 71) ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് അയ്യറെ പുറത്താക്കി അൽസാരി ജോസഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. കേദർ ജാദവിന്റെ (35 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 40) ഇന്നിംഗ്സാണ് ഇന്ത്യയെ 250 കടത്തിയത്. 21 പന്തിൽ 21 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജ ഇല്ലാത്ത റണ്ണിനോടി ഒൗട്ടായപ്പോൾ ഇന്ത്യ 47.4 ഓവറിൽ ഏഴിന് 269. അരങ്ങേറ്റ താരം ശിവം ദുബെ ആറു പന്തിൽ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 21 റണ്‍സ് സ്കോർ ബോർഡിലെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 15 പന്തിൽ ആറു റണ്‍സെടുത്ത കെ.എൽ. രാഹുലിനെ കോട്രെൽ ഹെറ്റ്മയറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നാല് പന്തിൽ നാല് റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ വിക്കറ്റ് കോട്രെലിന്റെ പന്തിൽ ഇൻസൈഡ് എഡ്ജ് ആയി തെറിച്ചു. ശ്രേയസ് അയ്യർ-രോഹിത് ശർമ (56 പന്തിൽ 36) മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 55 റണ്‍സ് നേടിയെങ്കിലും കാര്യങ്ങൾ ഇന്ത്യൻ വരുതിയിലായിരുന്നില്ല. അവസന 10 ഓവറിൽ 71 റണ്‍സ് നേടാനേ ഇന്ത്യക്കു സാധിച്ചുള്ളൂ.
സ്കോർബോർഡ് ടോസ്: വെസ്റ്റ് ഇൻഡീസ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി പൊള്ളാർഡ് ബി ജോസഫ് 36, കെ.എൽ. രാഹുൽ സി ഹെറ്റ്മയർ ബി കോട്രെൽ 6, കോഹ്ലി ബി കോട്രെൽ 4, ശ്രേയസ് അയ്യർ സി പൊള്ളാർഡ് ബി ജോസഫ് 70, പന്ത് സി ഹെറ്റ്മയർ ബി പൊള്ളാർഡ് 71, കേദാർ ജാദവ് സി പൊള്ളാർഡ് ബി പോൾ 40, ജഡേജ റണ്ണൗട്ട് 21, ദുബെ സി ഹോൾഡർ ബി പോൾ 9, ദീപക് ചാഹർ നോട്ടൗട്ട് 6, മുഹമ്മദ് ഷാമി നോട്ടൗട്ട് 0, എക്സ്ട്രാസ് 24, ആകെ 50 ഓവറിൽ 287/8.
വിക്കറ്റ് വീഴ്ച: 1-21, 2-25, 3-80, 4-194, 5-210, 6-269, 7-269, 8-282.
ബൗളിംഗ്: കോട്രെൽ 10-3-46-2, ഹോൾഡർ 8-0-45-0, ഹെയ്ഡൻ വാൽഷ് 5-0-31-0, കീമോ പോൾ 7-0-40-2, അൽസാരി ജോസഫ് 9-1-45-2, റോട്ടൻ ചേസ് 7-0-42-0, പൊള്ളാർഡ് 4-0-28-1.
വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്: ഹോപ്പ് നോട്ടൗട്ട് 102, അംബ്രിസ് എൽബിഡബ്ല്യു ബി ചാഹർ 9, ഹെറ്റ്മയർ സി ശ്രേയസ് ബി ഷാമി 139, പുരാൻ നോട്ടൗട്ട് 29, എക്സ്ട്രാസ് 12, ആകെ 47.5 ഓവറിൽ 291/2.
വിക്കറ്റ് വീഴ്ച: 1-11, 2-229.
ബൗളിംഗ്: ദീപക് ചാഹർ 10-1-48-1, ഷാമി 9-1-57-1, കുൽദീപ് 10-0-45-0, ദുബെ 7.5-0-68-0, കേദാർ ജാദവ് 1-0-11-0, ജഡേജ 10-0-58-0.
ബംഗളൂരു: ഐഎസ്എലിൽ അഞ്ച് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മുംബൈ സിറ്റിക്ക് ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് ബംഗളൂരു എഫ്സിയെയാണ് മുംബൈ കീഴടക്കിയത്. ഇഞ്ചുറി ടൈമിലായിരുന്നു മുംബൈയുടെ വിജയഗോൾ പിറന്നത്. സുഭാശിഷ് ബോസ് (12), ഡിയോഗോ കാർലോസ് (77), റൗലിൻ ബൊർഗസ് (90+4) എന്നിവരായിരുന്നു മുംബൈയുടെ ഗോൾ നേടിട്ടക്കാർ.
ബാഴ്സയ്ക്ക് സമനില
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് സമനില കുടുക്ക്. എവേ പോരാട്ടത്തിൽ റയൽ സോസിഡാഡ് ആണ് ബാഴ്സയെ 2-2 സമനിലയിൽ തളച്ചത്. ലീഗിൽ റയൽ മാഡ്രിഡുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് ബാഴ്സ സമനിലയിൽ കുരുങ്ങിയത്. ആൻത്വാൻ ഗ്രീസ്മാൻ (38), സുവാരസ് (49) എന്നിവരായിരുന്നു ബാഴ്സയുടെ ഗോൾനേട്ടക്കാർ.
കുടീഞ്ഞോ ട്രിക്കിൽ ബയേണ്‍
ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ഫിലിപ്പെ കുടീഞ്ഞോയുടെ ഹാട്രിക്കിന്റെ കരുത്തിൽ ബയേണ്‍ മ്യൂണിക്കിനു ജയം. ഒന്നിനെതിരേ ആറ് ഗോളുകൾക്ക് വെർഡർ ബെർമനെയാണ് ബയേണ്‍ കീഴടക്കിയത്. 45, 63, 78 മിനിറ്റുകളിലായിരുന്നു ബ്രസീൽ താരം ഗോൾ നേടിയത്.
റോബർട്ട് ലെവൻഡോവ്സ്കി (45+4, 72), തോമസ് മ്യൂളർ (75) എന്നിവരും ബയേണിനായി ലക്ഷ്യംകണ്ടു. ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി ബയേണ്‍ നാലാം സ്ഥാനത്താണ്. ലീപ്സിംഗ് (33), മോണ്‍ചെൻഗ്ലാഡ്ബാഷ് (31) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനു ജയം. ഹോം മത്സരത്തിൽ ഉഡിനസിനെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് യുവെ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (ഒന്‍പത്, 37) ഇരട്ട ഗോൾ നേടി
ഗോകുലം കേരളയ്ക്കു ജയം
കോഴിക്കോട്: കേരള പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലം കേരള എഫ്സി തോൽപ്പിച്ചു. 65-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ഡങ്കലിന്റെ സെൽഫ് ഗോളാണ് ഗോകുലത്തിന് വിജയം ഒരുക്കിയത്.
കേരള ടീമിന് അഭിനന്ദനം
തിരുവനന്തപുരം: ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ 273 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായ കേരള ടീമിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് , മന്ത്രി ഇ.പി. ജയരാജൻ എന്നിവർ അഭിനന്ദിച്ചു.
ആൻസി സോജന് ട്രിപ്പിൾ സ്വർണം
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ നാലാം ദിനം തരംഗമായത് മലയാളി സൂപ്പർ താരം ആൻസി സോജൻ. 200 മീറ്ററിൽ കരിയറിലെ മികച്ച സമയവും ലോംഗ്ജംപിൽ റിക്കാർഡും കുറിച്ച് ഇരട്ട സ്വർണത്തിൽ ആൻസി ഇന്നലെ മുത്തമിട്ടു. അതോടെ ഹാട്രിക് സ്വർണ നേട്ടവും ആൻസിയെ തേടിയെത്തി. നേരത്തേ 100 മീറ്ററിലും ഈ തൃശൂർ നാട്ടിക സ്വദേശി സ്വർണം നേടിയിരുന്നു.
ആൻസിയും രോഹിതും ആരതിയുമെല്ലാം സംഗരൂരിലെ വാർ ഹീറോസ് സ്റ്റേഡിയത്തിൽ മിന്നൽപ്പിണൽ സൃഷ്ടിച്ചതോടെ കേരളവും മെഡൽ കുതിപ്പ് നടത്തി. നാല് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ഇന്നലെ 13 മെഡലുകളാണ് കേരളതാരങ്ങൾ വാരിക്കൂട്ടിയത്. ഇതോടെ കിരീടപോരാട്ടത്തിലും കേരളം ഒന്നാം സ്ഥാനത്ത് എത്തി. മീറ്റ് ഇന്ന് സമാപിക്കും.
റിക്കാർഡ് ആൻസി, സ്പ്രിന്റ് ഡബിൾ പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ നാട്ടികയിലെ ഓട്ടോഡ്രൈവറായ സോജന്റെ മകൾക്ക് എതിരില്ലായിരുന്നു. സംസ്ഥാന സ്കൂൾ മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ആറ് മീറ്റർ കടന്ന് കണ്ണൂരിൽ റിക്കാർഡ് കുറിച്ച ആൻസി ദേശീയ മീറ്റിൽ അതിലും മികച്ച പ്രകടനം പുറത്തെടുത്തു. 6.26 മീറ്ററോടെയാണ് ആൻസി റിക്കാർഡ് സ്വർണത്തിലേക്ക് ചാടിയത്. 2001ൽ മഹാരാഷ് ട്രയുടെ റൂത പട്കർ കുറിച്ച 6.05 മീറ്റർ അതോടെ പിന്തള്ളപ്പെട്ടു. ഈയിനത്തിൽ പി.എസ്. പ്രഭാവതിക്കായിരുന്നു (5.78) വെങ്കലം. കണ്ണൂർ സംസ്ഥാന സ്കൂൾ കായികമേളയിൽ 6.05 മീറ്റർ താണ്ടി പ്രഭാവതി വെള്ളി നേടിയിരുന്നു.
പെണ്‍കുട്ടികളുടെ 200 മീറ്ററിലും മികച്ച സമയത്തോടെയാണ് ആൻസി സ്വർണത്തിൽ മുത്തമിട്ടത്, 24.36 സെക്കൻഡ്. അതോടെ സ്പ്രിന്റ് ഡബിൾ നേട്ടവും നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സ്വന്തമാക്കി. എന്നാൽ, 24.14 എന്ന മീറ്റ് റിക്കാർഡ് സെക്കൻഡിൽ അംശത്തിന്റെ വ്യത്യാസത്തിൽ ആൻസിക്കു നഷ്ടമായി. നേരത്തേ 100 മീറ്ററിലും ഈ നാട്ടികക്കാരി സ്വർണം സ്വന്തമാക്കിയിരുന്നു. കണ്ണൂർ സംസ്ഥാന സ്കൂൾ കായികമേളയിലും ആൻസി ട്രിപ്പിൾ സ്വർണം നേടിയിരുന്നു. അന്ന് 100, 200, ട്രിപ്പിൾജംപ് മത്സരങ്ങളിൽ റിക്കാർഡോടെയായിരുന്നു ആൻസിയുടെ ട്രിപ്പിൾ സ്വർണം.
രോഹിത് റിക്കാർഡ്, ആരതി 400 മീറ്റർ ഹർഡിൽസിൽ കേരള താരങ്ങൾ ആധിപത്യം പുലർത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എ. രോഹിത് റിക്കാർഡോടെ സ്വർണമണിഞ്ഞു, 52.65 സെക്കൻഡ്. 2015ൽ കേരളത്തിന്റെ എം.പി. ജാബിർ കുറിച്ച 53.90 സെക്കൻഡാണ് പഴങ്കഥയായത്.
പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ. ആരതി കേരളത്തിനായി സ്വർണം സ്വന്തമാക്കി. 1:03.23 സെക്കൻഡിലായിരുന്നു ആരതി ഫിനിഷിംഗ് ലൈൻ കടന്നത്. 1:03.58 സെക്കൻഡോടെ കെ.ടി. ആദിത്യ ഈയിനത്തിൽ കേരളത്തിനായി വെങ്കലവും സ്വന്തമാക്കി.
വെള്ളി നാല് ഇന്നലെ കേരളത്തിനായി നാല് താരങ്ങൾ വെള്ളി മെഡൽ നേടി. പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ബ്ലെസി കുഞ്ഞുമോൻ (3.10 മീറ്റർ), ഹാമർത്രോയിൽ കെസിയ മറിയം ബെന്നി (55.73 മീറ്റർ), 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ് ടോമി (14.30 സെക്കൻഡ്) ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ അലൻ ബിജു (4.10 മീറ്റർ) എന്നിവരായിരുന്നു വെള്ളിയണിഞ്ഞത്.
വെങ്കലം അഞ്ച് ആണ്‍കുട്ടികളുടെ ലോംഗ്ജംപിൽ ടി.ജെ. ജോസഫ് (7.17 മീറ്റർ), പെണ്‍കുട്ടികളുടെ ക്രോസ്കണ്ട്രിയിൽ കെ.പി. സനിക (13:13.96 സെക്കൻഡ്), പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ആദിത്യ, ലോംഗ്ജംപിൽ പ്രഭാവതി, ആണ്‍കുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ആർ.കെ. സൂര്യജിത്ത് (14.14 സെക്കൻഡ്) എന്നിവർ ഇന്നലെ കേരള അക്കൗണ്ടിലേക്ക് വെങ്കലം എത്തിച്ചു.
ആറ് റിക്കാർഡ് മീറ്റിൽ ഇന്നലെ പിറന്നത് ആറ് റിക്കാർഡുകളാണ്. അതിൽ രണ്ടെണ്ണം കേരളത്തിന്റെ വകയായിരുന്നു, ആൻസിയും രോഹിതും. പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ തമിഴ്നാടിന്റെ ടി. സത്യ (3.61), ഹാമർത്രോയിൽ ഡൽഹിയുടെ ഹർഷിത ഷെഹ്റാവത് (61.84), ആണ്‍കുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മഹാരാഷ് ട്രയുടെ ഷിർസെ തേജസ് (13.70 സെക്കൻഡ്), പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ തമിഴ്നാടിന്റെ തബിത (13.75 സെക്കൻഡ്) എന്നിവരാണ് ഇന്നലെ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
കിരീടത്തിനായി കേരളം ഓവറോൾ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 222 പോയിന്റോടെ കേരളമാണ് ഒന്നാം സ്ഥാനത്ത്. 219 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും 217 പോയിന്റുമായി ഹരിയാന മൂന്നാമതുമുണ്ട്.
മീറ്റിന്റെ അവസാന ദിനമായ ഇന്ന് ആറ് ഫൈനലുകളാണുള്ളത്.
ഇന്ത്യ x വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ഉച്ചയ്ക്ക് 1.30ന്
ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പര നേട്ടത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന വേട്ടയ്ക്കായി ഇറങ്ങുന്നു. മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരം ഇന്ന് ചെന്നൈയിൽ നടക്കും. ഡേ-നൈറ്റ് ആയി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക. വിൻഡീസിനെതിരായ തുടർച്ചയായ 10-ാം ഏകദിന പരന്പര ജയമെന്ന അപൂർവ നേട്ടത്തിനായാണ് ഇന്ത്യൻ ടീം ലക്ഷ്യംവയ്ക്കുന്നത്.
ഇന്ത്യക്കാണ് മുൻതൂക്കമെങ്കിലും ട്വന്റി-20യിലെ നാണക്കേട് ഒഴിവാക്കാനാണ് വിൻഡീസിന്റെ ശ്രമം. ഇന്ത്യൻ നിരയിൽ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അഭാവം ശ്രദ്ധേയമാണ്. ധവാനു പകരം മായങ്ക് അഗർവാളിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിന അരങ്ങേറ്റത്തിന് മായങ്കിന് അവസരം ലഭിക്കുമോയെന്നതാണ് അറിയേണ്ടത്. ജസ്പ്രീത് ബുംറയുടെ പിന്നാലെ ഭുവനേശ്വർ കുമാറും ഇല്ലാതാകുന്നത് ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മൂർച്ച കുറയ്ക്കും.
കാലാവസ്ഥ, ടീം
രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്നതാണ് ഏക വെല്ലുവിളി. മഴയെത്തുടർന്ന് മത്സരം വെട്ടിച്ചുരുക്കേണ്ടി വന്നേക്കും.
ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിൽ നാലാം നന്പറിൽ ശ്രേയസ് അയ്യർ തുടരുമോ എന്നതും ആരാധകരുടെ ആകാംക്ഷയാണ്. നാലാം നന്പറിൽ ഏറ്റവും അനുയോജ്യനാണ് ശ്രേയസ് അയ്യർ എന്ന് മുൻ പരിശീലകൻ അനിൽ കുംബ്ലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ പ്രകടനവും ഏവരും കാത്തിരിക്കുന്നതാണ്.
ഭുവിക്കു പകരം ഷാർദുൾ
ട്വന്റി-20 പരന്പരയിൽ തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനു വീണ്ടും പരിക്കേറ്റത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു കനത്ത തിരിച്ചടിയായി. ഭുവനേശ്വറിന് പകരം മുംബൈ പേസർ ഷാർദുൾ ഠാക്കുറിനെ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യ കപ്പിലാണ് ഷാർദുൾ ഇന്ത്യക്കായി അവസാനം ഏകദിനത്തിൽ കളിച്ചത്. മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ മുംബൈക്കായി എട്ട് കളിയിൽ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുഹമ്മദ് ഷമി, ദീപക് ചാഹർ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ.
പൗരത്വ ബിൽ: സന്തോഷ് ട്രോഫി നീട്ടി
മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ രൂക്ഷമായതിനെ തുടർന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റിവച്ചു. ഇക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അറിയിച്ചത്. മിസോറാമിൽ ജനുവരി 10 മുതൽ 23വരെ നടക്കേണ്ട മൽസരങ്ങളാണ് മാറ്റിവച്ചത്. ഏപ്രിൽ മാസത്തിൽ മൽസരങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പൗരത്വ ഭേദഗതി ബിൽ പ്രക്ഷോഭത്തെത്തുടർന്ന് സന്തോഷ് ട്രോഫി മത്സരങ്ങൾ മിസോറാമിൽനിന്ന് മാറ്റുന്നതിനെക്കുറിച്ച് ഫെഡറേഷൻ നേരത്തെ ആലോചിച്ചിരുന്നു. വേദിയൊരുക്കാൻ തയാറാണെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് മത്സരങ്ങൾ ഏപ്രിലിലേക്ക് നീട്ടിവച്ചത്.
ഇന്ത്യ x ലങ്ക വേദി മാറിയേക്കും
ഗോഹട്ടി: ജനുവരി അഞ്ചിന് ഗോഹട്ടിയിൽ നടക്കേണ്ട ഇന്ത്യ x ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് മത്സരവേദി മാറാൻ സാധ്യത. പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥിതിഗതി വിലയിരുത്താൻ ബിസിസിഐ ആസാം ക്രിക്കറ്റ് അസോസിയേഷനെ (എസിഎ) ചുമതലപ്പെടുത്തി. ബിസിസിഐയും കാര്യങ്ങൾ വിലയിരുത്തും.
സല ഡബിളിൽ ചെന്പട
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ തോൽവിയറിയാതെയുള്ള മുന്നേറ്റം തുടരുന്നു. ഇന്നലെ സ്വന്തം തട്ടകത്തിൽവച്ച് നടന്ന മത്സരത്തിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോഡിനെ കീഴടക്കി. മുഹമ്മദ് സലയുടെ (38, 90) ഇരട്ട ഗോളാണ് ചെന്പടയ്ക്ക് ജയമൊരുക്കിയത്. ഇതോടെ 17 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി ലിവർപൂൾ ലീഗിന്റെ തലപ്പത്ത് തുടരുന്നു.
ഇനി ബൗച്ചർ കളി പഠിപ്പിക്കും
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മാർക്ക് ബൗച്ചർ നിയമിതനായി. ഈ മാസം 26ന് ഇംഗ്ലണ്ടിനെതിരേ ആരംഭിക്കുന്ന നാല് മത്സര ടെസ്റ്റ് പരന്പരയ്ക്ക് മുന്നോടിയായാണ് ബൗച്ചറിന്റെ നിയമനം. 2023വരെയാണ് കരാർ.
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എടികെയെ 2-1നു കീഴടക്കി എഫ്സി ഗോവ പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തി. മൗർതാഡ ഫാൾ (60), ഫെറാൻ കൊറോമിനസ് (66) എന്നിവർ ഗോവയ്ക്കായി ലക്ഷ്യംകണ്ടു. എടികെയുടെ ഗോൾ മലയാളി താരം ജോബി ജെസ്റ്റിന്റെ (64) വകയായിരുന്നു. എട്ട് മത്സരങ്ങളിൽ ഗോവയ്ക്ക് 15 പോയിന്റാണുള്ളത്. എടികെ (14), ബംഗളൂരു എഫ്സി (13) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മൂന്നു ചാട്ടം, ഒരു പേര്... ആകാശ്
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു രണ്ടാം സ്വർണം. ആണ്‍കുട്ടികളുടെ ട്രിപ്പിൾജംപിൽ കേരളത്തിന്റെ ആകാശ് എം. വർഗീസ് സ്വർണത്തിലേക്ക് ലാൻഡ് ചെയ്തു.
15.45 മീറ്റർ ദൂരം കണ്ടെത്തിയാണ് കോട്ടയം സ്വദേശിയും തിരുവനന്തപുരം സായിയുടെ താരവുമായ ആകാശ് സ്വർണത്തിൽ മുത്തമിട്ടത്. ഈയിനത്തിൽ മത്സരിച്ച കേരളത്തിന്റെ സി.ഡി. അഖിൽ കുമാറിന് (14.72) നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. തമിഴ്നാടിന്റെ എം. മുത്തു ജെനിതരനാണ് വെള്ളി, 15.30 മീറ്റർ. കർണാടകയുടെ അഖിലേഷ് (14.76) വെങ്കലം സ്വന്തമാക്കി.
ചാന്ദ്നി മങ്ങി പെണ്‍കുട്ടികളുടെ 1500 മീറ്ററിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായിരുന്ന സി. ചാന്ദ്നിക്ക് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യേനേ കഴിഞ്ഞുള്ളൂ. 4:52.16 സെക്കൻഡിലാണ് ചാന്ദ്നി മത്സരം പൂർത്തിയാക്കിയത്. ഡൽഹിയുടെ കെ.എം. ചന്ധ (4:26.85) റിക്കാർഡോടെ സ്വർണവും രാജസ്ഥാന്റെ സുമിത്ര (4:35.59) വെള്ളിയും പഞ്ചാബിന്റെ പൂജ (4:39.67) വെങ്കലവും കരസ്ഥമാക്കി. 2016ൽ കേരളത്തിന്റെ എ. മേരി മാനുവൽ കുറിച്ച 4:42.47 സെക്കൻഡ് എന്ന റിക്കാർഡാണ് ചന്ധ തിരുത്തിയത്. സുമിത്രയും പൂജയും നിലവിലെ റിക്കാർഡിനേക്കാൾ മികച്ച സമയത്തിലാണ് മത്സരം പൂർത്തിയാക്കിയത്.
പെണ്‍കുട്ടികളുടെ ജാവലിൻത്രോയിൽ കേരളത്തിനായിറങ്ങിയ തലീത്ത കുമി സുനിൽ ആറാം സ്ഥാനത്തായി. 33.15 മീറ്ററാണ് തലീത്ത എറിഞ്ഞത്. ഹരിയാനയുടെ ജ്യോതിക്കാണ് (40.74 മീറ്റർ) സ്വർണം.
രണ്ട് റിക്കാർഡ് പെണ്‍കുട്ടികളുടെ 1500 മീറ്ററിലും ആണ്‍കുട്ടികളുടെ ഹാമർത്രോയിലും ഇന്നലെ റിക്കാർഡ് പിറന്നു. വിദ്യാഭാരതിയുടെ അഫ്സൽ അഹമ്മദാണ് ഹാമർത്രോയിൽ റിക്കാർഡ് സ്വർണം നേടിയത്, 71.29 മീറ്റർ. രാജസ്ഥാന്റെ നിതീഷ് പൂനിയയുടെ പേരിലുണ്ടായിരുന്ന 71.01 മീറ്റർ അതോടെ പിന്തള്ളപ്പെട്ടു.
കിരീടപ്പോരാട്ടം കിരീടത്തിനായുള്ള പോരാട്ടത്തിൽ കേരളം ശക്തമായി തിരിച്ചെത്തി. മീറ്റിന്റെ മൂന്നാംദിനമായ ഇന്നലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ കേരളം 45 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. മഹാരാഷ്ട്രയ്ക്കും ഇത്രയും പോയിന്റ് ഉണ്ട്. 49 പോയിന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.
രണ്ടം ദിനം കേരളം 29 പോയിന്റോടെ നാലാം സ്ഥാനത്തായിരുന്നു.
അതിശൈത്യം, പിന്നെ മഴയും...!
തണുപ്പിൽ വിറച്ചുനിൽക്കുന്ന കേരള താരങ്ങളെ മരവിപ്പിക്കാൻ മഴയും എത്തിയതോടെ കാര്യങ്ങൾ അവതാളത്തിലായി. സംഗരൂരിൽ ഇന്നലത്തെ ഉയർന്ന താപനില 14 ഡിഗ്രി സെൽഷസ് ആയിരുന്നു. ഇന്ന് അത് 13 ഡിഗ്രിയിലേക്ക് താഴുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരള താരങ്ങൾക്ക് ട്രാക്കിലും ഫീൽഡിലും കനത്ത വെല്ലുവിളിയായിരിക്കുകയാണ് ഈ അതിശൈത്യം. ശൈത്യത്തിന് അകന്പടി സേവിച്ച് മഴയും എത്തുന്നതോടെ കേരള താരങ്ങൾ വിറങ്ങലിച്ചു. ഓവറോൾ ചാന്പ്യൻഷിപ്പ് ലക്ഷ്യമിട്ട് പൊരുതുന്ന കേരളത്തിന്റെ പ്രകടനങ്ങളെ പിന്നോട്ടുവലിക്കുന്നതാണ് ഈ പ്രതികൂല കാലാവസ്ഥ. പല താരങ്ങൾക്കും മത്സരം പൂർത്തിയാക്കാൻ കഴിയുന്നില്ല. ദീർഘദൂരം, ജംപ് ഇനങ്ങളിൽ മത്സരിക്കുന്നവരെയാണ് തണുപ്പ് ഏറ്റവുമധികം ബാധിക്കുന്നത്. കേരളത്തിന്റെ സർവ പ്രതീക്ഷകളും തകിടം മറിച്ചിരിക്കുകയാണ് പഞ്ചാബിലെ കാലാവസ്ഥ.
കൊച്ചി: രണ്ടു ഗോളുകൾക്കു പിന്നിലായെങ്കിലും രണ്ടെണ്ണവും തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സിയെ 2-2 സമനിലയിൽ തളച്ചു. മെസി ബൗളിയുടെ ഇരട്ടഗോളാണ് ബ്ലാസ്റ്റേഴ്സിനെ പരാജയത്തിന്റെ വക്കിൽനിന്ന് കൈപിടിച്ചുയർത്തിയത്.
75-ാം മിനിറ്റിൽ ഹെഡറിലൂടെയും 87-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയുമായിരുന്നു മെസി ബൗളിയുടെ ഗോളുകൾ. 38-ാം മിനിറ്റിൽ പിറ്റിയും 71-ാം മിനിറ്റിൽ സി.കെ. വിനീതുമാണ് ജംഷഡ്പുരിനായി ഗോൾ നേടിയത്. പതിവിനെ അപേക്ഷിച്ച് ഏറെക്കുറെ കാലിയായ ഗാലറിയായിരുന്നു ഇന്നലെ കൊച്ചിയിൽ. 12,772 കാണികളേ ഇന്നലെ എത്തിയുള്ളൂ.
കളിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. എന്നാൽ, പതിയെപ്പതിയെ ജംഷഡ്പുർ കളംപിടിച്ചു. പലപ്പോഴും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ മികവാണ് ഗോൾ വഴങ്ങുന്നതിൽനിന്ന് ആതിഥേയരെ രക്ഷിച്ചത്. സെയ്ത്യാൻ സിംഗ് നൽകിയ ക്രോസിന് മരിയോ ആർക്കെസ് തലവച്ചെങ്കിലും ജംഷഡ്പുർ ഗോളി സുബ്രതോ പാൽ പന്ത് അനായാസം കയ്യിലൊതുക്കി.
23-ാം മിനിറ്റിൽ ജംഷഡ്പുരിന്റെ മറുനീക്കമെത്തി. നരേന്ദർ ഗെലോട്ട് മുന്നേറ്റത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് നൽകിയ പാസിന് ഫറൂഖ് ചൗധരി കാൽവയ്ക്കാൻ ശ്രമിച്ചെങ്കിലും ഗോളി രഹ്നേഷ് അപകടം ഒഴിവാക്കി. കളിയുടെ ഗതിക്കെതിരായി 38-ാം മിനിറ്റിൽ ജംഷഡ്പുർ ലീഡ് നേടി. കോർണറിനൊടുവിൽ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡ്രോബറോവ് ജംഷഡ്പുരിന്റെ ടിരിയെ വലിച്ചിട്ടു. ഇതിന് സന്ദർശകർക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ഫ്രാൻസിസ്കോ ലൂണയെന്ന പിറ്റിക്ക് പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ മെസി ബൗളിയെ ബോക്സിൽ വലിച്ചിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിനു പെനൽറ്റി ലഭിച്ചുമില്ല.
54-ാം മിനിറ്റിൽ സിഡോയെ പിൻവലിച്ച് സഹലിനെയും തൊട്ടുപിന്നാലെ നർസാറിയെ തിരിച്ചുവിളിച്ച് പ്രശാന്തിനെയും കളത്തിലിറങ്ങി. ജംഷഡ്പുർ പിറ്റിയെ തിരിച്ചുവിളിച്ച് മലയാളിതാരം സി.കെ. വിനീതിനെയും ഇറക്കി. 71-ാം മിനിറ്റിൽ വിനീതും ഫറൂഖ് ചൗധരിയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ജംഷഡ്പുർ ലീഡുയർത്തി. ചൗധരി ബോക്സിലേക്ക് നൽകിയ പന്ത് പിടിച്ചെടുത്ത് വിനീത് തൊടുത്ത ഷോട്ട് രഹ്നേഷിനെ കീഴടക്കി.
75-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി. സഹൽ അബ്ദുൾ സമദിന്റെ അളന്നു മുറച്ച ക്രേസിൽ ചാടി തലവച്ച മെസി ബൗളിക്കു പിഴച്ചില്ല. സ്കോർ 2-1. തുടർച്ചയായ മൂന്നാം മൽസരത്തലാണ് മെസി സ്കോർ ചെയ്യുന്നത്. ഒരു ഗോൾ കൂടി മടക്കി മൽസരത്തിലേക്ക് മടങ്ങുവാനുള്ള ശ്രമങ്ങളായിരുന്നു മഞ്ഞപ്പട പിന്നീട് നടത്തിയത്. ഒടുവിൽ 85-ാം മിനിട്ടിൽ പെനൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. സെയ്ത്യാൻ സിങ്ങിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി.
വി.ആർ. ശ്രീജിത്ത്
യു ടേണ്‍; ബ്രാവോ തിരിച്ചെത്തുന്നു
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് സൂപ്പർ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. വിരമിക്കൽ തീരുമാനം പിൻവലിക്കുന്നതായി മുപ്പത്താറുകാരനായ ബ്രാവോ ഇന്നലെ അറിയിച്ചു. വിൻഡീസ് ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം 2016 മുതൽ കളിക്കാതിരുന്ന താരം 2018ൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന വിവരം ലോകമെന്പാടുമുള്ള ആരാധകരെ അറിയിക്കുകയാണ്. ഈ വലിയ പ്രഖ്യാപനത്തിന് പിന്നിൽ രഹസ്യങ്ങളൊന്നുമില്ല, വിൻഡീസ് ക്രിക്കറ്റ് ഭരണത്തിൽ വന്ന മാറ്റങ്ങളെത്തുടർന്നാണിത് - ബ്രാവോ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
രഞ്ജിയിൽ ജാർഖണ്ഡ് ചരിത്രം!
അഗർത്തല: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 85 വർഷത്തെ ചരിത്രത്തിൽ പുതിയ റിക്കാർഡ് സ്ഥാപിച്ച് ജാർഖണ്ഡ്. രഞ്ജി ചരിത്രത്തിൽ ഫോളോ ഓണ്‍ ചെയ്തശേഷം ജയം നേടുന്ന ആദ്യ ടീമെന്ന റിക്കാർഡ് ഇനി ജാർഖണ്ഡിനു സ്വന്തം. അഗർത്തലയിൽ ത്രിപുരയ്ക്കെതിരേയായിരുന്നു ജാർഖണ്ഡിന്റെ ഈ ജയം. 54 റണ്‍സിനായിരുന്നു ജാർഖണ്ഡ് വിജയം കുറിച്ചത്. സ്കോർ: ത്രിപുര 289, 211. ജാർഖണ്ഡ് 136, 418/8 ഡിക്ലയേർഡ് (ഫോളോ ഓണ്‍).
ഫോളോ ഓണ്‍ ചെയ്യേണ്ടിവന്ന ജാർഖണ്ഡിന്റെ രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ സൗരഭ് തിവാരിയും (122 നോട്ടൗട്ട്), ഇഷാങ്ക് ജഗ്ഗിയും (107 നോട്ടൗട്ട്) ആറാം വിക്കറ്റിൽ 252 റണ്‍സ് നേടി. അതോടെ ഇന്നിംഗ്സ് ജയമെന്ന ത്രിപുരയുടെ സ്വപ്നം പൊളിഞ്ഞു. ഇടയ്ക്ക് ജഗ്ഗി റിട്ടയേർഡ് ഹർട്ടായശേഷം തിരിച്ചെത്തുകയായിരുന്നു.
266 റണ്‍സ് വിജയലക്ഷ്യവുമായെത്തിയ ത്രിപുരയെ 211 റണ്‍സിന് ജാർഖണ്ഡ് ചുരുട്ടിക്കെട്ടി. മണിശങ്കർ മൗരസിംഗ് (103) സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല.
മത്സരത്തിന്റെ ഒരുഘട്ടത്തിൽ ഡ്രസിംഗ് റൂമിൽ വിശ്രമിക്കുകയായിരുന്ന ജഗ്ഗിയോട് ടീം മാനേജർ പി.എൻ. സിംഗ് ഒരു ചോദ്യം ചോദിച്ചു. ഈഡൻ ഗാർഡൻസ് നമുക്ക് ആവർത്തിക്കാൻ സാധിക്കുമോ. ജഗ്ഗിയുടെ മറുപടി ഇതായിരുന്നു: ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് അത്. ഇടയ്ക്കിടെ സംഭവിക്കാൻ സാധ്യതയില്ല. എന്നാൽ, 2001ൽ ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ ഫോളോ ഓണ്‍ വഴങ്ങിയശേഷം ഇന്ത്യ ജയം നേടിയതിനെ അനുസ്മരിപ്പിച്ച് ജാർഖണ്ഡ് വെന്നിക്കൊടി പാറിച്ചു.
ന്യൂസിലൻഡ് പതറുന്നു
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് പതറുന്നു. രണ്ടാം ദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 109 എന്ന നിലയിലാണ് കിവീസ്.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 416 റണ്‍സ് എടുത്തിരുന്നു. നാലിന് 248 എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 110 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ലബുഷെയ്ൻ 33 റണ്‍സ്കൂടി ചേർത്ത് 143ൽ പുറത്തായി. ട്രാവിസ് ഹെഡ് (56), ടിം പെയ്ൻ (39), പാറ്റ് കമ്മിൻസ് (20), മിച്ചൽ സ്റ്റാർക്ക് (30) എന്നിവരും ഓസീസിനായി ബാറ്റുകൊണ്ട് പോരാടി.
കിവീസിനായി 66 റണ്‍സുമായി റോസ് ടെയ്ലർ ക്രീസിൽ നിൽപ്പുണ്ട്. ടെയ്ലറിനു പുറമേ കെയ്ൻ വില്യംസണ് (34) മാത്രമാണ് രണ്ടക്കം കണ്ടത്. ഓസ്ട്രേലിയയ്ക്കുവേണ്ടി സ്റ്റാർക്ക് 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
സിന്ധുവിന് ആശ്വാസജയം
ഗ്വാങ്ഷു: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റണ്‍ ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് ആശ്വാസ ജയം. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സിന്ധു പരാജയപ്പെട്ട് പുറത്തായിരുന്നു. ഇന്നലെ മൂന്നാം മത്സരത്തിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെയാണ് സിന്ധു കീഴടക്കിയത്. സ്കോർ: 21-19, 21-19. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അകാനെ യാമഗുച്ചിയോടും ചെൻ യു ഫെയിയോടും തോറ്റിരുന്നു.
മാഞ്ചസ്റ്റർ ഗ്രൂപ്പ് ചാന്പ്യൻ
ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ് എൽ ചാന്പ്യന്മാരായി ഇംഗ്ലീഷ് വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ടിൽ. ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് ഉറപ്പിച്ച യുണൈറ്റഡും അൽക്മാറും തമ്മിലേറ്റുമുട്ടിയപ്പോൾ ഇംഗ്ലീഷ് ക്ലബ്ബ് മറുപടിയില്ലാത്ത നാല് ഗോളിന്റെ ജയം നേടി. മാസണ് ഗ്രീൻവുഡിന്റെ (58, 64) ഇരട്ട ഗോളാണ് യുണൈറ്റഡിന്റെ ജയത്തിന് ഇന്ധനം പകർന്നത്. ആഷ്ലി യംഗ് (53), ഹ്വാൻ മാട്ട (62-പെനൽറ്റി) എന്നിവരും യുണൈറ്റഡിനായി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് എഫിൽ ആഴ്സണൽ 2-2ന് സ്റ്റാൻഡാർഡ് ലീഗുമായി സമനിലയിൽ പിരിഞ്ഞു. ആഴ്സണൽ ഗ്രൂപ്പ് ചാന്പ്യന്മാരായി നോക്കൗട്ടിൽ കടന്നു. സെവിയ്യ, ബാസൽ, സെൽറ്റിക്, റെയ്ഞ്ചേഴ്സ്, പോർട്ടോ, എസ്പാനിയോൾ, എഎസ് റോമ, വൂൾവ്സ് തുടങ്ങിയവയും നോക്കൗട്ടിൽ പ്രവേശിച്ചു.
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ വേഗറാണിയായത് കേരളത്തിന്റെ ആൻസി സോജൻ. തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആൻസി 12.10 സെക്കൻഡിലാണ് പെണ്‍കുട്ടികളുടെ 100 മീറ്റർ പോരാട്ടത്തിൽ വെന്നിക്കൊടി പാറിച്ചത്. മീറ്റിൽ കേരളത്തിനു ലഭിച്ച ഏക സ്വർണമാണിത്. മികച്ച സ്റ്റാർട്ടിംഗ് ലഭിക്കാതിരുന്ന ആൻസി ആദ്യ 60 മീറ്ററിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, അവസാന 40 മീറ്ററിൽ അത്ഭുതകരമായ കുതിപ്പ് നടത്തി ഒന്നാമത് ഫിനിഷ് ചെയ്തു. ഡൽഹിയുടെ തരൻജീത് കൗർ (12.35) വെള്ളിയും ഹരിയാനയുടെ സോണിയ (12.51) വെങ്കലവും സ്വന്തമാക്കി.
അതേസമയം, ആണ്‍കുട്ടികളുടെ 100 മീറ്ററിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ആർ.കെ. സൂര്യജിത്തിന് എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കർണാടകയുടെ വി. ശശികാന്ത് ആണ് വേഗമേറിയ താരമായത്, 10.79 സെക്കൻഡ്. മഹാരാഷ്ട്രയുടെ പതിൽ നിഖിൽ (10.97), ഡൽഹിയുടെ ശിവം വൈഷ്ണവ് (11.04) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
അനു, ഗൗരി 
ആൻസിയുടെ സ്വർണത്തിനു പിന്നാലെ കേരള അക്കൗണ്ടിൽ മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ രണ്ട് വെങ്കല മെഡൽകൂടി ലഭിച്ചു. പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഗൗരി നന്ദന കേരളത്തിനായി വെങ്കലം സ്വന്തമാക്കി. 57.60 സെക്കൻഡിലാണ് ഗൗരി ഫിനിഷിംഗ് ലൈൻ കടന്നത്. കർണാടകയുടെ പ്രിയ എച്ച്. മോഹനാണ് (55.42) ഈയിനത്തിൽ സ്വർണം. ഹരിയാനയുടെ ദീപാൻഷി (56.75) വെള്ളി സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ ട്രിപ്പിൾജംപിൽ കേരളത്തിനായി അനു മാത്യു 12.40 മീറ്ററോടെ വെങ്കലത്തിലെത്തി. തമിഴ്നാടിന്റെ പി.എം. തബിതയ്ക്കാണ് (12.42) ഈയിനത്തിൽ വെള്ളി. 12.58 മീറ്ററോടെ തമിഴ്നാടിന്റെ പി. ബബിഷ മീറ്റ് റിക്കാർഡ് കുറിച്ച് സ്വർണം സ്വന്തമാക്കി. 2013ൽ കേരളത്തിന്റെ ജെനിമോൾ ജോയ് കുറിച്ച 12.54 മീറ്റർ എന്ന റിക്കാർഡാണ് പിന്തള്ളപ്പെട്ടത്.
കേരളത്തിനായി ഇറങ്ങിയ അലീന ടി. ഷാജിക്ക് (11.69) അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
മൂന്ന് റിക്കാർഡ് ഇന്നലെ മൂന്ന് മീറ്റ് റിക്കാർഡുകൾ തകർക്കപ്പെട്ടു. പെണ്‍കുട്ടികളുടെ ട്രിപ്പിൾജംപ്, ഡിസ്കസ് ത്രോ, ആണ്‍കുട്ടികളുടെ 5000 മീറ്റർ റെയ്സ് വാക്ക് എന്നിവയിലാണ് റിക്കാർഡ് പിറന്നത്. റെയ്സ് വാക്കിംഗിൽ ഉത്തരാഖണ്ഡിന്റെ പരംജീത് സിംഗ് ബിഷ് (20:19.52 സെക്കൻഡ്) ആണ് പുതിയ സമയം കുറിച്ചത്. പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഹരിയാനയുടെ ഗരിമ (45.05 മീറ്റർ) പുതിയ ദൂരം കണ്ടെത്തി.
വില്ലൻ തണുപ്പ് കേരളത്തിന്റെ പ്രകടനം പിന്നോട്ടടിക്കാനുള്ള പ്രധാന കാരണമായി കായികാധ്യാപകർ ചൂണ്ടിക്കാണിക്കുന്നത് സംഗരൂരിലെ അതിശൈത്യമാണ്. വിറങ്ങലിപ്പിക്കുന്ന തണുപ്പാണ് സംഗരൂരിൽ. ഇടയ്ക്ക് മഴയും എത്തുന്നു. കേരള താരങ്ങൾക്ക് തികച്ചും അപരിചിതമായ കാലാവസ്ഥയാണിത്.
കൊച്ചി: ഐഎസ്എലിൽ ജയം മറന്ന ആറു മത്സരങ്ങൾക്കുശേഷം സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും മത്സരത്തിനിറങ്ങുന്നു. ഈ സീസണിൽ കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എടികെയെ തോൽപ്പിച്ചതൊഴിച്ചാൽ ജയം എന്താണെന്നു ബ്ലാസ്റ്റേഴ്സ് അറിഞ്ഞിട്ടില്ല. രണ്ടാം ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു. അതിനൊരു അറുതി ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിജയത്തിൽ കുറഞ്ഞതൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നു ബ്ലാസ്റ്റേഴ്സ്
കോച്ചും വ്യക്തമാക്കിക്കഴിഞ്ഞു. ജംഷഡ്പുർ എഫ്സിയാണ് എതിരാളികൾ. വൈകുന്നേരം ഏഴരയ്ക്ക് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്സിനിത് എട്ടാം മത്സരമാണ്. ഏഴു മത്സരങ്ങളിൽ ഒരു വിജയവും മൂന്ന് വീതം തോൽവിയും സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമായുള്ളത്. ടീം നന്നായി കളിക്കുന്നുണ്ടെങ്കിലും ജയിക്കാൻ കഴിയാതായതോടെ ആരാധകരും സ്റ്റേഡിയത്തോട് വിടപറഞ്ഞു തുടങ്ങി.
നിലവിൽ ഏഴ് കളികളിൽനിന്ന് ആറ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ജംഷഡ്പുർ അത്രയും മത്സരത്തിൽനിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തും.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നത്. സീസണിൽ ഇതുവരെ കോച്ച് എൽകോ ഷട്ടോരിക്ക് ഉദ്ദേശിക്കുന്നപോലൊരു ഇലവണെ കളത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. അതിനു പുറമെയാണ് അവസാനനിമിഷങ്ങളിൽ ഗോൾ വഴങ്ങുന്നതിന്റെ തലവേദനയും. ഗോവയ്ക്കും മുംബൈ സിറ്റിക്കുമെതിരേ ബ്ലാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങിയത് ഇങ്ങനെയായിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറ് ഗോളടിച്ച ബ്ലാസ്റ്റേഴ്സ് എട്ടെണ്ണം വഴങ്ങി.
പ്ലേ മേക്കർ മരിയോ ആർക്കെസ് ഫിറ്റ്നസ് വീണ്ടെടുത്തു എന്നതാണ് ആകെയുള്ള സന്തോഷവാർത്ത. ആദ്യ ഇലവണിൽ ഇറങ്ങുമോ എന്നു കോച്ച് ഷട്ടോരി ഉറപ്പു പറയുന്നില്ല.
സൂപ്പർ സ്ട്രൈക്കർ സെർജിയോ കാസ്റ്റൽ ഇന്നു കളിക്കില്ല. കളിച്ച ആറ് കളികളിൽനിന്ന് അഞ്ച് ഗോളടിച്ച കാസ്റ്റലിന്റെ അഭാവം ജംഷഡ്പുർ നിരയിൽ നിഴലിക്കുമെന്ന് ഉറപ്പ്. മുൻ ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ സി.കെ. വിനീത് ആദ്യ ഇലവനിൽ ഉണ്ടാകും. തിരിച്ചുവരവിനായി ബ്ലാസ്റ്റേഴ്സും വിജയവഴിയിൽ തിരിച്ചെത്താൻ ജംഷഡ്പുരും ഇറങ്ങുന്പോൾ കളി ആവേശമാകുമെന്നു പ്രതീക്ഷിക്കാം.
തിരുവനന്തപുരം: കേരളമൊരുക്കിയ റണ്‍മലയ്ക്കു മുന്നിൽ രണ്ടാം ഇന്നിംഗ്സിൽ നിലംപൊത്താതെ ഡൽഹി പോരാട്ടം നടത്തിയതോടെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയ കേരളത്തിനു മൂന്നുപോയിന്റും ഡൽഹിക്ക് ഒരു പോയിന്റും ലഭിച്ചു. ഒന്നാം ഇന്നിംഗ്സിൽ 525 റണ്‍സ് എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയ കേരളം സന്ദർശകരെ 142 റണ്‍സിനു ചുരുട്ടിക്കൂട്ടി വൻ ലീഡ് നേടിയിരുന്നു. ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ ബാറ്റ്സ്മാൻമാർ ശക്തമായ പ്രതിരോധം തീർത്തതോടെ മത്സരം സമനിലയിൽ കലാശിച്ചു.
ഫോളോ ഓണ്‍ വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഡൽഹി ഇന്നലെ ഒരു വിക്കറ്റിന് 142 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. സ്കോർ 185ൽ നില്‍ക്കെ ക്യാപ്റ്റൻ ധ്രുവ് ഷോറിയുടെ വിക്കറ്റ് ഡൽഹിക്ക് നഷ്ടമായി. ജലജ് സക്സേനയുടെ പന്തിൽ സൽമാൻ നിസാർ ക്യാച്ചെടുത്താണ് ഡൽഹിയുടെ നായകനെ പവലിയനിലേക്ക് അയച്ചത്. ആദ്യഇന്നിംഗ്സിൽ സന്ദർശകരെ വരിഞ്ഞുമുറുക്കിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സിലും ഡൽഹിയുടെ വിക്കറ്റുകൾ കൊയ്തെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിന്റെ ആരാധകർ.
എന്നാൽ, ഓപ്പണർ കുനാൽ ചന്ദേലയും നിതീഷ് റാണയും ക്രീസിൽ ഒത്തുചേർന്നതോടെ കേരളത്തിന്റെ വിജയപ്രതീക്ഷയ്ക്കു മങ്ങലേറ്റു. ഡൽഹിയുടെ സ്കോർ 185 റണ്‍സിൽ എത്തിയപ്പോൾ ക്രീസിൽ ഒത്തുകൂടിയ ഇവർ സ്കോർ 303ൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. 219 പന്തിൽ ഒരു സിക്സും 11 ഫോറും ഉൾപ്പെടെ 125 റണ്‍സെടുത്ത കുനാൽ ചന്ദേലയെ സന്ദീപ് വാര്യർ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ചു. നിതീഷ് റാണ 164 പന്തിൽ നാലു പടുകൂറ്റൻ സിക്സറുകളും 11 ഫോറും ഉൾപ്പെടെ 114 റണ്‍സ് നേടി. ഡൽഹി സ്കോർ 363ൽ നില്‍ക്കെ നിതീഷിനെ ജലജ് സക്സേന ബൗൾഡ് ആക്കി.
നാലുവിക്കറ്റിന് 395 റണ്‍സ് എന്ന നിലയിൽ നില്‍ക്കെ മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ട് ഇന്നിംഗ്സുകളിലുമായി കേരളത്തിന്റെ ജലജ് സക്സേന എട്ടുവിക്കറ്റ് നേട്ടം സ്വന്തമാക്കി.
തോമസ് വർഗീസ്
അത്ലാന്ത, അത്ലറ്റിക്കോ
മാഡ്രിഡ്/പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ ജയം സ്വന്തമാക്കി അത്ലാന്തയും അത്ലറ്റിക്കോ മാഡ്രിഡും നോക്കൗട്ടിൽ പ്രവേശിച്ചു. നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ച പിഎസ്ജി, റയൽ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവ തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ജയം സ്വന്തമാക്കി. അതേസമയം, നോക്കൗട്ട് ഉറപ്പിച്ചശേഷം ഇറങ്ങിയ ടോട്ടനം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പരാജയപ്പെട്ടു.
പിഎസ്ജി, റയൽ
ഗ്രൂപ്പ് എയിൽ പിഎസ്ജിയും റയൽ മാഡ്രിഡും അവസാന മത്സരങ്ങളിൽ ഏകപക്ഷീയ ജയം സ്വന്തമാക്കി. മൗറോ ഇക്കാർഡി (32), പാബ്ലോ സരാബിയ (35), നെയ്മർ (46), കൈലിയൻ എംബാപ്പെ (63), എഡിസണ് കവാനി (84-പെനൽറ്റി) എന്നിവർ ലക്ഷ്യംകണ്ടപ്പോൾ പിഎസ്ജി 5-0ന് ഗലറ്റ്സറെയെ കീഴടക്കി.
ബ്രസീലിയൻ കൗമാര താരങ്ങളായ റോഡ്രിഗോ (53), വിനീഷ്യസ് ജൂണിയർ (64) എന്നിവർക്കൊപ്പം ലൂക്ക മോഡ്രിച്ചും (90+1) വലകുലുക്കിയ മത്സരത്തിൽ റയൽ മാഡ്രിഡ് 3-1ന് ക്ലബ് ബ്രൂഗിയെ കീഴടക്കി. തോൽവി അറിയാത്ത പിഎസ്ജി 16 പോയിന്റോടെ ഗ്രൂപ്പ് ചാന്പ്യന്മാരായും റയൽ (11) രണ്ടാം സ്ഥാനത്തോടെയും പ്രീ ക്വാർട്ടറിൽ കടന്നു.
ബയേണ്‍ 3-1 ടോട്ടനം
ബി ഗ്രൂപ്പിൽ ബയേണ്‍ ആറിൽ ആറ് ജയത്തോടെ ചാന്പ്യന്മാരായി നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബയേണ്‍ 3-1ന് ടോട്ടനത്തെ പരാജയപ്പെടുത്തി. ബയേണിനു മുന്നിൽ ടോട്ടനത്തിന്റെ രണ്ടാം തോൽവിയാണ്. 10 പോയിന്റുള്ള ടോട്ടനം രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒളിന്പ്യാക്കസ് 1-0ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ കീഴടക്കി.
ചരിത്രം കുറിച്ച് അത്ലാന്ത
ചാന്പ്യൻസ് ലീഗിൽ കന്നിപ്പോരാട്ടത്തിനാണ് ഇറ്റാലിയൻ സംഘമായ അത്ലാന്ത ഇത്തവണ എത്തിയത്. ഗ്രൂപ്പ് സിയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പാരാജയപ്പെട്ടശേഷമായിരുന്നു അത്ലാന്തയുടെ മാജിക് തിരിച്ചുവരവ്. ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടശേഷം പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീം എന്ന ചരിത്രവും അതോടെ അത്ലാന്ത സ്വന്തമാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഷാക്തർ ഡൊണെറ്റ്സ്കിനെ 3-0നു കീഴടക്കിയായിരുന്നു അത്ലാന്തയുടെ നോക്കൗട്ട് യാത്ര.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന് ഡൈനാമോ സാഗ്രെബിനെ കീഴടക്കി. ഗബ്രിയേൽ ജീസസിന്റെ (34, 50, 54) ഹാട്രിക്കാണ് നോക്കൗട്ട് നേരത്തേ ഉറപ്പിച്ച സിറ്റിയുടെ ജയത്തിനു നിറമേകിയത്. ഗ്രൂപ്പിൽ സിറ്റി (14 പോയിന്റ്) ഒന്നാം സ്ഥാനത്തോടെയും അത്ലാന്ത (ഏഴ്) രണ്ടാം സ്ഥാനത്തോടെയും നോക്കൗട്ടിൽ കടന്നു.
യുവെ, അത്ലറ്റിക്കോ
ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് ലോക്കോമോട്ടീവ് മോസ്കോയെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവന്റസ് 2-0ന് ബയർ ലെവർകൂസനെ കീഴടക്കി. നോക്കൗട്ട് നേരത്തേ ഉറപ്പിച്ച യുവെയ്ക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ (75), ഗോണ്‍സാലോ ഹിഗ്വിൻ (90+2) എന്നിവർ വല കുലുക്കി. ഗ്രൂപ്പിൽ യുവന്റസിന് 16ഉം അത്ലറ്റിക്കോയ്ക്ക് 10ഉം പോയിന്റാണ്.
ഐഎസ്എൽ, രഞ്ജി ഉപേക്ഷിച്ചു
ഗോഹട്ടി: വടക്കു-കിഴക്കൻ ഇന്ത്യയിൽ പൗരത്വ ബിൽ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഐഎസ്എൽ ഫുട്ബോൾ, രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ റദ്ദാക്കി. ഇന്നലെ ഐഎസ്എലിൽ നടക്കേണ്ടിയിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് x ചെന്നൈയിൻ എഫ്സി മത്സരമാണ് റദ്ദാക്കിയത്. ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങളും റദ്ദാക്കി.
ആരാധകരുടെയും താരങ്ങളുടെയും സംഘാടകരുടെയും സുരക്ഷ പരിഗണിച്ച് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയാണ് എന്ന് ഐഎസ്എൽ അധികൃതർ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായതിനെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.
എൽ ലൂബ്രെയറ്റ് ഓപ്പണ്‍ നാരായണന്
മാഡ്രിഡ്: പ്രഥമ എൽ ലൂബ്രെയറ്റ് ഓപ്പണ്‍ ചെസ് ചാന്പ്യൻഷിപ്പ് കിരീടം മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ. നാരായണൻ കരസ്ഥമാക്കി. ഒന്‍പത് റൗണ്ട് പോരാട്ടത്തിൽ ഏഴ് പോയിന്റാണ് നാരായണൻ സ്വന്തമാക്കിയത്. പോളിഷ് ഗ്രാൻഡ്മാസ്റ്റർ മതേയൂസ് ബാർത്തൽ രണ്ടാം സ്ഥാനവും ഇന്ത്യയുടെ അർജുൻ എറിഗൈസി മൂന്നാം സ്ഥാനവും സ്വന്തമാക്കി. മൂന്നാം സീഡ് ആയിരുന്ന നാരായണൻ രണ്ടാം സീഡായ ബാർത്തലിനെ തോൽപിച്ചാണ് ചാന്പ്യനായത്.
പെർത്ത്: മാർനസ് ലബുഷെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് സെഞ്ചുറി പൂർത്തിയാക്കിയ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം അവസാനിക്കുന്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 248 റണ്‍സ് എടുത്തു. മൂന്നാം നന്പർ ബാറ്റ്സ്മാനായെത്തിയ ലബുഷെയ്ൻ 110 റണ്‍സുമായി പുറത്താകാതെനിൽക്കുന്നു. ട്രാവിസ് ഹെഡ് (20 നോട്ടൗട്ട്) ആണ് ലബുഷെയ്നൊപ്പം ക്രീസിൽ.
ഇരുപത്തഞ്ചുകാരനായ ലബുഷെയ്ന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ 185, 162 എന്നിങ്ങനെയായിരുന്നു ഓസീസ് താരത്തിന്റെ സ്കോർ. ഡേ-നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർ (43), ജോ ബേണ്‍സ് (ഒന്‍പത്), സ്റ്റീവ് സ്മിത്ത് (43), മാത്യു വേഡ് (12) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് ആദ്യദിനം നഷ്ടപ്പെട്ടത്. വാർണറെ പുറത്താക്കാൻ നീൽ വാഗ്നർ എടുത്ത അത്യുജ്വല റിട്ടേണ്‍ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായി.
മഴയത്തൊരു ടെസ്റ്റ്
റാവൽപിണ്ടി: പതിറ്റാണ്ടിനുശേഷം പാക്കിസ്ഥാനിലേക്ക് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തിയപ്പോൾ രസംകൊല്ലിയായി മഴ. പാക്കിസ്ഥാൻ x ശ്രീലങ്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ ഭൂരിപക്ഷം സമയവും മഴകൊണ്ടുപോയി. 18.2 ഓവർ മാത്രമാണ് ഇന്നലെ മത്സരം നടന്നത്.
വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം രണ്ടാംദിനത്തെ മത്സരം അവസാനിക്കുന്പോൾ ശ്രീലങ്ക ആറിന് 263 എന്ന നിലയിലാണ്. ലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ (72 നോട്ടൗട്ട്), ക്യാപ്റ്റൻ ദിമുത് കരുണരത്നെ (59) എന്നിവർ അർധസെഞ്ചുറി നേടി.
ബാസ്കറ്റ്: എംജി മാത്രം
കോട്ടയം: ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ഇന്റർ സോണൽ ബാസ്കറ്റ്ബോൾ പുരുഷ ചാന്പ്യൻഷിപ്പിന് കേരളത്തിൽനിന്ന് യോഗ്യത നേടിയത് എംജി സർവകലാശാലമാത്രം. സൗത്ത് സോണിൽ രണ്ടാം സ്ഥാനം നേടിയാണ് എംജി ഫൈനൽ റൗണ്ട് പോരാട്ടത്തിനു യോഗ്യത നേടിയത്. സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ എംജി സർവകലാശാല എസ്ആർഎം യൂണിവേഴ്സിറ്റിയെ 92-89നു കീഴടക്കി യോഗ്യത നേടുകയായിരുന്നു.
അടിച്ചോടിച്ചു ; ഇന്ത്യക്ക് പരന്പര
മുംബൈ: കാര്യവട്ടത്തെ തോൽവിക്ക് ഇന്ത്യ മുംബൈയിൽ പകരം വീട്ടി. മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ അടിച്ചോടിച്ച് ഇന്ത്യ 67 റണ്‍സിന്റെ ജയം സ്വന്തമാക്കി. രോഹിത് ശർമ (71), കെ.എൽ. രാഹുൽ (91), വിരാട് കോഹ്ലി (70*) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ മൂന്നിന് 240 റണ്‍സ് നേടി. വിൻഡീസിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 173ൽ അവസാനിച്ചു. ഇതോടെ മൂന്ന് മത്സര പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കി. വാങ്കഡെയിലെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറാണ് ഇന്ത്യയുടെ 240.
ആദ്യം രോഹിത് 
കഴിഞ്ഞ മത്സരങ്ങളിൽനിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയത്. രവീന്ദ്ര ജഡേജയ്ക്കു പകരം മുഹമ്മദ് ഷാമിയും യുസ്വേന്ദ്ര ചാഹലിനു പകരം കുൽദീപ് യാദവും പ്ലേയിംഗ് ഇലവണിൽ ഇടംപിടിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. ഷെൽഡോണ്‍ കോട്രെൽ എറിഞ്ഞ ആദ്യ ഓവറിൽ രോഹിത് ശർമയുടെ ഫോർ അടക്കം അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഓവറിൽ കെ.എൽ. രാഹുൽ, ജേസണ്‍ ഹോൾഡറെ തുടർച്ചയായി രണ്ട് തവണ ബൗണ്ടറി കടത്തി. മൂന്നാം ഓവറിൽ ക്രോട്രെലിനെ 15 റണ്‍സിനു ശിക്ഷിച്ച് രോഹിത് ഗിയർ മാറി. അടുത്ത ഓവറിൽ രാഹുൽ ഹോൾഡറിനെതിരേ അടിച്ചെടുത്തത് 14 റണ്‍സ്. അഞ്ചാം ഓവറിനായി ഖാറി പിയെറെയെ കൊണ്ടുവന്നെങ്കിലും രോഹിത് ആ ഓവറിൽ നേടിയത് ഒരു സിക്സും ഒരു ഫോറും അടക്കം 14 റണ്‍സ്. അതോടെ ഇന്ത്യൻ സ്കോർ 58ൽ എത്തി. അടുത്തത് രാഹുലിന്റെ ഉൗഴമായിരുന്നു. കെസ്റിക് വില്യംസ് എറിഞ്ഞ ആറാം ഓവറിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം രാഹുലിന്റെ ബാറ്റിൽനിന്ന് പിറന്നത് 14 റണ്‍സ്. 12-ാം ഓവറിന്റെ നാലാം പന്തിൽ രോഹിത്തിനെ വില്യംസ് പുറത്താക്കി. 34 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 71 റണ്‍സ് ആയിരുന്നു രോഹിത് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിൽ രോഹിത് - രാഹുൽ കൂട്ടുകെട്ട് 135 റണ്‍സ് നേടി. രണ്ടാമനായെത്തിയ ഋഷഭ് പന്ത് (പൂജ്യം) വന്നതുപോലെ മടങ്ങി.
രാഹുൽ, കോഹ്ലി 
രോഹിത് പുറത്തായെങ്കിലും കോഹ്ലിക്കൊപ്പം ചേർന്ന് രാഹുൽ ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്ലിയും താളംകണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ വീണ്ടും കുതിച്ചു. 15-ാം ഓവറിൽ രാഹുലും കോഹ്ലിയും ചേർന്ന് ഹോൾഡറിനെതിരേ നേടിയത് രണ്ട് സിക്സും രണ്ട് ഫോറും അടക്കം 22 റണ്‍സ്. 18-ാം ഓവർ എറിയാനെത്തിയ വില്യംസിനും ലഭിച്ചു 17 റണ്‍സിന്റെ ശിക്ഷ. 19-ാം ഓവറിലാണ് കോഹ്ലി ഉഗ്രരൂപം പൂണ്ടത്. വിൻഡീസ് ക്യാപ്റ്റൻ കിറോണ്‍ പൊള്ളാർഡിന്റെ ആദ്യ രണ്ട് പന്തും സിക്സർ. മൂന്നാം പന്തിൽ രണ്ട് റണ്‍സ്. നോബോൾ ആയതിനെത്തുടർന്ന് മൂന്നാം പന്ത് ഫ്രീഹിറ്റ് ആയി. ആ പന്ത് വെടിയുണ്ടകണക്ക് ബൗണ്ടറി ലൈൻ ഭേദിച്ചു. അവസാന പന്തിൽ വീണ്ടും സിക്സ്. 44ൽ നിന്ന് സിക്സർ അടിച്ച് കോഹ്ലി അർധസെഞ്ചുറി തികച്ചതും ഈ ഓവറിലായിരുന്നു. കോഹ്ലിയുടെ വേഗമേറിയ ട്വന്റി-20 അർധസെഞ്ചുറിയാണ് ഇന്നലെ 21 പന്തിൽ പിറന്ന 50 റണ്‍സ്.
56 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും ഉൾപ്പെടെ 91 റണ്‍സുമായി രാഹുൽ 19.4-ാം പന്തിൽ പുറത്തായി. എന്നാൽ, 29 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടക്കം 241.37 സ്ട്രൈക്ക് റേറ്റോടെ 70 റണ്‍സ് നേടിയ കോഹ്ലി പുറത്താകാതെനിന്നു. മൂന്നാം വിക്കറ്റിൽ കോഹ്ലി-രാഹുൽ കൂട്ടുകെട്ട് 95 റണ്‍സ് നേടി.
പൊള്ളാർഡ് മാത്രം 241 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിനായി ക്യാപ്റ്റൻ പൊള്ളാർഡ് മാത്രമാണ് തിളങ്ങിയത്. അഞ്ചാമനായെത്തിയ പോള്ളാർഡ് 39 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും അടക്കം 68 റണ്‍സ് അടിച്ചെടുത്തു. ഹെറ്റ്മയർ 24 പന്തിൽ അഞ്ച് സിക്സും ഒരു ഫോറും ഉൾപ്പെടെ 41 റണ്‍സ് നേടി.
കോഹ്ലി, രോഹിത് 2633 രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് എന്ന റിക്കാർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തുല്യനിലയിൽ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20യിൽ ഇരുവരും മത്സരിച്ച് റണ്‍സ് നേടുന്നതാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്. രോഹിത് 34 പന്തിൽ 71ഉം കോഹ്ലി 29 പന്തിൽ 70 നോട്ടൗട്ടുമാണ് ഇന്നലെ സ്കോർ ചെയ്തത്. അതോടെ ഇരുവരുടെയും ട്വന്റി-20 രാജ്യാന്തര കരിയർ റണ്‍സ് 2633ൽ.
രോഹിത് 96 ഇന്നിംഗ്സിൽനിന്ന് നാല് സെഞ്ചുറിയും 19 അർധസെഞ്ചുറിയും ഉൾപ്പെടെയാണ് 2633 റണ്‍സ് നേടിയത്, കോഹ്ലി 70 ഇന്നിംഗ്സിൽനിന്ന് 24 അർധസെഞ്ചുറിയുടെ സഹായത്തോടെയും.
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിനു നേടാനായത് ഒരു വെങ്കലം മാത്രം. പെണ്‍കുട്ടികളുടെ ഹൈജംപിൽ മീര ഷിബുവാണ് കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യദിനം മെഡൽ എത്തിച്ചത്. 1.63 മീറ്ററാണ് മീര ക്ലിയർ ചെയ്തത്.
3000 മീറ്ററിൽ പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായിരുന്നു മിന്നു പി. റോയ് പേശിവലിവിനെത്തുടർന്ന് നിലത്തുവീണത് കനത്ത പ്രഹരമായി. സി. ചാന്ദ്നിക്കും തിളങ്ങാനായില്ല. 3000 മീറ്റർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആദ്യ അഞ്ചിൽപോലും കേരളത്തിന് എത്താനായില്ല. മലയാളി താരം ഷമീന ജബ്ബാർ 2006ൽ കുറിച്ച 9:55.62 സെക്കൻഡ് എന്ന റിക്കാർഡ് തിരുത്തി ഉത്തർപ്രദേശിന്റെ രെവി പാൽ (9:46.54) സ്വർണം നേടി.
ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ വിഷ്ണു ബിജു നാലാം സ്ഥാനത്തായി. അവസാന നൂറ് മീറ്ററിലായിരുന്നു മലയാളി താരം പിന്നോട്ടടിക്കപ്പെട്ടത്.
രണ്ട് റിക്കാർഡ്
ആദ്യദിനമായ ഇന്നലെ രണ്ട് റിക്കാർഡാണ് പിറന്നത്. പെണ്‍കുട്ടികളുടെ 3000 മീറ്റർ പോരാട്ടത്തിലും ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിലും. മധ്യപ്രദേശിന്റെ ഇക്രം അലി ഖാനാണ് ഡിസ്കസ് ത്രോയിൽ 59.39 മീറ്റർ കുറിച്ച് റിക്കാർഡ് സ്വർണം നേടിയത്. കഴിഞ്ഞ വർഷം ഇക്രംതന്നെ കുറിച്ച 56.87 ആണ് തിരുത്തപ്പെട്ടത്.
വേഗതാരം ഇന്ന്
മീറ്റിലെ വേഗതാരങ്ങളെ ഇന്നറിയാം. പുരുഷ-വനിതാ വിഭാഗം 100 മീറ്റർ ഫൈനൽ ഇന്ന് നടക്കും. ഇന്നലെ നടന്ന ഹീറ്റ്സുകളിൽ മികച്ച പ്രകടനത്തോടെയാണ് മലയാളി താരങ്ങൾ 100 മീറ്റർ ഫൈനലിൽ പ്രവേശിച്ചത്. 400 മീറ്ററിന്റെ ഹീറ്റ്സിൽ എ. രോഹിത് ഫൗൾ സ്റ്റാർട്ടിനെത്തുടർന്ന് അയോഗ്യനാക്കപ്പെട്ടു.
ധവാൻ ഇല്ല, പകരം മായങ്ക്
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലും ഓപ്പണർ ശിഖർ ധവാൻ ഇന്ത്യക്കൊപ്പം ഇല്ല. ധവാന് പകരം മായങ്ക് അഗർവാളിനെ ടീമിലുൾപ്പെടുത്തി. വിൻഡീസിനെതിരായ ട്വന്റി-20യിലും ധവാൻ ഇല്ലായിരുന്നു. പകരം മലയാളി താരം സഞ്ജു വി. സാംസണ് ആയിരുന്നു ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20ക്കിടെ പരിക്കേറ്റതാണ് ധവാനു വിനയായത്. ഞായറാഴ്ചയാണ് ഇന്ത്യ x വിൻഡീസ് ആദ്യ ഏകദിനം.
ഇന്ത്യക്കായി ഒന്‍പത് ടെസ്റ്റ് കളിച്ചിട്ടുള്ള മായങ്ക് ഏകദിന അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. ലോകകപ്പ് ടീമിൽ വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ മായങ്കിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നിലവിൽ കർണാടകയ്ക്കായി തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് മായങ്ക്.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി. രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ.
ജലജ് എറിഞ്ഞിട്ടു; ഡൽഹി ഫോളോഓണിൽ
തിരുവനന്തപുരം: കേരളത്തിന്റെ കൂറ്റൻ സ്കോർ പിന്തുടരാനെത്തിയ ഡൽഹിയെ ജലജ് സക്സേനയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് പട എറിഞ്ഞിട്ടു. അതോടെ ഡൽഹി കേരളത്തിനു മുന്നിൽ ഫോളോഓണ്‍ വഴങ്ങി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഡൽഹി മൂന്നാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് എന്ന നിലയിലാണ്. ഡൽഹിയുടെ ആദ്യ ഇന്നിംഗ്സിൽ 142 റണ്‍സിൽ അവസാനിച്ചിരുന്നു. കേരളത്തിന് 383 റണ്‍സിന്റെ ഒന്നാം ഇന്നിംഗ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് കൂടുതൽ പോയിന്റ് ലഭിക്കും.
സക്സേന സക്സസ്
കേരളത്തിന്റെ അതിഥി താരം ജലജ് സക്സേനയുടെ പന്തിനു മുന്നിൽ ഡൽഹിയുടെ മുൻനിര ബാറ്റ്സ്മാൻമാർക്കുപോലും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 26 റണ്‍സ് എന്ന നിലയിലാണ് ഇന്നലെ ഡൽഹി ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. സ്കോർ 53ൽ നില്‍ക്കെ മൂന്നാം വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ധ്രുവ് ഷോറി ജലജ് സക്സേനയുടെ പന്തിൽ റോബിൻ ഉത്തപ്പയ്ക്കു ക്യാച്ച് നല്കി മടങ്ങി. തുടർന്ന് സിജോമോൻകൂടി സക്സേനയ്ക്കൊപ്പം ഡൽഹിക്കുമേൽ മികച്ച ബൗളിംഗ് കാഴ്ച്ചവച്ചതോടെ ഡൽഹി റണ്‍സ് എടുക്കാൻ ഏറെ ബുദ്ധിമുട്ടി. 101 റണ്‍സ് എടുക്കുന്നതിനിടെ സന്ദർശകരുടെ ഏഴു മുൻനിര താരങ്ങൾ പവലിയനിലെത്തി.
വാലറ്റത്തിനും കാര്യമായി പ്രതിരോധിക്കാൻ കഴിയാതെ വന്നതോടെ ഡൽഹിയുടെ ഒന്നാം ഇന്നിംഗ്സ് 142 റണ്‍സിന് അവസാനിച്ചു. നതീഷ് റാണ(25), നവ്ദീപ് സൈനി(25) എന്നിവരാണ് ടോപ് സ്കോറർമാർ. കേരളത്തിനുവേണ്ടി 24 ഓവറിൽ 64 റണ്‍സ് വിട്ടുകൊടുത്ത് ജലജ് സകസേന ആറു വിക്കറ്റ് സ്വന്തമാക്കി. അഞ്ച് ഓവറിൽ ഏഴു റണ്‍സ് വിട്ടുകൊടുത്ത് സിജോമോൻ രണ്ടു വിക്കറ്റും നേടി.
ഫോളോഓണിനായെത്തിയ ഡൽഹി കരുതലോടെയാണ് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചലിപ്പിച്ചത്. 87 റണ്‍സ് എടുത്ത ഓപ്പണർ അഞ്ജു റാവത്തിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായിട്ടുള്ളത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കണമെങ്കിൽ ഇനിയും 241 റണ്‍സ് എടുക്കേണ്ടതുണ്ട്.
തോമസ് വർഗീസ്
പ്രഥ്വിക്ക് ഇരട്ട സെഞ്ചുറി
വഡോദര: ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയുടെ യുവതാരം പ്രഥ്വി ഷായ്ക്ക് ഇരട്ട സെഞ്ചുറി. ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു പ്രഥ്വി ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനായുള്ള ശക്തമായ അവകാശവാദമാണ് ഇരട്ട സെഞ്ചുറിയിലൂടെ നടത്തിയിരിക്കുന്നത്. രണ്ടാം ഇന്നിംഗ്സിൽ 179 പന്തിൽ 202 റണ്‍സ് പ്രഥ്വി നേടി. മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (102 നോട്ടൗട്ട്) സെഞ്ചുറി നേടി. സ്കോർ: മുംബൈ 431, 409/4 ഡിക്ലയേർഡ്. ബറോഡ 307, 74/3.
സൂപ്പർ ക്ലൈമാക്സ്
മിലാൻ/ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളുടെ ഫലം വന്നപ്പോൾ ചിരിവിരിഞ്ഞത് ചെൽസി, നാപ്പോളി, ഡോർട്ട്മുണ്ട്, വലൻസിയ എന്നിവയുടെ മുഖങ്ങളിൽ. അതേസമയം, ഇന്റർ മിലാൻ, കഴിഞ്ഞ സീസണിലെ അട്ടിമറിക്കാരായ അയാക്സ് തുടങ്ങിയവ കണ്ണീരണിഞ്ഞു.
ഇന്റർമിലാൻ 1 - 2 ബാഴ്സലോണ
ഗ്രൂപ്പ് എഫിൽ നിർണായകമായത് ഇന്ററിന്റെ തോൽവിയും ഡോർട്ട്മുണ്ടിന്റെ ജയവുമായിരുന്നു. എവേ പോരാട്ടത്തിൽ ബാഴ്സലോണ 2-1നാണ് ഇന്ററിനെ കീഴടക്കിയത്. നോക്കൗട്ട് ഉറപ്പിച്ചായിരുന്നു ബാഴ്സ ഇറങ്ങിയത്. അതുകൊണ്ടുതന്നെ ലയണൽ മെസി, ലൂയിസ് സുവാരസ് തുടങ്ങിയ പ്രമുഖരെ കൂടാതെയാണ് ടീം ഇറങ്ങിയത്. കാർലസ് പെരെസ് (23), അൻസു ഫാതി (86) എന്നിവരായിരുന്നു ബാഴ്സയുടെ ഗോൾ നേട്ടക്കാർ. റൊമേലു ലുക്കാക്കുവിന്റെ (44) വകയായിരുന്നു ആതിഥേയരുടെ ഗോൾ.
സ്ലാവിയ പ്രാഗിനെ 2-1നു സ്വന്തം തട്ടകത്തിൽവച്ച് കീഴടക്കി ഡോർട്ട്മുണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ബാഴ്സ 14 പോയിന്റോടെ ഗ്രൂപ്പ് ചാന്പ്യന്മാരായപ്പോൾ ഡോർട്ട്മുണ്ട് 10ഉം ഇന്റർ ഏഴും പ്രാഗ് രണ്ടും പോയിന്റാണ് നേടിയത്.
റെഡ് ബുൾ 0 - 2 ലിവർപൂൾ
ഗ്രൂപ്പ് ഇയിലെ ചിത്രം അവസാന മത്സരങ്ങളോടെയാണ് തെളിഞ്ഞത്. ലിവർപൂൾ എവേ പോരാട്ടത്തിൽ റെഡ് ബുള്ളിനെ 2-0നു കീഴടക്കിയും (നബി കെയ്ത-57, മുഹമ്മദ് സല -58) നാപ്പോളി സ്വന്തം തട്ടകത്തിൽവച്ച് 4-0ന് ജെങ്കിനെ തകർത്തും നോക്കൗട്ടിൽ കടന്നു. അതോടെ ലിവർപൂൾ (13 പോയിന്റ്) ഗ്രൂപ്പ് ചാന്പ്യന്മാരായും നാപ്പോളി (12 പോയിന്റ്) രണ്ടാം സ്ഥാനത്തോടെയും ഗ്രൂപ്പ് ഘട്ട പോരാട്ടം അവസാനിപ്പിച്ചു. റെഡ് ബുള്ളിന്റെ (ഏഴ്) പ്രതീക്ഷകൾ അതോടെ അസ്തമിച്ചു. ജെങ്ക് (ഒന്ന്) അവസാന സ്ഥാനത്തായി.
ചെൽസി 2 - 1 ലിലെ
എച്ച് ഗ്രൂപ്പിൽ തുല്യ സാധ്യതയോടെ അവസാന പോരാട്ടത്തിനിറങ്ങിയത് ചെൽസി, വലൻസിയ, അയാക്സ് എന്നിവയായിരുന്നു. അതിൽ ചെൽസി 2-1ന് ലിലെയെ കീഴടക്കുകയും വലൻസിയ 1-0ന് അയാക്സിനെ മറികടക്കുകയും ചെയ്തതോടെ ചെൽസിയും വലൻസിയയും നോക്കൗട്ടിൽ കടന്നു. എവേ പോരാട്ടത്തിലായിരുന്നു വലൻസിയയുടെ ജയം. 10 പോയിന്റുമായി ഗ്രൂപ്പിൽ അതുവരെ ഒന്നാം സ്ഥാനത്തായിരുന്ന അയാക്സിന്റെ കഥ അതോടെ കഴിഞ്ഞു. വലൻസിയ (11 പോയിന്റ്), ചെൽസി (11 പോയിന്റ്) എന്നിവ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളോടെ നോക്കൗട്ടിൽ കടക്കുകയും ചെയ്തു.
ലിയോണ്‍ 2 - 2 ലീപ്സിംഗ്
ഗ്രൂപ്പ് ജിയിൽ സമനില മാത്രം മതിയായിരുന്നു ലീപ്സിംഗിന് നോക്കൗട്ടിലേക്കുള്ള വഴി തുറക്കാൻ. ലിയോണിന്റെ തട്ടകത്തിൽനടന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ലിയോണുമായി അവർ 2-2 സമനിലയിൽ പിരിയുകയും ചെയ്തു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബെൻഫിക 3-0ന് സെനിറ്റിനെ കീഴടക്കി. അതോടെ ബെൻഫിക (ഏഴ് പോയിന്റ്), സെനിറ്റ് (ഏഴ് പോയിന്റ്) എന്നിവ പുറത്ത്. ലീപ്സിംഗ് (11 പോയിന്റ്), ലിയോണ്‍ (എട്ട് പോയിന്റ്) എന്നിവ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനത്തോടെ നോക്കൗട്ടിലും.
ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂർ ഫൈനൽസ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു തോൽവി. ജാപ്പനീസ് താരം അകാനെ യാമഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോർ: 21-18, 18-21, 8-21.
പൗരത്വ ബിൽ പ്രതിഷേധം: ഐഎസ്എൽ പ്രതിസന്ധിയിൽ
ഗുവാഹത്തി: ഐഎസ്എലിൽ ഇന്നു നടക്കേണ്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി x ചെന്നൈയിൻ എഫ്സി മത്സരം പ്രതിസന്ധിയിൽ. ഗോഹട്ടിയിലാണ് മത്സരം നടക്കേണ്ടത്. എന്നാൽ, പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങൾ ഗോഹട്ടിയിൽ പടരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതേത്തുടർന്ന് ഇന്നലെ നടക്കേണ്ട ടീമുകളുടെ വാർത്താസമ്മേളനം റദ്ദാക്കി.
കൊച്ചി: കാഴ്ച പരിമിതർക്കുള്ള നാഗേഷ് ട്രോഫി ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയും കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീം ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ തമിഴ്നാടിനെ 21 റണ്‍സിന് തോൽപിച്ചാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം. കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സ് നേടി. 126 റണ്‍സിന് തമിഴ്നാട് ഓൾഔട്ടായി. കേരളത്തിനായി 39 റണ്‍സും രണ്ട് വിക്കറ്റും നേടിയ എൻ.കെ. വിഷ്ണുവാണ് മാൻ ഓഫ് ദ മാച്ച്.
തിരുവനന്തപുരം: ബാറ്റ്സ്മാൻമാർ താണ്ഡവമാടിയപ്പോൾ ഡൽഹിക്കെതിരായ രഞ്ജി ട്രോഫി ചതുർദിന ക്രിക്കറ്റിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ. റോബിൻ ഉത്തപ്പയ്ക്കു പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബിയും (155) കേരളത്തിനായി സെഞ്ചുറി നേടി. അതോടെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 525 റണ്‍സിനു കേരളം ഒന്നാം ഇന്നിംഗ്സ് ഡിക്ലയേർഡ് ചെയ്തു. മത്സരത്തിന്റെ രണ്ടാംദിനം അവസാനിച്ചപ്പോൾ ഡൽഹി ഒന്നാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 23 റണ്‍സ് എന്ന നിലയിലാണ്.
മൂന്നു വിക്കറ്റിന് 276 എന്ന നിലയിലാണ് കേരളം ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബി വിഷ്ണു വിനോദുമായി ചേർന്ന റണ്‍സ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും അഞ്ചു റണ്‍സ് എടുത്ത വിഷ്ണു വിനോദിനെ ശിവം ശർമ ബൗൾഡ് ആക്കി. നാലു വിക്കറ്റിന് കേരളം 281 റണ്‍സ് എന്ന നിലയിൽ. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീനുമായുള്ള കൂട്ടുകെട്ട് കേരളത്തിന്റെ സ്കോറിംഗ് വേഗത്തിലാക്കി. കേരള സ്കോർ 310ൽ നിൽക്കെ അഞ്ചാം വിക്കറ്റ് മുഹമ്മദ് അസറുദ്ദീന്റെ രൂപത്തിൽ കേരളത്തിനു നഷ്ടമായി. 28 പന്ത് നേരിട്ട് 15 റണ്‍സ് എടുത്ത അസറുദ്ദീനെ തേജസ് ബറോക്കയുടെ പന്തിൽ അഞ്ജു റാവത്ത് പിടിച്ച് പുറത്താക്കി.
സൽമാൻ നിസാറും (144 പന്തിൽ 77) സച്ചിൻ ബേബിയും ചേർന്ന് ആറാം വിക്കറ്റിൽ 156 റണ്‍സ് നേടിയ കൂട്ടുകെട്ടാണ് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചത്. സ്കോർ 466ൽ എത്തിയപ്പോൾ തേജസ് ബറോക്കയുടെ പന്തിൽ വികാസ് മിശ്ര സൽമാൻ നിസാറിനെ ക്യാച്ച് എടുത്ത് പുറത്താക്കി. തുടർന്നെത്തിയ മോനിഷ് കരേപറന്പിൽ, സച്ചിനു പരമാവധി പിന്തുണ നല്കി. 31 പന്ത് നേരിട്ട മോനിഷ് ഒൻപതു റണ്‍സ് നേടി, ശിവം ശർമയുടെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. ഒരറ്റത്ത് വിക്കറ്റ് നഷ്ടമാകുന്പോഴും മികച്ച സ്കോറിംഗ് നടത്തി ക്യാപ്റ്റൻ സച്ചിൻ മികവാർന്ന പ്രകടനം നടത്തി. ഡ്രിംഗ്സ് കഴിഞ്ഞ് തിരികെ എത്തി ബാറ്റിംഗ് തുടർന്ന കേരളത്തിനായി സച്ചിൻ സെഞ്ചുറി നേട്ടം സ്വന്തമാക്കി. ലളിത് യാദവിന്റെ പന്തിൽ പുറത്താകുന്പോൾ 274 പന്തിൽ 13 ഫോറുൾപ്പെടെ 155 റണ്‍സ് നേടിയിരുന്നു കേരള ക്യാപ്റ്റൻ. സച്ചിൻ പുറത്തായപ്പോൾ കേരളം എട്ടുവിക്കറ്റിന് 505ൽ ആയി.
സന്ദീപ് വാര്യർ (പൂജ്യം) കാര്യമായൊന്നും ചെയ്തില്ല. സിജോമോനും (14 നോട്ടൗട്ട്) കെ.എം. ആസിഫും (ഏഴ് നോട്ടൗട്ട്) ചേർന്ന് സ്കോർ 525ൽ എത്തിച്ചതോടെ കേരളം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ഡൽഹിയുടെ തുടക്കം തകർച്ചയോടെ
വന്പൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഡൽഹിയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. സ്കോർ 17ൽ എത്തിയപ്പോഴേക്കും ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ രണ്ടും പവലിയനിലെത്തി. അഞ്ജു റാവത്തിനെ 15 റണ്‍സ് എടുത്തു നിൽക്കെ ജലജ് സക്സേന ബൗൾഡാക്കി. കുനാൽ ചന്ദേല (ഒരു റണ്‍) സന്ദീപ് വാര്യരുടെ പന്തിൽ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് നല്കി മടങ്ങി. ആറു റണ്‍സ് എടുത്ത ധ്രുവ് ഷോറിയും റണ്ണൊന്നുമെടുക്കാതെ നിധീഷ് റാണയുമാണ് ക്രീസിൽ.
ഇന്ത്യ x വിൻഡീസ് പരന്പര പോരാട്ടം ഇന്ന്
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് പരന്പര സ്വപ്നവുമായി ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങും. മുംബൈയിലാണ് ഇന്നത്തെ മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ ജയം നേടി ഇരു ടീമുകളും 1-1 എന്ന നിലയിലാണ്.
ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം പരന്പര സ്വന്തമാക്കും. മോശം ഫീൽഡിംഗും അവസാന ഓവറുകളിൽ റണ്‍ നിരക്ക് ഉയർത്താൻ സാധിക്കാത്തതും ഇന്ത്യയുടെ പ്രധാന പ്രശ്നമാണ്. ക്യാച്ച് നഷ്ടപ്പെടുത്തുന്നതും അത് മത്സരം ഇന്ത്യയിൽനിന്ന് അകറ്റുന്നതുമാണ് തിരുവനന്തപുരം കാര്യവട്ടം ട്വന്റി-20യിൽ കണ്ടത്. ഇത്തരത്തിൽ ഫീൽഡ് ചെയ്താൽ എത്ര റണ്‍സ് നേടിയിട്ടും കാര്യമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാര്യവട്ടത്തെ മത്സരശേഷം പ്രതികരിച്ചിരുന്നു.
സഞ്ജു ഉണ്ടാകുമോ?
തിരുവനന്തപുരത്ത് ജയിച്ച് ഇന്ത്യ പരന്പര നേടിയിരുന്നെങ്കിൽ ഒരു പക്ഷേ മലയാളി താരം സഞ്ജു വി. സാംസണ് ഇന്നത്തെ മത്സരത്തിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ, പരന്പരയിലെ നിർണായക മത്സരം ആയതിനാൽ സഞ്ജുവിന് ഇന്ന് അവസരം ലഭിക്കുമോയെന്നത് സംശയമാണ്. മധ്യനിരയിൽ തുടർച്ചയായി രണ്ട് കളികളിൽ പരാജയപ്പെട്ട ശ്രേയസ് അയ്യർക്ക് പകരം സഞ്ജുവിനെ കളിപ്പിക്കുമോ എന്നാണ് മലയാളികൾ ഉറ്റു നോക്കുന്നത്. ശ്രേയസ് അയ്യരെ മാറ്റാൻ നിശ്ചയിച്ചാൽ ആദ്യ പരിഗണന ലഭിക്കുന്ന മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയ്ക്കാവും എന്നതും സഞ്ജുവിനു തിരിച്ചടിയായേക്കും.
ശിവം ദുബെ മൂന്നാം നന്പറായെത്തിയ തിരുവനന്തപുരത്ത് അർധസെഞ്ചുറി നേടിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബൗളർമാരും ഫീൽഡിംഗ് പിഴവുകളുമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ നെഗറ്റീവ് മാർക്ക്. ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, വാഷിംഗ്ടണ്‍ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർക്കൊന്നും ബൗളിംഗിൽ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.
സംഗരൂർ (പഞ്ചാബ്): അനിന്മാരും അനിയത്തിമാരും വിയർപ്പൊഴുക്കി പോരാടിയ സംഗരൂർ വാർ ഹീറോസ് സ്റ്റേഡിയത്തിൽ സൂപ്പർ ഹീറോസ് ആകാൻ ചേട്ടന്മാരും ചേച്ചിമാരും ഇന്നു മുതൽ ഇറങ്ങും. 65-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് മീറ്റിന് ഇന്ന് പഞ്ചാബിലെ സംഗരൂരിൽ തുടക്കം. സബ് ജൂണിയർ, ജൂണിയർ പോരാട്ടത്തിനുശേഷം രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഇവിടെ സീനിയർ വിഭാഗം പോരാട്ടം നടക്കുന്നത്. ഓവറോൾ കിരീടം എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. 33 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളുമടങ്ങുന്ന 65 അംഗ സംഘമാണ് സീനിയർ പോരാട്ടത്തിനായി കേരളത്തെ പ്രതിനിധീകരിക്കുന്നത്.
2015നുശേഷം ഓവറോൾ കിരീടം ഇത്തവണ ഉണ്ടെന്നതാണ് ഒൗദ്യോഗിക സൂചന. അങ്ങനെയെങ്കിൽ 20-ാം ഓവറോൾ കിരീടമാണ് കേരളം പ്രതീക്ഷിക്കുന്നത്. 2015നുശേഷം സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വെവ്വേറെയായിരുന്നു മത്സരം. സബ് ജൂണിയർ, ജൂണിയർ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ കേരളം നാലാം സ്ഥാനത്താണ്.
രാവിലെ ഒന്‍പതിന് ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് സീനിയർ പോരാട്ടത്തിനു തുടക്കമാകുക. ആദ്യദിനമായ ഇന്ന് നാല് ഫൈനലുകളാണുള്ളത്.
നാഡ ഇല്ല; മരുന്നടി കെങ്കേമം
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) അഭാവം മുതലെടുത്ത് സ്കൂൾ അത്ലറ്റിക്സിൽ വ്യാപകമായ മരുന്നടി. 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് ചാന്പ്യൻഷിപ്പ് നടക്കുന്ന സംഗരൂർ വാർ ഹീറോ സ്റ്റേഡിയത്തിലെ ബാത്ത് റൂമിലും വാം അപ്പ് പ്രദേശത്തും നിരോധിത മരുന്നുകളുടെ പായ്ക്കറ്റുകളും ഉപയോഗിച്ച സിറിഞ്ചുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ലോക ഉത്തേജക വിരുദ്ധസമിതി (വാഡ) നിരോധിച്ച മരുന്നുകളാണ് കണ്ടെത്തിയിരിക്കുന്നത്. റഷ്യൻ നിർമിത മരുന്നുകളും വാഡ നിരോധിച്ച വേദനസംഹാരി ഇഞ്ചക്ഷനുകളുമാണ് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ശസ്ത്രക്രിയകൾക്കായി രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന പെന്റാസോസിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ കവറുകളാണ് കണ്ടെത്തിയത്. നാർക്കോട്ടിക്സ് അനൽജെസിക്സ് ഗണത്തിൽപ്പെടുത്തി ’വാഡ ’ നിരോധിച്ച മരുന്നാണിത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഇത്തരം മരുന്ന് കൗമാര കായിക താരങ്ങൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. ഇതര സംസ്ഥാന താരങ്ങൾക്കെതിരേ പ്രായത്തട്ടിപ്പ് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മരുന്നടിയും കെങ്കേമമായി നടക്കുന്നത്.
രാജ്യാന്തര പായ്വഞ്ചി മത്സരത്തിനു തുടക്കം
ഏഴിമല: അഡ്മിറല്‍ കപ്പിനുവേണ്ടിയുള്ള രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന് ഏഴിമല നാവിക അക്കാഡമി പ്രദേശത്തെ എട്ടിക്കുളം മുനമ്പിൽ തുടക്കമായി.
അന്താരാഷ്ട്രനിലവാരത്തിലുള്ള ഈ മത്സരവേദിയിൽ ഇന്ത്യയിൽനിന്ന് ഏഴിമല നാവിക അക്കാഡമി, ഖഡക്ക് വാസല, നാഷണല്‍ ഡിഫന്‍സ് അക്കാഡമി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഇസ്രയേൽ, സിംഗപ്പൂർ, ഓസ്ട്രേലിയ, ബ്രിട്ടീഷ് റോയല്‍ നേവി, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎസ്എ, ബഹറിൻ, ബംഗ്ലാദേശ്, ഈജിപ്ത്, മലേഷ്യ എന്നിവയുള്‍പ്പെടെ 28 ടീമുകളാണ് മത്സരരംഗത്ത്. ഒരു സൈനിക മത്സരവേദിയില്‍ ഇത്രയും രാജ്യങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്നത് അപൂര്‍വമാണ്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇസ്രയേലിന്റെ മര്ദാച്ചി സ്ഖൊറോയിറ്റ് ഒന്നാം സ്ഥാനത്തും സിംഗപ്പൂരിന്റെ ഖോയി ക്വാന്‍ രണ്ടാം സ്ഥാനത്തും മുന്നേറുകയാണ്. കരയില്‍നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മത്സരം.
2010 ലാണ് ഏഴിമല നാവിക അക്കാഡമിയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള നാവികരെ പങ്കെടുപ്പിച്ച് പായ് വഞ്ചിയോട്ട മത്സരം തുടങ്ങിയത്. എട്ട് വിദേശരാജ്യങ്ങളായിരുന്നു ആദ്യത്തെ മത്സരത്തില്‍ പങ്കെടുത്തത്.
കൊച്ചി: കാഴ്ചപരിമിതര്‍ക്കായുള്ള നാഗേഷ് ട്രോഫിയുടെ എവേ മത്സരത്തില്‍ കേരളത്തിന്റെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് ജയം. പശ്ചിമ ബംഗാളിനെ 37 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ ബംഗാളിന് സാധിച്ചുള്ളൂ. കേരളത്തിനായി 74 റണ്‍സ് നേടിയ അബ്ദുള്‍ മുനാസാണ് മാന്‍ ഓഫ് ദ മാച്ച്.
ജയത്തോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിച്ചു. ഇന്ന് ഉച്ചയ്ക്ക് തമിഴ്നാടുമായാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം. നാലു കളിയില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമാണ് കേരളത്തിനുള്ളത്.
അത്ലറ്റിക്കോയ്ക്കു ജയിക്കണം
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയം ലക്ഷ്യംവച്ച് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഇറങ്ങും. ഗ്രൂപ്പ് ഡിയിൽ ലോക്കോമോട്ടീവ് മോസ്കോയാണ് അത്ലറ്റിക്കോയുടെ എതിരാളി.
ഗ്രൂപ്പിൽ 13 പോയിന്റുമായി ഇറ്റാലിയൻ സംഘമായ യുവന്റസ് നോക്കൗട്ട് ഉറപ്പിച്ചു. ഏഴ് പോയിന്റാണ് അത്ലറ്റിക്കോയ്ക്കുള്ളത്. ആറ് പോയിന്റുള്ള ബയർ ലെവർകൂസൻ മൂന്നാമതുണ്ട്. ബയറിന്റെ എതിരാളി യുവന്റസ് ആണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നോക്കൗട്ടിൽ പ്രവേശിക്കുക. നോക്കൗട്ട് ഉറപ്പിച്ച പിഎസ്ജി, റയൽ മാഡ്രിഡ്, ബയേണ്‍, ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി എന്നിവയും നോക്കൗട്ട് ലക്ഷ്യമിട്ട് ഷാക്തർ, അത്ലാന്ത, ഡൈനാമോ സാഗ്രേബ് എന്നിവയും ഇന്ന് ഇറങ്ങുന്നുണ്ട്.
സന്തോഷമില്ലാതെ കേരളം
കോട്ടയം: സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പ് നടത്തുന്ന കേരളത്തിനു തിരിച്ചടിയായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. മൂന്ന് താരങ്ങൾ ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളിലേക്ക് ചേക്കേറിയതാണ് കേരള ക്യാന്പിൽ സന്തോഷച്ചരടുപൊട്ടിച്ചത്. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകൾക്കായി കളിക്കുന്ന കളിക്കാർക്ക് സന്തോഷ് ട്രോഫിയിൽ പങ്കെടുക്കാനാവില്ലെന്നതാണ് നിയമം. ഇതാണ് കേരളത്തെ ഇപ്പോൾ വിഷമവൃത്തത്തിലാക്കിയത്. അടുത്ത വർഷം ഫെബ്രുവരി ആദ്യവാരം മിസോറാമിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്.
വിംഗർ ലിയോണ്‍ അഗസ്റ്റിൽ, പ്രതിരോധ താരങ്ങളായ അജിൻ ടോം, ജിഷ്ണു ബാലകൃഷ്ണൻ എന്നിവരാണ് വിവിധ ക്ലബ്ബുകളിലേക്ക് ചേക്കേറിയത്. ലിയോണ്‍ ഐഎഎസ്എൽ ക്ലബ്ബായ ബംഗളൂരു എഫ്സിയിലേക്കും അജിൻ ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിലേക്കും ജിഷ്ണു ചെന്നൈ സിറ്റിയിലേക്കുമാണ് പോയത്. കേരള പ്രീമിയർ ലീഗ്, അന്തർ സർവകലാശാല ചാന്പ്യൻഷിപ്പുകളിൽനിന്ന് പകരക്കാരെ കണ്ടെത്താമെന്ന വിശ്വാസത്തിലാണ് കോച്ച് ബിനോ ജോർജ്ജും കെഎഫ്എയും.
ഇന്ത്യക്ക് ഇരട്ട സ്വർണം
കാഠ്മണ്ഡു (നേപ്പാൾ): 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസ് ബാസ്കറ്റ്ബോൾ ഫൈവ് ഓണ്‍ ഫൈവ് പോരാട്ടത്തിലും ഇന്ത്യക്ക് ഇരട്ട സ്വർണം. ഇതോടെ ബാസ്കറ്റ്ബോൾ കോർട്ടിൽനിന്ന് ഇന്ത്യ നാല് സ്വർണം സ്വന്തമാക്കി. നേരത്തേ ത്രീ ഓണ്‍ ത്രീയിലും ഇന്ത്യ പുരുഷ-വനിതാ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ഫൈവ് ഓണ്‍ ഫൈവ് പുരുഷ ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ കീഴടക്കിയത്. സ്കോർ: 101-62. വനിതാ ഫൈനലിൽ നേപ്പാളിനെയാണ് ഇന്ത്യ കീഴടക്കിയത്. സ്കോർ: 127-46. ഇന്ത്യക്കായി ക്യാപ്റ്റൻ പി.എസ്. ജീന 23 പോയിന്റ് നേടി.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ എവേ പോരാട്ടത്തിൽ 3-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഉനയ് എംറിക്കു പകരം ഇടക്കാല മാനേജരായി ചുമതലയേറ്റ ഫ്രെഡി ലങ്ബർഗിന്റെ കീഴിൽ ക്ലബ്ബിന്റെ ആദ്യ ജയമാണിത്. വിവിധ ചാന്പ്യൻഷിപ്പുകളിലായി തുടർച്ചയായി ഒന്‍പത് മത്സരങ്ങളിൽ ജയം നേടാനായില്ലെന്ന നാണക്കേടിന്റെ കുടുക്ക് പൊട്ടിച്ചായിരുന്നു ഗണ്ണേഴ്സ്, വെസ്റ്റ് ഹാമിനെതിരേ എവേ ജയം നേടിയത്.