ചിരകാലസ്വപ്നം പൂവണിയുന്നു ; കൊണ്ടാഴി - കുത്താന്പുള്ളി പാലം നിർമാണം അവസാനഘട്ടത്തിൽ
1567525
Sunday, June 15, 2025 7:13 AM IST
ചേലക്കര: കൊണ്ടാഴി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാലസ്വപ്നമായ കൊണ്ടാഴി-കുത്താന്പുള്ളി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. കേരളത്തിന്റെ നെയ്ത്തുഗ്രാമമായ കുത്താന്പുള്ളിയെ വള്ളുവനാടുമായും മലബാർ മേഖലയുമായും ബന്ധിപ്പിക്കുന്ന പാലമാണിത്.
കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി വില്ലേജിനെയും തിരുവില്വാമല പഞ്ചായത്തിലെ കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ച് ഗായത്രിപ്പുഴയ്ക്കു കുറുകെയാണു പാലം നിർമിച്ചത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 33.14 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചത്.
പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലം, കുത്താന്പുള്ളി ഭാഗത്തെ അനുബന്ധ റോഡിൽ വരുന്ന വയഡക്ട് പാലം, ജലസേചന കനാലിനു കുറുകെയുള്ള ചെറിയ പാലം എന്നിവയും പാലത്തിന്റെ അപ്രോച്ച് റോഡുമാണു പദ്ധതിയിലുള്ളത്. വയഡക്ട് പാലത്തിന്റെയും മൈനർ കനാൽ പാലത്തിന്റെയും നിർമാണം ആദ്യഘട്ടത്തിൽതന്നെ പൂർത്തിയായിരുന്നു. പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലത്തിന് 11 മീറ്റർ വീതിയും 155.74 മീറ്റർ നീളവുമുണ്ട്. 12 മീറ്ററാണ് അപ്രോച്ച് റോഡിന്റെ വീതി.
യു.ആർ. പ്രദീപ് എംഎൽഎ ആയിരിക്കെ 2017-18 കാലഘട്ടത്തിലാണ് കിഫ്ബിയിൽനിന്ന് 19 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികളാരംഭിക്കുകയും ചെയ്തത്. പിന്നീട് കെ. രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ നടപടികൾ വേഗത്തിലാക്കി. 1.606 ഹെക്ടർ ഭൂമിയാണു പാലത്തിനായി ഏറ്റെടുത്തത്. നഷ്ടപരിഹാരത്തുക 6.27 കോടി രൂപ പാലം നിർമാണത്തിനുമുന്പ് കൈമാറി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. നിലവിൽ ഇരുഭാഗത്തെയും അപ്രോച്ച് റോഡിൽ ആദ്യഘട്ട ഡിബിഎം ടാറിംഗ് നടത്തി.
പ്രധാന പാലത്തിന്റെ അവസാന സ്ലാബ് വാർക്കലും കഴിഞ്ഞദിവസം പൂർത്തിയായി. ഇപ്പോൾ പാലത്തിന്റെ ഹാൻഡ് റെയിലുകളുടെ നിർമാണം നടന്നുവരികയാണെന്നും നിലവിൽ ടാർ ചെയ്ത ഭാഗത്ത് എസി ടാറിംഗ് താമസിയാതെ നടത്തുമെന്നും കെആർഎഫ്ബിഐ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത് പറഞ്ഞു.