പുതിയ നൂറ്റാണ്ടിലെ മൂല്യങ്ങള്‍ കാരിന് അന്ന് ഏഴുവയസ്. ശക്തമായ ന്യൂമോണിയ ബാധിച്ചു കിടപ്പിലായിരുന്നു അവള്. അവളെ ആശ്വസിപ്പിക്കാന്‍ അവളുടെ അമ്മ ആസ്ട്രിഡ് ലിന്‍ഡ്ഗ്രെന്‍ അടുത്തിരിപ്പുണ്ടായിരുന്നു. ""അമ്മേ, ഒരു കഥ പറയൂ'', കാരിന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ""എന്തുകഥയാണ് നിനക്കു കേള്‍ക്കേണ്ടത്''. അവളുടെ അമ്മ ചോദിച്ചു. ഉടനേ അവള് പറഞ്ഞു: ""പിപ്പി ലോംഗ്സ്റ്റോക്കിംഗിനെക്കുറിച്ചുള്ള കഥ.'' കാരിന് വെറുതേ പെട്ടെന്നു കെട്ടിച്ചമച്ച ഒരു പേരായിരുന്നു പിപ്പി ലോംഗ്സ്റ്റോക്കിംഗ്. അങ്ങനെയൊരു പേരിലുളള കഥ ആരെങ്കിലും പറഞ്ഞതായിട്ടോ കേട്ടതായിട്ടോ ലിന്ഡ്ഗ്രെന്നിനു അറിയില്ലായിരുന്നു. എങ്കിലും ലിന്‍ഡ്ഗ്രെന്‍ അന്നു ലോംഗ്സ്റ്റോക്കിംഗിനെക്കുറിച്ചുള്ള കഥ പറയാന്‍ തുടങ്ങി. പലതവണ പറഞ്ഞുപറഞ്ഞ് ആ കഥ വളരെ വലുതായി. കാരിനു അസുഖം വന്നിട്ടു മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍-1944 മാര്‍ച്ചില്‍ ലിന്‍ഡ്ഗ്രെന്‍ മഞ്ഞില്‍ തെന്നിവീണു കാലൊടിഞ്ഞ് ആശുപത്രിയിലായി. ആശുപത്രിയില്‍ കിടന്ന അവസരത്തില്‍ സമയം കളയാന്‍വേണ്ടി എന്ന രീതിയില്‍ ലിന്‍ഡ്ഗ്രെന്‍ ലോംഗ്സ്റ്റോക്കിംഗിന്റെ കഥ കടലാസിലേക്കു പകര്‍ത്തുവാന്‍ തുടങ്ങി. കാരിന്റെ പത്താം ജന്മദിനത്തില് ലിന്‍ഡ്ഗ്രെന്‍ ആ കഥ പൂര്‍ത്തിയാക്കി ഒരു പുസ്തകപ്രസാധകന് അയച്ചുകൊടുത്തു. ലിന്‍ഡ്ഗ്രെന്‍ എഴുതിയ ആദ്യത്തെ ഈ കഥ ഒരു മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്ഹമായതോടൊപ്പം പ്രസാധകരംഗത്തും അതു വലിയൊരു വിജയമായി. ബാലസാഹിത്യത്തില്‍ ഈ പുസ്തകം ഒരു ക്ലാസിക്കായി മാറി. ലോംഗ്സ്റ്റോക്കിംഗിന്റെ കഥ എഴുതിയ സ്വീഡിഷ് സാഹിത്യകാരി ലിന്‍ഡ്ഗ്രെന്‍ ഇതിനകം അമ്പതിലേറെ ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തില്‍ ഏതേതു മൂല്യങ്ങള്‍ക്കായിരിക്കണം നാം പ്രാധാന്യം നല്‍കേണ്ടത് എന്ന അന്വേഷണവുമായി ഇറങ്ങിത്തിരിച്ച അമേരിക്കന്‍ ജേര്‍ണലിസ്റ്റ് റഷ്വര്‍ത്ത് കിഡര്‍ തന്റെ അന്വേഷണത്തിനിടയില്‍ ലിന്‍ഗ്രെന്റെ മുമ്പിലുമെത്തി. സ്റ്റോക്ക് ഹോമിലുള്ള ഒരു അപ്പാര്ട്ടുമെന്റില്വച്ചു റഷ്വര്‍ത്ത് ചുക്കിച്ചുളിഞ്ഞതെങ്കിലും പ്രസരിപ്പുളള മുഖത്തിനുടമയായ ലിന്ഡ്ഗ്രെന്നിനോടു ചോദിച്ചു: ""ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമുക്കുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട മൂല്യമേതായിരിക്കണം?'' ""സ്നേഹം'' അവര്‍ മറുപടി പറഞ്ഞു. ""സ്നേഹം എല്ലാ ആളുകള്‍ക്കും എല്ലാ രംഗങ്ങളിലും''. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു കടന്നിരിക്കുന്ന ലോകത്തില്‍ ഏറ്റവും കൂടുതലായി ഉണ്ടായിരിക്കേണ്ടതു സ്നേഹമാണെന്നു പറയുന്നതില്‍ ലിന്‍ഡ്ഗ്രെന്‍ ഏകയല്ല. ആഗോള തലത്തില്‍ ഇരുപത്തിനാലു പ്രമുഖരെ റഷ്വര്‍ത്ത് ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ അവരില്‍ ഏറെപ്പേരും ആദ്യം ചൂണ്ടിക്കാണിച്ച മൂല്യം സ്നേഹം തന്നെയായിരുന്നു. മൊസാമ്പിക്കില്നിന്നുള്ള ഗ്രേക്കമഷേലും ടോക്കിയോയില്‍നിന്നുള്ള ഷോജന്‍ ബാന്ഡോയും ചൈനയില്‍നിന്നുള്ള നീയെന്‍ ചെങ്ങുമൊക്കെ ഏറ്റവും കൂടുതല്‍ പ്രാധാന്യംകൊടുത്ത മൂല്യം സ്നേഹം തന്നെയായിരുന്നു. മത-ആധ്യാത്മിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെയായിരുന്നില്ല റഷ്വര്‍ത്ത് ഇന്റര്‍വ്യൂ ചെയ്തത്. എന്നിട്ടുമെന്തേ അവരെല്ലാവരുംതന്നെ സ്നേഹത്തിനു പുതിയ നൂറ്റാണ്ടില്‍ ഇത്രയേറെ പ്രാധാന്യം കൊടുത്തു? ലോകത്തിലെ നല്ലൊരുഭാഗം ജനങ്ങള്‍ ദാരിദ്ര്യവും മറ്റു ക്ലേശങ്ങളും അനുഭവിക്കുമ്പോള്‍ ദാരിദ്ര്യവും രോഗവുമൊക്കെ അകറ്റി സമ്പന്നമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിലായിരിക്കേണേ്ട നാം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കേണ്ടത്? ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍ നമ്മില്‍ ആദ്യം ഉണ്ടാകേണ്ടതു സ്നേഹമാണെന്നു റഷ്വര്‍ത്ത് ഇന്റര്‍വ്യൂ ചെയ്തവരിലെ ഏറെപ്പേരും വാദിക്കുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ നാം അംഗീകരിച്ചാദരിക്കേണ്ട വാദഗതിയാണിത്. കാരണം, ഇന്നു ലോകത്തില്‍ കാണുന്ന പ്രശ്നങ്ങളുടെ മൂലകാരണം സ്നേഹത്തിന്റെ അഭാവമാണ് എന്ന് ആര്‍ക്കാണറിയില്ലാത്തത്? വ്യക്തികള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമൊക്കെ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും സന്നദ്ധതയില്ലാത്തതുകൊണ്ടല്ലേ നമ്മുടെ ലോകത്തില്‍ ഇന്ന് ഇത്രയേറെ പ്രശ്നങ്ങളുള്ളത്? പുതിയ നൂറ്റാണ്ടിലെ ലോകം പ്രാവര്‍ത്തികമാക്കേണ്ട മറ്റു മൂല്യങ്ങളുടെ ഒരു ലിസ്റ്റും തന്റെ ഇന്റര്വ്യൂവുകളുടെ അടിസ്ഥാനത്തില്‍ റഷ്വര്‍ത്ത് നല്‍കുന്നുണ്ട്. 1994-ല്‍ പുറത്തിറങ്ങിയ "ഷെയേര്‍ഡ് വാല്യൂസ് ഫോര്‍ എ ട്രബിള്‍ഡ് വേള്‍ഡ്' എന്ന ഗ്രന്ഥത്തില്‍ റഷ്വര്‍ത്ത് നല്കുന്ന ആ മൂല്യങ്ങള്‍ ഇവയാണ്. സത്യസന്ധത, നീതി, സ്വാതന്ത്ര്യം, കൂട്ടായ്മ, സഹിഷ്ണുത, ഉത്തരവാദിത്വബോധം, ജീവനോടു ബഹുമാനം. എന്നാല്‍, ഇവയെക്കാളെല്ലാം പ്രധാനപ്പെട്ടതു സ്നേഹംതന്നെ എന്നു റഷ്വര്‍ത്ത് ചൂണ്ടിക്കാട്ടുന്നു. സ്നേഹത്തില്നിന്നാണത്രേ ഇവയെല്ലാം പുറപ്പെടേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തിലേക്കു നാം നടന്നടുക്കുമ്പോള്‍ നമ്മുടെ വ്യക്തിതല ലോകത്തില്‍ ഈ മൂല്യങ്ങളെല്ലാം ഉണ്ട് എന്നു നമുക്ക് ഉറപ്പുവരുത്താം. |