സുരക്ഷയില്ലാതെ തൊഴിലാളികളുടെ യാത്ര
1567494
Sunday, June 15, 2025 6:51 AM IST
നെന്മാറ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കായി യാത്ര നടത്തുന്നു. നിർമാണ മേഖലയിലെ കോൺക്രീറ്റ് ജോലികൾക്കും കാർഷിക മേഖലയിലെ നടീലിനും തൊഴിലാളികൾ യാത്രചെയ്യുന്നത് ഇരിപ്പിടം പോലും ഇല്ലാത്ത തുറന്ന പെട്ടിഓട്ടോറിക്ഷകളിൽ. താമസസ്ഥലത്തുനിന്നും അതിരാവിലെ പുറപ്പെടുന്നവർ സ്ഥിരമായി പെട്ടി ഓട്ടോറിക്ഷ പോലെയുള്ളവയാണ് ഉപയോഗിക്കുന്നത്.
പിടിച്ചിരിക്കാൻ യാതൊരു സൗകര്യമില്ലാത്ത പിൻവാതിലിൽ പോലും തിക്കിതിരക്കി യാത്ര ചെയ്യുന്നത് വഴിയാത്രക്കാരിലും ഭീതി ഉണ്ടാക്കുന്നു. കുഴികളും വളവും ചെരിവുമുള്ള റോഡുകളിൽ അതിവേഗം വാഹനത്തിൽ യാത്ര ചെയ്യുന്നത് അപകടഭീതി ഉളവാക്കുന്നു. അത്യാവശ്യഘട്ടത്തിൽ ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പിടിച്ചിരിക്കാനും നിൽക്കാനുമായി വാഹനത്തിൽ കയറെങ്കിലും കെട്ടി യാത്ര ചെയ്യാൻ അധികൃതർ പ്രേരിപ്പിക്കണം എന്നും ആവശ്യം ഉയരുന്നു.
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്ന സൗകര്യം കണക്കിലെടുത്താണ് തൊഴിലാളികൾ പണിക്കു പോകാനും തിരിച്ചുവരലും പെട്ടി ഓട്ടോ പോലുള്ള വാഹനങ്ങളെ ആശ്രയിക്കുന്നത്.
വാഹനങ്ങൾ കുഴിയിലും മറ്റും പെട്ട് വശങ്ങളിൽ ഇരിക്കുന്നവർ ഉയർന്നു ചാടുന്നതിനാൽ പിറകിൽ വരുന്ന വാഹനക്കാർ മറികടക്കാൻ പോലും പേടിച്ച് കരുതലോടെയാണ് ഇതുമൂലം യാത്ര ചെയ്യേണ്ടിവരുന്നത്.