തിരുവല്ലയിൽ വൻ കഞ്ചാവ് വേട്ട; വില്പനയ്ക്കെത്തിച്ച 14 കിലോഗ്രാമുമായി ഒഡീഷ സ്വദേശി പിടിയിൽ
1547130
Thursday, May 1, 2025 3:35 AM IST
തിരുവല്ല: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണിയിൽപ്പെട്ട ഒറീസ സ്വദേശി 14 കിലോഗ്രാം കഞ്ചാവുമായി തിരുവല്ലയിൽ പിടിയിലായി. ഒഡീഷ സാമ്പൽപൂർ ഗജപ്തി ജാലറസിംഗിന്റെ മകൻ അജിത് ചിഞ്ചാണിയെയാണ് (27) ബുധനാഴ്ച പുലർച്ചെ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു പിടികൂടിയത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ഡാൻസാഫ് സംഘമാണ് ഇന്നലെ പുലർച്ചെ ഒന്നോടെ ഇയാളെ പിടികൂടിയത്.
ഇയാൾ ഏറെക്കാലമായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ തിരുവല്ലയിലെ പ്രാദേശിക നേതാവിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴി എഫ്ഐആറിൽ രേഖപ്പെടുത്തുവാൻ ചില പോലീസ് ഉദ്യോഗസ്ഥർ തയാറായില്ലെന്ന ആക്ഷേപവുമുണ്ട്. അജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിയിലാകുന്നത് നിരന്തര നിരീക്ഷണത്തിനൊടുവിൽ
പതിനാല് കിലോഗ്രാം കഞ്ചാവുമായി തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പിടിയിലായ ഒഡീഷ സ്വദേശി അജിത് ചിഞ്ചാണിയെ പിടികൂടിയത് നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘത്തിന്റെ നിരന്തരനിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. രണ്ട് ബാഗുകളിലായി മാസ്കിംഗ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ ഏഴ് പൊതികളിലായാണ് കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. കറൻസി നോട്ടുകളും എടിഎം കാർഡുകളും മൊബൈൽ ഫോണും കണ്ടെടുത്തു. തിരുവല്ല പോലീസ് തുടർനടപടികൾ കൈക്കൊണ്ടു.
പിടിയിലാവുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഉറവിടം വ്യക്തമല്ല, മൊഴിയിൽ വൈരുധ്യം
അറസ്റ്റിലായ അജിത് ചിഞ്ചാണിയിൽനിന്ന് കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തുവെങ്കിലും മൊഴിയിൽ വൈരുധ്യം. കഞ്ചാവ് എന്തിനുകൊണ്ടുവന്നുവെന്ന ചോദ്യത്തിന് തിരുവല്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനു കൊടുക്കാനെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. എന്നാൽ ഇക്കാര്യം എഫ്ഐആറിൽ പോലീസ് ഉൾപ്പടുത്തിയില്ല. എസ്എച്ച്ഒ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
എസ്ഐ ജി. ഉണ്ണികൃഷ്ണൻ,ഗ്രേഡ് എസ്ഐ സനിൽ, പ്രൊബേഷൻ എസ്ഐ ജയ്മോൻ, എഎസ്ഐ സി. വിനീത്, എസ്സിപിഒമാരായ സുശീൽ കുമാർ, ഷാനവാസ് എന്നിവരാണ് തിരുവല്ല പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
സ്ഥിരം കഞ്ചാവ് വാഹകൻ
സ്ഥിരം കഞ്ചാവ് വാഹകനാണ് അജിത് ചിഞ്ചാണിയെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പും ഇയാൾ ഒഡീഷയിൽനിന്ന് തിരുവല്ലയിലെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുകയും ചെയ്തതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലും തിരുവല്ല ഉൾപ്പെടെ പത്തനംതിട്ട ജില്ലയിലെ മറ്റു സ്ഥലങ്ങളിലും വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. ഒഡീഷയിൽനിന്ന് ട്രെയിനിൽ ചെങ്ങന്നൂരിലെത്തിയശേഷം, ബസിൽ തിരുവല്ലയിൽ വന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുകൊണ്ട്, ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് പതിവ്.
ഇത്തവണയും ഇങ്ങനെ ഉദ്ദേശിച്ചാണ് വന്നത്, എന്നാൽ വിവരം രഹസ്യമായി മനസിലാക്കിയ പോലീസ് സംഘം ഇയാൾക്കുവേണ്ടി വലവിരിച്ച് കാത്തുനിന്നു. തിരുവല്ല ടൗണിലെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങി കച്ചവടം ഉറപ്പാക്കാൻ തീരുമാനിച്ച് എത്തിയ ഇയാൾ പക്ഷേ, ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്നൊരുക്കിയ വലയിൽ വീഴുകയായിരുന്നു.
വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവിനുവേണ്ടി പണം മുടക്കിയവരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രതിക്കു സംരക്ഷണം ഒരുക്കി പോലീസ്
കഞ്ചാവ് കേസിൽ പിടിയിലായ ഒഡീഷ സ്വദേശി നടത്തിയ ചില വെളിപ്പെടുത്തലുകൾ എഫ്ഐആറിൽ ഉൾപ്പെടുത്താതെ തിരുവല്ല പോലീസ് നടത്തിയ നീക്കങ്ങൾ ദുരൂഹത വർധിപ്പിച്ചു.
പിടിയിലായ ആളുടെ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുന്നതിനു മാധ്യമപ്രവർത്തകരെ പോലീസ് വട്ടംചുറ്റിക്കുകയും ചെയ്തു. പുലർച്ചെ പിടിയിലായ ആൾ നൽകിയ മൊഴികൾ പലതും പിന്നീട് എഫ്ഐആറിൽ ഒഴിവാകുകയും ചെയ്തു.
ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടു പിടിയിലായ ആൾ നൽകിയ മൊഴി പുറത്തുവന്നതോടെ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പോലീസും ശ്രമിച്ചു. ഡിവൈഎസ്പിയുടെ നിർദേശമുണ്ടായിട്ടും പിടിയിലായ ആളുടെ ദൃശ്യങ്ങൾ നൽകിയില്ല.
മണിക്കൂറുകളോളം മാധ്യമപ്രവർത്തകരെ പോലീസ് വട്ടം ചുറ്റിക്കുകയും ചയ്തു.