|
Europe |
|
|
|
|
ഐറീഷ് മലയാളി വിദ്യാർഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ നേട്ടം
ഡബ്ലിൻ: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറീഷ് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം.
ആയിരക്കണക്കിന് ആഗോള മത്സരാർഥികളെ പിന്തള്ളി ഡബ്ലിനിലെ സെന്റ് ഡോമിനിക്സ് കോളജ് കാബറയിലെയും ക്ലെയറിലെ സെന്റ് ഫ്ലാനൻസ് കോളജ് എന്നിസ്ലെയും സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഈ പുരസ്കാരം സ്വന്തമാക്കി.
ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച സെന്റ് ഡോമിനിക്സ് കോളജ് കാബറ ടീമിൽ വിദ്യാർഥികളായ ശ്രേയ മരിയ സാജുവും നിയ നെജുവും മലയാളികളാണ്.
ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്.
"Inis Beatha' അഥവാ "Island of Life' എന്നാണ് വിദ്യാർത്ഥികൾ അവരുടെ ഡിസൈന്‍ പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ആകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്ട്രോയിഡുകളും പരിവേഷണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നാണ് വിദ്യാർഥികൾ വിശദീകരിച്ചത്.
വിജയിച്ച വിദ്യാർഥികൾ ഈ മാസം ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന ഇന്റർനാഷണൽ സ്പേസ് ഡെവലപ്പ്മെന്റ് കോൺഫറൻസിൽ സ്പേസ് ഇൻഡസ്ട്രിയിലെ പ്രമുഖർ, ശാസ്ത്രജ്ഞർ, ബഹിരാകാശ പ്രേമികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ അവർ തങ്ങളുടെ ഡിസൈൻ അവതരിപ്പിക്കും.
|
ഓൾഫ് സീറോമലബാര്‍ ഇടവകയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെൻഡ്: ഓൾഫ് സീറോമലബാര്‍ ഇടവകയിൽ മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അതിവിപുലമായ പരിപാടികളോടെ ഫാദേഴ്സ് ഡേ ആഘോഷിച്ചു.
ഇടവകയിലെ എല്ലാ പിതാക്കന്മാരും പ്രത്യേകം തയാറാക്കിയ നിത്യസഹായമാതാവിന്റെ ലോഗോയുടെ കൂടിയുള്ള വെള്ള ഷർട്ട് ധരിച്ചാണ് വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടത്.
ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങൾ പിതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പാട്ടുകളും തയാറാക്കിയ അവതരിപ്പിച്ചു.
കുർബാനയ്ക്കിടെ റവ.ഫാ. ജോര്‍ജ് എട്ടുപറയിൽ ഓരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന പ്രാധാന്യം, പിതാക്കന്മാരുടെ സ്നേഹവും ത്യാഗവും അധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത് എന്നും ഓർമിപ്പിച്ച് ഫാദേഴ്സ് ഡേ ആശംസകൾ നേർന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം നാവിന് രുചിയേറുന്ന വിവിധ തരത്തിലുള്ള വിഭവങ്ങളുമായി ഫുഡ് കൗണ്ടറുകളും മനസിനു ഉല്ലാസമേകുന്ന വിവിധങ്ങളായ ഗെയിമുകളും ഫ്രീ റാഫിൾ ടിക്കറ്റ്സും മെൻസ് ഫോറം ഒരുക്കിയിരിക്കുന്നു.
പരിപാടികൾക്ക് മെൻസ് ഫോറം പ്രസിഡന്റ് ജിജോമോൻ ജോർജ്, സെക്രട്ടറി ബെന്നി പാലാട്ടി, ട്രഷറർ ജിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.
|
ജര്‍മനിയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
പത്തനംതിട്ട: ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ(23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാത്രി ഏഴിനാണ് എയര്‍ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍ നടക്കും.
കോയിക്കമണ്ണില്‍ പുത്തന്‍വീട് (ദേവരാഗം) കെ.പി. പ്രസാദിന്റെയും പരേതയായ ലേഖപ്രസാദിന്റെയും (നഴ്സ്) ഏകമകനാണ്. ഈ മാസം ഒന്‍പതിനാണ് ബോഹും റൂര് യൂണിവേഴ്സിറ്റിയില്‍ ജിയോളജി മാസ്റ്റേഴ്സ് ബിരുദ വിദ്യാര്‍ഥിയായ ദേവപ്രസാദ് മരിച്ചത്. 2024 മാര്‍ച്ചില്‍ ഉപരിപഠനത്തിനായാണ് ദേവപ്രസാദ് ജര്‍മനിയിലേക്ക് പോയത്.
കേന്ദ്രവിദേശകാര്യ മന്ത്രാലയവും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മുഖേന നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭ, ജര്‍മനിയില്‍ നിന്നുള്ള ലോകകേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ സഹായകരമായത്.
|
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം
ഡബ്ലിൻ: നീനാ ചിയേഴ്സ് നീന ഒളിമ്പിക്സ് അത്ലറ്റിക് ക്ലബിൽ സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് ഫിസ്ബറോ, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് ഡൻഗാർവൻ എന്നീ ടീമുകൾ മത്സരത്തിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ററിമ്മ്സ് ( Tug of war IrelandIndia Malayali Segment)ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ.
ഫാ. റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. Irish Tug of War Association Secretary നോയൽ സമ്മാന ദാനം നിർവഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
|
ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവൻഷൻ നോർത്താംപ്ടണിൽ ജൂലൈ അഞ്ചിന്
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് നോർത്താംപ്ടണിൽ വച്ച് ഓക്സ്ഫോർഡ് മേഖലാ ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു, സന്ദേശം നൽകും.
കോഴിക്കോട് മേരിമാതാ പ്രോവിൻന്റെ വികാർ പ്രൊവിൻഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റർ എൽസീസ് മാത്യു (MSMI) നോർത്താംപ്ടണിൽ നടക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്. നോർത്താംപ്ടൺ സീറോമലബാർ ഇടവകയുടെ പ്രീസ്റ്റും, റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ സഹകാർമികത്വം വഹിച്ചു, ശുശ്രുഷകൾ നയിക്കും.
ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയിൽ നടത്തപ്പെടുന്ന വിശേഷാൽ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും.
നോർത്താംപ്ടണിലെ സെ ഗ്രിഗറി ദി ഗ്രെയ്റ്റ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കൺവൻഷൻ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും.
തിരുക്കർമങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വം കൺവൻഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr. Sebastian Pottananiyil 07918266277
Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS
|
ജര്‍മനിയില്‍ സീറോമലങ്കര കത്തോലിക്കാ സഭാസംഗമം വെള്ളിയാഴ്ച മുതല്‍
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ (ജൂണ്‍ 20, 21,22) ബോണില്‍ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്.
സഭാസംഗമത്തില്‍ മുഖ്യാതിഥിയായി സീറോ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറന് മോര് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരംഭിയ്ക്കുന്ന സംഗമത്തില്‍ യൂത്ത് സെമിനാര്‍ (20/21, Haus Annberg,Annaberg Strasse 400 Bonn) ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ പൊതുസെമിനാറും Hl.Geist Kirche, Venusberg, Bonn) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് വി. കുര്‍ബാനയോടുകൂടി സംഗമത്തിന് തിരശീല വീഴും.
ശനിയാഴ്ച വൈകിട്ട് ഏഴര മുതല്‍ സാംസ്കാരിക പരിപാടിയും ഉണ്ടായിരിക്കും.
|
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ 22ന്
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറംഓൺലൈനിലൂടെ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 22ന് ഇന്ത്യൻ സമയം വൈകുന്നേരം ഏഴിന് നടക്കുന്ന സൂം മീറ്റിങ്ങിൽ പുനരധിവാസ വൈദ്യശാസ്ത്രം, നഷ്ടപ്പെട്ട പല്ലുകൾ, ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.
പുഷ്പഗിരി മെഡിക്കൽ കോളജിലെ ഡോ.ജിമി ജോസ് ന്ധപുനരധിവാസ വൈദ്യശാസ്ത്രം: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലേക്കുള്ള ഒരു ആമുഖം എന്ന വിഷയത്തിൽ ക്ലാസെടുക്കും. കോട്ടയത്തെ പ്രീമിയർ ഡെന്റൽ സ്പെഷാലിറ്റീസിലെ ഡോ. മിലൻ മറിയം രാജീവ് ന്ധനഷ്ടപ്പെട്ട പല്ല് എത്രയും വേഗം മാറ്റിസ്ഥാപിക്കുന്നുവോ അത്രയും നല്ലത്ന്ധ എന്നതിനെക്കുറിച്ച് സംസാരിക്കും.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ദിയ തെരേസ് ജോസ് ന്ധനിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾന്ധ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
സൂം മീറ്റിംഗ് ഐഡി: 803 423 5854, പാസ്കോഡ്: 2ഖഴസേ9. കൂടുതൽ വിവരങ്ങൾക്കായി ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലനെ (യുകെ) വാട്ട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്: 00447470605755.
|
ഇംഗ്ലണ്ടിലെ "നസ്രേത്ത്’ മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 19ന്
കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുമ്പോൾ, പ്രത്യാശയുടെ തീർഥാടനത്തിൽ മരിയ ഭക്തരായ ആയിരങ്ങളെ വരവേൽക്കുവാൻ വാൽസിംഗ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആഘോഷമായി നടത്തപ്പെടുന്ന വാൽസിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും ജൂലൈ 19ന് ഭക്തിനിർഭരമായി കൊണ്ടാടും.
തീർഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീർഥാടന തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാൽസിംഗ്ഹാം തീർഥാടനം ശ്രദ്ധിക്കപ്പെടുന്നത്.
ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 ആരാധന
10:15 മരിയൻ പ്രഘോഷണം
11:00 കൊടിയേറ്റ്
11:30 ഉച്ചഭക്ഷണം ,അടിമവക്കൽ .
12:15 പ്രസുദേന്തി വാഴിയ്ക്കൽ .
12:30 ആഘോഷമായ പ്രദക്ഷിണം .
13:45 SMYM മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന ’സമയം ബാൻഡ്’
14:15 മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി
16:30 നന്ദി പ്രകാശനം, തീർഥാടന സമാപനം .
തീർഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL
|
ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു
ബ്രസൽസ്: യൂറോപ്പിന്റെ അതിർത്തി രഹിത മേഖലയായ ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു. അതിർത്തികളില്ലാത്ത ഈ പ്രദേശം ദശലക്ഷക്കണക്കിന് യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കുന്നു
1985 ജൂൺ 14 ന് ലക്സംബർഗിലെ ഷെംഗൻ എന്ന ചെറിയ പട്ടണത്തിൽ വച്ച് അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ (ബെൽജിയം, ഫ്രാൻസ്, ജർമനി, ലക്സംബർഗ്, നെതർലാൻഡ്സ്) തങ്ങളുടെ ആഭ്യന്തര അതിർത്തി പരിശോധനകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു.
യൂറോപ്പിലെ ആദ്യത്തെ സൗജന്യ യാത്രാ ക്രമീകരണമായിരുന്നില്ല ഷെംഗൻ. ബെനെലക്സ് രാജ്യങ്ങളും നോർഡിക് രാജ്യങ്ങളും ഇതിനകം സമാനമായ യാത്രാ മേഖലകൾ സ്ഥാപിച്ചിരുന്നു.1990ൽ, ഷെംഗൻ കൺവൻഷൻ ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങളില്ലാത്ത ഒരു പ്രദേശം സ്ഥാപിക്കുന്നതിനുള്ള വിശദാംശങ്ങൾ നൽകുന്ന ഒരു കരാറിലൂടെ പൂർത്തീകരിക്കപ്പെട്ടു.
1997ൽ ഒപ്പുവച്ച ആംസ്റ്റർഡാം ഉടമ്പടി 1999ൽ യൂറോപ്യൻ യൂണിയൻ നിയമ ചട്ടക്കൂടിലേക്ക് ഷെംഗനെ ഉൾപ്പെടുത്തി. ഇന്ന്, ഷെംഗൻ മേഖലയിൽ 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 25 ഉം യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിലെ നാല് രാജ്യങ്ങളും (ഐസ്ലൻഡ്, ലിക്റ്റൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ്) ഉൾപ്പെടുന്നു.
2025 ജനുവരി ഒന്നിന് റൊമാനിയയും ബൾഗേറിയയും ഈ കൂട്ടായ്മയിൽ ഏറ്റവും ഒടുവിൽ ചേർന്ന രാജ്യങ്ങളാണ്. 2026 മുതൽ സൈപ്രസും ഷെംഗൻ പ്രദേശത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.യൂറോപ്യൻ കൗൺസിൽ വെബ്സൈറ്റ് അനുസരിച്ച്, ഷെംഗൻ പ്രദേശം 4.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്നു, ഇതിലെ മൊത്തം ജനസംഖ്യ ഏകദേശം 450 ദശലക്ഷമാണ്. ഓരോ ദിവസവും ഏകദേശം 3.5 ദശലക്ഷം ആളുകൾ ജോലി, പഠനം അല്ലെങ്കിൽ സന്ദർശനം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഷെംഗൻ അതിർത്തികൾ കടക്കുന്നു.
വിനോദത്തിനായി യൂറോപ്യൻ യൂണിയൻ സന്ദർശിക്കാൻ വീസ ആവശ്യമുള്ള ഇയു ഇതര പൗരന്മാർക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കാം. ഇത് 180 ദിവസത്തെ കാലയളവിൽ 90 ദിവസം വരെ അതിർത്തി രഹിത മേഖലയിൽ താമസിക്കാനും യാത്ര ചെയ്യാനും അവരെ അനുവദിക്കുന്നു.
യൂറോപ്യൻ സംയോജനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് ആഭ്യന്തര അതിർത്തി പരിശോധനകൾ ഇല്ലാതാക്കിയത്. അതേസമയം, ബാഹ്യ അതിർത്തി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊലീസ് സഹകരണം വർധിപ്പിക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
ഷെംഗൻ ഇൻഫർമേഷൻ സിസ്റ്റം (SIS), യൂറോപ്യൻ ബോർഡർ ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസി (Frontex), യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ലോ എൻഫോഴ്സ്മെൻ്റ് കോഓപ്പറേഷൻ (Europol) എന്നിവ ഇതിനായി പ്രവർത്തിക്കുന്നു.
എന്നിരുന്നാലും, ഷെംഗൻ ബോർഡേഴ്സ് കോഡ് അനുസരിച്ച്, പൊതുനയത്തിനോ ആഭ്യന്തര സുരക്ഷയ്ക്കോ ഭീഷണിയുണ്ടെങ്കിൽ, അംഗരാജ്യങ്ങൾക്ക് താൽക്കാലികമായി ആഭ്യന്തര അതിർത്തി പരിശോധനകൾ പുനഃസ്ഥാപിക്കാൻ കഴിയും. ജർമനിയും ഓസ്ട്രിയയും അനധികൃത കുടിയേറ്റം തടയുന്നതിനായി അതിർത്തി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
ഷെംഗൻ പ്രദേശത്തിന്റെ അടുത്ത ഘട്ടം ഡിജിറ്റലൈസേഷനാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അടുത്തിടെ വീസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനും ഡിജിറ്റൽ വീസ നൽകാനും സമ്മതിച്ചു. കൂടാതെ, ഷെംഗൻ പ്രദേശത്ത് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരെ റജിസ്റ്റർ ചെയ്യുന്ന എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വർഷം ഒക്ടോബറിൽ നിലവിൽ വരും. ഇതിനുശേഷം, വീസയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇയു ഇതര പൗരന്മാർ യാത്രയ്ക്ക് മുമ്പ് യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം (ETIAS) വഴി യാത്രാ അനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്.
|
വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് റോമിൽ പ്രവർത്തനം ആരംഭിച്ചു
റോം: അന്തരാഷ്ട്ര സംഘടനയായ വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഇറ്റലിയിൽ ആദ്യമായി തലസ്ഥാനമായ റോമിൽ ആരംഭിച്ചു. അതിന് മുന്നോടിയായി സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ, സെക്രട്ടറി ജനറൽ ജോസ് വർഗീസ്, സൗത്ത് വെസ്റ്റ് ഇന്ത്യ ഡയറക്ടർ ഷാജി എം. മാത്യു, സൗത്ത് വെസ്റ്റ് ഇന്ത്യ ഡയറക്ടർ ഇലക്ട് ഡോ.തോമസ് ജോർജ് എന്നിവർ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടി.
കർദിനാൾ ജോർജ് കൂവക്കാട്ടിനേയും വത്തിക്കാനിലെത്തി സംഘം സന്ദർശിച്ചു.അദ്ദേഹവും സംഘടനയുടെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും പ്രാർഥനാശംസകളും അനുഗ്രഹവും നൽകുകയും ചെയ്തു.
റോമിലെ മോന്തേ അർസീചിയോ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബെറ്റ്സി ജോർജ് വൈസ്മെൻപ്രാർഥന ചൊല്ലി ചടങ്ങുകൾ ആരംഭിച്ചു. മാസ്റ്റർ ഓഫ് സെറിമണി ആയിരുന്ന സെജി ജേക്കബ് ചടങ്ങുകളെപ്പറ്റി വിശദീകരിക്കുകയും ഒരുരുത്തരെ ക്ഷണിക്കുകയും ചെയ്തു. റീജിയണൽ ഡയറക്ടർ ഷാജി എം. മാത്യു അധ്യക്ഷത വഹിച്ചു.
ട്രെഷറർ ഇന്റർനാഷണൽ പ്രസിഡന്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഉദ്ഘാടനം ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ നിർവഹിച്ചു. അദ്ദേഹം സംഘടനയുടെ എല്ലാ പ്രൊജക്റ്റുകളെയും പറ്റിയും പ്രവർത്തന രീതികളെപ്പറ്റിയും വിശദീകരിച്ചു.
ലോകമാനമുള്ള സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി സെക്രട്ടറി ജനറൽ ജോസ് വർഗീസ് വിശദീകരണം നൽകുകയും തുടർന്ന് അംഗങ്ങൾക്ക് മെമ്പർഷിപ് സർട്ടിഫിക്കറ്റ്, ചെസ്റ്റ് പിൻ എന്നിവ നൽകുകയും ചെയ്തു.
പിന്നീട് പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ, സെക്രട്ടറി ഷൈൻ റോബർട്ട് ലോപ്പസ്, ട്രെഷറർ ജോർജ് റപ്പായി എന്നിവരെ സ്ഥാനമേൽപ്പിക്കുന്ന ചടങ്ങ് നടന്നു. അതിനുശേഷം പ്രസിഡന്റ് സ്ഥാനം സ്വീകരിക്കൽ കർമം നടന്നു.
ചാർട്ടർ അവതരണം നിർവഹിച്ചത് സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ ഇലക്ട് ഡോ. തോമസ് ജോർജ് ആണ്. സംഘടന വിയന്ന ചാർട്ടർ പ്രസിഡന്റ് സണ്ണി വെളിയത്ത്, അലിക് ഇറ്റലി സെക്ക്രട്ടറി തോമസ് ഇരിമ്പൻ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി ഷൈൻ റോബർട്ട് ലോപ്പസ് നന്ദിപറഞ്ഞു. മീറ്റിംഗ് തീർന്നതായും ഭക്ഷണത്തിനായി എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ പറഞ്ഞു. പിന്നീട് ഫെല്ലോഷിപ്പും ഡിന്നറും നടന്നു.
|
നിലമ്പൂർ തെരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചാരണത്തിന് കരുത്തേകി ഐഒസി യുകെ
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണ രംഗത്ത് സജീവമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം. എഐസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐഒസി യുകെ ചിട്ടയോടെയാണ് നിലമ്പൂരിൽ പ്രചാരണം നടത്തുന്നത്.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും നേതാവ് റോമി കുര്യാക്കോസുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 32 പേരടങ്ങുന്ന ഐഒസി കർമസേനയ്ക്ക് രൂപം നൽകുകയും പ്രചാരണ പരിപാടികളുടെ രൂപരേഖ തയാറാക്കുകയും എന്നതായിരുന്നു ആദ്യപടി.
ഐഒസി യുകെ പ്രവർത്തകനും നിലമ്പൂർ നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഐഒസി കർമസേന പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിച്ചു.
നിയോജക മണ്ഡലത്തിലെ നിലമ്പൂർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യകേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടന നടത്തി.
ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കൊപ്പം എടക്കരയിലെ സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായിലെ സ്ഥാപനങ്ങളിലും പ്രാദേശിക പ്രവർത്തകർക്കൊപ്പം മൂത്തേടത്ത് ഭവനസന്ദർശനത്തിലും ഐഒസി യുകെ സജീവ പങ്കാളികളായി.
അമരമംഗലം പൂക്കോട്ടുംപാടത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും മരുതയിൽ സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന സ്വീകരണ യോഗത്തിലും ഐഒസി നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐഒസി നേതാക്കൾ സജീവ സാന്നിധ്യമായി.
പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ, വക്താവ് സന്ദീപ് വാര്യർ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ അടക്കമുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന നടത്തിയത്.
|
അർണോർ മാത്യുവിന്റെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു
ലണ്ടൻ: ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിന്റെ(21) ആദ്യ നോവൽ "ടെയിൽ ഡ്രിഫ്ടർ: അൺവെയിലിംഗ് ട്രൂത്ത്സ്' പ്രസിദ്ധീകരിച്ചു.
16ാം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ അത്ഭുതങ്ങളും മായാജാലവും ചേരുന്ന ഒരു കഥയാണ് നോവൽ പറയുന്നത്. പുസ്തകം ആമസോണിൽ ഇബുക്ക് രൂപത്തിലും പേപ്പർബാക്ക് പതിപ്പിലും ലഭ്യമാണ്.
കോട്ടയം ചങ്ങനാശേരി സ്വദേശിയും ടെസ്കോയിൽ ടീം ലീഡറുമായ മോനച്ചൻ ആന്റണിയുടേയും വിഥിൻഷോ ആശുപത്രിയിലെ വാർഡ് മനേജരായ ജെൻസി മാത്യുവിന്റെയും മൂത്ത മകനാണ്. സഹോദരൻ ആരോൺ മാത്യു.
|
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി
ലണ്ടൻ: നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി. സീക്രട്ട് ഇന്റന്ജന്സ് സര്‍വീസ് അഥവാ എംഐ 6ന്റെ (മിലിട്ടറി ഇന്റലിജന്‍സ് സെക്ഷൻ 6) മേധാവിയായി നാല്‍പ്പത്തിയേഴുകാരിയായ ബ്ലെയ്സ് മെട്രെവെലിയെയാണ് നിയമിച്ചിരിക്കുന്നത്
എംഐ 6ന്റെ 116 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ മേധാവിയുണ്ടാകുന്നത്. റിച്ചാര്‍ഡ് മൂറിന്റെ പിന്‍ഗാമിയായ ബ്ലെയ്സ് സാമൂഹിക നരവംശ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. സി എന്ന കോഡിലാണ് എംഐ 6ന്റെ മേധാവി അറിയപ്പെടുന്നത്.
|
ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
കനനാസ്കിസ്: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ജർമനിയുടെ ശക്തമായ ഐക്യദാർഢ്യത്തിനും ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും മോദി ചാൻസലർ മെർസിന് നന്ദി പറഞ്ഞതായി രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
|
റോമിൽ തിരുവാതിര സംഘടിപ്പിച്ച് മലയാളികൾ
റോം: റോമിലെ ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനത്ത് തിരുവാതിരക്കളി സംഘടിപ്പിച്ച് മലയാളികൾ. ജി77ന് ചൈന കൾച്ചറൽ ഈവനിന്റെ ഭാഗമായിയാണ് ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്ന് തിരുവാതിര അവതരിപ്പിച്ചത്.
മലയാളികളായ ലിജി ബെന്നി വെട്ടിയാടൻ, ജിനി ജോൺ, ഷീജ ഷാജു, ജെയിൻ ജോസഫ്, ഷീന ഷൈഫി, സോളി ബേബി എന്നിവർ നാടൻ പാട്ട്, ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു.
|
അയർലൻഡിൽ "ക്രോഗ് പാട്രിക്' തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ "ക്രോഗ് പാട്രിക്' തീർഥാടനം ജൂലൈ 26ന് നടക്കും. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ഇടമാണ് ക്രോഗ് പാട്രിക് മല. തീർഥാടനം രാവിലെ ഒന്‍പതിന് അടിവാരത്തിൽ ആരംഭിക്കും.
സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, നാഷണൽ പിതൃവേദി ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, മറ്റു വൈദികർ തുടങ്ങിയവരുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് അടിവാരത്തിൽ നിന്നും മലകയറ്റം ആരംഭിക്കുന്നത്.
ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും ക്രോഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഡബ്ലിനിൽ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കും. ബസ് സീറ്റ് ബുക്ക് ചെയ്ത് തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് പിതൃവേദി നേതൃത്വത്തെയോ/ട്രസ്റ്റിമാർ/പാരിഷ് കമ്മിറ്റി എന്നിവരെയോ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക്: സിബി സെബാസ്റ്റ്യൻ 08944 88895, ജിത്തു മാത്യു 08706 19820.
|
ബീച്ചിൽ പതിനെട്ടുകാരിയെ കാണാതായതിൽ ദുരൂഹത
യോർക്ക്ഷെയർ: ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ ബീച്ചിൽനിന്നു 18 വയസുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത. സെറെൻ ബെന്നറ്റിനെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ഗുയിസ്ബറോയിലെ ചർച്ച് ലെയ്ൻ ഏരിയയിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്.
പിന്നീട് രാത്രി ഒന്‍പതോടെ റെഡ്കാർ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ബീച്ചിന്റെ പരിസരത്തുതന്നെ സെറെൻ ഉണ്ടായിരുന്നിരിക്കാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചിൽനിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ സെറെന്റേതാണെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു സൂപ്രണ്ട് എമിലി ഹാരിസൺ പറഞ്ഞു.
|
സൂസമ്മ ജോസഫിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ മലങ്കര സമൂഹം അനുശോചിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരിയും കൊണ്ടോടി കുന്നത്ത് പരേതനായ കെ.ടി. ജോസഫിന്റെ(എക്സ്സര്‍വീസ്) ഭാര്യയുമായ സൂസമ്മ ജോസഫിന്റെ(80) നിര്യാണത്തില്‍ ജര്‍മനിയിലെ മലങ്കര സമൂഹം അനുശോചനം രേഖപ്പെടുത്തി.
ജര്‍മനിയിലെ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ (ഫ്രാങ്ക്ഫര്‍ട്ട്), റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് (ബോണ്‍), ജര്‍മനിയിലെ മലങ്കര സമൂഹം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന് യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
സംസ്കാരം വ്യാഴാഴ്ച രണ്ടിനു തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. പരേത മുക്കൂര്‍ തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി വെള്ളാക്കല്‍ വയലാ, ജോബി കുരിശുംമൂട്ടില്‍ ഏന്തയാര്‍.
മറ്റുസഹോദങ്ങൾ: മാത്തുക്കുട്ടി, സിസിലിക്കുട്ടി, തന്പിച്ചൻ, ജോളി, പരേതയായ സിസ്റ്റർ ജോയ്സ് എസ്ഐസി.
|
ലണ്ടനിൽ വൈസ് മെൻ ക്ലബ് ഉദ്ഘാടനം ചെയ്തു
റോംഫോർഡ്: വൈസ് മെൻ ക്ലബ് ഓഫ് ലണ്ടൻ സെൻട്രലിന്റെ ഉദ്ഘാടനം റോംഫോർഡിലെ വൈഎംസിഎ ഹാളിൽ നടന്നു. ക്ലബിന്റെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ഷീൻ ജോൺ വാഴയിൽ, ട്രഷറർ ബിന്ദു ഷിജു, സെക്രട്ടറി പ്രകാശ് ഉമ്മൻ എന്നിവർ ചുമതലയേറ്റു.
വൈസ് മെൻ ഇന്റർനാഷണലിന്റെ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. വൈസ് മെൻ ഇന്റർനാഷനലിന്റെ ജനറൽ സെക്രട്ടറി ജോസ് വർഗീസ്, റീജിയൺ ഡയറക്ടർ ഷാജി എം. മാത്യു, യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ചെയർമാൻ നജിം ആർക്കേഡിയ,
ഇമ്മീഡിയറ്റ് പാസ്റ്റ് റീജിയൺ ഡയറക്ടർ അലൻ വാളിംഗ്ടൺ, വൈഎംസിഎ ലണ്ടൻ തെംസ് ഗേറ്റേവേ ഗ്രൂപ്പ് സിഇഒ മാറ്റ് ജോൺസ്, ഇന്ത്യ വൈഎംസിഎ സിഇഒ ലിയോൺ സാലിൻസ്, ഈസ്റ്റ്ലണ്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുധിൻ ഭാസ്ക്കർ, സെക്രട്ടറി കെവിൻ സി. കോണിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്ട്രിംഗ് ഓർക്കസ്ട്രയുടെയും റിജോ മാത്യു, സുമ മാത്യു എന്നിവരുടെയും ഗാനാലാപനവും ചടങ്ങിന് കൂടുതൽ മനോഹാരിത നൽകി. ക്ലബ് സെക്രട്ടറി പ്രകാശ് ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു.
|
ജര്‍മനിയില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ 28 മുതൽ
കൊളോണ്‍: കൊളോണിൽ ദൈവമാതാവിന്റെ തിരുനാളും തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ഈ മാസം 28, 29 ദിവസങ്ങളില്‍ നടക്കും.
55 വര്‍ഷം പിന്നിടുന്ന കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് നടക്കുന്നത്.
ഈ മാസം 28ന് വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. 29ന് രാവിലെ 10ന് നടക്കുന്ന കുർബാനയിൽ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും.
കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. കൊളോണ്‍, ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ലെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.
|
ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി സ്വീഡൻ
സ്റ്റോക്ക്ഹോം: സ്വീഡനിലെ കാൾ ഫിലിപ്പ് രാജകുമാരന്റെയും സോഫിയ രാജകുമാരിയുടെയും ഇളയ മകളായ ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി രാജ്യം.
മാതാപിതാക്കളുടെ പത്താം വിവാഹ വാര്‍ഷിക ദിനത്തിൽ ഡ്രോട്ടിംഗ്ഹോം കൊട്ടാരത്തിന്റെ ചാപലിൽ വച്ചാണ് ഐനെസ് മാമോദീസ സ്വീകരിച്ചത്. നാല് മാസം മാത്രം പ്രായമുള്ള ഐനെസിന് ബിഷപ് ജോഹാൻ ഡാൽമാനാണ് മാമോദീസ നൽകിയത്.
ബിഷപ് ജോഹാൻ ഡാൽമാനും കോർട്ട് ചാപ്ലിൻ മൈക്കിൾ ബിജെർഖാഗനും നേതൃത്വം നൽകിയ ചടങ്ങ് രാജകീയ പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്നു. രാജകുടുംബാംഗങ്ങൾ എല്ലാവരും പള്ളിയിൽ ഒത്തുകൂടിയിരുന്നു.
ഫെബ്രുവരി ഏഴിനാണ് ഐനെസ് ജനിച്ചത്. ഐനെസ് തന്റെ സഹോദരങ്ങളായ അലക്സാണ്ടർ (8), ഗബ്രിയേൽ (7), ജൂലിയൻ (3) എന്നിവർ ധരിച്ച അതേ ക്രിസ്റ്റനിംഗ് ഗൗൺ (മാമോദീസ വസ്ത്രം) ആണ് ധരിച്ചിരുന്നത്.
|
യുക്രെയ്നിൽ വീണ്ടും ദുരിതാശ്വാസ സഹായമെത്തിച്ച് വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍.
മെത്തകൾ, ഭക്ഷണം, പലചരക്കു സാധനങ്ങൾ, കുട്ടികൾക്കുള്ള പോഷകാഹാരം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുമായി മാര്‍പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കർദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽനിന്ന് യുക്രെയ്നിലെ ഖാർഖിവിൽ എത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തും യുക്രെയ്നിലെ വിവിധ മേഖലകളിൽ വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദിനാൾ ക്രജേവ്സ്കി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ഊർജസ്വലതയോടെ തുടരുന്നുണ്ടെന്നും പീഡിതരായ യുക്രെയ്ൻ ജനതയെ അദ്ദേഹവും തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകളായി തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർഖിവിലെ ജനത കടുത്ത ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്.
റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ ബസിലിക്കയിൽനിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രെയ്നിലേക്കു യാത്ര തിരിച്ചത്. കർദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരുന്നു.
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലേക്കും വത്തിക്കാൻ ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പോപ് മൊബീൽ പ്രത്യേക ക്ലിനിക്കാക്കി രൂപാന്തരം ചെയ്ത് ഗാസയിലേക്ക് അയച്ചിരുന്നു.
|
മാഫ ഫൈനലിൽ എത്തി എഡെക്സ് കിംഗ്സ് എഫ്സി ഇന്ത്യൻ ടീം
മാൾട്ട: മാൾട്ട അമച്വർ ഫുട്ബോൾ അസോസിയേഷൻ (മാഫ) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാൾട്ടീസ്.
കേരള സ്റ്റേറ്റ് ഫുട്സൽ ചാന്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം എഡെക്സ് റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്പോർട്സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സിയെ പിന്തുണയ്ക്കുന്നത്.
15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെ എട്ട് മലയാളി കളിക്കാരെ ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് തെരഞ്ഞെടുത്തു.
ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആന്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിന്ഫെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു.
യൂറോപ്പിലെ മാഫ ലീഗ് നോക്കോട്ട് ചാംപ്യൻഷിപ് ഫൈനലിൽ അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാർസ സെന്റ് മൈക്കിൾസ് എഫ്സിയെയാണ് ഫൈനലിൽ നേരിടുന്നത്. മാഫ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബുകളെ ടൂർണമെന്റിൽ പരാജയപ്പെടുത്തിയാണ് ഈ ഇന്ത്യൻ ക്ലബ് ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.
അർജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലൻഡ്, സ്കോട്ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് മികവ് നൽകി.
ലോക വേദിയിൽ നമ്മളുടെ കളിക്കാർക്ക് മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഓരോ ഇന്ത്യക്കാരന്റെയും വിജയമാണിത്. ഇതുവരെ ഞങ്ങൾ നേടിയത് അവിശ്വസനീയമാണ്. ഇപ്പോൾ ഞങ്ങൾ അതിലും വലുതായ ഒരു യൂറോപ്യൻ കിരീടത്തിന്റെ വക്കിലാണ് സെമി ഫൈനൽ വിജയത്തിനുശേഷം ടീം പ്രസിഡന്റ് വിബിൻ സേവ്യർ പറഞ്ഞു.
ഈ കളിക്കാർ ഇപ്പോൾ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്ന് മാൾട്ടിസ് സ്വദേശിയും ടീം കോച്ചുമായ എലിയട്ട് നവാരോ കൂട്ടിച്ചേർത്തു. ടീമിന്റെ മാനേജ്മെന്റിൽ ടോംസൺ മാളിയേക്കൽ, ഷിനാസ് ചെഗു, സെബിൻ തോമസ്, അരുൺ അജയൻ, അനൂപ് ജിനു, അജിൽ മാത്യു, അരുൺ രവി, സിയാദ് സയിദ് എന്നിവർ പ്രധാന പങ്കുവഹിച്ചു.
|
നോട്ടിംഗ്ഹാമിൽ മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ മലയാളി സംരംഭം ആരംഭിച്ചു
നോട്ടിംഗ്ഹാം: മലയാളികളുടെ പുതിയ സംരഭത്തിന് കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമം രാവിലെ 10ന് ഫാ. ജോബി ജോൺ നിർവഹിച്ചു.
തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല സ്ഥാപനം ഉദ്ഘാടനം ചെയ്തു. ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നോട്ടിംഗ്ഹാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
കമ്പനി ബോർഡ് ഡയറക്ടർമാരായ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുക്മയുടെ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, നോട്ടിംഗ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, മുദ്ര ആർട്സ് നോട്ടിംഗ്ഹാം പ്രസിഡന്റ് നെവിൻ സി. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
|
ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ
ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ ഫ്രാൻസിൽ നടത്തുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. "ശക്തി 2025' എന്ന പേരിൽ ഫ്രാൻസിലെ ലാ കാവലേറിയിലാണ് അഭ്യാസപ്രകടനം.
അഭ്യാസപ്രകടനത്തിന്റെ എട്ടാം പതിപ്പാണിത്. ജൂലൈ ഒന്നുവരെ നീളുന്ന സംയുക്ത അഭ്യാസം ഇരുരാജ്യങ്ങളുടെയും സൈനിക ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു നടത്തുന്നത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾക്കിടയിലെ പരസ്പര സഹകരണം, സൗഹൃദം, സൈനികശേഷി വികസനം എന്നിവ ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് 13 മുതൽ 26 വരെയായിരുന്നു "ശക്തി 2024' ഏഴാം പതിപ്പ് നടന്നത്. മേഘാലയയിലെ ഉംറോയി ആയിരുന്നു വേദി.
|
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ സ്ഥാനിക ദേവാലയത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തു
വത്തിക്കാന്‍ സിറ്റി: കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ ചിര്ക്കോണ്വല്ലാസീയോനെ ആപ്പിയയിൽ, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു.
എല്ലാ കര്‍ദിനാൾമാര്‍ക്കും റോമില്‍ത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്. ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ദിനമായ വെള്ളിയാഴ്ചയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.
1988ല്‍ ഇടവകയായ ഈ പള്ളിയില്‍ റോഗേഷനിസ്റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിര്‍വഹിക്കുന്നത്. 2012ല്‍ കര്‍ദിനാള്‍ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കര്‍ദിനാൾമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ഫാ. അന്റോണിയോയാണ് ഇപ്പോള്‍ ഈ ഇടവകയിലെ വികാരി.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി പത്തിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയില്‍ അദ്ദേഹത്തോടൊപ്പം മറ്റു കര്‍ദിനാൾമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു.
മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
|
കാര്‍ലോ അക്കുത്തിസിനെയും പിയെർ ഫ്രസാത്തിയെയും സെപ്റ്റംബർ ഏഴിന് വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: തിരുസഭാ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭ, ആദ്യ മില്ലേനിയൽ വിശുദ്ധൻ എന്നീ ഖ്യാതികളോടെ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിനെ ഈ വർഷം സെപ്റ്റംബർ ഏഴിന് വിശുദ്ധനായി നാമകരണം ചെയ്യും.
ഇതേ ദിവസംതന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയെർ ജോർജോ ഫ്രസാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേര്‍ത്ത കർദിനാൾമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ 25 27 ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനാൽ വിശുദ്ധ പദവി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തത്പരനായിരുന്നു കാര്‍ലോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരംതന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർലോ സജ്ജീകരിച്ചിരുന്നു.
11ാംവയസിൽ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനുശേഷമാണ് 2006 ഒക്ടോബര്‍ 12ന് തന്റെ 15ാം വയസിൽ മരിച്ചത്. 2020 ഒക്ടോബർ പത്തിന് കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
കാര്‍ലോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. ഇരുവരെയും കൂടാതെ ഏഴു വാഴ്ത്തപ്പെട്ടവരെ ഈവർഷം ഒക്ടോബർ 19ന് വിശുദ്ധരായി നാമകരണം ചെയ്യാനും ലെയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സമ്മേളനം തീരുമാനിച്ചു.
മാർഡിനിലെ അർമേനിയൻ ആർച്ച്ബിഷപ്പും രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗക്രുല്ല മാലോയാൻ, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണയിലെ ജീവകാരുണ്യ സന്യാസിനീ സമൂഹം സ്ഥാപക വിൻചെൻസ മരിയ പൊളോണി,
യേശുദാസി സന്യാസിനീ സമൂഹം സ്ഥാപക മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർട്ടിനെസ്, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ സഭാംഗം മരിയ ത്രോൺകാത്തി, അല്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്നെറോസ്, ബാർത്തൊളോ ലോൻഗോ എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുക.
|
ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ് ഇംഗ്ലീഷ് ധ്യാനം ജൂലൈ ഏഴ് മുതൽ
ഡബ്ലിന്‍: അനോയ്റ്റിംഗ് ഫയർ കത്തോലിക്ക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള കത്തോലിക്ക കരിസ്മാറ്റിക് റസിഡന്‍ഷ്യല്‍ ധ്യാനം "ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ധ്യാനം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലാണ് നടത്തപ്പെടുന്നത്.
ഡി ലാ സാലെ പാസ്റ്ററൽ സെന്റർ, എൽഡർഫീൽഡ്, കാസിൽടൗൺ കോ ലാവോയിസിൽ എന്ന വിലാസത്തില്‍ വച്ചാണ് താമസിച്ചുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും എഎഫ്സിഎം യുകെ ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയില്‍ ആയിരിക്കും ധ്യാനം നയിക്കുക.
ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, കുമ്പസാരം, വ്യക്തിപരമായ പ്രാര്‍ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.
ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകര്‍ത്തപ്പെടുന്ന ഈ ധ്യാനദിവസങ്ങളിലേക്ക് അയര്‍ലൻഡിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക്: ഡിന്റോ: +353 89 277 7229, അലക്സ്: +353 87 952 0150.
|
യുകെയിലെ ചങ്ങനാശേരിക്കാർ കെറ്ററിംഗിൽ ഒത്തുചേരുന്നു
ലണ്ടൻ: ജന്മനാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികൾ ഒത്തുചേരുന്നു. ഈ മാസം 28ന് യുകെയിലെ കെറ്ററിംഗിലാണ് ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം നടക്കുക.
സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന ഈ സംഗമത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ചങ്ങനാശേരിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന കേരള ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കും.
സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും പരിപാടി അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ അറിയിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ലിങ്ക്: https://forms.gle/3yWxGhtEBaEcYmCt7
|
വിമല പടയാട്ടില്‍ അന്തരിച്ചു
അങ്കമാലി: പടയാട്ടില്‍ ആന്റുവിന്റെ ഭാര്യ പടയാട്ടില്‍ വിമല(62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടത്തി. ചേരാനല്ലൂര്‍ കൈതാരന്‍ കുടുംബാംഗമാണ്.
മക്കള്‍: സൗമ്യ (ഇറ്റലി), സനു (യുകെ), സരിന് (ബിസിനസ്), ജോസഫ് (ഇന്‍ഫോ പാര്‍ക്, കൊരട്ടി). മരുമക്കള്‍: കുഴിപ്പിള്ളി പുതുവ ജിയോ (ഇറ്റലി), അഞ്ജു (യുകെ), മരിയ (മുപ്ളിയം).
ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്ന ലോക കേരളസഭാംഗം ജോളി എം. പടയാട്ടിലിന്റെയും ജെമ്മ ഗോപുരത്തിങ്കലിന്റെയും സഹോദര ഭാര്യയാണ് വിമല.
|
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ ശനിയാഴ്ച(ജൂൺ 14) ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ഷംഷാബാദ് സീറോമലബാർ രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമികത്വം വഹിക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.
അഞ്ച് വയസുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലിഷിലോ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.
കൺവൻഷനിൽ കുട്ടികൾക്കും കൗമരാക്കാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവൻഷനിൽ പ്രവർത്തിക്കും.
ജപമാല, കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും എല്ലാവരെയും സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ +44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239.
കൺവൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ സൗകര്യത്തെപ്പറ്റി അറിയാൻ: ജോസ് കുര്യാക്കോസ് 07414 747573, ബിജുമോൻ മാത്യു 07515 368239.
|
ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് നിർദിഷ്ട മിഷനിലെ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ബേസിംഗ്സ്റ്റോക്ക്: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോമലബാർ നിർദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തിവരുന്ന മർത്ത് മറിയത്തിന്റെയും ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും നിർദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച ആഘോഷിക്കുന്നു.
തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നിന് റവ. ഫാ. ജയിൻ പുളിക്കൽ സിഎസ്ടിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും.
റവ.ഫാ. എബിൻ കൊച്ചുപുരക്കൽ എംഎസ്ടി സഹകാർമികനായി തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോട് അനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും വർണ്ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രതിഫലനമായി മാറും.
പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമങ്ങൾ അവസാനിക്കും.
തിരുനാൾ കർമങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കണ്ണിനും കാതിനും ആസ്വാദകരമായ വർണവിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.
കൂടാതെ പ്രശസ്ത മാന്ത്രികനും ബലൂൺ ആർട്ടിസ്റ്റുമായ മിസ്റ്റർ ട്വിസ്റ്റർ നേതൃത്വം നൽകുന്ന ബലൂൺ ട്വിസ്റ്റിംഗ് പ്രോഗ്രാമും കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടി നടത്തുന്നതുമാണ്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മെൻസ് ഫോറംവുമൻസ് ഫോറം കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വിവിധ കമ്മിറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും ഈ പുണ്യചരിതരുടെ മഹനീയ മാതൃകയിൽ മിശിഹാനുനുഭവം സ്വന്തമാക്കുവാനും ജീവിതം രക്ഷാകരമാക്കുവാനും തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
|
ഓൾ അയർലൻഡ് വടംവലി മത്സരം ശനിയാഴ്ച
ഡബ്ലിൻ: നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന "നീനാ ഫെസ്റ്റ് 2025' ശനിയാഴ്ച നീന ഒളിമ്പിക്സ് അത് ലെറ്റിക് ക്ലബിൽ രാവിലെ 10ന് ആരംഭിക്കും. ഇതോട് അനുബന്ധിച്ച് ആവേശകരമായ "ഓൾ അയർലൻഡ് വടംവലി മത്സരം' നടക്കും.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1,111 യൂറോയും ട്രോഫിയും 777 യൂറോയും ട്രോഫിയും ലഭിക്കും. മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് 555 യൂറോ, 222 യൂറോ എന്നിങ്ങനെയും അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 150 യൂറോ വീതവും സമ്മാനത്തുക നൽകും.
തഗ് ഓഫ് വാർ അയർലൻഡ് ഇന്ത്യ മലയാളി സെഗ്മെന്റിന്റെ(TIIMS) നിർദേശങ്ങൾ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
അത്യന്തം വാശിയേറിയ പോരാട്ടങ്ങളിൽ അയർലൻഡിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷിന്റോ ജോസ് 0892281338, രാജേഷ് എബ്രഹാം 0877636467, ശ്രീനിവാസ് 0871470590.
|
അഹമ്മദാബാദ് വിമാനാപകടം: ദുഃഖം പ്രകടിപ്പിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചിച്ചു. ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതിനൊപ്പം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.
|
അഹമ്മദാബാദ് വിമാനാപകടം: ബ്രിട്ടീഷ് പ്രധാനമന്ത്രി അനുശോചിച്ചു
ലണ്ടൻ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കടുത്ത ദുഃഖം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 53 ബ്രിട്ടീഷുകാരുണ്ടായിരുന്നു. സംഭവം ഹൃദയഭേദകമാണ്. വിവരങ്ങൾ അപ്പപ്പോൾ തന്നെ ലഭിക്കുന്നുണ്ടെന്ന് സ്റ്റാർമർ അറിയിച്ചു.
വസ്തുതാവിവരങ്ങൾ ലഭിക്കാനും സഹായം ലഭ്യമാക്കാനും ഇന്ത്യയിലെ പ്രാദേശിക അധികൃതരുമായി ബ്രിട്ടീഷ് സർക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി അറിയിച്ചു.
ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റ് സേവനങ്ങൾക്കായി 020 7008 5000 എന്ന നന്പരിൽ ബന്ധപ്പെടുക.
|
വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 14 വയസു പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്.
പ്രതികള്‍ റുമേനിയന്‍ വംശജരാണെന്നു സൂചനയുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന ആന്‍ട്രിം കൗണ്ടിയിലെ ബാലിമെനയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ഇരയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികള്‍ നടത്തിയ റാലി അക്രമപരന്പരയുടെ തുടക്കമായി.
മുഖംമൂടി ധരിച്ച നൂറുകണക്കിന് അക്രമികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കും വീടുകൾക്കും തീയിടുകയുമുണ്ടായി. ബുധനാഴ്ച രാത്രി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഒരു കേന്ദ്രം അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സംഘര്‍ഷങ്ങളില്‍ പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്കു പരിക്കുണ്ട്.
|
മഴവിൽ സംഗീതത്തിന്റെ വാർഷികാഘോഷം ശനിയാഴ്ച ബോൺമൗത്തിൽ
ലണ്ടൻ: ബോൺമൗത്തിൽ മഴവിൽ സംഗീതത്തിന്റെ 12ാം വാർഷികാഘോഷം ശനിയാഴ്ച ബാറിംഗ്ടൺ തിയറ്ററിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40ൽ അധികം കലാകാരന്മാർ അവതരിപ്പിക്കുന്ന എട്ട് മണിക്കൂർ നീളുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.
യുകെയിലെ പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഗായകർ ഗാനങ്ങൾ ആലപിക്കും. എൽഇഡി സ്ക്രീനിന്റെ വിസ്മയവും പരിപാടിയുടെ മുഖ്യ ആകർഷണമാണ്. അനീഷ് ജോർജും ടെസ്മോൾ ജോർജുമാണ് പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ സംഗീത ഇതിഹാസങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന ഗാനങ്ങൾ, നൃത്ത പ്രകടനങ്ങൾ, ഹാസ്യ രംഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ്: 07915 061105, ഷിനു സിറിയക്: 07888659644.
|
വേക്ഫീൽഡിൽ റീജിയണിന്റെ നഴ്സസ് ദിനാഘോഷം വർണാഭമായി
വേക്ഫീൽഡ്: വേക്ഫീൽഡിലെ ഹോർബറി വർക്കിംഗ് മെംബേർസ് ക്ലബിൽ നടത്തപ്പെട്ട റീജിയണിന്റെ ആദ്യത്തെ നഴ്സസ് ദിനാഘോഷങ്ങൾ വർണാഭമായി. യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിലും വെസ്റ്റ് യോർക്ഷയർ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലും നടത്തപ്പെട്ട പരിപാടിയിൽ റീജിയണിലെ വിവിധ അസോസിയേഷനുകളിൽ നിന്നും നിരവധിയാളുകൾ പങ്കെടുത്തു.
റീജിയണൽ പ്രഡിഡന്റ് അമ്പിളി എസ് മാത്യുസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ നഴ്സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. യുകെയുടെ എല്ലാ ഭാഗങ്ങളിലുള്ള നഴ്സുമാർക്ക് തൊഴിൽ മേഖലയിലെ വിവിധങ്ങളായ സഹായങ്ങൾ നൽകാൻ യുഎൻഎഫ് സംഘടനയ്ക്ക് മാത്രമേ കഴിയൂവെന്ന് എബി സെബാസ്റ്റ്യൻ ഉദ്ഘാടനപ്രഭാഷണത്തിൽ പറഞ്ഞു.
ആധുനിക വൈദ്യ ശാസ്ത്രം ഒട്ടേറെ മുന്നേറുന്ന ഈ കാലഘട്ടത്തിൽ വ്യക്തികളെ മാത്രമല്ല സമൂഹത്തെയും ശാക്തീകരിക്കുവാൻ ആതുര സേവന രംഗത്തെ നമ്മുടെ സഹോദരങ്ങൾക്ക് തങ്ങളുടെ സേവനം കൊണ്ട് സാധിക്കുമെന്ന് റീജിയണൽ പ്രസിഡന്റ് അമ്പിളി എസ്. മാത്യൂസ് അധ്യക്ഷത പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ, നാഷണൽ നഴ്സസ് ഫോറം കോഓർഡിനേറ്റർ സോണിയ ലുബി, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ്, റീജിയണൽ ട്രഷറർ ഡോ. ശീതൾ മാർക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യോർക്ഷയർ & ഹംബർ റീജണൽ സെക്രട്ടറി അജു തോമസ് സ്വാഗതം ആശംസിച്ചു. നഴ്സുമാർക്കായി ബിജി മോൾ രാജു ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജിജോ ചുമ്മാർ നന്ദി പ്രകാശിപ്പിച്ചു.
പരിചയസമ്പന്നരായ വിദഗ്ദർ നയിച്ച വിജ്ഞാനപ്രദമായ സെഷനുകളുടെ ഒരു പരമ്പരതന്നെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. നഴ്സസ് കോഓർഡിനേറ്റർമാരായ ഹരി കൃഷ്ണൻ, അലീന എം. അലക്സ് എന്നിവർ ക്ലാസുകൾ കോഓർഡിനേറ്റ് ചെയ്തു.
വിനീത എബി (അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രക്റ്റിഷനർ) എംപവറിംഗ് ദി ഫ്യൂച്ചർ ഓഫ് നഴ്സിംഗ്, അഷിത സേവ്യർ (ലീഡ് പ്രൊഫഷണൽ ഫോർ പോസ്റ്റ് രെജിസ്ട്രേഷൻ എഡ്യൂക്കേഷൻ & ഡെവലപ്മന്റ്) ഇന്റർവ്യൂ & ക്യാരീർ പത്വയ്സ്, പാൻസി ജോസ് (ക്ലിനിക്കൽ ഓപ്പറേഷൻ സൈറ്റ് മാനേജർ) ത്രിവിംഗ് ഇൻ നഴ്സിംഗ്, അജി ഭായ് (ബിഎംഇ ചാമ്പ്യൻ ലീഡ്) ഗ്ലോബൽ ഹെൽത്ത് ചലഞ്ചേസ്, ഡോ. ദീപ ജേക്കബ് സെല്‍ഫ് കെയർ & റേസിലിൻസ് എന്നിവർ ക്ലാസുകൾ നടത്തി .
ആഘോഷത്തെ ആകർഷകമാക്കുവാൻ കലാപരിപാടികളും ഉൾപ്പെടുത്തിയിരുന്നു. യോർക്ഷയർ ആൻഡ് ഹംബർ റീജിയണൽ കമ്മിറ്റി അംഗങ്ങളായ വിമൽ ജോയ്, ആതിര മജനു, സുജേഷ് പിള്ള, എൽദോ എബ്രഹാം, എന്നിവർ നേതൃത്വം വഹിച്ചു.
ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോം സെബാസ്റ്റ്യൻ, വേക്ഫീൽഡ് മലയാളി അസോസിയേഷൻ സെക്രട്ടറി സജീഷ്, ബാൻസലി മലയാളി അസോസിയേഷൻ സെക്രട്ടറി രഘു റാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
യുക്മ വെയിൽസ് റീജണൽ കായികമേള ഞായറാഴ്ച കാർഡിഫിൽ
കാർഡിഫ്: യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വിവിധ റീജിയണുകളിൽ കായികമേള നടക്കുന്ന വേളയിൽ വെയിൽസ് റീജിയണിലെ കായികമേള ഞായറാഴ്ച കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ട്സിൽ വച്ച് നടക്കും.
വെയിൽസ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 9.30ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം മാർച്ച് പാസ്റ്റോടെയായിരിക്കും കായികമേളക്ക് തുടക്കം കുറിക്കുക. പിന്നീട് പൊതുയോഗത്തിൽ യുക്മ വെയിൽസ് റീജിയണൽ പ്രസിഡന്റ് ജോഷി തോമസ് കായികമേളക്ക് അധ്യക്ഷം വഹിക്കും.
തുടർന്ന് യുക്മ ദേശീയ കായികമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് ട്രഷററും ആയ പീറ്റർ താണോലിൽ വെയിൽസ് റീജിയണൽ കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ബിനോ ആന്റണി എന്നിവർ പ്രത്യേക അതിഥികളായിരിക്കും.
കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മാനുവൽ ഇതിനകം എല്ലാ അസോസിയേഷനുകൾക്കും അയച്ചുനല്കിയിട്ടുണ്ടെന്ന് റീജിയണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി അറിയിച്ചു.
സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വൈസ് പ്രസിഡന്റ് പോളി പുതുശേരി, ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, ജോയിന്റ് ട്രഷറർ സുമേഷ് ആന്റണി, ആർട്സ് സെക്രട്ടറി ജോബി മാത്യു, പിആർഒ റിയോ ജോണി, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ തുടങ്ങിയവർ അറിയിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന വെയിൽസ് റീജിയണൽ കായികമേളയ്ക്ക് റീജിയണിലെ മുഴുവൻ അസോസിയേഷനുകളിൽനിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി വെയിൽസ് റീജിയണൽ സെക്രട്ടറി ഷൈലി ബിജോയ് തോമസ് അറിയിച്ചു.
റീജിയണൽ കായികമേളയുടെ പ്രധാന സ്പോൺസർ കൈരളി സ്പൈസസ് & ലിറ്റിൽ കൊച്ചി ആണ്. കൂടാതെ കായികമേള സ്പോൺസർ ചെയ്തിരിക്കുന്നത് ജിയ ട്രാവെൽസ്, സൽക്കാര റസ്റ്റോറന്റ് കാർഡിഫ്, മല്ലു ഷോപ് കാർഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, മംസ് ഡെയിലി റെസ്റ്റോറന്റ് കാർഡിഫ് എന്നിവരാണ്.
വേദിയുടെ വിലാസം: St. Philip Evan's Primary School, Llanedeyrn, Cardiff, CF23 9NX.
|
നിലമ്പൂർ തെരഞ്ഞെടുപ്പ്: പ്രചാരണം കളറാക്കാൻ ഐഒസി യുകെയും
ലണ്ടൻ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി ഐഒസി യുകെ കേരള ചാപ്റ്റർ നേതാക്കൾ എത്തുന്നു. ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും റോമി കുര്യാക്കോസുമാണ് നിലമ്പൂരിൽ പ്രചാരണത്തിനിറങ്ങുന്നത്.
യുഡിഎഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചാരണം, ഗൃഹസന്ദർശനം, വാഹന പ്രചാരണം, കുടുംബ കൂട്ടായ്മകൾ, പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് പ്രവാസി കോൺഗ്രസ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലമ്പൂരിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ സംയുക്ത പ്രവർത്തനത്തിനായി തെരഞ്ഞെടുപ്പ് ഓഫീസ് തുറക്കുമെന്നും ഷൈനു അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇരുവരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും.
യുകെയിൽ നിന്നും ഇപ്പോൾ നാട്ടിലെത്തിയവരോ, പ്രചാരണത്തിന് നാട്ടിലെത്താൻ സാധിക്കുന്നവരോ അറിയിക്കണമെന്ന് ഷൈനു ക്ലെയർ മാത്യൂസും (+447872514619) റോമി കുര്യാക്കോസും (+447776646163) അറിയിച്ചു.
തൃക്കാക്കര, പുതുപ്പള്ളി, വയനാട് ഉപതെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യവും കരുത്തുറ്റ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ശ്രദ്ധേയരായ നേതാക്കളാണ് ഇരുവരും.
|
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് 21ന് ലിവർപൂളിൽ
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സംഘടിപ്പിക്കുന്ന കായികമേള ഈ മാസം 21ന് ലിവർപൂളിൽ നടക്കും. രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) ആതിഥേയത്വം വഹിക്കുന്ന കായികമേള ലിതർലാൻഡ് സ്പോർട്സ് പാർക്കിലാണ് (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) നടക്കുന്നത്.
കായികമേളയിൽ മത്സരിക്കാൻ താത്പര്യമുള്ളവർ എത്രയും വേഗം നോർത്ത് വെസ്റ്റ് റീജിയണുകളിലുള്ള യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രട്ടറി സനോജ് വർഗീസ്, പ്രസിഡന്റ് ഷാജി തോമസ് വാരകുടി, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്.
കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക് മത്സരിക്കുവാനുള്ള അവസരമുണ്ട്. 50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, ഷോട്ട് പുട്ട്, ലോംഗ് ജമ്പ്, സ്റ്റാന്റിംഗ് ലോംഗ് ജംബ് തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ മത്സരങ്ങൾ നടത്തും.
കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കും. യുക്മയുടെ സന്തത സഹചാരിയും മുൻ ഭാരവാഹിയുമായ ലൈജു മാനുവൽ സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയാണ് വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത്.
കൂടാതെ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും ലഭിക്കും. വിജയികൾക്ക് 28ന് യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കായികമേള സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ: ബോബ് കെയർ നേഴ്സിംഗ് ഏജൻസി, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്, ജിയ ട്രാവൽ ആൻഡ് ഹോളിഡേസ്,
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ്, ഏലൂർ കൺസൾട്ടൻസി, ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്, എനോറ ഡിസൈനർ ബൊട്ടീക്, ജെഎംപി സോഫ്റ്റ്വെയർ, ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി തോമസ് വരാക്കുടി 07727604242, സനോജ് വർഗീസ് 07411300076, ഷാരോൺ ജോസഫ് 07901603309, ബിനോയ് മാത്യു 07533094770.
വേദി: Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA
|
നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്: വെയിൽസിൽ സ്പെഷാലിറ്റി ഡോക്ടർമാർക്ക് അവസരം
തിരുവനന്തപുരം: യുകെ വെയിൽസ് എൻഎച്ച്എസിലേക്കു വിവിധ സ്പെഷാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ഇഎൻടി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാർക്കും ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയിൽ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകൾ.
സ്പെഷാലിറ്റി ഡോക്ടർ (£ 59,727 £ 95,400) തസ്തികയിലേക്ക് കുറഞ്ഞതു നാലു വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞതു രണ്ടു വർഷത്തെ പരിചയവും വേണം.
ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ (£ 96,990 £ 107,155) തസ്തികയിലേക്കു മെഡിക്കൽ പഠനത്തിനുശേഷം 12 വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞത് ആറു വർഷത്തെ പരിചയവും ഉളളവരാകണം.
പിഎൽഎബി ആവശ്യമില്ല. ഉദ്യോഗാർഥികൾ വിശദമായ സിവി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം വെബ്സൈറ്റ് സന്ദർശിച്ച് ഈ മാസം 30 നകം അപേക്ഷ നൽകണം.
|
ഓസ്ട്രിയയിൽ സ്കൂളിലെ വെടിവയ്പ്: പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് സ്കൂളിൽ നേരിട്ട പരിഹാസങ്ങൾ
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ 21 വയസുകാരൻ 10 പേരെ വെടിവച്ചു കൊന്നത് സ്കൂളിൽ നേരിട്ട പരിഹാസങ്ങളിൽ പ്രകോപിതനായെന്നു റിപ്പോർട്ട്. കുറ്റകൃത്യം നടത്തുന്നതിന് മുൻപ് അമ്മയോടു യുവാവ് മാപ്പ് ചോദിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
സ്കൂളിൽനിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ ആർതർ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തത്. തുടർന്നു വെടിവച്ചു സ്വയം ജീവനൊടുക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് മാപ്പപേക്ഷ നടത്തിയത്.
‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിനുശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇതിനകം ആർതർ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.
സ്കൂളിൽ വച്ച് നേരിട്ട പരിഹാസങ്ങളാണ് ആർതറിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തന്റെ പൂച്ചയെ നോക്കണമെന്നും ആർതർ എഴുതിവച്ചിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
|
യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് പിടിയിൽ
ലണ്ടൻ: യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിലെ റൺവേയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് പിടിയിൽ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലായിരുന്നു സംഭവം.
ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒരു വാണിജ്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് യുവാവ് റൺവേയിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു.
യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വിമാനത്താവള ജീവനക്കാർ പിന്തുടർന്നു പിടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനെ പിന്നീട് വിമാനത്തിൽ തിരികെ കയറ്റി. പ്രശ്നം വേഗത്തിൽ പരിഹരിച്ചതായി വിമാനത്താവള വക്താവ് പറഞ്ഞു.
|
ബാഗ് പരിശോധനയ്ക്കിടെ വിദ്യാർഥിയുടെ കുത്തേറ്റു സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു
പാരീസ്: വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ 15 വയസുള്ള വിദ്യാർഥിയുടെ കുത്തേറ്റ് 31 വയസുള്ള സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
അധ്യാപക സഹായിയായ 31 വയസുകാരനെ വിദ്യാർഥി പല തവണയാണ് കുത്തിയത്. അക്രമിയെ ഉടൻ തന്നെ അധികൃതർ പിടികൂടി. പ്രതിയായ വിദ്യാർഥി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
ഫ്രാൻസിൽ ഇത്തരത്തിലുള്ള മാരകമായ സ്കൂൾ ആക്രമണങ്ങൾ അപൂർവമാണെങ്കിലും അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളെ തുടർന്ന് ഈ വർഷം ചില സ്കൂളുകളിൽ ബാഗ് പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഈ വസന്തകാലത്ത് നടത്തിയ പരിശോധനകളിൽ നിന്ന് 186 കത്തികൾ കണ്ടെടുക്കുകയും 32 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
|
യുക്മ ഈസ്റ്റ്, വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സ്പോർട്സ് ഡേ 21ന് റെഡിച്ചിൽ
റെഡിച്ച്: യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന വാർഷിക സ്പോർട്സ് ഡേ ഈ മാസം 21ന് റെഡിച്ചിലെ എബി സ്റ്റേഡിയത്തിൽ നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയൺ ഭാരവാഹികളും യോഗത്തിൽ റീജിയണൽ പ്രസിഡന്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, സ്പോർട്സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ എന്നിവർ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു.
മത്സരങ്ങൾ രാവിലെ 10നാണ് ആരംഭിക്കുക. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജണിൽ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
സ്പോർട്സ് ദിനം വൻവിജയമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു. മത്സരങ്ങൾ സുഗമമായി നടത്തപ്പെടുന്നതിനായി എല്ലാവരും ഹൃദയപൂർവ്വമായ സാന്നിധ്യവും സഹകരണവും നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, മിഡ്ലാൻഡ്സിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ സ്പോർട്സ് ഡേ വൻ വിജയം ആശംസിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സ്പോർട്സ് കോർഡിനേറ്റർ: സജീവ് സെബാസ്റ്റ്യൻ 07886 319132, റീജിയണൽ സെക്രട്ടറി: ലൂയിസ് മേനാച്ചേരി 07533 734616.
മത്സരവേദി: Abbey Stadium, Birmingham Road, Redditch, B97 6EJ.
|
ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്പ്; 10 മരണം
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഗ്രാസിലെ സ്കൂളിലുണ്ടായ സംഭവത്തിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്ന് അധികൃതർ പറഞ്ഞു. ഇയാള്‍ ഇതേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും ജാഗ്രതപാലിക്കണമെന്നും പോലീസ് നിർദേശം നൽകി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
|
കേരള സമാജം ഫ്രാങ്ക്ഫർട്ട് വാർഷികാഘോഷം 21ന്
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ 55ാം വാർഷികാഘോഷം ഫ്രാങ്ക്ഫർട്ടിലെ സാൽബൗ ബോൺഹൈമിൽ ഈ മാസം 21ന് വൈകുന്നേരം 3.30ന് നടക്കും.
ലളിതമായ ചടങ്ങുകളോടെ ആരംഭിക്കുന്ന പരിപാടിയിൽ കേരള സംസ്കാരം വിളിച്ചോതുന്ന നൃത്തശിൽപവും തുടർന്ന് ശാസ്ത്രീയ നൃത്തങ്ങളും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ റൈൻ ബാൻഡിന്റെ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.
കേരള സമാജത്തിന്റെ അംഗങ്ങളെയും പൂർവകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും കുടുംബസമേതം ഈ ആഘോഷത്തിലേക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിച്ചു.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. ജൂബിലി ആഘോഷം എന്ന പ്രത്യേകത കണക്കിലെടുത്ത് വളരെ മിതമായ നിരക്കിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
18 വയസിൽ താഴെയുള്ള കുട്ടികൾക്കും മറ്റു വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്. എങ്കിലും ഓൺലൈൻ സൗജന്യ ടിക്കറ്റ് എടുക്കണം. മിതമായ നിരക്കിൽ നാടൻ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
വിലാസം: SAALBAU Bornheim, Arnsburger Str. 24, 60385 Frankfurt am Main.
വിവരങ്ങള്‍ക്ക്: സെക്രട്ടറി ഹരീഷ് പിള്ള: 017634920293, പ്രസിഡന്റ് ദിപിൻ പോൾ: 017655416756, മെയിൽ: [email protected].
|
ഇറ്റാലിയൻ പാർലമെന്റിൽ ദേശീയഗാനം ആലപിച്ച് മലയാളി വിദ്യാർഥിനി
റോം: ഇറ്റാലിയൻ പാർലമെന്റിൽ ഇറ്റാലിയൻ ദേശീയഗാനമാലപിച്ച സംഘത്തിൽ ഇരിട്ടി എടൂർ സ്വദേശിനിയായ വിദ്യാർഥിനിയും. ഇറ്റലിയിലെ താമസക്കാരനും ലോക കേരള സഭാംഗവുമായ എബിൻ ഏബ്രഹാം പാരിക്കാപള്ളി ജാൻസി ദമ്പതികളുടെ മകളായ എലന എബിൻ പാരിക്കാപ്പള്ളിയാണ് നാൽപതംഗ സംഘത്തോടൊപ്പം ദേശീയഗാനം ആലപിച്ചത്.
ഇറ്റലിയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായിയാണ് പാർലമെന്റ് മന്ദിരമായ മദാമ്മ പാലസിൽ പരിപാടി സംഘടിപ്പിച്ചത്. ദേശീയ ഗാനാലാപനത്തിന് പുറമെ എലന എബിൻ ഉൾപ്പെടുന്ന സംഘം മറ്റൊരുഗാനവും ആലപിച്ചു.
ഇറ്റലിയിലെ വിവിധ സ്കൂളുകളിലെ കൊയറുകളിൽ നിന്നാണ് 40 പേരെ ദേശീയതലത്തിലേക്ക് ഗാനാലാപനത്തിനായി തെരഞ്ഞെടുത്തത്. ഈ വർഷം റിപ്പബ്ലിക്ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർഥി സംഘത്തിലെ ഏക മലയാളിയാണ് എലന.
എലന റോമിലെ പ്ലിനിയോ സിനിയർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കരോളിന, ഫാബിയോ എന്നിവരാണ് സഹോദരങ്ങളാണ്.
|
പന്തക്കുസ്താഞായറിൽ ഇവാ മരിയയ്ക്ക് ലെയോ മാർപാപ്പയുടെ അനുഗ്രഹം
വത്തിക്കാൻ സിറ്റി: പന്തക്കുസ്താ ഞായറിൽ ഇവാ മരിയയ്ക്കു മാർപാപ്പയുടെ അനുഗ്രഹം. തൃശൂർ ഒല്ലൂക്കര നന്പ്യാപറന്പിൽ അരവിന്ദ് ജയിംസിന്റെയും ഡോ. രേഷ്മയുടെയും രണ്ടുവയസുകാരി മകൾ ഇവാ മരിയയ്ക്കാണ് അപൂർവഭാഗ്യം ലഭിച്ചത്.
പെന്തക്കുസ്താഞായർ ചടങ്ങുകളുടെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നീങ്ങുന്നതിനിടെയാണ് ഈ ഭാഗ്യം ലഭിച്ചത്. മാർപാപ്പയുടെ അംഗരക്ഷകർ ഇവാ മരിയയെ പാപ്പയുടെ അടുത്തേക്ക് എടുത്തുയർത്തി.
മാർപാപ്പ കുഞ്ഞിന്റെ തലയിൽതൊട്ട് അനുഗ്രഹിച്ചു. ഇറ്റലിയിലെ ജനോവ സർവകലാശാലയിൽ ഗവേഷകയായ ഡോ. രേഷ്മയും ഡിസൈൻ എൻജിനിയറായ അരവിന്ദും ജനോവയിലാണു താമസം.
എറണാകുളം അയിരൂർ തച്ചിൽ ബാബുവിന്റെയും ജിജിയുടെയും മകളായ രേഷ്മ വത്തിക്കാനിലെ പന്തക്കുസ്താദിന വിശുദ്ധകർമങ്ങളിൽ പങ്കെടുക്കാനാണ് മാതാപിതാക്കൾക്കും സഹോദരങ്ങളായ രോഹനും റെയ്ച്ചലിനും ഒപ്പം വത്തിക്കാനിൽ എത്തിയത്.
ഒല്ലൂക്കര നന്പ്യാപറന്പിൽ ഡോ. ഷാജി ജെയിംസിന്റെയും കാർഷിക സർവകലാശാലാ പ്രഫസർ ഡോ. മേരി റജീനയുടെയും മകനാണ് അരവിന്ദ്.
|
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഐഒസി അയർലൻഡ് അനുശോചിച്ചു
ഡബ്ലിൻ: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.
"അടിമുടി കോൺഗ്രസ്'... തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവയ്ക്കാൻ ഇതിൽപരമൊന്നുമില്ല. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ, ആദർശധീരതയുടെ, വിശുദ്ധിയുടെ മുഖമാണ് അദ്ദേഹം.
പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് തെന്നല ബാലകൃഷ്ണപിള്ളയെന്നും ഐഒസി അയർലൻഡ് അനുസ്മരിച്ചു.
|
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ്: ബ്രേ ടീം ജേതാക്കൾ
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റിൽ ബ്രേ ടീം ജേതാക്കളായി. താല, നാവൻ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മികച്ച സ്ട്രൈക്കറായി താല ടീമിലെ നിബിൻ ആന്റണിയെയും ഗോൾ കീപ്പറായി ബ്രേ ടീമിലെ ഉല്ലാസ് തോമസിനെയും തെരഞ്ഞെടുത്തു. "ഡാഡ്സ് ഗോൾ 25' എന്ന പേരിൽ ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിലായിരുന്നു മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും നടത്തി. യൂത്ത് ഫുട്ബോൾ വിഭാഗത്തിൽ ബ്രാഞ്ചാട്സ് ടൗൺ ടീം ജേതാക്കളായി. ഫിസ്ബറോ ടീം രണ്ടാം സ്ഥാനവും ഇഞ്ചിക്കോർ ടീം മൂന്നാം സ്ഥാനവും നേടി.
യൂത്ത് വിഭാഗത്തിൽ മികച്ച സ്ട്രൈക്കറായി ഹിസ്ബറോ ടീമിലെ കിരൺ ജോസിനെയും ഗോൾ കീപ്പറായി ബ്രാഞ്ചാട്സ്ടൌൺ ടീമിലെ ഗാവിൻ സീസറിനെയും തെരഞ്ഞെടുത്തു.
ഫാ ബൈജു ഡേവിസ് കണ്ണമ്പിള്ളി സമ്മാനവിതരണം നടത്തി. ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി നൽകി. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും പ്രത്യേകം അവാർഡ് നൽകി.
യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും വിതരണം ചെയ്തു.
പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കൽ, റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, സെക്രട്ടറി ജിതു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
|
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഫ്രീഡ്റിഷ് മേർട്സ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്. ട്രംപിന്റെ ഓവല്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഇരുവരും നിരവധി വിഷയങ്ങൾ സംസാരിച്ചു.
മേർട്സ് നല്ല മനുഷ്യനാണെന്നും ജര്‍മനിക്ക് ലഭിച്ച വളരെ നല്ല ഒരു പ്രതിനിധിയാണെന്നും ട്രംപ് പറഞ്ഞു. മേർട്സിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെയും ട്രംപ് പ്രശംസിച്ചു.
അതേസമയം, ട്രംപിന്റെ മുത്തച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് സമാനമായി നല്കി മേര്സ് ട്രംപിനെ ഞെട്ടിച്ചു. 1860കളിൽ ജർമനിയിലെ ബ്രാന്‍ഡന്‍ബര്‍ഗിലാണ് ട്രംപിന്റെ മുത്തച്ഛൻ ജനിച്ചത്.
|
നോക്ക് തീർഥാടന കേന്ദ്രത്തിൽ ശനിയാഴ്ച വിശുദ്ധ കുർബാന
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നോക്ക് അന്താരാഷ്ട്ര തീർഥാടന കേന്ദ്രത്തിൽ ശനിയാഴ്ച വിശുദ്ധ കുർബാന നടക്കും.
ശനിയാഴ്ച(ജൂൺ 14) ഉച്ചയ്ക്ക് ഒന്നിനാണ് വിശുദ്ധ കുർബാന. രാവിലെ 10.30ന് കുമ്പസാരം, 12ന് ആരാധന, ജപമാല തുടങ്ങിയവ നടക്കും. കോർക്ക് റീജിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
|
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷത്തിനിടെ എട്ടാം തവണയും വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറച്ചു. പ്രധാന പലിശ നിരക്ക് രണ്ടുശതമാനമായിട്ടാണ് കുറച്ചത്. ഇസിബിയുടെ പ്രധാന നിക്ഷേപ നിരക്ക് കാല് പോയിന്റ് കുറച്ചാണ് രണ്ട് ശതമാനമാക്കിയത്.
വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ ആശങ്കാകുലമായതുമാണ് ഈ കുറവ്.
വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസിബി പറഞ്ഞു. അതേസമയം, പ്രതിരോധത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കുന്നത് ഇടത്തരം വളര്‍ച്ചയെ കൂടുതല്‍ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
|
ടി.സി. ജേക്കബ് ജര്‍മനിയില്‍ അന്തരിച്ചു
കോട്ടയം: മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ് (മോന് 82) ജര്‍മനിയില്‍ അന്തരിച്ചു. മൂവാറ്റുപുഴ മുന്‍ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്.
സംസ്കാരം പിന്നീട് ജര്‍മനിയില്‍. ഭാര്യ: വത്സമ്മ, മക്കള്‍: ജെസി, ജെയ്സി. മരുമക്കള്‍: സാറ, സെബാസ്റ്റ്യന്‍.
|
ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന ഗാനമേള വെള്ളിയാഴ്ച
ബെല്‍ഫാസ്റ്റ്: ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന "ഗന്ധര്‍വ്വ സന്ധ്യ' പഴമയിലെ പുതുമ തേടുന്ന മലയാളി സാംസ്കാരിക പരിപാടി വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബെല്‍ഫാസ്റ്റില്‍ അരങ്ങേറും.
ഹൃദയത്തിന്റെ ചെപ്പുകളില്‍ ഒളിമങ്ങാതെ സൂക്ഷിക്കുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി ആസ്വാദകരുടെ മനസില്‍ സന്തോഷത്തിന്റെ മയൂര നര്‍ത്തനം ഉറപ്പിക്കുന്ന ഗാനമേളയവും പരിപാടിയുടെ ഹൈലൈറ്റ്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മികച്ച ഗായകരെ കണ്ടെത്തി പരിശീലനം നല്കി വേദിയില്‍ എത്തിക്കുന്നത് ബെല്‍ഫാസ്റ്റ് ബ്ളൂ ഡയമണ്ട് മ്യൂസിക് ഗ്രൂപ്പാണ്. ആസ്വാദകര്ക്കൊരുക്കുന്ന ഭക്ഷണത്തിലും പുതുമകള്‍ സമ്മാനിക്കുന്ന ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
യുകെയിലെ കുടിയേറ്റ മലയാളികള്‍ എന്നും നാടിന്റെ സംസ്കാരം നിലനിര്‍ത്തുന്നതിന്റെ തെളിവാണ് സഹൃദയരായ ഒരുപറ്റം ആളുകളുടെ കൂട്ടായ്മയാണ് ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് എന്ന സംഘടന.
കൂടാതെ നര്‍മം വിളമ്പി സണ്ണി കട്ടപ്പന അവതരിപ്പിക്കുന്ന കോമഡി ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് ഭാരതത്തിന് പിന്തുണ അര്‍പ്പിച്ച് ദേശഭക്തി ഗാനത്തോടെ പരിപാടികള്‍ അവസാനിക്കും.
ഗന്ധര്‍വ്വ സന്ധ്യയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉല്‍ഘാടനം മോന്‍സ് മാത്യുവില്‍ നിന്നും ആന്റോ ജേക്കബ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. ചടങ്ങില്‍ ഷാജി വര്‍ഗീസ്, ആനന്ദ് ജോസഫ്, ബിജു, ബിനു കിലുക്കന്‍, പോള്‍ ചിറപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഫിനാഗി സെന്റ് ആൻസ് ഹാൾ ബെൽഫാസ്റ്റില്‍ നടത്തുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
|
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ജൂൺ 21ന്
ലിവർപൂൾ: ജൂൺ21ന് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷനാണ്(ലിമ) കായികമേളയ്ക്ക് ആതിഥേയത്വതം വഹിക്കുന്നത്.
ജൂൺ 21ന് ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്കിൽ രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ വ്യത്യസ്ത പ്രായപരിധികളിലായി വിവിധ ഇനങ്ങളിൽ കായികമേള നടക്കും.
അതിവിശാലമായ സ്റ്റേഡിയത്തിൽ ഒരേസമയം വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ നടക്കുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷൻ, ചെസ്റ്റ് നമ്പർ വിതരണം ആരംഭിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ദേശീയ സമിതിയംഗം ബിജു പീറ്റർ, പ്രസിഡന്റ് ഷാജി തോമസ് വരാകുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, നാഷണൽ പിആർഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങിയവർ റീജിയൺ കമ്മിറ്റിക്ക് കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.
റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്.
മത്സരിക്കാൻ താത്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 28ന് ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.
പൂർണമായും ഓൺലൈനായി നടക്കുന്ന രജിസ്ട്രേഷൻ ജൂൺ 14ന് മുൻപായി നിങ്ങളുടെ അംഗ അസോസിയേഷൻ വഴി ചെയ്യേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ: ബോബ് കെയർ നഴ്സിംഗ് ഏജൻസി, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്,
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്, ഗിയ ട്രാവൽ ആൻഡ് ഹോളിഡേസ്, സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് ഏലൂർ കൺസൾട്ടൻസി,
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്, എനോറ ഡിസൈനർ ബൊട്ടീക്, ജെഎംപി സോഫ്റ്റ്വെയർ, ക്ലിക്ക് 2 ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റർ.
കൂടുതൽ വിവരങ്ങൾക്ക്: ബിജോയ് മാത്യു 07533094770, സനോജ് വർഗീസ് 07411300076, ഷാജി വരാക്കുടി 0747727604242.
യുക്മ നോർത്ത് വെസ്റ്റ് സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം: Litherland Sports Park, Boundary Road, Litherland, Liverpool, L21 7LA.
|
ജര്‍മനിയില്‍ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അനന്തു മോഹന്‍
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദമായി മാറിയ ദ വോയ്സ് കിഡ്സ് 2025ലെ അനന്തു മോഹന്‍ ജര്‍മനിയിലെ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു.
ഹെസന് സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ഡാംസ്റ്റാട്ടില് വര്‍ഷം തോറും നടക്കുന്ന പ്രശസ്തമായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിലാണ് (ജൂണ്‍ ഏഴ്, എട്ട്) അരങ്ങേറുന്നത്.
1,00,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജര്‍മനിയിലെ ഏറ്റവും വലിയ ഓപ്പണ്‍എയര്‍ സംഗീത പരിപാടികളില്‍ ഒന്നായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ 15 വയസുകാരനായ അനന്തുവിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
ദ വോയ്സ് കിഡ്സ് 2025ലെ തന്റെ മികച്ച പ്രകടനത്തില്‍ ഏറെ ശ്രദ്ധ നേടിയ അനന്തുവിന്റെ ഡ്രംസ് വായനയ്ക്കൊപ്പം അതിശയിപ്പിക്കുന്ന ഗാനാലാപനവും ഏവരേയും സംഗീതത്തിന്റെ താളലയങ്ങളില്‍ അലിയിക്കും.
മെനെസ്കിന്റെ "ബെഗിന്' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ ആസ്വദിക്കുകയും യുവകലാകാരന്റെ കഴിവിന് അംഗീകാരവും പ്രശംസയും ലഭിച്ചത് അപൂര്‍വ ഭാഗ്യമായി.
ഷ്ലോസ്ഗ്രാബെന് വേദിയില്‍ ശനിയാഴ്ച ബെഗിന്റെ കവര്‍ പതിപ്പും അനന്തു സ്വയം രചിച്ച് ഈണമിട്ട ഒറിജിനല്‍ ട്രാക്കായ ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ സോളോ അരങ്ങേറ്റവും ഞായറാഴ്ച അനന്തുവിന്റെ ഗ്രൂപ്പായ ദ ഗോള്‍ഡന്‍ ബീറ്റ്സിനൊപ്പം ഫുള്ബാന്ഡ് പ്രകടനവും ഉണ്ടാവും.
ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ ഷോ അനന്തുവിന്റെ സംഗീത യാത്രയിലെ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമ്പോള്‍, ഒരു ഗായകന്, ഡ്രമ്മര്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീത സംവിധായകന്, ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും സര്‍ഗവാസന കൂടുതല്‍ പ്രകടമാകും.
ദ വോയ്സ് കിഡ്സില്‍ നിന്ന്, പുതിയ തലങ്ങളിലേക്ക് എത്തുന്നത് പ്രശസ്തിയിലേക്കുള്ള വഴി തുറക്കപ്പെടുകയാണ്. അതുമാത്രമല്ല ഒരുകൊച്ചു സെലിബ്രിറ്റിയായി ഓട്ടോഗ്രാഫുകള്‍ നല്‍കാനും ജര്‍മനിയിലും വിദേശത്തും വളര്‍ന്നുവരുന്ന ആരാധകവൃന്ദത്തെ സൃഷ്ടിക്കാനും കഴിഞ്ഞു.
അനന്തുവിന്റെ വിജയം ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനിക്കാന്‍ വകയായി. ജര്‍മനിയിലെ ഡാംസ്റ്റാഡിന് സമീപം താമസിക്കുന്ന സോഫ്റ്റ്വെയര് എൻജിനിയര്‍മാരായ കാഞ്ഞിരപ്പള്ളി സ്വദേശി പ്രഭയും തിരുവനന്തപുരം സ്വദേശി ദീപയുമാണ് അനന്തുവിന്റെ മാതാപിതാക്കള്‍. ഏഴ് വയസുകാരി അമ്മു ഏക സഹോദരിയാണ്.
|
സൗജന്യ താമസസൗകര്യം വാഗ്ദാനവുമായി ഒരു ജര്‍മന്‍ ടൗണ്‍
ബെര്‍ലിന്‍: താമസക്കാരെ ആകര്‍ഷിക്കുന്നതിനായി ജര്‍മന്‍ ടൗണ്‍ സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു. പോളിഷ് അതിര്‍ത്തിയിലുള്ള ബ്രാന്ഡന്ബുര്ഗിലെ ഐസന്ഹൂറ്റന്സ്റ്റാഡിലാണ് ഈ ആകർഷണ ഓഫർ.
പട്ടണത്തിലെ ജീവിതം പരീക്ഷിക്കാന്‍ താത്പര്യമുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബറില്‍ രണ്ടാഴ്ചത്തേക്ക് സൗജന്യ ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ് ലഭിക്കും. ജനസംഖ്യ കുറയ്ക്കലിനെതിരേ പോരാടുന്നതിനായിട്ടാണ് ഐസന്ഹൂറ്റന്സ്റ്റാഡ് രണ്ടാഴ്ചത്തേക്ക് സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.
വിദഗ്ധ തൊഴിലാളികളെയും മുന്‍ താമസക്കാരെയും തൊഴിലാളികളെയും ആകര്‍ഷിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ടൗണ്‍ അധികാരികള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പട്ടണത്തെക്കുറിച്ച് യഥാര്‍ത്ഥമായ ഒരു രൂപം നല്‍കുന്നതിനായി നഗര ടൂറുകള്‍ ലഭിക്കും.
കൂടാതെ പ്രാദേശിക തൊഴില്‍ സാധ്യതകളെയും ഇന്റേണ്ഷിപ്പുകളെയും പരിചയപ്പെടുത്തുകയും ചെയ്യും. ഇവിടെ താമസമാക്കുന്നവര്‍ തിരികെ പോകുന്നതിനുമുമ്പ്, അവരുടെ താമസത്തെക്കുറിച്ചുള്ള അവരുടെ മതിപ്പുകള്‍ പങ്കിടുന്ന ഐസന്ഹൂറ്റന്സ്റ്റാഡിന് ഒരു പ്രണയലേഖനം എഴുതി നല്‍കുകയും വേണം.
താത്പര്യമുള്ളവര്‍ക്ക് ജൂലൈ ആദ്യം വരെ അപേക്ഷിക്കാം. 1990ല്‍ ജര്‍മന്‍ പുനരേകീകരണത്തിനുശേഷം ഐസന്ഹൂറ്റന്സ്റ്റാഡിലെ ജനസംഖ്യ പകുതിയിലധികം കുറഞ്ഞു. കിഴക്കന്‍ ജര്‍മനിയിലെ പല പ്രദേശങ്ങളെയും പോലെ തൊഴിലവസരങ്ങളുടെയും സാധ്യതകളുടെയും അഭാവം കാരണം യുവാക്കള്‍ താമസം മാറുന്നതിനാല്‍ ഇത് ജനസംഖ്യാ കുറവ് അനുഭവിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിനുശേഷം, പട്ടണത്തിലെ ഏറ്റവും വലിയ വ്യവസായമായ ഒരു വലിയ സ്റ്റീല്‍ മില്ലിനോടൊപ്പം ഒരു സോഷ്യലിസ്റ്റ് മാതൃകാ നഗരമായിട്ടാണ് കിഴക്കന്‍ ജര്‍മന്‍ അധികാരികള്‍ ആധുനിക പട്ടണം സ്ഥാപിച്ചത്. 1953നും 1961 നും ഇടയില്‍ ഇത് സ്റ്റാലിന്സ്റ്റാഡ് എന്നറിയപ്പെട്ടിരുന്നു.
ജര്‍മനിയിലെ സോഷ്യലിസ്റ്റ് വാസ്തുവിദ്യയുടെ പ്രമുഖ ഉദാഹരണങ്ങളിലൊന്നായി ഈ നഗരം കണക്കാക്കപ്പെടുന്നു. സ്റ്റാലിന് കാലഘട്ടത്തിലെ നിയോക്ലാസിക്കസവും കൂടുതല്‍ ആധുനിക പ്ളാറ്റന്ബോ ഫ്ലാറ്റ് ബ്ളോക്കുകളും ഇതിന്റെ നഗരം സംയോജിപ്പിക്കുന്നു.
പുനഃസംയോജനത്തിനുശേഷം, സ്റ്റീല്‍ മില്‍ സ്വകാര്യവത്കരിക്കപ്പെട്ടു, ഇത് ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ന്, സ്റ്റീല്‍ വര്‍ക്കുകളുടെ നവീകരണം പൂര്‍ത്തിയായി, ഏകദേശം 2,500 പേര്‍ക്ക് ജോലി നല്കുന്നു.
ഇവിടെയുള്ള ആകെ വിദേശികളുടെ എണ്ണം 1,661 ആണ്. ഇതില്‍ പുരുഷന്മാര് 844, സ്ത്രീകള്‍ 817 ആണ്. അതേസമയം രാജ്യവ്യാപകമായി, വിദേശികളുടെ അനുപാതം ഏറ്റവും കുറവ് കിഴക്കന്‍ ജര്‍മനിയിലാണ്.
ഹില്ഡ്ബുര്ഗൗസെന്, എല്ബെഎല്സ്റ്റര് ജില്ലകളിലാണ് ഇത് ഏറ്റവും കുറവ്, 1.9 ശതമാനം. പടിഞ്ഞാറന്‍ ജര്‍മനിയില്‍ വിദേശികളുടെ ഏറ്റവും ചെറിയ അനുപാതം ബെയ്റൂത്ത് ജില്ലയിലാണ്, അവിടെ ഇത് 3.2 ശതമാനമാണ്.
എന്നാല്‍ തൊഴില്‍ മേഖലയില്‍ ഹ്രസ്വകാല തൊഴില്‍ ആനുകൂല്യങ്ങള്‍ക്കായുള്ള പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് വളരെ കുറവാണ്. ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ ഐസന്ഹുറ്റന്സ്റ്റാഡ് ബ്രാഞ്ചിലെ തൊഴിലില്ലായ്മ നിരക്ക് മുന്‍ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനം മാത്രം ഉയര്‍ന്ന് 6.8 ശതമാനമായി.
|
മഹാത്മാ ഗാന്ധിയുടെ എണ്ണച്ചായ ചിത്രം ലേലത്തിന്
ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായ ചിത്രം ലേലത്തിനെത്തുന്നു. ക്ലെയർ ലെയ്റ്റൺ എന്ന ബ്രിട്ടീഷ് ചിത്രകാരി വരച്ച ചിത്രമാണിത്. ബ്രിട്ടനിലെ ബോൺഹാംസ് കന്പനിയാണ് അടുത്ത മാസം ലേലത്തിനു വയ്ക്കുന്നത്.
ഗാന്ധിജിയുടെ ഏക പോർട്രെയിറ്റ് ഓയിൽ പെയിന്റിംഗാണിത്. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയപ്പോഴാണു ചിത്രം പൂർത്തിയാക്കിയത്.
സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഹെന്റി നോയൽ ബ്രെയ്ൽസ്ഫോർഡ് ആണ് ക്ലെയർ ലെയ്റ്റണെ ഗാന്ധിജിക്കു പരിചയപ്പെടുത്തിയത്.
അതേ വർഷംതന്നെ ലണ്ടനിലെ ആൽബനി ഗാലറിയിൽ ഈ ചിത്രം ക്ലെയർ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധിജി കണാനെത്തിയില്ലെങ്കിലും സരോജിനി നായിഡു അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ വന്നിരുന്നു.
1989 ൽ മരിക്കുന്നതുവരെ ക്ലെയർ സൂക്ഷിച്ച ചിത്രം തുടർന്ന് കുടുംബത്തിനു ലഭിച്ചു. എഴുപതുകളിൽ അമേരിക്കയിൽ പ്രദർശനത്തിനു വച്ച ചിത്രം ഒരു ഹിന്ദു തീവ്രവാദി കത്തിയുപയോഗിച്ചു കുത്തിക്കീറാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
|
ലെയോ പതിനാലാമൻ മാർപാപ്പ പുടിനുമായി ഫോണിൽ സംസാരിച്ചു
വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ ലെയോ പതിനാലാമൻ മാർപാപ്പ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു.
റഷ്യയുക്രെയ്ൻ രാജ്യങ്ങൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സംഘർഷത്തിന് പരിഹാരം തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം മാർപാപ്പ ഊന്നിപ്പറഞ്ഞുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാത്തെയോ ബ്രൂണി അറിയിച്ചു.
യുക്രെയ്നിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് മാർപാപ്പ റഷ്യൻ നേതാവിനെ അറിയിച്ചതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് സഹായം തേടിയതായും ബ്രൂണി കൂട്ടിച്ചേർത്തു.
ഫോണ്‍ സംഭാഷണത്തിനിടെ, യുദ്ധത്തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ബൊളോഞ്ഞ ആർച്ച്ബിഷപ് കർദിനാൾ മാത്തെയോ മരിയ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് കിറിൽ നൽകിയ ആശംസയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലെയോ മാർപാപ്പ സംഭാഷണം ആരംഭിച്ചത്.
ക്രിസ്തീയ മൂല്യങ്ങൾ വഴി സമാധാനം തേടാനും ജീവന് സംരക്ഷിക്കാനും യഥാർഥമതസ്വാതന്ത്ര്യം പിന്തുടരാനും സഹായിക്കുന്ന ഒരു വെളിച്ചമായി എങ്ങനെ മാറുമെന്ന് അടിവരയിടുന്നതായിരുന്നു സംഭാഷണമെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കാനുള്ള സന്നദ്ധതയ്ക്കും പ്രത്യേകിച്ച്, മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വത്തിക്കാന്റെ പങ്കാളിത്തത്തിന് നന്ദി പറയുന്നതായി ഫോൺ സംഭാഷണത്തിനു പിന്നാലെ ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കീവ് ഭരണകൂടം സംഘർഷം വർധിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും റഷ്യൻ പ്രദേശത്തെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരേ അട്ടിമറി നടത്തുന്നുണ്ടെന്നും മാർപാപ്പയെ ധരിപ്പിച്ചതായും ക്രെംലിൻ അറിയിച്ചു.
|
വിമാനം കുലുങ്ങി യാത്രക്കാർക്കു പരിക്ക്
ബെർലിൻ: ഇടിമിന്നലേറ്റ് വിമാനത്തിനുണ്ടായ ഉലച്ചിലിൽ ഒന്‍പതു യാത്രക്കാർക്കു പരിക്ക്. അയർലൻഡിലെ റൈനെയർ എയർലൈൻസിന്റെ വിമാനം ബുധനാഴ്ച ജർമനിയിലെ ബെർലിനിൽനിന്ന് ഇറ്റലിയിലെ മിലാനിലേക്കു പറക്കുന്പോഴായിരുന്നു സംഭവം.
ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ജർമനിയിലെ മെമ്മി ങ്ങൻ വിമാനത്താവളത്തിലിറക്കേണ്ടിവന്നു.
|
യുകെയിലെ പുതിയ കുടിയേറ്റ നയം: ആശങ്കകൾ ചർച്ച ചെയ്തു കൈരളി യുകെ
ലണ്ടൻ: യുകെയിലെ പുതിയ കുടിയേറ്റ നയത്തിന്റെ ആശങ്കകൾ ചർച്ച ചെയ്തു കൈരളി യുകെ. യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമെർ ഈയിടെ അവതരിപ്പിച്ച ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവച്ചിരിക്കുകയാണ്.
രാജ്യം ഒരു അപരിചതരുടെ ദ്വീപ് ആയി മാറുന്നു എന്ന ആപത്കരമായ പ്രയോഗത്തിലൂടെ വലതുപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ.
ഇത് ഈ രാജ്യത്തു കുടിയേറിപ്പാർത്ത ഒട്ടനവധി പ്രവാസി ജോലിക്കാരുടെ ഭാവി ആണ് അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്. പുതിയ നിയമങ്ങൾ വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കും.
യുകെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ "കൈരളി യുകെ' പ്രവാസി സമൂഹത്തിന്റെ വളർന്നു വരുന്ന ആശങ്കകൾ ചർച്ചചെയ്യാനും ഈ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമത്തിൽ കഴിയാവുന്ന ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താനുമായി ഓൺലൈൻ യോഗം സംഘടിപ്പിച്ചു
ബ്രിട്ടീഷ് മുൻ എംപിയും സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, പ്രമുഖ അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വിശദീകരിച്ചു.
പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലർക്കുമുള്ളത്. ഈ മാറ്റങ്ങൾ യുകെയുടെ സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
കുടിയേറ്റ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ഭയവും അനിശ്ചിതത്വവും ഒഴിവാക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് സംസാരിച്ചു.
ചർച്ചയുടെ പൂർണരൂപം:
|
നസ്രാണി കളിക്കളം കായിക ദിനം ആഘോഷിച്ചു
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവകയിൽ നസ്രാണി കളിക്കളം കായിക ദിനം ആഘോഷിച്ചു. ക്ലേട്ടൺ അക്കാദമി ഗ്രൗണ്ടിൽ മഞ്ഞ, പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങൾ അണിനിരന്ന 500ൽ അധികം ഇടവകാംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
കുടുംബ കൂട്ടായ്മകളെ നാല് സ്പോർട്സ് ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഓരോ ഹൗസിനും കാപ്റ്റൻമാരെയും നിയമിച്ചിരുന്നു. മാർച്ച് പാസ്റ്റിലും ക്ലോസിംഗ് സെറിമണിയിലും ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം നേടിയത് റെഡ് ഹൗസ് ആണ്.
ഫിനിഷ് വിൽസണിന്റെ നേതൃത്വത്തിൽ 267 പോയിന്റുകൾ നേടി റെഡ് ഹൗസ് ഓവറോൾ കിരീടം ചൂടി. തൊട്ടുപിന്നാലെ 265 പോയിന്റുകളുമായി ഗ്രീൻ ഹൗസ് അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ രണ്ടാം സ്ഥാനത്തും 184 പോയിന്റുകളോടെ ജിജോ മോൻ ജോർജിന്റെ നേതൃത്വത്തിൽ യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.
സോണി ജോണിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഹൗസ് 143 പോയിന്റുകളോടെ നാലാം സ്ഥാനം കരസ്ഥമാക്കി. സിബി ജോസ്, ജോഷി വർഗീസ്, സുദീപ് എബ്രഹാം, ക്രിസ്റ്റി സെബാസ്റ്റ്യൻ, ഡേവിസ് പാപ്പു എന്നിവരായിരുന്നു നസ്രാണി കളിക്കളത്തിന്റെ പ്രധാന സംഘാടകർ.
ട്രസ്റ്റിമാരെയും കോഓർഡിനേറ്റർമാരെയും സ്പോർട്സ് കോഓർഡിനേറ്റർമാരെയും ഫാ. ജോർജ് എട്ടുപറയിൽ അഭിനന്ദിച്ചു. ഇടവക കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിച്ച സിസ്റ്റർ ലിൻസിയും സിസ്റ്റർ ഷേർലിയും പരിപാടിയുടെ ആദ്യവസാനം ഇടവകാംഗങ്ങളോടൊപ്പം സജീവമായി പങ്കെടുത്തു.
|
സർഗം സ്മാഷേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശോജ്വലമായി
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ മലയാളി അസോസിയേഷനായ സർഗം സ്റ്റീവനേജും പ്രാദേശിക ബാഡ്മിന്റൺ ക്ലബായ സ്റ്റീവനേജ് സ്മാഷേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശോജ്വലമായി.
അഡ്വാൻസ്ഡ് ഇന്റർമീഡിയേറ്റ് വിഭാഗങ്ങളിലായി ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. സർഗം സ്മാഷേഴ്സ് മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് സ്റ്റീവനേജ് മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയം വേദിയായി.
മത്സരത്തിൽ അഡ്വാൻസ്ഡ് മെൻസ് വിഭാഗത്തിൽ സന്തോഷ് പ്രിജിത് ജോഡി ചാന്പ്യൻ പട്ടവും ലെവിൻ സുദീപ് ടീം രണ്ടാം സ്ഥാനവും ജെഫ് അനി ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.
ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ നിതിൻ അക്ഷയ് ജോഡി ജേതാക്കളായി. സിബിൻ അമീൻ ജോഡി രണ്ടാം സ്ഥാനവും പ്രവീൺ ഗ്ലാഡ്സൺ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ജഴ്സിയും സമ്മാനിച്ചു.
ബംഗ്ലദേശിന്റെയും നേപ്പാളിന്റെയും മുൻ ദേശീയ താരങ്ങളും കേരളത്തിനും തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുള്ള കളിക്കാരും അഡ്വാൻസ്ഡ് ലൈനപ്പിൽ നിരന്നു. യുകെയിലെ താരനിര ഇന്റർമീഡിയേറ്റിൽ മാറ്റുരച്ചു.
അഡ്വാൻസ്ഡ് കാറ്റഗറിയിൽ മൂന്നാം സ്ഥാനത്തെത്തിയത് സ്കൂൾ വിദ്യാർഥികളായ ജെഫ് അനി, ജെറോമി കൂട്ടുകെട്ടായിരുന്നു. സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് അണ്ടർ 17 വിഭാഗത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന താരമാണ്.
മനോജ് ജോൺ, സാബു ഡാനിയേൽ, ജോർജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സർഗം ഭാരവാഹികളും വിജോ മാർട്ടിൻ, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിൻസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാഷേഴ്സും ഓൾ യുകെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിനായി കൈകോർക്കുകയായിരുന്നു. ടെസി ജെയിംസ് മത്സരങ്ങൾ കോഓർഡിനേറ്റ് ചെയ്തു.
|
ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്
ബർലിൻ: ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മേർട്സ് കൂടിക്കാഴ്ച നടത്തും. ഇരുവരും അധികാരമേറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് നേരിൽ കാണുന്നത്.
റഷ്യ യുക്രെയ്ൻ വിഷയത്തിൽ സമാധാനത്തിനുള്ള സാധ്യതകളും ട്രംപിന്റെ താരിഫ് പദ്ധതികളും ഇരുവരും ചർച്ച ചെയ്തേക്കും.
|
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
കൊളോണ്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ജർമനിയിലെ കൊളോണിൽ നിന്ന് 20,500 പേരെ ഒഴിപ്പിച്ചു. കെട്ടിട നിർമാണത്തിനിടെ കണ്ടെത്തിയ മൂന്ന് അമേരിക്കൻ നിർമിത ബോംബുകളാണ് നിർവീര്യമാക്കുന്നത്.
ഇതിൽ രണ്ടെണ്ണം 20 ടൺ ബോംബുകളും ഒരെണ്ണം 10 ടൺ ബോംബുമാണ്. ബുധനാഴ്ച രാവിലെ എട്ടിന് റൈൻ നദിയുടെ ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു.
ഈ ഒഴിപ്പിക്കൽ നഗരത്തിലെ നിരവധി അടിസ്ഥാന സൗകര്യങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു. ആർടിഎൽ ടിവി സ്റ്റേഷന്റെ ലൈവ് സംപ്രേഷണം നിർത്തിവയ്ക്കേണ്ടി വന്നു.
പ്രദേശത്തെ ഒരു ആശുപത്രി, രണ്ട് റിട്ടയർമെന്റ് സെന്ററുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, പള്ളികൾ, മ്യൂസിയങ്ങൾ, രണ്ട് സാംസ്കാരികകേന്ദ്രങ്ങൾ എന്നിവ ഒഴിപ്പിക്കുകയും ചെയ്തു. കൊളോൺ മെയിൻ റെയിൽവേ സ്റ്റേഷനിലും തടസങ്ങളുണ്ടായി.
സ്വകാര്യ താമസ സൗകര്യം ലഭിക്കാത്തവർക്കായി രണ്ട് കോൺടാക്ട് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ നിർവീര്യമാക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജർമനിയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏകദേശം 20,000ത്തോളം പൊട്ടാത്ത ബോംബുകൾ ഇപ്പോഴുമുണ്ടെന്നാണ് വിദഗ്ധരുടെ കണക്ക്.
കൊളോൺ പ്രദേശത്ത് നിന്ന് ഇതിനകം നൂറോളം ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിട്ടുണ്ട്.
|
നിഖ്യാ: റോമിൽ അന്താരാഷ്ട്ര സിന്പോസിയം
റോം: നിഖ്യാ സൂനഹദോസിന്റെ 17ാം ശതാബ്ദി പ്രമാണിച്ച് വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര സിന്പോസിയം റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ ഇന്നലെ ആരംഭിച്ചു.
വിവിധ സഭകളിൽപ്പെട്ട നൂറിലേറെ മെത്രാന്മാരും ഇരുനൂറിലേറെ ദൈവശാസ്ത്ര പണ്ഡിതന്മാരും സംബന്ധിക്കുന്ന സമ്മേളനത്തെ ശനിയാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ അഭിസംബോധന ചെയ്യും. ‘നിഖ്യാ സൂനഹദോസും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും’ എന്നതാണു സിന്പോസിയത്തിന്റെ മുഖ്യ പ്രമേയം.
എക്യുമെനിസത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ, അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിലെ എക്യുമെനിക്കൽ വിഭാഗവും അന്തർദേശീയ ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതിയുമാണ് സിന്പോസിയം സംഘടിപ്പിക്കുന്നത്. കത്തോലിക്ക, ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭകളാണ് സിന്പോസിയത്തിൽ പ്രതിനിധികളെ അയയ്ക്കുന്നത്.
പ്രാർഥനാശുശ്രൂഷയ്ക്ക് സഭൈക്യ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, പിസീദിയായിലെ ഓർത്തഡോക്സ് മെത്രാൻ ഇയ്യോബ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ലോസ് ആഞ്ചലസ് മെത്രാൻ അൻബാ കിറില്ലോസ്, മുൻ ആംഗ്ലിക്കൻ സഭാധ്യക്ഷൻ ഡോ. റൊവാൻ വില്യംസ് എന്നിവർ കാർമികത്വം വഹിച്ചു.
ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതി അധ്യക്ഷൻ പ്രഫ. പോൾ ഗാവ്റിലുക്ക് ഉദ്ഘാടനപ്രസംഗം നടത്തി. 30 സെഷനുകളിലായി നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
നിഖ്യാ സൂനഹദോസ് നിർവചിച്ച വിശ്വാസസത്യങ്ങളെ ക്രൈസ്തവസഭകൾ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്, ഇടക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ മറികടക്കാൻ സഹയകമാണെന്നും വർധിച്ച കൂട്ടായ്മയോടെ വിശ്വാസപ്രഘോഷണം നടത്തുവാൻ സഭകളെ പ്രോത്സാഹിപ്പിക്കാൻ സിന്പോസിയം ഉപകരിക്കുമെന്നും സംഘടകർ അറിയിച്ചു.
|
മത്തായി മൈലപ്പറമ്പിൽ അന്തരിച്ചു
മിൽട്ടൺ: കെയിൻസിൽ താമസിക്കുന്ന കൂടല്ലൂർ മൈലപ്പറമ്പിൽ ബേബിയുടെ പിതാവ് മൈലപറമ്പിൽ മത്തായി(85) അന്തരിച്ചു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച മിൽട്ടൺ കെയിൻസ് സെന്റ് എഡ്വേർഡ് കാത്തലിക് ദേവാലയത്തിൽ രാവിലെ 11ന് ആരംഭിക്കും.
സംസ്കാരം സെൽബോൺ അവന്യൂവിൽ നടക്കും. ഭാര്യ പരേതയായ മറിയം ഏറ്റുമാനൂർ ഐക്കര തുണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബേബി, മിനി. മരുമക്കൾ: അനുമോൾ പിള്ളവീട്ടിൽ, ഡോ. സോന ഡൽഹി.
https://www.youtube.com/live/z2GYk5ziyEE?si=6PHOUSoreFZUfjjy
|
വിന്‍സിയുടെ മക്കളെ ചേര്‍ത്തുപിടിച്ച് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹം
ഗ്ലോസ്റ്റര്‍: അമ്മയുടെ വിയോഗത്തിൽ പതറിപ്പോയ മക്കളെ ചേര്‍ത്തുപിടിച്ച് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. കാൻസർ ബാധിച്ച് മരണമടഞ്ഞ ബിന്‍സിയുടെ മൂന്നു മക്കളെ സഹായിക്കാൻ നിരവധി സുമനസുകളാണ് മുന്നിട്ടിറങ്ങിയത്.
ജസ്റ്റ് ഗിവിംഗ് അപ്പീലിലൂടെ 22,556 പൗണ്ട് ഇതുവരെ സഹായമായി നല്കി കഴിഞ്ഞു. സഹായിച്ച എല്ലാവർക്കും യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കമ്യൂണിറ്റിയിലെ ഭാരവാഹികൾ അറിയിച്ചു.
കുടുംബത്തെ സഹായിക്കാന്‍ സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക് ചര്‍ച്ച്, ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്, കേരള കള്‍ച്ചറല്‍ അസോസിയേഷന്, ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്, കേരളീയം, മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടൺഹാം എന്നിവയുടെ ഭാരവാഹികള്‍ ചേര്‍ന്ന് യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കൂട്ടായ്മയായി സഹായ ഫണ്ട് സ്വരൂപിക്കുകയായിരുന്നു.
ആദ്യ നാലു ദിവസം കൊണ്ടുതന്നെ സഹായം 18,000 പൗണ്ടോളം എത്തിയിരുന്നു. 30,000 പൗണ്ട് സ്വരൂപിക്കാനാണ് പദ്ധതി. ഏവരുടേയും സഹകരണത്തിന് ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലും യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കൂട്ടായ്മയും നന്ദി അറിയിച്ചു.
കുടുംബത്തെ സഹായിക്കാൻ ശനിയാഴ്ച വരെ സമയമുണ്ടെന്നും താത്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിക്കണെമെന്നും ഭാരവാഹികൾ അറിയിച്ചു.
https://www.justgiving.com/crowdfunding/gloucestershiremalayaleecommunityunitedvincyrijo?utm_medium=FA&utm_source=CL#mce_temp_url#.
|
സീറോമലബാർ വാത്സിംഗ്ഹാം തീർഥാടനം ജൂലൈ 19ന്
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ സഭ നയിക്കുന്ന തീര്‍ഥാടനം ജൂലൈ 19നു നടക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കുന്ന തീര്‍ഥാടനത്തിന് ഫാ. ജിനു മുണ്ടുനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിജ് റീജണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം ആതിഥേയത്വം വഹിക്കും.
ജൂലൈ 19ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന വാത്സിങ്ങാം തീർഥാടന തിരുനാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർഥാടന തിരുനാൾ സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒൻപതാം തവണയാണ് തീര്‍ഥാടനം നടക്കുക. റോപ്പിലെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം.
|
കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി "സൗറൂത്ത 2025'
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത 2025' ബർമിംഗ്ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ നടന്നു.
രൂപതയുടെ വിവിധ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറുകണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന, വിശ്വാസ പ്രഘോഷണ റാലി, പ്രയ്സ് ആൻഡ് വർഷിപ്, രൂപത എസ്എംവൈഎം ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ബാൻഡ് എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
തുടർന്ന് പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി.
മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റവ.ഫാ. മാത്യു പാലരക്കരോട്ട് സിആർഎം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, പ്രൊക്കുറേറ്റർ റവ.ഫാ. ജോ മൂലശേരി വിസി എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈദികനാകാനുള്ള എന്റെ സ്വപ്നം എന്ന വിഷയം ആസ്പദമാക്കി മെൽവിൻ ജെയ്മോൻ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധയാകർഷിച്ചു. വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിച്ച പരിപാടികൾക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻറ്റിൻ ജെയിംസ് നന്ദി അർപ്പിച്ചു.
രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രട്ടറി ജോജിൻ പോൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റവ.സി. ലീനാ മരിയ, റവ.സി. കരുണ സിഎംസി, ജിൻസി പോൾ, ടിറ്റോ തോമസ്, സജി വർഗീസ്, ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കലാ സംസ്കാരിക വേദി ശ്രദ്ധേയമായി
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തുന്ന കലാസാംസ്കാരിക വേദിയുടെ 21ാമത് സമ്മേളനം ആഗോള പ്രവാസി ശബ്ദമായി മാറി.
വെര്‍ച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാ സാംസ്കാരികവേദി വേള്‍ഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിഡറും കേരള ഹൈക്കോടതി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറും സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു.
അമേരിക്കന്‍ റീജിയണിലെ പ്രശസ്ത ഗായികയും വേള്‍ഡ് മലയാളി കൗൺസിൽ നോര്‍ത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റുമായ ആന്‍സി ജോണ്സന് തലശല്ലൂരിന്റെ ഈശ്വര പ്രാര്‍ഥനയോടെയാണ് കലാസാംസ്കാരിക വേദി ആരംഭിച്ചത്.
അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസിന് പുറമെ അഡ്വ. ജോര്‍ജ് വി. തോമസ്, അഡ്വ. വില്സന് ഉറുമീസ് അരീക്കല്‍ എന്നിവരും മുഖ്യാതിഥികളായിരുന്നു. പ്രവാസികളുടെ സ്വത്ത് സംരക്ഷണം, ഒസിഐ, പിഐഒ. കാര്‍ഡ്, പൗരത്വ നിയമം, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി.
അഡ്വ. ജോര്‍ജ് വി. തോമസ് സ്വത്തവകാശത്തെക്കുറിച്ചും വ്യക്തിഗത നിയമങ്ങളെക്കുറിച്ചും അഡ്വ. വില്സന് ഉറുമീസ് പ്രവാസികളുടെ സ്വത്തു സംരക്ഷണത്തെക്കുറിച്ചും പ്രവാസികള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പവര്‍ ഓഫ് അറ്റോണി നൽകുന്നതിലൂടെ ചതിക്കുഴികളിൽപ്പെടുന്നതിനെക്കുറിച്ചും വിശദമാക്കി.
വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, യൂറോപ്പ് റീജിയൺ ചെയര്മാന് ജോളി തടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ സ്വാഗതം പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍, വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, അമേരിക്കന്‍ റീജിയൺ പ്രസിഡന്റ് ജോണ്സന് തലശല്ലൂര്‍, ഗ്ലോബല്‍ ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പന്, അഡ്വ. സിസിലി കുറിയാക്കോസ്,
സാഹിത്യകാരനായ കാരൂര്‍ സോമന്, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രഫ. ഡോ. ലളിത മാത്യു, ജര്‍മന്‍ പ്രൊവിൻസ് ചെയര്മാന് ബാബു ചെമ്പകത്തിനാല്‍, സ്രെകട്ടറി ചിനു പടയാട്ടില്‍, വൈസ് പ്രസിഡന്റ് ജെയിംസ് പാത്തിക്കന്‍, യൂറോപ്പ് റീജിയൺ ജനറല്‍ സെക്ര ട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറര്‍ ഷൈബു ജോസഫ്, വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്,
യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിന് പാലാട്ടി, യുകെ നോര്‍ത്ത് വെസ്റ്റ് പ്രൊവിൻസ് ചെയര്മാന് ലിതീഷ് രാജ് പി.തോമസ്, അജ്മന് പ്രൊവിൻസ് പ്രസിഡന്റ് ഡയിസ് ഇടിക്കുള, ദുബായി പ്രൊവിൻസ് ചെയര്മാന് കെ.എ. പോള്സന്,
സൈക്കോളജിസ്റ്റും എഴുത്തുകാരനും ദുബായി മുന്‍ പ്രൊവിൻസ് ചെയര്‍മാനുമായ ഡോ. ജോര്‍ജ് കാളിയാടന്‍, പ്രഫ.അന്നക്കുട്ടി ഫിന്‍ഡെ വലിയമംഗലം, ബെല്‍ഫാസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് പ്രദീബ്, വ്യവസായി സണ്ണി വെളിയത്ത്, ജോസ്കുട്ടി കളത്തിപറമ്പില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
അയര്‍ലൻഡ് വിമന്‍സ് ഫോറം അവതരിപ്പിച്ച സംഘനൃത്തവും യൂറോപ്പിലെ അറിയപ്പെടുന്ന ഗായകനും സംഗീത അധ്യാപകനുമായ ജോസ് കവലചിറ, ജര്‍മന്‍ പ്രൊവിൻസ് വൈസ് പ്രസിഡന്റും ഗായകനുമായ ജെയിംസ് പാത്തിക്കൻ, അമേരിക്കന്‍ റീജിയണിലെ ഗായികയും നോര്‍ത്ത് ടെക്സസ് പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ ആന്‍സി തലശല്ലൂര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ശ്രദ്ധേയമായി.
ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് ചെയര്‍മാനും കലാ സാംസ്കാരികരംഗത്ത് സജീവവുമായ ഗ്രിഗറി മേടയിൽ, കംപ്യൂട്ടര്‍ എന്‍ജിനിയറായ നിതീഷ് ഡേവീസ് എന്നിവരുടെ പിന്തുണ പരിപാടി മനോഹരമാക്കി. യുകെയിലെ ഡബ്ല്യുഎംസി നോര്‍ത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് നന്ദി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്കായി എല്ലാ മാസത്തിലേയും അവസാനത്തെ ശനിയാഴ്ച ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ഒരുക്കുന്ന കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ജൂലൈ 26ന് യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് വെര്‍ച്വൽ പ്ളാറ്റ്ഫോമിലൂടെ നടക്കും. യൂറോപ്പില്‍ അവധിക്കാലം തുടങ്ങുന്നതിനാല്‍ ജൂണിൽ കലാസാംസ്കാരിക വേദി ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ വ്യക്തമാക്കി.
കലാസാംസ്കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കുവാനും കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.
പ്രവാസികള്‍ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാൻ അവസരം ലഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
|
ഹാംബുര്‍ഗിൽ ആശുപത്രിക്ക് രോഗി തീയിട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം
ഹാംബുര്‍ഗ്: ജർമനിയലെ ഹാംബുര്‍ഗ് മരിയന്‍ ആശുപത്രിയിലുണ്ടായ തീപിടിത്തില്‍ മൂന്ന് മരണം. ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 84, 85, 87 വയസ് പ്രായമുള്ള മൂന്നു പുരുഷന്മാരാണ് മരിച്ചത്.
സംഭവത്തിൽ 34 പേർക്ക് പരിക്കേറ്റു. ഇതിൽ 18 പേരുടെ നില ഗുരുതരമാണ്. രോഗി മനഃപൂര്‍വം തീയിട്ടതാണ് എന്നാണ് വിവരം. ഇയാൾ പിടിയിലായിട്ടുണ്ട്. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയാണോ എന്ന കാര്യം വ്യക്തമല്ല.
വയോജന വാര്‍ഡിലെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീ അതിവേഗം ഒന്നാം നിലയിലേക്ക് പടര്‍ന്നു, കെട്ടിടത്തിന്റെ നാല് നിലകളിലും പുക നിറഞ്ഞു. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ ഏകദേശം 220 അഗ്നിശമന സേനാംഗങ്ങളെ വിന്യസിപ്പിച്ചിരുന്നു.
|
മഞ്ഞുമലയിടിഞ്ഞു; വെള്ളപ്പൊക്ക ഭീഷണയിൽ ഗ്രാമങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു
ബ്ലാറ്റന്: സ്വിസ് പർവതനിരകളിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഗ്രാമങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു. മഞ്ഞിന്റെ 2.5 കിലോമീറ്റർ നീളമുള്ള അവശിഷ്ടം ലോൻസ നദിയിൽ വീണു.
ഇതുമൂലം രൂപംകൊണ്ട തടാകം നിറഞ്ഞുകവിയുന്നത് കൂടുതൽ ഭീഷണിയായിട്ടുണ്ട്. സ്ഥിതി ശാന്തമാണെങ്കിലും ലോറ്റ്ഷെന്റൽ താഴ്വരയുടെ മുന്നിലുള്ള ഗാംപെൽ, സ്റ്റെറെഗ് ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
സൈറൺ മുഴങ്ങിയാൽ ജനങ്ങൾക്ക് അവശ്യസാധനങ്ങളുമായി രണ്ടു മണിക്കൂറിനുള്ളിൽ വീടുകൾ വിട്ടുപോകണമെന്ന് അധികൃതർ അറിയിച്ചു. ചെളിയും അവശിഷ്ടങ്ങളും എപ്പോൾ വേണമെങ്കിലും താഴ്വരയിലേക്ക് പതിച്ചേക്കാം എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കൂറ്റൻ മഞ്ഞുപാളി ബ്ലാറ്റൻ ഗ്രാമത്തെ പൂർണമായും വിഴുങ്ങിയിട്ടുണ്ട്. സ്ഥലത്തെ ഹോട്ടൽ എഡൽവീസ് നിമിഷങ്ങൾക്കകം നശിച്ചു. ലോറ്റ്ഷെന്റൽ താഴ്വരയിലെ ഗ്രാമമായ ബ്ലാറ്റനിൽ നിന്ന് താമസക്കാരെ മുൻകൂട്ടി ഒഴിപ്പിച്ചിരുന്നതിനാൽ ആളപായം സംഭവിച്ചില്ല.
ലോറ്റ്ഷെന്റലിലെ ആകെ 365 ആളുകൾക്ക് വെള്ളിയാഴ്ച രാവിലെ വീടുകൾ വിട്ടുപോകേണ്ടിവന്നു. പലർക്കും വീടുകൾ നഷ്ടപ്പെട്ടു.
|
ജർമനിയിൽ 265 ഗ്രാം മാത്രം ഭാരമുള്ള പെൺകുഞ്ഞ് ജനിച്ചു
ബര്‍ലിന്‍: ജർമനിയിലെ ബവേറിയയിലെ പാസൗവിൽ 265 ഗ്രാം മാത്രം ഭാരമുള്ള ഒരു പെൺകുഞ്ഞ് ജനിച്ചു. തേർഡ് ഓർഡർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗർഭാവസ്ഥയുടെ 26ാം ആഴ്ചയിൽ സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
പാസൗ ജില്ലയിൽ നിന്നുള്ള മേരി എന്ന പെൺകുട്ടിയാണ് ഈ അത്ഭുതശിശു. ലോകമെമ്പാടുമുള്ള മാസംതികയാതെ ജനിച്ച ഏറ്റവും ചെറിയ ശിശുക്കളുടെ പട്ടികയിൽ ഈ കുട്ടി 14ാം സ്ഥാനത്താണ്.
സാധാരണയായി കുഞ്ഞുങ്ങൾ മൂന്ന് അല്ലെങ്കിൽ നാല് കിലോഗ്രാം ഭാരത്തോടെയാണ് ജനിക്കുന്നത്. മേരി ഒരു അത്ഭുതമാണ്. കാരണം കുട്ടി കൃതമായി പ്രതികരിക്കുന്നുണ്ടെന്ന് ചീഫ് ഫിസിഷ്യൻ മത്തിയാസ് കെല്ലർ പറഞ്ഞു.
കുട്ടിയുടെ ഭാരം ഇപ്പോൾ നാലിരട്ടിയിലധികം വർധിച്ചുവെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കെല്ലർ കൂട്ടിച്ചേർത്തു.
|
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് "ഡാഡ്സ് ഗോൾ 25' ശനിയാഴ്ച (ജൂൺ 7) നടക്കും.
ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ രാവിലെ ഒന്‍പത് മുതലാണ് മത്സരം. ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും (വയസ് 1625) ഇതേദിവസം നടക്കും.
ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും അവാർഡ് നൽകും.
യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും. ഈ സെവെൻസ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും യുവജനങ്ങൾക്ക് 50 യൂറോയുമാണ്.
ഏവരേയും ഫുട്ബോൾ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യനും സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു.
|
യുകെയിൽ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ മരിച്ചു
ബെയിംഗ് സ്റ്റോക്ക്: മലയാളി നഴ്സ് യുകെയിൽ ദുരൂഹസാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചു. പിറവം മണീട് കുന്നത്തുകളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസാണ്(34) മരിച്ചത്.
ഇംഗ്ലണ്ടിലെ ബെയിംഗ് സ്റ്റോക്കിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് എൽദോസ് നാളുകളായി പോലീസ് കസ്റ്റഡിയിലായിരുന്നു. നഴ്സായ ഭാര്യയുടെ പരാതിയെ തുടർന്നാണ് എൽദോസിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞമാസം 27നു വെെകുന്നേരം നാട്ടിലെ ഫോണിൽ വിളിച്ചു എൽദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്റ്റേഷനിലെത്തി എൽദോസിനെ കണ്ടിരുന്നു. ഫോണും എടിഎം കാർഡും എൽദോസ് ഇവർക്കു കൈമാറിയിരുന്നു.
നാട്ടിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണു എൽദോസ് യുകെയിൽ എത്തിയത്. വ്യാഴാഴ്ച ഓക്സ്ഫഡിൽ പോസ്റ്റ്മോർട്ടം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ശ്രമം ആരംഭിച്ചിട്ടുണ്ട്. നാലു വയസുള്ള മകളുണ്ട്.
|
ജര്‍മനിയും യുക്രെയ്നും സംയുക്തമായി ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുമെന്ന് മേർട്സ്
ബർലിൻ: ജർമനിയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും ജർമൻ ചാൻസലർ ഫ്രെഡറിക് മേർട്സും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ബർലിനിലെ ചാൻസലറിയിൽ സംയുക്ത പത്രസമ്മേളനവും നടത്തി.
റഷ്യൻ പ്രദേശത്തിനുള്ളിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ ശേഷിയുള്ള പുതിയ ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കാൻ യുക്രെയ്നെ സഹായിക്കുമെന്ന് മേർട്സ് പ്രഖ്യാപിച്ചു. തുടർന്ന് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ദീർഘദൂര ആയുധ സംവിധാനങ്ങളുടെ നിർമാണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എന്നാൽ ആയുധങ്ങളുടെ സാങ്കേതിക വിശദാംശങ്ങളോ നിർമാതാക്കളുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. റഷ്യ യുക്രെയ്നിനെതിരേ ഏറ്റവും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ദിവസങ്ങൾക്ക് ശേഷമാണ് സെലൻസ്കിയുടെ ബർലിൻ സന്ദർശനം.
റഷ്യ സമാധാന ചർച്ചകൾക്ക് തടസം സൃഷ്ടിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആരോപിച്ചു. ഈ മാസം ആദ്യം അധികാരമേറ്റ മേർട്സ്, യുക്രെയ്നിനെ ശക്തമായി പിന്തുണയ്ക്കുന്നത് തുടരുമെന്ന് അറിയിച്ചു.
|
അതിവേഗ പൗരത്വ നടപടി റദ്ദാക്കി ജര്‍മനി: കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കി
ബര്‍ലിന്‍: വിദേശികളുടെ കുടുംബ പുനരേകീകരണവും പൗരത്വത്തിനുള്ള മാനദണ്ഡങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ കുടിയേറ്റ നയങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ ജര്‍മനിയുടെ ഫെഡറൽ കാബിനറ്റ് പാസാക്കി. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ഈ ബില്ലുകൾ അവതരിപ്പിച്ചത്.
അതിവേഗ പൗരത്വ നടപടി റദ്ദാക്കി
മന്ത്രിസഭ അംഗീകരിച്ച പ്രധാന മാറ്റങ്ങളിലൊന്ന്, ജര്‍മന്‍ പൗരത്വത്തിനായുള്ള മൂന്ന് വർഷത്തെ അതിവേഗ പൗരത്വ നടപടി റദ്ദാക്കിയതാണ്. "ടർബോ നാച്ചുറലൈസേഷൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അതിവേഗ പാത, ഉയർന്ന സംയോജനമുള്ള വിദേശികൾക്ക് അഞ്ച് വർഷത്തെ സാധാരണ കാലയളവിന് പകരം മൂന്ന് വർഷത്തിനുള്ളിൽ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.
പുതിയ ബിൽ പ്രകാരം, പൗരത്വം നേടുന്നതിനുള്ള കുറഞ്ഞത് അഞ്ച് വർഷത്തെ താമസാനുഭവം ഇനി നിർബന്ധമാകും.യാഥാസ്ഥിതിക ക്രിസ്ത്യൻ യൂണിയൻ പാർട്ടികളും (സിഡിയു/സിഎസ്യു) മധ്യഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളും (എസ്പിഡി) അടങ്ങുന്ന ഭരണസഖ്യം ഈ പരിഷ്കരണം നേരത്തെ അംഗീകരിച്ചിരുന്നു.
നാച്ചുറലൈസേഷനിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് പിൻവലിക്കുന്നത് യുക്തിസഹമായ നീക്കമാണെന്ന് എക്സ്പെർട്ട് കൗൺസിൽ ഓൺ ഇന്റഗ്രേഷൻ ആൻഡ് മൈഗ്രേഷന്റെ (എസ്വിആർ) ചെയർമാൻ വിൻഫ്രഡ് ക്ലൂത്ത് പറഞ്ഞു.
ഇത് ജർമൻ പൗരത്വം വളരെ എളുപ്പത്തിൽ ലഭിക്കുമെന്ന ധാരണ തിരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തെ പാത നിലവിൽ വന്നതോടെ ചില ആളുകൾ സ്ഥിരതാമസത്തിന് യോഗ്യത നേടുന്നതിന് മുൻപുതന്നെ പൗരത്വത്തിന് യോഗ്യത നേടിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
മന്ത്രിസഭായോഗത്തിലെ രണ്ടാമത്തെ പ്രധാന തീരുമാനം വിദേശികളുടെ കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകിയതാണ്. ജർമനിയിലേക്ക് ബന്ധുക്കളെ കൊണ്ടുവരാനുള്ള കുടിയേറ്റക്കാരുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി ഡോബ്രിൻഡിന്റെ നിർദേശത്തിന് ജർമൻ മന്ത്രിസഭ അംഗീകാരം നൽകി.
അഭയാർഥികളുടെ കുടുംബ പുനരേകീകരണം നിയന്ത്രിക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇത് അഭയാർഥി ഗ്രൂപ്പുകൾക്ക് അവരുടെ കുടുംബങ്ങളെ ജർമനിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾക്ക് തടസ്സമാകും.
കുടുംബ പുനരേകീകരണത്തിനുള്ള ഈ നിയന്ത്രണങ്ങൾ ജർമനിയിലെ "സബ്സിഡിയറി പ്രൊട്ടക്ഷൻ സ്റ്റാറ്റസ്' എന്നറിയപ്പെടുന്ന കുടിയേറ്റക്കാരെയാണ് പ്രധാനമായും ബാധിക്കുക. ഈ വിഭാഗത്തിൽ ഏകദേശം 3,50,000 വിദേശികൾ ജർമനിയിലുണ്ട്.
പൂർണമായ അഭയാർഥി പദവിയില്ലാത്തവരും എന്നാൽ അവരുടെ മാതൃരാജ്യങ്ങളിലെ രാഷ്ട്രീയ പീഡന ഭീഷണി കാരണം രാജ്യത്ത് തുടരാൻ അനുവദിക്കപ്പെട്ടവരുമായ ആളുകളാണിവർ. കുടുംബ പുനഃസമാഗമം താത്കാലികമായി നിർത്തിവയ്ക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
അഭയാർഥികൾക്ക് അവരുടെ കുടുംബങ്ങളെ ജർമനിയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന നിയമങ്ങൾ താത്കാലികമായി നിർത്തിവച്ചതിനെ ചില മനുഷ്യാവകാശ ഗ്രൂപ്പുകൾ വിമർശിക്കുന്നു. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ബുധനാഴ്ച മന്ത്രിസഭയിൽ അവതരിപ്പിച്ച ബിൽ പ്രകാരം, പരിമിതമായ സംരക്ഷണ പദവിയുള്ള അഭയാർഥികളുടെ കാര്യത്തിൽ ഈ സാധ്യത രണ്ട് വർഷത്തേക്ക് നിർത്തിവയ്ക്കും.
ജർമനിയിൽ അഭയമോ പൂർണ്ണ സംരക്ഷണമോ ലഭിച്ചിട്ടില്ലാത്ത അഭയാർഥികളെ പുതിയ നിയമങ്ങൾ ബാധിക്കും. സർക്കാർ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം വരെ മൊത്തം 388,074 അഭയാർഥികൾ ജർമനിയിൽ താമസിച്ചിരുന്നു, അവരിൽ മുക്കാൽ ഭാഗവും സിറിയയിൽ നിന്നുള്ളവരാണ്.
അടിയന്തിര സാഹചര്യങ്ങളിൽ കരട് ബിൽ ഇളവുകൾ നൽകുന്നുണ്ട്. ഇതുവരെ, പ്രതിമാസം 1,000 പേർക്ക് അവരുടെ കുടുംബങ്ങളെ ജർമനിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നു, എന്നാൽ ഈ സാധ്യതയും ഇപ്പോൾ അവസാനിച്ചു.
|
പിഎസ്ജി വിജയം; പാരീസിൽ ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമങ്ങളിൽ രണ്ട് മരണം
പാരീസ്: ചാന്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി വിജയിച്ചതിനു പിന്നാലെ ആരാധകർ നടത്തിയ ആഘോഷം ദുരന്തത്തിൽ കലാശിച്ചു. രണ്ട് പേരുടെ ജീവനാണ് ആഘോഷങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ നഷ്ടപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർക്ക് ജീവൻ നഷ്ടമായത്.
പിഎസ്ജിയുടെ വിജയത്തിനു പിന്നാലെ ചാംപ്സ്എലിസീസ് അവന്യൂവിനും പിഎസ്ജിയുടെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിനും സമീപം അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിജയാഘോഷത്തിനിടെ ഫുട്ബോൾ ആരാധകർ പടക്കം പൊട്ടിക്കുകയും ബസ് ഷെൽട്ടറുകൾ തകർക്കുകയും കാറുകൾ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ തലസ്ഥാനത്ത് 491 പേരെ അറസ്റ്റ് ചെയ്തതായും ഫ്രാൻസിലുടനീളം ആകെ 559 പേരെ അറസ്റ്റ് ചെയ്തതായും ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
|
കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി: ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസും മനുഷ്യകുലത്തിന്റെ ഭാവിയും കുടുംബങ്ങളാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്റെ പ്രാർഥന ഉൾക്കൊള്ളുന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, ജീവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽനിന്നാണ് ഐക്യവും രക്ഷയും സംജാതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യേശു നല്കുന്ന ഈ ഐക്യം ഒന്നാമതായി ഒരു ദാനമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ജൂബിലിവർഷത്തോടനുബന്ധിച്ച് കുടുംബം, കുട്ടികൾ, മുത്തശ്ശീമുത്തച്ഛന്മാർ, വയോജനങ്ങൾ എന്നിവരുടെ ജൂബിലി യാഘോഷ സമാപനത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ വചനപ്രഘോഷണം നടത്തുകയായിരുന്നു മാർപാപ്പ. ചത്വരം നിറഞ്ഞുകവിഞ്ഞ വിശ്വാസീസമൂഹം ആഹ്ലാദാരവത്തോടെയാണ് മാർപാപ്പയുടെ വാക്കുകൾ ശ്രവിച്ചത്.
നാം ജനിച്ചത് നമ്മുടെ നിശ്ചയപ്രകാരമല്ലെന്നും നാമെല്ലാവരും ഉടപ്പിറന്നവരാണെന്നുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ലെയോ മാർപാപ്പ അനുസ്മരിച്ചു. ജനനനിമിഷം മുതൽ മനുഷ്യശിശു മറ്റുള്ളവരെ ആശ്രയിച്ചാണു വളരുന്നത്. ഇത്തരം ബന്ധങ്ങളുടെ ഫലമായാണ് നാം ജീവിച്ചിരിക്കുന്നത്.
അനുകന്പയും പരസ്പരമുള്ള കരുതലും കൈമാറുന്ന മനുഷ്യബന്ധങ്ങൾ സ്വതന്ത്രവും സ്വതന്ത്രമാക്കുന്നതുമാണ്. സംഘർഷവും അഭിപ്രായഭിന്നതയും നിറഞ്ഞ ലോകത്തിൽ ഓരോരുത്തരും തങ്ങളുടെ സ്നേഹം ക്രിസ്തുവിൽ ഉറപ്പിച്ചു നിർത്തണം. അങ്ങനെ ലോകത്തിലും സമൂഹത്തിലും നാം ഏവർക്കും സമാധാനത്തിന്റെ അടയാളമാകണം.
അടുത്തകാലത്തായി വിശുദ്ധ കുടുംബങ്ങളുടെ മാതൃകകൾ വർധിച്ചുവരുന്നുണ്ട്. വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ട വിശുദ്ധ ചെറുപുഷ്പത്തിന്റെ മാതാപിതാക്കളെയും പോളണ്ടിൽനിന്നുള്ള ഉൽമ കുടുംബത്തെയും മാർപാപ്പ പരാമർശിച്ചു.
വിവാഹ ഉടന്പടി ലോകത്തെ മാറ്റിമറിക്കാൻ പോന്ന ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ശക്തിയാണ്. സന്പൂർണവും വിശ്വസ്തവും ഫലദായകവുമായ സ്ത്രീപുരുഷ സ്നേഹമാണ് വിവാഹം. അതൊരു ഏട്ടിലെ പശുവല്ല, യാഥാർഥ്യമാണ്.
കുട്ടികൾ അനുകരിക്കേണ്ട സമഗ്രതയുടെ മാതൃകയാണത്. കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കണമെന്നും അനുദിനം ജീവനുവേണ്ടി നന്ദി പറയണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. മുത്തശ്ശീമുത്തച്ഛന്മാർ കുടുംബാംഗങ്ങളെ സ്നേഹപൂർവം ശുശ്രൂഷിക്കണം. ഭക്ഷണമേശയിലെ ആഹാരവും ഹൃദയങ്ങളിലെ സ്നേഹവും പോലെ തലമുറകളിലേക്കു വിശ്വാസം പകരുന്ന വേദിയാണു കുടുംബമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
|
ഫാ. ജെനി ആന്‍ഡ്രൂസ് കശീശയ്ക്ക് യാത്രയയപ്പ് നല്കി
ലിമെറിക്: അയർലൻഡിലെ ലിമെറിക് സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജെനി ആന്‍ഡ്രൂസ് കശീശയ്ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പള്ളിയങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടറി ബിപിന്‍ അറയ്ക്കക്കുടി അധ്യക്ഷത വഹിച്ചു.
ഭദ്രാസന കൗണ്‍സില്‍ അംഗം സാന്‍ജോ മാടശേരില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. ജെനി ആന്‍ഡ്രൂസ് മറുപടി പ്രസംഗം നടത്തി. സ്ഥലം മാറി പോകുന്ന ഫാ. ജെനിക്ക് ഇടവകയുടെ ഉപഹാരം പള്ളി ഭാരവാഹികള്‍ ചേര്‍ന്ന് സമ്മാനിച്ചു.
|
സീന മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്; തുടർച്ചയായി നാലാം തവണയും എൽജിആർ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീന മെമ്മോറിയൽ ടി10 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. റോംസി ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
ഞായറാഴ്ച രാവിലെ 9.30ന് ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു. പ്രസിഡന്റ് എം.പി. പത്മരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ്സ് തോമസ് സ്വാഗതം ആശംസിച്ചു.
ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഓർഡിനേറ്റർമാരായ നിശാന്ത് സോമൻ, റിയാ ജോസഫ്, രക്ഷാധികാരി ഷിബു ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, കഫേ ദീവാലി, നാച്ചുറൽ ഫുഡ്സ് തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ.
ആദ്യമത്സരത്തിൽ ഗ്രൂപ്പ് എയിൽ എസ്എം 24 ഫോക്സ് ഇലവൻ ബ്രഹ്മർ ദ്രവീഡിയൻസ് സാലിസ്ബെറിയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ ഗള്ളി ഓക്സ്ഫോർഡ് സ്വിണ്ടൻ സിസിയെ പരാജയപ്പെടുത്തി.
ഫൈനലിൽ കേരള രഞ്ജി താരം രാഹുൽ പൊന്നന്റെ മികവിൽ 110 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ എസ്എം 24 ഫോക്സ് ഇലവൻ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ആറ് ഓവറിനു ശേഷം ഇടിമിന്നലായി മാറിയ ബാബു വീട്ടിലിന്റെ മികവിൽ അത്യന്തം ആവേശകരമായി അവസാന ഓവറിൽ എൽജിആർ വിജയം തട്ടിയെടുക്കുകയായിരുന്നു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെമിഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്എം 24 ഫോക്സ് ഇലവന്റെ ആദിത്യ ചന്ദ്രന് സാലിസ്ബറി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാബു ജോസഫും രണ്ടാം സെമിഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആയ എൽജിആറിന്റെ പ്രെയിസൻ ഏലിയാസിന് എസ്എംഎ വൈസ് പ്രസിഡന്റ് ലിനി നിനോയും ട്രോഫികൾ സമ്മാനിച്ചു.
പ്ലെയർ ഓഫ് ദ ഫൈനലായി തെരഞ്ഞെടുക്കപ്പെട്ട ബാബു വീട്ടിലിന് എസ്.എം.എ എക്സിക്യൂട്ടീവ് അംഗം അരുൺ കൃഷ്ണൻ, ബെസ്റ്റ് ബാറ്റ്സ്മാൻ (പ്രെയിസൻ ഏലിയാസ് 108 റൺസ്), മികച്ച ബൗളർ ( ബാബു വീട്ടിൽ ആറ് വിക്കറ്റ്) എന്നിവർക്ക് എസ്എംഎ ജോയിന്റ് സെക്രട്ടറി ആൻമേരി സന്ദീപ്, പിആർഒ ഡിനു ഡൊമിനിക് എന്നിവർ ട്രോഫികൾ കൈമാറി.
മികച്ച അമ്പയർമാർക്കുള്ള പുരസ്കാരങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ റോഷ്ണി വൈശാഖ്, ബിബിൻ എന്നിവരും കൈമാറി. ടൂർണമെന്റിന്റെ ജേതാക്കളായ എൽജി ആറിന് മുഖ്യ സ്പോൺസർമാരായ ഫോക്കസ് ഫിൻഷുവറിന് വേണ്ടി ജിനോയിസ് തോമസ് ട്രോഫിയും സമ്മാനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു.
എൽജിആർ നായകൻ കിജി സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി രക്ഷാധികാരി ഷിബു ജോണിന്റെ കെെയിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെന്റ് റണ്ണേഴ്സ് അപ്പായ എസ്എം 24 ഫോക്സ് ഇലവന് പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അൻവിൻ ജോസ് ട്രോഫി സമ്മാനിച്ചപ്പോൾ കോസ്പോൺസർമാരായ കഫെ ദീവാലി (റഷീദ്) നാച്ചുറൽ ഫുഡ്സ് (സ്റ്റെഫിൻ) എന്നിവർ സമ്മാനത്തുകയായ 500 പൗണ്ടും താരങ്ങൾക്കുള്ള മെഡലുകളും കൈമാറി.
ടൂർണമെന്റിന്റെ നെടുംതൂണായി ഏവരെയും ഏകോപിപ്പിച്ച നിഷാന്ത് സോമൻ, മിതമായ നിരക്കിൽ ഭക്ഷണം നൽകിയ ടെർമറിക് കിച്ചൻ, കളിക്കാർ, കാണികൾ തുടങ്ങിയവർക്ക് എസ്എംഎ എക്സിക്യൂട്ടീവ് ബിജു ഏലിയാസ് നന്ദി അർപ്പിച്ചു.
എസ്എംഎയ്ക്ക് വേണ്ടി ബിടിഎം ഫോട്ടോഗ്രാഫി (ബിജു മൂന്നാനപ്പിള്ളിൽ), മീഡിയ ടീം അംഗങ്ങളായ പ്രശാന്ത്, അഖിൽ ജോസഫ് തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ കാണുവാൻ സാലിസ്ബറി മലയാളി അസോസിയേഷന്റെ ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക.
ലിങ്ക് ചുവടെ: https://www.facebook.com/share/1Ap81QKL6K/
|
ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് പ്രാർഥനാംശംസകള് നേര്‍ന്നു
ബെര്‍ലിന്‍: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ നിയുക്ത മെത്രാനായി നിയോഗിക്കപ്പെട്ട ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് പ്രാര്ഥനാംശംസകള് നേര്‍ന്ന് ജര്‍മനിയിലെ മലങ്കര സമൂഹം.
പുതിയ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് ജര്‍മനിയിലെ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍, റവ.ഡോ.ജോസഫ് ചേലമ്പറമ്പത്ത് (ബോണ്‍), ജര്‍മനിയിലെ മലങ്കര സമൂഹം പാസ്റ്റല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന് യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവരാണ് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നത്.
നിലവിലെ മെത്രാന് ജോഷ്വ മാര്‍ ഇഗ്നേഷ്യസ് തല്‍സ്ഥാനത്തുനിന്നും വിരമിയ്ക്കുന്ന ഒഴിവിലേക്കാണ് പുതിയ നിമനം. നിലവില്‍ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനാണ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസ്.
|
യുബിഎംഎയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍: 13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിംഗില്‍ നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു.
യുബിഎംഎ പ്രസിഡന്റായി ജോബിച്ചന് ജോര്‍ജിനെ തെഞ്ഞെടുത്തു. സെക്രട്ടറിയായി ജാക്സണ് ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ബിനു പി. ജോണിനേയും ജോയിന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒയായി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു.
മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍: ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാര്‍: ഷിബു കുമാര്‍, സബിന്‍ ഇമാനുവല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍: സോണിയ റെജി, ജിബി സബിന്‍, റെജി തോമസ്.
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍: ജെയ് ചെറിയാന്, ഫുഡ് കോഓര്‍ഡിനേറ്റേഴ്സ്: ബിജു പപ്പാരില്‍, ജോമോന് മാമച്ചന്, സോണി ജെയിംസ്. വുമണ്‍ കോഓര്‍ഡിനേറ്റേഴ്സ്: സോണിയ സോണി. യുക്മ റെപ്രസെന്റേറ്റീവ്സ്: റെജി തോമസ്, ഷിജു ജോര്‍ജ്, ബ്രിസ്ക റപ്രസെന്റേറ്റീവ്സ്: ജോബിച്ചന് ജോര്‍ജ്, മെജോ ചെന്നേലില്‍.
ജൂണ്‍ 21ന് എല്ലാവര്‍ഷവും നടത്താറുള്ളതുപോലെ തന്നെ യുബിഎംഎയുടെ ബാര്‍ബിക്യൂ നടത്തും. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും സെപ്റ്റംബര്‍ ആറിന് ഓണാഘോഷവും നടക്കും.
എല്ലാവര്‍ഷവും മൂന്നു വ്യത്യസ്ത ചാരിറ്റികള്‍ നടത്താറുള്ള യുബിഎംഎ ഈ വര്‍ഷവും ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.
|
കാണികൾ വിധികർത്താകളാകുന്ന കൈരളി നികേതന്റെ നൃത്ത മത്സരം വിയന്നയില്‍
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ടീം ഉൾപ്പെടെ നിരവധി ടീമുകള്‍ പങ്കെടുക്കും.
കാണികളുടെ വോട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യുന്ന ക്യുആർ കോഡിന്റെ സഹായത്തോടെയാണ് കാണികൾ വിജയികളെ തീരുമാനിക്കുന്നത്. പ്രത്യേക ജൂറി ഇല്ലാത്ത മത്സരത്തിൽ കാണികൾ തന്നെ വിധികർത്താകളാകുന്നുവെന്നതാണ് ഈ മത്സരത്തെ വേറിട്ടതാക്കുന്നത്.
വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം കാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 500 യൂറോയും രണ്ടാം സമ്മാനം 300 യൂറോയും മൂന്നാം സമ്മാനം 200 യൂറോയും മികച്ച ജനപ്രിയ ടീമിന് ട്രോഫിയും 200 യൂറോയും ലഭിക്കും.
സ്ഥലം: വിഎച്ച്എസ് ഫ്ലോറിഡ്സ്ഡോർഫ്, സമയം: വൈകുന്നേരം നാല് മുതൽ, തീയതി: 31 മേയ്.
ക്ലീമാപ്രൊ, ജോയൽ ജോർജ് കുഴിയിൽ, എയർ അറേബ്യ, പ്രോസി, കറി വൈബ്സ്, ഫ്ലോറിഡ്സ്ഡോർഫ് ജില്ലാധികാരികൾ, ഡീൽ 24 തുടങ്ങിയ കമ്പനികൾ സ്പോണ്‍സർമാരാകുന്ന മത്സരത്തിൽ മികച്ച സമ്മാനങ്ങളുമായി തമ്പോല മത്സരവും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമായ മത്സര മാമാങ്കത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
എയ്ൽസ്ഫോർഡ് ഒരുങ്ങി; മരിയൻ തീർഥാടനം ശനിയാഴ്ച
എയ്ൽസ്ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയിൽസ്ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രമീകരിക്കുന്ന മരിയൻ തീർഥാടനം ശനിയാഴ്ച നടക്കും.
കർമല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന തീർഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരും. ഇത് എട്ടാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തിൽ എയിൽസ്ഫോർഡിലേക്ക് തീർഥാടനം നടക്കുന്നത്.
രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയണുകളും എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷനുമാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് കൊടിയേറ്റ്, നേർച്ച സ്വീകരണം, 11.15ന് ജപമാല പ്രദക്ഷിണം, 1.15ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.
1.30 നാണ് ആഘോഷമായ വിശുദ്ധകുർബാന. തുടർന്ന് 3.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 4.30ന് സമാപനാശീർവാദം, ഫ്ളോസ് കാർമലി പ്രദക്ഷിണം, അഞ്ചിന് സ്നേഹവിരുന്ന്.
തീർഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും എസ്എംവെെഎമ്മിന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമലീത്താ സഭയുടെ പ്രിയോർ ജനറലായിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്കിന് 1251 ജൂലൈ 16നാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയത്. വെന്തിങ്ങ ധരിക്കുന്നവരെ രോഗപീഡ, ആപത്തുകൾ എന്നിവയിൽനിന്ന് പ്രത്യേകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നൽകപ്പെട്ടതും ഇവിടെ വെച്ചുതന്നെ. ഉത്തരീയ ഭക്തിയുടെ ആരംഭവും ഇവിടെ നിന്നുതന്നെയായിരുന്നു.
കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/wJxzScXoNs6se7Wb6
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് കളരിക്കൽ 07920690343, വിലാസം: The Friars, Aylesford, Kent, ME20 7BX.
|
കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖല അവാര്‍ഡ്: ഫൈനലിസ്റ്റായി റിനെറ്റ് സെബാസ്റ്റ്യന്‍
ലണ്ടൻ: യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖലയിലെ മികവിന് വനിതകള്‍ക്ക് നല്കപ്പെടുന്ന പ്രധാന അംഗീകാരങ്ങളിലൊന്നായ വിമന്‍ ഇന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് അവാര്‍ഡ്സ് 2025ല്‍ റിനെറ്റ് സെബാസ്റ്റ്യന്‍ കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ വിഭാഗത്തില്‍ ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടനിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റായ അഡ്വ എബി സെബാസ്റ്റ്യന്റെ ഭാര്യയാണ് റിനെറ്റ്. നിലവില്‍ ജെ. മര്‍ഫി&സണ്‍സ് ലിമിറ്റഡില്‍ പ്ലാനിംഗ് & പ്രോജക്ട് കണ്ട്രോള്സ് മാനേജരായ റിനെറ്റ്, യുകെയിലെ ഏറ്റവും സങ്കീര്‍ണമായ ചില കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്കുന്നതില് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സാങ്കേതിക മികവും തന്ത്രപരമായ കാഴ്ചപ്പാടും മാത്രമല്ല, പരമ്പരാഗതമായി പുരുഷാധിപത്യമുള്ള ഒരു മേഖലയില്‍ നിര്‍ണായകമായ പ്രോജക്ടുകളെ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സുപ്രധാന പങ്കാളിത്തവും അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന് കാരണമായി.
യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നേതൃത്വം പാടവം, നവീന ആശയങ്ങള്‍, സ്വാധീനശേഷി എന്നിവ പ്രകടമാക്കുന്ന നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളില്‍ ഒന്നാണ് ഈ അവാര്‍ഡ്.
യൂറോപ്പിലെ മുന്‍നിര എൻജിനിയറിംഗ് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിക്കുന്നതില്‍ നിന്നും ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെടുക എന്നുള്ളത് അസാധാരണമായ നേട്ടമാണ്.
കണ്‍സ്ട്രക്ഷന്‍ എൻജിനിയറിംഗ് മേഖലയിലുടനീളം വനിതകള്‍ നല്കുന്ന സുപ്രധാന സംഭാവനകളെ അംഗീകരിക്കുകയും അതില്‍ മാതൃകയാവുന്നവരെ ആദരിച്ച് വരും തലമുറയിലെ വനിതകളെ പ്രചോദിപ്പിക്കുകയുമാണ് ഈ അവാര്‍ഡിന്റെ ലക്ഷ്യം.
എൻജിനിയറിംഗ് & കണ്‍സ്ട്രക്ഷന്‍ രംഗത്തെ യുകെയിലെ മുന്‍നിര കമ്പനികളിലൊന്നായ ജെ. മര്‍ഫി & സണ്‍സില്‍, രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലെ വലിയ തോതിലുള്ള പദ്ധതികളുടെ സുഗമമായ ഏകോപനം ഉറപ്പാക്കിക്കൊണ്ട്, പ്രോജക്ട് ഷെഡ്യൂളുകളുടെ രൂപീകരണത്തിനും നിര്‍വഹണത്തിനും റിനെറ്റ് നേതൃത്വം നല്കുന്നു.
സമയപരിധിക്കുള്ളില്‍ വെല്ലുവിളികളെ നേരിട്ട് പദ്ധതികളുടെ ആസൂത്രണം മുതല്‍ നിര്‍വഹണം വരെയുള്ള നിര്‍മാണത്തിന്റെ ഓരോ ഘട്ടവും സംഘടിപ്പിക്കുന്നത് ഏറെ ശ്രമകരമാണ്.
വിശദമായ പ്രോജക്റ്റ് ഷെഡ്യൂളുകള്‍ സൃഷ്ടിക്കുക, വിവിധ വിഷയങ്ങളിലെ ടീമുകളെ വിന്യസിക്കുക, അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ലഘൂകരിക്കുന്നതിനുള്ള നടപടികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയനുസരിച്ച് സമയാസമയങ്ങളില്‍ പദ്ധതികള്‍ ക്രമീകരിക്കുക, സമയപരിധി, ബജറ്റുകള്‍, ഗുണനിലവാരം എന്നിവ സന്തുലിതമാക്കുക എന്നിവ ഒരു കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളാണ്.
രണ്ട് പതിറ്റാണ്ട് പിന്നിട്ട തന്റെ എൻജിനിയറിംഗ് കരിയറില്‍, യുകെയിലെ ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളില്‍ റിനെറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ തേംസ് നദിയെ ശുദ്ധമാക്കാനുള്ള 900 മില്യണ്‍ പൗണ്ട്പദ്ധതിയായ തെയിംസ് ടൈഡ്വേ ടണല്‍, യുകെയിലെ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിര്‍ണായകമായ ഐല്‍ ഓഫ് ഗ്രെയിന്‍ ഗ്യാസ് ഫെസിലിറ്റി, 10,000ത്തിലധികം വീടുകളിലേക്ക് വൈദ്യുതി വിതരണത്തിനായുള്ള ബാര്‍ക്കിംഗ് 132 കെ.വി സ്വിച്ച് ഗിയര്‍ റീപ്ലേസ്മെന്റ് പ്രോജക്റ്റ്, റിന്യൂവബള്‍ എനര്‍ജി പ്രൊജക്ടായ ഷെഫീല്‍ഡ് മെഡോഹാള്‍ ഇഓണ്‍ പ്ലാന്റ് എന്നിവ അവയില്‍ ചിലതാണ്.
ജെ. മര്‍ഫി & സണ്‍സ് ലിമിറ്റഡില്‍ സീനിയര്‍ പ്ലാനര്‍, ലെയിംഗ് ഒ'റൂര്‍ക്ക് കമ്പനിയില്‍ പ്രോജക്റ്റ് പ്ലാനര്‍, എഇകോം ഡിസൈന്‍ ബില്‍ഡ് (യുകെ)ല്‍ പ്ലാനിംഗ് എൻജിനിയര്‍ എന്നിങ്ങനെയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ സുള്ള്യ കെവിജി കോളജ് ഓഫ് എൻജിനിയറിംഗില്‍ നിന്ന് സിവില്‍ എൻജിനിയറിംഗില്‍ ബിരുദം നേടിയ റിനറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിൽ (ഇന്ത്യ) പ്ലാനിംഗ് എൻജിനിയറായി ജോലി ചെയ്ത ശേഷമാണ് 2007ല്‍ യുകെയിലെത്തുന്നത്.
ജെ. മര്‍ഫി & സണ്‍സ് ലിമിറ്റഡില്‍ ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നേതൃത്വ പരിശീലനവും തുടരുന്നു.
കണ്ണൂര്‍ എടൂര്‍ പാറേക്കുന്നേല്‍ പി.ജെ. സെബാസ്റ്റ്യന്മാര്ഗ്രറ്റ് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് കോട്ടയം കുറവിലങ്ങാട് കണ്ണംകുളം അഡ്വ. എബി കെ. സെബാസ്റ്റ്യന്‍ (യുക്മ ദേശീയ പ്രസിഡന്റ്).
|
കാരുണ്യത്തിന്റെ കരസ്പർശവുമായി "വീടൊരുക്കാം വാഴ്വിലൂടെ' ഒക്ടോബർ നാലിന്
ലണ്ടൻ: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമമായ "വാഴ്വ് 2025' ആധ്യാത്മികതയുടെ തികവിലും ആഘോഷങ്ങളുടെ ആരവങ്ങൾക്കുമൊപ്പം ഇത്തവണ ജീവകാരുണ്യത്തിന്റെ കെെയോപ്പ് കൂടി ചാർത്താൻ തയാറെടുക്കുന്നു.
ഇതാദ്യമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ നിരാലംബരായ ക്നാനായ കുടുംബത്തിന് ഭവനമൊരുക്കുന്നത്. ഇതിനായി വാഴ്വിന് ലഭിക്കുന്ന സംഭാവനകളിൽ നിന്ന് പത്ത് ലക്ഷം രൂപ കൂടുതലായി കണ്ടെത്താനാണ് വാഴ്വ് 2025ന്റെ നാഷണൽ കമ്മിറ്റി ലക്ഷ്യം വയ്ക്കുന്നത്.
വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് സേവനം ലഭ്യമാകുന്ന തരത്തിൽ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഫാ. സുനി പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള ക്നാനായ കാത്തലിക് മിഷൻ വിഭാവനം ചെയ്യുന്നത്.
ഒക്ടോബർ നാലിന് ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിലാണ് വാഴ്വ് നടക്കുന്നത്. ദിവ്യകാരുണ്യ ആരാധന, കുർബാന, യുവാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക ഇന്റർ സെഷനുകൾ, പൊതുസമ്മേളനം യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാപരിപാടികൾ തുടങ്ങി ഒരു ദിവസം നീണ്ടു നിൽക്കുന്ന വാർഷിക സംഗമത്തിലേക്ക് ഒരു കുടുംബത്തിന് 20 പൗണ്ടാണ് പ്രവേശന നിരക്ക്.
സിംഗിൾ പ്രവേശനത്തിന് 10 പൗണ്ട് ആണ്. ഇന്റർനാഷനൽ സ്റ്റുഡൻസിനും നാട്ടിൽ നിന്നും സന്ദർശകരായി എത്തിയിരിക്കുന്ന മാതാപിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. അതാത് മിഷൻ ട്രസ്റ്റിമാരെയോ വൈദികനെയോ സമീപിച്ച് പ്രവേശനം ഉറപ്പാക്കാം.
ഏറ്റവും മിതമായ ടിക്കറ്റ് നിരക്കിൽ മുഴുവൻ ക്നാനായ കുടുംബങ്ങളേയും പങ്കെടുപ്പിക്കുക എന്നതാണ് മിഷൻ വിഭാവനം ചെയ്യുന്നത്. "വീടൊരുക്കാം വാഴ്വിലൂടെ' എന്ന സംരംഭത്തിന് കീഴിലാണ് ഭവനം നിർമിച്ചു നൽകുന്നത്.
ഫാ.സുനി പടിഞ്ഞാറേക്കര ചെയർമാനും അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറും ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമച്ചനാട്ട് ജോയിന്റ് കൺവീനറുമായുള്ള കമ്മിറ്റിയാണ് 2025 വാഴ്വിന് ചുക്കാൻ പിടിക്കുന്നത്.
ഫിനാൻസ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് റെമി പഴയിടത്ത്, എബി നെടുവാമ്പുഴ എന്നിവരാണ്.
|
ഫ്രാൻസിൽ പുകവലിക്കെതിരേ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പാരീസ്: കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്നു ഫ്രാൻസിലെ ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പ്രഖ്യാപിച്ചു.
സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേർപ്പെടുത്തും. ഇത് ലംഘിക്കുന്നവർക്ക് 135 യൂറോ (13,000 രൂപ) വരെ പിഴ ചുമത്തും. രാജ്യത്ത് വർധിച്ചു വരുന്ന പുകവലി ഉപയോഗത്തെത്തുടർന്നാണ് ഭരണകൂടത്തിന്റെ നടപടി.
ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് ഫ്രാൻസ് ഇതിനു മുൻപേ നിരോധിച്ചിരുന്നു
|
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ മലയാളി സംഘടനയായ കൊളോണ്‍ കേരള സമാജത്തിന്റെ 2025ലെ വാര്‍ഷിക യോഗവും 202527 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ബ്രൂളിലെ സെന്റ് സ്റ്റെഫാന്‍ പള്ളി ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി മുഖ്യ വരണാധികാരിയായി തെരഞ്ഞെടുത്ത പോള്‍ ഗോപുരത്തിങ്കല്‍, സഹായിയായി ബാബു എളമ്പാശേരില്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.
ജോസ് പുതുശേരി പതിനഞ്ചാം തവണയും പ്രസിഡന്റായി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരിയും ട്രഷററായി ഷീബ കല്ലറയ്ക്കല്ലും തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ പുതുതലമുറയില്‍ നിന്ന് എതിരില്ലാതെ ഭരണസമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബൈജു പോളിന് സ്പോര്‍ട്സ് സെക്രട്ടറിയുടെ ചുമതല നല്കി. ജിറ്റു ചദ്ദ, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവര്‍ ഓഡിറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു. സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ വീണ്ടും പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.
സമാജത്തിന്റെ ഇക്കൊല്ലത്തെ തിരുവോണാഘോഷം സെപ്റ്റംബര്‍ 20ന് വൈകുന്നേരം 5.30ന് കൊളോണ്‍ വെസലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളിഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
|
ക്രിക്കറ്റ് മാമാങ്കം ലിവർപൂളിൽ; എൽഎസ്കെ കപ്പ് ജൂൺ 15 മുതൽ
ലിവർപൂൾ: എൽഎസ്കെ പ്രീമിയർ കപ്പിന്റെ നാലാം എഡിഷൻ ജൂൺ 15, 29, ജൂലെെ ആറ് തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ ജൂൺ 15, 29 തീയതികളിൽ വിരാളിലെ(CH48 1NX) കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ജൂലൈ ആറിന് സെയിന്റ് ഹെലെൻസ് (L34 6JW) പ്രസ്കോട്ട് ആൻഡ് ഒഡിസി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്.
2024ലെ ചാമ്പ്യൻമാരായ ഡാർക്ക് നൈറ്റ്സ്, ഒന്നും രണ്ടും സീസണിലെ ചാമ്പ്യൻമാരായ എൽഎസ്കെ സൂപ്പർകിംഗ്സ്, 2024ലെ രണ്ടാം സ്ഥാനക്കാരായ മേഴ്സി സ്ട്രൈക്കേഴ്സ്, 2023ലെ രണ്ടാം സ്ഥാനക്കാരായ നൈറ്റ് മാഞ്ചസ്റ്റർ തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും കൂടാതെ പ്ലേയർ ഓഫ് ദ മാച്ച്, മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് ട്രോഫികളും നൽകും. രാവിലെ ഒന്‍പത് മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടുനിൽക്കും.
ടൂർണമെന്റിൽ പങ്കെടുക്കാൻ ഇനിയും രണ്ടോ മൂന്നോ ടീമുകൾക്ക് അവസരമുണ്ടെന്നും താത്പര്യമുള്ള ടീമുകൾ ഉടൻ തന്നെ അറിയിക്കണമെന്നും കോർഡിനേറ്റർമാർ അറിയിച്ചു. രുചികരമായ ഭക്ഷണങ്ങളുമായി മദർ ഇന്ത്യ കാറ്ററിംഗിന്റെ സ്റ്റാൾ പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കൺവീനർ സജി ജോൺ 077 716 16407, കോഓർഡിനേറ്റർമാർ ബിബിൻ യോഹന്നാൻ 074 766 98789, ജയ്മോൻ ജെയ്സൺ 077 684 97472.
|
ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗ് വിജയകരമായി
ബർലിൻ: ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗിന്റെ(എംബിഎൽ) എട്ടാം സീസൺ ഫ്രാങ്ക്ഫർട്ടിൽ സമാപിച്ചു. ഫ്രാങ്ക്ഫർട്ട് ഫാൽക്കൺസ് ക്ലബാണ് ഇത്തവണ ആതിഥേയത്വം വഹിച്ചത്. ജർമനിയിലെ വിവിധ ക്ലബുകൾക്ക് പുറമെ സ്വിറ്റ്സർലൻഡിൽ നിന്നൊരു ടീമും പങ്കെടുത്തു.
ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ കോൺസുൽ ജനറൽ ബി.എസ്. മുബാറക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജർമനിയിലെ മലയാളികളെ ബാഡ്മിന്റണിലൂടെ ഒന്നിപ്പിക്കുന്ന എംബിഎൽ പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
സംഘാടകർക്ക് വേണ്ടി ഡോ. ഷൈജുമോൻ ഇബ്രാഹിംകുട്ടി സ്വാഗതം ആശംസിച്ചു. ലീഗിന്റെ വളർച്ചയെക്കുറിച്ച് ഡോണി ജോർജി വിശദീകരിച്ചു. രാവിലെ തുടങ്ങിയ മത്സരങ്ങൾ രാത്രി വരെ നീണ്ടുനിന്നു.
നാൽപ്പതോളം ഡബിൾസ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പോയിന്റുകൾക്കായി വാശിയേറിയ പോരാട്ടം നടന്നു. ഹൈഡൽബെർഗിൽ നിന്നുള്ള അനൂപ്ഗണേഷ് സഖ്യം ഫൈനലിൽ വിജയിച്ച് കപ്പ് നേടി.
സ്റ്റുട്ട്ഗാർട്ടിൽ നിന്നുള്ള അബിൻനബീൽ ടീം രണ്ടാം സ്ഥാനവും ഹൈഡൽബെർഗിൽ നിന്നുള്ള ജയ്സുമേഷ് സഖ്യം മൂന്നാം സ്ഥാനവും ലോറാക്കിൽ നിന്നുള്ള അവറാച്ചൻലിബിൻ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഫ്രാങ്ക്ഫർട്ട് ടീമിലെ അരുൺകുമാർ നായർ നന്ദി പ്രകാശിപ്പിച്ചു. ഫ്രാങ്ക്ഫർട്ട് ഫാൽക്കൺസിലെ വ്യാസൻ ബാലചന്ദ്രൻ, ബിനീഷ് വർഗീസ്, നിതിൻ ജനാർദനൻ, നെബു ജോൺ, ജിമ്മി തോമസ്, എബി അനിൽ ബാബു, അൻവർ അക്ബർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
അമരീഷ് രാജൻ, റെജിൻ കുമാർ, അരുൺ രാധാകൃഷ്ണൻ നായർ, ഹൻസ് പോൾ ആന്റണി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കളിക്കളത്തിലെ പോരാട്ടങ്ങൾക്ക് പുറമെ നാടൻ തട്ടുകടയും ഇത്തവണത്തെ എംബിഎല്ലിന്റെ പ്രത്യേകതയായിരുന്നു.
കളിക്കാർക്കും കാണികൾക്കും ബാസ്റ്റ്യൻ സേവ്യറും സംഘവും ഭക്ഷണം ഒരുക്കിയിരുന്നു.
|
കപ്പിത്താന് ഉറങ്ങിപ്പോയി; പടുകൂറ്റന്‍ ചരക്കുകപ്പല്‍ തീരത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
നോർവേ: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർമാർ ഉറങ്ങുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും പതിവു സംഭവങ്ങളാണ്. വിമാനയാത്രയ്ക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കപ്പിത്താന് ഉറങ്ങിയതു കാരണം പടുകൂറ്റന്‍ ചരക്കുകപ്പല്‍ അപകടത്തിൽപ്പെട്ട വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. കപ്പൽ നിയന്ത്രണം തെറ്റി കടൽത്തീരത്തെ ഒരു വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
നോർവേ തീരത്താണു സംഭവം. 135 മീറ്റർ നീളമുള്ള എന്‍സിഎല്‍ സാൾട്ടന്‍ എന്ന ചരക്ക് കപ്പല്‍ ആണ് അപകടത്തിൽപ്പെട്ടത്. നോർവേ തീരത്ത് മരത്തില്‍ തീർത്ത ജോഹാന്‍ ഹെല്‍ബാര്‍ഗ് എന്നയാളുടെ വീട്ടു മറ്റത്തേക്കാണു കപ്പൽ ഇടിച്ചുകയറിയത്. ആർക്കും പരിക്കില്ല.
അപകടം നടക്കുമ്പോൾ കപ്പലിന്റെ സെക്കൻഡ് ഓഫീസറും വാച്ച് കീപ്പറുമായിരുന്ന 30 കാരനായ യുക്രേനിയന്‍ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി നോർവീജിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്കുള്ള ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയെന്നാണ് ഇയാൾ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്.
കപ്പലിലെ ഷിഫ്റ്റ് സമ്പദ്രായവും വാച്ച് കീപ്പറുടെ ജോലിക്രമവും അന്വേഷണ പരിധിയില്‍ വരുമെന്നു പോലീസ് പറഞ്ഞു.
|
സ്കൈ ഡൈവിംഗിനിടെ പാരച്യൂട്ട് മനഃപൂർവം തുറക്കാതെ യുവതി ജീവനൊടുക്കി
ലണ്ടൻ: പ്രണയം തകർന്നതിനെ തുടർന്ന് 10,000 അടി ഉയരത്തിൽനിന്നു താഴേക്ക് ചാടി സ്കൈ ഡൈവറായ യുവതി ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിലാണ് സംഭവം.
32കാരിയായ ജേഡ് ഡാമറൽ എന്ന യുവതിയാണു മരിച്ചത്. സ്കൈ ഡൈവിംഗിൽ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂർവം തുറക്കാതിരിക്കുകയായിരുന്നു. നിലത്ത് പതിച്ച ഉടൻ മരണം സംഭവിച്ചു.
മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന ജേഡ് നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് നടത്തിയിട്ടുണ്ട്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. പ്രമുഖ കാർ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 26 കാരനായ ബെൻ ഗുഡ്ഫെലോയുമായി ആറ് മാസത്തിലേറെയായി യുവതി പ്രണയത്തിലായിരുന്നു.
ഇവർ ഒരുമിച്ച് സ്കൈ ഡൈവിംഗ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഒന്നിച്ചായിരുന്നു താമസം. ഇയാൾ ബന്ധത്തിൽനിന്നു പിൻമാറിയതാണ് ജേഡ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണു റിപ്പോർട്ട്.
|
മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ വത്തിക്കാനില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മലങ്കരസഭയുടെ ഉപഹാരമായി ആറന്മുള കണ്ണാടി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കാളികളായി.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് കൂടിക്കാഴ്ചയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാപ്പലില്‍ സ്വര്‍ഗാരോഹണപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പിതാക്കന്മാര് കാര്‍മികത്വം വഹിച്ചു.
|
ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി. കാൽക്കുറേത്ത് അന്തരിച്ചു
ബർലിൻ: ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി. കാൽക്കുറേത്ത്(91) ജർമനിയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ജർമനിയിലെ ലോഫൈമിൽ.
ഭാര്യ: ലില്ലമ്മ വി. കാൽക്കുറേത്ത് ചേർത്തല പട്ടണക്കാട് കാവിൽ കുടുംബാംഗം. മക്കൾ: ഡോ.വേറാ വി. കാൽക്കുറേത്ത്, ഡേവിഡ് വി. കാൽക്കുറേത്ത്, ഡോ. അലക്സാണ്ടർ വി. കാൽക്കുറേത്ത്.
|
യുക്മ യോർക് ഷെയർ ആൻഡ് ഹംബർ നഴ്സസ് ദിനാഘോഷം ശനിയാഴ്ച
ലണ്ടൻ: യുക്മ നഴ്സസ് ഫോറവും യുക്മ യോർക് ഷെയർ ആൻഡ് ഹംബർ റീജണും ചേർന്ന് നടത്തുന്ന ആദ്യ നഴ്സസ് ദിനാഘോഷം ശനിയാഴ്ച വെക്ഫീൽഡിലെ ഹോർബറി വർക്കിംഗ് മെംബേഴ്സ് ക്ലബിൽ നടക്കും. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക സെഷനുകളും നടക്കും.
യുകെയിൽ നഴ്സുമാരായി ജോലിചെയ്യുന്നവർ, എൻഎംസി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർ, നഴ്സിംഗ് പ്രഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർ എന്നിവർക്ക് ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലടക്കം ഏറെ പ്രയോജനപ്പെടുന്ന സെഷനുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും സിപിഡി പോയിന്റ്സും ലഭിക്കും. യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ നഴ്സസ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ, റീജണൽ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ്, നാഷണൽ നഴ്സസ് കോ ഓർഡിനേറ്റർ സോണിയ ലുബി, റീജണൽ സെക്രട്ടറി അജു വർഗീസ്, നഴ്സസ് കോഓർഡിനേറ്റർമാരായ ഹരി കൃഷ്ണൻ, അലീന, മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിവർ ചടങ്ങിൽ പങ്കെടുക്കും.
പ്രഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, കമ്യൂണിറ്റി ബിൽഡിംഗ് തുടങ്ങി വിജ്ഞാനപ്രദവും വിദ്യാഭ്യാസപരവും വിനോദപരവുമായ ദിനാഘോഷമാണ് യുഎൻഎഫ് ഒരുക്കുന്നത്.
നഴ്സിംഗ് കൺവൻഷന്റെ ഭാഗമാകാനും നഴ്സിംഗ് സേവന മേഖലയിലുള്ളവരെ ആദരിക്കാനും അനുമോദിക്കാനും യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിണിന്റെ യുക്മ നഴ്സസ് ഫോറം വെസ്റ്റ് യോർക്ഷയർ മലയാളി അസോസിയേഷനുമായി ചേർന്ന് രാജ്യാന്തര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗതിയിലാണ്.
വേദിയുടെ വിലാസം: Harbury Working Members Club,Wakefield, WF4 5DB.
|
കാനിൽ ജാഫർ പനാഹിക്ക് പാം ഡി ഓർ
പാരീസ്: കാൻ രാജ്യാന്തര ചലച്ചിത്രമേളയിലെ പാം ഡി ഓർ പുരസ്കാരത്തിന് പ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ "ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' എന്ന ചിത്രം അർഹമായി.
ഇറാൻ സർക്കാരിന്റെ വിലക്കും തടവും കാരണം വർഷങ്ങളായി പനാഹിക്ക് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്.
78ാമത് മേളയുടെ സമാപന ചടങ്ങിൽ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട മത്സരവിഭാഗത്തിലെ ഏക ജർമൻ ചിത്രമായ മാഷ ഷിലിൻസ്കിയുടെ ‘ലുക്കിംഗ് ഇൻടു ദ സൺ’ ജൂറി പുരസ്കാരം നേടി.
|
ഡീസൽഗേറ്റ് തട്ടിപ്പ്; ഫോക്സ്വാഗണ് മുൻ ജീവനക്കാർക്ക് ജയിൽ ശിക്ഷ
ബർലിൻ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഫോക്സ്വാഗണ് കമ്പനിയുടെ "ഡീസൽഗേറ്റ്' എമിഷൻ തട്ടിപ്പ് കേസിൽ നാല് മുൻ മാനേജർമാരെ ബ്രൗൺഷ്വൈഗ് ജില്ലാ കോടതി കുറ്റക്കാരായി കണ്ടെത്തി ജയിൽ ശിക്ഷ വിധിച്ചു.
മലിനീകരണ പരിശോധനകളിൽ കൃത്രിമം കാണിക്കാൻ ദശലക്ഷക്കണക്കിന് ഡീസൽ വാഹനങ്ങളിൽ കൃത്രിമം കാണിച്ചതായി ഫോക്സ്വാഗണ് സമ്മതിച്ച 2015ലെ സംഭവം ആഗോള വാഹന വ്യവസായത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഫോക്സ്വാഗണ് മുൻ എക്സിക്യൂട്ടീവ് ഹെയ്ൻസ്ജേക്കബ് നോയസറിന് ഒരു വർഷവും മൂന്ന് മാസവും തടവ് ശിക്ഷയും ഡ്രൈവ് ഇലക്ട്രോണിക്സിന്റെ മുൻ മേധാവി ഹാനോ ജെയ്ക്ക് രണ്ട് വർഷവും ഏഴ് മാസവും തടവും ലഭിച്ചു.
ഡീസൽ മോട്ടർ ഡെവലപ്മെന്റിന്റെ മുൻ മേധാവി ജെൻസ് എച്ചിന് നാല് വർഷവും ആറ് മാസവും തടവും നാലാമത്തെ പ്രതിക്ക് ഒരു വർഷവും 10 മാസവും തടവും കോടതി വിധിച്ചു.
വിധികൾക്കെതിരേ പ്രതികൾക്ക് അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം, ഫോക്സ്വാഗണ് മുൻ സിഇഒ മാർട്ടിൻ വിന്റർകോണിന്റെ പ്രത്യേക വിചാരണ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
|
കണ്ണൂർ സ്വദേശിക്ക് യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പ്
ഓസ്ലൊ: ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഏകദേശം 1.5 കോടി രൂപയോളം വരുന്ന മേരി ക്യൂറി സ്കോളർഷിപ്പിന് ഇരിട്ടി പെരുന്പള്ളി സ്വദേശിനി അർഷിത മാത്യു അർഹയായി. നോർവെയിലെ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അർഷിത മാത്യു ഫിസിക്സിൽ ഗവേഷണം ആരംഭിച്ചു.
ഇരിട്ടി എംജി കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും കൂത്തുപറന്പ് നിർമലഗിരി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷം മദ്രാസ് ഐഐടിയിൽ റിസർച്ച് ഇന്റേൺ ആയും ബിടിഎസ് പിലാനി ഗോവയിൽ പ്രോജക്ട് അസോസിയേറ്റായും പ്രവർത്തിച്ചിരുന്നു.
മരോട്ടിപറന്പിൽ മാത്യു മോളി ദന്പതികളുടെ മകളാണ്.
|
യുകെയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഒഐസിസിയും ഐഒസിയും; ലയന പ്രഖ്യാപനം സാം പിട്രോഡ നിർവഹിച്ചു
ലണ്ടൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവാസി സംഘടനകളായ ഒഐസിസിയും ഐഒസിയും യുകെയിൽ ഔദ്യോഗികമായി ലയിച്ചു. ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡയാണ് ഓൺലൈൻ മീറ്റിംഗിൽ ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്.
ഐഒസിയുടെ ഗ്ലോബൽ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും കാബിനറ്റ് റാങ്കിലുള്ള കർണാടക എൻആർഐ ഫോറം വൈസ് ചെയർപേഴ്സണുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കുചേർന്നു.
സംഘടനയുടെ അധ്യക്ഷരായ ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ. ഡാനിയേൽ എന്നിവരുടെ നിയമനവും തഥവസരത്തിൽ പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രവാസി സംഘടനയായ യുകെയിലെ ഐഒസി കേരള ഘടക പ്രവർത്തനങ്ങൾക്ക് ഇതോടെ ഷൈനുവും സുജുവും സംയുക്തമായി നേതൃത്വം നൽകും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.
ഇരുസംഘടനകളുടെ ലയനത്തോടെ യുകെയിലെ പ്രവാസ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായ സാന്നിധ്യാമാകാൻ ഐഒസിക്ക് സാധിക്കും. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി ഉൾപ്പെടെയുള്ള സംഘടനകളെ ഐഒസിയിൽ ലയിപ്പിച്ച് പ്രവാസ ലോകത്തെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഒരു ഏകോപിത മുഖം നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
ഇതു സംബന്ധിച്ച മാർഗനിർദേശം എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ നൽകിയിരുന്നു. ഇതിന്റെ ഭാഗമായിയാണ് യുകെയിൽ ലയനപ്രഖ്യാനം ഉണ്ടായത്.
ഒഐസിസിക്ക് ശക്തമായ വേരോട്ടവും പ്രവർത്തക സാന്നിധ്യവുമുള്ള യുകെയിൽ ഇരു സംഘടനകളുടെയും ലയനം സുഗമമാക്കുന്നതിനായി ഐഒസി യുഎസ് ചെയർമാൻ ജോർജ് എബ്രഹാം, ഐഒസി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശേരിൽ എന്നിവരെ ഉൾപ്പെടുത്തി ഒരു മൂന്നംഗ കോഓർഡിനേഷൻ കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു.
ഇരു സംഘടനകളുടെയും നേതാക്കന്മാർ, പ്രവർത്തകർ എന്നിവരുമായും നിരവധി തുടർചർച്ചകൾക്കും ആശയവിനിമയത്തിനും ശേഷം ഐഒസി ചെയർമാൻ സാം പിട്രോഡയ്ക്ക് കമ്മിറ്റി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയന പ്രഖ്യാപനം നടപ്പിലായത്.
ആമുഖ പ്രസംഗത്തിൽ സാം പിട്രോഡ രണ്ട് സംഘടനകൾ ലയിക്കുമ്പോൾ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും തുറന്ന മനസും ഐക്യവും ഉണ്ടാവണമെന്നും പറഞ്ഞു.
സംഘടനകൾ രണ്ടായി പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും പറഞ്ഞു. ഐഒസി ഗ്ലോബൽ സമിതി നവനേതൃത്വത്തിന് അദ്ദേഹം വിജയാശംസകൾ നേർന്നു.
|
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി
ബെര്‍ലിന്‍: ജർമനിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സൈനിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. ജർമനിയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വൈവിധ്യപൂര്‍ണവും വിശാലവുമാണ്. എല്ലാ തലങ്ങളിലും ഈ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സമ്പദ്വ്യവസ്ഥയും വ്യാപാരവും മുതല്‍ വിദഗ്ധ തൊഴില്‍ നിയമനവും സുരക്ഷാ നയവുംവരെ വിശദമായി ഇരുവരും ചര്‍ച്ച ചെയ്തതായി വാഡെഫുള്‍ പറഞ്ഞു.
ജര്‍മനിയുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തെ എസ്. ജയ്ശങ്കറും പ്രശംസിച്ചു. യൂറോപ്യന്‍ യൂണിയനുള്ളില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിയാണ് ജർമനിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോപസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന പൊതുലക്ഷ്യത്തോടെ, സുരക്ഷാ നയമേഖലയിലെ സഹകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ഇരുവരും അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയും വ്യോമസേനയുമായി സംയുക്ത അഭ്യാസങ്ങളില്‍ ജര്‍മന്‍ സേന പങ്കെടുക്കുന്ന ജര്‍മന്‍ മിലിട്ടറിയുടെ ഇന്തോപസഫിക് വിന്യാസത്തെ കുറിച്ച് വാഡെഫുള്‍ എടുത്തുപറഞ്ഞു. ഈ സഹകരണം തുടര്‍ന്നും വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22ന് കാഷ്മിരിൽ ഇന്ത്യൻ പൗരന്മാരായ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയും വാഡെഫുള്‍ അപലപിച്ചു.
|
ലിവള്‍പൂള്‍ എഫ്സിയുടെ ആരാധകർക്കിടയിലേക്ക് കാറിടിച്ചു കയറ്റി; 50 പേർക്ക് പരിക്ക്
ലണ്ടൻ: പ്രശസ്ത ഫുട്ബോൾ ക്ലബായ ലിവള്‍പൂള്‍ എഫ്സിയുടെ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ 20ാമത് ടോപ്പ്ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി ഓപ്പൺടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്.
പ്രാദേശിക സമയം വൈകുന്നേരം ആറിനായിരുന്നു സംഭവം. തെരുവിൽ ആഘോഷിക്കുകയായിരുന്ന ആരാധകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കാണാം.
കാരണം വ്യക്തമല്ല. കാറോടിച്ചിരുന്ന 53 വയസുള്ള ബ്രിട്ടീഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമർ അപലപിച്ചു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ കൂദാശ ചെയ്തു
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ) കൂദാശ കർമം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു.
രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങളിൽ ഉജ്ജയ്ൻ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്, കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തന്‍പുരയ്ക്കൽ, പ്രൊക്യൂറേറ്റർ റവ.ഫാ. ജോ മൂലശേരി, വൈസ് ചാൻസിലർ റവ.ഫാ. ഫാൻസ്വാ പത്തിൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
കൂദാശ കർമത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിൽ മാർ സെബാസ്റ്റ്യൻ വടക്കേൽ വചനസന്ദേശം നൽകി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വളർച്ചയും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുറപ്പോടെ സഭാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും തൈലാഭിഷേക ശുശ്രൂഷയിൽ സഭയുടെ പൂർണതയാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭ ഈശോയിൽ ഒന്നാണ് ഈശോ കുരിശു മരണത്തിലൂടെയും ഉഥാനത്തിലൂടെയും നേടിത്തന്നത് നിത്യ രക്ഷയാണ്, അത് നിരന്തരം നടക്കേണ്ടതുമുണ്ട്, കൂദാശ ചെയ്യപ്പെട്ട തൈലം വിവിധ ഇടവകകളിലെ ശുശ്രൂഷയ്ക്കായി നൽകപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ സഭ ഒന്നാണെന്നുള്ള കാര്യവും വിശ്വാസത്തിലുള്ള ഐക്യവും പ്രഖ്യാപിക്കപ്പെടുകയുമാണ് ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തീഡ്രൽ വികാരിയായി കഴിഞ്ഞ ഏഴ് വർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷം മാതൃ രൂപതയിലേക്ക് തിരികെ പോകുന്ന റവ.ഡോ. ബാബു പുത്തെൻപുരക്കലിന് മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി അർപ്പിക്കുകയും യാത്രാ മംഗളങ്ങൾ നേരുകയും ചെയ്തു.
കുർബാനയ്ക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും പ്രതിനിധികളുടെയും യോഗം ചേർന്നു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാർ ജോസഫ് സ്രാമ്പിക്കൽ സഭാഗാത്രത്തിന്റെ ഏകനാവായി വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ബോധിപ്പിച്ചു.
ഒരാൾക്കും ഒഴിവ് കഴിവില്ലാത്ത ദൗത്യ നിർവഹണമാണിതെന്നും തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ ഓരോരുത്തരും ഉത്സാഹികൾ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികരും ആധ്യാത്മിക വർഷാചരണത്തെ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ യോഗത്തിൽ വിശദീകരിച്ചു ,
വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദേശങ്ങളും അവലോകനവും യോഗത്തിൽ അവതരിപ്പിച്ചു.
|
സീറോമലബാർ സഭയ്ക്ക് നോക്കിലും ഗാൽവേയിലും പുതിയ ചാപ്ലിന്മാർ
ഡബ്ലിൻ: നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ സീറോമലബാർ സഭയുടെ ചാപ്ലിനായി ഫാ. ഫിലിപ്പ് പെരുനാട്ട് ചുമതലയേറ്റു. ഇടുക്കി രൂപതാംഗമായ ഫാ. ഫിലിപ്പ് ഗാൽവേ കുർബാന സെന്ററിലേയും ബാലിനസ്ളോ കുർബാന സെന്ററിലേയും ഹ്രസ്വകാല സേവനത്തിനു ശേഷമാണ് നോക്കിലേക്ക് എത്തുന്നത്.
ഫാ. ഫിലിപ്പ് പെരുനാട്ടിനെ നോക്ക് അന്താരാഷ്ട്ര തീർഥാടന കേന്ദ്രം റെക്ടർ റവ. ഫാ. റിച്ചാർഡ് ഗിബോൺസ് സ്വീകരിച്ചു. നോക്ക് തീർഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ഠിച്ചുവന്ന ഗാൽവേ റീജിയണൽ കോഓർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കലും ഫാ. ജോസ് ഭരണികുളങ്ങരയും (ബെൽഫാസ്റ്റ് റിജിയണൽ കോഓർഡിനേറ്റർ), നോക്ക്, ഗാൽവേ സീറോമലബാർ കുർബാന സെന്റർ ഭാരവാഹികളും സന്നിധരായിരുന്നു.
കാസിൽബാർ കുർബാന സെന്ററിന്റെ ചുമതലയും ഫാ. ഫിലിപ്പിനായിരിക്കും. എല്ലാ രണ്ടാം ശനിയാഴ്ചകളിലും പതിവ്പോലെ സീറോമലബാർ വിശുദ്ധ കുർബാനയും തിരുകർമങ്ങളും നോക്ക് ദേവാലയത്തിൽ ഉണ്ടായിരിക്കും. കൂടാതെ നോക്കിലെത്തുന്ന സീറോമലബാർ വിശ്വാസികൾക്ക് അച്ചന്റെ സേവനം ലഭ്യമാണ്. (ഫാ. ഫിലിപ്പ് പെരുനാട്ട്: 0892787353).
സീറോമലബാർ സഭയുടെ ഗാൽവേ റീജിയണൽ കോഓർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കൽ ഗാൽവേ കുർബാന സെന്ററിന്റെ ചുമതല ഏറ്റെടുത്തു. രണ്ടുവർഷമായി നോക്കിൽ സീറോ മലബാർ സഭയുടെ ചാപ്ലിനായും കാസിൽബാർ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചാപ്ലിനായും സേവനം ചെയ്തുവന്ന ഫാ. ആന്റണി തലശേരി അതിരൂപതാംഗമാണ്.
ബാലിനസ്ളോ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചുമതലയും ഫാ. ആന്റണി പരതേപ്പതിക്കലിനായിരിക്കും.
|
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് "ഡാഡ്സ് ഗോൾ 25' ജൂൺ ഏഴിന് നടക്കും. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ രാവിലെ ഒന്‍പത് മുതലാണ് മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും (പ്രായം: 1625) ഇതേദിവസം നടക്കും. ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും.
രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും അവാർഡ് നൽകും. യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും.
ഈ സെവൻസ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും യുവജനങ്ങൾക്ക് 50 യൂറോയുമാണ്. ഏവരേയും ഫുട്ബോൾ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യനും സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു.
|
എയ്ൽസ്ഫോർഡ് തീർഥാടനം ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങൾ
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ൽസ്ഫോഡിൽ ശനിയാഴ്ച (മേയ് 31) നടത്തുന്ന എട്ടാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ.
കർമലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
ശനിയാഴ്ച രാവിലെ 11ന് കൊടിയേറ്റ്, നേർച്ചകാഴ്ചകളുടെ സ്വീകരണം, തുടർന്ന് 11.15ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും.
12.15ന് എസ്എംവെെഎം രൂപതാ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ പെർഫോമൻസ്, ഉച്ചയ്ക്ക് 1.30ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം എന്നിവ നടക്കും.
എയ്ൽസ്ഫോഡിൽ തീർഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും എസ്എംവെെഎമ്മിന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽഅറിയിച്ചു.
പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/wJxzScXoNs6se7Wb6
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് കളരിക്കൽ 07920690343. വേദി: The Friars, Aylesford, Kent, ME20 7BX.
|
അയർലൻഡിലെ മലയാളി വടംവലി മത്സരത്തിന്റെ ഔദ്യോഗിക ഭരണസമിതിയായി ടിംസ് പ്രവർത്തനം തുടങ്ങി
താല: കൗണ്ടി ഡബ്ലിൻ "ദ ടഗ് ഓഫ് വാർ അയർലൻഡ്' ഇന്ത്യ മലയാളി സെഗ്മെന്റിന് (ടിംസ്) ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ ഔദ്യോഗിക തുടക്കമായി. ഈ സീസണിലെ ആദ്യത്തെ ഓൾ അയർലൻഡ് വടംവലി മത്സരത്തിനോടനുബന്ധിച്ചാണിത്.
സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ടഗ് ഓഫ് വാർ അയർലൻഡ് പ്രസിഡന്റ് മാർട്ടിൻ ഈഗൻ, ടഗ് ഓഫ് വാർ അയർലൻഡ് സെക്രട്ടറി നോയൽ ഹിഗ്ഗിൻസ്, ടിംസ് ചെയർപേഴ്സൺ സുബിൻ മത്തായി, ടിംസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ എന്നറിയപ്പെട്ടിരുന്ന ടിംസ്, അയർലൻഡിലുടനീളം കേരള ശൈലിയിലുള്ള വടംവലി മത്സരങ്ങൾക്കായി 2023 ജൂലൈയിലാണ് സ്ഥാപിതമായത്. കേരള ശൈലിയിലുള്ള വടംവലി അയർലൻഡിലുടനീളം വ്യാപിപ്പിക്കുന്നതിന് മേയർ ബേബി പെരേപ്പാടൻ പിന്തുണ അറിയിച്ചു.
അയർലൻഡിലുടനീളം നടക്കുന്ന മത്സരങ്ങൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനും വരാനിരിക്കുന്ന എല്ലാ പുതിയ വടംവലി ടീമുകളെയും പിന്തുണയ്ക്കുന്നതിനും ടിംസ് നിർണായക ഭരണസമിതിയായി പ്രവർത്തിക്കുമെന്ന് ഹിഗിൻസും അറിയിച്ചു.
അയർലൻഡിലുടനീളം ഒരു കായിക ഇനമായി കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന്റെ സുരക്ഷ, ക്ഷേമം, വളർച്ച എന്നിവയ്ക്ക് ആവശ്യമായ ചട്ടക്കൂടും സുസ്ഥിരമായ ഭരണവും സ്ഥാപിക്കുന്നതിന് രാജ്യാന്തര നിയമ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സംഘടനയുടെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ് "സൗറൂത്ത' ജൂൺ ഒന്നിന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത 2025' ജൂൺ ഒന്നിന് ബർമിംഗ്ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ വച്ച് നടക്കും. രാവിലെ 8.30ന് തുടങ്ങി വൈകുന്നേരം നാലു വരെ നീളുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.
രൂപതയുടെ വിവിധ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വിശ്വാസ പ്രഘോഷണ റാലി, പ്രയ്സ് ആൻഡ് വർഷിപ്, രൂപത എസ്എംവൈഎം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവയാണ് പ്രധാന പരിപാടികൾ.
ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ മാത്യു പാലരക്കരോട്ട് സിആർഎം സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, ചെറുപുഷ്പ മിഷൻ ലീഗ് പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിക്കും.
വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിക്കുന്ന പരിപാടിക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻ റ്റിൻ ജെയിംസ് നന്ദി അർപ്പിക്കും. രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രട്ടറി ജോജിൻ പോൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റവ. സി. ലീനാ മരിയ, റവ. സി. കരുണ സിഎംസി, ജിൻസി പോൾ, ടിറ്റോ തോമസ്, സജി വർഗീസ്, ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
|
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ "ഡിവൈൻ പെന്തക്കോസ്ത്' ജൂൺ ഏഴിന്
റാംസ്ഗേറ്റ്: യുകെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ജൂൺ ഏഴിന് "ഡിവൈൻ പെന്തക്കോസ്ത് ' പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും രാത്രി ആരാധനയും സംഘടിപ്പിക്കുന്നു.
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, പ്രശസ്ത ധ്യാന ഗുരു ഫാ. പോൾ പള്ളിച്ചാൻകുടിയിൽ എന്നിവർ ചേർന്നാണ് ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്.
ആഗോള കത്തോലിക്കാ സഭയുടെ പെന്തക്കോസ്ത് തിരുനാൾ ദിനത്തിലാണ് പരിശുദ്ധാത്മാ അഭിഷേക ശുശ്രുഷകൾ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ (St. Augustine's Abbey, Ramsgate, Kent, CT11 9PA) ഒരുക്കിയിരിക്കുന്നത്.
ജൂൺ ഏഴിന് വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ഡിവൈൻ പെന്തക്കോസ്ത് രാത്രി 12ന് സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: +447474787870, ഇമെയിൽ: [email protected], വെെബ്സെറ്റ്: www.divineuk.org.
വേദി: Divine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.
|
ലണ്ടൻ മലയാളികളുടെ ഹ്രസ്വചിത്രം "കോഫി' ശ്രദ്ധനേടുന്നു
ലണ്ടൻ: ലണ്ടൻ മലയാളികൾ തയാറാക്കിയ ഹ്രസ്വചിത്രം "കോഫി' ശ്രദ്ധനേടുന്നു. ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ബാനറിൽ റെജി നന്ദിക്കാട്ട് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ജിബി ഗോപാലനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിപിൻ ഭരത്തിന്റെ കഥയിൽ കാമറയും എഡിറ്റും വരുൺ ഉണ്ണികൃഷ്ണനാണ് നിർവഹിച്ചിരിക്കുന്നത്.
മാനസികമായി തളർന്ന പലരുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന കാഴ്ചകളാണ് ചിത്രത്തിന്റെ ഹൃദയം. ആത്മഹത്യ ചിന്തകളുമായി എത്തിയ ഷങ്കര്‍, റോസ്ലിൻ, ടോം, സാറ എന്നിവരുടെ ഇടയിലുണ്ടാകുന്ന ആത്മബന്ധമാണ് കഥ പറയുന്നത്.
ലണ്ടന്റെ തണുത്ത സായാഹ്നത്തിൽ, അജ്ഞാതരും ബുദ്ധിമുട്ടുകളിലുമായ നാലു പേരുടെ വഴിയേ, കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായൊരു ചലച്ചിത്രാനുഭവമാണ് കോഫി.
നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അതിജീവിക്കുന്ന നാല് മനുഷ്യര്‍ തമ്മില്‍ ഒരു കാപ്പിക്കപ്പ് വഴിയുള്ള ആത്മബന്ധം മാത്രമല്ല, ജീവിതത്തിലേക്കുള്ള ഒരു പുതിയ തെളിച്ചവും ചിത്രീകരിക്കുന്നു ഈ ഹൃദ്യമായ കഥ.
ജീവിതത്തിലെ കനത്ത പ്രതിസന്ധികളിലും ജീവിതം മുന്നോട്ടു പോകണം എന്ന സന്ദേശം വളരെ ലളിതമായി അവതരിപ്പിക്കുന്ന ഈ ഹൃദ്യമായ സിനിമ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കും.
|
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തെ പിന്തുണച്ച് ജർമനി
ബെർലിൻ: ഭീകരതയ്ക്കെതിരേ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നു ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ബെർലിനിൽ എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ജർമൻ മന്ത്രിയുടെ പരാമർശം.
26 സാധാരണക്കാരെ കൂട്ടക്കെലചെയ്ത പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ ധാരണ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.
സംഘർഷങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കുന്നതിന് സുസ്ഥിരമായ ചർച്ചയ്ക്ക് ആഹ്വാനവും ചെയ്തു.
|
ജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം
ഹംബർഗ്: ജർമനിയിൽ ഏറെ തിരക്കുള്ള ഹംബർഗ് റെയിൽവേ സ്റ്റേഷനിൽ നടന്ന കത്തി ആക്രമണത്തിൽ 17 പേർക്കു കുത്തേറ്റു. ഇതിൽ ആറു പേരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ 39കാരിയെ അറസ്റ്റുചെയ്തു.
ഇവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണു ഹംബർഗ്.
അടുത്തിടെ ജർമനിയിൽ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി ആക്രമണങ്ങൾ നടന്നിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരുന്നു.
|
റോമിൽ നടക്കുന്ന ദൈവശാസ്ത്ര സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് പങ്കെടുക്കും
റോം: ഒന്നാം നിഖ്യാ എക്യുമെനിക്കൽ കൗൺസിലിന്റെ 1700ാം വാർഷികം ജൂൺ നാലു മുതൽ ഏഴു വരെ റോമിൽ കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾ സംയുക്തമായി ആഘോഷിക്കുന്നു. റോമിലുള്ള സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ സർവകലാശാലയിലാണ് ഈ ചരിത്ര സംഭവം നടക്കുന്നത്.
ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയിൽ നിന്നും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നുമുള്ള ദൈവശാസ്ത്രജ്ഞർ ഇതിൽ പങ്കെടുക്കും. നിഖ്യായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും കത്തോലിക്കാ ഓർത്തഡോക്സ് ഐക്യത്തിലേക്ക് എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
കത്തോലിക്കാ സഭയ്ക്കും ഓർത്തഡോക്സ് സഭയ്ക്കും ഇടയിലുള്ള ജോയിന്റ് ഇന്റർനാഷണൽ കമ്മിഷൻ ഫോർ തിയോളജിക്കൽ ഡയലോഗ്, കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കും ഇടയിലുള്ള ജോയിന്റ് ഇന്റർനാഷണൽ കമ്മിഷൻ ഫോർ തിയോളജിക്കൽ ഡയലോഗ്, യൂറോപ്യൻ സഭകളുടെ സമ്മേളനം,
ഹഫിംഗ്ടൺ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, പ്രോ ഓറിയന്റ് ഫൗണ്ടേഷൻ, സെന്റ് ഐറീനിയസ് ജോയിന്റ ഓർത്തഡോക്സ്സ്കാത്തലിക് വർക്കിംഗ് ഗ്രൂപ്പ്, സൊസൈറ്റി ഫോർ ദ ലോ ഓഫ് ദ ഈസ്റ്റേൺ ചർച്ചസ്, സെന്റർ ഓഫ് എക്യുമെനിക്കൽ, മിഷ്യോളജിക്കൽ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ ദ്വികക്ഷി സംഭാഷണങ്ങളിലെയും എക്യുമെനിക്കൽ സംഘടനകളിലെയും അംഗങ്ങളെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും.
ക്രി.വ 325 മേയ് മുതൽ ജൂലൈ അവസാനം വരെ കോൺസ്റ്റന്റെെൻ ചക്രവർത്തി വിളിച്ചുകൂട്ടിയ ആദ്യത്തെ നിക്കിയ കൗൺസിൽ ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. യേശുവിന്റെ ദൈവികതയെ ചോദ്യം ചെയ്ത ആരിയൻ വിവാദത്തിന്റെ പരിഹാരത്തിലും യേശുവിന്റെ ദൈവിക സ്വഭാവം സ്ഥിരികരിക്കുന്ന വിശ്വാസ പ്രസ്താവനയായ നിസീൻ വിശ്വാസപ്രമാണത്തിന്റെ സ്ഥാപനത്തിലുമാണ് ഇതിന്റെ പ്രാഥമിക പ്രാധാന്യം.
നിഖ്യാ കൗൺസിൽ(325) ഓർത്തഡോക്സ്കത്തോലിക്കാ ഐക്യത്തിന് അടിത്തറ പാകുന്നു. സാർവത്രിക തലത്തിൽ ദൈവശാസ്ത്രപരവും കാനോനിക്കൽ വിഷയങ്ങളും അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു സിനഡൽ മാർഗമാണ് കൗൺസിൽ ഉദ്ഘാടനം ചെയ്തത്.
നിസീൻ വിശ്വാസപ്രമാണം ത്രിയേക ദൈവത്തിന്റെ ഒരു ദൈവശാസ്ത്ര ദർശനം നൽകി, അത് ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് ഓർത്തഡോക്സ്, കത്തോലിക്കാ സഭകളുടെ പൊതു വിശ്വാസത്തെ നയിക്കുന്നു. രണ്ട് സഭകളെ പൂർണ കൂട്ടായ്മയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നത്തെ ലോകത്തിലെ ഈ പൊതു വിശ്വാസത്തെ വ്യക്തമാക്കുന്നതിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വ്യത്യസ്തത ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുള്ള 100ലധികം വിദഗ്ധർ ത്രിത്വത്തിന്റയും അവതാരത്തിന്റെയും സിദ്ധാന്തങ്ങൾ സിനഡാലിറ്റിയും പ്രാഥമികതയും പാഷണ്ഡതയും ഭിന്നതയും. ഈസ്റ്റർ തീയതി, ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ വെളിച്ചത്തിൽ മറ്റ് പ്രായോഗിക കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
ആ ആഴ്ചയുടെ തുടക്കത്തിൽ, 2025 ജൂൺ 23 തീയതികളിൽ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കുന്ന നാഷണൽ കൗൺസിൽ ഓഫ് ചർച്ചസും സിഖ് കൗൺസിൽ ഓഫ് ഇന്റർഫെയ്ത്ത് റിലേഷൻസും സഹസ്പോൺസർ ചെയ്യുന്ന നാഷണൽ സിഖ്ക്രിസ്ത്യൻ ഡയലോഗിൽ, ഫാരേ വർഗീസ് "ഇന്തോപാക് സംഘർഷത്തിൽ സിഖുകാർ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കും.
സംഘർഷം അവരുടെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളിലും അവരുടെ രാഷ്ട്രീയവ്യം സാമൂഹികവുമായ നിലയിലും നേരിട്ട് ചെയ്യുന്ന നാഷണൽ സി ഡയലോഗിൽ, ഫാ. വർഗീസ് ഇ പാക് സംഘർഷത്തിൽ സിഖുകാർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കും.
സംഘർഷം അവരുടെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളിലും അവരുടെ രാഷ്ട്രീയവും സാമൂഹികവുമായ നിലയിലും നേരിട്ട് സ്വാധീനം ചെലുത്തിയതിനെക്കുറിച്ച് പാനൽ ചർച്ച ചെയ്യും. ക്രിസ്ത്യൻ സിഖ് സംഭാഷണം മതസ്വാതന്ത്ര്യം യുഎസിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നുമുള്ള കാഴ്ചപ്പാട് പരിശോധിക്കും.
|
മലയാളി പെൺകുട്ടിക്ക് ലെയോ മാർപാപ്പയുടെ ആശീർവാദം
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ മലയാളി പെൺകുട്ടി. കാഞ്ഞൂർ പുതുശേരി ആൽബിൻആശാ ദമ്പതികളുടെ ഇളയ മകൾ അന്ന മരിയയ്ക്കാണ് മാർപാപ്പയുടെ ആശീർവാദം ലഭിച്ചത്.
ജർമനിയിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസമാണു വത്തിക്കാൻ സന്ദർശിക്കാനെത്തിയത്. സെന്റ് പോൾസ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മാർപാപ്പ പ്രവേശിക്കുന്നതിനിടെ പാപ്പായെന്ന് അന്ന തുടർച്ചയായി ഉറക്കെ വിളിച്ചു.
വിളി കേട്ട് അടുത്തെത്തിയ മാർപാപ്പ അന്നയുടെ തലയിൽ കൈവച്ച് ആശീർവദിക്കുകയായിരുന്നു. മലയാളി വൈദികന്റെ സഹായത്തോടെയാണ് തങ്ങൾക്കു ബസിലിക്കയിൽ എത്താൻ കഴിഞ്ഞതെന്നും മാർപാപ്പ കടന്നുപോയ വഴിക്കു സമീപത്താണ് ഇരിപ്പിടം ലഭിച്ചതെന്നും ആൽബിൻ പറഞ്ഞു.
|
ആതുരപരിപാലന രംഗത്ത് മാതൃകയായി മലയാളി നഴ്സ് റ്റിൻസി ജോസ്
കിംഗ്സ് ലിൻ: ഈസ്റ്റ് ആംഗ്ലിയായിലെ കിംഗ്സ് ലിൻ ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ ജീവനക്കാരിയായ മലയാളി നേഴ്സ് റ്റിൻസി ജോസ് യുകെയിൽ ആതുരപരിപാലന രംഗത്ത് അംഗീകാരങ്ങളുടെ കൊടുമുടിയിൽ.
അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷത്തിൽ ചാൾസ് രാജാവിന്റെ കൊട്ടാര "ഗാർഡൻ പാർട്ടി'യിൽ റ്റിൻസി അതിഥിയായെത്തിയത് ആദരവിന്റെയും മാനവികയുടെയും മനക്കരുത്തിന്റെയും പ്രതീകമായാണ്.
"ബിബിസി ബ്രെവറി അവാർഡ്' ലഭിച്ച റ്റിൻസിയെ ലെയ്റ്റ്നന്റ് ഓഫ് കേംബ്രിഡ്ജ്ഷയറാണ് ഗാർഡൻ പാർട്ടിയിലേക്ക് നാമനിർദേശം ചെയ്തത്. കേംബ്രിഡ്ജ് കൗണ്ടിയിൽ "മേക്ക് എ ഡിഫറനൻസ്' അവാർഡ് വിഭാഗത്തിൽ റ്റിൻസി തന്റെ ജീവിത കഥ ബിബിസി റേഡിയോയിലൂടെ പങ്കുവച്ചതിനാണ് 2024ൽ ബിബിസിയുടെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചത്.
ഗാർഡൻ പാർട്ടിയിൽ രാജകുടുംബത്തിന്റെ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, രാജ്ഞി കാമില, രാജകുമാരി ആനി, പ്രിൻസ് എഡ്വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ വിശിഷ്ട വ്യക്തികളും നിരവധി പ്രമുഖരും പങ്കുചേർന്നിരുന്നു.
കമ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകൾക്ക് നന്ദി പറയുന്നതിനും പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതൽ ഗാർഡൻ പാർട്ടികൾ രാജകുടുംബം നടത്തിവരുന്നുണ്ട്.
റ്റിൻസി ജോസ് തന്റെ ജീവിത പടയോട്ടത്തിൽ സധൈര്യം തേര് തെളിച്ചും പാർക്കിൻസൺ രോഗബാധിതർക്ക് പരിപാലനവും ഒത്തുചേരുവാനുള്ള പ്ലാറ്റ്ഫോമും രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള കാമ്പയിനും ചെയ്യുന്ന ആതുര രോഗത്തെ ഒരു യോദ്ധാവ് കൂടിയാണ്.
രോഗികൾക്കും അവരുടെ പരിപാലകർക്കും വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ പാർക്കിൻസൺ യുകെയെ പ്രതിനിധീകരിച്ച് പാർലമെന്റിലും ബിബിസിയിലും സമാനമായ ഇതര വേദികളിലും തന്റെ ജീവിത കഥയോടൊപ്പം പാർക്കിൻസൺ രോഗത്തെപ്പറ്റി ബോധവത്കരണം നടത്തുകയും ചെയ്യുന്ന റ്റിൻസി രോഗികൾക്കിടയിലെ പ്രതീക്ഷയുടെ പ്രതിഫലനമാണ്.
പാർക്കിൻസൺ ബോധവത്കരണ പരിപാടിയുടെ ഭാഗമായി റ്റിൻസിയുടെ അനുഭവങ്ങളും ലേഖനങ്ങളും പാർക്കിൻസൺ യുകെയുടെ മാഗസിനിലും റോയൽ കോളജ് ഓഫ് നഴ്സിംഗ് എന്ന ട്രേഡ് യൂണിയനും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019ലാണ് റ്റിൻസിയുടെ പാർക്കിൻസൺസ് രോഗ സ്ഥിരീകരണം നടക്കുന്നത്. പൊടുന്നനെ സ്വപ്നങ്ങളും വർണങ്ങളും ചോർന്നു പോയ നിരാശയുടെയും വേദനയുടെയും ഉൾമുഖത്തേക്കു തന്റെ മനസ് ചുരുങ്ങിപ്പോയെന്നു റ്റിൻസി പറഞ്ഞു.
ഇതേ രോഗം പിടിപെട്ട് നേരിൽക്കണ്ടിട്ടുള്ള പലരുടെയും ഓർമകൾ തന്നെ ഏറെ അലോരസപ്പെടുത്തുകയായിരുന്നുവത്രേ തുടക്ക ദിനങ്ങളിൽ. പക്ഷെ തന്റെ മേട്രനുമായി രോഗവിവരം പങ്കുവയ്ക്കുകയും അവർ നൽകിയ ഉപദേശങ്ങൾ ആത്മധൈര്യം വീണ്ടെടുത്തു പ്രത്യാശയോടെ മുൻപോട്ടുപോകാനുള്ള കരുത്തു നൽകിയതായും റ്റിൻസി നന്ദിയോടെ സ്മരിക്കുന്നു.
റ്റിൻസിയുടെ സഹോദരിക്കു ബ്രെസ്റ്റ് കാൻസർ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒപ്പം ശക്തിയും സഹായവും പിന്തുണയും മനോബലവുമായി നിലയുറപ്പിച്ച റ്റിൻസിക്ക് ഇത്തവണ സഹോദരി തിരിച്ചും കട്ടയ്ക്ക് കൂടെ നിന്ന് കരുത്തുപകരാനുണ്ടായിരുന്നു.
ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ശക്തമായ പിന്തുണയോടെ "ജീവിത താളം' തിരികെ പിടിക്കുവാൻ റ്റിൻസിക്ക് അധിക സമയം വേണ്ടിവന്നില്ല.
പിന്നീട് പാർക്കിൻസൺ എന്ന രോഗത്തെ പറ്റിയുള്ള വ്യക്തിപരമായ പഠനവും പാർക്കിൻസൺ ഗവേഷണങ്ങളിൽ പങ്കെടുത്തും തന്റെ അനുഭവകഥകൾ പങ്കുവച്ചും ബോധവത്കരണങ്ങൾ നടത്തിയും മുന്നേറുകയാണ് പാർക്കിൻസൺ രോഗികൾക്കിടയിൽ പ്രചോദനമായ ഈ നഴ്സ്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം എന്ന ഗ്രാമത്തിൽ കാരികുന്നേൽ കുടുംബത്തിലെ ഏഴാമത്തെ അംഗമായിട്ടാണ് റ്റിൻസിയുടെ ജനനം. കോയമ്പത്തൂരെ ജെ കെ കോളജിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചു വർഷങ്ങൾ നാട്ടിൽ ജോലി ചെയ്ത റ്റിൻസി 2008ലാണ് യുകെയിൽ എത്തുന്നത്.
ആദ്യ വർഷങ്ങൾ നഴ്സിംഗ് ഹോമിൽ ജോലിചെയ്ത റ്റിൻസി 2014ലാണ് കിംഗ്സ് ലിന്നിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നഴ്സ് ആയി ജോലിക്കു കയറുന്നത്.
2019ൽ പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചു ഒരു കൊല്ലത്തിനകം തന്നെ 2020ൽ ബാൻഡ്6 ജൂണിയർ സിസ്റ്റർ ആയി പ്രൊമോട്ട് ചെയ്യപ്പെടുമ്പോൾ വെളിവാകുക അവരുടെ നിശ്ചയ ദാർഢ്യവും പ്രതിബദ്ധതയും മനക്കരുത്തുമാണ്.
ഇപ്പോൾ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ തന്നെ ജൂണിയർ സിസ്റ്ററായി ജോലി നോക്കി വരികയാണ് റ്റിൻസി. താൻ അംഗമായ എൻഎച്ച്എസിലെ പാർക്കിൻസൺ രോഗമുള്ള ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങളുമായി ചേർന്നു പാർക്കിൻസൻ രോഗികൾക്ക് സമയത്തു മരുന്ന് കൊടുക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാമുഖ്യം നൽകി നടത്തുന്ന നിസ്വാർഥമായ സേവനങ്ങളെ മാനിച്ച് "പാർക്കിൻസൺസ് മെഡിക്കേഷൻ സേഫ്റ്റി കാമ്പെയിൻ വർക്' ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.
പ്രസ്തുത അവാർഡിനായി 210 ഓർഗനൈസേഷനുകളിൽ നിന്നും 516 എൻട്രികൾ കിട്ടിയതിൽ നിന്നാണ് റ്റിൻസിയുടെ ടീം വിജയികളാവുന്നത് എന്നത് ആ രംഗത്തുള്ള അവരുടെ മഹത്തായ സംഭാവനയും നേതൃത്വവും എടുത്തു കാണിക്കുന്നു.
2023, 2025 കളിലായി പാർലിമെന്റിൽ മൂന്നു തവണ സന്ദർശിക്കുവാൻ റ്റിൻസിക്ക് ഇതിനിടയിൽ അവസരം കിട്ടിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാർക്കിൻസൺ ദിനാചരണങ്ങളുടെ ഭാഗമായി "പാർക്കിൻസൺ യുകെ' യുടെ പ്രതിനിധിയായി.
പാർക്കിൻസൺ രോഗികളോടൊപ്പം ചെന്ന് തന്റെ അനുഭവങ്ങളും, കമ്മ്യുണിറ്റി നേരിടുന്ന പ്രതിസന്ധികളും വിഷമങ്ങളും ആവശ്യങ്ങളും എംപിമാരെ ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.
ആദ്യ പാർലിമെന്റ് യാത്രയിൽ അന്നത്തെ ഡിസബിലിറ്റി മിനിസ്റ്ററായിരുന്ന തോമസ് സി ജെ പർസഗ്ലോവുമായി സംസാരിക്കുവാനും റ്റിൻസിക്ക് അവസരം കിട്ടി.
പാർലമെന്റിലെ പാർക്കിൻസൺസിന്റെ ഓൾ പാർട്ടി ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ബാരോനെസ് ഗെയിലിനു യാത്രയയപ്പു നൽകുന്നതിനും ആദരവ് അർപ്പിക്കുന്നതിനുമായി പാർലിമെന്റിൽ ചേർന്ന യോഗത്തിൽ പാർക്കിൻസൺ യുകെയുടെ ഭാഗമായാണ് ടിൻസി മറ്റൊരു തവണ പാർലമെന്റിൽ പോകുന്നത്.
മരുന്നുകൾ മുടങ്ങാതെ യഥാ സമയം കഴിക്കുവാനും അവ ലഭ്യമാക്കുവാനും അതുവഴി പാർക്കിൻസൺ രോഗികളെ രോഗാവസ്ഥ വഷളാക്കാതെ നോക്കുവാനുള്ള കാമ്പയിൻ നടത്തിപ്പോരുന്ന ടിൻസിയുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും നിർദ്ദേശം ഏറ്റെടുത്തു എൻഎച്ച്എസ് ഇംഗ്ലണ്ട് യുകെയിൽ 2024 മുതൽ 2027 വരെ "മെഡിക്കേഷൻ സേഫ്റ്റി പ്രോഗ്രാം' ഗവൺമെന്റ് തലത്തിൽ പദ്ധതി ആവിഷ്ക്കരിച്ചതിൽ റ്റിൻസിക്കും തന്റെ പങ്കിൽ ഏറെ അഭിമാനിക്കാം.
കേംബ്രിഡ്ജ്ഷെയറിലെ വിസ്ബീച്ച് എന്ന സ്ഥലത്താണ് റ്റിൻസിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭർത്താവ്. ഇവർക്ക് രണ്ടു ആൺകുട്ടികളാണുള്ളത്.
ഏറെ അംഗീകാരങ്ങൾ നേടുമ്പോഴും ലോകം അടക്കി ഭരിച്ചിരുന്ന ഇംഗ്ലീഷ് രാജവംശത്തിന്റെ ഇന്നത്തെ അധികാരിയായ ചാൾസ് രാജാവിന്റെയും രാജവംശത്തിന്റെയും ആതിഥേയത്വത്തിൽ ഗാർഡൻ പാർട്ടിയിൽ പങ്കുചേരുവാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുണ്ടെന്നും റ്റിൻസി, ആ കൂടിക്കാഴ്ചയുടെ ഓർമകൾ എന്നും മനസ്സിൽ സൂക്ഷിക്കും എന്നും വികാരഭരിതയായാണ് പറഞ്ഞത്.
പാർക്കിൻസൺ രോഗത്തിന് ശരിയായ ചികിത്സ കണ്ടെത്തുവാൻ മെഡിക്കൽ ശാസ്ത്ര വിഭാഗങ്ങൾക്ക് താമസിയാതെ കഴിയട്ടെയെന്നും റ്റിൻസിയെ പോലെ ആതുരപരിപാലന മേഖലകളിലെ മാലാഖമാർ രോഗികൾക്ക് ഉൾക്കരുത്തും സഹായവും പ്രചോദനമാവട്ടെയെന്നും ആശംസിക്കാം.
|
സിസ്റ്റർ ടിസിയാന മെർലെത്തി സമർപ്പിത ജീവിതക്കാർക്കായുള്ള വത്തിക്കാൻ കാര്യാലയം സെക്രട്ടറി
വത്തിക്കാൻ സിറ്റി: സമർപ്പിത ജീവിതക്കാർക്കും അപ്പസ്തോലിക ജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി സിസ്റ്റർ ടിസിയാന മെർലെത്തിയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസഭയുടെ മുൻ സുപ്പീരിയർ ജനറലാണ് സിസ്റ്റർ ടിസിയാന. ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ കൂരിയയിൽ നടത്തിയ ആദ്യ നിയമനമാണിത്.
ഈ കാര്യാലയത്തിന്റെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിക്കപ്പെട്ട സിസ്റ്റർ സിമോണ ബ്രംബില്ലയുടെ കീഴിലായിരിക്കും സിസ്റ്റർ ടിസിയാന സേവനമനുഷ്ഠിക്കുക. ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം 2025 ജനുവരിയിൽ സമർപ്പിത ജീവിതക്കാർക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടായി നിയമിക്കപ്പെടുന്നതുവരെ സിസ്റ്റർ ബ്രംബില്ല നിർവഹിച്ചിരുന്ന ചുമതലയിലേക്കാണ് ലെയോ മാർപാപ്പ സിസ്റ്റർ ടിസിയാനയെ നിയമിച്ചത്.
2004 മുതൽ 2013 വരെ സഭയുടെ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ച സിസ്റ്റർ ടിസിയാന റോമിലെ അന്തോണിയാനം യൂണിവേഴ്സിറ്റിയിൽ പ്രഫസറായും സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സംഘത്തിൽ കാനോനികവിദഗ്ധ എന്നനിലയിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
കർദിനാൾ ആംഹെൽ ഫെർണാണ്ടസ് അർതീമെയാണ് സമർപ്പിതജീവിതക്കാർക്കും അപ്പസ്തോലികജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള കാര്യാലയത്തിന്റെ പ്രോപ്രീഫെക്ട്.
|
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്യൂണിറ്റിക്ക് നവനേതൃത്വം
ലണ്ടൻ: യുകെയിൽ ചെസ്റ്റർ ഫീൽഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയായ സിഎംസിസിയുടെ 202526 ലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞദിവസം പൊതുയോഗം ചേർന്ന് തെരഞ്ഞെടുത്തു.
സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയും കലാസാംസ്കാരിക രംഗത്തെ മികവുറ്റ പ്രവർത്തങ്ങൾ കൊണ്ട് സാധാരണക്കാരുടെ ഒരു സ്നേഹകൂട്ടായ്മയായി ഇതിനോടകം തന്നെ സിഎംസിസി മാറികഴിഞ്ഞു.
പുതിയ പ്രസിഡന്റായി ഷൈൻ മാത്യുവും, ജനറൽ സെക്രട്ടറിയായി സന്തോഷ് പി. ജോർജും എക്സിക്യൂട്ടീവ് കോകോഓർഡിനേറ്റർ സ്റ്റാൻലി ജോസഫ്, വൈസ് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യൻ, ആർട്സ് സെക്രട്ടറി ആൻസി ആന്റണി തുടങ്ങി പതിനാറു പേരടങ്ങുന്ന നേതൃത്വനിരയെ സിഎംസിസിയുടെ പ്രവർത്തനം കാര്യഷമമാക്കുവാൻ തെരഞ്ഞെടുത്തു.
പുതിയ അംഗങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു.
|
സീനാ മെമ്മോറിയൽ എവറോളിംഗ് ക്രിക്കറ്റ് ടൂർണമെന്റ് 25ന്
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയൽ എവറോളി്ംഗ് ട്രോഫിക്കായുള്ള അഞ്ചാമത് ടി10 ക്രിക്കറ്റ് ടൂർണമെന്റ് 25ന് നടക്കും.
റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ടൂർണമെന്റ് യുക്മയുടെ ദേശീയ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്യും.
എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് കാഷ് പ്രൈസായി 1000 പൗണ്ടും സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.
രണ്ടാം സ്ഥാനക്കാർക്ക് 500 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. കാണികൾക്കായി ക്രിക്കറ്റ് ക്ലബിൽ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് എംപി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഓഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ നടക്കുന്നത്.
അകാലത്തിൽ വിട്ടുപിരിഞ്ഞ എസ്എംഎ മുൻ സെക്രട്ടറിയും അംഗവുമായിരുന്നു സീന ഷിബുവിന്റെ സ്മരണാർഥമാണ് ടൂർണമെന്റെ സംഘടിപ്പിച്ചിരിക്കുന്നത്.
|
നവീകരിച്ച ഒസിഐ കാര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു
ന്യൂഡല്‍ഹി: നവീകരിച്ച ഒസിഐ കാര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. എംഎച്ച്എ പ്രകാരം, 2005ല്‍ 1955ലെ പൗരത്വ നിയമത്തിലെ ഭേദഗതിയിലൂടെയാണ് ഒസിഐ പദ്ധതി അവതരിപ്പിച്ചത്.
നവീകരിച്ച ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) പോര്‍ട്ടല്‍ യൂണിയന് ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ഇതിന്റെ അപ്ഡേറ്റ് ചെയ്ത ഓണ്‍ലൈന്‍ ഉപയോക്തൃ ഇന്റര്‍ഫേസ് വിദേശ പൗരന്മാര്ക്കുള്ള രജിസ്ട്രേഷന് പ്രക്രിയ ലളിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഇന്ത്യ തങ്ങളുടെ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്കാന് നിരന്തരം പരിശ്രമിക്കുകയാണന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള നിരവധി ഇന്ത്യന്‍ വംശജരായ പൗരന്മാര് വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നും, ഇന്ത്യ സന്ദര്‍ശിക്കുമ്പോഴോ താമസിക്കുമ്പോഴോ അവര്‍ക്ക് ഒരു അസൗകര്യവും നേരിണ്ടേി വരില്ലെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
പുതിയ പോര്‍ട്ടല്‍ നിലവിലുള്ള അഞ്ച് ദശലക്ഷത്തിലധികം ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത, നൂതന സുരക്ഷ, ഉപയോക്തൃ സൗഹൃദ അനുഭവം എന്നിവ നല്‍കും.
1955~ലെ പൗരത്വ നിയമത്തിലെ ഭേദഗതിയിലൂടെയാണ് 2005~ല്‍ ഒസിഐ പദ്ധതി അവതരിപ്പിച്ചതെന്ന് എംഎച്ച്എപറയുന്നു. 1950 ജനുവരി 26നോ അതിനുശേഷമോ ഇന്ത്യന്‍ പൗരന്മാരായിരുന്നെങ്കില്‍, അല്ലെങ്കില്‍ ആ തീയതിയില്‍ പൗരന്മാരാകാന് അര്‍ഹതയുണ്ടെങ്കില്‍, ഇന്ത്യന്‍ വംശജരായ വ്യക്തികളെ ഇന്ത്യയിലെ വിദേശ പൗരന്മാരായി രജിസ്റ്റർ ചെയ്യുന്നതിന് ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നു.
പാകിസ്ഥാനിലെയോ ബംഗ്ലാദേശിലെയോ പൗരന്‍മാരായിരുന്നവരോ മാതാപിതാക്കളോ മുത്തശിമാരോ മുതുമുത്തശികളോ ആയ വ്യക്തികള്‍ക്ക് യോഗ്യതയില്ലെന്ന് വക്താവ് പറഞ്ഞു. നിലവിലുള്ള ഒസിഐ സേവന പോര്‍ട്ടല്‍ 2013~ല്‍ ആണ് വികസിപ്പിച്ചെടുത്തത്.
നിലവില്‍ വിദേശത്തുള്ള 180~ലധികം ഇന്ത്യന്‍ മിഷനുകളിലും 12 വിദേശി റീജിയണല്‍ രജിസ്ട്രേഷന് ഓഫീസുകളിലും (FRROകള്‍) പ്രവര്‍ത്തിക്കുന്നു, പ്രതിദിനം ഏകദേശം 2,000 അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നു.
കഴിഞ്ഞ ദശകത്തിലെ ഗണ്യമായ സാങ്കേതിക പുരോഗതിയും ഛഇക കാര്‍ഡ് ഉടമകളില്‍ നിന്ന് ലഭിച്ച പ്രതികരണവും കണക്കിലെടുത്ത്, നിലവിലുള്ള പരിമിതികള്‍ പരിഹരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഒരു നവീകരിച്ച പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തതായി വക്താവ് പറഞ്ഞു.
പുതിയ ഒസിഐ പോര്‍ട്ടലിന്റെ ചില പ്രധാന ഉപയോക്തൃ സൗഹൃദ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട്, ഉപയോക്തൃ സൈന്‍അപ്പ്, രജിസ്ട്രേഷന് മെനു വേര്‍തിരിക്കല്‍, രജിസ്ട്രേഷന് ഫോമുകളില്‍ ഉപയോക്തൃ പ്രൊഫൈല്‍ വിശദാംശങ്ങള്‍ സ്വയമേവ പൂരിപ്പിക്കല്‍, പൂര്‍ത്തിയാക്കിയതും ഭാഗികമായി പൂരിപ്പിച്ചതുമായ അപേക്ഷകള്‍ പ്രദര്‍ശിപ്പിക്കുന്ന ഡാഷ്ബോര്‍ഡ്, ഫയല്‍ ചെയ്തവര്‍ക്കായി സംയോജിത ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്വേ എന്നിവ ഇതില്‍ ഉണ്ടെന്ന് വക്താവ് പറഞ്ഞു.
അപേക്ഷിക്കുന്ന ഘട്ടങ്ങളിലുടനീളം തടസ്സമില്ലാത്ത നാവിഗേഷന്‍, അപേക്ഷാ തരം അടിസ്ഥാനമാക്കി അപ്ലോഡ് ചെയ്യാന്‍ ആവശ്യമായ രേഖകളുടെ വിഭാഗം തിരിച്ചിട്ടുണ്ട്. ഇത് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള ഏത് ഘട്ടത്തിലും അപേക്ഷകന് എഡിറ്റിംഗ് ഓപ്ഷന്, പോര്‍ട്ടലില്‍ സംയോജിത പതിവുചോദ്യങ്ങള്‍, അന്തിമ സമര്‍പ്പണത്തിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷകന് ഓര്‍മപ്പെടുത്തല്‍, തെരഞ്ഞെടുത്ത അപേക്ഷാ തരത്തെ അടിസ്ഥാനമാക്കി യോഗ്യതാ മാനദണ്ഡങ്ങളുടെയും ആവശ്യമായ രേഖകളുടെയും പ്രദര്‍ശനം, അപേക്ഷകന്റെ ഫോട്ടോകളും ഒപ്പുകളും അപ്ലോഡ് ചെയ്യുന്നതിനുള്ള ഇന്‍~ബില്‍റ്റ് ഇമേജ് ക്രോപ്പിംഗ് ഉപകരണം എന്നിവയും ഇതിലുണ്ടന്ന് വക്താവ് പറഞ്ഞു.
|
കുഞ്ചാക്കോയ്ക്കൊപ്പം വേദി പങ്കിടാൻ യുകെ മലയാളികൾക്ക് അവസരം; ചെയ്യേണ്ടത് ഇത്രമാത്രം
ലണ്ടന്‍: നിറം25 സമ്മര്‍ ലവ് അഫയര്‍ മെഗാഷോയുടെ ഭാഗമായി റീല്‍ മത്സരം സംഘടിപ്പിക്കുന്നു. വിജയികളാകുന്നവര്‍ക്ക് കുഞ്ചാക്കോ ബോബനും റിമി ടോമിയോടുമൊപ്പം വേദി പങ്കിടാം. കൂടാതെ ഷോയിലേക്ക് ഫ്രീ എന്‍ട്രിയും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ കുഞ്ചാക്കോ ബോബന് അഭിനയിച്ച ഏതെങ്കിലും സിനിമയിലെ അഭിനയ രംഗങ്ങളോ ഗാന രംഗങ്ങളോ അഭിനയിച്ച് ഒരു മിനിറ്റില്‍ കൂടാത്ത റീല്‍ വീഡിയോസ് നിര്‍മിച്ച് "നിറം25റീൽസ്കോന്പറ്റീഷൻ' എന്ന ഹാഷ് ടാഗില്‍ ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ജൂണ്‍ 20ന് മുന്‍പായി അപ്ലോഡ് ചെയ്യണം.
തുടർന്ന് റിഥം ക്രീഷന്‍സ്, കൊച്ചിന് കലാഭവന്‍ ലണ്ടന്‍ എന്നീ സോഷ്യല്‍ മീഡിയ പേജുകളുമായി ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിങ്ങളുടെ വീഡിയോകള്‍ കൊളാബറേറ്റ് ചെയ്യണം.
ജഡ്ജ്മെന്റിനോടൊപ്പം റീലുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്.
കുഞ്ചാക്കോ ബോബനെയും റിമി ടോമിയെയും കൂടാതെ രമേഷ് പിഷാരടിയും നൃത്തച്ചുവടുകളുമായി മാളവിക മേനോനും സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും ടീമംഗങ്ങളും ഉള്‍പ്പെടുന്ന സോളിഡ് ബാന്‍ഡും തുടങ്ങിയ വന്‍താരനിരയാണ് യുകെയിലെത്തുന്നത്.
റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ ജൂലൈ നാലു മുതല്‍ 14 വരെ ന്യൂപോര്‍ട്ട്, ബര്‍മിംഗ്ഹാം, ലണ്ടന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ, ലെസ്റ്റര്‍ എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ചാക്കോച്ചനും സംഘവും യുകെയിലെ മലയാളി സമൂഹം ഇതുവരെ കാണാത്ത ത്രസിപ്പിക്കുന്ന ഷോയുമായി എത്താന്‍ പോകുന്നത്.
ജൂലൈ നാലിന് (ഐസിസി വെയില്‍സ്, ന്യൂപോര്‍ട്ട്), അഞ്ചിന് (ബെഥേല്‍ കണ്വെന്ഷന് സെന്റര്‍, ബര്‍മിംഗ്ഹാം), ആറിന് (ബൈരണ്‍ ഹാള്‍, ഹാരോ ലണ്ടന്‍), ഒന്‍പതിന് (കിംഗ്സ് ഹാള്‍, സ്റ്റോക്ക് ഓണ്‍ട്രന്റ്), 11ന് (മെഹര്‍ സെന്റര്‍, ലെസ്റ്റര്‍) എന്നീ വേദികളിലാണ് പ്രോഗ്രാം നടക്കുന്നത്.
സീറ്റ് ബുക്കിംഗിന്: https://rhythmcreationsuk.com/
|
ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം ഇന്നു പ്രകാശനം ചെയ്യും
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം വ്യാഴാഴ്ച പ്രകാശനം ചെയ്യും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് വത്തിക്കാനിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്യുക.
ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്കാ ടെലിവിഷന്‍ ശൃംഖലയായ ‘ദി ഇറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (ഇഡബ്ലുടിഎൻ) വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് ‘Leo XIV: Portrait of the First American Pope’ (ലെയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ മാർപാപ്പയുടെ വിവരണം) എന്നപേരില്‍ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ എട്ടിന് സാർവത്രികസഭയുടെ 267ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട 69കാരനായ റോബർട്ട് പ്രെവോസ്റ്റിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ആദ്യത്തെ ആധികാരിക ജീവചരിത്രമാണിത്. അപ്പസ്തോലന്മാരുടെ പിൻഗാമി എന്നനിലയിൽ അദ്ദേഹത്തിന്റെ മൂന്ന് അടിസ്ഥാന കടമകളുടെ വിശദമായ ചരിത്രം നല്‍കിക്കൊണ്ടാണ് ജീവചരിത്രം ആരംഭിക്കുന്നത്.
വൈദികൻ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ വിശുദ്ധീകരണ പങ്ക്, ബിഷപ് എന്നനിലയിലുള്ള അദ്ദേഹത്തിന്റെ ഭരണപരമായ പങ്ക്, അധ്യാപകനും മിഷനറിയും എന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രവാചക ദൗത്യപരമായ പങ്ക് എന്നീ തലങ്ങളിലൂടെയാണ് ജീവചരിത്ര വിവരണം പുരോഗമിക്കുക.
|
വാഴ്വ് 2025ന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമായി
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമമായ വാഴ്വ് 2025ന്റെ ടിക്കറ്റുകളുടെ വിതരണോദ്ഘാടനം വാൾസാളിൽ നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ടിക്കറ്റുകളുടെ വിതരണ കർമം നിർവഹിച്ചു.
യുകെയിലെ ക്നാനായ മിഷനുകളിലെ ലീജിയൻ ഓഫ് മേരിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ രാവിലെ 10 മണിക്ക് വാൾസാളിൽ സെന്റ് പാട്രിക്ക് പള്ളിയിൽ ജപമാലയോടെ പരിപാടികൾ ആരംഭിച്ചു. 10.30ന് ഫാ. സുനി പടിഞ്ഞാറേക്കര തിരിതെളിച്ച് തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ചു.
ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാർമികത്വത്തിലും, യുകെയിലെ ക്നാനായ മിഷനുകളിലെ വൈദികരുടെ സഹകാർമികത്വത്തിലും കുർബാന അർപ്പിക്കപ്പെട്ടു. ഗീവർഗീസ് മാർ അപ്രേം വചന സന്ദേശം നൽകി. തുടർന്ന് വാഴ്വ് 2025ന്റെ ടിക്കറ്റുകളുടെ വിതരണോദ്ഘാടനം നടന്നു. ജനറൽ കൺവീനർ അഭിലാഷ് തോമസ് മൈലപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
ചെയർമാൻ ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി. ഫൈനാൻസ് കമ്മിറ്റി കൺവീനർ റെമി പഴയിടത്ത് സ്പോൺസർമാരെ പരിചയപ്പെടുത്തി. കോട്ടയം അതിരൂപതയുടെ ലീജിയൻ ഓഫ് മേരിയുടെ കമ്മിസിയം പ്രസിഡന്റ് ലതാ മാക്കിൽ, കെസിസി വർക്കിംഗ് കമ്മിറ്റി മെമ്പർ മത്തായി നന്ദികാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. ജോയിന്റ് കൺവീനർ സജി രാമച്ചനാട്ട് നന്ദി പ്രകാശിപ്പിച്ചു. ഈ വർഷത്തെ വാഴ്വ് ഒക്ടോബർ നാലിന് ബർമിംഹാം ബെഥേൽ കൺവൻഷൻ സെൻട്രലിൽ വച്ചു നടത്തപ്പെടും.
|
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യൂറോപ്പ് ഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
കാക്കാവ്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മേയ് 2, 3, 4 തീയതികളില്‍ എട്ടാമത് ഫാമിലി കോണ്‍ഫറന്‍സ് പോളണ്ടിലെ ക്രാക്കോവില്‍ നടത്തപ്പെട്ടു.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോര് തേയോഫിലോസ് കുര്യാക്കോസ് തിരുമേനി ഉദ്ഘാടനം ചെയ്ത് കോണ്‍ഫറന്‍സിന്റെ വിഷയാവതരണം നടത്തി. പോളിഷ് ഓര്‍ത്തഡോക്സ് സഭയുടെ റവ. ഡോ. വ്ളാഡിമിര്‍ മുഖ്യാഥിതി ആയിരുന്നു.
കുട്ടികള്‍ക്കും യുവതിയുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകം ക്രമീകരിച്ച ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും വിവിധ പരിപാടികള്‍ക്കും വിയന്നയില്‍ നിന്നുള്ള മലങ്കര കത്തോലിക്കാ സഭയുടെ റവ.ഫാ. ഷൈജു മാത്യു, യൂറോപ്പ് ഭദ്രാസനത്തിലെ റവ. ഡോ. തോമസ് ജേക്കബ് മണിമല, റവ. ഫാ. എല്‍ദോസ് വട്ടപറമ്പില്‍, റവ.ഫാ. എല്‍ജോ അവറാച്ചന്, റവ.ഫാ. പോള്‍ പി. ജോര്‍ജ്, റവ. ഫാ. ബിജോ എലിയാസ്, റവ. ഫാ. രെഞ്ചു കുര്യന് എന്നിവര്‍ നേതൃത്വം നല്കി.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആയി പ്രത്യേകം നടത്തിയ പ്രോഗ്രാമുകള്‍ക്ക് യൂറോപ്പ് ഭദ്രാസന സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ സുധിഷ് മാത്യു, സിന്ധു അബ്ജിന്, വിനീത് വര്‍ഗീസ്, ലിയ എല്‍ദോസ്, ലിസി മോന്‍സി, ജോമോള്‍ ജോഷി, എന്നിവര്‍ നേതൃത്വം നല്കി.
സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. ഞായറാഴ്ച ക്രാക്കാവിലെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായ സി. ഫൗസ്ററിനയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഡിവൈന്‍ മേഴ്സി കത്തീഡ്രല്‍ ചാപ്പലില്‍ ഡോ. തെയോഫിലോസ് മെത്രാപ്പൊലിതയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുയും കോണ്‍ഫറന്‍സ് അംഗങ്ങള്‍ അതില്‍ സംബന്ധിക്കുകയും ചെയ്തു.
തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ ക്രാക്കാവിലെ ദേവാലയങ്ങളും പഴയ പട്ടണവും സന്ദര്‍ശിച്ചു. യൂറോപ്പിലെ 13 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്നും യൂറോപ്പിലേക്ക് പഠനത്തിനും ജോലിക്കുമായി നൂറുകണക്കിന് യുവജനങ്ങള്‍ എത്തുന്ന പശ്ചാത്തലത്തില്‍ മതേതരത്തിന്റെയും അതിരുകളില്ലാത്ത സ്വാതന്ത്രത്തിന്റെയും വിശാലമായ ലോകത്തില്‍ ഉത്തരവാദിത്വബോധത്തോടെയും പ്രതിബദ്ധതയോടെയും വിശ്വാസത്തിലും ആരാധനയിലും മൂല്യബോധങ്ങളിലും ഭദ്രമായ കുടുംബ ജീവിതത്തിലും പുതിയ സാഹചര്യങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്താമെന്നും ഉള്ളതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോണ്‍ഫറന്‍സിന് നേതൃത്വം കൊടുത്തത് ഭദ്രാസന മെത്രാപ്പോലീത്ത (ചീഫ് കോര്‍ഡിനേറ്റര്‍), ഭദ്രാസന സെക്രട്ടറിയും കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറുമായ വന്ദ്യ വെട്ടിക്കാട്ടില്‍ ജോഷ്വാ റമ്പാന്, ഭദ്രാസന പിആര്‍ഒ ജോളി തുരുത്തുമ്മേല്‍, സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, കമാണ്ടര്‍ ജോര്‍ജ് പടിക്കകൂടി, ക്രാക്കാവ് ഇടവകയുടെ കണ്‍വീനേഴ്സ് ക്രിസ്റേറാ യോഹന്നാന്, അബ്ളിന് എല്‍സണ്‍, വിനീത് തോമസ്, മറ്റു ഇടവകാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
|
യുക്മ കേരളപൂരം വള്ളംകളി; ടീം രജിസ്ട്രേഷന് തുടക്കം
ലണ്ടൻ: യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കേരളാ പൂരം 2025 നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായുള്ള ടീമുകളുടെ രജിസ്ട്രേഷന് തുടക്കമായി.
അപേക്ഷകൾ സ്വീകരിക്കുന്ന സമയപരിധി ജൂൺ 7 ആണെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. പുരുഷ, വനിതാ ടീമുകൾ സമയപരിധിക്ക് മുൻപ് തന്നെ രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് 30നാണ് മത്സരം.
അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി യുക്മ കേരളപൂരം വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കിയിരുന്നു.
2018, 2019, 2022, 2023,2024 വർഷങ്ങളിലും വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു. 2024 ലെ ആറാമത് വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻഎംസിഎ ബോട്ട് ക്ലബ് നോട്ടിംഗ്ഹാമിന്റെ കിടങ്ങറയാണ് ജേതാക്കളായത്.
ഇത്തവണ പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്.വള്ളംകളി മത്സരത്തിന്റെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി ഇത്തവണ 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും.
പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ബോട്ട് റേസ് ടീം മാനേജ്മെന്റ് & ട്രെയിനിംഗ് വിഭാഗത്തില്‍ ചുമതല ഏൽപിച്ചിരിക്കുന്നത്. ഡിക്സ് ജോർജ്, ജോർജ് തോമസ്, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദാംശങ്ങൾ∙ ഓരോ ബോട്ട് ക്ലബുകള്‍ക്കും 20 അംഗ ടീമുകളെ രജിസ്റ്റര്‍ ചെയ്യാം.
പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാം.∙ കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെ വേണം മത്സരങ്ങള്‍ക്ക് ഉപയോഗിക്കാൻ. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്.∙ ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേര് പകരക്കാരായിരിക്കും.
ടീം അംഗങ്ങളെല്ലാം മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷവനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബുകള്‍ സ്ഥലപ്പേര് ഉൾപ്പെട്ടതോ അസോസിയേഷന്, ക്ലബ് എന്നിവയുടെയോ ബിസിനസ് സ്ഥാപനങ്ങളുടെയോ പേരോട് കൂടിയതോ ആകാം. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കണം. കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാകണം. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാം.
പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേര് തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേര് തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ടും കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ടും ആയിരിക്കും. ബ്രിട്ടനില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം റജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്. വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കും.
ടീം റജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: ഡിക്സ് ജോർജ്ജ് (07403312250), ജോർജ്ജ് തോമസ്സ് (07903426018), ജേക്കബ്ബ് കോയിപ്പള്ളി (07402935193). യുക്മ കേരളാപൂരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡന്റ്) : 07702862186, ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി): 07403223066 എന്നിവരെ ബന്ധപ്പെടണം
|
മാർപാപ്പയെ നേരിൽ കണ്ട് ഫ്രെഡറിക് മേർട്സും സംഘവും
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെ നേരിൽ കണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സും സംഘവും. മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനാണ് മേർട്സും സംഘവും വത്തിക്കാനിലെത്തിയത്.
മാര്‍പാപ്പയെ നേരിൽ കണ്ട് മേർട്സ് ആശംസകളും പ്രാർഥനകളും നേര്‍ന്നു. ഉപചാന്‍സലര്‍ ലാര്‍സ് ക്ലിംഗ്ബെയ്ല്‍, ബുണ്ടെസ്റ്റാഗ് പ്രസിഡന്റ് ജൂലിയ ക്ലോക്ക്നര്‍, ബുണ്ടെസ്റ്റാഗ് പ്രസിഡന്റ് അങ്കെ റെഹ്ലിംഗര്, ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി പ്രസിഡന്റ സ്റ്റീഫന്‍ ഹാര്‍ബാര്‍ത്ത്, സഭാ നേതാക്കള്‍, ചാന്‍സലറുടെ ഭാര്യ ഷാര്‍ലോട്ടെ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
|
ഇയു കമ്മീഷന് പ്രസിഡന്റുമായും ഇറ്റലി പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ജെ.ഡി. വാന്‍സ്
റോം: യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്.
റോമിലെ ചിഗി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിൽ ഇയു യുഎസ് വ്യാപാരത്തെക്കുറിച്ച് ചര്‍ച്ച നടന്നു. ട്രംപ് അധികാരമേറ്റതിനുശേഷം യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നേതാക്കളുടെ ചര്‍ച്ച.
ട്രംപിന്റെ താരിഫുകളുടെ പശ്ചാത്തലത്തില്‍ അടുത്തിടെയുണ്ടായ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും യൂറോപ്പ് ഒരു പ്രധാന സഖ്യകക്ഷിയായി തുടരുന്നുവെന്ന് ജെ.ഡി. വാന്‍സ് പറഞ്ഞു.
സ്റ്റീല്‍, അലുമിനിയം, കാറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് 25 ശതമാനം താരിഫ്, മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ "സാര്‍വത്രിക' അടിസ്ഥാന 10 ശതമാനം താരിഫ് എന്നിവ ഉള്‍പ്പെടെ നിരവധി ഇറക്കുമതി നികുതികള്‍ ട്രംപ് ഭരണകൂടം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച 90 ദിവസത്തെ ഇടവേളയില്‍ വ്യാപാര ചര്‍ച്ചകള്‍ ഒരു കരാര്‍ നല്കുന്നില്ലെങ്കില് യൂറോപ്യന്‍ യൂണിയന് 20 ശതമാനം "പരസ്പര' താരിഫ് നേരിടേണ്ടിവരും.
|
യൂറോ വിഷൻ സംഗീത മത്സരം: ഓസ്ട്രിയൻ ഗായകൻ ജെജെയ്ക്ക് കിരീടം
ബാസല്‍: സ്വിറ്റ്സര്‍ലൻഡിലെ ബാസല്‍ സെന്റ് ജേക്കബ്ഹാളെ അരീനയില്‍ നടന്ന യൂറോ വിഷന്‍ സംഗീത മത്സരത്തിന്റെ ഗ്രാന്‍ഡ് ഫൈനലില്‍ ഓസ്ട്രിയന്‍ ഗായകന് ജോഹന്നാസ് പീറ്റ്ഷ് ഒന്നാം സ്ഥാനം നേടി. "വേസ്റ്റഡ് ലവ്' എന്ന ഗാനം ആലപിച്ചാണ് ജെജെ എന്നറിയപ്പെടുന്ന ജോഹന്നാസ് പീറ്റ്ഷ് ജേതാവായത്.
ലോകത്തിലെ ഏറ്റവും വലിയ ലൈവ് മ്യൂസിക് ടെലിവിഷന്‍ പരിപാടിയായ യൂറോവിഷന്‍ സംഗീത മത്സരത്തില്‍ യൂറോപ്പിലുടനീളമുള്ള ദേശീയ ജൂറികളുടെയും ഭൂഖണ്ഡത്തിലുടനീളമുള്ള പ്രേക്ഷകരുടെയും വോട്ടുകളും പരിഗണിച്ചിരുന്നു.
ഓസ്ട്രിയ 436 പോയിന്റുകളാണ് നേടിയത്. ഡ്രാഗ് പെര്‍ഫോമര്‍ കൊഞ്ചിറ്റ വുര്സ്റ്റിന്റെ 2014ലെ വിജയത്തിനുശേഷം ഓസ്ട്രിയയ്ക്ക് വീണ്ടും ഒരു വിജയം നല്‍കിയത് ജെജെ ആണ്. 357 പോയിന്റികളാണ് ഇസ്രയേല്‍ നേടിയത്.
എസ്റ്റോണിയയ്ക്ക് 356 പോയിന്റുകളും ലഭിച്ചു. ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ് എന്നിവര്‍ നാലാം സ്ഥാനത്തെത്തി. അല്‍ബേനിയ, യുക്രെയ്ന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ ഇടം നേടി. ജര്‍മനി 151 പോയിന്റോടെ 15ാം സ്ഥാനത്തെത്തി.
26 രാജ്യങ്ങള്‍ പങ്കെടുത്തതിൽ 11 രാജ്യങ്ങള്‍ സെമിഫൈനലില്‍ പുറത്തായി. 6,500 ആളുകള്‍ ഹാളിലും 36,000 പേര് അടുത്തുള്ള സ്റ്റേഡിയത്തിലും തത്സമയ സംപ്രേഷണം കണ്ടു. യൂറോപ്പിനകത്തും പുറത്തുമായി ഏകദേശം 160 ദശലക്ഷം ആളുകളാണ് ടിവിയിലൂടെ ഷോ കണ്ടത്.
2026ല്‍ യൂറോവിഷന്‍ സംഗീതമത്സരത്തിന് വേദിയാകുന്നത് ഓസ്ട്രിയയാണ്.
|
ജർമനിയിൽ കത്തിയാക്രമണം; അഞ്ചുപേർക്കു പരിക്ക്
ബിലെഫെൽഡ്: വടക്കുപടിഞ്ഞാറൻ ജർമൻ നഗരമായ ബീലെഫെൽഡിലുണ്ടായ കത്തിയാക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു ബാറിൽ ഞായറാഴ്ച പുലർച്ചെ 4.20നായിരുന്നു സംഭവം.
ആളുകൾ കൂട്ടമായി നിൽക്കവെ ബാറിനുള്ളിലേക്ക് എത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തിയശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ ഉപേക്ഷിച്ചുപോയ ബാഗിൽനിന്നു നിരവധി രേഖകളും ഗ്യാസോലിൻ എന്നു കരുതുന്ന ഒരു കുപ്പി ദ്രാവകവും കണ്ടെത്തി.
പ്രതി 35 വയസ് തോന്നിക്കുന്ന സിറിയൻ അഭയാർഥിയാണെന്നും ഇയാൾക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
|
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ജെ. ഡി. വാൻസ്
വത്തിക്കാൻ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അന്താരാഷ്ട്ര വിഷയങ്ങളടക്കം ചർച്ചാവിഷയമായെന്ന് വത്തിക്കാൻ അറിയിച്ചു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ എട്ടാമത് രൂപത ബൈബിൾ കലോത്സവം നവംബർ 15ന് സ്കെന്തോർപ്പിൽ വച്ച് നടത്തും. ഈ വർഷത്തെ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ വെരി റവ. ഡോ. മാത്യു പിണക്കാട്ട്, കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ, കമ്മീഷൻ കോഓർഡിനേറ്റർ ആന്റണി മാത്യു, ജോയിന്റ് കോഓർഡിനേറ്റർമാരായ ജോൺ കുര്യൻ, മർഫി തോമസ്, കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, മറ്റ് ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
എല്ലാ റീജിയണുകളിലും ഒരേ രീതിയിൽ മത്സരങ്ങൾ നടക്കത്തക്ക രീതിയിലാണ് മത്സരങ്ങളുടെ നിയമാവലിയും വിഷയങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കലോത്സവങ്ങളിൽ നിന്നും ലഭിച്ചിരുന്ന നിർദേശങ്ങൾക്കനുസരിച്ച് വേണ്ട മാറ്റങ്ങൾ പുതുക്കിയ നിയമാവലിയിൽ വരുത്തിയിട്ടുണ്ട്.
റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 25ന് മുമ്പ് നടത്തേണ്ടതാണ്. ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോഓർഡിനേറ്റർസ് ഒക്ടോബർ 27ന് മുമ്പ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്.
ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർത്ഥികളാണ് രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്. മുതിർന്നവർക്കായി നടത്തിയിരുന്ന ഉപന്യാസ മത്സരത്തിന് ഈ വർഷം മുതൽ റീജിയണൽ തലത്തിൽ വിജയിച്ചു വരുന്നവർക്കാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത നേടാൻ സാധിക്കുന്നത്.
തപാൽ വഴിയുള്ള ഉപന്യാസ മത്സരങ്ങൾ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. എപ്പാർക്കി തലത്തിൽ നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബർ നാലാണ്. മത്സരത്തിനുള്ള ഷോർട്ട് ഫിലിം ഒക്ടോബർ 12 രാത്രി 12ന് മുമ്പ് കിട്ടേണ്ടതാണ്.
കണ്ടതും കേട്ടറിഞ്ഞതും പഠിച്ചതുമായ വിശ്വാസത്തെ വേദിയിൽ അവതരിപ്പിക്കുമ്പോൾ വലിയ ഒരു വിശ്വാസ പ്രഘോഷണത്തിനാണ് നാം സാക്ഷിയാവുക. നമ്മുക്ക് ലഭിച്ചിരിക്കുന്ന വിശ്വാസത്തെ ഒട്ടും കുറവ് കൂടാതെ വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ബൈബിൾ കലോത്സവങ്ങൾ നടത്തുക.
രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിലാണ് എല്ലാവർഷവും ബൈബിൾ കലോത്സവം നടത്തപ്പെടുക. ഈ വർഷത്തെ കലോത്സവ നിയമാവലിയും വിഷയങ്ങളും അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റിൽ സന്ദർശിക്കുക. ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
https://smegbbiblekalotsavam.com/?page_id=1778
|
ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി ഫ്രെഡറിക് മേർട്സ്
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ജർമന്‍ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സ് കൂടിക്കാഴ്ച നടത്തി. അധികാരമേറ്റതിനുശേഷമുള്ള മേർട്സിന്റെ ആദ്യ ഇറ്റാലിയന്‍ സന്ദര്‍ശനമാണിത്.
അനധികൃത കുടിയേറ്റവിഷയത്തിന് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. അതേസമയം, വലതുപക്ഷ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാര്‍ട്ടിയുടെ നേതാവുകൂടിയായ ജോര്‍ജിയ മെലോണിയുമായി മേർട്സ് കൂടിക്കാഴ്ച നടത്തിയതിനെതിരേ പ്രതിഷേധമുയർന്നു.
കൂടിക്കാഴ്ച ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ യൂറോപ്യന്‍ വിരുദ്ധ തീരുമാനമാണെന്നാണ് മെലോണിയുടെ ചെറിയ സഖ്യ പങ്കാളിയായ യാഥാസ്ഥിതിക ഫോര്‍സ ഇറ്റാലിയയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞത്.
കൂടിക്കാഴ്ച ആശങ്കാജനകം എന്ന് മെലോണിയുടെ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാര്‍ട്ടിയിലെ ഇറ്റലിയിലെ യൂറോപ്യന്‍ കാര്യ മന്ത്രി ടോമാസോ ഫോട്ടി എന്നും വിശേഷിപ്പിച്ചു. ഒരു സര്‍ക്കാരിനെയല്ല, ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണിതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, അധനികൃത കുടിയേറ്റക്കാരെ തടയാന്‍ ജര്‍മനി അതിര്‍ത്തി പരിശോധന കര്‍ശനമാക്കി. ജര്‍മനിയുടെ കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളെ ഓസ്ട്രിയ പിന്തുണയ്ക്കുന്നുണ്ട്.
|
യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ: അവാർഡ് തിളക്കത്തിൽ മലയാളി
ലണ്ടൻ: യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള "ടംഗ്സ് ഓൺ ഫയർ ഫ്ലെയിം' അവാർഡ് മലയാളിക്ക്. ഡോ. രാജേഷ് സംവിധാനം ചെയ്ത "സ്ലെവ്സ് ഓഫ് ദ എംപയർ' എന്ന ഡോക്യുമെന്ററിക്കാണ് രാജ്യാന്തര പുരസ്കാരം ലഭിച്ചത്.
യുകെയിൽ വിവിധ സ്ഥലങ്ങളിലായി ഈ മാസം ഒന്ന് മുതൽ പത്തുവരെ നീണ്ടുനിന്ന ഇരുപത്തിയേഴാമത് ടംഗ്സ് ഓൺ ഫയർ ഫ്ലേയിം ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
1997ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ ടംഗ്സ് ഓൺ ഫയർ സിനിമ മേഖലയിൽ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം പ്രദർശിപ്പിക്കുന്ന 27ാമത് ചലച്ചിത്രോത്സവത്തിന്റെ തീം "ആഗ്രഹവും, അവകാശവും' എന്നതായിരുന്നു.
മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും ടംഗ്സ് ഓൺ ഫയർ നിലകൊള്ളുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ആണ് സ്ലെവ്സ് ഓഫ് ദി എംപയർ.
അക്കാലഘട്ടത്തിന്റെ നിറവും മണവും തനിമയും ശബ്ദവും വേഷവും ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ലാക്ക് ആൻഡ് വൈറ്റിലാണ് തയാറാക്കിയിരിക്കുന്നത്. ഏറെ പരിശ്രമിച്ചിട്ടാണ് തൊഴിലാളികളെ അഭ്രപാളിയിൽ പകർത്താൻ അനുമതി കിട്ടിയതെന്നും ചിത്രം പൂർത്തിയാക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടിവന്നുവെന്നും രാജേഷ് പറഞ്ഞു.
രാജേഷ് ജെയിംസ് കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും ചലച്ചിത്ര ഗവേഷകനുമാണ്. 2017ൽ രാജേഷ് റിയാദ് വാഡിയ പുരസ്കാര സമിതിയുടെ ഇന്ത്യയിലെ "ബെസ്റ്റ് എമേർജിംഗ് ഫിലിം മേക്കർ' പുരസ്കാരം നേടിയിരുന്നു.
2018ൽ മുംബൈയിലെ കാശിഷ് ഇന്റർനാഷനൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്' മികച്ച ഡോക്യുമെന്ററിക്കുള്ള കെഎഫ് പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി പുരസ്കാരവും 2020ൽ ഇൻ തണ്ടർ ലൈറ്റ്നിംഗ് ആൻഡ് റെയിൻ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജ് ഇംഗ്ലിഷ് അധ്യാപകനായ ഡോ. രാജേഷ്, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എളുക്കുന്നേൽ ജെയിംസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എംഎ കോളജ് അസി. പ്രഫസറാണ്.
മകൻ നെയ്തൻ. ഡോക്യുമെന്ററികളെ ഏറെ പ്രണയിക്കുന്ന കലാകാരനും ഗവേഷകനുമായ ഡോ. രാജേഷ് ജെയിംസിന് അധ്യാപനവും ഡോക്യുമെന്ററിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുവാനാണ് താത്പര്യം.
|
ബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു
ലണ്ടൻ: ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസിയുടെ എല്ലാ ചാനലുകളും 2030 കളോടെ സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി.
മാധ്യമരംഗത്തെ അധികായരായ ബിബിസിയുടെ പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കി ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നാണു പ്രഖ്യാപനം.
2024 ജനുവരി എട്ടു മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ(എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ നീക്കം.1922 ലാണു ബിബിസി സ്ഥാപിതമായത്. 1927ലെ പുതുവത്സര ദിനത്തിൽ പ്രവർത്തനമാരംഭിച്ചു.
21,000ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
|
അയർലൻഡിൽ അന്തരിച്ച സാം ചെറിയാന്റെ സംസ്കാരം തിങ്കളാഴ്ച
ഡബ്ലിൻ: ഫിൻഗ്ലാസിൽ അന്തരിച്ച മലയാളി സാം ചെറിയാൻ തറയിലിന്റെ(50) സംസ്കാരം തിങ്കളാഴ്ച അയർലൻഡിൽ നടക്കും. രാവിലെ 11ന് ഡബ്ലിൻ ഡാർഡിസ്ടൗണിൽ (കെ67 എച്ച്പി26) സംസ്കാരം നടക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ 3.30 വരെ റാത്ത്മൈൻസ് സെൻമേരിസ് കോളജ് ചാപ്പലിൽ(D06 CH79) പൊതുദർശനവും ഫ്യൂണറൽ സർവീസും നടക്കും.
വി.ഒ. ചെറിയാന്റെയും ഏലിയാമ്മയുടെയും മകനായ സാം സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.
സാമൂഹിക സാംസ്കാരിക കായികരംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തി വന്ന ചെറിയാന്റെ വിയോഗം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
ഭാര്യ ബിന്ദു. മക്കൾ: ഷെർലിൻ, ആർലിൻ, കെവിൻ, ആഷ്ലിൻ.
|
ലയയ്ക്കും കുടുംബത്തിനും സ്നേഹതണലായി സെന്റ് മേരീസ് സീറോമലബാർ കാത്തലിക് കമ്യൂണിറ്റി വാട്ടർഫോർഡ്
വാട്ടർഫോർഡ്: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മേപ്പാടിയിലെ ജിഎസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ലയയ്ക്കും കുടുംബത്തിനും പുതിയൊരു ഭവനം എന്ന സ്വപ്നത്തിന് കൈത്താങ്ങായി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ കാത്തലിക് കമ്യൂണിറ്റി.
ഇടവകാംഗമായ ആഷ്ലിൻ ഡിപിന്റെ പിതാവ് സണ്ണി വണ്ടന്നൂർ പാലാകുളിയിൽ സൗജന്യമായി നൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് ഏകദേശം 18 ലക്ഷത്തോളം രൂപ ചെലവിൽ പുതിയ ഭവനം നിർമിക്കപ്പെട്ടത്.
"കരുണയല്ലിത് കടമയാണ്' എന്ന ആശയത്തിന് പിന്തുണയുമായി ജോമോൻ കാക്കനാട്ടച്ചന്റെ നേതൃത്വത്തിൽ ഇടവക സമൂഹം ഒന്നടങ്കം ഒരുമയോടെ ഒന്നുചേർന്നതോടെ ആ സ്വപ്നം യാഥാർഥ്യമായി.
ജോമോനച്ചന്റെ നേതൃത്വത്തിൽ പാരിഷ് കൗൺസിലിൽനിന്നും രൂപീകരിച്ച 12 അംഗ കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളായ ലൂയിസ്, ടോം, ടെഡി, ജോസ്മോൻ, ജോജോ, സൈജു, എബി, ലിനറ്റ്, മനോജ്, അമിത്, രേഖ, സൗമ്യ എന്നിവരുടെ മേൽനോട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചു.
വ്യാഴാഴ്ച കുടുംബാംഗങ്ങൾക്ക് പുതിയ വീടിന്റെ താക്കോൽ ജോമോനച്ചൻ കൈമാറി. മാനന്തവാടി കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് വീടിന്റെ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു.
ദുരിതം അനുഭവിച്ച ഒരു കുടുംബത്തിന് ഭവനമൊരുക്കിയ സെന്റ് മേരിസ് സീറോമലബാർ ഇടവകയുടെ കൂട്ടായ പ്രവർത്തനത്തെ ജോമോനച്ചൻ പ്രശംസിച്ചു.
ഉദാരതയും ആത്മാർഥതയും നിറഞ്ഞ ഇടവകാ സമൂഹത്തിന്റെ സഹകരണം കൊണ്ട് മാത്രമാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യമാക്കിയതെന്നും ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അടയാളമായി ഈ സ്നേഹഭവനം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
|
വടക്കൻ ഇറ്റലിയിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത
റോം: വടക്കൻ ഇറ്റലിയിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. ഒക്ടോബറോടെ നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഗാർഡ തടാകം, മിലാൻ, വെനീസ് എന്നിവ ഉൾപ്പെടുന്ന വടക്കൻ ഇറ്റലി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പുതിയ തീരുമാനം സഞ്ചാരികളെ വലയ്ക്കും.
താഴ്വരയിലെ വായുമലിനീകരണം തടയുന്നതിനാണ് ഈ നടപടി. ജനസാന്ദ്രത, വ്യവസായം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ കാരണം ഈ മേഖലയിൽ വായുമലിനീകരണം രൂക്ഷമാണ്.
|
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ "നഴ്സസ് ഡേ സെലിബ്രേഷൻ' ഇന്ന് ഹാർലോയിൽ
ഹാർലോ: യുക്മ നേഴ്സസ് ഫോറമും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണും സംയുക്തമായി നടത്തുന്ന നഴ്സസ് ഡേ സെലിബ്രേഷൻ ഇന്ന് ഹാർലോയിൽ നടക്കും. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും.
യുകെയിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിധ്യമരുളുന്ന നഴ്സിംഗ് പ്രഫഷണൽസിനെ അണിനിരത്തിയും അനുമോദിച്ചും സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച് ഹാൾ വേദിയാകും.
യുകെയിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും എൻഎംസി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും നഴ്സിംഗ് പ്രഫഷൺ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ യുക്മയുടെ ബാനറിൽ ഏറ്റവും വലിയ നെറ്റ്വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്. അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്.
രാവിലെ 8.45ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 9.15ന് പരസ്പരം പരിചയപ്പെടലും ഒമ്പതരയോടെ നേഴ്സസ് ദിനാഘോഷ ഉദ്ഘാടന കർമവും തുടർന്ന് പ്രോഗ്രാം ആരംഭിക്കുകയും ചെയ്യും.
പ്രഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, ഡിജെ, കമ്യൂണിറ്റി ബിൽഡിംഗ് ഒപ്പം വിജ്ഞാനപ്രദവും വിദ്യാഭ്യാസപരവും വിനോദപരവും പ്രൗഢവുമായ നഴ്സസ് ദിനാഘോഷമാണ് യുഎൻഎഫ് ഒരുക്കുന്നത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെയും യുക്മ നഴ്സസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ഹാർലോ മലയാളി അസോസിയേഷനുമായി ചേർന്ന് അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലേക്ക് സംഘാടക സമിതി ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോബിൻ ജോർജ് 07574674480, ഷിന്റോ സ്കറിയ 07459134878.
വേദി: Church of Our Lady of Fatima, The Presbytery, Howard Way, Harlow, CM20 2NS.
|
ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി മലയാളി നഴ്സ് പ്രബിൻ ബേബി
ലണ്ടൻ: അന്തരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ ഇരട്ടി മധുരവുമായി സ്റ്റീവനേജിൽ നിന്നുള്ള മലയാളി നഴ്സ് പ്രബിൻ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ലിസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രബിൻ ബേബിക്കാണ് ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി പ്രവേശനം കിട്ടിയത്.
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ അംഗവും മുൻ ഭാരവാഹിയുമാണ് പ്രബിൻ. ആതുര സേവന രംഗത്തെ പ്രവർത്തന മികവിനും അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരമായിട്ടാണ് ഗാർഡൻ പാർട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിർദേശിച്ചതും പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും.
ഗാർഡൻ പാർട്ടിയിൽ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, രാജ്ഞി കാമില, രാജകുമാരി ആനി, പ്രിൻസ് എഡ്വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ രാജ കുടുംബത്തിലെ ഉന്നത വ്യക്തികൾ നേതൃത്വം വഹിച്ചു.
ബഹുമുഖ പ്രതിഭകളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായ നിരവധി പ്രമുഖർ ഗാർഡൻ പങ്കുചേർന്നിരുന്നു. കമ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകൾക്ക് നന്ദി പറയുന്നതിനും അവരുടെ പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതൽ രാജകുടുംബം ഗാർഡൻ പാർട്ടികൾ വർഷം തോറും നടത്തിവരുന്നുണ്ട്.
ഗാർഡൻ പാർട്ടി ദിനങ്ങളിൽ ഉച്ച കഴിഞ്ഞു മൂന്നിന് കൊട്ടാര കവാടങ്ങൾ തുറക്കുകയും അതിഥികളുടെ പ്രവേശനം ആരംഭിക്കുകയും ചെയ്യും. അതിഥികളുടെ പ്രവേശനം തുടങ്ങി ഒരു മണിക്കൂറിനു ശേഷം രാജകുടുംബത്തിലെ അംഗങ്ങൾ എത്തുകയും സൈനിക ബാൻഡ് ദേശീയഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുക.
തുടർന്ന് രാജ കുടുംബം അതിഥികളെ നേരിൽക്കാണുവാൻ സമയം കണ്ടെത്തും. ഗാർഡൻ പാർട്ടിയിൽ സാധാരണ നൽകുന്നത് ചായ, സാൻഡ്വിച്ചുകൾ, ക്രീമും ജാമും ചേർത്ത റൊട്ടികൾ, വിക്ടോറിയ സ്പോഞ്ച് കേക്കുകൾ അടക്കം ഇനങ്ങളാണ്.
പലപ്പോഴും സ്വാദിഷ്ടമായ കസ്റ്റാർഡ് നിറച്ച പൈ, മിനിപൈ കൂടാതെ മറ്റു ചെറുപലഹാരങ്ങളും നല്കപ്പെടാറുണ്ട്. കൊട്ടാരത്തിലെ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബങ്ങളടക്കം വിശിഷ്ഠ വ്യക്തികൊളോടൊപ്പം സമയം ചെലവഴിക്കുവാൻ കിട്ടുന്ന അവസരമാണ് മുഖ്യം.
ഈസ്റ്റ് ആൻഡ് നോർത്ത് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള സ്റ്റീവനേജ് ലിസ്റ്റർ ആശുപത്രിയിൽ നേഴ്സായ പ്രബിൻ ബേബി തിരുവല്ല സ്വദേശിയാണ്. യുകെയിൽ എത്തി അഞ്ചു വർഷത്തിനിടെ തന്നെ, തന്റെ മിടുക്കും സംഘാടക പാഠവവും നഴ്സിംഗ് മേഖലകളിലും സഹപ്രവർത്തകർക്കിടയിലും ട്രസ്റ്റിലും ശ്രദ്ധേയമാക്കുവാൻ പ്രബിനു കഴിഞ്ഞിരുന്നു.
നവാഗതരായ ജോലിക്കാരുടെ ഉന്നമനത്തിനും സഹായത്തിനും പ്രശംസനീയമായ തലത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളും ആകർഷകമായ നേതൃത്വ പാഠവവും മനസിലാക്കി ട്രസ്റ്റ് പ്രസ്തുത മേഖലയിൽ കോഓർഡിനേറ്ററാക്കി ഉയർത്തിയ പ്രബിൻ, പേഷ്യന്റ് എക്സ്പീരിയൻസ് നഴ്സായിട്ടാണ് ജോലി നോക്കുന്നത്.
സ്റ്റീവനേജിലെ ലിസ്റ്റർ ആശുപത്രിയിൽ കേരള ദേശീയോത്സവമായ തിരുവോണം പ്രത്യേകമായി സംഘടിപ്പിക്കുവാനും അതിനായി വർഷത്തിൽ ഒരു ദിനവും വേദിയും ഒരുക്കുവാനും ആവശ്യമായ ഫണ്ട് സംഘടിപ്പിക്കുവാനും സദ്യയടക്കം വിളമ്പുവാനും കഴിഞ്ഞത് പ്രബിന്റെ ഇടപെടലിലൂടെയാണ്.
|
ലെസ്റ്റർ സംഗീത സദസും ലണ്ടൻ മലയാള സാഹിത്യവേദിയും സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം 25ന്
ലെസ്റ്റർ: ലെസ്റ്ററിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ലെസ്റ്റർ സംഗീത സദസും ലണ്ടൻ മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം " സംഗീതസന്ധ്യ 2025' ഈ മാസം 25ന് വൈകുന്നേരം മൂന്ന് മുതൽ ലെസ്റ്ററിലെ ബ്രൗൺസ്റ്റോണിലെ വെസ്റ്റ് സോഷ്യൽ സെന്ററിൽ വച്ച് നടക്കും.
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയിൽ യുകെയിലെ സംഗീത രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഗായകരായ അനീഷ് ജോൺ, ജിബി ഗോപാലൻ, ദിലീപ്, ബാബു, ആദിൽ ബഷീർ എന്നിവർ പ്രസിദ്ധ ഗായകൻ പി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ ആലപിക്കും.
റിനു (കീബോർഡ്), വിഷ്ണുരാജ് (വയലിൻ), ആദിൽ ബഷീർ (ഹാർമോണിയം), സാബു ജോസ് (ഗിറ്റാർ), ജോർജ് തോമസ് (തബല), പ്രഫുൽ ജോർജ് (ഡ്രം) എന്നിവർ വേദിയിൽ അണിനിരക്കും.
പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ സാബു ജോസ് (07809211405), റജി നന്തികാട്ട് (07852437505 ) എന്നിവരെ ബന്ധപ്പെടുക.
|
"റിഥം 25' നൃത്ത സംഗീത നിശ 31ന് ലിവർപൂളിൽ
ലിവർപൂൾ: യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവർപൂളിൽ റിഥം 25 എന്ന പേരിൽ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. ഈ മാസം 31 നാണ് പ്രസ്തുത പരിപാടി അരങ്ങേറ്റം കുറിക്കുന്നത്.
യുകെയിലെ സംഗീത വേദികളിലെ നിറസാന്നിധ്യങ്ങളും റിഥം യുകെ ഷോ സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവർപൂൾ), റോയ് മാത്യു (മാഞ്ചസ്റ്റർ), ഷിബു പോൾ (മാഞ്ചസ്റ്റർ), ജിനിഷ് സുകുമാരൻ (മാഞ്ചസ്റ്റർ) എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാൻ പിടിക്കുന്നത്
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയർലൻഡിൽ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവർപൂളിലെ കാർഡിനൻ ഹെന്നൻ സ്കൂളിലെ വമ്പൻ സ്റ്റേജിൽ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കും.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ചലച്ചിത്ര താരം ഡിസ്നി ജെയിംസ് ആണ് മുഖ്യാതിഥി. യുക്മ ട്രഷറർ ഷീജോ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങിയവരും അതിഥികളായെത്തും.
പരിപാടിയിലേക്ക് എല്ലാ കലാപ്രേമികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
വിന്‍സിയുടെ കുടുംബത്തിന് കെെത്താങ്ങാവാനൊരുങ്ങി ഗ്ലോസ്റ്റര്‍ മലയാളി സമൂഹം
ഗ്ലോസ്റ്റര്‍: അമ്മയുടെ വിയോഗത്തിൽ പതറിപ്പോയ കുഞ്ഞുങ്ങൾക്ക് കെെത്താങ്ങാവാൻ ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. കഴിഞ്ഞദിവസമാണ് ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി റിജോ മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി യാത്രയായത്.
ഒരു വര്‍ഷത്തിലേറെയായി കാന്‍സര്‍ ബാധിച്ചിരുന്ന വിന്‍സി തന്റെ ശാരീരിക വേദനകളെ പ്രതീക്ഷകളോടെയാണ് നേരിട്ടത്. അസുഖങ്ങളെല്ലാം മാറി, ഒരു സാധാരണ കുടുംബജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വിന്‍സിയും കുടുംബവും.
ഏകദേശം രണ്ട് വര്‍ഷം മുമ്പ് മാത്രം യുകെയില്‍ എത്തിയ വിന്‍സിയും കുടുംബവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധമാണ് പുലര്യിരുന്നത്. സ്ട്രൗഡിലെ സ്കൂളില്‍ ഒന്‍പത്, എട്ട്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ് വിന്‍സിയുടെ മക്കളായ അന്നയും ഏഞ്ചലും ആഗ്നയും.
തന്റെ ശാരീരിക വേദനയേക്കാള്‍ വിന്‍സിയിയെ അലട്ടിയിരുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. യുകെയിലേക്ക് വരുന്നതിനു വേണ്ടിയെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ കുടുംബം വീണ്ടും പരീക്ഷണത്തിന് ഇരയായത്.
തുടര്‍ന്ന് ചികിത്സയ്ക്കായും നാട്ടിലേക്കുള്ള അനുബന്ധ യാത്രകള്‍ക്കായും കടമായും അല്ലാതെയും വലിയൊരു തുക അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. വിന്‍സിയെ നഷ്ടപ്പെട്ട തീരാവേദനക്കൊപ്പം തുടര്‍ന്നുള്ള അവരുടെ യുകെ ജീവിതവും ആശങ്കയിലായിരിക്കുന്നു.
ഈ അവസരത്തിലാണ് വിന്‍സിയുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കാൻ ഗ്ലോസ്റ്റര്‍ഷെയറിലെ മലയാളി സമൂഹം തീരുമാനിച്ചത്. എല്ലാ അസോസിയേഷന് അംഗങ്ങളും ഒരേ സ്വരത്തോടെ ഈ ദൗത്വത്തിന് പിന്തുണയുമായി എത്തുകയായിരുന്നു.
ഗ്ലോസ്റ്റര്‍ഷെയറിലെ സെന്റ് മേരീസ് പള്ളിയും ജിഎംഎ, കെസിഎ, ജിഎംസിഎ, കേരളീയം മാക് ചെൽട്ടൺഹാം എന്നിങ്ങനെ എല്ലാ മലയാളി സംഘടനകളും ഒത്തൊരുമിച്ച് കുടുംബത്തിനായി കൈകോര്‍ക്കുകയാണ്.
ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന് ഭാരവാഹികളായ അനിൽ തോമസ്, ബിസ് പോൾ മണവാളൻ, ലിജോ ജോർജ്, മനോജ് സെബാസ്റ്റ്യൻ, ഫിലിപ്പ് കണ്ടോത്ത്, ജിജി ജോൺ, പി.എ. വിനോയ്, ലോറൻസ് പെല്ലിശേരി, ആന്റണി ജെയിംസ്, ജെഗി ജോസഫ് തുടങ്ങിയവർ ചേർന്ന് ഒരു മീറ്റിംഗ് കൂടിയിരുന്നു.
ചര്‍ച്ചയില്‍ വിന്‍സിയുടെ കുടുംബത്തെ സഹായിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളുടെ ഭാവി ഉറപ്പുവരുത്തുന്നതിനും വേണ്ടി ഗ്ലോസ്റ്റര്‍ഷെയര്‍ കേന്ദ്രീകരിച്ച് ഒരു ഫണ്ട് റേസിംഗ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എല്ലാവരും ഈ ചാരിറ്റിയുടെ ഭാഗമാകണമെന്ന് സെന്റ് മേരീസ് സീറോമലബാർ കാത്തലിക് ചർച്ച്, ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ, കേരള കൾച്ചറൽ അസോസിയേഷൻ, ഗ്ലോസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ, കേരളീയം, മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൺഹാം എന്നിവയുടെ ഭാരവാഹികൾ അഭ്യർഥിച്ചു.
|
യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമം: ടിക്കറ്റ് പ്രകാശനം ശനിയാഴ്ച
ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കാത്തലിക് മിഷനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം വാഴ്വ് 2025ന്റെ ടിക്കറ്റ് പ്രകാശനം ശനിയാഴ്ച രാവിലെ 10ന് ബർമിംഗ്ഹാമിൽ മാർ അപ്രേം മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന കുർബാനയ്ക്കു ശേഷം നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ജനറൽ കൺവീനർ അഭിലാഷ് തോമസ് മൈലപ്പറമ്പിൽ, കൺവീനർ ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുംകൽ, ജോയിന്റ് കൺവീനർ സജി രാമചനാട്ട്,
യുകെയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ക്നാനായ വൈദികർ, നിരവധി വിശ്വാസികൾ, 15 ക്നാനായ മിഷനുകളിലെ കൈക്കാരന്മാർ, വിവിധ കമ്മിറ്റികളുടെ കോഓർഡിനേറ്റർമാർ എന്നിവരുടെ സാന്നിധ്യത്തിൽ മെഗാ സ്പോൺസർ, ഗ്രാൻഡ് സ്പോൺസർ, ഡയമണ്ട് ഫാമിലി ടിക്കറ്റ്, പ്ലാറ്റിനം ഫാമിലി ടിക്കറ്റ് എന്നിവ പ്രകാശനം ചെയ്യും.
ഫൈനാൻസ് കമ്മിറ്റി കൺവീനർ റെമി ജോസഫ് പഴയിടത്ത്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ എബി നെടുവാമ്പുഴ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ടിക്കറ്റ് പ്രകാശനത്തിന് നേതൃത്വം നൽകും.ഒക്ടോബർ നാലിന് ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്ററിലാണ് വാഴ്വ് 2025 നടക്കുന്നത്.
കോട്ടയം അതിരൂപതയിലെ മെത്രന്മാരും, യുകെയിലെ ക്നാനായ വൈദികരുടെയും കാർമികത്വത്തിൽ കുർബാനയോടെ സംഗമത്തിന് തുടക്കമാകും. തുടർന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ അരങ്ങേറും.
15 ക്നാനായ മിഷനുകളിൽ നിന്നുള്ള കൈക്കാരന്മാർ, പാസ്റ്റർ കൗൺസിൽ, ഹെഡ് ടീച്ചേഴ്സ് എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സംഗമത്തിനായി നടക്കുന്നത്.
|
കാൻസ് ആർട്ട് ബിനാലെ: മലയാളി അനഖ നായരെ തെരഞ്ഞെടുത്തു
കാൻസ്: ഫ്രാൻസിലെ കാനിൽ നടക്കുന്ന 78ാമത് കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഈ മാസം 16 മുതൽ 18 വരെ നടക്കുന്ന 2025ലെ കാൻസ് ആർട്ട് ബിനാലെയിലേക്ക് മലയാളി കലാകാരിയായ ഒറ്റപ്പാലം സ്വദേശി അനഖ നായർ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു.
ലോകമെമ്പാടും തെരഞ്ഞെടുക്കപ്പെട്ട 50 കലാകാരന്മാരിൽ, അമേരിക്കയെ പ്രതിനിധീകരിക്കുന്ന ഏക മലയാളി കലാകാരിയും, ഈ അഭിമാനകരമായ ആഗോള പരിപാടിയിൽ ആദരിക്കപ്പെടുന്ന ചുരുക്കം ചില വനിതാ കലാകാരികളിൽ ഒരാളുമാണ് അനഖ.
അനഖയെ തുടർച്ചയായി രണ്ടാമത്തെ തവണയാണ് കാൻ ആർട്ട് ബിനാലെയിലേക്ക് തെരഞ്ഞെടുക്കുന്നത്. കലയും സാങ്കേതികവിദ്യയും സുഗമമായി സന്തുലിതമാക്കുന്ന ഒരു ബഹുമുഖ പ്രഫഷണലാണ് അനഖ നായർ.
15ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആഗോളതലത്തിൽ സജീവമായ ഒരു സ്ഥാപനമായ കലാതൃഷ്ണ ആർട്സ് സെന്ററിന്റെ (കെഎസി) സ്ഥാപകയും ആർട്ടിസ്റ്റിക് ഡയറക്ടറുമാണ് അവർ.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു നർത്തകിയും അവതാരകയുമായ അനഖ, ഇന്റർനാഷണൽ ഡാൻസ് ആൻഡ് ആർട്ട് കൗൺസിൽ, അമേരിക്കൻ ഫെഡറേഷൻ ഓഫ് ആർട്സ് എന്നിവയിൽ അഭിമാനകരമായ അംഗവും നാഷണൽ ഡാൻസ് കോച്ച്സ് അവാർഡുകളിൽ 2025ലെ ഓൾസ്റ്റാർ ഡാൻസ് കോച്ച് നോമിനിയുമാണ്.
അനഖയുടെ കലാപരമായ യാത്രയ്ക്കൊപ്പം, യുഎസ്എയിലെ ഒരു പ്രമുഖ മൾട്ടിനാഷണൽ നഴ്സറിയിൽ പ്രിൻസിപ്പൽ എൻജിനിയറായി ജോലി ചെയ്യുന്നു.
|
രാജു കുന്നക്കാടിന് പുരസ്കാരം സമര്‍പ്പിച്ചു
ഏറ്റുമാനൂര്‍: സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതന് സ്മാരക സാഹിത്യഅവാര്‍ഡ് അയര്‍ലൻഡ് പ്രവാസിയായ രാജു കുന്നക്കാടിനു സമര്‍പ്പിച്ചു.
കോട്ടയം മാറ്റൊലിക്കുവേണ്ടി രചിച്ച "ഒലിവ് മരങ്ങള്‍ സാക്ഷി' എന്ന നാടകമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജി. പ്രകാശിന്റെ അധ്യക്ഷതയില്‍ ലൈബ്രറി ഹാളില്‍ കൂടിയ സമ്മേളനം സിനിമാ സംവിധായകന് ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു.
അവാര്‍ഡ് തുകയായ 25,000 രൂപയും ഫലകവും സാക്ഷ്യപത്രവും രാജുവിനു നടന് കോട്ടയം പുരുഷൻ സമ്മാനിച്ചു. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2024 ലെ രാജന് പി. ദേവ് പുരസ്കാരവും ചടങ്ങിൽ രാജു കുന്നക്കാടിനു സമര്‍പ്പിച്ചു.
കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഹരി ഏറ്റുമാനൂര്‍, കെ.എം. രാധാകൃഷ്ണപിള്ള, പ്രസിഡന്റ് സതീഷ് കാവ്യധാര, അഡ്വ. കെ.ആര്. അനില, രുഗ്മിണി വിജയന് എന്നിവര്‍ പ്രസംഗിച്ചു.
|
മാതാവിലൂടെ ഈശോയിലേക്കെന്നതാവണം നമ്മുടെ ലക്ഷ്യം: മാർ സ്റ്റീഫൻ ചിറപ്പണത്ത്
ഡബ്ലിൻ: മാതാവിലൂടെ ഈശോയിലേക്കെന്നതാവണം നമ്മുടെ ലക്ഷ്യമെന്ന് മാർ സ്റ്റീഫൻ ചിറപ്പണത്ത്. നമ്മുടെ കുടുംബത്തിലെ കുറവുകൾ ആദ്യം അറിഞ്ഞ് നമ്മുക്കായി മധ്യസ്ഥം വഹിക്കുന്നയാളാണ് പരിശുദ്ധ അമ്മയെന്നും ബിഷപ് പറഞ്ഞു.
അയർലൻഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ വി. കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്.
പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പയുടെ മാതൃസ്നേഹം ഉദാഹരണമായി പറഞ്ഞ ബിഷപ്, മാർപാപ്പയുടെ ഓരോ വിദേശയാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ. മാതാവിന്റെ നാമത്തിലുള്ള ബസലിക്കയിലായിരുന്നെന്ന് പറഞ്ഞു. അവസാനം പ. പിതാവിന്റെ അന്ത്യവശ്രമവും ആ മാതൃസന്നിധിയിലായി.
അയർലൻഡ് സീറോമലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് തീർഥാടനം ഭക്തിസാന്ദ്രമായി. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഏഴായിരത്തോളം വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിലെത്തി.
നോക്ക് ബസലിക്കയിലാണ് ദിവ്യബലി അർപ്പണം നടന്നത്. വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായിരുന്നു.
അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, മുൻ നാഷണൽ കോഓർഡിനേറ്ററും എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ വികാരി ജനറാളുമായ മോൺ. ആന്റണി പെരുമായൻ, തീർഥാടനത്തിന്റെ കോഓർഡിനേറ്റർ ഫാ. ബാബു പരത്തേപതിക്കയ്ക്കൽ,
റീജിയണൽ കോഓർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ഇരുപത്തഞ്ചോളം വൈദീകരും സഹകാർമികരായിരുന്നു.
സഭായോഗം സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയായിരുന്നു തീർഥാടനത്തിന്റെ മാസ്റ്റർ ഓഫ് സെറിമണി. പ്രത്യാശയുടെ തീർഥാടകർ എന്ന ജൂബിലി 2025ന്റെ തീം ആയിരുന്നു ഈ തീർഥാടനത്തിനും.
സീറോമലബാർ സമൂഹം ഐറീഷ് കമ്യൂണിറ്റിക്കും ആരോഗ്യ പരിപാലന മേഖലയിലും ക്രിസ്തീയ വിശ്വാസമേഖലയിലും ചെയ്യുന്ന സേവനങ്ങൾക്ക് നന്ദിപറഞ്ഞ് എല്ലാ വിശ്വാസികളേയും നോക്ക് തീർഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് നോക്ക് അന്താരാട്ര തീർഥാടന കേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബോൺസ് സംസാരിച്ചു.
ഈ വർഷം അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽ നിന്ന് ആഘോഷമായ വി. കുർബാനസ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ബിഷപ് വി. കുർബാന നൽകി.
അയർലൻഡിലെ എല്ലാ കുർബാന സെന്ററുകളിൽനിന്നുമുള്ള അൾത്താര ബാലന്മാരും കുർബാനയിൽ പങ്കെടുത്തു. അഞ്ച് കുട്ടികളുള്ള സോർഡ്സിലെ ദിലീപ് മാത്യു സൗമ്യാ ജോസ് ദമ്പതികളേയും ഡെറിയിൽ നിന്നുള്ള ജിബിമോൻ ജോസ് അനുഗ്രഹ തോമസ് ദമ്പതികളേയും തദ്ദവസരത്തിൽ ആദരിച്ചു.
ഓൾ അയർലൻഡ് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ഐറിൻ ലിജോ (വാട്ടർഫോർഡ്), അമോസ് ഷാജി (ബെൽ ഫാസ്റ്റ്), നാതൻ സിജു (ലിമെറിക്ക്), ഏഴാം ക്ലാസുകാരായ ജോനാ മേരി ജിയോ (ഗാൽവേ), ജോഹാൻ ജേക്കബ് അബിൻ (സോർഡ്സ്),
എവിലിൻ ജിനേഷ് (ഫിബ്സ്ബറോം), ജോയൽ വർഗീസ് (ബ്രേ), പത്താം ക്ലാസുകാരായ ഐലിൻ റോസ് ജെയ്സ് (റ്റുള്ളുമോർ), അന്ന ജെസ്റ്റിൻ (ലിമെറിക്ക്), ഡാനിയ ഡിലോൺ (കിൽക്കെനി), പത്രണ്ടാം ക്ലാസുകാരായ എമ്മാനുവേൽ ജിസ് (റ്റുള്ളുമോർ), റൈയാന റിജു (ഡെറി), ആൽബിയ മാർട്ടിൻ (സോർഡ്സ്) എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം അയർലൻഡിലെ ലീവിംഗ് സേർട്ട് പരീക്ഷകളിലും നോർത്തേൻ അയർലൻഡിലെ, എ ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡും ബിഷപ് വിതരണം ചെയ്തു.
അവാർഡിന് അർഹരായവർ
ലീവിംഗ് സേർട്ട്: മൈക്കിൾ സുനിൽ (ബ്യൂമൗണ്ട്), എ ലെവൽ: അലക്സ് ഷാജി (ബെൽ ഫാസ്റ്റ്), ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയികളായ ഇവ ജോയൽ പ്രിൻസ് (കാസിൽബാർ), എൽസ സുമോദ് (നാസ്), ജോയൽ വർഗീസ് (ബ്രേ), ഇമ്മാനുവേൽ സക്കറിയ (ലിമറിക്ക്), നിഷ ജോസഫ് (ഫിബ്സ്ബറോ) എന്നിവരും
ബൈബിൾ ക്വിസ് നാഷണൽ ഗ്രാന്റ് ഫിനാലയിൽ വിജയികളായ കാസിൽബാർ കുർബാന സെന്റർ (ഒന്നാം സ്ഥാനം), ഫിബ്സ്ബറോ (രണ്ടാം സ്ഥനം), റ്റുള്ളുമോർ (മൂന്നാം സ്ഥാനം) ടീമുകളും ബിഷപിൽ നിന്ന് ടോഫികൾ ഏറ്റുവാങ്ങി.
കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമ്മാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു.
ലൂക്കൻ കുർബാനസെന്റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.
ചെറുപുഷ്പം മിഷൻ ലീഗ് ടീഷർട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോമലബാർ യൂത്ത് മൂവ്മെന്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി.
മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തിൽ വന്ന കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.
പ്രദക്ഷിണത്തിന് ഗാൾവേ റീജണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിൻ റീജയണും നേതൃത്വം നൽകി. തുടർന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്, ചെറുപുഷ്പം മിഷൻ ലീഗ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ദിവ്യകാരുണ്യ ആരാധനയും ജപമാലയും ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയയും മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും പിതാവിന്റെയും ഇരുപത്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർഥാടകർക്ക് വേറിട്ട അനുഭവമായി.
2026ലെ നാഷണൽ നോക്ക് തീർഥാടനം മേയ് ഒന്‍പതിന് നടക്കും. നോക്കിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും പതിവ്പോലെ സീറോമലബാർ വിശുദ്ധ കുർബാനയും തിരുകർമങ്ങളും ഉണ്ടായിരിക്കും.
|
കോർക്ക് സീറോമലബാർ ചർച്ച് കമ്യൂണിറ്റി തിരുനാൾ ആഘോഷം 18ന്
ഡബ്ലിൻ: കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ ഈ മാസം 18ന് നടക്കും. ഉച്ച തിരിഞ്ഞു 2.30ന് ഫാ. ജിൽസൺ കോക്കണ്ടത്തിൽ കൊടിയുയർത്തും.
വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ പ്രസുദേന്തി വാഴ്ച, തിരുനാൾ എൽപിക്കൽ എന്നിവയോടുകൂടി ആരംഭിക്കുന്ന തിരുനാൾ തിരുകർമങ്ങൾക്കും ആഘോഷമായ തിരുനാൾ കുർബാനയ്ക്കും സീറോമലബാർ സഭയുടെ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമികനായിരിക്കും.
കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ തിരുനാൾ തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുക്കും. ഫാ. പോൾ തെറ്റയിലിന്റെ കാർമ്മികത്വത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തും.
കഴുന്ന് നേർച്ച നടത്താനും വിശുദ്ധരെ വണങ്ങുവാനും ഉള്ള പ്രത്യേക സൗകര്യം ക്രമീകരിക്കും. ആദ്യകുർബാന സ്വീകരണം നടത്തിയ കുട്ടികൾ തുവെള്ള വസ്ത്രങ്ങളിൽ അണിനിരക്കും. റിഥം ചെണ്ടമേളം ബാലിനസോൾ, ഒരുക്കുന്ന മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാർന്ന തിരുന്നാൾ പ്രദക്ഷിണത്തെ ഇമ്പമാർന്നതാക്കും.
തിരുനാളിനുവേണ്ടി പ്രത്യേകം തയാറാക്കുന്ന സ്നേഹവിരുന്ന് സ്വീകരിച്ചുകൊണ്ട് സമുഹമൊന്നാകെ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും പങ്കുവയ്ക്കും. കൈക്കാരൻമാരായ സിബിൻ, സജി, ജോബിൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വി. തോമാസ്ലീഹായുടെയും വി. അൽഫോൻസായുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാനും തുടർന്ന് നടത്തുന്ന സ്നേഹവിരുന്നിലും കൂട്ടായ്മയിലും പങ്കുചേരുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി സീറോമലബാർ ചർച്ച് കമ്യൂണിറ്റി ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ അറിയിച്ചു.
|
കാന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു
കാന്‍: ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രമേളയ്ക്ക് കാനില്‍ തുടക്കമായി. അടുത്ത രണ്ടാഴ്ചത്തേക്ക്, സിനിമാ ലോകം ഫ്രഞ്ച് റിവിയേരയായ കാനില്‍ കുടിയേറി.
ലോകമെമ്പാടുമുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളും, വില്പന ഏജന്റുമാരും, പത്രപ്രവര്‍ത്തകരും ഒത്തുചേരുന്ന കാന്‍, ബിഗ് സ്ക്രീനിന്റെ ഒളിമ്പിക്സാണ്. പുതിയ സിനിമകള്‍ അവതരണത്തിലും അഭിനയത്തിലും, ചമയത്തിലും തമ്മില്‍ മാറ്റുരച്ച് ഒടുവില്‍ ജേതാവായി സുവര്‍ണ സമ്മാനമായ പാം ഡി ഓര് കൈപ്പിടിയിലൊതുക്കാന്‍ മല്സരിയ്ക്കുകയാണ്. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ എത്തുമ്പോള്‍, പൂര്‍ത്തിയായ സിനിമകളോ പാക്കേജുചെയ്ത പ്രൊഡക്ഷനുകളോ വിവിധ പ്രദേശങ്ങളിലേക്ക് വില്ക്കാന് ഇടപാടുകാര്‍ കഠിനാധ്വാനം ചെയ്യുകയാണ്.
കാന്‍ ചലച്ചിത്രമേളയുടെ പ്രതിബദ്ധതയെയും, ലോകത്തിന്റെ വെല്ലുവിളികളുടെ കഥ, അതായത് ലോകത്തിന്റെ ഭാവിയുടെ വെല്ലുവിളികളുടെ കഥ, സിനിമാ സൃഷ്ടികളിലൂടെ പറയാനുള്ള അതിന്റെ കഴിവിനെയും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.
ഉദ്ഘാടനം ’ഉക്രെയ്ന് ദിനം’ എന്ന ആഘോഷത്തോടെയാണ് തുടക്കമായത്. റഷ്യയ്ക്കെതിരായ ഉക്രെയ്നിന്റെ പോരാട്ടത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങളുള്ള ഒരു പ്രദര്‍ശനത്തോടെയാണ് 78ാമത് കാന്‍ ചലച്ചിത്രമേള ചൊവ്വാഴ്ച ആരംഭിച്ചത്. യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള ഹാരോവിംഗ് ഫസ്ററ് പേഴ്സണ്‍ ഡോക്യുമെന്ററിക്ക് അഭിമാനകരമായ ബാഫ്റ്റ അവാര്‍ഡ് ലഭിച്ചു.
യുക്രേനിയന്‍ പ്രസിഡന്റിന്റെ അവിശ്വസനീയമായ ഉയര്‍ച്ചയെ പിന്തുടരുന്ന ഒരു ജീവചരിത്രമായ സെലെന്‍സ്കി ആയിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്. സെലെന്‍സ്കിയുടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടാത്ത കൗമാരം, കുറ്റകൃത്യങ്ങളും ദാരിദ്യ്രവും തഴച്ചുവളര്‍ന്ന ഒരു സ്വതന്ത്ര യുക്രെയ്നിന്റെ പ്രതീക്ഷകളെയും അരാജകത്വത്തെയും പിന്തുടര്ന്നു, അതേസമയം ഭാവിയിലെ പ്രഭുക്കന്മാര് രാജ്യത്തിന്റെ വിഭവങ്ങളുടെ ഒരു പങ്ക് കൈവശപ്പെടുത്തി..എന്നാണ് സിനിമയുടെ പിആര്‍ കുറിപ്പുകള്‍ പറയുന്നത്.
20 ഡേയ്സ് ഇന്‍ മരിയുപോളിന്റെ സംവിധായകന് മിസ്ററിസ്ളാവ് ചെര്നോവിന്റെ 2000 മീറ്റര്‍ ടു ആന്‍ഡ്രിവ്ക എന്ന ചിത്രമായിരിക്കും പ്രദര്‍ശിപ്പിക്കുന്ന മൂന്ന് സിനിമകളുടെ പൂര്‍ത്തീകരണം. ഒരു യുക്രേനിയന്‍ പ്ളാറ്റൂണിന്റെ ദൗത്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ളതും വേദനാജനകവുമായ ഒരു കാഴ്ച വാഗ്ദാനം ചെയ്യുന്ന ഈ ചിത്രം, തന്ത്രപ്രധാനമായ ആന്‍ഡ്രിവ്ക ഗ്രാമത്തെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍, മൈന്ഫീല്ഡുകളാല് ചുറ്റപ്പെട്ട കരിഞ്ഞ വനത്തിന്റെ ഇടുങ്ങിയ സ്ട്രിപ്പിലൂടെ മുന്നോട്ട് നീങ്ങുന്ന മുന്‍നിരയിലെ സൈനികരോടൊപ്പം ചെര്‍നോവ് ചേരുന്നത് കാമറകള്‍ ഒപ്പിയെടുത്തതും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
ഫ്രാന്‍സിന്റെ ആയുധധാരികളായ ആനി ഡി കീവ് ബ്രിഗേഡിന്റെ പോരാളികളെ പിന്തുടരുന്ന ബെര്‍ണാഡ്~ഹെന്റി ലെവിയുടെ നോട്രെ ഗ്വെറെ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.
ഇത്തവണത്തെ ഇന്‍ഡ്യന്‍ തിളക്കം
ഫെസ്ററിവലില്‍ പ്രദര്‍ശിപ്പിക്കുന്നത് തന്വി ദി ഗ്രേറ്റ്, ഹോംബൗണ്ട്, ആരണ്യര്‍ ദിന് രാത്രി, കളിമണ്ണുകൊണ്ട് നിര്‍മ്മിച്ച ഒരു പാവ( A Doll Made Up Of Clay),ചരക്ക്( Charak) തുടങ്ങിയ 5 ഇന്ത്യന്‍ സിനിമകളാണ്. എല്ലാ വര്‍ഷത്തെയും പോലെ, കാനില്‍ ഇക്കൊല്ലവും ഇന്ത്യന്‍ പ്രതിഭകളുടെയും സിനിമകളുടെയും ഗണ്യമായ സാന്നിധ്യം സാക്ഷ്യം വഹിക്കും. ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവ് സത്യജിത് റേയുടെ ആരണ്യര്‍ ദിന് രാത്രി മുതല്‍ അനുപം ഖേറിന്റെ സംവിധാനത്തിലുള്ള തന്വി ദി ഗ്രേറ്റ് വരെയുള്ള പ്രത്യേക പ്രദര്‍ശനത്തോടെ, വരാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സിനിമാപ്രേമികള്‍ക്ക് ഒരു ഗംഭീരമായ അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്. മേള ഈ മാസം 24 ന് അവസാനിക്കും.
|
പൗരസ്ത്യ സുറിയാനി സഭകൾ ചേർന്ന് റോമിലെ മരിയ മജോറ ബസിലിക്കയിൽ സന്ധ്യ പ്രാർഥന
റോം: റോമിലെ സെന്റ് മേരീസ് മേജർ ബസലിക്കയിൽ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിൽ പൗരസ്ത്യ സഭകൾക്കായുള്ള ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ, മാറോനീത്താ സുറിയാനി കത്തോലിക്കാ സഭ, സുറിയാനി കത്തോലിക്കാ സഭ തുടങ്ങിയ സഭകൾ ചേർന്ന സന്ധ്യാപ്രാർഥന നടത്തി.
മാർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ തൃതീയൻ പാത്രിയാർക്കീസ് ബാവാ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ഡികാസ്റ്ററി പ്രീഫെക്ട് കർദിനാൾ ഗുജറോത്തി എന്നിവരോടൊപ്പം വിവിധ സഭകളിലെ മെത്രാപ്പൊലീത്താമാർ, വൈദീകർ, സന്യസ്തർ, അല്മായർ, പൗരസ്ത്യ സഭകളുടെ വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
സുറിയാനി, അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാർഥനകൾ നടന്നു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ പ്രാർഥിച്ചു.
|
മാൻസ്ഫീൽഡ് സട്ടണിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമ തിരുനാൾ
ലണ്ടൻ : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ സെന്റ് ജോസഫ് ദി വർക്കർ കത്തോലിക്കാ ദേവാലയത്തിൽ വച്ചു മേയ് 3 ന് ആഘോഷിച്ചു. മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ ഇടവഴിക്കൽ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് കോടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശ്വാസികൾ കഴുന്ന് നേർച്ച നടത്തി. തുടർന്ന് ലെസ്റ്റർ റീജൺ കോർഡിനേറ്റർ ഫാ. എൽവിസ് ജോസ് കൊച്ചേരി കുർബാന അർപ്പിച്ചുകൊണ്ട് തിരുനാൾ സന്ദേശം നൽകി.
തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടത്തി. തുടർന്ന് ഇടവകാംഗങ്ങൾ ചേർന്ന് നടത്തിയ കലാസന്ധ്യക്ക് ഫാ. എൽവിസ് കൊച്ചേരി, ഫാ. ജോബി ഇടവഴിക്കൽ കൈക്കാരന്മാരായ റോബിൻ ചിറത്തലക്കൽ, ഷാൽവി അറക്കൽ, തിരുനാൾ കൺവീനർ ബെന്നി വാണിയപ്പുരക്കൽ, മതബോധനസ്കൂൾ ഹെഡ് ടീച്ചർമാരായ ടിജി, ജോബിൻ, പ്രോഗ്രാം കോർഡിനേറ്റഴ്സ് ആയ ജോഷി സക്കറിയാസ്, സിലു ജിമ്മി എന്നിവർ ചേർന്ന് തിരി തെളിയിച്ചു.
ഇടവകാംഗങ്ങളും മതബോധന വിദ്യാർഥികളും ചേർന്ന് വിശ്വാസത്തിലധിഷ്ഠിതമായ വിവിധ കലാപരിപാടികൾ നടത്തി. മാർഗംകളി അവതരിപ്പിച്ചു. മതബോധന അധ്യാപകരും അമ്മമാരും ചേർന്ന് നടത്തിയ നൃത്തം പരിപാടികൾക്ക് ചാരുതയേകി.
ഇടവകാംഗങ്ങൾ ചേർന്ന് ആർഥബാൻ നാടകം അവതരിപ്പിച്ചു. ഇതിന്റെ രചന സംഭാഷണം, സംവിധാനം നിർവഹിച്ചത് യഥാക്രമം ഇടവകാംഗങ്ങളായ അഭിഷേക്, ജോഷി പാലാ എന്നിവർ ചേർന്നാണ്. മാർ യൗസേപ്പ് കൊയർ സംഗീത സന്ധ്യക്ക് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സ്നേഹവിരുന്നിനു ശേഷം പരിപാടികൾ അവസാനിച്ചു.
|
സീറോമലബാർ വാൽസിംഹാം തീർഥാടനം ജൂലൈ 19ന്
വാൽസിംഹാം: പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാൽസിംഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ഥാടനം ജൂലൈ 19നു നടക്കും. വാൽസിംഹാം തീര്‍ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീർഥാടക സംഘാടകർ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ. ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്.
ജൂലൈ 19നു രാവിലെ ഒന്‍പതോടെ ആരംഭിക്കുന്ന വാൽസിംഹാം തീർഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർഥാടന തിരുന്നാൾ സമാപിക്കും.
ഇംഗ്ലണ്ടിലെ സീറോമലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ഥാടനം നടക്കുവാന്‍ പോകുന്നത്.
യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് വാൽസിംഹാം മരിയ തീര്‍ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത് എന്നറിയപ്പെടുന്ന മനോഹര ഗ്രാമമായ വാഷിങ്ഹാമില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി വിശ്വാസികള്‍ ഇപ്പോഴേ തന്നെ തങ്ങളുടെ അവധി ദിനങ്ങള്‍ ക്രമീകരിച്ചു ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണെന്നു തിരുനാള്‍ ഭാരവാഹികള്‍ അറിയിച്ചു.
തീര്‍ഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.
|
കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്ക് പുതുനേതൃത്വം
കോള്‍ചെസ്റ്റര്‍: കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നൈലന്റ് വില്ലേജ് ഹാളില്‍ നടന്നു.
ഞായറാഴ്ച അഞ്ചിന് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി), നീതു ജിമിന് (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്പോര്‍ട്ട്സ് കോഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോഓർഡിനേറ്റര്‍),
സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഓർഡിനേറ്റര്‍), തോമസ് രാജന് (യുക്മ കോഓർഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഓർഡിനേറ്റര്‍). കൂടാതെ യുക്മ കോഓർഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തെരഞ്ഞെടുത്തു.
|
ന്യൂകാസിലിൽ മലയാളി ബാലിക അന്തരിച്ചു
ന്യൂകാസിൽ: ബ്രിട്ടനിലെ ന്യൂകാസിൽഅപ്പോൺ ടൈൻ അടുത്തുള്ള ബെഡ് ലിംഗ്ടണിൽ താമസിക്കുന്ന എറണാകുളം പിറവം സ്വദേശിയായ ഇല്ലിക്കൽ മാത്യു വർഗീസ് ജോമോൾ മാത്യു ദമ്പതികളുടെ മകൾ ജോവാന എൽസ മാത്യു(14) അന്തരിച്ചു.
ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫിർമറി ആശുപത്രിയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ കുറെനാളുകളായി രോഗബാധിതയായി ചികിത്സയിൽ ആയിരുന്നു. സഹോദരൻ: എറിക് എൽദോ മാത്യു.
മൃതദേഹം നടപടികൾ പൂർത്തിയാക്കി പിന്നീട് പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയിയുടെ സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് വികാരി ഫാ. അജോഷ് അറിയിച്ചു.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റ് ക്രമീകരണങ്ങളാക്കുമായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചതായും ക്രമീകരണങ്ങൾ നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.
|
ലണ്ടൻ മലയാള സാഹിത്യവേദി നിർമിച്ച ഷോർട് ഫിലിം ബ്ലാക്ക് ഹാൻഡിന് നിരവധി അവാർഡുകൾ
ലണ്ടൻ: അസോസിയേഷൻ ഓഫ് ഷോർട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് സംഘടിപ്പിച്ച മത്സരത്തിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ബാനറിൽ നിർമിച്ച "ബ്ലാക്ക് ഹാൻഡ്' നിരവധി അവാർഡുകൾ നേടി യുകെ മലയാളികൾക്ക് അഭിമാനമായി.
നിർമാതാവ് റെജി നന്തികാട്ട്, സംവിധായകൻ കനേഷ്യസ് അത്തിപ്പൊഴി എന്നിവർ സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായപ്പോൾ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത രാകേഷ് ശങ്കരൻ മികച്ച സഹനടനുള്ള അവാർഡ് നേടി.
അവാർഡുകൾ ജൂൺ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്യും. യുകെയിലെ കലാ സാംസ്കാരിക രംഗത്ത് നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയ കനേഷ്യസ് അത്തിപ്പൊഴി സംവിധാനം ചെയ്ത "ബ്ലാക്ക് ഹാൻഡ്' യുകെയിലെ മലയാളി സമൂഹം നേരിടുന്ന ഗൗരവകരമായ ഒരു വിഷയം നന്നായി അവതരിപ്പിച്ചിക്കുന്നു.
യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് മുൻപും കനേഷ്യസ് അത്തിപ്പൊഴി സംവിധാനം ചെയ്ത ഷോർട് ഫിലിമുകൾ അനേകം അവാർഡുകൾ നേടിയിട്ടുണ്ട്.
ഈ അംഗീകാരം വളരെ സന്തോഷവും വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിനുള്ള ഊർജവും നൽകുന്നുവെന്ന് ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ടും പ്രോഗ്രാം കോഓർഡിനേറ്റർ ജിബി ഗോപാലനും അഭിപ്രായപ്പെട്ടു.
|
യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഫ്രെഡറിക് മേർട്സ്
ബ്രസൽസ്: ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യൂറോപ്യൻ യൂണിയനിലെ (ഇയു) ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്പിലെ സമ്പദ്വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയനെ നയിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.ര
യൂറോപ്യൻ യൂണിയൻ, നാറ്റോ നേതാക്കളുമായി ചർച്ചകൾക്കായാണ് അദേഹം ബ്രസൽസിൽ എത്തിയത്. ചാൻസലർ മേർട്സ് അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ വിദേശ യാത്രയാണ് ഇത്.
ബുധനാഴ്ച പാരിസിലും വാർസോയിലും സന്ദർശനം നടത്തിയതിന് ശേഷം മേർട്സ് നാറ്റോ തലവൻ മാർക്ക് റുട്ടെ, യൂറോപ്യൻ യൂണിയൻ മേധാവികളായ ഉർസുല വോൺ ഡെർ ലെയ്ൻ, അന്റോണിയോ കോസ്റ്റ, റോബർട്ട മെറ്റ്സോള എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
|
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാര്‍ഡ് കരസ്ഥമാക്കി ഡോ. ജീഷ് ജോര്‍ജ്
ലണ്ടന്‍: ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി ഡോ. ജീഷ് ജോര്‍ജ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലമെന്റ് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്റര്‍നാഷണല്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് ഉച്ചകോടിയില്‍ നിന്നുമാണ് ഉന്നത അംഗീകാരം ഡോക്ടറെ തേടിയെത്തിയത്.
നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള സംരംഭകനും വിദ്യാഭ്യാസ ആരോഗ്യ ജീവകാരുണ്യ മേഖലകളിലെ കര്‍മനിരതനുമാണ് ഡോ.ജീഷ് ജോര്‍ജ് (ഡോ.കിരണ്‍). ആഗോള രാഷ്ട്രീയ, ബിസിനസ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, നവീന കണ്ടുപിടിത്തങ്ങള്‍, സാമ്പത്തിക സഹകരണത്വം എന്നിവയെക്കുറിച്ച് ഗഹനമായ ചര്‍ച്ചകൾ നടന്ന ഉച്ചകോടിയില്‍ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റ് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ രണ്ടു പതിറ്റാണ്ടോളമായി അംഗമായി തുടരുന്ന ദി ബാരോനെസ്, സാന്‍ഡി വര്‍മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍, ആഗോളതലത്തില്‍ പ്രശസ്തവും യുകെയിലെ പ്രമുഖ കമ്പനിയുമായ യുകെ, എംഎസ്ജി ആതിഥേയത്വം വഹിച്ചു.
ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ക്ക് നെറ്റ് വര്‍ക്കിംഗും അറിവ് കൈമാറ്റവും നേടാന്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പ്രോഗ്രാം ക്രമീകരിച്ചിരുന്നത്. യുകെ, എംഎസ്ജി സംഘടിപ്പിച്ച 54ാമത് അന്താരാഷ്ട്ര ഉച്ചകോടിയില്‍ വച്ചാണ് അഭിമാനര്‍ഹമായ അംഗീകാരം ഡോക്ടര്‍ക്ക് സമ്മാനിച്ചത്.
ഒമന്യേ റോയല്‍ കിംഗ്ഡം ഓഫ് ഘാനയുടെ "ഹേര്‍ റോയല്‍ മജെസ്റ്റി ക്വീന്‍ വിക്കിലീക്സ്റ്റര്‍' ആണ് ഈ അന്താരാഷ്ട്ര അവാര്‍ഡ് വിതരണം ചെയ്തത്. സീഷെല്‍സിന്റെ മുന്‍ ടൂറിസം മന്ത്രിയും ലാലിയന്‍സ് നൂവോ സെസലിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ അലൈന്‍ സെന്റ് ആഞ്ചെ, എംപി ബാരി ഗാര്‍ഡിനര്‍, എംപി മാര്‍ഷ കോര്‍ഡോവ, ലോര്‍ഡ് മൈക്കിള്‍ ഡേവിഡ് കാട്സ്, നിരവധി എംപിമാര്‍,
അബ്ദുള്ള ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ദുബായിയില്‍ നിന്നുമുള്ള ഡോ. ബു അബ്ദുള്ള, ലണ്ടന്‍ മുന്‍ മേയര്‍മാര്‍, കൗണ്‍സിലര്‍ ലൂബ്ന അര്‍ഷാദ്, ഇന്ത്യയില്‍ നിന്നുള്ള ഹിന്ദി ഫിലിം അഭിനേത്രിയും പിന്നണി ഗായികയും വാഗ്മിയും ടിവി അവതാരകയുമായ രാജേശ്വരി അടക്കം നിരവധി പ്രമുഖര്‍ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്തു.
ഡോ.കിരണിന്, സാമൂഹിക സേവനരംഗത്തെ ദീര്‍ഘകാല സമര്‍പ്പണത്തിനും വിദ്യാഭ്യാസആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങള്‍, പാവപ്പെട്ടവര്‍ക്കായുള്ള സേവനങ്ങള്‍, ധാര്‍മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്തദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളില്‍ കാഴ്ചവച്ച കാരുണ്യ പദ്ധതികള്‍ക്കും മികവിനും നിസ്തുലമായ സേവനങ്ങള്‍ക്കും ഉള്ള അംഗീകാരമായിട്ടാണ് അവാര്‍ഡ് സമ്മാനിക്കപ്പെട്ടത്.
വാഴപ്പള്ളി പരേതനായ കെ.പി. ജോര്‍ജ് മേരി ജോര്‍ജ് ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. ഹണി കിരണ്‍. മകന് അവിന്. വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ആരോഗ്യ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി നിരവധി കോണ്‍ഫറന്‍സുകളും വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ ഡോക്ടര്‍ സമയം കണ്ടെത്തുന്നുണ്ട്.
കല്യാണ്‍ കര്‍ണാടക നഴ്സിംഗ് മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്ത്യന്‍ സഭാ സമൂഹത്തില്‍ സജീവമായ ഡോ. കിരണ്‍ ബംഗളൂരുവിലെ കാത്തലിക് കൗണ്‍സില്‍ ഓഫ് കര്‍ണാടക (സിസികെ) അംഗം, ഇന്റര്‍ റിലീജിയസ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റി അംഗം,
ഗുല്‍ബര്‍ഗ രൂപതയുടെ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്, മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് കത്തീഡ്രല്‍ ഗുല്‍ബര്‍ഗയുടെ പാസ്റ്ററല്‍ പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ഗുല്‍ബര്‍ഗ രൂപതയുടെ ധനകാര്യ കമ്മിറ്റി അംഗം അടക്കം വിശിഷ്ട പദവികളും വഹിച്ചുവരുന്നു.
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ പുരസ്കാരസമര്‍പ്പണം പ്രൗഢഗംഭീരമായി
മാഞ്ചസ്റ്റര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ സമ്മേളനം യുകെയിലെ മാഞ്ചസ്റ്ററിനടുത്തുള്ള സ്റ്റോക്ഓണ്ട്രെന്ഡിലെ സ്റ്റോണ്‍ ക്രൗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മേയ് 2, 3, 4 തീയതികളില്‍ നടത്തി.
ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍ എസ്. ശ്രീകുമാറിന് (യുകെ) സോഷ്യല്‍ മീഡിയ അവാര്‍ഡും ഇംഗ്ലണ്ടിലെ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുവാന്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സാമൂഹ്യ പ്രവര്ത്തകന് റോയി ജോസഫ് മാന്‍വെട്ടത്തിന് (യുകെ) സാമൂഹ്യ പ്രതിബദ്ധത അവാര്‍ഡും നല്കി.
കലാ, സാംസ്കാരിക, നടക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് രാജു കുന്നക്കാട്ട് (അയര്‍ലൻഡ്), യൂറോപ്പിലെ മാധ്യമരംഗത്തെ ശ്രദ്ധേയമായകാൽനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിന്റെയും, സംഗീത ആല്‍ബ രചനകളില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അവാര്‍ഡും ജോസ് കുമ്പിളുവേലില്‍ (ജര്‍മനി) എന്നിവരും ഏറ്റുവാങ്ങി.
അവാര്‍ഡ് ജേതാക്കളായ നാലുപേരെയും ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഷൈബു ജോസഫ്, സാം ഡേവിഡ് മാത്യു എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
അവാര്‍ഡ് സ്വീകരിച്ചു നാലു പേരും നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രവാസിസമൂഹത്തില്‍ എല്ലാവര്ക്കും അവരവരുടേതായ പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉയര്‍ച്ചയെ ലക്ഷ്യമാക്കുന്നതായിരിക്കണം എന്നു അഭ്യര്‍ഥിച്ചു.
ഗ്ലോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി(വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്മാന്), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഡോ.ജിമ്മി മൊയലന് (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്),
സെബിന് പാലാട്ടി(യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), സെബാസ്റ്റ്യന്‍ ജോസഫ് (യുകെ പ്രൊവിന്‍സ് ചെയര്മാന്), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി), ലതീഷ്രാജ് (യുകെ നോര്ത്ത്വെസ്റ്റ് പ്രൊവിന്‍സ്, ചെയര്മാന്)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സമ്മേളനത്തില്‍ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയര്മാന് ചെയര്മാന് ജോളി തടത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതവും സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു അവതാരകനായിരുന്നു.
|
അയർലൻഡിൽ സംഗീത വിസ്മയമായി അലോഷിയുടെ ഗസൽ സന്ധ്യ
ഡബ്ലിൻ: ക്രാന്തിയുടെ മേയ്ദിന ആഘോഷ പരിപാടിയുടെ ഭാഗമായി അയർലൻഡിൽ അലോഷിയുടെ "ഗസൽ സന്ധ്യ' നടന്നു. കില്കെന്നിയിലായിരുന്നു പരിപാടി. തിങ്ങിനിറഞ്ഞ സദസ് കരഘോഷങ്ങളോടെയാണ് അലോഷിയെയും സംഘത്തെയും സ്വാഗതം ചെയ്തത്.
ഗസൽ സന്ധ്യ അക്ഷരാർഥത്തിൽ സംഗീത വിസ്മയമായി മാറി. ഹൃദയത്തിൽ തൊടുന്ന ബാബുരാജിന്റെയും ജോൺസൺ മാഷിന്റെയും മെലഡികളിൽ തുടങ്ങിയ സായാഹ്നം അലോഷിയുടെ മാന്ത്രിക ശബ്ദത്തിൽ വിപ്ലവഗാനങ്ങളിലൂടെ കടന്നുപോയി.
തബലയിൽ മനോജ് ശശികുമാറിന്റെ വിസ്മയ പ്രകടനം കീബോർഡിൽ ജയരാജിന്റെ നിറഞ്ഞാട്ടം, ഡ്രംസിൽ സജിൻ തീർത്ത താളലയം, ഗിത്താറിൽ ശ്യാംകൃഷ്ണയുടെ മനോഹരമായ ഈണങ്ങൾ അങ്ങനെ ഓരോ കലാകാരന്മാരും വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത തീർത്തു.
ബിജു ജോർജിന്റെ നേതൃത്വത്തിൽ ശിങ്കാരിമേളം കലാകാരന്മാർ അണിനിരന്ന ചെണ്ടമേളം പരിപാടികൾക്ക് കൊഴുപ്പേകി. ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾക്കൊപ്പം ശ്രോതാക്കൾക്ക് മുൻപിൽ ഓർമകൾ ഉറങ്ങുന്ന നാടൻ പെട്ടിക്കടയും ഒരുക്കിയിരുന്നു
കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും ഇത്തരം അവകാശങ്ങളെല്ലാം നിലനിർത്താൻ സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ആഘോഷ പരിപാടികൾ ഏറെ വ്യത്യസ്തമായി. പരിപാടിയിൽ കൈരളി യുകെ മുൻസെക്രട്ടറിയും എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുകെയിൽ നിന്നുള്ള ലോക കേരളസഭ അംഗവുമായ കുര്യൻ ജേക്കബ് ആശംസകൾ അർപ്പിച്ചു.
മെയ്ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐറീഷ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ പ്രതിഭകളെ ക്രാന്തി ആദരിച്ചു. ക്രാന്തി അയർലൻഡ് സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ക്രാന്തി അയർലൻഡ് പ്രസിഡന്റ് അനൂപ് ജോൺ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് മെൽബ സിജു പരിപാടികളുടെ അവതാരകയായിരുന്നു. മേയ്ദിനാഘോഷവും ഗസൽ സന്ധ്യയും വൻവിജയമാക്കാൻ എല്ലാവിധമായ സഹകരണങ്ങളും നൽകിയ ഐറീഷ് പ്രവാസി മലയാളി സമൂഹത്തിന് ക്രാന്തി ഭാരവാഹികൾ നന്ദി അറിയിച്ചു.
|
ഹോളോകോസ്റ്റ് അതിജീവിത മാർഗോട്ട് ഫ്രൈഡ്ലാണ്ടർ 103ാം വയസിൽ അന്തരിച്ചു
ബർലിൻ: ഹോളോകോസ്റ്റ് അതിജീവിത മാർഗോട്ട് ഫ്രൈഡ്ലാണ്ടർ 103ാം വയസിൽ അന്തരിച്ചു. യുദ്ധകാലത്ത് കുറച്ചുകാലം ബർലിനിൽ ഒളിവിൽ കഴിഞ്ഞ ഫ്രൈഡ്ലാണ്ടറെ 1944ൽ തെരേസിൻസ്റ്റാഡ് കോൺസൻട്രേഷൻ ക്യാംപിലേക്ക് കൊണ്ടുപോയിരുന്നു.
യുദ്ധം അവസാനിച്ച ഉടൻ തന്നെ അവർ അമേരിക്കയിലേക്ക് കുടിയേറി. 88ാം വയസിൽ, 2010ൽ ആണ് അവർ ബർലിനിലേക്ക് തിരികെ വന്നത്. കഴിഞ്ഞവർഷം ജർമൻ വോഗ് മാസികയുടെ കവർ പേജിലും ഫ്രൈഡ്ലാണ്ടർ ഇടംപിടിച്ചിരുന്നു.
ജർമൻ പ്രസിഡന്റ് ഫ്രാങ്ക്വാൾട്ടർ സ്റ്റെയ്ൻമിയർ അനുശോചനം അറിയിച്ചു. ജർമനിയിലേക്ക് മടങ്ങിയ ശേഷം ഫ്രൈഡ്ലാണ്ടർ നിരവധി പ്രസംഗങ്ങൾ നടത്തുകയും കുട്ടികളോടും യുവാക്കളോടും സംസാരിക്കാൻ ജർമൻ സ്കൂളുകൾ സന്ദർശിക്കുകയും ചെയ്തു.
"തിരികെ വന്നത് ശരിയാണോ എന്ന് ഞാൻ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്" എന്ന് 2010ൽ "എ ലോംഗ് വേ ഹോം" എന്ന ഡോക്യുമെന്ററിയിൽ ഫ്രൈഡ്ലാണ്ടർ പറഞ്ഞിരുന്നു. 2023ൽ അവർ മാർഗോട്ട് ഫ്രൈഡ്ലാണ്ടർ ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു.
ഹോളോകോസ്റ്റ് അതിജീവിതനെയാണ് ഫ്രൈഡ്ലാണ്ടർ വിവാഹം കഴിച്ചത്.
|
കുടിയേറ്റത്തിനു കുരുക്കിട്ട് ബ്രിട്ടൻ
ലണ്ടന്‍: മലയാളികളടക്കം ഏറെ ആശ്രയിക്കുന്ന കെയറര്‍ വീസ നിയന്ത്രണം ഉൾപ്പെടെ കുടിയേറ്റത്തിന് കര്‍ശനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനുള്ള സമഗ്ര പദ്ധതിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. 2020 മുതല്‍ വിദേശ റിക്രൂട്ട്മെന്റിലെ വന്‍ വര്‍ധനവ് കാരണം രാജ്യത്തേക്കുള്ള കുടിയേറ്റം നാലിരട്ടിയായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിന് ഒരുങ്ങുന്നത്.
ഇതോടെ മുന്‍പുണ്ടായിരുന്ന പല നിയന്ത്രണങ്ങളും മടങ്ങിയെത്തും. ബിരുദ തലത്തിലുള്ളവര്‍ക്കു മാത്രമേ ഇനി യുകെയിലേക്ക് കുടിയേറ്റം സാധ്യമാകൂ എന്ന തരത്തിലാണ് നിയമം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിച്ച 82 പേജുള്ള ധവളപത്രത്തിലൂടെയാണ് സമഗ്ര പരിഷ്കരണം സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിട്ടത്.
അനിയന്ത്രിത കുടിയേറ്റത്തിന് കടിഞ്ഞാണിടുമെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം നിറവേറ്റുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. തൊഴിലാളികൾക്കും അവരുടെ പങ്കാളികൾക്കും ഇംഗ്ലീഷ് പരിജ്ഞാനം കര്‍ക്കശമാക്കുന്നതാണ് പ്രഖ്യാപനങ്ങളില്‍ ഏറ്റവും സുപ്രധാനം.
ഇതുവഴി കെയറര്‍ വീസയില്‍ യുകെയിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. 2028 വരെ പുതിയ സോഷ്യല്‍ കെയര്‍ വീസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലുള്ളവരെ ഉപാധികളോടെ തുടരാന്‍ അനുവദിക്കും.
പെര്‍മനന്റ് റെസിഡെന്‍സിക്ക് അപേക്ഷിക്കുന്നതിനുള്ള കാലാവധി 10 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ ഇത് അഞ്ചു വര്‍ഷമായിരുന്നു. യുകെയിലേക്ക് വരുന്ന കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി സ്കില്‍ഡ് വീസ പരിധി RQF6 (ഗ്രാജുവേറ്റ് ലെവല്‍) ആയി ഉയര്‍ത്തുന്നതാണ് മറ്റൊരു മാറ്റം. ഈ വീസ ലഭിക്കണമെങ്കില്‍ നിര്‍ദിഷ്ട ശമ്പളവും നിശ്ചയിക്കും.
ഈ നിലവാരത്തിന് താഴെയുള്ള തൊഴിലുകള്‍ക്ക്, ഇമിഗ്രേഷന്‍ സംവിധാനത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി സമയബന്ധിതമായിരിക്കും. ഈ വിഭാഗത്തില്‍ തൊഴിലാളികളുടെ എണ്ണം കുറവാണെന്ന് തെളിയിച്ച ശേഷം മാത്രമായിരിക്കും വീസ അനുവദിക്കുക. തദ്ദേശിയരെ പരമാവധി ജോലികളില്‍ നിയമിക്കുന്നതിനു വേണ്ടിയുള്ള നീക്കമാണിത്. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് പുതുക്കും.
തൊഴിലുടമകള്‍ വിടവുകള്‍ നികത്താന്‍ കുടിയേറ്റത്തിലേക്ക് തിരിയുന്നതിനുപകരം പ്രാദേശിക തലത്തില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുള്ള ദേശീയ സമീപനം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, ബ്രിട്ടന്റെ അതിര്‍ത്തികളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുക, സമ്പദ്വ്യവസ്ഥ ഉത്തേജിപ്പിക്കുക തുടങ്ങിയവയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമ്പോഴും ഐടി അടക്കമുള്ള പ്രഫഷണലുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പരസ്യമായി സ്വീകരിക്കുന്ന റിഫോം പാര്‍ട്ടി ശക്തമാകുന്നതാണ് പരമ്പരാഗതമായി കുടിയേറ്റത്തിന് അനുകൂലമായ ലേബര്‍ പാര്‍ട്ടിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
കുടിയേറ്റക്കാരുടെ ബാഹുല്യം തദ്ദേശിയരെ അസ്വസ്ഥരാക്കിയിരുന്നു. ചിലയിടങ്ങളില്‍ പരസ്പരമുള്ള ഏറ്റമുട്ടലിലേക്കുവരെ കാര്യങ്ങള്‍ എത്തിയതോടെയാണ് ഈ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
|
പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം ജൂൺ അഞ്ച് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ "പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം' ജൂൺ അഞ്ച് മുതൽ എട്ട് വരെ സംഘടിപ്പിക്കുന്നു.
തിരുവചന ശുശ്രുഷകനും ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മിഷൻ ഡയറക്ടറും അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് എന്നിവർ സംയുക്തമായി ധ്യാനം നയിക്കും.
ജൂൺ അഞ്ചിന് രാവിലെ ഒൻപതിന് ആരംഭിക്കുന്ന ധ്യാനം പെന്തക്കോസ്താ തിരുന്നാൾ ദിനമായ എട്ടിന് വൈകുന്നേരം നാലിന് സമാപിക്കും. ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിംഗ് ആൻഡ് കോൺഫറൻസ് സെന്ററിൽ വച്ചാണ് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് തയ്യിൽ 07848808550, മാത്തച്ചൻ വിളങ്ങാടൻ 07915602258.
|
യുകെയിൽ അന്തരിച്ച എൻ.വി. ജയിംസിന്റെ സംസ്കാരം ഞായറാഴ്ച
തൊടുപുഴ: യുകെയിൽ അന്തരിച്ച ഉടുന്പന്നൂർ നടുക്കുടിയിൽ എൻ.വി. ജയിംസിന്റെ (ചാക്കോച്ചൻ 76) സംസ്കാരം ഞായറാഴ്ച അഞ്ചിന് ഉടുന്പന്നൂർ (മങ്കുഴി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
ഭാര്യ: ആനീസ് കുറിച്ചിയിൽ. മക്കൾ: റിജോ (യുകെ), സിജോ (ആഷ് ഫോർഡ് സോഷ്യൽ വർക്കർ, കെന്റ് കൗണ്ടി) മരുമക്കൾ: ഷിനു പുല്ലാട്ട് (അരുവിത്തുറ), വീണ കരുണാറ്റുമ്യലിൽ (കല്ലറ).
മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിൽ എത്തിക്കും.
|
ബൈബിൾ കൺവൻഷൻ ജൂൺ ഏഴിന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ ജൂൺ ഏഴിന് നടത്തപ്പെടും.
ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും.
യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്ടറും ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് കൺവൻഷൻ നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സ്പിരിച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ. ഷിനോജ് കളരിക്കൽ സഹകാർമ്മികത്വം വഹിക്കുകയും ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്. ജൂൺ ഏഴിന് രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്.
കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലിന് സമാപിക്കുന്നതാണ്. കുട്ടികൾക്കായിട്ടുള്ള ശുശ്രുഷകൾ ഒരുക്കുന്നുണ്ട്.
കൂടാതെ പരീക്ഷകൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കായി, പ്രത്യേകം പ്രാർഥനകൾ അർപ്പിക്കുന്നതുമാണ്. കൺവൻഷനിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ശുശ്രുഷകളും ഉണ്ടായിരിക്കും.
യേശുവിന്റെ തിരുഹൃദയത്തിനായി സമർപ്പിക്കപ്പെട്ട ജൂണിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനിൽ ആത്മീയ നവീകരണത്തിനും സൗഖ്യ ശാന്തിക്കും വിടുതലിനും അനുഗ്രഹദായകമായ തിരുക്കർമങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ 07848 808550, മാത്തച്ചൻ വിളങ്ങാടൻ 07915 602258.
സമയം: 9:30 16:00 . വേദി: Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.
|
രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരേ കർശന നടപടികളുമായി ജര്‍മനി
ബെര്‍ലിന്‍: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുന്പോൾ ജര്‍മന്‍ ആഭ്യന്തരമന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് കര്‍ശനമായ ഉത്തരവുകളാണ് നടപ്പിലാക്കിയത്. പുതിയ ഉത്തരവനുസരിച്ച് എല്ലാ അതിര്‍ത്തികളിലും അഭയം തേടിയെത്തുന്നവരെ തടയുന്നത് ശക്തമാക്കി.
ഇതിനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനമാണിത്. എല്ലാ കുടിയേറ്റക്കാരെയും ജര്‍മന്‍ കര അതിര്‍ത്തികളിലൂടെ നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിമുതൽ കർശനമായി തടയും.
അതിര്‍ത്തി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും നിയമവിരുദ്ധ എന്‍ട്രികള്‍ നിരസിക്കുന്നത് വര്‍ധിപ്പിക്കാനും ഡോബ്രിന്‍ഡ് ഫെഡറല്‍ പോലീസിന് നിര്‍ദേശം നല്കി.
നിലവിലുള്ള 11,000 ഓഫീസര്‍മാര്‍ക്കു പുറമെ 2,000 മുതല്‍ 3,000 വരെ ഓഫീസര്‍മാരെ കൂടി ഉള്‍പ്പെടുത്തി സുരക്ഷ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. ഏകദേശം 4,000 കിലോമീറ്റര്‍ നീളമുള്ള ബാഹ്യ അതിര്‍ത്തിയിലെ സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ അവരെ ചുമതലപ്പെടുത്തി.
|
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് തീർഥാടനം ശനിയാഴ്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും.
അയർലൻഡിലെ സീറോമലബാർ സഭയുടെ 38 വി. കുർബാന സെന്ററുകളിലും മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധന. തുടർന്ന് ആഘോഷമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.
അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും. സീറോമലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമികനായിരിക്കും.
കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിൽ (എ ലെവൽ നോർത്തേൺ അയർലൻഡ്) 2024 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ഈ തീർഥാടനത്തിൽ വച്ച് ആദരിക്കും.
1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു.
പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഫ്രാൻസീസ് മാർപാപ്പായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു.
വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകർ നോക്ക് സന്ദർശിക്കാറുണ്ട്. അയർലൻഡിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്.
എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10 മുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടർന്ന് 12 മുതൽ ആരാധനയും സീറോമലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോമലബാർ സഭയുടെ വൈദീകൻ ഈ തീർഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.
നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
|
ആത്മീയ വെളിച്ചം പകർന്ന് യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസ് പോളണ്ടിൽ സമാപിച്ചു
ക്രാക്കോവ്: മലയങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് കോൺഫറൻസ് ആത്മീയ ഉണർവേകിയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി സമാപിച്ചു.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വിഷയാവതരണം നടത്തി. പോളീഷ് ഓർത്തഡോക്സ് സഭയുടെ റവ. ഡോ. വ്ലാഡിമിർ മുഖ്യാതിഥിയായിരുന്നു.
കുട്ടികൾക്കും യുവതിയുവാക്കൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം ക്രമീകരിച്ച ക്ലാസുകൾക്കും ചർച്ചകൾക്കും വിവിധ പരിപാടിൾക്കും വിയന്നയിൽ നിന്നുള്ള മലങ്കര കത്തോലിക്കാ സഭയുടെ റവ.ഫാ. ഷൈജു മാത്യു, യൂറോപ്പ് ഭദ്രാസനത്തിലെ റവ.ഡോ. തോമസ് ജേക്കബ് മണിമല, റവ.ഫാ. എൽദോസ് വട്ടപറന്പിൽ, റവ. ഫാ. എൽജോ അവറാച്ചൻ, റവ.ഫാ. പോൾ പി. ജോർജ്, റവ.ഫാ. ബിജോ ഏലിയാസ്, റവ.ഫാ. രെഞ്ചു കുര്യൻ എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്കും കൗമാരക്കാർക്കുമായി പ്രത്യേകം നടത്തിയ പ്രോഗ്രാമുകൾക്ക് യൂറോപ്പ് ഭദ്യാസന സൺഡേ സ്കൂൾ ഡയറക്ടർ സുധീഷ് മാത്യു, സിന്ധു അബ്ജിൻ, വിനീത് വർഗീസ്, ലിയ എൽദോസ്, ലിസി മോൻസി, ജോമോൾ ജോഷി എന്നിവർ നേതൃത്വം നൽകി.
സമ്മേളത്തോടനുബന്ധിച്ച് സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. ഞായറാഴ്ച ക്രാക്കോവിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ വിശുദ്ധ ഫൗസ്റ്റിനയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഡിവൈൻ മേഴ്സി കത്തീഡ്രൽ ചാപ്പലിൽ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിക്കുകയും കോൺഫറൻസ് അംഗങ്ങൾ സംബന്ധിക്കുകയും ചെയ്തു.
യൂറോപ്പിലെ 13 രാജ്യങ്ങളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് പഠനത്തിനും ജോലിക്കുമായി നൂറുകണക്കിന് യുവജനങ്ങൾ കടന്നുവരുന്ന പശ്ചാത്തലത്തിൽ സെക്കുലറിസത്തിന്റെയും അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും വിശാലമായ ലോകത്തിൽ ഉത്തരവാദിത്വബോധത്തോടെയും പ്രതിബദ്ധതയോടെയും വിശ്വാസത്തിലും ആരാധനയിലും മൂല്യബോധങ്ങളിലും ഭദ്രമായ കുടുംബജീവിതത്തിലും പുതിയ സാഹചര്യങ്ങളിൽ അവരെ ഉറപ്പിച്ചു നിർത്താമെന്നുള്ളതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കോൺഫറൻസിന് ചീഫ് കോർഡിനേറ്റർ അഭി. ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഭദ്യാസന സെക്രട്ടറിയും കോൺഫറൻസ് ജനറൽ കൺവീനറുമായ വെട്ടിക്കാട്ടിൽ ജോഷ്വാ റന്പാൻ, ഭദ്യാസന പിആർഒ ജോളി തുരുത്തുമ്മേൽ, ക്രാക്കോവ് ഇടവകയുടെ കൺവീനേഴസ് ക്രിസ്റ്റോ യോഹന്നാൻ, അബ്ലിൻ എൽസൺ, വിനീത് തോമസ്, മറ്റു ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
|
ലെസ്റ്റർ കേരള കമ്യൂണിറ്റി "യൂണിറ്റി ഫെസ്റ്റിവൽ 2025’ സമാപിച്ചു
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച "യൂണിറ്റി ഫെസ്റ്റിവൽ 2025' സമാപിച്ചു. സിഡാർ അക്കാദമി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷത്തിൽ നിരവധി ആളുകൾ ഒത്തുചേർന്നു.
ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഐക്യദാർഢ്യം വിളിച്ചോതുന്നതായിരുന്നു ഈ സംഗമം. പ്രസിഡന്റ് അജീഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ആഘോഷത്തിൽ സെക്രട്ടറി സ്മൃതി രാജീവ്, ട്രഷറർ ജോർജ് കളപ്പുരയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ അജയ് പെരുമ്പലത്, അനീഷ് ജോൺ, ജോയിന്റ് സെക്രട്ടറി അജിത് സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു.
കമ്യൂണിറ്റിയുടെ ഐക്യത്തി സൗന്ദര്യത്തിന്റെയും പ്രതീകമായി മാറിയ ഈ ആഘോഷവേളയിൽ കമ്യൂണിറ്റിയുടെ ഇരുപതാം വർഷ ആഘോഷ പരിപാടിയുടെ പ്രത്യേകപേരും ലോഗോയും (LKC 2020 CELEBRATION ഒരുമയുടെ പെരുമയുടെ ഇരുപത് വർഷങ്ങൾ) ജനറൽ കൺവീനർ രമേശ് ബാബുവും മറ്റ് ഭാരവാഹികളും ചേർന്ന് പ്രകാശനം ചെയ്തു.
പരിപാടിയിൽ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പ്രജീഷ് തിലകിനെ അഭിനന്ദിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ലെസ്റ്റർ കേരള കമ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. ഈ വർഷത്തെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളിൽ പങ്കുചേർന്ന കമ്യൂണിറ്റി അംഗങ്ങൾക്കും അവരുടെ സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
വിവിധ കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളും മുതിർന്നവരുമായ കലാകാരന്മാരെയും അവരെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും എത്തി. ഡാൻസ് അധ്യാപകരായ ടോണി വഞ്ചിത്താനം, നീരജ കലേഷ്, ഗീതു ശ്രീജിത്ത്, അഷിത വിനീത് എന്നിവർക്കും പ്രത്യേക നന്ദി അറിയിച്ചു.
പരിപാടികൾ കോഓർഡിനേറ്റ് ചെയ്ത ശ്യാം കുറുപ്പ്, രേവതി, അവതാരക ഐശ്വര്യ, മറ്റ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ, ഫുഡ് കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രവർത്തന മികവാണ് പരിപാടിയുടെ വിജയം. ലൈറ്റുകളും ശബ്ദവും ഒരുക്കിയ അനൂപ് ജോസഫ് സാരഥിയായ ഡ്രീംസ് ഇവന്റ് ആൻഡ് ടീം, കലണ്ടർ തയാറാക്കിയ റോബിൻസ്,
ഗാർഹിക പീഡനത്തെക്കുറിച്ച് അവബോധം നൽകിയ ലെസ്റ്റർ പോലീസ് ഡിപ്പാർട്ട്മെന്റ് അതിനു വേണ്ടി മുൻകൈ എടുത്ത കമ്യൂണിറ്റി അംഗവും ലെസ്റ്റർ പൊലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനുമായ ബിജു ചാണ്ടി എന്നിവർ പരിപാടിയുടെ മുഖ്യ ഘടകം ആയപ്പോൾ വൻ വിജയമായി ലെസ്റ്റർ യൂണിറ്റി ഫെസ്റ്റിവൽ മാറി ഫോട്ടോയെടുത്ത സാജു അത്താണി ആൻഡ് ടോംസ് ബെറ്റർ ഫ്രെയിംസ് ടീമിനും വേദി ഒരുക്കി റീറ്റക്കും ലെസ്റ്റർ കേരള കമ്യൂണിറ്റി നന്ദി അറിയിച്ചു.
വരും ദിവസങ്ങളിലും എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
|
യുക്മ സാംസ്കാരിക്ക് പുതു നേതൃത്വം
ലണ്ടൻ: യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ നിയോഗിച്ചു.
ലിറ്റി ജിജോയെ വൈസ് ചെയർമാനായും ബിനോ ആൻണി, അഡ്വ. ജാക്സൺ തോമസ് എന്നിവരെ ജനറൽ കൺവീനർമാരായുമാണ് നിയോഗിച്ചിരിക്കുന്നത്. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനാണ് ഇവരെ നിയോഗിച്ചത്. യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരാണ് ഇക്കാര്യം അറിയിച്ചത്.
ബിനോ ആന്റണി ജനറൽ കൺവീനർ
യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറായി ചുമതലയേൽക്കുന്ന ബിനോ ആന്റണി യുക്മയുടെ തുടക്ക കാലം മുതൽ സംഘടനയുടെ സഹയാത്രികനാണ്. കലാ, കായിക, സാംസ്കാരിക രംഗങ്ങളിലെ മികച്ച ഒരു സംഘാടകൻ എന്ന നിലയിൽ യു കെ മലയാളികൾക്ക് സുപരിചിതനാണ് ബിനോ ആൻ്റണി.
യുക്മ ദേശീയ ട്രഷറർ എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ബിനോ ആൻ്റണി വെയിൽസ് റീജിയണിൽ യുക്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. 202225 കാലയളവിൽ യുക്മ ദേശീയ നിർവാഹക സമിതിയംഗമായി പ്രവർത്തിച്ച ബിനോ വെയിത്സിലെ കാർഡിഫിൽ താമസിക്കുന്നു.
അഡ്വ. ജാക്സൺ തോമസ് ജനറൽ കൺവീനർ
യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറായി ചുമതലയേൽക്കുന്ന അഡ്വ. ജാക്സൺ തോമസ് യു കെ യിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ്. തൻ്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ യു കെ മലയാളികൾക്ക് ചിരപരിചിതനായ ജാക്സൺ ഒരു മികച്ച സംഘാടകൻ കൂടിയാണ്.
2019 2022 കാലയളവിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റായിരുന്ന ജാക്സൺ കഴിഞ്ഞ ദേശീയ നിർവ്വാഹക സമിതിയിൽ നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള അംഗമായിരുന്നു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഈ നിയമ ബിരുദധാരി അഭിനേതാവ്, ഗാന രചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
മാഞ്ചസ്റ്ററിനടുത്ത് സാൽഫോർഡിൽ താമസിക്കുന്ന ജാക്സൺ സാൽഫോർഡ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻ്റ്, സീറോ മലബാർ സാൽഫോർഡ് മിഷൻ ട്രസ്റ്റി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ ക്രിസ്റ്റ്യൻ യൂണിയൻ ഫെയ്ത്ത് & ജസ്റ്റീസ് കമ്മീഷൻ അംഗമായും ജാക്സൺ സേവനമനുഷ്ഠിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ യുകെയിലെ മലയാളികളുടെ സർഗവാസനകളെയും സാംസ്കാരിക ചേതനയെയും പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചുവരുന്ന യുക്മ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രാപ്തരും പരിചയസമ്പന്നരുമായ നേതൃനിരയാണ് ഇപ്പോൾ ചുമതലയേൽക്കുന്നതെന്ന് എബി സെബാസ്റ്റ്യൻ അറിയിച്ചു.
|
ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ച് സർഗം സ്റ്റീവനേജ്
സ്റ്റീവനേജ്: യുകെയിലെ സാമൂഹ്യ സാംസ്കാരിക മലയാളി സംഘടനകളിൽ ഒന്നായ സർഗം സ്റ്റീവനേജ് ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു.
നോയൽ, അൽഫ്രിഡ്, നേഹ, ആൻഡ്രിയ, അവെലിൻ, ബെല്ലാ, ടെസ, സൈറാ, ബെനിഷ്യാ, ഹന്നാ, ആൻ, ഏഞ്ചൽ, വൈഗാ എന്നിവർ "ഈസ്റ്റർ വിഷു ഈദ്' വെൽക്കം ഡാൻസും ജോസ് ചാക്കോയും ജെസ്ലിൻ വിജോയും തീം സോംഗും പാടി.
ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രാരംഭ ഭക്ഷണത്തിനു ശേഷം ആരംഭിച്ച സാംസ്കാരിക വേദിയിൽ സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് സർഗം പ്രസിഡന്റ് മനോജ് ജോൺ സന്ദേശം നൽകി സ്വാഗതം ആശംസിച്ചു.
തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചുകുട്ടികളായ ഇവാ ടോം, ആന്റണി ടോം മുതൽ മുതിർന്ന ഗായകരായ ടാനിയ അനൂപ്, അഞ്ജു ടോം, ആൻ മേരി, ആരോമൽ, ജിനരാജ് കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മെഡ്ലി ഫ്യൂഷൻ പാട്ടുകളുമായി ജോസ് ചാക്കോ, തേജിൻ തോമസ്, ആരോമൽ ജിനരാജ്, ജെസ്ലിൻ വിജോ, അഞ്ജു ടോം, ആൻ മേരി എന്നിവർ വേദിയിലെത്തി.
ടിന തോംപ്സൺ, ജീനാ അനി, ടെസ അനി, മരിയാ അനി, ലക്ഷ്മിത പ്രശാന്ത്, ഇവാ ടോം, ആന്റണി ടോം, ലക്ഷ്മിത പ്രശാന്ത്, അമേയ അമിത് എന്നിവർ ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ നൃത്തം അവതരിപ്പിച്ചു.
അദ്വിക് ഹരിദാസ്, ഷോൺ അലക്സാണ്ടർ, റിഷേൽ ജോർജ്ജ്, ഡേവിഡ് ജോർജ്ജ് എന്നിവർ ചേർന്ന് ഗ്രൂപ്പ് ഡാൻസും അവതരിപ്പിച്ചു. "ടീം നൃത്യ'ക്കുവേണ്ടി ക്രിസ്റ്റിന, ഐസായ എന്നിവർ ചേർന്ന് രാസലീലയും അദ്വ്യത ആദർശ്, ആദ്യ ആദർശ ജെന്നിഫർ വിജോ എന്നിവർ ചേർന്ന് ഗ്രൂപ്പ് ഡാൻസും അവതരിപ്പിച്ചു.
നൈനിക ദിലീപും മീര കോലോത്തും ചേർന്ന് വിഷു തീം ഡാൻസ് അവതരിപ്പിച്ചു. ബെല്ലാ ജോർജ്ജ്, സൈറാ ജിമ്മി ഭരതനാട്യവും നോയൽ, ജോഷ്, ക്രിസ് എന്നിവർ ലൈവ് ഓർക്കസ്ട്രയും അവതരിപ്പിച്ചു
കലാഭവൻ മണി ട്രിബ്യൂട്ടുമായി ടിന തോംസൺ നൃത്തം അവതരിപ്പിച്ചു. ടിന്റു മെൽവിൻ, ഹിമ തോംസൺ, ബീന സുരേഷ്, സിനി മാർട്ടിൻ, ലിൻസി അജി, എവെലിൻ അജി എന്നിവർ 'കിച്ചൻ ഡാൻസ്' അവതരിപ്പിച്ചു.
സർഗ്ഗം സെക്രട്ടറി ആതിരാ ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. ടെസി ജെയിംസ്, ജിന്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകാരായി തിളങ്ങി. സജീവ് ദിവാകരൻ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കി.
സർഗം ഭാരവാഹികളായ മനോജ് ജോൺ, ആതിരാ മോഹൻ, ജോർജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോർജ്, പ്രിൻസൺ പാലാട്ടി, ദീപു ജോർജ്, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗീസ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
|
ഫ്രെഡറിക് മേർട്സ് പാരീസിൽ; ഇമ്മാനുവെൽ മക്രോണുമായി കൂടിക്കാഴ്ച നടത്തി
പാരീസ്: പുതിയ ജർമൻ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി പാരീസില്‍ കൂടിക്കാഴ്ച നടത്തി. ചാൻസലറായി ചുമതലയേറ്റ ശേഷമുള്ള മേർട്സിന്റെ ആദ്യത്തെ വിദേശ സന്ദർശനങ്ങളിലൊന്നായിരുന്നു ഇത്.
പാരീസിലെ കൂടിക്കാഴ്ചയിൽ, പ്രതിരോധനയത്തിൽ ഫ്രാൻസുമായുള്ള സഹകരണം വർധിപ്പിക്കുമെന്ന് മേർട്സ് പ്രഖ്യാപിച്ചു. ഫ്രഞ്ച് ജർമൻ പ്രതിരോധ കൗൺസിൽ ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ആയുധ സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വേണമെന്ന് പുതിയ ചാൻസലർ അറിയിച്ചു.
|
മേരിക്കുട്ടി ജെയിംസിന് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിടയേകും; സംസ്കാരം പിന്നീട്
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ അന്തരിച്ച നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസിന്(68) വെള്ളിയാഴ്ച സ്നേഹോഷ്മളമായ യാത്രാമൊഴിയേകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം നോർവിച്ച് മലയാളി സമൂഹത്തിലും സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ ഇടവകയിലും നീണ്ടൂർ സംഗമത്തിലും സ്നേഹ സാന്നിധ്യമായിരുന്ന മേരിക്കുട്ടിക്ക് വെള്ളിയാഴ്ച നോർവിച്ചിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാവും നൽകുക.
പൊതുദർശനം ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അന്ത്യോപചാര തിരുക്കർമങ്ങൾ ആരംഭിക്കും. നോർവിച്ചിൽ സെന്റ് ജോർജ് റോമൻ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനത്തിനും തിരുക്കർമങ്ങൾക്കുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004ലാണ് യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസ് സ്ഥാപക നേതാക്കളിലൊരാളായിരുന്നു. മേരിക്കുട്ടി ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ്. സഞ്ചു, സനു, സുബി എന്നിവർ മക്കളും അനൂജ, സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.
നോർവിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അർപ്പിക്കും. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിക്കും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയിൽ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും അനുശോചന സന്ദേശങ്ങൾ നൽകുകയും ചെയ്യും. തുടർന്ന് മൃതദേഹം തിരിച്ചു മോർച്ചറിയിലേക്ക് കൊണ്ടുപോകും.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതും നീണ്ടൂർ വി. മിഖായേൽ ക്നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയിൽ സംസകരിക്കുന്നതുമാണ്.
പൊതുദർശനത്തിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന് വിടപറഞ്ഞ പ്രിയ സോദരിക്ക് യാത്രാമൊഴിയേകുവാനും അനുശോചനം അർപ്പിക്കുന്നതിനും നിത്യശാന്തി നേരുന്നതിനുമുള്ള അവസരമാണ് നോർവിച്ച് സെന്റ് ജോർജ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
വേദി: St. George's R C Church, Sprowston Road, Norwich, Norfolk, NR3 4HZ.
|
ഫ്രെഡറിക് മേർട്സ് ജര്‍മൻ ചാന്‍സലറായി അധികാരമേറ്റു
ബര്‍ലിന്‍: ജർമനിയുടെ പുതിയ ഫെഡറല്‍ ചാന്‍സലറായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രെഡറിക് മേർട്സ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സ്ഥാനമേറ്റു. പാര്‍ലമെന്റ് പ്രസിഡന്റ്/സ്പീക്കര്‍ ജൂലിയ ഗ്ളോക്ക്നറുടെ മുൻപാകെയാണ് എല്ലാവരും സത്യപതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ജര്‍മന്‍ ഭരണഘടനയുടെ 63ാം വകുപ്പ് സെക്ഷന്‍2 പ്രകാരം പാര്‍ലമെന്റില്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട് സ്ഥാനം ഏറ്റെടുക്കുന്നതായി സ്പീക്കര്‍ മുമ്പാകെ അറിയിച്ചശേഷം മേർട്സ് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്മയറുടെ ബര്‍ലിനിലെ ഓഫീസിലെത്തി നിന്നും നിയമന ഉത്തരവു വാങ്ങിയാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്.
സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരെ നയമിച്ചുകൊണ്ടുള്ള ഉത്തരവും പ്രസിഡന്റ് കൈമാറി. ആദ്യം, മേർട്സ് ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം നാല് മന്ത്രിമാര്‍ ഒഴികെ എല്ലാവരും ദൈവനാമത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്ത്.
അടുത്ത നാല് വര്‍ഷത്തേക്ക്, സിഡിയു, സിഎസ്യു, എസ്പിഡി എന്നിവയുടെ സഖ്യമായിരിക്കും ജർമനി ഭരിക്കുക. സിഡിയുവിനും എസ്പിഡിക്കും ഏഴ് മന്ത്രിമാര്‍ വീതവും സിഎസ്യുവിന് മൂന്ന് മന്ത്രിമാരുമുണ്ട്. സിഡിയു നിയോഗിച്ച മന്ത്രിമാരില്‍ ഒരാള്‍ പാര്‍ട്ടി അംഗം പോലുമല്ല.
പുതിയ ഫെഡറല്‍ ഗവണ്മെന്റിലെ മന്ത്രിമാർ:
∙ ലാര്‍സ് ക്ലിംഗ്ബെയ്ല്‍ (എസ്പിഡി), ഫെഡറല്‍ ധനകാര്യ മന്ത്രി, വൈസ് ചാന്‍സലര്‍, ∙ ബാര്‍ബല്‍ ബാസ് (എസ്പിഡി), ഫെഡറല്‍ തൊഴില്‍, സാമൂഹിക കാര്യ മന്ത്രി, ∙ ബോറിസ് പിസ്റേറാറിയസ് (എസ്പിഡി), ഫെഡറല്‍ പ്രതിരോധ മന്ത്രി, ∙ വെറീന ഹുബെര്ട്സ് (എസ്പിഡി), ഭവന, നഗരവികസന, നിര്‍മ്മാണ വകുപ്പുകളുടെ ഫെഡറല്‍ മന്ത്രി
∙ ഡോ. സ്റ്റെഫാനി ഹുബിഗ് (എസ്പിഡി), ഫെഡറല്‍ നീതിന്യായ, ഉപഭോക്തൃ സംരക്ഷണ മന്ത്രി, ∙ റീം അലബാലിറഡോവന് (എസ്പിഡി), സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള ഫെഡറല്‍ മന്ത്രി, ∙ കാര്‍സ്റ്റണ്‍ ഷ്നൈഡര്‍ (എസ്പിഡി), പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ എന്നിവയുടെ ഫെഡറല്‍ മന്ത്രി
∙ ജോഹാന്‍ വാഡെഫുള്‍ (സിഡിയു), ഫെഡറല്‍ വിദേശകാര്യ മന്ത്രി, ∙ തോര്‍സ്റ്റണ്‍ ഫ്രെയ് (സിഡിയു), ഫെഡറല്‍ പ്രത്യേകകാര്യ മന്ത്രിയും ഫെഡറല്‍ ചാന്‍സലറി മേധാവി,∙ കരിന്‍ പ്രിയന് (സിഡിയു), വിദ്യാഭ്യാസം, കുടുംബം, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവയുടെ ഫെഡറല്‍ മന്ത്രി,
∙ കാതറീന റൈഷ് (സിഡിയു), സാമ്പത്തിക കാര്യങ്ങളുടെയും ഊര്‍ജത്തിന്റെയും ഫെഡറല്‍ മന്ത്രി, ∙ പാട്രിക് ഷ്നൈഡര്‍ (സിഡിയു), ഫെഡറല്‍ ഗതാഗത മന്ത്രി, ∙ നീന വാര്കെന് (സിഡിയു), ഫെഡറല്‍ ആരോഗ്യ മന്ത്രി, ∙ ഡോ. കാര്‍സ്റ്റണ്‍ വൈല്ഡ്ബെര്ഗര് (സ്വതന്ത്രന്), ഡിജിറ്റല്‍, സംസ്ഥാന ആധുനികവത്കരണത്തിനുള്ള ഫെഡറല്‍ മന്ത്രി
∙ അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് (സിഎസ്യു), ഫെഡറല്‍ ആഭ്യന്തര മന്ത്രി, ∙ ഡൊറോത്തി ബാര്‍ (സിഎസ്യു), ഫെഡറല്‍ ഗവേഷണ, സാങ്കേതികവിദ്യ, ബഹിരാകാശ മന്ത്രി, ∙ അലോയിസ് റെയ്നര്‍ (സിഎസ്യു), ഭക്ഷ്യ, കൃഷി, ആഭ്യന്തര വകുപ്പുകളുടെ ഫെഡറല്‍ മന്ത്രി.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിൽ നടന്നു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ 2025 ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിലുള്ള കിർബി മാക്സോൾ ഹാളിൽ വച്ച് ശനിയാഴ്ച നടന്നു. നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ ആയിരത്തിലധികം മത്സരാർഥികളാണ് ഈ വർഷം പങ്കെടുത്തത്.
വിവിധ റൗണ്ടുകളിലായി നടന്ന ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. ആദ്യമത്സരത്തിൽ 14 17 എയ്ജ് ഗ്രൂപ്പിലെ മത്സരാത്ഥികളാണ് മത്സരിച്ചത്.
ആദ്യ എയ്ജ് ഗ്രൂപ്പിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 14 17 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഇവാലിൻ സെബാസ്റ്റ്യൻ സെന്റ് ഫ്രാൻസിസ് അസീസി മിഷൻ വൂസ്റ്റർ ബിർമിംഗ്ഹാം റീജിയണും രണ്ടാം സ്ഥാനം മരിയ മിജോസ് സെന്റ് മേരീസ് മിഷൻ വിഗൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം കാതറിൻ റോഷൻ സെന്റ് അഗസ്റ്റിൻ പ്രൊപ്പോസഡ് മിഷൻ ബേസിംഗ്സ്റ്റോക്ക് സൗതാംപ്ടൻ റീജിയണും നേടി. ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ ആൻസി ജോൺ നേതൃത്വം കൊടുത്തു .
രണ്ടാമതായി നടന്ന 11 13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം മെൽവിൻ ജെയ്മോൻ ഔർ ലേഡി ക്യൂൻ ഓഫ് ദ റോസറി മിഷൻ ന്യൂകാസിൽ ലീഡ്സ് റീജിയണും രണ്ടാം സ്ഥാനം ജോഷ് വടക്കേൽ മിജോസ്, സെന്റ് മേരീസ് മിഷൻ വിഗാൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജു സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്‍ബറോ സ്കോട്ലൻഡ് റീജിയണും നേടി. മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി റിയ ഷാജുമോൻ നേതൃത്വം നൽകി.
ഉച്ചയ്ക്ക് ശേഷം നടന്ന 8 10 ഗ്രൂപ്പ് മത്സരത്തിൽ അലൻ ജോർജും ആബേൽ ജോൺ അനൂപും തുല്യമാർക്കുകൾ നേടി ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിച്ചപ്പോൾ മത്സരങ്ങൾ സമനിലയിലെത്തുകയും വീണ്ടും 12 ചോദ്യങ്ങൾ അടങ്ങുന്ന ഒരു റൗണ്ട് നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു.
ഒന്നാം സ്ഥാനം അലൻ ജോർജ് മാർ തോമ ശ്ലീഹ മിഷൻ കാറ്റർബറി, കാന്റർബെറി റീജിയണും രണ്ടാം സ്ഥാനവും എബേൽ ജോൺ അനൂപ് സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയണും നേടി. റിറ്റി ടോമിച്ചൻ ഈ മത്സരങ്ങൾക്ക് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.
18+ എയ്ജ് ഗ്രൂപ്പിൽ മുതിർന്നവർക്കായി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നാലാം തവണയും സുവാറ ഫൈനൽ മത്സരത്തിൽ യോഗ്യത നേടിയ ടിന്റു ജോസഫ് സെന്റ് അഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്‍ബറോ സ്കോട്ലൻഡ് റീജിയണും രണ്ടാം സ്ഥാനം ലിൻസി ജോൺ മറിയ ഇമ്മാക്കുലേഷൻ മിഷൻ ലണ്ടൻ റീജിയണും മൂന്നാം സ്ഥാനം മീനു തോട്ടുങ്കൽ ഔർ ലേഡി ഓഫ് പെർപെക്ച്യുൽ ഹെൽപ് വോൾവർഹാംപ്ടൺ മിഷൻ, ബിർമിംഗ്ഹാം റീജിയണും നേടി. മുതിർന്നവർക്കായി നടത്തിയ മത്സരത്തിന്റെ ക്വിസ് മാസ്റ്ററായി ബിജോയ് മാത്യു നേതൃത്വം കൊടുത്തു.
വൈകുന്നേരം നടന്ന അവാർഡുദാനസമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ മത്സര വിജയികൾക്കും ഫൈനൽ മത്സരാത്ഥികൾക്കും സമ്മാനങ്ങൾ നൽകി. സുവാറ 2025 മത്സരത്തിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അഭിനന്ദിക്കുകയും പ്രാർഥിക്കുകയും ചെയ്തു.
രൂപത ചാൻസലർ റവ. ഡോ. മാത്യു പിണക്കട്ട് ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ റവ. ഫാ. ജോൺ പുളിന്താനത്ത് എന്നിവരും സന്നിഹിതരായിരുന്നുവെന്ന് ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
|
ഡബ്ലിനിൽ പിതൃവേദി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ഡബ്ലിൻ: എസ്എംസിസി ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ "Dad's Goal 2025' അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന് നടക്കും. ഡബ്ലിൻ ഫീനിക്സ് പാർക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ രാവിലെ ഒന്‍പത് മുതലാണ് മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് "ജൂണിയർ ഫുട്ബോൾ ടൂർണമെന്റും(പ്രായം 1625) ഇതേദിവസം നടത്തും. ഓരോ കുർബാന സെന്ററിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ഒരു ടീമിന് രജിസ്റ്റർ ചെയ്യാം.
ടീമിൽ കളിക്കുന്നവർ എല്ലാവരും അതാത് മാസ് സെന്ററിലെ അംഗങ്ങൾ ആയിരിക്കണം. യൂത്ത് ടൂർണമെന്റിൽ ആറ് ടീമുകൾ എങ്കിലും രജിസ്റ്റർ ചെയ്താൽ മാത്രമേ മത്സരം ഉണ്ടാവുകയുള്ളൂ.
മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും. ഡാഡ്സ് ഫുട്ബോൾ ടീമിന് 100 യൂറോയും യൂത്ത് ഫുട്ബോൾ ടീമിന് 50 യൂറോയും ആണ് രജിസ്ട്രേഷൻ ഫീസ്.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റൺ റീജണിന്റെ ആതിഥേയത്വത്തിൽ ചോർലിയിൽ നടന്നു. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസെടുത്തു. പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ജോബി ജേക്കബ് നന്ദിയും പറഞ്ഞു.
അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മേയ് നാലിന് ലണ്ടൻ റീജണിൽ നടത്താൻ തീരുമാനിച്ചു.
|
ഡിക്സ് ജോർജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
ലണ്ടൻ: യുക്മ ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജിനെ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ചവച്ച ഡിക്സ് ജോർജ് യുകെ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന ഒരു സംഘാടകനാണ്.
യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ്, യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാൻ, നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പടെ നിരവധി ചുമതലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ഡിക്സ് യുക്മ കേരള പൂരം വള്ളംകളിയെ കൂടുതൽ ആകർഷണീയമാക്കുവാൻ പോന്ന ഒരു സംഘാടകനാണ്.
യുക്മ കേരള പൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ ജനറൽ കൺവീനറുടെ ചുമതല വഹിച്ചിരുന്ന അഡ്വ. എബി സെബാസ്റ്റ്യൻ യുക്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡിക്സ് ജനറൽ കൺവീനറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
യുകെയിൽ മലയാളികളുടെ ഒരു വള്ളംകളിയെന്ന ആശയം 2017ൽ യുക്മ മുന്നോട്ട് വച്ചപ്പോൾ നെറ്റി ചുളിച്ച ആളുകളെ അതിശയിപ്പിക്കുന്ന വിധത്തിൽ വള്ളംകളി വിജയകരമായി സംഘടിപ്പിച്ച യുക്മ, കഴിഞ്ഞ ആറ് സീസണുകളിലും ആ വിജയഗാഥ തുടർന്നു. ഇന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുക്കുന്ന ഇവന്റായി യുക്മ കേരള പൂരം വള്ളംകളി മാറിക്കഴിഞ്ഞു.
2025ലെ വള്ളംകളി മത്സരങ്ങൾ ഓഗസ്റ്റ് 30 ശനിയാഴ്ച ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് ലെയ്ക്കിൽ തന്നെയായിരിക്കും നടക്കുന്നത്. യുക്മ കേരളപൂരം വള്ളംകളി മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ജനറൽ കൺവീനർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിലൊക്കെ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുകയും ചെയ്തിട്ടുള്ള ഡിക്സ് ജോർജ്, കേരള പൂരം വള്ളംകളി ജനറൽ കൺവീനറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ പ്രാപ്തനാണെന്ന് യുക്മ ദേശീയ നിർവാഹക സമിതി വിലയിരുത്തി.
ഏറെ ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ഈ ചുമതലയിൽ വളരെ ഭംഗിയായി പ്രവർത്തിക്കുവാൻ ഡിക്സ് ജോർജിന് യുക്മ ദേശീയ സമിതി എല്ലാവിധ ആശംസകളും നേരുന്നു.
|
ചരിത്രത്തിലേക്ക് പറന്ന് ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റ് സാന്ദ്ര ജെന്സണ്
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്സണ് ബ്രിട്ടനില്‍ പുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റായി കേരളത്തിന് അഭിമാനമാവുന്നു.
21ാം വയസില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23ലേക്ക് എത്തുമ്പോഴേക്കും എ320യില്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള "ജസീറ എയര്‍വേസില്‍' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്സണ് എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. മാതാപിതാക്കളോടൊപ്പം രണ്ടാം വയസിലാണ് യുകെയിലെത്തിയത്.
തന്റെ "എ'ലെവല്‍ പഠന കാലത്ത് വര്‍ക്ക് എക്സ്പീരിയന്‍സ് നേടുന്നതിന് വ്യത്യസ്ത മേഖല എന്ന നിലയില്‍ തെരഞ്ഞെടുത്ത "എയര്‍ ട്രാഫിക് കണ്ട്രോളര്' എന്ന ഹ്രസ്വപരിശീലനത്തിന് ഒടുവിലാണ് ആകാശ പറക്കല്‍ എന്ന സ്വപ്നം മൊട്ടിട്ടതെന്ന് സാന്ദ്ര പറയുന്നു.
അങ്ങിനെ മനസിലേക്ക് കയറിവന്ന ആകാശത്തോടുള്ള ആവേശം, പിന്നീട് പൈലറ്റാകാനുള്ള അവരുടെ അഭിലാഷത്തിന് ഇന്ധനമായി മാറുകയായിരുന്നു. മാതാപിതാക്കളുടെ ഭാഗത്തു നിന്നും കിട്ടിയ സപ്പോര്‍ട്ടാണ് മോഹത്തിന് ചിറകുവച്ചതെന്ന് സാന്ദ്ര പറയുന്നു.
ഓണ്‍ലൈനായി "ബിഎസ്സി ഇന്‍ പ്രൊഫഷണല്‍ പൈലറ്റ് പ്രാക്ടീസ്' ഡിഗ്രി കോഴ്സിന് സാന്ദ്ര സമാന്തരമായി പഠിക്കുന്നുമുണ്ട്. ഇതര രാജ്യങ്ങളെപ്പോലെ എൻജിനിയറിംഗ് ബിരുദമോ, സയന്‍സോ, കണക്കോ സമാന വിഷയങ്ങളോ ഐശ്ചികമായി പഠിച്ചുവെന്നതോ മാനദണ്ഡങ്ങള്‍ ആയി ഇവിടെ പരിഗണിക്കാറില്ല.
പക്ഷെ പഠിക്കുവാനും മനസിലാക്കുവാനുമുള്ള കഴിവും ദ്രുതഗതിയില്‍ ഓര്‍മിച്ചു കൃത്യതയോടെ പ്രവര്‍ത്തിക്കുവാനുള്ള കഴിവും പ്രാപ്തിയുമാണ് പ്രധാനമായി പരിഗണിക്കുക.
സാന്ദ്രയുടെ പിതാവ് ജെന്സണ് പോള്‍ ചേപ്പാല ഒക്കല്‍ കേംബ്രിഡ്ജില്‍ "അച്ചായന്‍സ് ചോയ്സ് ' എന്ന പേരില്‍ ഏഷ്യന്‍ ഗ്രോസറി ഉത്പന്നങ്ങളുടെയും മീറ്റ് ഫിഷ് എന്നിവയുടെയും ട്രേഡിംഗ് ബിസിനസ് നടത്തുന്നു.
സാന്ദ്രയുടെ മാതാവ് ഷിജി ജെന്സണ് അഡന്‍ബ്രൂക്ക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെന്സണ് ഗ്യാസ് ഇന്‍ഡസ്ട്രി അനലിസ്റ്റും ഇളയ സഹോദരന് ജോസഫ്, കേംബ്രിഡ്ജില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
|
ഫ്രെഡറിക് മേർട്സ് ജർമൻ ചാൻസലർ
ബർലിൻ: ജർമൻ ചാൻസലറായി സിഡിയു നേതാവ് ഫ്രെഡറിക് മേർട്സ് തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയ മേർട്സ് രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് വിജയിച്ചത്.
ആകെയുള്ള 630 വോട്ടുകളിൽ 325 വോട്ടുകൾ നേടിയാണ് മേർട്സിന്റെ വിജയം. 316 വോട്ടുകളാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. ജർമനിയുടെ പത്താമത് ചാൻസലറായി മേർട്സ് അടുത്ത ദിവസം സ്ഥാനമേൽക്കും.
ആദ്യ ഘട്ട വോട്ടെടുപ്പിൽ ആറ് വോട്ടിന്റെ അപ്രതീക്ഷിത പരാജയമാണുണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ചാൻസലർ സ്ഥാനാർഥി ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടിട്ടില്ല.
സുഗമമായി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മേർട്സിന്റെ പരാജയം അപ്രതീക്ഷിതമായി. ഇതോടെ ജർമൻ ഓഹരിവിപണിയും ഇടിഞ്ഞു. ജർമൻ കമ്പനികളുടെ സൂചിക 1.8 ശതമാനമാണ് ഇടിഞ്ഞത്.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി വൈകിയായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ്. 630 വോട്ടുകളിൽ 316 വോട്ടുകളുടെ ഭൂരിപക്ഷമാണ് മേർട്സിന് ആവശ്യമായിരുന്നത്. ആദ്യഘട്ടത്തിൽ 310 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
മെർട്സിന്റെ മുന്നണിക്ക് പാർലമെന്റിൽ 328 സീറ്റുകളാണുള്ളത്. ചാൻസലർ തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയായതിനാൽ ആരാണ് കൂറുമാറിയതെന്ന് അറിയാൻ കഴിയില്ല.
മേർട്സിന്റെ പാർട്ടിയായ മധ്യവലതുപക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും ക്രിസ്ത്യൻ സോഷ്യൽ യൂണിയനും ചേർന്നുള്ള സഖ്യത്തെ നിലവിലെ ചാൻസലർ ഒലാഫ് ഷൊൾസിന്റെ പാർട്ടിയായ മധ്യഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റും പിന്തുണയ്ക്കുന്നുണ്ട്.
പുതിയ ചാൻസലറെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണ്. യുക്രെയ്ൻ യുദ്ധവും ജർമനിയുടെ സാമ്പത്തിക മാന്ദ്യവുമാണ് അതിൽ പ്രധാനപ്പെട്ടത്. തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാർട്ടിയുടെ വളർച്ചയാണ് മറ്റൊരു ആഭ്യന്തര പ്രശ്നം.
ഇതിനു പുറമേ ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയവും പുതിയ ചാൻസലർക്ക് വെല്ലുവിളിയാകും.
|
കൈരളി യുകെയെ നയിക്കുവാൻ പുതു നേതൃത്വം
ലണ്ടൻ: കൈരളി യുകെയുടെ രണ്ടാമത് ദേശീയ പ്രതിനിധി സമ്മേളനം റോയൽ ബ്രിട്ടീഷ് ലേജിയൻ ഹെയ്ജ് ഹൗസ് ന്യൂബെറിയിൽ തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രവാസികൾ നാടിന്റെ സ്പന്ദനം തൊട്ടറിയുന്നവരാണെന്നും നാടിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.
കൈരളിയുടെ മുൻകാല പ്രവർത്തനങ്ങളെ ആഴത്തിൽ വിശകലനം ചെയുവാനും, യുകെയിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ പുതിയതായി വരുന്ന പ്രവാസി മലയാളികളെ എത്തരത്തിൽ ബാധിക്കുന്നു എന്നത് കൂടുതലായി ചർച്ച ചെയപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
പ്രതിനിധി സമ്മേളനം 202527 വർഷത്തെക്കുള്ള ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. സമ്മേളനം കൈരളി യുകെയുടെ പ്രസിഡന്റായി രാജേഷ് ചെറിയനെയും സെക്രട്ടറിയായി നവിൻ ഹരികുമാറിനെയും ട്രഷറായി ടി. കെ. സൈജുവിനെയും തെരഞ്ഞെടുത്തു.
സാമൂവൽ ജോഷ്വ (വൈസ് പ്രസിഡന്റ്), ജോസഫ്. ടി. ജോസഫ് ( വൈസ് പ്രസിഡന്റ്), ജോസൻ ജോസ് (ജോയിന്റ് സെക്രട്ടറി), അനുമോൾ ലിൻസ് (ജോയിന്റ് സെക്രട്ടറി), കുര്യൻ ജേക്കബ്, പ്രിയ രാജൻ, ബിജു ഗോപിനാഥ്, പ്രവീൺ സോമനാഥൻ, ലിനു വർഗ്ഗീസ്, നിതിൻ രാജ്, ഐശ്വര്യ കമല, മിനി വിശ്വനാഥൻ, ജ്യോതി സി.എസ്, ജെയ്സൻ പോൾ, ജെറി വല്യറ, രഞ്ജിത്ത് തെക്കേകുറ്റ്, വരുൺ ചന്ദ്രബാലൻ, സുജ വിനോദ്, ജയകൃഷ്ണൻ, അനസ് സലാം, അബിൻ രാജു എന്നിവർ അടങ്ങിയ നാഷണൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
പ്രിയ രാജൻ, ബിനോജ് ജോൺ, രാജേഷ് ചെറിയാൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എൽദോസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.
യുകെയിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 122 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മിനി വിശ്വനാഥൻ, ജെറി വല്യറ മിനിട്സ് കമ്മിറ്റിയുടെയും, അനുമോൾ ലിൻസ്, അശ്വതി അശോക്, ജോസഫ്.ടി.ജോസഫ് എന്നിവർ പ്രമേയ കമ്മിറ്റിയുടെയും, അനു മോൾ ലിൻസ്, ജെയ്സൻ പോൾ, ലൈലജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.
പഹൽഗാമ ഭീകരക്രമണ പശ്ചാത്തലത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും, വർധിച്ചുവരുന്ന വിസ തട്ടിപ്പുകൾക്കും നിയമാനുസൃതമല്ലാത്ത റിക്രൂട്മെന്റുകൾക്കും എതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലും മേൽനോട്ടവും ആവശ്യപ്പെട്ടുകൊണ്ടും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം സർവീസ് ആരംഭിക്കണമെന്നും തുടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു.
നാഷണൽ കമ്മിറ്റി അംഗം അജയൻ അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ കൈരളിയുടെ ജോയിന്റ് സെക്രട്ടറി നവിൻ ഹരികുമാർ സ്വാഗതവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജേഷ് ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.
|
സാലിസ്ബറിയിൽ എസ്എംഎ ക്രിക്കറ്റ് ടൂർണമെന്റ് മേയ് 25ന്
സാലിസ്ബറി : സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കായുള്ള അഞ്ചാമത് ടി10 ക്രിക്കറ്റ് ടൂർണമെന്റ് മേയ് 25ന് നടക്കും.
എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് കാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക.
യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്. എൽജിആർ, കെസിസി പോർട്ട്സ്മൗത്ത്, സ്വിൻഡൺ സി.സി, ബ്രീമോർ ദ്രാവിഡിയൻ സിസി സാലിസ്ബറി, ഗള്ളി ഓക്സ്ഫോർഡ്, കോവെൻട്രി ബ്ലൂസ്, റോയൽ ഡെവൺ സിസി, എസ്എം 24 ഫോക്സ് ഇലവൻ തുടങ്ങിയ ടീമുകളാണ് മത്സരിക്കുക.
റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.പ്രസിഡന്റ് എം പി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്സ് കോഓർഡിനേറ്റർ നിഷാന്ത് സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്.
ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 07383924042 (നിഷാന്ത്) എന്ന നമ്പറിൽ ബന്ധപ്പെടുക. എസ്എംഎ മുൻ സെക്രട്ടറി സീന ഷിബുവിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജൺ കോണ്‍ഫറന്‍സിന് ലണ്ടനില്‍ തുടക്കമായി
സ്റേറാക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൺ കോണ്‍ഫറൻസ് ലണ്ടനിലെ സ്റ്റോക് ഓണ്ട്രെന്ഡ് കൗണ്ടിയിലെ സ്റ്റാഫോര്‍ഡ്ഷെയറിലെ, സ്റ്റോണ്‍ ക്രൗണ്‍ ഹോട്ടലില്‍ വര്‍ണാഭമായ തുടക്കം. നടക്കും. മേയ് 2 ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ചു.
മൂന്നുദിന കോണ്‍ഫറൻസിന്റെ ഉദ്ഘാടന സമ്മേളനം വൈകിട്ട് 8 ന് ഡബ്ള്യുഎംസി യൂറോപ്പ് റീജൺ ചെയര്മാന് ജോളി തടത്തില്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജൺ പ്രസിഡന്റ് ജോളി എം പടയാട്ടില്‍, യൂറോപ്പ് റീജിയന് സെക്രട്ടറി ബാബു തോട്ടപ്പള്ളി, റീജിയന് ട്രഷറാര്‍ ഷെബു ജോസഫ്, ഗ്ലോബൽ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്മാന്), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), രാജു കുന്നക്കാട്ട് (സാംസ്കാരിക ഫോറം സെക്രട്ടി), ഡോ.ജിമ്മി മൊയലന് (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ്), സെബിന് പാലാട്ടി(യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), സെബാസ്ററ്യന് ജോസഫ്(യുകെ റീജൺ ചെയര്മാന്), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി), യൂറോപ്പ് റീജിയന് അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു, ഡബ്ള്യുഎംസി യുവനേതാക്കളായ ഡോ, എല്‍സ ജിമ്മി, ഡോ.ബിബിന്‍ ബേബി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ജോളി തടത്തില്‍ (ജര്‍മനി) അദ്ധ്യക്ഷത വഹിച്ചു. ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. വിവിധ പ്രൊവിന്‍സസ് ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സാം ഡേവിഡ് പരിപാടികളുടെ അവതാരകനായിരുന്നു.
|
നീനാ കൈരളിയുടെ "ഒരുമ 2025’ പരിപാടി വർണാഭമായി
ഡബ്ലിൻ : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്ധഒരുമ 2025’ പരിപാടി നീനാ സ്കൗട്ട് ഹാളിൽ വർണാഭമായി നടന്നു. പ്രത്യാശയും ഐശ്വര്യവും സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിച്ചു.
നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ്,ഒപ്പം ഫാ.യാക്കൂബ് എന്നിവരും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിയിച്ചു.
ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി.തുടർന്നു നിരവധി സ്കിറ്റുകൾ,കൂട്ടുകളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ,നൃത്ത പരിപാടികൾ ,സംഗീതാലാപം തുടങ്ങിയവൻ നടന്നു.
തുടർന്നു നീനാ കൈരളിയുടെ വെബ്സൈറ്റ് ആയ <വേേുെ://ിലിമഴവസമശൃമഹശ.രീാ> ന്റെ സ്വിച്ച് ഓൺ കർമ്മം ഫാ.യാക്കൂബ് നിർവഹിച്ചു.പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികൾക്ക് തിരശീല വീണു.
കമ്മറ്റി അംഗങ്ങളായ ഷിന്റോ, സിനു, സഞ്ജു, തോംസൺ, സോഫി, നിഷ, രോഹിണി, രമ്യ എന്നി0വർ പരിപാടികൾക്ക് നേതൃത്വം നൽകി. 202526 വർഷത്തെ കമ്മറ്റി അംഗങ്ങളായി ജെയ്സൺ, ജിബിൻ, പ്രദീപ്, ടെൽസ്, ജെസ്ന, എയ്ഞ്ചൽ, ജിജി, വിനയ എന്നിവരെ തെരഞ്ഞെടുത്തു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മേയ് 5 തിങ്കളാഴ്ച പ്രസ്റ്റൺ റീജിയണിന്റെ ആതിഥേയത്വത്തിൽ ചോർലിയിൽ വച്ചു നടത്തപ്പെട്ടു. ആയിരത്തോളം അധ്യാപകർ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
രൂപത കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയർ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു.
രൂപതാ കാറ്റക്കിസം കമ്മീഷൻ നേതൃത്വം നൽകിയ അധ്യാപക സംഗമത്തിന് പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ശ്രീ ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വർഷത്തെ മതാധ്യാപകദിനം മേയ് 4 ന് ലണ്ടൻ റീജണിൽ വച്ച് നടത്തപ്പെടുന്നതാണ്.
|
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ 26 ന് വൈകുന്നേരം നാലുമണിക്ക് വിവിധ കലാപരിപാടികളോടെ സാല്‍ബൗ ടിറ്റൂസ് ഫോറത്തില്‍ അരങ്ങേറി.
കേരള സമാജം പ്രസിഡന്റ് ഡിപിന് പോള്‍, ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങളുടെ പ്രസക്തിയും പ്രാധാന്യവും നന്മയും വിശദീകരിച്ചുകൊണ്ട് ആഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.
വിവിധ കലാപരിപാടികളായ സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം, കുച്ചിപ്പുടി, എന്നിവക്ക് പുറമെ, സമാജത്തിന്റെ നേത്യത്വത്തില്‍ തലമുറകളുടെ അന്തരത്തെ ആസ്പദമാക്കിയുള്ള ലഘുനാടകവും, യുവതീയുവാക്കളുടെ ഡാന്‍സ് ഡ്രാമയും അവതരണത്തില്‍ മികവു പുലര്‍ത്തി. കേരള സമാജത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിലെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച അക്ഷരമാലയെ ആസ്പദമാക്കിയുള്ള ഗാനം എവയെും ആകര്‍ഷിച്ചു.
120 ലധികം ആര്‍ട്ടിസ്റ്റുകളാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്. ലക്കി ഡ്രോയുടെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്കി. കേരളത്തനിമയുള്ള അത്താഴവിരുന്നും പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു. സമാജം സെക്രട്ടറി നന്ദി പറഞ്ഞു.
ദേശീയ ഗാനാലാപനത്തോടെ ഏശദേശം രാത്രി ഒന്‍പതിന് ആഘോഷങ്ങള്‍ സമാപിച്ചു. സെക്രട്ടറി ഹരീഷ് പിള്ള, കമ്മിറ്റി മെമ്പര്‍ അജു സാം എന്നിവര്‍ പരിപാടികളുടെ അവതാരകരായി.
ആഘോഷത്തില്‍ ഏതാണ്ട് നാനൂറ്റി ഇരുപത്തഞ്ചിലധികം ആളുകള്‍ പങ്കെടുത്തു. പുതുതായി ജര്‍മനിയിലെത്തിയ യുവാക്കളായ മലയാളികള്‍ക്ക് ആഘോഷം ഏറെ ആസ്വാദ്യകരമായി. ധാരാളം സീനിയര്‍ അംഗങ്ങളുടെ പ്രാതിനിധ്യം എല്ലാവര്ക്കും ഏറെ പ്രചോദനമായി.
പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഡിപിന് പോള്‍ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേല്‍ (ട്രഷറര്‍), കമ്മറ്റി അംഗങ്ങളായ റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
|
മലയാളി പ്രതിഭകളെ ക്രാന്തി അയർലൻഡ് ആദരിച്ചു
ഡബ്ലിൻ: അയർലൻഡിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെയാണ് ക്രാന്തി അയർലൻഡ് ആദരിച്ചത്.
കിൽക്കെനിയിലെ ഒ ലൗഗ്ലിൻ ഗെയിൽ ജിഎഎ ക്ലബിൽ സംഘടിപ്പിച്ച ക്രാന്തിയുടെ മേയ്ദിന പരിപാടിയുടെ ഭാഗമായിട്ടാണ് പ്രതിഭകൾക്ക് ആദരവ് നൽകിയത്. കേരള സംസ്ഥാന തദ്ദേശസ്വയംഭരണ, എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി.
ഇവരുടെ കഠിനാദ്ധ്വാനവും സമർപ്പണവും അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഇവർക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.
2024 നവംബർ 23ന് ബോസ്റ്റനിൽ നടന്ന വേൾഡ് നാച്ചുറൽ ബോഡി ബിൽഡിംഗ് ഫെഡറേഷൻ (WNBF) നാച്ചുറൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് റോഷൻ കുര്യാക്കോസ് അയർലൻഡ് മലയാളികൾക്ക് അഭിമാനമായത്.
വാട്ടർഫോർഡിലെ ട്രാമോറിൽ നിന്നുള്ള റോഷൻ ക്ലിനിക്കൽ നഴ്സ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ: ജോബി സ്കറിയ, മക്കൾ: യോഹാൻ റോഷൻ, റിയാന റോഷൻ. കഠിനാധ്വാനവും അചഞ്ചലമായ അർപ്പണബോധവുമാണ് റോഷന്റെ ഗംഭീര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
പുരസ്കാരത്തിന് അർഹരായ എയ്ഞ്ചൽ ബോബിയും എയ്ഡൻ ബോബിയും ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ സഹോദരങ്ങളാണ്. എയ്ഞ്ചൽ ആറാം ക്ലാസിലും ഏയ്ഡൻ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഐറിഷ് ചെസ് യൂണിയൻ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2025ൽ ഏഞ്ചൽ ബോബിയും ഏയ്ഡൻ ബോബിയും ചരിത്രപരമായ നേട്ടം കൈവരിച്ചു. അണ്ടർ 12 ഗേൾസ് വിഭാഗത്തിൽ ഏഞ്ചൽ ബോബി ചാമ്പ്യൻ പട്ടം ചൂടി. അതേസമയം, അണ്ടർ 10 വിഭാഗത്തിൽ ഏയ്ഡൻ ബോബി മികച്ച പ്രകടനം കാഴ്ചവച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അയർലൻഡ് അണ്ടർ19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം ഫെബിൻ മനോജാണ് പുരസ്കാരത്തിന് അർഹനായ മറ്റൊരു വ്യക്തി. Hills ക്ലബിന്റെയും ലൈൻസ്റ്റർ അണ്ടർ 17 ടീമിന്റെയും മികച്ച താരമായിരുന്ന ഫെബിൻ സിംബാബ്വെക്കെതിരായ മത്സരങ്ങളിലും തന്റെ മികവ് തെളിയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ 4 വിക്കറ്റുകൾ സ്വന്തമാക്കി ടീമിൽ ശ്രദ്ധേയനായി. കില്‍ഡെയർ കൗണ്ടിയിലെ അത്തായിലുള്ള മനോജ് ജോണിന്റെയും ബീന വർഗീസിന്റെയും മകനാണ് ഫെബിൻ. നേഹ മനോജ് സഹോദരിയാണ്.
അയർലൻഡിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ ഇവർക്ക് കൂടുതൽ വിജയങ്ങൾ നേടാൻ സാധിക്കട്ടെ എന്നും ക്രാന്തി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ആശംസിച്ചു.
|
യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആണ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ജൂൺ 21 തീയതി ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ വച്ചാണ് യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം യുക്മ നോർത്ത് വെസ്റ്റ് റീജണൽ കമ്മിറ്റി അറിയിച്ചു. വിവിധ പ്രായപരിധികളിലുള്ളവർക്കായി വ്യത്യസ്ത കായികമത്സരങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽ വരും ദിവസങ്ങളിൽ ലഭ്യമാകും.റീജണൽ മത്സരങ്ങളിൽ വിജയിക്കുന്ന കായികതാരങ്ങൾക്ക് ജൂൺ 28ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്.
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള നോർത്ത് വെസ്റ്റ് റീജണിലെ അംഗ അസോസിയേഷനുകളിലെ കായികതാരങ്ങൾ അതത് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജൺ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയി മാത്യു എന്നിവർ അറിയിച്ചു.
|
കൈരളി യുകെയുടെ ദേശീയ സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
ലണ്ടൻ: യുകെയിലെ പുരോഗമന സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ രണ്ടാമത് ദേശീയ സമ്മേളനം വൈവിദ്ധ്യമാർന്ന സംസ്കാരിക പരിപാടികളോടെ ന്യൂബറി പാർക്ക് ഹൗസ് സ്കൂളിൽ നൂറുകണക്കിനു ആളുകളുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതിയ വൈവിധ്യമാർന്ന കലാ പരിപാടികളോടെ തുടക്കം കുറിച്ച സമ്മേളനം കൈരളി യുകെയുടെ പ്രസിഡന്റ് പ്രിയ രാജൻ അധ്യക്ഷത വഹിച്ചു. കൈരളി നാളിതുവരെ യുകെ മലയാളികൾക്കിടയിലും നാട്ടിലുമായി നടത്തിയ പ്രവർത്തനം ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് വിശദീകരിച്ചു.
സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് എഐസി സെക്രട്ടറി ജനേഷ് സി, ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിയോസ് പോൾ, എംഎയുകെ പ്രസിഡന്റ് ശ്രീജിത്ത്, എസ്എഫ്ഐ യുകെ ജോയിന്റ് സെക്രട്ടറി വിശാൽ എന്നിവർ സംസാരിച്ചു.
കൈരളി യുകെ ഏർപ്പെടുത്തിയ എക്സ് എംപ്ലർ അവാർഡ് കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയ രോഗികൾക്ക് വിദേശ മാതൃക ട്രെയിനിംഗ് നേതൃത്വം നൽകിയ ബിജോയ് സെബാസ്റ്റ്യൻ, മോണ, മിനിജ, മേരി ജോർജ് എന്നിവർക്കും
വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ഏറ്റവും കൂടുതൽ തുക സമാഹരിച്ച കൈരളി ഹീത്രൂ യൂണിറ്റിനും വഞ്ചിനാട് കിച്ചണും പ്രശസ്ത ഗവേഷകനും വിദ്യാഭ്യാസ വിദഗ്ധനും ആയ മെഹമൂദ് കൂരിയ, പ്രശസ്ത പ്രവാസി എഴുത്തുകാരി ഐശ്വര്യ കമല എന്നിവർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് പ്രസിഡന്റ് ജെയ്സൻ പോൾ സ്വാഗതം ആശംസിച്ച സാംസ്കാരിക സമ്മേളനത്തിന് സ്വാഗത സംഘം ചെയർമാൻ വരുൺ ചന്ദ്രബാലൻ നന്ദി പറഞ്ഞു.
അലോഷി ആദംസും സംഘവും ചേർന്നൊരിക്കിയ മനോഹരമായ ഗസൽ ഗാനങ്ങൾ സദസ്സ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. യുകെ മലയാളികൾക്ക് ഗസൽ സന്ധ്യയുടെ പെരുമഴകാലമാണ് അലോഷി സമ്മാനിച്ചത്. സ്റ്റേജ് പരിപാടികൾക്ക് പ്രവീൺ, വിമി, ഐശ്വര്യ, ലിമി എന്നിവർ നേതൃത്വം നൽകി.
സമ്മേളനത്തോട് അനുബന്ധിച്ചു ഡി കെ എം എസ് ഒരുക്കിയ സ്റ്റെൻസിൽ ഡോണർ സ്റ്റാളും, കംബ്രിഡ്ജ് യൂണിറ്റ് ഒരുക്കിയ റോബോട്ടിക് സ്റ്റാളും പുസ്തക പ്രദർശനത്തിനും വിൽപനക്കുമായി ഒരുക്കിയ സ്റ്റാളുകളും, അലങ്കാര ചെടികളുടെയും വിവിധ ഇനം പച്ചക്കറി തൈകളുടെയും സൗജന്യ വില്പനയും പ്രദർശവും കൈരളിയുടെ നാൾവഴികൾ എന്ന ചരിത്ര പ്രദർശനവും കൂടാതെ സിഗ്നേച്ചർ ക്യാമ്പയിനും ഒരുക്കിയിരുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനു ആളുകളാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് അവർക്കെല്ലാം വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൈരളിയുടെ വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് പ്രവർത്തകർ മാതൃകാപരമായി പ്രവർത്തിച്ചു.
പരിപാടിയുടെ പ്രചരണത്തിനായി നിതിൻ രാജ് ജെയ്സൻ പോൾ, എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ടു നിന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു, നവീൻ, ശ്രീജിത്ത്, വിഷ്ണു, റെൻസൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വേദിയിൽ ഏർപ്പെടുത്തിയിരുന്നത്.
കൈരളിയുടെ ചരിത്രത്തിൽ മറ്റൊരു കെെയോപ്പുചാർത്തിയാണ് ആദ്യദിവസത്തെ പരിപാടികൾ സമാപിച്ചത്.
|
ദേഹാസ്വാസ്ഥ്യം; യുകെ മലയാളി നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മരിച്ചു
ലണ്ടൻ: യുകെയിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മലയാളി മരിച്ചു. ബേസിൻ സ്റ്റോക്കിൽ താമസിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശി ഫിലിപ്പുകുട്ടിയാണ് മരിച്ചത്.
ഭാര്യാമാതാവിന്റെ മരണവിവരം അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. വിമാനം മുംബൈയിൽ എത്തിയപ്പോഴാണ് ഫിലിപ്പുകുട്ടിയെ സീറ്റിൽ മരിച്ചനിലയിൽ എയർലൈൻ ജീവനക്കാർ കണ്ടെത്തിയത്.
അറിയപ്പെടുന്ന ചെണ്ടമേള കലാകാരനായിരുന്നു ഫിലിപ്പുകുട്ടി. മദേഴ്സ് ചാരിറ്റി ട്രസ്റ്റി സജിനിയാണ് ഭാര്യ.
|
കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കം
നോട്ടിംഗംഷയർ: മാൻസ്ഫീൽഡും ആഷ്ഫീൽഡും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മലയാളി സമൂഹമൊരുമിച്ചു പുതിയ സംഘടനയ്ക്ക് തുടക്കം കുറിച്ചു. കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കെകെഎഎസ്സി) എന്നാണ് സംഘടനയുടെ പേര്.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഐക്യവും ആരോഗ്യമുള്ള ജീവിതശൈലിയെയും സാമൂഹിക ഉത്തരവാദിത്തത്തെയും പ്രോത്സാഹിപ്പിക്കുന്ന സമൂഹ സംഘടന എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് രൂപം കൊണ്ടിട്ടുള്ളത്.
കേരളീയ കുടിയേറ്റ സമൂഹത്തെയും അതോടൊപ്പം പ്രാദേശിക സമൂഹത്തെയും കെകെഎഎസ്സി സ്വാഗതം ചെയ്യുന്നു.
പാരമ്പര്യങ്ങൾ, ശാരീരിക ആരോഗ്യം, സമൂഹ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വഴി യുവജന ശാക്തീകരണത്തെയും സാമൂഹ്യ സേവനത്തെയും കേന്ദ്രവത്കരിച്ച് തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു പാലമായി പ്രവർത്തിക്കുക എന്നിവയാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്.
കെകെഎഎസ്സിയുടെ ആദ്യ സംരംഭമായ കിഡ്സാനിയ (കുട്ടികൾക്കായുള്ള ക്രാഫ്റ്റ്സ്, ബാങ്കിംഗ് ആൻഡ് ഡാൻസ്) വർക്ഷോപ് ഏപ്രിലിൽ നടന്നു. ഇതിന്റെ വൻവിജയത്തിന് ശേഷം, ഈസ്റ്റർ വിഷു റംസാൻ പരിപാടിയും ഏപ്രിൽ 20നു അതിഗംഭീരമായി നടത്തി.
മാൻസ്ഫീൽഡ് ആഷ്ഫീൽഡ് മേഖലയിലെ നിരവധി മലയാളികളുടെ തൊഴിൽ ദാതാവായ കിംഗ്സ്മിൽ എൻഎച്ച്എസ് ഹോസ്പിറ്റലിലെ പെർഫോമൻസ് ഡെവലപ്പ്മെന്റ് മേട്രൺ ആയ ലെസ്ലി വാർഡും ഗവെർണൻസ് ഫെസിലിറ്റേറ്റർ ആയ എമ്മ ബ്രറ്റ്ലിയും ആണ് കലാ കേരളയുടെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തത്.
കലാ കേരളയുടെ പ്രസിഡന്റ് ജിമ്മി അഗസ്റ്റിൻ സെക്രട്ടറി സന മാത്യു, ട്രഷറർ ബിബിൻ കരുണാകരൻ, ലെസ്ലി വാർഡ്, എമ്മ ബ്രറ്റ്ലി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സൂസൻ ജോഷി, ജോയൽ എന്നിവർ ആശംസകളേകി.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ജോഷി സക്കറിയാസ് പാലാ എഴുതി സംവിധാനം ചെയ്ത "നിണമണിഞ്ഞ വഴികൾ' ക്രിസ്തുവിന്റെ ഗാഗുൽത്തായിലേക്കുള്ള യാത്രയുടെ പുനരാഖ്യാനം എന്നിവ പരിപാടിക്ക് വർണപകിട്ടേകി .
വിഭവസമൃദ്ധമായ വിരുന്നോടുകൂടി കലാകേരളയുടെ ആദ്യപ്രോഗ്രാം സമാപിച്ചു.
|
മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള സംഗീത ആല്‍ബം "കര്‍മ്മപഥത്തിലെ കാരുണ്യം' പ്രേക്ഷകരിലേക്ക്
ബെര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സംഗീത ആല്‍ബം "കര്‍മ്മപഥത്തിലെ കാരുണ്യം' ശനിയാഴ്ച ലണ്ടനില്‍ റിലീസ് ചെയ്യും.
പ്രവാസിഓണ്ലൈനിന്റെ സഹകരണത്തോടെ കുമ്പിള് ക്രിയേഷന്‍ഷന്‍സ് അണിയിച്ചൊരുക്കുന്ന ആല്‍ബത്തിലെ ഗാനം രചിച്ചത് യൂറോപ്പിലെ മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലിയാണ്.
സംഗീതം നല്‍കിയിരിക്കുന്നത് ബിജു കാഞ്ഞിരപ്പള്ളിയാണ്. നറുപുഞ്ചിരിയില്‍ ലോകം നേടിയ പുണ്യാത്മാ.. എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് നിരവധി ആല്‍ബങ്ങളിലൂടെ ശ്രദ്ധേയയായ ടീനു ട്രീസയാണ്.
ഗാനത്തിന് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരിക്കുന്നത് ബിനു മാതിരംപുഴയാണ്. കാഞ്ഞിരപ്പള്ളി അമല സ്റ്റുഡിയോയില്‍ ജോയ് ജോസഫാണ് സോംഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നുദിന റീജിയണല്‍ കോണ്‍ഫറന്‍സില്‍ വച്ച് കുമ്പിള് ക്രിയേഷന്‍സിന്റെ യുട്യൂബിലൂടെ ഗാനം റിലീസ് ചെയ്യും.
ലിങ്ക്: https://www.youtube.com/@KUMPILCREATIONS
|
ഫാ. അനീഷ് വഞ്ചിപ്പാറയിൽ പിതൃവേദി ദേശീയ ഡയറക്ടർ
ഡബ്ലിൻ: പിതൃവേദി 2025 26 ലേക്കുള്ള ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫാ. അനീഷ് വഞ്ചിപ്പാറയിലാണ് ദേശീയ ഡയറക്ടർ. ഇദ്ദേഹം ബെല്‍ഫാസ്റ്റ് റീജൺ ഡയറക്ടറായും ചുമതല വഹിക്കും.
മറ്റു റീജൺ ഡയറക്ടർമാരായി ഫാ. സിജോ വെങ്കിട്ടക്കൽ (ഡബ്ലിൻ റീജൺ), ഫാ. സന്തോഷ് തോമസ് (കോർക്ക് റീജൺ), ഫാ. റെജി കുര്യൻ (ഗാൽവേ റീജൺ) എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി പുന്നമട ജോർജുകുട്ടി (പ്രസിഡന്റ്), അഡ്വ സിബി സെബാസ്റ്റ്യൻ (സെക്രട്ടറി), റോണി ജോർജ് (ട്രഷറർ), ഡോ. സനൽ ജോർജ് (പിആർഒ) എന്നിവരെയും തെരഞ്ഞെടുത്തു.
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജിയൺ കോണ്‍ഫറന്‍സിന് ഇന്ന് ലണ്ടനില്‍ തിരിതെളിയും
സ്റ്റോക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ കോണ്‍ഫറന്‍സ് ലണ്ടനിലെ സ്റ്റോക്ഓണ്ട്രെന്ഡ് കൗണ്ടിയിലെ സ്റ്റാഫോര്‍ഡ്ഷെയറിലെ ക്രൗണ്‍ ഹോട്ടലില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് രജിസ്ട്രേഷനോടുകൂടി മൂന്നുദിന കോണ്‍ഫറന്‍സിന് തുടക്കം കുറിക്കും.
ആദ്യദിനമായ വെള്ളിയാഴ്ച രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയര്മാന് ജോളി തടത്തില്‍ (ജര്‍മനി) അധ്യക്ഷത വഹിയ്ക്കും. ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിക്കും.
ഗ്ലോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍ (വൈസ് ചെയര്മാന്), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), രാജു കുന്നക്കാട്ട് (സാംസ്കാരിക ഫോറം സെക്രട്ടി), ഡോ.ജിമ്മി മൊയലന് (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ്), സെബിന് പാലാട്ടി (യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടാം ദിവസമായ മേയ് മൂന്നിന് ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ സോഷ്യല്‍ മീഡിയ അവാര്‍ഡ് എസ്. ശ്രീകുമാറിനും(യുകെ), സാമൂഹിക പ്രതിബദ്ധത അവാര്‍ഡ് റോയി ജോസഫ് മാന്വട്ടത്തിനും(യുകെ) നല്‍കും.
അയര്‍ലൻഡിലെ സാംസ്കാരിക മേഖലയിലും സംഘടനാ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഡബ്ല്യുഎംസി ഗ്ലോബല്‍ സാംസ്കാരിക ഫോറം സെക്രട്ടറി രാജു കുന്നക്കാട്ടിനെയും മാധ്യമരംഗത്ത് കാല്‍നൂറ്റാണ്ടും സംഗീത മേഖലയില്‍ 26 വര്‍ഷവും പിന്നിട്ട് വൈവിധ്യമാര്‍ന്ന ഗാനരചനകള്‍ കൊണ്ടും ശ്രദ്ധേയനായ ജോസ് കുമ്പിളുവേലിയെയും (ജര്‍മനി) ആദരിക്കും.
രാത്രി 7.30ന് വിവിധ കലാപരിപാടികള്‍ക്കൊപ്പം സന്‍ജു സാജന്റെ (അവറാച്ചന്) ലൈവ് ഡിജെയും നടക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, സംഘടനാ വിഷയങ്ങള്‍, കാലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് മൂന്നു ദിവസങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ കോണ്‍ഫറന്‍സിന് തിരശീല വീഴും.
ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ സെക്രട്ടറി ബാബു ടി. തോമസ് തോട്ടപ്പള്ളി ഷെബു ജോസഫ് ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ട്രഷറര്‍ ഡബ്ല്യുഎംസി യൂറോപ്പ് ഡബ്ല്യു അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ്, ലതീഷ് രാജ് തുടങ്ങിയര്‍ അടങ്ങിയ കമ്മിറ്റിയും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
|
വെയിൽസിലെ പന്തസാഫ് വിൻസൻഷ്യൽ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം മേയ് 23 മുതൽ
വെയിൽസ്: വെയിൽസിലെ പന്തസാഫിൽ സ്ഥിതിചെയ്യുന്ന വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു.
ആഗോളതലത്തിൽ തിരുവചന പ്രഘോഷണങ്ങളും ധ്യാനങ്ങളും ശുശ്രുഷകളും നയിക്കുന്ന വിൻസൻഷ്യൽ സഭാ സമൂഹത്തിലെ അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചാംകുടിയിൽ വിസി, ഫാ. ഡെന്നി മണ്ഡപത്തിൽ വിസി എന്നീ വൈദികരാവും ആന്തരിക സൗഖ്യധ്യാനം പന്തസാഫിൽ നയിക്കുക.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ലോകമെമ്പാടും തിരുവചനം പ്രഘോഷിക്കുകയും ദൈവീക സാന്നിധ്യവും കൃപകളും തന്റെ ശുശ്രുഷകളിലൂടെ പകരുവാൻ കഴിഞ്ഞിട്ടുമുള്ള അഭിഷിക്ത ധ്യാന ശുശ്രുഷകൻ ബ്രദർ ജെയിംസ്കുട്ടി ചമ്പക്കുളം പന്തസാഫിലെ ആന്തരിക സൗഖ്യധ്യാനത്തിൽ അനുഭവ സാക്ഷ്യങ്ങളും തിരുവചനങ്ങളും പങ്കുവയ്ക്കുന്നതാണ്.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം147:3). തിരുവചന ശുശ്രുഷകളിലൂടെയും ധ്യാനാത്മക ചിന്തകളിലൂടെയും വിശുദ്ധ കൂദാശകളിലൂടെയും കൗൺസിലിംഗിലൂടെയും പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ നയിക്കുന്ന ധ്യാനം യേശുക്രിസ്തുവിന്റെ കരുണയും സ്നേഹവും ആഴത്തിൽ അനുഭവിക്കുന്നതിനും ആന്തരീക രോഗശാന്തിക്കും ആത്മീയമായ നവീകരണത്തിനും ആധ്യാത്മിക പോഷണത്തിനും അനുഗ്രഹദായകമാവും.
വിശുദ്ധ കുർബാന, ആരാധന, രോഗശാന്തി ശുശ്രുഷകൾ, ശക്തമായ തിരുവചന പ്രസംഗങ്ങൾ എന്നിവക്കുള്ള അവസരങ്ങൾ ദിവസേന ഉണ്ടായിരിക്കും. വ്യക്തിപരമായ പ്രാർഥനകൾ, കൗൺസിലിംഗ്, കുമ്പസാരം എന്നിവക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
1852ൽ സ്ഥാപിതമായതും ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ആസ്ഥാനവുമായിരുന്ന പന്തസാഫ് ഫ്രാൻസിസ്കൻ ഫ്രിയറി 2022ൽ വിൻസെൻഷ്യൻ സഭ ഏറ്റെടുക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ഫ്രിയറി, സെന്റ് ഡേവിഡ്സ് പള്ളി.
ഫ്രാൻസിസ്കൻ റിട്രീറ്റ് സെന്റർ, പാദ്രെ പിയോ ദേവാലയം, കാൽവരി ഹിൽ, റോസറി വേ എന്നിവ ഇപ്പോൾ പന്തസാഫിലെ വിൻസെൻഷ്യൻ റിട്രീറ്റ് സെന്ററിന്റെ കീഴിൽ പൂർണമായും സജീവവുമായും പ്രവർത്തിച്ചു വരുന്നു.
പ്രശസ്ത തീർഥാടന കേന്ദ്രമായ ഹോളിവെല്ലിൽ നിന്ന് മൂന്ന് മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിൻസൻഷ്യൻ ധ്യാന കേന്ദ്രം, തീർഥാടനത്തിനായി തുറന്നു കൊടുത്തിരിക്കുന്ന കാൽവരി ഹിൽ, റോസറി വേ, പാദ്രെ പിയോ ദേവാലയം എന്നിവ നൂറു കണക്കിന് തീർഥാടകരാണ് നിത്യേന സന്ദർശിക്കുകയും, പ്രാർഥിച്ചു പോവുന്നതും.
ആത്മീയ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന പന്തസാഫിലെ ഫ്രാൻസിസ്കൻ ഫ്രയറിയിലെ ശാന്തവും, മനോഹരവും, ചരിത്ര പ്രശസ്തവുമായ വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ത്രിദിന ധ്യാനം മേയ് 23, 24, 25 തീയതികളിലാവും നടത്തപ്പെടുക. 23ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ധ്യാനം 25ന് വൈകുന്നേരം നാലിന് സമാപിക്കും.
മനസിൽ തളം കെട്ടിക്കിടക്കുന്ന ജീർണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് ഉഥിതനായ ക്രിസ്തുവിലൂടെ രോഗശാന്തി സ്പർശം അനുഭവിക്കാനും കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ധ്യാന ശുശ്രുഷകളിലേക്കു ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനത്തിൽ പങ്കുചേരുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമായി പതിവ്പോലെ £75 മാത്രമാണ് രജിസ്ട്രേഷൻ ഫീസായി എടുക്കുന്നത്. സ്ഥല പരിമിതി കാരണം ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് മാത്രമേ അവസരം ഉള്ളുവെന്നതിനാൽ നേരത്തെ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുവാൻ താത്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 07417494277, FANTASAPH @DIVINEUK.ORG.
ഓൺലൈൻ രജിസ്ട്രേഷൻ: WWW.DIVINEUK.ORG
|
മിസ്മയുടെ മെഗാ ഷോ വെള്ളിയാഴ്ച ഹേവാർഡ്സ് ഹീത്തിൽ
ഹേവാർഡ്സ് ഹീത്ത്: നൃത്തവും സംഗീതവും മിമിക്സും മാജിക്കുമായി മലയാളക്കരയിലെ പ്രശസ്തരായ സിനിമ ടെലിവിഷൻ താരങ്ങളെ ഉൾപ്പെടുത്തി ജെബി ഗ്രൂപ്പും ഹേവാർഡ്സ് ഹീത്ത് മിസ്മാ മലയാളി അസോസിയേഷനും ചേർന്ന് അണിയിച്ചൊരുക്കുന്ന സൂപ്പർ സ്റ്റേജ്ഷോ ഹേവാർഡ്സ് ഹീത്തിന്റെ മണ്ണിലേക്ക് എത്തുന്നു.
ചടുലനൃത്തച്ചുവടുകളുമായി സിനിമ സീരിയൽ താരം അനു ജോസഫ് നയിക്കുന്ന ഈ ആഘോഷരാവ് വെള്ളിയാഴ്ച വെെകുന്നേരം 5.30 മുതൽ 9.15 വരെ കുക്ക്ഫീൽഡ് വാർഡൻ പാർക്ക് സ്കൂളിൽ അരങ്ങേറും.
ഗായകരായ ജോബി ജോണും ഹൃതികയും മലയാളികൾ വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന ഇമ്പമേറിയ അടിപൊളി ഗാനങ്ങൾ പാടും. തുടർന്ന് മജീഷ്യൻ മുഹമ്മദ് ഷാനു അതിശയിപ്പിക്കുന്ന മാജിക്കുകൾ അവതരിപ്പിക്കും.
സുമേഷ് കൂട്ടിക്കൽ ലൈവ് കീബോർഡ് പെർഫോമൻസും അബി ചാത്തന്നൂരിന്റെ കോമഡി ഷോയും തുടർന്ന് അരങ്ങേറും. റിയാലിറ്റി ഷോ താരം റോക്കിയും ആഘോഷരാവിലണിചേരും. കിച്ചൂസ് കിച്ചന്റെ ഫുഡ് കൗണ്ടറിൽ നിന്നും മിതമായ നിരക്കിൽ രുചിയേറിയ ഭക്ഷണവും ലഭിക്കും.
മിസ്മാ പ്രസിഡന്റ് സദാനന്ദൻ ദിവാകരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി സീജ വിശ്വനാഥ്, വൈസ് പ്രസിഡന്റ് ഗംഗാ പ്രസാദ്, മുൻ സെക്രട്ടറി ജോസഫ് തോമസ്, ട്രഷറർ ജോയ് എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ മാത്യു, ബാബു മാത്യു, ഫിലിപ്പ് കെ. ജോയ്, ഉണ്ണി കൊച്ചുപുര,
സജിൽ വേണുഗോപാൽ, അരുൺ പീറ്റർ, ജിജോ അരയത്ത്, ജാൻസി ജോയ്, നോബിൾ വർഗീസ്, സിബിൻ പോത്തൻ മേരി, മിസ്മാ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സന്തോഷ് ജോസ്, വിശ്വനാഥ് കളരിക്കൽ, ഹനീഷ് ഹിലാരി ഓഡിറ്റർ സാം മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ ആഘോഷ രാവ് ഔദ്യഗികമായി ഉദ്ഘാടനം ചെയ്യപ്പെടും.
തുടർന്ന് ഹേവാർഡ്സ് ഹീത്തിലെ അനുഗ്രഹീത കലാകാരി രമ്യാ അരുൺകൃഷ്ണന്റെ ഡാൻസും തുടർന്ന് മെഗാ ഷോയും അരങ്ങേറും. പ്രസ്തുത വേദിയിൽ വച്ച് മിസ്മയുടെ 120 ഓളം കുടുംബങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ജൂൺ 29ന് നനടക്കുന്ന മിസ്മാ കായികമേള 2025ന്റെ ലോഗോ പ്രകാശനം അനു ജോസഫും ജോബി ജോണും സംയുക്തമായി നിർവഹിക്കും.
കലാ പരിപാടികൾക്ക് സീജ വിശ്വനാഥ് സ്വാഗതവും ജിജോ അരയത്ത് നന്ദിയും പ്രകാശിപ്പിക്കും. ദേശീയ ഗാനത്തോടെ ആഘോഷ രാവ് അവസാനിക്കും. യുകെയിൽ വർഷങ്ങളായി സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ജോബി മാളിയേക്കലിന്റെയും ബിജോയ് വർഗീസിന്റെയും നേതുത്വത്തിലാണ് ആരവം ഹേവാർഡ്സ് ഹീത്തിൽ എത്തുന്നത്.
ഇനിയും ആർക്കെങ്കിലും ടിക്കറ്റുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹേവാർഡ്സ് ഹീത്തിന് പുറമെ സസെക്സിൽ നിന്നും കെന്റിൽ നിന്നും ലണ്ടനിൽ നിന്നുമായി നിരവധി ആളുകൾ ഹേവാർഡ്സ് ഹീത്തിലെത്തുമ്പോൾ മലയാളികളുടെ ഒരു വലിയ സംഗമ വേദിയായി മാറും ഈ ആഘോഷ രാവ്.
കൂടുതൽ വിവരങ്ങൾക്ക്: സദാനന്ദൻ ദിവാകരൻ 07723020990, സീജ വിശ്വനാഥ് 07721152214, ഗംഗാ പ്രസാദ് 07466396725, ജോയ് എബ്രഹാം 07939161323.
|
നീണ്ടൂർ സ്വദേശിനി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ്(68) അന്തരിച്ചു. സംസ്കാരം പിന്നീട് നീണ്ടൂർ വി. മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും.
പരേത ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്. ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് ആണ്.
ജെയിംസ് നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസിന്റെ സ്ഥാപക നേതാക്കളിലൊരാണ്. സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന പരേത, ക്നാനായ കൂടാര യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. നോർവിച്ച് മലയാളി അസോസിയേഷനിലും സജീവമായിരുന്നു.
മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ,സിമി, ഹൃദ്യ. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ കത്തോലിക്കാ മിഷൻ വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ മോർച്ചറി ചാപ്പലിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം ഇന്ന് പ്രാർഥനകൾ അർപ്പിച്ചു.
മേരിക്കുട്ടിയുടെ മരണ വിവരം അറിഞ്ഞു നോർവിച്ച് മലയാളികൾ പരേതയുടെ ഭവനത്തിൽ എത്തി കുടുംബാംഗങ്ങൾക്ക് അനുസ്മരണം നേർന്നു. നോർവിച്ച് മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് സിജി സെബാസ്റ്റ്യനും യുക്മയ്ക്കു വേണ്ടി ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും യുകെകെസിഎയ്ക്കു വേണ്ടി നാഷണൽ പ്രസിഡന്റ് സിബി തോമസും അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു.
|
ചിയേഴസ് ക്രിക്കറ്റ് നോട്ടിംഗ്ഹാമിന്റെ ജഴ്സി പ്രകാശനം ചെയ്തു
നോട്ടിംഗ്ഹാം: യുകെയിലെ പ്രസിദ്ധമായ മലയാളി ക്രിക്കറ്റ് ക്ലബായ ചിയേഴസ് ക്രിക്കറ്റ് ക്ലബ് നോട്ടിംഗ്ഹാമിന്റെ ജഴ്സിയുടെ പ്രകാശന കർമം കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ നിർവഹിച്ചു.
കേരളത്തിൽ നിന്നും ആയിര കണക്കിനു മൈലുകൾ താണ്ടി ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന മലയാളികളുടെ പരസ്പരമുള്ള ഐക്യവും കൂട്ടായ്മകളും സന്തോഷകരവും അഭിമാനകരവുമാണെന്നു എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
കോവൻട്രിയിലെ റാമഡ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ ചെയർമാൻ അശ്വിൻ കക്കനാട്ടു ജോസ്, സെക്രട്ടറി ഏബിൾ ജോസഫ്, ടീം മാനേജർ മനോജ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ടീമിന്റെ പ്രധാന സ്പോൺസർമാരായ ഫസ്റ്റ് കോൾ, ഫോകസ് ഫിൻഷ്യുവർ, ആക്സിഡന്റ് സൊല്യൂഷൻസ്, ഐഡിയൽ സോളിസിറ്റേഴ്സ്, സംഗീത് റസ്റ്റോറന്റ് എന്നിവർക്ക് ക്ലബിന്റെ പേരിൽ ചെയർമാൻ നന്ദി രേഖപ്പെടുത്തി.
ടീം സംഘടിപ്പിക്കുന്ന ഓൾ യുകെ മലയാളി ടി10 ക്രിക്കറ്റ് ടൂർണമെന്റ് മേയ് 26ന് നോട്ടിംഗ്ഹാമിൽ അരങ്ങേറും. ടൂർണമെന്റിനൊരുങ്ങിയിരിക്കുന്ന ടീമിന്റെ ജഴ്സി പ്രകാശനം, കളിക്കാർക്ക് ആവേശം വർധിപ്പിക്കുന്ന ഒരു തുടക്കമായി മാറി.
|
ലിമയുടെ ഈസ്റ്റർ, വിഷു, ഈദ് സംഗമം ലിവർപൂളിൽ സംഘടിപ്പിച്ചു
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) തങ്ങളുടെ 25 വർഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് സംയുക്ത ആഘോഷങ്ങൾ ലിവർപൂളിലെ മലയാളി സമൂഹത്തിന് ആഹ്ലാദകരമായ അനുഭവമായി.
സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ പ്രവർത്തനം ഈ വർഷത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങൾ പുതുക്കാനും ലിവർപൂളിൽ പുതിയതായി എത്തിച്ചേർന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു.
ലിവർപൂൾ കാർഡിനൽ കീനൻ ഹൈസ്കൂളിൽ നടന്ന ലിമയുടെ പരിപാടികൾ സാംസ്കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
ഈ വർഷത്തെ കലാപരിപാടികൾ, "ഒരുമ" എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധങ്ങളായ കലാപ്രകടനങ്ങളുടെ മനോഹരമായ ഒരു സംഗമമായിരുന്നു.
നൃത്തം, സംഗീതം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ, തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ കാണികളെ കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ലിമയുടെ ഒരുമയ്ക്ക് സാധിച്ചു.
കുട്ടികൾക്കായി ആകർഷകമായ പരിപാടികളും ലിമ ഉൾപ്പെടുത്തിയിരുന്നു. രാധാകൃഷ്ണ മത്സരം, നമ്മുടെ തനത് വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം എന്നിവ കുട്ടികളിൽ ഏറെ സന്തോഷം നിറയ്ക്കുകയും നമ്മുടെ പൈതൃകം പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്തു.
രാധാകൃഷ്ണ വേഷത്തിൽ വന്ന കുട്ടികളെ നിറഞ്ഞ കൈയടിയോടെയാണ് ഹാൾ സ്വീകരിച്ചത്. ജോയ് അഗസ്തിയും സജി മാക്കിലും ചേർന്ന് കുട്ടികൾക്ക് വിഷുകൈനീട്ടം നൽകി. ലിവർപൂൾ ലോർഡ് മേയർ റിച്ചാർഡ് കേമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഈസ്റ്റർ, വിഷു, ഈദ് എന്നീ മൂന്ന് പ്രധാന ആഘോഷങ്ങളെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായും ചിട്ടയായും വിജയകരമായും സംഘടിപ്പിച്ച ലിമയുടെ പ്രവർത്തനങ്ങളെ ലോർഡ് മേയർ റിച്ചാർഡ് ചാൾസ് കെമ്പ് പ്രശംസിച്ചു. മലയാളികൾ നല്ലൊരു സമൂഹമായി ഈ നാടിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെ മേയർ അഭിനന്ദിച്ചു.
മെഴ്സി സൈഡിലെ മലയാളി സമൂഹത്തിന് മികച്ചൊരു ഒത്തുചേരലും കലാസാംസ്കാരികാനുഭവവും സാധ്യമാക്കിയ ലിമയുടെ സംഘാടന മികവിനെ പ്രശംസിച്ച മേയേഴ്സ് ആൽഡർ വുമൺ കുട്ടികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയ്യിൽ സെക്രട്ടറി ആതിര ശ്രീജിത് സ്വാഗതം ആശംസിച്ചു.
ലിവർപൂളിലെ കഴിവുറ്റ കലാകാരന്മാർ അവതരിപ്പിച്ച മികച്ച നൃത്തങ്ങൾ, സ്കിറ്റുകൾ, മനോഹരമായ ഗാനങ്ങൾ എന്നിവ നിറഞ്ഞ സദസിന്റെ നിരന്തരമായ പ്രോത്സാഹനം നേടി. 25 വർഷത്തെ കമ്യൂണിറ്റി സേവനത്തിന്റെ അനുഭവപരിചയമാണ് ഇത്രയും മികച്ച രീതിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ ലിമയ്ക്ക് സഹായകമായതെന്ന് പലരും അഭിപ്രായപ്പെട്ടു.
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണവും ലിമ ഒരുക്കിയിരുന്നു. സംഗമം കേവലം ആഘോഷങ്ങൾക്കപ്പുറം, ലിവർപൂളിലെ മലയാളി സമൂഹങ്ങൾക്കിടയിൽ പരസ്പരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ സമൂഹത്തിലേക്ക് ചേർത്ത് നിർത്താനുമുള്ള ലിമയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു.
|
|
|
|
|
|