|
Americas |
|
|
|
|
നായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു.
ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ പ്രസംഗിച്ചു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ (ജനാർദ്ദനൻ), വൈസ് പ്രസിഡന്റ് ബാബു മേനോൻ, ജനറൽ സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ, ട്രഷറർ രാധാമണി നായർ എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഗോപിനാഥക്കുറുപ്പ്, മുരളീധര പണിക്കർ, നരേന്ദ്രനാഥൻ നായർ, രത്നമ്മ നായർ, സേതു മാധവൻ, ശ്രീധരൻ പിള്ള, വത്സല ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരെയും ഓഡിറ്റർമാരായി അപ്പുക്കുട്ടൻ പിള്ള, പ്രഭാകരൻ നായർ എന്നിവരെയും ബോർഡ് ഓഫ് ട്രസ്റ്റിയിലേക്ക് വനജ നായരെയും തെരഞ്ഞെടുത്തു.
വനജ നായരെക്കൂടാതെ ജി.കെ. നായർ, രാമചന്ദ്രൻ നായർ എന്നിവരാണ് ട്രസ്റ്റീ ബോർഡിലുള്ളത്. അപ്പുക്കുട്ടൻ നായർ എക്സ് ഒഫിഷ്യോ ആയി പ്രവർത്തിക്കും. ഈ മാസം 12ന് രാവിലെ 11 മുതൽ അധികാര കൈമാറ്റച്ചടങ്ങുകൾ നടക്കും.
അന്നേ ദിവസം മൂന്നിന് “മദേഴ്സ് ഡേ” ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും തദവസരത്തിൽ എല്ലാ അമ്മമാരും പങ്കെടുക്കണമെന്നും നിയുക്ത പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ അഭ്യർഥിച്ചു.
|
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റീസ് ജുവാൻ മെർച്ചൻ.
ട്രംപിന് ജയിൽ ശിക്ഷ വിധിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ ആവശ്യമെങ്കിൽ അതിന് ഉത്തരവിടുമെന്ന് ജുവാൻ മെർച്ചൻ അറിയിച്ചു. ജയിൽശിക്ഷ അവസാനത്തെ വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ട്രംപ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 9,000 ഡോളർ ജസ്റ്റിസ് ജുവാൻ മെർച്ചൻ പിഴ ചുമത്തിയിരുന്നു.
|
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാർക്കും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ(യുഎസ്എഫ്ഡിഎ) മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
ആസ്തമ, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് സിപ്ല തിരിച്ചുവിളിച്ചത്. ഇപ്രട്രോപിയം ബ്രോമൈഡ്, ആൽബുട്ടെറോൾ സൾഫേറ്റ് ഇൻഹലേഷൻ സൊല്യൂഷൻ എന്നിവയുടെ 59,244 പായ്ക്കുകൾ ആണ് തിരിച്ചുവിളിക്കുന്നത്.
രക്തസമ്മർദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡിൽറ്റിയാസെം ഹൈഡ്രോക്ലോറൈഡ് എക്സ്റ്റെൻഡഡ് റിലീസ് ക്യാപ്സ്യൂളുകൾ ആണ് ഗ്ലെൻമാർക്ക് തിരിച്ചുവിളിക്കുന്നത്. 3,264 പാക്കുകളാണ് തിരിച്ചുവിളിക്കുന്നത്.
|
കെ.എം. ഏലിയമ്മ അന്തരിച്ചു
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം. ഏലിയമ്മ(95) അന്തരിച്ചു. കിഴക്കുംമുറി കണ്ടത്തിൽ കുടുംബാംഗമാണ്.
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മെക്കിനി, ഡാളസ്) അംഗം സൂസൻ കുര്യാക്കോസിന്റെ മാതാവാണ്. കെ.എം. ഏലിയമ്മ നിരവധി തവണ അമേരിക്കയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മക്കൾ: സൂസൻ കുര്യാക്കോസ് കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാളസ്). കൊച്ചുമക്കൾ: അനൂപ് കുര്യാക്കോസ്(കുവൈറ്റ്), ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ്. സംസ്കാരം വെള്ളിയാഴ്ച തിരുവല്ല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ (പാലിയക്കര പള്ളി).
ഏലിയമ്മയുടെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി) അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാളസ്) 214 436 3625.
|
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ. ചാലക്കുടി കുറ്റിച്ചിറ കണ്ണംമ്പുഴ ലാൽ കെ. പൗലോസിന്റെ ഭാര്യ ഡോണ(30) ആണ് മരിച്ചത്.
ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. വീട് പൂട്ടി കിടക്കുന്ന വിവരമറിഞ്ഞ് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ചാലക്കുടി പാലസ്റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ. ഒന്നരവർഷം മുന്‍പാണ് ലാലിന്റെയും ഡോണയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാർ കാനഡയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നു. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
|
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
മയാമി: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര സാങ്കേതിക തകരാർ മൂലം മുടങ്ങി. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്കു യാത്ര തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്‍പ് വിക്ഷേപണം ഉപേക്ഷിക്കുകയായിരുന്നു.
ബോയിംഗ് കന്പനി നാസയ്ക്കായി നിർമിച്ച സ്റ്റാർലൈനർ പേടകം വഹിച്ച അറ്റ്ലസ് റോക്കറ്റിന്റെ ഒക്സിജൻ പ്രഷർ റിലീഫ് വാൽവ് തകരാറിലായതാണു കാരണം. നാസയ്ക്കുവേണ്ടി അന്‍പത്തെട്ടുകാരിയായ സുനിതയും മറ്റൊരു ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമറുമാണു യാത്രയ്ക്കു തയാറായത്.
തകരാർ പരിഹരിച്ച് വെള്ളിയാഴ്ചയോ അടുത്തയാഴ്ചയോ വിക്ഷേപണം നടത്തിയേക്കും. നാസയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായ സ്റ്റാർലൈനറിൽ മനുഷ്യരെ കയറ്റി നടത്തുന്ന ആദ്യപരീക്ഷണമാണിത്.
|
ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കും
ന്യൂയോർക്ക്: ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനും ന്യൂയോർക്ക് മേയർ എറിക് ആഡംസ് വ്യാഴാഴ്ച റോമിലേക്ക് യാത്രതിരിക്കും.
13ന് മേയർ ന്യൂയോർക്കിൽ തിരികെ എത്തും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം വത്തിക്കാനിലെ ജീവകാരുണ്യ സംഘടനയായ ഫ്രാറ്റെല്ലി ടുട്ടി ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്.
"പബ്ലിക് അഡ്മിനിസ്ട്രേഷൻ: അർബൻ കമ്മ്യൂണിറ്റി' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ആഡംസ് മുഖ്യ പ്രഭാഷണം നടത്തും.
|
അമേരിക്കയിൽ വാഹനമിടിച്ച് കെ.പി. യോഹന്നാന് ഗുരുതര പരിക്ക്
വാഷിംഗ്ടൺ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യുഎസിലെ ടെക്സാസില്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 5.15) പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്.
സാധാരണ ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കാമ്പസിനുള്ളിൽ പ്രഭാതസവാരി നടത്തുന്ന കെ.പി. യോഹന്നാൻ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരിക്കേറ്റത്.
|
വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി; തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സെനറ്റർ ബെർണി സാൻഡേഴ്സ്
വെർമോണ്ട് : നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് സോഷ്യലിസ്റ്റ് സെനറ്റർ ബെർണി സാൻഡേഴ്സ്. 82 വയസ്സുകാരനായ സാൻഡേഴ്സ് വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുന്നത്.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എതിർക്കുന്ന സാൻഡേഴ്സ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുന്നത് തടയാനുള്ള നീക്കമായിട്ടാണ് സാൻഡേഴ്സ് ഇതിനെ വിശേഷപ്പിക്കുന്നത്.
ഈ ദുഷ്കരമായ സമയങ്ങളിൽ വെർമോണ്ടേിന് ആവശ്യമായ തരത്തിലുള്ള സഹായം നൽകാനുള്ള ശക്തമായ സ്ഥാനത്താണ് താനെന്ന് ബെർണി ഉറപ്പ് നൽകി. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, താൻ ആ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
ഓർമ ഇന്റർനാഷണൽ പ്രസംഗം: മലയാളം ജൂനിയർ വിഭാഗം പരിശീലനം പൂർത്തിയാക്കി
ഫിലഡൽഫിയ/ പാലാ: ഓർമ ഇന്റർനാഷണൽ പ്രസംഗ ചാതുര്യക്കളരിയിൽ, മലയാളം ജൂനിയർ മലയാളം ജൂനിയർ വിഭാഗം പരിശീലനം പൂർത്തിയാക്കി.
പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന് സീസണ് രണ്ടിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്നാണ് ജൂനിയർ വിഭാഗത്തിലെ, മലയാളം ഭാഷ പ്രസംഗ ചാതുര്യക്കളരിയിൽ 295 വിദ്യാർഥികളിൽ നിന്ന്, അമ്പത് യുവ പ്രസംഗകരെ വിധിനിർണയ മാനദണ്ഡങ്ങൾ പാലിച്ച് കണ്ടെത്തിയത്.
അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികൾ ജൂനിയർ വിഭാഗത്തിൽ പങ്കെടുത്തു. ആകെ 1467 പ്രസംഗകരാണ് വിവിധ രാജ്യങ്ങളിൽ നിന്ന് മത്സരത്തിൽ ഭാഗഭാക്കായത്. ഓവർസീസ് റസിഡന്റീസ് മലയാളീസ് അസോസിയേഷന് ഇന്റർനാഷണലിന്റെ (ഓർമ ഇന്റർനാഷണൽ) ഘടകമായ ഓർമ ഇൻറർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്.
പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അധ്യാപകനായ ജോസ് തോമസ്സാണ് ഓർമ ഇൻറർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർമാൻ. വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആര്ഡിഒഎയ്റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അജയ് നായര്‍, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യന്‍,
മുൻ ഡിജിപി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സം വിധായകൻ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സര സമിതീ അഡ്വൈസറി ബോർഡ് അംഗങ്ങൾ. അമേരിക്കയില്‍ അധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റർനാഷണല്‍ ടാലന്റ് പ്രൊമോഷന് ഫോറമാണ് പ്രസംഗ മത്സരം സംഘടിക്കുന്നത്.
വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ജോർജ് കരുണയ്ക്കൽ, പ്രൊഫസർ ടോമി ചെറിയാൻ നേതൃത്വം നല്‍കുന്നുണ്ട്. ഓര്മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലഡല്‍ഫിയ), അലക്സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി , എംഎംഐ, എഫ്എസിസി (സ്പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്കുലര്‍ മെഡിസിന്), ഷൈന്‍ ജോണ്സണ് (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍.
എബി ജെ ജോസ് (ചെയര്മാന്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്)സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി)ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എമിലിന് റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്)യൂത്ത് കോര്‍ഡിനേറ്റര്‍.
2009ല്‍ അമേരിക്കയിലെ ഫിലഡല്ഫിയയിലാണ് ഓര്മ ഇന്റർനാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസോസിയേഷന് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക് ശാഖകളുണ്ട്. സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കു ഓർമ്മ ഇന്റർനാഷണൽ സ്കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ, റോഷിൻ പ്ളാമൂട്ടിൽ, എബി ജോസ്സ്, വിൻസൻ്റ് ഇമ്മാനുവേൽ, അറ്റേണി ജോസഫ് കുന്നേൽ, കുര്യാക്കോസ് മാണിവയൽ, ഷൈൻ ജോൺസൺ, ജോ തോമസ്, അലക്സ് തോമസ് , ഷൈലാ രാജൻ, നൈനാൻ മത്തായി, സർജൻ്റ് ബ്ളസ്സൺ മാത്യൂ, അലക്സ് ഏബ്രഹാം, രോബർട് ജോൺ അരീച്ചിറ എന്നിവരാണ് ഓർമാ ഇൻ്റർനാഷണലി പ്രധാന ഭാരവാഹികൾ.
|
ഫോമാ സെൻട്രൽ റീജിയൺ ആർവിപി സ്ഥാനാർഥിയായി ജോഷി വള്ളിക്കളം മത്സരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോഷി വള്ളിക്കളം ഫോമാ സെൻട്രൽ റീജിയൺ 202426 കാലയളവിലേക്കുള്ള റീജണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫോമയുടെ ദേശീയ സമ്മേളനം ഈ വരുന്ന ഓഗസ്റ്റ് എട്ട് മുതൽ 11 വരെ പുന്റാകാനായിലാണ് നടക്കുക. ഈ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
സംഘടനകളുടെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ ജോഷി വള്ളിക്കളം വിദഗ്ധനാണ്. ഫോമ സെൻട്രൽ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഈ മേഖലയിലെ ഫോമയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ (സിഎംഎ) പ്രസിഡന്റായിരുന്ന സമയത്ത് അസോസിയേഷന്റെ 50ാം വാർഷികം ഗംഭീരമായി നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഫോമയുടെയും ഫൊക്കാനയുടെയും നേതാക്കളെ ഉൾപ്പെടുത്തി കൊണ്ട് സംഘടിപ്പിച്ച ഗോൾഡൻ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നതിലും നിർണായ പങ്കുവഹിച്ചിട്ടുണ്ട്.
1991 ൽ ഷിക്കാഗോയിൽ എത്തിയതു മുതൽ സിഎംഎയിൽ സജീവമായ പങ്ക് വഹിച്ചിട്ടുള്ള ജോഷി വള്ളിക്കളം വിവിധ ഭാരവാഹികൾ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 202123 കാലയളവിൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം സിഎംഎയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു.
എസ്ബി അസംപ്ഷൻ അലുമ്നി ഷിക്കാഗോ ചാപ്റ്റർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഷിക്കാഗോ), സിറോ മലബാർ കാത്തലിക് കോൺഗ്രസ് തുടങ്ങിയ സംഘടനകളിലും അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്.
സമൂഹത്തിലെ ആവശ്യങ്ങൾക്ക് കാതോർക്കുന്ന ജോഷി വള്ളിക്കളം എസ്എംസിസി പ്രസിഡന്റായിരിക്കെ 450 ലധികം പേർക്ക് ഒസിഐ കാർഡ് ഡ്രൈവ് നടത്തി. ജോഷി വള്ളിക്കളം എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രവർത്തനങ്ങളും ഹൈസ്കൂൾ തലം മുതൽ ആരംഭിച്ചതാണ്.
ചങ്ങനാശേരി എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾ ലീഡറായും, ചങ്ങനാശ്ശേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും, എസ്ബി കോളേജ് യൂണിറ്റ് പ്രതിനിധിയായും, വൈസ് ചെയർമാനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1991 ൽ എസ്ബി കോളേജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് കോളേജിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.
എസ്ബി കോളേജ് തെരഞ്ഞെടുപ്പിൽ വിദ്യാർഥി കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 95 ശതമാനം വോട്ടോടെ വിജയിച്ച് കോളജ് യൂണിയൻ ചെയർമാനായത് ഒരു അപൂർവ നേട്ടമാണ്. ജോഷി വള്ളിക്കളത്തിന്റെ സ്ഥാനാർഥിത്വത്തെ ഫോമാ സെൻട്രൽ റീജണിന്റെ ഇപ്പോഴത്തെ ആർവിപി ടോമി എടത്തിൽ സ്വാഗതം ചെയ്തു. സെൻട്രൽ റീജിയണിലെ മറ്റ് മെംമ്പർ അസോസിയേഷനുകളും തങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
|
പ്രതിഷേധങ്ങൾ നടക്കുന്ന കാമ്പസുകൾ ബൈഡൻ സന്ദർശിക്കണമെന്നു റോ ഖന്ന
കാലിഫോർണിയ : കോളേജുകളിലും സർവകലാശാലകളിലും നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ പ്രസിഡന്റ് കാമ്പസുകൾ സന്ദർശികുമെന്ന് കരുതുന്നതായി അഭിമുഖത്തിനിടെ ജനപ്രതിനിധി റോ ഖന്ന പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അരാജകത്വം സൃഷ്ടിക്കാൻ അവകാശമില്ലെന്ന് ബൈഡൻ കഴിഞ്ഞ ആഴ്ച പ്രതിഷേധത്തെ അപലപിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾ മിഡിൽ ഈസ്റ്റിലെ പോരാട്ടത്തെക്കുറിച്ചുള്ള ഒരു നയവും പുനർവിചിന്തനം ചെയ്യാൻ ബൈഡനെ പ്രേരിപ്പിക്കില്ലെന്ന് റോ ഖന്ന പറഞ്ഞു.
ഇസ്രയേലിനെതിരായ ഗതി മാറ്റാൻ നേതാക്കളെ സമ്മർദ്ദത്തിലാക്കുന്ന ഏറ്റവും പുതിയ പ്രാദേശിക പ്രസ്ഥാനം മാത്രമാണ് ക്യാമ്പസ് ക്യാമ്പുകൾ. പ്രതിഷേധങ്ങളാൽ ബൈഡന്റെ മനസ് ഇതിനകം തന്നെ മാറിയെന്ന് ഖന്ന ഞായറാഴ്ച വാദിച്ചു.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന കാര്യങ്ങളിൽ യുവാക്കൾ അസ്വസ്ഥരാണെന്ന് പ്രസിഡൻ്റ് മുതൽ താഴെയുള്ള എല്ലാവർക്കും അറിയാം. ഈ യുദ്ധം അവസാനിപ്പിക്കണം, വളരെയധികം ആളുകൾ മരിക്കുന്നു. നിങ്ങൾ പ്രസിഡന്റിന്റെ ഭാഷ നോക്കുകയാണെങ്കിൽ, അത് തീർച്ചയായും കഴിഞ്ഞ 6 മാസമായി മാറിയിരിക്കുന്നു.
|
യുഎസിൽ പുതിയ രണ്ട് കോവിഡ് വേരിയന്റുകൾ പടരുന്നതായി സിഡിസി
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്നതായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ.
ഏപ്രിൽ 27ന് അവസാനിച്ച രണ്ടാഴ്ച കാലയളവിൽ, യുഎസിൽ ഏകദേശം 25 ശതമാനം പേർക്ക് കെപി 2 വേരിയന്റ് ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഏപ്രിൽ 13ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് 10 ശതമാനമായിരുന്നു. മറ്റൊരു വേരിയന്റ് JN 1 ആണ്. കെപി2 കൂടുതൽ വൈറൽ ആണെന്നോ അല്ലെങ്കിൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ കഴിവുള്ളതാണെന്നോ ഉള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
KP. 1.1 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു FLiRT വേരിയൻ്റും യുഎസിൽ പ്രചരിക്കുന്നുണ്ട്, എന്നാൽ KP.2 നേക്കാൾ വ്യാപകമാണ്. സിഡിസി പ്രകാരം ഇത് നിലവിൽ രാജ്യത്തൊട്ടാകെയുള്ള അണുബാധകളിൽ 7.5 ശതമാനമാണ്.
ഒരു വ്യക്തി അനുഭവിക്കുന്ന രോഗലക്ഷണങ്ങളുടെ തരവും തീവ്രതയും സാധാരണയായി അണുബാധയ്ക്ക് കാരണമായ വ്യതിയാനത്തെക്കാൾ വ്യക്തിയുടെ അടിസ്ഥാന ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ആശ്രയിച്ചിരിക്കുന്നു.
|
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ഏപ്രിൽ 28ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷനായിരുന്നു.
എലിസബത്ത് ഐപ്പിന്റെ പ്രാർഥന ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ട്രസ്റ്റി സൂസൻ തോമസ് സ്വാഗതം നേർന്നു. സീനിയർ മെമ്പറായ ലീലാമ്മ വർഗീസ് ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ ബൊക്ക നൽകി ആദരിക്കുകയും തുടർന്ന് ജൂബിലി കൺവീനർ ഐസക്ക് ജോൺ ഇടവകയുടെ ചരിത്രം അവതരിപ്പിക്കുകയും ചെയ്തു.
ഫാ. കെ.ഓ. ചാക്കോ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ അറുപതു വർഷക്കാലത്തെ നേട്ടങ്ങളും കോട്ടങ്ങളും വിവരിക്കുകയും ഇടവകയെ അഞ്ചു വർഷക്കാലം നയിച്ച ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ അഭിനന്ദിക്കുകയും ചെയ്തു.
ഡോ. തോമസ് മാർ ഈവാനിയോസ് ഉദ്ഘാടന പ്രസംഗത്തിൽ ദൈവ സ്നേഹത്തിൽ ഒന്നായി നന്മ പ്രവൃത്തികൾ ചെയ്യുവാൻ ഇടവകയെ ദൈവം ബലപ്പെടുത്തട്ടെയെന്നു ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് നിലവിളക്കു കൊളുത്തി ജൂബിലി ഉദ്ഘാടനം ചെയ്യുകയും ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.
മറിയ ചാക്കോ, മിനി ജോൺ, ഈപ്പൻ വർഗീസ്, ഷെറീന ഡാനിയേൽ, കെവിൻ കണ്ണേത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഇടവേളകളിൽ സൺഡേ സ്കൂൾ, മാർത്ത മറിയം വനിതാ സമാജം എന്നിവർ ഗ്രൂപ്പായി ഗാനങ്ങൾ ആലപിക്കുകയും ബെഞ്ചമിൻ തോമസ്, പ്രീതി കുര്യാക്കോസ് എന്നിവർ എംസി മാരായി യോഗം നിയന്ത്രിക്കുകയും ചെയ്തു. രാജൻ യോഹന്നാൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
|
രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കോപ്പൽ: മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%). അദ്ദേഹത്തിൻ്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238( 40.56%) വോട്ടുകളാണ് 40.56% നേടിയത്. രമേഷ് പ്രേംകുമാറിനു പുറമെ ബിജു മാത്യുവും കോപ്പൽ സിറ്റി കൗൺസിലംഗങ്ങളാണ്
15വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന രമേഷ് 11 വർഷത്തെ സംരംഭക പരിചയമുള്ള ഒരു ചെറുകിട ബിസിനസ്സ് ഉടമയാണ്. ഇപ്പോൾ ടെക്നോളജി ആൻഡ് ഡാറ്റ ലീഡർ , ഓഗൂർ ഐടി ഇൻകോർപ്പറേഷൻ്റെ സ്ഥാപകൻ സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഒക്ലഹോമ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഓപ്പറേഷൻ റിസർച്ച്) ബിരുദാനന്തര ബിരുദധാരിയാണ്.
|
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നൽകി
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ജെയിംസ് കൂടലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നല്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷതവഹിച്ച് കെ. സുധാകരന് പറഞ്ഞു.
പ്രവാസികളുടെ വോട്ടുകള്‍ നിര്‍ണായകമാണെന്നും, അവരിലേക്ക് നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനും ജെയിംസ് കൂടലിന്റെ നേതൃത്വത്തിന് കഴിയുമെന്ന വിശ്വാസമുണ്ട്. ഒഐസിസി പുനസംഘടന ഉടനുണ്ടാകണമെന്നും ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ളയേയും പ്രസിഡന്റ് ജെയിംസ് കൂടലിനെയും ചുമതലപ്പെടുത്തി കഴിഞ്ഞു. ഒഐസിസി കെപിസിസിയുടെ നിയന്ത്രണത്തിലുള്ള പോഷകസംഘടനയും ഐഒസി എഐസിസിയുടെ നേതൃത്വത്തിലുള്ള പോഷകസംഘടനയുമാണ്. ഈ രണ്ടു സംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കുവാനുള്ള ചര്‍ച്ചകള്‍ എഐസിസിയുമായി നടത്തുമെന്നും കെ.സുധാകരന് പറഞ്ഞു.
ഒഐസിസിയുടെ പ്രഥമ ഗ്ലോബല്‍ ട്രഷററായിരുന്ന ജെയിംസ് കൂടല്‍ മികച്ച സംഘാടകനാണെന്ന് സ്വാഗത പ്രസംഗം നടത്തിയ ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ജെയിംസ് കൂടലിന്റെ സംഘാടനാപാടവവും അനുഭവപരിചയവവും സംഘടനയെ കരുത്തുള്ളതാക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിച്ച് മുന്നേറാനാകും ശ്രമിക്കുന്നതെന്ന് നന്ദി പ്രസംഗത്തില്‍ ജെയിംസ് കൂടല്‍ പറഞ്ഞു. സംഘടനയെ കൂടുതല്‍ കരുത്തുള്ളതാക്കും. പ്രവാസികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു.
അലിപേട്ട ജമീല, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി. യു. രാധാകൃഷ്ണന്, അഡ്വ സുബോദ്, വി.ടി. ബൽറാം , മുന്‍ മന്ത്രി പന്തളം സുധാകരന്, ആന്റോ ആന്റണി, കെപിസിസി പഴകുളം മധു, എം.എം. നസീര്‍, എം. ജെ ജോബ്, പത്തനംതിട്ട ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി സെക്രട്ടറി എൻ ഷൈലാജ്, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ചന്ദ്രശേഖരൻ തുടങ്ങിയവര്‍ പങ്കെടുത്തു.
|
രാജ്യവ്യാപകമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2,100 ലധികം പേർ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി : വിദ്യാർഥികളും അധ്യാപകരും പുറത്തുനിന്നുള്ള പ്രക്ഷോഭകരും ഉൾപ്പെടെ 2,100ലധികം പ്രതിഷേധക്കാരെ സമീപ ആഴ്ചകളിൽ കോളേജുകളിലും സർവകലാശാലകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏപ്രിൽ 17 ന് കൊളംബിയ സർവകലാശാലയുടെ കാമ്പസിൽ ഒരു പ്രതിഷേധക്കാർ ആദ്യമായി ക്യാമ്പ് ചെയ്തതിനുശേഷം ഇസ്രായേൽ വിരുദ്ധ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിച്ചു.
ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി, നോർത്ത് കരോളിന യൂണിവേഴ്സിറ്റി ചാപ്പൽ ഹിൽ, ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള കോളേജ് കാമ്പസുകളിൽ അറസ്റ്റുകൾ നടന്നിട്ടുണ്ട്
കാമ്പസിൽ പ്രതിഷേധം തുടരാൻ സ്കൂൾ പ്രതിഷേധക്കാർക്ക് പ്രത്യേക സ്ഥലം വാഗ്ദാനം ചെയ്തു, അത് നിരസിച്ചതായി അധികൃതർ പറഞ്ഞു.
|
ടെക്സസിൽ ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞുവീണ് അപകടം; രണ്ട് മരണം
ടെംപിൾ (ടെക്സസ്): ടെക്സസിലെ ടെമ്പിളിൽ അമിതഭാരവുമായി സഞ്ചരിക്കുകയായിരുന്ന ട്രാൻസ്പോർട്ട് ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ടെമ്പിൾ ഹൈവേ 317 ൽ, വാക്കോയിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് സ്റ്റേറ്റ് ഹൈവേ 36 ൽ ആണ് അപകടമുണ്ടായത്.
350,000 പൗണ്ട് ഭാരമുള്ള ലോഡ് ട്രാൻസ്പോർട്ട് ട്രെയിലറിൽ നിന്ന് തെന്നി മാറി. മറ്റൊരു വാഹനം അതിനടിയിൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് ടെമ്പിൾ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് അറിയിച്ചു. ഈ സമയം മൂന്ന് പേർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു.
അപകടത്തിൽ രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ടെമ്പിൾ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ ഫയർ ഫൈറ്റർമാർ നാല് മണിക്കൂറിലധികം പരിശ്രമിക്കേണ്ടി വന്നു.
|
തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: 2024 26 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്.
റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റിൽ സോഷ്യൽ വെൽഫെയർ എക്സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക പാരമ്പര്യവും, സംഘാടന മികവുമുള്ള തോമസ് നൈനാൻ ഫൊക്കാനയുടെ നേതൃത്വ രംഗത്തിന് മുതൽകൂട്ടായിരിക്കും.
റോക് ലാൻഡ് കൗണ്ടി ഡിപ്പാർട്ടുമെന്റിലെ തന്നെ നിരവധി ഡിവിഷനുകളിൽ പല പദവികളിലും പ്രവർത്തിച്ച അദ്ദേഹം സമൂഹത്തിലും , ഔദ്യോഗികരംഗത്തും തന്റേതായ കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. 1988 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി നാഷണൽ ഗാർഡിലും ജോലി ചെയ്തിട്ടുണ്ട്. സ്പ്രിംഗ് വാലി വില്ലേജിൽ യൂത്ത് ബോർഡ് ചെയർപേഴ്സൺ ആയും പ്രവർത്തിച്ച തോമസ് നൈനാൻ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്.
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ഹഡ്സൺവാലി മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി കൂടിയാണ് തോമസ് നൈനാന്. സംഘടനയെ മികച്ച പ്രവർത്തനത്തിലൂടെ മുന്നോട്ട് നയിക്കുന്നതിൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നൽകുന്ന സേവനം വിലമതിക്കാനാവത്തതാണ്.
|
ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം ഈ മാസം 18 വരെ പുതുക്കാം
ന്യൂയോർക്ക് : ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
അംഗ സംഘടനകൾക്ക് അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ഈ മാസം 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ്എന്നിവരും അറിയിച്ചു.
സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ മൂന്ന് ആണ്. 2022 വരെ അംഗത്വം പുതുക്കിയിട്ടുള്ള എല്ലാ അംഗ സംഘടനകൾക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മേയ് രണ്ടിന് അയച്ചു കൊടുത്തിട്ടുണ്ടെന്നു ഇലക്ഷന് കമ്മിറ്റി ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ടുണ്ടെങ്കിൽ [email protected] എന്ന ഇമെയിൽ ബന്ധപ്പെടാവുന്നതാണ്.
നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂൺ 20ന് സ്ഥാനാർഥികളുടെ ആദ്യത്തെ ലിസ്റ്റ് ജൂൺ 27നും ഫൈനൽ ലിസ്റ്റ് 2024 ജൂലൈ രണ്ടിനും പ്രസിദ്ധികരിക്കുന്നതാണ്.
|
മസാച്ചുസെറ്റ്സ് സ്വദേശിക്ക് 10 ആഴ്ചകൾക്കുള്ളിൽ രണ്ടുതവണ ഒരു മില്യൺ ഡോളർ സമ്മാനം
മസാച്ചുസെറ്റ്സ്: ആറ്റിൽബോറോയിലെ മസാച്ചുസെറ്റ്സ് സ്വദേശി ക്രിസ്റ്റീൻ വിൽസണിന് അടുത്തിടെ ഒരു മില്യൺ ഡോളർ ജാക്ക്പോട്ടിനു അർഹയായി. മേയ് 1 ബുധനാഴ്ച മസാച്യുസെറ്റ്സ് സ്റ്റേറ്റ് ലോട്ടറി പ്രഖ്യാപിച്ചപ്പോൾ വെറും 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത് രണ്ടാമത്തെ ഒരു മില്യൺ ഡോളർ സമ്മാനം.
100X ക്യാഷ് 10 ഡോളർ തൽക്ഷണ ടിക്കറ്റ് ഗെയിം കളിച്ചതിൽ നിന്നാണ് വിൽസന്റെ ഏറ്റവും പുതിയ വിജയങ്ങൾ. സ്ക്രാച്ച് ഗെയിമിൽ കളിക്കാരന്റെ ഏതെങ്കിലും നമ്പറുകളോ ബോണസ് നമ്പറുകളോ ഏതെങ്കിലും വിജയിക്കുന്ന നമ്പറുമായി പൊരുത്തപ്പെടുത്തുന്നത് ഉൾപ്പെടുന്നു.
മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് വിജയിച്ച 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത്.
ഫെബ്രുവരിയിൽ ലൈഫ്ടൈം മില്യൺ 50 ഡോളർ തൽക്ഷണ ടിക്കറ്റ് ഗെയിം കളിച്ചതിന് ശേഷം വിൽസൺ തന്റെ ആദ്യത്തെ 1 മില്യൺ ഡോളർ ലോട്ടറി സമ്മാനം ക്ലെയിം ചെയ്തു. ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാൻസ്ഫീൽഡിലെ 30 ചൗൻസി സെൻ്റ്, ഡിസ്കൗണ്ട് ലിക്വർസിൽ നിന്നാണ് അവൾ ആ ടിക്കറ്റ് വാങ്ങിയത്.
ഏറ്റവും പുതിയ ജാക്ക്പോട്ടിന് പ്രതിഫലം കൊയ്യുന്നത് വിൽസൺ മാത്രമല്ല. അവളുടെ ടിക്കറ്റ് വിറ്റ ഫാമിലി ഫുഡ് മാർട്ടിന് 10,000 ഡോളർ ബോണസ് ലഭിക്കും.
|
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് വെള്ളി മുതൽ
ഹൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജണിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. ഈ മാസം പത്തു മുതൽ 12 വരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു.
ക്നാനായ റീജിയൺ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട്, സ്വേനിയ ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസുകളാണ് നൽകപ്പെടുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ ഇടവക വികാരിമാരുമായി ബന്ധപ്പെടുവാൻ ഫാമിലി കമ്മീഷൻ അറിയിക്കുന്നു.
|
ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന വിദ്യാഭ്യാസത്തിനായുള്ള അമേരിക്കൻ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ പ്രതിഷേധങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല, കൂടാതെ ഒരു വിദ്യാർഥിയോ അവരുടെ കുടുംബമോ സഹായത്തിനായി ഇന്ത്യൻ മിഷനുകളെ ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
സ്വദേശത്തും വിദേശത്തുമുള്ള ഞങ്ങളുടെ എല്ലാ പൗരന്മാരും പ്രാദേശിക നിയമങ്ങളെയും ചട്ടങ്ങളെയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് കൊളംബിയ സർവകലാശാലയിലെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് യുഎസ് കോളേജുകളിൽ ചേരുന്നത്. ഇവരിൽ പലരും കോളേജ് പഠനം കഴിഞ്ഞ് ഇവിടെ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നത്. അവർ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ നിയമത്തിന് എതിരായ ഒരു പ്രവർത്തനത്തിൽ പങ്കെടുക്കാനോ സാധ്യതയില്ല, അത് അവരുടെ ഭാവി അപകടത്തിലാക്കും.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനെതിരെ യുഎസ് കോളേജുകളിലും സർവകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു, വിദ്യാർഥികൾ ഇസ്രായേലിനുള്ള യുഎസ് പിന്തുണ അവസാനിപ്പിക്കണമെന്നും കൊളംബിയ സർവകലാശാലയുടെ കാര്യത്തിലെന്നപോലെ, ഇസ്രായേലിൽ നിക്ഷേപമുള്ള ബിസിനസുകളും മറ്റു സ്ഥാപനങ്ങളും വെട്ടിക്കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
|
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡയിൽ ശനിയാഴ്ച
ഫ്ലോറിഡ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച(മേയ് 11) രാവിലെ 10.30ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും.
സൗത്ത് ഫ്ലോറിഡ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് (4740 SW 82nd Ave, Davie, FL 33328) നടത്തപ്പെടുന്ന സമ്മേളനത്തിൽ മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനായ റവ.ഡോ. മോനി മാത്യു, ക്രിസ്ത്യൻ അനുകമ്പ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
വിവിധ ക്രൈസ്തവ സഭകളിലെ വൈദീകരും ആത്മായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഭാഷണ പരമ്പരയുടെ കൺവീനർ പ്രഫ. ഫിലിപ്പ് കോശി അറിയിച്ചു.
2019ൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രഭാഷണ പരമ്പര സൗത്ത് ഈസ്റ്റ് ഫ്ലോറിഡ എപ്പിസ്കോപ്പൽ രൂപത ബിഷപ് പീറ്റർ ഈറ്റൺ, ക്രിസ്ത്യൻ പ്രത്യാശ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണത്തോടെയാണ് തുടക്കം കുറിച്ചത്.
ആധുനിക കാലഘട്ടത്തിലെ അപ്പോസ്തലനായി അറിയപ്പെടുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി, 1924 മുതൽ 1945 വരെ മാർത്തോമ്മാ സഭയുടെ സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറിയായിരുന്നു.
നിരവധി ജീവിതങ്ങൾക്ക് പ്രത്യാശയും സന്തോഷവും ആത്മീയ ആശ്വാസവും നൽകിയ 210 ഭക്തിഗാനങ്ങൾ അടങ്ങിയ ഉപദേശിയുടെ ആശ്വാസ ഗീതങ്ങൾ എന്ന പുസ്തകത്തിലെ ഗീതങ്ങൾ ഇന്നും അനേകർ കുടുംബ പ്രാർഥനയിലും ആരാധനകളിലും ഉപയോഗിക്കുന്നു.
സമ്മേളനത്തോട് അനുബന്ധിച്ച് ഉപദേശിയുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനവും ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. സൗത്ത് ഫ്ലോറിഡ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തുന്ന സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ. ജേക്കബ് ജോർജ്, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഉമ്മൻ വി. സാമൂവേൽ എന്നിവർ അറിയിച്ചു.
|
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഈവാനിയോസിന് സ്വീകരണം നൽകി
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഇവാനിയോസിനു സീകരണം നൽകി.
പള്ളി അങ്കണത്തിൽ എത്തിയ മെത്രപ്പോലീത്തയെ ഇടവക വികാരി ഫാ. കെ.ഒ. ചാക്കോയും വിർജീനിയ സെന്റ് മേരീസ് ഇടവക വികാരി ഫാ. സജി തോമസ് തറയിലും ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സീകരിച്ചു.
ഫാ. കെ.ഒ. ചാക്കോ ഹാരം അണിയിക്കുകയും ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയുടെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. ഇടവകയിലെ എല്ലാ ആത്മീയ സംഘടനാ അംഗങ്ങളും സന്നിഹിതരായിരുന്നു. സന്ധ്യ നമസ്കാരവും നടന്നു.
|
ഷിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൺ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു
ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു.
നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ ക്നാനായ യുവതീ യുവാക്കൾ മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന പ്രീ മാരിയേജ് കോഴ്സിൽ പങ്കെടുത്തു. പ്രീ മാരിയേജ് കോഴ്സിൽ പങ്കെടുക്കാൻ എത്തിയവരെ ഷിക്കാഗോ സെന്റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ സ്വാഗതം ചെയ്തു.
വിവാഹം എന്നത് ഒരു ആഘോഷം എന്നതിലുപരി ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന്റെ കാതലായ നാഴികക്കല്ലും പവിത്രമായ കൂദാശയുമാണ് എന്നും പൂർണമായ ഒരുക്കത്തോടെയും ഹൃദയ വിശുദ്ധിയുടെയും ഈ കൂദാശയെ സമീപിക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും കൗദാശിക ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ക്നാനായ റീജിയണിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൈദീകരും ആല്മായരും പ്രീ മാരിയേജ് കോഴ്സിന്റെ ഭാഗമായി സെമിനാറുകളും ക്ലാസുകളും നയിച്ചു. ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത് (ഹൂസ്റ്റൺ സെന്റ് മേരീസ് കനായാ ഫൊറോനാ വികാരി), ഫാ. ബിബി തറയിൽ (റോക്ക്ലാൻഡ് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി), ഫാ. സിജു മുടക്കോടിൽ (ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി) എന്നിവർ വൈദീകരെ പ്രതിനിധീകരിച്ച് ക്ലാസുകൾ നയിച്ചു.
ടോണി പുല്ലാപ്പള്ളിൽ, ഷിബു & നിമിഷ കളത്തിക്കോട്ടിൽ, ലിൻസ് താന്നിച്ചുവട്ടിൽ, ജയ കുളങ്ങര, ആൻസി ചേലക്കൽ, ബെന്നി കാഞ്ഞിരപ്പാറ, ഡോ ജീനാ മറ്റത്തിൽ, ഡോ അജിമോൾ പുത്തൻപുരയിൽ, ലിനു പടിക്കപ്പറമ്പിൽ, ജൂലി സജി കൈപ്പിങ്കൽ എന്നിവർ അല്മായ പ്രതിനിധികളായി വിവിധ ദിവസങ്ങളിൽ ക്ലാസുകൾ നയിച്ചു.
സമാപന ദിവസമായ ഞായറാഴ്ച ദൈവാലയത്തിൽ വച്ച് നടന്ന വി. കുർബാനയെ തുടർന്ന് പ്രീ മാരിയേജ് കോഴ്സിൽ പങ്കെടുത്തവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സർട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ സന്ദേശം നൽകി.
ടോണി പുല്ലാപ്പള്ളിൽ ഡയറക്ടറായ ക്നാനായ റീജിയൺ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രീമാരിയേജ് കോഴ്സിന്റെ സുഗമമായ നടത്തിപ്പിന് ഷിക്കാഗോ സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിയിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേരിയസ് എസ്വിഎം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിൽപറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം എന്നിവർ നേതൃത്വം നൽകി.
ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള അടുത്ത പ്രീ മാര്യേജ് കോഴ്സ് ഈ മാസം 10 മുതൽ 12 വരെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തുമെന്ന് ഫാമിലി കമ്മീഷൻ ഡയറക്ടർ ടോണി പുല്ലാപ്പള്ളി അറിയിച്ചു.
|
ബാൾട്ടിമോർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബാൾട്ടിമോർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗിന് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വേദിയായി.
വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. ടോബിൻ പി. മാത്യു നേതൃത്വം നൽകി. തുടർന്നു നടന്ന സമ്മേളനത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന്റെ ഉദ്ഘാടനം നടത്തി. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ഷീല ജോസഫ്, പ്രേംസി ജോൺ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.
ജോൺ മാത്യു (ഭദ്രാസന അസംബ്ലി അംഗം), സാബു കുര്യൻ (ഇടവക സെക്രട്ടറി), വർഗീസ് മത്തായി (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിലെത്തി. ഈ വർഷത്തെ കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രസംഗകർ, മുഖ്യ ചിന്താവിഷയം, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയുൾപ്പെടെ കോൺഫറൻസിനെ കുറിച്ചുള്ള വിവരങ്ങൾ ചെറിയാൻ പെരുമാൾ പങ്കിട്ടു.
പ്രേംസി ജോൺ രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ്, ലാങ്കസ്റ്ററിലെ സൈറ്റ് ആൻഡ് സൗണ്ട് തിയറ്റർ ഉൾപ്പടെയുള്ള ആകർഷണങ്ങളെക്കുറിച്ച് സംസാരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഷീല ജോസഫ് പിന്തുണ അഭ്യർഥിച്ചു.
കോൺഫറൻസിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തിൽ പങ്കെടുക്കുവാനും ആസ്വദിക്കാനുമുള്ള അവസരത്തെക്കുറിച്ചും ഷീല സംസാരിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിനുള്ള സംഭാവന ഫാ. ടോബിൻ പി. മാത്യു കൈമാറി.
സ്പോൺസർഷിപ്പുകൾ, റജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ് എന്നിവയിലൂടെ നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർഥമായി സഹകരിച്ച ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ചെറിയാൻ പെരുമാൾ നന്ദിയും കടപ്പാടും അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മാർ സെറാഫിൻ മെത്രാപോലീത്ത അനുശോചിച്ചു
ഡാളസ്: ഡാളസിൽ അന്തരിച്ച ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുശോചിച്ചു.
35 വർഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗമായി പ്രവർത്തിക്കുകയും ദേവാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ജോസഫ് ചാക്കോ ഇടവകയ്ക്ക് നൽകിയ എല്ലാ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നു ഇടവക വികാരി ഫാ. സിറിൽ വർഗീസ് വടക്കേടത്ത് അറിയിച്ചു
ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാർഥനാപൂർവമുള്ള അനുശോചനം അറിയിക്കുന്നതായും ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നതായി അച്ഛൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതൽ ടെക്സസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കാരോൾട്ടൺ ഫറൺഔസ് സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ ജോസഫ് 945 446 8303.
|
ക്നാനായ ഫാമിലി മീറ്റ് ഗംഭീരമായി
ടൊറന്റോ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡയുടെ(കെസിഎസി) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഫാമിലി മീറ്റ് 2024 ഗംഭീരമായി. മിസിസാഗയിലെ അനാപിലീസ് ഹാളില്‍ നടത്തപ്പെട്ട കുട്ടികളുടെ കലോത്സവവും നൂറിലധികം കലാകാരന്മാർ അണിനിരന്ന വര്‍ണവൈവിധ്യമാര്‍ന്ന കലാസന്ധ്യയും പരിപാടികള്‍ക്ക് മികവേകി.
ഫൊറാനാ മീറ്റ്, വാശിയേറിയ ചീട്ടുകളി മത്സരം എന്നിവയും ശ്രദ്ധേയമായിരുന്നു. കലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്ക്കും എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
കെസിഎസി പ്രസിഡന്റ് ഫിലിപ്പ് കൂറ്റത്താംപറമ്പില്‍, സെക്രട്ടറി സോജിന് കണ്ണാലില്‍, കെസിഡബ്ല്യുഎഫ്സി പ്രസിഡന്റ് സിമി മരങ്ങാട്ടില്‍, സിബു താളിവേലില്‍, സിജു മുളയിങ്കല്‍, മജീഷ് കീഴേടത്തു മലയില്‍, ലൈജു ചേന്നങ്ങാട്ടു, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ട്, ജിസ്മി കൂറ്റത്താംപറമ്പില്‍,
ജിത്തു തോട്ടാപ്പിള്ളില്‍, ജിജോ ഈന്തുംകാട്ടില്‍, ഡിനു പെരുമാനൂര്‍, സിബിള്‍ നീരാട്ടുപാറ, അലീന കുടിയിരിപ്പില്, സൗമ്യ തേക്കിലക്കാട്ടില്‍, ജെസ്ലി പുത്തന്‍പുരയില്‍, ആന്‍ പീറ്റര്‍ മഠത്തിപ്പറമ്പില്‍, ആന്‍ ജോസിന് മൂത്തരയശേരില് എന്നിവര്‍ നേതൃത്വം നല്കി.
ഫാമിലി മീറ്റിന്റെ വിഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്:
https://youtube.com/watch?v=jrsA1zJxWEs&feature=shared , https://youtube.com/watch?v=JozYVY0fh5I&feature=shared
|
മാർത്തോമ്മാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൺ സമ്മേളനം ചൊവ്വാഴ്ച
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവികാസംഘം സമ്മേളനം ചൊവ്വാഴ്ച രാത്രി 7.30ന് (ടെക്സസ് സമയം) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു.
മിസ് ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്) മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും. "വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ ക്രിസ്ത്യൻ ലൈഫ്' എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.
എല്ലാ സേവികാ സംഘങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
മീറ്റിംഗ് ഐഡി: 769 985 0156, പാസ്കോഡ്:123456.
|
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ടിജ്വാന: മെക്സിക്കോയിൽ സർഫിംഗ് യാത്രയ്ക്കിടെ കാണാതായ ഓസ്ട്രേലിയൻ സ്വദേശികളായ സഹോദരന്മാരുടെയും ഒരു അമേരിക്കക്കാരന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങളുടെ തലയിൽ വെടിയേറ്റ മുറിവുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓസ്ട്രേലിയക്കാരായ കോളം, ജെയ്ക്ക് റോബിൻസൺ, അവരുടെ അമേരിക്കൻ സുഹൃത്ത് ജാക്ക് കാർട്ടർ എന്നിവരുടെ ബന്ധുക്കൾ തിരിച്ചറിയൽ പ്രക്രിയയിൽ സഹായിക്കാൻ മെക്സിക്കോയിൽ ഉണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ മരിയ എലീന ആൻഡ്രേഡ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
അവരുടെ പിക്ക്അപ്പ് ട്രക്ക് മോഷ്ടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും ഈ വാഹനം കത്തിനശിച്ച നിലയിൽ സമീപത്ത് കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു. ഈ കേസിൽ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
സംഭവം നടന്ന വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിലെ പാറക്കെട്ടിന് മുകളിലുള്ള നിന്നും കണ്ടെടുത്ത മൃതദേഹങ്ങൾ കാണാതായ വിനോദസഞ്ചാരികളുടേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും ആൻഡ്രേഡ് പറഞ്ഞു.
|
ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 പേരെ കൊലപ്പെടുത്തിയ അമേരിക്കൻ നഴ്സിന് കോടതി 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ചു. പെൻസിൽവേനിയ സ്വദേശിനി ഹെതർ പ്രസ്ഡീ (41) ആണ് ശിക്ഷിക്കപ്പെട്ടത്.
2020 2023 കാലയളവിലാണ് കൊലപാതകങ്ങൾ നടത്തിയത്. ഒട്ടെറെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇവർ ജോലി ചെയ്തിരുന്നു. ഇൻസുലിൻ അധികമായാൽ ഹൃദയമിടിപ്പ് വർധിച്ച് ഹൃദയം സ്തംഭിക്കാം.
പ്രമേഹബാധിതരും അല്ലാത്തവരുമായ 22 പേർക്കാണ് അമിതമായ അളവിൽ ഇൻസുലിൻ നല്‍കിയത്. 40 മുതൽ 104 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഈ നഴ്സ് രോഗികളെ വെറുത്തിരുന്നതായി സഹപ്രവർത്തകർ മൊഴി നല്കി.
കഴിഞ്ഞവർഷം മേയിൽ രണ്ടു രോഗികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഹെതർ പ്രസ്ഡീ അറസ്റ്റിലാകുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
|
യുഎസിലും മോദി തരംഗം; ലോസ് ആഞ്ചലസിൽ കാർ റാലി സംഘടിപ്പിച്ചു
ലോസ് ആഞ്ചലസ്: ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ലോസ് ആഞ്ചലസിൽ കാർ റാലി സംഘടിപ്പിച്ചു. ലോസ് ആഞ്ചലസിലെ ബിജെപി അനുഭാവികളായ ഇന്ത്യക്കാർ സംഘടിപ്പിച്ച റാലിയിൽ വിദേശികളും പങ്കെടുത്തു.
സിറ്റി ഓഫ് ഇർവിൻ സിവിക് സെന്ററിൽ നിന്നാണ് റാലി ആരംഭിച്ചത്. 500ലധികം പേർ റാലിയിൽ പങ്കെടുത്തെന്ന് സംഘാടകർ അവകാശപ്പെട്ടു.
|
അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി വിഷു ആഘോഷം സംഘടിപ്പിച്ചു
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളിയുടെ(ആത്മ) വിഷു ആഘോഷം അതി ഗംഭീരമായി നടത്തി. ടാമ്പ ഹിന്ദു ടെമ്പിൾ ഹാളിൽ വച്ചായിരുന്നു ഈ വർഷത്തെ വിഷു ആഘോഷം. കേരളത്തനിമയുള്ള വിഷു കണിയും സദ്യയും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.
മുന്നൂറിലധികം പേർ പങ്കെടുത്ത സദ്യ ശ്യാമിലി സജീവ്, വിജി ബോബൻ, അനുപമ പ്രവീൺ, സാരിക സുമ, ശ്രീജേഷ് രാജൻ, ഷിബു തെക്കടവൻ, അജു മോഹൻ, സച്ചിൻ നായർ, ശ്രീരാജ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.
രാജി, നിഷീദ്, ബിപിൻ, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, ബിനു, ധനേഷ്, ബാല, പ്രഫുൽ, അവിനാശ്, ബോബൻ, അനുപ്, സനു, വിനു, ഹരി, സുബ്ബു, സൂരജ്, അഭിലാഷ്, ഹരീഷ്, മണികണ്ഠൻ, ഹരികൃഷ്ണൻ എന്നിവർ സദ്യക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.
സദ്യയ്ക്കു ശേഷം അമ്മൂമ്മമാർ നിലവിളക്ക് കൊളുത്തി വിഷു പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടത്തി. ആത്മ പ്രസിഡന്റ് അഷീദ് വാസുദേവൻ സ്വാഗതം പറഞ്ഞു. ആത്മയുടെ ഇതുവരെ നടത്തിയ പരിപാടികളെക്കുറിച്ചും ഈ വർഷം നടത്താൻ പോകുന്ന പരിപാടികളെ കുറിച്ചും സംസാരിച്ചു.
വിഷു ചടങ്ങിൽ രവീന്ദ്രനാഥ്, സുശീല രവീന്ദ്രനാഥ്, ശ്രീകുമാർ ചെല്ലപ്പൻ, ജയാ പദ്മനാഭൻ എന്നിവരെ ടാമ്പ മലയാളി സമൂഹത്തിനു നൽകിയ സംഭാവനകളെ മുൻനിർത്തി ആദരിച്ചു. ആത്മയുടെ പ്രഥമ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ആത്മയ്ക്ക് വേണ്ടി പ്ലാക്കുകൾ കൈമാറി.
ഡോ. രവീന്ദ്രനാഥും ഡോ. സുശീല രവീന്ദ്രനാഥും പതിവുപോലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. തൊണ്ണൂറോളം കുട്ടികൾ വിഷു കൈനീട്ടവും അനുഗ്രഹവും സ്വീകരിച്ചു.
സോളോ സോംഗ്സ്, ഗ്രൂപ്പ് സോംഗ്, ചെറിയ കുട്ടികളുടെ ഡാൻസ്, ശാസ്ത്രീയ സംഗീതം, വലിയ കുട്ടികളുടെ ഡാൻസ്, വനിതകളുടെ ഡാൻസ്, പുരുഷന്മാരുടെ സ്കിറ് എന്നിവ ഉൾപ്പെടെ മുപ്പത്തി അഞ്ചോളം അതി ഗംഭീര കലാ പരിപാടികളാണ് വിഷുവിനു ഉണ്ടായിരുന്നത്.
കുട്ടികളുടെ കലാ പരിപാടികളിൽ അന്വിത കൃഷ്ണ, അക്ഷിത സനു, പാർവതി പ്രവീൺ, ദേവിക പ്രമോദ്, ഗോകുൽ ബിജീഷ്, ജിയാന ബാലാജി, നിവേദിത ഷിബു, ശ്രേയ ദീപക്,ആർണവ് പിള്ള, ആര്യ നമ്പ്യാർ, മാളവിക അഭിലാഷ്, മീര നായർ, ഹൃദ കൃഷ്ണ, പ്രയാഗ മണ്ണാഴത്, നിർവാണ് നായർ,
ഗീത് കുമ്പളത്ത്, റിഷിത് ധനേഷ്, പ്രഹാൻ പ്രഫുൽ, ആദിത്യ നമ്പ്യാർ, ആരാധ്യ നമ്പ്യാർ, ശ്രിവിക ദീപക്, ഹീര സുബിത്ത്, ജാൻവി സച്ചിൻ, ദിവ സുജേഷ്, നന്ദിക നാരായൺ, നീഹാര വാസുദേവൻ അനഹ അജു, നീരവ് സന്ധ്യ, ഗോപാൽ ബിജീഷ്, ജാൻവി ജ്യോതിഷ്,
വൈഗ രാഹുൽ, ആരവ് നായർ, അദ്രിത് സാജ്, ഇവാ ബിബിൻ, വിവ് വരുൺ, അദ്വൈത് ബാല, റിയ നായർ,തനിഷ സെബാസ്റ്റ്യൻ, നിവേദ നാരായണൻ, നിഹാരിക നിഷീദ്, വർഷിണി മണികണ്ഠൻ, നിവേദിത ഷിബു, മുക്ത അനലക്കാട്ടില്ലം, ദ്യുതി സാജ്, ശ്രിവിക എന്നിവർ പങ്കെടുത്തു.
മറ്റുകലാപരുപാടികളിൽ പഞ്ചമി അജയ്, പൂജ മോഹനകൃഷ്ണൻ, ശ്രീജിഷ സനു, സരിക നായർ, അപർണ ശിവകുമാർ, ദിവ്യ വരുൺ, സുബിന സുജിത്, സന്ധ്യ ഷിബു, പ്രജുള ശ്രീജേഷ്, മിനു അജു, ശ്യാമിലി സജീവ്, അനഘ വാരിയർ, രേഷ്മ ധനേഷ്, ലക്ഷ്മി രാജേശ്വരി, ജെറിൻ ജോസഫ്,
പാർവതി രവിശങ്കർ, ബിന്ദു പ്രദീപ്, അഞ്ജന കൃഷ്ണൻ, നീതു ബിപിൻ, സുഷ്മിത പദ്മകുമാർ,പൂജ വിജയൻ, വീണ മോഹനൻ, രഞ്ജുഷ മണികണ്ഠൻ, ശ്രീധ സാജ്, നന്ദിത ബിജീഷ്, സ്മിത ദീപക്, സനു ഗോപിനാഥ്, അഷീദ് വാസുദേവൻ, ഷിബു തെക്കടവൻ,
വിനയ് നായർ, അരുൺ ഭാസ്കർ, റിജേഷ് ജോസ്, സുജിത് അച്യുതൻ,രവി നാരായണൻ, കൗശിക് നാരായണൻ, പ്രവീൺ നമ്പ്യാർ, പ്രഫുൽ നായർ, അജു മോഹൻ, ശ്രീജേഷ് രാജൻ എന്നിവരും പങ്കെടുത്തു.
വിഷു പരിപാടികളുടെ അവതാരകർ അമിത സുവർണയും നീൽ കൃഷ്ണനുമായിരുന്നു. കലാപരിപാടികളുടെ ഫോട്ടോഗ്രാഫി ബാലാജി വരദരാജൻ, പ്രഫുൽ വിശ്വൻ, ആദിത്യ നായർ എന്നിവർ ആണ് നിർവഹിച്ചത്. ആത്മ സെക്രട്ടറി അരുൺ ഭാസ്കർ നന്ദി പറഞ്ഞു.
|
മാപ്പ് മദേഴ്സ് ഡേ ആഘോഷം ഇന്ന് ഫിലഡൽഫിയയിൽ
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള "മാപ്പ് മദേഴ്സ് ഡേ ആഘോഷം' ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia, PA 19152)
ഫിലഡല്‍ഫിയ വില്യം ലെഷ് എലിമെന്ററി സ്കൂൾ പ്രിൻസിപ്പൾ ഷെറിൻ ഫിലിപ്പ് കുര്യൻ, ഫിലഡല്‍ഫിയ മെന്റൽഹെൽത്ത് അഡ്വ. ദിവ്യാ ഗ്രെയ്സ് തോമസ് എന്നീ ഏറ്റവും മികച്ച പ്രതിഭകളേയാണ് ഈ വർഷത്തെ മദേഴ്സ് ഡേയ്ക്ക് മുഖ്യഅതിഥികളായി ലഭിച്ചിരിക്കുന്നത് എന്ന് വുമൺസ് ഫോറം ചെയർപേഴ്സൺ ദീപ തോമസ് പറഞ്ഞു.
തദവസരത്തിൽ അമ്മമാരെ ആദരിക്കുന്ന ചടങ്ങും കലാ പരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. വുമൺസ് ഫോറം നേതൃത്വം നൽകുന്ന ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭരണസമിതിയോടൊപ്പം വുമൺസ് ഫോറം ചെയർപേഴ്സൺ ദീപ തോമസ്, ആർട്ട്സ് ചെയർപേഴ്സൺ മില്ലി ഫിലിപ്പ്, ഐറ്റി എഡ്യൂക്കേഷൻ ചെയർപേഴ്സൺ ഫെയ്ത്ത് മരിയ എൽദോ, കമ്മിറ്റി അംഗം ലിസി തോമസ് എന്നിവർ അറിയിച്ചു.
|
സീനിയർ ഫോറം സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിച്ചു. തൈറോയ്ഡ് ഡിസീസ് എന്ന വിഷയത്തെ അധികരിച്ച് ഡോ. അജി ആര്യൻകാട്ടും ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ ബീന മണ്ണിലും പ്രഭാഷണം നടത്തി.
അംഗങ്ങളുടെ സംശയങ്ങൾക്ക് പ്രഭാഷകർ മറുപടി നൽകി. ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും മധുരമോ മാധുര്യമോ എന്ന നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ പരിപാടിയിൽ പങ്കെടുത്തു.
സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ്, ബേബി കൊടുവത്ത്, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേത്രത്വം നൽകി. പങ്കെടുത്തവർക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.
|
ഫോമയുടെ സുവനീറിലേക്ക് കലാസൃഷ്ടികൾ ക്ഷണിച്ചു
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് നടത്തുന്ന എട്ടാമത് നാഷണൽ കൺവൻഷനോട് അനുബന്ധിച്ച് ഒരു സുവനീർ പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
സുവനീറിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അമേരിക്കയിലെ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ടീമാണ്.
ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവരാണ് ഈ ടീമിൽ ഉള്ളത്.
ഷിക്കാഗോയിൽ നിന്നുള്ള അച്ചൻകുഞ്ഞ് മാത്യുവാണ് സുവനീർ കമ്മിറ്റിയുടെ ചെയർമാനും ചീഫ് എഡിറ്ററും. ഫ്ലോറിഡയിൽ നിന്നുള്ള ബാബു ദേവസ്യ, ടെനിസിയിൽ നിന്നുള്ള ബബ്ലു ചാക്കോ, ഷിക്കാഗോയിൽ നിന്നുള്ള ജോൺസൺ കണ്ണൂക്കാടൻ,
ന്യൂയോർക്കിൽ നിന്നുള്ള ബിജു ചാക്കോ, ഫിലഡൽഫിയയിൽ നിന്നുള്ള സജു വർഗീസ്, ഷാജി മിറ്റത്താനി, ന്യൂയോർക്കിൽ നിന്നുള്ള സുരേഷ് നായർ, കലിഫോർണിയയിൽ നിന്നുള്ള ദയാലു ജോസഫ് എന്നിവർ സബ് എഡിറ്റേഴ്സും കമ്മിറ്റി അംഗങ്ങളുമാണ്.
സുവനീറിൽ ഫോമായുടെ ചരിത്രം, കലാസാംസ്കാരിക പ്രവർത്തനങ്ങൾ, ഫോമ പ്രവർത്തകരുടെ സൃഷ്ടികൾ (കഥകൾ, കവിതകൾ, ലേഖനങ്ങൾ) എന്നിവ ഉൾപ്പെടുത്തും. സമകാലിക പ്രസക്തമായ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും സ്വാഗതം ചെയ്യും.
ഫോമാ പ്രവർത്തകരെയും അമേരിക്കയിലെ മലയാളികളെയും അവരുടെ സൃഷ്ടികൾ [email protected] അല്ലെങ്കിൽ [email protected] എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൃഷ്ടികൾ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ സുവനീർ കമ്മിറ്റിക്കായിരിക്കും.
|
ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ കാനഡയിൽ അറസ്റ്റ് ചെയ്തു. കരൻപ്രീത് സിംഗ്, കമൽപ്രീത് സിംഗ്, കരൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ മൂന്നുപേരും ഇന്ത്യാക്കാരാണെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും ഇക്കാര്യം അന്വേഷണ പരിധിയിലാണെന്നും കനേഡിയൻ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂൺ 18നാണു കാനഡയിൽ വച്ച് നിജ്ജാറിനെ ഒരു സംഘം വെടിവച്ച് കൊന്നത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ.
കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
അറസ്റ്റിലായ പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും രണ്ട് പ്രവിശ്യകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും കനേഡിയൻ പോലീസ് പറഞ്ഞു.
|
മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിക്കുന്ന കരിയർ കോമ്പസ് 18ന്
ടെക്സസ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം നൽകുന്നതിന് ലീഗ് സിറ്റിയിലെ മലയാളി സമാജം "കരിയർ കോമ്പസ് 2024' എന്ന പരിപാടി ഈ മാസം 18ന് നടത്തുന്നു. ലീഗ് സിറ്റി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രഗത്ഭരായ ആളുകൾ ക്ലാസുകൾ നയിക്കും.
കുട്ടികളുടെ ഉപരിപഠന സാധ്യതകളും അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ നൽകുന്ന സ്കോളർഷിപ്പുകളും അഡ്മിഷൻ നടപടികളും ഈ ക്ലാസുകളിൽ വിശദീകരിക്കും. വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള മാർഗനിർദേശവും പരിപാടിയിൽ ഉണ്ടായിരിക്കും.
ഈ സേവനം സൗജന്യമാണ്. ഹൈസ്കൂൾ വിദ്യാർഥികൾക്ക് പുറമേ ഏതു ക്ലാസിൽ പഠിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സീറ്റുകൾ പരിമിതമായതിനാൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
https://msolc.org/career/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ജിജു ജോൺ: +1 409 354 2518.
|
ഫൊക്കാന വിമൻസ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കൈമാറി
ഷിക്കാഗോ: ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന് കൈമാറി. സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലും ട്രസ്റ്റിബോര്‍ഡ് അംഗവുമായ ലൈബി ഡോണി ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ നിന്നും ചാരിറ്റി ഫണ്ട് സ്വീകരിച്ചു.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന നൽകിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു. ലൈബി ഡോണി, ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും വീഡിയോ അവതരണം നടത്തുകയും ചെയ്തു. വീഡിയോ പ്രസന്റേഷന് പ്രവീണ്‍ തോമസ് നേതൃത്വം നൽകി.
ഷിക്കാഗോയിൽ നടന്ന ചടങ്ങിൽ ഡോ. ബ്രിജിറ്റ് ജോർജ് സ്വാഗതം രേഖപ്പെടുത്തി. ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ഫൊക്കാന അഡീഷനൽ ജോയിന്റ് ട്രഷർ ജോർജ് പണിക്കർ, ഫൊക്കാന മുൻ ആർവിപി ലെജി ജേക്കബ് പട്ടരുമഠത്തിൽ, ഫൊക്കാന നാഷണൽ കോഓർഡിനേറ്റർ പ്രവീൺ തോമസ്, വിമൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പ് കമ്മിറ്റി അംഗം ആനി എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജനൽ കോഓർഡിനേറ്റർ ഡോ. സൂസൻ ചാക്കോ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജനൽ സെക്രട്ടറി സുജ ജോൺ എംസിയായി പ്രവർത്തിച്ചു.
ഗോൾഡ് സ്പോൺസർ വനിതാ ചാരിറ്റബിൾ ഓർഗനൈസേഷൻ, കലിഫോർണിയയിലെ ഗീത ജോർജ് ചെയർ ആയ ഒർഗനൈസേഷൻ ആണ്. സിൽവർ സ്പോൺസർ: ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ബ്രോൺസ് സ്പോൺസർ: ലെജി ജേക്കബ് പട്ടരുമഠത്തിൽ, സണ്ണി മറ്റമന എന്നിവരും ആനി ഷാനി എബ്രഹാം, മോനിച്ചൻ വർഗീസ്, മോനു വർഗീസ് എന്നിവർ സ്പോൺസർമാരുമായിരുന്നു.
അനിസ് സണ്ണി, ലീല ജോസഫ്, സുനു തോമസ്, സുനൈന ചാക്കോ, കെ. ജോണിച്ചൻ, അനി വർഗീസ് എന്നിവരും പങ്കെടുത്തു. ഫോട്ടോഗ്രാഫി: മോനു വർഗീസ്. വിമൻസ് ഫോറം ദേശീയ ചെയർ ഡോ. ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ രണ്ട് വർഷങ്ങൾക്കുള്ളിൽ നടത്തിയത്.
|
ഡാളസ് വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർധിപ്പിച്ചു
ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎഫ്ഡബ്ല്യു) പാർക്കിംഗ് നിരക്ക് വർധിപ്പിച്ചു. ഈ മാസം ഒന്ന് മുതലാണ് മുതലാണ് വർധന നടപ്പായത്.
ടെർമിനൽ പാർക്കിംഗ് നിരക്ക് 27 ഡോളറിൽ നിന്ന് 32 ഡോളറായും എക്സ്പ്രസ് കവർ ചെയ്ത പാർക്കിംഗ് 18 ഡോളറിൽ നിന്ന് 21 ഡോളറായും വർധിച്ചിട്ടുണ്ട്. മറ്റ് പാർക്കിംഗ് ഓപ്ഷനുകളുടെ നിരക്കുകളും കൂടും.
ഈ വർധനവ് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ടിന് വേണ്ടിയാണെന്ന് അധികൃതർ അറിയിച്ചു. ഫോർട്ട്വർത്ത് വിമാനത്താവളത്തിന്റെ വിപുലീകരണത്തിനും ഈ പണം വിനിയോഗിക്കും.
ഏഴ് വർഷത്തിനിടെ രണ്ടാം തവണയാണ് ഡാളസ് ഫോർട്ട്വർത്ത് വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർധിപ്പിക്കുന്നത്.
|
ഹൂസ്റ്റണിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ സ്ട്രീറ്റിലുണ്ടായ വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു. നീല ഹൂഡിയും പാന്റും മുഖംമൂടിയും കറുത്ത ഷൂസും കെെയുറകളും ധരിച്ചെത്തിയ ഒരാൾ പൂമുഖത്ത് ഇരിക്കുകയായിരുന്ന സ്ത്രീകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.
ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുടെ മാതാവ് അറെഡോണ്ടോയെ തിരിച്ചറിഞ്ഞു. കേസിൽ അന്വേഷണം നടന്ന് വരികയാണെന്നും പ്രതിയെ ഉടൻ പിടിക്കുമെന്നും പോലീസ് അറിയിച്ചു.
|
കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഗ്ലാസ്ഗോ: കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെബാസ്റ്റ്യൻ കാട്ടടി പ്രസിഡന്റായും സെലിൻ തോമസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
സോജോ ആന്റണി (സെക്രട്ടറി), ഷൈനി ജയൻ (ജോയിന്റ് സെക്രട്ടറി), ഷൈജൻ ജോസഫ് (ട്രഷറർ), രഞ്ജിത്ത് കോയിപ്പള്ളി (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഈ മാസം 12ന് നടത്തുന്ന നഴ്സസ് ദിനാഘോഷത്തോടുകൂടി കലാകേരളത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
|
റീനി ജേക്കബിന്റെ വിയോഗത്തിൽ ലാന അനുശോചിച്ചു
ന്യൂയോർക്ക്: അന്തരിച്ച പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി ജേക്കബിന്റെ വിയോഗത്തിൽ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന) ഭരണസമിതി അനുശോചിച്ചു.
വിടവാങ്ങിയ വസന്തം എന്ന കഥയിലൂടെ സാഹിത്യ ലോകത്തേക്ക് ചുവടുവച്ച റീനി, തുടർന്ന് വായനക്കാരുടെ പ്രിയ എഴുത്തുകാരിയായി മാറി. റിട്ടേൺ ഫ്ലൈറ്റ്, ശിശിരത്തിലെ ഒരു ദിവസം എന്നീ ചെറുകഥാ സമാഹാരങ്ങളും അവിചാരിതം എന്ന നോവലും റീനിയുടെ ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെടുന്നു.
പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച റീനിയുടെ കൃതികൾക്ക് ഫോമ ലിറ്റററി അവാർഡ്, നോർക്ക റൂട്സ് പ്രവാസി അവാർഡ്, കണക്ടികട്ട് കേരള അസോസിയേഷൻ, മേരിലൻഡ് മലയാളി അസോസിയേഷൻ സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യയോർക്ക് സർഗവേദി, വിചാരവേദി എന്നീ സാഹിത്യ സംഘടനകളുടെ ചർച്ചകളിൽ സജീവമായി പങ്കെടുത്ത റീനി, ലാന സമ്മേളനങ്ങളിലും നിറസാന്നിധ്യമായിരുന്നു. സാഹിത്യ വിഷയങ്ങളിൽ തുറന്ന മനസോടെ നടത്തിയ അവരുടെ ഇടപെടലുകൾ വായനക്കാരെയും എഴുത്തുകാരെയും ഒരുപോലെ സ്വാധീനിച്ചു.
ഒരു കരുത്തുള്ള എഴുത്തുകാരിയും ലാനയുടെ അമൂല്യ അംഗവുമായ റീനിയുടെ വേർപാട് സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ലാനയും പങ്കുചേരുന്നതായി ഭരണസമിതി അറിയിച്ചു.
|
ഇന്ത്യൻ ദന്പതികളും കൊച്ചുമകനും വാഹനാപകടത്തിൽ മരിച്ചു
ഒന്റാറിയോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വയോധിക ദന്പതികളും മൂന്നു മാസം പ്രായമുള്ള കൊച്ചുമകനും മരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾ പരിക്കേറ്റ് ആശുപത്രിയിലാണ്.
മദ്യക്കടയിൽനിന്ന് മോഷണം നടത്തിയ ഇരുപത്തൊന്നുകാരനെ പോലീസ് പിന്തുടരുന്നതിനിടെയാണ് ഒന്റാരിയോയ്ക്ക് 50 കിലോമീറ്റർ കിഴക്ക് വിറ്റ്ബിയിൽ അപകടമുണ്ടായത്.
മോഷണത്തിനു ശേഷം വാനിൽ രക്ഷപ്പെട്ട് ഹൈവേയിലെ എതിർദിശയിലൂടെ അതിവേഗത്തിൽ പാഞ്ഞ മോഷ്ടാവിനെ പോലീസ് പിന്തുടരുന്നതിനിടെ ആറു വാഹനങ്ങൾ ഉൾപ്പെട്ട അപകടം സംഭവിക്കുകയായിരുന്നു.
മോഷ്ടാവും മരിച്ചു. എല്ലാ മരണങ്ങളും സംഭവസ്ഥത്തു തന്നെയായിരുന്നു. മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അറുപതു വയസുള്ള ഭർത്താവും അന്‍പത്തഞ്ചുകാരിയായ ഭാര്യയും ഇന്ത്യയിൽനിന്ന് കാനഡ സന്ദർശിക്കുകയായിരുന്നു. മരിച്ച കുഞ്ഞിന്റെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മ ഗുരുതരാവസ്ഥയിലാണ്.
|
മദ്യം നല്കി വിദ്യാർഥിയുമായി അവിഹിതബന്ധം; യുഎസിൽ അധ്യാപിക അറസ്റ്റിൽ
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ വിദ്യാര്‍ഥികള്‍ക്കു മദ്യം വാങ്ങി നല്‍കിയതിനും അവരില്‍ ഒരു വിദ്യാര്‍ഥിയുമായി അവിഹിതബന്ധം സ്ഥാപിച്ചതിനും ഹൈസ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.
35 കാരിയായ അലക്സാ വിംഗർട്ടർ ആണ് അറസ്റ്റിലായത്. ഇവർ തന്റെ വിദ്യാര്‍ഥികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവയ്ക്കാറുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക ബാറുകളിൽനിന്നു വിംഗർട്ടർ വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയതിനും 18 വയസുള്ള ഒരു വിദ്യാര്‍ഥിയുമായി അവിഹിത ബന്ധം പുലർത്തിയതിനും തെളിവ് ലഭിച്ചു.
തുടർന്നായിരുന്നു അറസ്റ്റ്. അധ്യാപികയെ സ്കൂളില്‍നിന്നു പുറത്താക്കിയതായി സ്കൂൾ ബോർഡ് അറിയിച്ചു.
|
ഇന്ത്യക്ക് വിദേശവിദ്വേഷം: ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: സാമ്പത്തികവളർച്ചയിലും കുടിയേറ്റക്കാരോടുള്ള സമീപനത്തിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ഇന്ത്യ, ചൈന, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നത് "വിദേശ വിദ്വേഷം' ആണെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുടിയേറ്റക്കാരെ സ്വീകരിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു.
"എന്തുകൊണ്ടാണ് ചൈന സാമ്പത്തികമായി ഇത്ര മോശമായി നിൽക്കുന്നത്, എന്തുകൊണ്ടാണ് ജപ്പാന് പ്രശ്നങ്ങൾ നേരിടുന്നത്, എന്തുകൊണ്ടാണ് റഷ്യ, എന്തുകൊണ്ട് ഇന്ത്യ, കാരണം അവർക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല. എന്നാൽ, കുടിയേറ്റക്കാരാണ് തങ്ങളെ ശക്തരാക്കുന്നത് എന്നും ബൈഡൻ കൂട്ടിച്ചേർത്തു.
|
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ നഴ്സസ് ഇവന്റ് ശനിയാഴ്ച
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സംഘടിപിക്കുന്ന നഴ്സസ് ഇവന്റ് ശനിയാഴ്ച സെന്റ് തോമസ് ചർച്ച് ഹാൾ (4922 റോസ്ഹിൽ റോഡ്,ഗാർലൻഡ്, TX75043) വച്ച് നടക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തിൽ എമി മക്കാർത്തി (ടിഎൻഎ പ്രസിഡന്റ്), സ്കോട്ട് ലെമേ (ഗാർലൻഡ് മേയർ)എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അർഹരായവരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
നോർത്ത് ടെക്സസിലെ മുഴുവൻ അസോസിയേഷൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: [email protected].
|
ഹൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ ആഘോഷമായ കുർബാന സ്വീകരണം ശനിയാഴ്ച നടത്തപ്പെടുന്നു.
ഉച്ചയ്ക്ക് രണ്ടിന് ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലും ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ എന്നിവരുടെ സഹകാർമികത്വത്തിലും നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ 23 കുഞ്ഞുങ്ങൾ കുർബാന സ്വീകരിക്കുന്നു.
ദിവ്യകാരുണ്യ സ്വീകരണത്തിനായി മാസങ്ങളായി ഭക്തിനിർഭരമായി നടക്കുന്ന ഒരുക്കങ്ങൾ പൂർത്തിയായതായി മതബോധന ഡയറക്ടർ ജോൺസൻ വട്ടമാറ്റത്തിൽ അറിയിച്ചു. സിസ്റ്റർ റെജി എസജെസിയുടെ നേതൃത്വത്തിൽ വേദപാഠ അധ്യാപകരും കുട്ടികളെ ഒരുക്കുന്നതിനു പങ്കുവഹിച്ചു.
ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസ ഇഞ്ചെനാട്ട്, സുഹാനി ഏർനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ, ഐസായകൊച്ചുചെമ്മന്തറ,
സരിൻ കോഴംപ്ലാക്കിൽ, അലക്സാണ്ടർ മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ പുത്തൻ മാനത്ത്, ഇഷേത പുത്തൻമാനത്ത്, ജെറോം തറയിൽ, ജയിക്ക് തെക്കേൽ, ജൂലിയൻ തോട്ടുങ്കൽ, ക്രിസ്റ്റഫർ ഉള്ളാടപ്പിള്ളിൽ, ഐസക് വട്ടമറ്റത്തിൽ എന്നിവരാണ് ഇടവകയിലെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾ.
വെള്ളിയാഴ്ച ദൈവാലയത്തിൽ വച്ച് ഇവരുടെ ആദ്യകുമ്പസാരം നടത്തപ്പെടുന്നതാണ്. ഇടവകയുടെ ആഘോഷാനിർഭരമായ ചടങ്ങിനായി കുഞ്ഞുങ്ങളും മാതാപിതാക്കളും ഇടവകസമൂഹം മുഴുവനും സന്തോഷത്തോടെയും ആകാംക്ഷയോടെയും പ്രാർഥനയോടെയും ഒരുങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വികാരി ഫാ. മുത്തോലവും പാരിഷ് എസ്സിക്യൂട്ടീവും അറിയിച്ചു.
പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ഷിജു മുകളേൽ, ജോൺസൻ പൂവപ്പാടത്ത്, ബാബു പറയാൻകലയിൽ ടോം വിരിപ്പൻ, ജോസ് പുളിക്കത്തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.
ഭക്തിനിർഭരമായ ഈ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. മുത്തോലത്തും പാരിഷ് എക്സിക്യൂട്ടീവും അറിയിച്ചു.
|
കീനിന്റെ ക്യൂൻസ് ലോംഗ് ഐലൻഡ് റീജിയണൽ മീറ്റിംഗ് ശനിയാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ പ്രമുഖ സംഘടനയായ കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ക്യൂൻസ് ലോംഗ് ഐലൻഡ് റീജിയണൽ മീറ്റിംഗ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും
ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചാണ് വിവിധ പരിപാടികളോട് മീറ്റിംഗ് ആഘോഷിക്കുന്നത്. കീൻ പ്രസിഡന്റ് സോജിമോൻ ജെയിംസ്, സെക്രട്ടറി ജേക്കബ് ജോസഫ്, റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പുതുശേരിൽ എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകുന്നു.
റീജിയണൽ മീറ്റിംഗിന്റെ മുഖ്യഅതിഥി നാസാ കൗണ്ടി ഡിപിഡബ്ല്യു ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം. ജോർജ് മുഖ്യ സന്ദേശം നൽകും. തുടർന്ന് പ്രഫഷണൽ ചർച്ചകളും കലാപരിപാടികളും നടക്കും.
15 വർഷമായി കീൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എല്ലാ ഭാരവാഹികളും പരിപാടിയിൽ സംബന്ധിക്കും. 150ലധികം വിദ്യാർഥികൾക്ക് എൻജിനീയറിംഗ് പഠനത്തിന് കീൻ സഹായം നൽകുന്നുണ്ട്.
ക്യൂൻസ് ലോംഗ് ഐലൻഡ് ഏരിയയിലുള്ള എല്ലാ എൻജിനീയറിംഗ് സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സോജിമോൻ ജെയിംസ് (പ്രസിഡന്റ്) 732 939 0909, ജേക്കബ് ജോസഫ് (സെക്രട്ടറി) 973 747 9591, ലിന്റോ മാത്യു (ട്രഷറർ) 516 286 4633, ബിജു പുതുശേരി (റീജിയണൽ വൈസ് പ്രസിഡന്റ്) 516 312 1169.
|
കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റ് മരിച്ചനിലയിൽ
ടെക്സസ്: കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റിനെ മരിച്ചനിലയിൽ കണ്ടെത്തി. 43 കാരിയായ കൈലി ഡോയലിനെ കഴിഞ്ഞമാസം 20 മുതലാണ് കാണാതായത്.
ജോലി കഴിഞ്ഞ് തിരികെ വരാത്തതിനെ തുടർന്ന് ഭർത്താവ് പ്ലാനോ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഉടൻതന്നെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല,
ഫ്രിസ്കോയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
|
റീനി ജേക്കബിന്റെ വേർപാടിൽ ലാമ്പ് അനുശോചിച്ചു
ഫിലഡൽഫിയ: അമേരിക്കൻ മലയാളി എഴുത്തുകാരി റീനി ജേക്കബിന്റെ വേർപാടിൽ ഫിലഡൽഫിയ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. അമേരിക്കൻ ജീവിതാനുഭവങ്ങളെ മലയാള ഹൃദയരസ ചംക്രമണമാക്കി രൂപാന്തരപ്പെടുത്തുന്ന അത്ഭുതവിദ്യ റീനിയുടെ രചനകളിലുണ്ടായിരുന്നു എന്ന് ഫിലഡൽഫിയ മലയാള സാഹിത്യ വേദി പറഞ്ഞു.
റീനിയുടെ സാഹിത്യ രചനാ വൈഭവത്തെ പ്രകീർത്തിച്ച് ലാമ്പ് ഫിലഡൽഫിയ മലയാള സാഹിത്യ വേദി പ്രസിഡന്റ് പ്രഫസർ കോശി തലയ്ക്കൽ സംസാരിച്ചു. ജോർജ് നടവയൽ അനുശോചന പ്രമേയം രേഖപ്പെടുത്തി. അംഗങ്ങളായ നീനാ പനയ്ക്കൽ, അനിതാ പണിക്കർ, ലൈലാ അലക്സ്, ജോർജ് ഓലിക്കൽ, സോയാ നായർ എന്നിവർ അനുശോചിച്ചു.
2014ല്‍ ഫോമയുടെ ലിറ്റററി അവാര്‍ഡ്, കണക്ടിക്കട്ട് കേരള അസോസിയേഷന്റെ ലിറ്റററി അവാര്‍ഡ്, മെരിലാന്‍ഡ് മലയാളി അസോസിയേഷന്റെ ചെറുകഥാ അവാര്‍ഡ് എന്നിവയെല്ലാം റീനിയുടെ രചനാമേന്മയെ തേടിയെത്തിയ പുരസ്കാരങ്ങളാണ്.
കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഭർത്താവ് ജേക്കബ് തോമസ്. മക്കൾ: വീണ, സപ്ന.
|
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ "വിസ്മയ ചെപ്പ്' ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ചെപ്പ്' ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
പരിപാടിയിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് 972 352 7825 , വിനോദ് ജോർജ് 203 278 7251.
|
ജോസഫ് പി. ചാക്കോ ഡാളസിൽ അന്തരിച്ചു
ഡാളസ്: പുത്തൻപുരയ്ക്കൽ ജോസഫ് പി. ചാക്കോ (റെജി 58) ഡാളസിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ പി. കെ. ചാക്കോ അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ്. ടെക്സസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ ബിനി ജോസഫ് (കച്ചിറക്കൽ വെണ്ണിക്കുളം), മക്കൾ ക്രിസ്റ്റീൻ ഹന ജോസഫ്, ടെവിൻ ജേക്കബ് ജോസഫ് & ജോവാന മറിയം ജോസഫ്. സഹോദരങ്ങൾ ലെർസി തോമസ് (ഇർവിംഗ്), ലെൻസി വിനോദ്, ഡെൻസി ട്രോയ് (ഇരുവരും കാരോൾട്ടൺ).
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതൽ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ ജോസഫ് 945 446 8303.
|
അന്നമ്മ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ്: കരോട്ട് വടക്കേതിൽ വെണ്മണി മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസിന്റെ(81) സംസ്കാരം ശനിയാഴ്ച നടക്കും.
രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് 12.00 വരെ ന്യൂടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് ശുശ്രൂഷകയും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരവും നടത്തും (വിലാസം: 500 US 80, SUNNYVALE, TX 75182).
വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്‍പത് വരെ ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർഥനയും പൊതുദർശനവും ഉണ്ടായിരിക്കും. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).
മക്കൾ: മിനി വർഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും കൂടിയാണ്), സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (എല്ലാവരും ഡാളസിൽ).
സഹോദരങ്ങൾ: സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (ഡാളസ്), പരേതരായ സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, സി. മത്തായി,
പരേതക്ക് ന്യൂടെസ്റ്റാമെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ് റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവവേലക്കാർ മുതലായവരുടെ മുഖ്യകാർമികത്വത്തിലും ബന്ധുകളുടെയും വിശ്വസികളുടെയും സാന്നിധ്യത്തിലുമായിരിക്കും പ്രാർഥനശുശ്രൂകളും യാത്രയയപ്പും നൽകുക.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ജിഐസി ഡാളസ് ചാപ്റ്റർ കോഓർഡിനേറ്റർ വർഗീസ് കയ്യാലക്കകം എന്നിവർ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മിനു വർഗീസ് 469 366 9830.
|
അമേരിക്കൻ മലയാളി സൈമൺ കോട്ടൂരിന് ആദരം
ഫീനിക്സ്: കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയിൽ കുട്ടികളുടെ ഇടയിൽ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അരിസോണ ഗവർണർ കാത്തി ഹോംസ്, സൺഷൈൻ ഹോം മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപതാംഗവുമായ സൈമൺ കോട്ടൂരിനെ ആദരിച്ചു.
വീടുകളിലും സമൂഹത്തിലും ഒറ്റപ്പെടലോ കുടുംബത്തിലെ എതിർപ്പോ മാനസിക വെല്ലുവിളികളോ നേരിടുന്ന കുട്ടികൾക്കുള്ള അമേരിക്കയിലെ ഏറ്റവും മികച്ച അഭയകേന്ദ്രമാണ് സൈമൺ കോട്ടൂരും ഭാര്യ എലിസബത്തും ചേർന്ന് നടത്തുന്ന സൺഷൈൻ ഹോംസ്.
അരിസോണ സംസ്ഥാനത്ത് 37 സ്ഥലങ്ങളിൽ ഇത്തരം ഗ്രൂപ്പ് ഹോമുകൾ നടത്തുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 220 പേർ സൺഷൈൻ ഹോംസിൽ ജോലി ചെയ്യുന്നുണ്ട്. ഒരേസമയത്ത് 370 കുട്ടികൾക്ക് ഇവിടെ സംരക്ഷണം നൽകുന്നു.
30വർഷം മുമ്പ് സൈമൺ കോട്ടൂർ ആരംഭിച്ച സൺഷൈൻ റെസിഡൻഷ്യൽ ഹോംസ് ഇന്ന് അരിസോണ സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തുന്നതായി ഗവർണർ കാത്തി ഹോംസ് പറഞ്ഞു.
കഴിഞ്ഞ 30 വർഷത്തിനിടയിൽ 150,000 കുട്ടികൾക്ക് സൺഷൈൻ ഹോംസിന്റെ പരിപാലനം ലഭ്യമാക്കുവാൻ കഴിഞ്ഞതായും തനിക്കു ലഭിച്ച ഈ ആദരവ് അമേരിക്കയിലെ മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന് സൈമൺ കോട്ടൂർ പറഞ്ഞു.
|
നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ആഷ്ബേൺ (വിർജീനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 21 ന് നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു.
മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), മില്ലി ഫിലിപ്പ്, റോണ വർഗീസ്, ജാസ്മിൻ കുര്യൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വി.കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു.
ജിജി അലക്സാണ്ടർ (ഇടവക സെക്രട്ടറി/ മലങ്കര അസോസിയേഷൻ പ്രതിനിധി), ബിനു മാത്യൂസ് (ഇടവക ട്രസ്റ്റി), ലെനു ഇടിക്കുള (ഭദ്രാസന അസംബ്ലി പ്രതിനിധി) എന്നിവരും വേദിയിലെത്തി. വികാരി ഫാ. സജി തോമസ് കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു.
ഒരു മികച്ച ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കുമായി കോൺഫറൻസിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയൂം ചെയ്യണമെന്ന് ഫാ. സജി തോമസ് ഓർമിപ്പിച്ചു. മില്ലി ഫിലിപ്പ് കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകി.
കോൺഫറൻസിന്റെ തീയതി, സമയം, സ്ഥലം, പ്രാസംഗികർ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ മാത്യു ജോഷ്വ നൽകി. രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും കോൺഫറൻസ് വേദിക്ക് സമീപമുള്ള സൈറ്റ് & സൗണ്ട് തിയറ്ററിൽ ഡാനിയേൽ ഷോ കാണാനുള്ള അവസരത്തെക്കുറിച്ചും മാത്യു ജോഷ്വ വിശദീകരിച്ചു.
ജാസ്മിൻ കുര്യൻ റാഫിളിനെക്കുറിച്ചും ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരത്തെക്കുറിച്ചും സംസാരിച്ചു. റോണ വർഗീസ് സ്പോൺസർഷിപ്പിനെക്കുറിച്ചും സുവനീർ അവസരങ്ങളെക്കുറിച്ചും വിശദാംശങ്ങൾ നൽകി. മില്ലി ഫിലിപ്പ് എന്റർടൈൻമെന്റ് നൈറ്റ്, കായിക വിനോദ പരിപാടികൾ എന്നിവയുടെ വിശദാംശങ്ങൾ നൽകുകയും പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സുവനീറിലേക്ക് ഇടവകയുടെ ആശംസകളും സംഭാവനയും വികാരി കോൺഫറൻസ് ടീമിന് കൈമാറി. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർഥമായി സഹകരിച്ച വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർക്ക് ഫാമിലി കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087).
|
ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി വിഷു ആഘോഷിച്ചു
ഹൂസ്റ്റൺ: വിഷു ആഘോഷം സംഘടിപ്പിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. ഈ മാസം 20ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രതേക ശ്രദ്ധ പിടിച്ചുപറ്റി.
പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമ്മയേക്കിയ വിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട് നിന്നു. നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ദീപം തെളിയിച്ചു പ്രസിഡന്റ് ഇന്ത്രജിത് നായർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി നിഷ നായർ, ട്രഷറർ വിനീത സുനിൽ മറ്റു ബോർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള, സുനിത ഹരി, വിനോദ് മേനോൻ,വേണുഗോപാൽ, രതീഷ് നായർ, രെശ്മി നായർ എന്നിവർ
വേദിയിൽ സന്നിഹിദരായിരുന്നു.
സമുദായത്തിലെ മുതിർന്നവർ പങ്കെടുത്തവർക്ക് വിഷു കൈനീട്ടം നൽകി. തുടർന്ന് നടന്ന് കലാപരിപാടികൾ ഏവരുടെയും മനം കവർന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
ജിഎച്ച്എൻഎസ്എസ് പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം മുൻ പ്രസിഡന്റ് ഹരിഹരൻ നായർ നിർവഹിച്ചു. വിവിധ സേവന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുകൊണ്ട് യൂത്ത് വിംഗും നൂതന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ബോർഡ് മെമ്പർ വിനോദ് മേനോനും വേറിട്ട് നിന്നു.
സമുദായ അംഗങ്ങൾ തന്നെ തയാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
|
50 വർഷങ്ങൾക്ക് ശേഷം സെന്റ് ആൻസിലെ പൂർവ വിദ്യാർഥിനികൾ ഒത്തുകൂടി
ചങ്ങനാശേരി: 1974ൽ സെന്റ് ആൻസ് സ്കൂളിൽ നിന്നും എസ്എസ്എൽസി കഴിഞ്ഞിറങ്ങിയ 27 വനിതകൾ മേയ് ദിനത്തിൽ ചങ്ങനാശേരിയിൽ ഒത്തുകൂടി. ആനന്ദാശ്രമത്തിന് സമീപമുള്ള സൂസി ഒളശയുടെ വീട്ടിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ വനിതകൾ ഒന്നിച്ചു കൂടിയത്.
കാനഡയിൽ താമസമാക്കിയ ബീന പ്രക്കാട്ടാണ് കൂടിച്ചേരലിന് മുൻകെെയെടുത്തത്. 1974 ബാച്ചിൽ എസ്എസ്എൽസി പാസായവരിൽ ഒട്ടുമിക്കവരും 1964ൽ ഒന്നാം ക്ലാസ് മുതൽ സെന്റ് ആൻസ് സ്കൂളിലെ വിദ്യാർഥിനികളായിരുന്നു.
തങ്ങളുടെ ജീവിച്ചിരിക്കുന്ന ഗുരുഭൂത സിസ്റ്റർമാരായ ഗൊരേത്തി, എൽസിറ്റ, സെസിൽ, ജീൻ മേരി എന്നിവരെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയ ഇവർ സിസ്റ്റർ സൂസി മരിയയെയും സന്ദർശിച്ചു.
മേരിക്കുട്ടി ജോസഫ് കാവാലം ഉൾപ്പെടെ മണ്മറഞ്ഞു പോയ ടീച്ചർമാരുടെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിച്ച പൂർവവിദ്യാർഥിനികൾ നിലവിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസിയയുമൊത്ത് ഗ്രൂപ് ഫോട്ടോയുമെടുത്താണ് പിരിഞ്ഞത്.
|
ഇർവിംഗിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ഡാളസ്: പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വിവിധ പരിപാടികളോടെ ഭക്തിപുരസരം കൊണ്ടാടുന്നു.
ഇടവകയുടെ രക്ഷാധികാരിയായ വിശുദ്ധ ജോർജ് രക്തസാക്ഷിയുടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രാർഥനാപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിശുദ്ധൻ നമുക്കെല്ലാവർക്കും അനുഗ്രഹമായിരിക്കട്ടെയെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധനാ ശുശ്രൂഷകളിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: വികാർ റവ. ഫാ. ജോഷ്വ ജോർജ്: 214 642 1669, ട്രഷറർ സ്മിത ഗീവർഗീസ്: 214 662 7070, സെക്രട്ടറി സുജിത് മാത്യു: 9177 145 672.
|
പലസ്തീന് അനുകൂല പ്രതിഷേധം; ന്യൂയോര്‍ക്കില്‍ 400 പേർ അറസ്റ്റിൽ
ന്യൂയോര്‍ക്ക്: പലസ്തീന് അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ 400 ഓളം പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളജ് കാമ്പസുകളിലും നടന്ന പലസ്തീന് അനുകൂല റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ നടപടി.
അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി.
നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ലെന്നും മേയര്‍ വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ കൈയേറിയ കൊളംബിയയിലെ ഹാമില്ട്ടണ് ഹാളും പോലീസ് ഒഴിപ്പിച്ചു.
പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളജിൽ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാര്ഥികളെന്നത് വ്യക്തമല്ല.
|
മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്യംസ്
ടെക്സസ്: പ്രശസ്ത ബഹിരാകാശയാത്രികയായ സുനിത എൽ. വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നു. ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് അവർ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റാർലൈനറിനായുള്ള ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റ് ആണിത്. സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറും ഈ മാസം ആറിന് ഫ്ലോറിഡയിലെ കേപ് കനാവറൽ ബഹിരാകാശ സേനാ നിലയത്തിലെ ബഹിരാകാശ വിക്ഷേപണ കോംപ്ലക്സ്41ൽ നിന്ന് വിക്ഷേപിക്കുന്ന ബഹിരാകാശ പേടകത്തിൽ ഉണ്ടാകും.
വിക്ഷേപണം, ഡോക്കിംഗ്, ഭൂമിയിലേക്ക് മടങ്ങൽ എന്നിവയുൾപ്പെടെ സ്റ്റാർലൈനർ സിസ്റ്റത്തിന്റെ എൻഡ്ടുഎൻഡ് കഴിവുകൾ പരീക്ഷിച്ചുകൊണ്ട് അവർ ഒരാഴ്ചയോളം ഐഎസ്എസിൽ ഡോക്ക് ചെയ്യും.
നാസയിൽ ചേരുന്നതിന് മുമ്പ് ക്യാപ്റ്റൻ പദവിയിലേക്ക് ഉയർന്ന മുൻ നേവി ടെസ്റ്റ് പൈലറ്റായ വില്യംസിന് ശ്രദ്ധേയമായ ബഹിരാകാശ യാത്രാ റിക്കാർഡുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അവർ മൊത്തം 322 ദിവസം ചെലവഴിച്ചു. ഏഴ് ബഹിരാകാശ നടത്തം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
സുനിതയുടെ ബഹിരാകാശ യാത്രാ അനുഭവം 2006ൽ എക്സ്പെഡിഷൻ 14/15ൽ ആരംഭിച്ചു. ഈ സമയത്ത് അവർ 29 മണിക്കൂറും 17 മിനിറ്റും ദൈർഘ്യമുള്ള നാല് ബഹിരാകാശ നടത്തത്തിലൂടെ സ്ത്രീകൾക്കുള്ള റിക്കാർഡ് സ്ഥാപിച്ചു.
2012ലെ രണ്ടാമത്തെ ദൗത്യമായ എക്സ്പെഡിഷൻ 32/33, ഐഎസ്എസിൽ ഗവേഷണവും പര്യവേക്ഷണവും നടത്തി നാലുമാസം ചെലവഴിച്ചു. 50 മണിക്കൂറും 40 മിനിറ്റും കൊണ്ട് മൊത്തം ക്യുമുലേറ്റീവ് ബഹിരാകാശ നടത്ത സമയത്തിന്റെ റിക്കാർഡ് വീണ്ടും സൃഷ്ടിച്ചു.
ബഹിരാകാശ നേട്ടങ്ങൾക്ക് പുറമേ, ഡിഫൻസ് സുപ്പീരിയർ സർവീസ് മെഡൽ, ലെജിയൻ ഓഫ് മെറിറ്റ്, നേവി കമൻഡേഷൻ മെഡൽ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
|
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ലദീഞ്ഞ്, ആഘോഷപൂർവമായ തിരുനാൾ പാട്ടുകുർബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തി.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാൾ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാൻ പോലും തയാറായ ഗീവർഗീസ് സഹദായുടെ വിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണെന്ന് ഡോ. ജോൺസൺ നീലനിരപ്പേൽ സന്ദേശത്തിൽ പറഞ്ഞു.
വികാരി ഫാ. സിജു മുടക്കോടിയിൽ തിരുകർമങ്ങൾക്ക് സഹകാർമികനായിരുന്നു. മണ്ണുക്കുന്നേൽ ഫിലിപ്പ്, മിന്റു, മൈലാടുംപാറയിൽ തോമസ് ആൻഡ് ഫാമിലി, വെട്ടിക്കാട്ടിൽ ടിമ്മി ആൻഡ് ടിനു, വാണിയാംകുന്നേൽ ജോർഡൻ ജോസഫ്, ജെയിംസ് കൊച്ചാംകുന്നേൽ ആൻഡ് ഫാമിലി, ആന്റണി വല്ലൂർ ആൻഡ് ഫാമിലി തുടങ്ങിയവർ തിരുനാൾ പ്രസുദേന്തിമാരായിരുന്നു.
തിരുനാൾ സജ്ജീകരണങ്ങൾക്ക് അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മാറ്റത്തിൽപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
നേർച്ചകാഴ്ചകൾക്കും കഴുന്ന് എടുക്കൽ കർമങ്ങൾക്കും ജോസ് പിണർക്കയിൽ നേതൃത്വം വഹിച്ചു.
|
ഫാ. ജോസഫ് തച്ചാറയ്ക്ക് ഹൂസ്റ്റണിൽ യാത്രയയപ്പ് നൽകി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.
കുട്ടികൾക്കും യുവജനങ്ങൾക്കും ഇടവകയ്ക്കും പ്രചോദനവും ഉണർവും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ. തച്ചാറയുടേതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. സിറ്റിയുടെ പ്രത്യേക ഉപഹാരം അദ്ദേഹം ചടങ്ങിൽ സമ്മാനിച്ചു.
ഫാ. തച്ചാറയുടെ ഉപരിപഠനത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന മിസോറി സിറ്റി കൗൺസിലർ സോണിയ ബ്രൗൺ മാർഷൽ, ഫാ. തച്ചാറ തിരികെവന്ന് കൂടുതൽ മഹത്തര സേവനം നൽകട്ടേയെന്ന് ആശംസിച്ചു.
സിറ്റി കൗൺസിലർ ആന്റണി മരോലൂയിസിന്റെയും തന്റെയും ഉപഹാരങ്ങൾ സോണിയ ഫാ. തച്ചാറയ്ക്കു കൈമാറി. യുവത്വവും പ്രസരിപ്പും നിറഞ്ഞ നല്ലവൈദികനായ ഫാ. തച്ചാറ തനിക്ക് സഹോദര തുല്യനും സുഹൃത്തുമായിരുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ചു.
ഫാ. തച്ചാറയുടെ അഭാവം തനിക്കും ഇടവകയ്ക്കും തീരാനഷ്ടമാണെന്ന് ഫാ. മുത്തോലത്ത് പ്രസ്താവിച്ചു. ഇടവകയുടെ സെക്രട്ടറിയായി 27 വർഷം സന്നദ്ധസേവനം ചെയ്തശേഷം വിരമിച്ച സ്റ്റീഫൻ ഇടാട്ടുകുന്നേലിനെ ചടങ്ങിൽ ആദരിച്ചു.
സ്റ്റീഫന്റെ പ്രവർത്തനങ്ങൾക്ക് ഇടവകയുടെ വളർച്ചയ്ക്കു മുതൽകൂട്ടായിരുന്നുവെന്ന് ഫാ. മുത്തോലത്ത് അനുസ്മരിച്ചു. ഇടവകയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വരും തലമുറയ്ക്ക് മുതൽകൂട്ടാകുമെന്നും അത് വേഗം സാധ്യമാകുവാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇടവകയുടെ ഉപഹാരങ്ങൾ വികാരി ഫാ. മുത്തോലത്തും ഇടവക പ്രതിനിധികളുംചേർന്നു നല്കി. മതബോധന ഡിറക്ടർ ജോൺസൺ വട്ടമറ്റത്തിൽ പരിപാടികൾ ഏകോപിച്ചു.
ഇടവകയുടെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി ഷിജു മുകളേൽ, ആൻസൺ കല്ലാറ്റ്, ജെഫ് പുളിക്കത്തൊട്ടിയിൽ, ആൻജലീനാ താന്നിച്ചുവട്ടിൽ, ലെനാ താന്നിച്ചുവട്ടിൽ എന്നിവർ ഫാ. തച്ചാറയ്ക്ക് ആശംസകൾ നേർന്നു.
പാരീഷ് എക്സിക്കുട്ടീവ് അംഗങ്ങളായ ഷിജു മുകളേൽ, ബാബു പറയംകാലായിൽ, മാത്യു തെക്കേൽ, ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സി.റെജി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
|
ജെയിംസ് കൂടൽ ശനിയാഴ്ച ചുമതലയേൽക്കും
തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി ജെയിംസ് കൂടൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
ചടങ്ങിൽ കെപിസിസി പ്രസിഡന്റിനോട് ഒപ്പം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയ നേതാക്കന്മാർ ചടങ്ങിൽ പങ്കെടുക്കും.
|
പ്രവാസി എഴുത്തുകാരി റീനി ജേക്കബ് അന്തരിച്ചു
കണക്ടികട്ട്: പ്രവാസി എഴുത്തുകാരി റീനി ജേക്കബ് (70) യുഎസിലെ കണക്ടികട്ടില്‍ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് ഹാര്‍ട്ഫോഡ് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് മൂലേത്തറയില്‍ ജേക്കബ് തോമസിന്റെ (അമേരിക്കയില്‍ വെറൈസണ്‍ സീനിയര്‍ മാനേജര്‍) ഭാര്യയാണ്.
മക്കള്‍: വീണ, സപ്ന. (ഇരുവരും യുഎസ്എയിൽ) പരേത കോട്ടയം പള്ളം കാട്ടൂത്ര കുടുബംഗമാണ്. റീനി മമ്പലം എന്ന തൂലികാ നാമത്തില്‍ പ്രശസ്തയായിരുന്നു. നിരവധി ആനുകാലികങ്ങളില്‍ കഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിട്ടേണ്‍ ഫ്ലൈറ്റ് എന്ന ചെറുകഥാ സമാഹാരത്തിനു 2010 ലെ നോര്‍ക്ക റൂട്ട്സ് പ്രവാസി പുരസ്കാരം ലഭിച്ചു. അവിചാരിതം എന്ന നോവലും ശിശിരത്തില ഒരു ദിവസം എന്ന ചെറുകഥാ സമാഹരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
പ്രധാന സംസ്ഥാനങ്ങളിൽ കടുത്ത മത്സരം; ട്രംപിന് നേരിയ മുൻതൂക്കമെന്ന് സർവേ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരം കടുക്കുമെന്ന് പുതിയ സർവേ. മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡോണൾഡ് ട്രംപും ഒപ്പത്തിനൊപ്പമാണെന്ന് സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവേയിൽ പറയുന്നു.
പെൻസിൽവാനിയയിലും വിസ്കോൺസിനിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം പേർ ട്രംപിനും 49 ശതമാനം പേർ ബെെഡനും പിന്തുണ നൽകി. എന്നാൽ മിഷിഗണിൽ ട്രംപിന്റെ 49 ശതമാനത്തിന് 51 ശതമാനം പിന്തുണയുമായി ബൈഡൻ നേരിയ വ്യത്യാസത്തിൽ ലീഡ് ചെയ്യുന്നു.
മിഷിഗണിലും പെൻസിൽവാനിയയിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം ആളുകളും 2020 മുതൽ തങ്ങളുടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മോശമായതായി പറഞ്ഞു. വിസ്കോൺസിനിൽ 48 ശതമാനം പേരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.
മിഷിഗൺ (62 ശതമാനം), പെൻസിൽവാനിയ (61 ശതമാനം), വിസ്കോൺസിൻ (62 ശതമാനം) എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടർമാരും ട്രംപിന്റെ ഭരണകാലത്താണ് സമ്പദ്വ്യവസ്ഥ നല്ലതെന്ന് അഭിപ്രായപ്പെടുന്നു.
പെൻസിൽവാനിയയിലെ 55 ശതമാനം വോട്ടർമാരും ബൈഡൻ തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
|
ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ സംഗീത സായാഹ്നം അവിസ്മരണീയമായി
ഹൂസ്റ്റൺ: സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഹൂസ്റ്റൺ ധനശേഖരണാർഥം നടത്തിയ ചിത്ര വർണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി. ഹൂസ്റ്റൺ ഇമ്മാനുവേൽ സെന്ററിൽ വച്ച് നടത്തപ്പെട്ട സംഗീത സായാഹ്നം ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി. മഞ്ജുനാഥ് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, മുൻ മാർത്തോമ്മാ സഭാ സെക്രട്ടറിയും വികാരി ജനറാളുമായ റവ. ഡോ. ചെറിയാൻ തോമസ്, ഇടവക വികാരി റവ.സോനു വർഗീസ്, ആതുര സേവന രംഗത്തെ വ്യവസായി പി.ടി. ഐസക് ആൻഡ് ലീലാമ്മ ഐസക് (ഡാളസ്), പ്രോഗ്രാം കൺവീനർ ജോൺസൺ ജോർജ് എന്നിവർ പങ്കെടുത്തു.
മലയാള ചലച്ചിത്ര ഗാന ലോകത്തെ അതുല്യ പ്രതിഭ കെ.എസ്. ചിത്ര, പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ശരത്, ഗായകരായ നിഷാദ്, അനാമിക എന്നിവരുടെ നേതൃത്വത്തിൽ ആണ് ചിത്ര വർണം എന്ന സംഗീത സായാഹ്നം ഒരുക്കിയത്.
ഹൂസ്റ്റണിലെ ഹാരീസ് കൗണ്ടിയിലെ സൈപ്രസ് സിറ്റിയിൽ വാങ്ങിയ സ്ഥലത്ത് 2018ൽ ആരംഭിച്ച സെന്റ് തോമസ് മാർത്തോമ്മാ ദേവാലയത്തിന് ഏകദേശം മൂന്ന് മില്യൻ ഡോളർ മുടക്കി പുതിയതായി പണിയുന്ന ബിൽഡിംഗിന്റെ ധനശേഖരണാർഥമാണ് സംഗീത സായാഹ്നം ഒരുക്കിയത് എന്ന് ബിൽഡിംഗ് പ്രോജക്ട് കൺവീനർ ജോൺ തോമസ്, ഇടവക ട്രസ്റ്റിന്മാരായ ജതേഷ് വർഗീസ്, ജുന്നു സാം എന്നിവർ അറിയിച്ചു.
ചിത്രവർണം എന്ന സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വൻ വിജയം ആക്കിയ വൈദീകരോടും ഹൂസ്റ്റണിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരോടും പങ്കെടുത്ത എവരോടും ഇടവകയ്ക്ക് വേണ്ടി വികാരി റവ. സോനു വർഗീസ്, സെക്രട്ടറി തോമസ് ക്രിസ് ചെറിയാൻ എന്നിവർ നന്ദി അറിയിച്ചു.
|
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ്: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ന്യൂയോർക്ക്: മേയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന 34ാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
14 വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കേരള സ്പൈക്കേഴ്സ് വോളീബോൾ ക്ലബ് ആതിഥേയത്വം വഹിക്കുന്ന വോളീബോൾ മാമാങ്കമാണ് മെമ്മോറിയൽ ഡേ വീക്കെൻഡിൽ സ്പോർട്സ് പ്രേമികളെ ആവേശത്തിന്റെ ആറാട്ടിൽ എത്തിക്കുന്നത്.
1970കളുടെ തുടക്കം മുതൽ 1987 വരെ വോളീബോൾ ചരിത്രത്തിൽ ഇന്ത്യയിലെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്റെ ഓർമകൾ നിലനിർത്തുവാൻ 1990ൽ അമേരിക്കയിലെ വോളീബോൾ പ്രേമികൾ രൂപം കൊടുത്തതാണ് "ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ ടൂർണമെന്റ്'.
വോളീബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ 32മത്തെ വയസിൽ ഇറ്റലിയിൽ വച്ച് ഒരു കാർ അപകടത്തിൽ 1987 നവംബർ 30ന് അകാലമായി കൊഴിഞ്ഞു പോയ ഒരു ഇതിഹാസമായിരുന്നു ജിമ്മി ജോർജ്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽപ്പെട്ട 14 മലയാളീ വോളീബാൾ ടീമുകൾ ചേർന്ന് രൂപം കൊടുത്ത നാഷണൽ വോളീബോൾ ലീഗാണ് ജിമ്മി ജോർജിന്റെ ഓർമയ്ക്കായി സംഘടിപ്പിക്കുന്ന ഈ നാഷണൽ ടൂർണമെന്റിന്റെ മുഖ്യ സംഘാടകർ.
ന്യൂയോർക്ക് സിറ്റിയിലേയും ലോംഗ് ഐലൻഡിലെയും വോളീബോൾ പ്രേമികൾ ഒരുമിച്ച് 1987ൽ രൂപം കൊടുത്ത കേരള സ്പൈക്കേഴ്സ് ക്ലബ് പല വർഷങ്ങളിലും ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ് ചാമ്പ്യന്മാർ ആയിട്ടുണ്ട്.
14 വർഷങ്ങൾക്ക് ശേഷം ഈ ടൂർണമെന്റിന് ആതിഥേയത്വം നൽകുന്നതിനുള്ള അവസരമാണ് ഈ വർഷം കേരളാ സ്പൈക്കേഴ്സിനെ തേടിയെത്തുന്നത്. ക്ലബിലെ മുൻകാല കളിക്കാരെയും നിലവിലുള്ള കളിക്കാരെയും കോർത്തിണക്കി ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചാണ് മത്സരങ്ങളുടെ നടത്തിപ്പ് ക്രമീകരണങ്ങൾക്ക് രൂപം കൊടുത്തിരിക്കുന്നത്.
ന്യൂയോർക്കിൽ ഫ്ലഷിംഗിലുള്ള ക്വീൻസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് (Queens College, 6530 Kissena Blvd, Flushing, NY) പ്രസ്തുത മാമാങ്കം അരങ്ങേറുന്നത്. നാഷണൽ വോളീബോൾ ലീഗിൽ ഉൾപ്പെടുന്ന 14 ടീമുകളാണ് ഈ മത്സരത്തിൽ മാറ്റുരക്കുന്നത്.
വാശിയേറിയ മത്സരങ്ങളായിരിക്കും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ കാഴ്ചവയ്ക്കുന്നത്. വോളീബോൾ ടൂർണമെന്റിലെ ഏറ്റവും പ്രശസ്തരായ ടീമുകൾ അണിനിരക്കുന്നതിനാൽ തന്നെ പ്രസ്തുത ടൂർണമെന്റ് ഇതിനോടകം പ്രശസ്തമായി കഴിഞ്ഞു.
അതിനാൽ മത്സരങ്ങളുടെ സ്പോൺസർമാരാകുവാൻ ധാരാളം മലയാളീ ബിസിനസ് സ്ഥാപനങ്ങളാണ് മുൻപോട്ടു വരുന്നത്. സ്പോൺസർമാരാകുവാൻ താത്പര്യമുള്ളവർക്ക് ഇനിയും സാധ്യതയുണ്ടെന്ന് കേരളാ സ്പൈക്കേഴ്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
സ്പൈക്കേഴ്സ് ക്ലബിലെ ആദ്യകാല കളിക്കാരനായിരുന്ന ഷാജു സാം സംഘാടക സമിതി പ്രസിഡന്റായും സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി തോമസ്, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ എന്നിവരും ചേർന്ന നേതൃത്വമാണ് മത്സര ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
മറ്റ് കമ്മിറ്റി അംഗങ്ങൾ: ടീം കോച്ച് റോൺ ജേക്കബ്, അസിസ്റ്റന്റ് കോച്ച് അലക്സാണ്ടർ തോമസ്, ട്രാൻസ്പോർട്ടേഷൻ ജെയിംസ് അഗസ്റ്റിൻ, ബാങ്ക്വറ്റ് ലിബിൻ ജോൺ, ഫണ്ട് റൈസിംഗ് സിറിൽ മഞ്ചേരിൽ, സുവനീർ ജോർജ് ഉമ്മൻ, സോഷ്യൽ മീഡിയ ആൻഡ്രൂ മഞ്ചേരിൽ, റിഫ്രഷ്മെന്റ്സ് അലക്സ് സിബി, മീഡിയ കം പിർഒ മാത്യുക്കുട്ടി ഈശോ.
മുൻ വർഷങ്ങളെ അപേക്ഷിച്ച് എക്കാലത്തെയും മികച്ച ടൂർണമെന്റ് ആക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. അതിനായി ജിമ്മി ജോർജിനൊപ്പം വോളീബോൾ മത്സരങ്ങളിൽ കളിച്ചുരുന്ന മുൻ കാല കളിക്കാരനും കേരളത്തിലെ മുൻ എംഎൽഎയുമായ മാണി സി. കാപ്പനെ മുഖ്യ അതിഥിയായി കൊണ്ട് വരുന്നതിനാണ് സംഘാടകർ ശ്രമിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഷാജു സാം: 646 427 4470, അലക്സ് ഉമ്മൻ: 516 784 7700, ബേബികുട്ടി തോമസ്: 516 974 1735, ബിഞ്ചു ജോൺ: 646 584 6859, സിറിൽ മഞ്ചേരിൽ: 917 637 3116.
|
ഷാർലറ്റിൽ നാല് പോലീസുകാർ വെടിയേറ്റ് മരിച്ചു
ഷാർലറ്റ്: കിഴക്കൻ ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ യുഎസ് മാർഷൽസ് ഫ്യുജിടീവ് ടാസ്ക് ഫോഴ്സിലെ നാല് അംഗങ്ങൾ വെടിയേറ്റ് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.
വാറണ്ട് നൽകുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രസിഡന്റ് ജോ ബൈഡൻ പോലീസുകാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
|
ക്നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട് അനുബന്ധിച്ച് ക്നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക് റീജിയണിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർഥികൾക്കാണ് മേയ് അഞ്ചിന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ മുഴുവൻ ക്നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ 30നാണ് ഷിക്കാഗോ രൂപതയിൽ ക്നാനായ റീജിയൺ സ്ഥാപിക്കുന്നത്.
ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയണിന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്നാനായ റീജിയണിന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു.
വളർച്ചയുടെ ഭാഗമായി ക്നാനായ റീജിയണിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും എട്ട് മിഷനുകളുമുണ്ട്. ചെറുപുഷ്പ മിഷൻ ലീഗിന്റെ റീജിയണൽ കമ്മിറ്റി നാല് വർഷം മുൻപ് നിലവിൽ വരുകയും ക്നാനായ റീജിയണിലെ എല്ലാ ഇടവകളിലും മിഷൻലീഗ് സംഘടന വളരെ സജീവമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.
|
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: മുൻകൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് അവസാനിക്കും
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻകൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് (ഏപ്രിൽ 30) വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നതിനാൽ ഇനിയും രജിസ്ടർ ചെയ്യാത്തവർ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു.
ഭദ്രാസനത്തിന്റെ ഏറ്റവും വലിയ കുടുംബ സംഗമമാണ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.
ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ ആത്മീയ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ) തുടങ്ങിയവർ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രജിസ്ട്രേഷൻ കോഓർഡിനേറ്റർ ഷോൺ എബ്രഹാമുമായി ബന്ധപ്പെടുക (ഫോൺ: 347 749 2922).
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
അന്നമ്മ വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി) മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാളസിൽ അന്തരിച്ചു. പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടിപിഎം) ചർച്ച് അംഗമാണ്.
മക്കൾ: മിനി വർഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥൻ, ലോൺ ഒറിജിനേറ്റർ), സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (എല്ലാവരും ഡാളസിൽ).
സഹോദരങ്ങൾ: സി. എം. തോമസ്, സി.എം. ജോൺ, മറിയാമ്മ ജോർജ്, പരേതനായ സി. മത്തായി, സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (എല്ലാവരും ഡാലസിൽ).
വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ ഒന്‍പത് വരെ ഡാളസിലെ ന്യൂടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർഥനയും പൊതുദർശനവും ഉണ്ടായിരിക്കും. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).
ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷയും പിന്നീട് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂനെറൽ ഹോം സെമിത്തേരിയിൽ സംസ്കാരം നടക്കും.
ന്യൂറെസ്റ്റ്മെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ് റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവ വേലക്കാർ മുതലായവരുടെ മുഖ്യകാർമികത്വത്തിലായിരിക്കും പ്രാർഥന ശുശ്രൂകൾ.
കൂടുതൽ വിവരങ്ങൾക്ക്: മിനു വർഗീസ് 469 366 9830.
|
സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 26 മുതൽ
ഫിലഡൽഫിയ: ഫിലഡൽഫിയയിൽ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമവും സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും.
രജത ജൂബിലി ആഘോഷങ്ങൾക്ക് പുറമെ ദേശീയ കുടുംബ സംഗമവും നടക്കും. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയനേതൃത്വത്തിലാണ് പരിപാടികൾ നടക്കുക.
എസ്എംസിസിയുടെ രജത ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ദേശീയ കുടുംബ സംഗമം വടക്കേ അമേരിക്കയിലെ സീറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായിരിക്കും.
ദേശീയതലത്തിലും രൂപതാതലത്തിലും എസ്എംസിസിയുടെ വളർച്ചയ്ക്ക് സംഭാവനകൾ നൽകിയ ദിവംഗതനായ കർദിനാൾ മാര്‍ വര്‍ക്കി വിതയത്തിൽ സ്ഥാപകനേതാക്കളായ ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു ടീമിന്റെ നേതൃത്വത്തില്‍ 1999ൽ ഫിലാഡല്‍ഫിയയിൽ നടന്ന ആദ്യ സീറോമലബാർ നാഷണൽ കൺവൻഷനിൽ ഇന്ത്യയില്‍നിന്നുള്ള ആറു ബിഷപ്പുമാരും അന്‍പതോളം വൈദികരും സന്യസ്ഥരും ആയിരത്തിലേറെ സഭാമക്കളും പങ്കെടുത്തിരുന്നു.
അന്ന് സീറോമലബാർ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ വർക്കി വിതയത്തിൽ ഫിലാഡല്‍ഫിയയിൽ നടന്ന സീറോമലബാർ നാഷനൽ കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
അമേരിക്കയിൽ ഉടൻ തന്നെ ഒരു സീറോമലബാർ രൂപത സ്ഥാപിക്കപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വിശ്വാസികൾ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. 2001ൽ ഷിക്കാഗോ ആസ്ഥാനമായി ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ സീറോമലബാർ രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ മാർ വർക്കി വിതയത്തിലിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
പിന്നീട്, ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ 2009ൽ ഫിലഡൽഫിയയിൽ നടന്ന എസ്എംസിസിയുടെ ദശവൽസരാഘോഷങ്ങളിലും കുടുംബ സംഗമത്തിലും റവ. ഫാ. ജോൺ മേലേപ്പുറം ആതിഥേയ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു.
മോഡി ജേക്കബ് ജോസ് മാളേക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ പരിപാടികൾ സംഘടിപ്പിക്കാൻ സഹായിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1500ലധികം സീറോമലബാർ കത്തോലിക്കർ ഈ ചടങ്ങിൽ പങ്കെടുത്ത് അവരുടെ പാരമ്പര്യവും പൈതൃകവും ആഘോഷിച്ചു.
2024 സെപ്റ്റംബറില്‍ എസ്എംസിസിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തില്‍ വിപുലമായ ഒരു സില്‍വര്‍ ജൂബിലി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ്എംസിസി നാഷനല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍ ആതിഥേയ ഇടവകവികാരിയും എസ്എംസിസി ഫിലഡൽഫിയ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും ജോര്‍ജ് മാത്യു സിപിഎ (ചെയര്‍പേഴ്സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്സി കുര്യാക്കോസ് (കോചെയര്പേഴ്സണ്സ്),
ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), ജോജോ കോട്ടൂര്‍ (നാഷനല്‍ കോര്‍ഡിനേറ്റര്‍) എന്നിവരും വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റിക്ക് എസ്എംസിസി നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്സി കുര്യാക്കോസ്,
ബോര്‍ഡ് ചെയര്മാന് ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്കുന്ന നാഷനല്‍ കമ്മിറ്റി അംഗങ്ങളുടെയും ഫിലഡല്‍ഫിയ ഇടവകയുടെ കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന് വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റര്‍ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, കലാപരിപാടികള്‍, യൂത്ത്ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്, മതബോധന പൂര്‍വവിദ്യാർഥികളുടെ സംഗമം, ഫിലഡല്‍ഫിയ സിറ്റി ടൂര്‍, കലാമത്സരങ്ങള്‍, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സെമിനാറുകള്‍, യംഗ് പ്രഫഷനല്‍സ് മീറ്റ്, സില്‍വര്‍ ജൂബിലി കപ്പിള്‍സിനെ ആദരിക്കല്‍, സീറോമലബാര്‍ പയനിയേഴ്സിനെ ആദരിക്കല്‍, മതാധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ് മത്സരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 150 ഡോളറും നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണ് രജിസ്ട്രേഷന് ഫീസ്. ഓണ്‍ലൈന്‍ റജിസ്ട്രേഷനുള്ള വിശദവിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കും.
ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിനു സമീപസ്ഥലങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു സിപിഎ +1 267 549 1196, ജോസ് മാളേയ്ക്കല്‍ +1 215 873 6943, ഡോ. ജയിംസ് കുറിച്ചി +1 856 275 4014.
|
സിൽവർ സ്പ്രിംഗ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
സിൽവർ സ്പ്രിംഗ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗിന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വേദിയായി.
കോൺഫറൻസിന്റെ പ്രതിനിധി സംഘം ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ഫൈനാൻസ് കോഓർഡിനേറ്റർ), ലിസ് പോത്തൻ, രാജൻ യോഹന്നാൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.
അശ്വിൻ ജോൺ (ഇടവക സെക്രട്ടറി), സൂസൻ തോമസ് (ഇടവക ട്രസ്റ്റി), ജോർജ്ജ് പി. തോമസ് (മലങ്കര അസോസിയേഷൻ പ്രതിനിധി) എന്നിവരും വേദിയിലെത്തി.
ഫാ. മെൽവിൻ മത്തായി (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം), ഫാ. കെ.ഒ. ചാക്കോ (വികാരി) എന്നിവർ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് നടന്ന മീറ്റിംഗിൽ വികാരി കോൺഫറൻസ് ടീമിന് ഊഷ്മളമായ സ്വീകരണം നൽകി.
കോൺഫറൻസ് പ്രദാനം ചെയ്യുന്ന ആത്മീയ ഉന്നമനത്തെക്കുറിച്ച് ഫാ. കെ. ഒ. ചാക്കോ സംസാരിക്കുകയും കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സുവനീർ, റാഫിൾ, സ്പോൺസർഷിപ്പ് എന്നിവയെക്കുറിച്ച് ലിസ് പോത്തൻ സംസാരിച്ചു.
കോൺഫറൻസിന്റെ ഭാഗമായി നടത്തുന്ന ചെയ്യുന്ന ടാലന്റ് ഷോയെക്കുറിച്ചുള്ള വിവരങ്ങളും ലിസ് പോത്തൻ നൽകി. ഇടവകയെ പ്രതിനിധീകരിച്ച് ഫാ. കെ. ഒ. ചാക്കോ സുവനീറിൽ അനുമോദനങ്ങൾ ഉൾപ്പെടുത്തുന്നതിനു സംഭാവന കൈമാറി.
ജോർജ് പി. തോമസും രാജൻ യോഹന്നാനും ഗോൾഡ് ലെവൽ സ്പോൺസർമാരായി പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ സാജൻ മാത്യു ഗ്രാൻഡ് സ്പോൺസർഷിപ്പോടെ പിന്തുണ അറിയിച്ചു.
തോമസ് വർഗീസ്, നിർമല തോമസ്, ബെഞ്ചമിൻ വർഗീസ്, ഫാ. കെ. ഒ. ചാക്കോ, ഫാ. മെൽവിൻ മത്തായി, ജോർജ് വി. തോമസ്, ജോയ് തോമസ്, സുരേഷ് ഈപ്പൻ, കെ. യോഹന്നാൻ, മോൺസൺ ചെറിയാൻ, മത്തായി വർഗീസ്, ബെഞ്ചമിൻ വർഗീസ്,
ഐസക് ജോൺ, നിർമ്മല തോമസ്, അലിസ രാജു, ആനി സാജൻ ഇട്ടി, നിക്കി തോമസ്, റിമി സ്കറിയ, അശ്വിൻ ജോൺ, മറിയാമ്മ. എബ്രഹാം, തോമസ് വർഗീസ്, പ്രിൻസി ജോർജ് എന്നിവരാണ് പരസ്യങ്ങൾ നൽകിയും റാഫിൾ ടിക്കറ്റ് വാങ്ങിയും പിന്തുണ വാഗ്ദാനം ചെയ്തത്.
വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർ നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് ജോൺ താമരവേലിൽ നന്ദി രേഖപ്പെടുത്തി.
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന് തുടക്കം
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനം നടന്നു.
ഞായറാഴ്ച കൂടിയ സമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും നടന്നു. ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയുമായ തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയ്ക്ക് സീകരണവും നൽകി.
മാർത്തമറിയം സമാജം, മെൻസ് ഫോറം, എംജിഒസിസം, ബാല സമാജം എന്നീ ആതമീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി ജീവ കാരുണ്യപ്രവർത്തങ്ങൾ വാഷിംഗ്ടൺ, മേരിലാൻഡ് ഏരിയകളിൽ നടത്തും. ആദ്യപടിയായി ഭവനരഹിതരായ ഒരു വ്യക്തിക്ക് ജൂബിലിയുടെ പേരിൽ കേരളത്തിൽ ഭവനം നിർമ്മിച്ച് നൽകും.
ഇടവക വികാരി ഫാ. കെ. ഒ. ചാക്കോയുടെ നേതൃത്വത്തിൽ ട്രസ്റ്റി സൂസൻ തോമസ്, സെക്രട്ടറി അശ്വിൻ ജോൺ എന്നിവരെ കൂടാതെ ഐസക്ക് ജോൺ ജനറൽ കൺവീനറായും നിർമ്മല തോമസ് ജോയിന്റ് കൺവീനർ, രാജൻ യോഹന്നാൻ സുവനീർ എഡിറ്റർ, അലക്സ് ജോൺസൺ അസിസ്റ്റന്റ് സുവനീർ എഡിറ്റർ, മത്തായി ചാക്കോ, മറിയ ചാക്കോ, മിനി ജോൺ, രാജൻ വർഗീസ്, ഈപ്പൻ വർഗീസ്, ജോർജ് പി. തോമസ് എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.
|
കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരിച്ചു
ബൊഗോട്ട: കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘവുമായി സൈന്യം പോരാടുന്നതിനിടെയായിരുന്നു അപകടം.
ഗൾഫ് കാർട്ടലിനെതിരായ പ്രവർത്തനങ്ങൾക്ക് സൈനികരെ ഹെലികോപ്റ്ററിൽ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്സിൽ കുറിച്ചു.
എന്നാൽ അപകടമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല. റഷ്യൻ നിർമിത എംഐ17 ഹെലികോപ്റ്ററാണ് തകർന്നത്.
|
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 മരണം, നിരവധി പേർക്ക് പരിക്ക്
ലിമ: വടക്കൻ പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കാജമാർക്കയിലെ ആൻഡിയൻ മേഖലയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
ബസ് റോഡിൽ നിന്നും 200 മീറ്റർ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസിൽ 50ൽ അധികം ആളുകളുണ്ടായിരുന്നു. ബസിൽ നിന്നും തെറിച്ച് വെള്ളത്തിലേയ്ക്ക് വീണ ചിലർ ഒഴുകി പോയിരുന്നു.
രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അമിതവേഗവും റോഡിന്റെ ശോച്യാവസ്ഥയും സൂചനാ ബോർഡുകളുടെ അഭാവവും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും കാരണം പെറുവിൽ റോഡുകളിൽ അപകടങ്ങൾ നിത്യ സംഭവമായി മാറുകയാണ്.
കഴിഞ്ഞ വർഷം രാജ്യത്ത് 3,100ലധികം വാഹനാപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
|
ഹാർവാർഡ് സർവകലാശാലയിൽ പലസ്തീൻ പതാക ഉയർത്തി
വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങൾ അമേരിക്കയിലെ സർവകലാശാലകളിൽ തുടരുന്നതിടെ, യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധക്കാർ ഹാർവാർഡ് യാർഡിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിൽ പലസ്തീൻ പതാക ഉയർത്തി.
സംഭവത്തെ സർവകലാശാല നയത്തിന്റെ ലംഘനം എന്ന് വിശേഷിപ്പിച്ച ഹാർവാർഡ് വക്താവ്, ഇതിൽ ഉൾപ്പെട്ട വ്യക്തികൾ അച്ചടക്കനടപടിക്ക് വിധേയരാകുമെന്നും കൂട്ടിച്ചേർത്തു.
അതിനിടെ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ 18ന് നടന്ന കൂട്ട അറസ്റ്റുകൾക്കുശേഷം രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 900 അടുത്തെത്തി.
|
സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ പാക്കിസ്ഥാനിലെ ഗൊണ്ടൊഫറോസ് സന്ദർശിച്ച് ഫാ. ജോസഫ് വർഗീസ്
സൗത്ത് ഫ്ലോറിഡ: പാക്കിസ്ഥാനിലേക്കുള്ള മിഷൻ യാത്രയ്ക്കിടെ സിറിയൻ ഓർത്തഡോക്സ് സഭയിലെ ഫാ. ജോസഫ് വർഗീസ് സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ ഗൊണ്ടൊഫറോസ് കൊട്ടാരം നിലനിന്ന പ്രദേശം സന്ദർശിച്ചു.
സെന്റ് തോമസ് ഇന്ത്യയിലെത്തുന്നതിന് മുമ്പ് താമസിച്ചതായി വിശ്വസിക്കപ്പെടുന്ന ഗൊണ്ടൊഫറോസ് കൊട്ടാരം റാവൽപിണ്ടിയിൽ നിന്ന് ഏകദേശം 20 മൈൽ അകലെയുള്ള പ്രശസ്തമായ സിൽക്ക് റോഡിന്റെ ബൈനറി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലൂടെ തോമാശ്ലീഹാ സഞ്ചരിച്ചുവെന്ന് കരുതുന്ന വഴിയിൽ നിന്ന് അദ്ദേഹത്തിന്റെ പ്രേഷിത യാത്രയെക്കുറിച്ചുള്ള ചരിത്ര വിവരണം കണ്ടെത്താനാകും. പാർഥിയൻ രാജാവായ ഗൊണ്ടോഫറസിന്റെ രാജ്യമായിരുന്നു (ബിസി 30 മുതൽ സിഇ 80 വരെ) "ഇന്തോപാർത്തിയൻ' എന്നും വിളിക്കപ്പെടുന്ന സിർകാപ്.
ഖനനം ചെയ്ത് കണ്ടെടുത്ത സിർകാപ്പ് പട്ടണത്തിന് ഏകദേശം 1200 മീറ്റർ നീളവും 400 വീതിയുമുണ്ട്. നഗരത്തെ ചുറ്റുന്ന മതിലിന് 610 മീറ്റർ ഉയരവും 57 മീറ്റർ വീതിയും ഏകദേശം 4,800 മീറ്റർ നീളവുമുള്ളതായി കണക്കാക്കപ്പെടുന്നു.
മൂന്നാം നൂറ്റാണ്ടിന്റെ ആദ്യകാല അപ്പോക്രിഫൽ ഗ്രന്ഥമായ സെന്റ് തോമസിന്റെ പ്രവൃത്തികൾ 1822ൽ സിറിയയിൽ നിന്നാണ് കണ്ടെടുത്തത്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സെന്റ് തോമസ് തക്സിലയിലെ ഗോണ്ടോഫറസ് രാജാവിന്റെ കൊട്ടാരം സന്ദർശിച്ചതായി ഗ്രന്ഥത്തിലെ വിവരണം പറയുന്നു.
ഗൊണ്ടോഫറെസ് രാജാവിന് ഒരു പുതിയ കൊട്ടാരം പണിയാനുള്ള ചുമതലയും കുറച്ച് സ്വത്തും രാജാവ് സെന്റ് തോമസിന് നൽകി. എന്നാൽ ഒരു കല്ലു പോലുമിടാതെ പണമെല്ലാം ആർക്കൊക്കെയോ കൊടുത്ത് തീർത്തതോടെ സെന്റ് തോമസ് രാജാവിന്റെ അതൃപ്തിക്ക് കാരണക്കാരനായി.
സെന്റ് തോമസിനെ വധിക്കാൻ ഉത്തരവിടാൻ രാജാവ് തയാറായിരിക്കെയാണ് മരണത്തിലേക്ക് വീണുപോയ തന്റെ സഹോദരനെ സെന്റ് തോമസ് അത്ഭുതകരമായി പുനരുജ്ജീവിപ്പിച്ചത്. ഗോണ്ടോഫറസിന്റെ സഹോദരൻ രാജാവിനോട് ഇങ്ങനെ പറഞ്ഞു.
"മരണത്തെ നേരിട്ടപ്പോൾ താൻ സ്വർഗം കണ്ടുവെന്നും അവിടെ സെന്റ് തോമസ് തനിക്ക് വേണ്ടി ഒരു കൊട്ടാരം പണിതിരുന്നുവെന്നും'. വൈകാതെ രാജാവ് സെന്റ് തോമസിനോട് ക്ഷമിക്കുകയും രാജ്യം മുഴുവൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു.
പാക്കിസ്ഥാനി ക്രിസ്ത്യാനികൾക്കും സെന്റ് തോമസിനെ ബഹുമാനിക്കുന്ന മറ്റ് ചില വിശ്വാസി സമൂഹങ്ങൾക്കും സിർകാപ്പ് ഒരു തീർഥാടന കേന്ദ്രമായി മാറി. സെന്റ് തോമസിന്റെ സ്മൃതികുടീരത്തിൽ പ്രാർഥിക്കാൻ കിലോമീറ്ററുകളോളം യാത്ര ചെയ്ത് ആളുകൾ എത്തുന്നു. ശിശുക്കൾക്കും മുതിർന്നവർക്കും സൈറ്റിൽ മാമോദീസയും നടത്തുന്നു.
1935ൽ വയൽ ഉഴുതുമറിക്കുന്നതിനിടെ ഒരു കർഷകന് ഒരു കുരിശ് ലഭിച്ചു. ആ കുരിശ് ലാഹോറിലെ ആംഗ്ലിക്കൻ ബിഷപ്പിന് സമ്മാനിച്ചു. പ്രസിദ്ധമായ "തക്സില ക്രോസ്' എന്ന ഈ കുരിശ് ഇപ്പോൾ പഞ്ചാബിന്റെ തലസ്ഥാനത്ത് ആംഗ്ലിക്കൻ കത്തീഡ്രൽ ഓഫ് റിസറക്ഷനിൽ സൂക്ഷിച്ചിരിക്കുന്നു.
പാക്കിസ്ഥാൻ ക്രിസ്ത്യാനികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് സിർകാപ്പ്. അങ്ങനെ, എല്ലാ വർഷവും ജൂലൈ മൂന്നിന് അവരിൽ അനേകായിരങ്ങൾ സിർക്കാപ്പിലെ സെന്റ് തോമസിന്റെ തിരുനാൾ ആഘോഷിക്കാനും പ്രാർഥിക്കാനും ഇവിടെ മെഴുകുതിരികൾ കത്തിക്കാനും വരുന്നു. മുതിർന്നവരുടെയും കുട്ടികളുടെയും മാമോദീസയും ഇവിടെ നടത്തപ്പെടുന്നു.
ലോകമെമ്പാടുമുള്ള ചരിത്രപരവും വാസ്തുവിദ്യാപരവുമായ നാശഭീഷണി നേരിടുന്ന പുരാവസ്തു സൈറ്റുകളുടെ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന വേൾഡ് ഹെറിറ്റേജ് ഫണ്ടിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് തക്സിലയുടെ പുരാവസ്തു അവശിഷ്ടങ്ങൾ നാശം നേരിടുന്നുണ്ട്.
സെന്റ് തോമസ് ദ അപ്പോസ്തലിക് കാത്തലിക് ചർച്ച് 2022 ഫെബ്രുവരിയിൽ തക്സിലയിലെ സിർകാപ്പ് പ്രദേശത്തിനടുത്തായി “സെന്റ് തോമസ് ദ അപ്പോസ്തലിക് കാത്തലിക് ചർച്ച്” കൂദാശ ചെയ്യപ്പെട്ടു. സെന്റ് തോമസ് താമസിച്ചിരുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുള്ള സ്മാരകം എന്ന നിലയിൽ ഇവിടെ തീർഥാടകർക്ക് പ്രാർഥിക്കാനും ആരാധിക്കാനും സൗകര്യമുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ മിഷനറിമാരാണ് പാക്കിസ്ഥാനിൽ ക്രിസ്തുമതത്തിന് തുടക്കമിട്ടത് എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രദേശത്ത് വിശ്വാസത്തിന്റെ വിത്ത് അപ്പോസ്തലന്മാരുടെ കാലം മുതലേ വീണതാണ്.
മെസൊപ്പൊട്ടേമിയ മുതൽ ഇന്തോപാർഥിയൻ രാജ്യങ്ങൾ മുതൽ മംഗോളിയയിലെ ചിയാംഗ് രാജ്യം വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന പേർഷ്യൻ രാജ്യത്തിലെ പള്ളികളുടെ മേൽ അന്ത്യോക്യ ബിഷപ്പിന് സഭാപരവും ആത്മീയവുമായ അധികാരപരിധിയുണ്ടെന്ന് നാലാം നൂറ്റാണ്ട് മുതലുള്ള സഭാ ചരിത്രം വെളിപ്പെടുത്തുന്നു എന്ന് ഫാ. ജോസഫ് പറഞ്ഞു.
ഈ പുരാവസ്തു സ്ഥലങ്ങളും മറ്റ് തെളിവുകളും സെന്റ് തോമസ് മലങ്കരയിൽ വന്നതായ ഐതിഹ്യങ്ങളുടെയും വിശ്വാസത്തിന്റെയും വിലപ്പെട്ട തെളിവുകളാണെന്ന് ഫാ. ജോസഫ് വർഗീസ് ചൂണ്ടിക്കാട്ടുന്നു.
മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്റെ പാക്കിസ്ഥാനിലേക്കുള്ള പുതിയ ദൗത്യം ശ്രദ്ധ നേടിയിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദിലും സിന്ധിലും 40 കുടുംബങ്ങളേയും പഞ്ചാബിലിലെ ഫൈസ്ലാബാദില്‍ 30 കുടുംബങ്ങളേയും മാമ്മോദീസ നൽകി.
സിറിയയില്‍ നിന്നുള്ള എച്ച്.എച്ച്. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസിന്റെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ ജോസഫ് ബാലി, ഫാ. ഷമൂണ്‍, ഫാ. ഷസാദ് കോക്കര്‍, റോമസ് ബട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജ്ഞാനസ്നാന കൂദാശ, പാസ്റ്റര്‍മാരുള്‍പ്പടെയുള്ളവരുമായുള്ള എക്യൂമെനിക്കല്‍ ചര്‍ച്ചകള്‍, കറാച്ചിയില്‍ നിന്ന് ഫൈസ്ലാബാദ്, സഹിവാന്‍, ഓക്റ എന്നിവിടങ്ങളിലേക്ക് യാത്ര, പഞ്ചാബില്‍ നിന്നുള്ളവരെ ശെമ്മാശന്മാരാക്കുന്ന ശുശ്രൂഷ എന്നിവയൊക്കെ യാത്രയിലെ ധന്യ നിമിഷങ്ങളായി.
മതങ്ങള്‍ തമ്മിലും വ്യത്യസ്ഥ മത പാരമ്പര്യങ്ങള്‍ക്കിടയിലും വ്യക്തിപരമായും സ്ഥാപനപരവുമായ തലങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വ്യത്യസ്ഥ മുഖമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (ഐആർഎഫ്ടി) അംഗവും ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്സ് സ്കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രഫസറുമാണ്.
ഇപ്പോള്‍ സൗത്ത് ഫ്ലോറിഡയിലെ മയാമിയില്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരിയായി സേവനം അനുഷ്ടിക്കുകയാണ്. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്, ഈവാ സൂസന് വര്‍ഗീസ്.
|
മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പ് നൽകി ബൈഡൻ
വാഷിംഗ്ടൺ ഡിസി: മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 11 പേർക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നൽകുകയും മറ്റ് അഞ്ച് പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഇവരിൽ പലർക്കും നിലവിലെ നിയമം, നയം, സമ്പ്രദായം എന്നിവ പ്രകാരം ലഭിക്കുന്നതിനേക്കാൾ ആനുപാതികമല്ലാത്ത ദൈർഘ്യമുള്ള ശിക്ഷകൾ ലഭിച്ചെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ബൈഡൻ, മയക്കുമരുന്ന് ആരോപണങ്ങൾക്ക് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന 11 പേരുടെ ജയിൽ കാലാവധി കുറയ്ക്കുകയും കഞ്ചാവ് കൈവശം വച്ച കുറ്റങ്ങൾക്ക് ആയിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകുകയും ചെയ്തിരുന്നു.
|
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ കമ്യൂണിറ്റി അവാർഡ് ജോ ചെറിയാന് നൽകി
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ കമ്യൂണിറ്റി അവാർഡിന് ഫിലാഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ ജോ ചെറിയാൻ അർഹനായി.
ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എബിസി ആക്ഷൻ ന്യൂസ് റിപ്പോർട്ടറും മുഖ്യാതിഥിയുമായിരുന്ന ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയൺ 20242025 പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ജോ ചെറിയാന് ആദരവ് സംഘടിപ്പിച്ചത്.
ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ജോ, ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രവർത്തങ്ങളിൽ എന്നും അഭ്യുദയകാംഷിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണെന്നു ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ പറഞ്ഞു.
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ജോയിന്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
ഐപിസിഎൻഎ നാഷണൽ ലീഡേഴ്സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസെന്റിറ്റീവ് ജാറെഡ് സോളമൻ, ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി,
ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആന്റണി, സജി പോത്തൻ, അലക്സ് തോമസ്, സുധാ കർത്ത, ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റും ചാനൽ 24 റിപ്പോർട്ടറുമായ മധു കൊട്ടാരക്കര, ജിൽ ഐസാസ്, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രസിഡന്റ് റവ. ഫിലിപ്സ് മോടയിൽ,
മാപ് പ്രസിഡന്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യുഎംസി പ്രസിഡന്റ് റെനി ജോസഫ്, ഐപിസിഎൻഎ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ് തുടങ്ങി നിരവധി സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
|
ഡമാസ്കസ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
മെരിലൻഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഞായറാഴ്ച ഡമാസ്കസ് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നടന്നു.
ഭദ്രാസനത്തിന്റെ ആത്മീയ സമ്മേളനമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും പങ്കെടുക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. കെ. ജെ. വർഗീസ് (വികാരി) കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ഷിബു തരകൻ (ഫാമിലി & യൂത്ത് കോൺഫറൻസ് ജോയിന്റ് സെക്രട്ടറി), ജേക്കബ് (ജോസ്) എബ്രഹാം, (ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവരായിരുന്നു കോൺഫറൻസ് ടീം.
ഭദ്രാസനത്തിന്റെ ഈ സുപ്രധാന ആത്മീയ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോൺഫറൻസ് ടീമിന്റെ ശ്രമങ്ങളെ വികാരി അഭിനന്ദിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ സ്ഥലം, തീയതി, തീം, പ്രാസംഗികർ, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി.
സ്പോൺസർഷിപ്പ് അവസരങ്ങളെപ്പറ്റിയും കോൺഫറൻസിന്റെ സ്മാരകമായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കുന്നതിനെക്കുറിച്ചും ഷിബു സംസാരിച്ചു.
റാഫിൾ ടിക്കറ്റ് വാങ്ങലിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടുന്നതോടൊപ്പം കോൺഫറൻസിനെ എങ്ങനെ എല്ലാവർക്കും പിന്തുണയ്ക്കാമെന്ന് ജേക്കബ് എബ്രഹാം വിശദീകരിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് ഫാ. കെ. ജെ. വർഗീസ് സുവനീറിൽ അനുമോദനങ്ങൾ രേഖപ്പെടുത്തുന്നതിനായി സംഭാവന സമർപ്പിച്ചു.
നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. വർഗീസ് സ്കറിയ, ജിക്കു ജേക്കബ്, സാജൻ പൗലോസ്, തോമസ് പുളിനാട്ട്, ജോയ് കോശി, ജോർജ് തോമസ്, ടാനിയ മേരി വർഗീസ് എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങിയവരിൽ ഉൾപ്പെടുന്നു.
പ്രാർഥനാപൂർവം പിന്തുണച്ച വികാരി, സാജൻ പൗലോസ് (ഇടവക ട്രസ്റ്റി), തോമസ് പുളിനാട്ട് (സെക്രട്ടറി) എന്നിവർക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി "ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക'(കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
ലാൻസി ഫെറിയ ഡിട്രോയിറ്റിൽ അന്തരിച്ചു
ഡിട്രോയിറ്റ്: കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീനയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ(63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം കഴിഞ്ഞവർഷമാണ് പരേതൻ അമേരിക്കയിലേക്ക് കുടിയേറിയത്.
ഗായകനും ഗിത്താറിസ്റ്റുമായിരുന്ന ലാൻസി "പ്രത്യാശ' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായിരുന്നു. ഭാര്യ: കാപ്പിൽ പള്ളിയുടെ തെക്കേതിൽ കുടുംബാംഗമായ മേഴ്സി തോമസ്, മകൾ: ലോയ്സ, സഹോദരങ്ങൾ: മോറിൻ, ഡോറിൻ, ലോയ്, മോളി, ജോയ്.
ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതൽ പൊതുദർശനവും ചൊവ്വാഴ്ച രാവിലെ 9.30ന് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈറ്റ് ചാപ്പൽ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: വിനോദ് തോമസ് 586 770 1294.
|
ഡാളസ് റൂസ്വെൽറ്റ് ഹൈസ്കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 6.40നാണ് വെടിവയ്പുണ്ടായത്.
ഡാളസിലെ റൂസ്വെൽറ്റ് ഹൈസ്കൂളിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയാണിത്. ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണമെന്ന് കോച്ച് ടെറൻസ് ലോവറി പറഞ്ഞു.
ആക്രമത്തിൽ ലോവറിക്ക് പരിക്കേറ്റില്ല. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
|
ആർഎഫ്കെ ജൂണിയറിന്റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ
വാഷിംഗ്ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്റിക് സ്ഥാനാർഥി പ്രസിഡന്റ് ജോ ബൈഡനായിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.
ഏറ്റവും പുതിയ ക്വിന്നിപിയാക് സർവേ പ്രകാരം ബൈഡനും മുൻ പ്രസിഡന്റ് ട്രമ്പിനും 46 ശതമാനം വീതമാണ് ജനപിന്തുണ. ആർഎഫ്കെ ജൂനിയറും സ്ഥാനാർഥിയായാൽ ഇരുവർക്കും തുല്യമായി ഒന്‍പത് ശതമാനം വീതം പിന്തുണ നഷ്ടമായി 37 ശതമാനം വീതം പിന്തുണയിൽ എത്തി നിൽക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
ആർഎഫ്കെ ജൂണിയറിന്റെ വോട്ടർമാരിൽ ഒരു വോട്ടെടുപ്പ് നടത്തിയാൽ അവരിൽ 47 ശതമാനം ബൈഡനും 29 ശതമാനം ട്രമ്പിനും വോട്ട് ചെയ്യും എന്നുമാണ് കണ്ടെത്തൽ. ഒരു മാറിസ്റ്റ് സർവേയും എൻബിസി പോളും ഇതേ ഫല പ്രഖ്യാപനമാണ് ചെയ്യുന്നത്.
ഈ സർവ്വേകൾ തനിക്കു അനുകൂലമായതിൽ ബൈഡൻ അതീവ സന്തുഷ്ടനാണ്. മാറിസ്റ്റ് സർവ്വേ ബൈഡനു 51 ശതമാനം പ്രവചിക്കുന്നതിനാൽ അതിനോട് കൂടുതൽ പ്രതിപത്തി പ്രസിഡന്റ് കാട്ടി.
മാറ്റം വ്യക്തമായും തങ്ങൾക്കു അനുകൂലമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ ബൈഡനു എല്ലാം നല്ല വാർത്തകൾ അല്ല. ബ്ലൂംബെർഗിന്റെ പ്രതിമാസ സർവ്വേ കടുത്ത മത്സരം നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഒരെണ്ണത്തിൽ മാത്രമേ ബൈഡൻ മുന്നിലാണ് എന്ന് കണ്ടെത്തിയുള്ളു.
വോട്ടർമാർ ബൈഡനിലേക്കു തിരിച്ചു വരും എന്ന ബൈഡൻ ക്യാമ്പിന്റെ വിശ്വാസത്തിലാണ് ആവേശം പ്രകടിപ്പിക്കുന്നതെന്നു ഒരു വിഭാഗം നിരീക്ഷകർ പറയുന്നു. ഗർഭഛിദ്രം മുതൽ വിലക്കയറ്റം വരെ എല്ലാ വിഷയങ്ങളിലും തന്റെ നിലപാടാണ് ശരി എന്ന് പ്രചരിപ്പിച്ചു വോട്ട് നേടാനാണ് ബൈഡൻ ശ്രമിക്കുന്നത്.
ട്രംപിന്റെ 2023ലെ മുന്നേറ്റം തടയുവാൻ ബൈഡനു വലിയ തെരഞ്ഞെടുപ്പ് ഫണ്ടിന്റെയും നേരത്തെ തന്നെ നടത്തിയ 50 മില്യൺ ഡോളറിന്റെ പരസ്യത്തിന്റെയും പിൻബലം ഉണ്ട്. കഴിഞ്ഞ വർഷ അവസാനം വരെ ഡെമോക്രാറ്റ് ആയിരുന്ന ആർഎഫ്കെ ജൂണിയർ ബൈഡന്റെ കുറെ വോട്ടുകൾ നേടുമെന്നാണ് കരുതുന്നത്.
ഇതിനു പുറമെ റിപ്പബ്ലിക്കൻ വോട്ടുകൾ നേടാൻ ട്രംപ് അനുകൂലികളോട് ആർഎഫ്കെ ജൂണിയർ നേരിട്ട് തന്നെ വോട്ട് അഭ്യർഥിക്കുന്നു. മുൻ പ്രസിഡന്റ് എന്ന നിലയിൽ തനിക്കു നിയമ നടപടികളിൽ നിന്ന് ഇമ്മ്യൂണിറ്റി വേണം എന്ന ട്രംപിന്റെ വാദത്തോട് യു എസ് സുപ്രീം കോടതി അനുകൂലിക്കുവാൻ സാധ്യതയില്ല.
എന്നാൽ സുപ്രീം കോടതിയിൽ ട്രംപിനെതിരേ ഉള്ള ക്രിമിനൽ കേസിന്റെ വിചാരണ നവംബറിലെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടി വച്ചേക്കും. ഇത് ട്രംപിന് വലിയ അനുഗ്രഹം ആയിരിക്കും. ക
ഴിഞ്ഞ മാസം തുടങ്ങാനിരുന്ന കേസിന്റെ വിചാരണ വളരെ വേഗം നടത്തി കേസ് പര്യവസാനിക്കണമെന്നു സ്പെഷ്യൽ കോൺസൽ ജാക്ക് സ്മിത്ത് നിർബന്ധിച്ചിരുന്നു. ഒരു പക്ഷെ ജഡ്ജിമാർ ട്രംപിന്റെ ഏത് കേസിലാണ് ട്രംപ് തന്റെ ഔദ്യോഗിക നിലയിൽ ഇടപെട്ടതെന്നു തീരുമാനിക്കുവാൻ കീഴ് കോടതികളിലേക്കു മാറ്റി എന്ന് വരാം.
മുൻപ് ജസ്റ്റിസ് ബ്രെട് കാവനാഗ് പറഞ്ഞത് പോലെ ട്രംപിന്റെ പ്രവർത്തികളിലെ ഔദ്യോഗിക, അനൗദ്യോഗിക നടപടികൾ തീരുമാനിക്കുവാൻ ഡിസി സർക്യൂട്ട് അല്ലെങ്കിൽ ഡിസ്ട്രിക്ട് കോർട്ടിനോട് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ ആവശ്യപ്പെട്ടേക്കും.
|
95 ബില്യൺ ഡോളറിന്റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്റെ ഒപ്പിനായി കാത്തിരിക്കുന്നു
വാഷിംഗ്ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79 വോട്ടുകളുടെ പിന്തുണയോടെ പാസായതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
പ്രസിഡന്റ് ഒപ്പു വച്ച് കഴിഞ്ഞാൽ ഉടനെ തന്നെ യുക്രെയ്ന് ബില്ലിലെ പാക്കേജ് അനുസരിച്ച് ആയുധങ്ങൾ അയച്ചു തുടങ്ങും. കാരണം യുദ്ധ മുഖത്ത് റഷ്യയുടെ ആക്രമണത്തിൽ പിടിച്ചു നില്ക്കാൻ യുക്രെയ്ൻ കുറെ നാളുകളായി ബുദ്ധിമുട്ടുകയാണ്.
ഇസ്രേലിനു യുദ്ധകാല സഹായവും മനുഷ്യത്വപരമായ ആശ്വാസങ്ങൾക്കും വേണ്ടി 26 ബില്യൺ ഡോളർ ഗാസ നിവാസികൾക്ക് വേണ്ടി അയയ്ക്കും. ബൈഡൻ കോൺഗ്രസ് അംഗങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചതിനാലാണ് ഇത്ര പെട്ടെന്ന് ബില്ലുകൾ പാസാക്കാൻ കഴിഞ്ഞത്.
തെരഞ്ഞെടുപ്പിന് ആറ് മാസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ നേട്ടം ബൈഡനെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. സെനറ്റിലെ ഭൂരിപക്ഷ നേതാവ് (ഡെമോക്രാറ്റിക്) ചക് ഷൂമിർ ഈ ബില്ലുകൾ പാസായില്ലായിരുന്നുവെങ്കിൽ സാമ്പത്തികമായും രാഷ്ട്രീയമായും മിലിറ്ററിപരമായും വലിയ വില അമേരിക്കയ്ക്കു നൽകേണ്ടി വരുമായിരുന്നു എന്ന് പ്രതികരിച്ചു.
സെനറ്റിൽ ബിൽ പാസാക്കുന്നതിന് ന്യൂനപക്ഷ നേതാവ് മിച്ച് മക്കോണെലും വലിയ പങ്കുവഹിച്ചു. സെനറ്റിൽ ബില്ലിനെ എതിർത്തത് ഇടതുപക്ഷ ചായ്വുള്ള ബെർണി സാന്‍ഡേഴ്സും ജെഫ് മെർക്കിലിയും ആയിരുന്നു.
ടെക്സസ് സെനറ്റർ ജോൺ കോർണിന് ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ടാമത്തെ സെനറ്റർ റ്റെഡ് ക്രൂസ് എതിർത്ത് വോട്ടു ചെയ്തു (രണ്ടു പേരും റിപ്പബ്ലിക്കനുകൾ ആണ്).
|
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്നു ഡാളസിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ അഭ്യർഥിച്ചു.
സൈമൺ ചാമക്കാല വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്യൂണിറ്റി അംഗവും മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തന്റെ പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിക്കുകയും ഇപ്പോൾ, കരോൾട്ടൺ സിറ്റി കൗൺസിലിനെ പ്രതിനിധീകരിച്ച് വിശാലമായ സമൂഹത്തിലേക്ക് തന്റെ സേവനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയ്യും ചെയ്യുന്ന വ്യക്തിയായാണെന്നു
സണ്ണി മാളിയേക്കൽ (ഐപിസിഎൻടി പ്രസിഡന്റ്), ഷാജി രാമപുരം (ഐപിസിഎൻഎ ഡാളസ് ചാപ്റ്റർ പ്രസിഡന്റ്), രാജു തരകൻ (ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ്), പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ് ഡാളസ് കേരള അസോസിയേഷൻ), ബെന്നി ജോൺ(ചെയർമാൻ അഡ്വൈസറി ബോർഡ്), പി.സി. മാത്യു(ഗ്ലോബൽ മലയാളി അസോസിയേഷൻ), ഗോപാലപിള്ള(വേൾഡ് മലയാളി കൗൺസിൽ) എന്നിവർ സംയുക്തമായി അഭ്യർഥിച്ചു.
സൈമണിന്റെ വിജയം ഉറപ്പാക്കുന്നതിന് ഒരുമിച്ച് അദ്ദേഹത്തിന്റെ പിന്നിൽ അണിനിരക്കുകയും കരോൾട്ടൺ സിറ്റി കൗൺസിലിൽ ഒരു സീറ്റ് ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യണമെന്നു അവർ കൂട്ടിച്ചേർത്തു
ഏപ്രിൽ 22ന് ആരംഭിച്ച ഏർലി വോട്ടിംഗിൽ നിരവധി പേര് വോട്ടു രേഖപ്പെടുത്താൻ മുന്നോട്ടു വന്നവെന്നത് ആത്മവിശ്വാസം നൽകുന്നുവെന്നും 30 വരെ തുടരുന്ന ഏർലി വോട്ടിംഗിലും ഔദ്യോഗിക തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് നാലിനും ഓരോ കരോൾട്ടൺ നിവാസികളും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും സൈമൺ ചാമക്കാല അഭ്യർഥിച്ചു.
|
ക്നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലൻഡോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.
കലിഫോർണിയയിലെ സാൻ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ഫിലാഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷൻ മൂന്നാം സ്ഥാനവും നേടി.
ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.
|
സൗത്ത് കരോലിനയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരായ മൂന്നു യുവതികള്‍ക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ ഒരു പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ചീഫ് ഡെപ്യൂട്ടി കൊറോണർ മൈക്ക് എല്ലിസ് വാർത്താ ചാനലായ ഡബ്ല്യുഎസ്പിഎയോട് പറഞ്ഞു. അപകടത്തിൽ മറ്റ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നും അദേഹം സ്ഥിരീകരിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ ഒരു മരത്തിൽ കുടുങ്ങിയിരുന്നു. സൗത്ത് കരോലിന ഹൈവേ പട്രോൾ, ആന്റ് ഫയർ ആൻഡ് റെസ്ക്യൂ, ഗ്രീൻവില്ലെ കൗണ്ടി ഇഎംഎസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ എമർജൻസി റെസ്പോൺസ് ടീമുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
യുഎസിൽ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
അലമീഡ കൗണ്ടിയിലെ പ്ലസന്റണിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിന് പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാർ അമിത വേഗത്തിലായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
|
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്. മനുഷ്യബന്ധങ്ങൾ ദീർഘകാലം തുടരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു കാരണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസിറ്റി പറഞ്ഞു.
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം വീസ നൽകുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഇന്ത്യക്കാരുടെ വീസ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
|
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ. വിഖ്യാതമായ പ്രിൻസ്റ്റൺ സർവകലാശാല വിദ്യാർഥിനിയായ കോയമ്പത്തൂർ സ്വദേശിനി അചിന്ത്യ ശിവലിംഗനാണ് അറസ്റ്റിലായത്. അചിന്ത്യക്കൊപ്പം മറ്റ് രണ്ട് വിദ്യാർഥികൾകൂടി അറസ്റ്റിലായിട്ടുണ്ട്.
അച്ചടക്കനടപടിയുടെ ഭാഗമായി അചിന്ത്യയെ കാമ്പസിൽനിന്നു സസ്പെൻഡും ചെയ്തു. കാമ്പസിനുള്ളിൽ പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിനാണു നടപടി.
വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാർഥികൾ യൂണിവേഴ്സിറ്റി കാമ്പസിൽ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്. തുടക്കത്തിൽ 110 പേരാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ, അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു.
ബിരുദ വിദ്യാർഥികളായ അചിന്ത്യയും ഹസൻ സെയ്ദുമാണ് ആദ്യം അറസ്റ്റിലായത്. കുത്തിയിരിപ്പ് സമരത്തിനായി ടെന്റുകൾ സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. വിദ്യാർഥികൾക്കു മുന്നറിയിപ്പ് നൽകിയതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഇസ്രയേലിനെതിരേ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുകയാണ്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ കാമ്പസുകളെ സമരകേന്ദ്രങ്ങളാക്കുന്നത്.
പലസ്തീൻ അനുകൂല പ്രക്ഷോഭകരെ കാമ്പസിൽനിന്നു പുറത്താക്കാൻ ന്യൂയോർക്ക് പോലീസിനെ നിയോഗിക്കാൻ അടുത്തിടെ കൊളംബിയ സർവകലാശാല തീരുമാനിച്ചിരുന്നു.
ഇതിനെതിരായുള്ള പ്രതിഷേധമാണ് ആദ്യം ന്യൂയോർക്ക് സിറ്റിയിലും പിന്നീട് യുഎസിലാകെയും വിദ്യാർഥിസമരങ്ങൾക്ക് ഇന്ധനം പകർന്നത്.
|
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശി സച്ചിൻ കുമാർ സാഹുവാണ്(42) കൊല്ലപ്പെട്ടത്. ടെക്സാസിലെ സാൻ അന്റോണിയോയിൽ കഴിഞ്ഞ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30നായിരുന്നു സംഭവം.
സ്ത്രീയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചതോടെ സച്ചിനു നേർക്ക് വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
അന്പത്തിയൊന്നുകാരിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാഹുവിന്റെ താമസസ്ഥലത്ത് എത്തുന്നത്. വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ പോലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിനു ശേഷം സാഹു സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാൾ തിരിച്ചെത്തിയതായി വിവരം ലഭിച്ചതോടെ പോലീസുകാർ സംഭവസ്ഥലത്ത് വീണ്ടുമെത്തി.
ഈ സമയം സാഹു തന്റെ ബിഎംഡബ്ല്യൂ കാർ പോലീസുകാർക്കു നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതോടെ പോലീസ് ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചു. കൂടെ താമസിച്ചിരുന്ന സ്ത്രീക്കുനേരേയാണ് സാഹു അതിക്രമം കാട്ടിയത്.
|
എംഡി സ്ട്രൈക്കേഴ്സ് ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേയ് 25ന്
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ് വേദിയാകുന്നു. ഈസ്റ്റ് കോസ്റ്റിലെയും വാഷിംഗ്ടൺ ഡിസിയിലെയും ഇന്ത്യൻ അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച് നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്വില്ലിൽ മേയ് 25ന് നടക്കും.
മേരിലാൻഡിലെ പ്രമുഖ സോക്കർ ക്ലബായ എംഡി സ്ട്രൈക്കേഴ്സ് നടത്തുന്ന ഈ ടൂണമെന്റിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ലബിന്റെ ഭാരവാഹികളായ നോബിൾ ജോസഫ്, ജനറൽ മാനേജർ മധു നമ്പ്യാർ എന്നിവർ അറിയിച്ചു.
ഈസ്റ്റ് കോസ്റ്റ് റീജിയണിലെ പ്രമുഖ ടീമുകളായ ന്യൂകാസ്റ്റിൽ യുണൈറ്റഡ്, മല്ലുമിനാറ്റി ന്യൂജഴ്സി, സെന്റ് ജൂഡ് വിർജീനിയ, കൊമ്പൻസ്, വാഷിംഗ്ടൺ ഖലാസിസ് തുടങ്ങിയ ടീമുകളും ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി റെജി തോമസ്, സൈകേഷ് പദ്മനാഭൻ, ജെഫി ജോർജ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃത്തത്തിൽ കമ്മിറ്റികളും ചാർജെടുത്തു.
|
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു. ഡ്രെനേഷ്യ വില്ലിസ്(17), ലനേഷായ പിങ്കാർഡ്(40) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഡോറിസ് വാക്കറിനെ(65) പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ബൊളിവാർഡിലെ ഒരു അപ്പാർട്മെന്റിൽ ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഡ്രെനേഷ്യയെയും ലനേഷായെയും പരിക്കേറ്റ നിലയിലാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡോറിസ് വാക്കറിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഡാളസ് കൗണ്ടി ജയിലിലാണ് പ്രതിയുള്ളതെന്നും ഇവരും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരാണെന്നും പോലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
|
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു. ഇന്ത്യന്‍ ലത്തീന്‍ കമ്യൂണിറ്റിക്കു ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പദവി ലഭിച്ചത്.
ബ്രൂക്ലിനിലെ ഗാര്‍ഗിയുലോ റസ്റ്റാറ്റാന്റില്‍ എണ്ണൂറിലധികം പേര് പങ്കെടുത്ത ഷൈനിംഗ് സ്റ്റാര്‍ ഡിന്നര്‍ ആഘോഷചടങ്ങില്‍ ബിഷപ് റോബര്‍ട്ട് ബ്രണ്ണന്‍ ജോണിക്ക് അവാര്‍ഡ് സമ്മാനിച്ചു.
1973ല്‍ പൊങ്കുന്നത്തുനിന്ന് പിതാവ് വള്ളിയില്‍ ജോസഫ് കുര്യനോടും സഹോദരി ആശയോടുമൊപ്പം നാലാം വയസിലാണ് ജോണി അമേരിക്കയില്‍ എത്തിയത്. ചങ്ങനാശേരി അതിരൂപതക്കാരായ കുടുംബം പ്രദേശത്തെ ആദ്യകാല മലയാളികളായിരുന്നു.
സമൂഹത്തിലേക്കു സ്വാഗതം നല്കിയ ഫ്ലോറല്‍ പാര്‍ക്ക് ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലെ ആദ്യത്തെ മലയാളി സജീവാംഗവും പ്രവര്‍ത്തകനുമായി മാറിയ ജോസഫ് കുര്യന്റെ സഹചാരിയായി ജോണി ബാല്യം മുതല്‍ ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലും സ്കൂളിലും സജീവമായിരുന്നു.
അമേരിക്കയില്‍ സീറോമലബാര്‍ മലങ്കരസഭകളുടെ സ്ഥാപനങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട് പ്രദേശത്തെ കത്തോലിക്കരുടെ സങ്കേതമായിരുന്ന ഇന്ത്യ കാത്തലിക് അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റും പ്രസിഡന്റുമായിരുന്ന ജോസഫ് കുര്യന്റെ പ്രവര്‍ത്തന മാര്‍ഗദര്‍ശനവും സാമൂഹ്യലക്ഷ്യവും കൈമുതലായെടുത്ത ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവകയും അവിടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലത്തീന്‍ കത്തോലിക്കാ കൂട്ടായ്മയിലും സജീവമായിരുന്നു.
മലയാളി ലത്തീന്‍ കത്തോലിക്കാ കമ്യൂണിയിലെ ഊര്‍ജസ്വലമായ പ്രവര്‍ത്തകനും തുടര്‍ന്ന് അതിന്റെ സെക്രട്ടറിയുമായി ജോണി സേവനം ചെയ്തു. പിറ്റേവര്‍ഷം സ്ഥാനം മാറിയ ശേഷവും നിസ്വാര്‍ഥമായി കമ്യൂണിറ്റിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജോണി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉപാധിയില്ലാത്ത സ്നേഹവും വിലമതിപ്പും നേടിയിരുന്നു.
തങ്ങള്‍ക്കും തന്റെ കുടുംബത്തിനും ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവക നല്കിയ സ്വാഗതവും അതൊരുക്കിയ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയും അളവില്ലാത്തതാണ്. അതിനുള്ള തിരിച്ചുനല്‍കലാണ് തന്റെ പിതാവ് ചെയ്തിരുന്നത്, അതാണ് താനും ചെയ്യുന്നത്. വ്യക്തിപരമായ ഈ സേവനം സ്വയം വളര്‍ച്ചയ്ക്കും സമുദായത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും അത്യാവശ്യമാണെന്നും ജോണി പറഞ്ഞു.
സീറോമലബാര്‍ പൈതൃകവും പാരമ്പര്യവും മതിപ്പോടെ സ്നേഹിക്കുന്ന ജോണി ലീല കുടുംബം ലോംഗ് ഐലന്‍ഡിലെ സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക് ഇടവകയില്‍ അംഗത്വവും പങ്കാളിത്തവും ബന്ധവും സജീവമായി സൂക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ലത്തീന്‍ കത്തോലിക്കാ കമ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോളും ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് സ്കൂള്‍ കൗണ്‍സിലിലും പള്ളിയുടെ 75ാം വാര്‍ഷിക കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. എല്ലാ വര്‍ഷവും ഏകദേശം എണ്ണൂറോളം മലയാളികളെ ആകര്‍ഷിക്കുന്ന സെന്റ് അല്‍ഫോന്‍സാ ആഘോഷക്കമ്മിറ്റിയിലും ജോണി നേതൃസ്വഭാവത്തോടെ പ്രവര്‍ത്തിച്ചുവരുന്നു.
കമ്പ്യൂട്ടര്‍ അനലിസ്റ്റായ ജോണി കുര്യന് നോര്‍ത്ത് വെല്‍ ഹെല്‍ത് സിസ്റ്റത്തില്‍ നഴ്സ് പ്രാക്റ്റിഷണര്‍ ലീലയോടൊപ്പം ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്നു. മക്കള്‍ ജേസണ്‍ കുര്യന് സോഫ്ട്വെയര് എന്‍ജിനീയറും ആന്‍ഡ്രു കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
|
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്നത്തില്‍ സജീവ പങ്കാളികളായി ടോറോന്റോ സീറോമലബാർ സമൂഹം
ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാർ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
സ്കാർബറോയിലെ അയോൺ വ്യൂ പാർക്കും ചുറ്റുമുള്ള പൊതുവഴികളും അയോൺ വ്യൂ സ്കൂളും സീറോമലബാർ ദേവാലയ പരിസരങ്ങളും ഉൾപ്പടെ 14 കേന്ദ്രങ്ങളിൽ നൂറ്റിഅന്‍പതിൽ പരം വിദ്യാർഥികളും മാതാപിതാക്കളും വിശ്വാസ പരിശീലന വിഭാഗം വോളന്റീയർമാരും 14 ചെറുസമൂഹങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്.
ഞായറാഴ്ച രാവിലെ അയോൺ വ്യൂ പാർക്കിനും ദേവാലയത്തിനും സമീപത്തു വികാരിയുടെ ചുമതലവഹിക്കുന്ന അസോ. പാസ്റ്റർ ഫാ.ജിജിമോൻ മാളിയേക്കലും ട്രസ്റ്റിമാരായ വീണാ ലൂയിസ്, തോമസ് ആലുംമൂട്ടിൽ എന്നിവരും ചേർന്ന് യത്നം ഉദ്ഘാടനം ചെയ്തു.
അധ്യാപകരക്ഷാകർതൃ സമിതി പ്രസിഡന്റും നിയുക്ത ട്രസ്റ്റിയുമായ സിനോ നടുവിലേക്കൂറ്റ്, നിയുക്ത ട്രസ്റ്റി സജി തോമസ്, വിശ്വാസ പരിശീലനപരിപാടിയിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളായ രാജീവ് ജോസ്, ജെയ്സൺ ജോർജ്, അൽഫോൻസാ വർഗീസ്,
ജോഷി പഴുക്കാത്ര, റാണി ജോർജ്, ശ്രദ്ധാ ടോണി, ജെയ്സൺ ജോസഫ്, ജോഷി ചിന്നത്തോപ്പിൽ, മാത്യു മണത്തറ, വർഗീസ് പാറേക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഇടവകാംഗങ്ങൾ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ലഘുഭക്ഷണവും ഒരുക്കി. തുടർച്ചയായി മൂന്നാം വർഷമാണ് സീറോമലബാർ സമൂഹം സിറ്റി ഓഫ് ടോറോന്റോയുടെ "ക്ലീൻ ടൊറോന്റോ' പദ്ധതിയിൽ പങ്കാളികളാകുന്നത്.
|
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ടെനിസി നിയമസഭ പാസാക്കി.
28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതിനായി അധ്യാപകർ 40 മണിക്കൂർ പരിശീലനം നേടണം. തോക്ക് കൈവശം വയ്ക്കാൻ പെർമിറ്റ് ഉണ്ടായിരിക്കണം. അധ്യാപകരുടെ മാനസികാരോഗ്യവും പരിശോധിക്കും.
വിദ്യാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമണം തടയുകയും വിദ്യാർഥികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുന്നതിന് പരിശീലനം നൽകുകുകയും ചെയ്യുകയെന്നതാണ് നിയമനിർമാണത്തിന് പിന്നിലെ ലക്ഷ്യം.
|
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു. ടിക് ടോക് നിരോധിക്കുന്ന ബിൽ ചൊവ്വാഴ്ച സെനറ്റ് പാസാക്കിയിരുന്നു.
ടിക് ടോക്കിന്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി സ്വീകരിച്ചത്. 270 ദിവസത്തിനുള്ളിൽ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് യുഎസിലെ കമ്പനിക്കോ വ്യക്തിക്കോ വിൽക്കണം. അല്ലാത്തപക്ഷം നിരോധിക്കപ്പെടും. യുഎസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ടിക് ടോക് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
|
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ സ്കൈ (Sea2sky)പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ ബെൽ ഗാർഡനിൽ ലോകഭൗമദിനം (Earth Day) ആഘോഷിച്ചു.
കുട്ടികളും മുതിർന്നവരുമായ് ഇരുപതിലധികം വരുന്ന വോളന്റിയർമാർ ചെടികളും വൃക്ഷങ്ങളും നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിൽ ലോകഭൗമദിനം നിർണായക പങ്കുവഹിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ ലോകഭൗമദിനത്തിന്റെ പ്രസക്തി, പരിസ്ഥിതി സംരക്ഷണം, മരം ഒരു വരം തുടങ്ങിയവയൊക്കെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാനുള്ള ഒരു അവസരം എന്ന നിലയിൽ ഇത് വളരെയേറെ പ്രയോജനപ്രദമായിരുന്നു.
ഏപ്രിൽ 22നായിരുന്നു ലോകഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22ന് അമേരിക്കയിലാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
കാൻ യൂത്ത് കമ്മിറ്റി ചെയർ ഷാഹിന കോഴിശേരി ലോകഭൗമദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കാൻ പ്രസിഡന്റ് ഷിബു പിള്ള, വൈസ് പ്രസിഡന്റ് ശങ്കർ മന, മുൻ പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ഔട്ട് റീച്ച് കമ്മിറ്റി ചെയർ മനോജ് രാജൻ, വുമെൻ കമ്മിറ്റി ചെയർ സുമ ശിവപ്രസാദ് എന്നിവർ വൊളന്റിയർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
യൂത്ത് ഫോറത്തിന്റെ വൊളന്റിയർമാരായ ടിന മനോജ്, ശിവദ ലിനു, ശിവാനി ശിവപ്രസാദ്, സാന്ദ്ര ശിവപ്രസാദ്, നിരഞ്ജൻ ഷിബു, ആനന്ദ് രാജു, ദ്രവീണ ഭട്ട്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ എന്നിവരും കാനിന്റെ വൊളന്റിയർമാരായ രാജു കാണിപ്പയ്യൂർ, ലിനു രാജ്, വിഷ്ണുപ്രിയ ഷിബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
|
സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡിട്രോയിറ്റ് : ഫോമാ ഗ്രേറ്റ് ലേക്സ് റീജൺ സൈജൻ കണിയൊടിക്കലിനെ 202426 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കാനിരിക്കുന്ന ഫോമായുടെ ഇന്റർനാഷനൽ കൺവൻഷണിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. അമേരിക്കയിലെ മലയാളി സമൂഹത്തിൽ സജീവ പ്രവർത്തകനായ സൈജൻ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറി, ’ധ്വനി’ മാസികയുടെ ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സൈജനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.
റിപ്പബ്ലിക്കിലെ പുന്റക്കാനയിൽ ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ വച്ചു ഓഗസ്റ്റ് 8 മുതൽ 11 വരെ നടത്തപ്പെടുന്ന ഇന്റർനാഷണൽ കൺവൻഷണിൽ വച്ചാണ് ഫോമായുടെ 202426 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കുക. 2007ൽ മിഷിഗനിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയ സൈജൻ കണിയൊടിക്കൽ ആലുവ സ്വദേശിയാണ്.
മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സൈജൻ കണിയൊടിക്കലിന് നേതൃത്വപാടവവും അതുല്യമായ പ്രവർത്തനശൈലിയും ഉണ്ടെന്ന് ഗ്രേറ്റ് ലേക്സ് റീജിൻ ആർവിപി ബോബി തോമസ്സ്, ഗ്രേറ്റ് ലേക്സ് നാഷനൽ കമ്മറ്റി മെമ്പർ സുദീപ് കിഷൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ് ആഷ മനോഹരൻ, കേരളാ അസോസിയേഷൻ ഓഫ് ഓഹായോ പ്രസിഡന്റ് ബാലു കൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. അതിനാൽ, ഈ സ്ഥാനത്തേക്ക് അദ്ദേഹം ഏറ്റവും അനുയോജ്യനാണെന്ന് അവർ വിശ്വസിക്കുന്നു.മിഷിഗനിലെ വിക്സത്തിൽ റജിസ്ട്രേഡ് നഴ്സായ ഭാര്യ മിനിയോടും മക്കളായ എലൈൻ റോസ്, ആരൺ ജോ എന്നിവരോടുമൊപ്പമാണ് സൈജൻ താമസിക്കുന്നത്.
|
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5ന് പന്പ ഇന്ത്യൻ കമ്മനണിറ്റി സെന്ററിൽ (9726 Bustleton Ave Unit #1, Philadelphia, PA 19115) നടത്തുന്നു.
കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ സോയ നായർ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നൽകും. പെൻസിൽവേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിൽ അറിയിച്ചു.
മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന
പ്രത്യേക പരിപാടിയും തുടർന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ
ക്രമീകരണത്തിന് അലക്സ് തോമസ് കോഡിനേറ്ററുമായി പ്രവർത്തിക്കുന്നു. പന്പയുടെ
കുടുംബ സംഗമത്തിലേക്കും മാതൃദിനാഘോഷ പരിപാടികളിലേക്കും അംഗങ്ങളെയും
അഭണ്ടദയകാംക്ഷികളെയും ക്ഷണിക്കന്നു.
കൂടുതൽ വവരങ്ങൾക്ക്: റവ: ഫിലിപ്പ് മോഡയിൽ, 267 565 0335, ജോണ്‍ പണിക്കർ
215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, അലക്സ് തോമസ്: 215
850 5268
|
ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു
ടെക്സസ്: ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ ടെക്സസ് പ്രതിനിധിയുടെ ഓഫിസ് ആക്രമിച്ചു. യുഎസിലെ പ്രശസ്ത സർവകലാശാലകളായ പ്രിൻസ്റ്റൺ, ഡ്യൂക്ക്, ജോർജ് ടൗൺ എന്നിവിടങ്ങളിൽ പ്രതിഷേധവുമായി എത്തിയവരാണ് ടെക്സസിൽനിന്നുള്ള റിപബ്ലിക്കൻ പ്രതിനിധി ജോൺ കാർട്ടറുടെ ഓഫിസ് ആക്രമിച്ചത്.
ഓഫിസിലെ ചുവരുകളിൽ ചുവന്ന പെയിന്റ് ഉപയോഗിച്ച് ’ഫ്രീ ഗാസ’ എന്ന് വരച്ചാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ കാർട്ടർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു.
ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്നും ഉത്തരവാദികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ ഉയരുന്ന ഭീഷണികൾക്ക് വഴങ്ങില്ലെന്നും കാർട്ടർ വ്യക്തമാക്കി.
|
ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിമിനൽ ഹഷ് മണി ട്രയലിൽ കോടതിയലക്ഷ്യത്തിനു ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം.
ജഡ്ജി ജുവാൻ മെർച്ചൻ അദ്ദേഹത്തെ ഹ്രസ്വകാല തടവിലാക്കാൻ തീരുമാനിക്കുമെന്നാണ് സാഹചര്യം പരിചയമുള്ള ഉദ്യോഗസ്ഥർ പറയുന്നത്. വിവാദമായ ഹിയറിംഗിന് ശേഷം ജഡ്ജി ചൊവ്വാഴ്ച ഈ വിഷയത്തിൽ തീരുമാനം മാറ്റിവച്ചു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിനിമാ നടി സ്റ്റോമി ഡാനിയൽസിന് അന്നത്തെ അഭിഭാഷകനായ മൈക്കൽ കോഹൻ നൽകിയ പണം തിരിച്ചടയ്ക്കുന്നത് മറച്ചുവയ്ക്കാൻ ബിസിനസ് റിക്കാർഡുകൾ വ്യാജമാക്കിയെന്ന കുറ്റാരോപണത്തിലാണ് മുൻ പ്രസിഡന്റ് വിചാരണ നേരിടുന്നത്.
|
ആറ് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾക്ക് പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ്
ന്യൂയോർക്ക് : കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ് നേടി ആറ് ഇന്ത്യൻഅമേരിക്കൻ വിദ്യാർഥികൾ. ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻഅമേരിക്കക്കാർ.
രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായി ഓരോരുത്തർക്കും 90,000 ഡോളർ വരെ ധനസഹായം ലഭിക്കും. 2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ് അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്സിന് അർഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ കഴിവിനുമായി തെരഞ്ഞെടുക്കപ്പെട്ടത്.
26 വർഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായതു മുതൽ, പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിങ് നൽകി. ഫെലോഷിപ്പിനായി മുൻപ് തിരഞ്ഞെടുക്കപെട്ടവരിൽ യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പെടുന്നു.
|
സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ഏപ്രിൽ 21 ഞായറാഴ്ച സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ നടന്നു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഐറിൻ ജോർജ്, നിക്കോൾ വർഗീസ്, നോയൽ വർഗീസ് എന്നിവരടങ്ങിയ സംഘം ഇടവക സന്ദർശിച്ചു.
അറിയാം വിശദമായിവിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. അനൂപ് തോമസ് (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രസംഗകർ, രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഐറിൻ ജോർജ്ജ് നൽകി. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് നിക്കോൾ വർഗീസ് സംസാരിച്ചു. റാഫിൾ ടിക്കറ്റുകൾ വാങ്ങാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള അവസരത്തെക്കുറിച്ചും നിക്കോൾ വിശദീകരിച്ചു.
കോൺഫറൻസിന്റെ ധനസമാഹരണത്തിന്റെ ഭാഗമായ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നോയൽ വർഗീസ് പങ്കിട്ടു. കോൺഫറൻസിന് രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന വിനോദ സായാഹ്നത്തെക്കുറിച്ചും നോയൽ സംസാരിച്ചു.
ഒരു ആത്മീയ അനുഭവത്തിനും മഹത്തായ ഓർമ്മകൾക്കുമായി കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഫറൻസ് ടീം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. റാഫിൾ ടിക്കറ്റുകൾ വാങ്ങി നിരവധി ഇടവക അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർത്ഥമായി പിന്തുണച്ച വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. "ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി "ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക’ (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516.439.9087).
|
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വെസ്റ്റ് ചെസ്റ്റര്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി . മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ കവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത്.
പ്രസിഡന്റ് വർഗീസ് എം. കുര്യൻ (ബോബൻ) ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ടെറൻസൺ തോമസിസ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഷോളി കുമ്പിളിവേലി അസോസിയേഷന്റെ പ്രവർത്തനങ്ങളെ പറ്റിയും ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ ചാക്കോ പി ജോർജ് (അനി ), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടറി നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും സന്നിധരായിരുന്നു.
ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾ പ്രസിഡന്റ് വർഗീസ് എം. കുര്യൻ, ഐപിസിഎൻ.എപ്രസിഡന്റ് സാമുവൽ ഈശോ, മുൻ പ്രസിഡന്റുമാരായ തോമസ് കോശി, ജെ . മാത്യൂസ് , കെ .ജെ ഗ്രഗരി , ജോൺ കെ. മാത്യു (ബോബി ) എ .വി വർഗീസ് , ടെറൻസ്ൺ തോമസ് , ജോയി ഇട്ടൻ , ജോൺ ഐസക് , ഗണേഷ് നായർ ,ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷർ ചാക്കോ പി ജോർജ് (അനി )ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും ചേർന്ന് തിരി കത്തിച്ചു . കമ്മിറ്റി മെംബേഴ്സിനു വേണ്ടി , കെ . കെ . ജോൺസൻ, രാജൻ ടി ജേക്കബ് , ഇട്ടൂപ്പ് ദേവസ്യ, സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്, ജോർജ് കുഴിയാഞ്ഞാൽ, തോമസ് ഉമ്മൻ , തോമസ് പോയ്കയിൽ , ജോ ഡാനിയേൽ എന്നിവരും ഫൊക്കാനയെ പ്രധിനിധികരിച്ചു ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാനും, റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോയും , ഫോമായെ പ്രധിനിധികരിച്ചു ഷിനു ജോസഫ് എന്നിവരും തിരി തെളിയിച്ചു. മീഡിയയെ പ്രധിനിധികരിച്ചു ജോസ് കടപ്പുറവും , ഷിജോ പൗലോസും പങ്കെടുത്തു.
അൻപത് വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി, ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന് സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു .
മുൻ പ്രസിഡന്റുമാർ ആയിരുന്ന സെബാസ്റ്റിയൻ. ആഴത്തു, നൈനാൻ ചാണ്ടി, കൊച്ചുമ്മൻ ജേക്കബ്, എം .വി ചാക്കോ, ജോൺ ജോർജ് , രാജു സക്കറിയ , ഡോ. ഫിലിപ്പ് ജോർജ് , കെ.ജി . ജനാർദ്ദനൻ എന്നിവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു .
ഒരു സംഘടന ഗോൾഡൻ ജൂബിലി ആഘോഷിക്കുക എന്നത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടെറൻസൺ തോമസ് അഭിപ്രായപ്പെട്ടു.
മാതൃഭാഷയായ മലയാളത്തോടും, മലയാളീ സമൂഹത്തോടും സ്നേഹമുള്ള ഒരു ചെറിയ സഹൃദ കൂട്ടായ്മയില്‍ നിന്ന് മെല്ലെ വളര്‍ന്നു വന്ന്, ഇന്ന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത് പല വ്യക്തികളുടെ ശ്രമഫലമാണ്. നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കും ഒത്തുചെരുവാന്‍ കഴിയുന്ന ഒരു വലിയ വേദിയാക്കി മാറ്റിയ ഇതിന്റെ സ്ഥാപകനേതാക്കന്മാരെയും ഇതിന്റെ സാരഥികളായി പ്രവര്‍ത്തിച്ചവരെയും ഈ അവസരത്തില്‍ നമ്മള് പ്രത്യേകം ആദരിക്കേണ്ടിയിരിക്കുന്നുവെന്ന് സെക്രട്ടറി ഷോളി കുമ്പിളിവേലി അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി 90ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന
മുൻ പ്രസിഡന്റ് കൂടിയായ ജോൺ ഐസക് ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർഥിച്ചു സംസാരിച്ചു .
ബിന്ദ്യ ശബരിയും ടിപ്സി രാജ് എന്നിവർ അവതരിപ്പിച്ച നിർത്തവും ബിന്ദ്യ ശബരിയുടെ നാടോടി നിർത്താവും ഏവരുടെയും മനം കവർന്നു.നാട്യമുദ്ര സ്കൂളിലെ ദിയ , ജിയ , അന്നപൂർണ്ണ , മേഘ്ന കാവ്യാ എന്നിവരുടെ നിർത്തങ്ങളും കൗശല , അൻവി , റിത്വിക, ദഹ്ലിയാ കിറ എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകൾ നയന മനോഹരമായിരുന്നു. സിനിഷ മേരി വർഗീസ് , ഹവാന സാറ മാത്യു , മൈൽസ് പൗലോസ്, സെലിൻ പൗലോസ് എന്നിവരുടെ ഗനങ്ങളും സ്വരമധുരമായിരുന്നു.നിമിഷ ആൻ വർഗീസ് എം സി ആയി പ്രവർത്തിച്ചു .
|
യുവജനങ്ങൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ അതികം വിധികർത്താക്കളും നൂറിൽ അധികം സഹായികളും മൂന്നു ദിവസമായി നടത്തിയ മത്സരങ്ങൾ ഒരു സ്കൂൾ കലോത്സവത്തിന്റെ പ്രതീതി ഉണർത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടൺ ഡിസിയിൽ അരങ്ങേറിയത്.
200708ൽ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവം ഓരോ വർഷം കഴിയും തോറും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് അത് വളർന്നു പന്തലിച്ചു ഒരു സ്കൂൾ കലോത്സവത്തെ പോലെ വളർത്തിയെടുക്കാൻ കഴിഞ്ഞത് വാഷിംഗ്ടൺ ഡിസിയിലെ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ട് മാത്രമാണ് .
ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നും പരിസര സ്റ്റേറ്റുകളിൽ നിന്നുപോലും കുട്ടികൾ മത്സരിക്കാൻ എത്തി.മുപ്പതു ഇനങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു അതിൽ വിജയികളായവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
സാംസ്കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാന്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കലയും ആർട്ടും . ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് കെഎജിഡബ്ല്യുവിന്റെ ലക്ഷ്യം. അമേരിക്കയിൽ വളരുന്ന നമ്മുടെ ചില കുട്ടികൾ വളരെ അധികം കഴിവുകൾ ഉള്ള കുട്ടികളാണ്.
സെക്രട്ടറി ആശാ ഹരിദാസിന്റെ നേതൃത്വത്തിൽ വോളന്റിയർമാരുടെ ഒരു വലിയ സംഘം ഈ വർഷത്തെ മത്സരം വൻ വിജയമാക്കാൻ ദിവസങ്ങളോളം പരിശ്രമിച്ചു . ഈ വർഷത്തെ ടാലെന്റ് കമ്മിറ്റിയിൽ പ്രവർത്തിച്ച രാജീവ് ജോസഫ് , അനിത കോരാനാഥ് , അരുൺ മോഹൻ , സ്നേഹ അരവിന്ദ് , സ്വപ്ന മനക്കൽ , ശാലിനി നമ്പ്യാർ , ജോസി ജോസ് , അബ്ജ അരുൺ , ആഷ്ലിൻ ജോസ്, അപർണ പണിക്കർ , ജീജ രഞ്ജിത്ത് എന്നിവരുടെ പ്രവർത്തനം പ്രശംസനീയം ആയിരുന്നു . അതിന്റെ ഭലമായാണ് ഈ യുവജനോത്സവം ഇത്ര വിജയമാക്കാൻ കഴിഞ്ഞത് . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് സുഷ്മ പ്രവീൺ അറിയിച്ചു.
പല പ്രമുഖ കമ്മ്യൂണിറ്റി ലീഡേഴ്സ് പങ്കെടുത്ത ഈ പരിപാടിയിൽ അമേരിക്കയിലെ പ്രമുഖ സംഘടനകൾ ആയ ഫൊക്കാന , ഫോമാ , വേൾഡ് മലയാളീ കൗൺസിൽ , KCSMW , കൈരളീ ബാൾട്ടിമോർ എന്നീ സംഘടനകളിൽ നിന്നും നിറ സാനിദ്യവും ഉണ്ടായിരുന്നു . ജ്യോത്സ്ന , ഫ്രാങ്കോ , നന്ദു കൃഷ്ണമൂർത്തി , അഭിരമി , റോഷൻ (ഐഡിയ സ്റ്റാർ സിംഗർ)ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി വളരെ അധികം വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു.
|
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ടൊറോന്റോ∙ കാനഡയിലെ മലയാളി പെന്തക്കോസ്റ്റ് സഭകളുടെ ആദ്യ കൂട്ടായ്മ ടൊറോന്റോയിൽ ഓഗസ്റ്റ് 1 ന് നടത്തപ്പെടുന്നു. കാനഡയിലെ പത്തു പ്രവിശ്യകളിലെയും മലയാളി പെന്തക്കോസ്റ്റ് സഭകൾ ഒന്നുചേർന്ന് സംഘടിപ്പിക്കുന്ന പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യകനേഡിയൻസ് (പിസിഐസി)ന്റെ ആദ്യ കോൺഫറൻസ് ഓഗസ്റ്റ് 1 മുതൽ 3 വരെ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബി ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക.
നൂറിലധികം സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പാസ്റ്റർമാർ പ്രഭാഷണങ്ങൾ നടത്തും. കൂടാതെ, വിവിധ ആത്മീയമായ പരിപാടികളും കോൺഫറൻസിൽ ഉണ്ടായിരിക്കും.
കോൺഫറൻസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ . www.pfic.ca. എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഇതുകൂടാതെ ടൊറോന്റോ, കാൽഗറി, എഡ്മണ്ടൻ, ഹാലിഫാക്സ്, സസ്കറ്റ്വാൻ എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പ്രമോഷനൽ മീറ്റിങ്ങുകളിലും പങ്കെടുത്ത് റജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും. 16 അംഗങ്ങൾ ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയാണ് കോൺഫറൻസ് നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.
പാസ്റ്റർ ജോൺ തോമസ് (ടൊറോന്റോ) ജനറൽ കൺവീനർ, പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ) ജനറൽ സെക്രട്ടറി, പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) ജനറൽ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ. പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും, അതോടൊപ്പം ലേഡീസ് കോർഡിനേറ്ററായി വത്സമ്മ ഏബ്രഹാമും പ്രവർത്തിക്കുന്നു.. കൂടാതെ ഈ കോൺഫറൻസിന് സുഗമമായ നടത്തിപ്പിനു വേണ്ടി 40 ൽ പരം അംഗങ്ങൾ അടങ്ങുന്ന ലോക്കൽ കമ്മറ്റി പ്രവർത്തിക്കുന്നു. പ്രാദേശിക സഭകളിൽ നിന്നും തിരഞ്ഞെടുക്കപെട്ട 30ൽ പരം ക്വയർ മെമ്പേഴ്സ് ഈ കോൺഫറൻസിന് വേണ്ടി ഗാനങ്ങൾ ആലപിക്കുന്നതാണ്. താമസ, ഭക്ഷണ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.
|
ഹൂസ്റ്റൺ കേരള ഹൗസിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദം അക്ഷരാർഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട് @ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐപിസിഎൻഎ) മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തിൽ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറി.
ഇന്ത്യൻ, അമേരിക്കൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പ്രാരംഭ സമ്മേളനത്തിൽ മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടയ്ക്കൽ സ്വാഗതമാശംസിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് എംസി ആൻസി ശാമുവേൽ മോഡറേറ്റർമാരായ അജു വാരിക്കാട്, സജി പുല്ലാട് എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. സജി പുല്ലാട് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു മുന്നണികളുടെയും വക്താക്കളെ വേദിയിലേക്ക് ക്ഷണിച്ചു.
എൻഡിഎ (ബിജെപി) മുന്നണിയെ പ്രതിനിധീകരിച്ച് മന്ത്രയുടെ മുൻ പ്രസിഡന്റും യുവമോർച്ച നേതാവുമായിരുന്ന ഹരി ശിവരാമൻ, യുഡിഎഫിനുവേണ്ടി വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന് ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ദേശീയ ജനറൽ സെക്രട്ടറിയുമായ ജീമോൻ റാന്നി, എൽഡിഎഫിനുവേണ്ടി എസ് എഫ് ഐ പ്രസ്ഥാനത്തിൽ കൂടി രാഷ്രീയ പ്രവർത്തനം ആരംഭിച്ച ഇടതുപക്ഷ സഹയാത്രികനും കോട്ടയം ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സെക്രട്ടറിയുമായ അരവിന്ദ് അശോക് എന്നിവറായിരുന്നു വക്താക്കൾ.
മോഡറേറ്റർ അജു വാരിക്കാട് മൂന്ന് മുന്നണികളോടും അഴിമതിമുക്തമായ ഒരു ഭാരതത്തിനു വേണ്ടി നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ചോദ്യത്തോടെ ആരംഭിച്ച ഡിബേറ്റ് 2 മണിക്കൂർ നീണ്ടപ്പോൾ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളും വാഗ്വാദങ്ങളുമായി ’കേരള ഹൗസ്ന്ധ ഒരു ഇലക്ഷൻ പോർക്കളം തീർക്കുകയായിരുന്നു. ദേശീയ, കേരള രാഷ്ട്രീയ വിഷയങ്ങൾ എല്ലാം തന്നെ ഡിബേറ്റിന്റെ ഭാഗമായി തീർന്നു.
കോൺഗ്രസ് പ്രകടന പത്രികയും, ബിജെപി പ്രകടന പത്രികയും വാഗ്ദാനങ്ങളും പ്രതീക്ഷകളും, സിപിഎം നിലപാടുകളും എല്ലാം തന്നെ സംവാദത്തെ ഈടുറ്റതാക്കിയപ്പോൾ, ഹാളിൽ നിറഞ്ഞു നിന്ന വിവിധ കക്ഷികളുടെ അണികൾ കൂരമ്പു തറക്കുന്ന ചോദ്യങ്ങളുമായി വക്താക്കളെ ഉത്തരം മുട്ടിക്കാൻ ശ്രമിച്ചപ്പോൾ പയറ്റി തെളിഞ്ഞ രാഷ്ട്രീയ നേതാക്കളെ പോലെ മൂന്ന് വക്താക്കളും മറുപടി കൊടുത്തു കൊണ്ടേയിരുന്നത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയിൽ 400 ലധികം സീറ്റുകൾ നേടി മോദിയും ബിജെപിയും അധികാരത്തിൽ വരുമെന്ന് ഹരി ശിവരാമൻ പറഞ്ഞപ്പോൾ അങ്ങനെയൊരു ദുരന്തം ഇന്ത്യയിൽ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നും ഇവിഎം മറിമായം നടന്നില്ലെങ്കിൽ 300 ലധികം സീറ്റുകൾ നേടി ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നു ജീമോൻ റാന്നി പറഞ്ഞു. ഇന്ത്യ മുന്നനിയുടെ ഭാഗമായ എൽഡിഎഫ് പ്രതിനിധി അരവിന്ദ് അശോക് പാർലമെന്റിൽ കേരളത്തിന്റെ പ്രതിനിധികളായി ഇന്ത്യ മുന്നണിയിൽ എൽഡിഎഫിന്റെ പ്രാതിനിധ്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് പറയുകയും ചെയ്തു.
കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും മൂന്ന് മുന്നണികളും 20ൽ 20 സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും മൂന്ന് പേരും പറഞ്ഞു. ഐപിസിഎൻഎ മുൻ വൈസ് പ്രസിഡന്റ് ജോയ് തുമ്പമൺ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടി അവസാനിപ്പിച്ചു. പരിപാടിയിലെ ചർച്ചകളും സംവാദങ്ങളും പ്രവാസി ചാനൽ ഓൺലൈൻ, & ഫെയ്സ്ബുക്ക്,മാഗ് ഔദ്യോഗിക പേജിലെ ഫെയ്സ്ബുക്ക് ലൈവ്, യുട്യൂബിൽ ജിടിവി ഗ്ലോബൽ എന്നീ നാല് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലെ തത്സമയ സംപ്രേക്ഷണങ്ങളിലൂടെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു.
|
പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുകൾ നൽകുന്നതിനായി കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് "ലൈഫ് ആൻഡ് ലിംബ്'.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ വെട്ടിയാർ എന്ന കൊച്ചുഗ്രാമത്തിൽ ജോൺസൺ ശാമുവേൽ (റെജി) എന്ന മനുഷ്യ സ്നേഹിയുടെ മനസിൽ ഉദിച്ച ആശയത്തിലൂടെ 2013ൽ സ്ഥാപിതമായതാണ് "ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനം.
പ്രസ്തുത സ്ഥാപനത്തിലൂടെ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം അംഗവൈകല്യർക്കാണ് കൃത്രിമ കാലുകൾ ലഭിച്ച് ചലനശേഷി തിരികെ കിട്ടുവാൻ ഭാഗ്യം ലഭിച്ചത്. കേരളത്തിനുള്ളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി കാലുകൾ നഷ്ടപ്പെട്ട നാനൂറിലധികം ആളുകൾ "ലൈഫ് ആൻഡ് ലിംബിൽ' കൃത്രിമ കാലുകൾ ലഭിക്കുന്നതിന് അപേക്ഷകൾ നൽകി കാത്തിരിക്കുന്നുണ്ട്.
ഇത്രയും പേർക്ക് ഉടൻ കൃത്രിമക്കാലുകൾ നൽകുക എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രായോഗികമാണ്. എന്നാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച "ലൈഫ് ആൻഡ് ലിംബ്' ക്രമാതീതമായി ലഭിച്ച നാനൂറിലധികം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും അർഹതപ്പെട്ട നൂറു പേർക്ക്, 145 കൃത്രിമ കാലുകൾ ഈ വർഷം ഡിസംബർ 14ന് നൽകണമെന്ന പ്രതീക്ഷയോടെ കഠിന പ്രയത്നത്തിലാണ്.
17ാം വയസിൽ വെട്ടിയാർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജോൺസൺ. പ്രാരംഭ കാലങ്ങളിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡിൽ മൂത്ത സഹോദരൻ കുഞ്ഞുമോൻ ശാമുവേലിനോടൊപ്പം താമസിച്ച് മിനിയോള ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്വീൻസ് കോളജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദവും കരസ്ഥമാക്കി.
കഴിഞ്ഞ 44 വർഷങ്ങളായി ന്യൂയോർക്കിൽ താമസമാക്കി എങ്കിലും ജന്മനാടിനോടുള്ള സ്നേഹവും നാട്ടിലുള്ള മറ്റു സ്വന്തക്കാരുമായുള്ള ബന്ധം നിലനിർത്തുന്നതിനുള്ള താത്പര്യവും ജോൺസണിനെയും കുടുംബത്തെയും ഇടയ്ക്കിടെ കേരളം സന്ദർശിക്കുവാനായി അമേരിക്കയിൽ നിന്നും എത്തുവാൻ പ്രേരിപ്പിച്ചുരുന്നു.
2011ൽ കടുംബസമേതം കേരളത്തിലെത്തിയ ജോൺസൺ നാട്ടിലൂടെയുള്ള യാത്രക്കിടെ ഒരു കാൽ നഷ്ട്ടപ്പെട്ട് ചലന ശേഷിയില്ലാത്ത ഹതഭാഗ്യനായ ഒരു മനുഷ്യനെ കാണുവാനിടയായി. അപ്രതീക്ഷിതമായി നേരിട്ട ഒരു അപകടത്തിലൂടെ അയാളുടെ കാലുകൾ നഷ്ടപ്പെട്ട കദനകഥയും തുടർന്ന് അയാളുടെ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും കേട്ടപ്പോൾ മുതൽ ജോൺസൺ തന്റെ മനസിൽ വളരെ ദുഃഖഭാരമേറിയാണ് നാട്ടിൽ നിന്നും തിരികെ അമേരിക്കയിലേക്ക് വിമാനം കയറിയത്.
അന്ന് മുതൽ ഇത്തരം കാലുകൾ നഷ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്ന ചിന്ത മനസിനെ വല്ലാതെ അലട്ടി. പിന്നീട് ഇതേപ്പറ്റി ദീർഘമായി റീസേർച്ച് നടത്തിയപ്പോൾ ജർമൻ കമ്പനിയായ ഓട്ടോബൂക് അംഗവൈകല്യം സംഭവിച്ചവർക്കായി കൃത്രിമ അവയവങ്ങൾ നിർമിച്ച് നൽകുന്നു എന്ന് മനസിലാക്കി.
സ്വന്തം സമ്പാദ്യത്തിൽ നിന്നും പണം സ്വരൂപിച്ചാണ് 17 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകി 2014ൽ തന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ജോൺസൺ തിരികൊളുത്തിയതും "ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനത്തിന് ജന്മം നൽകിയതും.
സ്വന്തം സമ്പാദ്യത്തിൽ നിന്നും ഭാര്യ ഷേർളിയുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചതുമായ തുകയിലൂടെ അടുത്ത വർഷം പത്തു പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുവാൻ സാധിച്ചു എന്നത് ആത്മസംതൃപ്തി നൽകി.
തന്റെ ഇത്തരം കാരുണ്യ പ്രവർത്തനത്തെ നേരിട്ട് മനസിലാക്കുവാൻ സാധിച്ച സ്വന്തം സഹോദരങ്ങളും ബന്ധുക്കാരും അടുത്ത സുഹൃത്തുക്കളിൽ ചിലരും ലൈഫ് ആൻഡ് ലിംബുമായി കൈകോർത്ത് പ്രവർത്തിക്കുവാൻ തുടങ്ങി. അതോടെ അവരുടെ കൈത്താങ്ങലുകൾ കൂടുതൽ പേർക്ക് കൃത്രിമക്കാലുകൾ നൽകുവാൻ പ്രചോദനമായി.
സൗജന്യ കൃത്രിമക്കാലുകൾ നൽകുന്നത് കേട്ടറിഞ്ഞ ധാരാളം പേർ അപേക്ഷയുമായി ഈ സ്ഥാപനത്തെ സമീപിച്ചു. പ്രസ്തുത അപേക്ഷകരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റുവാൻ സ്വന്തമായി സാമ്പത്തികം കണ്ടെത്താൻ ഈ സ്ഥാപനത്തിന് സാധിക്കാതെ വന്നപ്പോൾ സഹായിക്കുവാൻ താത്പര്യമുള്ള പൊതുജനങ്ങളിൽ നിന്നും ലൈഫ് ആൻഡ് ലിംബ് 2018 മുതൽ സാമ്പത്തിക സഹായം സ്വീകരിക്കുവാൻ തുടങ്ങി.
ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടു ലക്ഷത്തിനടുത്ത് രൂപാ ചിലവുള്ളതിനാൽ അമേരിക്കയിലുള്ള സഹായ മനസ്കരായ കുറെ സുഹൃത്തുക്കൾ ഒന്നും രണ്ടും മൂന്നും കൃത്രിമ കാലുകൾ സ്പോൺസർ ചെയ്യുവാൻ തയാറായി മുമ്പോട്ട് വന്നു.
ലൈഫ് ആൻഡ് ലിംബിന്റെ പ്രവർത്തനങ്ങളിലും കൃത്രിമ കാലുകൾ നൽകുന്ന ചടങ്ങുകളിലും ഏതാനും വർഷങ്ങളായി മുഖ്യഅതിഥികളായി പങ്കെടുക്കുന്ന ഫാ. ഡേവിസ് ചിറമേലും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടും നൽകിയ പ്രചോദനങ്ങളും പ്രശംസനീയമാണ്.
പിന്നീട് നൂറുകണക്കിന് അർഹതപ്പെട്ടവരുടെ അപേക്ഷകൾ "ലൈഫ് ആൻഡ് ലിംബ്' സ്ഥാപനത്തിലേക്ക് ഒഴുകിയെത്തുവാൻ തുടങ്ങി. അതിൽനിന്നും അർഹതപ്പെട്ട നൂറു പേർക്ക്, നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകൾ ഡിസംബർ 14ന് നൽകുവാനാണ് പദ്ധതിയിടുന്നത്.
നൂറു പേരിൽ പതിനഞ്ചോളം പേർ രണ്ടു കാലുകളും നഷ്ടപ്പെട്ടവരാണ്. ഇതിനായി ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ വീതമാണ് ചെലവ്. 115 കാലുകൾ നൽകുന്നതിന് 230,000 ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
അർഹതപ്പെട്ടവർക്ക് നൽകുന്ന കൃത്രിമക്കാലുകൾക്ക് ദീർഘനാളത്തെ ഉപയോഗം മൂലം തേയ്മാനങ്ങളും കേടുപാടുകളും സംഭവിക്കുമ്പോൾ അവ റിപ്പയർ ചെയ്തു നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്യേണ്ടതായി വന്നു. കാലുകൾ നഷ്ടപ്പെട്ട് കൃത്രിമ കാലുകൾ വച്ച് നൽകുന്ന ചെറിയ കുട്ടികൾ വളർന്നു വരുന്ന മുറയ്ക്ക് വ്യത്യസ്തമായ സൈസിലുള്ള കാലുകൾ നൽകേണ്ടതും അത്യാവശ്യമാണ്.
ആയതിനാൽ മാവേലിക്കര വെട്ടിയാറ്റിൽ ജോൺസന്റെ സ്വന്തമായുള്ള സ്ഥലത്ത് ലൈഫ് ആൻഡ് ലിംബ് സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിതമായ ഒരു പ്രോസ്തെറ്റിക്സ് ക്ലിനിക്ക് 2023 നവംബർ 14ന് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കൃതിമക്കാലുകളുടെ റിപ്പയറിംഗിനും അതിന്റെ പാർട്ടുകൾക്കും നല്ല തുക ചിലവാകുമെങ്കിലും അതും ഈ സ്ഥാപനം സൗജന്യമായാണ് നൽകുന്നത്.
ലൈഫ് ആൻഡ് ലിംബിന്റെ പ്രവത്തന രീതികളെപ്പറ്റിയും കൃതിമക്കാലുകൾ ലഭിച്ചവരുടെ ജീവിതാനുഭവങ്ങളും അവരുടെ സാക്ഷ്യങ്ങളും അറിയണമെന്ന് താത്പര്യമുള്ളവർക്കായി നടത്തുന്നതിനായി ഒരു ഡിന്നർ നൈറ്റ് സംഘടിപ്പിക്കുവാൻ തയാറെടുക്കുന്നുണ്ട്.
ലൈഫ് ആൻഡ് ലിംബ് സ്ഥാപകനായ ജോൺസൺ ശാമുവേലിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡിൽ സമീപ പ്രദേശത്തെ 15 സാമൂഹികരാഷ്ട്രീയസംഘടനാ നേതാക്കളെ ചേർത്ത് ഒരു സംഘടനാ സമിതി കഴിഞ്ഞദിവസം രൂപീകരിച്ചു.
ലൈഫ് ആൻഡ് ലിംബ് സ്ഥാപകൻ ജോൺസൺ ശാമുവേൽ, സെനറ്റർ കെവിൻ തോമസിന്റെ അഡ്വൈസറി കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകരുമായ അജിത് എബ്രഹാം (കൊച്ചൂസ്), ബിജു ചാക്കോ, മാധ്യമപ്രവർത്തകനും ലോംഗ് ഐലൻസ് മാർത്തോമ്മാ പള്ളി സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, നസോ കൗണ്ടി പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം. ജോർജ് (ജീമോൻ), വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് മുൻ സെക്രട്ടറി ജെയിൻ ജോർജ്,
ഹെഡ്ജ് ബ്രോക്കറേജ് ഉടമ സജി എബ്രഹാം, ഫൊക്കാന മുൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വേൾഡ് മലയാളീ കൗൺസിൽ കമ്മറ്റി അംഗം അജിത് കുമാർ, ബ്ലൂ ഓഷൻ സൊല്യൂഷൻസ് ഫിനാൻഷ്യൽ അഡ്വൈസർ സാബു ലൂക്കോസ്, എക്കോ ചെയർമാൻ ഡോ. തോമസ് മാത്യു, മോട്ടിവേഷണൽ സ്പീക്കർ ഡോ. ബേബി സാം ശാമുവേൽ, പ്രവാസി ചാനൽ സിഇഒ സുനിൽ ട്രൈസ്റ്റാർ, സാമൂഹിക പ്രവർത്തകൻ കോശി ഉമ്മൻ തോമസ്, ഫൊക്കാനാ ട്രെഷറർ ബിജു കൊട്ടാരക്കര, സാമൂഹിക പ്രവർത്തക ഡോ. ഷെറിൻ എബ്രഹാം എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ.
സംഘടനാ ഭാരവാഹികളും സെനറ്റർമാരും ഒത്തുചേർന്ന് ഓഗസ്റ്റ് നാലു വൈകുന്നേരം ആറിന് ബെത്പേജിലുള്ള ദി സ്റ്റെർലിംഗ് ബാങ്ക്വറ്റ്സ് ഹാളിൽ (The Sterling Banquets, 345 Hicksville Road, Bethpage, NY 11714) വച്ച് ഒരു ഡിന്നർ മീറ്റിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
അമേരിക്കൻ സമൂഹത്തിലുള്ള കാലുകൾ നഷ്ടപ്പെട്ടവരും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ഏതാനും പേർ തങ്ങളുടെ ജീവിത സാക്ഷ്യവും അനുഭവങ്ങളും പങ്കുവയ്ക്കുവാൻ പ്രസ്തുത ഡിന്നർ മീറ്റിംഗിൽ എത്തിച്ചേരുന്നതാണ്.
ജീവിതത്തിൽ ഇതുപോലുള്ള ദുരിതങ്ങൾ അനുഭവിക്കാത്തവർക്ക് പലരുടെയും ജീവിത പ്രശ്നങ്ങൾ അടുത്തറിയുന്നതിനും തങ്ങൾക്കു ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങൾ മനസിലാക്കുന്നതിനും ഇത്തരം കൂടിവരവ് സഹായകരമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് നാലിന് നടത്തുന്ന ഡിന്നർ മീറ്റിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.
(1) Ajith Abraham (Kochuz) 5162252814, (2) Biju Chacko – 5169964611, (3) Mathewkutty Easow – 5164558596, (4) Thomas M. George (Geemon) – 5162889027, (5) Jain George – 5162257284, (6) Saji Abraham (Hedge) 5166063268 (7) Paul Karukappillil – 8455535671 (8) Ajith Kumar – 5164308564 (9) Sabu Lukose – 5169024300 (10) Dr. Thomas P Mathew – 516395 – 8523 (11) Dr. Baby Sam Samuel 3478828281 (12) Sunil TriStar – 9176621122 (13) Koshy O Thomas – 3478671200 (14) Biju Kottarakkara – 5164451873 (15) Dr. Sherin Abraham – 5163125849 (16) Johnson Samuel (Reji) – 6469961692.
Website: www.lifeandlimbs.org
|
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ. ജെഫ് മാത്യു(45) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച അമേരിക്കയിൽ.
ഭാര്യ ലോറെൻ മാത്യു. മകൾ: ഒലീവ് മാത്യു. പരേതന്റെ ആത്മശാന്തിക്കായി വെള്ളിയാഴ്ച പത്തിനു ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ അനുസ്മരണ ശുശ്രൂഷയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
|
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ മോളി മാത്യുവിന്റെ(64) സംസ്കാരം ശനിയാഴ്ച നടത്തും.
കടമ്പനാട് പുത്തൻവീട്ടിൽ പരേതരായ കെ.ജി. തോമസിന്റെയും ചിന്നമ്മയുടെയും മകളാണ്. തോമസ് അലക്സാണ്ടർ, പരേതനായ ജോർജ് തോമസ്, ജെയിംസ് തോമസ്, സൂസമ്മ തോമസ്, സാമുവൽ തോമസ്, റോയ് തോമസ് എന്നിവരാണ് സഹോദരങ്ങൾ
മക്കൾ: റോബിൻ മാത്യു, ഡോ. ജെയ്സൺ മാത്യു, കെവിൻ മാത്യു, മരുമക്കൾ: മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു. 1983ലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറി.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ ഒന്‍പത് വരെ സൈന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ(497, Godwin Avenue, Midland Park, NJ 07432) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം വെസ്റ്റ് വുഡ് സെമിത്തേരിയിൽ (23, Kinderkamack Road, West wood, New Jersey) നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി ജെറീഷ് വർഗീസ്: 201 621 1003.
|
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി. പാപ്പച്ചൻ മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.
ഭാര്യ: ജാൻസി ജോസഫ്. മക്കൾ: ഏരെൺ റാഫേൽ, ബെഞ്ചമിൻ ജോസഫ്. ലിയോ പാപ്പച്ചൻ(കാനഡ), ലിജു പാപ്പച്ചൻ എന്നിവർ സഹോദരങ്ങളാണ്
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ റെന്റൺ സെന്റ് സ്റ്റീഫൻ പള്ളിയിൽ. സംസ്കാരം പിന്നീട് വാഷിംഗ്ടണിൽ.
കൂടുതൽ വിവരങ്ങൾക്ക്: ബിജു 209 914 9649.
|
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഒക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ തങ്ങളുടെ വിദ്യാർഥികളും ഒരാൾ പൂർവവിദ്യാർഥിയുമാണെന്ന് മുസ്താംഗ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് സിറ്റി പോലീസ് സാർജന്റ് ഗാരി നൈറ്റ് അറിയിച്ചു നഗരത്തിന്റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച അഞ്ച് പേരുടെയും ശരീരത്തിൽ പരുക്കുകളുണ്ട്. കൊലപാതക സാധ്യത പോലീസ് തള്ളികളയുന്നില്ല. നിലവിൽ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
|
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നു വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച ലാ ക്രോസിലെ ഹ്മോംഗ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ ചർച്ച നടത്തുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് ഹാരിസ് പ്രഖ്യാപനം നടത്തിയത്. കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ തിരിച്ചറിയുന്നതിനെ കുറിച്ചാണ് സംഭാഷണമെന്ന് പ്രാഥമിക ആമുഖങ്ങൾക്ക് ശേഷം വൈസ് പ്രസിഡന്റ് ഹാരിസ് പറഞ്ഞു.
ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ഹോം ഹെൽത്ത് കെയർ കമ്പനികൾക്ക് മെഡികെയ്ഡ് നിലവിൽ പ്രതിവർഷം 125 ബില്യൺ ഡോളർ നൽകുന്നു.
|
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക്രാറ്റുകൾ പിന്തുണയോടെ അംഗീകാരം നേടി.
തിങ്കളാഴ്ച റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിയമനിർമാണം നാല് ഡെമോക്രാറ്റുകളുടെ നിർണായക പിന്തുണയോടെ അംഗീകാരം നേടി. ഈ നിയമനിർമാണം സമ്പൂർണ അസംബ്ലിയും സെനറ്റും പാസാക്കുകയും ഗവർണർ ഗാവിൻ ന്യൂസോമിന്റെ ഒപ്പം വയ്ക്കുകയും ചെയ്യേണ്ടതുണ്ട്.
ഹൈവേ തടയുകയും അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നത് തടയുകയും ചെയ്യുന്ന പ്രതിഷേധക്കാർക്ക് നിലവിൽ 100 ഡോളർ പിഴ ചുമത്തുന്നു. ഈ നിയമം പാസായാൽ പിഴ 200 ഡോളറായി ഇരട്ടിയാകും. മൂന്ന് വർഷത്തിനുള്ളിൽ ഒന്നിലധികം തവണ കുറ്റകൃത്യം ചെയ്യുന്നവർക്ക് പിഴ 1,000 ഡോളറായി ഉയർത്തും.
സാൻ ഫ്രാൻസിസ്കോഓക്ക്ലാൻഡ് ബേ ബ്രിഡ്ജിൽ നടന്ന പ്രതിഷേധം ഒരു പ്രാദേശിക ആശുപത്രിയിലെ മൂന്ന് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വൈകിപ്പിച്ചതായി തെക്കൻ കലിഫോർണിയയെ പ്രതിനിധീകരിക്കുന്ന കേറ്റ് സാഞ്ചസ് വിശദീകരിച്ചു. ജുവാൻ കാരില്ലോ, ഡയാൻ പപ്പാൻ, ക്രിസ് വാർഡ്, ഗ്രെഗ് ഹാർട്ട് എന്നിവരാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഈ ബില്ലിനെ പിന്തുണച്ചത്.
|
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
ന്യൂയോർക്ക് : 202426 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിന്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫൻ , ഡോ. കല ഷഹി നേതൃത്വത്തിന്റേത് .
വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ . കല ഷഹി നേതൃത്വം നൽകുന്ന പാനലിന്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വർഷമായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
ഹൂസ്റ്റൺ കമ്യൂണിറ്റി കോളേജിൽ നിന്നും ബിസിനസിലും , ഫിനാൻസിലും വിദ്യാർഥി കൂടിയായ ആകാശ് കെഎച്ച്എൻഎയുടെ യൂത്ത് കമ്മിറ്റിയിൽ അംഗമായും പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.
ആകാശ് അജീഷിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും മുതൽക്കൂട്ട് ആകുമെന്നും ഇത്തരം നിശ്ചയ ദാർഢ്യമുള്ള യുവജനങ്ങളെ ഫൊക്കാനയുടെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന് , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്‍ഗീസ് ,റോണി വര്‍ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്‍ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ് , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുൺ നായർ , റെജി വര്‍ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലിന്റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ആന്റോ വർക്കി, ലാജി തോമസ്, അഭിലാഷ് ജോൺ ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്ല ലാൽ, സ്നേഹ തോമസ് എന്നിവര്‍ അറിയിച്ചു .
വാര്‍ത്ത:
|
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് സ്റ്റാറ്റൻ ഐലൻഡിലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു.
നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കുശേഷം റവ. ഡോ. ജോൺസൺ സി. ജോൺ (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഷോൺ എബ്രഹാം (ജോയിന്റ് ട്രഷറർ, ഫാമിലി & യൂത്ത് കോൺഫറൻസ്), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ്, റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.
സമ്മേളനത്തിന്റെ തീം, തീയതി, വേദി, സ്പീക്കറുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഷോൺ എബ്രഹാം നൽകി. നോബിൾ വർഗീസ് റജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും നിക്കോൾ വർഗീസ് സംസാരിച്ചു. എല്ലാ ഇടവകകളിലെയും ടീമുകൾക്ക് അവരുടെ ക്രിസ്ത്യൻ പ്രമേയത്തിലുള്ള പരിപാടികൾ അവതരിപ്പിക്കാവുന്ന വിനോദ സായാഹ്നത്തെക്കുറിച്ച് നോയൽ വർഗീസ് ഓർമ്മിപ്പിച്ചു.
സ്പോൺസർഷിപ്പ് അവസരങ്ങൾ, റാഫിൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ റെജി വർഗീസ് പങ്കുവെച്ചു.റവ. ഡോ. ജോൺസൺ സി. ജോൺ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ സമർപ്പിച്ചു. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.
നിബു ഈപ്പൻ, പൊന്നച്ചൻ ചാക്കോ, സിബു വർഗീസ്, ഷാജി ജോൺ, ബെന്നി ഈപ്പൻ, തോമസ് സാമുവൽ, ലിൻഡ ജോൺ തുടങ്ങിയവരാണ് റാഫിൾ വാങ്ങി പിന്തുണ നൽകിയത്. കോൺഫറൻസിന് ആത്മാർത്ഥമായ പിന്തുണയും പ്രാർത്ഥനാ പൂർവ്വമായ സഹകരണവും നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ന്ധദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ’ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക’ (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
|
വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ റവ. ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെട്ടു.
സീറോ മലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിൾ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്ക് നയിച്ചുകൊണ്ടിരിരുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനായദാനിയേലച്ചൻ.
ജൂലൈ 18 വെള്ളിയാഴ്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്ക് കടന്നതായി ഭാരവാഹികൾ അറിയിച്ചു. ഇനി ഏതാനും സീറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിലേക്ക് ഒരാൾക്ക് 75 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. എല്ലാദിവസവും രാലെ 8.30 മുതൽ വൈകുന്നേറം 4.30 വരെയാണ് ധ്യാനം.
ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുന്പസാരം, മധ്യസ്ത പ്രാർഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. “നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാçകയും ചെയ്യും” (യോഹന്നാൻ 8:32) എന്നതാണ ധ്യാനവിഷയം.
ധ്യാനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പള്ളിയുടെ വെബ്സൈറ്റിലുള്ള ലിങ്കിൽ ക്ലിക്ക്ചെയ്ത് ഓണ്‍ലൈനിലൂടെ പേ കൾ രജിസ്റ്റർ ചെയ്യണം. ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നന്പരിൽ വിളിച്ച് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓണ്‍ലൈൻവഴി രജിസ്റ്റർ ചെയ്യുന്നവർ നേരിട്ട് രജിസ്റ്റർ ചെയ്യുന്നവർ രജിസ്ട്രേഷൻ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളിൽ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണ്.
ധ്യാനസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്: ഫാ. ബാബു മഠത്തിപ്പറന്പിൽ, വികാരി 773 754 9638, ഷൈൻ തോമസ്, സെക്രട്ടറി 445 236 6287, സോന ശങ്കരത്തിൽ, രജിസ്ട്രേഷൻ കോഓർഡിനേറ്റർ 267 701 0559.
|
ഫോമ സെൻട്രൽ റീജിയണിന്റെ കലാമേള രജിസ്ട്രേഷന്റെ അവസാന ദിവസം 28ന്
ഷിക്കാഗോ: ഷിക്കാഗോ ഫോമ സെൻട്രൽ റീജൺ സംഘടിപ്പിക്കുന്ന വാർഷിക കലാമേളയുടെ റജിസ്ട്രേഷൻ ഏപ്രിൽ 28ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരം നടക്കുന്നത് മെയ് നാലിന് ഡെസ്പ്ലയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിലാണ്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളിലായി വ്യക്തിഗത മത്സരങ്ങളും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും.
വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺകുട്ടിക്ക് കലാതിലകം, ആൺകുട്ടിക്ക് കലാപ്രതിഭ എന്നിവയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് റൈസിംഗ് സ്റ്റാർ അവാർഡും ക്യാഷ് പ്രൈസും നൽകും.
കൂടാതെ വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് പുന്റാകാനായിൽ ഓഗസ്റ്റിൽ നടക്കുന്ന ഫോമാ നാഷനൽ കൺവൻഷനിലെ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്ന് ആർവിപി ടോമി എടത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കോഓർഡിനേറ്റർ ജൂബി വള്ളിക്കളം 312 685 5829, കോഓർഡിനേറ്റേഴ്സ് ആഷാ മാത്യു 612 986 2663, ഡോ. സ്വർണ്ണം ചിറമേൽ 630 244 2068, ലിന്റാ ജോളിസ് 224 432 7602, ശ്രീജയ നിഷാന്ത് 847 769 1672
|
സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി
സ്റ്റാഫോർഡ്: ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെന്ററിൽ ഏപ്രിൽ 13, 14 വാരാന്ത്യങ്ങളിൽ സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർ സംഘടിപ്പിച്ച ആദ്യ ബാഡ്മിന്റ്ൺ ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കി. നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 32 ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ കാണുന്നതിനായി 300ലധികം കാണികൾ പങ്കെടുത്തു.
റവ. ഐസക് പ്രകാശിന്റെ നേതൃത്വത്തിൽ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച ടൂർണമെന്റ് സ്റ്റാഫോർഡ് മേയർ കെൻ മാത്യു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഓപ്പൺ, പുരുഷന്മാർ, സ്ത്രീകൾ, അണ്ടർ 14 ആൺകുട്ടികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ ടീമുകൾ മത്സരിച്ചു.
അണ്ടർ 14 വിഭാഗത്തിൽ യുവ ഷട്ടർമാരായ ഐസക്കും മാത്യുവും ഉൾപ്പെട്ട ടീം പപ്പടം വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയപ്പോൾ ഇമ്മാനുവലും ഫിലിപ്പും അടങ്ങുന്ന മല്ലു ബ്രോസ് റണ്ണറപ്പ് സ്ഥാനം നേടി. ഇമ്മാനുവൽ ടൂർണമെന്റിലെ റൈസിംഗ് സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു.
വനിതാ വിഭാഗത്തിൽ പെർലാൻഡ് മല്ലു ബ്ലാസ്റ്റേഴ്സും താരങ്ങളായ അലീഷയും ഡയോണയും ഒന്നാം സ്ഥാനത്തെത്തി. അവരുടെ ശ്രദ്ധേയമായ ടീം വർക്കും തന്ത്രവും അവരുടെ എതിരാളികളായ ശീതളും സാൻഡിയും അടങ്ങുന്ന വണ്ടർ വിമൻ എന്ന റണ്ണറപ്പ് ടീമിനെതിരെ അവരെ വിജയത്തിലേക്ക് നയിച്ചു. കോർട്ടിലെ അവളുടെ ആധിപത്യ സാന്നിധ്യത്തെ അടിവരയിട്ട് ഈ വിഭാഗത്തിലെ മികച്ച കളിക്കാരിയെന്ന ബഹുമതിയും അലീഷയ്ക്ക് ലഭിച്ചു.
50 ആൻഡ് ഓവർ വിഭാഗത്തിൽ സാവിയോയും വിനുവും പ്രതിനിധീകരിച്ച ഹരികേയിൻ വിജയികളായി. ആവേശകരമായ പോരാട്ടം കാഴ്ചവെച്ച അലക്സും ജോർജും ചേർന്ന് രൂപീകരിച്ച ഹിറ്റ്മാൻ ജോഡിയാണ് റണ്ണർഅപ്പ് സ്ഥാനം നേടിയത്.
ഓപ്പൺ വിഭാഗത്തിൽ, ക്ലെമന്റും നജാഫും അടങ്ങുന്ന ഡാളസ് മച്ചാൻസ് വിജയികളായി. മലങ്കര വാരിയേഴ്സിലെ അജയ്, ജോജി എന്നിവർ റണ്ണർ അപ്പ് കിരീടം നേടുകയും ചെയ്തു. ടൂർണമെൻ്റിലുടനീളം തൻ്റെ മികച്ച പ്രകടനത്തിന് വിഭാഗത്തിലെ മികച്ച കളിക്കാരനായി ക്ലെമൻ്റ് തിരഞ്ഞെടുക്കപ്പെട്ടു.
സെൻ്റ് പോൾസ് & സെൻ്റ് പീറ്റേഴ്സ് ചർച്ചിന്റെ ബാഡ്മിൻറൺ ടൂർണമെന്റ് അമേച്വർ ബാഡ്മിന്റൺ പ്രേമികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി മാത്രമല്ല, കായികക്ഷമതയുടെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുകയും ചെയ്യുന്നതാണ്.
അതിൽ ഇടവക പരിപൂർണ്ണമായി വിജയിച്ചു. പ്രഥമ ടൂർണമെന്റ് വിജയകരമായതോടെ ഇടവക കൂടുതൽ പങ്കാളിത്തവും മത്സരങ്ങളുമുള്ള അടുത്ത വർഷത്തെ ടൂർണമെൻ്റിനായുള്ള ആലോചനകൾ ആരംഭിച്ചു കഴിഞ്ഞു.
|
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്
ഓസ്റ്റിൻ: ടെക്സാസിൽ പത്തുവയസുള്ള ആൺകുട്ടി രണ്ടുവർഷം മുമ്പ് 32 വയസുകാരനെ വെടിവച്ചു കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ പറയുന്നു. ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട് പറഞ്ഞതായി അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.
രണ്ട് വർഷം മുമ്പ് ആ മനുഷ്യൻ വെടിയേറ്റപ്പോൾ എട്ടാം ജന്മദിനത്തിൽ ആൺകുട്ടിയെ ഒരു മാനസികരോഗാശുപത്രിയിൽ പരിശോധിച്ചെങ്കിലും അന്നത്തെ വയസ് കാരണം കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഗോൺസാലെസ് കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ക്രിമിനൽ കുറ്റവാളിയാകാൻ ഒരു കുട്ടിക്ക് കുറഞ്ഞത് 10 വയസ് പ്രായമുണ്ടായിരിക്കണമെന്നാണ് ടെക്സസിലെ നിയമം. ഈ മാസം ആദ്യം നടന്ന മറ്റൊരു സംഭവത്തിൽ ബസിൽ വച്ച് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയതിന് ആൺകുട്ടിയെ ജുവനൈൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സാൻ അൻ്റോണിയോയിൽ നിന്ന് 60 മൈൽ കിഴക്കായി നിക്സണിലെ ആർവി പാർക്കിൽ ഉറങ്ങുകയായിരുന്ന ബ്രാൻഡൻ ഒ ക്വിൻ റാസ്ബെറി (32) 2022ൽ തലയ്ക്ക് വെടിയേറ്റു മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. .
ഈ വർഷം ഏപ്രിൽ 12 ന് സ്കൂൾ ബസിൽ വച്ച് മറ്റൊരു വിദ്യാർഥിയെ ആക്രമിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു വിദ്യാർഥിയെക്കുറിച്ച് ഷെരീഫിന്റെ പ്രതിനിധികളെ ബന്ധപ്പെട്ടതിനെത്തുടർന്ന് ആൺകുട്ടിക്ക് കേസുമായി ബന്ധം വെളിപ്പെട്ടത് രണ്ടുവർഷം മുമ്പ് ഒരാളെ കൊലപ്പെടുത്തിയതായി കുട്ടി നേരത്തെ മൊഴി നൽകിയിരുന്നതായി അവർ മനസിലാക്കി.
ആൺകുട്ടിയെ ഒരു ചൈൽഡ് അഡ്വക്കസി സെൻ്ററിലേക്ക് കൊണ്ടുപോയി, അവിടെ റാസ്ബെറിയുടെ മരണത്തിൻ്റെ വിശദാംശങ്ങൾ ഇൻ്റർവ്യൂ ചെയ്യുന്നവർക്കായി വിവരിച്ചു, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആർവി പാർക്കിലെ റാസ്ബെറിയിൽ നിന്ന് കുറച്ച് അകലെ താമസിക്കുന്ന മുത്തച്ഛനെ താൻ സന്ദർശിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. 9 എംഎം പിസ്റ്റളും അതിൻ്റെ “അഴുക്കും നിറവും വിവരിച്ച അദ്ദേഹം അത് തൻ്റെ മുത്തച്ഛൻ്റെ ട്രക്കിൻ്റെ കയ്യുറ ബോക്സിൽ നിന്ന് എടുത്തതായി പറഞ്ഞു.
റാസ്ബെറിയുടെ ആർവിയിൽ പ്രവേശിച്ച് തലയിൽ വെടിയുതിർക്കുകയും പോകുന്നതിന് മുമ്പ് സോഫയിലേക്ക് വീണ്ടും വെടിയുതിർക്കുകയും പിന്നീട് തോക്ക് ട്രക്കിലേക്ക് തിരികെ നൽകുകയും ചെയ്തതായി കുട്ടി വിവരിച്ചു, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
താൻ നേരത്തെ പാർക്കിൽ വെച്ച് റാസ്ബെറിയെ കണ്ടിരുന്നുവെന്നും എന്നാൽ അവനെ ഒരിക്കലും കണ്ടിട്ടില്ലെന്നും അവനോട് ദേഷ്യപ്പെടാൻ ഒരു കാരണവുമില്ലെന്നും കുട്ടി അഭിമുഖക്കാരനോട് പറഞ്ഞു. രണ്ട് ദിവസമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് റാസ്ബെറിയുടെ മൃതദേഹം കണ്ടെത്തിയത്.
മുത്തച്ഛൻ പിന്നീട് പിസ്റ്റൾ വിറ്റതായി കുട്ടി പറഞ്ഞു. പ്രതിനിധികൾ അത് ഒരു കടയിൽ കണ്ടെത്തി. മുൻ കുറ്റകൃത്യം നടന്ന സ്ഥലത്തെ ഷെൽ കേസിംഗുകൾ തോക്കുമായി പൊരുത്തപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ന്ധകുറ്റകൃത്യത്തിൻ്റെ തീവ്രതയും കുട്ടിയുടെ മാനസിക ക്ഷേമത്തെക്കുറിച്ചുള്ള നിരന്തരമായ ഉത്കണ്ഠയും കാരണം ആൺകുട്ടിയെ 72 മണിക്കൂർ അടിയന്തര തടങ്കലിൽ പാർപ്പിച്ചുന്ധ എന്ന് ഷെരീഫിൻ്റെ ഓഫീസ് അറിയിച്ചു.
വിലയിരുത്തലിനും ചികിത്സയ്ക്കുമായി അദ്ദേഹത്തെ സാൻ അൻ്റോണിയോയിലെ ഒരു മാനസികരോഗാശുപത്രിയിൽ കൊണ്ടുവന്നു, തുടർന്ന് ഗോൺസാലെസ് കൗണ്ടിയിലേക്ക് തിരികെ കൊണ്ടുപോയി. സ്കൂൾ ബസ് സംഭവത്തിൻ്റെ പേരിൽ തീവ്രവാദ ഭീഷണി മുഴക്കിയ കുറ്റത്തിനാണ് ഇയാളെ ജുവനൈൽ തടങ്കലിൽ പാർപ്പിച്ചത്.ആൺകുട്ടിയുടെ കുടുംബത്തിന് ഒരു അഭിഭാഷകനുണ്ടോ എന്ന് ഉടൻ വ്യക്തമല്ല.
|
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തുന്ന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ 2024 ഏപ്രിൽ 14 ഞായറാഴ്ച ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.
ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ലിസ് പോത്തൻ, റോണ വർഗീസ്, മില്ലി ഫിലിപ്പ്, ഐറിൻ ജോർജ് എന്നിവരായിരുന്നു സന്ദർശന സംഘത്തിൽ.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ടോജോ ബേബി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാണി പ്ലാംപറമ്പിൽ (ഇടവക ട്രസ്റ്റി), ജെയിൻ കല്ലറക്കൽ (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ ചേർന്നു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാലു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ വേദി, തീയതി, തീം, പ്രാസംഗികർ , വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ലിസ് പോത്തൻ നൽകി. കഴിഞ്ഞ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ സ്വന്തം അനുഭവവും സമവിശ്വാസത്തിലുള്ള മറ്റുള്ളവരുമായുള്ള കൂട്ടായ്മ തന്റെ വിശ്വാസം ശക്തിപ്പെടുത്താൻ സഹായിച്ചതെങ്ങനെയെന്നും ലിസ് പോത്തൻ കൂട്ടിച്ചേർത്തു.
രജിസ്ട്രേഷൻ നടപടികളെക്കുറിച്ചും കോൺഫറൻസിൻ്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും റോണ വർഗീസ് സംസാരിച്ചു. റാഫിൾ ടിക്കറ്റുകൾ, ആകർഷകമായ സമ്മാനങ്ങൾ, കോൺഫറൻസിനെ പിന്തുണയ്ക്കാൻ ലഭ്യമായ സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഐറിൻ ജോർജ്ജ് പങ്കിട്ടു.
കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റർടൈൻമെന്റ് നൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മില്ലി ഫിലിപ്പ് പങ്കുവെച്ചു, കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് അവരുടെ താലന്തുകൾ പ്രകടിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.
സുവനീറിൽ ആശംസകൾ രേഖപ്പെടുത്താൻ ഫാ. ടോജോ ബേബി ഇടവകയെ പ്രതിനിധീകരിച്ച് സംഭാവന നൽകി. സുവനീറിൽ വ്യക്തിപരമായ ആശംസകൾ ഉൾപ്പെടുത്താൻ വർഗീസ് സി. ജോൺ സംഭാവന നൽകി. റാഫിൾ ടിക്കറ്റുകൾ വാങ്ങി നിരവധി അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ:
914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087)
എന്നിവരുമായി ബന്ധപ്പെടുക.
|
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് , മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റ് യൂത്ത് ഓഫ് ഡാളസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡാളസിൽ സ്വീകരണം നൽകി.
ഏപ്രിൽ മൂന്നിന് വൈകുന്നേരം റിച്ചാർഡ്സണിലെ മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റിൽ സ്വീകരണ യോഗം സംഘടിപ്പിച്ചു. ഡബ്ല്യുഎംസി ഡാളസ് പ്രൊവിൻസ് സെക്രട്ടറിയും ഇന്ത്യൻ കമ്മ്യൂണിറ്റി അഫയേഴ്സ് പ്രതിനിധിയുമായ അലക്സ് അലക്സാണ്ടർ യോഗത്തിൽ മുഹമ്മദ് സിനാനെ ഡാളസ് മലയാളി സമൂഹത്തിനു പരിചയപ്പെടുത്തി.
മുഹമ്മദ് സിനാൻ കോഴിക്കോട്ട് നിന്ന് മഹീന്ദ്ര എസ്യുവിയിൽ തുടങ്ങിയ യാത്ര 54 രാജ്യങ്ങളിൽ പിന്നിട്ടാണ് അമേരിക്കയിലെത്തിയത് . 44 രാജ്യങ്ങൾ കൂടി സന്ദർശിക്കാനാണ് പദ്ധതി. 125 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ ഡബ്ല്യുഎംസി ഡാളസ് പ്രൊവിൻസ് ചെയർമാൻ ചെറിയാൻ അലക്സാണ്ടർ സ്വാഗതം ആശംസിച്ചു.
സദസിനു മുഹമ്മദ് സിനാനുമായി സംവദിക്കാൻ ചോദ്യോത്തര വേള സംഘടിപ്പിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ചു. ചെറിയാൻ അലക്സ് അലക്സാണ്ടർ, അലക്സ് അലക്സാണ്ടർ, സാബു യോഹന്നാൻ (ഡബ്ല്യുഎംസി ട്രഷറർ) എന്നിവർ ചേർന്ന് അവാർഡു നൽകി അദ്ദേഹത്തെ ആദരിച്ചു.
ടിജോ ജോയ് (ലൈറ്റ് മീഡിയ എൻ്റർടൈൻമെന്റ് ), ദീപക് നായർ (കേരള അസോസിയേഷൻ ഓഫ് ഡാളസ് ), സിജു വി. ജോർജ് (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്) തുടങ്ങി വിവിധ മലയാളി സംഘടകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ജയകുമാർ പിള്ള, ജിജി പി. സ്കറിയ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ, ഡാളസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ആദരസൂചകമായി പ്രത്യേക കാഷ് അവാർഡും ചടങ്ങിൽ മുഹമ്മദ് സിനാനു നൽകി. മസാല ട്വിസ്റ്റ് റസ്റ്റോറന്റ് ഉടമ സാബു യോഹന്നാൻ നന്ദി രേഖപ്പെടുത്തി.
|
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്മന്റണിൽ പ്രകാശനം ചെയ്തു. മെഡോസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പാസ്റ്റർ സാം വർഗീസിന് നൽകി എഴുത്തുകാരിയായ ഗ്ലെന്ന ഫിപ്പെനാണ് പുസ്തകം പ്രകാശനം ചെയ്തത്.
50 വർഷത്തിലധികമായി ആൽബെർട്ടയിൽ താമസിക്കുന്ന മാത്യുവും (ജോയ് അങ്കിൾ), ഭാര്യ റെയ്ച്ചലും (മോളി ആന്റി) മലയാളികളുടെ ഇടയിൽ അവരുടെ സേവന മനോഭാവം കൊണ്ട് ഏറെ സുപരിചിതരാണ്.
മാത്യുവിന്റെ 30 വർഷം നീണ്ട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജോലിയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും കാനഡയിലെത്തി ജീവിതം കരുപിടിപ്പിച്ച ഒരാളുടെ കാഴ്ചപ്പാടിലൂടെയാണ് നോവൽ വികസിക്കുന്നത്.
ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദൈനംദിന ജീവിതവും രോഗികളുടെ സ്വഭാവ സവിശേഷതകളും ജോലിക്കാരുടെ അനുഭവങ്ങളും കൂടി ജീവിതത്തിന്റെ പ്രസാദൽമകത തുടിക്കുന്ന ഒരു വായന അനുഭവമാണ് ഈ നോവൽ.
തെറാപ്യുട്ടിക് കമ്യൂണിക്കേഷന്റെ നിരവധി ഉദാഹരണങ്ങൾ ഈ നോവലിൽ കാണാമെന്ന് അവതാരിക എഴുതിയ ഡോ.പി.വി.ബൈജു പറഞ്ഞു. ചാപ്ലൈൻ ഡെയിൻസ് കുര്യൻ, പാസ്റ്റർ കെൻ മക്ഡൊണാൾഡ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശ്രുതി ഹരിഹരനും അർപ്പിത തോമസും പുസ്തകത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ വായിച്ചു. പുസ്തക രചനയുടെ അനുഭവങ്ങളെകുറിച്ച് ഗ്രന്ഥകർത്താവ് സംസാരിച്ചു.
മേരി തോമസ് അവതാരകയായിരുന്നു. മനോജ് മാത്യു ചടങ്ങിന് നന്ദി പറഞ്ഞു. ഇന്ത്യയിലും നോർത്ത് അമേരിക്കയിലും പുസ്തകം ആമസോണിലൂടെ ലഭിക്കും.
|
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഓർമ ഇന്റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. സർജന്റ് ബ്ലെസൺ മാത്യു (വൈസ് പ്രസിഡന്റ്), അലക്സ് അബ്രാഹം (സെക്രട്ടറി), ഷൈല രാജൻ (ജോയിന്റ് സെക്രട്ടറി), റോബർട് ജോൺ അരീച്ചിറ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
2009ൽ ഫിലഡൽഫിയയിലാണ് ഓർമ ഇന്റർനാഷണൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമ ഇന്റർനാഷണലിന്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
|
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളായ റിതിൻ വർഗീസ്, റീമ വർഗീസ് എന്നിവർക്ക് അമേരിക്കയിൽനിന്നുള്ള അംഗീകാരം.
സാങ്കേതികരംഗത്തെ മികവിന് അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ഏർപ്പെടുത്തിയ ചാൾസ് ടി. മെയിൻ സിൽവർ മെഡലും രണ്ടര ലക്ഷം രൂപയുടെ കാഷ് അവാർഡുമാണ് റിതിൻ നേടിയത്.
റീമയ്ക്ക് അര ലക്ഷം രൂപയുടെ പ്രോത്സാഹന സമ്മാനവും ലഭിക്കും. ഇരുവരും സഹോദരങ്ങളാണ്. ന്യൂയോർക്കിൽ മേയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.
|
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.
സൗത്ത് കെഡ്സി അവന്യൂവിലെ 5500 ബ്ലോക്കിൽ വെടിവയ്പ്പ് നടന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് എത്തിയ പോലീസുകാർ വെടിയേറ്റനിലയിൽ ലൂയിസ് ഹ്യൂസ്കയെ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ലൂയിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
31ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ലൂയിസ് കൊല്ലപ്പെട്ടത്. ആറുവർഷമായി പോലീസ് സേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
|
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക്കൻ ഗ്ലോബ് ട്രോട്ടിംഗ് അസോസിയേറ്റഡ് പ്രസ് ലേഖകൻ ടെറി ആൻഡേഴ്സൺ(76) അന്തരിച്ചു.
1993ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട "ഡൻ ഓഫ് ലയൺസ്' എന്ന ഓർമക്കുറിപ്പിൽ, ഭീകരവാദികൾ തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കുന്നതുമായ വിവരങ്ങൾ ടെറി ആൻഡേഴ്സൺ ഉൾപ്പെടുത്തിയിരുന്നു.
ആൻഡേഴ്സൺ ഞായറാഴ്ച ന്യൂയോർക്കിലെ ഗ്രീൻവുഡിലെ വീട്ടിലാണ് അന്തരിച്ചത് എന്ന് മകൾ സുലോമി ആൻഡേഴ്സൺ അറിയിച്ചു. അടുത്തിടെ നടത്തിയ ഹൃദയ ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലമാണ് ആൻഡേഴ്സൺ മരിച്ചതെന്നും മകൾ കൂട്ടിച്ചേർത്തു.
|
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ അസ്റ്റുകളിലേക്കു നിക്ഷേപകർ കൂടുതൽ ആകർഷിക്കപെടുമ്പോൾ ഈ മേഖലയിൽ തട്ടിപ്പിന്റെ കഥകൾ കൂടുതലായി പുറത്തുവരുന്നു.
ഇപ്പോൾ സാമ്പത്തിക വേട്ടയാടൽ കൂടുതലായി നടക്കുന്നത് ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിറ്റ്കോയിനുകളുടെ ടെല്ലർ മെഷീനുകൾ അല്ലെങ്കിൽ ബിടിഎമ്മുകൾ ഉപഭോക്താക്കൾക്കു ബിറ്റ്കോയിൻ കോൺവെർഷനുകൾ നടത്താനുള്ള കേന്ദ്രങ്ങളാണ്.
ഇവ ടെല്ലർ മെഷീനുകൾ പോലെയാണ്. ഗ്യാസ് സ്റ്റേഷനുകളിലും മദ്യ, കൺവീനിയന്‍സ് സ്റ്റോറുകളിലും സാധാരണ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ കേന്ദ്രങ്ങളിലും ഇവ കണ്ടുവരുന്നു. ബിടിഎം വ്യവസായം വല്ലാതെ വളർന്നത് കോവിഡ് കാലത്താണ്.
ആ നാല് വർഷങ്ങളിൽ എടിഎം യൂണിറ്റുകൾ അഞ്ചിരട്ടി കൂടുതൽ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ കോയിൻ എടിഎം റഡാർ കണക്കു പ്രകാരം യുഎസിൽ 31100 ബിടിഎം യൂണിറ്റുകൾ ഉണ്ട്. ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് കറുത്ത വർഗക്കാരുടെയും ലാറ്റിനോ വിഭങ്ങളുടെയും നിവാസ പരിസരത്താണെന്നു കാണാം.
ഈ ബിറ്റ്കോയിൻ എടിഎം ലൊക്കേഷനുകൾ ഓരോ ഇടപാടിനും 22 ശതമാനം ഫീസ് ചാർജ് ചെയ്യുന്നു. യുഎസിലെ ഏറ്റവും വലിയ ബിറ്റ് കോയിൻ ഓപ്പറേറ്ററായ ബിറ്റ്കോയിൻ ഡിപ്പോ 7300 ബിടിഎമ്മിലൂടെ ഏപ്രിൽ എട്ടിലെ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ ഫീസ് ചാർജ് ചെയ്തതായിട്ടാണ് കരുതുന്നത്.
എല്ലാ സാമ്പത്തിക സേവനങ്ങളും സേവിംഗ്സ്, ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങിയവയും ഡിപ്പോ വാഗ്ദാനം ചെയ്യുന്നു. ഡിപ്പോയുടെ 80 ശതമാനത്തിൽ അധികം ഉപഭോക്താക്കളും വാർഷിക വരുമാനം 80,000 ഡോളറിൽ അധികം നേടുന്നില്ല. ഇതാണ് 2023 നവംബറിൽ ഡിപ്പോ നൽകിയ വിവരം.
ഒരു പേ ഡേ ലെൻഡർ നിങ്ങളുടെ ചെക്കിന് ഞാൻ ഇന്ന് ക്യാഷ് നൽകാം. ഞാൻ 25 ശതമാനമോ 30 ശതമാനമോ ചാർജ് ചെയ്യും. പക്ഷെ നിങ്ങൾക്ക് ഇന്ന് തന്നെ ശേഷിച്ച ക്യാഷ് കൊണ്ട് പോകാമെന്ന് പറയുന്നത് പോലെയാണിത്, കൻസാസ് സിറ്റിയുടെ ഫെഡറൽ റിസേർവ് ബാങ്കിന്റെ ഫ്രാങ്ക്ളിൻ നോൾ പറഞ്ഞു.
ബിറ്റ്കോയിൻ ഡിപ്പോ പ്രസിഡന്റും സിഇഒയുമായ ബ്രാൻഡോൺ മെന്റ്സ് കറുത്ത വർഗക്കാരുടെയും ലാറ്റിനോകളുടെയും പ്രദേശങ്ങളിലാണ് തങ്ങളുടെ കൂടുതൽ എടിഎമ്മുകൾ എന്ന വാദം നിഷേധിച്ചു.
|
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്കിറ്റ് ആർട്സ് സെന്ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ നടക്കും. നോർത്ത് ടെക്സസിലെ വിവിധ നഗരങ്ങളിലെ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് പരിശീലനം നടത്തി വരുന്ന നർത്തന ഡാൻസ് സ്കൂളിൽ ഇപ്പോൾ 140ൽ അധികം കുട്ടികൾ നൃത്തം അഭ്യസിക്കുന്നുണ്ട്.
ഹാനാ ജോണിന്റെ നർത്തന ഡാൻസിൽ പരിശീലനം നൽകുന്നത് ഹാനാ ജോൺ, അലീസ മാത്യു, ബ്രിന്റാ ബേബി, ടിഫെനി ആന്റണി എന്നിവരാണ്. പ്രധാനമായും ഭരതനാട്യം, ബോളിവുഡ് ഡാൻസുകൾ എന്നിവയുടെ പരിശീലനം ഗാർലൻഡിലും പ്ലാനോയിലുമായിയാണ് നടത്തുന്നത്.
ഈ ഡാൻസ് സ്കൂളിലെ കുട്ടികൾ വിവിധ സ്റ്റാർ ഷോകളിലും പങ്കെടുക്കുന്നുണ്ട്. വിലാസം: മെസ്കിറ്റ് ആർട്സ് സെന്റർ, 1527 നോർത്ത് ഗാലോവേ അവന്യൂ, മെസ്കിറ്റ്, ടെക്സസ് 75149.
|
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
അഞ്ച് വയസുള്ള ആൺകുട്ടിയും എട്ട് വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
66 വയസുള്ള സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നതെന്ന് മൺറോ കൗണ്ടി ഷെരീഫ് ട്രോയ് ഗുഡ്നഫ് പറഞ്ഞു.
|
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫിന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.
ചെറിയാൻ പെരുമാൾ (ഫാമിലി കോൺഫറൻസ് സെക്രട്ടറി), മാത്യു വർഗീസ് (റാഫിൾ കോഓർഡിനേറ്റർ), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോനാഥൻ മത്തായി, ആരൺ ജോഷ്വ, റയൻ ഉമ്മൻ, ആഞ്ജലീന ജോഷ്വ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഫാമിലി യൂത്ത് കോൺഫറൻസ് ടീമിന് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സ്വാഗതം നൽകി.
വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയിൽ നടന്ന പൊതുയോഗത്തിൽ വികാരി ഫാ. റോയി പി. ജോർജ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോൺഫറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും എല്ലാ അംഗങ്ങളെയും ക്രിസ്തുവിലേക്കും തമ്മിൽ തമ്മിലും അടുപ്പിക്കുന്നതിലും കോൺഫറൻസിലെ ധ്യാനങ്ങൾ, ചർച്ചകൾ, ശുശ്രൂഷകൾ എന്നിവയുടെ സ്വാധീനം ഫാ. റോയി പി. ജോർജ് ഊന്നിപ്പറഞ്ഞു.
ചെറിയാൻ പെരുമാൾ സമ്മേളന തീയതി, സമയം, സ്ഥലം, പ്രസംഗകർ എന്നിവ വിശദീകരിച്ചു. മാത്യു ജോഷ്വ രജിസ്ട്രേഷൻ നടപടികൾ വിവരിച്ചു. മാത്യു വർഗീസ് റാഫിളിനെ കുറിച്ചും സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചും സംസാരിച്ചു. ജോനാഥൻ മത്തായി സുവനീർ സംബന്ധിച്ച വിവരങ്ങൾ നൽകി.
ആഞ്ജലീന ജോഷ്വ എന്റർടൈൻമെന്റ് നൈറ്റിൽ ഇടവകാംഗങ്ങൾ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു. തോമസ് മത്തായി (ഇടവക സെക്രട്ടറി), ബെഞ്ചമിൻ സാമുവൽ (മലങ്കര അസോസിയേഷൻ അംഗം), സിബു തോമസ് (ഭദ്രാസന അസംബ്ലി അംഗം) തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഇടവകയിൽ നിന്നുള്ള സുവനീറിനുള്ള പരസ്യം തോമസ് മത്തായി കൈമാറി. തോമസ് മത്തായിയും സുവനീറിൽ ആശംസകൾ നൽകി പിന്തുണച്ചു. ഡോ. സീമ ജേക്കബ് ഗോൾഡ് സ്പോൺസർ ആയും ശൈലേഷ് ചെറിയാൻ ഗ്രാൻഡ് സ്പോൺസറായും പിന്തുണ വാഗ്ദാനം ചെയ്തു.
ജോർജ് വർഗീസ് റാഫിൾ ടിക്കറ്റ് കിക്ക് ഓഫ് നിർവഹിച്ചു. കൂടാതെ 27 അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ നൽകിയത് ആവേശകരമായ അനുഭവമായി. മാത്യു സാമുവലിന്റെയും തോമസ് ജോർജിന്റെയും കുടുംബങ്ങൾ കോൺഫറൻസിൽ രജിസ്റ്റർ ചെയ്തത് മികച്ച തുടക്കമായി.
വികാരിയും ഭാരവാഹികളും ഇടവകാംഗങ്ങളും നൽകിയ മികച്ച സഹകരണത്തിനും പിന്തുണയ്ക്കും കോൺഫറൻസ് ടീം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ.
പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം
ബഹുമാനപ്പെട്ട അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ, സൈമൺ ചാമക്കാല കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സൈമൺ വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്യൂണിറ്റി അംഗമാണ്. മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തന്റെ പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിക്കുന്നു. ഇപ്പോൾ, കരോൾട്ടൺ സിറ്റി കൗൺസിലിൽ ഞങ്ങളെ പ്രതിനിധീകരിച്ച് വിശാലമായ സമൂഹത്തിലേക്ക് തന്റെ സേവനം വ്യാപിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.
സൈമണിന്റെ സ്ഥാനാർഥിത്വം ഞങ്ങൾക്ക് പ്രാദേശിക ഭരണത്തിൽ ശബ്ദമുയർത്താനും ഞങ്ങളുടെ കമ്യൂണിറ്റിയുടെ മൂല്യങ്ങളും താത്പര്യങ്ങളും ഫലപ്രദമായി പ്രതിനിധീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസരവും നൽകുന്നു.
നമുക്ക് ഒരുമിച്ച് സൈമണിന്റെ പിന്നിൽ അണിനിരക്കുകയും കരോൾട്ടൺ സിറ്റി കൗൺസിലിൽ ഒരു സീറ്റ് ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള നേരത്തെയുള്ള വോട്ടെടുപ്പ് ഈ മാസം 30 വരെ തുടരും.
ഔദ്യോഗിക തെരഞ്ഞെടുപ്പ് ദിവസം മേയ് നാല് ആണ്. ഈ നിർണായക ഘട്ടത്തിൽ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി സൈമൺ ചാമക്കാലയ്ക്ക് നിങ്ങളുടെ പിന്തുണ അറിയിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് ഡാളസിലെ സഹപ്രവർത്തകർ എന്ന നിലയിൽ ഞങ്ങളുടെ ഓരോ കരോൾട്ടൺ നിവാസികളോടും ഞാൻ അഭ്യർഥിക്കുന്നു.
കരോൾട്ടണിലെ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമീപിക്കുന്നതും സൈമണിനെ പിന്തുണയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഈ സുപ്രധാന വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ മടിക്കരുതെന്നും പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു
|
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10.30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന ചേരുന്ന യോഗത്തിൽ തൈറോയ്ഡ് ഡിസീസ് എന്ന വിഷയത്തെ അധികരിച്ച് ഡോ. അജി ആര്യൻകാട്ടും ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) പ്രഭാഷണം നടത്തും.
സീനിയർ ഫോറത്തിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര എന്നിവർ അഭ്യർഥിച്ചു
കൂടുതൽ വിവരങ്ങൾക്ക്: ജയ്സി ജോർജ് 469 688 2065, ബേബി കൊടുവത്ത് 214 608 8954.
|
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024 2025 പ്രവർത്തനോദ്ഘാടനം സീറോമലബാർ ഓഡിറ്റോറിയത്തിൽ അതിഗംഭീരമായി സംഘടിപ്പിച്ചു. ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ചു.
പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കളെ കൊണ്ട് സമ്പുഷ്ടമായിരുന്ന പരിപാടിയിൽ ഐപിസിഎൻഎ നാഷണൽ ലീഡേഴ്സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി മാധ്യമപ്രവർത്തകൻ ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് റെപ്രസന്റിറ്റീവ് ജാറെഡ് സോളമൻ എന്നിവർ പങ്കെടുത്തു.
ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആന്റണി, സജി പോത്തൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റ് മധു കൊട്ടാരക്കര, ജിൽ ഐസാസ് എന്നിവർ ആശംസ അറിയിക്കാൻ എത്തിയിരുന്നു.
സാമൂഹിക സംസാരിക മേഖലകളിൽ ഉയർന്ന നിലകളിൽ പ്രവർത്തിക്കുന്ന ഫിലാഡൽഫിയയിലെ മലയാളി സമൂഹവുമായി എന്നും അടുത്ത ബന്ധം പുലർത്തിയിട്ടുള്ളതായി നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.
യുവത്വത്തിന്റെ പ്രതീകമായ അരുൺ കോവാറ്റിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയ ചാപ്റ്ററിൽ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുമെന്നു നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. ഫിലാഡൽഫിയ ചാപ്റ്ററിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന ചാപ്റ്റർ ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ മുഖ്യാതിഥികളെ യോഗത്തിനു പരിചയപ്പെടുത്തി.
മുഖ്യതിഥി ഡാൻ ക്യൂല്ലാർ മുഖ്യപ്രഭാഷണത്തിനു ശേഷം ന്യൂസ് റിപ്പോർട്ടിംഗിനു വേണ്ട കാര്യങ്ങൾ വിവരിക്കുകയും ചോദ്യോത്തര പരിപാടി നടത്തുകയും ചെയ്യുകയുണ്ടായി. ഡാൻ ക്യൂല്ലാറിനു ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ മൊമെന്റോ സമർപ്പിച്ചു.
ഫിലാഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ മുഖ്യസ്പോൺസർ ജോ ചെറിയാന് പ്രത്യേക മൊമന്റോ സമർപ്പിച്ചു. ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ മുഖ്യതിഥി ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ജോയിന്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു. ജോർജ് നടവയൽ കലാ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് റോജിഷ് സാമുവേൽ സ്വാഗതവും ലിജോ ജോർജ് നന്ദി പ്രകാശനവും നടത്തി.
ജോയിന്റ് ട്രഷറർ സിജിൻ തിരുവല്ല ഛായാഗ്രഹണ ക്രമീകരണവും ജിനോ ജേക്കബ് ഭദ്രദീപ ക്രമീകരണവും നടത്തി. സ്റ്റേറ്റ് റപ്രസന്റിറ്റീവും അറ്റോർണി ജനറൽ കാൻഡിഡേറ്റുമായ ജാറെഡ് സോളമനെ ജോബി ജോർജ് സദസിനു പരിചയപ്പെടുത്തി.
ഫൊക്കാന ഫോമാ സംഘടനകളുടെ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സ്ഥാനാർഥികൾക്ക് പരിചയപ്പെടുത്താനുള്ള അവസരം പരിപാടിയോടനുബന്ധിച്ചു ക്രമീകരിക്കപ്പെടുകയുണ്ടായി.
സുധാ കർത്താ ഏകോപിപ്പിച്ചു നടപ്പാക്കിയ പരിപാടിയിൽ ഫൊക്കാന സ്ഥാനാർഥികളായ സജിമോൻ ആന്റണി, രാജൻ സാമുവേൽ, റോണി വർഗീസ്, മില്ലി ഫിലിപ്പ്, സജി പോത്തൻ, ഷാലു പുന്നൂസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രസിഡന്റ് റെവ ഫിലിപ്സ് മോടയിൽ, മാപ് പ്രസിഡന്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യുഎംസി പ്രസിഡന്റ് റെനി ജോസഫ്, ഐപിസിഎൻഎ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ്, അലക്സ് തോമസ് എന്നിവർ ആശംസ അറിയിച്ചു.
ഭരതം ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സമൂഹ നൃത്തം പരിപാടികൾക്ക് നയന മനോഹാരിത പകർന്നു. ജോൺ നിഖിൽ അവതരിപ്പിച്ച വയലിൽ സംഗീതധാര ശ്രദ്ധ പിടിച്ചുപറ്റി.
എലിസബത്ത് മാത്യു, ജെയ്സൺ ഫിലിപ്പ് എന്നിവരയുടെ ഗാനാലാപനങ്ങൾ പരിപാടിക്ക് മികവേകുകയും കേൾവിക്കാരുടെ അഭിനന്ദനം പിടിച്ചുപറ്റുകയും ചെയ്തു. പ്രമുഖ നർത്തകി നിമ്മി ദാസിന് ചടങ്ങിൽ പ്രത്യേക ആദരവ് നൽകി.
ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ മൊമന്റോ സമ്മാനിച്ചു.
|
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം(84) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്.
മക്കള്‍: മിനി, അനി, ലീ, സുമി. മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പോത്താനിക്കാട് സെന്റ മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പരേത ലാലു കുര്യാക്കോസിന്റെ(ന്യൂജഴ്സി, യുഎസ്എ) സഹോദരഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 99613 55864).
|
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ(ജോബി) ഭാര്യ സൂസൻ ഫിലിപ്പിന്റെ(81) സംസ്കാരം ബുധനാഴ്ച നടക്കും.
1975ൽ മുംബെെയിലെ നായർ ആശുപത്രിയിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയശേഷം അമേരിക്കയിലേക്ക് കുടിയേറിയ സൂസമ്മ ന്യൂജഴ്സിയിലെ ന്യൂവർക്കിലുള്ള യുണൈറ്റഡ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു.
നിലവിൽ സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കല്ലൂപ്പാറ മാരേട്ട് പാറക്കടവിൽ പരേതരായ പി. പി. നൈനാന്റെയും അന്നമ്മ നൈനാന്റെയും മകളാണ്.
റാൻഡോൾഫിലുള്ള ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ അംഗവും സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണിന്റെ മുതിർന്ന പ്രവർത്തകനും റീജിയണൽ ട്രഷററുമായിരുന്ന ഫിലിപ്പ് മാരേട്ടിന്റെ സഹോദരിയാണ്.
പൊതുദർശനം: ഏപ്രിൽ 23 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സി മാർത്തോമ്മാ ചർച്, റാൻഡോൾഫിൽ (New Jersey Marthoma Church, 790 State Route 10. Randolph, NJ 07869) ക്രമീകരിച്ചിരിക്കുന്നു.
സംസ്കാരം ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെ ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പൊതുദർശനവും അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ 07936) സംസ്കാരം നടത്തും.
ന്യൂജഴ്സി മാർത്തോമ്മാ പള്ളി വികാരിയായ റവ. മാത്യു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. മക്കള്‍: ജെറിൽ ഫിലിപ്പ്, സെസ്സിൽ ഫിലിപ്പ്. മരുമക്കൾ: അനിതാ ഫിലിപ്പ് (ന്യൂയോർക്ക്). സഹോദരങ്ങള്‍: പരേതനായ സണ്ണിക്കുട്ടി, കുഞ്ഞുമോൾ, സാലി, അമ്മിണികുട്ടി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജഴ്സി).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മരേട്ട് 973 715 4205.
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാനുള്ള ലിങ്ക്:
1. Wake service: https://www.youtube.com/live/dQYQpKcZEik?si=uOm8AkatZJKpfRtZ
2. Burial Service: https://www.youtube.com/live/8BNeNuf9PPA?si=CJeBROpFc3OYJG4i
|
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബുധനാഴ്ച വെൽഷ് റോഡിലുള്ള സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും (608 Welsh Rd, Philadelphia, PA 19115).
ആലപ്പുഴ പുതുക്കരി തെള്ളിയിൽ വീട്ടിൽ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫിന്റെയും മകനാണ്. 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ഡാഫിന ഫ്രാൻസിസ്. മക്കൾ: നിയ, നേഹ.
സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത് (ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ് (ബിന്ദു സോജപ്പൻ), സുമം ബെന്നി (ബെന്നി കൊല്ലത്തുപറമ്പിൽ). പൊതുദർശനം ബുധനാഴ്ച രാവിലെ എട്ട് മുതൽ ആരംഭിക്കും.
തുടർന്ന് 8.30 മുതൽ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിലിൽ, റവ. ഫാ. ജോൺ മേലേപ്പുറം (വികാരി ജനറൽ സെന്റ് തോമസ് സീറോമലബാർ എപ്പാര്‍ക്കി, ഷിക്കാഗോ), റവ. ഫാ. ജോൺകുട്ടി ജോർജ് പുലിശേരി (ഫൊറോന വികാരി സെന്റ് ജോസഫ് സീറോമലബാർ ഫൊറോന കാത്തലിക് ചർച്ച്, ഹൂസ്റ്റൺ) എന്നിവരുടെ പ്രധാന കാർമികത്വത്തിൽ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.
അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12ന് റിസ്റക്ഷൻ സെമിത്തേരിയിൽ സംസ്കരിക്കും. (Resurrection Cemetery, 5201 Hulmeville Road, Bensalem, Pennsylvania 19020).
|
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. നിവേശ് മുക്ക(19), ഗൗതം കുമാർ പാർസി(19) എന്നിവരാണ് മരിച്ചത്. പിയോറിയയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിവേശ് കരിംനഗർ ജില്ലയിലെ ഹുസുറാബാദ് പട്ടണത്തിൽ നിന്നുള്ളയാളും ഗൗതം കുമാർ ജങ്കാവ് ജില്ലയിലെ സ്റ്റേഷൻ ഘാൻപൂരിൽ നിന്നുള്ളയാളുമാണ്. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു.
സർവകലാശാലയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് കാറുകളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.
ഡോക്ടർ ദമ്പതികളായ നവീനിന്റെയും സ്വാതിയുടെയും മകനാണ് നിവേശ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് രണ്ട് വിദ്യാർഥികളുടെയും കുടുംബങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു.
|
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം (സിആര്‍എസ്) റിപ്പോര്‍ട്ട്. ഇതോടെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന രാജ്യക്കാരുടെ പട്ടികയില്‍ മെക്സിക്കോയ്ക്കു പിന്നാലെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.
2022 വരെയുള്ള കണക്കുകളനുസരിച്ച് വിദേശത്ത് ജനിച്ച 4.6 കോടി ആളുകളാണ് യുഎസിലുള്ളത്. രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനത്തിന്റെ വര്‍ധനയാണ് ഇതുവഴി ഉണ്ടായത്. യുഎസ് ജനസംഖ്യ 33.3 കോടിയിലെത്തുകയും ചെയ്തു.
യുഎസിൽ കഴിയുന്ന വിദേശ പൗരന്മാരിൽ 53 ശതമാനം പേര്‍ക്കും, അതായത് ഏകദേശം 2.5 കോടി ആളുകൾക്കു സ്വാഭാവിക പൗരത്വം ലഭിച്ചേക്കും. 2022ല്‍ മൊത്തം 9,69,380 വിദേശപൗരന്മാർക്കാണു യുഎസ് പൗരത്വം ലഭിച്ചത്.
കൂടുതല്‍ പേര് മെക്സിക്കോ (1,28,878)യില്‍ നിന്നാണെങ്കിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525) എന്നിങ്ങനെയാണു തൊട്ടുതാഴെയുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം.
2023 വരെയുള്ള കണക്കുകളനുസരിച്ച് യുഎസില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 28,31,330 ആണ്. 1,06,38,429 പേരുള്ള മെക്സിക്കന്‍ വംശജരാണ് യുഎസിലെ ഏറ്റവുംവലിയ കുടിയേറ്റ സമൂഹം. 22,25,447 പേരുള്ള ചൈനയ്ക്കാണു മൂന്നാംസ്ഥാനം.
എന്നാൽ ഇവരിൽ വലിയൊരു വിഭാഗത്തിന് യുഎസ് പൗരത്വം ലഭിക്കുന്നതിന് ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നു.
|
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
നാഷ്വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്ലി(47) അന്തരിച്ചു. ടെനിസിയിലെ നാഷ്വില്ലയിലെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം അറിവായിട്ടില്ലെന്ന് ഗായികയുടെ പ്രതിനിധി അറിയിച്ചു.
കലിഫോർണിയയിലെ സാക്രമെന്റോയ്ക്ക് സമീപം ജനിച്ച മാൻഡിസ പള്ളിയിലെ ഗായക സംഘത്തിലൂടെയാണ് സംഗീത ലോകത്തിലേക്ക് ചുവട്വച്ചത്. 2006ൽ "അമേരിക്കൻ ഐഡൽ' എന്ന പരിപാടിയിൽ ഒൻപതാം സ്ഥാനത്തെത്തിയതോടെയാണ് ഗായിക പ്രശസ്തിയുടെ പടവുകൾ കയറിയത്.
2007ൽ "ട്രൂ ബ്യൂട്ടി' എന്ന പേരിൽ തന്റെ ആദ്യ ആൽബം പുറത്തിറക്കി. ആ വർഷം മികച്ച പോപ്പ്, സമകാലിക സുവിശേഷ ആൽബത്തിനുള്ള ഗ്രാമി നോമിനേഷൻ ലഭിച്ചു.
2022ൽ "ഔട്ട് ഓഫ് ദ ഡാർക്ക്: മൈ ജേർണി ത്രൂ ദി ഷാഡോസ് ടു ഫൈൻഡ് ഗോഡ്സ് ജോയ്' എന്ന തലക്കെട്ടിൽ ഓർമക്കുറിപ്പ് പുറത്തിറക്കിക്കൊണ്ട് മാൻഡിസ തന്റെ വിഷാദരോഗത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.
|
സ്വർഗീയ നാദം സംഗമം അറ്റ്ലാന്റയിൽ ഓഗസ്റ്റ് രണ്ട് മുതൽ
അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ സ്വർഗീയ നാദം സംഗമം സംഘടിപ്പിക്കുന്നു.
ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള ആളുകളുടെയും മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംഗമം ഓഗസ്റ്റ് രണ്ട് മുതൽ നാലു വരെ ജോർജിയയിലെ ക്യാമ്പ് ജോൺ ഹോപ്പ് സെന്ററിൽ വച്ചാണ് നടത്തപ്പെടുന്നത്.
വിവിധ ആത്മീയ നേതാക്കളോടൊപ്പം വേൾഡ് പ്ലീസ് മിഷൻ ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫൻ പ്രോഗ്രാമിന് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് സംഗമം ജിമെയിൽ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക. സണ്ണി പറവനേത് 678 866 5336, തോമസ് ജേക്കബ് 631 747 7862.
|
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാർഡുകൾ മോഷ്ടിച്ച് പണം അപഹരിക്കുകയാണ് തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത്.
ആപ്പിൾ, സെഫോറ, ആമസോൺ, ഫുട്ലോക്കർ എന്നീ കമ്പനികളുടെ 4,100 ഗിഫ്റ്റ് കാർഡുകളിൽ നിന്ന് 65,000 ഓളം ഡോളർ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്സസിനു പുറത്തേക്കും വ്യാപിച്ചിരിക്കാവുന്ന ഈ തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാമെന്ന് പോലീസ് പറഞ്ഞു.
പ്ലാനോയുടെ ഫോർജ്രി യൂണിറ്റ് യുഎസ് സീക്രെട് സർവീസും കസ്റ്റംസ് എൻഫോഴ്സ്മെന്റും ചേർന്ന് ഡാളസ് ഫോട്ടുവർത്തു പ്രദേശുത്തുള്ള എച്ച്ഇബി, വാൾമാർട്, ടോം തംബ് ആൽബർട്സൺസ്, വാൽഗ്രീൻസ്, സിവിഎസ് തുടങ്ങിയ സ്റ്റോറുകളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
പോലീസ് വക്താവായ ജെന്നിഫർ ചാപ്മാൻ, ഓഫീസർമാർ രണ്ടു പേർ ഗിഫ്റ്റ് കാർഡുകൾ വിവിധ നഗരങ്ങളിലെ സ്റ്റോറുകളിൽ ഷെല്ഫുകളിൽ നിറക്കുവാൻ ശ്രമിക്കുന്നത് കണ്ടതായി പറഞ്ഞു. സംഭവത്തിൽ 42 വയസുള്ള ഒരു സ്ത്രീയെയും 33 വയസുകാരനായ ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി ചാപ്മാൻ പറഞ്ഞു.
ഒരു ഉപഭോക്താവ് ഒരു ഗിഫ്റ്റ് കാർഡ് തെരഞ്ഞെടുത്തു അതിൽ പണം നിറയ്ക്കുമ്പോൾ തട്ടിപ്പുകാർക്ക് ഓൺലൈനിൽ അതുമായി ബന്ധപ്പെടാനും അതിൽ നിറച്ച പണം മോഷ്ടിക്കുവാനും കഴിയുന്നു.
ഫെഡറൽ അധികൃതർ ഗിഫ്റ്റ് കാർഡുകളിൽ സംഭവിക്കുന്ന വർധിക്കുന്ന തട്ടിപ്പുകളെ കുറിച്ച് പൊതു ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഒഴിവു ദിനങ്ങളിൽ അമേരിക്കക്കാർ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ 30 ബില്യൺ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്.
പ്രൊ പബ്ലിക്ക എന്ന സ്ഥാപനം ഫെഡറൽ അധികാരികൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ് ക്രൈം റിംഗിൽ ചൈനീസ് ഓർഗനൈസ്ഡ് ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. കൺസ്യൂമർ അലെർട്ടുകൾ വഴി സംസ്ഥാനങ്ങൾ ഇത്തരം തട്ടിപ്പുകൾ കുറയ്ക്കുവാൻ ശ്രമിക്കുന്നുണ്ട്.
കാർഡ് ഡ്രയിനിംഗ് എന്ന പേരിലാണ് ഈ തട്ടിപ്പുകൾ അറിയപ്പെടുന്നത്. തട്ടിപ്പുകൾക്ക് വിധേയരാകാതിരിക്കുവാൻ ഗിഫ്റ്റ് കാർഡ് വാങ്ങുമ്പോൾ അസാധാരണമായി എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ വിവരം ഉടനെ തന്നെ സ്റ്റാഫിനെ അറിയിക്കുക.
വാങ്ങിയതിന് തെളിവായി രസീത് സൂക്ഷിക്കുക. കാർഡ് ഡ്രയിനിംഗിനു വിധേയരായാൽ ഉടനെ തന്നെ റിട്ടെയ്ൽ സ്ഥാപനത്തിനെ അറിയിക്കുക. ഒരു പ്രീപെയ്ഡ് കാർഡ് ആണെങ്കിൽ കാർഡിന്റെ പിൻവശത്തു കൊടുത്തിട്ടുള്ള പ്രൊവൈഡറിനെ ബന്ധപ്പെടുകയും ശേഷിക്കുന്ന ബാലൻസ് തിരികെ വാങ്ങാൻ ശ്രമിക്കുകയും ചെയ്യുക.
ഒരു പരാതി നിയമ എൻഫോഴ്സ്മെന്റ് ഏജൻസിക്കും ഫെഡറൽ ട്രേഡ് കമ്മീഷനും നൽകുക.
|
വിസ്കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്
വിസ്കോൻസെൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥിയും യുഎസ് പ്രസിഡന്റുമായ ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനും 54 ശതമാനം വീതം നിഷേധ വോട്ടുകൾ ഉണ്ടെന്ന് പുതിയ സർവേ.
ജോർജിയ, മിഷിഗൻ, ഫിലഡൽഫിയ, വിസ്കോൻസെൻ എന്നീ നാലു സംസ്ഥാനങ്ങളിലെ 1100 റജിസ്റ്റേർഡ് വോട്ടർമാർക്കിടയിൽ ഈ മാസം 11നും 16നും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം പുറത്തു വന്നത്.
നാലു സംസ്ഥാനങ്ങളിലെയും വോട്ടർമാർ ബൈഡന്റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി. സർവേയിൽ കണ്ടെത്തിയ ഒരു സവിശേഷത ട്രംപ് തന്റെ 2020 ലെ ശതമാന പോയിന്റുകൾ നിലനിർത്തുമ്പോൾ ബൈഡനു അതിനു കഴിയുന്നില്ല എന്നതാണ്.
മൂന്ന് പോയിന്റുകൾക്കു ബൈഡൻ പെർഫോമൻസ് റേറ്റിംഗ് മെച്ചപ്പെടുത്തുമ്പോൾ 10 പോയിന്റുകൾ നഷ്ടപ്പെടുത്തുന്നു. സാമ്പത്തികാവസ്ഥയിലും കുടിയേറ്റത്തിലും ട്രംപിനാണ് വിശ്വാസ്യത കൂടുതൽ.
എന്നാൽ മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൺസിന്‍ എന്നീ സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര വിഷയത്തിൽ വോട്ടർമാർ ബൈഡനെ കൂടുതൽ വിശ്വസിക്കുന്നു. ഈകാര്യത്തിൽ ജോർജിയയിൽ ട്രംപിനാണ് കൂടുതൽ പേരുടെ പിന്തുണ.
റോബർട്ട് എഫ്. കെന്നഡി ജൂനിയർ മത്സരരംഗത്തെണ്ടങ്കിൽ ആർഎഫ്കെയ്ക്ക് 10 ശതമാനം പിന്തുണ ലഭിക്കുമെന്ന് സർവേ പറഞ്ഞു. ഫോക്സ് ന്യൂസ് പോൾ നടത്തിയത് ബീക്കൺ റിസേർച് ഡിയും ഷാ ആൻഡ് കമ്പനി ആറും ചേർന്നാണ്.
സാധാരണ പോലെ മൂന്ന് ശതമാനം ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാമെന്ന് സർവേ നടത്തിയവർ പറഞ്ഞു. എന്നാൽ കെന്നഡി കുടുംബത്തിലെ 15 പേരുടെ പിന്തുണ ബൈഡൻ നേടിയ വാർത്തയും പുറത്തു വന്നു.
ബൈഡൻ എന്റെ ഹീറോയാണ് എന്ന പ്രഖ്യാപനവുമായി ആർഎഫ്കെയുടെ മകളും ആർഎഫ്കെ ജൂണിയറിന്റെ പെങ്ങളുമായ കെറി കെന്നഡി രംഗത്തു വന്നു. ബൈഡനെയും കമല ഹാരിസിനെയും വീണ്ടും തെരഞ്ഞെടുക്കുന്നതിന് തങ്ങളുടെ പൂർണ പിന്തുണ ഉണ്ടെന്നു അവർ പറഞ്ഞു.
|
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്റ് തോമസ് സീറോമലബാർ കത്തിഡ്രലിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ ഗായകരായ റിമി ടോമിയും ബിജു നാരായണനും ടീമും ചേർന്നു പാട്ടിന്റെ പാലാഴി തീർക്കുന്ന "സീറോത്സവം 2024'ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കാതിൽ എന്നും മുഴങ്ങുന്ന തീരാമധുരമായ ഗാനങ്ങൾ നിനവായും നിലാവായും പെയ്തിറങ്ങുന്ന ഈ ഗാനവൃഷ്ടിയുടെ ആസ്വാദനത്തിനായി ഷിക്കാഗോയിലെ സംഗീത പ്രേമികൾ കാത്തിരിക്കുകയാണ്. ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇതിനോടകം വിറ്റുകഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
കത്തിഡ്രൽ പള്ളി വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിയുടെ മേൽനോട്ടത്തിൽ ബിജി സി. മാണി കോഓർഡിനേറ്ററും രൺജിത്ത് ചെറുവള്ളി കോ. കോഓർഡിനേറ്ററുമായി പ്രവർത്തിക്കുന്ന സംഘാടക സമിതിക്ക് പിൻബലമായി കത്തീഡ്രൽ പള്ളി ട്രസ്റ്റിമാരായ ബിജി സി. മാണി , സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഇതുവരെയുള്ള ഒരുക്കങ്ങളിൽ വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിൽ സംതൃപ്തി രേഖപ്പെടുത്തി.
|
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജഴ്സി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) 21ാമത് ദേശീയ കൺവെൻഷനോട് അനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു.
മലയാള സാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി മലയാള ഭാഷാ സ്നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലുമുളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്.
അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താത്പര്യപ്പെടുന്നതായി സംഘാടകർ അറിയിച്ചു.
ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്ത് കൺവൻഷൻ വിജയിപ്പിക്കുവാൻ അഭ്യർഥിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
കൃതികൾ അയയ്ക്കേണ്ട വിലാസം: M.N. Abdutty, 25648 Salem, Roseville, Michigan 48066, USA. ഫോൺ: 586 405 1525.
|
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാദിനം ആഘോഷിക്കുന്നു. ചടങ്ങുകൾ, ഘോഷയാത്രകൾ, സാംസ്കാരിക പ്രകടനങ്ങൾ, കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ഊർജസ്വലമായ പ്രദർശനം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഉത്സവം സാധാരണയായി 10 ദിവസങ്ങൾ നീണ്ടുനിൽക്കും.
മേയ് 16ന് ആരംഭിച്ച് 25 വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷ വേള സമ്പന്നമാക്കാൻ എല്ലാ സനാതനധർമ വിശ്വാസികളെയെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
ആഘോഷ പരിപാടികൾ മേയ് 16: കൊടിയേറ്റം, മേയ് 19: ഉൽസവ ബലി. മേയ് 25: ആറാട്ട്. മേയ് 12 മുതൽ 15 വരെയും മേയ് 27 മുതൽ ജൂൺ ഒന്ന വരെയും: ഉദയാസ്തമന പൂജ ഒരു വർഷത്തിൽ പത്തു ദിവസം മാത്രം നടത്തുന്ന പ്രത്യേക പൂജ.
ഉത്സവകാലത്ത് ക്ഷേത്രത്തിൽ വേദ സ്തുതികൾ, കീർത്തനങ്ങൾ, ഭക്തിഗാനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ചു നടത്താറുള്ള ഉദയാസ്തമനപൂജ മേയ് 12 മുതൽ 15 വരെയും മേയ് 27 മുതൽ ജൂൺ ഒന്ന് വരെയും ക്രമീകരിച്ചിരിക്കുന്നു.
ഒരു വർഷത്തിൽ ഉത്സവത്തോടനുബന്ധിച്ചു വെറും പത്തു ദിവങ്ങൾ മാത്രം നടത്തുന്ന ഈ പൂജയിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന പത്തു പേർക്ക് മാത്രമേ പങ്കെടുക്കുവാൻ കഴിയൂ.
മതപരമായ ചടങ്ങുകൾക്കും ഘോഷയാത്രകൾക്കും പുറമെ, വിവിധ കലാരൂപങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഹൂസ്റ്റൺ ഗുരുവായൂർ ഉൽസവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്നു.
ക്ലാസിക്കൽ നൃത്തനാടകമായ കഥകളിയും പരമ്പരാഗത ആക്ഷേപഹാസ്യ കലാരൂപമായ ഓട്ടംതുള്ളലും ഉത്സവത്തെ മനോഹരമാക്കുന്ന സാംസ്കാരിക ഘോഷയാത്രകളിൽ ഉൾപ്പെടുന്നു, അവരുടെ ചാരുതയും പ്രേക്ഷകരെ ആകർഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 713 729 8994, വെബ്സൈറ്റ്: https://www.guruvayur.us/.
|
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയും വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കും. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.
മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് പോൾ.പി.ജോസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമാ നാഷണൽ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിയിൽ ഫോമാ നാഷണൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജിയണൽ ഭാരവാഹികളും പങ്കെടുക്കും.
ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന നാഷണൽ കൺവൻഷന്റെ റീജിയണൽ തലത്തിലുള്ള രജിസ്ട്രെഷൻ കിക്കോഫും തദവസരത്തിൽ നടത്തപ്പെടും.
2024 26 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതിയ്ക്കുള്ള മത്സരാർഥികളുടെ മീറ്റ് ദ കാൻഡിഡേറ്റ്സും ഈ അവസരത്തിൽ നടത്തപ്പെടുമെന്ന് റീജിയണൽ കമ്മിറ്റി അറിയിച്ചു. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ ബിന്ദ്യ ശബരിയുടെ ഡാൻസ് പ്രോഗ്രാമും വിവിധ ഗായകരുടെ ഗാനങ്ങളും ഉണ്ടായിരിക്കും.
ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിക്കും. എല്ലാവരെയും ഈ പരിപാടിയിലേക്കു ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
സിബി മാത്യുവിന്റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു. ഡാളസ് മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണ്. സംസ്കാരം പിന്നീട്.
ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്. മക്കൾ: സിബി മാത്യു മറിയാമ്മ (ഡാളസ്), എബി മാത്യു മേരി മാത്യു (ചെന്നൈ), സൂസൻ മാത്യു ശ്രീനിവാസ് (തിരുവനന്തപുരം).
കെ. കെ. മാത്യൂസിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു 469 734 7435.
|
ക്നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാന്റോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.
ടെക്സസിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, കാലിഫോർണിയയിലെ സാൻ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.
|
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന സ്റ്റീഫൻ ദേവസി ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫീസിൽ വച്ച് നടത്തപ്പെട്ടു.
ഒതെന്റിക്ക ഇന്ത്യൻ കുസീൻ മാനേജിംഗ് പാർട്ടനേഴ്സ് സുമിത് കൻഡൽവൽ, അനിൽ പ്രാട്ടി, ഭാരത് ബുസ്സു എന്നിവർ കേരള ക്ലബിന്റെ പ്രസിഡന്റ് ആശാ മനോഹരനിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
സംഗീത മാസ്മരികത കൊണ്ട് കേരളത്തിലെ സംഗീത പ്രേമികളെ ഇളക്കിമറിച്ച സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, അമൃത സുരേഷ് എന്നീ പ്രശസ്ത ഗായകർ ഈ ഷോയിൽ പങ്കെടുക്കും.
അത്യാധുനിക ശബ്ദ സംവിധാനവും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് സംഗീതത്തിന്റെ നവ്യാനുഭവങ്ങൾ സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസിയും സംഘവും നയിക്കുന്ന ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ഷോയുടെ മെഗാ സ്പോൺസേർസ് കോശി ജോർജ്റീമാക്സ്, നാഷണൽ ഗ്രോസറീസ്, ഒതെന്റിക്ക ഇന്ത്യൻ കുസീൻ, നോവായ് എനർജി എന്നിവരാണ്.
അജയ് അലക്സ്, റോജൻ പണിക്കർ, സ്വപ്ന ഗോപാലകൃഷ്ണൻ, ധന്യ മേനോൻ, ആശ മനോഹരൻ, പ്രീതി പ്രേംകുമാർ, ഗൗതം ത്യാഗരാജൻ, സുജിത് നായർ, ഷിബു ദേവപാലൻ, ജോളി ദാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഷോയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
|
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് തള്ളി. സുരക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പാലസ്തീന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ബ്രിട്ടനും സ്വിറ്റ്സര്‍ലന്‍ഡും വിട്ടുനിന്നു.
പാലസ്തീന്റെ സ്വാഭാവികമായ അവകാശത്തെ യുഎസ് എതിര്‍ത്തുവെന്ന് റഷ്യ അടക്കം രാഷ്ട്രങ്ങള്‍ ആരോപിച്ചു. നിലവില്‍ നിരീക്ഷണ പദവിയുള്ള നോണ്‍ മെന്പര് സ്ഥാനമാണ് പാലസ്തീന് യുഎന്നിലുള്ളത്.
|
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. മെമ്മോറിയൽ വില്ലേജ് പോലീസ് നടത്തിയ നിർണായക ഇടപെടലാണ് പ്രതിയെ കുടുക്കിയത്.
ലൊസാഞ്ചലസിന് കിഴക്കുള്ള മൊറേനോ വാലിയിലെ മോഷണശ്രമത്തിന് റോസ്റ്റാസിനെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. കഴിഞ്ഞ വർഷം ഹൂസ്റ്റണിൽ ഫാ. മാർട്ടിൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയാണ് ഇയാൾ.
ന്യൂയോർക്ക് സ്വദേശിയായ പ്രതിയുടെ മുഖം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. പുരോഹിത വേഷധാരിയായിട്ടാണ് ഇത്തവണയും പ്രതി മോഷണത്തിന് ശ്രമിച്ചതെന്നാണ് വിവരം. ഇത്തവണ ഒരു സ്ത്രീയിൽ നിന്ന് 6,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കി.
സംശയാസ്പദമായ വാഹനം തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന ചില ക്യാമറകൾ പള്ളിയിൽ ഉണ്ടായിരുന്നു. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് മോഷണ ശ്രമം നടത്തിയ പ്രതിയുടെ വാഹനം ട്രാക്ക് ചെയ്തത്. ഈ വാഹന നമ്പർ കണ്ടെത്തിയതോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
|
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു. ഡാളസ്ഫോർട്ട് വർത്ത് പ്രദേശത്തുനിന്നുള്ള സിന്‍ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെ അവശിഷ്ടങ്ങളാണിവ.
1985 ഒക്ടോബർ 1ന് നിർമാണ തൊഴിലാളികൾ ഇന്റർസ്റ്റേറ്റ് 20 ഈസ്റ്റിനും യുഎസ് ഹൈവേ 69 നും സമീപം പുല്ല് വൃത്തിയാക്കുന്നതിനിടെയാണ് ക്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അസ്ഥികൂടത്തോടൊപ്പം കണ്ടെത്തിയ വസ്ത്രങ്ങളിൽ നിന്ന് കൊലപാതക സൂചന പോലീസിന് ലഭിച്ചിരുന്നു.
അജ്ഞാത വ്യക്തികളെ തിരിച്ചറിയുന്നതിന് ഡിഎൻഎ ഉപയോഗിക്കുന്ന ഡിഎൻഎ ഡോ പ്രൊജക്റ്റുമായി സഹകരിച്ച് 2021ൽ അവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനം ഷെരീഫ് ഓഫിസ് ആരംഭിച്ചു. ഡിക്ടീവ് ഡേവിഡ് ടർണറുടെ കഠിനാധ്വാനത്തിന്റെ ഫലമായി, അസ്ഥികൂട അവശിഷ്ടങ്ങൾ സിന്‍ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.
അസ്ഥികളുടെ കേട് കാരണം മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. യുവതിയെ ഒരിക്കലും കാണാതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവാഹിതയാണെന്നോ കുട്ടികളുണ്ടെന്നോ പോലും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും ഡിറ്റക്ടീവ് ടർണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
|
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്റർ വിഷു ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്റേയും സാമുദായിക ചൈതന്യത്തിന്റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്ററിൽ ഈ മാസം 13ന് വിഷു ആഘോഷം സംഘടിപ്പിച്ചു.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സമ്പന്നമായ ഈ സാംസ്കാരിക പൈതൃകത്തെ അതിന്റെ തനതായ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നതിൽ ഈശ്വരനോട് നന്ദി പറഞ്ഞു കൊണ്ടും ഈ വിഷുദിനം എല്ലാ കുടുംബാംഗങ്ങൾക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നൽകട്ടെ എന്ന് ആശംസിച്ചു കൊണ്ടും ശ്രീനാരായണ മിഷൻ സെന്റർ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു.
ആഘോഷങ്ങളുടെ കേന്ദ്രബിന്ദു, വിഷുക്കണി വരാനിരിക്കുന്ന വർഷത്തേക്കുള്ള ഐശ്വര്യത്തിന്റേയും സമ്യദ്ധിയുടേയും പ്രതീകമായി. ഗുരുദേവ പ്രാർഥനയോടെ വിഷു ആഘോഷം സമാരംഭിച്ചു. പ്രായഭേദമെന്യേ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും വിഷുകൈനീട്ടം നൽകി.
കുടുബാംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ വർണശബളമായ കലാവിരുന്ന്, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റേയും കാലാതീതമായ പാരമ്പര്യങ്ങളുടെയും പ്രതീകമായി വർത്തിച്ചു. അംഗങ്ങൾ സ്നേഹപൂർവം സ്വന്തം ഭവനങ്ങളിൽ പാകം ചെയ്ത സമൃദ്ധമായ വിഭവങ്ങൾ വിഷു സദ്യയുടെ മാറ്റു കൂട്ടി.
|
ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗിന് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി.
വികാരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ നയിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന്റെ ഉദ്ഘാടന യോഗം നടന്നു.
വിനോയ് വർഗീസ് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷിബു തരകൻ (ഫാമിലി കോൺഫറൻസ് ജോയിന്റ് സെക്രട്ടറി), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), രഘു നൈനാൻ (ഫാമിലി കോൺഫറൻസ് ഫൈനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.
ഭദ്രാസനത്തിന്റെ സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിനുവേണ്ടി കോൺഫറൻസ് കമ്മിറ്റി ചെയ്യുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ വിനോയ് വർഗീസ് അഭിനന്ദിച്ചു. ആത്മീയ ഉണർവിനായി കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം അഭ്യർഥിച്ചു.
വിശ്വാസത്തിൽ ഉറയ്ക്കാനും ആത്മീയ വളർച്ച നേടാനും ഫാമിലി & യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുവാൻ യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പോ ആഹ്വാനം ചെയ്തു. ഈ വർഷത്തെ ഫാമിലി/യൂത്ത് കോൺഫറൻസിന്റെ പ്രസംഗകർ, വേദി, തീയതികൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സജി പോത്തൻ പങ്കിട്ടു.
സുവനീർ പരസ്യങ്ങൾ, റാഫിൾ ടിക്കറ്റ്, സ്പോൺസർഷിപ്പ് എന്നിവയിലൂടെ എല്ലാവരുടെയും പിന്തുണ രഘു നൈനാൻ അഭ്യർഥിച്ചു. പീറ്റർ കുര്യാക്കോസ് ഇടവകയിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ സമർപ്പിച്ചു.
നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങിയും സുവനീറിൽ ആശംസകളും പരസ്യങ്ങളും നൽകിയും പിന്തുണ വാഗ്ദാനം ചെയ്തു. ഷിജു തോമസ് (ഭദ്രാസന അസംബ്ലി അംഗം), വിനോയ് വർഗീസ് എന്നിവർ പിന്തുണ വാഗ്ദാനം ചെയ്തവരിൽ ഉൾപ്പെടുന്നു.
ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിനെ പ്രതിനിധീകരിച്ച് ഷിബു തരകൻ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവരുടെ പ്രാർത്ഥനാപൂർവ്വമായ പിന്തുണക്ക് നന്ദി രേഖപ്പെടുത്തി.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087).
|
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അന്ത്രയോസിന്റെയും മറിയാമ്മ അന്ത്രയോസിന്റെയും മകൻ റോയി ആൻഡ്രൂസ് (54) അന്തരിച്ചു. ദീർഘകാലം കുവൈറ്റ് മഹാ ഇടവകയിൽ അംഗവും 2013 വർഷം മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു.
അമേരിക്കയിൽ എത്തിയശേഷം മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അംഗമാവുകയും മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. എംടിഎയിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: തലയോലപ്പറമ്പ് കരിപ്പാടം കിഴക്കേപ്പറമ്പിൽ സിനി റോയി (റോക്ക്ലാൻഡ് സൈക്കിയാട്രിക്ക് സെന്ററിൽ സ്റ്റാഫ് നഴ്സ്). മക്കൾ: ജെറി റോയി (സീറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി), റിയ റോയി (റട്ഹേഴ്സ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി).
സഹോദരിമാർ: റെജി ദാസ് (ലിവിംഗ്സ്റ്റൺ ന്യുജഴ്സി), മായാ ജേക്കബ് (കാൾസ്വെൽ, ന്യുജഴ്സി), ഓമന സാജൻ (അയർലൻഡ്).
പൊതുദർശനം വെള്ളിയാഴ്ച 5.30 മുതൽ 8.30 വരെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ (50 Flanders – Bartley Road, Mount Olive, NJ 07836).
സംസ്കാര ശുശ്രൂഷ ശനിയാഴ്ച 8.30 മുതൽ 11.30 വരെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. സംസ്കാരം 12ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മ്യൂസോളിയത്തിൽ (225 Ridgelanc Ave, East Hanover, NJ07936).
|
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ശനിയാഴ്ച
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്വൽ പ്ലാറ്റ്ഫോമിൽ ശനിയാഴ്ച വൈകുന്നേരം ഏഴിന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു.
സൂം പ്ലാറ്റ്ഫോമിലൂടെ ഈ ഇന്ത്യൻ ലോകസഭാ ഇലക്ഷൻ സംവാദത്തിൽ ഡിബേറ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും പ്രവർത്തകരും വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും മാധ്യമ പ്രതിനിധികളും പൊതുജനങ്ങളും ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വെർച്വൽ ഡിബേറ്റിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസിൽ സ്വന്തം പേരും ഫോട്ടോയും പ്രദർശിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ മോഡറേറ്റർക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് സംസാരിക്കാനായി ക്ഷണിക്കാൻ സാധിക്കുകയുള്ളൂ.
ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരള ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരള, ഇന്ത്യൻ, അമേരിക്കൻ, സംഘടനാ ഇലക്ഷൻ ഡിബേറ്റുകൾ കേരള ഡിബേറ്റ് ഫോറം യുഎസ്എ എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.
എല്ലാവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.
|
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒക്ലഹോമ : ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ കൻസാസിൽ നിന്നു കാണാതായ അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു. ജിലിയൻ കെല്ലി, വെറോണിക്ക ബട്ട്ലർ എന്നിവരാണ് മരിച്ചതെന്ന് ഒക്ലഹോമ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാർട്ടിക്ക് കുട്ടികളെ കൊണ്ടുപോകാൻ ഒരുങ്ങവെയാണ് ഇരുവരെയും കാണാതായത്. ഇവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒക്ലഹോമ ഹൈവേയിൽ കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപെട്ടു നാലു പേരെ കസ്റ്റഡിയിലെടുത്തതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കേസുകള്‍ ചുമത്തി നാല് പ്രതികളെയും ടെക്സസ് കൗണ്ടി ജയിലിൽ അടച്ചു.
|
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് വാലി കോട്ടേജിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാലു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. മാത്യു തോമസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചൻ, ഷീല ജോസഫ് എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.
പോൾ കറുകപ്പിള്ളിൽ (ഇടവക സെക്രട്ടറി/ ഭദ്രാസന അസംബ്ലി അംഗം/മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗം), വത്സ ജോർജ് (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ സന്നിഹിതനായിരുന്നു.
ഫാമിലി കോൺഫറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെയും മുതിർന്നവരുടെയും ഉന്നമനത്തിനായുള്ള ശക്തമായ ആത്മീയ സംരംഭമെന്ന നിലയിൽ അത് പ്രദാനം ചെയ്യുന്ന മൂല്യത്തെക്കുറിച്ചും ഫാ. മാത്യു തോമസ് ഓർമ്മിപ്പിച്ചു.
ഫിലിപ്പ് തങ്കച്ചൻ കോൺഫറൻസിന്റെ തീയതി, മുഖ്യ ചിന്താവിഷയം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. സമ്മേളനത്തിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഷീല ജോസഫ് രജിസ്ട്രേഷൻ പ്രക്രിയയെ വിശദീകരിക്കുകയും രജിസ്ട്രേഷൻ സമയപരിധി അടുത്തിരിക്കുന്നതിനാൽ ഉടൻ രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കോൺഫറൻസിനെ അനുസ്മരിപ്പിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ, ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഷീല സംസാരിച്ചു.
കോൺഫറൻസിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്ക് അവരുടെ ക്രിസ്ത്രീയ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ലഭ്യമാണെന്നും ഷീല ഓർമ്മിപ്പിച്ചു.
ഫാ. മാത്യു തോമസ്, പോൾ കറുകപ്പിള്ളിൽ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരായി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. വറുഗീസ് ഒലഹന്നാൻ, വത്സ ജോർജ്, ഫാ. മാത്യു തോമസ്, പോൾ കറുകപ്പിള്ളിൽ എന്നിവർ രജിസ്ട്രേഷൻ ഫോറം സമർപ്പിച്ചു.
കോൺഫറൻസിന് പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ഫാമിലി കോൺഫറൻസ് ടീം നന്ദി രേഖപ്പെടുത്തി.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
ദൈവിക ആരോഹണത്തിന്റെ ഗോവണി എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
|
നായര്‍ അസോസിയേഷന് വിഷു ആഘോഷിച്ചു
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം നൈന്സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍ക്ക് ഡിസ്ട്രിക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ശ്രേയ മഹേഷിന്റെ ഈശ്വരപ്രാര്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന് പ്രസിഡണ്ട് അരവിന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും വിഷു ആശംസകള്‍ നേരുകയും ചെയ്തു.
കമ്മിറ്റിയംഗം ചന്ദ്രന് പിള്ള ഏവര്‍ക്കും വിഷുക്കൈനീട്ടം നല്കി. സതീശന് നായര്‍ വിഷുവിന്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയും ഏവര്‍ക്കും വിഷുദിനാശംസകള്‍ നേരുകയും ചെയ്തു.
സെറാഫിന് ബിനോയിയുടെ നേതൃത്വത്തില്‍ നടന്ന നൃത്തനൃത്യങ്ങള്‍, ശ്രേയാ മഹേഷും ശ്രുതി മഹേഷും കൂടി ആലപിച്ച ഗാനങ്ങള്‍, മഞ്ജു പിള്ളയുടെ ഗാനാലാപനം, ദീപു നായരും ധന്യ ദീപുവും കൂടി ആലപിച്ച ഗാനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ചടങ്ങിനെ അവിസ്മരണീയമാക്കി.
വിവിധ പരിപാടികള്‍ക്ക് രഘു നായര്‍, ദീപക് നായര്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, അജി പിള്ള, ജിതേന്ദ്ര കൈമള്‍, ചന്ദ്രന് പിള്ള, സുരേഷ് ബാലചന്ദ്രന്, ഗോപാല്‍ തുപ്പലിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദീപു നായര്‍ ചടങ്ങില്‍ എംസിയായിരുന്നു. വിഭവസമൃദ്ധമായ കേരളത്തനിമയാര്‍ന്ന ഭക്ഷണത്തോടു കൂടി സമാപിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മഹേഷ് കൃഷ്ണന് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
|
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഡാളസിൽ അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്.
മക്കൾ: സിജിൻ കുരുവിള ഷെറി കുരുവിള(കാലിഫോർണിയ). സ്മിത ബിബി ജോൺ. കൊച്ചുമക്കൾ: നോയൽ, നൈതൻ, നേഹ, ആന്റണി, നികിത.
പൊതുദർശനം വെള്ളിയാഴ്ച വെെകുന്നേരം ആറു മുതൽ എട്ട് വരെ മക്കിന്നി സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. തുടർന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും.
അടുത്ത ബുധനാഴ്ച രാവിലെ എട്ട് മുതൽ കോട്ടയം വേളൂർ സെന്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: സിജിൻ കുരുവിള 562 481 6420, വെരി റവ. രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584.
|
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസിയുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്.
അമേരിക്കയിൽ എത്തുന്നതിന് മുൻപേ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ അഭിലാഷ് ജോൺ തിരുവനന്തപുരം ലോ കോളജിൽ നിന്ന് നിയമ ബിരുദവും കേരള യൂണിവേഴ്സ്റ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്ത് കടന്നു വന്ന യുവ നേതാവാണ്.
യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത്തും ജനകീയ സേവകൻ എന്ന നിലയിലും ശ്രദ്ധേയനായി.
കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എന്ന നിലയിലും മികച്ച സേവനം കാഴ്ചവെച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനയുടെ അമരക്കാരനായും ശോഭിച്ചു.
2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോൺ നിലവിൽ പെൻസിൽവാനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽപ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയർമാൻ കൂടിയാണ്.
|
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
ഡിട്രോയിറ്റ്: ക്രിസ്തു പഠിപ്പിച്ച സർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാരംഭിക്കുന്ന പ്രാർഥന നാം ആത്മാർഥമായി പ്രാർഥിക്കുമ്പോൾ അത് സ്വന്തം താൽപര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുകൂടി വേണ്ടിയുള്ളതായിരിക്കണമെന്നും ഡോ. മുരളിധരൻ.
517മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 16 വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കയിൽ സന്ദർശനത്തിനു എത്തിയ കൺവൻഷൻ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. കെ. മുരളിധരൻ.
ഡാളസിൽ നിന്നുള്ള പാസ്റ്റർ ബിജു ഡാനിയേൽ പ്രാർഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. മധ്യസ്ഥപ്രാർഥനയ്ക്കു ഡോ ജോർജ് വര്‍ഗീസ് നേതൃത്വം നൽകി തുടർന്ന് പി. കെ. തോമസ് കുട്ടി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടർന്ന് ഡോ. കെ. മുരളിധരൻമുഖ്യ പ്രഭാഷണം നടത്തി.
ഡോ. നിഥുൻ ഡാനിയേൽ ഡോ. അഞ്ജു ഡാനിയേൽ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകൻ അഭിഗയേലിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർഥിക്കണമെന്നും ഐ പി എൽ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.അഉഢഋഞഠകടഋങഋചഠഅറെ യ്യപാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ (അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ്) സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ഷിബു ജോർജ് ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു.
|
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസ് വേലശേരിയുടെ(67)നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്വ്യക്തമായിരുന്നു വിൻസെന്റെന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു.
സൗത്ത് ഫ്ലോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്റിന്റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നതെന്ന് സെക്രട്ടറി കുര്യൻ വര്‍ഗീസ് അനുസ്മരിച്ചു.
ഇന്ത്യൻ കത്തോലിക്ക അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ് നവകേരള മലയാളി അസോസിയേഷന്റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ് , ഫോമായുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന വിൻസെന്റിന്റെ നിര്യാണം നവകേരളയ്ക്ക് മാത്രമല്ല ഫോമയ്ക്കും തീരാ നഷ്ടമാണ് ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
യോഗത്തിൽ മുൻ പ്രസിഡന്റുമാരായ ഷാന്റി വർഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ കൂടാതെ സജീവ് മാത്യു, ഗോപൻ നായർ തുടങ്ങിയവരും അനുശോചിച്ചു
കൂത്താട്ടുകുളം പുതുവേലി വേളാശ്ശേരില്‍ കുടുംബമായ പരേതനായ വി.വി ലൂക്കോസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബെറ്റ്സി, മകള്‍ ക്രിസ്റ്റല്‍. സഹോദരങ്ങള്‍: വി എല്‍ സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ.
പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ 10നും 217 എന്‍ഡബ്ല്യു 95 ടെറസ് കോറല്‍ സപ്രിംഗ്സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോമലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും.
|
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും നടത്തി
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും, ടിക്കറ്റ് കിക്ക് ഓഫും ഫിലഡൽഫിയ സീറോമലബാർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു.
ന്യൂജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 31നു ഫിലഡൽഫിയ സീറോമലബാർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികൾക്ക് ആരവം 2024 എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ ഗംഭീര നടത്തിപ്പിനായി ജോബി ജോർജ് ഓണാഘോഷ ചെയർമാനും, വിൻസെൻറ്റ് ഇമ്മാനുവേൽ പ്രോഗ്രാം കോർഡിനേറ്ററുമായ വിപുലമായ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത് എന്ന് ടികഐഫ് ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു.
ടികഐഫ് അവാർഡിനായി നാമനിർദേശം നൽകാൻ ഇത്തവണ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹിക രംഗത്തോ ബിസിനസ് രംഗത്തോ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള അമേരിക്കൻ മലയാളികളെയാണ് അവാർഡിനായി തെരഞ്ഞെടുക്കുക. ഓഗസ്റ്റ് 15 വരെയാണ് നാമ നിർദേശം സ്വീകരിക്കപ്പെടുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ റോണി വർഗീസ് അറിയിച്ചു.
വിൻസെന്റ് ഇമ്മാനുവേൽ, ജോബി ജോർജ്, ജോർജ് നടവയൽ, സാജൻ വർഗീസ്, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ, സുരേഷ് നായർ, അലക്സ് തോമസ്, സുധാ കർത്താ, സുമോദ് നെല്ലിക്കാല ഉൾപ്പെടെ ഫൊക്കാനാ, ഫോമാ, ഐപിസിഎൻഎ ഭാരവാഹികൾ ആശംസ അറിയിച്ചു.
ടികഐഫ് ജനറൽ സെക്രട്ടറി ബിനു മാത്യു സ്വാഗതവും ട്രഷറർ ഫിലിപ്പോസ് ചെറിയാൻ കൃതജ്ഞതയും അറിയിച്ചു.
|
സലീന വെടിവയ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
സിറാക്കൂസ് (ന്യൂയോർക്ക്): ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ അധികൃതർ പുറത്തുവിട്ടു. സിറാക്കൂസ് പോലീസ് ഉദ്യോഗസ്ഥനായ മൈക്കൽ ഇ ജെൻസണും ഷെരീഫിന്റെ ലെഫ്റ്റനന്റ് മൈക്കൽ ഹൂസോക്കുമാണ് കൊല്ലപ്പെട്ടതെന്ന് സിറാക്കൂസ് പോലീസ് മേധാവി ജോ സിസിലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.51നാണ് രണ്ട് ഉദ്യോഗസ്ഥർക്കും സംശയിക്കുന്നയാൾക്കും വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന സലീനയിലെ ക്രിസ്റ്റഫർ ആർ. മർഫി (33) എന്നയാളും വെടിവയ്പിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സിറാക്കൂസ് പോലീസ് കാർ തടയാൻ ശ്രമിക്കുകയും എന്നാൽ ഡ്രൈവർ നിർത്താതെ വേഗത്തിൽ ഓടിക്കുകയും ചെയ്തു.
വാഹനത്തെ പിന്തുടർന്ന പോലീസ് ഡാരിയൻ ഡ്രൈവിലെ ഒരു വീട്ടിലാണ് എത്തിചേർന്നത്. അവിടെ വച്ചു പോലീസ്, കാറിന്റെ പുറകിൽ തോക്കുകൾ കണ്ടതായി ജോ സിസിലി പറഞ്ഞു. എന്തുകൊണ്ടാണ് മർഫി ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല.
|
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
സൗത്ത് കരോളിന: ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ആയി ചേരുന്നതായി നിക്കി ഹേലി തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുക്രെയ്ൻ, ഇസ്രായേൽ, തായ് വാൻ എന്നിവയുമായുള്ള അമേരിക്കയുടെ സഖ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തന്റെ വിദേശനയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഹഡ്സണിലെ തന്റെ സ്ഥാനം ഉപയോഗിക്കുമെന്നും യുഎന്നിലെ യുഎസ് മുൻ അംബാസഡർ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിനെ അറിയപ്പെടുന്ന ഒരു വിദേശനയ സ്ഥാപനമായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ ഹഡ്സൺ ചെയർമാൻ വാൾട്ടർ "വാലി’ സ്റ്റെർണിന്റെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനായി 2020ൽ വാൾട്ടർ പി. സ്റ്റേൺ ചെയർ പ്രോഗ്രാം ആരംഭിച്ചു.
പ്രസിഡന്റ് മത്സരത്തിൽ നിന്ന് പുറത്തായതിനുശേഷമുള്ള മാസത്തിൽ ഹാലി താഴ്ന്ന പ്രൊഫൈൽ സൂക്ഷിക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും തന്റെ അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് പറയുകയും ചെയ്തു.
|
മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് ജൂൺ 24 മുതൽ ജൂലൈ നാലു വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു.
•അങ്കോള •കാർവാർ ഗോവ വഴി •കുംത •ഹോണവർ •സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം) •തെക്കൻ തിരുവിതാംകൂർ (തിരുവനന്തപുരം, കേരളം) എന്നിവയാണ് ഉൾപ്പെടുന്നത്. രജിസ്ട്രേഷൻ ഈ മാസം 30ന് അവസാനിക്കും.
വിമാനടിക്കറ്റ് നിരക്കിന്റെ പകുതി അല്ലെങ്കിൽ പരമാവധി 1000 വരെ. നോർത്ത് അമേരിക്ക ഭദ്രാസനം തിരികെ നൽകുമെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: തങ്കം വിനു ജോർജ് (കൺവീനർ): +1 7818661673, ഇമെയിൽ: [email protected]. വൽസമ്മ മാത്യു: +1 2155190127, ഇമെയിൽ: [email protected]. വർഗീസ് മണലൂർ (കാനഡ): +1 7807819984, ഇമെയിൽ:[email protected].
|
സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
കാലിഫോർണിയ: സിറ്റി കൗൺസിൽ യോഗത്തിൽ പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ. ബേക്കേഴ്സ്ഫീൽഡ് സിറ്റി കൗൺസിൽ യോഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളുമായി റിദ്ദി പട്ടേൽ വിവാദം സൃഷ്ടിച്ചിരുന്നു. കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് റിദ്ദി പട്ടേലിനെ ഈ മാസം 10ന് രാത്രി അറസ്റ്റ് ചെയ്തത്.
18 കുറ്റാരോപണങ്ങൾ നേരിടുന്ന പട്ടേൽ കൗൺസിൽ അംഗങ്ങളെയും മേയർ കാരെൻ ഗോഹിനെയും "കൊലപ്പെടുത്തുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് നിയമപാലകരെ വേഗത്തിലുള്ള നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ പട്ടേൽ പൊട്ടി കരഞ്ഞു.
കൗൺസിൽ മീറ്റിംഗിന്റെ പൊതുഅഭിപ്രായ വിഭാഗത്തിനിടെ 28 വയസുകാരിയായ പട്ടേൽ ഇസ്രായേൽ വിരുദ്ധ ആക്രമണത്തിന് തുടക്കമിട്ടു. മേയർ ഗോ ഉൾപ്പെടെയുള്ള സിറ്റി ഉദ്യോഗസ്ഥർക്ക് നേരെ അക്രമ ഭീഷണി മുഴക്കിയപ്പോൾ പട്ടേലിന്റെ പ്രസംഗം അസ്വസ്ഥമാക്കുന്ന രീതിയിലേക്ക് വഴിമാറി.
പട്ടേലിന്റെ അഭിപ്രായങ്ങൾ വീഡിയോയിൽ പകർത്തുകയും ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമീപകാല വിവാദങ്ങൾക്ക് പുറമേ, പട്ടേലിന്റെ മുൻകാല സമൂഹമാധ്യമ പ്രവർത്തനങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. ഈ മാസം 24ന് പട്ടേൽ വീണ്ടും കോടതിയിൽ ഹാജരാകണം.
|
റിഡ്ജ്വുഡ് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
റിഡ്ജ്വുഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഈ മാസം ഏഴിന് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംഗ് നടന്നു.
ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നും ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു വറുഗീസ് (റാഫിൾ കോഓർഡിനേറ്റർ) എന്നിവർ പള്ളി സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ജോർജ് മാത്യു (വികാരി) കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
തോമസ് വർഗീസ് (ഇടവക സെക്രട്ടറി & ഭദ്രാസന കൗൺസിൽ അംഗം), അനീഷ് കെ. ജോസ് (ട്രഷറർ), ഷാജി ജോസഫ് (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിലുണ്ടായിരുന്നു
പ്രബുദ്ധമായ ആത്മീയാനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. ജോർജ് മാത്യു സഭാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. ചെറിയാൻ പെരുമാൾ കോൺഫറൻസിനെക്കുറിച്ചും യുവാക്കൾക്കും മുതിർന്നവർക്കും കോൺഫറൻസിലെ പങ്കാളിത്തം നൽകുന്ന വിലപ്പെട്ട അനുഭവങ്ങളെപ്പറ്റിയും സംസാരിച്ചു.
കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം, പ്രസംഗകർ, റജിസ്ട്രേഷൻ എന്നിവയുൾപ്പെടെ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങളും അദ്ദേഹം നൽകി. മാത്യു വർഗീസ് ധനസമാഹരണത്തെക്കുറിച്ചും സുവനീർ, റാഫിൾ, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെപ്പറ്റിയും സംസാരിച്ചു.
ഫാ. ജോർജ് മാത്യു സ്പോൺസർഷിപ്പ് നൽകി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ഷാജി ജോസഫ് ആദ്യ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ അറിയിച്ചു. പ്രാർഥനാപൂർവമായ സഹകരണത്തിന് ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ഭാരവാഹികൾ നന്ദിയും കടപ്പാടും അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
ദൈവിക ആരോഹണത്തിന്റെ ഗോവണി എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595) / ചെറിയാൻ പെരുമാൾ, സെക്രട്ടറി (516 439 9087).
|
ഡാളസിൽ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു
ഡാളസ്: കാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ചു വർണ ചിത്രങ്ങൾ രചിക്കുന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര കലകളുടെ പ്രദർശനം കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ സംഘടിപ്പിച്ച ചിത്രപ്രദർശനം ആസ്വദിക്കുവാൻ ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു.
കേരളം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, വൈസ് പ്രസിഡന്റ് അനസ്വീർ മാംമ്പിള്ളി, ബോർഡ് ഓഫ് ഡയറക്ടർ ഹരിദാസ് തങ്കപ്പൻ, സിജു വി. ജോർജ്, ബേബി കൊടുവത്, ഫ്രാൻസിസ്, രാജൻ ഐസക്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.
കേരളത്തിൽ നിന്നും ഹൃസ്വ സന്ദർശത്തിന് ഡാളസിൽ എത്തിച്ചേർന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന് സാർവദേശീയ റിക്കാർഡുകളായി അംഗീകരിക്കപ്പെട്ട ഗിന്നസ് ബുക്ക് രണ്ടെണ്ണം, The largest Easel 2008, The largest Devil's Knot 2017 റെക്കോർഡുകളുൾ, തമിഴ്നാട് സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് ചിത്രകലാ രംഗത്ത് നല്കുന്ന അംഗീകാരമായ കലൈന്മനി അവാർഡ്, കേരള സര്‍ക്കാരിന്റെ ചലച്ചിത്രകലാ പ്രതിഭകൾക്ക് നൽകുന്ന ബെസ്റ്റ് ആർട്ട് ഡയറക്ടർ (സിനിമ നാലു പെണ്ണുങ്ങൾ, ഡയറക്ടർ അടൂർ ഗോപാല കൃഷ്ണൻ ) എന്നിവയടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
സമൂഹത്തിൽ സ്വാധീനിച്ചിരുന്നതും സ്വാധീനിക്കുന്നതുമായ വ്യക്തികൾ, സൗന്ദര്യദായകങ്ങളായ കാഴ്ചകള്‍, കാല്‍പ്പനിക ഭാവങ്ങളും പ്രകൃതി ദൃശ്യങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആർട്ടിസ്റ്റ് രാജശേഖരന്റെ ചിത്രകലകളുടെ പ്രദർശനം ആസ്വാദകരെ ആകര്‍ഷിച്ചു.
മനോഹരവര്‍ണങ്ങള്‍ പൊതിഞ്ഞു വരഞ്ഞെടുത്ത ആർട്ടിസ്റ്റ് രാജശേഖറിന്റെ ചിത്രങ്ങൾ സ്വന്തമാക്കാനും, രേഖാചിത്രങ്ങളും വരച്ചു നൽകുവാനും നിരവധി പേർ പങ്കെടുത്തു.
|
ന്യൂയോർക്കിൽ രാജ്യാന്തര വടംവലി മത്സരം ഓഗസ്റ്റ് 17ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 17 മുതൽ 20 വരെ ന്യൂയോർക്കിൽ വച്ച് രാജ്യാന്തര വടംവലി മത്സരം നടത്താൻ തീരുമാനിച്ചതായി ക്ലബ് ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി, ബ്രിട്ടൻ, കുവൈറ്റ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡന്റ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), സാജൻ കുഴിപറമ്പിൽ (ചെയർമാൻ), പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ), സിജു ചെരുവൻകാലായിൽ (പിആർഒ) എന്നിവർ വ്യക്തമാക്കി.
യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി ബന്ധിപ്പിക്കുകയും, അതിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് ക്ലബിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് റോയ് മറ്റപ്പള്ളി പറഞ്ഞു.
പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുക എന്നതും ക്ലബ് ലക്ഷ്യമിടുന്നു. വരും വർഷങ്ങളിൽ വനിതാ ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ന്യൂയോർക്ക് സ്റ്റേറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് സോഷ്യൽ ക്ലബ്.
മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 5000 ഡോളറും രണ്ടാം സമ്മാനമായി 3000 ഡോളറും മൂന്നാം സമ്മാനമായി 2000 ഡോളറും നാലാം സമ്മാനമായി 1000 ഡോളറും നൽകുമെന്ന് ക്ലബ് വൈസ് പ്രസിഡന്റും കമ്മിറ്റി ചെയർമാനുമായ സാജൻ കുഴിപറമ്പിൽ വ്യക്തമാക്കി. കൂടാതെ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ഒന്നാം സമ്മാനം "ഉലഹന്നാൻ അരിച്ചിറയിൽ മെമ്മോറിയൽ' റോബർട്ട് അരീച്ചിറയും രണ്ടാം സമ്മാനം "അന്നക്കുട്ടി മറ്റപ്പള്ളിൽ മെമ്മോറിയൽ' റോയ് മറ്റപ്പള്ളിയും മൂന്നാം സമ്മാനം "ചിന്നമ്മ മുപ്രാപ്പിള്ളിൽ മെമ്മോറിയൽ' മുപ്രാപ്പിള്ളിൽ ബ്രദേഴ്സും നാലാം സമ്മാനം തോമസ് നൈനാനും സ്പോൺസർ ചെയ്തിരിക്കുന്നു.
ജിതിൻ വർഗീസ് (സെഞ്ച്വറി 21 റോയൽ) മെഗാ സ്പോൺസറാണ്. സിറിയക് കൂവക്കാട്ടിൽ (സെന്റ് മേരീസ് പെട്രോളിയം), പിയാൻകോ ലോ ഗ്രൂപ്പ് എന്നിവ ഗ്രാൻഡ് സ്പോൺസർമാരാണ്. നോഹ ജോർജ് (ഗ്ലോബൽ കോലീഷ്യൻസ്), പി.ടി. തോമസ് (പിടി ടാക്സ് കൺസൾട്ടൻസി) എന്നിവർ ഗോൾഡ് സ്പോൺസർമാരാണ്.
സാജൻ അഗസ്റ്റിൻ (ട്രൈ സ്റ്റേറ്റ് പെയിൻ ആൻഡ് റിഹാബ്), പോൾ കറുകപ്പള്ളി എന്നിവർ സിൽവർ സ്പോൺസർമാരാണ്. കൂടാതെ ജോജോ കൊട്ടാരക്കര (മഴവിൽ എഫ്എം) റേഡിയോ പാർട്ണറായി പ്രവർത്തിക്കുന്നു.
വടംവലി മത്സരത്തിന്റ് കിക്കോഫും സ്പോൺസർഷിപ്പ് സ്വീകരണവും ഈ മാസം 12ന് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ നിർവഹിച്ചു. ന്യൂയോർക്ക് സോഷ്യൽ ക്ലബ് കായിക രംഗത്ത് നടത്തുന്ന പരിശ്രമങ്ങൾക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും ക്ലബിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയായി തീരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
റോയ് മറ്റപ്പള്ളി (പ്രസിഡന്റ്), സാജൻ കുഴിപറമ്പിൽ (വൈസ് പ്രസിഡന്റ്) ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ജോസുകുട്ടി പൊട്ടൻകുഴി (ട്രഷറർ) ഷിബു എബ്രഹാം (ജോയിന്റ് സെക്രട്ടറി) സിജു ചെരുവൻകാലായിൽ (പിആർഒ) എന്നിവരാണ് ക്ലബിന്റെ എക്സിക്യൂട്ടിവ് കമ്മറ്റി. നിബു ജേക്കബ്, ബിജു മാപ്രാപ്പള്ളിൽ, ജോയൽ വിശാഖൻതറ, മനു അരയൻതാനത്ത് എന്നിവർ ബോർഡ് അംഗങ്ങളുമാണ്.
വടംവലി മത്സരത്തിന്റെ വിജയത്തിനായി ജൻ കുഴിപറമ്പിൽ (ചെയർമാൻ), പോൾ കറുകപ്പള്ളി (ജനറൽ കൺവീനർ), ഷിബു എബ്രഹാം (ചെയർമാൻ ഫിനൻസ് കമ്മിറ്റി), ജോണിച്ചൻ കുസുമാലയം (ചെയർമാൻ റിസംപ്ഷൻ കമ്മിറ്റി), ജോയ് വാഴമല (ചെയർമാൻ ബാങ്ക്വിറ്റ്), ബിജു മുപ്രാപ്പള്ളിൽ (ചെയർമാൻ റൂൾസ് ആൻഡ് റെഗുലേഷൻസ്),
എഡ്വിൻ എരിക്കാട്ടുപറമ്പിൽ (ചെയർമാൻ ലൈറ്റ് ആൻഡ് സൗണ്ട് ), മിഥുൻ വില്ല്ത്തറ (ചെയർമാൻ ടൈം മാനേജ്മന്റ്), സിജു ചെരുവൻകാലായിൽ (ചെയർമാൻ പബ്ലിസിറ്റി ആൻഡ് മീഡിയ), ഷൈജു വാഴക്കാട്ട് (ചെയർമാൻ സെക്യൂരിറ്റി), ലിബിൻ പാണപറമ്പിൽ (ചെയർമാൻ എന്റ്ർടൈൻമെന്റ്),
തോമസ് പൊട്ടൻകുഴി (ചെയർമാൻ ഫസ്റ്റ് എയിഡ്), സാജൻ ഭഗവതികുന്നേൽ (ചെയർമാൻ ഫെസിലിറ്റി), ജോയൽ വിശാഖൻ തറ (ചെയർമാൻ റജിസ്ട്രേഷൻ), ഐവിൻ പീടികയിൽ (ചെയർമാൻ സ്കോറിംഗ്), റോബിൻ കുറ്റിക്കാട്ടിൽ (ചെയർമാൻ ട്രാൻസ്പോർട്ടേഷൻ) എന്നിവരുടെ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
|
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു.
കോട്ടയം ഗ്രീൻ വില്ലേജിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുൻ ഗ്ലോബൽ ചെയർമാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററുമായ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു നൽകിയാണ് പ്രകാശനം ചെയ്തത്.
അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ, നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി സ്ഥാപക അംഗം പ്രഫ. വിനോദ് ചന്ദ്ര മേനോൻ, സിംഫണി ടിവി എംഡി വി. കൃഷ്ണകുമാർ, ഗ്ലോബൽ ട്രഷറർ ഷാജി എം. മാത്യു, ഗ്ലോബൽ ഭാരവാഹികളായ വിജയചന്ദ്രൻ, ശശി നടയ്ക്കൽ, ടി.കെ. വിജയൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു.
ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ ബിസിനസ് കോൺക്ലേവിന്റെ വിശദാംശങ്ങൾ പങ്കുവച്ചു. ജൂലൈ 29, 30, 31 ഓഗസ്റ്റ് ഒന്ന് എന്നീ തീയതികളിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിന്റെ ഭാഗമായി ഇൻവസ്റ്റേഴ്സ് മീറ്റ്, മികച്ച ബിസിനസ് സംരംഭകർക്കുള്ള ബിസിനസ് മീറ്റ് എന്നിവ നടക്കും.
ലണ്ടനിലെ ഡോക്ലാൻസിലുള്ള ഹിൽറ്റൺഡബിൾ ട്രീയിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, വുമൺസ് ഫോറം ചെയർ സലീമ മോഹൻ, ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി സാം മാത്യു, ട്രഷറർ രാമചന്ദ്രൻ പേരമ്പൂർ എന്നിവർ ആശംസകൾ നേർന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ (ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം) +1 914 987 1101, [email protected].
|
ഗീതാമണ്ഡലം വിഷു: ശ്യാം ശങ്കർ മുഖ്യ അതിഥി
ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിൽ ഏറെ ആയി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ശനിയാഴച രാവിലെ പത്തു മുതൽ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു.
മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ മുഖ്യ അതിഥിയായി പങ്കെടുത്തു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബ അംഗങ്ങൾ നൽകുന്ന ഊർജം വില മതിക്കാൻ ആവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറഞ്ഞ കാലം കൊണ്ട് തന്നെ കണ്ടു മടുത്ത നിർജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി മലയാളീ ഹൈന്ദവ കുടുംബങ്ങളിൽ തരംഗം ആവാൻ മന്ത്രയ്ക്ക് സാധിച്ചുവെന്ന് മന്ത്ര പ്രസിഡന്റിന് സ്വാഗതം അരുളിക്കൊണ്ട് ഗീതാ മണ്ഡലം പ്രസിഡന്റ് ജയ്ചന്ദ്രൻ അഭിപ്രായപ്പെട്ടു.
മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബ അംഗങ്ങൾ നൽകുന്ന ഊർജം വില മതിക്കാൻ ആവാത്തതാണെന്ന് ശ്യാം ശങ്കർ അറിയിച്ചു. മന്ത്ര ആധ്യാത്മിക അധ്യക്ഷൻ ആനന്ദ് പ്രഭാകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മഹാഗണപതി ഹോമങ്ങളോടെയാണ് ഈ വർഷത്തെ വിഷു പൂജകൾ ആരംഭിച്ചത്. തുടർന്ന് പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും വിശേഷാൽ ശ്രീകൃഷ്ണ പൂജ നടത്തി. വിഷുക്കണിയും ഒരുക്കിയിരുന്നു.
|
കാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; യുഎസിൽ അധ്യാപിക അറസ്റ്റിൽ
നെബ്രാസ്ക: കൗമാരക്കാരനായ വിദ്യാർഥിയുമായി കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. നെബ്രാസ്കയിൽനിന്നുള്ള വിവാഹിതയായ 45 കാരിയായ അധ്യാപികയാണ് 17 വയസുള്ള വിദ്യാർഥിയുമായി കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായത്.
പുലർച്ചെ മൂന്നോടെ സംശയാസ്പദമായ രീതിയിൽ ഒരു കാർ റോഡിൽ പാർക്ക് ചെയ്തത് കണ്ടെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു പോലീസ് എത്തുന്പോൾ നഗ്നയായ നിലയിൽ അധ്യാപികയും ആൺകുട്ടിയും കാറിന്റെ പിൻസീറ്റിലായിരുന്നു.
പോലീസിനെ കണ്ട് കുട്ടി മുൻസീറ്റിലേക്കു ചാടി വണ്ടിയോടിച്ചെങ്കിലും അപകടത്തിൽപ്പെട്ടു. നിസാര പരിക്കേറ്റ അധ്യാപികയെയും വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ വകുപ്പിലെ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അധ്യാപികയെന്നാണു പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.
നെബ്രാസ്കയിൽ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആണെങ്കിലും അധ്യാപികയ്ക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
|
എഡ്മിന്റൺ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി
എഡ്മിന്റൺ: എഡ്മിന്റണിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ(നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വിപുലമായി സംഘടിപ്പിച്ചു. ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്.
നമഹ പ്രസിഡന്റ് രവിമങ്ങാട്, മാതൃസമിതി കോഓർഡിനേറ്റർ ജ്യോത്സന സിദ്ധാർഥ്, നമഹ മെഗാസ്പോൺസർ ജിജോ ജോർജ്, മറ്റു ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമ പ്രകാശ്, പ്രജീഷ്, അജയ്കുമാർ, സിദ്ധാർഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വിഷുക്കണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവ സമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു. തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. നമഹ മാതൃസമിതി, ശിവമനോഹരി ഡാൻസ് അക്കാദമി, അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ നമ്ഹ വിഷു പ്രാഗ്രാമിന്റെ മാറ്റ് കൂട്ടി.
നീതുഡാക്സ്, വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള സമ്മാനദാനത്തോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.
|
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഇന്ന്
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒഐസിസി യുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് അവലോകനയോഗം വ്യാഴാഴ്ച വൈകുന്നേരം 6.30ന് സ്റ്റാഫ്ഫോർഡിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വച്ച് ചേരും.
ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാഷണൽ പ്രിസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിയവർക്കൊപ്പം ഹൂസ്റ്റണിലെ മുഴുവൻ യുഡിഎഫ് പ്രവർത്തകരും പങ്കെടുക്കും.
കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് വാവച്ചൻ അറിയിച്ചു.
സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ജോജി ജോസഫ് അഭ്യർഥിച്ചു.
|
സെന്റ് തോമസ് സീറോമലബാർ കാത്തലിക് പള്ളിയിൽ "ദി ഹോപ്പ്' പ്രദർശിപ്പിച്ചു
ഡാളസ്: ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ നിറഞ്ഞ സദസിൽ "ദി ഹോപ്പ്' എന്ന മലയാളം ഫീച്ചർ ഫിലിം സൗജന്യമായി പ്രദർശിപ്പിച്ചു. ക്രിസ്തീയ വിശ്വാസത്തിനു ഊന്നൽ നൽകി നിർമിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ലോഗോ ഫിലിംസിന്റെ ബാനറിൽ ജോയ് കല്ലൂക്കാരനാണ്.
രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രം കാണികളെ ചിന്തിപ്പിക്കുന്നതിനും വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും മതിയായ ചേരുവകൾ ചേർത്താണ് നിർമിച്ചിരിക്കുന്നത്.
മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച "ദി ഹോപ്പ്' ഇതുവരെ ഔദ്യോഗികമായി പ്രദർശനം ആരംഭിച്ചിട്ടില്ലെന്നും നിരവധി സ്ഥലങ്ങളിൽ സൗജന്യമായി പ്രദർശിപ്പിക്കുവാൻ അവസരം ലഭിച്ചെന്നും ജോയ് കല്ലൂക്കാരൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു.
ലോഗോ ഫിലിംസ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങി പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് തോമസ് സീറോമലബാർ പള്ളി വികാരി ഫാ. ജോൺ മേലേപ്പുറം ഇടവകയ്ക്ക് വേണ്ടി നന്ദി പറഞ്ഞു.
സണ്ണി കൊച്ചുപറമ്പിൽ, ടോണി നെല്ലുവെലിൽ, ബെന്നി ജോൺ എന്നിവരാണ് ഇതിന്റെ പ്രവർത്തനം വിജയിപ്പിക്കുന്നതിന്റെ പിന്നിൽ സജീവമായി പ്രവർത്തിച്ചത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ സിനിമയെ കുറിച്ച് നല്ല അഭിപ്രായം പങ്കുവച്ചു.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിച്ച ഈ ചിത്രം അതിന്റെ ഉദ്ദേശം വിജയകരമായി നടപ്പാക്കിയെന്ന് കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്റ് സിജു വി. ജോർജ് അഭിപ്രായപ്പെട്ടു.
|
ഫോമാ ടീം യുണൈറ്റഡിന് ഫ്ലോറിഡയിലെ മലയാളി അസോസിയേഷനുകൾ സ്വീകരണം നൽകി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ ചുമതലക്കാരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സ്ഥാനത്തേക്ക് മത്സരിക്കുന്നവർ വിവിധ അംഗ സംഘടനകളിലൂടെ വോട്ടഭ്യർഥിച്ചും സൗഹൃദം പുതുക്കിയും മുന്നേറുന്നു.
വാശിയേറിയ തെരഞ്ഞെടുപ്പിലേക്ക് ഫോമാ എന്ന സംഘടന നീങ്ങുമ്പോൾ ആർക്കു വോട്ടു രേഖപ്പെടുത്തണമെന്ന സന്ദേഹത്തിലാണ് അംഗ സംഘടനാ പ്രതിനിധികൾ. കാരണം വോട്ടഭ്യർഥിച്ച് വരുന്ന സ്ഥാനാർഥികളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവരും കഴിവ് തെളിയിച്ചിട്ടുള്ളവരുമാണ്.
ഫോമാ മത്സര രംഗത്തുള്ള "ടീം യുണൈറ്റഡ്' മത്സരാർഥികൾക്ക് ഫ്ലോറിഡായിലുള്ള വിവിധ സംഘടനകൾ സ്വീകരണവും പിന്താങ്ങലും നൽകി.
കഴിഞ്ഞ ദിവസം മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ കൾച്ചറൽ സെന്ററിൽ നടന്ന സ്വീകരണ യോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എംസിഎഎഫ്), ടാമ്പ ബേ മലയാളി അസോസിയേഷൻ (ടിഎംഎ), കേരള അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ എന്നീ സംഘടനകളിലെ അംഗങ്ങളും ചുമതലക്കാരുമായി അനേകം പേര് ടീം യുണൈറ്റഡിന് പിൻതുണ വാഗ്ദാനം ചെയ്ത് സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
ടീം യുണൈറ്റഡിന്റെ പ്രസിഡന്റ് സ്ഥാനാർഥി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗീസ്, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ എന്നിവരെ വിജയിപ്പിച്ച് ഫോമയെ അടുത്ത തലങ്ങളിലേക്ക് ഉയർത്തുന്നതിന് അവസരം നൽകണമെന്ന് ബേബി മണക്കുന്നേൽ അഭ്യർഥിച്ചു.
ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തങ്ങളെ തെരഞ്ഞെടുത്താൽ ഫോമായുടെ അടുത്ത രണ്ടു വർഷം പ്രവർത്തിക്കുവാൻ ടീം യുണൈറ്റഡിന്റെ പദ്ധതികളും ആശയങ്ങളും അംഗസംഘടനാ പ്രതിനിധികൾക്ക് ട്രഷറർ സ്ഥാനാർഥി സിജിൽ പാലക്കലോടി വിശദീകരിച്ചു.
ഫോമയുടെ മുൻ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ഫോമ നാഷണൽ കമ്മിറ്റി അംഗം ജോമോൻ ആൻറണി, ഫോമയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, ടാമ്പ ബേ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ബാബു ദേവസിയ, ഫോമ മുൻ റീജിയണൽ വൈസ് പ്രസിഡന്റ് ബിനു മാമ്പിള്ളി,
വിവിധ സംഘടനാ നേതാക്കളായ ടോമി മാളികപ്പുറത്ത്, സജി കരിമ്പന്നൂർ, ഷാജു ഔസെഫ്, ഡാനിയേൽ ചെറിയാൻ, ഷീല ഷാജു, അമ്മിണി ചെറിയാൻ, ജോൺസൺ, സജി കാവിന്റരികത്ത് തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
|
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് മാനസികാരോഗ്യ സെമിനാറുകള്‍ നടത്തും
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എഎഇഐഒ) ഭാരവാഹികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സോമനാഥ് ഘോഷും ചേര്‍ന്ന് നടത്തിയ മീറ്റിംഗില്‍ വിവിധ അമേരിക്കന്‍ സർവകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാ മരണങ്ങള് ഉണ്ടാകുന്നതില്‍ ദുഃഖവും ഖേദവും രേഖപ്പെടുത്തി.
അതില്‍ മൂന്നു മരണങ്ങള് അസോസിയേഷന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് പഠിച്ച പെര്‍ഡ്യൂ സർവകലാശാലകളിലാണ് നടന്നത്. ജനുവരിയിലാണ് പത്തൊമ്പതുകാരനായ നീല്‍ ആചാര്യ പെര്‍ഡ്യൂ സർവകലാശാല കാമ്പസില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
മറ്റു കുട്ടികള്‍ ഇല്ലിനോയിസ് സർവകലാശാല, ഷാമ്പയില് കാമ്പസിലും മറ്റു യൂസർവകലാശാലകളിലും ഉണ്ടായി. എഎഇഐഒ പ്രസിഡന്റ് ഈയിടെ പെര്‍ഡ്യൂ സർവകലാശാല സന്ദര്‍ശിച്ച് സർവകലാശാല പ്രസിഡന്റ് ഡോ. മങ്ങ് ചിയാംഗ്, ഡീന്‍ ഡോ. അരവിന്ദ് രമണ്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
എഎഇഐഒ എന്‍ജിനീയറിംഗ് സ്റ്റുഡന്റ് ചാപ്റ്റര്‍ പ്രസിഡന്റ് ഗൗരവ് ചോബയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ആദ്യത്തെ മാനസികാരോഗ്യ സെമിനാര്‍ മേയില്‍ നടത്തുവാന്‍ തീരുമാനിച്ചു.
തങ്ങളുടെ കുടുംബങ്ങളുടെ വലിയ സ്വപ്നങ്ങളുമായി ബാങ്കുകളില്‍ വന്‍ തുക കടമെടുത്ത് അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കൻ സർവകലാശാലകളിലെ കടുത്ത പഠന രീതിയിലുള്ള ക്ലാസുകളും കാരണം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ടുന്നതായി യോഗം അഭിപ്രായപ്പെട്ടു.
എഎഇഐഒ സെക്രട്ടറി നാഗ് ജയ്സ്വാള്‍ സംഘടിപ്പിച്ച ഈ മീറ്റിംഗില്‍ വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി, ബോര്‍ഡ് അംഗവും നോര്‍ത്ത് ഇല്ലിനോയിസ് സർവകലാശാല എന്‍ജിനീയറിംഗ് ഡീനുമായിരുന്ന ഡോ. പ്രമോദ് വോറ, ട്രഷറര്‍ രജ് വീന്ദര്‍ സിംഗ് മാഗോ, ദിപന്‍ മോദി, അന്ഗിര് അഗര്‍വാള്‍, ഗൗതം റാവു എന്നിവര്‍ തങ്ങളുടെ ദുഖവും അഭിപ്രായങ്ങളും രേഖപ്പെടുത്തി.
കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സോദനാഥ് ഘോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ എല്ലാ സഹായങ്ങളും സംഘടനയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
|
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജയിംസ് കൂടലിനെ ജന്മനാട്ടിൽ ആദരിച്ചു
കോന്നി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജയിംസ് കൂടലിനെ ജന്മനാട്ടിൽ ആദരിച്ചു. കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകള്‍ തെരഞ്ഞെടുപ്പിലെ നിര്‍ണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനം തെരഞ്ഞെടുപ്പില്‍ വിധി എഴുതുമെന്നും ജയിംസ് കൂടല്‍ പറഞ്ഞു.
ഒഐസിസി പ്രവര്‍ത്തകര്‍ പ്രാദേശികതലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണം. കേരളത്തിലെ എല്ലാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഒഐസിസിയുടെ സജീവ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിന് കിട്ടിയ അംഗീകാരമാണ് ജയിംസ് കൂടലിന്റെ സ്ഥാനമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കലഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ജയിംസ് കൂടലുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഒഐസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയത്തിനായി ജയിംസ് കൂടലിന്റെ ഭവനത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ജയിംസ് കൂടലിന്റെ നേതൃത്വത്തില്‍ 20 മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.
കെപിസിസി വക്താവ് അനില്‍ ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്, ഡിസിസി വൈസ് പ്രസിഡന്റ് റോബിന് പീറ്റര്‍, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ദേവകുമാര്‍ കോന്നി,
കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി, ഡിസിസി സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, കോന്നി തെരഞ്ഞടുപ്പ് കോഓർഡിനേറ്റര്‍ റോജി ഏബ്രഹാം, സെക്രട്ടറി ഐവാന്‍,
വിവിധ ഘടകകക്ഷി നേതാക്കളായ രവിപിള്ള, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിന്റ് രാജന് പി. ഡാനിയേല്‍, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് റല്ലു പി. രാജു, കോന്നി മണ്ഡലം മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് പ്രിയ എസ്. തമ്പി, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സൗദ റഹി, വാര്‍ഡ് പ്രസിഡന്റ് കെ. വി. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
|
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാനെ ആദരിച്ചു
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാനെ ആദരിച്ചു.
അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒട്ടും വൈകാതെ തന്നെ ജനങ്ങളിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് പി. പി ചെറിയാൻ. കഴിഞ്ഞ 22 വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ വാർത്ത പ്രാധാന്യമുള്ള വാർത്തകൾ അദ്ദേഹം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ സൗമ്യനും നല്ല സമീപനവുമുള്ള ആൾ എന്നു പരക്കെ അറിയപ്പെടുന്ന പി. പി ചെറിയാൻ ഗുണകരവും ഗവേഷണപരവുമായ നിരവധി ലേഖനങ്ങളും എഴുതിട്ടുണ്ട്.
പ്രവർത്തനോദ്ഘാടനാത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലെ അപ്രഖ്യാപന പരിപാടി ഇനമായിരുന്നു ഈ ആദരവ്.
|
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടനം ഗംഭീരമായി. ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ സിജു വി. ജോർജ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനിയെ അദ്ദേഹം സദസിന് പരിചയപ്പെടുത്തി.
ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി 2006ൽ എബ്രഹാം തെക്കേമുറി(സണ്ണി) പ്രസിഡന്റായി പ്രവർത്തനമാരംഭിച്ച ഐപിസിഎൻടി, നിഷ്പക്ഷമായ മാധ്യമപ്രവർത്തനമാണ് എല്ലാക്കാലവും നടത്തുന്നതെന്ന് സണ്ണി മാളിയേക്കൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും ഉൾക്കൊണ്ട് വായനക്കാരിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളായിരിക്കണം മാധ്യമ പ്രവർത്തകരിൽ ഉണ്ടായിരിക്കേണ്ടതെന്നുംസ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള അനുകൂല സാഹചര്യം സ്രഷ്ടിക്കുവാൻ ഭരണാധികാരികൾ തയാറാകണമെന്നും മനു ഡാനി പറഞ്ഞു. 20242025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു അദ്ദേഹം ആശംസകൾ നേർന്നു.
ഐപിസിഎൻടി ഭാരവാഹികളായ അനശ്വർ മാംമ്പിള്ളി, പ്രസാദ് തിയോടിക്കൽ, ലാലി ജോസഫ്, ഡോ. അഞ്ജുബിജിലി, സാം മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ, തോമസ് ചിറമേൽ, ജോജോ കോട്ടക്കൽ, ടി.സി. ചാക്കോ, അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.
സെക്രട്ടറി ബിജിലി ജോർജിന്റെ നന്ദി പ്രകടനത്തിനുശേഷം കേരളത്തിൽ നിന്നും ബിജു നാരായണൻ, റിമി ടോമി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പാട്ടുത്സവവും അരങ്ങേറി.
|
ടാപ്പൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ടാപ്പൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ടാപ്പൻ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ നടത്തി.
കുർബാനയ്ക്കുശേഷം ഫാ. തോമസ് മാത്യു (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (ഫാമിലി കോൺഫറൻസ് ട്രഷറർ), ബിപിൻ മാത്യു, ആരൺ ജോഷ്വ, റയൻ ഉമ്മൻ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് പ്രതിനിധികൾ.
സോണി ഐസക് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫിൻലി ജോണും (ഇടവക ട്രസ്റ്റി) വേദിയിൽ സന്നിഹിതനായിരുന്നു. ബിജോ തോമസ് കോൺഫറൻസിന്റെ തീയതി, തീം, പ്രസംഗകർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു.
മാത്യു ജോഷ്വ രജിസ്ട്രേഷൻ നടപടികൾ വിശദീകരിക്കുകയും കോൺഫറൻസിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
കോൺഫറൻസിന്റെ ഭാഗമായുള്ള സുവനീർ, സ്പോൺസർഷിപ്പ് അവസരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെക്കുറിച്ച് ബിപിൻ മാത്യു സംസാരിച്ചു. ഫാ. തോമസ് മാത്യു ഇടവകയിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ കൈമാറി.
ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിൽ അഭിനന്ദനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഫിൻലി ജോൺ സംഭാവന കൈമാറി. നിരവധി ഇടവക അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.
കോൺഫറൻസിന്റെ വിജയത്തിനായുള്ള ആത്മാർഥമായ പ്രാർഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദിയും കടപ്പാടും അറിയിച്ചു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും.
സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ): 914 806 4595, ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി): 516 439 9087.
|
വീടില്ലാത്തവർക്ക് കൈത്താങ്ങുമായി വേൾഡ് മലയാളി കൗൺസിൽ
പാലാ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും നിർധനരായവർക്കുമായി വേൾഡ് മലയാളി കൗൺസിൽ 25 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയായ ഗ്ലോബൽ ഗ്രീൻ വില്ല പ്രോജക്ടിൽ ആദ്യഘട്ട 12 വീടുകളുടെ താക്കോൽ ദാനവും ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും ജോസ് കെ. മാണി എംപി നിർവഹിച്ചു.
വില്ല പ്രോജക്ട് പ്രസിഡന്റ് ടി. കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ പ്രകൃതി സൗഹൃദ ഉദ്യമ ഉദ്ഘാടനവും നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പടിക്കമ്യാലിൽ സംഭാവനയായി നൽകിയ 1.05 ഏക്കറിലാണ് ഭവന സമുച്ചയം പണിതത്.
ടി.പി. വിജയനാണ് പ്രോജക്ട് സെക്രട്ടറി. എസ്.കെ. ചെറിയാൻ, ടി.കെ. വിജയൻ, കെ.സി. ഏബ്രഹാം, ഡോ. മനോജ് തോമസ്, സിമി സനോജ് സൈമൺ, സ്റ്റെഫി ഫെലിക്സ്, ബേബി മാത്യു സോമതീരം, ഡോ. ഷിബു സാമുവൽ, ഡബ്ല്യു. എം. സി. ചാരിറ്റബിൾ സൊസൈറ്റി, ഹൂസ്റ്റൺ പ്രൊവിൻസ്, ന്യൂജഴ്സി പ്രൊവിൻസ്, ഒമാൻ പ്രൊവിൻസ് എന്നിവരാണ് വില്ലകൾ സ്പോൺസർ ചെയ്തത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പേർ ജോണി കുരുവിളയിൽനിന്നു താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രഫ. വിനോദ്ചന്ദ്ര മേനോൻ, വി. കൃഷ്ണകുമാർ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ,
ഫാ. ജോൺ കണിയാർകുന്നിൽ, ഷാജി എം. മാത്യു, ബേബി മാത്യു സോമതീരം, എസ് കെ. ചെറിയാൻ, തങ്കമണി ദിവാകരൻ, സെലീന മോഹൻ, ഡൊമിനിക് സി. ജോസഫ്, സാം ജോസഫ്, ബോബി മാത്യു, ബീന തോമസ്, ലൂസി ജോർജ്, ബെന്നി മൈലാടൂർ, രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.
|
അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 20242026 ഭരണസമിതിയിലെ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി ന്യൂയോർക്കിലെ സംസ്കാരിക രാഷ്ട്രീയ പ്രവർത്തകനായ അലൻ കൊച്ചൂസ് മത്സരിക്കുന്നു.
പ്രസംഗികൻ, മതസാംസ്കാരികരാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് അലൻ കൊച്ചൂസ്. ന്യൂയോർക്കിലെ രാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിദ്യമാണ് അലൻ.
രാഷ്ട്രീയ മേഖലകളിൽ ആയാലും മലയാളി അസോസിയേഷനുകളിലായലും ചർച്ചിൽ ആയാലും അലൻ തന്റെ പ്രവർത്തനത്തിൽ കർമനിരതനാണ്. Y's men's ഇന്റർനാഷനലിന്റെ നോർത്ത് അമേരിക്കൻ റീജിയണിന്റെ യൂത്ത് പ്രസിഡന്റായും അലൻ സേവനം അനുഷ്ടിക്കുന്നു.
ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് ഇക്കണോമിക്സിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വാൾസ്ട്രീറ്റിൽ റിസ്കമാനേജ്മെന്റിൽ ജോലിയും തുടങ്ങി. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഫാമിലി ബിസിനസായ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പാർടൈം ആയും ജോലി ചെയ്യുന്നു.
ന്യൂയോർക്ക് സിറ്റിഗവൺമെന്റിൽ മാനേജറും എൻയുഎംസി എൻയു ഹെൽത്തിന്റെ ഡയറക്ടർ ബോർഡ് അംഗവുമായ അജിത് കൊച്ചുസിന്റെയും ന്യൂയോർക്കിലെ പ്രമുഖ റീയലറ്ററായ ജയ വർഗീസിന്റെയും മകനാണ് അലൻ. സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്റെ സഹചാരി കൂടിയാണ് അദ്ദേഹം.
|
ജോസ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സെമരിറ്റന്‍ മെഡിക്കല്‍ സെന്റർ എന്നിവിടങ്ങളിലെ റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ജോസ് ഏബ്രഹാം (65) അന്തരിച്ചു. റോക്ക്ലാൻഡിലെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചർച്ചിലെ സജീവാംഗമായിരുന്നു.
ദീർഘകാലം സൺഡേ സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു. ശോശാമ്മ ജോസ് ആണ് ഭാര്യ. മക്കള്‍: ജെറി ജോസ് & വിസ്ലെറ്റ് വില്‍സണ്‍, ജെറിന് ജോസ് & ബെത്സി ജോസ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം സ്പ്രിംഗ് വാലി ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ (Brick Church Cemetery, Spring Valley).
|
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു
വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ ചിരാഗ് ആന്റിൽ(24) ആണ് മരിച്ചത്. ഈ മാസം 12നായിരുന്നു സംഭവം.
ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വാൻകൂവർ പോലീസ് പ്രസ്താവനയിൽ വിശദമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
ഹരിയാനയിലെ സോണിപതിൽ നിന്ന് 2022ലാണ് എംബിഎ പഠനത്തിനായി ചിരാഗ് വാൻകൂവറിലെത്തിയത്. വെടിവയ്പ് നടന്നുവെന്ന് പറയുന്ന ദിവസവും ബന്ധുക്കളോട് ചിരാഗ് സംസാരിച്ചിരുന്നു.
|
അമേരിക്കൻ മലയാളികൾക്ക് ഷിക്കാഗോയിൽ സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു
ഷിക്കാഗോ: അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്കാരിക കേന്ദ്രം ഷിക്കാഗോയിൽ തുടങ്ങാൻ അല(ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) മുൻകൈയെടുക്കുന്നു.
അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ ഈ സ്വപ്ന പദ്ധതിയുടെ ധനസമാഹരണത്തിനായി ചിത്രവർണം എന്ന പേരിൽ സംഗീത പരിപാടി ഈ മാസം 28ന് നേപ്രിവിൽ യെല്ലോ ബോക്ലിസിൽ നടക്കും.
കെ. എസ്. ചിത്ര നയിക്കുന്ന ഈ പരിപാടിയിൽ സംഗീതജ്ഞൻ ശരത്ത്, പിന്നണിഗായകരായ നിഷാന്ത്, അനാമിക എന്നിവരും മറ്റ് ഒമ്പത് കലാകാരന്മാരും അണിനിരക്കും. ഇതോടൊപ്പം തന്നെ കേരളത്തിന്റെ തനിമ ഉയർത്താൻ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് കേരള എക്സ്പോ എന്ന വിപണന മേള സംഘടിപ്പിക്കും.
ഖാദി, മലയാളം മിഷൻ, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ എക്സ്പോയിൽ ലഭ്യമാക്കും. അലയുടെ മറ്റു പരിപാടികളെപ്പോലെ തന്നെ പുസ്തകമേളയും കേരളത്തിന്റെ രുചിവൈവിധ്യം എടുത്തുകാട്ടുന്ന ഭക്ഷ്യമേളയും സംഘടിപ്പിക്കും.
എഐ കൺസൾട്ടൻസി സ്ഥാപനമായ ഐഎക്സ്ഐ ജിഎഐ ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. എല്മെസ്റ്റ് എക്സ്റെൻഡഡ് കെയർ സെന്റർ, സെർട്ടിഫൈഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്സ് ഐഎൻസി, കോൾഡ് വെൽ ബാങ്കർ റിയൽട്ടി പരിപാടിയുടെ സ്പോൺസർമാരാണ്.
ലോകത്തെവിടെയായാലും തങ്ങളുടെ തനിമയെ ചേർത്തുപിടിക്കാൻ താത്പര്യപ്പെടുന്ന മലയാളികൾക്കായി അമേരിക്കയിൽ ഒരു ഇടം എന്ന നിലയിലാണ് അല ഈ സംരംഭവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
മലയാളിയുടെ സാംസ്കാരിക പൈതൃകം അമേരിക്കൻ മണ്ണിലും കാത്തു സൂക്ഷിക്കാനും അടുത്ത തലമുറയിലേക്ക് അത് പകർന്നു നൽകാനും ഈ പദ്ധതി ലക്ഷ്യം കാണുന്നതിലൂടെ സാധിക്കുമെന്ന് അല വിശ്വസിക്കുന്നു.
കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മലയാളി പ്രവാസിക്ക് അനുകൂലമായ അന്തരീക്ഷവും സൗകര്യവും നൽക്കാൻ പ്രാപ്തമായ ഒരു കെട്ടിടം നിർമ്മിക്കുക എന്നതാണ് ഷിക്കാഗോയിലെ സാംസ്കാരിക കേന്ദ്രത്തിന്റെ ആദ്യ പടി. വിപുലമായ ലൈബ്രറിയടക്കം ഈ പദ്ധതിയുടെ ഭാഗമാണ്.
ഇതിനു വേണ്ട ധനസമാഹരണത്തിനു കൂടിയാണ് ചിത്രവർണ്ണം എന്ന പരിപാടി കെഎസ് ചിത്രയുമായി ചേർന്ന് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനും ഈ ഉദ്യമത്തിൽ സഹകരിക്കാനും താത്പര്യമുള്ളവർ എത്രയും വേഗം ടിക്കറ്റ് എടുത്ത് പരിപാടിയിൽ പങ്കെടുക്കണം എന്ന് അലയുടെ ഭാരവാഹികൾ അറിയിച്ചു.
|
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്
ഡാളസ്: ഡാളസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ് ), ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാള കവിയുമായ മനയിൽ ജേക്കബിന്റെ സ്മരണാർഥം ഏർപ്പെടുത്തിയിരിക്കുന്ന 202324 മനയിൽ കവിതാ പുരസ്കാരത്തിനു അമേരിക്കൻ മലയാളി സാഹിത്യകാരിയായ ടി.ജി. ബിന്ദുവിന്റെ ഉടലാഴങ്ങൾ അർഹമായി.
മനയിൽ കുടുംബമാണ് ഈ വിശിഷ്ട അവാർഡ് സ്പോൺസർ ചെയ്യുന്നത്. ജേതാവിനു ഇരുനൂറ്റിയൻപതു യുഎസ് ഡോളറും ഫലകവും, പ്രശസ്തിപത്രവും മേയ് 10,12 തീയതികളിൽ ഡാളസിൽ നടക്കുന്ന കെഎൽഎസ് ലാന ലിറ്റററി ക്യാമ്പിൽ വച്ചു നൽകപ്പെടും.
ഡാളസിലെ മലയാളസാഹിത്യാസ്വാദകരെ പ്രസ്തുത ക്യാമ്പിലേക്കും കെഎൽഎസ് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അറിയപ്പെടുന്ന സാഹിത്യപ്രതിഭകളായ ഡോ. എംവി പിള്ള, ഷാനവാസ് പോങ്ങുമ്മൂട്, പുളിമാത്ത് ശ്രീകുമാർ എന്നിവരടങ്ങുന്നതായിരുന്നു ഈ വർഷത്തെ ജഡ്ജിംഗ് പാനൽ.
2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചിരുന്നത് ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ മാനിന്റെ മാതൃരോദനം എന്ന ചെറുകവിതയാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ഇത്തവണത്തെ പുരസ്കാരജേതാവായ ബിന്ദു ടി.ജി അമേരിക്കൻ മലയാളസാഹിത്യലോകത്തു അറിയപ്പെടുന്ന കവയത്രിയാണ്. രസതന്ത്രം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിഫോർണിയയിൽ സ്ഥിരതാമസമയക്കിയ ബിന്ദു ടി.ജിയുടെ ജന്മദേശം തൃശൂരാണ്.
ആനുകാലികങ്ങളിൽ കവിത, നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ലാനയുടെ 2019 ലെ കവിതാ പുരസ്കാരവും, 2020ൽ കൊടുങ്ങല്ലൂർ എ അയ്യപ്പൻ ട്രസ്റ്റിന്റെ നേരളക്കാട് രുഗ്മണിയമ്മ പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
ഇലക്ട്രിക്കൽഎഞ്ചിനീയർ ആയി ജോലി ചെയ്തു വരുന്നു. ഭർത്താവ് : ടിജി തോമസ്. കുട്ടികൾ : മാത്യു തോമസ് , അന്നാ മരിയ തോമസ്.
മേയ് 10,12 തീയതികളിൽ ഡാളസിൽ ഓബ്രി ടെക്സസ് റാഞ്ചിൽ വച്ചു നടക്കുന്ന കെഎൽഎസ്, ലാന സാഹിത്യ ക്യാമ്പിനു ഡാളസ് മലയാളസാഹിത്യാസ്വാദകരെ കെഎൽഎസ് പ്രവർത്തകസമിതി സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷാജു ജോൺ 469274650, ഹരിദാസ് തങ്കപ്പൻ 2147633079, സാമുവൽ യോഹന്നാൻ 2144350124.
|
വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ
ഫ്ലോറിഡ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ കുടിയേറിയ വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ. കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ, ന്യൂയോർക്ക് എന്നിവടങ്ങിലാണ് വിദേശികളിലെ പകുതിയിലധികം പേരും താമസിക്കുന്നത്.
അവരുടെ എണ്ണം കഴിഞ്ഞ ഡസൻ വർഷങ്ങളായി വർധിച്ചുവരുന്നതായി യുഎസ് സെൻസസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഇവരിൽ പകുതിയും അമേരിക്കൻ പൗരത്വം സ്വീകരിച്ചവരാണ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റം ഒരു പ്രധാന പ്രശ്നമായി മാറിയതിനാലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ അത്ഭുതപൂർവമായ കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ബൈഡൻ ഭരണകൂടം പാടുപെടുകയാണ്.
മെക്സിക്കോയുമായുള്ള യുഎസ് അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വോട്ടർമാരെ ബോധ്യപ്പെടുത്താനും ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു. കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കാൻ കഴിയുന്ന തരത്തിലാണ് കുടിയേറ്റം തെരഞ്ഞെടുപ്പിനെ രൂപപ്പെടുത്തുന്നത്.
ബ്യൂറോയുടെ അമേരിക്കൻ കമ്യൂണിറ്റി സർവേയിൽ നിന്നുള്ള കണക്കുകൾ പ്രകാരം. 2022ൽ വിദേശികളുടെ ജനസംഖ്യ 46.2 ദശലക്ഷമായി കണക്കാക്കപ്പെടുന്നു. അല്ലെങ്കിൽ യുഎസ് ജനസംഖ്യയുടെ ഏതാണ്ട് 14 ശതമാനമാണ്. മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിൽ ഇരട്ട ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.
കാലിഫോർണിയ, ന്യൂജഴ്സി, ന്യൂയോർക്ക്, ഫ്ലോറിഡ എന്നിവിടങ്ങളിൽ വിദേശ വ്യക്തികൾ ഓരോ സംസ്ഥാനത്തിന്റെയും ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരും. വെസ്റ്റ് വിർജീനിയയിലെ ജനസംഖ്യയുടെ 1.8 ശതമാനമായിരുന്നു അവർ. യുഎസിലെ ഏറ്റവും ചെറിയ നിരക്ക്.
യുഎസിലെ വിദേശികളിൽ പകുതിയും ലാറ്റിനമേരിക്കയിൽ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ ഡസൻ വർഷങ്ങളിൽ അവരുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. മെക്സിക്കോയിൽ നിന്നുള്ളവർ ഏകദേശം ഒരു ദശലക്ഷം ആളുകളും തെക്കേ അമേരിക്ക, മധ്യഅമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ 2.1 ദശലക്ഷം ആളുകളും വർധിച്ചു.
അതേസമയം, ഏഷ്യയിൽ നിന്നുള്ള വിദേശ ജനസംഖ്യയുടെ പങ്ക് നാലിലൊന്നിൽ നിന്ന് മൂന്നിലൊന്നായി താഴ്ന്നു. ആഫ്രിക്കയിൽ ജനിച്ചവരുടെ പങ്ക് നാലു ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി.യുഎസിലെ നിയമവിരുദ്ധമായി ആളുകളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ സെൻസസ് ബ്യൂറോ റിപ്പോർട്ട് നൽകിയിട്ടില്ല.
എന്നിരുന്നാലും, വിദേശികളിൽ ജനിച്ചവരിൽ പകുതിയിലധികം പേരും സ്വാഭാവിക പൗരന്മാരാണെന്ന് കണക്കുകൾ കാണിക്കുന്നു. യൂറോപ്പിൽ ജനിച്ചവരും ഏഷ്യൻ വംശജരും അവരുടെ സംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും സ്വദേശിവത്കരണ നിരക്കിൽ മുന്നിൽ നിൽക്കുന്നു. വിദേശികളായ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും 2010ന് മുമ്പ് യുഎസിൽ എത്തിയവരാണ്.
|
ഹോപ് വെൽ ജംഗ്ഷൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം ഹോപ് വെൽ ജംഗ്ഷൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് കൗണ്ടി സന്ദർശിച്ചു.
ഷിബു തരകൻ (ജോയിന്റ് സെക്രട്ടറി), രഘു നൈനാൻ (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വിശുദ്ധ കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു.
ഫാ. ബോബി വർഗീസ് (വികാരി) ടീം അംഗങ്ങൾക്ക് സ്വാഗതം ആശംസിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫാമിലി/ യൂത്ത് കോൺഫറൻസിന്റെ ഈ വർഷത്തെ തീം, തീയതി, ലൊക്കേഷൻ, പ്രാസംഗികർ, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി.
സമ്മേളനത്തിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് രഘു നൈനാൻ സംസാരിച്ചു. സ്പോൺസർഷിപ്പ് നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിക്കൊണ്ടും കോൺഫറൻസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് വിശാൽ ചെറിയാൻ (ഇടവക ട്രസ്റ്റി) സുവനീറിൽ അഭിനന്ദനങ്ങൾ ചേർക്കാൻ സംഭാവന നൽകി. എബ്രഹാം തോമസ് ഗ്രാൻഡ് സ്പോൺസർഷിപ്പോടെ പിന്തുണ വാഗ്ദാനം ചെയ്തു. മാത്യു എടമ്പാടത്ത് (ജോർജ്), വിശാൽ ചെറിയാൻ, മനോജ് വർക്കി, ജസ്റ്റിൻ ജോൺ, കൊച്ചുമോൻ വർഗീസ്, മഹേഷ് മാത്യു എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.
കോൺഫറൻസ് ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
“ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തിലൂന്നി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക
വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും
മുതിർന്നവർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക് ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ 914 806 4595, ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി 516 439 9087.
|
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ കുടുംബ സംഗമം സംഘടിപ്പിക്കണം: ജെയിംസ് കൂടൽ
ഹൂസ്റ്റൺ/കണ്ണൂർ: ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഒഐസിസി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരളത്തിൽ എത്തിച്ചേർന്ന ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ പറഞ്ഞു.
പരമാവധി പ്രവർത്തകർ അവരവരുടെ വീടുപരിസരങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കണം. നാട്ടിൽ എത്തിയിട്ടവർ പ്രാദേശിക തലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണം.
ബൂത്ത് തലത്തിൽ ഭവനസന്ദർശനത്തിന് മുൻഗണന നൽകണം. വിദേശത്തുള്ളവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ടെലിഫോണിൽ വിളിച്ച് വോട്ട് ഉറപ്പുവരുത്തണമെന്നും ജെയിംസ് കൂടൽ നിർദേശിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ കേരളത്തിലെത്തി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും. പത്തനംതിട്ട പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചരണാർഥം വകയാറിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിനന്റെ ഭവനത്തിൽ 12ന് വൈകുന്നേരം നാലിന് കുടുംബ സംഗമം സംഘടിപ്പിക്കും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
12, 13, 14 തീയതികളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന സന്ദർശനം സംഘടിപ്പിക്കും. 15, 16 തീയതികളിൽ കെ. സുധാകരന്റെ പ്രചരണാർഥം കണ്ണൂരിൽ വിവിധ പ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിക്കും.
ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ രാജു കല്ലുപുറം ചെയർമാനായി യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളാണ് കേരളത്തിൽ പ്രവർത്തിച്ചു വരുന്നത്.
|
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി
മാനിറ്റോബ: മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. എം.പി. ടെറി ഡുഗൈഡ്, കൾച്ചറൽ ഹെറിറ്റേജ് സ്പോർട് ആൻഡ് ടൂറിസം മിനിസ്റ്റർ ഗ്ലെൻ സിമാർഡ്, എംഎൽഎ ടൈലർ ബ്ലാഷ്കോ, ഇമ്മിഗ്രേഷൻ ലോയെർ സിന്ധുമോൾ ജോൺ, മലയാളി അസോസിയേഷൻ ഓഫ് മാനിറ്റോബ പ്രസിഡന്റ് സന്തോഷ് തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ്, രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ, ഷാനി സതീഷ്, ഗിരിജ അശോകൻ, സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത്, വിഷ്ണു വിജയൻ,
അശ്വിത അനിൽ, സാജൻ സനകൻ, കാവേരി സാജൻ, ബിബിൻ കല്ലുംകൽ, വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ്, ലീന അനിൽ, രഞ്ജിത് ചന്ദ്രൻ, രശ്മി രഞ്ജിത്ത്, വിജിത് വിശ്വംഭരൻ, സുനീഷ മുകുന്ദൻ എന്നിവരാണ് സംഘടന ഭാരവാഹികൾ.
|
യുഎസിൽ കാമുകിയെ രക്ഷിക്കാൻ മാളിൽ ചെന്ന 14 വയസുകാരൻ കുത്തേറ്റു മരിച്ചു
വാഷിംഗ്ടൺ ഡിസി: അക്രമികളിൽനിന്നു കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ 14 വയസുകാരന് ദാരുണാന്ത്യം. വ്യോമിംഗിൽ കാസ്പറിലെ ഈസ്റ്റ്രിഡ്ജ് മാളിലാണു സംഭവം. റോബർട്ട് ഡീൻ മഹർ എന്ന ആൺകുട്ടിയാണു കാമുകിയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്.
കാമുകി സഹായത്തിന് വിളിച്ചതിനെത്തുടർന്നാണു മഹർ മാളിലെത്തിയത്. താനും കൂട്ടുകാരിയും മാളിലാണെന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണെന്നുമാണു കാമുകി പറഞ്ഞത്. മാളിൽ എത്തിയപ്പോൾ 15 വയസുള്ള രണ്ടുപേർ പെൺകുട്ടികളെ പിന്തുടരുന്നതു കണ്ടു.
ഇതു ചോദിക്കാൻ ചെന്ന മഹറിനെ ഇരുവരും ചേർന്ന് ആക്രമിച്ചു. മഹറിന്റെ വയറ്റിൽ രണ്ടു കുത്തേറ്റു. മഹറിനോടുണ്ടായ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അവന്റെ കാമുകിയെ പിന്തുടർന്നതെന്നും ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ട്.
ഏതാനും നാൾ മുന്‍പ് മഹർ പ്രതികളെ "ഫ്രീക്ക്സ്' എന്ന് വിളിച്ചിരുന്നത്രെ. മഹറിന്റെ കമന്റുകൾക്ക് ചോര കൊണ്ടു പകരം വീട്ടാൻ വേണ്ടിയാണ് തങ്ങളത് ചെയ്തതെന്നായിരുന്നു പിടിയിലായ പ്രതികളുടെ മൊഴി.
|
ഇതിഹാസ ഫുട്ബോളറും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ അന്തരിച്ചു
ന്യൂയോർക്ക്: അമേരിക്കൻ ഇതിഹാസ ഫുട്ബോൾ താരവും (അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗ്) ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ (76) അന്തരിച്ചു. കാൻസർ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
1994ൽ മുൻ ഭാര്യയെയും അവരുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയെന്ന കേസിൽ സിംപ്സൺ അറസ്റ്റിലായിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചെങ്കിലും രണ്ടുവർഷങ്ങൾക്കു ശേഷം മറ്റൊരു കോടതി കുറ്റക്കാരനായി കണ്ട് താരത്തിന് 3.35 കോടി ഡോളർ പിഴ വിധിച്ചിരുന്നു.
2007ൽ രണ്ടുപോരെ കടത്തിക്കൊണ്ടുപോയ കേസിൽ സിംസണെ കോടതി 33 വർഷം ശിക്ഷിച്ചിരുന്നു. 2017ലാണ് പരോൾ ലഭിച്ചത്.
|
|
|
|
|
|