|
Europe |
|
|
|
|
അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങളേറുന്നു
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യക്കാർക്ക് നേരെയാണ് അക്രമ സംഭവം ഉണ്ടായത്. ഏറ്റവും പുതിയതായി തലസ്ഥാന നഗരമായ ഡബ്ലിനിൽ ടാക്സി ഡ്രൈവർക്ക് നേരെയാണ് അക്രമം ഉണ്ടായത്.
നോർത്ത് ഡബ്ലിനിൽ ലക്ബീർ സിംഗിനെയാണ്(42) കുപ്പി കൊണ്ട് തല അടിച്ചു പൊട്ടിച്ചത്. രണ്ടംഗ സംഘമാണ് യാതൊരു കാരണവുമില്ലാതെ അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ 20 വർഷത്തിലേറെയായി അയർലൻഡിൽ താമസിച്ചു വരുന്നയാളാണ് ലക്ബീർ സിംഗ്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഇന്ത്യക്കാർക്ക് നേരെ അടുത്തിടയായി വർധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ ഇന്ത്യൻ സമൂഹം ഏറെ ആശങ്കയിലാണ്.
|
വാഴ്വ് 25: പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിന് നടത്തപ്പെടുന്ന വാഴ്വ് 25ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകൾ വിതറുമ്പോൾ വാഴ്വ് 2025ന്റെ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മിറ്റികൾ സുസജ്ജമായി പ്രവർത്തിക്കുന്നു.
ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായിട്ടുള്ള കമ്മിറ്റിയിൽ അഭിലാഷ് മൈലപറമ്പിൽ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമചനാട്ട് ജോയിന്റ് കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു.
2025 ഒക്ടോബർ നാലിന് യുകെയിലെ ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്ററിലാണ് "വാഴ്വ് 25' നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ പിതാക്കന്മാരുടെയും യുകെയിലെ ക്നാനായ വൈദികരുടെയും കാർമികത്വത്തിൽ വി. കുർബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്.
തുടർന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ ഈ സംഗമത്തിന് മിഴിവേകും. യുകെ ക്നാനായ മിഷനുകളുടെ മൂന്നാമത്തെ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ സമുദായ അംഗങ്ങൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള കൈക്കാരൻമാർ ഉൾപ്പെടെയുള്ള നാഷണൽ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഴ്വ് സുഖമായി നടത്തുന്നതിനായി നൂറിൽപരം കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 12 കമ്മിറ്റികളായി തിരിച്ചു ഓരോ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ വാഴ്വിന്റെ ഏറ്റവും പരമപ്രധാനമായ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇത്തവണ ടിക്കറ്റ് വിതരണത്തിൽ നിന്നും നിന്നും ലഭിക്കുന്ന വിഹിതത്തിൽ നിന്നും കേരളത്തിൽ നിർധനരായ കുടുംബത്തിന് കുറഞ്ഞത് ഒരു ഭവനം എങ്കിലും നിർമിച്ച് നൽകുവാൻ പദ്ധതിയിടുന്നു.
ആയതിനാൽ തന്നെ ചാരിറ്റി ലക്ഷ്യത്തോടെയുള്ള വാഴ്വിന്റെ ടിക്കറ്റ് വിതരണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊർജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകർഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്വില് പങ്കെടുക്കുന്നവരുടെ മനം കുളിർപ്പിക്കും.
എല്ലാ കമ്മിറ്റികളെയും ഏകോപിപ്പിച്ച് വാഴ്വിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർ കമ്മിറ്റിയിലെ അംഗങ്ങൾ ദൈവത്തില്‍ ആശ്രയിച്ച് വാഴ്വിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എല്ലാ ക്നാനായ മക്കളെയും ഒക്ടോബർ നാലിന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലേയ്ക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഇത്തവണത്തെ "വാഴ്വ് 25' യുവതലമുറയുടെ ഒരു സംഗമ വേദി കൂടിയായി മാറുകയാണ്. വിശ്വാസത്തിൽ ഊന്നിയ ജീവിതം നയിക്കുന്ന യുവ ജനത അത്യധികം ആവേശത്തോടെ ഇത്തവണയും വാഴ്വിൽ അണിചേരും.
സമുദായിക പാരമ്പര്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ഒപ്പം വിശ്വാസ ജീവിതം കൂടി പരിപോഷിപ്പിച്ച് നമ്മുടെ പൂർവികർ പകർന്ന് തന്ന വിശ്വാസത്തിൽ ഊന്നിയ ക്നാനായ സമുദായത്തെ വാർത്ത് എടുക്കാൻ യുകെയിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് ഒപ്പം കുടുംബ സമേതം ഈ വാഴ് വിൽ ഒത്തുകൂടി "വാഴ്വ് 25' കുടുംബ കൂട്ടായ്മയായി മാറ്റും എന്ന് സംഘാടകർ വിലയിരുത്തുന്നു.
|
ജര്‍മന്‍ പർവതാരോഹക ലൗറ അപകടത്തില്‍ മരിച്ചു
ബര്‍ലിന്‍:പാക്കിസ്ഥാനില്‍ പര്യവേഷണം നടത്തുന്നതിനിടെ ജര്‍മനിയുടെ മുന്‍ ബയാത്ലീറ്റ് താരവും പര്വതാരോഹികയുമായ ലൗറ ഡാല്മയര്(31) അപകടത്തില്‍ മരിച്ചു. ജര്‍മനിയുടെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളായിരുന്നു ലൗറ.
പാക്കിസ്ഥാനിലെ കാരക്കോറം പര്‍വതനിരകളിലെ പര്യവേഷണത്തിനിടെയാണ് പരിചയസമ്പന്നയായ പര്‍വതാരോഹകയായ ലൗറ അപകടത്തില്‍പ്പെട്ടത്. ജൂലൈ 28ന് തന്റെ സഹപ്രവർത്തകനൊപ്പം ഏകദേശം 5,700 മീറ്റര്‍ ഉയരത്തില്‍ വച്ച് പാറക്കെട്ടില്‍ കയറിയപ്പോഴാണ് അപകടത്തിലാണ് മരിച്ചത്.
ആല്‍പൈന്‍ ശൈലിയില്‍ മലകയറ്റം നടത്തുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. 29ന് രാവിലെ മാത്രമാണ് റെസ്ക്യൂ ഹെലികോപ്റ്ററിന് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. ഇരുട്ട് കാരണം അന്ന് വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. 30ന് നടത്തിയ തെരിച്ചിലിലാണ് ഐസില്‍ പുതഞ്ഞ ലൗറയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടുതവണ ഒളിംപിക്, ഏഴ് തവണ ലോക ചാമ്പ്യൻ പട്ടം നേടിയ കായിക താരമാണ് ലൗറ. കായിക ഇതിഹാസമായി മാറിയ ലൗറ ജര്‍മനി കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബയാത്ലീറ്റുകളില് ഒരാളായിരുന്നു ലൗറ ഡാല്‍മിയര്‍. 2018ല്‍ പിയോംഗ്ചാങ്ങില് നടന്ന ഒളിംപിക് ഗെയിംസില്‍ രണ്ട് സ്വര്‍ണ മെഡലുകളും (സ്പ്രിന്റ, പിന്തുടരല്) ഒരു വെങ്കല മെഡലും നേടി.
ഒരു വര്‍ഷം മുൻപ് ഹോഹ്ഫില്സെനില് ബയാത്ത്ലോണ്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. ഒറ്റ ലോക ചാംപ്യൻഷിപ്പിലൂടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളാണ് സ്വന്തമാക്കിയത്. ബവേറിയയിലെ ഗാര്‍മിഷ് പാര്ട്ടന്കിര്ഷന് സ്വദേശിനിയാണ് ലൗറ.
201617 സീസണില്‍ ഓവറോൾ ലോകകപ്പ് നേടി, കായികരംഗത്ത് ആധിപത്യം സ്ഥാപിച്ചു. 2019ല്‍ 25ാം വയസിൽ അപ്രതീക്ഷിതമായി കരിയര്‍ അവസാനിപ്പിച്ച് പർവതാരോഹക എന്ന ലക്ഷ്യത്തിലേക്ക് തുടക്കമിട്ടു.
പര്‍വതാരോഹണത്തിലെ ഏറ്റവും യോഗ്യതകളിലൊന്നായ സംസ്ഥാന സര്‍ട്ടിഫൈഡ് മൗണ്ടന്‍, സ്കീ ഗൈഡാകാന്‍ ഡാല്‍മിയര്‍ രണ്ടര വര്‍ഷത്തെ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയിരുന്നു. എഴുത്തുകാരി, ടിവി വിശകലന വിദഗ്ദ്ധ, സംരക്ഷക എന്നീ നിലകളിലും ഇവര്‍ സജീവമായിരുന്നു.
|
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി യൂറോപ്പ്
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു "ഓർമയിൽ ഉമ്മൻചാണ്ടി' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക് വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രീയ നേതാവാക്കിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.
എംഎൽഎമാരായ റോജി എം. ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് ആൻഡ് പോളിസി വിഭാഗം ചെയർമാനുമായ ജെ. എസ്. അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും നടൻ മമ്മൂട്ടിയുടെ പിആർഒയുമായ റോബർട്ട് കുര്യാക്കോസ്, ഐഒസി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരേയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളെയും ചേർത്തുകൊണ്ട് ക്രമീകരിച്ച അനുസ്മരണ പരിപാടികൾക്ക് പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്ററും ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റർ മാത്യു, ഐഒസി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐഒസി സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് ടോമി തൊണ്ടാംകുഴി, ഐഒസി അയർലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ,
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റുമാരായ സുജു ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി പോളണ്ട് പ്രസിഡന്റ് ജിൻസ് തോമസ്, ഐഒസി പോളണ്ട് ജനറൽ സെക്രട്ടറി ഗോകുൽ ആദിത്യൻ, വിവിധ രാജ്യങ്ങളിലെ ഐഒസി നേതാക്കന്മാർ, യൂണിറ്റ് റീജിയൺ പ്രതിനിധികൾ, പ്രവർത്തകർ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രസംഗിച്ചു.
|
റോഡ് സുരക്ഷയിൽ ഹെൽസിങ്കി മാതൃക; കഴിഞ്ഞ വർഷം വാഹനാപകടമരണമില്ല
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ എന്ന നേട്ടത്തിനു പുറമെ മറ്റൊരു നേട്ടംകൂടി ഫിൻലൻഡിനു സ്വന്തം. തലസ്ഥാനമായ ഹെൽസിങ്കിയിൽ കഴിഞ്ഞ വർഷം ഒറ്റ വാഹനാപകടമരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണു പുതിയ നേട്ടം.
അഞ്ചരലക്ഷത്തിലേറെ പേർ താമസിക്കുന്ന ഈ നഗരത്തിലെ റോഡ് സുരക്ഷ എത്രമാത്രം കർശനമായി ജനങ്ങൾ പാലിക്കുന്നുവെന്നതിന്റെ ഉദാഹരണംകൂടിയാണ് ഈ നേട്ടം. നഗരത്തിലെ പകുതിയോളം റോഡുകളിൽ വേഗപരിധി 30 കിലോമീറ്ററാണ്.
മാത്രമല്ല, തോന്നുംപടിയുള്ള പാർക്കിംഗും മത്സരയോട്ടവുമില്ല. സ്വന്തമായി ആഡംബരവാഹനങ്ങളുണ്ടെങ്കിലും യാത്രയ്ക്കായി പൊതു ഗതാഗത സർവീസുകൾ ഉപയോഗപ്പെടുത്തുന്നതും ഇന്നാട്ടുകാരുടെ പതിവുശീലമാണ്.
|
യുവജനജൂബിലിയാഘോഷത്തിന് പ്രൗഢോജ്വല സമാപനം
റോം: സാർവത്രികസഭയിൽ 2025 പ്രത്യാശയുടെ ജൂബിലിവർഷമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചു സംഘടിപ്പിച്ച ലോക യുവജന ജൂബിലിയാഘോഷം സമാപിച്ചു. സമാപനദിനമായ ഞായറാഴ്ച രാവിലെ റോം നഗരത്തിന്റെ പ്രാന്തപ്രദേശമായ തൊർ വെർഗാത്ത പാർക്കിൽ നടന്ന വിശുദ്ധ കുർബാനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്തു ലക്ഷത്തിലേറെ യുവതീയുവാക്കളാണു പങ്കെടുത്തത്.
വിശുദ്ധ കുർബാനയ്ക്ക് ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ഇതേ പാർക്കിൽ ശനിയാഴ്ച രാത്രിയിൽ നടന്ന ജാഗരണപ്രാർഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും മാർപാപ്പ മുഴുവൻ സമയവും സന്നിഹിതനായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി മാർപാപ്പ സംവദിച്ചു.
കഴിഞ്ഞ 28ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കം കുറിച്ച ജൂബിലിയാഘോഷ ദിനങ്ങളിൽ റോമിലെ വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലുമായി ദിവ്യകാരുണ്യ ആരാധന, കുന്പസാരം, കുരിശിന്റെ വഴി, വിശുദ്ധരുടെ തിരുശേഷിപ്പ് വന്ദനം, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ശില്പശാലകൾ, സംഗീതപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ഞങ്ങൾ ഒപ്പമുണ്ട്; യുദ്ധദുരിതം പേറുന്ന യുവജനങ്ങളോടു മാർപാപ്പ
റോം: യുദ്ധക്കെടുതി തുടരുന്ന യുക്രെയ്നിലെയും ഗാസയിലെയും ലോകത്തിന്റെ ഇതര മേഖലകളിലെയും യുവജനങ്ങളുടെ അവസ്ഥ അറിയാമെന്നും ഞങ്ങളെല്ലാം ഒപ്പമുണ്ടെന്നും ലെയോ പതിനാലാമൻ മാർപാപ്പ. യുവജന ജൂബിലിയാഘോഷത്തിന്റെ സമാപന വിശുദ്ധ കുർബാനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
“എന്റെ യുവ സഹോദരീസഹോദരന്മാരേ, വ്യത്യസ്തമായ ഒരു ലോകം, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ലോകം സാധ്യമാണെന്നതിന്റെ അടയാളമാണു നിങ്ങൾ. അവിടെ സംഘർഷങ്ങൾ ആയുധങ്ങൾ കൊണ്ടല്ല, ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നു”.
യുദ്ധക്കെടുതി അനുഭവിക്കുന്ന യുവജനങ്ങളോടായി മാർപാപ്പ പറഞ്ഞു. “യേശുക്രിസ്തുവാണ് നമ്മുടെ പ്രതീക്ഷ. ദൈവം നമ്മുടെ ആത്മാവിന്റെ ജാലകത്തിൽ മൃദുവായി മുട്ടുന്നുണ്ട്. അതു കേൾക്കാൻ നമുക്കാകണം. അങ്ങനെ നിത്യതയിലേക്ക് കർത്താവിനോടൊപ്പം നമുക്കു യാത്ര ചെയ്യാം”മാർപാപ്പ പറഞ്ഞു.
ജൂബിലിയാഘോഷത്തിലെ യുവജനങ്ങളുടെ വൻ പങ്കാളിത്തത്തെ അഭിനന്ദിച്ച മാർപാപ്പ, സഭയ്ക്കും ലോകം മുഴുവനും വേണ്ടിയുള്ള ദൈവത്തിന്റെ കൃപയുടെ പ്രവാഹം എല്ലാ യുവജനങ്ങളുടെയും പങ്കാളിത്തത്തിൽ പ്രതിഫലിച്ചതായി ചൂണ്ടിക്കാട്ടി.
ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും അജപാലന നേതാക്കളെയും അഭിവാദ്യം ചെയ്ത മാർപാപ്പ, അവരുടെ കഠിനാധ്വാനത്തിനു നന്ദി പറയുന്നതായും പ്രാർഥിക്കുന്നതായും പറഞ്ഞു.
ലോക യുവജന ദിനാഘോഷം സിയൂളിൽ 2027 ഓഗസ്റ്റ് മൂന്നുമുതൽ
കത്തോലിക്കാസഭയുടെ അടുത്ത ലോക യുവജന ദിനാഘോഷങ്ങൾ 2027 ഓഗസ്റ്റ് മൂന്നുമുതൽ എട്ടുവരെ ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂളിൽ നടക്കുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു.
അടുത്ത യുവജനദിനാഘോഷം സിയൂളിലാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി അറിയിച്ചിരുന്നില്ല. "ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു' എന്നതാണ് സിയൂൾ യുവജനസമ്മേളനത്തിന്റെ പ്രമേയമെന്നും മാർപാപ്പ വ്യക്തമാക്കി.
|
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്
ആഷ്ഫോർഡ്: കെന്റിലെ അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലസ്ബറോ കെന്റ് റീജിണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും.
ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരം ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് നീനു ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്തമായ യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒമ്പത് പ്രശസ്തമായ ടീമുകൾ മൂന്ന് ഗ്രൂപ്പുകളിലായി ടൂർണമെന്റിൽ മാറ്റുരയ്ക്കും.
വിജയികളെ കാത്തിരിക്കുന്നത് ആകർഷങ്ങളായ പുരസ്കാരങ്ങളുടെ നീണ്ട നിരയാണ്. യഥാക്രമം 501 പൗണ്ട്, 201 പൗണ്ട്, 101 പൗണ്ട് കൂടാതെ ട്രോഫികളും സമ്മാനമായി നൽകുന്നതാണ്. മികച്ച ബാറ്ററിനും ബൗളർക്കും പ്രത്യേക പുരസ്കാരം നൽകും.
അന്നേദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ വിവിധ വിനോദ മത്സരങ്ങൾ, ബൗൺസി കാസിൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തിന്റെ തനതു വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും ലഭ്യമാക്കുക എന്ന ഉദേശ്യത്തോടുകൂടി നാടൻ ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിക്കും.
വൈകുന്നേരം നടത്തുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
എല്ലാവരെയും മത്സരങ്ങൾ കാണുന്നതിനായി ക്ഷണിക്കുന്നതായി ഭാരവാഹികളായ നീനു ചെറിയാൻ (പ്രസിഡന്റ്), അജിമോൾ പ്രദീപ് (വൈസ് പ്രസിഡന്റ്), റെജി സുനിൽ(സെക്രട്ടറി), ലിജു മാത്യു (ജോ. സെക്രട്ടറി), ബിജു മാത്യു(ട്രഷറർ), ജോൺസൺ തോമസ് (കൺവീനർ) എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
|
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകളുടെ വാര്‍ഷികവും വര്‍ണാഭമായി
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സഭ ബോണ്‍/ കൊളോണ്‍ ഇടവകയുടെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാര്‍ഷികവും ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബോണ്‍ വീനസ്ബെര്ഗിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയത്തില്‍ നടന്ന കര്‍മങ്ങളില്‍ സീറോമലങ്കര കാത്തലിക് എപ്പാര്‍ക്കിയുടെ കര്‍ണാടകയിലെ പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഡോ. ഗീവറുഗീസ് മാര്‍ മക്കാറിയോസ് തിരുമേനി മുഖ്യകാര്‍മികനായി വി.കുര്‍ബാനയര്‍പ്പിച്ചു.
കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര കത്തോലിക്കാ യുവജന ശുശ്രൂഷ വൈദികനായ റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത്, ഫാ. ജയ്സണ്‍ താഴത്തേല്‍, ഫാ. അല്‍ഫോന്‍സ് ഒഎഫ്എം, ഫാ. സ്കറിയ മണ്പുരയ്ക്കാമണ്ണില് എന്നിവര്‍ സഹകാര്‍മികരായി.
ഗായക സംഘത്തിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് പ്രദക്ഷിണവും നടത്തി. ദിവ്യബലിമധ്യേ മക്കാറിയോസ് പിതാവിന്റെ വചനസന്ദേശത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ വിശ്വാസത്തിലൂന്നിയ ജീവിതവും കര്‍ത്താവിനോടുള്ള അളവറ്റ സ്നേഹവും എടുത്തുപറഞ്ഞു.
ദിവ്യബലിയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ എംസിവൈഎം, എംസിഎംഎഫ്, എംസിഎ എന്നീ ഭക്തസംഘടനകളുടെ വാര്‍ഷികം മക്കാറിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികള്‍ വാര്‍ഷീക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു. മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലില്‍ ആശംസാപ്രസംഗം നടത്തി.
കൊച്ചുകുട്ടികളുടെ ആക്ഷന്‍ സോംഗ്, തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന്റെ ലഘുചരിത്രം, കേരളത്തില്‍ നിന്നും ജോലിക്കും ഉന്നതപഠനത്തിനുമായി വിദേശങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങള്‍ മായികലോകത്ത് അകപ്പെട്ട് മദ്യത്തിനും ലഹരിക്കും അടിമയായി ക്രൈസ്തവമൂല്യങ്ങളെയും കുടുംബ ജീവിതത്തെയും ശിഥിലമാക്കുന്നതിരേ യുവജനങ്ങള്‍ ജാഗ്രതരായിരിക്കണമെന്ന സന്ദേശം നല്കുന്ന സ്കിറ്റ് സെന്റ് തോമസ് കേരളത്തില്‍ വന്ന് ദൈവവചനം പ്രഘോഷിച്ചതിനെ അടിസ്ഥാനമാക്കി മുതിര്‍ന്നവര്‍ അവതരിപ്പിച്ച സ്കിറ്റ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് സ്വാഗതവും ലാജി വര്‍ഗീസ് നന്ദിയും പറഞ്ഞു. അഗാപ്പെയോടെ പരിപാടികള്‍ സമാപിച്ചു.
|
യുകെയിൽ കൃപാസനം ഉടമ്പടി ധ്യാന ശുശ്രുഷകൾക്ക് ബഥേൽ കൺവൻഷൻ സെന്ററിൽ തുടക്കമാവും
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ ഇന്ന് തുടക്കമാവും.
കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുവാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിചേർന്നു. കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിൽ മാഞ്ചസ്റ്ററിൽ വന്നെത്തും.
ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ നടക്കും. പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യുകെയിൽ ഒരുക്കുന്നത്.
യുകെ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിനും തിരുവചന പ്രഘോഷകനുമായ ഫാ. വിംഗ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ധ്യാന വേദികളിലെ സ്ഥല പരിമിതി കാരണം നേരത്തെ പേരുകൾ രജിസ്റ്റർ ചെയ്തവർക്കേ കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കു പങ്കുചേരുവാൻ സാധിക്കുകയുള്ളു എന്ന് കാദോഷ് മരിയൻ മിനിസ്റ്ററി അറിയിച്ചു.
ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
ബെർമിങ്ങാമിന് പുറമെ കെന്റിലെ പ്രമുഖ മരിയൻ പുണ്യകേന്ദ്രവും പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീർഥാടന കേന്ദ്രവുമായ എയ്ൽസ്ഫോർഡ് മരിയൻ സെന്ററിലും ഓഗസ്റ്റ് 6, 7 തീയതികളിലായി ഉടമ്പടി ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.
യുകെയിലെ സമ്മർദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവം ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07770730769, 07459873176. വെബ്സെെറ്റ്: KadoshMarian.com
|
കത്തിയാക്രമണം തടയാൻ പൊതുമാപ്പ് പദ്ധതി
ലണ്ടൻ: കത്തിയാക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുമാപ്പ് പദ്ധതി പ്രകാരം ജനങ്ങൾ ആയിരത്തോളം മൂർച്ചയേറിയ ആയുധങ്ങൾ തിരിച്ചുനല്കിയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
കത്തിയാക്രമണങ്ങൾ ഭീകരമായി വർധിച്ച പശ്ചാത്തലത്തിലാണു പദ്ധതി പ്രഖ്യാപിച്ചത്. പത്തു വർഷത്തിനിടെ ഇംഗ്ലണ്ടിലും വെയ്ൽസിലും കത്തിയാക്രമണങ്ങൾ 87 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മാത്രം 54,587 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിൽ നൃത്തപരിപാടിക്കിടെ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ നടപടികൾ കർശനമാക്കിയത്.
ജാപ്പനീസ് വാളുകൾ പോലുള്ള മൂർച്ചയേറിയ ആയുധങ്ങളുടെ വില്പനപ്പരസ്യങ്ങൾ ഓൺലൈനിൽ കാണിച്ചാൽ പിഴ നേരിടേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കു സർക്കാർ മുന്നറിയിപ്പു നല്കി.
|
അയർലൻഡ് ക്രിക്കറ്റ് ടീമിൽ മലയാളിത്തിളക്കം
ഡബ്ലിൻ: അയർലൻഡ് ക്രിക്കറ്റ് ടീമിൽ രണ്ട് മലയാളികൾ ഇടം നേടി. അണ്ടർ 15 അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് മലയാളികളായ ആദിൽ നൈസാം, ശ്രാവൺ ബിജു എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇരുവരും ഓൾ റൗണ്ടർമാരാണ്.
ഡബ്ലിൻ സെന്റ് മാർഗരറ്റ്സ് റോഡിൽ താമസിക്കുന്ന തിരുവനന്തപുരം പള്ളിക്കൽ സ്വദേശി കുന്നിൽ നൈസാമിന്റെയും തിരുവനന്തപുരം തോന്നയ്ക്കൽ പുതുവൽവിള പുത്തൻവീട്ടിൽ ഡാഫോഡിൽസിൽ സുനിത ബീഗത്തിന്റെയും (നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റൽ ഡബ്ലിൻ, അയർലൻഡ്) മകനാണ് ആദിൽ.
ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ ബെൽഡിയർ കോളജിൽ ട്രാൻസിഷണൽ ഇയറിലേക്ക് കയറിയ ആദിൽ നൈസാം ക്രിക്കറ്റിനൊപ്പം പഠനത്തിലും മികവു തെളിയിച്ചു വരുന്നു.
ഡബ്ലിൻ സാഗട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മകനാണ് ശ്രാവൺ. സാഗട്ട് സിപി ഫോള സ്കൂൾ വിദ്യാർഥിയാണ്.
ഇരുവരും ഈയാഴ്ച സ്കോട്ട്ലാൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ അയർലൻഡിനെ പ്രതിനിധീകരിക്കും.
|
ഇന്ത്യൻ പൗരന്മാർക്ക് അയർലൻഡിൽ ജാഗ്രത നിർദേശം
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം. അയർലൻഡിലെ ഇന്ത്യൻ എംബസിയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്തിടെ തലസ്ഥാന നഗരമായ ഡബ്ലിനിലെ രണ്ടിടങ്ങളിൽ ഐറിഷ് കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ഇന്ത്യക്കാരനായ ഡോ. സന്തോഷ് യാദവാണ് ക്രൂരമായ അക്രമത്തിനിരയായത്.
മുഖത്ത് മർദനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ താടിയെല്ലിന് സാരമായ പരിക്കേറ്റു. കഴിഞ്ഞയാഴ്ച ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ സമാനമായ ആക്രമണം ഉണ്ടായി.
ഈ സാഹചര്യത്തിലാണ് അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
അസമയങ്ങളിൽ വിജനമായ പ്രദേശങ്ങളിലൂടെയും മറ്റും നടക്കുന്നതൊഴിവാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
|
യുഎസ് യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറായി
ബര്‍ലിന്‍: യുഎസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടു. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ പരസ്പരം കയറ്റുമതി ചെയ്യുന്ന മിക്ക ഉത്പന്നങ്ങള്‍ക്കും തീരുവ 15 ശതമാനമാകും.
യുഎസില്‍നിന്ന് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്കും തിരിച്ചും കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും കരാര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യൂറോപ്യന്‍ കമീഷന് മേധാവി ഉര്‍സുല വോന്‍ഡെര്‍ ലെയനും തമ്മില്‍ സ്കോട്ട്ലാന്‍ഡില്‍ കൂടിക്കാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.
75000 കോടി ഡോളറിന്റെ ഊര്‍ജ്ജം യുഎസില്‍നിന്ന് വാങ്ങാനും 60000 കോടി ഡോളര്‍ നിക്ഷേപിക്കാനും യൂറോപ്യന്‍ യൂണിയന് സമ്മതിച്ചതായി ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി കുറക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.
|
കന്യാസ്ത്രീമാരുടെ അറസ്റ്റ്: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്
ഡബ്ലിൻ: ഛത്തീസ്ഗഡിൽ കള്ളക്കേസിൽ കുടുക്കി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് ശക്തമായ പ്രതിഷേധം രേഖപെടുത്തി.
കന്യാസ്ത്രീമാരെ അടിയന്തിരമായി മോചിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നും പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അധികാരികളോട് ആവശ്യപ്പെട്ടു.
|
ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു
ലണ്ടൻ: കിഴക്കൻ ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു. ഗുർമുഖ് സിംഗ് (ഗാരി30)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലെ ഫെൽബ്രിഡ്ജ് റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അമർദീപ് സിംഗിനെ (27) കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പരിചയക്കാരാണെന്നാണു സൂചന. ഗുർമുഖ് സിംഗിന്റെ ഇടതു തുടയിലേറ്റ മുറിവാണ് മരണകാരണം.
അമർദീപിനെ കൂടാതെ മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
|
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
വത്തിക്കാൻ സിറ്റി: സാർവത്രികസഭയിലെ ആധുനിക ചിന്തകരിൽ പ്രധാനിയും വിശ്രുത ഗ്രന്ഥകാരനും 19ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്.
ഇതുസംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ വിഭാഗം നൽകിയ ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇതോടെ സാർവത്രികസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആകും.
ഏറ്റവുമൊടുവിൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ലിയോൺസിലെ ഐറേനിയസാണ്. 2022 ജനുവരി 21ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്.
1899ൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വിശുദ്ധ ബീഡിനുശേഷം ഈ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഹെൻറി ന്യൂമാൻ. 1801ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ ആദ്യം ആംഗ്ലിക്കൻ സഭാ വൈദികനായിരുന്നു.
1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് ദിവംഗതനായത്. കർദിനാൾ ന്യൂമാനെ 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും 2019ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.
ലണ്ടനിലെ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ വിദ്യാഭ്യാസരംഗത്ത് വലിയ പണ്ഡിതനായിരുന്നു. ‘ലീഡ് കൈൻഡ്ലി ലൈറ്റ് എമിഡ് ദ എൻസർക്കിളിംഗ് ഗ്ലൂം’ എന്നുതുടങ്ങുന്ന പ്രശസ്തമായ പ്രാർഥനാഗീതം ഉൾപ്പെടെ ന്യൂമാന്റെ സാഹിത്യസംഭാവനകളും ഏറെ ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ ആത്മകഥയായ അപ്പോളോജിയ പ്രോ വീത്താ സുവാ, ദി ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി, ദി ഗ്രാമർ ഓഫ് അസെന്റ് എന്നീ ഗ്രന്ഥങ്ങൾ അതിപ്രസിദ്ധമാണ്. ലിട്ടൺ സ്ട്രേച്ചിയുടെ എമിനന്റ് വിക്ടോറിയൻസിൽ ഒരാളുമാണ് അദ്ദേഹം.
|
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാ സാംസ്കാരിക വേദി സമ്മേളനം സംഘടിപ്പിച്ചു
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാ സാംസ്കാരിക വേദിയുടെ 22ാം സമ്മേളനം ഓൺലെെനായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജനസേവ ശിശുഭവൻ സ്ഥാപകനും ചെയർമാൻ ജോസ് മാവേലിയും അഡ്വ. ജോസ് തെറ്റയിലും മുഖ്യാതിഥികളായിരുന്നു.
തെരുവുമക്കളില്ലാത്ത ഭാരതവും തെരുവു നായ്ക്കളില്ലാത്ത കേരളവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളായിരുന്നു കലാസാംസ്കാരികവേദിയിലെ മുഖ്യ അജണ്ട. യൂറോപ്പിലെ പ്രശസ്ത ഗായകനായ സോബിച്ചൻ ചേന്നങ്കരയുടെ ഈശ്വര പ്രാർഥനയോടെയാണ് പൊതുപരിപാടികൾ ആരംഭിച്ചത്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, ദുബായി പ്രോവിൻസ് ചെയർമാൻ കെ.എ. പോൾസൺ, മനശാസ്ത്ര വിദഗ്ധൻ ഡോ. ജോർജ് കാളിയാടൻ, സാഹിത്യകാരൻ കാരൂർ സോമൻ, ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയുമായ ഗ്രിഗറി മേടയിലും യുകെയിൽ നിന്നുള്ള നർത്തകി അന്ന ടോമും ചേർന്നാണ് മോഡറേറ്റ് ചെയ്തത്.
യൂറോപ്പ് റീജിയൺ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണാങ്കേരിൽ, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, ജർമൻ പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ, യുകെ നോർത്ത് ഈസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി.തോമസ്, യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റ് റീജിയണിലെ അൽ കെയിൻ പ്രൊവിൻസിൽ നിന്നുള്ള സുരഭി പ്രശാന്തിന്റെ ഡാൻസും ശ്യാമ കിരണിന്റെ നേതൃത്വത്തിൽ നൂപുരധ്വനി ഡാൻസ് സ്കൂളിലെ നർത്തകിമാരായ വൈഗ, മയൂഗ, ദിയ, വൈഗ, നനിക, ശിഷ്ക, ഗോപിക എന്നിവർ ചേർന്ന് ശിവരാത്രി ഡാൻസും അവതരിപ്പിച്ചു.
യൂറോപ്പിലെ ഗായകരായ സോബിച്ചൻ ചേന്നങ്കരയും ജെയിംസ് പാത്തിക്കൽ ലിതീഷ് രാജ് പി. തോമസ് എന്നിവർ ചേർന്നവതരിപ്പിച്ച ഗാനങ്ങൾ ആലപിച്ചു. യൂറോപ്പ് റീജിയൺ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു.
|
യുവജന ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് വത്തിക്കാനിൽ തുടക്കമായി.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജൂബിലിയാഘോഷത്തിന്റെ മുഖ്യ സംഘാടകനും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ടുമായ ആർച്ച്ബിഷപ് റിനോ ഫിസിഷെല്ലയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു ആഘോഷപരിപാടികൾക്കു തുടക്കമായത്.
വിശുദ്ധ കുർബാനയ്ക്കുശേഷം അപ്രതീക്ഷിതമായി ലെയോ പതിനാലാമൻ മാർപാപ്പ ചത്വരത്തിലേക്ക് പോപ്പ്മൊബീലിൽ കടന്നുവരികയും യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
നീണ്ട കരഘോഷത്തോടെയാണു യുവജനങ്ങൾ മാർപാപ്പയെ എതിരേറ്റത്. യേശുക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ശബ്ദങ്ങളും ഉത്സാഹവും നിലവിളികളും ഭൂമിയുടെ അറ്റംവരെ കേൾക്കുമെന്ന് മാർപാപ്പ യുവജനങ്ങളോടു പറഞ്ഞു.
ലോകത്തിന് ഇന്ന് പ്രത്യാശയുടെ സന്ദേശമാണ് ആവശ്യം. ഈ സന്ദേശങ്ങൾ എല്ലാവർക്കും പ്രദാനം ചെയ്യുന്നതിന് ഈ ജൂബിലിദിവസങ്ങൾ സഹായകരമാകട്ടെ. നിങ്ങളെല്ലാവരും ലോകത്തിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ അടയാളങ്ങളായിരിക്കുമെന്നതാണ് തങ്ങളുടെ പ്രതീക്ഷ.
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഒരുമിച്ചു നടക്കാം. ഈ ലോകത്ത് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സാക്ഷികളാകുവാനും മാർപാപ്പ ഏവരെയും ക്ഷണിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1,20,000 യുവജനങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലും കുരിശിന്റെ വഴി, ദിവ്യകാരുണ്യ പ്രദക്ഷിണം, പൊതു കുന്പസാരം, സംവാദങ്ങൾ, സംഗീതപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും.
റോമിലെ തൊർ വേഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ ഓഗസ്റ്റ് രണ്ടിന് മാർപാപ്പയുടെ നേതൃത്വത്തിൽ നിശാ ജാഗരണ പ്രാർഥനയും മൂന്നിന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ചു ലക്ഷത്തോളം യുവജനങ്ങളാണ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
|
അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. വൈകുന്നേരം നടക്കാൻ ഇറങ്ങിയ സന്തോഷ് യാദവിനാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡബ്ലിനിൽ സന്തോഷ് താമസിക്കുന്ന വീടിനടുത്തുവച്ച് ഐറീഷുകാരായ ഒരുപറ്റം കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു.
അക്രമത്തിൽ കവിളിനും മുഖത്തും പരിക്കേറ്റു. കണ്ണട പിടിച്ചു പറിച്ചതിനു ശേഷം മർദിക്കുകയായിരുന്നു. ഗാർഡ സ്ഥലത്ത് എത്തി സന്തോഷിനെ ബ്ലാഞ്ചാട്സ് ടൗൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ കൗമാരക്കാർ ക്രൂരമായ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ ആക്രമണം.
ഇന്ത്യക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ തക്ക നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
|
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ് റീജണൽ കലാമേള ഒക്ടോബർ 11ന് കവൻട്രിയിൽ
മിഡ്ലാൻഡ്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ് റീജണൽ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോബി പുതുകുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്നു. ഈ വർഷത്തെ റീജണൽ കലാമേള ഒക്ടോബർ 11ന് കവൻട്രിയിൽ വച്ച് നടത്താൻ തീരുമാനിച്ചു.
കലാമേളയുടെ നടത്തിപ്പിന്റെ കാര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. റീജണൽ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷനൽ കലാമേളയിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർഥികൾ കലാമേള നടക്കുന്ന ഒക്ടോബർ 11 ന് മൂന്നാഴ്ച മുൻപ് പേരു റജിസ്റ്റർ ചേയ്യണം. കലാമേളയുടെ വിജയത്തിനു വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്ന് യോഗം അഭ്യർഥിച്ചു.
യോഗത്തിൽ നാഷനൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, മിഡ്ലാൻൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. രാജപ്പൻ വർഗ്ഗീസ്, രേവതി അഭിഷേക്, ആനി കുര്യൻ, അനിത മുകുന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
|
ട്രംപ് താരിഫുകള്‍ക്കിടയില്‍ ഫോക്സ്വാഗണ് കമ്പനിയുടെ ലാഭം കുറഞ്ഞു
ബർലിൻ: യുഎസ് താരിഫുകളുടെ ഫലമായി ജർമൻ ഓട്ടമൊബീൽ ഭീമനായ ഫോക്സ്വാഗണ് കമ്പനിയുടെ ലാഭം കുറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ജർമനിയിൽ നിന്നുള്ള ലാഭം അൽപ്പം വർധിച്ചു. എന്നാൽ കമ്പനിയുടെ രണ്ടാം പാദ ലാഭം കുത്തനെ കുറയുകയും ചെയ്തു.
യുഎസ് താരിഫുകൾ, ഉൽപാദനചെലവ് വർധനവ്, കുറഞ്ഞ ലാഭ മാർജിനുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിലെ വർധനവ് എന്നിവ കണക്കാക്കുമ്പോൾ ജർമൻ ഓട്ടമൊബീൽ ഭീമനായ ഫോക്സ്വാഗണ് രണ്ടാം പാദ ലാഭത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി.
2025 ലെ രണ്ടാം പാദത്തിൽ ഫോക്സ്വാഗണ് ലാഭം 2.3 യൂറോ ബില്യനിൽ താഴെയായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 36.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വോൾഫ്സ്ബർഗ് ആസ്ഥാനമായുള്ള കമ്പനി അതിന്റെ പോർഷെ, ഔഡി അനുബന്ധ സ്ഥാപനങ്ങൾ പ്രത്യേകിച്ച് മോശം പ്രകടനം കാഴ്ചവച്ചതായും ചൈനയിലെ വിൽപനയും കുറഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ.
|
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് സ്ഥിരപ്പെടുത്തി
ബര്‍ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കല്‍ പരമ്പര നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു, പ്രധാന നിരക്ക് രണ്ടു ശതമാനമായി നിലനിര്‍ത്തി. അതായത് ബാങ്കിന്റെ പലിശനിരക്കുകള്‍ രണ്ടു ശതമാനത്തിൽ സ്ഥിരമായി നിലനിര്‍ത്തി, ഇതിന്റെ ഫലമായി ഒരു വര്‍ഷത്തെ നയ ഇളവ് ചക്രം താല്‍ക്കാലികമായി നിര്‍ത്തി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ തുടര്‍ച്ചയായി എട്ട് പ്രാവശ്യമാണ് നിരക്കുകള്‍ കുറച്ചത്. അവയില്‍ ഏഴ് എണ്ണം നടത്തിയതിന് ശേഷമാണ് ഈ തീരുമാനം.
അതേസമയം ട്രംപ് ഭരണകൂടവുമായുള്ള താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇത് തീരുമാനിച്ചത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാര്‍ഡ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
|
ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐഒസി അയർലൻഡ്
വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐ ഒ സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്.ജൂലൈ 20 ഞായറാഴ്ച വൈകിട്ട് 9 മണിക്ക് വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിജോ ഡേവിഡ് സ്വാഗതം ആശംസിക്കുകയും , യൂണിറ്റ് പ്രസിഡൻ്റ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
പുന്നമട ജോർജ്കുട്ടി, ഗ്രേയ്സ് ജേക്കബ്, സാബു ഐസക്ക്, ജയ പ്രിൻസ് എന്നിവർ വികാര നിർഭരമായ അനുസ്മരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ പാവന സ്മരണക്ക് മുമ്പാകെ പുഷ്പാർച്ചന നടത്തി കൊണ്ട് നടന്ന യോഗത്തിലേക്ക് വാട്ടർ ഫോർഡിലെ ഒട്ടനവധി പ്രവർത്തകർ വന്നു ചേർന്നു.
യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ആൻ്റണി പടയാട്ടിൽ,ഷിബു രാജേന്ദ്രൻ, പ്രിൻസ് കല്ലറക്കൽ,എമിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും യോഗാവസാനം യൂണിറ്റ് സെക്രട്ടറി സെബിൻ ജോസ് നന്ദി പ്രകാശനം നടത്തി കൊണ്ട് യോഗം അവസാനിപ്പിച്ചു.
|
അന്താരാഷ്ട്ര കബഡി ടൂർണമെൻ്റിൽ ഇംഗ്ലണ്ടിന് സ്വർണം; മലയാളി താരങ്ങൾക്ക് സുവർണ നേട്ടം
മാഞ്ചസ്റ്റർ: ഇറ്റലിയിൽ നടന്ന ആറ് രാജ്യങ്ങൾ പങ്കെടുത്ത രാജ്യാന്തര കബഡി ടൂർണമെന്റിൽ ഇംഗ്ലണ്ട് ടീം സ്വർണ കിരീടം നേടി. ഫൈനലിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ഇംഗ്ലണ്ട് ടീം ആതിഥേയരായ ഇറ്റലിയെയാണ് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന് ഈ സുവർണ നേട്ടം കരസ്ഥമാക്കിയ ടീമിൽ മലയാളി താരങ്ങളായ അഭിഷേക് അലക്സ്, ക്രിഷ് നായർ എന്നിവരും ഉൾപ്പെട്ടിരുന്നു.
ഇംഗ്ലണ്ട്, ഇറ്റലി, നെതർലൻഡ്സ്, ജർമനി, ഹംഗറി, സ്വിറ്റ്സർലൻഡ് തുടങ്ങിയ മികച്ച ടീമുകൾ പങ്കെടുത്ത രാജ്യാന്തര ടൂർണമെന്റിലാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് ടീം ചാംപ്യൻപട്ടം നേടിയത്.
ഇന്ത്യൻ പ്രോ കബഡി ലീഗിൽ ഡൽഹി ഡബാങ് താരമായ ഫെലിക്സ് ലി ക്യാപ്റ്റനായ ടീമിൽ അഭിഷേക് അലക്സ്, വരദ് ക്ഷിർസാഗർ, ക്രിഷ് നായർ, ജോർജ് വെല്ലിങ്ടൻ, ഏകം സിങ്, സുശീൽ സെയ്നി എന്നിവരാണ് കളിച്ചത്. സുശീൽ സെയ്നി കളിക്കാരനൊപ്പം മാനേജരുടെയും ചുമതല വഹിച്ചു.
ഇറ്റലിയിലെ മിലാൻ സമീപം ബെർഗാമോയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഹംഗറിയെയും സ്വിറ്റ്സർലൻഡിനെയും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശനം നേടിയത്. ജർമനി, നെതർലൻഡ്സ് ടീമുകളെ കീഴടക്കിയാണ് ഇറ്റലി ഫൈനലിൽ എത്തിയത്.
ഇംഗ്ലണ്ടിൽ നടന്ന കബഡി ലോകകപ്പിൽ വെയിൽസ് ടീമിന് വേണ്ടി കളിച്ച മാഞ്ചസ്റ്റർ സ്വദേശി അഭിഷേക് അലക്സ് ഇതാദ്യമായാണ് ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി കളിക്കുന്നത്. ഹൾ ആൻഡ് യോർക്ക് മെഡിക്കൽ സ്കൂളിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ അഭിഷേക് പഠനത്തിലും കായിക രംഗത്തും ഒരുപോലെ മികവ് പുലർത്തുന്നു.
മുൻ യുക്മ നാഷനൽ ജനറൽ സെക്രട്ടറിയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസിന്റെയും വിഥിൻഷോ ഹോസ്പിറ്റലിൽ സ്പെഷലിസ്റ്റ് നഴ്സായ ബെറ്റിമോൾ അലക്സിന്റെയും രണ്ടാമത്തെ മകനാണ് അഭിഷേക്. ബാങ്ക് ഉദ്യോഗസ്ഥയായ അനേഖ അലക്സ്, ഒൻപതാം ക്ലാസ് വിദ്യാർഥിനി ഏഡ്രിയേൽ അലക്സ് എന്നിവർ സഹോദരിമാരാണ്.
മാഞ്ചസ്റ്റർ സ്വദേശി കൂടിയായ ക്രിഷ് നായർ വാർവിക് യൂണിവേഴ്സിറ്റിയിൽ സിസ്റ്റം എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്. പഠനത്തിലും കായികരംഗത്തും സജീവമായ ക്രിഷ് നായർ ഗ്രേറ്റർ മാഞ്ചസ്റ്റർ മെന്റൽ ഹെൽത്ത് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്ററായ സന്തോഷ് നായരുടെയും ഗ്രേറ്റർ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ സീനിയർ ക്വാളിറ്റി ലീഡായ മായ സന്തോഷിന്റെയും മൂത്ത മകനാണ്. എ ലെവൽ വിദ്യാർഥി റിഷിക് നായർ, ഒൻപതാം ക്ലാസ് വിദ്യാർഥി റിഷിനാൻ നായർ എന്നിവരാണ് സഹോദരങ്ങൾ.
ഇംഗ്ലണ്ട് ടീമിന്റെ വിജയത്തിൽ പങ്കാളികളായ മലയാളി താരങ്ങളായ അഭിഷേകിനെയും ക്രിഷിനെയും മറ്റു ടീമംഗങ്ങളെയും യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ യുക്മ ദേശീയ സമിതിയുടെ പേരിൽ അഭിനന്ദിച്ചു.
|
ഏഴാമത് യുക്മ കേരളപൂരം വള്ളംകളി ഓഗസ്റ്റ് 30ന്; അണിയറയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റോഥർഹാം യുക്മ കേരളപൂരം വള്ളംകളി 2025ന് മോടി കൂട്ടാൻ ’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസും’ ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും അണിയറയിൽ ഒരുങ്ങുന്നു.
ഓഗസ്റ്റ് 30ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം മത്സര വള്ളംകളി കാണാനെത്തുന്നവർക്ക്, വള്ളംകളിയോടൊപ്പം ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കാൻ ആകർഷകമായ പരിപാടികൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
ഉത്സവ പ്രതീതിയുണർത്തുന്ന അന്തരീക്ഷത്തിന് യോജിച്ച കലാവിസ്മയങ്ങളായിരിക്കും അരങ്ങേറുന്നതെന്ന് വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു.
’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025’യുക്മ കേരളപൂരം വള്ളംകളി 2025ന്റെ ഏറ്റവും വലിയ ആകർഷണമായി അണിഞ്ഞൊരുങ്ങുന്നത് യുകെയിലെ നൂറുകണക്കിന് മലയാളി വനിതകൾ പങ്കെടുക്കുന്ന ’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025’ എന്ന നാട്യ വിസ്മയമാണ്.
മുൻ വർഷങ്ങളിൽ മെഗാ തിരുവാതിരയും മെഗാ ഫ്യൂഷൻ തിരുവാതിരയും അവതരിപ്പിച്ച് കാണികളുടെ മനം കവർന്ന കേരളീയ വനിതകൾ ഇത്തവണയെത്തുന്നത് പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025’ എന്ന നാട്യരൂപവുമായാണ്.
ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കാൻ താൽപര്യമുള്ള മലയാളി വനിതകൾക്ക് അതിനുള്ള അവസരമുണ്ട്.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രാക്ടീസ് സെഷനുകളുമടക്കമുള്ള കാര്യങ്ങൾ സംഘാടകർ ഒരുക്കും.ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം (+44 7450964670), ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി (+44 7789149473) എന്നിവരെ ബന്ധപ്പെടുക.വാർത്ത അയച്ചത്∙
|
എൻജിനിൽ നിന്ന് പുക; ഹാംബുര്‍ഗില്‍ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
ബർലിൻ: എൻജിനിൽ നിന്ന് പുക വന്നതിനെ തുടർന്ന് കെഎൽഎം ബോയിംഗ് 737 വിമാനം ഹാംബുർഗിൽ അടിയന്തര ലാൻഡിംഗ് നടത്തി. വ്യാഴാഴ്ച സ്റ്റോക്ക്ഹോമിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോകുകയായിരുന്ന യാത്രാ വിമാനത്തിലാണ് പുക കണ്ടെത്തിയത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഹാംബുർഗ് വിമാനത്താവളത്തിൽ അരമണിക്കൂറോളം എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.
|
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്: ജർമനി മൂന്നാമത്
ബർലിൻ: പാസ്പോർട്ടിന്റെ മൂല്യത്തിന്റെ (സൂചിക) പട്ടികയിൽ ആഗോള റാങ്കിങ്ങിൽ സിംഗപ്പുർ ഒന്നാം സ്ഥാനത്തെത്തി. സിംഗപ്പുരിന്റെ പാസ്പോർട്ട് ഉടമകൾക്ക് വീസയില്ലാതെ യാത്ര ചെയ്യാനാകുന്നത് 193 രാജ്യങ്ങളിലേക്കാണ്.
രാജ്യം തുടർച്ചയായി രണ്ടാം തവണയാണ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 190 രാജ്യങ്ങളുമായി ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം നേടി. യൂറോപ്പിന്റെ സാമ്പത്തിക എൻജിനായ ജർമനിക്ക് ഇത്തവണ റാങ്കിംഗിൽ സ്ഥാനചലനം ഉണ്ടായി.
മൂന്നാം സ്ഥാനത്താണുള്ളത്. അതേസമയം ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, സ്പെയിൻ എന്നീ ഏഴ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ജർമനിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു. ഈ രാജ്യക്കാർക്ക് 189 സ്ഥലങ്ങളിലേക്ക് വീസാരഹിത യാത്ര അനുവദനീയമാണ്.
തൊട്ടുപിന്നിലായി ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യക്കാർക്ക് 188 രാജ്യങ്ങളിലേക്ക് വീസാരഹിത പ്രവേശനവുമായി നാലാം സ്ഥാനം ലഭിച്ചു.
അതേസമയം, പ്രാദേശിക ആധിപത്യത്തെ വെല്ലുവിളിക്കുന്ന ഒരേയൊരു രാജ്യമായ ന്യൂസിലൻഡ്, ഗ്രീസിനും സ്വിറ്റ്സർലൻഡിനുമൊപ്പം അഞ്ചാം സ്ഥാനത്താണ്. എന്നാൽ ഷെംഗൻ രാജ്യങ്ങളിലേക്കുള്ള പ്രവേശനവും ശക്തമായ നയതന്ത്ര ബന്ധങ്ങളും കാരണം ആഗോളതലത്തിൽ 28 യൂറോപ്യൻ രാജ്യങ്ങൾ മികച്ച 10 സ്ഥാനങ്ങളിൽ ഇടം നേടിയതും ശ്രദ്ധേയമായി.
2014ൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക ഇപ്പോൾ പത്താം സ്ഥാനത്താണ്. സൂചികയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്ഥാനമാണിത്. രണ്ട് രാജ്യങ്ങളിലും കുടിയേറ്റത്തിന്റെ കാര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.
2015ൽ ഒന്നാം സ്ഥാനത്തായിരുന്ന യുകെ ഇത്തവണ ആറാം സ്ഥാനത്തായി (186). ഇന്ത്യക്കും പട്ടികയിൽ മുന്നേറ്റമുണ്ടായി. എഴുപത്തിയേഴാം സ്ഥാനം കൈവരിച്ചു. ഇന്ത്യക്കാർക്ക് 59 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ യാത്ര ചെയ്യാനാകുന്നത്.
യൂറോപ്യൻ രാജ്യങ്ങളായ ബെലാറുസ് (62 രാജ്യങ്ങൾ), കൊസൊവോ (63 രാജ്യങ്ങൾ) എന്നിവ ഇന്ത്യയ്ക്കും പിന്നിലാണ്. യുഎഇ കഴിഞ്ഞ 10 വർഷത്തിനിടെ 42ാം സ്ഥാനത്തുനിന്ന് എട്ടാം സ്ഥാനത്തേക്ക് 34 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിൽ മുൻപന്തിയിൽ തുടരുന്നു.
റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക മികച്ച നേട്ടമാണിത്. സൗദി അറേബ്യ (91ാം സ്ഥാനം 54 രാജ്യങ്ങൾ). 2015 മുതൽ 94ാം സ്ഥാനത്തുനിന്ന് 60ാം സ്ഥാനത്തേക്ക് 34 സ്ഥാനങ്ങൾ ഉയർന്നു, മറ്റ് മികച്ച നേട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, യൂറോപ്പിലെ ഷെംഗൻ ഏരിയയിലേക്ക് ചൈന ഇതുവരെ വീസാരഹിത പ്രവേശനം നേടിയിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദശകം നോക്കുമ്പോൾ, ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇത്രയധികം പാസ്പോർട്ടുകൾ ശക്തി പ്രാപിക്കുകയും ഉയരുകയും ചെയ്തപ്പോൾ, 16 എണ്ണം മാത്രമേ റാങ്കിങ്ങിൽ താഴ്ന്നിട്ടുള്ളൂ. ഏറ്റവും വലിയ ഇടിവ് വെനിസ്വേലയാണ്, 30ാം സ്ഥാനത്തുനിന്ന് 45ാം സ്ഥാനത്തേക്ക് 15 സ്ഥാനങ്ങൾ താഴ്ന്നു, യുഎസ് (എട്ട് സ്ഥാനങ്ങൾ താഴേക്ക്), വാനുവാട്ടു (ആറ് സ്ഥാനങ്ങൾ), യുകെ (അഞ്ച് സ്ഥാനങ്ങൾ), കാനഡ (നാല് സ്ഥാനങ്ങൾ) എന്നിവ തൊട്ടുപിന്നിലുണ്ട്.
227 രാജ്യങ്ങളാണ് പട്ടികയിൽ ആകെ ഉൾപ്പെടുത്തിയത്. ലണ്ടൻ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്ണേഴ്സ് പാസ്പോർട്ട് സൂചിക 2025ലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് പാസ്പോർട്ടുകളുടെ റാങ്കിംഗ് സൂചിക തയ്യാറാക്കുന്നത്.
നിക്ഷേപത്തിലൂടെ താമസ, പൗരത്വാവകാശങ്ങൾ നേടിയെടുക്കുന്നതിൽ ആഗോളതലത്തിൽ ഹെൻലി & പാർട്ണേഴ്സ് മുൻപന്തിയിലാണ്. ഓരോ വർഷവും നൂറുകണക്കിന് സമ്പന്ന വ്യക്തികളും അവരുടെ ഉപദേഷ്ടാക്കളും ഈ മേഖലയിലെ ഇവരുടെ വൈദഗ്ധ്യത്തെയും അനുഭവത്തെയും ആശ്രയിക്കുന്നു.
ലോകമെമ്പാടുമുള്ള 60ലധികം ഓഫീസുകളിലായി കമ്പനിയുടെ ഉയർന്ന യോഗ്യതയുള്ള പ്രഫഷനലുകൾ ഒരു ടീമായിട്ടാണ് പ്രവർത്തിക്കുന്നത്.
|
ഇന്‍ഷ്വറന്‍സ് തുക വാങ്ങിയെടുക്കാന്‍ സ്വന്തം റസ്റ്ററന്റിന് തീയിട്ട ഇന്ത്യാക്കാരന് ജര്‍മനിയില്‍ പിടിയിൽ
ബര്‍ലിന്‍: കേരളത്തിലെ സുകുമാരക്കുറപ്പ് മോഡല്‍ ജര്‍മനിയിലും. ഇന്‍ഷ്വറന്‍സ് തുക വാങ്ങിയെടുക്കാന്‍ സ്വന്തം റസ്റ്ററന്റിന് തീയിട്ട ഇന്ത്യാക്കാരന് ജര്‍മനിയില്‍ പിടിയിലായി. അതേസമയം ഇയാളുടെ മക്കള്‍ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിലുമായി. ജര്‍മനിയിലെ ആഹനിലാണ് സംഭവം.
ജൂണ്‍ 26ന് രാത്രി, ആഹനിലെ മഹാരാജ റസ്റ്ററന്റ് നശിപ്പിക്കപ്പെടുകയും ഭാഗികമായി തീയിടുകയും ചെയ്തു. വാതിലുകളിലും ചുവരുകളിലും വംശീയ മുദ്രാവാക്യങ്ങള്‍ എഴുതിവച്ചിരുന്നു. ഇപ്പോള്‍, അതിശയിപ്പിക്കുന്ന വഴിത്തിരിവാണ് സംഭവത്തില്‍ ഇണ്ടായിരിക്കുന്നത്.
സംഭവം നഗരത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. റസ്റ്ററന്റ് ഉടമയും വീട്ടുടമസ്ഥനുമായ (പരംജിത്) 64കാരന് സ്വയം ഭ്രാന്തനായി അഭിനയിക്കുകയും ആളുകളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുകയും ചെയ്തു.
ആഹന്‍ മേയര്‍ സിബില്‍ ക്യൂപെനില് നിന്ന് പിന്തുണയും ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞ് തികച്ചും വ്യത്യസ്തമായ സംഭവമായി ആഹന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും പോലീസും വെളിപ്പെടുത്തി.
|
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 15 മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ ലിമെറിക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 15,16,17(വെള്ളി, ശനി, ഞായർ) തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ. ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ, ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് ഈ വർഷത്തെ കൺവൻഷൻ നയിക്കുന്നത്.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘുഭക്ഷണം നൽകുന്നതിനോടൊപ്പം, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർഥം ബ്രേക്ഫാസ്റ്റും സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
കൺവൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.
വേദി: Limerick Race Course,Green mount park Patrickswell, V94K858
കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് സക്കറിയ മാലിയിൽ 0892070570, മോനച്ചൻ നരകത്തറ 0877553271, ജോഷൻ കെ. ആന്റണി 0899753535.
|
ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി; മൂന്ന് മരണം
ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.
പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വെച്ചാണ് പാളംതെറ്റിയത്.
വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ അതിന് മുകളില്‍ നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജര്‍മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയിച്ചെ ബാന്‍ പറയുന്നതനുസരിച്ച്, ഇതുവരെ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി.
നൂറോളം യാത്രക്കാരുള്ളതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
|
"ഓർമകളിൽ ഉമ്മൻ ചാണ്ടി': യുകെയിൽ ആറ് ദിന അനുസ്മരണം സംഘടിപ്പിച്ച് ഐഒസി
മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെ ആചരിച്ചു.
സ്കോട്ട്ലൻഡിൽ നടന്ന അനുസ്മരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനായി പങ്കെടുത്തു. "ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന പേരിൽ ഐഒസി (യുകെ) കേരള ഘടകത്തിന്റെയും മിഡ്ലാൻഡ്സ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ ആറുദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
ഈ മാസം 16ന് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ആരംഭിച്ച ഈ പരിപാടികൾ, 21ന് ഓൾഡ്ഹാമിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളോടെ സമാപിച്ചു.
ബോൾട്ടണിലെ ഐഒസി ഓഫിസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
ബോൾട്ടൺ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ ഫിലിപ്പോസ്, സജി വർഗീസ്, സജു ജോൺ, ബിന്ദു ഫിലിപ്പ്, ഹൃഷിരാജ്, നെബു, മുസമ്മൽ, രാഹുൽ എന്നിവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് "Oommen Chandy Unfaded Memories' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ് വിദ്യാർഥിനി ഹെയ്സൽ മറിയം തോമസ് ഒരു ലഘു പ്രസംഗം അവതരിപ്പിച്ചു.
കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്റ്റനിലും നിർവാഹക സമിതി അംഗം ഷോബിൻ സാം സ്കോട്ട്ലൻഡിലുമായി നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.
ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്റ്റൻ, സ്കോട്ട്ലൻഡ്, ലെസ്റ്റർ, കവൻട്രി, പീറ്റർബോറോ, ബോൾട്ടൻ, അക്റിംഗ്ടൺ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒമ്പതിടങ്ങളിലായി നടന്ന അനുസ്മരണ ചടങ്ങുകൾക്ക് ജോർജ് ജോൺ, റോയ് ജോസഫ്, ജിബ്സൺ ജോർജ്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ഐബി കെ. ജോസഫ് എന്നിവർ നേതൃത്വം നൽകി.
ബ്ലാക്ക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിനും പുഷ്പാർച്ചനയ്ക്കും ജിബിഷ് തങ്കച്ചൻ, ജെറി കടമല, മോൺസൻ പടിയറ എന്നിവർ നേതൃത്വം നൽകി.
|
അയർലൻഡിൽ ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ട സംഭവം; പ്രധാനമന്ത്രിക്കും ഉപപ്രധാനമന്ത്രിക്കും പരാതി നൽകി ഐഒസി
ഡബ്ലിൻ: ടാലാഗ്റ്റിൽ വച്ച് ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.
അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര എന്നിവർക്ക് നേതാക്കൾ നിവേദനം നൽകി.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിൻസെന്റ്, സാൻജോ മുളവരിക്കൽ, പുന്നമട ജോർജ്കുട്ടി, റോണി കുരിശിങ്കൽപ്പറമ്പിൽ, വിനു കളത്തിൽ, സുബിൻ ഫിലിപ്പ്, കുരുവിള ജോർജ്, സിനു മാത്യു, ലിജു ജേക്കബ്, ലിജോ ജോസഫ്, ഡെൻസൺ കുരുവിള എന്നിവർ അറിയിച്ചു.
|
ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ പട്ടം: വിധിനിര്‍ണയം 26, 27 തീയതികളില്‍
കൊളോണ്‍: കൊളോണ്‍ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ പട്ടം വിധിനിര്‍ണയം ഈ മാസം 26,27 തീയതികളില്‍ നടക്കും.
സമാജത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഓരോ ചെറിയ അടുക്കളത്തോട്ടങ്ങളിലും നേരിട്ട് പോയി കണ്ടുള്ള വിലയിരുത്തലിലാണ് വിജയികളെ നിശ്ചയിക്കുന്നത്.
മലയാളികളുടെയും മലയാളികളെ വിവാഹം കഴിച്ച ജര്‍മന്‍കാരുടെയും ചെറുഅടുക്കളത്തോട്ടങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.
അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറായ ജര്മന്കാരന് യുര്‍ഗന്‍ ഹൈനെമാന്റെ നേതൃത്വത്തില്‍ ഉല്ല ഹൈനെമാന്‍, ജോസ് പുതുശേരി, പോള്‍ ചിറയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തുക.
ഏറ്റവും കൂടുതല്‍ പച്ചക്കറിച്ചെടികള്‍ (ഇന്ത്യന്‍, ജര്‍മന്‍), പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചെറുമരങ്ങള്‍, വിവിധയിനം കാഴ്ചച്ചെടികള്, തോട്ടത്തിന്റെ അടുക്കും ചിട്ടയും സസ്യാദികളുടെ ശുശ്രൂഷ, വളര്‍ച്ച എന്നിവ മാനദണ്ഡമാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്.
ജര്‍മന്‍ മലയാളികളില്‍ കാര്‍ഷിക വാസന പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊളോണ്‍ കേരള സമാജം മത്സരം സംഘടിപ്പിക്കുന്നത്.
42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പതിനേഴാം തവണയാണ് കര്‍ഷകശ്രീ മത്സരം നടത്തുന്നത്.
വിജയികള്‍ക്കുള്ള ആദരവും സമ്മാനവും സെപ്റ്റംബര്‍ 20ന് നടത്തുന്ന സമാജത്തിന്റെ ഓണാഘോഷ വേളയില്‍ നല്‍കും.
ജോസ് പുതുശേരി(പ്രസിഡന്റ്, 0176 56434579), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്, 01575 3422279), ജോസ് കുമ്പിളുവേലില്‍(കള്‍ചറല്‍ സെക്രട്ടറി), ബൈജു പോള്‍ (സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിവരാണ് നിലവിലെ ഭരണ സമിതിയംഗങ്ങള്‍.
|
ഐഒസി യൂറോപ്പ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ശനിയാഴ്ച
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.
"ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന തലക്കെട്ടിൽ ശനിയാഴ്ച യൂറോപ്പ് സമയം വൈകുന്നേരം 6.30ന് (യുകെ, അയർലൻഡ് സമയം വൈകുന്നേരം 5.30, ഇന്ത്യൻ സമയം രാത്രി 10.00) ഓൺലൈനായി (സൂം) സംഘടിപ്പിക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, വീക്ഷണം എംഡി അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ.എസ്. അടൂർ,
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, ഡോ. സോയ ജോസഫ്, ഐഒവി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമനി, യുകെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐഒസി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐഒസി യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
സൂം: https://unibonn.zoomx.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1
മീറ്റിംഗ് ഐഡി: 610 6467 6500, പാസ്കോഡ്: INCIOC.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ജോസഫ്: +49 1523 6924999, റോമി കുര്യാക്കോസ്: +44 7776646163.
|
യുകെയിൽ മലയാളിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
കൊച്ചി: യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഭൗതികശാസ്ത്ര അധ്യാപന പരിശീലനത്തിന് മലയാളി വിദ്യാർഥിനിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. കാലടി കാഞ്ഞൂർ സ്വദേശിനി പ്രെയ്സിമോൾക്കാണു സ്കോളർഷിപ്പ് ലഭിച്ചത്.
യൂണിവേഴ്സിറ്റിയുടെ പിജിസിഇ ഭൗതികശാസ്ത്ര പരിപോഷണ പദ്ധതിയുടെ ഭാഗമായുള്ള സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവ്, പ്രവർത്തനപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു ലഭിച്ചത്.
കാലടിയിലെ സ്മാർട്ട് സ്റ്റഡി എബ്രോഡാണ് സ്കോളർഷിപ്പിനും പരിശീലനത്തിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. എംജി യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ, നെറ്റ് ബോൾ ടീമംഗമായിരുന്ന പ്രെയ്സി കാഞ്ഞൂർ സഹകരണ നീതി സൂപ്പർ മാർക്കറ്റ് മാനേജരായ കോളരിക്കൽ അജീഷിന്റെ ഭാര്യയാണ്.
|
വത്തിക്കാനിൽ യുവജന ജൂബിലിയാഘോഷം 28 മുതൽ; അഞ്ചു ലക്ഷം പേർ പങ്കെടുക്കും
വത്തിക്കാൻ സിറ്റി: സാർവത്രികസഭ പ്രഖ്യാപിച്ച ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് റോം നഗരവും വത്തിക്കാനും ഒരുങ്ങി. ഈ മാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 146 രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷം യുവതീയുവാക്കളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂബിലിവർഷത്തിൽ സഭ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
ദിവ്യകാരുണ്യ ആരാധന, റോമിലെ തോർ വെർഗാത്തയിൽ ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണ പ്രാർഥന, മാർപാപ്പയുമായി സംവാദം, മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കുരിശിന്റെ വഴി, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെയുള്ള പ്രവേശനം എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളിലെ പ്രധാന പരിപാടികൾ.
റോമിലെ വിവിധ പള്ളികളിലും ചത്വരങ്ങളിലുമായി 70 ഓളം ആധ്യാത്മിക, കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്പാനിഷ് നർത്തകൻ സെർജിയോ ബെർനാൽ അലോൻസോയും മാറ്റ് മാഹെർ, വൊളോ, ദ സൺ തുടങ്ങിയ പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.
വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസിന്റെയും പിയർ ജോർജോ ഫ്രസാത്തിയുടെയും തിരുശേഷിപ്പ് വണങ്ങാനും അവസരമുണ്ടാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ സർക്കസ് മാക്സിമസിൽ യുവജനങ്ങൾക്കായി കുന്പസാരം നടക്കും. വിവിധ ഭാഷകളിൽ നടക്കുന്ന കുന്പസാരത്തിന് ആയിരത്തോളം വൈദികർ നേതൃത്വം നൽകും.
ഓഗസ്റ്റ് രണ്ടിനു രാത്രി 8.30നാണ് മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണം. ഇതിനു പിന്നാലെ അമേരിക്ക, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒരാൾ വീതം പ്രാദേശിക ഭാഷകളിൽ മാർപാപ്പയുമായി സംവദിക്കും. കടുത്ത ചൂടിൽനിന്നു വേദികളെ തണുപ്പിക്കാനായി നാല് വലിയ മിസ്റ്റ് കാനണുകൾ സജ്ജമാക്കും. ജൂബിലി പരിപാടികൾ വത്തിക്കാൻ വോക്സ് ആപ്പിലൂടെ അഞ്ചു ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
വത്തിക്കാൻ റേഡിയോ എട്ടു ഭാഷകളിൽ പരിപാടികൾ വിശദീകരിക്കും. തീർഥാടകർക്ക് ഏത് ആവശ്യത്തിനും 80 ഭാഷകൾ സംസാരിക്കുന്ന തങ്ങളുടെ എഐ സഹായിയായ ജൂലിയയുമായി വാട്സാപ്, മെസഞ്ചർ, ടെലിഗ്രാം, വെബ് എന്നിവയിലൂടെ ബന്ധപ്പെടാമെന്നു റോം മേയർ റോ ബെർത്തോ ഗ്വാൾത്തിയേരി അറിയിച്ചു.
തീർഥാടകർക്കു താമസിക്കാനായി റോമിലെയും പരിസരങ്ങളിലെയും 370 ഇടവകകൾ, 400 സ്കൂളുകൾ, സിവിൽ പ്രൊട്ടക്ഷൻ കേന്ദ്രങ്ങൾ, മുനിസിപ്പൽ സ്പോർട്സ് ഹാളുകൾ, ജിമ്മുകൾ എന്നിവയാണ് ഒരുക്കുന്നത്. ഇതു കൂടാതെ, നിരവധി വീടുകളിലും തീർഥാടകർക്കു താമസമൊരുക്കും.
|
ഓസ്ട്രിയ മലയാളിയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം
വിയന്ന: കൊട്ടാരക്കര കലാ സാഹിത്യ സംഘത്തിന്റെ, ചലച്ചിത്രേതര വിഭാഗത്തിലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ജാക്സണ് പുല്ലേലിയ്ക്ക് ലഭിച്ചു.
എം. ജി ശ്രീകുമാറും സരിതാ രാജീവും ചേര്‍ന്ന് ആലപിച്ച് 2024ല്‍ മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങിയ "മാവേലിക്കാലം’ എന്ന ഓണപ്പാട്ടിന്റെ രചനയാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്.
2025 ജൂലൈ 19ന് കൊട്ടാരക്കര ഗാന്ധിലെനിന് കള്‍ച്ചറല്‍ സെന്ററിൽ നടന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പുരസ്കാരം സമ്മാനിച്ചു. ജാക്സണ് പുല്ലേലിക്ക് വേണ്ടി ഡോ. സുഷമ ചിറക്കര അവാര്‍ഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം എസ്.എ.കെ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ അജി സരസാണ് സംഗീതം നല്‍കിയത്.
യൂറോപ്പിലെ പ്രവാസി മലയാളികളുടെ ഇടയില്‍ നാടകരചന, സംവിധാനം, ഗാനരചന എന്നീ മേഖലകളില്‍ സജീവമായ ജാക്സണ് പുല്ലേലി വിയന്നയിലെ ഐക്യരാഷ്ട്രസഭയുടെ ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിയന്നയില്‍ സ്ഥിരതാമസക്കാരനായ അദ്ദേഹം തൃശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍ സ്വദേശിയാണ്.
|
വാത്സിംഗ്ഹാം നിറഞ്ഞുകവിഞ്ഞ ജനസാഗരം തീർത്ത തീർഥാടനം മരിയൻ പ്രഘോഷണസാന്ദ്രമായി
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ നസ്രേത്തിൽ തിങ്ങി നിറഞ്ഞ പതിനായിരത്തിലധികം മരിയഭക്തർ തീർത്ത തീർഥാടനം മരിയോത്സവവും ഭക്തിസാന്ദ്രവുമായി. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടനത്തിനും, തിരുന്നാൾ കുർബാനയ്ക്കും മുഖ്യ കാർമ്മികനായി നേതൃത്വം നൽകി. നേരത്തെ തീർഥാടന കോർഡിനേറ്റർ ഫാ. ജിനു മുണ്ടുനടക്കൽ തീർഥാടകരെ സ്വാഗതം ആശംസിച്ചു.
വിപരീത കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും ആയിരങ്ങൾ തിങ്ങിനിറഞ്ഞു ജനസാഗരം തീർത്ത തീർഥാടനത്തിൽ മരിയൻ ഗീതങ്ങളും ജപമാലസൂക്തങ്ങളും, ഹല്ലെലുയ്യ പ്രഘോഷണങ്ങളും,’ആവേ മരിയാ’ ഗീതങ്ങളും അലയടിച്ച മാതൃ സങ്കേതം മരിയൻ പ്രഘോഷണ വേദിയായി. രാവിലെ മുതൽ തകർത്തടിച്ച മഴ, തീർത്ഥാടന പ്രദക്ഷിണത്തിൽ മാറിനിന്നു. കുർബാനക്കിടയിൽ മന്ദമായി മഴ പെയ്തെങ്കിലും തീർഥാടകർ തെല്ലും അലോരസപ്പെടാതെ നിന്നിടത്ത് തന്നെ കുടയും ചൂടി ഭക്തിപുരസ്സരം പങ്കുചേർന്നു.
വിശ്വാസ ജീവിതം പരിശുദ്ധവും പരിപൂർണ്ണവും ആവണം എന്ന് സ്രാമ്പിക്കൽ പിതാവ് തന്റെ തിരുന്നാൾ സന്ദശത്തിൽ ഉദ്ബോധിപ്പിച്ചു. വിശുദ്ധ അക്വിനാസ് പറഞ്ഞത് പോലെ ’പരിശുദ്ധ കന്യാമറിയത്തിൽ നിന്ന് ജന്മപാപമില്ലാതെ ജനിച്ച സത്യ ദൈവം’ എന്നതാവണം ഓരോ വിശ്വാസിയും ഏറ്റു പറയേണ്ടത്. നമ്മുടെ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം.
രാവിലെ സപ്രാ പ്രാർഥനയോടെ ആരംഭിച്ച തിരുനാൾ ശുശ്രൂഷയെ തുടർന്ന് സ്രാമ്പിക്കൽ പിതാവ് ആരാധനക്കു നേതൃത്വം നൽകി. രൂപതയുടെ യൂത്ത് ആൻഡ് മൈഗ്രന്റ്സ് കമ്മീഷൻ ചെയറും, അനുഗ്രഹീത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് നൽകിയ മരിയൻ സന്ദേശം തീർഥാടകടകരിൽ മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാൾ കൊടിയേറ്റത്തിനും അടിമവക്കലിനും ശേഷം തീർഥാടകർക്കു ഭക്ഷണത്തിനായുള്ള ഊഴമായി. മണിക്കൂറുകളോളം കുടുംബസമേതം യാത്രചെയ്ത് എത്തിയ ഭക്തജനങ്ങൾക്ക് ഒരുക്കിയ സ്വാദിഷ്ട മായ ഭക്ഷണ സൗകര്യം രാവിലെമുതൽ തന്നെ തീർത്ഥാടന നഗരിയിൽ ലഭ്യമായിരുന്നു.
രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീർഥാടകർ തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസത്തിന്റെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു.
പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര ആയിരക്കണക്കിന് വിശ്വാസികളാണ് ഈ വർഷം തീർഥാടനത്തിനായി എത്തിച്ചേർന്നത്. ഏറ്റവും പിന്നിലായി വാത്സിംഗ്ഹാം മാതാവിന്റെ രൂപവുമേന്തി കേംബ്രിഡ്ജ് റീജൺ സീറോമലബാർ സംഘവും അതിന്റെ പിന്നിലായി സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ വൈദികരും അണിനിരന്നു.
ഫാ. ജോസഫ് മുക്കാട്ടിന്റെ അജപാലന നേതൃത്വത്തിൽ SMYM മിനിസ്ട്രിയുടെ ’സമയം ബാൻഡ്’ ഒരുക്കിയ സാംഗീതസാന്ദ്രമായ ഗാനാർച്ചന മരിയൻ പ്രഘോഷണമായി. വാത്സിങ്ങാമിലെ മൈനർ ബസിലിക്കയുടെ റെക്ടർ റെവ ഡോ. റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളിക്കൊണ്ട് തിരുന്നാൾ കുർബ്ബാനയിലേക്ക് പ്രവേശിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ മൈനർ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർഥാടകർക്കും സ്വാഗതം നേർന്നു.
ആഘോഷപൂർവമായ തിരുനാൾ സമൂഹ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ കൂടാതെ രൂപതയിൽ നിന്നുള്ള നിരവധി വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുനാൾ സമൂഹബലി പുണ്യസന്നിധിയേ അനുഗ്രഹദായകമാക്കി.
|
മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി
മ്യൂണിക്ക്: മ്യൂണിക്കിലെ ഫുട്ബോള്‍ മലയാളികളുടെ കൂട്ടായ്മയായ മിന്നല്‍ ബയേണ്‍(എഫ്സി) മ്യൂണിക്കിന്റെ ആഭിമുഖ്യത്തില്‍ മലയാളി യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 സംഘടിപ്പിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി ഫുട്ബോള്‍ ടൂര്‍ണമെന്റിൽ 24 ടീമുകള്‍ പങ്കെടുത്തു. ജര്‍മനിയിലെയും യൂറോപ്പിലെയും മലയാളി ഫുട്ബോള്‍ ക്ലബുകൾ പങ്കെടുത്ത ടൂര്‍ണമെന്റ് മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ അമീര്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ഫൈനലില്‍ ജര്‍മനിയില്‍ നിന്നുള്ള ഓട്ടോ എഫ്സി മാഗ്ഡെബുര്‍ഗിനെ തോല്‍പ്പിച്ച് ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള ടീം അഡ്ലേഴ്സ് ലംബാര്‍ഡ് എഫ്സി ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ട്രോഫിയും 1000 യൂറോയും സമ്മാനിച്ചു.
|
മലയാളി പെൺകുട്ടി ഇംഗ്ലണ്ടിന് വേണ്ടി സ്വർണമെഡൽ നേടി
ലണ്ടൻ: കലാകായിക രംഗത്ത് യുകെയിലെ മലയാളി കുട്ടികള്‍ മലയാളി സമൂഹത്തിനു പുറത്തേക്ക് വളരുന്നു എന്ന വാര്‍ത്തകളാണ് രണ്ടു ദിവസമായി എത്തുന്നത്.
കഴിഞ്ഞ ദിവസം ലോകമെമ്പാടും നിന്നും എത്തിയ 1500 നര്‍ത്തകര്‍ക്കിടയില്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 മത്സരത്തില്‍ ഫോക്ലോര് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍അപ്പായ മലയാളികളായ കീര്‍ത്തന കൃഷ്ണദാസും നവമി സരീഷിനും പിന്നാലെ ഇപ്പോള്‍ കായിക രംഗത്ത് നേട്ടമെടുത്ത രണ്ടു പെൺകുട്ടികളെ കുറിച്ചുള്ള വാര്‍ത്തയാണ് മലയാളി സമൂഹത്തില്‍ അഭിമാനമായി നിറയുന്നത്.
സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന തായ്കൊണ്ടാ മത്സരത്തില്‍ ബ്രിട്ടന് വേണ്ടി സ്വര്‍ണം നേടിയത് ഇംഗ്ലണ്ടിലെ ഹെറിഫോഡില്‍ താമസിക്കുന്ന തീര്‍ഥ റാം മാധവ് ആണെന്നത് ഓരോ യുകെ മലയാളികള്‍ക്കും ആവേശമാകേണ്ട വിജയ വാര്‍ത്തയാണ്.
ഒപ്പം ബര്‍മിംഗാം ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ ടീമിന് കിരീടം നേടാന്‍ നിര്‍ണായക സംഭാവന നല്‍കിയത് കവന്‍ട്രിയിലെ ആശിഷ് മാത്യു ആണെന്നതും വര്‍ഷങ്ങളായി ഫുടബോള്‍ പരിശീലനം നടത്തുന്ന ആശിഷിനും യുകെ മലയാളികള്‍ക്കും ഒരേവിധം ആവേശമായി മാറേണ്ടതാണ്.
വിവിധ കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഓരോ കുട്ടികള്‍ക്കും ആവേശമായി മാറേണ്ടതാണ് കീര്‍ത്തനയും നവമിയും തീര്‍ഥയും ആശിഷും ഒക്കെ കൊയ്തെടുത്ത കിരീട നേട്ടങ്ങള്‍.
തീര്‍ഥ റാം മാധവ് സ്വര്‍ണമെഡല്‍ നേടി എന്ന വാര്‍ത്ത മലയാളികള്‍ക്ക് മാത്രമല്ല ബ്രിട്ടനിലെ കായിക ലോകവും ആവേശത്തോടെ ഏറ്റെടുക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി മത്സരിച്ച തീര്‍ഥ, പതിനൊന്ന് മുതല്‍ പതിനാലു വയസുവരെയുള്ള പെണ്‍കുട്ടികളുടെ റെഡ് ബെല്‍റ്റ് വിഭാഗത്തില്‍ കിരീടം ചൂടുകയായിരുന്നു.
അമേരിക്ക, ഓസ്ട്രേലിയ, അർജന്റീന, കാനഡ, കൊറിയ, സ്പെയിന്, ജര്‍മനി ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് തീര്‍ഥ ഇംഗ്ലണ്ടിനായി ഈ മഹത്തായ നേട്ടം കൈവരിച്ചത്. അതുല്യമായ കഴിയും ആത്മവിശ്വാസവുമാണ് തീര്‍ത്ഥയെ വിജയത്തിലേക്ക് നയിച്ചതെന്ന് പരിശീലകര്‍ വ്യക്തമാക്കി.
ഹെര്‍ഫോര്‍ഡില്‍ താമസമാക്കിയ പ്രശാന്ത് രാമന് പിള്ളയും സിനിയും ദമ്പതികളുടെ മകളായ തീര്‍ഥയുടെ വിജയം മലയാളി സമൂഹത്തിനും ഇംഗ്ലണ്ടിനുമൊരുമിച്ച് അഭിമാനകരമാണ്.
പത്തനംതിട്ട വാഴമുട്ടം സ്വദേശികളായ ഈ കുടുംബം ഏതാനും വര്‍ഷമായി ഹെര്‍ഫോര്‍ഡ് നിവാസികളാണ്. ഹെര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയാണ് തീര്‍ഥയുടെ മാതാവ് സിനി.
ഹെര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ രുചി വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റ് ഉടമയാണ് തീര്‍ഥയുടെ പിതാവ് രാമന് പിള്ള. പൃഥ്വി രാം മാധവാണ് ഏക സഹോദരന്.
തായ്ക്ക്വണ്ടോയില് തന്റേതായ നേട്ടങ്ങള്‍ കൈവരിക്കാന്‍ തീര്‍ഥ, ഹെര്‍ഫോര്‍ഡ് തായ്ക്ക്വണ്ടോ അസോസിയേഷനിലെ കോച്ച് ഡേവിഡ് ഷെപ്പാര്‍ഡിന്റെ കീഴില്‍ മികച്ച പരിശീലനം തുടരുകയാണ്.
|
കൃപാസനം ഉടമ്പടി ധ്യാനം ബഥേൽ സെന്ററിലും എയ്ൽസ്ഫോർഡിലും ഓഗസ്റ്റ് ആദ്യവാരം
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾ ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിലും എയ്ൽസ്ഫോർഡ് മരിയൻ സെന്ററിലും വച്ച് നടത്തപ്പെടും.
ബഥേൽ കൺവൻഷൻ സെന്ററിൽ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലും എയ്ൽസ്ഫോർഡ് മരിയൻ സെന്ററിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലുമാണ് കൃപാസനം ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും.
ഇരുവരും അടുത്തയാഴ്ചയോടെ യുകെയിൽ എത്തുന്നതാണ്. യുകെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും തിരുവചന പ്രഘോഷകനുമായ ഫാ. വിംഗ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾ നയിക്കും.
കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ഥല പരിമിതി കാരണം എയ്ൽസ്ഫോർഡിലെ രജിസ്ട്രേഷൻ നിർത്തിവച്ചതായി കാദോഷ് മിനിസ്റ്ററി അറിയിച്ചു.
ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസസൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
പ്രമുഖ മരിയൻ പുണ്യകേന്ദ്രവും പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) നൽകിയ തീർഥാടന കേന്ദ്രവുമായ എയ്ൽസ്ഫോർഡ് മരിയൻ സെന്ററിൽ വച്ചും യുകെയിൽ നിരവധി ആത്മീയ ശുശ്രുഷകൾക്ക് വേദിയൊരുങ്ങുകയും അയായിരത്തിലധികം പേർക്ക് ഇരിപ്പിടവും വിശാലമായ പാർക്കിംഗ് സൗകര്യവുമുള്ള ബെഥേൽ കൺവൻഷൻ സെന്ററിൽ വച്ചുമാണ് ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷപ്രകാരം ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ പരിശുദ്ധ അമ്മയുമായി പ്രാർഥനയിൽ എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ നിരവധിയാണ്.
വിശ്വാസജീവിതം ഉടമ്പടി പ്രകാരം നയിക്കപ്പെടുമ്പോൾ മാതൃ മധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ റെസിഡൻഷ്യൽ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനുമുള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യുകെയിൽ ഒരുക്കുന്നത്.
രാവിലെ 8.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം 4.30ന് സമാപിക്കും.
പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും ക്ഷണിക്കുന്നതായി കാദോഷ് മരിയൻ മിനിസ്ട്രീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 077 707 30769, 0745 987 3176, KadoshMarian.com.
|
ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് ഐഒസി യുകെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകൾ
മിഡ്ലാൻഡ്സ്: കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയിലെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം "ഓർമകളിൽ ഉമ്മൻചാണ്ടി' വികാരോജ്വലമായി.
അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു. പിതാവിന്റെ ഓർമകൾക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
യുകെയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട അനുസ്മരണ യോഗങ്ങളിൽ ആദ്യമായാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ അനുസ്മരണ സമ്മേളനത്തിനുണ്ട്.
സ്കോട്ട്ലാൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എം. മിഥുൻ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജെയിംസ് മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.
ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം, യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, അഞ്ജലി പണിക്കർ, ഡാനി, സായീ അരുൺ, ട്രീസ ജെയിംസ്, അലൻ പ്രദീഷ്, അന്ന പൗളി, ആൻസി പൗളി, നിയ റോസ് പ്രദീഷ്, ടെസി തോമസ്, അമ്പിളി പ്രദീഷ്, ഡയാന പൗളി, അഞ്ചു സാജു തുടങ്ങിയവർ നേതൃത്വം നൽകി.
യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ച ലെസ്റ്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി ജെസു സൈമൺ നന്ദി പ്രകാശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുജിത് വർഗീസ്, നിർവാഹക സമിതി അംഗം അനിൽ മാർക്കോസ്, ബിജു ചാക്കോ, റിനു വർഗീസ്, റോബിൻ, സുനിൽ, ശ്രീകാന്ത്, ജോസ്ന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിനോടനുബന്ധിച്ച് ലെസ്റ്റർ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചമതലാപത്രം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പുതുപ്പള്ളി നിവാസിയും ഉമ്മൻ ചാണ്ടിയും കുടുംബവുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്ന ജേക്കബ് ജോൺ, ജൂലി ജേക്കബ് പുതുപ്പള്ളികരോടുള്ള ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും ഓർമകൾ പങ്കുവച്ചത് വിങ്ങലോടെയാണ് സദസ് ശ്രവിച്ചത്.
ശനിയാഴ്ച രാത്രി എട്ടിന് ആരംഭിച്ച അനുസ്മരണ യോഗം സ്നേഹ വിരുന്നോടെ 10ന് അവസാനിച്ചു. ജെയിംസ് മാത്യു, അതുൽ, ജിസ, ആദം, നാതാലിയ, ജോസഫൈൻ, ദിപ മാത്യു, നൈതൻ, അനീസ എന്നിവർ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു.
ഒരു ജനാധിപത്യ ഭരണ സംവിദാനത്തിൽ ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്ന പൊതു വികാരം അനുസ്മരണ ചടങ്ങുകളിൽ പ്രകടമായി.
|
ഐഒസി ബോൾട്ടൺ, അക്രിംഗ്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകൾ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഐഒസി യുകെ കേരള ചാപ്റ്റർ ബോൾട്ടൺ, അക്രിംഗ്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുകെയിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു.
അനുസ്മരണ യോഗങ്ങളോടനുബന്ധിച്ച് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ബോൾട്ടണിലെ ഐഒസി ഓഫിസ് ഹാളിൽ(പ്രിയദർശിനി ലൈബ്രറി) വച്ച് ബോൾട്ടൺ, അക്രിംഗ്ടൺ യൂണിറ്റുകൾ സംയുക്തമായി നടത്തിയ അനുസ്മരണ യോഗം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ബോൾട്ടൺ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
അക്രിംഗ്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ്, ബോൾട്ടൺ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സജു ജോൺ, ബിന്ദു ഫിലിപ്പ്, സെക്രട്ടറി സജി വർഗീസ്, നെബു, യൂത്ത് വിംഗിനെ പ്രതിനിധീകരിച്ച് മുസഫിൽ, രാഹുൽ ദാസ് എന്നിവർ അനുസ്മരണ സന്ദേശം നൽകി.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹൃഷിരാജ് നന്ദി പ്രകാശിപ്പിച്ചു. അക്രിംഗ്ടൺ യൂണിറ്റ് സെക്രട്ടറി അമൽ മാത്യു, ട്രഷറർ ബിനോജ്, ജേക്കബ്, റീന, സാഗർ തുടങ്ങിയവർ പങ്കെടുത്തു. ബോൾട്ടൺ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചുമതലാപത്രം ചടങ്ങിൽ വച്ച് കൈമാറി.
ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് "Oommen Chandy Unfaded Memories' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ് വിദ്യാർഥിനി ഹെയ്സൽ മറിയം തോമസ് ചെറുപ്രസംഗം അവതരിപ്പിച്ചു.
പീറ്റർബൊറോയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു. യൂണിറ്റ് സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
റോയ് ജോസഫ്, ഡിനു എബ്രഹാം, സൈമൺ ചെറിയാൻ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ചടങ്ങുകൾക്ക് സണ്ണി എബ്രഹാം, അനൂജ് മാത്യൂ തോമസ്, ജിജി ഡെന്നി, ലിന്റാ ജെനു എന്നിർ നേതൃത്വം നൽകി.
ഓൾഡ്ഹാമിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം യോഗം ഐഒസി ഓൾഡ്ഹാം യൂണിറ്റ് ജനറൽ സെക്രട്ടറി ഐബി കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിനീഷ്, ജോയിന്റ് ട്രഷറർ സാം ബാബു എന്നിവർ അനുസ്മരണ സന്ദേശം നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പുഷ്ചക്രം സമർപ്പിച്ച് കൊണ്ട് ഈ മാസം 16ന് തുടക്കമിട്ട ആറ് ദിവസം നീണ്ടു നിന്ന "ഓർമകളിൽ ഉമ്മൻ ചാണ്ടി' അനുസ്മരണ സമ്മേളനം യുകെയിലെ ഒമ്പത് ഇടങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.
|
ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്
ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച് ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ ഐഒസി അയർലണ്ട് തീരുമാനിച്ചു. അടുത്തിടെ നിരവധി ഇന്ത്യക്കാർ അയർലൻഡിൽ അക്രമത്തിനു വിധേയരാകുന്നുണ്ട്.
ഇതിനെതിരേ ആദ്യഘട്ടമെന്ന നിലയിൽ പ്രധാനമന്ത്രി അടക്കമുള്ളവർക്കു പരാതി അയയ്ക്കുവാൻ തീരുമാനിച്ചു. ഭൂരിപക്ഷ ഐറീഷ് സമൂഹവും ഈ അക്രമങ്ങൾക്കു എതിരാണ്.
വംശവെറിക്കും വിദ്വേഷകുറ്റങ്ങൾക്കുമെതിരേ ശക്തമായി പ്രതിഷേധിക്കേണ്ട ഘട്ടമാണിത്. ഇന്ത്യൻ എംബസി അടക്കമുള്ള അധികാരികളോട് ഈ ഘട്ടത്തിൽ ശക്തമായി ഇടപെടണമെന്നും യോഗം അഭ്യർഥിച്ചു.
|
നരേന്ദ്ര മോദിയുടെ യുകെ പര്യടനത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ യുകെ, മാലിദ്വീപ് സന്ദർശനത്തിന് ഇന്നു തുടക്കം. ശനിയാഴ്ചവരെയാണു സന്ദർശനം. യുകെയും മാലിദ്വീപുമായും വിവിധ വ്യാപാരപ്രതിരോധകരാറുകളിൽ ധാരണയാകും.
യുകെയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിള്ള വ്യാപാര കരാർ ഒപ്പുവയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമ്മർ, ചാൾസ് രാജാവ് എന്നിവരെയുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്.
ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥൻ റെയ്നോൾഡ്സും സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പുവയ്ക്കും.
റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെതിരേയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളിൽ ഇന്ത്യയുടെ അതൃപ്തി അറിയിക്കും.
സന്ദർശനവുമായി ബന്ധപ്പെട്ട് യുകെയിൽ പ്രധാനമന്ത്രിക്കു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന സൂചനകളെത്തുടർന്നാണിത്.
യുകെ സന്ദർശനം പൂർത്തിയാക്കിയതിനു ശേഷം പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സുവിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ മാലിദ്വീപ് സന്ദർശനം.
മാലിദ്വീപിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായിക്കും പ്രധാനമന്ത്രി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര.
|
പോളണ്ടിൽ ഹിറ്റായ ‘മലയാളി’ ബ്രാൻഡ് കേരളത്തിലേക്ക്
കൊച്ചി: “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന്” പറഞ്ഞതു പഴങ്കഥ! ആ രാജ്യത്തു മലയാളി എന്ന പേരിൽ ഒരു ബ്രാൻഡിനു മേൽവിലാസമുണ്ടാക്കി ചുരുങ്ങിയ കാലംകൊണ്ടു പല രാജ്യക്കാരെയും അതിശയിപ്പിച്ച രണ്ടു മലയാളി യുവാക്കൾക്ക് പോളണ്ടിനെക്കുറിച്ച് മലയാളത്തിൽ തെല്ലു വാചാലരാകാതെ പറ്റില്ല.
ബിബിസി വേൾഡിലും സമൂഹമാധ്യമങ്ങളിലും ഹിറ്റായ ‘മലയാളി’ ബ്രാൻഡ് ഇനി മലയാളികളുടെ നാട്ടിലേക്ക് എത്തുന്നതുതന്നെ കാരണം. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗേവ് സുകുമാരനും ചേർന്നു പോളണ്ടിൽ തുടങ്ങിയ ‘മലയാളി’ എന്ന ബ്രാൻഡിലുള്ള മദ്യരഹിത പാനീയങ്ങൾ 17 രാജ്യങ്ങളിൽ സാന്നിധ്യമുറപ്പിച്ചാണ് മലയാളനാട്ടിലേക്കെത്തുന്നത്. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ഇത് തീൻമേശയിലെ ഇഷ്ടപാനീയമാണ്.
ബാഴ്സലോണയിലെ എസ് ഇആർപി സ്കൂൾ ഓഫ് ബിസിനസിൽനിന്ന് മാർക്കറ്റിംഗ് മാനേജ്മെന്റിൽ പിജി ബിരുദധാരിയാണ് ചന്ദ്രമോഹൻ. സർഗേവ് ഡൽഹി ഐഐടിയിൽനിന്ന് ഇൻഡസ്ട്രിയൽ ആൻഡ് പ്രോഡക്ട് ഡിസൈനിംഗിൽ മാസ്റ്റേഴ്സ് ബിരുദം നേടി. വ്യത്യസ്ത കരിയർ സാധ്യതകൾ തേടി പോളണ്ടിലെത്തിയശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും 2002ൽ ‘മലയാളി’ ബ്രാൻഡ് രൂപപ്പെടുത്തുന്നതും.
ഇന്ത്യപോളിഷ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയൽ (ഐപിസിസിഐ) ബിസിനസ് റിലേഷൻസ് വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രമോഹൻ. സാംസംഗ് ഡിസൈനർ, സ്വാപ്പ് സഹസ്ഥാപകൻ, നിരവധി ഇക്കോ സ്റ്റാർട്ടപ്പുകളുടെയും സുസ്ഥിര സ്റ്റാർട്ടപ്പുകളുടെയും ഉപദേഷ്ടാവ് എന്നീ നിലകളിൽ സർഗേവ് സേവനം ചെയ്തിട്ടുണ്ട്.
ഒരു മലയാളി പാലക്കാടൻ മട്ട അരി ഉപയോഗിച്ചു യുകെയിൽ വിവിധതരം പാനീയങ്ങൾ ഉത്പാദിപ്പിക്കുന്നതായി കേട്ടറിഞ്ഞതാണ് പോളണ്ടിലെ ഈ രംഗത്തെ പരീക്ഷണത്തിലേക്ക് ഇരുവരെയും നയിച്ചത്. പ്രത്യേകയിനം അവിൽ അടിസ്ഥാനമാക്കിയുള്ള സ്വാദിഷ്ടമായ പാനീയം വിപണിയിലെത്തിയശേഷം വേഗത്തിലായിരുന്നു വിവിധ രാജ്യങ്ങളിൽ പ്രിയപ്പെട്ടതായത്.
പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്തോണിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ അഞ്ചു രാജ്യങ്ങളിലെ ഒന്‍പതു ഫാക്ടറികളിൽ കരാറടിസ്ഥാനത്തിലാണ് ഉത്പാദനം. കേരളത്തിലേക്ക് എത്തുന്നതും അവിടെനിന്നുതന്നെ.
ലോകത്തിലെവിടെയായാലും തങ്ങളുടെ നേട്ടങ്ങളിൽ ജന്മനാടിനെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുകയെന്നതാണു മലയാളി എന്ന ബ്രാൻഡിംഗിലൂടെ ലക്ഷ്യമാക്കിയതെന്ന് ചന്ദ്രമോഹനും സർഗേവും പറഞ്ഞു.
|
ബാഡ് ന്യൂസ്റ്റാഡ് ഇന്തോജര്‍മ്മന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ കള്‍ച്ചറൽ 26, 27 തീയതികളില്‍
ബര്‍ലിന്‍: ജര്‍മനിയിലെ വ്യുര്സ്ബുര്ഗ് രൂപതയിലെ ബാഡ് ന്യൂസ്റ്റാഡ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസകാരത്തെയും നമ്മുടെ ഭക്ഷണ വിഭവങ്ങളെയും എല്ലാവര്ക്കും പരിചയപ്പെടുത്തുക, എന്ന ലക്ഷ്യത്തോടെ സഘടിപ്പിക്കുന്ന Indisch Deutsches Begegnungs fest ജൂലൈ 26 27 തീയതികളില്‍ നടക്കും.
Bayern se Bad Neustadt ല്‍ നടക്കുന്ന രണ്ടുദിന ഫെസ്റ്റില്‍ 75 ഓളം കലാകാരന്മാര് അണിയിച്ചൊരുക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികളും ഫുഡ് ഫെസ്റ്റുമാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നതെന്ന് ഫെസ്റ്റിന്റെ രക്ഷാധികാരി ഫാ ജോണ്സന് തോട്ടത്തില്‍ അറിയിച്ചു.
ആയുര്‍വേദത്തെ പരിചയപ്പെടുത്തല്‍, കേരളീയ വസ്ത്രധാരണം പരിചയപ്പെടല്‍, ധരിക്കുവാനുള്ള അവസരം, കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍, നാടന്‍ പലഹാരങ്ങളുടെ പ്രദര്‍ശനം, വിപണനം തുടങ്ങിയവ പരിപാടിയുടെ സവിശേഷതകളാവും.
380 ഓളം അംഗങ്ങളുള്ള ബാഡ് ന്യൂസ്റ്റാഡ് സീറോ മലബാര്‍ മലയാളി കൂട്ടായ്മയാണ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. ജോസ് സെബാസ്റ്റ്യൻ, പ്രിന്‍സ് മാത്യു, ബിന്ദു സിബി, മായാ മാത്യു, മനോജ് കോഴിപ്പാട്ട്, ചിഞ്ചു സെബാസ്റ്റ്യൻ, ജിബിന്‍ പാമ്പക്കല് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഫെസ്റ്റിന്റ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
2023 ല്‍ ആരംഭിച്ച ഫെസ്റ്റിലേക്ക് എല്ലാവരെയും ബാഡ് ന്യൂസ്റ്റാഡ് മലയാളി കൂട്ടായ്മ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ 2,500 ഓളം പേര് ഫെസ്റ്റിൽ പങ്കെടുത്തു. ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന തുക മലയാളി കമ്മ്യൂണിറ്റി നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്ത്തങ്ങള്ക്കായിട്ടാണ് വിനിയോഗിക്കുന്നത്.
|
ഐഒസി ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ യൂണിറ്റുകൾ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകൾ നടത്തി
നോർത്താംപ്ടൺ: ഐഒസി ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ യൂണിറ്റുകളിൽ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകൾ നടന്നു. തുടർന്ന് യൂണിറ്റുകൾക്കുള്ള ഔദ്യോഗിക ചുമതലാപത്രം കൈമാറി. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിക്കുകയും പ്രാർഥനകൾ നേരുകയും ചെയതു.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റും മിഡാലാൻഡ്സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പ്രസ്റ്റണിലും ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്ടണിലും അനുസ്മരണ പരിപാടികളിൽ സംബന്ധിച്ചു.
ബാൺസ്ലെയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജുൽ രമണൻ, ജോയിന്റ് സെക്രട്ടറി വിനീത് മാത്യു, ഫെബിൻ ടോം, ട്രഷറർ ജെഫിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലായിലിന്റെ അധ്യക്ഷതയിൽ പ്രസ്റ്റണിൽ നടന്ന ചടങ്ങുകൾ ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി ബേസിൽ കുര്യാക്കോസ്, സെക്രട്ടറി ഷിനാസ് ഷാജു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് അബിൻ മാത്യു, അബി ജോസഫ്, ബെസ്റ്റിൻ സാബു, റൗഫ്, ബിജോ, ബേസിൽ എൽദോ, സി.ആർ. ജോർജി, സജി പാമ്പാടി, അജിസ് എന്നിവർ നേതൃത്വം നൽകി.
പുതിയതായി രൂപീകരിച്ച പ്രസ്റ്റൻ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള ചുമതലാപത്രം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
നോർത്താംപ്ടണിൽ നടന്ന ചടങ്ങിൽ റീജിയൺ പ്രസിഡന്റ് ജോർജ് ജോൺ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അജിത് കുമാർ സി. നായർ അനുസ്മരണ സന്ദേശം നൽകി. ചടങ്ങുകൾക്ക് റെജിസൺ, ബിജു നാലപ്പാട്ട്, ബിനു, ജേക്കബ് ജോർജ്, മർഫി, അഖിൽ രാജു, അജിൽ, ബിജു ബേബി എന്നിവർ നേതൃത്വം നൽകി.
|
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വാട്ഫോർഡിൽ സംഘടിപ്പിച്ചു
വാട്ഫോർഡ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ സംഘടിപ്പിച്ചു. വാട്ഫോർഡിൽ നടന്ന യോഗത്തിൽ ലിബിൻ കൈതമറ്റം സ്വാഗതം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ചരമദിനമായ ഈ മാസം 18ന് ഹോളിവെൽ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു. ഐഒസി ദേശീയ പ്രസിഡന്റ് സൂജു കെ. ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ നേതാക്കളായ സുരാജ് കൃഷ്ണ, കെ.പി. മനോജ് കുമാർ, ജെബിറ്റി, ടിനു കുര്യാക്കോസ്, ഡേവിസ്, സിബി തോമസ്, സിബു സക്കറിയ, എൽദോ ജേക്കബ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
ചടങ്ങുകൾക്ക് നേതൃത്വം നൽകിയ വിമുക്തഭടൻ ബിജുമോൻ മണലേൽ ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള ഓർമകൾ പങ്കുവച്ചു. പ്രശസ്ത എഴുത്തുകാരൻ കെ.പി. മനോജ് കുമാർ ഉമ്മൻ ചാണ്ടിയെപ്പറ്റി എഴുതിയ ഗാനം ആലപിച്ചു. മാത്യു വറുഗീസിന്റെ നന്ദി അർപ്പിച്ചു.
|
ഡോ. തോമസ് വടക്കേൽ ബെനഡിക്ട് മാർപാപ്പയുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയംഗം
വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നാമത്തിലുള്ള വത്തിക്കാനിലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബെനഡിക്ട് പാപ്പായുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയുടെ അംഗമായി വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലും ബൈബിൾ പ്രഫസറായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി. സിബി സിഐയുടെയും കെസിബിസിയുടെയും ഡോക്ടറൈനൽ ഓഫീസ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്ര പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ രൂപീകരിച്ച ഫൗണ്ടേഷൻ, 2027 ഏപ്രിൽ 16ന് നടത്തുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഏകോപിപ്പിക്കാനും ക്രമീകരിക്കാനുമായിട്ടാണ് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
|
ബ്രിട്ടിഷ് പാർലമെന്റിലേക്ക് മത്സരിച്ച മലയാളി തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ലണ്ടൻ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ പ്രവാസി മലയാളി അറസ്റ്റിൽ. 2017 ബ്രിട്ടിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന ചങ്ങനാശേരി കുറിച്ചി സ്വദേശി ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനാണ്(45) കേരള പോലീസിന്റെ പിടിയിലായത്.
2024ൽ ഒമ്പത് ഉദ്യോഗാർഥികളിൽ നിന്നായി 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പോലീസ് എടുത്ത കേസിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗർ സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി.
കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം ശനിയാഴ്ച രാത്രി ചങ്ങനാശേരി തുരുത്തിയിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. വിവിധ ജില്ലകളിൽ പ്രതിക്കെതിരേ ജോലി തട്ടിപ്പു കേസുകളുണ്ട്.
ഏറ്റുമാനൂർ കെഎസ്ഇബിയിൽ അസി. എൻജിനിയറായി ജോലി ചെയ്തിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാർലമെന്റംഗമാണെന്ന നിലയിൽ വ്യാജപ്രചാരണം നടത്തിയും ഒട്ടേറെ പേരെ കബളിപ്പിച്ചു.
കോവിഡിനു പിന്നാലെ നാട്ടിലെത്തിയ ശേഷമാണു തട്ടിപ്പു വിപുലമാക്കിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ലക്സൺ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു.
2018ൽ ലക്സണെതിരേ ആദ്യ ഭാര്യ മാഞ്ചസ്റ്റർ കോടതിയിൽ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. ഈ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.
|
യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഉമ്മൻ ചാണ്ടി അനുസ്മരണം ആരംഭിച്ചു
ബോൾട്ടൺ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവും രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്ലാൻഡ്സ് റീജണിൽ ആരംഭിച്ചു.
പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചും പ്രാർഥനകൾ നേർന്നും ഐഒസി കേരള ചാപ്റ്റർ യൂണിറ്റുകളുടെ നേതൃത്വത്തിൽ മിഡ്ലാൻഡ്സ് റീജണിൽ അനുസ്മരണ ചടങ്ങുകൾക്ക് ആരംഭമായി.
ബ്ലാക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിന് ജിബീഷ് തങ്കച്ചൻ, ജെറി കടമല, മോൺസൺ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റും മിഡാലാൻഡ്സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം തുടങ്ങിയവർ മിഡ്ലാൻഡ്സിലെ വിവിധ യൂണിറ്റുകളിലെ അനുസ്മരണ പരിപാടികളിൽ സംബന്ധിക്കും.
ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ തുടങ്ങിയ ഐഒസി യൂണിറ്റുകളിൽ വെള്ളിയാഴ്ചയും സ്കോട്ട്ലൻഡ്, കവൻട്രി, ലെസ്റ്റർ യൂണിറ്റുകളിൽ ശനിയാഴ്ചയും അക്റിംഗ്ടൺ, ബോൾട്ടൺ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചയും പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും.
വിവിധ ഇടങ്ങളിലെ ചടങ്ങുകൾക്ക് ഡോ. ജോബിൻ മാത്യു, ജിബ്സൺ ജോർജ്, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ജോർജ് ജോൺ, വി. പുഷ്പരാജൻ, ഐബി കെ. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.
ഒഐസിസി സംഘടന ഐഒസി സംഘടനയുമായി ലയിക്കുകയും അതിന്റെ ഭാഗമായി ഐഒസി കേരള ഘടകം യൂണിറ്റായി മാറിയശേഷം നടക്കുന്ന പൊതുപരിപാടിയായ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ച് യൂണിറ്റിന് ഔദ്യോഗിക ചുമതലാപത്രം തദവസരത്തിൽ കേരള ചാപ്റ്റർ ഭാരവാഹികൾ കൈമാറുന്നതുമാണ്.
|
ഫാ. രാജേഷ് ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു
ഡബ്ലിന്‍: ഡബ്ലിനില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. രാജേഷ് ജോസഫ് മേച്ചിറാകത്തിന്റെ മാതാവും കുടിയാന്മല പൊട്ടംപ്ലാവിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ജോസഫ് മേച്ചിറാകത്തിന്റെ (പാപ്പച്ചന്) ഭാര്യയുമായ മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ്(83) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച 2.30ന് ഭവനത്തില്‍ ആരംഭിക്കും. പരിയാരം മദര്‍ തെരേസ ദേവാലയത്തിലെ സമാപന ശുശ്രൂഷകള്‍ക്ക് ശേഷം സംസ്കാരം തളിപ്പറമ്പ് സെന്റ് മേരീസ് ഇടവക സെമിത്തേരിയില്‍ നടത്തപ്പെടും. മടപ്പള്ളി കുടുംബാംഗമാണ്.
മക്കള്‍: ബേബി (പരിയാരം), എല്‍സി (രത്നഗിരി), ബാബു (പരിയാരം), സണ്ണി (പയ്യന്നൂര്‍), ബിജു (പയ്യന്നൂര്‍), ബിന്ദു (അയര്‍ലൻഡ്), ജയ്സ് (പരിയാരം) ഫാ. രാജേഷ് (അയര്‍ലൻഡ് തലശേരി അതിരൂപത).
മരുമക്കള്‍: ജോളി പേഴുംകാട്ടില്‍, ആന്റണി പൂവേലില്‍, ഷാന്റി കാഞ്ഞിരത്തിങ്കല്‍, ഷീജ ഞള്ളിമാക്കല്‍, ടീമ മഞ്ഞപ്പള്ളിക്കുന്നേല്‍, ജോണ്സണ് തയ്യില്‍, ഷെര്‍ലി മെന്ഡോണ്സ.
|
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും ഇന്ന്
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒൻപതാമത് മരിയൻ തീർഥാടനവും തിരുനാളും ഇന്ന്. ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വവും മുഖ്യകാർമികത്വവും വഹിക്കും.
തീർഥാടന തിരുനാളിൽ യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മിഷൻ ഡയറക്ടറും ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും.
സീറോമലബാർ രൂപത നേതൃത്വം നൽകുന്ന തീർഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ സീറോമലബാർ കേംബ്രിജ് റീജണിലെ വിശ്വാസ സമൂഹമാണ്.
തീർഥാടനത്തിൽ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ നടക്കുന്ന വിവിധ മരിയൻ ശുശ്രുഷകൾ, പ്രസുദേന്തി വാഴ്ച, തുടർന്ന് മാതൃഭക്തി നിറവിൽ തീർഥാടന മരിയൻ പ്രഘോഷണ പ്രദക്ഷിണം എന്നിവ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
|
തിരുനിലത്ത് മോഹൻ അന്തരിച്ചു
ഡബ്ലിൻ: തിരൂർ പൊറൂർ തിരുനിലത്ത് മോഹൻ(70) അന്തരിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: നീതു(അയർലൻഡ്), നിസ്ന (ബാങ്ക് ഓഫ് ബറോഡ, മംഗലാപുരം), നവീൻ (യുഎസ്എ). മരുമകൻ: ശ്രാവണ ഭവാനന്ദ്.
|
ജര്‍മനിയില്‍ 15 രോഗികളെ കൊലപ്പെടുത്തിയ കേസ്: ഡോക്ടർക്കെതിരേ വിചാരണ ആരംഭിച്ചു
ബര്‍ലിന്‍: 15 പാലിയേറ്റീവ് കെയർ രോഗികളെ കൊലപ്പെടുത്തിയെന്ന കേസിൽ ഡോക്ടർ എം. ജോഹന്നാസ് ബർലിനിൽ വിചാരണ നേരിടുന്നു. കൊലപാതകങ്ങൾ മറച്ചുവയ്ക്കാൻ ഇയാൾ അഞ്ച് വീടുകൾക്ക് തീയിട്ടതായും ആരോപണമുയർന്നിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ ഇരകളുണ്ടാകാമെന്നതിനാൽ അന്വേഷണം തുടരുകയാണ്. 40 വയസുകാരനായ ഡോക്ടറുടെ വിചാരണ തിങ്കളാഴ്ച ബർലിനിലെ റീജണൽ കോടതിയിൽ ആരംഭിച്ചു.
ബർലിൻ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ കുറ്റപത്രം അനുസരിച്ച്, ഡോക്ടർ ജോഹന്നാസ് വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ 14 രോഗികളെ മനഃപൂർവം കൊലപ്പെടുത്തി.
ടെമ്പൽഹോഫിലും ക്രൂസ്ബെർഗിലുമുള്ള രണ്ട് നഴ്സിംഗ് സർവീസുകളുടെ ഭാഗമായി പാലിയേറ്റീവ് കെയർ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ജോഹന്നാസ്.
ഗുരുതരമായ രോഗികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. എന്നാൽ, ജീവൻ രക്ഷിക്കേണ്ട ഒരു ഡോക്ടർ രോഗികൾക്കെതിരേ അക്രമം നടത്തിയത് എങ്ങനെ എന്ന ചോദ്യം സമൂഹത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
കൊലപാതകങ്ങൾ മറച്ചുവയ്ക്കുന്നതിനായി ഡോക്ടർ അഞ്ച് കേസുകളിൽ തന്റെ ഇരകളുടെ അപ്പാർട്മെന്റുകൾക്ക് തീയിട്ടതായും കുറ്റപത്രത്തിൽ പറയുന്നു. 247 പേജുള്ള ഈ കുറ്റപത്രത്തിൽ, വളരെ ഗുരുതരമായ കുറ്റകൃത്യമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, 15 വർഷത്തിനു ശേഷമുള്ള ജയിൽ മോചനം പോലും തടയുന്ന തരത്തിലുള്ള ശിക്ഷയാണ് ഇയാൾക്ക് ലഭിക്കാൻ സാധ്യത. പ്രോസിക്യൂട്ടർമാർ ജോഹന്നാസിന് ജയില്‍വാസത്തിനുശേഷം ആജീവനാന്ത പ്രഫഷനൽ വിലക്കും പ്രതിരോധ തടങ്കലും ആവശ്യപ്പെടുന്നുണ്ട്.
കൊല്ലപ്പെട്ട 15 ഇരകളും രോഗികളായിരുന്നു. കഠിനമായ വേദനയോ ജീവിതാവസാനമോ കാരണം അവർക്ക് പാലിയേറ്റീവ് ചികിത്സ ആവശ്യമായിരുന്നു. എന്നാൽ, ഇവർ മാരകമായ നടപടികൾക്ക് സമ്മതം നൽകിയില്ല എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
2021 സെപ്റ്റംബറിൽ കാൻസർ ബാധിച്ച 25 വയസുള്ള ഒരു സ്ത്രീയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ഇര. കൊല്ലപ്പെട്ടവരിൽ 87 വയസുള്ള ഒരു രോഗിയും ഉൾപ്പെടുന്നു.
2024 ഓഗസ്റ്റ് അഞ്ചിന് ബർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ വച്ച് ഭാര്യയോടും കുട്ടിയോടും ഒപ്പം വേനൽക്കാല അവധിക്കാലം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ജോഹന്നാസ് അറസ്റ്റിലായത്.
ഡോക്ടറുടെ സെൽ ഫോൺ ഡാറ്റ രോഗിയുടെ മരണ സമയവുമായി താരതമ്യം ചെയ്യുകയും സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ അറസ്റ്റ് സാധ്യമായത്.
ആകെ 395 രോഗികളുടെ മരണങ്ങൾ തിരിച്ചറിഞ്ഞതായും ഇതിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
ആകെ 15 മൃതദേഹങ്ങൾ ഇതുവരെ കുഴിച്ചെടുത്തിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം ജോഹന്നാസ് എംനെതിരായ വിചാരണയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. 2026 ജനുവരി വരെ 30 വിചാരണ ദിവസങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
കുറ്റാരോപിതനായ ഡോക്ടറുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്ന പത്ത് ബന്ധുക്കൾ സംയുക്ത വാദികളായി കോടതിയിൽ ഹാജരാകും. ജീവന് രക്ഷിക്കേണ്ട ഡോക്ടര്‍മാരും നഴ്സുമാരും രോഗികള്‍ക്കെതിരെ അക്രമം നടത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
ആരോപിക്കപ്പെടുന്ന കൊലപാതകങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി ഡോക്ടര്‍ അഞ്ച് കേസുകളില്‍ തന്റെ ഇരകളുടെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് തീയിട്ടതായും ആരോപിക്കപ്പെടുന്നു.
247 പേജുള്ള കുറ്റപത്രത്തില്‍, പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രത്യേകിച്ച് ഗുരുതരമായ കുറ്റം വെളിപ്പെടുത്തുന്നു. ഇതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, 15 വര്‍ഷത്തിനുശേഷം ജയില്‍ മോചിതനാകുന്നത് തടയും.
|
കൊളോണ്‍ കേരള സമാജം ചീട്ടുകളി മത്സരം നടത്തി
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിക്ക്(പൊക്കാല്‍) വേണ്ടിയുള്ള ചീട്ടുകളി മത്സരം വിജയകരമായി നടത്തി. ഈ മാസം13ന് രാവിലെ 9.45 മുതല്‍ രാത്രി 10 വരെ കൊളോണ്‍ വെസലിംഗിലെ സെന്റ് ഗെര്‍മാനൂസ് ചര്‍ച്ച് ഹാളില്‍ നടന്ന മത്സരങ്ങള്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 42 വര്‍ഷമായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സമാജത്തിന്റെ കൊളോണ്‍ ട്രോഫിക്കുവേണ്ടിയുള്ള പതിനഞ്ചാമത് മത്സരത്തില്‍ ഇത്തവണ 10 ടീമാണ് മാറ്റുരച്ചത്.
56 (ലേലം) ഇനത്തില്‍, കേരളസമാജം ചീട്ടുകളി നിയമാവലിക്ക് വിധേയമായി നടന്ന മത്സരം അത്യന്തം ആവേശോജ്വലമായി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആദ്യത്തെ മൂന്നു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിയുടെ നന്ദിയോടെ പരിപാടികള്‍ സമാപിച്ചു.
ബിജോണ്‍, ഡെന്നി,അലക്സ് എന്നിവര്‍ മത്സരിച്ച മച്ചാന്‍സ് ടീം ഒന്നാം സ്ഥാനം നേടി. ജോണപ്പന്, തോമസ്, പാപ്പച്ചന് എന്നിവരടങ്ങുന്ന ഷ്വെല്‍മ് ടീം രണ്ടാം സ്ഥാനവും സണ്ണി, ജോസ്, ഔസേപ്പച്ചന് എന്നിവരടങ്ങിയ കൊളോണിയ ടീം മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് സെപ്റ്റംബര്‍ 20ന് വെസലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷ വേളയില്‍ ട്രോഫികള്‍ നല്കി ആദരിക്കും.
മത്സരങ്ങള്‍ക്ക് ബൈജു പോള്‍ (സ്പോര്‍ട്സ് സെക്രട്ടറി), ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജന. സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്കി.
ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍(കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ. സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
|
പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഒസി യുകെ
പ്രസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സിൽ പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
ഞായറാഴ്ച ചേർന്ന യൂണിറ്റ് രൂപീകരണ മീറ്റിംഗിൽ ബിബിൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ഷിനാസ് ഷാജു, ബേസിൽ കുര്യാക്കോസ്, അബിൻ മാത്യു, ബിജോ, ബേസിൽ എൽദോ, ലിന്റോ സെബാസ്റ്റ്യൻ, റൗഫ് കണ്ണംപറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എഐസിസിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐഒസി ഒഐസിസി സംഘടനകളുടെ ലയനശേഷം യുകെയിൽ പുതിയതായി രൂപീകൃതമാകുന്ന ദ്വിതീയ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന അഞ്ചാമത്തെ യൂണിറ്റുമാണ് പ്രസ്റ്റൺ യൂണിറ്റ്.
പ്രസ്റ്റണിലെ കോൺഗ്രസ് അനുഭാവികളുടെ ദീർഘകാലമായുള്ള ആഗ്രഹ പൂർത്തീകരണം കൂടിയാണ് യൂണിറ്റ് രൂപീകരണത്തോടെ സാധ്യമായത്. പരിചയസമ്പന്നരും പുതുമുഖങ്ങളും അണിനിരക്കുന്നതാണ് ഭാരവാഹി പട്ടിക.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫെബ്രുവരിയിൽ യുകെ സന്ദർശിച്ച വേളയിൽ പ്രസ്റ്റണിൽ നിന്നുമെത്തിച്ചേർന്ന കോൺഗ്രസ് അനുഭാവികൾ ഈ കാര്യം അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മിഡ്ലാൻഡ്സ് ഏരിയ കേന്ദ്രീകൃതമായി കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ് ബിബിൻ കാലായിൽ, വൈസ് പ്രസിഡന്റ് ബേസിൽ കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഷിനാസ് ഷാജു, ട്രഷറർ അബിൻ മാത്യു.
|
ബ്രിട്ടനിൽ വോട്ട് പ്രായം 16 ആക്കും
ലണ്ടൻ: ബ്രിട്ടനിൽ വോട്ടവകാശത്തിനുള്ള പ്രായം പതിനാറായി കുറയ്ക്കാനൊരുങ്ങുന്നു. ജനാധിപത്യ പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണു നടപടിയെന്ന് സർക്കാർ അറിയിച്ചു.
ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിലെയും വെയിൽസിലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ നിലവിൽ 16 വയസുകാർ വോട്ട് ചെയ്യുന്നുണ്ട്.
വോട്ടുപ്രായം രാജ്യമൊട്ടുക്ക് ഏകീകരിക്കാനാണു നീക്കം. പ്രായപരിധി താഴ്ത്തുന്നതോടെ പോളിംഗ് നിരക്ക് ഉയർന്നേക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
2024ലെ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 59.7 ശതമാനമായിരുന്നു പോളിംഗ്. 2001നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
|
അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ(53) അന്തരിച്ചു. പാലക്കാട് തോളന്നൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട്.
കാറ്ററിംഗ് അസിസ്റ്റന്റായ പൂളക്കാം പറമ്പിൽ പ്രകാശ് കുമാർ കഴിഞ്ഞ ഒരു വർഷമായി ഡബ്ലിനിൽ താമസിച്ചു വരുകയായിരുന്നു.
ഭാര്യ ഷീബ (നഴ്സ് ടെമ്പിൾ സ്ട്രീറ്റ് ഹോസ്പിറ്റൽ ഡബ്ലിൻ), മക്കൾ: മിഥുൻ, മാളവിക.
|
ലെസ്റ്ററിനെ ആവേശത്തിലാഴ്ത്തി "നിറം 25'; തകർത്താടി ചാക്കോച്ചനും സംഘവും
ലെസ്റ്റർ: "നിറം 25' സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വമായ കൊട്ടിക്കലാശം. ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ആഘോഷരാവില്‍ 1500 ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്.
തിങ്ങിനിറഞ്ഞ സദസിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു. രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയനടൻ കുഞ്ചോക്കോ ബോബനാണ് നയിച്ചത്.
ചാക്കോച്ചന്റെ നൃത്തച്ചുവടുകളും ഗായിക റിമി ടോമിയുടെ ഗാനങ്ങളും സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിസ്മയവും ചലച്ചിത്രതാരം മാളവിക മേനോന്റെ നൃത്തച്ചുവടുകളും കാണികള്‍ക്ക് ഏറെ ഹൃദ്യമായി.
കൗശിക്കും ശ്യാമപ്രസാദും ഗാനങ്ങളുടെ അകമ്പടിയോടെ ആഘോഷരാവില്‍ ഈണങ്ങളുടെ താരകങ്ങള്‍ പെയ്യിക്കുകയും ചെയ്തു. പാട്ടും ഡാന്‍സും കോമഡിയും ഒത്തുചേര്‍ന്ന നിറം 25 കംപ്ലീറ്റ് സ്റ്റേജ് ഷോയായി മാറി.
നിറം 25 പ്രധാന സ്പോണ്‍സറായ യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സിന്റെ എംഡിയും മറ്റ് ടീം അംഗങ്ങളും ചാക്കോച്ചനും മറ്റ് താരങ്ങള്‍ക്കും സ്നേഹാദരങ്ങളുടെ ഭാഗമായി മൊമെന്റോ സമ്മാനിച്ചു.
യുകെയില്‍ നിറം 25 അരങ്ങേറിയ എല്ലാ വേദികളിലും ജനങ്ങള്‍ ഒഴുകിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ചാക്കോച്ചനും സംഘവും മടങ്ങുന്നത്. പരിപാടി വന്‍വിജയമാക്കിയ മലയാളി സമൂഹത്തിന് താരങ്ങള്‍ നന്ദി പറയാന്‍ മറന്നില്ല.
ചാക്കോച്ചനൊപ്പം സെല്‍ഫി കോണ്ടന്റ്സിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കി. കൂടാതെ ടിക്കറ്റ് എടുത്തവരില്‍ നിന്നും ലക്കി ഡിപ്പിലൂടെ വിജയികളായവര്‍ക്ക് ഗോള്‍ഡ് കോയിന് സമ്മാനവും നല്കി.
നിറം 25 ലൂടെ ഇത്രയേറെ മലയാള താരങ്ങളെ വേദിയില്‍ എത്തിച്ചതിന് പിന്നിലെ സംഘാടകരായ ഋതം ക്രിയേഷന്‍സിന്റെ ജിബിന്‍ വേദിയില്‍ നന്ദി അറിയിച്ചു. മനോഹരമായ സ്റ്റേജ് ഷോ അണിയിച്ചൊരുക്കിയ രമേഷ് പിഷാരടിയും യുകെ മലയാളികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞു.
ഷോയുടെ എല്ലാ സ്പോണ്സര്മാര്ക്കുമുള്ള നന്ദിസൂചകമായി ഉപഹാരങ്ങള്‍ കൈമാറി. യുകെയിലെ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ്, ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റേഴ്സ്, ഡെയ്ലി ഡിലൈറ്റ് എന്നിവര്‍ പരിപാടിയുടെ മുഖ്യസ്പോണ്‍സര്‍മാരായിരുന്നു.
|
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി 26ന്
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ എല്ലാ മാസവും നടത്തുന്ന കലാ സാംസ്കാരികവേദിയുടെ 22ാമത് സമ്മേളനം മന്ത്രി ആർ. ബിന്ദു ഓൺലെെനിലൂടെ ഈ മാസം 26ന് ഇന്ത്യൻ സമയം രാത്രി 7.30 ന് (യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്ന്) ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുഖ്യാതിഥികളായി സാമൂഹ്യപ്രവർത്തകനും ജനസേവ ശിശുഭവൻ ചെയർമാനുമായ ജോസ് മാവേലിയും മുൻ മന്ത്രിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് തെറ്റയിലും പങ്കെടുക്കും.
എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ പങ്കെടുക്കാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനും (കവിതകൾ, ഗാനങ്ങൾ) ആശയവിനിമയം നടത്താനും അവസരം ഉണ്ടായിരിക്കും.
രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുക.
26ന് നടക്കുന്ന സമ്മേളനത്തിൽ തെരുവുമക്കൾ ഇല്ലാത്ത ഭാരതവും തെരുവുനായ മുക്ത ഭാരതവും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ജോസ് മാവേലിയും ജോസ് തെറ്റയിലുമാണ് ചർച്ചകൾ നയിക്കുക.
എല്ലാ പ്രവാസി, സ്വദേശി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
|
നിർമല ഫെര്‍ണാണ്ടസിന്റെ സംസ്കാരം വെള്ളിയാഴ്ച കൊളോണില്‍
കൊളോൺ: ജർമനിയിലെ കൊളോണിൽ കഴിഞ്ഞയാഴ്ച അന്തരിച്ച നിർമല ഫെർണാണ്ടസിന്റെ (72) സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. രാവിലെ 10.15ന് സ്യൂർത്തിലെ സെന്റ് റെമിജിയൂസ് ദേവാലയത്തിൽ കുർബാനയോടെ ആരംഭിച്ച് സ്യൂർത്ത് സെമിത്തേരിയിൽ സംസ്കരിക്കും.
ഹൃദയാഘാതം മൂലം കൊളോൺ യൂണിവേഴ്സിറ്റി ക്ലിനിക്കിൽ വച്ചാണ് നിർമല അന്തരിച്ചത്. കൊല്ലം തങ്കശേരി പുന്നത്തല സ്വദേശിനിയായ നിർമല ഹോം കെയർ സർവീസ് ഉടമയായിരുന്നു.
50 വർഷം മുൻപ് ജർമനിയിലെത്തി ഭാഷ പഠിച്ച് ആരോഗ്യസേവനരംഗത്തും സാമൂഹികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നിർമല. ഭർത്താവ് പരേതനായ ലീൻ ഫെർണാണ്ടസ്. രണ്ടു മക്കളുണ്ട്.
കൊളോൺ പോർസിൽ താമസിക്കുന്ന ജോർജ് അട്ടിപ്പേറ്റിയുടെ ഭാര്യ ജാനെറ്റിന്റെ മൂത്ത സഹോദരിയാണ് നിർമല.
സംസ്കാരശുശ്രുഷകളുടെ ലൈവ് സ്ട്രീമിന്റെ ലിങ്ക്:
പള്ളിയിലെ കര്‍മങ്ങള്‍: https://youtube.com/live/Nyz2ri3Mwqg
സെമിത്തേരിയിലെ ചടങ്ങുകള്‍: https://youtube.com/live/JlvkkIL_itk
|
ലണ്ടനിൽ അന്തരിച്ച ആന്റണി മാത്യുവിന്റെ സംസ്കാരം 22ന്
ലണ്ടൻ: ആന്റണി മാത്യുവിന്റെ(61) സംസ്കാരം 22ന് ഈസ്റ്റ് ലണ്ടനിലെ റോംഫോർഡിലുള്ള ഈസ്റ്റ് ബ്രൂക്കെൻഡ് സെമിത്തേരിയിൽ(RM10 7DR) നടത്തും. രാവിലെ പത്തിന് മൃതദേഹം റെയ്നാമിലെ ഔർ ലേഡി ഓഫ് ലാസ്ലേറ്റ് പള്ളിയിൽ (RM13 8SR) എത്തിക്കും.
10 മുതൽ 10.30 വരെയും പിന്നീട് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷവും പള്ളിയിൽ അന്തിമോപചാരങ്ങൾ അർപ്പിക്കാനുള്ള സൗകര്യം ഉണ്ടാകും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
രണ്ടു പതിറ്റാണ്ടിലേറെയായി ഈസ്റ്റ് ലണ്ടനിലെ ഡഗ്നാമിൽ താമസിക്കുന്ന ആന്റണി മാത്യു കുറച്ചു നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ബ്രിട്ടനിൽ സീറോമലബാർ സഭയുടെ വളർച്ചയ്ക്കായി ഏറ്റവും അധികം ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്തവരിൽ ഒരാളാണ് എടത്വ ഈരേത്ര വെട്ടുതൊട്ടുങ്കൽ പരേതരായ ചെറിയാൻ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനായ ആന്റണി.
ലണ്ടനിലെ മൂന്ന് രൂപതകളിലായി വിവിധയിടങ്ങളിൽ മാസ് സെന്ററുകൾ ആരംഭിച്ചപ്പോൾ കോഓർഡിനേഷൻ കമ്മിറ്റി അംഗമായും കോഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. ഈസ്റ്റ്ഹാമിലും ഹോൺചർച്ചിലും സൗത്ത് എൻഡിലും സീറോമലബാർ സഭയുടെ മാസ് സെന്ററുകൾ തുടങ്ങാനും അവയെ മിഷനുകളായി വളർത്താനും ആത്മാർഥമായി പ്രവർത്തിച്ചു.
നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബൈബിൾ അപ്പസ്തോലേറ്റ് കോഓർഡിനേറ്ററും പാസ്റ്ററൽ കൗൺസിൽ അംഗവും ബൈബിൾ കലോൽസവം കോഓർഡിനേറ്ററുമായി പ്രവർത്തിക്കുകയായിരുന്നു ആന്റണി മാത്യു.
വേൾഡ് മലയാളി ഫെഡറേഷൻ യുകെ നാഷനൽ കൗൺസിൽ ട്രഷററായി പ്രവർത്തിച്ചുവരികയായിരുന്നു. കലാസാംസ്കാരിക വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഐടി കൺസൾട്ടന്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതം.
ഭാര്യ: ഡെൻസി ആന്റണി. മക്കൾ: ഡെറിക്, ആൽവിൻ.
|
ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളിക്ക് വത്തിക്കാനിൽ പദവി
വത്തിക്കാൻ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. റാഫി മഞ്ഞളിയെ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിന്റെ അംഗമായി നിയമിച്ചു. അഞ്ചു വർഷത്തേക്കാണു നിയമനം.
തൃശൂർ അതിരൂപതയിലെ വെണ്ടോർ ഇടവകാംഗമായ മഞ്ഞളി എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനാണ് ഡോ. റാഫി മഞ്ഞളി.1983 മേയ് 11നു തൃശൂർ ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.
2007 ഫെബ്രുവരി 24നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാരാണസി ബിഷപ്പായി നിയമിച്ചു. 2013 ഒക്ടോബർ 17നു ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ അലഹാബാദ് ബിഷപ്പായും 2020 നവംബർ 12 ന് ആഗ്ര ആർച്ച്ബിഷപ്പായും നിയമിച്ചു.
|
ജര്‍മൻ സര്‍വകലാശാലയിൽ വിദ്യാര്‍ഥി വായ്പകളോടുള്ള താത്പര്യം കുറയുന്നു
ബർലിൻ: ജർമൻ സർവകലാശാലാ നഗരങ്ങളിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം വിദ്യാർഥികൾക്കിടയിൽ വായ്പകളോടുള്ള താത്പര്യം കുറയുന്നതായി പുതിയ സർവേ. വിദ്യാർഥികൾ ഇപ്പോൾ കൂടുതൽ സമയവും പാർട്ട് ടൈം ജോലികൾ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും സർവേ പറയുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഫെഡറൽ സഹായം ഉൾപ്പെടെയുള്ള മറ്റ് ധനസഹായ മാർഗങ്ങൾ നിലവിലുണ്ട്. സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ ഡെവലപ്മെന്റ് നടത്തിയ പഠനത്തിലാണ് വിദ്യാർഥി വായ്പകൾക്ക് ആവശ്യക്കാർ കുറയുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ വർഷം വെറും 12,965 പുതിയ വായ്പാ കരാറുകളാണ് ഒപ്പുവച്ചത്. 2023നെ അപേക്ഷിച്ച് ഇത് 3,600 കുറവാണ്. 2014 നെ അപേക്ഷിച്ച് ഏകദേശം 80 ശതമാനം കുറവുണ്ടായി.
സർക്കാർ ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥി വായ്പകൾക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. നിലവിൽ ഏകദേശം 29,000 വിദ്യാർഥികൾ മാത്രമാണ് ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വായ്പയെ ആശ്രയിക്കുന്നത്.
ജർമൻ സ്റ്റുഡന്റ് സപ്പോർട്ട് പ്രോഗ്രാമുകൾ ,ഡച്ച്ലാൻഡ്സ്റ്റിപെൻഡിയം (ജർമൻ സ്കോളർഷിപ്പ്), ഫെഡറൽ ട്രെയിനിങ് അസിസ്റ്റൻസ് ആക്ട് തുടങ്ങിയ മറ്റ് സർക്കാർ ധനസഹായ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2006 മുതൽ നിലവിലുള്ള ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പ ഇപ്പോൾ ഏറ്റവും പിന്നിലാണ്.
ഉയർന്ന പലിശ നിരക്കുകളാണ് വിദ്യാർഥികളെ വായ്പകളിൽ നിന്ന് അകറ്റുന്നത്. ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പയുടെ ഇപ്പോഴത്തെ പലിശ നിരക്ക് 6.31 ശതമാനമാണ്.
ഏകദേശം 20 വർഷമായി ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പയുടെ പരമാവധി ധനസഹായം പ്രതിമാസം 650 യൂറോ ആയിരുന്നു. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഇത് 1,000 യൂറോ ആയി ഉയർത്തേണ്ടതായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നത്.
ജർമനിയിൽ നിലവിൽ ഏകദേശം 36,000 വിദ്യാർഥികൾ മാത്രമാണ് വിദ്യാഭ്യാസ ഫണ്ടിൽ നിന്നോ വിദ്യാർഥി വായ്പയിൽ നിന്നോ പണം സ്വീകരിക്കുന്നത്. ഇത് മൊത്തം വിദ്യാർഥികളുടെ 1.3 ശതമാനം മാത്രമാണ്.
ഏകദേശം 210,000 പേർ ഇതിനോടകം പഠനം പൂർത്തിയാക്കി വായ്പ തിരിച്ചടയ്ക്കുന്ന ഘട്ടത്തിലാണ്.
|
യൂറോപ്പില്‍ കനത്ത ചൂട്; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം
ബ്രസല്‍സ്: യൂറോപ്പില്‍ അസാധാരണമായ രീതിയില്‍ അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം. ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെ 2300 പേരാണ് അത്യുഷ്ണം കാരണം യൂറോപ്പില്‍ മരിച്ചത്.
ഇതില്‍ 1500 പേരുടെ മരണത്തിനും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് താപനില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മേഖലയില്‍ ഇത് വേനല്‍ക്കാലം തന്നെയാണെങ്കിലും 40 ഡിഗ്രി വരെയൊക്കെ താപനില ഉയരുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
സ്പെയ്നിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. സ്പെയ്നിലെ ബാര്‍സലോണയും മാഡ്രിഡും അടക്കം 12 യൂറോപ്യന്‍ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം നേരിട്ട് മരണകാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ഉഷ്ണതരംഗമാണ് താപനില ഇത്രയും ഉയരാന്‍ കാരണമായത്. സീസണിലെ ശരാശരി താപനിലയെക്കാള്‍ നാല് ഡിഗ്രി കൂടുതല്‍ ചൂടാണ് രേഖപ്പെടുത്തിയത്.പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമാണ് കഴിഞ്ഞു പോയത്.
2022ലാണ് ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യാവുന്ന അത്യുഷ്ണം യൂറോപ്പില്‍ രേഖപ്പെടുത്തിയത്. ഏകദേശം 61,000 പേരുടെ മരണത്തിന് ഇതു പരോക്ഷ കാരണമായെന്നും കണ്ടെത്തിയിരുന്നു.
മുതിര്‍ന്ന പൗരന്മാര്, മാരക രോഗികള്‍, കുട്ടികള്‍, പുറത്ത് ജോലി ചെയ്യുന്നവര്‍, ദീര്‍ഘനേരം ഉയര്‍ന്ന താപനിലയില്‍ കഴിയേണ്ടി വരുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് അത്യുഷ്ണം ഏറ്റവും തീവ്രമായി ബാധിക്കുന്നത്.
|
യുക്മ കേരളപൂരം വള്ളംകളി 2025: ലോഗോ ക്ഷണിക്കുന്നു
ലണ്ടൻ: ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുന്നതിനായി യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുന്നു. യുകെ മലയാളികൾക്ക് അവരുടെ ലോഗോകൾ അയച്ചു കൊടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ 2025ലെ യുക്മ കേരളപൂരം വള്ളംകളിയുടെ ഔദ്യോഗിക ലോഗോ ആയിരിക്കും. ജൂലൈ 23 ആണ് ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി.
ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് കാഷ് അവാർഡും ഫലകവും സമ്മാനമായി ലഭിക്കും. വിജയിക്കുള്ള സമ്മാനം വള്ളംകളി നടക്കുന്ന വേദിയിൽ വെച്ച് വിതരണം ചെയ്യും.ഓഗസ്റ്റ് 30ന് സൗത്ത് യോർക്ക്ഷയറിലെ റോഥർഹാം മാൻവേഴ്സ് തടാകത്തിലാണ് ഈ വർഷത്തെ വള്ളംകളി നടക്കുന്നത്.
32 പുരുഷ ടീമുകളും 16 വനിത ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് യുക്മ കേരളപൂരം വള്ളംകളി 2025ന്റെ ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു. മൂവായിരത്തിലധികം കാറുകൾക്കും നൂറിലധികം കോച്ചുകൾക്കും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും.
യുക്മ കേരളപൂരം വള്ളംകളി 2025 കാണുവാനായി മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ എല്ലാ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ , ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്
അഡ്വ. എബി സെബാസ്റ്റ്യൻ 07702862186
ജയകുമാർ നായർ 07403223066
ഡിക്സ് ജോർജ് 07403312250
|
യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മലയാളി സുന്ദരി മത്സരം ഓണച്ചന്തം സംഘടിപ്പിക്കുന്നു
ലണ്ടൻ: ഓഗസ്റ്റ് മുപ്പതിന് റോതർഹാമിൽ വച്ച് നടക്കുന്ന യുക്മ കേരള പൂരം വള്ളം കളിയോട് അനുബന്ധിച്ചു യുക്മ മലയാളി സുന്ദരി മത്സരം സംഘടിപ്പിക്കുന്നു. യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡ് ആയ തെരേസാസ് ലണ്ടനുമായി ചേർന്നാണ് ഓണച്ചന്തം എന്ന പേരിൽ യുക്മ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു റൺവേ ഫാഷൻ ഷോ എന്നതിലുപരി ഫാഷൻ, കല, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ ഓണത്തിന്റെ സാഹചര്യത്തിൽ സംയോജിപ്പിച്ച് കാണികൾക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയിൽ അവതരിക്കപ്പെടും
ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങൾ ധരിച്ച് മത്സരാർത്ഥികൾ റാമ്പിൽ നടക്കും. പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോൾ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂർവ നിമിഷങ്ങൾക്ക് ഓണച്ചന്തം വേദിയാകും.
പുലികളി, കഥകളി, ഓട്ടൻതുള്ളൽ എന്നിങ്ങനെയുള്ള കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ തത്സമയ സ്റ്റേജ് ദൃശ്യങ്ങളും ഷോയിൽ ഉൾപ്പെടുത്തും. ഇരുപതു മുതൽ നാൽപ്പത്തഞ്ചു വയസു വരെ പ്രായമുള്ള യുക്മ അംഗ സംഘടനകളിൽ നിന്നുള്ള വനിതകൾക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ഉള്ളത്.
കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
Kamal Raj: +447774966980, Smitha Thottam: +44 7450 964670, Raymol Nidhiry: +44 7789 149473.
|
വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം
വാത്സിംഗ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷ തീർഥാടനങ്ങളുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടനിലെ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വാത്സിംഗ്ഹാം തീർഥാടനം ആഘോഷപൂർവവും ഭക്തിപുരസരവും ശനിയാഴ്ച കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോമലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിംഗ്ഹാമിൽ പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്ത സംഗമവും മരിയൻ പ്രഘോഷണ തിരുന്നാളുമായി സീറോമലബാർ സഭയുടെ തീർഥാടനം ശ്രദ്ധേയമാവും.
ആഗോളതലത്തിൽ അനുഗ്രഹങ്ങളുടെ പറുദീസയെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയ്ക്കും അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിനുമായി നിരവധി ആളുകൾ നിത്യേന സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന മരിയൻ സങ്കേതമാണ് വാത്സിംഗ്ഹാം.
ഈ വർഷത്തെ തീർഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹം ആണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും ആകർഷകവുമാക്കും.
ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ 9.30ന് സപ്രാ, ആരാധന തുടർന്ന് 10.15ന് അഭിഷിക്ത ധ്യാന ഗുരുവായ ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും 11ന് തിരുനാൾ കൊടിയേറ്റവും നടക്കും.
ഇടവേളയിൽ ഭക്ഷണത്തിനും, അടിമവയ്ക്കലിനുമുള്ള സമയമാണ്. 12ന് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12.30ന് മാതൃഭക്തി നിറവിൽ തീർഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം "പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാർഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ പങ്കെടുക്കേണ്ടതാണ്.
ഉച്ചയ്ക്ക് 1.45ന് എസ്എംവെെഎം മിനിസ്ട്രിയുടെ "സമയം ബാൻഡ്' ഒരുക്കുന്ന സാംഗീതസാന്ദ്രമായ ഗാനാർച്ചനയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2.15ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ, പ്രോട്ടോ സെല്ലുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ,
ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ജുഡീഷ്യൽ വികാരി റവ. ഡോ. വിൻസന്റ് ചിറ്റിലപ്പള്ളി, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു വിസി കൂടാതെ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമികരായി ആഘോഷപൂർവമായ തിരുനാൾ സമൂഹബലി അർപ്പിക്കും.
സാധാരണയായി തീർഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദേശം ഫലം കാണും.
തീർഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ഒരുക്കാൻ രണ്ടു മലയാളി സ്റ്റാളുകൾ തീർഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. വൻജനാവലിയുടെ തിരക്കിനിടയിൽ താമസം ഉണ്ടാവാതിരിക്കുവാൻ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുവാനുള്ള സൗകര്യവും ഇരു കാറ്ററേഴ്സും സൗകര്യം ഒരുക്കുന്നുണ്ട്.
വാത്സിംഗ്ഹാമിൽ ഇന്റർനെറ്റിന്റെ ലഭ്യത കുറവായതിനാൽ ഭക്ഷണം വാങ്ങുന്നവർ കാഷ് കൊണ്ടുവരുവാൻ കാറ്ററേഴ്സ് അഭ്യർഥിച്ചിട്ടുണ്ട്. ഏവരെയും സ്നേഹപൂർവം വാത്സിംഗ്ഹാം തീർഥാടനത്തിരുന്നാളിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി തീർഥാടന സംഘാടക സമിതിക്കു വേണ്ടി ഫാ. ജിനു മുണ്ടനാടക്കൽ അറിയിച്ചു.
For Prasudenthi Registration: https://forms.office.com/e/5CmTvcW6p7. Caterers Contacts: Indian Food Club07720614876, Jacob's Caterers 07869212935.
Catholic National Shrine of Our Lady Walshingham, Houghton St. GilesNorfolk, NR22 6AL.
|
ജര്‍മനി സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാ സംഗമം ഗംഭീരമായി
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാസംഗമം വിശ്വാസപ്രഘോഷത്തിന്റെ ആഘോഷമായി മാറി. "എന്റെ വചനത്തില്‍ നിലകൊള്ളുവിന്‍'(യോഹ.8:31) എന്ന വചനത്തെ ആസ്പദമാക്കിയാണ് ബോണിൽ സഭാ സംഗമം നടന്നത്.
ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. സീറോമലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
സമാപനദിവസം ബോണിലെ ഹൈലിഗന്‍ ഗൈസ്റ്റ് ദേവാലയത്തില്‍ നടന്ന സമൂഹബലിയില്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോമലങ്കരസഭയിലെ 15 ഓളം വൈദികര്‍ സഹകാര്‍മികരായി.
കൊളോണ്‍ അതിരൂപതയിലെ രാജ്യാന്തര അജപാലന ശുശ്രൂഷവിഭാഗം ഡയറക്ടര്‍ ഇംഗബെര്ട്ട് മ്യൂഹെ പരിപാടിയില്‍ പങ്കെടുത്തു. ഫാ.സന്തോഷ്, ഫാ.ജോസഫ് എന്നിവർ നന്ദി പറഞ്ഞു.
മാധ്യമ പ്രവര്ത്തകന് ജോസ് കുമ്പിളുവേലില്‍ രചിച്ച് ബിജു കാഞ്ഞിരപ്പള്ളി സംഗീതം നിര്‍വഹിച്ച് ടീനു ട്രീസ ആലപിച്ച കാരുണ്യം എന്ന വിഡിയോ ഗാനം കാതോലിക്കാബാവ പ്രകാശനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാജ്ഞലി അർപ്പിച്ചൊരുക്കിയതാണ് ഗാനം.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അനൂപ് മുണ്ടേത്ത് പ്രസംഗിച്ചു. ജര്‍മനിയിലെ സഭയുടെ പുതിയ ലോഗോയും കർദിനാൾ പ്രകാശനം ചെയ്തു. റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത്, ഫാ. സന്തോഷ് തോമസ് കോയിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്.
|
യൂറോപ്പില്‍ ഓട്ടോമേറ്റഡ് യാത്ര സിസ്റ്റത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രസല്‍സ്: യൂറോപ്പില്‍ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ ഇല്ലാതാക്കുന്ന ഇയു ഇതര പൗരന്മാര്ക്കായി ഒരു പുതിയ അതിര്‍ത്തി പരിശോധനാ സംവിധാനത്തിന്റെ ഘട്ടം ഘട്ടമായുള്ള വിന്യാസത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്കി.
സ്ട്രാസ്ബുര്‍ഗിലെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 572 വോട്ടുകള്‍ അനുകൂലമായും 42 വോട്ടുകള്‍ എതിരായും ലഭിച്ചു. ആറ് മാസ കാലയളവില്‍ ഇയു പദ്ധതി നടപ്പിലാക്കും.
ഓട്ടോമേറ്റഡ് സിസ്റ്റം വഴി സന്ദര്‍ശകരുടെ പ്രവേശന തീയതിയും പുറത്തുകടക്കല്‍ തീയതിയും രേഖപ്പെടുത്തുകയും താമസം കഴിഞ്ഞവരുടെയും നിരസിക്കപ്പെട്ടവരുടെയും ട്രാക്ക് സൂക്ഷിക്കുകയും ചെയ്യും.
ഷെങ്കന്‍ ബ്ലോക്കിലെ സ്വതന്ത്ര സഞ്ചാര മേഖലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശന തുറമുഖങ്ങളില്‍ നിന്ന് മുഖചിത്രങ്ങളും വിരലടയാളങ്ങളും പോലുള്ള ബയോമെട്രിക് ഡാറ്റ ശേഖരിക്കും.
സുരക്ഷ മെച്ചപ്പെടുത്തുക, അതിര്‍ത്തി പരിശോധന പ്രക്രിയ വേഗത്തിലാക്കുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.
|
ഐഒസി യുകെ ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു
ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാൺസ്ലെയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ രാജിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാൺസ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലൻ ജെയിംസ് ഒവിൽ, മനോജ് മോൻസി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുൽ രമണൻ നന്ദി പ്രകാശിപ്പിച്ചു.
എഐസിസിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐഒസി ഒഐസിസി സംഘടനകളുടെ ലയനശേഷം യുകെയിൽ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാൺസ്ലെ യൂണിറ്റ്.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ബാൺസ്ലെയിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.
സംഘടനയുടെ പ്രവർത്തനം യുകെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ്: ബിബിൻ രാജ് കുരീക്കൻപാറ, വൈസ് പ്രസിഡന്റ്: അനീഷ ജിജോ, ജനറൽ സെക്രട്ടറി: രാജുൽ രമണൻ, ജോയിന്റ് സെക്രട്ടറി: വിനീത് മാത്യു, ട്രഷറർ: ജെഫിൻ ജോസ്,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിനു ജോസഫ്, അലൻ ജെയിംസ് ഒവിൽ, ബേബി ജോസ്, മനോജ് മോൻസി, ജിനു മാത്യു.
|
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി
ലണ്ടൻ: സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി. ഇടവക മധ്യസ്ഥ നിത്യസഹായ മാതാവ്, അപ്പസ്തോലൻ മാര്‍ തോമാശ്ലീഹാ, ഇന്ത്യയുടെ വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ സെബസ്റ്റ്യാനോസ് എന്നിവരുടെ തിരുനാൾ ആണ് ആഘോഷിച്ചത്.
മിഷന് വികാരി റവ.ഫാ. ജോര്‍ജ് എട്ടുപാറയില്‍ തിരുനാളിന് കൊടിയേറ്റി. നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.
ഗായകനും വാഗ്മിയും ധ്യാന ഗുരുവുമായ റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാര്‍മികത്വത്തിലും റവ.ഫാ.ജോര്‍ജ് എട്ടുപാറയിലിന്റെ സഹകാര്‍മികത്വത്തിലുമാണ് തിരുനാൾ പാട്ടു കുർബാനയും ലദീഞ്ഞും നടന്നത്.
പാരമ്പര്യ തനിമയിൽ നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. റവ.ഫാ.ജോസ് അഞ്ചാനിക്കൽ നയിച്ച സംഗീത വിരുന്ന്, മെന്‍സ് ഫോറത്തിന്റെ കരിമരുന്ന് കലാപ്രകടനം എന്നിവയ്ക്ക് പുറമെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നസ്രാണി പീടിക പലഹാരക്കടയും ശീതളപാനീയ സ്റ്റാളും ശ്രദ്ധ നേടി.
ഇടവക വികാരി റവ. ഫാ .ജോര്‍ജ് എട്ടുപറയലിന്റെ മേൽനോട്ടത്തിൽ തിരുനാള്‍ കണ്‍വീനര്‍ ഫിനിഷ് വില്‍സണ്‍, ജോയിന്റ് കണ്‍വീനർമാരായ റണ്‍സ് മോന് അബ്രഹാം, റിന്റോ റോക്കി, ഷിബി ജോണ്സന്, കൈക്കാരന്മാരായ അനൂപ് ജേക്കബ്, സോണി ജോണ്‍, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ കമ്മിറ്റി പ്രവർത്തിച്ചത്.
|
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർഥാടനം ഈ മാസം 26ന് നടക്കും.
അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക് അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർഥാടനം 26ന് രാവിലെ ഒമ്പതിന് അടിവാരത്ത് ആരംഭിക്കും.
അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അടിവാരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സന്തോഷ് തോമസ്,
ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. റജി കുര്യൻ, അയർലൻഡ് സീറോമലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമങ്ങൾക്കും സഹകാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്.
തീർഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്.
ഡോ. സനൽ ജോർജ് +447425066511 (ബെൽഫാസ്റ്റ് റീജണൽ കമ്മിറ്റി), റോണി ജോർജ് 089 409 0600 (ഗോൾവെ റീജിണൽ കമ്മിറ്റി), പുന്നമട ജോർജുകുട്ടി 087 056 6531 (കോർക്ക് റീജിണൽ കമ്മിറ്റി), സിബി സെബാസ്റ്റ്യൻ +353 894 433676 (ഡബ്ലിൻ റീജണൽ കമ്മിറ്റി) എന്നിവരെയോ പാരിഷ് / പിതൃവേദി / സെൻട്രൽ / സഭായോഗം കമ്മിറ്റി നേതൃത്വത്തെയോ തീർഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് നാൽപ്പത് ദിവസം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്ത ക്രോഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.
|
വര്‍ഗീസ് മാത്യു ജര്‍മനിയില്‍ അന്തരിച്ചു
ബർലിൻ: തുരുത്തി പുതുശേരില്‍ വര്‍ഗീസ് മാത്യു (മാത്തുക്കുട്ടി 76) ജര്‍മനിയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: ജസമ്മ മാത്യു (ജര്‍മനി) പുതുക്കരി തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ജീന്‍, സീന്‍ (ഇരുവരും ജര്‍മനി). മരുമക്കള്‍: ജിന്‍സ് മറ്റത്തില്‍ കട്ടപ്പന, ജിന്സ്മോള് കൈതാരം (ഇരുവരും ജര്‍മനി).
|
സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
മാഡ്രിഡ്: സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്വിന് തോമസ് മാത്യുവാണ് (28) മരിച്ചത്.
പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്വിന് പരിശീലനം നടത്തിവരികയായിരുന്നു. പരിശീലനകേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടത്തില്‍ മരിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
പുല്ലാട് പുരയിടത്തിന്‍കാവ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ബഹറിന്‍ എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മെർവിന്റെ പിതാവ് മാത്യു തോമസ് ബഹറിൻ ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനാണ്. സഹോദരങ്ങൾ: ഡോ. മെര്ളിന് മോനി, മെറിന് മോനി. സഹോദരീ ഭർത്താവ്: ജയിസ് വര്‍ഗീസ് (ആലുവ).
|
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
വാട്ഫോർഡിലെ കോൺഗ്രസ് അനുഭാവികളും ഉമ്മൻ ചാണ്ടിയുടെ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സുജു കെ. ഡാനിയേൽ, സിബി തോമസ്, ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ ചരമദിനമായ ജൂലൈ18ന് വൈകുന്നേരം എട്ട് മുതൽ10 വരെ ഹോളിവെൽ ഹാളിൽ വച്ചാവും അനുസ്മരണ ചടങ്ങുകൾ ഒരുക്കുന്നത്.
ഐഒസി ദേശീയ നേതാക്കളായ സുജു കെ. ഡാനിയേൽ, സുരാജ് കൃഷ്ണൻ വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും സംസ്കാരിക നേതാക്കളുമായ കെ.പി. മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ), പ്രശസ്ത പ്രവാസി കവയത്രി റാണി സുനിൽ, സിബി ജോൺ, കൊച്ചുമോൻ പീറ്റർ, ജെബിറ്റി, ബിജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ ഉമ്മൻ ചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകുന്നതാണ്.
ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാർഥനാ യജ്ഞത്തിന് ബിജുമോൻ മണലേൽ (വിമുക്ത ഭടൻ), ജോൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നതും തുടർന്ന് ഉമ്മൻ ചാണ്ടിയുടെ പാവനസ്മാരണയ്ക്കു മുമ്പാകെ പുഷ്പാർച്ചന നടത്തുന്നതുമായിരിക്കും.
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
വിലാസം: Holywell Community Centre, Tropits Lane, Watford, WD18 9QD.
|
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യുകെയിലെ ഒഐസിസി ഐഒസി സംഘടനകളുടെ ലയന ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐഒസി അക്റിംഗ്ട്ടൺ.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ഔദ്യോഗിക ചടങ്ങുകൾ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിംഗ്ട്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന അക്റിംഗ്ട്ടൺ യൂണിറ്റ് ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിംഗ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
സ്കോട്ട്ലൻഡ്, പീറ്റർബൊറോ യൂണിറ്റുകളാണ് നേരത്തെ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.
|
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത് 100 കിലോ വരുന്ന കത്തുകൾ.
എല്ലാ രാജ്യങ്ങളിൽനിന്നും കത്തുകൾ ലഭിക്കാറുണ്ടെന്നും ഏതു രാജ്യത്തുനിന്നാണ് കൂടുതൽ കത്തുകൾ ലഭിക്കുന്നതെന്നു പരിശോധിച്ചിട്ടില്ലെന്നും ഇറ്റാലിയൻ തപാൽ സർവീസിന്റെ റോമിലെ ഫ്യുമിചീനോ സോർട്ടിംഗ് സെന്റർ മേധാവി അന്റോണെല്ലോ ചിദിചിമോ പറഞ്ഞു.
മാർപാപ്പയ്ക്കുള്ള കത്തുകളും പോസ്റ്റ്കാർഡുകളും ഫ്യുമിചീനോ സോർട്ടിംഗ് സെന്ററിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുകയും കംപ്യൂട്ടർ നിയന്ത്രിത റെക്കോർഡിംഗ്, വെയിംഗ് മെഷീൻ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ചെയ്യുന്നു.
തുടർന്ന് വത്തിക്കാനിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചു കൈമാറും. മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കുട്ടികൾ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറാറുണ്ട്.
മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗവിവരങ്ങൾ തേടി കുട്ടികളുടേതടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിച്ചിരുന്നത്.
|
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നടക്കും. ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന പ്രമേയത്തിൽ നടക്കുന്ന ജൂബിലിയാഘോഷം 18നും 35നും ഇടയിൽ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദികൂടിയായിരിക്കും.
ഈമാസം 29ന് വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിർക്കോ മാസിമോ സ്റ്റേഡിയത്തിൽ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും.
രണ്ടിന് തെക്കുകിഴക്കൻ റോമിലെ തോർ വെർഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ നടക്കുന്ന ജാഗരണ പ്രാർഥനയോടെയും പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും ജൂബിലി ആഘോഷങ്ങൾ സമാപിക്കും. ജാഗരണ പ്രാർഥനയിലും വിശുദ്ധ കുർബാനയിലും ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർഥനകൾ, ആരാധനകൾ എന്നിവ ഉണ്ടായിരിക്കും.
യുവജന തീർഥാടകർക്കായുള്ള മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു. മാർഗരേഖയുടെ ഓൺലൈൻ പതിപ്പും ലഭ്യമാണ്.
ഇതോടൊപ്പം ജൂബിലിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുവാൻ Iubilaeum25 എന്നപേരിൽ മൊബൈൽ ആപ്ലിക്കേഷനും കാര്യാലയം പുറത്തിറക്കിയിട്ടുണ്ട്.
യുവജനങ്ങൾക്ക് വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ ഭൗതികദേഹം വണങ്ങാൻ അവസരം
യുവജന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസാത്തിയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്ന പേടകം ഈമാസം 26 മുതൽ ഓഗസ്റ്റ് നാലുവരെ റോമിൽ പൊതുവണക്കത്തിന് പ്രതിഷ്ഠിക്കും.
ടൂറിനിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം റോമിലെ സാന്താ മരിയ സോപ്ര മിനർവ ബസിലിക്കയിലാണു പൊതുവണക്കത്തിന് എത്തിക്കുക.
ഫ്രസാത്തിയെ ഓഗസ്റ്റ് മൂന്നിന് യുവജന ജൂബിലി ആഘോഷവേളയിൽ വിശുദ്ധനായി പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെപ്റ്റംബർ ഏഴിന് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിക്കുകയായിരുന്നു.
2008ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലോക യുവജന ദിനാഘോഷത്തിൽ കർദിനാൾ ജോർജ് പെല്ലിന്റെ അഭ്യർഥനപ്രകാരം വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ തിരുശേഷിപ്പുകൾ എത്തിച്ചിരുന്നു. 1901ൽ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രസാത്തി ജനിച്ചത്.
ആഴത്തിലുള്ള ദൈവവിശ്വാസത്തിനൊപ്പം പാവങ്ങളെ സഹായിക്കാനുള്ള പ്രത്യേക താത്പര്യം കുട്ടിക്കാലംമുതൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. 1925 ജൂലൈ നാലിന് പോളിയോ ബാധിച്ചായിരുന്നു മരണം. മരണത്തിന്റെ നൂറാം വാർഷികാചരണം നടന്നുവരികയാണ്.
നാമകരണ നടപടികളുടെ ഭാഗമായി 1981ൽ ഭൗതികദേഹപേടകം തുറന്നപ്പോൾ അഴുകാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
|
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്.
12 മീറ്റർ നീളമുള്ള ചെറുയാത്രാ വിമാനമാണ് തകർന്നത്. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
നെതർലൻഡ്സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചെന്ന് അധികൃതർ അറിയിച്ചു.
|
ലിവർപൂളിൽ സെന്റ് പയസ് ടെൻത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമങ്ങൾ വർണാഭമായി
ലിവർപൂൾ: സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ രൂപത നൽകിയ ദേവാലയവും വൈദിക ഭവനവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമമാണ് ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ഈ മാസം മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദീകർ വെഞ്ചരിപ്പ് ചടങ്ങുകൾക്ക് സഹകാർമികരായി.
ഈ മാസം മൂന്നിന് ഔവർ ലേഡി ഒഫ് വാൽസിംഗ്ഹാം ദേവാലയത്തിൽ വൈകുന്നേരം ആറിന് ആരംഭിച്ച വിശുദ്ധ കുർബാനയെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിന്റെ (st Pius X Presbutery, Litherland) വെഞ്ചരിപ്പ് കർമം നടന്നത്.
യുകെയിലെ ക്നാനായ സമൂഹത്തിന്റെ പതിനഞ്ചു മിഷനുകൾക്കും സ്വന്തമായ ദേവാലയമെന്നതാണ് തന്റെ ആഗ്രഹമെന്നും അതിനു വേണ്ടിയുള പരിശ്രമങ്ങൾക്ക് തന്റെ പൂർണമായ പിന്തുണയും പ്രാർഥനയും ഉണ്ടാവുമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതവും കൈക്കാരന്മാരുടെ പ്രതിനിധി ജോയി പാവക്കുളം നന്ദിയും പറഞ്ഞു. നാനൂറിലേറെ പേർക്ക് ഒരേ സമയം തിരുകർമങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന ദേവാലയവും.
മൂന്നൂറിലേറെ പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാളും വൈദിക ഭവനവും ഉൾപ്പെടുന്ന പ്രോപ്പെർട്ടിയാണ് ക്നാനായ സമൂഹത്തിനായി ലഭ്യമായിരിക്കുന്നത്. അറ്റകുറ്റപണികൾ പൂർത്തിയാക്കി സെപ്റ്റംബർ 20ന് ദേവാലയത്തിന്റെ വെഞ്ചരിപ്പു കർമങ്ങൾ വിപുലമായി നടത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹാശിർവാദങ്ങളോടെ ലിവര്‍പ്പുള്‍ ആര്‍ച്ച്ബിഷപ് മാല്‍ക്കം മാക്മഹോനുമായി യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍ ഒഴുകയിൽ,
കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെയും ആശയവിനിമയങ്ങളുടേയും ശ്രമഫലമായിട്ടാണ് മനോഹരമായ ദൈവാലയവും സൗകര്യപ്രദമായ ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്.
വൈദിക ഭവന വെഞ്ചിരിപ്പിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിന് ക്നായായക്കാരാണ് വെഞ്ചരിപ്പ് കർമത്തിന് സാക്ഷികളാകാനെത്തിച്ചേർന്നത്.
|
ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന് ജിന്‍സണിന്റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക കത്തീഡ്രലില്‍(സെമിത്തേരിമുക്ക്) നടക്കും.
ആഷിന്റെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാത്രി 9.15ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്ഹിവഴി വെള്ളിയാഴ്ച രാത്രി 7.30ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വടുതലയിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ 10 വരെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് അവസരം ഉണ്ടായിരിക്കും.
അങ്കമാലി മഞ്ഞപ്ര കണ്ടമംഗലത്താന്‍ കെ. ടി. ജിന്‍സണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ് 21 വയസുകാരനായ ആഷിന്.
ബര്‍ലിനിലെ ഇന്റര്‍നാഷല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലെെയിഡ് സയന്‍സില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റര്ബിരുദ വിദ്യാര്‍ഥിയായിരുന്ന ആഷിന് മാര്‍ച്ചിലാണ് പഠന വീസയില്‍ ജര്‍മനിയില്‍ എത്തിയത്.
കഴിഞ്ഞമാസം 23ന് വൈകുന്നേരം മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ബര്‍ലിനിലെ വൈസന്സീയില് നീന്തലിനിടെ കുഴഞ്ഞുപോയ ആഷിന് അപകടത്തിപ്പെടുകയായിരുന്നു.
ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ചേര്‍ന്ന് ജീവനോടെ കരയിലെത്തിച്ച് എയര്‍ ആംബുലന്‍സില്‍ ബര്‍ലിനിലെ ചാരിറ്റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും 24ന് ഉച്ചയോടെ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമാണ് ആഷിന്റെ മൃതദേഹം വിട്ടുനല്‍കിയത്.
ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, കേരള വ്യവസായമന്ത്രി പി.രാജീവ്, നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ തുടങ്ങിയവര്‍ സജീവമായി സംഭവത്തില്‍ ഇടപെട്ടാണ് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തിയത്.
|
ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിൽ ദുക്റാന തിരുനാൾ അഘോഷിച്ചു
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ റവ.ഫാ. ജോം മാത്യു കൊടിയുയർത്തി തിരുനാളിനു തുടക്കം കുറിച്ചു.
തുടർന്ന് റവ.ഫാ. ജിനോ അരിക്കാട്ടിന്റെ മുഖ്യകാർമികത്തിൽ തിരുനാൾ കുർബാനയും വചന സന്ദേശം നൽകുയുമുണ്ടായി. തിരുനാൾ കുർബാനക്കു ശേഷം നടന്ന പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മിഷൻ ഡയറക്ടർ ഫാ. ജോ മാത്യുവിന്റെ നേതൃത്വത്തിൽ കൈക്കാരൻമാരായ പോൾസൺ, എഡ്വിവിൻ, ജിമി, വേദപാഠ അധ്യാപകർ, ഗായക സംഘം, പാരിഷ് കൌൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തൽ തിരുനാൾ ഭംഗിയായി നടത്താൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
|
ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
റാംസ്ഗേറ്റ്: വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും തിരുവചന പ്രഘോഷകനുമായ ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും.
രാവിലെ ഒമ്പത് മുതൽ വൈകുന്നരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവെൻഷൻ. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ഏകദിന കൺവൻഷനിലും രോഗശാന്തിനവീകരണ ശുശ്രുഷകളിലും പങ്കെടുക്കും.
"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും' (യോഹന്നാൻ 14:18) എന്ന തിരുവചനം ആസ്പദമാക്കിയാണ് കൺവൻഷൻ നയിക്കപ്പെടുക. ഏകദിന കൺവെൻഷനിൽ പ്രവേശനം സൗജന്യമാണ്.
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: +44 7474787870. ഇമെയിൽ [email protected].
|
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
കഴിഞ്ഞമാസം 28ന് വൈകുന്നേരം നാലിന് നടന്ന കൊടിയേറ്റത്തോടെയാണ് തിരുനാളിന് തുടക്കം കുറിച്ചത്. കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു.
ലദീഞ്ഞ്, നൊവേന തുടങ്ങിയ ശുശ്രൂഷകളെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി പിന്റോ, ലീബ ചിറയത്ത് കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഇഗ്നേഷ്യസ് അച്ചന് കൊടിയേറ്റിയത്.
29ന് ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികള്‍ നടന്നത്. രാവിലെ 9.40 ന് ദേവാലയാങ്കണത്തിലെത്തിയ സീറോ ലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, യൂറോപ്പിലെ സീറോമലബാര്‍ കാത്തലിക് ഫെയ്ത്ത് യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും വികാരി ജനറാളുമായ റവ.ഡോ. ബിനോജ് മുളവരിക്കൽ, കൊളോണ്‍ അതിരൂപതയിലെ യൂണിവേഴ്സല്‍ ചര്‍ച്ചിന്റെ രൂപത കാര്യാലയ മേധാവി നാദിം അമ്മാൻ എന്നിവരെ വിശ്വാസി സമൂഹം സ്വീകരിച്ചു.
തൊലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും പേപ്പല്‍ കുടകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദേവാലയത്തിലേയ്ക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന പ്രസുദേന്തി വാഴ്ചയില്‍ ഈ വര്‍ഷത്തെ പ്രസുദേന്തിയ്ക്കൊപ്പം അടുത്ത വര്‍ഷത്തെ(2026) പ്രസുദേന്തിയായ സാബു ചിറ്റിലപ്പിള്ളിയെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നല്കി ആശീര്‍വദിച്ചു.
ആഘോഷമായ സമൂഹബലിയില്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ സ്ററീഫന്‍ ചിറപ്പണത്തിനൊപ്പം നിരവധി വൈദികര്‍ സഹകാര്‍മികരായി. സീറോമലങ്കര റീത്തില്‍ നിന്നും റവ.ഡോ.ജോസഫ് ചേലമ്പറമ്പത്ത്(ബോണ്‍) സഹകാര്‍മികനായി. വി.കുര്‍ബാനമധ്യേ മാര്‍ തട്ടില്‍ വചന സന്ദേശം നല്കി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി.
വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്കാരിക പരിപാടികള്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുത്തു സംസാരിച്ചു.
കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര അജപാലന ശുശ്രൂഷവിഭാഗം ഡയറക്ടര്‍ ഇംഗബെര്ട്ട് മ്യൂഹെ പരിപാടിയില്‍ സംബന്ധിച്ചു സംസാരിച്ചു. നാലിന് ലോട്ടറിയുടെ നറുക്കെടുപ്പും നടന്നു. 10 സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ ലോട്ടറിയില്‍ ഒന്നാം സമ്മാനമായി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യാവുന്ന ഇക്കണോമി ക്ലാസ് എയര്‍ ടിക്കറ്റ് നല്കി.
ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വുപ്പര്ട്ടാലിലെ ലോട്ടസ് ട്രാവല്‍സ് (സണ്ണി തോമസ് കോട്ടക്കമണ്ണില്‍) ആണ് ടിക്കറ്റ് സ്പോണ്സര് ചെയ്തത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
43ാം തിരുനാള്‍ ആഘോഷിക്കുന്നത്. കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴില്‍ ഇന്ത്യന്‍ കമൂണിറ്റി സ്ഥാപിതമായിട്ട് 55 വര്‍ഷമായി.
|
ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു.
തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.
ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്പാർട്ടെൻകീർഹെനിലെ സെന്റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്.
പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.
1730ൽ പണിതീർത്ത സെന്റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്.
ബാഡൻവ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സെന്റ് മാർട്ടിൻ പ്രൊട്ടസ്റ്റന്റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ് ലാക്ക് അപലപിച്ചതാണു കാരണം.
പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു. മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു.
ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.
|
ജന്മനാടിന്റെ ഓർമകൾ പുതുക്കി യുകെയിൽ ചങ്ങനാശേരി സംഗമം നടത്തി
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ നടന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ സംഗമം ഉദ്ഘാടനം ചെയ്തു.
ജോലിക്കായും പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി.
ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്കൂൾ കോളജ് കാലത്തും സമകാലീരായിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉദ്ഘാടകനായ എംഎൽഎ, നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശേരിയെക്കുറിച്ചുള്ള ഓർമകളും വികസനസ്വപ്നങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
യുകെ ചങ്ങനാശേരി സംഗമം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, മനോജ് തോമസ് ചക്കുവ, സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല, അഡ്വ ഫ്രാൻസിസ് മാത്യു, ലോകകേരള സഭാംഗം ഷൈമോൻ തോട്ടുങ്കൽ, സുജു കെ. ഡാനിയേൽ, സോബിൻ ജോൺ, തോമസ് മാറാട്ടുകളം, സാജു നെടുമണ്ണി, ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു, പീറ്റർ ബറോയിൽ നിന്നുള്ള ഫെബി ഫിലിപ്പ്, കിംഗ്സ്ലിനിൽ നിന്നുള്ള പോൺസി ബിനിൽ, നോട്ടിംഗ്ഹാമിൽ നിന്നുള്ള ബഥനി സാവിയോ എന്നിവർ സംഗമത്തിൽ ആങ്കർമാരായി.
ജോമേഷ് തോമസ്, ജോബിൾ ജോസ് എന്നിവർ സാങ്കേതിക സഹായം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചങ്ങനാശേരിക്കാരായ പ്രാവാസികൾ ഒറ്റയ്ക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി.
ജോബ് മൈക്കിളിന്റെ സാനിധ്യവും യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശേരിക്കാരുടെ പ്രാധിനിധ്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശേരി സംഗമം കൂടുതൽ ഊർജസ്വലതയോടെ നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
|
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55ാം വാർഷികം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55ാം വാർഷികം ആഘോഷിച്ചു. സാൽബാവു ബോൺഹൈമിൽ നടന്ന പരിപാടിയിൽ ഒട്ടറെ ആളുകൾ പങ്കെടുത്തു. സമാജം സെക്രട്ടറി ഹരീഷ് പിള്ളയും വിദ്യാർഥികളായ രേഷ്മ ജോസഫ്, എൽദോസ് പോൾ ഡിപിൻ എന്നിവരും അവതാരകയായിരുന്നു.
ഇന്ത്യൻ കോൺസുൽ ജനറലിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥിയായി കോൺസുൽ സത്യനാരായണൻ പാറക്കാട്ട് പങ്കെടുത്തു. കോൺസുൽ സത്യനാരായണൻ പാറക്കാട്ട്, കേരള സമാജം പ്രസിഡന്റ് ഡിപിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കേരള സമാജത്തിന്റെ എല്ലാ അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും പ്രസിഡന്റ് ഡിപിൻ പോൾ പ്രത്യേകം അഭിനന്ദിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
1970 മുതൽ 2024 വരെ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തെ നയിച്ച മുൻകാല പ്രസിഡന്റുമാരെ മലയാളം സ്കൂളിലെ കുട്ടികൾ ചേർന്ന് വേദിയിലേക്ക് ആനയിച്ചത് ശ്രദ്ധേയമായി. മുൻകാല പ്രസിഡന്റുമാർക്ക് മുഖ്യാതിഥി സത്യനാരായണൻ പാറക്കാട്ട് വേദിയിൽ സമാജത്തിന്റെ ആദരവ് അറിയിച്ചുകൊണ്ട് പ്രശംസാ ഫലകം നൽകി.
മുൻ പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് മനോഹരൻ ചങ്ങനാത്ത് സംസാരിച്ചു. ഫ്രാങ്ക്ഫർട്ടിലെ മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സംഘടനയായ ഐഎസ്എഫ്വിയുടെ പ്രസിഡന്റ് അരുണ്‍കുമാര്‍ നായര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
തുടർന്ന് 13 വർഷത്തോളം ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം വിരമിക്കുന്ന അധ്യാപിക അബില മാങ്കുളത്തിന് വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് യാത്രയയപ്പ് നൽകി.
സ്കൂളിലെ മികച്ച പ്രവർത്തനത്തിന് അംഗീകാരമായി വിരമിക്കുന്ന അധ്യാപികയ്ക്ക് പ്രസിഡന്റും മലയാളം സ്കൂൾ ട്രഷററുമായ ഡിപിൻ പോൾ, സെക്രട്ടറിയും സ്കൂൾ രക്ഷാകർതൃ പ്രതിനിധിയുമായ ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഫലകവും പ്രശംസാ പത്രവും നൽകി.
മലയാളം സ്കൂളിന്റെ കൂടുതൽ ചുമതലകൾ ഏറ്റെടുത്ത അധ്യാപകൻ ബിന്നി തോമസ് ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കേരളത്തിന്റെ തനത് നൃത്ത ശിൽപ്പവും ശാസ്ത്രീയ നൃത്തങ്ങളും അരങ്ങേറി.
തുടർന്ന് റൈൻ ബാൻഡിന്റെ ഗാനമേള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സദസിന് ആവേശം പകർന്നു. ദേശീയഗാനാലാപനത്തോടെ രാത്രി പത്തരയ്ക്ക് ആഘോഷങ്ങൾക്ക് തിരശീല വീണു.
പരിപാടികളുടെ വിജയത്തിനായി ഡിപിൻ പോൾ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ് എന്നിവർ നേതൃത്വം നൽകി.
|
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും 19ന്
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒൻപതാമത് മരിയൻ തീർഥാടനവും തിരുനാളും ഈ മാസം 19ന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വവും മുഖ്യ കാർമികത്വവും വഹിക്കും.
തീർഥാടന തിരുനാളിൽ യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മിഷൻ ഡയറക്ടറും ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും.
സീറോമലബാർ രൂപത നേതൃത്വം നൽകുന്ന തീർഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.
തീർഥാടനത്തിൽ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ വിവിധ മരിയൻ ശുശ്രുഷകൾ, പ്രസുദേന്തി വാഴ്ച, തുടർന്ന് മാതൃഭക്തി നിറവിൽ തീർഥാടന മരിയൻ പ്രഘോഷണ പ്രദക്ഷിണം എന്നിവ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://forms.office.com/e/5CmTvcW6p7
വിലാസം: Catholic National Shrine of Our Lady Walshingham, Houghton St.Giles Norfolk,NR22 6AL.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: യുകെ മലയാളികൾക്ക് ഏറെ സുപരിചിതനും യുകെയിലെ മത സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായ ആന്റണി മാത്യു(61) ലണ്ടനിൽ അന്തരിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഓർഡിനേറ്ററായി ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു.
എടത്വ പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര ചെറിയാൻ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനാണ്.
സീറോമലബാർ സഭയുടെ വിവിധ സംഘടനകളിലും മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.
സംസ്കാരം പിന്നീട് നടക്കും. നിലവിൽ അദ്ദേഹം സീറോമലബാർ സഭയുടെ ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്ററും പാസ്റ്റർ കൗൺസിൽ മെമ്പറും ലണ്ടനിലെ സെന്റ് മോണിക്ക മിഷൻ കുടുംബാംഗവും ഗായകസംഘം കോഓർഡിനേറ്ററുമായി പ്രവർത്തിച്ച് വരികയായിരുന്നു.
വേൾഡ് മലയാളി ഫെഡറേഷൻ യുകെയുടെ ട്രഷററായും പ്രവർത്തിച്ചു വരികയായിരുന്നു. 2005 മുതൽ ലണ്ടനിലെ സീറോമലബാർ സഭയുടെ കോഓർഡിനേഷൻ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ ഡെൻസി ആന്റണി വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതരായ ജോർജ് മാത്യു, ജോസ് മാത്യു.
യുകെയിലെ ഏവർക്കും സുപരിചിതനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാടിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
|
ചാലക്കുടി ചങ്ങാത്തം ഒരുക്കിയ "ആരവം 2025' സമാപിച്ചു
ലണ്ടന്‍: ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍ താമസിക്കുന്നവര്‍ സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ചെസ്റ്റര്‍ട്ടൺ കമ്യൂണിറ്റി സെന്ററില്‍ ഒത്തുകൂടി.
ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ് സോജന് കുര്യാക്കോസ്, സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍, ട്രഷറര്‍ ജോയ് ആന്റണി, കണ്‍വീനര്‍മാരായ ജേക്കബ് മാത്യു, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ ഭദ്രദീപം തെളിച്ചാണ് പരിപാടി ആരംഭിച്ചത്.
"വാദ്യ ലിവര്‍പൂള്‍' അവതരിപ്പിച്ച ചെണ്ടമേളയും ഡിജെ ആബ്സിന്റെ വര്ണപ്രഭയും മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരുന്നു. ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികള്‍ എവര്‍ക്കും ആസ്വാദ്യകരമായി.
ചാലക്കുടി ചങ്ങാത്തം സ്ഥാപക പ്രസിഡന്റ് സൈബിന് പാലാട്ടി ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റോക് ഓണ്‍ ട്രൻഡിലെ "ലൈക്ക എവെന്റ്സ് ആന്‍ഡ് കാറ്ററേര്‍സ്' ഒരുക്കിയ വിഭവസമൃദ്ധമായ നാടന്‍ സദ്യ ഏവര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തി.
അടുത്ത വര്‍ഷത്തെ പ്രസിഡന്റായി ദാസന് നെറ്റിക്കാടനെയും സെക്രട്ടറിയായി സുബിന് സന്തോഷിനെയും ട്രഷററായി ടാന്‍സി പാലാട്ടിയും പ്രോഗ്രാം കോകോഓര്ഡിനേറ്ററായി കീര്‍ത്തന ജിതിന് എന്നിവരും തെരഞ്ഞെടുത്തു.
|
ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ കുഴഞ്ഞുവീണു മരിച്ചു
വാലറ്റ: ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തൻവീട്ടിൽ എച്ച്. അരുൺകുമാറാണ് മരിച്ചത്.
മാൾട്ടയിൽ വിദ്യാർഥിയായിരുന്നു. കുഴഞ്ഞുവീണു മരിച്ചെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.
ഹരികുമാർ ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: ഹയ സനിൽ. മകൾ: ആത്മിക.
|
മെഡിക്കൽ കോളേജ് അപകടം: ഐഒസി യുകെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചതിൽ അനാസ്ഥ ആരോപിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ദുരന്തത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബസഹായാർഥം സ്വരൂപിക്കുന്ന സഹായനിധിയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോഓർഡിനേറ്ററും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സൈമൺ ചെറിയാൻ, യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ തുടങ്ങിയവർ ഓൺലൈനായി സംസാരിച്ചു. പ്രതിഷേധ സൂചകമായി ദീപങ്ങൾ തെളിച്ച് സംസ്ഥാന സർക്കാരിനെതിരേയും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വനിതാ പ്രവർത്തകർ അടങ്ങുന്ന സംഘം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
പരിപാടിയോടാനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന പീറ്റർബൊറോ യൂണിറ്റ് കഴിഞ്ഞദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭാരവാഹികൾക്ക് കൈമാറി. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റർബൊറോ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്ലി സൂസൻ ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്: യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി
പാരീസ്: മികച്ച തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോളർമാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. സമരത്തിന്റെ രണ്ടാം ദിനത്തിൽ യൂറോപ്പിലുടനീളം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി.
വേനൽ അവധിക്കാലം ആരംഭിക്കുന്നതിനാൽ ഫ്രാൻസിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ മാത്രമല്ല, രാജ്യത്തിന് മുകളിലൂടെ പറക്കുന്ന നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ ഫ്രഞ്ച് വ്യോമയാന അധികാരികൾ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി യൂറോപ്പിൽ ഏകദേശം 1,500 വിമാനങ്ങൾ റദ്ദാക്കുകയും ഇത് 3,00,000 ത്തോളം യാത്രക്കാരെ ബാധിക്കുകയും ചെയ്തതായി യൂറോപ്യൻ എയർലൈൻസ് ഫോർ യൂറോപ്പ് അസോസിയേഷൻ അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ റയാനെയർ 400ലധികം വിമാനങ്ങൾ റദ്ദാക്കിയതായി അറിയിച്ചു. ഏറ്റവും കൂടുതൽ യാത്രാതടസം നേരിട്ടത് പാരീസ് വിമാനത്താവളത്തിലെ വിമാനങ്ങളായിരുന്നു.
വേനൽ അവധിക്കാലത്തിന് തൊട്ടുമുമ്പുള്ള ഫ്രാൻസിലെ സ്കൂളുകളുടെ അവസാന ദിവസമായ വെള്ളിയാഴ്ചയിലെ പണിമുടക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. ഒട്ടറെ കുടുംബങ്ങൾ നേരത്തെയുള്ള യാത്രകൾക്കായി പദ്ധതിയിട്ടിരുന്നതും പണിമുടക്കിൽ താളം തെറ്റി.
|
ഫയർ അലറാം മുഴുങ്ങി; വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്
മാഡ്രിഡ്: റയാനെയർ വിമാനത്തിന്റെ ഫയർ അലറാം തീപിടിത്ത മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ 18 യാത്രക്കാർക്ക് പരിക്കേറ്റു.
സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പുണ്ടായത്.
അതേസമയം, വിമാനത്തിൽ ചെറിയ തോതിൽ തീ ഉണ്ടായതായിചില റിപ്പോർട്ടുകളുണ്ട്.
|
രാജു കുന്നക്കാട്ടിന് സംസ്കാര സാഹിത്യവേദി പുരസ്കാരം
തിരുവനന്തപുരം: സംസ്കാര സാഹിത്യവേദിയുടെ ഈ വർഷത്തെ മികച്ച നാടകരചനക്കുള്ള പുരസ്കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ "ഒലിവ് മരങ്ങൾ സാക്ഷി' എന്ന നാടകത്തിനാണ് അവാർഡ്.
ഈ നാടകത്തിന് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്. നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിനും നടനും കാർട്ടൂൺ അക്കാദമി മുൻ ചെയർമാനുമായ പ്രസന്നൻ ആനിക്കാടിനും നേരത്തെ ഈ നാടകത്തിന് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
നാടകത്തിലെ ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്. ഈ മാസം 20ന് തിരുവനന്തപുരം അച്യുത മേനോൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പ്രശസ്ത സാഹിത്യകാരന്മാരായ പള്ളിയറ ശ്രീധരൻ, പ്രഫ. ജി.എൻ. പണിക്കർ, ഡോ. സി. ഉദയകല, ശ്രീകുമാർ മുഖത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രാജൻ പി. ദേവ് അവാർഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയർലൻഡിലെ മൈൻഡ് ഐക്കോൺ അവാർഡ് എന്നിവ രാജു കുന്നക്കാട്ടിന് നേരത്തെ ലഭിച്ചിട്ടുണ്ട്.
വേൾഡ് മലയാളി കൗൺസിൽ കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറിയാണ് രാജു കുന്നക്കാട്ട്. അയർലൻഡിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ രാജു കുന്നക്കാട്ട് ഡബ്ലിനിലാണ് താമസിക്കുന്നത്.
കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ഭാര്യ എൽസി നഴ്സാണ്. രണ്ടു മക്കളുണ്ട്.
|
പ്രവാസി കേരള കോൺഗ്രസ് എം യുകെ മധ്യമേഖല സമ്മേളനം: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു
ബെഡ് ഫോർഡ്: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന്റെ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, മിഡ്ലാൻഡ് റീജിയണൽ ഭാരവാഹികളുടെ മധ്യമേഖല പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബെഡ് ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടന്ന ചടങ്ങിന് പ്രവാസി കേരള കോൺഗ്രസ് എം യുകെ മുൻ ഘടകം പ്രസിഡന്റും ലോകകേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു.
പ്രവാസി കേരള കോൺഗ്രസ് എം യുകെ ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിച്ചു. മിഡ്ലാൻഡ് റീജിയണൽ പ്രസിഡന്റ് റോബിൻ വർഗീസ് ചിറത്തലക്കൽ ജോബ് മൈക്കിളിനെ ബൊക്കെ നൽകി സ്വീകരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമൂട്ടിൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
മാർസ്റ്റൺ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു യൂജിൻ തോമസ്, യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ ഭാരവാഹികളും മുതിർന്ന നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജോജി വർഗീസ്, ജോമോൻ കുന്നേൽ, ജിത്തു വിജി, മാത്യു പുല്ലന്താനി, ജീത്തു പൂഴിക്കുന്നേൽ, സോജി തോമസ്, മൈക്കിൾ ജോബ്, സാവിച്ചൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്തുത വേദിയിൽ വച്ച് ഫോറസ്റ്റ് ട്രസ്റ്റ് ഹോസ്പിറ്റൽസ് നോട്ടിംഗ്ഹാം മാൻസ്ഫീൽഡിന്റെ ഡെയ്സി അവാർഡിനർഹമായ പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ കമ്മിറ്റി അംഗം മാത്യു പുല്ലന്താനിയെ ആദരിക്കുകയുണ്ടായി. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിച്ചു.
|
കണ്ണൂർ സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ ടെൻസിയ സിബിയെ പീസ് കമ്മീഷണറായി നിയമിച്ചു. കണ്ണൂർ തേർത്തല്ലി എരുവാട്ടി സ്വദേശിനിയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പാണ് പീസ് കമ്മീഷണർ സ്ഥാനം നൽകിയത്.
ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി ത്രേസ്യാമ്മ ദമ്പതികളുടെ മകളും കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയുമാണ്.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സായി ജോലി ചെയ്യുന്ന ടെൻസിയ, റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ നിന്ന് ഉന്നതബിരുദം നേടിയിട്ടുണ്ട്.
2005ലാണ് ഇവർ അയർലൻഡിൽ എത്തിയത്. സീറോമലബാർ സഭ ഡബ്ലിൻ ബ്ലാക്ക്റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ്.
കൗണ്ടി ഡബ്ലിനും വിക്ലോ മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവർത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയയ്ക്ക് നൽകിയിട്ടുള്ളത്.
എഡ്വിൻ, എറിക്, ഇവാനി മരിയ എന്നിവർ മക്കളാണ്.
|
ജോസഫ് കടുത്താനം ജർമനിയിൽ അന്തരിച്ചു
ബെർലിൻ: തൃക്കൊടിത്താനം വെട്ടികാട് കടുത്താനം പരേതനായ പോത്തൻ തോമസിന്റെ (മാമ്മച്ചൻ) മകൻ ജോസഫ് കടുത്താനം (78) ജർമനിയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ജർമനിയിൽ.
ഭാര്യ മേരി തലശേരി തുറക്കൽ കുടുംബാംഗം. മക്കൾ: ടിജോ, സാജോ, ലിജോ, അനുമോൾ. മരുമക്കൾ: സിനി, ജായൽ.
|
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ഞായറാഴ്ച
ബോണ്‍: ജര്‍മനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോണ്‍/കൊളോണ്‍ ഇടവക തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാര്‍ഷികവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
ബോണ്‍ വീനസ്ബെര്ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലാണ് പരിപാടികള്‍. സീറോമലങ്കര കാത്തലിക് എപ്പാര്‍ക്കിയുടെ കര്‍ണാടകയിലെ പുത്തൂര്‍ രൂപതാധ്യക്ഷന്‍ റവ.ഡോ. ഗീവറുഗീസ് മാര്‍ മക്കാറിയോസ് മുഖ്യകാര്‍മ്മികനായി വി.കുര്‍ബാനയും തുടര്‍ന്ന് വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് അറിയിച്ചു.
|
മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ ചുമതല വഹിച്ചിരുന്നപ്പോൾ ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾ ഇന്ന് 20 വർഷം പൂർത്തിയാക്കുകയാണ്.
മാഞ്ചസ്റ്റിലേക്ക് കുടിയേറിയ മലയാളികൾക്ക് അവരുടെ കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസവും മൂല്യവും പകർന്ന് ലഭിക്കാൻ മിഷന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. കേരളത്തിലെ ഇടവകകളിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാനമായ ആഘോഷങ്ങളാണ് 20 വർഷവും മാഞ്ചസ്റ്റർ നിവാസികൾക്ക് മാത്രം അനുഭവിക്കാൻ കഴിഞ്ഞു വന്നിരുന്നത്.
സജിയച്ചനെ തുടർന്ന് റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരിയും റവ. ഫാ. ജോസ് അഞ്ചാനിക്കലും മിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. റവ. ഫാ. ജോസ് കുന്നുംപുറമാണ് ഇപ്പോൾ മിഷനെ നയിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കുറി തിരുനാളിന്റെ ഇരുപതാം വാർഷികം കൂടി ആയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവന്നിരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ ഇന്ന് നടക്കുന്നത്. യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു.
പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ആയി ആഘോഷിച്ചുവരികയാണ്. മുത്തുക്കുടകളും പോൻ വെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിച്ചത്.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ തലഉയത്തിനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ചെണ്ട, ബാൻഡ് മേളങ്ങൾ എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും വർഷാവർഷം എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.
പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. മാഞ്ചസ്റ്റർ തിരുനാൾ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് സെന്റ് ആന്റണീസ് ദേവാലയവും പരിസരവും.
നാനാജാതി മതസ്ഥർ ആഘോഷങ്ങളുടെ ഭാഗമാകും. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.30ന് തിരുനാൾ കുർബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സീറോമലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവമായ പാട്ടുകുർബാനയ്ക്ക് തുടക്കമാകും.
പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ പ്രെസ്റ്റൺ സെന്റ് അൽഫോൺസാ കത്തീഡ്രൽ വികാരി റവ.ഡോ. വർഗീസ് തനമാവുങ്കൽ തിരുനാൾ സന്ദേശം നൽകും.
റവ. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, റവ ഫാ. ഫ്രാൻസീസ് കൊച്ചുപാലിയത്ത് എന്നിവരുൾപ്പെടെയുള്ള വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും പിന്നീട് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.
തിരുനാൾ പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് വിശ്വാസികൾ മുത്തുക്കുടകളും കൊടികളും പൊൻ വെള്ളി കുരിശുകളും വാദ്യമേളങ്ങളുമായി പ്രദക്ഷിണത്തിൽ അകമ്പടിയാകും.
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തെ വലം വച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കും.
വാറിംഗ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുനാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുനാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
ഇടവകയിലെ ഭക്തസംഘടനകളായ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്എംവൈഎം, സാവിയോ ഫ്രണ്ട്സ്, മിഷൻ ലീഗ്, അൾത്താര ബാലൻമാർ തുടങ്ങി വിവിധ സംഘടനകൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എസ്എംവൈഎം ഒരുക്കുന്ന ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ് പഫ്സ്, പരിപ്പുവട, ബോണ്ട, പഴംപൊരി തുടങ്ങിയ സ്വാദൂറും നാടൻ വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.
വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്തസാധനങ്ങളും എല്ലാം തിരുനാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.
വിപുലമായ പാർക്കിംഗ് സൗകര്യം
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യമാണ് തിരുനാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ സമീപം പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ. ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്സിന്റെ നിർദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന ഇരുപതാം വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള 101 അംഗ കമ്മറ്റിയാണ് 20ാമത് തിരുനാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ കഴിഞ്ഞ ഒരു മാസക്കാലമായി പ്രവർത്തിച്ച് വന്നിരുന്നത്.
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്തു.
ദേവാലയത്തിന്റെ വിലാസം: ST.ANTONY’S CHURCH, WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR.
വാഹനങ്ങൾ പാർക്കുചെയ്യേണ്ട സ്ഥലത്തെ വിലാസം: St Anthonys R C Primary School, Dunkery Rd, Wythenshawe, Manchester, M22 0NT.
|
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനിയാഴ്ച ബർമിംഗ്ഹാം ഹെൽത്ത് സയൻസസ് കാമ്പസിൽ രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
"Building Bridges in Radiology: Learn Network Thrive' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ആഷ്ഫോർഡിലെ പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി ആൻഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാർഡ് ഇവാൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് റേഡിയേഷൻ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോംഗ് പോംഗ്നാപംഗ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.
|
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സൂര്ത്തില് നിന്നുള്ള നിര്‍മ്മല ഫെര്‍ണാണ്ടസ്(72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം തങ്കശേരി പുന്നത്തല സ്വദേശിനിയായ നിര്‍മ്മല ഹോം കെയര്‍ സര്‍വീസ് ഉടമയായിരുന്നു.
50 വര്‍ഷങ്ങള്‍ക്കു മുൻപ് ജര്‍മനിയിലെത്തി ഭാഷ പഠിച്ച് ആതുരസേവനരംഗത്തും സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നിര്‍മ്മല. ഭര്‍ത്താവ് പരേതനായ ലീന്‍ ഫെര്‍ണാണ്ടസ്. രണ്ടു മക്കളുണ്ട്.
കൊളോണ്‍ പോര്‍സില്‍ താമസിക്കുന്ന ജോര്‍ജ് അട്ടിപ്പേറ്റിയുടെ ഭാര്യ ജാനെറ്റിന്റെ മൂത്തസഹോദരിയാണ് നിര്‍മ്മല.
|
ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദന്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്.
ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.
കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.
സമുദ്രയാത്രാ പ്രിയനായ നിക്കിന്റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്.
ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.
ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു.
കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.
ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്
പണി പൂർത്തിയാക്കി, അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.
|
റവ. ഡോ. ആന്റോ പൂണോളിക്ക് ഓണററി പൗരത്വം
മൗറൻ: ലിച്ചെൻസ്റ്റൈൻ രാജ്യത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ റവ. ഡോ. ആന്റോ പൂണോളി മൗറൻ മുൻസിപ്പാലിറ്റിയുടെ ഓണറ്റി പൗരനായി തെരഞ്ഞെടുക്കപ്പെട്ടു.
മൗറനിലുള്ള വിശുദ്ധ പീറ്റർ ആൻഡ് പോൾ ഇടവകയിൽ കഴിഞ്ഞ 27 വർഷമായി സേവനമനുഷ്ഠിക്കുകയാണ് റവ. ഡോ. ആന്റോ പൂണോളി.
ചേരാനല്ലൂർ മങ്കുഴി തിരുക്കുടുംബ ഇടവകയിൽപെട്ട പൂണോളി റാഫേൽത്രേസ്യ ദമ്പതികളുടെ മകനും വിൻസെൻഷ്യൽ അങ്കമാലി മേരി മാതാ പ്രൊവിൻസ് അംഗവുമാണ്.
നാൽപ്പതിനായിരത്തിൽപ്പരം മാത്രം ജനസംഖ്യയുള്ള യൂറോപ്പിലെ ഒരു ചെറുരാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ.
|
ഇറ്റലിയിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി. ഒന്‍പതു പോലീസുകാർക്കും ഒരു അഗ്നിശമന സേനാംഗത്തിനുമടക്കം 45 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തെക്കുകിഴക്കൻ റോമിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ദ്രവീകൃത പ്രകൃതിവാതകം ചോർന്നതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
|
അയർലൻഡിൽ കിഴക്കേക്കര ജോണി ജോസഫ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ കിഴക്കേക്കര ജോണി ജോസഫ് (50) അന്തരിച്ചു. സംസ്കാരം പിന്നീട്.
കണ്ണൂർ തളിപ്പറമ്പ് പടപ്പയങ്ങാട് സ്വദേശിയാണ്. ഡബ്ലിൻ ബ്ലാഞ്ചസ്ടൗൺ ഹോളിസ്ടൗണിൽ താമസിച്ചു വരികയായിരുന്നു.
ഇദ്ദേഹം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ഷാന്റി ജോസഫ്. മക്കൾ: ജോസ്വിൻ, ജോഷ്വിൻ.
|
ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയേല്‍ അമല്‍ റോയിയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തില്‍ നടക്കും.
മൃതദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബുധനാഴ്ച രാത്രി 9.15ന്റെ എയര്‍ ഇന്ത്യ വിമാനത്തിൽ ന്യൂഡല്‍ഹി വഴി വ്യാഴാഴ്ച രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സ്വഭവനത്തില്‍ കൊണ്ടുവന്ന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കും.
മൃതദേഹം നാട്ടിലെത്തിക്കാന്‍ മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, കേരള സംസ്ഥാന മന്ത്രി വി.എന്‍. വാസവന്, കോട്ടയം എംപി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, രാജ്യസഭ എംപി ജോസ് കെ. മാണി,
നോര്‍ക്ക റൂട്ട്സ്, മ്യൂണിക്കിലെ ഹക്കിം ഗുരബ ഇന്റര്‍നാഷണല്‍ ഫ്യൂണറല്‍ സര്‍വീസ് എന്നിവരുമായി ഇടപെട്ട് നടപടികള്‍ക്ക് നേതൃത്വം നൽകിയത് ജര്‍മനിയില്‍ നിന്നുള്ള ലോകകേരള സഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ ആണ്.
ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു 22 വയസുകാരനായ അമല്‍ റോയി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് ജര്‍മന്‍ പോലീസ് നല്കിയ വിവരം.
കോട്ടയം കാണക്കാരി റോയി ജോസഫിന്റെയും ബിന്ദു റോയിയുടെയും മകനാണ് അമല്‍. ഒരു സഹോദരിയുണ്ട്.
|
അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ
റോം: 2018ൽ രൂപീകൃതമായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ ഈ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോമിലെ വില്ല കാർ പാർക്കിൽ നടന്ന പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വിപുലമായ ഓണാഘോഷങ്ങള്‍ നടത്താൻ തിരുമാനിച്ചു യോഗം അവസാനിച്ചു.
ഭാരവാഹികൾ: രക്ഷാധികാരി ജോയ് പോൾ ഇരുമ്പൻ, പ്രസിഡന്റ് വർക്കി കോളാട്ടുകുടി, വൈസ് പ്രസിഡന്റ് ജിസ്മോൻ തോമസ്, സെക്രട്ടറി ജിൻസി തോമസ്, ജോയിന്റ് സെക്രട്ടറി സനൽ മണവാളൻ, ട്രഷറർ ബിജു ചിറയത്ത്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ജിൻസൺ പാലാട്ടി, സെബി വിൻസെന്റ്, സ്റ്റാബി ജോസഫ്, ജോയ് പറമ്പി, റിജോ ഡൊമിനിക്ക്, ജിഞ്ചു ആന്റണി, മാർട്ടിൻ ചെറുമഠത്തിൽ, വിൽസൺ ഞാളിയത്ത്, ജാസ്മിൻ ജോസ്, ഫ്ലവർ ജോസ്.
|
ചെസ്റ്റർഫീൽഡ് സീറോമലബാർ സെന്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മിഷനിൽ ദുക്റാന തിരുനാൾ ഞായറാഴ്ച (ജൂൺ ആറ്) ആഘോഷിക്കും. വൈകുന്നേരം മൂന്നിന് കൊടിയേറ്റ് നടക്കും.
തുടർന്ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്, കഴുന്ന് നേർച്ച എന്നിവ നടക്കും.
പള്ളിയുടെ വിലാസം: The HOLISPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.
|
ജർമൻ വീസ അപ്പീലുകൾക്കുളള നടപടിക്രമം നിര്‍ത്തലാക്കി; അപേക്ഷകര്‍ക്ക് ഇരുട്ടടി
ബര്‍ലിന്‍: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവയ്ക്കായുള്ള വിസ അപേക്ഷകർക്ക് ഇനിമുതൽ വിസ നിരസിക്കപ്പെട്ടാൽ സൗജന്യ സർക്കാർ പുനരവലോകന പ്രക്രിയ ലഭ്യമല്ല.
ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, വീസ അപേക്ഷകരെ ഗണ്യമായി ബാധിക്കും. നിലവിലുണ്ടായിരുന്ന "റിമോൺസ്ട്രേഷൻ' എന്ന സൗജന്യ അപ്പീൽ പ്രക്രിയ നിർത്തലാക്കിയതോടെ, നിരസിക്കപ്പെട്ട അപേക്ഷകർക്ക് പുതിയ അപേക്ഷ സമർപ്പിക്കുകയോ അല്ലെങ്കിൽ കോടതിയിൽ നിയമപരമായി വെല്ലുവിളിക്കുകയോ ചെയ്യേണ്ടിവരും.
ഇതുവരെ, വീസ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് എംബസിയിലോ കോൺസുലേറ്റിലോ ഒരു പുനരവലോകന കത്ത് സമർപ്പിക്കാൻ സാധിച്ചിരുന്നു. അപേക്ഷകർക്ക് അധിക രേഖകൾ സമർപ്പിക്കാനും, ആദ്യ അപേക്ഷയിൽ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന പ്രധാന വിശദീകരണങ്ങൾ രേഖപ്പെടുത്താനും ഈ പ്രക്രിയ സഹായകമായിരുന്നു.
വീസയ്ക്ക് അർഹരായവർക്ക് അധിക ചെലവോ, കോടതി ഇടപെടലോ ഇല്ലാതെ പുനർമൂല്യനിർണ്ണയം നടത്താനുള്ള അവസരമായിരുന്നു ഈ ’റിമോൺസ്ട്രേഷൻ’ പ്രക്രിയ.∙ പുതിയ മാറ്റങ്ങൾ അപേക്ഷകരെ എങ്ങനെ ബാധിക്കും?’റിമോൺസ്ട്രേഷൻ’ ഓപ്ഷൻ നീക്കം ചെയ്തതോടെ, വീസ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ജൂലൈ മുതൽ കൂടുതൽ സാമ്പത്തിക ബാധ്യതകളും കാത്തിരിപ്പ് സമയവും നേരിടേണ്ടി വരും.
ഒരു നിരസിക്കലിനെ ചോദ്യം ചെയ്യാനുള്ള ഏക മാർഗം ഇനി ജുഡീഷ്യൽ അപ്പീലാണ്. അതായത്, കോടതിയിൽ വീസ നിഷേധത്തെ ചോദ്യം ചെയ്യേണ്ടി വരും. അല്ലെങ്കിൽ വീണ്ടും ഒരു പുതിയ അപേക്ഷ സമർപ്പിക്കാം. ജർമൻ നിയമവ്യവസ്ഥ സങ്കീർണമായതിനാൽ, ജുഡീഷ്യൽ അപ്പീൽ വളരെ ചെലവേറിയതാണ്.
പല കേസുകളിലും അഭിഭാഷകന്റെ സഹായം ആവശ്യമായി വരും. സാധാരണയായി, കോടതി ഫീസ് ഏകദേശം 483 യൂറോ ആയിരിക്കും, എന്നാൽ നിയമപരമായ പ്രാതിനിധ്യത്തിന് 1,500 യൂറോ മുതൽ 2,500 യൂറോ വരെ ചെലവാകും. മാത്രമല്ല, കോടതിയിലെ അപ്പീലുകൾക്ക് ലളിതമായ പുനരവലോകന പ്രക്രിയയേക്കാൾ വളരെയധികം സമയമെടുത്തേക്കാം.
അതിനാൽ, ഹ്രസ്വകാല യാത്രക്കാർക്കും, ജർമൻ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഇത് പ്രായോഗികമായ ഒരു ഓപ്ഷനായിരിക്കില്ല.∙ എന്തുകൊണ്ട് ഈ മാറ്റം?ജർമൻ എംബസി വെബ്പേജിൽ പങ്കുവച്ച വിവരമനുസരിച്ച്, ഷെംഗൻ, ദേശീയ വീസകൾ ഉൾപ്പെടെയുള്ള നിരവധി തരം ’റിമോൺസ്ട്രേഷനുകൾ’ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു പൈലറ്റ് പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
"റിമോൺസ്ട്രേഷൻ' പ്രക്രിയ നീക്കം ചെയ്യുന്നത് കൂടുതൽ വീസ അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് ജീവനക്കാരെ സഹായിക്കുമെന്നും ജർമനിയുടെ വിദേശകാര്യ ഓഫിസ് പറയുന്നു.ഇക്കാരണത്താൽ, വീസ അപേക്ഷകർ അവരുടെ അപേക്ഷകൾ തയാറാക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഈ വർഷം ആദ്യം മുതൽ വിദഗ്ധ തൊഴിലാളികൾക്കും, അപ്രന്റീസുകൾക്കും, വിദ്യാർഥികൾക്കും കുടുംബ പുനരേകീകരണ ആവശ്യങ്ങൾക്കും ദേശീയ വീസയ്ക്ക് കോൺസുലാർ സർവീസസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും, കാത്തിരിപ്പ് സമയം ഒഴിവാക്കാൻ കഴിയില്ല.
|
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വ്യാഴാഴ്ച വൈകുന്നേരം 5.30ന് നടക്കും.
മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്റ് അൽഫോൻസാ സീറോമലബാർ മിഷൻ ഡയറക്ടറുമായ ഫാ. ഹാൻസ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിച്ചു കോടിയേറ്റും ദിവ്യബലിയും അർപ്പിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുർബാനയും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കും. ശനിയാഴ്ച രാവിലെ 11.30ന് കുർബാനയും ഒന്നിന് സ്നേഹവിരുന്നും നടക്കും.
തുടർന്ന് കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഇടവക ദിനാഘോഷങ്ങൾ നടക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.
തുടർന്ന് പ്രദിക്ഷണവും തുടർന്ന് ഉത്പന്നലേലവും നടക്കും. തിങ്കളാഴ്ച ലെസ്റ്റർ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കുർബാനയും തുടർന്ന് കൊടിയിറക്കവും നടക്കും.
പള്ളിൽ നടക്കുന്ന ഇടവക തിരുനാളിന്റെ തിരുകർമങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നതായി അറിയിച്ചു.
|
മേരി തെക്കിനേൻ അന്തരിച്ചു
ആലുവ: ചുണങ്ങംവേലി തെക്കിനേൻ മേരി പൗലോസ് (90) അന്തരിച്ചു. കറുകുറ്റി കിലുക്കൻ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിൽ.
ഭർത്താവ്: പരേതനായ പൗലോസ് തെക്കിനേൻ. മക്കൾ: ആനി (വിയന്ന), വർഗീസ് (ചുണങ്ങംവേലി), കൊച്ചുത്രേസ്യ (മുരിങ്ങൂർ), കുഞ്ഞുമേരി (വടാട്ടുപാറ), റോസിലി (സ്വിറ്റ്സർലൻഡ്), ജോയി (സ്വിറ്റ്സർലൻഡ്), ജെസി (തൃശൂർ), ബാബു (വിയന്ന).
മരുമക്കൾ: ജോസ് തൈലയിൽ (വിയന്ന), റോസിലി കാച്ചപ്പിള്ളി (കൂനമ്മാവ്), മാത്യു നെല്ലിശേരി (മുരിങ്ങൂർ), ജോർജ് വെട്ടുകല്ലുംപുറത്ത് (വടാട്ടുപാറ), മാത്യു വാളിപ്ലാക്കൽ (സ്വിറ്റ്സർലൻഡ്), ആനി പീച്ചാട്ട് (സ്വിറ്റ്സർലൻഡ്), പരേതനായ പോൾ തൈക്കാട്ടിൽ (തൃശൂർ), ഫ്രെനി തെക്കിനിയത്ത് (വിയന്ന).
|
ദീനാമ്മ ജോസഫ് അന്തരിച്ചു
പത്തനംതിട്ട: മടുക്കക്കുഴി പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ദീനാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12.45ന് അഴൂര്‍ ജംഗ്ഷനിലുള്ള വസതിയില്‍ ആരംഭിച്ച് 2.30ന് റാന്നി പെരുനാട്, മാമ്പാറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
പരേത പെരുനാട് കാലായില്‍ കുടുംബാംഗം. മക്കള്‍: റ്റെസമ്മ ജോസ് (പൂഞ്ഞാര്‍), മാത്യു ജോസഫ് (റെയ്ച്ചന്), ലിസമ്മ വര്‍ഗീസ് (ദോഹ), ജിജോ എം. ജോസഫ് (യുകെ).
മരുമക്കള്‍: പി.സി. ജോസ് പെരുമ്പള്ളിക്കുന്നേല്‍ (പൂഞ്ഞാര്‍), റോസമ്മ സെബാസ്റ്റ്യന്‍ ഞാവള്ളില്‍ തൂണുങ്കല്‍ (മംഗലംഡാം), റ്റി.സി. വര്‍ഗീസ് തോട്ടുങ്കര (കോന്നി), ജിറ്റി മാത്യൂസ് തടത്തില്‍ (ചുങ്കപ്പാറ).
പരേതനായ ഫാ. മാത്യു കാലായില്‍ സഹോദരനും ഫാ. ജീതു പെരുമ്പള്ളിക്കുന്നേല്‍ സിഎംഐ കൊച്ചുമകനുമാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട അഴൂര്‍ ജംഗ്ഷനിലുള്ള ഭവനത്തില്‍ കൊണ്ടുവരും.
|
യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്ന യുക്മ ദേശീയ കായികമേള സമാപിച്ചു. കായിക മത്സരങ്ങളിൽ 168 പോയിന്റുമായി മിഡ്ലാൻഡ്സ് റീജൻ തുടർച്ചയായ നാലാം തവണയും ഓവറോൾ ചാന്പ്യന്മാരായി. 128 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജൻ റണ്ണറപ്പ് സ്ഥാനവും 79 പോയിന്റോടെ ഈസ്റ്റ് ആംഗ്ലിയ റീജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അസോസിയേഷൻ തലത്തിൽ 103 പോയിന്റുമായി വാർവിക്ക് ആന്റ് ലമിംഗ്ടൺ മലയാളി അസോസിയേഷൻ (WALMA) ചാന്പ്യൻ അസോസിയേഷൻ ആയപ്പോൾ 93 പോയിന്റുമായി സൊമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 39 പോയിന്റുമായി ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയേൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി റെയ്മോൾ നിഥിരി, സ്പോർട്സ് കോഓർഡിനേറ്റർ സെലീന സജീവ്, റീജനൽ പ്രസിഡന്റുമാരും , നാഷനൽ കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
നാഷനൽ സ്പോർട്സ് കോഓർഡിനേറ്ററും മുൻ ചാന്പ്യന്മാർ ചേർന്ന് ദീപശിഖ തെളിയിച്ചു കൊണ്ട് ആരംഭിച്ച വർണശബളമാ മാർച്ചു പാസ്റ്റിനുശേഷം ദീപശിഖ നാഷനൽ പ്രസിഡന്റ് ഏറ്റുവാങ്ങി.
യുക്മ ന്യൂസ് എഡിറ്റർ സുജു ജോസഫ്, ദേവലാൽ സഹദേവൻ, സൗത്ത് ഈസ്റ്റ് റീജണിന്റെ ട്രഷറർ തേജു മാത്യൂസ് എന്നിവർ ഓഫിസ് കാര്യങ്ങൾ നിർവഹിച്ചു. കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെഫിൻ ടിന്റു തമ്പി (SMCA സോമർസെറ്റ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ഇവ്ലിൻ മേരി ജെയിംസ് (WALMA വാർവിക്ക്), സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സാൻ സജു (CMA കാർഡിഫ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ചിന്മയി പ്രശാന്ത് (WALMA വാർവിക്ക്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേതൻ ദേവരാജ് (CMA ക്രൂവ്), പെൺകുട്ടികളുടെ വിഭാഗത്തിൽ റിയാനാ ജോസഫ് (WALMA, വാർവിക്ക്), സീനിയർ പുരുഷവിഭാഗത്തിൽ ജോ പോൾ സച്ചിൽ (BMA ബാത്ത്), സാവിയോ സിജോ (സർഗ്ഗം സ്റ്റീവനേജ്), വനിതാ വിഭാഗത്തിൽ മീനാക്ഷി രാജേഷ് (LUKA ലൂട്ടൻ), അഡൽറ്റ് പുരുഷ വിഭാഗത്തിൽ സോബിൻ സണ്ണി (CMC ക്രോളി), വനിതാ വിഭാഗത്തിൽ ടിന്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്), സീനിയർ അഡൽറ്റ് പുരുഷവിഭാഗത്തിൽ അരുൺ തോമസ് (SMCA സോമർസെറ്റ്), വനിതാ വിഭാഗത്തിൽ വിദ്യ സുമേഷ് (WALMA വാർവിക്ക്), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ അജിത് മഠത്തിൽ (BMA ബോൾട്ടൻ), വനിതാ വിഭാഗത്തിൽ ബിൻസി ലിനു (KCA റെഡ്ഡിച്ച്), സിന്ധു ജോസഫ് (LUKA ലൂട്ടൻ) എന്നിവർ വ്യക്തിഗത ചാന്പ്യന്മാരായി.
വിജയികൾക്ക് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി ജയകുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
|
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. കാർഡിഫ് മലയാളി അസോസിയേഷൻ 174 പോയിന്റോടെ ഓവറോൾ ചാന്പ്യൻഷിപ് കരസ്ഥമാക്കി.
മലയാളി വെൽഫെയർ അസോസിയേഷൻ ബാരി 98 പോയിന്റുമായി രണ്ടാം സ്ഥാനവും ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ 96 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. ന്യൂപോർട് കേരള കമ്യൂണിറ്റി 22 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തി.
മാർച്ചു ഫാസ്റ്റിന് ശേഷം നടന്ന യോഗത്തിൽ യുക്മയുടെ ദേശീയ ജോയിന്റ് ട്രഷററും ദേശീയ കായികമേള ജനറൽ കൺവീനറുമായ പീറ്റർ താണോലിൽ വെയിൽസ് റീജണൽ കായികമേള ഉദ്ഘാടനം ചെയ്തു.
യുക്മ വെയിൽസ് റീജണൽ പ്രസിഡന്റ് ജോഷി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ കായികമേളക്ക് ആശംസകൾ അറിയിച്ചു. യുക്മ സാംസ്കാരികവേദി കൺവീനർ ബിനോ ആന്റണി യോഗത്തിൽ സന്നിഹിതനായിരുന്നു. ഗീവർഗീസ് മാത്യു സ്വാഗതം പറഞ്ഞു.
റീജണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വെയിൽസ് റീജണൽ കമ്മിറ്റി അംഗങ്ങളായ മാമൻ കടവിൽ, ബെർലി തുടങ്ങിയവർ കായികമേളയ്ക്ക് നേതൃത്വം നൽകി.
വ്യക്തിഗത ചാന്പ്യൻഷിപ്പിൽ കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഐഡൻ പോളി (ബ്രിഡ്ജ്ണ്ട്), അഹൻ പ്രിൻസ് (ബാരി) എന്നിവരും കിഡ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ ആഞ്ജലീന റോസ് ലാലിൻ (ബ്രിഡ്ജ്ണ്ട്) എന്നിവരും വിജയികളായി.
സബ് ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സൻ സാജുവും (കാർഡിഫ്), സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഐറീൻ ബൈജുവും (ബ്രിഡ്ജ്ണ്ട്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജോഷ് ജോബിയും (കാർഡിഫ്), ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫിയ പോളും (കാർഡിഫ്) ചാന്പ്യന്മാരായി.
സീനിയർ പുരുഷ വിഭാഗത്തിൽ ഡിലൻ ജോസഫും (ന്യൂപോർട്), സീനിയർ സ്ത്രീ വിഭാഗത്തിൽ ഇവാന പോളും (കാർഡിഫ്), അഡൽട്സ് പുരുഷ വിഭാഗത്തിൽ ജോബ് ജോണും (കാർഡിഫ്), അഡൽട്സ് സ്ത്രീ വിഭാഗത്തിൽ റിയയും (ബ്രിഡ്ജ്ണ്ട്), സീനിയർ അഡൽട്സ് പുരുഷ വിഭാഗത്തിൽ ഗീവർഗീസ് മാത്യുവും (ബാരി), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ ബിജു പോളും (കാർഡിഫ്) വ്യക്തിഗത ചാന്പ്യഷിപ്പ് കരസ്ഥമാക്കി.
വെയിൽസ് റീജണൽ കായിക മേള വൻ വിജയമാക്കാൻ സഹകരിച്ച കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് രതീഷ് രവി, ബാരി മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടോംബിൾ കണ്ണത്ത്, ന്യൂപോർട് കേരള കമ്യൂണിറ്റി പ്രസിഡന്റ് തോമസുകുട്ടി ജോസഫ്, മെർത്യർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അലൻ പോൾ എന്നിവർക്കും കായികമേള ഉദ്ഘാടനം ചെയ്ത പീറ്റർ താണോലിലിനും എല്ലാവിധ സഹായങ്ങളും നൽകിയ കമ്മിറ്റി അംഗങ്ങൾക്കും കായികമേളയിൽ പങ്കെടുത്ത എല്ലാ കായികതാരങ്ങൾക്കും യുക്മ വെയിൽസ് റീജണൽ വൈസ് പ്രസിഡന്റ് പോളി പുതുശേരി നന്ദി അറിയിച്ചു.
|
മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ സെന്റ് തോമസ് ദ അപ്പോസ്തൽ മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങളുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് റവ. ഫാ. സുനി പടിഞ്ഞാറേക്കര (ഡയറക്ടർ സെന്റ് മേരീസ് ക്നാനായ മിഷൻ, മാഞ്ചസ്റ്റർ) ദിവ്യബലിയും നൊവേനയും അർപ്പിക്കും.
ഇന്നത്തെ ദിവ്യബലിയിലെയും നൊവേനയിലെയും പ്രാർഥനകളിലെ പ്രത്യേക നിയോഗം കാറ്റിക്കിസം, എസ്എംവെെഎം, സിഎംഎൽ & സാവിയോ ഫ്രണ്ട്സ്, സെന്റ് ഫ്രാൻസീസ് അസീസി യൂണിറ്റ്, സെന്റ് ജോസഫ് & സെന്റ് ഹ്യൂഗ്സ് യൂണിറ്റ് എന്നീ സംഘടനകളിലെ പ്രവർത്തകർക്കും കുടുംബ കൂട്ടായ്മകളിലെ കുടുംബങ്ങൾക്കും വേണ്ടിയാണ്.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ ഡയറക്ടർ റവ.ഫാ. വിൻസെന്റ് ചിറ്റിലപ്പിള്ളി മുഖ്യകാർമികനായിരുന്നു.
ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാ മിഷൻ ഡയറക്ടർ ഫാ. സാന്റോ വാഴേപറമ്പിൽ മുഖ്യ കാർമികനാവും. വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപത വികാരി ജനറൽ ഫാ. മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലായിരിക്കും ദിവ്യബലി അർപ്പിക്കുക
പ്രധാന തിരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർ സ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും.
തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.
മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
|
ലെസ്റ്ററിൽ ക്നാനായ സംഗമം സമാപിച്ചു
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല കൊടിയിറക്കം. ലെസ്റ്റർ നഗരത്തിലെ മെഹർ സെന്റർ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് മഹാ കൂട്ടായ്മയ്ക്ക്.
ക്നാനായ സഭയുടെ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനയിൽ ഫാ. സജി എബ്രഹാം, കോച്ചേത്ത്, ഫാ. ബിനോയ് തട്ടാൻ കുന്നേൽ, ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് സന്നിഹിതരായ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനവും കലാപരിപാടികളും വേദിയിൽ അരങ്ങേറി.
|
തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സെന്റ് തോമസ് സീറോമലബാര്‍ ഇടവക. ഇടവക മധ്യസ്ഥനായ തോമാശ്ലീഹായുടെ തിരുനാളിന് ദുക്റാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച (ജൂലൈ മൂന്ന്) ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടിയേറ്റുന്നതോടുകൂടി തുടക്കമാകും.
വെള്ളിയാഴ്ച ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വി. കുര്ബാനയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ച നടക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വാര്‍ഷികസമ്മേളനവും സ്നേഹവിരുന്നും നടക്കും.
പ്രധാനതിരുനാള് ദിനമായ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ പ്രദിക്ഷിണം നടക്കും. തുടര്‍ന്ന് 6.30ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി മലയാളം റാസ കുര്‍ബാന അര്‍പ്പിക്കും.
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയില്‍ ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടക്കും.
|
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ ബാൺസ്ലിയിലെ ഗൊറോത്തി ഹയ്മെൻ സ്റ്റേഡിയത്തിൽ നടന്ന 2025 യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കായിക മത്സരങ്ങളിൽ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ(ഹിമ) 143 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി.
90 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനം നേടിയപ്പോൾ 78 പോയിന്റുമായി ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷനും 57 പോയിന്റുമായി കീത്ലി മലയാളി അസോസിയേഷനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രാവിലെ എട്ട് മുതൽ രജിസ്റ്റർ ചെയ്തവർക്ക് ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്തു. 8.45നു യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ യുക്മ പതാക ഉയർത്തിക്കൊണ്ടു തുടങ്ങിയ കായിക മാമാങ്കം രാത്രി 8.30 വരെ നീണ്ടുനിന്നു.
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി എസ്. മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാൺസ്ലി മേയർ കൗൺസിലർ ഡേവിഡ് ലീച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേയറസ് ആലിസൺ ലീച്ച് കൗൺസിലേഴ്സ് ഹെയ് വാർഡ്, ചെറിഹോം, റേയ്ചൽ പേയ്ലിംഗ് ഹെഡ് ഓഫ് സ്ട്രോംഗർ കമ്യൂണിറ്റീസ് പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റീസ് ഫ്രം ബാർൺസ്സി, നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ,
നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോസ് വർഗീസ്, റീജിയൺ സെക്രട്ടറി അജു തോമസ്, ട്രഷർ ഡോ. ശീതൾ മാർക്ക്, വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജു ഡാനിയൽ, ജിജോ ചുമ്മാർ, ജോയിന്റ് സെക്രട്ടറിമാരായ വിമൽ ജോയ്, ബിജിമോൾ രാജു, ജോയിന്റ് ട്രഷറർ അരുൺ ഡൊമിനിക്,
സ്പോർട്സ് കോഓർഡിനേറ്റർ സുജീഷ് പിള്ള, ആർട്സ് കോഓർഡിനേറ്റർ ആതിര മജ്നു, പിആർഒ ജേക്കബ് കളപ്പുരക്കൽ, വള്ളംകളി കോഓർഡിനേറ്റർ എൽദോ എബ്രഹാം, യുക്മ ന്യൂസ് കോഓർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, യുക്മ ചാരിറ്റി കോർഡിനേറ്റർ റൂബിച്ചൻ എന്നിവരും സന്നിഹിതരായിരുന്നു.
നാഷണൽ കൗൺസിൽ അംഗം ജോസ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച വർണശബളമായ മാർച്ചു പാസ്റ്റിന്റെ സല്യൂട്ട് മേയറും റീജിയണൽ പ്രസിഡന്റും ഏറ്റുവാങ്ങി. 13 അസോസിയേഷനുകളിൽ നിന്നും മുന്നൂറിൽപരം കായിക താരങ്ങൾ പങ്കെടുത്ത കായികമത്സരങ്ങളിൽ റീജിയണിൽ നിന്നുള്ള അനേകം കായിക പ്രേമികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്.
വോളന്റിയേഴ്സിന്റെ ആത്മാർഥമായ സഹകരണം കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങൾ നടത്തികൊണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു.
പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി വിനീഷ് പി. വിജയനും വനിതാ വിഭാഗത്തിൽ നിരഞ്ജന വിനീഷും ഗാബിൻ ഗ്രൈജോയും ചാമ്പ്യന്മാരായി. സ്പോർട്സ് ഡേയോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ സ്കൻതോർപ് മലയാളി അസോസിയഷൻ(എസ്എംഎ) ചാമ്പ്യന്മാരായപ്പോൾ ലീഡ്സ്(ലിമ) രണ്ടാം സ്ഥാനം നേടി.
13 ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരങ്ങൾക്കൊടുവിൽ സമയം അതിക്രമിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് ഫുട്ബോൾ ചാമ്പ്യനെ തെരഞ്ഞെടുത്തത്. കാണികളിൽ ആവേശം ഉണർത്തിയ വടംവലി മത്സരവും നടന്നു.
ഏഴ് ടീമുകൾ പങ്കെടുത്ത കനത്ത മത്സരത്തിനൊടുവിൽ ഷെഫീൽഡ് ജേതാക്കളും ചെസ്റ്റർഫീൽഡ് റണ്ണർ അപ്പുമായി. വിജയികൾക്ക് റീജിയണൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റീജിയണിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വർക്കായിരിക്കും ജൂൺ 28നു ബർമിംഗ്ഹാമിൽ നാഷണൽ സ്പോർട്സിൽ മത്സരിക്കുവാൻ അവസരമുള്ളത്.
ഈ കായിക മാമാങ്കം ഒരു അത്യുജ്വല വിജയമാക്കി തന്ന എല്ലാവരെയും കമ്മിറ്റി അംഗങ്ങൾ നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങൾ ഒരേ യൂണിഫോമിലുള്ള സ്പോർട്സ് ഗിയറിൽ വന്നതും ഒരുമയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി. റീജിയണിലുള്ളവർക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും സൗഹൃദം പുതുക്കുവാനും കഴിഞ്ഞു.
റീജിയണൽ കായിക മത്സരങ്ങളിൽ അന്റോണിയോ ഗ്രോസറീസ്, സെനിത്ത് സോളിസിറ്റേഴ്സ്, ജിയ ട്രാവൽസ്, ജെഎംപി സോഫ്റ്റ്വെയർ, തക്കോലം റസ്റ്റോറന്റ് ഷെഫീൽഡ് എന്നിവർ സ്പോൺസേഴ്സായിരുന്നു.
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൺ കായികമേള മികച്ച വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം, ദേശീയ സമിതിയംഗം ജോസ് വർഗീസ്, പ്രസിഡന്റ് അമ്പിളി മാത്യൂസ്, സെക്രട്ടറി അജു തോമസ് എന്നിവർ നന്ദി അറിയിച്ചു.
|
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുകുന്നു. ശനിയാഴ്ച സ്പെയിനിലെ സെവിയ്യ മേഖലയിൽ 40 ഡിഗ്രി സെൽഷസിനു മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. എൽ ഗ്രനഡോ പട്ടണത്തിൽ 46 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
പോർച്ചുഗൽ, ഇറ്റലി, ക്രൊയേഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബോസ്നിയ ആൻഡ് ഹെർസിഗോവിന, ഹംഗറി, സെർബിയ, സ്ലൊവേനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉഷ്ണതരംഗത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്.
സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ നിരത്തുകൾ തൂത്തു വൃത്തിയാക്കുന്ന ഒരു വനിതാ തൊഴിലാളി മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഒട്ടേറെപ്പേർക്കു സൂര്യാഘാതം ഏറ്റെന്നും ഇതിൽ ഭൂരിഭാഗവും വയോധികർ, കാൻസർ രോഗികൾ, ഭവനരഹിതർ എന്നിവരാണെന്നും അധികൃതർ പറഞ്ഞു. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലും ജനങ്ങൾക്കു സൂര്യാഘാതം ഏറ്റുവെന്നാണു റിപ്പോർട്ട്.
സാധാരണ തണുപ്പുനിറഞ്ഞ കാലാവസ്ഥയുള്ള ബാൾക്കൻ രാജ്യങ്ങളിലടക്കം 40 ഡിഗ്രി സെൽഷസിനടുത്തേക്കു താപനില ഉർന്നിട്ടുണ്ട്. ഗ്രീസിന്റെ അയൽരാജ്യമായ നോർത്ത് മാസിഡോണിയയിൽ വെള്ളിയാഴ്ച 42 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
ലണ്ടനിൽ ഈയാഴ്ച 35 ഡിഗ്രിയിലേക്കു ചൂട് ഉയരുമെന്നാണു മുന്നറിയിപ്പ്.
|
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തിൽ ഇടവക വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
തിരുനാളിനോട് അനുബന്ധിച്ചു വിഥിൻഷോ ഫോറം സെന്ററിൽ നടന്ന ഇടവകദിനം "ഗ്രെഷ്യസ് 2025' ജനപങ്കാളിത്വം കൊണ്ടും പരിപാടികളുടെ മികവിനാലും ശ്രദ്ദേയമായി. ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകൾ വിവിധങ്ങളായ പരിപാടികളുമായി വേദിയിൽ നിറഞ്ഞതോടെ ഏവർക്കും ഓർത്തിരിക്കാൻ സാധിക്കുന്ന നല്ലൊരു സായാഹ്നത്തിനാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.
ഇതിനൊപ്പം വില്യം ഐസക്കും ഡെൽസി നൈനാനും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ ഷോ ഏവർക്കും വിസ്മയ വിരുന്നായി മാറുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ തിരുനാൾ പ്രസുദേന്തിമാരും ഇടവക ജനവും പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിയതോടെ നടന്ന പ്രാർഥനകളെ തുടർന്ന് വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് പ്രദക്ഷിണമായി ഏവരും പള്ളിയിൽ പ്രവേശിച്ചതോടെ പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഇതേതുടർന്ന് കുടുംബയൂണിറ്റുകൾ വഴിയുള്ള കഴുന്ന് പ്രദക്ഷിണങ്ങൾക്ക് തുടക്കമായി.
ദിവ്യബലിയേ തുടർന്ന് 25ാം വിവാഹ വാർഷികം ആഘോഷിക്കുന്ന അലക്സ് വർഗീസ്, സാജുകാവുങ്ങ, ഡോ.ബെൻഡൻ എന്നീ കുടുംബങ്ങളെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
ദിവ്യബലിയെത്തുടർന്ന് നടന്ന ഉത്പന്ന ലേലത്തിൽ ഏവരും സജീവ പങ്കാളിത്തം വഹിച്ചു. ഇന്നുമുതൽ അടുത്ത വെള്ളിയാഴ്ചവരെ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലിയും നൊവേനയും നടക്കും.
തിരുനാളിനോട് അനുബന്ധിച്ചു ഫോറം സെന്ററിൽ നടന്ന കലാസന്ധ്യ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി. ഫാ. ജോസ് കുന്നുംപുറം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 20 വർഷകാലം ഇടവകയിൽ സേവനം ചെയ്ത കൈക്കാരൻമാരെയും സുത്യർഹ സേവനം കാഴ്ചവച്ചവരേയും ചടങ്ങിൽ ആദരിച്ചു. കലാസന്ധ്യയെ തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് പരിപാടികൾ സമാപിച്ചത്.
വിവിധ സന്നദ്ധ സംഘടനകളുടെ സ്റ്റാളുകൾ ഫോറം സെന്ററിൽ പ്രവർത്തിച്ചിരുന്നു. ഇക്കുറി തിരുനാളിന്റെ ഇരുപതാം വാർഷികം കൂടി എത്തിയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. പ്രധാന തിരുനാൾ ജൂലൈ അഞ്ചിന് നടക്കും.
ഇന്നുമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
ഇന്ന് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമികനാവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്ടർ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാർമികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ ഇടവഴിക്കലും കാർമികരാവും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാളായി ആഘോഷിച്ചുവരികയാണ്.
ഒരു പ്രവാസിയായി എത്തിയപ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ ആഘോഷങ്ങൾ എല്ലാം പിന്നീട് മാഞ്ചസ്റ്ററിൽ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്.
മുത്തുക്കുടകളും പോൻവെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിക്കുകയും പിന്നീട്ട് കേമമായി തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത് മാഞ്ചസ്റ്ററിലാണെന്ന് പഴമക്കാർ പറയുന്നു.
മാഞ്ചസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ ഉയർന്നുനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ബാൻഡ് മേളവും എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.
പൊൻവെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ചർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ്കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
|
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന്നവരിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം റിക്കാർഡ് തലത്തിലെത്തിയതായി പുതിയ പഠനം.
റോക്ക്വൂൾ ഫൗണ്ടേഷൻ ബെർലിൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024ൽ യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ 32.1 ശതമാനം പേർക്ക് യൂണിവേഴ്സിറ്റി ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരുന്നു.
2023ൽ ഇത് 30.9 ശതമാനം ആയിരുന്നു. കഴിഞ്ഞ ദശകത്തിലെ തുടർച്ചയായ വർധനയുടെ ഭാഗമായാണ് ഈ റിക്കാർഡ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജർമനിയിൽ, ഇതേ കാലയളവിൽ ഉന്നതവിദ്യാഭ്യാസമുള്ള യൂറോപ്യൻ യൂണിയൻ ഇതര കുടിയേറ്റക്കാരുടെ എണ്ണം 29.4 ശതമാനത്തിൽ നിന്ന് 31.1 ശതമാനമായി ഉയർന്നു.
മറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ, ഉന്നത വിദ്യാഭ്യാസ യോഗ്യത കൈവശമുള്ളവരുടെ ശതമാനം യൂറോപ്യൻ യൂണിയനിലുടനീളം 33.8 ശതമാനത്തിൽ നിന്ന് 35.2 ശതമാനമായും ജർമനിയിൽ 28.6 ശതമാനത്തിൽ നിന്ന് 30.1 ശതമാനമായും വർധിച്ചു.
വിദ്യാഭ്യാസ നിലവാരത്തിലെ ഈ തുടർച്ചയായ വർധനവ്, കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയൻ തൊഴിൽ വിപണികളിലേക്ക് കൊണ്ടുവരുന്ന സാധ്യതകളെ എടുത്തു കാണിക്കുന്നതായി
ആർഎഫ് ബർലിനിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് അനാലിസിസ് ഓഫ് മൈഗ്രേഷന്റെ സഹഡയറക്ടറും മിലാൻ സർവകലാശാലയിലെ പ്രഫസറുമായ ടോമാസോ ഫ്രാറ്റിനി അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തിയാൽ അവർക്ക് യൂറോപ്യൻ യൂണിയനിലുടനീളമുള്ള സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകമാവാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ കുടിയേറ്റക്കാർ ജോലിക്കായി ജർമനിയിലേക്ക് വരുന്നതും ശ്രദ്ധേയമാണ്. 2024ൽ, വിദേശ ജീവനക്കാരുടെ അനുപാതം 16 ശതമാനത്തിൽ കൂടുതലായിരുന്നു. 2010 മുതൽ ഇത് ഇരട്ടിയിലധികമാണ്.
മെഡിക്കൽ പ്രഫഷനുകളിലെ തൊഴിൽ അനുപാതം ഉയർന്ന നിലയിലാണ്. അതായത്, ആറ് ഡോക്ടർമാരിൽ ഒരാൾ വിദേശ പൗരനാണ്.
നൈപുണ്യ കുടിയേറ്റത്തിലെ വെല്ലുവിളികളും ആശങ്കകളും
അതേസമയം, ജർമനിയിലേക്കുള്ള നൈപുണ്യ കുടിയേറ്റം ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ജർമൻ ഭാഷാ പരിജ്ഞാനം പല കുടിയേറ്റക്കാർക്കും ഒരു കടമ്പയാണ്. ഇത് കാരണം, നിരവധി നൈപുണ്യ തൊഴിലാളികൾ ജർമനി വിട്ടുപോകുന്ന പ്രവണതയും കാണുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് റിസർച്ച് (ഐഎബി) നടത്തിയ പഠനം ആശങ്കാജനകമായ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
മറ്റ് രാജ്യങ്ങൾ സാമ്പത്തികമായി വിജയിച്ച വിദേശികൾക്ക് കൂടുതൽ ആകർഷകമാണെന്നും, നാലിൽ ഒരാൾ ജർമനി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഈ പഠനം പറയുന്നു.
ജർമനിയിൽ ഏകദേശം 16.8 ദശലക്ഷം വിദേശികള്‍ താമസിക്കുന്നുണ്ട്. ഇവരെ ഒന്നാം തലമുറ കുടിയേറ്റക്കാരായി കണക്കാക്കുന്നു, ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 20 ശതമാനം ആണ്.
ജർമനിയിൽ 2023ൽ 1,933,000 പേർ കുടിയേറുകയും 12,70,000 പേർ തിരികെ പോകുകയും ചെയ്തതിലൂടെ 663,000 പേരുടെ മൊത്തം കുടിയേറ്റമുണ്ടായി. ജോലി, കുടുംബ പുനരേകീകരണം, പലായനം എന്നിവയാണ് കുടിയേറ്റത്തിനുള്ള പ്രധാന കാരണങ്ങൾ.
എന്നിരുന്നാലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ജർമനിയിലേക്കുള്ള മൊത്തം കുടിയേറ്റം കുത്തനെ കുറഞ്ഞു. 2022ൽ ഇത് 9,81,552 ആയിരുന്നു, എന്നാൽ 2024ൽ 36,954 ആളുകളുടെ കുറവുണ്ടായി.
|
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം നാലിന് നടന്ന കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.
ദേവാലയത്തിലെ കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു.
ലദീഞ്ഞ്, നൊവേന തുടങ്ങിയ ശുശ്രൂഷകളെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി പിന്റോ, ലീബ ചിറയത്ത് കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഫാ. ഇഗ്നേഷ്യസ് കൊടിയേറ്റിയത്.
യൂത്ത് കൊയറിന്റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
|
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്കോട്ട്ലൻഡിലെ എഡിൻബോറോയിൽ നടന്നു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു.
കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്കോട്ട്ലൻഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ. എഡിൻബോറോയിലെ സെന്റ് കാതറിൻ ചർച്ച് ഹാളിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഐഒസി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികൾക്ക് ചുമതല ഏൽപ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയർ മാത്യൂസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു "ഇന്ത്യ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം രചനകളുടെ വൈവിധ്യം കൊണ്ടും മത്സരാർഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
23 കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനദാനം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മിഥുൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കുമുള്ള സ്പെഷ്യൽ അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങിൽ നല്കപ്പെട്ടു.
ഇന്ത്യയുടെ സംസ്കാരവും വൈവിദ്യങ്ങളിലെ ഏകത്വം പോലുള്ള ആശയങ്ങളുടെ മഹത്വങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിനൊപ്പം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഘോഷിച്ചു.
അദ്ദേഹത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൂത്ത് മണ്ഡല തലത്തിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് ചുക്കാൻ പിടിച്ച ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, ഷിജോ മാത്യു എന്നിവരെ പ്രവർത്തകർ അഭിനന്ദിച്ചു.
സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് നന്ദി അറിയിച്ചുകൊണ്ട് ആര്യാടൻ ഷൗക്കത്ത് നൽകിയ അഭിനന്ദന സന്ദേശം എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് സ്കോട്ട്ലൻഡ് യൂണിറ്റ് തയാറാക്കിയ ഹ്രസ്വ വിഡിയോ സദസിന് മുൻപാകെ പ്രദർശിപ്പിച്ചു.
സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി, നാഷണൽ കമ്മിറ്റി അംഗംഷോബിൻ സാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്. സിഗരറ്റ് പുകയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഇനി മുതൽ ഫ്രാൻസിലെ ബീച്ചുകൾ, പൊതു പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, ലൈബ്രറികൾ, നീന്തൽ കുളങ്ങൾ, സ്കൂൾ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർ 700 യൂറോ പിഴയൊടുക്കണം.
സിഗരറ്റ് പുകയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഫ്രാൻസിൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിന് ഒരു ആഴ്ച മുമ്പ് ഈ നിയമം ഏർപ്പെടുത്തുന്നത്.
എന്നിരുന്നാലും ബാറുകളുടെയും റസ്റ്റോറന്റുകളുടെയും ടെറസുകളിലും മറ്റും പുകവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
|
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്നും സാഹോദര്യത്തിലുറച്ച സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കണമെന്നും ഇവയൊക്കെയാണ് യഥാർഥ അജപാലകരുടെ ലക്ഷണങ്ങളെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
യേശുവിന്റെ തിരുഹൃദയ തിരുനാളിനോടും പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടുമനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ ലോകമെമ്പാടുമുള്ള വൈദികരെ അഭിസംബോധന ചെയ്ത് അവർക്കു പ്രാർഥനകളും ആശംസകളും നേർന്നു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
ഈ ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരാകുവാനും പ്രാർഥനയിലും ക്ഷമയിലും പാവങ്ങളോടും കുടുംബങ്ങളോടുള്ള സാമീപ്യത്തിലും സത്യമന്വേഷിക്കുന്ന യുവജനങ്ങളോടുള്ള അടുപ്പത്തിലും ആയിരിക്കുവാൻ വൈദികർക്കു സാധിക്കട്ടെയെന്ന് ആശംസിച്ച മാർപാപ്പ, വിശുദ്ധനായ ഒരു വൈദികൻ തനിക്കുചുറ്റുമുള്ളവയെയെല്ലാം വിശുദ്ധമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സ്നേഹത്താൽ മുറിയപ്പെട്ട യേശുവിന്റെ ഹൃദയത്തിലാണ് പൗരോഹിത്യത്തിന്റെ ഏകത മനസിലാക്കുവാൻ സാധിക്കുകയെന്നു പറഞ്ഞ മാർപാപ്പ, നല്ല ഇടയന്റെ മാതൃകയിലേക്ക് നമ്മെ പരിവർത്തനം ചെയ്യുന്നതും കാരുണ്യത്താൽ ജ്വലിക്കുന്ന യേശുവിന്റെ ഹൃദയം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
നൈമിഷികമായ വികാരങ്ങൾക്കപ്പുറം യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ വൈദികർക്കാകണം. “വിശാലവും അടിത്തട്ടില്ലാത്തതുമായ ഒരു വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെയാണ് പൗരോഹിത്യമെന്ന കൃപയുടെ സ്വീകരണത്തെ അനുസ്മരിക്കേണ്ടത്” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു.
വൈദികർ വിശ്വാസം സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇടയനിർദേശങ്ങൾ നൽകണം. കർത്താവ് നമുക്കു നൽകിയ ഈ കൃപയെ എപ്പോഴും ഓർക്കണം. അപ്രകാരം മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂ. കുടുംബങ്ങളിലും സഭാസമൂഹങ്ങളിലും പോലും പിരിമുറുക്കങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്ക് വലിയ കടമയുണ്ട്.
പൗരോഹിത്യ സാഹോദര്യം പുരോഹിതന്മാരുടെ പൊതുവായ യാത്രയുടെ സവിശേഷതയാകുമ്പോൾ അത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. അതിനാൽ കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല; മറിച്ച്, പരിവർത്തനത്തിനായി തുറവിയുള്ളതും നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ തയാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും മാർപാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ 32 ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണത്തിലും മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ദൈവത്തോട് അനുദിനം കൂടുതൽ അടുക്കണമെന്നും ദൈവസ്നേഹത്താൽ രൂപാന്തരപ്പെടണമെന്നും നവവൈദികരെ മാർപാപ്പ ഓർമിപ്പിച്ചു.
|
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
2022 2025 കാലയളവിൽ ദേശീയ കായികമേള കോഓർഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിർവഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർനിയമനം.
സാമൂഹിക, സാംസ്കാരിക, കലാകായിക രംഗങ്ങളിലെ തന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികൾക്ക് സുപരിചിതയാണ് സലീന. മനോജ് കുമാർ പിള്ള പ്രസിഡന്റായിരുന്ന 2019 2022 കാലയളവിൽ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്.
യുക്മ കായികമേള ആരംഭിച്ച കാലം മുതൽ റീജിയണൽ, ദേശീയ തലങ്ങളിൽ വനിത വിഭാഗത്തിലെ സ്ഥിരം ചാമ്പ്യൻ കൂടിയാണ് സലീന. സ്കൂൾ, കോളജ് പഠനകാലത്ത് ഒരു മികച്ച കായികതാരമെന്ന് പേരെടുത്ത സലീന വോളിബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
യുക്മയെ ഒരു കുടുംബം പോലെ കാണുന്ന സലീന യുക്മ പ്രോഗ്രാമുകളിലെ ഒരു നിറ സാന്നിദ്ധ്യമാണ്. യുകെ കെസിഎയുടെ വനിത വിഭാഗമായ യുകെകെസിഡബ്ല്യുഎഫ് പ്രസിഡന്റ് കൂടിയാണ് സലീന.
ലണ്ടനിലെ എഡ്മണ്ടൺ മലയാളി അസോസിയേഷനിലെ സജീവാംഗമാണ് സലീന. നോർത്ത് മിഡിൽസെക്സ് എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ സീനിയർ നഴ്സായി ജോലി ചെയ്യുകയാണ് സലീന.
ഭർത്താവ് സജീവ് തോമസ്, വിദ്യാർഥികളായ മക്കൾ ശ്രേയ, ടോണി എന്നിവരുടെ ഉറച്ച പിന്തുണയും സഹായവും സലീനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജമേകുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
|
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടറായി യുക്മ മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയെ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
2019 മുതൽ യുക്മ യൂത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗ് സെഷനുകൾ, വർക്ക് ഷോപ്പുകൾ, വിദ്യാഭ്യാസ അവബോധ സെമിനാറുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി വരുന്ന ബിജുവിന്റെ പരിചയ സമ്പത്തും സംഘാടക മികവും പുതിയ ചുമതലയിൽ കൂടുതൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ അദ്ദേഹത്തിനെ പ്രാപ്തനാക്കുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
2022 2025 കാലയളവിൽ യുക്മ ദേശീയ പ്രസിഡന്റായി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ഡോ. ബിജു യുക്മയെ യുകെ മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യതയുള്ള ഒരു സംഘടനയാക്കി മാറ്റി. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ്, റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിജു യുക്മയുടെ തുടക്കം മുതൽ സന്തതസഹചാരിയാണ്.
ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷനിലെ (ജിഎംഎ) സജീവാംഗമായ ബിജു അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബർമിംഗ്ഹാം എൻഎച്ച്എസിൽ കൺസട്ടന്റ് അനസ്ത്തിറ്റിസ്റ്റ് ആൻഡ് ഡയറക്ടർ ഓഫ് ക്രിട്ടിക്കൽ കെയറായി വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതം നയിക്കുന്ന ഡോ. ബിജു, സാമൂഹിക സേവന രംഗത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്.
2022ൽ ലണ്ടനിൽ നടന്ന ലോക കേരളസഭ യൂറോപ്പ് റീജിയണൽ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി കേരള ഗവൺമെന്റ് അദ്ദേഹത്തെ നിയമിച്ചു. 2024 ജൂണിൽ തിരുവനന്തപുരത്ത് നടന്ന നാലാമത് ലോക കേരളസഭയിൽ പങ്കെടുക്കുവാൻ കേരള ഗവൺമെന്റ് അദ്ദേഹത്തെ തെരഞ്ഞെടുത്തു.
യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ഡോ. ബിജു, യുകെയിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രോജക്ടുകളിൽ നേതൃത്വം വഹിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
2018 ലെ പ്രളയ ദുരന്തത്തിന് ഇരയായി വീട് നഷ്ടപ്പെട്ടവർക്ക് യുക്മ ജിഎംഎയുടെ സഹകരണത്തോടെ നിർമിച്ച് നൽകിയ വീടുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയതുൾപ്പടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
ശ്രീനാരായണ ധർമ പരിപാലന സംഘത്തിന്റെ ആശയങ്ങൾക്ക് അനുസൃതമായി രൂപം കൊണ്ട ‘സേവനം യുകെ’ യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ഡോ. ബിജു, സംഘടനയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളുടെ പ്രചരണാർഥം വൂൾവർഹാംപ്റ്റണിൽ ആരംഭിച്ച ശിവഗിരി ആശ്രമം സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്ക് ഡോ. ബിജു വഹിച്ചിട്ടുണ്ട്.
സൗത്ത് വെസ്റ്റിലെ ഗ്ളോസ്റ്റർഷയറിൽ താമസിക്കുന്ന ഡോ. ബിജുവിന്റെ ഭാര്യ ഡോ. മായ, മക്കൾ ഡോ. അപർണ, മെഡിക്കൽ വിദ്യാർഥികളായ ലക്ഷ്മി, ഹൃഷികേശ് എന്നിവർ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി അദ്ദേഹത്തോടൊപ്പമുണ്ട്.
|
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികൾ ശനിയാഴ്ച കെറ്ററിംഗിൽ ഒത്തുചേരുന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ പരിപാടി ഉദ്ഘാടനം ചെയ്യും.
ഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. ചങ്ങനാശേരിയുമായി ബന്ധമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.
മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന നാടൻ തനിമയാർന്ന കേരള വിഭവങ്ങളടങ്ങിയ "Pappaya Restaurant Kettering' കേരള ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കും.
ഈ സ്നേഹ സംഗമത്തിൽ ഇനിയും പങ്കെടുക്കാനാഗ്രഹിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫോം: https://forms.gle/3yWxGhtEBaEcYmCt7
|
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെത്തി. ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ എത്തിയ മാർ റാഫേൽ തട്ടിലിനെ കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ബൊക്കെ നൽകി സ്വീകരിച്ചു.
മാർ റാഫേൽ തട്ടിലിനൊപ്പം സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിയും ഉണ്ടായിരുന്നു. കൊളോണിലെ സീറോമലബാർ സമൂഹത്തിന്റെ മധ്യസ്ഥയായ ദൈവമാതാവിന്റെയും തോമാ ശ്ലീഹായുടെയും തിരുനാളിന് മുഖ്യകാർമികത്വം വഹിക്കാനാണ് അദ്ദേഹമെത്തിയത്. 28, 29 തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് തിരുനാൾ നടക്കുന്നത്.
ഇത്തവണത്തെ തിരുനാൾ പ്രസുദേന്തി പിന്റോ ചിറയത്ത്, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ആന്റു സഖറിയ, കമ്മിറ്റി സെക്രട്ടറി ഹാനോ തോമസ് മൂർ എന്നിവരും മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
|
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിമൂന്നാമത്തെ തിരുനാളിനും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
55 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാള്‍ ആഘോഷ പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളിൽ (ജൂണ്‍ 28, 29) കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിൽ നടക്കും.
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം 22ന് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയില്‍കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്ച്ച്ബഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
കൊളോണ്‍ ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി. തിരുനാളില്‍ പങ്കെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലും സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിലും വ്യാഴാഴ്ച ജര്‍മനിയില്‍ എത്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ മലയാളി സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സീറോമലബാര്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.
|
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്ററിൽ ദീപശിഖ തെളിയും. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ യുക്മ ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും.
യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗീസ്, വർഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ. ബിജു പെരിങ്ങത്തറ,
സ്പോർട്സ് കോഓർഡിനേറ്റർ സലീന സജീവ്, യുക്മ ദേശീയ സമിതി അംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗീസ്, ജോർജ് തോമസ്, രാജേഷ് രാജ്, സുരേന്ദ്രൻ ആരക്കോട്ട്, ജയ്സൺ ചാക്കോച്ചൻ, ബെന്നി അഗസ്റ്റിൻ റീജിയണൽ പ്രസിസന്റുമാരായ ഷാജി വരാക്കുടി, അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, ജോഷി തോമസ് എന്നിവരും മറ്റ് റീജിയണൽ ഭാരവാഹികളും പങ്കെടുക്കും.
യുക്മ നേതാക്കളായ മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, ടിറ്റോ തോമസ്, ഡിക്സ് ജോർജ്, സാജൻ സത്യൻ, സുജു ജോസഫ്, അബ്രാഹം പൊന്നുംപുരയിടം, ലീനുമോൾ ചാക്കോ, ലിറ്റി ജിജോ തുടങ്ങിയവർ ദേശീയ കായികമേളയ്ക്ക് നേതൃത്വം നൽകും.
റീജിയണൽ കായികമേളകളിൽ വിജയികളായ മുഴുവൻ കായികതാരങ്ങളും ദേശീയ കായികമേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. യുകെയിലെ മുഴുവൻ മലയാളി കായിക പ്രേമികളെയും കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കായികമേള വേദിയുടെ വിലാസം: Windley Leisure Centre Clifton Road Sutton Coldfield Birmingham. B73 6EB.
|
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്ത് ക്യൂൻ അലക്സാണ്ട്ര ആശുപത്രിയിൽ നഴ്സും പോർട്സ്മൗത്ത് മലയാളി കമ്യൂണിറ്റി അംഗവുമായിരുന്ന രഞ്ജിത നായരെ യുക്മ അനുസ്മരിച്ചു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കായികമേളയോടനുബന്ധിച്ച് പോർട്സ്മൗത്ത് മൗണ്ട്ബാറ്റൺ സെന്ററിൽ നടന്ന അനുസ്മരണ യോഗത്തിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, സ്ഥാപക പ്രസിഡന്റ് വർഗീസ് ജോൺ,
റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ് സനോജ് ജോസ്, ശാരിക അമ്പിളി, ജോയിന്റ് സെക്രട്ടറി ഡാഫ്നി എൽദോസ്, പിആർഒ എറിക്സൺ ജോസഫ്,
കോഓർഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര, ബെർവിൻ ബാബു, മുൻ ദേശീയ ജോയിന്റ് ട്രെഷറർ എബ്രഹാം പൊന്നുംപുരയിടം, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം തുടങ്ങിയവരും പോർട്സ്മൗത്ത് മലയാളീ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി. ആനന്ദവിലാസ്, എൽദോസ് മാത്യു, മധു മാമ്മൻ, റിച്ചാർഡ് തുടങ്ങിയവരും നേതൃത്വം നൽകി.
യുക്മ ദേശീയ സമിതിക്കുവേണ്ടി ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം അനുശോചനപ്രമേയം വായിച്ചു. ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് പോര്ടസ്മൗത്ത് മലയാളി സമൂഹത്തിൽ വളരെയേറെ ഹൃദയബന്ധങ്ങൾ സമ്പാദിച്ച രഞ്ജിതയുടെ അപ്രതീക്ഷിത വേർപാട് പോര്ടസ്മൗത്ത് മലയാളി സമൂഹത്തിനു തീരാനഷ്ടമാണെന്ന് അനുസ്മരിച്ചു.
|
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സ്പോർട്സ് മീറ്റിൽ ആതിഥേയരായ മാപ്പ് പോർട്സ്മൗത്ത് 287 പോയിന്റ് നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കിയപ്പോൾ 106 പോയിന്റോടുകൂടി ക്രോളി മലയാളി കമ്യൂണിറ്റി റണേഴ്സ് അപ് ട്രോഫിയും സ്വന്തമാക്കി.
54 പോയിന്റ് നേടിയ ഹേവാർഡ്സ് ഹീത് യുണൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത് എത്തി. രാവിലെ ഒന്‍പതിന് രജിസ്ട്രേഷനോടുകൂടി കായിക മാമാങ്കം ആരംഭിക്കുകയും തുടർന്ന് കായിക താരങ്ങളുടെ മാർച്ച്പാസ്റ്റ് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റ് ജിപ്സൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തപ്പോൾ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം മുഖ്യാതിഥിയായി. ആതിഥേയ അസോസിയേഷനായ മാപ്പ് അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് കായികമേളയുടെ ശ്രദ്ധ കേന്ദ്രമായി മാറുകയുണ്ടായി.
റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നായി 200ൽപരം കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചപ്പോൾ കിഡ്സ് വിഭാഗത്തിൽ അലോണ ജോസഫ്, പ്രാണിത് പ്രശാന്ത് എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായപ്പോൾ സബ്ജൂനിയർ വിഭാഗത്തിൽ സാറ പുന്നൂസ്, ഓസ്റ്റിൻ മാർട്ടിൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ പാർവതി ആർ നായർ, ഷോൺ സെജേൽ എന്നിവരും ചാമ്പ്യന്മാരായി.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സീനിയർ വിഭാഗത്തിൽ സാന്ദ്ര ഡെന്നിസും നോയൽ സജീയും അഡൽസിൽ സുമിമോൾ മാത്യു, സംഗീത് സജി എന്നിവരുംചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കി. പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു സീനിയർ അഡൽറ്റ് വിഭാഗത്തിൽ മേൽ ബൈജുവും റോബിൻ സെബാസ്റ്റിനും സൂപ്പർ സീനിയർ വിഭാഗത്തിൽ മിനി സിബിയും സജി തോമസും ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയത്
വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയും റീജിയണൽ പ്രസിഡൻറ് ജിപ്സൺ തോമസ് റണേഴ്സ് അപ് ട്രോഫിയും സമ്മാനിച്ചപ്പോൾ ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട് റീജണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ് സനോജ് ജോസ്, ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു തുടങ്ങിയവരും വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു
ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, റീജിണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റുമാരായ സനോജ് ജോസ്, ശാരിക അമ്പിളി ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഓർഡിനേറ്റർ ബെർവിൻ ബാബു റീജിയണൽ കോഓർഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര പിആർഒ എറിക്സൺ ജോസഫ് തുടങ്ങിയവരും വിവിധ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി. ആനന്ദവിലാസ്, എൽദോസ് മാത്യു, മധു മാമ്മൻ, റിച്ചാർഡ്, മാൽകം പുന്നൂസ്, ലീന റോണി, ശൈലജ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കായികമേള എല്ലാ അർഥത്തിലും മികവുറ്റതായിരുന്നു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായിക വൻപിച്ച വിജയമാക്കിത്തീർത്ത കായിക താരങ്ങൾക്കും മറ്റെല്ലാവർക്കു റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, പ്രസിഡന്റ് ജിപ്സൻ തോമസ്, സെക്രട്ടറി സാംസൺ പോൾ എന്നിവർ നന്ദി അറിയിച്ചു.
|
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ ബെഡ്ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടക്കും. പ്രവാസി കേരള കോൺഗ്രസ് എം യുകെ ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിക്കും.
യുകെ ഘടകം പ്രസിഡന്റ് മാനുവൽ മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുകെ മുൻ ഘടകം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളാവും.
യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷനൽ ഭാരവാഹികളും സീനിയർ നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജോജി വർഗീസ്, ഡാന്റോ പോൾ, അനീഷ് ജോർജ്, റീജണൽ പ്രസിഡന്റുമാരും നാഷണൽ ഭാരവാഹികളുമായ റോബിൻ വർഗീസ് ചിറത്തലക്കൽ, ജോഷി സിറിയക്, ജോമോൻ ചക്കുംകുഴിയിൽ,
നാഷണൽ ഭാരവാഹികളായ പി. കെ. രാജുമോൻ പാല കുഴുപ്പിൽ, ജോമോൻ കുന്നേൽ, മാത്യു പുല്ലന്താനി, സോണി ചങ്ങൻക്കേരി, ജിസിൻ വർഗീസ്, ആകാശ് ഫിലിപ്പ് കൈതാരം, അജോ സിബി ഒറ്റലാങ്കൽ, ഷിന്റോജ് ചേലത്തടം ടോണി സെബാസ്റ്റ്യൻ, ജീത്തു പൂഴികുന്നേൽ, എബി കുന്നത്ത്, സോജി തോമസ്, മൈക്കിൾ ജോബ് തുടങ്ങിയവർ പ്രസംഗിക്കും.
പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തും. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
നേരത്തെ, യുകെയിലെ ചങ്ങനാശേരി സംഗമത്തിൽ പങ്കെടുക്കുവാൻ ലണ്ടനിൽ എത്തിയ ജോബ് മൈക്കിളിന് യുകെയിലെ ചങ്ങനാശേരി സംഗമം കോഓർഡിനേറ്റഴ്സും പ്രവാസി കേരള കോൺഗ്രസ് എം പ്രതിനിധികളും ചേർന്ന് ഹീത്രൂ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
|
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന് നടക്കും. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക് അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർഥാടനം ജൂലൈ 26ന് രാവിലെ ഒന്‍പതിന് അടിവാരത്ത് ആരംഭിക്കും.
അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ .ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അടിവാരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സന്തോഷ് തോമസ്, ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. റജി കുര്യൻ, അയർലൻഡ് സീറോമലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമങ്ങൾക്കും സഹകാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്. തീർഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്.
ഡോ. സനൽ ജോർജ് +447425066511 ( ബെൽഫാസ്റ്റ് റീജണൽ കമ്മിറ്റി), റോണി ജോർജ് 0894090600 (ഗോൾവെ റീജിണൽ കമ്മിറ്റി ), പുന്നമട ജോർജുകുട്ടി 0870566531 (കോർക്ക് റീജണൽ കമ്മിറ്റി), സിബി സെബാസ്റ്റ്യൻ +353894433676 (ഡബ്ലിൻ റീജണൽ കമ്മിറ്റി) എന്നിവരെയോ പാരീഷ്/പിതൃവേദി/സെൻട്രൽ/സഭായോഗം കമ്മിറ്റി നേതൃത്വത്തെയോ തീർഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് 40 ദിവസം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്ത ക്രോഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.
|
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയർ അവാർഡിന് അയർലൻഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാളം’ അർഹമായി.
കൗൺസിലിന്റെ കീഴിലുള്ള സംഘടനകളിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് കരസ്ഥമാക്കിയത്.
കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ മലയാളിയായ മേയർ ബേബി പേരെപ്പാടനിൽ നിന്നും സംഘടനാ ഭാരവാഹികൾ അവാർഡ് സ്വീകരിച്ചു.
മലയാളത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്ന എല്ലാവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യക്തിഗത വിഭാഗത്തിൽ മലയാളത്തിന്റെ ഭാരവാഹി കൂടിയായ അജിത്ത് കേശവൻ അവാർഡ് കരസ്ഥമാക്കി.
|
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മത്സരം റെഡിച്ചിൽ സംഘടിപ്പിച്ചു. രാവിലെ നടന്ന കായിക മേളയുടെ ഫ്ലാഗ് ഓഫ് റെഡിച്ച് മേയർ ജോആൻ കെയ്നും യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടവും ചേർന്ന് നിർവഹിച്ചു.
കായിക മേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ നിർവഹിച്ചു. യോഗത്തിൽ റീജയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു.
നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, വള്ളം കളി കോഓർഡിനേറ്റർ ഡിക്സ് ജോർജ്, മിഡ്ലാൻഡ്സിൽ നിന്നുള്ള നാഷണൽ കമ്മിറ്റിയംഗം ജോർജ് തോമസ്, സ്പോർട്സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ എന്നിവർ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്നു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ രാജപ്പൻ വർഗീസ്, അരുൺ ജോർജ്, രേവതി അഭിഷേക്, രാജീവ് ജോൺ, സനൽ ജോസ്, ബെറ്റ്സ്, അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലത്തെ സെഷൻ കഴിഞ്ഞപ്പോൾ വാൽമ വാർവിക്ക് കെസിഎ റെഡിച്ചിനേക്കാൾ പോയിന്റ് നിലയിൽ പിന്നിലായിരുന്നു. എന്നാൽ റിലേ ഫലങ്ങൾ വന്നപ്പോൾ വാൽമ വാർവിക് പോയിന്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു.
ഒടുവിൽ അവസാന ഇനമായ ലോംഗ് ജംപിൽ വാൽമയുടെ സെക്രട്ടറി ജോസ് പാറയ്ക്കൽ നടത്തിയ മിന്നും പ്രകടനമായിരുന്നു വാൽമയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക നിമിഷത്തിലേക്ക് നയിച്ചത്.
വാർവിക് & ലെമിംഗ്ടൺ അസോസിയേഷൻ(വാൽമ) വാർവിക് 211 പോയിന്റോടെ ഒന്നാം സ്ഥാനവും കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ) റെഡിച്ച് 193 പോയിന്റോടെ രണ്ടാം സ്ഥാനവും അമ്മ മലയാളം മാൻസ് ഫീൽഡ് 80 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കായികമേളയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വാൽമ വാർവിക് കെസിഎ റെഡിച്ച് അമ്മ മലയാളം മാൻസ് ഫീൽഡ് എന്നിവർക്കുള്ള ട്രോഫിയും മത്സര വിജയികൾക്കുള്ള സമ്മാനദാനവും യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു.
കായിക മേള വിജയമാക്കിയതിന് എല്ലാവർക്കും ദേശീയ സമിതിയംഗം ജോർജ് തോമസ്, പ്രസിഡന്റ് ജോബി പുതുകുളങ്ങര, സെക്രട്ടറി ലൂയിസ് മേനാച്ചേരി എന്നിവർ നന്ദി അറിയിച്ചു.
|
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച സ്കൂളില്‍ പോയി മടങ്ങി വന്ന റൂഫസ് പനിയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നു.
തുടർന്ന് ശരീരത്തില്‍ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ 2.30ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്ത് മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശികളായ കുര്യന് വര്‍ഗീസും സിസ്റ്റർ ഷിജി തോമസുമാണ് മാതാപിതാക്കൾ. ഏക സഹോദരന് സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും യുകെയിൽ എത്തിയത്. കവന്‍ട്രി വര്‍ഷിപ്പ് സെന്ററിലെ അംഗങ്ങളും ബന്ധുക്കളും ഉടനെത്തും. സംസ്കാരം പിന്നീട്.
|
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയുടെ (ജോപ്പൻ 22) മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മ്യൂണിക് ഇന്ത്യൻ കോൺസുലേറ്റ്, കേന്ദ്ര കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ,
കേരള സഹകരണമന്ത്രി വി.എൻ. വാസവൻ, കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, രാജ്യസഭ എംപി ജോസ് കെ.മാണി, നോർക്ക റൂട്ട്സ്, ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപ്പെടൽ സംഭവത്തിൽ ഉണ്ടായിട്ടുണ്ട്.
ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അമൽ റോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്.
മരണ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. ജീവനൊടുക്കിയതാണെന്നാണ് സൂചന. മാതാവ് ബിന്ദു റോയി. ഒരു സഹോദരിയുണ്ട്.
|
ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജിന്സണ്(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി. ജിൻസണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ്.
ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠനവിസ ലഭിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6.30ന് മലയാളി വിദ്യാർഥികളുടെ സംഘത്തോടൊപ്പം ബർലിനിലെ വൈസൻസീയിൽ കുളിക്കാൻ ഇറങ്ങിയ ആഷിൻ നീന്തുന്നതിനിടെ കുഴഞ്ഞുപോയി വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.
ഉടൻതന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി പ്രഥമശുശ്രൂഷയും സിപിആറും നൽകി. ഗുരുതരാവസ്ഥയിലായിരുന്ന ആഷിനെ എയർ ആംബുലൻസിൽ ബർലിനിലെ ചാരിറ്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആഷിൻ മരണത്തിന് കീഴടങ്ങി. ഒരു സഹോദരിയുണ്ട്. ബർലിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ, കേരള വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ തുടങ്ങിയവർ സംഭവത്തിൽ ഇടപ്പെട്ടു.
|
മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ
കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയാണ് (ജോപ്പൻ 22) മരിച്ചത്.
തിങ്കളാഴ്ച അർധരാത്രിയാണ് അമൽ മരിച്ചെന്ന് വിവരം ഏജൻസി അധികൃതർ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ കോളജ് അധികൃതരെയും ഏജൻസിയെയും ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് വീട്ടുകാർ ഏറ്റുമാനൂർ പോലീസിനെ സമീപിച്ചു. ഇവർ ജർമൻ പോലീസിനെ ബന്ധപ്പെട്ടപ്പോൾ അമൽ ജീവനൊടുക്കിയതായിയാണ് പ്രാഥമിക നിഗമനമെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നുമാണ് അറിയാൻ സാധിച്ചത്.
|
അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി
പാരീസ്: ഫ്രാൻസിലെ 83600 ഫ്രെജസിലെ തീയറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡി ലാ മെറിൽ, 83 ബിഡി ഡി ലാ മെറിൽ നടന്ന അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി.
"ഡാൻസ മുണ്ടിയൽ ഇന്റർനാഷണൽ ഡാൻസ് കോമ്പറ്റീഷൻ' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന അഭിമാനകരമായ പരിപാടിയിലാണ് ആൻഡ്രിയ അബി അത്ഭുത ബാലികയായി മാറിയത്. ലോകമെമ്പാടുമുള്ള യുവനർത്തകരെ ഒരുമിച്ചുകൂട്ടി പ്രകടനത്തിലും കലാപരമായും മികവ് ആഘോഷിക്കുന്ന മത്സരമാണിത്.
2017 മാർച്ച് 27ന് ജനിച്ച് ചെക്ക് റിപ്പബ്ലിക്കിലെ ഒലോമൗക്കിൽ താമസിക്കുന്ന ആൻഡ്രിയ അബി 79 വയസ് പ്രായമുള്ള വിഭാഗത്തിൽ "ഐലൻഡ്', "കുംഗ് ഫു പ്രാക്ടീസ്' എന്നീ രണ്ട് ബാലെ അധിഷ്ഠിത ഗ്രൂപ്പ് നൃത്തങ്ങളിൽ തന്റെ ഗ്രൂപ്പിലെ മറ്റ് ഒമ്പത്കുട്ടികൾക്കൊപ്പമാണ് ആൻഡ്രിയ അബി എല്ലാവരുടെയും പ്രശംസ നേടിയെടുത്തത്.
2025 മാർച്ച് ഏഴിന് ജർമനിയിലെ സെൽബിലെ റോസെന്താൽ തിയറ്ററിൽ നടന്ന അന്താരാഷ്ട്ര നൃത്ത മത്സരത്തിൽ മത്സരിച്ചതിനും ചെക്ക് റിപ്പബ്ലിക്കിലുടനീളം നിരവധി മത്സരങ്ങളിൽ വിജയിച്ചതിനും ശേഷമാണ് അവർ ഈ അന്താരാഷ്ട്ര വേദിയിലേക്ക് യോഗ്യത നേടിയത്.
3.5 വയസുമുതൽ ആൻഡ്രിയ ബാലെ പഠിക്കുന്നുണ്ട്. ഇപ്പോൾ zuszerotin എന്ന സ്ഥാപനത്തിന്റെ കീഴിൽ എസ്കെ ഡാൻസിൽ പരിശീലനം നടത്തുന്നു. ഒലോമൗക്കിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഡോ. എബി ചെറുവത്തൂർ പൗലോസിന്റെയും ഗിഫ്റ്റി ജേക്കബിന്റെയും മകളാണ് അവർ.
|
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയഫിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ധ്യാനത്തിന് തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണത്തിൽ നേതൃത്വം നൽകി.
നാല് ദിവസങ്ങളിലായി താമസിച്ചു നടത്തപ്പെട്ട ധ്യാനത്തിൽ 450 ക്നാനായ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരിതെളിയിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു.
എല്ലാ ദിവസവും നടത്തപ്പെട്ട ആരാധനയിൽ ക്നാനായ കത്തോലിക്കാ വൈദികർ നേതൃത്വം നൽകുകയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷയും നടത്തപ്പെട്ടു.
|
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം 27 മുതൽ ഡെവണിൽ
ലണ്ടൻ: യുകെയിലെ മുട്ടുചിറ നിവാസികളുടെ പതിനാറാമത് സംഗമം ഈ മാസം 27, 28, 29 (വെള്ളി മുതൽ ഞായർ വരെ) തീയതികളിൽ ഇംഗ്ലണ്ടിലെ ഡെവണിലുള്ള ഹീറ്റ് ട്രീ ആക്ടിവിറ്റി സെന്ററിൽ നടക്കും.
ഈ സംഗമത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റമ്പതിലധികം കുടുംബങ്ങൾ ഒത്തുചേരും. എല്ലാ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സ്വിറ്റ്സർലൻഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. ഫാ. വർഗീസ് നടക്കലാണ് ഈ സംഗമത്തിന്റെ രക്ഷാധികാരി. എല്ലാ വർഷത്തിലെയും പോലെ ഇത്തവണയും അദ്ദേഹമർപ്പിക്കുന്ന കുർബാനയോടെ പരിപാടികൾക്ക് തുടക്കമാകും.
ജോണി കണിവേലിൽ കൺവീനറായും വിൻസെന്റ് പാണകുഴി, ജോബി മാളിയേക്കൽ, സേവ്യർ കുഴിവേലിൽ, ഷാജു പാലയിൽ, ബേബി കക്കാട്ടിൽ, ഷെറിൻ പന്തല്ലൂർ, ജോമി കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകുന്ന സംഘാടക സമിതിയാണ് ഈ വർഷത്തെ സംഗമത്തിന് ചുക്കാൻ പിടിക്കുന്നത്.
ജൂൺ 27ന് ഉച്ചയ്ക്ക് നാല് മണിക്ക് ആരംഭിക്കുന്ന സംഗമം 29ന് രണ്ട് മണിയോടെ അവസാനിക്കും.സംഗമത്തിൽ വിവിധ തരത്തിലുള്ള കലാകായിക പരിപാടികളും മത്സരങ്ങളും അരങ്ങേറും. നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളെ ആദരിക്കും.
മുഴുവൻ ദിവസവും പങ്കെടുക്കാൻ സാധിക്കാത്തവർക്കായി, പ്രധാന ദിവസമായ ജൂൺ 28ന് മാത്രം എത്തിച്ചേർന്ന് പഴയകാല ഓർമകൾ പങ്കുവയ്ക്കാനും സംഘാടകർ അവസരമൊരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ജോണി കണിവേലിൽ 07889 800292, വിൻസെന്റ് പാണക്കുഴി 07885612487, ജോബി മാളിയേക്കൽ 07710984045, സേവിയർ കുഴിവേലിൽ 07886495600, ഷാജു പാലയിൽ 07932083622, ബേബി കക്കാട്ടിൽ 07737404280, ഷെറിൻ പന്തല്ലൂർ 07776361415, ജോമി കുരിശിങ്കൽ 07365686464
|
മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകണം: മാർ ജോസഫ് സ്രാമ്പിക്കൽ .
ബർമിംഗ്ഹാം: നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയും നഷ്ടപ്പെട്ട നാണയം അന്വേഷിച്ച സ്ത്രീയുടെയും നഷ്ടപ്പെട്ട മകന്റെ തിരിച്ചു വരവിനായി കാത്തിരുന്ന പിതാവിന്റെയും മനോഭാവം നമുക്കുണ്ടാവണമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിൽനൽകിയ വചന സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
കുടുംബ കൂട്ടായ്മ ലീഡേഴ്സ് എന്ന നിലയിൽ നാം അംഗമായിരുന്ന കൂട്ടായ്മയെക്കുറിച്ച് നമുക്ക് ചിന്ത ഉണ്ടായിരിക്കണം അതുപോലെ ഈശോ മിശിഹായുടെ തിരുനാമത്തിൽ മാത്രമേ നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കൂ, നാം അർപ്പിക്കുന്നത് കൂട്ടായ്മയുടെ ബലിയാണ് നമ്മെ ഏല്പിച്ചിരിക്കുന്ന ഏരിയയിൽ ഉള്ള മുഴുവൻ വിശ്വാസികളെയും ഈശോയിലിലേക്ക് പ്രവേശിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
12 റീജിയണുകളിലെ 101ൽപരം ഇടവക മിഷൻ പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുത്ത രൂപത തല കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ബിർമിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസപ്ഷൻ ദേവാലയത്തിലും ആണ് നടന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 202527 കാലയളവിലെ രൂപത കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനും സമ്മേളനം സാക്ഷ്യം വഹിച്ചു.
രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെആരംഭിച്ച സമ്മേളനത്തിൽ തുടർന്ന് ഖുത്താ പ്രാർഥനയും പത്തിന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു.
ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് , രൂപത ഫിനാൻസ് ഓഫീസർ റവ. ഫാ. ജോ മൂലശേരി വിസി, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽകുടുംബ കൂട്ടായ്മയുടെ കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച ക്ലാസ്സ് നയിച്ചു.
കഴിഞ്ഞ ആറ് വർഷക്കാലം കുടുംബ കൂട്ടായ്മ കമ്മീഷന് നേതൃത്വം നൽകിയ കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓjർഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി സിജു, പിആർഒ വിനോദ് തോമസ്, പുതിയ ഭാരവാഹികളായ ഡോ. മനോ തോമസ്, ജെയ്നി ചാക്കോച്ചൻ, ജിനു പോൾ, ഷീബ ബാബു, സീനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മീഷൻ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
|
ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു. ജർമനിയിലെ ആറ് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആഘോഷം നടന്നത്. കൊളോൺ ഡോമിൽ (കത്തീഡ്രലിൽ) രാവിലെ 10ന് അതിരൂപതാധ്യക്ഷൻ റൈനർ മരിയ വോൾക്കിയുടെ മുഖ്യകാർമികത്വത്തിൽ ഡോമിന്റെ പുറത്ത് റോൺകാലപ്ലാറ്റ്സിലാണ് തിരുക്കർമങ്ങൾ നടന്നത്.
ഈ തിരുക്കർമങ്ങളിൽ അതിരൂപത സഹായമെത്രാന്മാരും അതിരൂപതയിൽ ജോലി ചെയ്യുന്ന തദ്ദേശീയരും വിദേശികളുമായ വൈദികരും ഉൾപ്പെടെ വലിയൊരു സംഘം സഹകാർമികരായി പങ്കെടുത്തു. മലയാളിയായ സീറോമലങ്കര റീത്തിലെ ബോൺ മിഷനിൽ ചുമതലയുള്ള റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് സഹകാർമികനായി.
തിരുക്കർമങ്ങളിൽ നാലു ഭാഷകളിൽ ബൈബിൾ വായിച്ചു. മലയാളത്തിലുള്ള കാറോസൂസ പ്രാർഥന ചൊല്ലിയത് കൊളോണിൽ താമസിക്കുന്ന മലങ്കര റീത്തിലെ ജെനീഫർ കർണാശേരിൽ ആണ്. കുർബാനയ്ക്ക് ശേഷം നഗരംചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി.
കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ കിർഷെ ഗെമെയിൻഡേയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി ഉൾപ്പെടെ ഒട്ടറെ കമ്യൂണിറ്റികളിലെ അംഗങ്ങൾ പങ്കെടുത്തു.
രാവിലെ ഒന്‍പതിന് ദിവ്യബലിയിലും തുടർന്ന് നടന്ന നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തിലും റൈൻ നദിയിലൂടെയുള്ള കപ്പൽ ഘോഷയാത്രയിലും വിശ്വാസികൾ പങ്കെടുത്താണ് കുർബാനയുടെ തിരുനാൾ ആഘോഷിച്ചത്.
ജൂൺ 19നാണ് കുർബാനയുടെ തിരുനാൾ ആചരണം. കോർപ്പസ് ക്രിസ്റ്റി ഫെസ്റ്റ് (ജർമൻ ഭാഷയിൽ ഫ്രോൺലൈഷ്നാം) ദിവസം ജർമനിയിലെ ആറ് സംസ്ഥാനങ്ങളിൽ പൊതുഅവധിയാണ്. ഈസ്റ്റർ ഞായറാഴ്ച കഴിഞ്ഞ് 60 ദിവസങ്ങൾക്ക് ശേഷമുള്ള വ്യാഴാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്.
ബാഡൻവുർട്ടംബർഗ്, ബവേറിയ, ഹെസ്സെൻ, നോർത്ത് റൈൻവെസ്റ്റ്ഫാലിയ, റൈൻലാൻഡ്പാലറ്റിനേറ്റ്, സാർലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ ദിവസം പൊതു അവധിയുള്ളത്. കൂടാതെ, സാക്സോണിയിലെയും തുരിംഗിയയിലെയും ചില ഭാഗങ്ങളിലും ഇത് ഒരു അവധി ദിവസമായി ആചരിക്കുന്നു.
|
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമനി
ബെർലിൻ: ഇസ്രയേൽ ഇറാൻ സംഘർഷം പരിഗണിച്ച് യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹറിൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമൻ വിദേശകാര്യമന്ത്രാലയം.
വ്യോമമേഖല എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാനോ മേഖലയിലേക്കുള്ള വിമാനഗതാഗതം തടസ്സപ്പെടാനോ സാധ്യതയുണ്ട്. നിരവധി വിമാനക്കമ്പനികൾ ഈ മേഖലയിലേക്കുള്ള വിമാന സർവീസുകൾ താത്കലികമായി നിർത്തിവച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ യുഎഇയിൽ ഉള്ളവർ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിന്റെ പ്രതിസന്ധി തയാറെടുപ്പ് പട്ടികയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെഡറൽ ഫോറിൻ ഓഫീസ് നിലവിൽ ഇസ്രയേൽ യാത്രയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന ധ്യാനം വിയന്നയിൽ
വിയന്ന: സെന്റ് ജോസഫ് സീറോമലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന വാർഷിക ധ്യാനം ഈ മാസം 27, 28, 29 ദിവസങ്ങളിലായി വിയന്നയിൽ സംഘടിപ്പിക്കുന്നു.
പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരുകൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.
അതേസമയം ഉച്ചഭക്ഷണവും മറ്റും ക്രമീകരിക്കുന്നതിനായി ചെറിയ ഫീസ് ഉണ്ടാകുന്നതാണ്.
വിശദവിവരങ്ങൾക്ക്: നെൽസൺ (+43 699 11006244).
|
ഫ്രാൻസിൽ ലോക സംഗീതദിന പരിപാടിക്കിടെ സിറിഞ്ച് ആക്രമണം: 145 പേർക്കു പരിക്ക്
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ 145 പേർക്കുനേരേയാണ് അക്രമികൾ സിറിഞ്ചുകൊണ്ട് കുത്തിവച്ചത്. കുത്തിവച്ചത് മയക്കുമരുന്നാണോ അതോ ഭയപ്പെടുത്താൻ ആക്രമണം നടത്തിയതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർക്ക് കാര്യമായ അസ്വസ്ഥതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പാരീസിൽ നടന്ന സംഗീതപരിപാടിക്കിടെ 13 പേർക്കുനേരേ സിറിഞ്ച് ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. അക്രമികളെത്തി കൈകളിൽ സിറിഞ്ചുകൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു.
|
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ (ഐഎസ്എഫ്വി) സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഫ്രാങ്ക്ഫര്‍ട്ടിലെ ഏണ്സ്ററ് റോയിറ്റര്‍ സ്കൂളിന്റെ സ്പോര്‍ട്സ് ഹാളില്‍ വിജയകരമായി നടത്തി.
സീനിയര്‍ വിഭാഗത്തില്‍ എ, ബി, മിക്സഡ് മത്സരങ്ങളിലായി വിവിധ മത്സരങ്ങള്‍ നടന്നപ്പോള്‍, ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗതവും ഡബിള്സുമായും അരങ്ങേറി. ഓരോ മത്സരങ്ങളും കടുത്തതും മികച്ച പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി.
ടൂര്‍ണമെന്റിന്റെ ഭാഗമായി, കാര്‍ഡ്സ് ടൂര്‍ണമെന്റിന് സാല്‍ബൗ ടൈറ്റസ് ഫോറം വേദിയായി. റമ്മി, ഇരുപത്തിയെട്ട് എന്നീ വിഭാഗങ്ങളിലായി നിരവധി ടീമുകള്‍ പങ്കെടുത്തു.
ബാഡ്മിന്റൺ എ ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ജിമ്മി തോമസ് & മനോജ് തോമസ്, രണ്ടാം സമ്മാനം നെബു ജോൺ & അരുൺകുമാർ എ. നായർ.
ബി ടീം ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം ആകർഷ്, രണ്ടാം സമ്മാനം ദിൽജീത് ഷൈൻ. ബി ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ടോം തോമസ് & അകർഷ്, രണ്ടാം സമ്മാനം ബോണി മാത്യു & ഹാപ്പി പോൾ.
ബി ടീം മിക്സഡ് വിജയികൾ: ഒന്നാം സമ്മാനം അന്ന ജോൺസൺ & മെൽവിൻ വാതല്ലൂർ, രണ്ടാം സമ്മാനം ദേവനന്ദിനി സലിൽ & ദിൽജീത് ഷൈൻ. ജൂനിയർ ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം റോബിൻ ജോസഫ്, രണ്ടാം സമ്മാനം റയാൻ ആന്റണി.
ജൂണിയർ ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം റയാൻ ആന്റണി & റോബിൻ ജോസഫ്, രണ്ടാം സമ്മാനം ജോയൽ പാലക്കാട്ട് & ജെറോം പാലക്കാട്ട്
കാർഡ്സ് റമ്മി വിജയികൾ: ഒന്നാം സമ്മാനം ഭരണിരാജ കന്ദസാമി, രണ്ടാം സമ്മാനം അരുൺകുമാർ എ. നായർ. ട്വന്റി എയ്റ്റ് വിജയികൾ: ഒന്നാം സമ്മാനം തോമസ് നീരക്കൽ & ഡെന്നിസ്, രണ്ടാം സമ്മാനം അനൂപ് നീലിയാര & ബെന്നി ജോസഫ്.
വാര്‍ഷിക ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഐഎസ്എഫ്വി സീനിയര്‍ അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാന ജൂറിയായി ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രവര്‍ത്തിച്ചു.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന ബാര്‍ബിക്യൂവിന് ജോസഫ് ഫിലിപ്പോസ്, പ്രദീപ് തുണ്ടിയില്‍, നിഖില്‍ സാംബശിവന്, ജോണി ദേവസ്യ എന്നിവര്‍ നേതൃത്വം നല്കി.
നിലവില്‍ ക്ലബിന്റെ നേതൃത്വം അരുണ്‍കുമാര്‍ എ. നായര്‍, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവരോടൊപ്പം പുതുതലമുറയെ പ്രതിനിധീകരിച്ച് സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു എന്നിവരും പങ്കുവഹിക്കുന്നു.
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറെയ്ന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
|
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള: ലിമ കിരീടം നേടി
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഉജ്വല നേട്ടം കൈവരിച്ചത്.
ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.
രാവിലെ പത്തു മുതൽ രാത്രി എട്ട് വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു.
രാവിലെ 9.30ന് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു.
ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
റീജിയണൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടനമികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് "ലൗ റ്റു കെയർ' സ്പോൺസർ ചെയ്ത ഉജ്വലമായ കാഷ് അവാർഡും യുക്മ എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.
കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കിത്തീർത്തതിന് പങ്കെടുത്ത കായികതാരങ്ങൾക്കും കാണികൾക്കും നിസ്വാർഥമായി പ്രവർത്തിച്ച യുക്മ സംഘാടകർക്കും എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി.
|
ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐഎസിസി പോഷക സംഘടനായ ഐഒസിയിൽ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കെപിസിസി പോഷക സംഘടനായ ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്.
ലയനത്തിന് മുൻപ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേൽ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടൻ റീജിയൺ, മിഡ്ലാൻഡ്സ് റീജിയൺ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റർ ഭാരവാഹികളെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കേരള ചാപ്റ്ററിന്റെ ഇൻ ചാർജ് ചുമതല ജനറൽ സെക്രട്ടറി വിക്രം ദുഹാനും സഹചുമതല യൂത്ത് വിംഗ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോഓർഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോഓർഡിനേറ്ററായി അഷീർ റഹ്മാൻ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻസൺ ജോസ്, അശ്വതി നായർ, ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
അഷ്റഫ് അബ്ദുള്ള, സുരാജ് കൃഷ്ണൻ, അജിത് വെൺമണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറൽ സെക്രെട്ടറിമാർ. ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇൻചാർജ്), മെബിൻ ബേബി എന്നിവരാണ് സെക്രട്ടറിമാർ.
സുനിൽ രവീന്ദ്രൻ, അരുൺ പൗലോസ്, റോണി ജേക്കബ്, ഷോബിൻ സാം, ലിജോ കെ. ജോഷ്വ എന്നിവരാണ് നിർവഹക സമിതി അംഗങ്ങൾ. ബിജു ജോർജ് ആണ് ട്രഷറർ. മണികണ്ഠൻ ഐക്കാട് ആണ് ജോയിന്റ് ട്രഷറർ.
ജെന്നിഫർ ജോയി വിമൻസ് വിംഗ് കോഓർഡിനേറ്ററായും അജി ജോർജ് പിആർഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിംഗ് കോഓർഡിനേറ്റർ എഫ്രേം സാം മറ്റപ്പള്ളിൽ ആണ്. അജിത് മുതയിൽ, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.
ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന എഐസിസി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങൾ ഐഒസിയിൽ ലയിച്ചത്.
പ്രവാസികളായ കോൺഗ്രസ് അനുഭാവികൾക്കിടയിൽ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് ഇത്തരമൊരു നീക്കം. ഗൾഫ് രാജ്യങ്ങളിൽ കെപിസിസിയുടെ മേൽനോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകൾ മലയാളികൾക്കിടയിൽ വ്യാപകമായുള്ളത്.
എന്നാൽ യുഎസ്, യുകെ, ജർമനി, അയർലൻഡ് ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഐഒസിക്കാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരിൽ ചാപ്റ്റർ യൂണിറ്റുകൾ ഉള്ളത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ ഇവിടങ്ങളിൽ സന്ദർശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുമതിയോടെ ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ, ഐഒസിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആരതി കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ലയന പ്രവർത്തനങ്ങൾ പുരോഗമിച്ചത്.
ഏകോപന സമിതി അംഗങ്ങളായ ജോർജ് എബ്രഹാം, മഹാദേവൻ വാഴശേരിൽ, ജോയി കൊച്ചാട്ട് എന്നിവർ ലയനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ മാർപാപ്പ പറഞ്ഞു.
|
മഴവിൽ സംഗീതം അവിസ്മരണീയമായി
ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീതനൃത്ത കലകളുടെ മാന്ത്രിക സ്പർശം കാണികളെ വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം പ്രൗഢഗംഭീരമായി.
ബോൺമൗത്തിലെ ബാറിംഗ്ടൺ തിയറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ നിമിഷങ്ങളും,അനുഭവവുമാണ് സമ്മാനിച്ചത്.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ സമന്വയിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ വരവേറ്റത്.
യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ 11 വർഷവും മികച്ച സംഗീതനൃത്ത കലാപരിപാടികളുടെ ഉത്സവച്ഛായ തീർത്ത മഴവിൽ സംഗീത നിശയിൽ ഇത്തവണ ആകർഷകമായ ബോളിവുഡ്, ഇന്ത്യൻ സെമിക്ലാസിക്കൽ ഡാൻസും ഉൾപ്പെടുത്തിയിരുന്നു.
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ ചേർന്ന് ഏറ്റവും വർണാഭമായ കലാവിരുന്നാണ് ഒരുക്കിയത്.
മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷിക ആ ഘോഷത്തോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് അനീഷ് ജോർജ് സ്വാഗതം ആശംസിച്ചു.
ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി.എ. ജോസഫ് ഭദ്രദീപം തെളിച്ച് വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
അഹമ്മദാബാദ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്സ്മൗത്ത് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത നായർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയത്തിൽ ചാലിച്ച ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മഴവിൽ സംഗീതത്തിന്റെ യവനിക ഉയർന്നത്.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, രാജ കൃഷ്ണൻ (ജോസ്കോ), ബിജേഷ് കുടിലിൽ ഫിലിപ്പ് (ലൈഫ് ലൈൻ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിശിഷ്ടാതിഥികൾക്ക് മഴവിൽ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോർജ് ഉപഹാരങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. 12 വർഷമായി മഴവിൽ സംഗീതത്തിന്റെ വളർച്ചയ്ക്ക് സുത്യർഹമായ പങ്കുവഹിച്ച സില്‍വി ജോസ്, ജിജി ജോൺസൻ, നിമിഷ മോഹൻ എന്നിവർക്ക് മഴവിൽ സംഗീതത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
സന്തോഷ് കുമാർ നയിക്കുന്ന യുകെയിലെ പ്രശസ്തമായ വോക്സ് അഞ്ചേല മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിൽ അനുഗ്രഹീതരായ ഗായകാരുടെ ആലാപനം സംഗീതാസ്വാദകർക്ക് നവ്യാനുഭവം പകർന്നു.
മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ ജോർജിനോടുമൊപ്പം ചേർന്ന് നിന്ന ഷിനു സിറിയക്, സിജു ജോസഫ്, സുനിൽ രവീന്ദ്രൻ, റോബിൻസ് തോമസ്, സാവൻ കുമാർ, ആൻസൺ ഡേവിസ്, റോബിൻ പീറ്റർ, പത്മരാജ്, ജിജി ജോൺസൻ, സിൽവി ജോസ്, നിമിഷ മോഹൻ തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ വിജയം.
സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പത്മരാജ്, ബ്രൈറ്റ്, സിൽവി ജോസ്, ആൻസൺ ഡേവിസ് എന്നിവർ വേദി കീഴടക്കി. യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012ലാണ്.
അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചുവരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മഴവിൽ സംഗീതം മാറിക്കഴിഞ്ഞു.
ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ (ഫോട്ടോ ഗ്രാഫിയും) ജിസ്മോൻ പോൾ വീഡിയോയും ജെയിൻ ജോസഫ്, ഡെസിഗ്നേജ്, റോബിൻസ് ആർട്ടിസ്റ്ററി ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.
മഴവിൽ സംഗീതത്തിന്റെ അനീഷ് ജോർജ്, ടെസ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതുല്യ കലാവൈഭവങ്ങൾ സൃഷ്ടിച്ച മാസ്മരിക സായാഹ്നമായിരുന്നു പന്ത്രണ്ടാം വാർഷീകാഘോഷം യുകെ മലയാളികൾക്ക് സമ്മാനിച്ചത്.
|
പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് സമാപനം
വിയന്ന: വിവിധ സംസ്കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്വല സമാപനം. എല്ലാ വര്‍ഷവും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 25ാമത്തെ വാര്‍ഷികം കൂടിയായിരുന്നു ഈ വര്‍ഷത്തെ സംഗമം.
നിരവധി രാജ്യങ്ങളില്‍ നിന്നുമായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി മാറിയപ്പോള്‍ ഏകദേശം പതിയാരത്തോളം പേര് രണ്ടു ദിവസങ്ങളിലായി ഫെസ്റ്റിവലില്‍ പങ്കെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി വിയന്നയുടെ വീഥിയില്‍ നടന്നുവരുന്ന ആദ്യത്തെ എക്സോട്ടിക്ക് ഫെസ്റ്റിവല്‍ കൂടിയാണിത്.
വിയന്നയുടെ ഹൃദയഭാഗത്തായി തെരുവില്‍ നടന്ന ഫെസ്റ്റിവലില്‍ ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രകടനങ്ങള്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ഈജിപ്ത്, പെറു, കൊളംബിയ, ടിബറ്റ്, സെനഗല്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തനൃത്യങ്ങള്‍, ബംഗാളി ഡാന്‍സ്, ചൈനീസ് ഡാന്‍സ്, ബെല്ലി ഡാന്‍സ്, പഞ്ചാബികളുടെ ബങ്കാര ഡാന്‍സ് തുടങ്ങിയ കലാപ്രകടനങ്ങള്‍ ഫെസ്റ്റിവല്‍ വേദിയെ പ്രകമ്പനം കൊള്ളിച്ചു.
പ്രോസി വിഗ് ഫാഷന്‍ ഷോ, ആഫ്രോ ലാറ്റിനോ മ്യൂസിക്, ഇന്ത്യന്‍ മ്യൂസിക് തുടങ്ങിയ ഇനങ്ങള്‍ വേദിയെ വിസ്മയിപ്പിച്ചു. അതേസമയം തെക്കേ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്റെയും അയര്‍ലൻഡില്‍ നിന്നുള്ള സോള്ബീസ് ലൈവ് സംഗീത ഷോയും ഏറെ ശ്രദ്ധേയമായി.
സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം ഘാന അംബാസിഡർ മെറ്റിൽഡ ആകു അലോമറ്റുവും ശ്രീലങ്കൻ അംബാസിഡർ എം.ആർ.കെ. ലെനാഗാലാലും ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
വലേരി റുജുനെ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്, കെനിയ എംബസി), തന്തിദാ ഹെല്‍ബര്‍ട്ട് (കൗണ്‍സിലര്‍, തായ് എംബസി), സോയിലോ വെലാസ്കോ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ആന്‍ഡ് കോണ്‍സുലാര്‍ ജനറല്‍ ഫിലിപ്പൈന്‍സ് എംബസി), സീജിഫ്രിഡ് ഷനൈഡര്‍ (കൊമേര്‍ഷ്യല്‍ മാനേജര്‍ എയര്‍ അറേബ്യ, ഡോ. തോമസ് താണ്ടപ്പിള്ളി (ചാപ്ലയിന്‍ സെന്റ് തോമസ് എസ്എംസി വിയന്ന), നോര്‍ബെര്‍ട് സൗണര് (വൈസ് പ്രസിഡന്റ്, എസ്ഡബ്ല്യുവി വിയന്ന) തുടങ്ങിയ വിശിഷ്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് പ്രമുഖ പിയാനിസ്റ്റും എഡ്യൂക്കേറ്ററും കള്‍ച്ചറല്‍ അംബാസിഡറുമായ ഡോ. മരിയാലെന ഫെര്‍ണാണ്ടസ് കരസ്ഥമാക്കി.
ഓസ്ട്രയയില്‍ നിന്നും ഭാരതിയ സമ്മാന്‍ പുരസ്കാരം നേടുന്ന ഏക വനിതയുമാണ് മരിയാലെന. പ്രോസി എംപ്ലോയീ അച്ചീവ്മെന്റ് അവാര്‍ഡ് രണ്ടു പതിറ്റാണ്ടിലേറെയായി ജോലിചെയ്യുന്ന ഇമ്രാന് ഹൊസൈനു സമ്മാനിച്ചു. ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ വേദിയെ ജനപ്രിയമാക്കി.
കാഴ്ചയുടെ പൂരം ഒരുക്കി അരങ്ങേറിയ മേളയിൽ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കഴിവുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരൊടൊപ്പം പ്രകടിപ്പിക്കാൻ ലഭിക്കുന്ന അസുലഭ വേദിയായി എക്സോട്ടിക്ക് ഫെസ്റ്റിവല്‍ മാറിയെന്നതിൽ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാനപങ്ങളുടെ ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓരോ വര്‍ഷം കഴിയുംതോറും പ്രോസി ഫെസ്റ്റിവല്‍ സ്വദേശിയരും വിദേശിയരുമായി കൂടുതല്‍ ആളുകളെ ആകര്ഷിച്ചുവരുന്നതായി പറഞ്ഞു.
പ്രോസി ഡയറക്ടര്‍മാറായ സിജി, സിറോഷ് ജോര്‍ജ്, ഷാജി കിഴക്കേടത്ത്, ഗ്രേഷ്മ തുടങ്ങിയവര്‍ ഫെസ്റ്റിന് മേല്‍നോട്ടം വഹിച്ചു.
|
മാഞ്ചസ്റ്ററിൽ തിരുനാൾ ആഘോഷ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ലഹരിയിലേക്ക്. ഇക്കുറി തിരുന്നാളിന്റെ 20ാം വാർഷികം കൂടി എത്തിയതോടെ തിരുനാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്.
തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. ഈ മാസം 29ന് കൊടിയേറി ജൂലൈ ആറ് വരെയാണ് തിരുന്നാൾ ആഘോഷങ്ങൾ. പ്രധാന തിരുനാൾ ജൂലൈ അഞ്ചിന് നടക്കും.
28ന് വിഥിൻഷോ ഫോറം സെന്ററിൽ "ഗ്രെഷ്യസ് 2025' എന്ന പേരിൽ വില്യം ഐസ്ക്കും ഡെൽസി നൈനാനും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോയും പാരിഷ് ഡേ ആഘോഷങ്ങളും നടക്കും. അന്നേദിവസം ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും നടക്കും.
എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ആയി ആഘോഷിച്ചുവരികയാണ്. വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലിഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
29ന് വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും കുർബാനയും നടക്കും.
ഇതേ തുടർന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും ഉത്പന്ന ലേലവും നടക്കും. തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് കുർബാനയും നൊവേനയും നടക്കും.
ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
തിങ്കളാഴ്ച മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്ടർ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാർമികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമ്മികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലും കാർമികരാവും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30 മുതൽ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്കമ്മിറ്റിയുടെയും നേതൃത്വത്തിൽ 101 അംഗ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
|
മീറ്റ് & ഗ്രോ ഇന്ന് ബ്രിസ്റ്റോളിൽ
ബ്രിസ്റ്റോൾ: കോസ്മോപോളിറ്റൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കുന്ന മീറ്റ് & ഗ്രോ പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആമ്പിൾ മോർട്ടഗേജ് കമ്പനിയും പങ്കെടുക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻആർഐ, യുകെ ബാങ്ക് അക്കൗണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ഐഎസ്എ അക്കൗണ്ടുകൾ, ബെെ ടു ലെറ്റ് കൊമേർഷ്യൽ ലോണുകൾ എന്നിവ ആരംഭിക്കാൻ ഒരു അവസരം ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ രാവിലെ 10 മുതൽ മൂന്നു വരെ ഉണ്ടാകും. ഉപഭോക്താക്കൾ പാസ്പോർട്ട്, ബിആർപി കാർഡ്, ഒസിഐ, പാൻ, ഡ്രൈവിംഗ് ലൈസൻസ്, നാഷണൽ ഇൻഷുറൻസ് നമ്പർ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് തുടങ്ങാൻ കൊണ്ടുവരേണ്ടതാണ്.
മോർട്ടഗേജ്/റീ മോർട്ടഗേജ് ആവശ്യങ്ങൾക്കായി യുകെയിലെ പ്രമുഖ മോർട്ടഗേജ് കമ്പനി യായ ആമ്പിൾ മോർട്ടഗേജിന്റെ പവലിയനും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
വിലാസം: Cabot Room, Greenway Centre Doncaster Road ,Southmead Bristol BS 10 5PY.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 074327 32986, ആമ്പിൾ മോർട്ടഗേജ് 079 36 831 339, കോസ്മോപോളിറ്റൻ ക്ലബ് 07754 724 879.
|
ചേർത്തല സംഗമം ഇന്ന് സ്റ്റോക് ഓൺ ട്രെന്റിൽ
സ്റ്റോക് ഓൺ ട്രെന്റ്: ചേർത്തല സ്വദേശികളുടെ സംഗമം ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കും. സ്കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമകളും നാട്ടു വിശേഷങ്ങളും പങ്കുവച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ് തുറന്നു ആഘോഷിക്കുവാൻ ഒത്തു കൂടുന്നത് സ്റ്റോക്കിലെ ചെസ്സ്ടെർട്ടൻ കമ്യൂണിറ്റി സെന്ററിലാണ് .
ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും, കൂടാതെ കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിനായും പണം സമാഹരിക്കുകയുണ്ടായി. കഴിഞ്ഞ ഏഴു വർഷക്കാലമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് സംഗമം നടത്തിയിട്ടുള്ളത്.
കലാപരിപാടികളും വേദിയിൽ അരങ്ങേറും. മിസ്റ്റർ ആൻഡ് മിസിസ് ചേർത്തല യു കെ മത്സരവും ക്വിസ് മത്സരവും ഒപ്പം ഗാനമേളയും നൃത്തവുമൊക്കെ പരിപാടിയിലെ മുഖ്യ ആകർഷണങ്ങളാണ്.
|
ദയാവധം നിയമവിധേയമാക്കുന്ന ബില്ല് പാസാക്കി യുകെ പാർലമെന്റ്
ലണ്ടൻ: ഗർഭഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ബില്ല് പാസാക്കിയതിനു പിന്നാലെ ദയാവധം നിയമവിധേയമാക്കുന്ന ബില്ലും പാസാക്കി യുകെ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ്. ദയാവധം നിയമവിധേയമാക്കുന്ന ബില്ല് 291നെതിരേ 314 വോട്ടുകൾക്കാണ് ഇന്നലെ പാർലമെന്റ് പാസാക്കിയത്.
‘ടെർമിനലി ഇൽ അഡൾട്ട്സ് നിയമ’പ്രകാരം മാനസിക വെല്ലുവിളി നേരിടുന്നവർക്കും, ആറു മാസമോ അതിൽ കുറവോ മാത്രം ആയുസ് പ്രവചിക്കപ്പെട്ടിട്ടുള്ള ഗുരുതര രോഗം ബാധിച്ചവരായ മുതിർന്നവർക്കും വൈദ്യസഹായം ഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കാൻ അവകാശം നൽകുന്നു.
പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലെത്തുന്ന ബിൽ മാസങ്ങൾ നീളുന്ന വിശകലനത്തിനും ചർച്ചകൾക്കും വിധേയമാകും. കൂടുതൽ ഭേദഗതികളും ഉണ്ടായേക്കാം. എന്നിരുന്നാലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് കോമൺസ് പാസാക്കുന്ന ബില്ലുകൾ സാധാരണഗതിയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് ലോർഡ്സ് തള്ളിക്കളയാറില്ല.
അതിനാൽത്തന്നെ ഇതു നിയമമാകുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളും നിബന്ധനകളോടെ ദയാവധത്തിന് അനുമതി നൽകിയിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന ആളുകളോട് അനുകന്പ കാട്ടുന്നതും അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണു ബില്ലെന്ന് ബില്ലിനെ പിന്തുണയ്ക്കുന്നവർ പറയുന്പോൾ ദുർബലരായ ആളുകൾ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കപ്പെടുന്നതാണു ബില്ലെന്നാണ് എതിർക്കുന്നവർ ആശങ്കപ്പെടുന്നത്.
ഏതു സാഹചര്യത്തിലും സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാവുന്ന തരത്തിലുള്ള ഭേദഗതി 137നെതിരേ 379 വോട്ടുകളോടെയാണ് കഴിഞ്ഞ ദിവസം പ്രാരംഭ അംഗീകാരം നേടിയത്. 24 ആഴ്ചകൾ വരെ ഗർഭച്ഛിദ്രം നടത്താമെന്നതായിരുന്നു കഴിഞ്ഞ 60 വർഷങ്ങളായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമം.
ഇതിന് രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു. 24 ആഴ്ചകൾക്കുശേഷം ഗർഭച്ഛിദ്രം നടത്തുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമായാണു കണക്കാക്കിയിരുന്നത്. ഈ വ്യവസ്ഥകൾ എടുത്തുകളഞ്ഞാണ് ഏതു സാഹചര്യത്തിലും ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന ബില്ല് പാസായിരിക്കുന്നത്.
|
നിലമ്പൂർ തെരഞ്ഞെടുപ്പ്: പ്രവർത്തകർക്ക് ആവേശമായി ഐഒസി
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടുകയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ.
ഇംഗ്ലണ്ടിൽ നിന്നെത്തിയ അഷീർ റഹ്മാൻ, അബ്ദുൽ റഹ്മാൻ, അർഷാദ് ഇഫ്തിക്കറുദീൻ, അസ്ദാഫ്, അജ്ജാസ് തുടങ്ങിയവർ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഐഒസി യുകെ കേരള ചാപ്റ്ററിന്റെ ദേശീയ അധ്യക്ഷൻ സുജു കെ.ഡാനിയലാണ്.
മാസ് കാമ്പയിനിംഗിന്റെ ഭാഗമായി മണ്ഡലത്തിൽ വിതരണം ചെയ്ത സ്ഥാനാർഥിയുടെയും ഐഒസിയുടെ ലോഗോയും ആലേഖനം ചെയ്ത ടി ഷർട്ടിന്റെ വിതരണോദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ നിർവഹിച്ചു.
തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്ത കാമ്പയിനിംഗ് വഴിക്കടവ് കേന്ദ്രീകരിച്ച് അഞ്ച് യൂണിറ്റുകളായി തിരിഞ്ഞ് 34 അംഗ സംഘം പ്രവർത്തനം തുടങ്ങി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദേശ പ്രകാരം ചിട്ടയായ പ്രവർത്തനമാണ് വഴിക്കടവ് പഞ്ചായത്തിൽ കാഴ്ചവച്ചത്. മണ്ഡലത്തിൽ ഫ്ലക്സ് ബോഡുകളും ബാനറുകളും സ്ഥാപിച്ചു നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകിയത്.
നേതാക്കളായ രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ആശംസ നേർന്നു.
ഐഒസി നേതാക്കളായ ഇൻസൺ ജോസ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ബോബിൻ ഫിലിപ്പ്, അരുൺ പൗലോസ്, എഫ്രേം സാം, ബിജു കുളങ്ങര, ജെന്നിഫർ ജോയ്, അജി ജോർജ് തുടങ്ങിയവർ യുകെയിൽ നിന്നും വിവിധ യൂണിറ്റുകളെ ഏകോപിച്ചിച്ചു പ്രചരണ സംഘത്തിന് വേണ്ട നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു.
|
റോമിൽ കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ വാർഷിക സംഗമം നടത്തി
റോം: കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ റോം ഇറ്റലി വാർഷിക സംഗമം നടത്തി. പുനലൂർ രൂപത ബിഷപ് റൈറ്റ് റവ.ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ റവ.ഫാ. ജംലാൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സിൻഡ്രല്ല മിൽട്ടൻ ഈശ്വര പ്രാർഥന നടത്തി. ജോബ് സ്രാബിക്കൽ എല്ലാവരെയും സ്വാഗതം ചെയ്തു. റവ.ഫാ. സണ്ണി പോൾ അനുഗ്രഹ പ്രഭാഷണം നടത്തി. റവ.ഫാ.ഡോ. പ്രവീൺ കുരിശിങ്കൽ, റവ.ഫാ. നീൽ ചടയമുറി, റവ.സി. ടെസി വഴക്കൂട്ടത്തിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.
റവ.ഫാ. ബെനഡിക്ട്, ആന്റണി ബ്രൗൺ എന്നിവർ ആശംസകൾ അറിയിച്ചു. സസ്മി കോണത്ത് കൂട്ടായ്മയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. രൂപ മൈക്കിൽ എല്ലാവർക്കും നന്ദി അറിയിച്ചു.
എല്ലാവർക്കും കേരളീയ രീതിയിലുള്ള ഉച്ചഭക്ഷണം നൽകി. കൂട്ടായ്മയുടെ കലാപരിപാടികൾ, ലൈവ് ഗാനമേള എന്നിവ അവതരിപ്പിക്കുകയും ചെയ്തു.
|
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും സന്നിഹിതനായിരുന്നു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശില്പിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കല്‍ രൂപകല്പന ചെയ്ത ശില്പവുമാണ് കൈമാറിയത്.
വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത ദാരുശില്പമാണ് തോമസ് വെള്ളാരത്തുങ്കല്‍ തയാറാക്കിയത്. നാളുകളുടെ അധ്വാനത്തില്‍ പൂര്‍ണമായും കരവിരുതില്‍ കൊത്തിയെടുത്ത ശില്പത്തില് മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പുകതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാര്‍ഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവില്‍ ഗോളവും ഗോളത്തില്‍ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ഗോളത്തിനു മുകളില്‍ സ്ഥാപിച്ച കേരളത്തിന്റെ മാതൃകയില്‍ സുറിയാനി കത്തോലിക്കാ സഭയില്‍നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അല്‍ഫോന്‍സാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
മുന്തിരിക്കുലകളോടു ചേര്‍ന്നിരിക്കുന്ന നാലിലകളിലായി രണ്ടുവശത്തും വിശുദ്ധരായ ഏലിയാസച്ചന്, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കുടുംബ കൂട്ടായ്മ പ്രതിനിധി സമ്മേളനം ശനിയാഴ്ച
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനം ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. 12 റീജിയണുകളിലെ 101ൽപരം ഇടവക മിഷൻ പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുക്കും.
ബർമിംഗ്ഹാം മേരിവെയിലെ രൂപത പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസപ്ഷൻ ദേവാലയവും ആണ് പരിപാടിക്ക് വേദിയാവുന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 202527 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും വേദി സാക്ഷ്യം വഹിക്കും.
രാവിലെ 9.30ന് പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് ഖുത്താ പ്രാർഥനയും തുടർന്ന് പത്തിന് പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹ കാർമ്മികരാവും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽ നയിക്കുന്ന ക്ലാസ്, ചർച്ച എന്നിവയും നടക്കും. കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഐറീഷ് മലയാളി വിദ്യാർഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ നേട്ടം
ഡബ്ലിൻ: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറീഷ് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം.
ആയിരക്കണക്കിന് ആഗോള മത്സരാർഥികളെ പിന്തള്ളി ഡബ്ലിനിലെ സെന്റ് ഡോമിനിക്സ് കോളജ് കാബറയിലെയും ക്ലെയറിലെ സെന്റ് ഫ്ലാനൻസ് കോളജ് എന്നിസ്ലെയും സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഈ പുരസ്കാരം സ്വന്തമാക്കി.
ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച സെന്റ് ഡോമിനിക്സ് കോളജ് കാബറ ടീമിൽ വിദ്യാർഥികളായ ശ്രേയ മരിയ സാജുവും നിയ നെജുവും മലയാളികളാണ്.
ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്.
"Inis Beatha' അഥവാ "Island of Life' എന്നാണ് വിദ്യാർത്ഥികൾ അവരുടെ ഡിസൈന്‍ പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ആകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്ട്രോയിഡുകളും പരിവേഷണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നാണ് വിദ്യാർഥികൾ വിശദീകരിച്ചത്.
വിജയിച്ച വിദ്യാർഥികൾ ഈ മാസം ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന ഇന്റർനാഷണൽ സ്പേസ് ഡെവലപ്പ്മെന്റ് കോൺഫറൻസിൽ സ്പേസ് ഇൻഡസ്ട്രിയിലെ പ്രമുഖർ, ശാസ്ത്രജ്ഞർ, ബഹിരാകാശ പ്രേമികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ അവർ തങ്ങളുടെ ഡിസൈൻ അവതരിപ്പിക്കും.
|
ഓൾഫ് സീറോമലബാര്‍ ഇടവകയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെൻഡ്: ഓൾഫ് സീറോമലബാര്‍ ഇടവകയിൽ മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അതിവിപുലമായ പരിപാടികളോടെ ഫാദേഴ്സ് ഡേ ആഘോഷിച്ചു.
ഇടവകയിലെ എല്ലാ പിതാക്കന്മാരും പ്രത്യേകം തയാറാക്കിയ നിത്യസഹായമാതാവിന്റെ ലോഗോയുടെ കൂടിയുള്ള വെള്ള ഷർട്ട് ധരിച്ചാണ് വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടത്.
ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങൾ പിതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പാട്ടുകളും തയാറാക്കിയ അവതരിപ്പിച്ചു.
കുർബാനയ്ക്കിടെ റവ.ഫാ. ജോര്‍ജ് എട്ടുപറയിൽ ഓരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന പ്രാധാന്യം, പിതാക്കന്മാരുടെ സ്നേഹവും ത്യാഗവും അധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത് എന്നും ഓർമിപ്പിച്ച് ഫാദേഴ്സ് ഡേ ആശംസകൾ നേർന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം നാവിന് രുചിയേറുന്ന വിവിധ തരത്തിലുള്ള വിഭവങ്ങളുമായി ഫുഡ് കൗണ്ടറുകളും മനസിനു ഉല്ലാസമേകുന്ന വിവിധങ്ങളായ ഗെയിമുകളും ഫ്രീ റാഫിൾ ടിക്കറ്റ്സും മെൻസ് ഫോറം ഒരുക്കിയിരിക്കുന്നു.
പരിപാടികൾക്ക് മെൻസ് ഫോറം പ്രസിഡന്റ് ജിജോമോൻ ജോർജ്, സെക്രട്ടറി ബെന്നി പാലാട്ടി, ട്രഷറർ ജിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.
|
ജര്‍മനിയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
പത്തനംതിട്ട: ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ(23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാത്രി ഏഴിനാണ് എയര്‍ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍ നടക്കും.
കോയിക്കമണ്ണില്‍ പുത്തന്‍വീട് (ദേവരാഗം) കെ.പി. പ്രസാദിന്റെയും പരേതയായ ലേഖപ്രസാദിന്റെയും (നഴ്സ്) ഏകമകനാണ്. ഈ മാസം ഒന്‍പതിനാണ് ബോഹും റൂര് യൂണിവേഴ്സിറ്റിയില്‍ ജിയോളജി മാസ്റ്റേഴ്സ് ബിരുദ വിദ്യാര്‍ഥിയായ ദേവപ്രസാദ് മരിച്ചത്. 2024 മാര്‍ച്ചില്‍ ഉപരിപഠനത്തിനായാണ് ദേവപ്രസാദ് ജര്‍മനിയിലേക്ക് പോയത്.
കേന്ദ്രവിദേശകാര്യ മന്ത്രാലയവും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മുഖേന നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭ, ജര്‍മനിയില്‍ നിന്നുള്ള ലോകകേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ സഹായകരമായത്.
|
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം
ഡബ്ലിൻ: നീനാ ചിയേഴ്സ് നീന ഒളിമ്പിക്സ് അത്ലറ്റിക് ക്ലബിൽ സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് ഫിസ്ബറോ, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് ഡൻഗാർവൻ എന്നീ ടീമുകൾ മത്സരത്തിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ററിമ്മ്സ് ( Tug of war IrelandIndia Malayali Segment)ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ.
ഫാ. റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. Irish Tug of War Association Secretary നോയൽ സമ്മാന ദാനം നിർവഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
|
ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവൻഷൻ നോർത്താംപ്ടണിൽ ജൂലൈ അഞ്ചിന്
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് നോർത്താംപ്ടണിൽ വച്ച് ഓക്സ്ഫോർഡ് മേഖലാ ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു, സന്ദേശം നൽകും.
കോഴിക്കോട് മേരിമാതാ പ്രോവിൻന്റെ വികാർ പ്രൊവിൻഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റർ എൽസീസ് മാത്യു (MSMI) നോർത്താംപ്ടണിൽ നടക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്. നോർത്താംപ്ടൺ സീറോമലബാർ ഇടവകയുടെ പ്രീസ്റ്റും, റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ സഹകാർമികത്വം വഹിച്ചു, ശുശ്രുഷകൾ നയിക്കും.
ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയിൽ നടത്തപ്പെടുന്ന വിശേഷാൽ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും.
നോർത്താംപ്ടണിലെ സെ ഗ്രിഗറി ദി ഗ്രെയ്റ്റ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കൺവൻഷൻ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും.
തിരുക്കർമങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വം കൺവൻഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr. Sebastian Pottananiyil 07918266277
Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS
|
ജര്‍മനിയില്‍ സീറോമലങ്കര കത്തോലിക്കാ സഭാസംഗമം വെള്ളിയാഴ്ച മുതല്‍
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ (ജൂണ്‍ 20, 21,22) ബോണില്‍ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്.
സഭാസംഗമത്തില്‍ മുഖ്യാതിഥിയായി സീറോ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറന് മോര് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരംഭിയ്ക്കുന്ന സംഗമത്തില്‍ യൂത്ത് സെമിനാര്‍ (20/21, Haus Annberg,Annaberg Strasse 400 Bonn) ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ പൊതുസെമിനാറും Hl.Geist Kirche, Venusberg, Bonn) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് വി. കുര്‍ബാനയോടുകൂടി സംഗമത്തിന് തിരശീല വീഴും.
ശനിയാഴ്ച വൈകിട്ട് ഏഴര മുതല്‍ സാംസ്കാരിക പരിപാടിയും ഉണ്ടായിരിക്കും.
|
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ 22ന്
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറംഓൺലൈനിലൂടെ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 22ന് ഇന്ത്യൻ സമയം വൈകുന്നേരം ഏഴിന് നടക്കുന്ന സൂം മീറ്റിങ്ങിൽ പുനരധിവാസ വൈദ്യശാസ്ത്രം, നഷ്ടപ്പെട്ട പല്ലുകൾ, ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.
പുഷ്പഗിരി മെഡിക്കൽ കോളജിലെ ഡോ.ജിമി ജോസ് ന്ധപുനരധിവാസ വൈദ്യശാസ്ത്രം: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലേക്കുള്ള ഒരു ആമുഖം എന്ന വിഷയത്തിൽ ക്ലാസെടുക്കും. കോട്ടയത്തെ പ്രീമിയർ ഡെന്റൽ സ്പെഷാലിറ്റീസിലെ ഡോ. മിലൻ മറിയം രാജീവ് ന്ധനഷ്ടപ്പെട്ട പല്ല് എത്രയും വേഗം മാറ്റിസ്ഥാപിക്കുന്നുവോ അത്രയും നല്ലത്ന്ധ എന്നതിനെക്കുറിച്ച് സംസാരിക്കും.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ദിയ തെരേസ് ജോസ് ന്ധനിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾന്ധ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
സൂം മീറ്റിംഗ് ഐഡി: 803 423 5854, പാസ്കോഡ്: 2ഖഴസേ9. കൂടുതൽ വിവരങ്ങൾക്കായി ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലനെ (യുകെ) വാട്ട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്: 00447470605755.
|
ഇംഗ്ലണ്ടിലെ "നസ്രേത്ത്’ മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 19ന്
കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുമ്പോൾ, പ്രത്യാശയുടെ തീർഥാടനത്തിൽ മരിയ ഭക്തരായ ആയിരങ്ങളെ വരവേൽക്കുവാൻ വാൽസിംഗ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആഘോഷമായി നടത്തപ്പെടുന്ന വാൽസിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും ജൂലൈ 19ന് ഭക്തിനിർഭരമായി കൊണ്ടാടും.
തീർഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീർഥാടന തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാൽസിംഗ്ഹാം തീർഥാടനം ശ്രദ്ധിക്കപ്പെടുന്നത്.
ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 ആരാധന
10:15 മരിയൻ പ്രഘോഷണം
11:00 കൊടിയേറ്റ്
11:30 ഉച്ചഭക്ഷണം ,അടിമവക്കൽ .
12:15 പ്രസുദേന്തി വാഴിയ്ക്കൽ .
12:30 ആഘോഷമായ പ്രദക്ഷിണം .
13:45 SMYM മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന ’സമയം ബാൻഡ്’
14:15 മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി
16:30 നന്ദി പ്രകാശനം, തീർഥാടന സമാപനം .
തീർഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL
|
ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു
ബ്രസൽസ്: യൂറോപ്പിന്റെ അതിർത്തി രഹിത മേഖലയായ ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു. അതിർത്തികളില്ലാത്ത ഈ പ്രദേശം ദശലക്ഷക്കണക്കിന് യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കുന്നു
1985 ജൂൺ 14 ന് ലക്സംബർഗിലെ ഷെംഗൻ എന്ന ചെറിയ പട്ടണത്തിൽ വച്ച് അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ (ബെൽജിയം, ഫ്രാൻസ്, ജർമനി, ലക്സംബർഗ്, നെതർലാൻഡ്സ്) തങ്ങളുടെ ആഭ്യന്തര അതിർത്തി പരിശോധനകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു.
യൂറോപ്പിലെ ആദ്യത്തെ സൗജന്യ യാത്രാ ക്രമീകരണമായിരുന്നില്ല ഷെംഗൻ. ബെനെലക്സ് രാജ്യങ്ങളും നോർഡിക് രാജ്യങ്ങളും ഇതിനകം സമാനമായ യാത്രാ മേഖലകൾ സ്ഥാപിച്ചിരുന്നു.1990ൽ, ഷെംഗൻ കൺവൻഷൻ ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങളില്ലാത്ത ഒരു പ്രദേശം സ്ഥാപിക്കുന്നതിനുള്ള വിശദാംശങ്ങൾ നൽകുന്ന ഒരു കരാറിലൂടെ പൂർത്തീകരിക്കപ്പെട്ടു.
1997ൽ ഒപ്പുവച്ച ആംസ്റ്റർഡാം ഉടമ്പടി 1999ൽ യൂറോപ്യൻ യൂണിയൻ നിയമ ചട്ടക്കൂടിലേക്ക് ഷെംഗനെ ഉൾപ്പെടുത്തി. ഇന്ന്, ഷെംഗൻ മേഖലയിൽ 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 25 ഉം യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിലെ നാല് രാജ്യങ്ങളും (ഐസ്ലൻഡ്, ലിക്റ്റൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ്) ഉൾപ്പെടുന്നു.
2025 ജനുവരി ഒന്നിന് റൊമാനിയയും ബൾഗേറിയയും ഈ കൂട്ടായ്മയിൽ ഏറ്റവും ഒടുവിൽ ചേർന്ന രാജ്യങ്ങളാണ്. 2026 മുതൽ സൈപ്രസും ഷെംഗൻ പ്രദേശത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.യൂറോപ്യൻ കൗൺസിൽ വെബ്സൈറ്റ് അനുസരിച്ച്, ഷെംഗൻ പ്രദേശം 4.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്നു, ഇതിലെ മൊത്തം ജനസംഖ്യ ഏകദേശം 450 ദശലക്ഷമാണ്. ഓരോ ദിവസവും ഏകദേശം 3.5 ദശലക്ഷം ആളുകൾ ജോലി, പഠനം അല്ലെങ്കിൽ സന്ദർശനം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഷെംഗൻ അതിർത്തികൾ കടക്കുന്നു.
വിനോദത്തിനായി യൂറോപ്യൻ യൂണിയൻ സന്ദർശിക്കാൻ വീസ ആവശ്യമുള്ള ഇയു ഇതര പൗരന്മാർക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കാം. ഇത് 180 ദിവസത്തെ കാലയളവിൽ 90 ദിവസം വരെ അതിർത്തി രഹിത മേഖലയിൽ താമസിക്കാനും യാത്ര ചെയ്യാനും അവരെ അനുവദിക്കുന്നു.
യൂറോപ്യൻ സംയോജനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് ആഭ്യന്തര അതിർത്തി പരിശോധനകൾ ഇല്ലാതാക്കിയത്. അതേസമയം, ബാഹ്യ അതിർത്തി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊലീസ് സഹകരണം വർധിപ്പിക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
ഷെംഗൻ ഇൻഫർമേഷൻ സിസ്റ്റം (SIS), യൂറോപ്യൻ ബോർഡർ ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസി (Frontex), യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ലോ എൻഫോഴ്സ്മെൻ്റ് കോഓപ്പറേഷൻ (Europol) എന്നിവ ഇതിനായി പ്രവർത്തിക്കുന്നു.
എന്നിരുന്നാലും, ഷെംഗൻ ബോർഡേഴ്സ് കോഡ് അനുസരിച്ച്, പൊതുനയത്തിനോ ആഭ്യന്തര സുരക്ഷയ്ക്കോ ഭീഷണിയുണ്ടെങ്കിൽ, അംഗരാജ്യങ്ങൾക്ക് താൽക്കാലികമായി ആഭ്യന്തര അതിർത്തി പരിശോധനകൾ പുനഃസ്ഥാപിക്കാൻ കഴിയും. ജർമനിയും ഓസ്ട്രിയയും അനധികൃത കുടിയേറ്റം തടയുന്നതിനായി അതിർത്തി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
ഷെംഗൻ പ്രദേശത്തിന്റെ അടുത്ത ഘട്ടം ഡിജിറ്റലൈസേഷനാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അടുത്തിടെ വീസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനും ഡിജിറ്റൽ വീസ നൽകാനും സമ്മതിച്ചു. കൂടാതെ, ഷെംഗൻ പ്രദേശത്ത് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരെ റജിസ്റ്റർ ചെയ്യുന്ന എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വർഷം ഒക്ടോബറിൽ നിലവിൽ വരും. ഇതിനുശേഷം, വീസയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇയു ഇതര പൗരന്മാർ യാത്രയ്ക്ക് മുമ്പ് യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം (ETIAS) വഴി യാത്രാ അനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്.
|
വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് റോമിൽ പ്രവർത്തനം ആരംഭിച്ചു
റോം: അന്തരാഷ്ട്ര സംഘടനയായ വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഇറ്റലിയിൽ ആദ്യമായി തലസ്ഥാനമായ റോമിൽ ആരംഭിച്ചു. അതിന് മുന്നോടിയായി സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ, സെക്രട്ടറി ജനറൽ ജോസ് വർഗീസ്, സൗത്ത് വെസ്റ്റ് ഇന്ത്യ ഡയറക്ടർ ഷാജി എം. മാത്യു, സൗത്ത് വെസ്റ്റ് ഇന്ത്യ ഡയറക്ടർ ഇലക്ട് ഡോ.തോമസ് ജോർജ് എന്നിവർ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടി.
കർദിനാൾ ജോർജ് കൂവക്കാട്ടിനേയും വത്തിക്കാനിലെത്തി സംഘം സന്ദർശിച്ചു.അദ്ദേഹവും സംഘടനയുടെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും പ്രാർഥനാശംസകളും അനുഗ്രഹവും നൽകുകയും ചെയ്തു.
റോമിലെ മോന്തേ അർസീചിയോ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബെറ്റ്സി ജോർജ് വൈസ്മെൻപ്രാർഥന ചൊല്ലി ചടങ്ങുകൾ ആരംഭിച്ചു. മാസ്റ്റർ ഓഫ് സെറിമണി ആയിരുന്ന സെജി ജേക്കബ് ചടങ്ങുകളെപ്പറ്റി വിശദീകരിക്കുകയും ഒരുരുത്തരെ ക്ഷണിക്കുകയും ചെയ്തു. റീജിയണൽ ഡയറക്ടർ ഷാജി എം. മാത്യു അധ്യക്ഷത വഹിച്ചു.
ട്രെഷറർ ഇന്റർനാഷണൽ പ്രസിഡന്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഉദ്ഘാടനം ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ നിർവഹിച്ചു. അദ്ദേഹം സംഘടനയുടെ എല്ലാ പ്രൊജക്റ്റുകളെയും പറ്റിയും പ്രവർത്തന രീതികളെപ്പറ്റിയും വിശദീകരിച്ചു.
ലോകമാനമുള്ള സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി സെക്രട്ടറി ജനറൽ ജോസ് വർഗീസ് വിശദീകരണം നൽകുകയും തുടർന്ന് അംഗങ്ങൾക്ക് മെമ്പർഷിപ് സർട്ടിഫിക്കറ്റ്, ചെസ്റ്റ് പിൻ എന്നിവ നൽകുകയും ചെയ്തു.
പിന്നീട് പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ, സെക്രട്ടറി ഷൈൻ റോബർട്ട് ലോപ്പസ്, ട്രെഷറർ ജോർജ് റപ്പായി എന്നിവരെ സ്ഥാനമേൽപ്പിക്കുന്ന ചടങ്ങ് നടന്നു. അതിനുശേഷം പ്രസിഡന്റ് സ്ഥാനം സ്വീകരിക്കൽ കർമം നടന്നു.
ചാർട്ടർ അവതരണം നിർവഹിച്ചത് സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ ഇലക്ട് ഡോ. തോമസ് ജോർജ് ആണ്. സംഘടന വിയന്ന ചാർട്ടർ പ്രസിഡന്റ് സണ്ണി വെളിയത്ത്, അലിക് ഇറ്റലി സെക്ക്രട്ടറി തോമസ് ഇരിമ്പൻ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി ഷൈൻ റോബർട്ട് ലോപ്പസ് നന്ദിപറഞ്ഞു. മീറ്റിംഗ് തീർന്നതായും ഭക്ഷണത്തിനായി എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ പറഞ്ഞു. പിന്നീട് ഫെല്ലോഷിപ്പും ഡിന്നറും നടന്നു.
|
നിലമ്പൂർ തെരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചാരണത്തിന് കരുത്തേകി ഐഒസി യുകെ
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണ രംഗത്ത് സജീവമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം. എഐസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐഒസി യുകെ ചിട്ടയോടെയാണ് നിലമ്പൂരിൽ പ്രചാരണം നടത്തുന്നത്.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും നേതാവ് റോമി കുര്യാക്കോസുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 32 പേരടങ്ങുന്ന ഐഒസി കർമസേനയ്ക്ക് രൂപം നൽകുകയും പ്രചാരണ പരിപാടികളുടെ രൂപരേഖ തയാറാക്കുകയും എന്നതായിരുന്നു ആദ്യപടി.
ഐഒസി യുകെ പ്രവർത്തകനും നിലമ്പൂർ നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഐഒസി കർമസേന പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിച്ചു.
നിയോജക മണ്ഡലത്തിലെ നിലമ്പൂർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യകേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടന നടത്തി.
ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കൊപ്പം എടക്കരയിലെ സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായിലെ സ്ഥാപനങ്ങളിലും പ്രാദേശിക പ്രവർത്തകർക്കൊപ്പം മൂത്തേടത്ത് ഭവനസന്ദർശനത്തിലും ഐഒസി യുകെ സജീവ പങ്കാളികളായി.
അമരമംഗലം പൂക്കോട്ടുംപാടത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും മരുതയിൽ സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന സ്വീകരണ യോഗത്തിലും ഐഒസി നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐഒസി നേതാക്കൾ സജീവ സാന്നിധ്യമായി.
പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ, വക്താവ് സന്ദീപ് വാര്യർ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ അടക്കമുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന നടത്തിയത്.
|
അർണോർ മാത്യുവിന്റെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു
ലണ്ടൻ: ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിന്റെ(21) ആദ്യ നോവൽ "ടെയിൽ ഡ്രിഫ്ടർ: അൺവെയിലിംഗ് ട്രൂത്ത്സ്' പ്രസിദ്ധീകരിച്ചു.
16ാം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ അത്ഭുതങ്ങളും മായാജാലവും ചേരുന്ന ഒരു കഥയാണ് നോവൽ പറയുന്നത്. പുസ്തകം ആമസോണിൽ ഇബുക്ക് രൂപത്തിലും പേപ്പർബാക്ക് പതിപ്പിലും ലഭ്യമാണ്.
കോട്ടയം ചങ്ങനാശേരി സ്വദേശിയും ടെസ്കോയിൽ ടീം ലീഡറുമായ മോനച്ചൻ ആന്റണിയുടേയും വിഥിൻഷോ ആശുപത്രിയിലെ വാർഡ് മനേജരായ ജെൻസി മാത്യുവിന്റെയും മൂത്ത മകനാണ്. സഹോദരൻ ആരോൺ മാത്യു.
|
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി
ലണ്ടൻ: നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി. സീക്രട്ട് ഇന്റന്ജന്സ് സര്‍വീസ് അഥവാ എംഐ 6ന്റെ (മിലിട്ടറി ഇന്റലിജന്‍സ് സെക്ഷൻ 6) മേധാവിയായി നാല്‍പ്പത്തിയേഴുകാരിയായ ബ്ലെയ്സ് മെട്രെവെലിയെയാണ് നിയമിച്ചിരിക്കുന്നത്
എംഐ 6ന്റെ 116 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ മേധാവിയുണ്ടാകുന്നത്. റിച്ചാര്‍ഡ് മൂറിന്റെ പിന്‍ഗാമിയായ ബ്ലെയ്സ് സാമൂഹിക നരവംശ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. സി എന്ന കോഡിലാണ് എംഐ 6ന്റെ മേധാവി അറിയപ്പെടുന്നത്.
|
ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
കനനാസ്കിസ്: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ജർമനിയുടെ ശക്തമായ ഐക്യദാർഢ്യത്തിനും ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും മോദി ചാൻസലർ മെർസിന് നന്ദി പറഞ്ഞതായി രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
|
റോമിൽ തിരുവാതിര സംഘടിപ്പിച്ച് മലയാളികൾ
റോം: റോമിലെ ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനത്ത് തിരുവാതിരക്കളി സംഘടിപ്പിച്ച് മലയാളികൾ. ജി77ന് ചൈന കൾച്ചറൽ ഈവനിന്റെ ഭാഗമായിയാണ് ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്ന് തിരുവാതിര അവതരിപ്പിച്ചത്.
മലയാളികളായ ലിജി ബെന്നി വെട്ടിയാടൻ, ജിനി ജോൺ, ഷീജ ഷാജു, ജെയിൻ ജോസഫ്, ഷീന ഷൈഫി, സോളി ബേബി എന്നിവർ നാടൻ പാട്ട്, ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു.
|
അയർലൻഡിൽ "ക്രോഗ് പാട്രിക്' തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ "ക്രോഗ് പാട്രിക്' തീർഥാടനം ജൂലൈ 26ന് നടക്കും. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ഇടമാണ് ക്രോഗ് പാട്രിക് മല. തീർഥാടനം രാവിലെ ഒന്‍പതിന് അടിവാരത്തിൽ ആരംഭിക്കും.
സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, നാഷണൽ പിതൃവേദി ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, മറ്റു വൈദികർ തുടങ്ങിയവരുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് അടിവാരത്തിൽ നിന്നും മലകയറ്റം ആരംഭിക്കുന്നത്.
ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും ക്രോഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഡബ്ലിനിൽ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കും. ബസ് സീറ്റ് ബുക്ക് ചെയ്ത് തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് പിതൃവേദി നേതൃത്വത്തെയോ/ട്രസ്റ്റിമാർ/പാരിഷ് കമ്മിറ്റി എന്നിവരെയോ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക്: സിബി സെബാസ്റ്റ്യൻ 08944 88895, ജിത്തു മാത്യു 08706 19820.
|
ബീച്ചിൽ പതിനെട്ടുകാരിയെ കാണാതായതിൽ ദുരൂഹത
യോർക്ക്ഷെയർ: ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ ബീച്ചിൽനിന്നു 18 വയസുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത. സെറെൻ ബെന്നറ്റിനെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ഗുയിസ്ബറോയിലെ ചർച്ച് ലെയ്ൻ ഏരിയയിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്.
പിന്നീട് രാത്രി ഒന്‍പതോടെ റെഡ്കാർ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ബീച്ചിന്റെ പരിസരത്തുതന്നെ സെറെൻ ഉണ്ടായിരുന്നിരിക്കാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചിൽനിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ സെറെന്റേതാണെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു സൂപ്രണ്ട് എമിലി ഹാരിസൺ പറഞ്ഞു.
|
സൂസമ്മ ജോസഫിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ മലങ്കര സമൂഹം അനുശോചിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരിയും കൊണ്ടോടി കുന്നത്ത് പരേതനായ കെ.ടി. ജോസഫിന്റെ(എക്സ്സര്‍വീസ്) ഭാര്യയുമായ സൂസമ്മ ജോസഫിന്റെ(80) നിര്യാണത്തില്‍ ജര്‍മനിയിലെ മലങ്കര സമൂഹം അനുശോചനം രേഖപ്പെടുത്തി.
ജര്‍മനിയിലെ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ (ഫ്രാങ്ക്ഫര്‍ട്ട്), റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് (ബോണ്‍), ജര്‍മനിയിലെ മലങ്കര സമൂഹം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന് യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
സംസ്കാരം വ്യാഴാഴ്ച രണ്ടിനു തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. പരേത മുക്കൂര്‍ തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി വെള്ളാക്കല്‍ വയലാ, ജോബി കുരിശുംമൂട്ടില്‍ ഏന്തയാര്‍.
മറ്റുസഹോദങ്ങൾ: മാത്തുക്കുട്ടി, സിസിലിക്കുട്ടി, തന്പിച്ചൻ, ജോളി, പരേതയായ സിസ്റ്റർ ജോയ്സ് എസ്ഐസി.
|
ലണ്ടനിൽ വൈസ് മെൻ ക്ലബ് ഉദ്ഘാടനം ചെയ്തു
റോംഫോർഡ്: വൈസ് മെൻ ക്ലബ് ഓഫ് ലണ്ടൻ സെൻട്രലിന്റെ ഉദ്ഘാടനം റോംഫോർഡിലെ വൈഎംസിഎ ഹാളിൽ നടന്നു. ക്ലബിന്റെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ഷീൻ ജോൺ വാഴയിൽ, ട്രഷറർ ബിന്ദു ഷിജു, സെക്രട്ടറി പ്രകാശ് ഉമ്മൻ എന്നിവർ ചുമതലയേറ്റു.
വൈസ് മെൻ ഇന്റർനാഷണലിന്റെ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. വൈസ് മെൻ ഇന്റർനാഷനലിന്റെ ജനറൽ സെക്രട്ടറി ജോസ് വർഗീസ്, റീജിയൺ ഡയറക്ടർ ഷാജി എം. മാത്യു, യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ചെയർമാൻ നജിം ആർക്കേഡിയ,
ഇമ്മീഡിയറ്റ് പാസ്റ്റ് റീജിയൺ ഡയറക്ടർ അലൻ വാളിംഗ്ടൺ, വൈഎംസിഎ ലണ്ടൻ തെംസ് ഗേറ്റേവേ ഗ്രൂപ്പ് സിഇഒ മാറ്റ് ജോൺസ്, ഇന്ത്യ വൈഎംസിഎ സിഇഒ ലിയോൺ സാലിൻസ്, ഈസ്റ്റ്ലണ്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുധിൻ ഭാസ്ക്കർ, സെക്രട്ടറി കെവിൻ സി. കോണിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്ട്രിംഗ് ഓർക്കസ്ട്രയുടെയും റിജോ മാത്യു, സുമ മാത്യു എന്നിവരുടെയും ഗാനാലാപനവും ചടങ്ങിന് കൂടുതൽ മനോഹാരിത നൽകി. ക്ലബ് സെക്രട്ടറി പ്രകാശ് ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു.
|
ജര്‍മനിയില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ 28 മുതൽ
കൊളോണ്‍: കൊളോണിൽ ദൈവമാതാവിന്റെ തിരുനാളും തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ഈ മാസം 28, 29 ദിവസങ്ങളില്‍ നടക്കും.
55 വര്‍ഷം പിന്നിടുന്ന കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് നടക്കുന്നത്.
ഈ മാസം 28ന് വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. 29ന് രാവിലെ 10ന് നടക്കുന്ന കുർബാനയിൽ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും.
കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. കൊളോണ്‍, ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ലെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.
|
ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി സ്വീഡൻ
സ്റ്റോക്ക്ഹോം: സ്വീഡനിലെ കാൾ ഫിലിപ്പ് രാജകുമാരന്റെയും സോഫിയ രാജകുമാരിയുടെയും ഇളയ മകളായ ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി രാജ്യം.
മാതാപിതാക്കളുടെ പത്താം വിവാഹ വാര്‍ഷിക ദിനത്തിൽ ഡ്രോട്ടിംഗ്ഹോം കൊട്ടാരത്തിന്റെ ചാപലിൽ വച്ചാണ് ഐനെസ് മാമോദീസ സ്വീകരിച്ചത്. നാല് മാസം മാത്രം പ്രായമുള്ള ഐനെസിന് ബിഷപ് ജോഹാൻ ഡാൽമാനാണ് മാമോദീസ നൽകിയത്.
ബിഷപ് ജോഹാൻ ഡാൽമാനും കോർട്ട് ചാപ്ലിൻ മൈക്കിൾ ബിജെർഖാഗനും നേതൃത്വം നൽകിയ ചടങ്ങ് രാജകീയ പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്നു. രാജകുടുംബാംഗങ്ങൾ എല്ലാവരും പള്ളിയിൽ ഒത്തുകൂടിയിരുന്നു.
ഫെബ്രുവരി ഏഴിനാണ് ഐനെസ് ജനിച്ചത്. ഐനെസ് തന്റെ സഹോദരങ്ങളായ അലക്സാണ്ടർ (8), ഗബ്രിയേൽ (7), ജൂലിയൻ (3) എന്നിവർ ധരിച്ച അതേ ക്രിസ്റ്റനിംഗ് ഗൗൺ (മാമോദീസ വസ്ത്രം) ആണ് ധരിച്ചിരുന്നത്.
|
യുക്രെയ്നിൽ വീണ്ടും ദുരിതാശ്വാസ സഹായമെത്തിച്ച് വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍.
മെത്തകൾ, ഭക്ഷണം, പലചരക്കു സാധനങ്ങൾ, കുട്ടികൾക്കുള്ള പോഷകാഹാരം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുമായി മാര്‍പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കർദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽനിന്ന് യുക്രെയ്നിലെ ഖാർഖിവിൽ എത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തും യുക്രെയ്നിലെ വിവിധ മേഖലകളിൽ വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദിനാൾ ക്രജേവ്സ്കി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ഊർജസ്വലതയോടെ തുടരുന്നുണ്ടെന്നും പീഡിതരായ യുക്രെയ്ൻ ജനതയെ അദ്ദേഹവും തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകളായി തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർഖിവിലെ ജനത കടുത്ത ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്.
റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ ബസിലിക്കയിൽനിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രെയ്നിലേക്കു യാത്ര തിരിച്ചത്. കർദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരുന്നു.
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലേക്കും വത്തിക്കാൻ ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പോപ് മൊബീൽ പ്രത്യേക ക്ലിനിക്കാക്കി രൂപാന്തരം ചെയ്ത് ഗാസയിലേക്ക് അയച്ചിരുന്നു.
|
മാഫ ഫൈനലിൽ എത്തി എഡെക്സ് കിംഗ്സ് എഫ്സി ഇന്ത്യൻ ടീം
മാൾട്ട: മാൾട്ട അമച്വർ ഫുട്ബോൾ അസോസിയേഷൻ (മാഫ) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാൾട്ടീസ്.
കേരള സ്റ്റേറ്റ് ഫുട്സൽ ചാന്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം എഡെക്സ് റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്പോർട്സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സിയെ പിന്തുണയ്ക്കുന്നത്.
15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെ എട്ട് മലയാളി കളിക്കാരെ ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് തെരഞ്ഞെടുത്തു.
ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആന്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിന്ഫെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു.
യൂറോപ്പിലെ മാഫ ലീഗ് നോക്കോട്ട് ചാംപ്യൻഷിപ് ഫൈനലിൽ അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാർസ സെന്റ് മൈക്കിൾസ് എഫ്സിയെയാണ് ഫൈനലിൽ നേരിടുന്നത്. മാഫ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബുകളെ ടൂർണമെന്റിൽ പരാജയപ്പെടുത്തിയാണ് ഈ ഇന്ത്യൻ ക്ലബ് ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.
അർജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലൻഡ്, സ്കോട്ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് മികവ് നൽകി.
ലോക വേദിയിൽ നമ്മളുടെ കളിക്കാർക്ക് മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഓരോ ഇന്ത്യക്കാരന്റെയും വിജയമാണിത്. ഇതുവരെ ഞങ്ങൾ നേടിയത് അവിശ്വസനീയമാണ്. ഇപ്പോൾ ഞങ്ങൾ അതിലും വലുതായ ഒരു യൂറോപ്യൻ കിരീടത്തിന്റെ വക്കിലാണ് സെമി ഫൈനൽ വിജയത്തിനുശേഷം ടീം പ്രസിഡന്റ് വിബിൻ സേവ്യർ പറഞ്ഞു.
ഈ കളിക്കാർ ഇപ്പോൾ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്ന് മാൾട്ടിസ് സ്വദേശിയും ടീം കോച്ചുമായ എലിയട്ട് നവാരോ കൂട്ടിച്ചേർത്തു. ടീമിന്റെ മാനേജ്മെന്റിൽ ടോംസൺ മാളിയേക്കൽ, ഷിനാസ് ചെഗു, സെബിൻ തോമസ്, അരുൺ അജയൻ, അനൂപ് ജിനു, അജിൽ മാത്യു, അരുൺ രവി, സിയാദ് സയിദ് എന്നിവർ പ്രധാന പങ്കുവഹിച്ചു.
|
നോട്ടിംഗ്ഹാമിൽ മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ മലയാളി സംരംഭം ആരംഭിച്ചു
നോട്ടിംഗ്ഹാം: മലയാളികളുടെ പുതിയ സംരഭത്തിന് കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമം രാവിലെ 10ന് ഫാ. ജോബി ജോൺ നിർവഹിച്ചു.
തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല സ്ഥാപനം ഉദ്ഘാടനം ചെയ്തു. ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നോട്ടിംഗ്ഹാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
കമ്പനി ബോർഡ് ഡയറക്ടർമാരായ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുക്മയുടെ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, നോട്ടിംഗ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, മുദ്ര ആർട്സ് നോട്ടിംഗ്ഹാം പ്രസിഡന്റ് നെവിൻ സി. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
|
ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ
ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ ഫ്രാൻസിൽ നടത്തുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. "ശക്തി 2025' എന്ന പേരിൽ ഫ്രാൻസിലെ ലാ കാവലേറിയിലാണ് അഭ്യാസപ്രകടനം.
അഭ്യാസപ്രകടനത്തിന്റെ എട്ടാം പതിപ്പാണിത്. ജൂലൈ ഒന്നുവരെ നീളുന്ന സംയുക്ത അഭ്യാസം ഇരുരാജ്യങ്ങളുടെയും സൈനിക ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു നടത്തുന്നത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾക്കിടയിലെ പരസ്പര സഹകരണം, സൗഹൃദം, സൈനികശേഷി വികസനം എന്നിവ ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് 13 മുതൽ 26 വരെയായിരുന്നു "ശക്തി 2024' ഏഴാം പതിപ്പ് നടന്നത്. മേഘാലയയിലെ ഉംറോയി ആയിരുന്നു വേദി.
|
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ സ്ഥാനിക ദേവാലയത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തു
വത്തിക്കാന്‍ സിറ്റി: കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ ചിര്ക്കോണ്വല്ലാസീയോനെ ആപ്പിയയിൽ, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു.
എല്ലാ കര്‍ദിനാൾമാര്‍ക്കും റോമില്‍ത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്. ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ദിനമായ വെള്ളിയാഴ്ചയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.
1988ല്‍ ഇടവകയായ ഈ പള്ളിയില്‍ റോഗേഷനിസ്റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിര്‍വഹിക്കുന്നത്. 2012ല്‍ കര്‍ദിനാള്‍ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കര്‍ദിനാൾമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ഫാ. അന്റോണിയോയാണ് ഇപ്പോള്‍ ഈ ഇടവകയിലെ വികാരി.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി പത്തിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയില്‍ അദ്ദേഹത്തോടൊപ്പം മറ്റു കര്‍ദിനാൾമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു.
മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
|
കാര്‍ലോ അക്കുത്തിസിനെയും പിയെർ ഫ്രസാത്തിയെയും സെപ്റ്റംബർ ഏഴിന് വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: തിരുസഭാ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭ, ആദ്യ മില്ലേനിയൽ വിശുദ്ധൻ എന്നീ ഖ്യാതികളോടെ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിനെ ഈ വർഷം സെപ്റ്റംബർ ഏഴിന് വിശുദ്ധനായി നാമകരണം ചെയ്യും.
ഇതേ ദിവസംതന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയെർ ജോർജോ ഫ്രസാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേര്‍ത്ത കർദിനാൾമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ 25 27 ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനാൽ വിശുദ്ധ പദവി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തത്പരനായിരുന്നു കാര്‍ലോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരംതന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർലോ സജ്ജീകരിച്ചിരുന്നു.
11ാംവയസിൽ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനുശേഷമാണ് 2006 ഒക്ടോബര്‍ 12ന് തന്റെ 15ാം വയസിൽ മരിച്ചത്. 2020 ഒക്ടോബർ പത്തിന് കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
കാര്‍ലോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. ഇരുവരെയും കൂടാതെ ഏഴു വാഴ്ത്തപ്പെട്ടവരെ ഈവർഷം ഒക്ടോബർ 19ന് വിശുദ്ധരായി നാമകരണം ചെയ്യാനും ലെയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സമ്മേളനം തീരുമാനിച്ചു.
മാർഡിനിലെ അർമേനിയൻ ആർച്ച്ബിഷപ്പും രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗക്രുല്ല മാലോയാൻ, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണയിലെ ജീവകാരുണ്യ സന്യാസിനീ സമൂഹം സ്ഥാപക വിൻചെൻസ മരിയ പൊളോണി,
യേശുദാസി സന്യാസിനീ സമൂഹം സ്ഥാപക മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർട്ടിനെസ്, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ സഭാംഗം മരിയ ത്രോൺകാത്തി, അല്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്നെറോസ്, ബാർത്തൊളോ ലോൻഗോ എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുക.
|
ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ് ഇംഗ്ലീഷ് ധ്യാനം ജൂലൈ ഏഴ് മുതൽ
ഡബ്ലിന്‍: അനോയ്റ്റിംഗ് ഫയർ കത്തോലിക്ക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള കത്തോലിക്ക കരിസ്മാറ്റിക് റസിഡന്‍ഷ്യല്‍ ധ്യാനം "ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ധ്യാനം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലാണ് നടത്തപ്പെടുന്നത്.
ഡി ലാ സാലെ പാസ്റ്ററൽ സെന്റർ, എൽഡർഫീൽഡ്, കാസിൽടൗൺ കോ ലാവോയിസിൽ എന്ന വിലാസത്തില്‍ വച്ചാണ് താമസിച്ചുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും എഎഫ്സിഎം യുകെ ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയില്‍ ആയിരിക്കും ധ്യാനം നയിക്കുക.
ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, കുമ്പസാരം, വ്യക്തിപരമായ പ്രാര്‍ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.
ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകര്‍ത്തപ്പെടുന്ന ഈ ധ്യാനദിവസങ്ങളിലേക്ക് അയര്‍ലൻഡിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക്: ഡിന്റോ: +353 89 277 7229, അലക്സ്: +353 87 952 0150.
|
യുകെയിലെ ചങ്ങനാശേരിക്കാർ കെറ്ററിംഗിൽ ഒത്തുചേരുന്നു
ലണ്ടൻ: ജന്മനാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികൾ ഒത്തുചേരുന്നു. ഈ മാസം 28ന് യുകെയിലെ കെറ്ററിംഗിലാണ് ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം നടക്കുക.
സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന ഈ സംഗമത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ചങ്ങനാശേരിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന കേരള ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കും.
സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും പരിപാടി അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ അറിയിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ലിങ്ക്: https://forms.gle/3yWxGhtEBaEcYmCt7
|
വിമല പടയാട്ടില്‍ അന്തരിച്ചു
അങ്കമാലി: പടയാട്ടില്‍ ആന്റുവിന്റെ ഭാര്യ പടയാട്ടില്‍ വിമല(62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടത്തി. ചേരാനല്ലൂര്‍ കൈതാരന്‍ കുടുംബാംഗമാണ്.
മക്കള്‍: സൗമ്യ (ഇറ്റലി), സനു (യുകെ), സരിന് (ബിസിനസ്), ജോസഫ് (ഇന്‍ഫോ പാര്‍ക്, കൊരട്ടി). മരുമക്കള്‍: കുഴിപ്പിള്ളി പുതുവ ജിയോ (ഇറ്റലി), അഞ്ജു (യുകെ), മരിയ (മുപ്ളിയം).
ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്ന ലോക കേരളസഭാംഗം ജോളി എം. പടയാട്ടിലിന്റെയും ജെമ്മ ഗോപുരത്തിങ്കലിന്റെയും സഹോദര ഭാര്യയാണ് വിമല.
|
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ ശനിയാഴ്ച(ജൂൺ 14) ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ഷംഷാബാദ് സീറോമലബാർ രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമികത്വം വഹിക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.
അഞ്ച് വയസുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലിഷിലോ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.
കൺവൻഷനിൽ കുട്ടികൾക്കും കൗമരാക്കാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവൻഷനിൽ പ്രവർത്തിക്കും.
ജപമാല, കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും എല്ലാവരെയും സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ +44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239.
കൺവൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ സൗകര്യത്തെപ്പറ്റി അറിയാൻ: ജോസ് കുര്യാക്കോസ് 07414 747573, ബിജുമോൻ മാത്യു 07515 368239.
|
ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് നിർദിഷ്ട മിഷനിലെ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ബേസിംഗ്സ്റ്റോക്ക്: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോമലബാർ നിർദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തിവരുന്ന മർത്ത് മറിയത്തിന്റെയും ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും നിർദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച ആഘോഷിക്കുന്നു.
തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നിന് റവ. ഫാ. ജയിൻ പുളിക്കൽ സിഎസ്ടിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും.
റവ.ഫാ. എബിൻ കൊച്ചുപുരക്കൽ എംഎസ്ടി സഹകാർമികനായി തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോട് അനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും വർണ്ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രതിഫലനമായി മാറും.
പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമങ്ങൾ അവസാനിക്കും.
തിരുനാൾ കർമങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കണ്ണിനും കാതിനും ആസ്വാദകരമായ വർണവിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.
കൂടാതെ പ്രശസ്ത മാന്ത്രികനും ബലൂൺ ആർട്ടിസ്റ്റുമായ മിസ്റ്റർ ട്വിസ്റ്റർ നേതൃത്വം നൽകുന്ന ബലൂൺ ട്വിസ്റ്റിംഗ് പ്രോഗ്രാമും കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടി നടത്തുന്നതുമാണ്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മെൻസ് ഫോറംവുമൻസ് ഫോറം കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വിവിധ കമ്മിറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും ഈ പുണ്യചരിതരുടെ മഹനീയ മാതൃകയിൽ മിശിഹാനുനുഭവം സ്വന്തമാക്കുവാനും ജീവിതം രക്ഷാകരമാക്കുവാനും തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
|
ഓൾ അയർലൻഡ് വടംവലി മത്സരം ശനിയാഴ്ച
ഡബ്ലിൻ: നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന "നീനാ ഫെസ്റ്റ് 2025' ശനിയാഴ്ച നീന ഒളിമ്പിക്സ് അത് ലെറ്റിക് ക്ലബിൽ രാവിലെ 10ന് ആരംഭിക്കും. ഇതോട് അനുബന്ധിച്ച് ആവേശകരമായ "ഓൾ അയർലൻഡ് വടംവലി മത്സരം' നടക്കും.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1,111 യൂറോയും ട്രോഫിയും 777 യൂറോയും ട്രോഫിയും ലഭിക്കും. മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് 555 യൂറോ, 222 യൂറോ എന്നിങ്ങനെയും അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 150 യൂറോ വീതവും സമ്മാനത്തുക നൽകും.
തഗ് ഓഫ് വാർ അയർലൻഡ് ഇന്ത്യ മലയാളി സെഗ്മെന്റിന്റെ(TIIMS) നിർദേശങ്ങൾ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
അത്യന്തം വാശിയേറിയ പോരാട്ടങ്ങളിൽ അയർലൻഡിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷിന്റോ ജോസ് 0892281338, രാജേഷ് എബ്രഹാം 0877636467, ശ്രീനിവാസ് 0871470590.
|
|
|
|
|
|