പുത്തൂർ ടൂറിസം കോറിഡോറായി മാറും: മന്ത്രി കെ. രാജൻ
1594534
Thursday, September 25, 2025 1:59 AM IST
പുത്തൂർ: കാത്തിരിപ്പിനു വിരാമമിട്ട് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങിയതായി റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു.
ഒക്ടോബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ക്ക് നാടിന് സമര്‍പ്പിക്കും. പാര്‍ക്കിന്റെ നിര്‍മാണത്തിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും 40 കോടിയും കിഫ്ബിയില്‍ നിന്ന് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 122 കോടിയും മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 208.5 കോടിയുമടക്കം 370.5 കോടി രൂപയാണ് അനുവദിച്ചത്.
ഓരോ ഘട്ടത്തിലും നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി നേരിട്ടു വിലയിരുത്തിയാണ് മുന്നോട്ടു പോയിട്ടുള്ളത്. 23 ആവാസ ഇടങ്ങളാണ് പാര്‍ക്കിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.
ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍, കന്ഹ സോണ്‍, സൈലന്റ്് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങള്‍ക്കും അനുയോജ്യമായവിധം ആവാസവ്യവസ്ഥകള്‍ ഒരുക്കിയാണ് മൃഗശാല രൂപകല്പന ചെയ്തിരിക്കുന്നത്.
ഒന്നിനെയും ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിരഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികള്‍ക്ക് അവയെ കാണാനും ഇതുകൂടുതല്‍ സൗകര്യമാവും.
സഞ്ചാരികളില്‍നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പറ്റുന്ന കിടങ്ങുകളുണ്ട്. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന പക്ഷികള്‍, ഉരുക്കള്‍ എന്നിവയ്ക്കും പ്രത്യേക സോണ്‍ തയാറാക്കുന്നുണ്ട്.
പാര്‍ക്കിനുള്ളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ മൃഗശാലയില്‍നിന്നും മൃഗങ്ങളേയും പക്ഷികളേയും സുവോളജിക്കല്‍ പാര്‍ക്കിലേ ക്കു മാറ്റിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ.്
കേരളത്തിനു പുറത്തുനിന്നുള്ള മൃഗശാലകളില്‍നിന്നും വെള്ളക്കടുവകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പാര്‍ക്കില്‍ എത്തിക്കും. പാര്‍ക്ക് തുറക്കുന്നതോടെ ഒല്ലൂരിലെ ടൂറിസം കോറിഡോറിന്റെ പ്രധാനപ്പെട്ട ഇടമായി പുത്തൂര്‍ മാറുമെന്നും റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു.
പാര്‍ക്കിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനും ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയുണ്ടായി. ഭൂമി ഏറ്റെടുത്ത്് ഇപ്പോള്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചു കൊ ണ്ടിരിക്കുകയാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 47.30 കോടി രൂപയും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് 41.29 കോടി രൂപയുമാണ് അനുവദിച്ചത്.
പുത്തൂര്‍ പാലത്തിനു സമാന്തരമായി 10 കോടി രൂപ ചെലവില്‍ മറ്റൊരു പാലം കൂടി നിര്‍മിച്ചതോടെ പുത്തൂരിന്റെ മുഖച്ഛായതന്നെ മാറുന്ന വികസന പ്രവര്‍ത്തനങ്ങളിലേക്കു കടന്നു.
കൂടാതെ പുത്തൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പയ്യപ്പിള്ളിമൂല - മാന്ദാമംഗലം റോഡ് ഏഴ് കോടി രൂപയും പുത്തൂര്‍ - പുഴമ്പള്ളം - മരത്താക്കര ജംഗ്ഷന് റോഡ് ഒമ്പതുകോടി രൂപയും ചെലവിട്ടാണ് ബിഎംബിസി നിലവാരത്തില്‍ പുതുക്കി പണിതതതെന്നും മന്ത്രി പറഞ്ഞു.