വിവാദങ്ങൾക്കു പിന്നാലെ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധങ്ങൾ
1547065
Thursday, May 1, 2025 1:12 AM IST
പാലക്കാട്: നഗരസഭയുടെ കീഴില്‍ നിര്‍മിക്കുന്ന ഭിന്നശേഷി നൈപുണ്യ വികസനകേന്ദ്രത്തിനു ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരുനല്കാന് തീരുമാനിച്ചതിനെതിരേ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ.
കഴിഞ്ഞദിവസം പാലക്കാട് നഗരസഭാ യോഗത്തിനിടെ സിപിഎം കൗണ്‍സിലര്‍ സെലീന ബീവിയെ ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം നഗരസഭയിലേക്കു മാര്‍ച്ച് നടത്തി.
നഗരസഭ ഓഫീസിനു മുന്നില്‍ തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസ് സംയമനം പാലിച്ചതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, ജില്ലാകമ്മിറ്റി അംഗം സി.പി. പ്രമോദ് പ്രസംഗിച്ചു.
ആര്‍എസ്എസ് നേതാവിന്റെ പേരിടാനുള്ള ബിജെപി ശ്രമത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നു സിപിഎം മുന്നറിയിപ്പുനല്‍കി.
നഗരസഭാ ഭരണാസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭാ കാര്യത്തില്‍ മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.
ബിജെപി- ആര്‍എസ്എസ്- സംഘ്പരിവാര്‍ ശക്തികളുടെ വെറുപ്പിന്റെ രാഷ്ടീയത്തെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ജനാധിപത്യരീതിയില്‍ നേരിടുമെന്നു അദ്ദേഹം പറഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം. സലീം അധ്യക്ഷത വഹിച്ചു.
സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിച്ചു.
ഇതിനിടെ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ജിന്ന നഗര്‍ എന്ന പ്രദേശത്തിന്റെ പേരുമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന മുന്‍സിപ്പില്‍ കൗണ്‍സിലിനു പരാതിയും ലഭിച്ചു.
ഈസ്റ്റ് വാര്‍ഡിലെ പാര്‍ട്ടി കൗണ്‍സിലര്‍ എം. ശശികുമാറാണ് പേര് ആവശ്യം ഉന്നയിച്ചത്.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെപ്രഥമ പ്രസിഡന്റും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ഏക ഇന്ത്യന്‍ അംഗവുമായ ചേറ്റൂര്‍ ശങ്കരന് നായരുടെ പേര് പ്രദേശത്തിന് നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.