കാട്ടുപന്നിയെ തട്ടിയാൽ കണ്ണടയ്ക്കാൻ വനംവകുപ്പും
1594554
Thursday, September 25, 2025 3:39 AM IST
വെടിവച്ചത് 4,734, വകുപ്പിന്റെ കണക്കിൽ 157
പത്തനംതിട്ട: കാട്ടിൽനിന്നു ജനവാസ മേഖലകളിൽ അധിവസിച്ചു പെറ്റുപെരുകിയ പന്നികളെ കാട്ടുപന്നികളുടെ ഗണത്തിൽപ്പെടുത്താനാവില്ലെന്ന നിലപാടിൽ വനംവകുപ്പും. ജനവാസ മേഖലയിൽ മനുഷ്യർക്കും കൃഷിക്കും ശല്യമാകുന്ന പന്നികളെ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനെതിരേ വനനിയമം ഉപയോഗിക്കേണ്ടതില്ലെന്നാണ് വകുപ്പിന്റെ നിലപാട്.
നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ നിയമം അനുവദിക്കുന്പോഴും ഷൂട്ടർമാരുടെ കുറവു കാരണം നടക്കാതെ പോകുന്ന സാഹചര്യമുണ്ട്. ഇതു കാരണം പന്നികളുടെ എണ്ണം കൂടി വരികയുമാണ്.
വകുപ്പിന്റെ കണക്ക്
വനംവകുപ്പിന്റെ കണക്കിൽ 157 പന്നികളെ മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള അനുമതി പ്രകാരം കൊന്നിരിക്കുന്നത്. അതേസമയം, ഇക്കാലയളവിൽ സംസ്ഥാനത്ത് 4,734 പന്നികളെ വെടിവച്ചു കൊന്നതായാണ് കണക്കാക്കുന്നത്. കാട്ടുപന്നിശല്യം അതിരൂക്ഷമായിട്ടുള്ള ജില്ലകളിലാണ് വനംവകുപ്പിന്റെ കൈവശമുള്ള കണക്കുകളിൽ ഏറ്റവും കുറവ് എണ്ണത്തെ വെടിവച്ചിട്ടുള്ളത്.
കോട്ടയത്ത് മൂന്നും ഇടുക്കിയിൽ ഒന്നും മാത്രമാണ് കണക്കിലുള്ളത്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അതത് തദ്ദേശ സ്ഥാപനം മുൻകൈയെടുത്ത് നിയോഗിച്ചിട്ടുള്ള ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ചു നടത്തിയിട്ടുള്ള നടപടിക്രമങ്ങളുടെ കണക്കാണിത്. കാടില്ലാത്ത ആലപ്പുഴയുടെ കണക്കിൽ 41 പന്നികളെ വെടിവച്ചിട്ടുണ്ട്.
ആലപ്പുഴയുടെ പല പ്രദേശങ്ങളിലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ താലൂക്കുകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഷൂട്ടർമാരെ നിയോഗിച്ചിരുന്നു.
പാലക്കാട് ജില്ലയിൽ 1457 എണ്ണത്തെയും മലപ്പുറത്ത് 826, തിരുവനന്തപുരം 796 എന്നിങ്ങനെയും വെടിവച്ചിട്ടുണ്ട്.
പന്നിക്കു പിന്നാലെ ഇല്ല
തദ്ദേശ സ്ഥാപന അധ്യക്ഷർക്കു കാട്ടുപന്നികളെ വെടിവയ്ക്കാൻ ഉത്തരവിടാനുള്ള അധികാരം കൈമാറിയതിനു പിന്നാലെ പന്നിയെ കണക്കെടുപ്പിനും തങ്ങൾ പോകുന്നില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ, കാട്ടുപന്നി കേന്ദ്ര വന സംരക്ഷണനിയമത്തിന്റെ പരിധിയിൽപെടുന്നതാകയാൽ പരാതികളുണ്ടായാൽ ഇടപെടാതിരിക്കാൻ തരമില്ലെന്ന സ്ഥിതിയുമുണ്ട്. കാട്ടിൽനിന്ന് ഇറങ്ങി വന്നവയാണെങ്കിലും ജനവാസ മേഖലകളിൽ ഏറെക്കാലും അധിവസിച്ചു പറ്റുപെരുകി മനുഷ്യർക്കും കൃഷിക്കും ഭീഷണിയാകുന്നവയെ നശിപ്പിക്കാനാണ് അനുമതിയുള്ളത്.
അംഗീകൃത ഷൂട്ടർമാരെ നിയോഗിച്ചു വെടിവച്ച് സംസ്കരിക്കാനാണ് നിർദേശം. വെടിയേൽക്കുന്ന പന്നികളുടെ കണക്കാണ് വനംവകുപ്പിനു കൈമാറുള്ളത്. ഇവയെ യഥാവിധി സംസ്കരിക്കാനും നിർദേശം നൽകും.
ഷൂട്ടർമാരുടെ അഭാവത്തിൽ പല സ്ഥലങ്ങളിലും നാട്ടുകാർ പന്നികളെ കെണിവച്ച് കൊല്ലുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. പന്നികൾ ചത്തതു തങ്ങളെ അറിയിച്ചാൽ മാത്രം ഇടപ്പെടുക എന്നതാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്.
കൈകഴുകി കേന്ദ്രം
കാടിനു പുറത്ത് ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാൻ പഞ്ചായത്തുകളെ അധികാരപ്പെടുത്തിയിട്ടുള്ള ഉത്തരവിന് 2026 മേയ് 27 വരെ കാലാവധിയുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് സംസ്ഥാനം സ്വന്തം നിലയിൽ ഉത്തരവിറക്കിയത്.
അഞ്ചു വര്‍ഷം മുമ്പ് ഉത്തരവ് ഇറങ്ങിയശേഷം സംസ്ഥാനത്തുതന്നെ ആദ്യം കാട്ടുപന്നിയെ വെടിവച്ചത് പത്തനംതിട്ട ജില്ലയിലാണ്. നേരത്തെ ആറുമാസം വീതമായിരുന്നു ഉത്തരവിന്റെ കാലാവധി. ഇത് പിന്നീട് തദ്ദേശ സ്ഥാപന അധ്യക്ഷരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതലപ്പെടുത്തിയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഓഫീസറായി ചുമതലപ്പെടുത്തിയും 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
നിയമപ്രകാരം ഷെഡ്യൂള്‍ രണ്ടില്‍പെട്ട കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടുകയായിരുന്നു.
കാട്ടുപന്നികളെ കൊല്ലാൻ അംഗീകൃത ഷൂട്ടര്‍മാര്‍ക്കുള്ള ഓണറേറിയം 1,500 രൂപ നിരക്കിലും കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം മറവു ചെയ്യാനുള്ള ചെലവിനത്തില്‍ 2,000 രൂപയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഫണ്ടില്‍നിന്നു വകയിരുത്തി തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.
നേരത്തെ തദ്ദേശ സ്ഥാപനങ്ങൾ തനതു ഫണ്ടിൽനിന്നു നൽകിയിരുന്ന പണമാണ് ഇപ്പോൾ ദുരന്ത നിവാരണ അഥോറിറ്റി നൽകുന്നത്.
നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം
കാട്ടുപന്നിയുടേതടക്കം ആക്രമണത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും പരിക്കേൽക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം നൽകുന്നതിലെ നൂലാമാലകൾ ഇപ്പോഴും തുടരുകയാണ്. കാട്ടുമൃഗ ആക്രമണത്തിലൂടെയാണ് അത്യാഹിതം ഉണ്ടായതെന്നു തെളിയിക്കുന്നതടക്കമുള്ള രേഖകൾ നൽകേണ്ടതുണ്ട്. നഷ്ടപരിഹാരം വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളുമുണ്ടാകുന്നത്.
കാട്ടുമൃഗ ആക്രമണത്തില്‍ മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് നിലവില്‍ പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്. വനത്തിനു പുറത്ത് പാമ്പുകടി, തേനീച്ച, കടന്നല് ആക്രമണങ്ങളില്‍ ഉണ്ടാകുന്ന ജീവഹാനിക്ക് നഷ്ടപരിഹാരമായി നല്‍കിവരുന്ന തുക സമീപകാലത്ത് നാലു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിരുന്നു.
വന്യജീവികളുമായുള്ള സംഘര്‍ഷത്തില്‍ 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയും 40 മുതല്‍ 60 ശതമാനം വരെയുള്ള അംഗ വൈകല്യത്തിന് രണ്ട് ലക്ഷം രൂപയും വന്യമൃഗ ആക്രമണത്തില്‍ സംഭവിക്കുന്ന പരിക്കിന് ഒരു ലക്ഷം രൂപവരെയുമാണ് അനുവദിക്കുന്നത്.
വന്യമൃഗങ്ങൾ മൂലമുള്ള കൃഷിനാശത്തിനും തുക വർധിപ്പിച്ചെങ്കിലും കർഷകർക്ക് ഇതു ലഭിക്കുന്നില്ല. നഷ്ടപരിഹാരം കണക്കാക്കുന്നതിലും നൽകുന്നതിലും കാലതാമസമുണ്ടാകുന്നുണ്ട്.
കുരങ്ങുകളും ശല്യക്കാർ
കുരങ്ങുകൾ മൂലമുള്ള ശല്യവും പത്തനംതിട്ട ജില്ലയുടെ പലഭാഗങ്ങളിലുമുണ്ട്. വനമേഖലയിൽനിന്നു വിദൂരങ്ങളിലുള്ള പ്രദേശങ്ങളിൽ പോലും കുരങ്ങുകൾ ശല്യക്കാരാണ്. വീടുകൾക്കുള്ളും മറ്റും കയറി ഇവ നഷ്ടം വരുത്തുന്നുണ്ട്. കാർഷിക മേഖലയ്ക്കും കുരങ്ങ് വെല്ലുവിളിയാണ്. പഴവർഗങ്ങളും നാളികേരവും വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
കുരങ്ങുകളെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാംപട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ കൊല്ലാനാകില്ല. കുരങ്ങുകളുടെ എണ്ണം പെരുകി സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പ്രദേശങ്ങളില്‍ ഇവയെ നിയന്ത്രിക്കുകയാണ് പോംവഴിയെന്ന് വനംവകുപ്പ് പറയുന്നു.
ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പ്രത്യേക പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി വിശദമായ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് പറയുന്നു.