|
Delhi |
|
|
|
|
തലമുറ സംഗമം സംഘടിപ്പിച്ചു
ന്യൂഡൽഹി: വടക്കിന്റെ പരുമല എന്ന് അറിയപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന തലമുറ സംഗമം മലങ്കര ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്തു.
കുടുംബവും സമൂഹവും പാരസ്പര്യമുള്ളവരായി ജീവിക്കുമ്പോഴും മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴും മാത്രമേ സമൂഹത്തിൽ കരുതൽ നിലനിൽക്കുകയുള്ളൂ എന്ന് മാർ സെറാഫിം പറഞ്ഞു.
തലമുറ സംഗമത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.ഫാ. പത്രോസ് ജോയ്, അസിസ്റ്റന്റ് വികാരി റവ. ഫാ. ഗീവർഗീസ് ജോസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം,
ചാണ്ടി ഉമ്മൻ എംഎൽഎ, റവ.ഫാ. സക്കറിയ പനക്കാമറ്റം കോറോപ്പിസ്കോപ്പ, റവ.ഫാ. സാം വി ഗബ്രിയേൽ കോർപ്പിസ്കോപ്പ, റവ.ഫാ. ഫിലിപ്പ് എം. സാമുവൽ കോർപ്പിസ്കോപ്പ, റവ.ഫാ. പി.എ. ഫിലിപ്പ്, ഫാ. ബിജു പി. തോമസ്, തോമസ് പി. ജോർജ്, രാജു മാമൻ, സജു മാത്യു എന്നിവർ പങ്കെടുത്തു.
|
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു. ഫേസ് ടുവിലെ ലോക്കൽ ഷോപ്പിംഗ് സെന്ററിന്റെ രണ്ടാം നിലയിലുള്ള ദുർഗാ കോംപ്ലെക്സിലെ 206ാം നമ്പറിലുള്ള ലിങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപ്ലെ ചെയിൻ മാനേജ്മെന്റിലാണ് കോഴ്സ് നടക്കുക.
ചെയർമാൻ ബെന്നി രാഘവൻ കോഴ്സുകളുടെ ഉത്ഘാടന കർമം നിർവഹിച്ചു. ക്യാപ്റ്റൻ വിവേക് ശർമ, സി.പി. സനിൽ, പ്രദീപ് സദാനന്ദൻ, ആദിത്യ രാഘവൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡിഗ്രി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ആദ്യത്തെ 20 പേർക്ക് മാത്രമായിരിക്കും നൂറു ശതമാനം സ്കോളർഷിപ്പ് ലഭിക്കുക.
കോഴ്സിന്റെ കാലാവധി മൂന്നു മാസമാണ്. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയുള്ള ക്ലാസുകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിയറിയും 2.30 മുതൽ ആറ് വരെ പ്രാക്ടിക്കലുമാണ് നടത്തുക.
കോഴ്സുകളിലേക്കുള്ള മൂന്നാം ബാച്ചിന്റെ പ്രവേശനം ജൂലെെ രണ്ടിന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9910334964, 9810476436.
|
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ്ജയ ഹോമം ശനിയാഴ്ച രാവിലെ എട്ടിന് നടത്തും. ക്ഷേത്ര മേൽശാന്തിയുടെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9868990552, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ടി.ആർ. രതീഷ് അന്തരിച്ചു
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു. ഡൽഹി ഇന്ദിരാപുരത്തായിരുന്നു താമസം.
ഡിഎംകെ വാട്സ്ആപ്പ് കൂട്ടായ്മയുടെ വൈശാലി കോഓർഡിനേറ്ററും സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം കേരളത്തിൽ നടത്തി.
|
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗത്തിനുള്ള റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അനാവശ്യമായ പുറംയാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
അതേസമയം, പകൽ സമയത്തുള്ള ഇന്നത്തെ കൊടും ചൂടിനുശേഷം വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
|
കാരുണ്യ വിശ്രാന്തിഭവന്‍ സഹായമേകി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ ഗാസിയാബാദ് സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കാരുണ്യ വിശ്രാന്തിഭവന്‍ സാമ്പത്തിക സഹായം നൽകി.
തദവസരത്തിൽ റവ. തോമസ് ജോൺ റമ്പാച്ചനെ പൊന്നാട അണിയിച്ചു. റവ. ഡി.എൻ. വർഗീസ് ജോർജിനെയും റവ. സിസ്റ്റർ എലിസബത്തിനെയും അവരുടെ സേവനത്തിന് പൊന്നാടയും മെമന്റോയും നൽകി ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ ആദരിച്ചു.
ഡിക്കൻ വർഗീസ് ജോർജും ഇടവകാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.
|
നോർക്ക റൂട്ട്സ് അംഗത്വ സർട്ടിഫിക്കറ്റ്
ന്യൂഡൽഹി: നോർക്ക റൂട്ട്സിൽ അംഗമായ ഡൽഹി മലയാളി അസോസിയേഷന്റെ പുതുക്കിയ അംഗത്വ സർട്ടിഫിക്കറ്റ് ന്യൂഡൽഹിയിലെ കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിലെ ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോനിൽ നിന്ന് ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഏറ്റുവാങ്ങി.
നോർക്കയുടെ പുതുക്കിയ സർട്ടിഫിക്കറ്റിന്റെ കാലാവധി 2030 ജൂൺ ഒന്ന് വരെയാണ്.
|
പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ എംജിഒസിഎസ് എം അംഗങ്ങളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ സംഘടിപ്പിച്ചു.
ഇടവക അംഗങ്ങൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.
|
വർഗീസ് കുര്യൻ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാർ ഫേസ് 1 ചില്ല ന്യൂ ഡിഡിഎ ഫ്ലാറ്റ് 27ഡിയിൽ താമസിക്കുന്ന വർഗീസ് കുര്യൻ(58) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഡൽഹി സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് ബുരാരി സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ വർഗീസ്, മകൻ: അശ്വിൻ വർഗീസ്.
|
പി.ജെ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ തോമസിന്റെ (74) സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഗാസിയാബാദ് ഡിഎൽഎഫ് കോളനിയിൽ താമസിച്ചു വരുകയായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10.30 ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ ആരംഭിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളും സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷനും പരേതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ മലയാളി മുഖമായിരുന്നു തോമസ്. രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തി. ഭാര്യ: റോസമ്മ തോമസ്. മക്കൾ: ബിനു തോമസ്, ബെറ്റി തോമസ്, ബൈജു തോമസ്.
|
വൈബ് ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ത്രീ സെന്റ് ജയിംസ് ഓർത്തഡോക്സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ ചാരിറ്റി പദ്ധതികളുടെ ധനശേഖരണാർഥം നടത്തുന്ന ഗാനസന്ധ്യ "വൈബ് ഫെസ്റ്റ്' പോസ്റ്റർ പ്രകാശനം ഇടവക വികാരി റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു.
ഫിലിപ്പ് തോമസ് (രജതജൂബിലി കമ്മിറ്റി അംഗം), റെജി പി.ടി (രജതജൂബിലി കമ്മിറ്റി അംഗം),സിജി ജോസഫ് ജേക്കബ് (രജതജൂബിലി കമ്മിറ്റി ജോയിന്റ് കൺവീനർ), ജിജി ജോർജ് (രജതജൂബിലി കമ്മിറ്റി കൺവീനർ), സജി കെ. വർഗീസ് (രജതജൂബിലി കമ്മിറ്റി ഫിനാൻസ് കൺവീനർ), കുര്യാക്കോസ് എം.ജെ(ഇടവകയുടെ വൈസ് ചെയർമാൻ), ബെന്നി ജോൺ (ഇടവകയുടെ ട്രസ്റ്റി), ഗ്ലാഡ്സ്റ്റോൺ ജോർജ് (ഇടവകയുടെ സെക്രട്ടറി) എന്നിവർ സന്നിഹിതരായി.
|
ഡിഎംഎ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയ 20252027 വർഷക്കാലത്തേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ നിരീക്ഷകനും അഡ്വ. കെ.വി. ഗോപി വരണാധികാരിയുമായിരുന്നു.
ചെയർമാൻ ഡോ. ടി. എം. ചെറിയാൻ, വൈസ് ചെയർമാൻ ടി.ആർ. ദേവരാജൻ, സെക്രട്ടറി കെ.വി. ജഗദീശൻ, ജോയിന്റ് സെക്രട്ടറിമാർ മണികണ്ഠൻ പൊന്നൻ, ധരിത്രി അനിൽ, ട്രഷറർ കെ.എം. ദിലീപ്, ജോയിന്റ് ട്രഷറർ ആർ. സന്തോഷ് കുമാർ, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ എന്നിവരും
വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ഷൈനി സാജൻ, ശുഭ അശോകൻ എന്നിവരും യുവജന വിഭാഗം കൺവീനർ അഖിൽ കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ കുസുംലതാ, റജി കൃഷ്ണൻ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പി.വി. പ്രതിഷ് കുമാർ, സാജൻ ഗോവിന്ദൻ, ടി. മോഹനൻ, എ. ഗിരീഷ് കുമാർ, മോളി ജോൺ, ടി.വി. മഹിത്, ഹരികുമാർ, വി. പ്രകാശ്, വിനോദ് രാജൻ, അനീഷ് രവീന്ദർ എന്നിവരെയും തെരഞ്ഞെടുത്തു.
|
ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ തെരുവുകൾ വെള്ളത്തിനടിയിലായി. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു, പരസ്യ ബോർഡുകൾ തകർന്നു വീണു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
മോത്തി ബാഗ്, മിന്റോ റോഡ്, ഡൽഹി വിമാനത്താവള ടെർമിനൽ ഒന്ന് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചണ്ഡീഗഡ്, ഝജ്ജാർ എന്നിവയുൾപ്പെടെ ഹരിയാനയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്.
|
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; കോട്ടയം സ്വദേശിക്ക് പരിക്ക്
ന്യൂഡൽഹി: ശക്തമായ കാറ്റിനിടെ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു മലയാളി യാത്രക്കാരിക്ക് പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്.
രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
വിമാനത്താവളത്തിൽ വച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
|
മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു.
വികാരി ഫാ. സുനിൽ അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഇടവകയിലെ മുതിർന്ന "അമ്മ' കേക്ക് കട്ട് ചെയ്തു.
|
നഴ്സസ് ദിനാഘോഷം നടത്തി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദിൽ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. ബിനീഷ് ബാബു, റവ.ഫാ. ചെറിയാൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കുഞ്ഞുമോൾ ഷാജി, ട്രസ്റ്റി ആശ എബ്രഹാം എന്നിവർ മീറ്റിംഗ് ഏകോപിപ്പിച്ചു.
ഇടവകയിലെ എല്ലാ നഴ്സുമാരെയും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പ്രമാണിച്ച് ഔദ്യോഗികമായി ആദരിച്ചു.
|
നഴ്സസ് ദിനവും മാതൃദിനവും ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നഴ്സസ് ദിനവും മാതൃദിനവും റവ. ഫാ. ജോയ്സൺ തോമസിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
|
അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി കണ്ണൂർ സ്ക്വാഡ്
ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സുദീർഘ സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.
രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.
|
ജലന്ധറിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് അഭയമേകി ഡിഎംഎ
ന്യൂഡൽഹി: പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് അഭയകേന്ദ്രമായി ഡൽഹി മലയാളി അസോസിയേഷൻ.
ബസുമാർഗം ലുധിയാനയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തിയ കുട്ടികൾ ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ മുഖേന ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ എത്തുകയായിരുന്നു. ഞായറാഴ്ച വിമാന മാർഗം നാട്ടിലേക്ക് മടങ്ങി.
ജോവാൻ ജോ മാത്യു (ശ്രീകണ്ഠപുരം, കണ്ണൂർ), ആനന്ദ് ചന്ദ്രൻ (ചേലേരി, തളിപ്പറമ്പ്), പി. പ്രണവ്, (എളമ്പാറ, കീഴല്ലൂർ), പി. ഹരി ഗോവിന്ദ് (ഇരവിമംഗലം, പെരിന്തൽമണ്ണ), സി. സിദ്ധാർഥ് (ഇരവിമംഗലം, പെരിന്തൽമണ്ണ), എം അനസ് (കോഴൂർ, എരുവട്ടി),
അതിരാട് എസ്. പ്രമോദ് (മുണ്ടയാട്, വാരം), സിനാൻ മുഹമ്മദ് ഷംസാൻ (മന്ദരത്തൂർ, മണിയൂർ, വടകര), ആരോമൽ അനിൽ (എൻ.ആർ. നൂഞ്ഞിക്കാവ്, അട്ടടപ്പ, ചൊവ്വ) എന്നീ ഒന്‍പത് വിദ്യാർഥികളാണ് ഡിഎംഎ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ താമസിച്ചത്.
ആപത് ഘട്ടങ്ങളിൽ മലയാളികളോടൊപ്പം നിൽക്കുവാനും ആവശ്യമെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുവാനും ഡിഎംഎ സജമാണെന്നും സഹായത്തിനായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ അറിയിച്ചു.
|
വിഷു ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം ദ്വാരക സെക്ടർ7ലെ ശ്രീനാരായണ സ്പിരിച്വൽ & കൾചറൽ സെന്ററിൽ വച്ച് നടത്തി.
ആഘോഷപരിപാടികൾക്ക് ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി ജി. മോഹനകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല അധ്യക്ഷൻ വി.എസ്. സജീവ് കുമാർ, പൊതുകാര്യദർശി ഗിരീഷ് എസ്. നായർ, ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.
ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് അധ്യക്ഷത വഹിച്ച്, കാര്യദർശി കെ.സി. സുശീൽ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ വിഷു ഗ്രാമോത്സവത്തിൽ വിഷുവിന്റെ പ്രാധാന്യത്തെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും സർവ്വശ്രീ പി.കെ. സുരേഷ്, മോഹനകുമാർ, വി.എസ്. സജീവ് കുമാർ, ഗിരീഷ് എസ്. നായർ എന്നിവർ ഗോകുലാംഗങ്ങളുമായി സംവദിച്ചു.
ഗോകുലാംഗങ്ങൾ വിഷു കണിയൊരുക്കുകയും ചടങ്ങിൽ പങ്കെടുത്ത ഗോകുലാംഗങ്ങൾക്ക് ബാലഗോകുലം രക്ഷാധികാരി മോഹൻ കുമാർ വിഷു കൈനീട്ടം നൽകുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പരിപാടികൾ രാജേന്ദ്രൻ ധന്യ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുകയും കുട്ടികൾക്കും പരിപാടികളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
ഗോകുല കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ആഘോഷപരിപാടികൾ തുടങ്ങിയത്.
ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
|
കൂപ്പൺ ഡ്രോ: സമ്മാനം കെെമാറി
ന്യൂഡൽഹി: രോഹിണി സെന്റ് പാദ്രേ പിയോ പള്ളി നിർമാണത്തിനായി ധനശേഖരണാർഥം നടത്തിയ കൂപ്പൺ ഡ്രോയിൽ ഒന്നാം സമ്മാനം നേടിയ ജൂലിയ തോമസിന് സമ്മാനം കെെമാറി.
ഒന്നാം സമ്മാനമായ ഹോണ്ടാ ആക്ടിവാ ജൂലിയ തോമസിന്റെ പിതാവ് തോമസും കുടുംബവും പള്ളിവികാരി ഫാ. നോബി കാലാചിറയിൽ നിന്നും സ്വീകരിച്ചു.
ബിൽഡിംഗ് കമ്മിറ്റി പ്രസിഡന്റ് കുര്യാക്കോസ് സേവ്യർ, സെക്രട്ടറി പോൾ ടി. പൗലോസ്, കൈക്കാരൻ എം.സി. ചാക്കോ എന്നിവർ സന്നിഹിതരായി.
|
അഞ്ചു പതിറ്റാണ്ടിന്റെ ദീപ്തി: ഇറ്റാവാ മിഷൻ സുവർണ ജൂബിലിക്ക് സമാപനം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനരംഗത്ത് അതിമനോഹരമായ ഒരു സുവർണപുസ്തകം രചിച്ച് ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷം നടത്തപ്പെട്ടു. കുർബാനയോടുകൂടി ആരംഭിച്ച ജൂബിലി ആഘോഷത്തിൽ മുഖ്യകാർമികത്വം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു.
വചന സന്ദേശം ആഗ്ര അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി നൽകിയപ്പോൾ വിശ്വാസികളുടെ മനസ്സുകളിൽ ആത്മീയ ഉണർവ് നിറഞ്ഞു.
സഹകാർമികരായി ചങ്ങനാശേരി അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്,
ഗോരക്പൂർ രൂപതാധ്യക്ഷൻ മാർ മാത്യൂ നെല്ലിക്കുന്നേൽ സിഎസ്ടി, ജഗദൽപൂർ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ഉജ്ജയിൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര,
ജയ്പുർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കല്ലറക്കൽ, മീററ്റ് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ഭാസ്കർ യേസുരാജ്, ലക്നൗ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജെറാൾഡ് ജോൺ മത്തിയാസ്, ജാൻസി രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. വിൽഫ്രഡ് മോറസും നൂറിലധികം വൈദികരും കുർബാനയിൽ പങ്കുചേർന്നു.
നൂറ്റമ്പതിൽപരം സന്യസ്തരും ആയിരത്തിൽപരം മിഷനിലെ വിശ്വാസികളും കൃതജ്ഞതയുടെ ബലിയിൽ ഒന്നുചേർന്നു. ജൂബിലിയുടെ ഭാഗമായി മിഷനിലുള്ള 13 കുട്ടികളുടെ ആഘോഷമായ പരിശുദ്ധ കുർബാന സ്വീകരണം നടത്തി.
തുടർന്ന് ദിവംഗതമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കായി അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ. മുഖ്യ കാർമ്മികത്വത്തിൽ ഒപ്പീസ് പ്രാർഥനയും നടത്തപ്പെട്ടു.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാനും ഇറ്റാവാ രാജസ്ഥാൻ റീജിയണിന്റെ പ്രത്യേക ചുമതലയുള്ള മാർ തോമസ് പാടിയത്ത് പിതാവിന്റെ സ്വാഗതഭാഷണത്തോടുകൂടി ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി.
സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ച ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ സദസിനെ അഭി സംബോധന ചെയ്ത് സംസാരിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തി. മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം, മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി, മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ,
മാർ പ്രിൻസ് പാണേങ്ങാടൻ, മാർ തോമസ് പാടിയത്ത്, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി, സി. റെജിസ് സിഎംസി, ലൗലി, റോമൻ എന്നിവരും ചേർന്ന് തിരി തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വീഡിയോ കോൺഫറൻസിലൂടെ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി എന്നിവർ ആശംസാ പ്രസംഗം നടത്തി.
പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മിഷണറിമാരായ ഫാ. ജിജു കുളത്തിങ്കൽ, ഫാ. ജിയോ ചേക്കാത്തടത്തിൽ, ഫാ. ബിനോയി പാറയ്ക്കൽ എന്നിവരെയും സന്യാസസമർപ്പണ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സി. ജെസി വർഗീസ് എസ്ജെഎസ്എം, സി. നവ്യ തോപ്പിലാൻ എസ്ജെഎസ്എം, സി. ആൻസിൻ എസ്എച്ച്, സി. ലിസ് എസ്എച്ച്, സി. ജിൻസി സിഎംസിയെയും വിവാഹജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും മെമെന്റോ നൽകി ആദരിച്ചു.
ഫത്തേഗഡ് ഇടവകാംഗങ്ങളുടെ മിഷൻ ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണവും ഇറ്റാവാ ഇടവകാംഗങ്ങളുടെ നൃത്തച്ചുവടുകളും ഫ്രാൻസീസ് മീനത്തേരിയച്ചന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും ആഘോഷങ്ങൾക്ക് ഹൃദ്യത പകർന്നു.
പരിപാടിയുടെ അവസാനം മിഷൻ സുപ്പീരിയർ ഫാ. തോമസ് എഴിക്കാട് എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. 1975ൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ മിഷൻ, ഇന്ന് ഷംഷാബാദ് രൂപതയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷത്തിന് ശക്തമായ സാക്ഷ്യം നൽകികൊണ്ട് മുന്നേറുകയാണ്.
|
ഡല്‍ഹിയില്‍ വീടിന് മുകളിലേക്ക് മരം വീണ് അപകടം; അമ്മയും മൂന്ന് കുട്ടികളും മരിച്ചു
ന്യൂഡല്‍ഹി: ദ്വാരകയിലെ ജാഫര്‍പുര്‍ കലാന് പ്രദേശത്ത് വീടിന് മുകളിലേക്ക് മരം വീണ് അമ്മയും മൂന്ന് കുട്ടികളും മരിച്ചു. ദ്വാരക സ്വദേശിനി ജ്യോതിയും(26) ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് വിജയ്യെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു.
ഇവരുടെ ഒറ്റമുറി വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം വരും മണിക്കൂറുകളിലും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
|
ഡിഎംഎ ഉത്തം നഗർ നാവാദാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഉത്തം നഗർ നാവാദാ ഏരിയയുടെ വാർഷിക പൊതുയോഗം ഗുലാബ് ബാഗ് നവാദായിൽ നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നോവൽ ആർ. തങ്കപ്പൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
പുതിയ ഭാരവാഹികളായി ടി.വി. ജോഷ്വാ (ചെയർമാൻ), സി.ബി. കുമാർ (വൈസ് ചെയർമാൻ), എസ്. സുരേഷ് ബാബു (സെക്രട്ടറി), ജോമോൻ വർഗീസ്, അനിൽ കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ. മോഹൻദാസ് (ട്രെഷറർ), ജെ. ജയപ്രകാശ് (ജോയിന്റ് ട്രെഷറർ),
ഗീതാ ഹരികുമാർ (ഇന്റേണൽ ഓഡിറ്റർ), ബിന്ദു രാമചന്ദ്രൻ (വനിതാ വിഭാഗം കൺവീനർ), സിന്ധു സന്തോഷ്, രാരിമോൾ (വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ), അഖിൽ സി. ശശി (യുവജന വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ബിജോ തെക്കേപ്പറമ്പിൽ തോമസ്, റജി കുമാർ, ഹരികുമാർ ചെല്ലപ്പൻ, വി. രാജപ്പൻ പിള്ള, ബി. ശശിധരൻ, പുഷ്പാ തുളസി എന്നിവരെയും തെരെഞ്ഞെടുത്തു.
|
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു, ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു,ഈസ്റ്റർ ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ മുഖ്യാതിഥിയും വൈസ് പ്രസിഡന്റ് കെ.ജി രഘുനാഥൻ നായർ വിശിഷ്ടാതിഥിയുമായിരുന്നു.
ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിഷ്ണു കെ എച്ച്, ഡോ ശ്യാം ഷാജി, എൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആശാ ജയകുമാർ, രമാ സുനിൽ, ടി വി സജിൻ തുടങ്ങിയവരും പങ്കെടുത്തു. ഏരിയയിൽ നിന്നും മലയാളം മിഷന്റെ "കണിക്കൊന്ന’, "സൂര്യകാന്തി’ കോഴ്സുകളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കെ.പി. സുതനെയും അദേഹത്തിന്റെ സഹധർമിണി ഗിരി സുതനെയും "കർഷകശ്രീ’ ബഹുമതിയും നൽകി ആദരിച്ചു. തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്നേഹ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
പദ്മശ്രീ പുരസ്കാരം ലഭിച്ച പ്രഫ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം നൽകി. ഡൽഹിയിലെ ക്ലാസിക്കൽ മ്യൂസിക് ആൻഡ് ഡാൻസ് റിസർച്ച് സെന്ററായ തൃകാല ഗുരുകുലം ഒരുക്കിയ ചടങ്ങിൽ ഡൽഹി മലയാളി സംഘടനകൾ ചേർന്നാണു ഓമനക്കുട്ടിയമ്മയെ ആദരിച്ചത്. കേരള ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ത്രികാല ഗുരുകുലം ഡയറക്ടർ ഡോ. ദീപ്തി ഓംചേരി അധ്യക്ഷത വഹിച്ചു.
ദൂർദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. സുബു റഹ്മാൻ, ബാബു പണിക്കർ, എ.ജെ. ഫിലിപ്പ്, ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിൽ നല്ല സംഗീതജ്ഞാനമുള്ള പ്രവാസിമലയാളികളെ കാണുവാൻ സാധിച്ചതിൽ ഡോ. ഓമനക്കുട്ടിയമ്മ തന്റെ സന്തോഷം പങ്കുവച്ചു. അഡ്വ. ദീപ ജോസഫ്, സുരഭി നന്പിസൻ എന്നിവർ നേതൃത്വം നൽകി. ത്രികാല ഗുരുകുലത്തിനുവേണ്ടി അജികുമാർ മേടയിൽ നന്ദി പ്രകാശിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കേരള ക്ലബ്, അന്തർ രാജ്യ കഥകളി കേന്ദ്രം, ഡിഎംസി, ഡൽഹി വൈക്കം സംഗമം, ലയം കൾച്ചറൽ ഗ്രൂപ്പ്, അമൃത് കൾച്ചറൽ ഗ്രൂപ്പ്, നൃതലായ, പാലക്കാടൻ കൂട്ടായ്മ, തില്ലാന സ്കൂൾ ഓഫ് ഡാൻസ്, ദി വൃക്ഷ് തിയേറ്റർ, പാഞ്ചജന്യം ഭാരതം, ഉദയ ജ്യോതി ഫൗണ്ടേഷൻ, മാഗ്ന ഗ്രേറ്റർ നോയിഡ, ഐമ രാജസ്ഥാൻ, ദീപ്തി നായർ, ദേശീയ വൈസ് ചെയർപേഴ്സണ്‍, ഐമ വിമൻസ് വിംഗ്, ഡബ്ലിയുഎംസി എന്നീ സ്ഥാപനങ്ങൾ ഓമനക്കുട്ടിയമ്മയെ പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു.
നാലു പതിറ്റാണ്ടിലേറെയായി പദ്മശ്രീ ഡോ. ലീല ഓംചേരി സ്ഥാപിച്ച ത്രികാല ഗുരുകുലമാണു ഡൽഹി മലയാളികൾക്കുവേണ്ടി ഈ അപൂർവ സംഗമം ഒരുക്കിയത്.
|
ഡിഎംഎ ഹരിനഗർ മായാപുരി ഏരിയ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഹരിനഗർ മായാപുരി ഏരിയയുടെ വാർഷികാഘോഷങ്ങൾ ഹരി എൻക്ലേവിലെ സ്വർഗാശ്രം മന്ദിറിനടുത്തുള്ള അയ്യപ്പ പൂജാ പാർക്കിൽ അരങ്ങേറി.
ഏരിയ ചെയർമാൻ സി.എൻ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ആർ. നായർ സ്വാഗതം ആശംസിച്ചു.
ഹരിനഗർ എംഎൽഎ ശ്യാം ശർമ, കൗൺസിലർ രാജേഷ് ലഡി, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബിൻ കണ്ണൻചിറ,
ഹരിനഗർ ആനന്ദ് വിഹാർ സിഎംഐ ഭവൻ പ്രതിനിധി റവ. ഫാ. ജോയ് പുതുശേരി, ഏരിയ ട്രെഷറർ ബി. കെ. നായർ, വനിതാ വിഭാഗം കൺവീനർ സജിതാ അശോക്, ജോയിന്റ് സെക്രട്ടറി എം.ആർ. ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ ഏരിയയിലെ 12ാം ക്ലാസ് വിദ്യാർഥികളെയും കൂടാതെ ഏരിയയിലെ ആജീവനാന്ത അംഗങ്ങളിൽ 70 വയസ് പൂർത്തിയാക്കിയ വയോധികരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ എഴുപത്തഞ്ചിൽപ്പരം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ശ്രുതിലയ ഡൽഹിയുടെ സംഗീത നിശയും ആഘോഷ പരിപാടികൾക്ക് മിഴിവേകി. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
ടി.പി. രവീന്ദ്രൻ അന്തരിച്ചു
ന്യൂഡൽഹി: കണ്ണൂർ പയ്യന്നൂർ തോട്ടിച്ചാലിൽ ടി.പി. രവീന്ദ്രൻ (67) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ രമണി. മക്കൾ: രോഹിത് മടിയൻ, രജിത്ത് മടിയൻ.
പരേതരായ ടി.പി. പാറുക്കുട്ടി ടീച്ചർ, ടി.പി. ഗോപിനാഥൻ, ടി. പി. സതീദേവി, ടി.പി. രാമചന്ദ്രൻ (മുൻ എസ്ഐ) എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യന്നൂരിലെ കുണിയൻ സമുദായ ശ്മശാനത്തിൽ നടത്തി. ടി.പി. രവീന്ദ്രൻ ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയിലെ ആജീവനാംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്നു.
നാട്ടിലേക്ക് കുടുംബ സമേതം താമസം മാറ്റുന്നതുവരെ ഏരിയയിലെ സജീവ പ്രവർത്തകനും ഏരിയയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ആളുമായിരുന്നുവെന്ന് ഏരിയ ചെയർമാൻ സി.ഡി. ജോസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: രോഹിത് 9910241986.
|
ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ടു കുട്ടികൾ വെന്തു മരിച്ചു
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ വെന്തു മരിച്ചു. ഡൽഹി രോഹിണിയിലെ സെക്ടർ 17 ലുണ്ടായ തീപിടിത്തത്തിൽ 500 ലധികം വീടുകൾ കത്തി നശിച്ചു. ഞായറാഴ്ച രാവിലെ 12 നായിരുന്നു സംഭവം.
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഒരു കുടിലില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 29ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഈ മാസം 29ന് നടത്തപ്പെടും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മാനേജരുമായി 98689 90552, 92898 86490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ആയാനഗർ സെന്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: ആയാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് ഡൽഹി ഭദ്രസന സെക്രട്ടറി ഫാ. സജി എബ്രഹാം കൊടിയേറ്റി.
ഫാ. ഷാജി മാത്യൂസ്, ഫാ. അൻസൽ ജോൺ, ഫാ. റെനീഷ് ഗീവർഗീസ് എന്നിവർ സന്നിഹിതരായി.
|
ഡൽഹിയിൽ സ്കൂളിൽ വെടിയേറ്റ വിദ്യാർഥി മരിച്ചു
ന്യൂഡൽഹി: വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരണത്തിനു കീഴടങ്ങി. ഡൽഹിലെ ഖുഷാൽനഗറിലെ സ്വകാര്യസ്കൂളിലെ വിദ്യാർഥിയായ ഹേമന്ത്സിംഗ് (18) ആണു മരിച്ചത്.
ശിവ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുഷാൽനഗറിൽ പ്രവർത്തിക്കുന്ന ഗ്യാൻദീപ് പബ്ലിക് സ്കൂളിൽ വച്ചാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും വിദ്യാർഥിയെ വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ സ്കൂൾ മാനേജർ രവി സിംഗ് ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിസിപി പറഞ്ഞു.
|
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രുഷകൾക്ക് അലക്സായസ് മാർ യൗസെബീയോസ് മെത്രാപൊലിത മുഖ്യകാർമികത്യം വഹിച്ചു.
വികാരി ഫാ. ഷാജി മാത്യൂസ്, അസി. വികാരി അൻസൽ ജോൺ എന്നിവർ സഹകർമികരായിരുന്നു.
|
ഡൽഹി വിമാനത്താവളത്തിൽ 68 ശതമാനം വിമാനങ്ങളും വൈകി; ദുരിതത്തിലായി യാത്രക്കാർ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 68 ശതമാനം വിമാനങ്ങളും വൈകി. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനത്താവള അധികൃതർ നൽകിയ മുന്നറിയിപ്പിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിൽ കമ്പനികൾ വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അറ്റകൂറ്റപ്പണിക്കായി അടച്ചിടുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിമാനകമ്പനികളെ അറിയിച്ചുവെന്നാണ് ഡൽഹി എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം.
ഇതിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. അതിൽ അവർ വരുത്തിയ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.
ഇതിനൊപ്പം കാറ്റിന്റെ ഗതി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിമാനകമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ വിമാനകമ്പനികൾ ഇതിനനുസരിച്ച് ഷെഡ്യൂൾ ക്രമീകരിച്ചില്ലെന്നും വിമാനത്താവള അധികൃതർ ആരോപിച്ചു.
|
ഡിഎംഎ ദിനാഘോഷങ്ങൾ സമാപിച്ചു
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡിഎംഎയുടെ 76ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ആർകെ പുരം സെക്ടർ 8ലെ കേരളാ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കീർത്തനാ രാജീവ് പ്രാർഥനാ ഗീതം ആലപിച്ചു.
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ചൊല്ലിയ "ലഹരിക്കെതിരേ ഞാനും നിങ്ങളോടൊപ്പം' എന്ന പ്രതിജ്ഞയോടെ ചടങ്ങുകൾ ആരംഭിച്ചു. വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ഏവൺ കോട്ടിംഗ്സ് മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ജെഎൻയു വിദ്യാർഥിനി നിരഞ്ജന കിഷനായിരുന്നു അവതാരക.
ചടങ്ങിൽ ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ. രമേഷ് നമ്പ്യാർക്കും
"ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' മുൻ ഡിഎംഎ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ സി. ചന്ദ്രനും ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയായ എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും "ഡിഎംഎ കലാഭാരതി പുരസ്കാരം' പ്രശസ്ത നർത്തകിയും അധ്യാപികയുമായ ഡോ. നിഷാ റാണിക്കും സമ്മാനിച്ചു.
കൂടാതെ മലയാളി സമൂഹത്തിനു നൽകിയ സമഗ്ര സേവനത്തിന് ഡൽഹി പോലീസ് ഇൻസ്പെക്ടർ പവിത്രൻ കൊയിലാണ്ടി, ആരോഗ്യ മേഖലയിലെ സേവനത്തിന് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ സിനു ജോൺ കറ്റാനം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഡിഎംഎ ത്രൈമാസികയുടെ പത്താമത് ലക്കം ഡിഎംഎ ദിന വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും അഡ്വ ദീപാ ജോസഫ് രചിച്ച "ദ ഡിവൈൻ ഗ്രിറ്റ്' എന്ന ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടത്തി. ഡൽഹി മലയാളി അസോസിയേഷന്റെ തീം സോംഗ് വേദിയിൽ വീഡിയോയുടെ അകമ്പടിയോടെ അവതരിപ്പിച്ചു. തുടർന്ന് രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു.
ഡിഎംഎയുടെ ദിൽശാദ് കോളനി ഏരിയ ഭരതനാട്യവും ദ്വാരക ഏരിയ മാർഗം കളിയും കരോൾ ബാഗ് കണാട്ട് പ്ലേസ് ഏരിയ സിനിമാറ്റിക് ഫ്യൂഷനും വികാസ് പുരി ഹസ്താൽ ഏരിയ ഒപ്പനയും അംബദ്കർ നഗർ പുഷ്പ് വിഹാർ ഏരിയ നാടോടി നൃത്തവും ആർകെ പുരം ഏരിയ സെമി ക്ലാസിക്കൽ ഡാൻസും മെഹ്റോളി ഏരിയ സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചപ്പോൾ അവ പ്രേക്ഷക ഹൃദയങ്ങളിൽ കേരളീയ നടനത്തിന്റെ നവ്യാനുഭൂതി പകർന്നു.
തുടർന്ന് കലാഭവൻ പ്രജിത് നയിച്ച രംഗവേദിയുടെ "തുടി താളമേളം' ആഘോഷരാവ് അവിസ്മരണീയമാക്കി. വിഷു സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുസ്തഫാബാദില് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനായി അധികൃതർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
|
ഡൽഹിയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
ഷാദ്രയിലെ ജിടിബി എൻക്ലേവിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
|
ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും ഞായറാഴ്ച ആർകെ പുരം സെക്ടർ 12ലെ ഹോളി ചൈൽഡ് ഓക്സിലിയം ജൂണിയർ സ്കൂളിൽ (സംഗം സിനിമയ്ക്ക് സമീപം) വച്ച് നടക്കും.
|
ഡൽഹിയിൽ പൊടിക്കാറ്റിൽ നാശം
ന്യൂഡൽഹി: ദേശീയതലസ്ഥാന നഗരയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അതിശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് നാശം. വിവിധ കേന്ദ്രങ്ങളിൽ മരങ്ങൾ നിലംപൊത്തി.
കിഴക്കൻ ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരങ്ങൾ ഒടിഞ്ഞുവീണ് നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ ഗതാഗതതടസമുണ്ടായി. 15 വിമാനസർവീസുകൾ വഴിതിരിച്ചുവിടുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തു.
|
രജത ജൂബിലിക്ക് തുടക്കം കുറിച്ച് ദ്വാരക സെന്റ് ജോർജ് ഇടവക
ന്യൂഡൽഹി: ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ 25 വർഷം(രജത ജൂബിലി) പൂർത്തിയാകുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇടവക മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ഫാ. യാക്കൂബ് ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
|
സീസണിലെ ഏറ്റവും ഉയർന്ന താപനില; ഡൽഹിയിൽ ഉഷ്ണതരംഗ സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില തിങ്കളാഴ്ച രേഖപ്പെടുത്തി. സഫ്ദർജംഗിൽ 40.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇത് സാധാരണയേക്കാൾ 5.1 ഡിഗ്രി കൂടുതലാണ്.
ബുധനാഴ്ച വരെ രാജ്യതലസ്ഥാനത്തെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പരമാവധി താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏകദേശം 21 നഗരങ്ങളിലും വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയേക്കും.
|
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചാണക്യപുരിയിലെ ബിജ്വാസൻ റോഡ് ഫ്ലൈഓവറിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 10.32 ഓടെയാണ് സംഭവം.
ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
|
വേൾഡ് മലയാളി കൗണ്‍സിൽ അഞ്ചു പുതിയ പ്രൊവിൻസ് രൂപീകരിച്ചു
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ അഞ്ചു പ്രൊവിൻസ് രൂപീകരണ പ്രഖ്യാപനം നടന്നു. ന്യൂഡൽഹി ചാണക്യപുരി ഹോട്ടൽ സാമ്രാട്ടിൽ നടന്ന ചടങ്ങലായിരുന്നു പ്രഖ്യാപനം.
ജോണ്‍ ബ്രിട്ടാസ് എംപി, മുൻ അംബാസഡർ കെ.പി. ഫാബിയാൻ, വേൾഡ് മലയാളി കൗണ്‍സിൽ ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമിനിക് ജോസഫ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.
പുതുതായി രൂപീകരിച്ച ഉത്തർപ്രദേശിലെയും ഡൽഹി നഗരത്തിൽ നോർത്ത്, ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നീ പ്രൊവിൻസുകളിലെയും ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ അംബാസഡർ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ, വി.പി. അഡ്മിൻ ഡോ. നടയ്ക്കൽ ശശി,
ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കൽ, ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, ചീഫ് കോഓർഡിനേറ്റർ മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
അസർബൈജാനിൽ നടക്കുന്ന ഗ്ലോബൽ കോണ്‍ഫറൻസിന്റെ ലോഗോ ജോണ്‍ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു. മ്യാൻമറിലും തായ്ലൻഡിലും ഭൂകന്പത്തിൽ മരിച്ചവരെയും കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ച വേൾഡ് മലയാളി കൗണ്‍സിൽ അംഗങ്ങളെയും യോഗത്തിൽ അനുസ്മരിച്ചു.
|
ഡൽഹിയിലെ ബാലഗോകുലങ്ങളിൽ വാർഷിക പൊതുയോഗങ്ങൾക്ക് തുടക്കം
ന്യൂഡൽഹി: രാധാമാധവം ബാലഗോകുലത്തിന്റെ 202425ലെ വാർഷിക പൊതുയോഗം നടന്നു. രക്ഷാധികാരി ടി.പി. രജിത സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പൊതുയോഗം ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ ബാലഗോകുലങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന്, രാധാമാധവം ബാലഗോകുലത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 202526 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
ഗോകുല സമിതിയിലേക്ക് മോഹൻകുമാർ (രക്ഷാധികാരി), പ്രിയ രാജേന്ദ്രൻ, മധു വല്യമ്പത്ത് (സഹ രക്ഷാധികാരി), ധന്യ വിപിൻ (ബാലമിത്രം), സ്മിത അനീഷ് (സഹബാലമിത്രം), രജിത ടി.പി (ഭഗിനി പ്രമുഖ്), സുകന്യ മിഥുൻ (സഹ ഭഗിനി പ്രമുഖ്) എന്നിവരെയും
ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ലഞ്ചു വിനോദ് (അധ്യക്ഷ), രാജേന്ദ്രൻ .സി, ശ്രീജേഷ് നായർ, മിഥുൻ മോഹൻ (ഉപാധ്യക്ഷൻ), സുശീൽ കെ.സി (കാര്യദർശി), രാധാകൃഷ്ണൻ നായർ (രമേശ്), അനീഷ് കുമാർ (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനോദ് നായർ (ജോ. ട്രഷറർ)എന്നിവരെയും
ഗോകുല സമിതിയിലേക്ക് ഹരിനന്ദൻ എ. നായർ (പ്രസിഡന്റ്), ആർജ്ജ ജാൻവി (വൈസ് പ്രസിഡന്റ്), ശിവനന്ദ് രാജേഷ് (സെക്രട്ടറി), അശ്വിൻ എസ്. നായർ (ജോയിന്റ് സെക്രട്ടറി), ധ്രുവ് വിനോദ് നായർ (ട്രഷറർ), ദക്ഷ് വിനോദ് നായർ (ജോ. ട്രഷറർ), വിവേകയുവ ജാഗ്രത സംയോജകൻ ആയി നിർമൽ സി.ആർ, രാധമാധവം ബാലഗോകുലം മലയാള പഠന കേന്ദ്രങ്ങളുടെ സംയോജകരായി ഷാലി കെ.ടി, ധന്യ വിപിൻ
ബാലഗോകുലം കെെയെഴുത്തു മാസിക സംയോജകൻ ആയി ഗോകുൽ സി.ആർ തുടങ്ങിയവരെ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ്, സഹരക്ഷാധികാരി മോഹൻകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല കാര്യദർശി ഗിരീഷ് കുമാർ, സഹരക്ഷാധികാരി രാമചന്ദ്രൻ നായർ, ഉപാധ്യക്ഷൻ സുശീൽ കെ.സി, മയിൽപീലി സംയോജകൻ വിപിൻ ദാസ് .പി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തെരഞ്ഞെടുത്തു.
|
ശബരിമല വിമാനത്താവളം കൊടുമണ്ണിൽ വേണമെന്ന് ഡൽഹി മലയാളി അസോസിയേഷനുകൾ
ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പ്ലാന്റേഷൻ റവന്യു ഭൂമിയിൽ ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ന്യൂഡൽഹിയിൽ കൂടിയ ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു.
ശബരിമല തീർഥാടകരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമൺ ആണ്. ശബരി വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറയാൻ തുടങിയിട്ടു വർഷങ്ങളായി.
എന്നാൽ നിയമക്കുരുക്കിൽ നിൽക്കുന്ന ഒരു സ്ഥലത്ത് വിമാനത്താവളം എന്ന ആശയം നടപ്പാകില്ലെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. അലക്സ് ജോർജ് തുവയൂർ അധ്യക്ഷത വഹിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. സജി കെ. ഡാനിയൽ, ബിജു ജോണ്‍, ബിനു സി. ജോർജ്,കെ.വി. ബേബി, ഷാജൻ ഏബ്രഹാം, സാലി വർഗീസ് എന്നിവർ പ്രസംഗിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമര പരിപാടികൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അലക്സ് ജോർജ് കണ്‍വീനർ ആയിട്ടുള്ള 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
|
ഡൽഹിയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വാടകകെട്ടിടത്തിന് തീപിടിച്ച് രണ്ട് കുട്ടികൾക്ക് വെന്തുമരിച്ചു. ആകാശ് (7), സാക്ഷി (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് ഈസ്റ്റ് പഞ്ചാബി ബാഗ് പാർക്ക് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.
കൊല്ലപ്പെട്ട കുട്ടികളുടെ മാതാവായ സവിത അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സവിതയും 11 വയസുള്ള മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാട്ടുകാർ ഓടി എത്തുമ്പോഴേക്കും കുട്ടികൾക്ക് 100 ശതമാനം പൊള്ളലേറ്റിരുന്നു. അപകട സമയത്ത് പിതാവ് ജോലി സ്ഥലത്തായിരുന്നു.
|
ഡിഎംഎ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വർഷം തോറും ഡിഎംഎ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നൽകി വരാറുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ഡോ രമേഷ് നമ്പ്യാർക്കും 'ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' (രണ്ടു പേർക്ക്), സി. ചന്ദ്രൻ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും 'ഡിഎംഎ കലാഭാരതി പുരസ്കാരം' ഡോ നിഷാ റാണിക്കും സമ്മാനിക്കും.
ഏപ്രിൽ 13ന് ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന 76ാമത് ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ ചെയർമാൻമാരായ എം.എൽ. ഭോജൻ (മയൂർ വിഹാർ ഫേസ്2), എസ്. അജികുമാർ (ദിൽശാദ് കോളനി), എം. ഷാജി (ആശ്രം ശ്രീനിവാസ്പുരി), കെ. ഉണ്ണിക്കൃഷ്ണൻ (വസുന്ധരാ എൻക്ലേവ്), ഇ. ജെ. ഷാജി (രജൗരി ഗാർഡൻ) എന്നിവർ അടങ്ങുന്നതായിരുന്നു അവാർഡ് സെലക്ഷൻ കമ്മിറ്റി.
|
ഡൽഹിയിൽ 15 വയസുകാരിയുടെ വിവാഹം പോലീസ് തടഞ്ഞു
ന്യൂഡൽഹി: പ്രേം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. 15 വയസുകാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 വയസുകാരനുമായി ഒരമ്പലത്തില് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം.
എന്നാൽ, ശൈശവവിവാഹവിവരം അറിഞ്ഞ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ രേഖകള്‍ നല്കാന് വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണനിശ്ചയമാണെന്നും കുടുംബക്കാര് വാദിച്ചെങ്കിലും ഇവര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
|
ഡൽഹിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയാണ് കൊല ചെയ്തത്.
ഡൽഹി വസീറാബാദിലാണ് സംഭവം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു. ബൈക്കിൽ എത്തിയതായിരുന്നു സംഘം വിദ്യാർഥിയെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
അഞ്ച് മിനിട്ടിനുള്ളിൽ തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും വിദ്യാർഥി പോയത്. പിന്നീട് മാതാപിതാക്കൾക്ക് വന്ന ഫോൺ സംഭാഷണത്തിലാണ് കുട്ടിയെ വിട്ടുകിട്ടുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇതിനുപിന്നാലെയാണ് ഡൽഹിയിലെ ഒരു വനമേഖലയിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിനുശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.
|
ആരോഗ്യ മേള സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1ന്റെ ആഭിമുഖ്യത്തിൽ കൊശാംബി യശോദാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യമായി ആരോഗ്യ മേള സംഘടിപ്പിച്ചു.
കേട്ട്ലാ വില്ലജ് ആർ എസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേള, ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് തന്റെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ ചെയർമാൻ സി. കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ.കെ. പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, ഇന്റേണൽ ഓഡിറ്റർ സി.കെ. പ്രിൻസ്, നിർവാഹക സമിതി അംഗങ്ങളായ ജോസ് മത്തായി, എസ്. സതീശൻ പിള്ള, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
ജനറൽ ഫിസിഷ്യൻ, ഡെന്റൽ, ഡയറ്റീഷ്യൻ, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നേത്ര ചികിത്സകൻ എന്നിവരുമായി കൺസൾട്ട് ചെയ്യുവാനും കൂടാതെ ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, ഇസിജി / പിഎഫ്ടി എന്നിവ ചെയ്യുവാനും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.
|
ഏകദിന സമ്മേളനം സംഘടിപ്പിച്ചു
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടത്തി. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം നിർവഹിച്ചു.
ജോഷ്വാ തോമസ്, ഗീവർഗീസ് ചാക്കോ, റവ.ഫാ. നൈനാൻ ഫിലിപ്പ്, റവ.ഫാ. ബിജു ആൻഡ്രൂസ്, റവ.ഫാ. യാക്കൂബ് ബേബി, ജെസി ഫിലിപ്പ്, ബീന ബിജു, ആശ മറിയം റോയ്, ബിനു ജോൺ എന്നിവർ പങ്കെടുത്തു.
|
ഡൽഹിയിലെ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 17 വയസ് പ്രായമുള്ള ആൺകുട്ടി കറുത്ത ടീഷർട്ടും നീല ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരിയായ പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ പേര് വിവരങ്ങളും ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവുംകണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു.
ഇടുക്കി ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്തുവരുന്ന ബിജു ആൻഡ്രൂസ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് കുർബാനയും ശേഷം 10.15ന് ഡൽഹി ഭദ്രാസനാധിപനും മർത്തമറിയം വനിതാ സമാജത്തിന്റെ പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ബിജു ആൻഡ്രൂസ് അച്ചൻ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ.സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് യാക്കോബ് ബേബി അച്ചൻ, മാർ ഗ്രിഗോറിയോസ് ഇടവക വികാരി നൈനാൻ ഫിലിപ്പ് അച്ചൻ എന്നിവർ പ്രസംഗിക്കും.
മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ സംഗീത മത്സരം നടത്തപ്പെടുന്നതായിരിക്കും. മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും ഇടവക വികാരി റവ. ഫാ. നൈനാൻ ഫിലിപ്പ്, ഇടവക കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും.
|
ഡിഎംഎ ജസോല ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ആറിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് രാവിലെ 11.30 മുതൽ രണ്ടു വരെ ജസോല എൽഐജി ഫ്ലാറ്റ്സ്, പോക്കറ്റ് 12ലെ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചു.
202528 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ, യുവജന വിഭാഗം കൺവീനർ (വയസ് 1835), യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 1835) (ആൺ, പെൺ, ഒന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 23ന് ഉച്ചകഴിഞ്ഞു നാലു മുതൽ ആറു വരെയും 24ന് രാത്രി ഏഴ് മുതൽ ഒന്‍പത് വരെയും റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജസോല ലിവിംഗ് സ്റ്റൈൽ മാളിലെ മൂന്നാം നിലയിലെ നമ്പർ 318, റോയൽ തോട്ട്സിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 24ന് രാത്രി ഒന്‍പത് വരെയാണ്. 25നു രാത്രി 7.30ന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജസോലയിലെ ’റോയൽ തോട്ട്സ്’ലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 26ന് രാത്രി ഏഴ് മുതൽ രാത്രി ഒന്‍പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
27ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, ഏപ്രിൽ ആറിന് ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയാണ് സമയം. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജസോല ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ നോവൽ ആർ തങ്കപ്പൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും കോഓർഡിനേറ്ററുമായ പി.എൻ. ഷാജി എന്നിവരെ 98182 04660, 96506 99114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി
ന്യൂഡൽഹി: ദ്വാരകയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി. "കൂദാശകളെ മനസിലാക്കൽ: വിശ്വാസത്തിന്റെ ഒരു യാത്ര' എന്നതായിരുന്നു പ്രമേയം.
നോമ്പുകാല ആത്മീയ വളർച്ചയുടെയും പഠനത്തിന്റെയും ഈ ദിനത്തിൽ കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായ ഡോ. തോമസ് മാർ അത്തനേഷ്യസ് തിരുമേനി മുഖ്യാതിഥിയായി ഉദ്ഘാടനം ചെയ്ത് നിർവഹിക്കുന്നു.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത, റവ. ഫാ.യാക്കൂബ് ബേബി (ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി), റവ. ഫാ. എബിൻ പി. ജേക്കബ്, വിവിധ ഇടവകകളിൽ നിന്നുള്ള നൂറ്റാമ്പതോളം എംജിഒസിഎസ്എം വിദ്യാർഥികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.
|
ഡൽഹിയിൽ പുകമഞ്ഞ് തടയാൻ കൃത്രിമമഴയ്ക്ക് സർക്കാർ
ന്യൂഡൽഹി: പുകമഞ്ഞ് തടയാൻ കൃത്രിമ മഴ പരീക്ഷണത്തിന് ഡൽഹി സർക്കാർ. ഡൽഹിഎൻസിആർ മേഖലയിലെ മലിനീകരണവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃത്രിമ മഴയ്ക്കുള്ള നീക്കം.
മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകംതന്നെ ആരംഭിച്ചെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൃത്രിമ മഴയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമോ എന്നതിൽ വിശദമായ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടും ശൈത്യകാലത്ത് ദേശീയ തലസ്ഥാനത്തിന്റെ വായു ഗുണനിലവാരം ഗണ്യമായി വഷളായിരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) പലപ്പോഴും 450 കടന്നിരുന്നു. രാജ്യത്തെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണിത്.
26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേറ്റ ബിജെപി സർക്കാർ മലിനീകരണം നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു.
31ന് ശേഷം തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുവാദമില്ലെന്നു നേരത്തെ പരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ചിരുന്നു.
|
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ
ന്യുഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ഞായറാഴ്ച രാവിലെ 11ന് ആർകെ പുരം സെക്ടർ 2യിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് കൊണ്ടാടുന്നു.
വികാരി ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും. രൂപം വെഞ്ചരിപ്പ് പ്രെസുദേന്തി വാഴ്ച്ച, പ്രദക്ഷിണം തുടർന്ന് ഊട്ടുനേർച്ച വിതരണവും ഉണ്ടായിരിക്കും .
പ്രസുദേന്തിമാരാകാൻ താത്പര്യമുള്ളവർ ഭാരവാഹികളെ വിളിക്കുക: 97177 57749.
|
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മയൂർ വിഹാർ ഫേസ് 2ലെ ഡിഎംഎ ഓഫീസിൽ ഏരിയ ചെയർമാൻ എം.എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തങ്കം ഹരിദാസിന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന ക്ലാസുകളുടെ കോഓർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം പറഞ്ഞു.
ഡിഎംഎ രജൗരി ഗാർഡൻ ഏരിയ സെക്രട്ടറിയും മലയാളം മിഷൻ ഈസ്റ്റ് വിനോദ് നഗർ വസുന്ധരാ എൻക്ലേവ് കോർഡിനേറ്ററുമായ ഷാജികുമാർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, നിർവാഹക സമിതി അംഗം ഡി ജയകുമാർ, മലയാള ഭാഷാധ്യാപകരായ ഡോ രാജലക്ഷ്മി മുരളീധരൻ, കൃത് ഉണ്ണികൃഷ്ണൻ, മുൻ അധ്യാപിക ഗ്രേസ് ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
പ്രദീപ് സദാനന്ദൻ അവതാരകനുമായിരുന്നു. ഏരിയ വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനറായ ബീനാ പ്രസാദ് മുൻ ചെയർമാൻ കെ.വി. മുരളീധരൻ, മുൻ അഡീഷണൽ ജനറൽ സെക്രട്ടറി ഹരിദാസൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ലഘുഭക്ഷണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
|
മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി: കേരളത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുബന്ധ സംഘടനകൾ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കേരളത്തിലെ യുവാക്കൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷൻ കോഓർഡിനേറ്റർ സ്കറിയ തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഡോ. സിമ്മി, വിനീത്, തോമസ് കുട്ടിയാനമറ്റം, ജോയൽ, മഹിള കോൺഗ്രസ് അംഗം പ്രേമ ബാലകൃഷ്ണൻ, ലത, എൻഎസ്യുഐ നേതാക്കളായ മാത്യു, അബുൽ ഫത്തേഹ്, മനു പ്രസാദ്, ഷിനു ജോസഫ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കേരള സർക്കാരിനെ ശക്തമായി വിമർശിച്ചു.
മയക്കുമരുന്ന് പ്രതിസന്ധി സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിൽ അപകടകരമായ ഒരു ഭീഷണിയായി മാറിയിട്ടുണ്ടെന്നും യുവതലമുറയെ ബാധിക്കുന്ന കാൻസറാണ് ഇതെന്നും അവർ പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
|
ഡിഎംഎ ലാജ്പത് നഗർ ഏരിയ വാർഷിക പൊതുയോഗം 30ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 30ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎ ഓഫീസായ സാദിഖ് നഗറിലെ സൻവാൽ നഗറിലുള്ള 11എയിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
20252028 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ1, വൈസ് ചെയർമാൻ1, സെക്രട്ടറി1, ജോയിന്റ് സെക്രട്ടറി2, ട്രെഷറർ1, ജോയിന്റ് ട്രെഷറർ1, ഇന്റേണൽ ഓഡിറ്റർ1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ15, വനിതാ വിഭാഗം കൺവീനർ1, ജോയിന്റ് കൺവീനർ2, യുവജന വിഭാഗം കൺവീനർ (വയസ് 1835)1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 1835)2 (ആൺ, പെൺ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
18, 19 തീയതികളിൽ വൈകുന്നേരം 7.30 മുതൽ ഒന്‍പത് വരെ മേൽപ്പറഞ്ഞ ഡിഎംഎ ഓഫീസിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കാവുന്നതുമാണ്. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം 19 രാത്രി ഒന്‍പത് വരെയാണ്.
20നു രാത്രി ഏഴിന് ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ ലിസ്റ്റ് സൻവാൽ നഗറിലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 21ന് രാത്രി ഏഴ് മുതൽ രാത്രി ഒന്‍പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
22ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, 30ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകുന്നേരം ആറ് വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ലാജ്പത് നഗർ ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, കോഓർഡിനേറ്റർ കെ.ജി. രഘുനാഥൻ നായർ എന്നിവരെ 98182 04660, 98187 50868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡൽഹിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
ന്യൂഡൽഹി: ആസാദ്പുർ ബാലാജി ടവറിന് സമീപം മിനിട്രക്കിടിച്ച് യുവതി മരിച്ചു. ബാലാസ്വ ഡയറിയിൽ നിന്നുള്ള പൂജ ദേവി(37) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൂജയെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ജിതേന്ദ്ര റാവത്താണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാവിലെ ചാണക്യപുരി പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് ഇയാൾ മരിച്ചത്. പോലീസ് മരണം സ്ഥിരീകരിച്ചു.
ഇയാൾ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ജിതേന്ദ്ര അമ്മയോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
ജിതേന്ദ്രയുടെ ഭാര്യയും കുട്ടികളും ഡെറാഡൂണിൽ താമസിക്കുന്നതായാണ് വിവരം.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ബുധനാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ബുധനാഴ്ച നടത്തപ്പെടും. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തിയുടെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മാനേജരുമായി 9868990552, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടത്തി
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. പാപിയ ശർമ, ഡോ. സൈയാദ ഷാൻ, ഡോ. രാഹുൽ കുമാർ, ഡോ. ആരാധന റായ്, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്ത മറിയം സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി, സുജ വർഗീസ് എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും പങ്കെടുത്തു.
മയൂർ വിഹാർ ഫെയ്സ് വൺ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ. ടി.ജെ.ജോൺസൺ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മാർത്തമറിയം വനിതാ സമാജവും ഈ പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾക്കു നേതൃത്വം വഹിച്ചു.
|
കെ.വി. വർഗീസ് ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എടത്വ പച്ച കളത്തിൽ വീട്ടിൽ കെ.വി. വർഗീസ് (തങ്കച്ചൻ 74) ഡൽഹി ദ്വാരകയിൽ അന്തരിച്ചു. സംസ്കാരം സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
ഭാര്യ: മോനി വർഗീസ് (നിലമ്പൂർ ചിറയിൽ കുടുംബാംഗം). മക്കൾ: ജോസഫ് കെ. വർഗീസ്, ജോർജ് കെ. വർഗീസ്. മരുമകൾ: ഡിംപിൾ ജോസഫ്. കൊച്ചുമക്കൾ: ഷോൺ, ഇസബെൽ, കാതറിൻ.
|
ഡിഎംഎ ജൂബിലി ആഘോഷങ്ങളും ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം ശ്രീനിവാസ്പുരി കാലേഖാൻ ജൂലൈന ശാഖ രജത ജൂബിലി ആഘോഷങ്ങളും ക്രിസ്മസ് പുതുവത്സര പരിപാടികളും സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നാലിന് ആശ്രം സൺലൈറ്റ് കോളനിയിലെ ഡോ. അംബേദ്കർ പാർക്കിൽ സമ്മേളനം ആരംഭിക്കും.
|
വലിയ പൊങ്കാല: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവി പ്രാർഥാന പുണ്യം
ന്യൂഡൽഹി: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവിയ പ്രാർഥാന പുണ്യവുമായി നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല. കോടമഞ്ഞ് ഈറനണിയിച്ച ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് തലസ്ഥാന നഗരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ഭക്ത സഹസ്രങ്ങൾ ഒഴുകിയെത്തി.
വെങ്കിടേശ്വരൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നിർമാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവയും ഉണ്ടായിരുന്നു.
തുടർന്ന് പൂത്താലമേന്തിയ ബാലികമാരുടെയും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി എഴുന്നെള്ളത്ത്.
പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകർന്നപ്പോൾ വായ്ക്കുരവകളും "അമ്മേ നാരായണാ ദേവീ നാരായണാ' എന്ന നാമജപഘോഷവും ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു.
തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം പണ്ടാര അടുപ്പിൽ നിന്നും കൊളുത്തിയ അഗ്നി പകർന്നതോടെ വലിയ പൊങ്കാലയ്ക്ക് ആരംഭമായി.
പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച ഭജന ഗാനാമൃതത്താൽ ഭക്തി സാന്ദ്രമായി. തിളച്ചു തൂവി പകമാക്കിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചത്തോടെ പായസം നിവേദ്യമായി.
ഉദിച്ചുയർന്ന സൂര്യഭഗവാനെ സാക്ഷിയാക്കി ഭക്തജനങ്ങൾ ദേവീമന്ത്രജപങ്ങളോടെ നിവേദ്യം ചോറ്റാനിക്കയിയമ്മക്കു മനസാ സമർപ്പിച്ച ശേഷം തിരുനടയിലെത്തി ദർശനവും വഴിപാടുകളും കാണിക്യയുമർപ്പിച്ചു മിഴികളടച്ചു തൊഴുതു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഒരു വർഷം നീണ്ടു നിന്ന വ്രത ശുദ്ധിയുടെ പുണ്യവുമായി മടക്കയാത്ര.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു സംഘാടകരായ ശ്രീഭഗവതി ക്ഷേത്രം & ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ ജി സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു.
വൈസ് പ്രസിഡന്റ് വി.കെ.എസ്. നായർ, നജഫ്ഗഡ് എംഎൽഎ നീലം കൃഷ്ണാ പഹൽവാൻ, കൗൺസിലർ അമിത് ഖഡ്കരി, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, പി.കെ. സുരേഷ് ബാലഗോകുലം, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ലേഖ സോമൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ജോയിന്റ് സെക്രെട്ടറിയായ അനിൽ കുമാർ, ആക്ടിംഗ് ട്രെഷറർ മധുസൂദനൻ, ജോയിന്റ് ട്രെഷറർ സാബു മുതുകുളം, നിർവാഹക സമിതി അംഗങ്ങളായ അശോകൻ, എസ്. ഗണേശൻ, വിജയ പ്രകാശ്, കെ.എസ്. പ്രദീപ്, യശോധരൻ നായർ, ജോഷി, വാസുദേവൻ, തുളസി, സുരേഷ്,
വനിതാ വിഭാഗം പ്രവർത്തകരായ ശ്യാമളാ കൃഷ്ണ കുമാർ, ശോഭ പ്രകാശ്, ലത നായർ, തിലക മണി, ലീല രാഘവൻ, വിവിധ ഏരിയകളിൽ നിന്നുള്ള സംഘാടകർ തുടങ്ങിയവർ പൊങ്കാല മഹോത്സവത്തിന് നേതൃത്വം നൽകി.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമായിരുന്നു. പൊങ്കാല കൂപ്പണുകളും വഴിപാടുകളും തത്സമയം ബുക്കു ചെയ്യുവാൻ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു.
|
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടന്നു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടന്ന ക്യാന്പിൽ ഡോ. പാപിയ ശർമ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി.
|
ഡൽഹിയിൽ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 4.0 രേഖപ്പെടുത്തി
ഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ഡൽഹിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.
|
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; മരണം 18 ആയി
ന്യൂഡൽഹി: ശനിയാഴ്ച രാത്രിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അഞ്ചു കുട്ടികളും 11 സ്ത്രീകളും ഉൾപ്പെടുന്നു. അന്‍പതോളം പേർക്ക് പരിക്കേറ്റു. ഒന്‍പതു പേരുടെ നില ഗുരുതരമാണ്.
മഹാ കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയ തീർഥാടകരുടെ എണ്ണം അനിയന്ത്രിതമായതാണ് അപകടത്തിലേക്കു നയിച്ചത്. 14, 15 പ്ലാറ്റ്ഫോമുകളിലാണ് അപകടം സംഭവിച്ചത്. അനിയന്ത്രിതമായ രീതിയിലാണ് പ്രയാഗ്രാജിലേക്കുള്ള ജനറൽ ടിക്കറ്റുകൾ വിറ്റത്.
ഓരോ മണിക്കൂറിലും 1500ഓളം ജനറൽ ടിക്കറ്റുകൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നു വിറ്റെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രയാഗ്രാജിലേക്കു പോകുന്ന രണ്ട് ട്രെയിനുകൾ എത്തേണ്ട പ്ലാറ്റ്ഫോമുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.
അപകടം നടക്കുന്ന സമയത്ത് ഈ പ്ലാറ്റ്ഫോമുകളിൽ ബിഹാറിലെ പാറ്റ്നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസും ന്യൂഡൽഹിജമ്മു ഉത്തർസന്പർക്ക ക്രാന്തി എക്സ്പ്രസും ഉണ്ടായിരുന്നതായി ഉത്തര റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ഉപാധ്യായ വ്യക്തമാക്കി.
അതേസമയം, അനൗണ് സ്മെന്റിലുണ്ടായ വീഴ്ച ആശയക്കുഴപ്പത്തിലേക്കും തുടർന്ന് അപകടത്തിലേക്കും വഴിവച്ചുവെന്നാണ് ഡൽഹി പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രയാഗ്രാജ് എക്സ്പ്രസും പ്രയാഗ്രാജിലേക്കു പോകേണ്ട സ്പെഷൽ ട്രെയിനും ഒരേ സമയം അനൗണ്‍സ് ചെയ്തതാണു യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.
14ാം നന്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിൻ കാത്ത് ആളുകൾ നിന്നപ്പോഴാണ് പ്രയാഗ്രാജ് സ്പെഷൽ ട്രെയിൻ 16ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതായി അനൗണ്‍സ്മെന്റ് വന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ 14ാം നന്പർ പ്ലാറ്റ്ഫോമിൽ നിന്ന യാത്രക്കാർ തങ്ങളുടെ ട്രെയിൻ 16ാം നന്പർ പ്ലാറ്റ്ഫോമിലാണു വരുന്നതെന്ന് വിചാരിച്ച് തിരക്കു കൂട്ടിയത് അപകടത്തിന് വഴിവച്ചു.
അനൗണ്‍സ്മെന്റ് കേട്ടതോടെ ആളുകൾ ഒന്നടങ്കം 16ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലത്തിലൂടെ ഓടി. ഓട്ടത്തിനിടയിൽ മേൽപ്പാലത്തിൽ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് ഇവർ വീഴുകയും അപകടം സംഭവിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. കൂടാതെ മൂന്ന് ട്രെയിനുകൾ വൈകിയത് സ്റ്റേഷനിൽ തിരക്ക് വർധിക്കാൻ കാരണമായതായും പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രി പത്തിനാണ് ദുരന്തം സംഭവിച്ചെങ്കിലും അർധരാത്രിയോടെയാണു സംഭവത്തിന്റെ തീവ്രത പുറംലോകം അറിയുന്നത്. അടുത്ത നാളുകളിലൊന്നും കാണാത്തത്ര തിരക്കാണ് ശനിയാഴ്ച രാത്രി ഏറെ വൈകിയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതരമായ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും ധനസഹായം നൽകുമെന്നും റെയിൽവേ അറിയിച്ചു.
|
ഷെൽട്ടർ ഹോമിലെ പീഡനം: മുൻ സൂപ്രണ്ടിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കി എന്ന കേസിൽ ഷെൽട്ടർ ഹോമിന്റെ മുൻ സൂപ്രണ്ടിനെ ഡൽഹി സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.
അഡീഷണൽ സെഷൻസ് ജഡ്ജ് അനു അഗർവാൾ ആണ് വിധിപ്രസ്താവം നടത്തിയത്. ജീവപര്യന്തം കഠിന തടവിന് പുറമെ പീഡനത്തിനിരയായ പെൺകുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
കുട്ടികൾക്ക് നേരെ ക്രൂരമായ ലൈംഗികപീഡനങ്ങൾ, അതും അവരെ സംരക്ഷിക്കാൻ സർക്കാർ വിശ്വസിച്ചേൽപ്പിച്ച ആളുകളുടെ ഭാഗത്തു തന്നെ ഉണ്ടാവുന്നത് ഏറെ ദൗർഭാഗ്യകരമാണ് എന്ന് കോടതി നിരീക്ഷിച്ചു.
സംരക്ഷകൻ തന്നെ വേട്ടക്കാരൻ ആവുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പോക്സോ നിയമത്തിലെ വകുപ്പുകൾ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ പീഡനം അടക്കമുള്ള നിരവധി ക്രിമിനൽ ചട്ടങ്ങൾ ചേർത്താണ് പ്രതിയെ കോടതി വിചാരണ ചെയ്തത്.
പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടികൾ എല്ലാം തന്നെ പത്തുവയസിനു താഴെയുള്ളവരായിരുന്നു എന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ വാദിച്ചു.
ഷെൽട്ടർ ഹോമിന്റെ സൂപ്രണ്ട് ആയ പ്രതി വഹിച്ചിരുന്ന സ്ഥാനം ഒരു പിതാവിന്റെ സ്ഥാനം ആയിരുന്നു. എന്നാൽ തന്റെ അധികാരം ഉപയോഗിച്ച് പ്രതി അന്തേവാസികളായ പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.
പ്രതിയുടെ പ്രവർത്തി ഇരകളിലുണ്ടാക്കിയ മാനസിക ശാരീരിക ആഘാതം കണക്കിലെടുത്താൽ പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.
2016 ജൂൺ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ അന്തേവാസികളായ പെൺകുട്ടികൾ വെൽഫയർ ഓഫീസർക്ക് പരാതി നൽകുകയും അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി ലജ്പത് നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണ വിധേയമായി പ്രതിയെ 2016ൽ സൂപ്രണ്ട് പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഒന്‍പത് വർഷങ്ങളുടെ വിചാരണയ്ക്ക് ഒടുവിൽ ഇരകൾക്ക് നീതി ലഭിച്ചതിൽ ചാരിതാർഥ്യം ഉണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
|
കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 10 മുതൽ 3.30 വരെ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ചാണ് ക്യാന്പ് നടക്കുക. ഡോ. പാപിയ ശർമ, ഡോ. സൈയാദാ ഷാൻ, ഡോ. ഖുശ്ബൂ ഗൗതം, ഡോ. ഹർഷിത് റാണ, റവ. ഫാ. യാക്കൂബ് ബേബി (മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജം),
സിസ്റ്റർ ബീന, ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകും. ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ. യാക്കൂബ് ബേബി, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
|
കേരള എക്സ്പ്രസിൽ വീണ്ടും മോഷണം
ന്യൂഡൽഹി: നാളുകൾക്ക് ശേഷം കേരള എക്സ്പ്രസിൽ വീണ്ടും മോഷണം. മയൂർ വിഹാർ ഫേസ്2, 271സി, പോക്കറ്റ് സിയിലെ താമസക്കാരായ കൊല്ലം മയ്യനാട് അനിൽ കുമാറിന്റെയും ലൈന അനിൽ കുമാറിന്റെയും മകളായ അനക എ. കുമാറിന്റെ ലാപ്ടോപ്പും(എലൈറ്റ് ബുക്ക് സിൽവർ) മറ്റു സാധനങ്ങളും അടങ്ങിയ ബാഗാണ് ബുധനാഴ്ച രാവിലെ അഞ്ചിനും ആറിനും ഇടയിൽ തിരുപ്പതി ഭാഗത്ത് വച്ച് മോഷണം പോയത്.
കാൽക്കാജി ദേശ് ബന്ധു കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അനകയുടെ ബാഗിൽ ലാപ്ടോപ്പ് കൂടാതെ പച്ച കളർ ഡയറി, പതിനായിരത്തോളം രൂപ വിലയുള്ള മേക്കപ്പ് സാധനങ്ങൾ, ആർട്ടിഫിഷ്യൽ ജൂവലറി, ഗോൾഡൻ കളർ സൊനാട്ട വാച്ച്, 3000 രൂപ, കോളജ് ഐഡി, ആധാർ കാർഡ്, പാൻ കാർഡ്, മൊബൈൽ ചാർജർ, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവയും ഉണ്ടായിരുന്നു.
രാവിലെ 4.30 മുതൽ ട്രെയിനിൽ കണ്ട ശുചീകരണ തൊഴിലാളിയെ യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും ബാഗ് കണ്ടെത്താനായില്ല. ധാരാളം സിസിടിവി കാമറകൾ തിരുപ്പതി സ്റ്റേഷനിൽ ഉള്ളതിനാൽ അവിടെ നിന്നും മോഷണം പോയാൽ കണ്ടെത്താൻ വളരെ സഹായകരമാണെന്ന് മറ്റു യാത്രക്കാർ പറഞ്ഞു.
വ്യാഴാഴ്ച ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷൻ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അനിൽ കുമാർ: 9818028312, 9650256712.
|
ജോർജ് കുര്യനെ സന്ദർശിച്ചു
ന്യൂഡൽഹി: തലശേരി അതിരൂപതയിൽ നിന്നുള്ള ബയോ മൗണ്ടൻ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ഡയറക്ടർ ബോർഡ് അംഗം ഫാ. തോമസ് തയ്യിൽ, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയോടൊപ്പം മന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു.
കർഷകരുടെ ആനുകൂല്യങ്ങൾക്കായുള്ള നിർദേശങ്ങൾ സമർപ്പിച്ചു. കപ്പ, ചക്ക, വാഴക്കുല തുടങ്ങിയ കാർഷിക ഉത്പന്നങ്ങളിൽ നിന്ന് കാലിത്തീറ്റ തയാറാക്കുന്നതിനുള്ള നൂതന ആശയങ്ങൾ നിർദേശത്തിൽ ഉൾപ്പെടുന്നു.
|
ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിച്ചു.
ഡോ. രവി, ഡോ. ജേക്കബ്, ഡോ. സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ, ഫാ.യാക്കൂബ് ബേബി (മർത്തമറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്ത മറിയം വനിതാ സമാജം), ബീന ബിജു, സിസ്റ്റർ ബീന, റെജി റ്റി മാണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഗാസിയാബാദ് സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ചെറിയാൻ ജോസഫ്, സ്കൂൾ മാനേജർ റവ. ഫാ. ബിനിഷ് ബാബു, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു. 125 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു
|
ദേവാലയം സന്ദർശിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ റവ.ഫാ. നോബി കാലാച്ചിറയോടൊപ്പം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അമ്മമാരും കുടുംബാംഗങ്ങളും ഒന്നിച്ച് ഝാൻസിലുള്ള വി. യൂദാശ്ലീഹായുടെ ദേവാലയം സന്ദർശിച്ചു.
ഫാ. നോബി കാലാച്ചിറയുടെ നേതൃത്വത്തിൽ യൂദാശ്ലീഹായുടെ നൊവേനയും വിശുദ്ധ ബലിയും അർപ്പിച്ചു.
|
തിരുനാൾ ആരംഭിച്ചു
ന്യൂഡൽഹി: നേബ് സരായി ഹോളി ഫാമിലി ഇടവക ദേവാലയത്തിൽ തിരുകുടുംബത്തിന്റെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് ഫാ. ഡേവിസ് കള്ളിയത്ത് പറമ്പിൽ കൊടി ഉയർത്തി.
ഇടവക വികാരി ഫാ. മാർട്ടിൻ നാൽപ്പതിൽചിറ, തിരുനാൾ കൺവീനർ ജോയ് കുര്യൻ കൈക്കാരൻ സി.സി. ഷൈജൻ എന്നിവർ സന്നിഹിതരായി.
|
സീറ്റിൽ ഭക്ഷണം വീണു; ബസ് ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു
ന്യൂഡൽഹി: യാത്രാബസിന്റെ സീറ്റിൽ ഭക്ഷണപദാർഥങ്ങൾ വീണതിനു ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലാണു സംഭവം. കേസിൽ ആർടിവി ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു.
രണ്ടുപേർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ്. നരേല സ്വദേശിയായ മനോജ് എന്ന ബാബുവാണു മരിച്ചത്. പ്രതികളിലൊരാൾ ബാബുവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പുവടി കുത്തിയിറക്കിയതായും പോലീസ് പറഞ്ഞു.
ക്രൂരമർദനത്തെത്തുടർന്ന് അബോധാവസ്ഥയിലായ ബാബുവിനെ ബവാന ഫ്ലൈഓവറിനു സമീപം ഉപേക്ഷിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുൽത്താൻപുർ ദാബാസിൽ നടന്ന വിവാഹസദ്യക്കുശേഷം പാചകക്കാരായ ബാബുവും ദിനേശും രാത്രിയിൽ മടങ്ങുകയായിരുന്നു. ബാക്കിവന്ന ഭക്ഷണം ഇവർ പാത്രത്തിൽ കരുതിയിരുന്നു.
യാത്രയ്ക്കിടെ കുറച്ചു ഭക്ഷണം ബസിന്റെ സീറ്റിൽ വീണു. ഇതിൽ പ്രകോപിതരായ ഡ്രൈവറും സഹായികളും ഇവരെ ക്രൂരമായി മർദിച്ചു. വസ്ത്രമഴിപ്പിച്ച് സീറ്റ് തുടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ദിനേശിനു ഗുരുതരമായി പരിക്കേറ്റിരുന്നു.
|
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു
ഗാസിയാബാദ്: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഗാസിയാബാദ് ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ വച്ചാണ് ക്യാന്പ് നടക്കുന്നത്. ഡോ. രവി, ഡോ. ജേക്കബ്, റവ.ഫാ. യാക്കൂബ് ബേബി (മർത്തമറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്ത മറിയം വനിതാ സമാജം), ആശ റോയി (ജോയിന്റ് സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജം),സിസ്റ്റർ ബീന, റെജി ടി. മാണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
ഗാസിയാബാദ് സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ചെറിയാൻ ജോസഫ്, സ്കൂൾ മാനേജർ റവ. ഫാ. ബിനിഷ് ബാബു, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
|
ഡൽഹിയിൽ അഞ്ച് വയസുകാരിയെ വിദേശവിദ്യാർഥി പീഡിപ്പിച്ചു
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് ആണ് മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
എന്നാൽ സംഭവം നടന്ന് അഞ്ച് മാസമായിട്ടും പോലീസ് പ്രതിയെ പിടികൂടിയില്ല. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച സ്കൂളിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് സംഭവം നടന്നതെന്നും ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 75(2), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ(പോക്സോ) നിയമത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരം സെപ്റ്റംബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം സ്കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും തുടർന്ന് സെപ്തംബർ 18ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.
|
ഡിഎംഎ ജനക്പുരി ഏരിയയുടെ സുവർണ ജൂബിലിയും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ സുവർണ ജൂബിലിയും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനക്പുരി സി2ലെ മഹാരാജ അഗ്രസെൻ ഭവനിൽ അരങ്ങേറി.
ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, സിനിമാ താരം സോണിയ മൽഹാർ, ജനക്പുരി സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡേവിഡ് കാളിയത്ത്പറമ്പിൽ,
മലബാർ മാനുവൽ ജുവല്ലറി ഡയറക്ടർ ഡോ ഡെലോണി മാനുവൽ, ഏരിയ സെക്രട്ടറി കെ സി സുശീൽ, ട്രെഷറർ വി. ആർ. കൃഷ്ണദാസ്, ഇന്റണേൽൽ ഓഡിറ്ററും കൾച്ചറൽ പ്രോഗ്രാം കൺവീനറുമായ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ സിന്ധു സതീഷ്, ഏരിയ മുൻ ഭാരവാഹികളായ ജി. ശിവശങ്കരൻ, കെ.എൻ. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ഏരിയയുടെ ആദ്യകാല പ്രവർത്തകരായ ജി. ശിവശങ്കരൻ, കെ.ജി. രഘുനാഥൻ നായർ, എം പി രാമകൃഷ്ണൻ എന്നിവരെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും ഡിഎംഎ അംഗങ്ങൾ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ആഘോഷ പരിപാടികൾക്ക് ചാരുതയേകി. ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
|
പ്രവേശനോത്സവം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പാലം മംഗലാപുരി ഏരിയയുടെ മലയാളം ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. ദ്വാരക സെക്ടർ 1 എയിലെ നസിർപുർ സബ്ജി മണ്ടിക്കു മുൻവശത്തെ ഇഐഎൽ അപ്പാർട്ട്മെന്റിലായിരുന്നു വേദി ഒരുക്കിയിരുന്നത്.
ഏരിയ ചെയർമാൻ പി.ഡി. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററും വൈസ് പ്രസിഡന്റുമായ കെ.ജി. രഘുനാഥൻ നായർ, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഡിഎംഎ മുൻ ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, ഏരിയ വൈസ് ചെയർമാൻ അനിൽ കുമാർ,
സെക്രട്ടറി അനന്തകൃഷ്ണൻ, ജോയിന്റ് ട്രെഷറർ ഹരിഹരസുതൻ, ഇന്റേണൽ ഓഡിറ്റർ സജീവൻ അയ്യപ്പൻ, വനിതാ വിഭാഗം കൺവീനർ സീമാ ജോളി, ജോയിന്റ് കൺവീനർ അജിത, മലയാളം ഭാഷാധ്യാപകരായ ഉദയ ജയപ്രകാശ്, അനിത ബാബു, ചന്ദ്ര ശേഖരൻ, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
|
ഭാരത് പർവിൽ ഡൽഹി മലയാളി അസോസിയേഷന്റെ തിരുവാതിര കളി അരങ്ങേറി
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന ഭാരത് പർവ് 2025ൽ ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര കളി അരങ്ങേറി.
ഗുരു രാജി രാജഗോപാലിന്റെ സംവിധാനത്തിൽ തിരുവാതിര കളി അവതരിപ്പിച്ചത് ജാസ്മിൻ ജോൺ, മിനി സുനിൽ, നിർമ്മല നന്ദകുമാർ, പ്രിയാ ഉണ്ണികൃഷ്ണൻ, രജനി കൃഷ്ണദാസ്, രമ്യാ മനോജ്, ശരണ്യാ ശ്രീരാജ്, സിന്ധു അനിൽ, ശ്രീദേവി രാജേഷ്, സുജാതാ മനീഷ് എന്നിവരാണ്.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഭാര്യ രാധിക രഘുനാഥ്, വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
ദേശീയ ഗെയിംസിൽ ഡൽഹി മലയാളികൾ മെഡലുകൾ നേടി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വച്ച് നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിൽ ഡൽഹിയെ പ്രതിനിധീകരിച്ച് മത്സരിച്ച മലയാളികൾക്ക് മികച്ച നേട്ടം. ഡിഎംഎ ആർകെ പുരം ഏരിയയിൽ നിന്നുള്ള താഴെപ്പറയുന്നവർ സമ്മാനം കരസ്ഥമാക്കി:
ഏരിയയിലെ യൂത്ത് വിംഗ് അംഗങ്ങളായ കുമാരിമാർ: അർച്ചന നമ്പ്യാർ (രണ്ട് സിൽവർ മെഡൽ), വൈഷ്ണവി കൃഷ്ണ (സിൽവർ), വിസ്മയ വിനു (ഒന്ന് സിൽവർ, ഒന്ന് ബ്രോൺസ്), സ്നേഹ (രണ്ട് ബ്രോൺസ്) എന്നിവർ മെഡലുകൾ കരസ്ഥമാക്കി.
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എല്ലാ മലയാളി അത്ലറ്റുകൾക്കും സമ്മാനം നേടിയവർക്കും ടീം ഡിഎംഎ ആർകെ പുരം ഏരിയ അഭിനന്ദനങ്ങൾ നേർന്നു.
|
നജഫ്ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാല 16ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 26ാമത് വലിയ പൊങ്കാല മഹോത്സവം 16ന് രാവിലെ 5.30ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ അരങ്ങേറും. അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ മഹോത്സവ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 4.30ന് നിർമാല്യ ദർശനം, ഏഴ് മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും ഒന്‍പതിന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നിയുമായി പണ്ടാര അടുപ്പിങ്കലേക്കുള്ള എഴുന്നെള്ളത്ത്.
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 9.30 മുതൽ ശിവാജി എൻക്ലേവ് നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിക്കുന്ന ഭജന, 11.30ന് ഉച്ചപൂജ, 12ന് അന്നദാനം തുടങ്ങിയവയാണ് മറ്റു പ്രധാന പരിപാടികൾ.
എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്.
ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്ഡന് എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്ത ജനങ്ങൾ എത്തിച്ചേരും.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമാണ്. പൊങ്കാല കൂപ്പണുകൾക്കും വഴിപാടുകൾ ബുക്കു ചെയ്യാനുമായി പ്രത്യക കൗണ്ടറകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9289886490, 9868990552, 8800552070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിനു തീപിടിച്ച് വൻസ്ഫോടനം
ന്യൂഡൽഹി: ഡൽഹിയിലെ ഗാസിയാബാദിൽ നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിവരികയായിരുന്ന ട്രക്കിനു തീപിടിച്ചു വൻ സ്ഫോടനം. താന ടീല മോഡ് ഏരിയയിലെ ഡൽഹിവസീറാബാദ് റോഡിലെ ഭോപുര ചൗക്കിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം.
സ്ഫോടനശബ്ദം മൂന്നു കിലോമീറ്റർ ദൂരെവരെ കേട്ടിരുന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വീടിനും ഗോഡൗണിനും തീപിടിച്ചതായി റിപ്പോർട്ടുണ്ട്. സ്ഫോടനശബ്ദം ഭീതി പരത്തിയതോടെ ആശങ്കയിലായ നാട്ടുകാർ വീടുകളിൽനിന്നു പുറത്തിറങ്ങിയോടി.
അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. തീ നിയന്ത്രണവിധേയമായതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
|
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണം നടത്തി ചാണ്ടി ഉമ്മൻ
ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കസ്തൂർബാ നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് ദത്തിന് വേണ്ടിയാണ് ചാണ്ടി ഉമ്മൻ വോട്ട് അഭ്യർഥിച്ച് ഭവന സന്ദർശനം നടത്തിയത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എസ്ഐഒഎം സംസ്ഥാന കോഓർഡിനേറ്റർ സ്കറിയ തോമസ്, കസ്തൂർബാ നഗർ തെരഞ്ഞെടുപ്പ് പ്രചാരണ കോഓർഡിനേറ്റർ ഷിനു ജോസഫ്, എസ്ഐഒഎം സൺവാൾ നഗർ എവി നഗർ കോഓർഡിനേറ്റർമാരായ കെ.വി. രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.
|
ഡിഎംഎ ജസോളാ ഏരിയയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോളാ ഏരിയയുടെ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ ശനിയാഴ്ച ജസോല പോക്കറ്റ് 12ലെ പാക്കിൽ അരങ്ങേറും.
വൈകുന്നേരം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ പി.ഡി. പുന്നൂസ് സ്വാഗതം ആശംസിക്കും.
സരിത വിഹാർ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോജി കുര്യൻ തോമസ്, ജസോള അവർ ലേഡി ഓഫ് ഫാത്തിമ ഫൊറാനാ പള്ളി സഹവികാരി ഫാ. ജോമോൻ കൈപ്രംമ്പാടൻ ക്രിസ്മസ് സന്ദേശം നൽകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സംഘടനാ സന്ദേശവും അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി ആശംസകളും നേരും. ജോയിന്റ് അഡ്ഹോക് കൺവീനർ തോമസ് മാമ്പിള്ളി കൃതജ്ഞത പറയും.
തുടർന്ന് ജസോള ഏരിയ അവതരിപ്പിക്കുന്ന ക്രിസ്മസ് കരോളും വിവിധ കലാപരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: 9811287129, 9971072326.
|
തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ സെബാസ്ത്യനോസിന്റെ തിരുനാൾ ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തി.
രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന എന്നിവ നടന്നു. ഫാ. ജോൺസൻ കുന്നത്തേട്ട് തിരുനാൾ സന്ദേശം നൽകി. ഫാ. സുനിൽ അഗസ്റ്റിൻ സഹകാർമികൻ ആയിരുന്നു.
അമ്പ് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഉണ്ടായിരുന്നു.
|
റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തി.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രഷറാർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ മനോജ് പൈവള്ളിൽ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ,
നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, നളിനി മോഹനൻ, ആശാ ജയകുമാർ, വീണാ എസ്. നായർ, പി.വി. രമേശൻ, പ്രദീപ് ദാമോദരൻ തുടങ്ങിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ കൂടാതെ
വസുന്ധരാ എൻക്ലേവ് ഏരിയ ചെയർമാൻ ഉണ്ണികൃഷ്ണൻ, ആർകെ പുരം ഏരിയ ചെയർമാൻ എം. ജയചന്ദ്രൻ, വിനയ് നഗർ കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, സംഗം വിഹാർ ഏരിയ സെക്രട്ടറി പി.എൻ. വാമദേവൻ, ജനക് പുരി ഏരിയ സെക്രട്ടറി കെ.സി. സുശീൽ തുടങ്ങിയവർ പങ്കെടുത്തു.
ഡിഎംഎ ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ ആശ ജയകുമാറും സംഘവും ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
|
അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൂട്ടാൻ എയർ ഇന്ത്യ
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ഇന്റർനാഷണൽ ഫ്ലൈറ്റുകളുടെ എണ്ണത്തിലായിരിക്കും വർധന വരുത്തുക.
അധിക സർവീസുകൾ ഏപ്രിൽ മുതൽ പറന്നു തുടങ്ങും. അന്താരാഷ്ട്ര യാത്രയ്ക്കുള്ള വർധിച്ച് വരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അന്താരാഷ്ട്ര ശൃംഖല മെച്ചപ്പെടുത്താൻ തീരുമാനിച്ചത്.
മാറ്റങ്ങളിലൂടെ മുൻനിര ആഗോള കാരിയർ എന്ന സ്ഥാനം വീണ്ടെടുക്കാനുള്ള എയർ ഇന്ത്യയുടെ സുപ്രധാന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നത്. ഈ മാറ്റങ്ങൾ നിലവിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തകയും യാത്രക്കാർക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനുകൾ നൽകുകയും ചെയ്യുമെന്നാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഡൽഹി നെയ്റോബി (കെനിയ) റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ ഇത് ആഴ്ചയിൽ നാല് സർവീസായി ഉയർത്തും. എയർ ഇന്ത്യയാണ് ഈ മേഖലയിലെ ഏക എയർ ലൈൻ.
ബോയിംഗ് 7878 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഡൽഹിക്ക് പുറമേ നെയ്റോബിയുമായി ബന്ധിപ്പിക്കുന്ന ഏക നഗരം മുംബൈ ആണ്. ഡൽഹിസിയോൾ (ദക്ഷിണ കൊറിയ) റൂട്ടിലും ആഴ്ചയിൽ നാല് സർവീസ് ഉള്ളത് ഏപ്രിൽ ഒന്നു മുതൽ അഞ്ചായി വർധിപ്പിക്കും.
ഈ മേഖലയിൽ കൊറിയൻ എയറുമായാണ് എയർ ഇന്ത്യയുടെ മത്സരം. ബോയിംഗ് 7879 ഉപയോഗിച്ച് അവർ ആഴ്ചയിൽ ആറ് വിമാനങ്ങൾ സർവീസ് നടത്തുന്നു. സിയോളിലേയ്ക്ക് നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉള്ള ഇന്ത്യയിലെ ഏക നഗരമാണ് ഡൽഹി.
ഡൽഹി വിയന്ന (ഓസ്ട്രിയ) സർവീസ് ആഴ്ചയിൽ മൂന്നെണ്ണമാണ് നിലവിൽ ഉള്ളത്. ഇത് ആഴ്ചയിൽ നാല് ആക്കാനാണ് തീരുമാനം. മേയ് 11മുതൽ അധിക സർവീസ് പ്രാബല്യത്തിൽ വരും.
വിയന്നയിലേയ്ക്ക് ബോയിംഗ് 1878 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഈ മേഖലയിലെ ഏക എയർലൈൻ എയർ ഇന്ത്യയാണ്. മുമ്പ് ലുഫ്താൻസ ഗ്രൂപ്പ് ഈ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാബല്യത്തിൽ വന്നില്ല.
ഡൽഹി സൂറിച്ച് (സ്വിറ്റ്സർലൻഡ്) ഫ്ലൈറ്റുകൾ ആഴ്ചയിൽ നാല് എന്നുള്ളത് മേയ് 31 മുതൽ അഞ്ച് സർവീസ് ആയി ഉയർത്തും. ഈ മേഖലയിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസുമായാണ് എയർ ഇന്ത്യ മത്സരിക്കുന്നത്.
അവർ എയർ ബസ് എ 330300 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകളിൽ രാജ്യത്ത് വൻ കുതിച്ചുചാട്ടമാണ് അനുഭവപ്പെടുന്നതെന്ന് എയർ ഇന്ത്യ വിലയിരുത്തുന്നു.
അവധിക്കാലത്തോടുള്ള വർധിച്ച് വരുന്ന താത്പര്യമാണ് ഈ പ്രവണതയുടെ പ്രധാന ഘടകം. കോവിഡാനന്തരം ഇന്ത്യൻ യാത്രക്കാർ വിനോദത്തിനായി പുതിയ അന്താരാഷ്ട്ര ഇടങ്ങൾ ലക്ഷ്യം വയ്ക്കുകയാണ്.
ഇതിൽ യൂറോപ്പ്, കിഴക്കൻ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഏറെ ജനപ്രിയം. ഇക്കാരണം കൂടി കണക്കിലെടുത്ത് ഇനിയും കൂടുതൽ ഫ്ലൈറ്റുകൾ അന്താരാഷ്ട്ര റൂട്ടിൽ സർവീസ് നടത്താൻ എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്.
|
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് രണ്ടു മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. രണ്ടുപേർ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബുരാരി ഏരിയയിൽ ഓസ്കർ പബ്ലിക് സ്കൂളിന് സമീപം പുതുതായി പണിതീർത്ത നാലുനിലക്കെട്ടിടമാണ് തിങ്കളാഴ്ച രാത്രി തകർന്നുവീണത്.
ഒമ്പതോളം അഗ്നിശമന സേന യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിനു കാരണമെന്ന് ഡൽഹി ഫയർ സർവീസ് ചീഫ് അതുൽ ഖാർഗ് പറഞ്ഞു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കേജരിവാള്‍ പറഞ്ഞു.
|
സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷം ഞായറാഴ്ച(ജനുവരി 26) നടക്കും.
വിശുദ്ധന്റെ മധ്യസ്ഥതയിൽ ദുരന്തങ്ങളിൽ നിന്നും സംഭക്ഷണം തേടുന്നതിനും ദൈവാനുഗ്രഹം പ്രാപിക്കുന്നതിനുമായി ഏവരേയും ക്ഷണിക്കുന്നതായി കമ്മിറ്റിയംഗങ്ങൾ അറിയിച്ചു.
കാര്യപരിപാടി:
11.00: രൂപം എഴുന്നള്ളിക്കൽ, പ്രെസുദേന്തി വാഴ്ച്ച ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ കുർബാന, വചനസന്ദേശം ഫാ. ജോൺസൺ കുന്നത്തേട്ട്, സഹകാർമികൻ റവ. ഫാ. സുനിൽ അഗസ്റ്റിൻ (വികാരി). 12.15: അമ്പ് എഴുന്നെള്ളിപ്പ്
|
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു ആഘോഷപരിപാടികൾക്ക് ആരംഭമായത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഫാ. റോബി കണ്ണൻചിറ ക്രിസ്മസ് സന്ദേശം നൽകി. കൃഷി ജാഗ്രൺ ഫൗണ്ടേഷൻ, എഡിറ്റർ ഇൻ ചീഫ് & ഫൗണ്ടർ, ഫാർമർ എം.സി. ഡോമനിക് വിശിഷ്ടാതിഥിയുമായിരുന്നു.
ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റേർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ വൈസ് ചെയർപേഴ്സൺ സുകന്യ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ ശ്യാം ഷാജി, വനിതാ വിഭാഗം കൺവീനർ സുതില ശിവ, ജോയിന്റ് കൺവീനർ പാർവതി തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎംഎ കേന്ദ്രക്കമ്മിറ്റി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു ജനുവരി 5നു നടത്തിയ കരോൾ ഗാന മത്സരത്തിൽ ഏരിയയിൽ നിന്നും പങ്കെടുത്ത കരോൾ സംഘാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആർ. ജി. കുറുപ്പ്, ആർ.എം.എസ്. നായർ, ഡി. ജയകുമാർ, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, വീണാ എസ്. നായർ, പി. വി. രമേശൻ, കെ. സജേഷ്, കെ. തോമസ് തുടങ്ങിയവരും പങ്കെടുത്തു.
തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
ക്നാനായ സംഗമം ഡൽഹിയിൽ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി ക്നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലും പരിസരങ്ങളിലും താമസിക്കുന്ന ക്നാനായാസമുദായ അംഗങ്ങളുടെ സംഗമം കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം ചെയ്തു.
ഹ്യുസ്ഖാസിൽ ഉള്ള സഹോദയ സ്കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ വിവിധ സമുദായ പ്രതിനിധികൾ സംസാരിച്ചു. പ്രസിഡന്റ് എം.എം. ജോയ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഡൽഹി അതിരൂപതയിൽ എപ്പിസ്കോപ്പൽ വികാരിയും സമുദായ അംഗവുമായ ഫാ. ഡോമി വെള്ളോംകുന്നേലിനെ ആദരിച്ചു.
ഫാ. സുനിൽ, ഫാ. സുജിത്, ഫാ. സാമുവേൽ, വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, സെക്രട്ടറി ജോസ്മോൻ, ട്രെഷറർ തോമസ്, മേഖല കോഓർഡിനേറ്റർമരായ റെജിമോൻ, ബിനോയ്, ജോസി, ടോമി , മാത്യു (കെസിസി പ്രസിഡന്റ്, ഡൽഹി)എന്നിവർ ഡൽഹി കൂട്ടായ്മക്ക് നേതൃത്വം നൽകി. സ
മുദായ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
|
കവണ ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്ത്; ഡൽഹിയിൽ ഒരു കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു
ന്യൂഡൽഹി: കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലു തകര്‍ത്ത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവര്‍ന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ഭാരത് നഗറിലാണു സംഭവം. സെൻട്രൽ ഡൽഹിയിലെ സരായ് റോഹില്ലയിൽനിന്ന് ആഭരണങ്ങൾ കൊണ്ടുപോകുകയായിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്.
ലക്ഷ്മിഭായി കോളജിന് സമീപത്തെ റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ കവർച്ചാസംഘം കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ നിറച്ച ബാഗ് കൊള്ളയടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കവർച്ച നടത്തിയശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്.
|
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് അഭ്യർഥിച്ച് കേരളനേതാക്കൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിലാണ് നേതാക്കൾ കോൺഗ്രസിനായി വോട്ട് അഭ്യർഥിച്ച് എത്തിയത്.
മലയാളികൾ എല്ലാം കൈപ്പത്തി ചിഹ്നത്തിലായിരിക്കും വോട്ടു ചെയ്യുകയെന്ന് സുധാകരൻ പറഞ്ഞു. കസ്തൂർബാ നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് ദത്തിന് വോട്ട് അഭ്യർഥിച്ചാണ് സുധാകരനും നേതാക്കളും എത്തിയത്.
എഐസിസി സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച്മിഷന്റെ നേതൃത്വത്തിലാണ് കേരള നേതാക്കളെ ഉൾപ്പെടുത്തി കുടുംബസംഗമം സംഘടിപ്പിച്ചത്.
എസ്ഐഒഎം സംസ്ഥാന കോഓർഡിനേറ്റർ സ്കറിയ തോമസ്, സോഷ്യൽ മീഡിയ കോഓർഡിനേറ്റർ ഷിനു ജോസഫ്, സൺവാൾ നഗർഎവി നഗർ കോഓർഡിനേറ്റർമാരായ കെ.വി. രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.
|
ഭിന്നശേഷിക്കാർക്ക് അനായാസം കയറിപ്പറ്റുവാൻ സഹായകമായ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ അനിവാര്യം
ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് മാത്രമല്ല പ്രായമായവർക്കും ഗർഭിണികൾക്കുമൊക്കെ കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും സ്റ്റെപ്പുകളിലൂടെ അല്ലാതെ അനായാസം കയറുവാൻ സഹായകമായ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്ന് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി മേഖലയിലെ മികച്ച മാതൃകാ വ്യക്തി മികവിനുള്ള അംഗീകാരം കരസ്ഥമാക്കിയ പി.എ. സൂരജ് പറഞ്ഞു.
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ ശാഖാ നമ്പർ 4351 മയൂർ വിഹാർ നടത്തിയ പുതുവത്സര ആഘോഷത്തിൽ ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഡിസംബർ 15 മുതൽ ജനുവരി മൂന്ന് വരെ ആറായിരത്തിൽപരം കിലോമീറ്ററുകൾ താണ്ടിയെന്നും ജനങ്ങളെയും പൊതു സമൂഹത്തെയും ബോധവാന്മാരാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മയൂർ വിഹാർ ഫേസ് 1ലെ ഡി കെ സെലിബ്രേഷൻസിലായിരുന്നു പുതുവത്സര ആഘോഷത്തിനായി വേദി ഒരുങ്ങിയത്. ഗുരുദേവന്റെ ഛായാചിത്രത്തിനു മുമ്പിലെ നിലവിളക്കിൽ തിരി തെളിയിച്ച ശേഷം യൂണിയൻ കൗൺസിലർ അംഗം സി.കെ. പ്രിൻസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മാധവ് ഗിരീഷ് ആലപിച്ച ദൈവ ദശകത്തോടെ ആരംഭിച്ചു. ശാഖാ സെക്രട്ടറി ലൈന അനിൽ കുമാർ, വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കലാകാരനും അവതാരകനുമായ പ്രദീപ് സദാനന്ദൻ, കഥാകാരിയും കവയിത്രിയുമായ ശ്രീരേഖാ പ്രിൻസ് എന്നിവരെയും ആദരിച്ചു. കൂടാതെ കഴിഞ്ഞ അധ്യയന വർഷത്തിൽ ശാഖയിൽ ഉന്നത വിജയം കൈവരിച്ച 10ാം ക്ലാസിലെ മാധവ് ഗിരീഷ്, 12ാം ക്ലാസിലെ ഗൗരി നന്ദന (സയൻസ്), എം അതുൽ കൃഷ്ണ (കോമേഴ്സ്) എന്നിവരെ മെമെന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. അനകാ അനിൽ കുമാറും പി.എൻ. ഷാജിയുമായിരുന്നു അവതാരകർ.
ആഘോഷ പരിപാടികളിൽ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ, ഡിഎംഎ മയൂർ വിഹാർ ഫേസ്3 ഗാസിപ്പൂർ ഏരിയ ജോയിന്റ് സെക്രട്ടറി ദീപക് നായർ, ഡിഎംഎ മുൻ അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് രമേശ് കോയിക്കൽ, സെക്രട്ടറി ഡി. ജയകുമാർ, വേൾഡ് മലയാളി കൗൺസിലിന്റെ ഗീതാ രമേശ്, സുദർശനൻ പിള്ള, ഉണ്ണികൃഷ്ണൻ, കെ. ഗോപാലൻ കുട്ടി, ശിരിഷ്, മോഹൻ നമ്പ്യാർ, പി.കെ. ഹരി, രാജീവ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
സ്വര മാധുരി ഡൽഹിയുടെ ഗായകരായ മണികണ്ഠൻ ആര്യനാട്, സൗപർണിക, ആരതി സന്തോഷ്, പി.ആർ. മനോജ് തുടങ്ങിയവർ ആലപിച്ച സംഗീത സന്ധ്യ ആഘോഷ രാവിനെ ആസ്വാദ്യ മധുരമാക്കി. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
മാളിലെ എസ്കലേറ്റർ കൈവരിയിൽ നിന്ന് വീണ് മൂന്ന് വയസുകാരൻ മരിച്ചു
ന്യൂഡൽഹി: തിലക് നഗറിലുള്ള മാളിലെ എസ്കലേറ്റർ കൈവരിയിൽ നിന്ന് വീണ് മൂന്ന് വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉത്തംനഗറിൽ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്ന മൂന്ന് വയസുകാരനാണ് മരിച്ചത്.
തിലക് നഗറിലെ പസഫിക്ക് മാളിലാണ് സംഭവം നടന്നത്. മാളിൽ സിനിമ കാണാനെത്തിയതാണ് മാതാവും കുട്ടികളും ഉള്ള സംഘം. കൂടിയുണ്ടായിരുന്നവർ ടിക്കറ്റ് വാങ്ങുന്ന സമയത്ത് എസ്കലേറ്ററിന് സമീപത്തെത്തിയ കുട്ടി എസ്കലേറ്ററിന്റെ കൈവരിയിലൂടെ നിരങ്ങിനീങ്ങാൻ ശ്രമിച്ചു.
എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട കുട്ടി തെറിച്ച് താഴത്തെ നിലയിലേയ്ക്ക് വീണു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
|
മുൻവൈരാഗ്യം; യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ പ്രദേശത്ത് യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു. ദീൻ ദയാൽ(26) ആണ് കൊല്ലപ്പെട്ടത്.
മുൻവൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. ഡൽഹിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാലുപ്രതികളെയും പോലീസ് പിടികൂടി. രണ്ടുപേർ ഒളിവിലാണ്.
രാഹുൽ താക്കൂർ (23), ഇർഫാൻ (24), സന്ദീപ് (24), നിഖിൽ ഗൗതം (25) എന്നിവരും മറ്റ് രണ്ട് പേരും ചേർന്ന് ഇഷ്ടികയും കല്ലും ഉപയോഗിച്ച് ദീൻദയാലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
|
സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊണ്ടാടി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊണ്ടാടി.
കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
|
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു; 150 വിമാനങ്ങൾ വൈകി
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങൾ അതിശൈത്യത്തിന്റെ പിടിയിലാണ്. മോശം കാലാവസ്ഥയിൽ ജനജീവിതം ദുസഹമായി.
ഇന്നു രാവിലെ ഡൽഹിയിൽ മൂടൽമഞ്ഞിനെത്തുടർന്ന് ദൃശ്യപരത പൂജ്യമായി കുറയുകയും 150ലേറെ വിമാനങ്ങളും 26 ട്രെയിനുകളും വൈകുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് കാരണം നൂറുകണക്കിനു വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
|
ഡിഎംഎ ക്രിസ്മസ് കരോൾ ഗാനമത്സരം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർള ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി നടത്തിയ "ശാന്ത രാത്രി പുതു രാത്രി’ എന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ കരോൾ ഗാന മത്സരം സീസൺ 6ൽ ഡിഎംഎ പട്ടേൽ നഗർ ഏരിയ ഒന്നാം സമ്മാനത്തിനും ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ രണ്ടാം സമ്മാനത്തിനും ഡിഎംഎ മയൂർ വിഹാർ ഫേസ്3 ഗാസിപ്പൂർ ഏരിയ മൂന്നാം സമ്മാനത്തിനർഹരായി.
|
ഡിഎംഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ഗംഭീരമായി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർള ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി "ശാന്ത രാത്രി പുതു രാത്രി' എന്ന പേരിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
കരോൾ ഗാന മത്സരവും വിവിധ ഏരിയകൾ നടത്തിയ സിനിമാറ്റിക് ഡാൻസുകളും അർധ ശാസ്ത്രീയ നൃത്തവും ഫ്യൂഷൻ ഡാൻസും നാടൻ പാട്ടുകളും എല്ലാം പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ആഘോഷങ്ങളോട് അനുബന്ധിച്ച് ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ അമൃതാ റാവുവിന്റെ പ്രാർഥനാ ഗീതാലാപനത്തോടെയാണ് ആരംഭിച്ചത്.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ മുഖ്യാതിഥിയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ നിർവാഹക സമിതി അംഗം ഡോ. ഷാജി പ്രഭാകരനും ഇന്ദ്രിയ ജൂവലറിയുടെ സീനിയർ ജൂവലറി കൺസൾട്ടന്റുമായ അശ്വതി രമേശും വിശിഷ്ടാതിഥിയുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കരോൾ ഗാന മത്സരം കോഓർഡിനേറ്റർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രശസ്ത സംരംഭകനായ ഡോ. ടി.ഒ. തോമസിനെയും ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ആനികുമാറിനെയും ആദരിച്ചു.
കൂടാതെ കേരള സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് ഡിഎംഎ നൽകുന്ന ഫീസ് ഏരിയ ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന് ഡിഎംഎ ത്രൈമാസികയുടെ ഒന്‍പതാം ലക്കത്തിന്റെ ആദ്യ പ്രതി മുഖ്യാതിഥി ഫാ. റോബി കണ്ണഞ്ചിറ, വിശിഷ്ടാതിഥി ഡോ. ഷാജി പ്രഭാകരനു നൽകികൊണ്ട് പ്രകാശനം ചെയ്തു.
കരോൾ ഗാന മത്സരത്തിൽ പട്ടേൽ നഗർ ഏരിയ ഒന്നാം സമ്മാനമായ 15,000 രൂപയും മയൂർ വിഹാർ ഫേസ്1 ഏരിയ രണ്ടാം സമ്മാനമായ 10,000 രൂപയും മയൂർ വിഹാർ ഫേസ് 3 ഗാസിപ്പുർ ഏരിയ മൂന്നാം സമ്മാനമായ 7,500 രൂപയും കരസ്ഥമാക്കി.
വർഗീസ് ജോൺ, എം.ജി. രതീഷ്, പ്രിൻസി പുന്നൂസ് എന്നിവരായിരുന്നു വിധി കർത്താക്കൾ. മത്സരത്തിൽ അംബേദ്കർ നഗർ പുഷ്പ് വിഹാർ, ആശ്രമം ശ്രീനിവാസ്പുരി, മെഹ്റോളി, രജൗരി ഗാർഡൻ, വികാസ്പുരി ഹസ്തസാൽ, വിനയ് നഗർ കിദ്വായ് നഗർ എന്നീ ഏരിയകളും പങ്കെടുത്തു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.
രാത്രി ഏഴ് മുതൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി ഗുരു മേഘാ നായരുടെ ശിക്ഷണത്തിൽ അവതരിപ്പിച്ച രംഗപൂജയോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. സ്നേഹഭോജനത്തോടു കൂടിയാണ് പരിപാടിക്കു തിരശീല വീണത്.
|
ഡൽഹിയിൽ ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല. ഭാര്യയുടെ ആൺ സുഹൃത്തിനെയും കൊല്ലാൻ പദ്ധതി തയാറാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിൽ വച്ച് ദീപിക ചൗഹാൻ(26)ആണ് കൊല്ലപ്പെട്ടത്. തുടർന്ന് ഭർത്താവ് ധൻരാജ് മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
ടാക്സി ഡ്രൈവറായ ധൻരാജ് കടുത്ത മദ്യപാനിയായിരുന്നു. ദീപിക ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നിരുന്നത്. ഡിസംബർ 29നാണ് ദീപിക കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അമൃത്സറിലേക്ക് പോയ ഇയാൾ മടങ്ങി വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്.
ദീപികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ കൃത്യം നടത്തിയത്. ദീപികയുടെ ആൺ സുഹൃത്തിനെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടുവെങ്കിലും പോലീസിന്റെ ഇടപെടലിൽ അത് നടന്നില്ല. ദീപികയുടേത് ഉൾപ്പടെ മൂന്ന് മൊബൈൽ ഫോണുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
|
സാമൂഹിക സേവനത്തിനുള്ള അവാർഡ് സുധീർ പ്രകാശ് ഏറ്റുവാങ്ങി
ന്യൂഡൽഹി: ഉത്തർപ്രദേശ് ബറെയിലി ജയനാരായൻ സരസ്വതി മന്ദിറിൽ നടന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി ഡോ. അരുൺ കുമാറിൽ നിന്ന് മികച്ച സാമൂഹിക സേവനത്തിനുള്ള രോഹിൽഖണ്ഡ് റീജിയണൽ പുരസ്കാരം റിട്ട. കേർണൽ സുധീർ പ്രകാശ് ഏറ്റുവാങ്ങി.
|
രാക്കുളിപ്പെരുന്നാൾ: തിരുക്കർമങ്ങൾ നടന്നു
ന്യൂഡൽഹി: രാക്കുളിപ്പെരുന്നാളിനോട് അനുബന്ധിച്ച് ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിൽ തിരുക്കർമങ്ങൾ നടന്നു. ഫാ. തോമസ് തോപ്പുറത്തു കാർമികത്വം വഹിച്ചു.
|
സെന്റ് സ്റ്റീഫൻസ് ഇടവകയിൽ മാർ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ നടക്കുന്നു.
ജനുവരി അഞ്ച് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് പെരുന്നാൾ നടക്കുന്നത്.
പെരുന്നാൾ ശുശ്രൂഷയ്ക്ക് വികാരി റവ. ഫാ. ജോയ്സൺ തോമസിന്റെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും പെരുന്നാൾ കൺവീനർമാരുടെയും നേതൃത്വത്തിൽ ക്രമീകരണം നടക്കുന്നുണ്ട്.
പരിപാടികൾ
ചൊവ്വാഴ്ച (സെന്റ് സ്റ്റീഫൻസ് ഡേ) വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തിനും കുർബാനയ്ക്കും റവ. ഫാ. പത്രോസ് കെ. ജോയി (വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പൂരി) നേതൃത്വം നൽകും.
ബുധനാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന. വ്യാഴാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന. വെള്ളിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തിന് ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ. ഏഴിന് വചന ശുശ്രൂഷയ്ക്ക് ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.
7.30ന് ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം. 8.30ന് ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്. ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം, കുർബാനയ്ക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
10.30ന് 20232024 അധ്യയന വർഷത്തിലെ ഇടവകയിലെ വിദ്യാർഥികളിൽ പത്താം ക്ലാസിലും 12ാം ക്ലാസിലും ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയികളായവർക്ക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്യും.
തുടർന്ന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്. 11ന് പെരുന്നാൾ കൊടിയിറക്ക്
|
ഡൽഹിയിൽ മലിനീകരണം കുറഞ്ഞു: വാഹനനിയന്ത്രണം നീക്കി
ന്യൂഡൽഹി: തലസ്ഥാനനഗരത്തിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണ തോത് കുറഞ്ഞതിനെത്തുടർന്ന് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന് (ജിആർഎപി) കീഴിലുള്ള സ്റ്റേജ് 3 നിയന്ത്രണങ്ങൾ പിൻവലിച്ചു.
വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
|
തണുത്തു വിറച്ച് ഉത്തരേന്ത്യ
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തണുപ്പ് അതികഠിനമായി. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആറു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില.
ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് നാലു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കാഷ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു.
ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കാഷ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.
കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽനിന്നായി പോലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
|
ഗുരുഗ്രാം മാർ ഇവാനിയോസ് സ്കൂൾ വാർഷിക ദിനാചരണം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഗുരുഗ്രാം മാർ ഇവാനിയോസ് സ്കൂൾ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഗുരുഗ്രാം എംഎൽഎ മുകേഷ് ശർമ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാഗത പ്രസംഗത്തോടും ദീപം തെളിക്കൽ ചടങ്ങോടും കൂടിയാണ് പരിപാടി ആരംഭിച്ചത്.
മുകേഷ് ശർമ തന്റെ പ്രസംഗത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും മികവിനായി പരിശ്രമിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ, പ്രത്യേകിച്ച് സ്പോർട്സിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലാസിക്കൽ, ഫോക്ക്, കൻറ്റെമ്പറെറി തുടങ്ങി വിവിധ നൃത്തരൂപങ്ങളിലൂടെ വിദ്യാർഥികളുടെ കഴിവുകൾ പ്രദർശിപ്പിച്ച "ഷൈൻ ബ്രൈറ്റ് ബി റിയൽ' എന്നതായിരുന്നു സാംസ്കാരിക പരിപാടിയുടെ പ്രമേയം.
ഗുരുഗ്രാം ഭദ്രാസനാധിപൻ തോമസ് മാർ.അന്തോണിയോസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പഠനത്തിലും കായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥികളെയും ജീവനക്കാരെയും അഭിനന്ദിച്ചു.
പ്രിൻസിപ്പൽ ഫാ.ഡോ. സി.സി.ജോൺ, മാനേജർ ഫാ. വിനയാനന്ദ് ഒഐസിസി എന്നിവർ കായിക പ്രവർത്തന വിജയികൾക്കും അക്കാദമിക് മികവിനും ഉപഹാരം നൽകി. പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർഥികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.
|
ഡൽഹിയിൽ ഉത്തര ശിവഗിരി തീർഥാടനം ജനുവരി അഞ്ചിന് കൊടിയേറും
ന്യൂഡൽഹി: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ ആഭിമുഖ്യത്തിൽ കാൽകാജി ശാഖാ നമ്പർ 4353ന്റെ നേതൃത്വത്തിൽ "അറിവിന്റെ അഷ്ടാംഗ മാർഗ തീർഥാടനം’ എന്നറിയപ്പെടുന്ന ശിവഗിരി തീർഥാടനം ജനുവരി അഞ്ചിന് കൊടിയേറും.
രാവിലെ അഞ്ചിന് ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാവും 16ാമത് പ്രതീകാത്മക ശിവഗിരി തീർഥാടനം ആരംഭിക്കുക. രാവിലെ 5.30ന് ഗുരു പൂജ, പ്രാർഥന.
തുടർന്ന് ഏഴിന് മെഹ്റോളി ഗുരുമന്ദിരത്തിൽ നിന്നും കാൽക്കാജി ഗുരുദേവ ക്ഷേത്രത്തിൽ എത്തിക്കുന്ന തീർഥാടന പതാക എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി എ.ഡി. ഓമനക്കുട്ടൻ ഉയർത്തുന്നതോടെ തീർഥാടനത്തിന് ആരംഭമാവും.
എട്ടിന് ഡൽഹിയിലും പരിസര പ്രദേശങ്ങളിൽനിന്നും എത്തിച്ചേരുന്ന പീതാംബര ധാരികളായ ഗുരുഭക്തരുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ അളകനന്ദ ശ്രീബാല വേണുഗോപാല ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച രഥത്തിൽ ഗുരുദേവന്റെ ഛായാ ചിത്രവുമായി ആരംഭിക്കുന്ന ഭക്തി നിർഭരമായ തീർഥാടന ഘോഷയാത്ര,
തീർഥാടന വീഥികളിൽ കാത്തു നിൽക്കുന്ന ഭക്തസഹസ്രങ്ങൾക്ക് ദർശന സായൂജ്യമേകി ഗോവിന്ദ്പുരി ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ഗുരു പുഷ്പാഞ്ജലികളോടെ ക്ഷേത്ര ഭാരവാഹികൾ വരവേൽപ്പു നൽകും.
10ന് കാൽക്കാജി ശാഖാ പ്രസിഡന്റ് ഡി വേണുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാള മനോരമ റസിഡന്റ് എഡിറ്റർ ആർ. പ്രസന്നൻ മുഖ്യാഥിതിയാവും. മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ വിശിഷ്ടാതിഥിയാവും. ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രമുഖ പ്രഭാഷകനായ ഡോ എം എം ബഷീർ പ്രഭാഷണം നടത്തും.
യൂണിയൻ വൈസ് പ്രസിഡന്റ് സി.ഡി. സുനിൽ കുമാർ, യൂണിയൻ സെക്രട്ടറി എ ഡി ഓമനക്കുട്ടൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം .കെ. അനിൽ കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുധാ ലച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ, ശാഖാ സെക്രട്ടറി പി ജി സുശീലൻ തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 1.40ന് അന്നദാനത്തോടുകൂടി വ്രതശുദ്ധിയുടെ പുണ്യം തേടി കാത്തിരുന്ന തീർഥാടന മഹാമഹത്തിന് സമാപനമാകും. കൂടുതൽ വിവരങ്ങൾക്ക് 9711104310, 9971204764, 8860256982, 9811684042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
കാൻസർ ബോധവത്കരണ ക്ലാസ് ഞായറാഴ്ച
ഗുരുഗ്രാം: ശാന്തിഗ്രാം വിദ്യാ നികേതൻ സ്കൂൾ മണ്ഡവാറിന്റെയും മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കും പ്രദേശവാസികൾക്കുമായി കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടത്തപ്പെടുന്നു.
രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഡോ. ഷാൻ കാൻസർ ബോധവത്കരണ ക്ലാസ് നടത്തും.
സിസ്റ്റർ ബീന, ഡോ. രവി, ജെസ്സി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം സമാജം), റെജി ടി. മാണി, ഡോ. സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ എന്നിവർ നേതൃതം നൽകുന്ന ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ നടക്കും.
റവ. ഫാ. അഭിലാഷ് ടി. ഐസക്, ശാന്തിഗ്രാം വിദ്യാ നികേതൻ സ്കൂൾ സ്റ്റാഫും ബോധവത്കരണ ക്ലാസ് ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
|
ക്രിസ്മസ് ആഘോഷം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. 24ന് വൈകുന്നേരം സെന്റ് തോമസ് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. തോമസ് തോപ്പുറത് കാർമികത്വം വഹിച്ചു.
കരോൾ ഗാനാലാപനം, ക്രിസ്മസ് സ്കിറ്റ്, ആഘോഷമായ വിശുദ്ധ കുർബാന, എല്ലാ ദിവസവും കാരോളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം, കേക്ക് വിതരണം എന്നിവ ഉണ്ടായിരുന്നു.
|
ക്രിസ്മസ് പരിപാടി സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് പരിപാടി സംഘടിപ്പിച്ചു.
ജൈന സമുദായത്തിൽ നിന്നുള്ള ആചാര്യ വിവേക് മുനി ജി മഹാരാജ് (സ്ഥാപക ചെയർമാൻ സുശീൽ മുനി മിഷൻ), യൂലിയ ആര്യേവ (കൗൺസിലർ), എകറ്റെറിന ലസാരെവ (അറ്റാഷെ),
മിഖായേൽ ആൻസിഫെറോവ് (റഷ്യൻ എംബസിയിൽ നിന്നുള്ള അറ്റാഷെ), റവ.ഫാ. ഷാജി മാത്യൂസ്, റവ.ഫാ. അൻസൽ ജോൺ എന്നിവർ പങ്കെടുത്തു.
|
ക്രിസ്മസ് ശുശ്രൂഷകൾ നടത്തി
ന്യൂഡൽഹി: ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മാർ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നൽകി.
കത്തീഡ്രൽ വികാരി ഫാ. റോണി തോപ്പിലാൻ, അസി. വികാരി ഫാ. നെവിൻ കുന്നപ്പിള്ളി എന്നിവർ സഹകാർമികരായി.
|
കരോൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ കരോൾ സംഘം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് സന്ദർശിച്ചു.
പ്രിൻസിപ്പൽ പ്രഫ. ജോൺ വർഗീസിന് കരോൾ സംഘം ആശംസ നേർന്നു.
|
ടി. രാജേഷ് ബംഗളൂരു ഡിആർടി ജഡ്ജ്
ന്യൂഡൽഹി: ചെന്നൈ ഡിആർടി ജഡ്ജിയും കേരള ഹൈക്കോടതി മുൻ അഭിഭാഷകനുമായ ടി. രാജേഷിനെ ബംഗളൂരു ഡിആർടി2 ജഡ്ജായി നിയമിച്ചു.
പ്രധാനമന്ത്രി അടങ്ങുന്ന പാർലമെന്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്. മുവാറ്റുപുഴ കടാതി സ്വദേശിയാണ് ടി. രാജേഷ്.
|
ക്രിസ്മസ് കരോൾ മത്സരം: ലിറ്റിൽ ഫ്ലവർ പള്ളി ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് കരോൾ മത്സരത്തിൽ ജസോല ഫൊറോനയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
|
ഡിഎംഎ ജസോല ഏരിയ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയ ക്രിസ്മസ് കരോൾ നടത്തി.
ഡിസംബർ 15, 16, 17 തീയതികളിൽ രാത്രി 8 മണി മുതൽ 10 മണി വരെ ജസോല ഡിഡിഎ ഫ്ലാറ്റ്സിന്റെ 10, 11, 12 പോക്കറ്റുകളിലാണ് കരോൾ സംഘം ഭവന സന്ദർശനം നടത്തിയത്.
അഡ്ഹോക് കമ്മിറ്റി കൺവീനറായ പി ഡി പുന്നൂസ്, ജോയിന്റ് കൺവീനർമാരായ ദിവ്യ ജോസ്, തോമസ് മാമ്പിള്ളി, കൂടാതെ പ്രദീപൻ, സിബി പോൾ, സേവി പുതുശേരി, മുൻ ഏരിയ വൈസ് ചെയർമാനായ എസ് പി തോമസ് എന്നിവർ നേതൃത്വം നൽകി.
|
അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു
ന്യൂ ഡൽഹി: ശ്രീ അയ്യപ്പ പൂജാ സമിതി മയൂർ വിഹാർ ഫേസ്2ന്റെ 16ാമത് മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു. മയൂർ വിഹാർ ഫേസ്2, പോക്കറ്റ് ബിയിലെ നീലം മാതാ മന്ദിറിനു സമീപം പ്രത്യേകം സജ്ജമാക്കിയ പൂജാ പന്തലിലാണ് ചടങ്ങുകൾ നടന്നത്.
മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ വിളക്കു പൂജ, വിഷ്ണു സഹസ്രനാമ പാരായണം, സൂര്യകാലടി ഭജന മണ്ഡലി, കോട്ടയം അവതരിപ്പിച്ച പ്രത്യേക നാമ പ്രഘോഷണം, അന്നദാനം എന്നിവയായിരുന്നു പ്രധാനം.
ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര മന്ത്രി ഹർഷ് മൽഹോത്ര, ഭജനയിൽ വേദി പങ്കിട്ടും അന്നദാനം വിളമ്പിയും പൂജാദികളിൽ സജീവ സാന്നിധ്യമായത് ഭക്തർക്ക് കൗതുകമായി.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോമിനിക് ജോസഫ്, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി കേശവൻകുട്ടി, എൻഎസ്എസ് ഡൽഹി ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
വൈകുന്നേരം പോക്കറ്റ് എയിലെ പ്രാചീൻ ശിവ് മന്ദിറിൽ നിന്നും പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച താലപ്പൊലി എഴുന്നെള്ളത്ത് മയൂർ വിഹാർ ഫേസ്2വിലെ അയ്യപ്പ ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി നഗര പ്രദക്ഷിണത്തോടെ പൂജാ സന്നിധിയിൽ എത്തിയ ശേഷം മഹാദീപാരാധനയും ഹരിവരാസനവും പാടി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
വിശുദ്ധ ചാവറയച്ചൻ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ശശി തരൂർ
ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എംപി.
ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയർത്തെഴുന്നേൽപ്പിന് ഏറ്റവും അനിവാര്യമായതു വിദ്യാഭ്യാസമാണ്.
ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകിത്തുടങ്ങിയതും.
ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കൾക്കും വളരെ മുന്‍പുതന്നെ സമൂഹത്തിലെ വ്യത്യസ്തമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്നും ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി.
‘വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണ പരിപാടിയിൽ ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎംഐ എന്നിവർ പ്രസംഗിച്ചു.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കേരളസർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
|
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി.
ടീം അംഗങ്ങൾ വികാരി റവ. ഫാ. ജോയ്സൺ തോമസ് നേതൃത്വം നൽകി.
|
ബേസിൽ ജെയ്സൺ പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി അഡ്വ. ബേസിൽ ജെയ്സൺ ചുമതലയേറ്റു. സുപ്രീംകോടതി അഭിഭാഷകനായ ബേസിൽ ജെയ്സൺ പല മനുഷ്യാവകാശ സംഘടനകളിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള പിഎൽസിയുടെ ഇന്ത്യയിലെ നാഷണൽ കോഓർഡിനേറ്ററായിട്ടാണ് ബേസിൽ ജെയ്സൺ ചുമതലയേറ്റെടുത്തത്. പൂനെ സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബേസിൽ നിയമപഠനം പൂർത്തിയാക്കിയത്.
സുപ്രീംകോടതി ജഡ്ജി അഭയ് എസ്. ഓക്ക, അഡ്വ. ഗീത ലുത്ര മുതലായ പല പ്രശസ്ത സീനിയർ അഭിഭാഷകരുടെയും ഓഫീസുകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
|
സെന്റ് പാദ്രെ പിയോ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചു
ന്യൂഡൽഹി: നിർമാണം ആരംഭിക്കുന്ന രോഹിണി സെന്റ് പാദ്രെ പിയോ സീറോമലബാർ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമം, ഫരീദാബാദ് രൂപതയുടെ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
ഫരീദാബാദ് രൂപത പ്രൊക്കുറേറ്റർ ഫാ. ബാബു ആനിത്താനം, പാദ്രെ പിയോ ഇടവക വികാരി ഫാ. നോബി കാലാചിറ, അസി. വികാരി ഫാ. ജോസഫ് ചൂണ്ടേൽ, കൈക്കാരൻമാർ, ചർച്ച് ബിൽഡിംഗ് കമ്മിറ്റി പ്രസിഡന്റ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ദൈവാലയ നിർമാണത്തിന്റെ ധനശേഖരണാർഥം നടത്തുന്ന ബമ്പർ ടിക്കറ്റിന്റെ ആദ്യ കൂപ്പൺ വിൽപ്പന പിതാവ് ഇടകാകാംഗമായ റോസി തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ദൈവാലയ നിർമാണത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യുന്ന ബ്രോഷറിന്റെ പ്രകാശനവും പിതാവ് നിർവഹിച്ചു.
|
വീട്ടിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ ഭർത്താവ് മർദിച്ചുകൊന്നു
ന്യൂഡൽഹി: ഭാര്യയുടെ കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. 21 വയസുകാരനായ റിതിക് വർമയാണു കൊല്ലപ്പെട്ടത്.
ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിൽ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട ഭർത്താവ് ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ റിതിക്കിന്റെ നഖങ്ങൾ പിഴുതെടുത്തു. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
|
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ അരങ്ങേറി
ന്യൂഡൽഹി: ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷന്റെ എട്ടാമത് വാർഷികാഘോഷങ്ങളും ശിവഗിരി ധർമ സംഘം ട്രസ്റ്റ് വർക്കല, പ്രസിഡന്റ് ആചാര്യശ്രീ സദ് ചിദാനന്ദ സ്വാമികളുടെ 67ാമത് ജന്മദിനാഘോഷവും റഫി മാർഗിലെ കോൺസ്റ്റിട്യൂഷൻ ക്ലബിൽ അരങ്ങേറി.
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം അപർണ സജീവിന്റെ ദൈവ ദശകാലാപനത്തോടെയാണ് ആരംഭിച്ചത്. വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ സുജയ കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
വിശിഷ്ടാതിഥിയായി ശ്രീനാരായണ കേന്ദ്ര ഡൽഹി പ്രസിഡന്റ് ബീനാ ബാബുറാം പങ്കെടുത്തു. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി എസ്. സുവർണകുമാർ, ലൈലാ സുകുമാരൻ, ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ, ട്രഷറർ സുജാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി. എസ്. അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി കെ. ആർ. മനോജ്, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, തെങ്ങു കയറ്റ പരിശീലകയായ സുനിലി എന്നിവരെ ആദരിച്ചു.
മാധ്യമപ്രവർത്തകൻ പ്രസൂൺ എസ്. കണ്ടത്ത്, ഡോ. ഡി. ധനസുമോദ്, ശരണ്യ ഭുവനേന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ ഡോ. കെ.പി.എച്ച്. ആചാരി, കല്ലറ മനോജ്, കെ.പി. പ്രകാശ്, എസ്.കെ. കുട്ടി, ഡോ. കെ. സുന്ദരേശൻ, സുധ ലച്ചു, വിതുര റഷീദ്, അഡ്വ. സഞ്ജയ് കൃഷ്ണ തുടങ്ങിയവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തി. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ചടങ്ങുകൾ സമാപിച്ചത്.
|
കാൻസർ ബോധവത്കരണ ക്ലാസ് നടത്തി
ന്യൂഡൽഹി: ബിവാഡി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കാൻസർ ബോധവത്കരണവും ആരോഗ്യ പരിശോധന ക്യാമ്പും നടന്നു.
ഡോ. ഷാൻ കാൻസർ ബോധവത്കരണ ക്ലാസ് എടുത്തു. ഇടവക വികാരി റവ. ഫാ. സജു തോമസ്, ഗ്ലാഡിസൺ ജോൺ, ജെസി ഫിലിപ്പ്, റെജി ടി. മാണി എന്നിവർ പ്രസംഗിച്ചു. ഇടവകയുടെ അടുത്ത താമസിക്കുന്ന ഗ്രാമവാസികളും ക്യാമ്പിൽ പങ്കാളികളായി. ഹെൽത്ത് ക്യാമ്പ് ഏകദേശം മൂന്നോടുകൂടി സമാപിച്ചു.
|
ഡൽഹിയിൽ വീണ്ടും 40 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെ ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂള്‍ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുള്ള സ്കൂളുകളിലെ വിദ്യാർഥികളെ അധികൃതർ തിരികെ വീട്ടിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്.
|
ഭിവാഡി ഇടവകയിൽ കാൻസർ ബോധവത്കരണ ക്ലാസ് ഞായറാഴ്ച
ഭിവാഡി: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഭിവാഡി ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടക്കുന്ന കാൻസർ ബോധവത്കരണവും ആരോഗ്യ പരിശോധനയ്ക്കും ഇടവകയിലെ മാർത്തമറിയം വനിതാ സമാജം യുണിറ്റ് നേതൃത്വം നൽകും.
ഡോ. ഷാൻ കാൻസർ ബോധവത്കരണ ക്ലാസ് നയിക്കും. സിസ്സർ ബീന, ഡോ. രവി, ഇടവക വികാരി റവ. ഫാ. സജു തോമസ്, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം സമാജം), ബീന വിജു (ഡൽഹി ഭദ്രാസന മാർത്തമറിയം ട്രസ്റ്റി) റെജി ടി. മാണി, ഡോ. സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ എന്നിവർ പങ്കെടുത്തു നേതൃത്വം നൽകുന്ന ഹെൽത്ത് ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ നടക്കും.
|
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ ഞായറാഴ്ച
ന്യൂഡൽഹി: ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷന്റെ എട്ടാമത് വാർഷികാഘോഷങ്ങളും ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് വർക്കല പ്രസിഡന്റ് ആചാര്യശ്രീ സദ് ചിദാനന്ദ സ്വാമികളുടെ 67ാമത് ജന്മദിനാഘോഷവും ഞായറാഴ്ച റഫി മാർഗിലെ കോൺസ്റ്റിട്യൂഷൻ ക്ലബിൽ രാവിലെ 10 മുതൽ നടക്കും.
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ സുജയ കൃഷ്ണൻ മുഖ്യാതിഥിയാവും.
വിശിഷ്ടാതിഥികളായി ടെക്സ്റ്റൈൽസ് മന്ത്രാലയം ഡവലപ്പ്മെന്റ് കമ്മിഷണർ ഡോ. എം. ബീനാ, ഐഎഎസ്, ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് ബീനാ ബാബുറാം തുടങ്ങിയവർ പങ്കെടുക്കും. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി എസ്. സുവർണകുമാർ, ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ, ട്രഷറർ ശ്രീമതി സുജാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി. എസ്. അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി കെ. ആർ. മനോജ്, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, തെങ്ങു കയറ്റ പരിശീലകയായ സുനിലി എന്നിവരെ ആദരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9958867361, 9810173393.
|
ഡിഎംഎ ഭാരവാഹികൾചുമതലയേറ്റു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ 202427 വർഷക്കാലത്തെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ കെ. രഘുനാഥിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ കെ. രഘുനാഥ് ഈശ്വര നാമത്തിൽ സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്തു. തുടർന്ന് വൈസ് പ്രസിഡന്റുമാരായി കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറിയായി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയായി പി.എൻ. ഷാജി, ചീഫ് ട്രഷററായി മാത്യു ജോസ്, അഡീഷണൽ ട്രഷററായി മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്ററായി കെ.വി. ബാബു എന്നിവരും അധികാരമേറ്റു.
നിർവാഹക സമിതി അംഗങ്ങളായി ആർ.എം.എസ് നായർ, ആർ ജി കുറുപ്പ്, ഡി ജയകുമാർ, പ്രദീപ് ദാമോദരൻ, കെ തോമസ്, പി വി രമേശൻ, എ എം സിജി, പി ഗിരീഷ്, കെ സജേഷ്, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, ആശാ ജയകുമാർ എന്നിവരും യുവജന വിഭാഗത്തിലേക്ക് ടി വി സജിൻ, വീണാ എസ് നായർ എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു. തുടർന്ന് നിർവാഹക സമിതി അംഗത്തിന്റെ ഒഴിവിലേക്ക് ലീനാ രമണനെ തെരഞ്ഞെടുത്തു.
|
ആറാം ക്ലാസ് വിദ്യർഥിയുടെ മരണം; സഹപാഠി കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ആറാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ചിന്മയ വിദ്യാലയത്തിലാണ് സംഭവം.
കുട്ടികൾ തമ്മിലുണ്ടായ ചെറിയ വഴക്കിന് പിന്നാലെയാണ് വസന്ത് വിഹാറിലെ കുടുംപൂർ പഹാരി സ്വദേശിയായ പ്രിൻസ്(12) മരിച്ചത്. സംഭവത്തിന് പിന്നാലെ നൂറു കണക്കിന് ആളുകൾ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ അസംബ്ലിക്ക് ശേഷം ചില ആൺകുട്ടികൾ തമ്മിൽ വഴക്കിടുന്നത് കണ്ടതായി പോലീസ് പറഞ്ഞു.
മരണപ്പെട്ട കുട്ടിയുടെ സഹപാഠിയെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 105 പ്രകാരം കേസെടുത്തുവെന്നും പോലീസ് വ്യക്തമാക്കി.
|
ഡൽഹിയിൽ ദമ്പതികളും മകളും കൊല്ലപ്പെട്ട സംഭവം; മകൻ അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ദമ്പതികളുടെ മകൻ അർജുൻ(20) തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവസമയം താൻ പ്രഭാത നടത്തത്തിന് പോയെന്നായിരുന്നു അർജുൻ പോലീസിന് ആദ്യം നൽകിയ മൊഴി.
എന്നാൽ സിസിടിവി പരിശോധിച്ചപ്പോൾ പുറത്തുനിന്നാരും വീട്ടിൽ വന്നിട്ടില്ലെന്ന് പോലീസ് മനസിലാക്കി. കൂടാതെ വീട്ടിൽ നിന്നും യാതൊന്നും മോഷണം പോയിട്ടുമില്ലായിരുന്നു. പിതാവിനോടുണ്ടായിരുന്ന വൈരാഗ്യവും മുഴുവൻ സ്വത്തുക്കളും പിതാവ് സഹോദരിക്ക് നൽകുമെന്ന് പറഞ്ഞതുമാണ് ഇയാളെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്.
കൊല നടത്തിയതിന് ശേഷം പ്രഭാത നടത്തമെന്ന വ്യാജേന അർജുൻ പുറത്തേക്ക് പോയി. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം അയൽവാസികളെയും ബന്ധുക്കളെയും വിളിച്ച് പിതാവിനെയും മാതാവിനെയും സഹോദരിയെയും ആരോ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.
|
ഡൽഹിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
ന്യൂഡൽഹി: എക്സ്പ്രസ് വേയിൽ ദ്വാരകയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ അപകടത്തിൽ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കൂട്ടിയിടിച്ചതിന് ശേഷം കാറുകൾക്ക് തീപിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
|
ഡൽഹിയിൽ അയൽവാസിയുടെ കാറിന് തീയിട്ട യുവാവിനെ പിടികൂടി
ന്യൂഡൽഹി: അയൽവാസിയുടെ കാറിന് തീയിട്ട യുവാവിനെ പിടികൂടി. ശനിയാഴ്ച രാത്രി ഡൽഹിയിലായിരുന്നു സംഭവം. കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവാവ് താറിന് തീയിട്ടത്.
സുഹൃത്തുക്കളുമായെത്തി വാഹനത്തിന് തീവച്ച ശേഷം രക്ഷപ്പെട്ട യുവാവിനെയും സംഘത്തെയും 600 കിലോമീറ്ററോളം പിന്തുടർന്ന് ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. രാഹുൽ ഭാസിൻ എന്ന യുവാവും സുഹൃത്തുക്കളുമാണ് പിടിയിലായത്.
അയൽവാസിയായ രജ്നീത് ചൗഹാനുമായി വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി രാഹുൽ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. ഇത്തരമൊരു തർക്കത്തിനൊടുവിലാണ് ശനിയാഴ്ച രാത്രി കാറിന് തീയിട്ടത്. എന്നാൽ ഇതെല്ലാം പരിസരത്തെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞു.
രാത്രി പത്തിന് രാഹുലും രണ്ട് സുഹൃത്തുക്കളും ഒരു കാറിലെത്തി അയൽവാസിയുടെ വാഹനത്തിനടുത്ത് നിർത്തി. ഒരാൾ പുറത്തിറങ്ങി കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തല്ലിപ്പൊട്ടിക്കാൻ തുടങ്ങി.
മറ്റൊരാൾ എന്തോ ദ്രാവകം വാഹനത്തിലേക്ക് ഒഴിക്കുന്നതും മൂന്നാമൻ തീ കൊളുത്തുന്നതും കാണാം. പിന്നീട് മൂവരും വാഹനത്തിൽ കയറി വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
|
വാർഷിക ആഘോഷം സംഘടിപ്പിച്ച് സ്ത്രീ ജ്വാല
ന്യൂഡൽഹി: ബിപിഡി കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാല മൂന്നാം വാർഷികം ആഘോഷിച്ചു.
വസന്തകുഞ്ച് നിർമ്മൽ ജ്യോതി ഓർഫനേജിൽ നടന്ന ആഘോഷത്തിൽ സ്ത്രീ ജ്വാല ഭാരവാഹികൾ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം വൈക്കം സംഗമം സെക്രട്ടറി ഷേർലി രാജൻ നിർവഹിച്ചു.
സിസ്റ്റർ കീർത്തന, രമ സുനിൽ, സിസ്റ്റർ പ്രശാന്ത്, സ്ത്രീ ജ്വാല കൺവീനർ സന്ധ്യ അനിൽ, ഡിഎംഎസ് ട്രഷറർ തോമസ് ജോൺ എന്നിവർ പങ്കെടുത്തു.
|
അയ്യപ്പ പൂജ നടന്നു
ന്യൂഡൽഹി: അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ദ്വാരക മലയാളി അസോസിയേഷന്റെ അയ്യപ്പ പൂജ നടന്നു. സെക്ടർ 14ലെ രാധികാ അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ഡിഡിഎ പാർക്കിലാണ് 23ാമത് അയ്യപ്പപൂജ നടന്നത്.
രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ശ്രീകൃഷ്ണ ഭജന സമിതിയുടെ സഹസ്രനാമാർച്ചന, ഭാഗവത പാരായണം, ദ്വാരകാധീശ് ബാലഗോകുലം അവതരിപ്പിക്കുന്ന ഭജന, ശ്രീകാന്ത് വിശ്വരൂപ അവതരിപ്പിച്ച ഭജന എന്നിവയാൽ പൂജാദിനം ഭക്തിനിർഭരമായിരുന്നു.
ചെണ്ടമേള അകമ്പടിയോടെ നടന്ന ശോഭായാത്രയിൽ നിരവധി പേർ പങ്കെടുത്തു. അന്നദാനവും മഹാദീപാരാധനയ്ക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരുന്നു.
|
ഡിഎംഎ തെരഞ്ഞെടുപ്പ്: ടീം രഘുനാഥ് വീണ്ടും അധികാരത്തിൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി തെരെഞ്ഞെടുപ്പിൽ ടീം രഘുനാഥ് വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് നൽകിയ മറ്റു നാമനിർദേശ പത്രികകൾ പിൻവലിച്ചതോടെയാണ് കെ. രഘുനാഥിന്റെ പാനലിൽ ഉള്ളവർ എതിരില്ലാതെ വീണ്ടും അധികാരത്തിലെത്തിയത്.
രഘുനാഥിന്റെ നേതൃത്വത്തിലുള്ള ടീം തുടർച്ചയായി ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ 202224 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചീഫ് ട്രെഷറർ മാത്യു ജോസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പ്രസംഗിച്ചു. അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ കൃതജ്ഞത പറഞ്ഞു. അഡ്വ. സൗരഭ് ഭാർഗവനായിരുന്നു വരണാധികാരി.
പുതിയ ഭാരവാഹികൾ: കെ. രഘുനാഥ് (പ്രസിഡന്റ്), കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ (വൈസ് പ്രസിഡന്റുമാർ), ടോണി കണ്ണമ്പുഴ (ജനറൽ സെക്രട്ടറി), പി.എൻ. ഷാജി (അഡീഷണൽ ജനറൽ സെക്രട്ടറി), മാത്യു ജോസ് (ചീഫ് ട്രെഷറർ), മനോജ് പൈവള്ളിൽ (അഡീഷണൽ ട്രെഷറർ), കെ.വി. ബാബു (ചീഫ് ഇന്റേണൽ ഓഡിറ്റർ).
കൂടാതെ നിർവാഹക സമിതി അംഗങ്ങളായി ആർ.എം.എസ്. നായർ, ആർ.ജി. കുറുപ്പ്, ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, കെ. തോമസ്, എ.എം. സിജി, പി. ഗിരീഷ്, പി.വി. രമേശൻ, കെ. സജേഷ് എന്നിവരും വനിതാ വിഭാഗം സംവരണ സീറ്റിലേക്ക് സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമ സുനിൽ, ആശ ജയകുമാർ എന്നിവരും യുവജന വിഭാഗത്തിലേക്ക് ടി.വി. സജിൻ, വീണാ എസ്. നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
|
സംഗീത പ്രതിഭ സംഗമം: സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹൗസ് ഖാസ് വിജയിയായി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയുമായിരുന്ന ജോബ് മാർ പീലക്സിനോസിന്റെ സ്മരണാർഥം നടത്തിവരാറുള്ള മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ വിജയിയായി എവറോളിംഗ് ട്രോഫിയും 10,001 കാഷ് പ്രൈസും മെമെന്റോയും നേടി ഒന്നാം സ്ഥാനം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹൗസ് ഖാസ് കരസ്ഥമാക്കി.
സംഗീത പ്രതിഭ സംഗമം മത്സരത്തിൽ 7,001 രൂപയും കാഷ് പ്രൈസും മെമെന്റോയും നേടി രണ്ടാം സ്ഥാനം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പുരി കരസ്ഥമാക്കി. സംഗീത പ്രതിഭ സംഗമം മത്സരത്തിൽ 5001 കാഷ് പ്രൈസും മെമെന്റോയും നേടി മൂന്നാം സ്ഥാനം സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക, മയൂർ വിഹാർ ഫെയ്സ് വൺ കരസ്ഥമാക്കി.
ഡോ. ജോൺസ് കോനാട്ട് കോറെപ്പിസ്കോപ്പ, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, റവ. ഫാ. ബിനിഷ് ബാബു എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ നൽകി. ഡൽഹി ഭദ്രാസനത്തിലെ പതിനൊന്നു ഇടവകകളിലെ ഗായക സംഘങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. ജോബിൻ ടി. മാത്യു നന്ദി വോട്ട് പറഞ്ഞു.
|
സംഗീത പ്രതിഭ സംഗമം: വാർഷിക ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയുമായിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷം നടത്തപ്പെട്ടു.
സംഗീത പ്രതിഭ സംഗമത്തിന്റെ ഉദ്ഘാടനം ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ നിർവഹിച്ചു. ബ്രദർ ജോഷ്വാ തോമസ്, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ചെറിയാൻ ജോസഫ്, ഡിക്കൻ ജോയ്സൺ ജോയിസ്, ഡിക്കൻ സാജു തോമസ്, അഡ്വ. കോശി ജേക്കബ് എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.
|
വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
ന്യൂഡൽഹി: ബസ് യാത്രയ്ക്കിടെ ഡ്രൈവറുമായും യാത്രക്കാരനുമായും വാക്കുതർക്കത്തിലേർപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടി. ബുരാരിയിലെ നാഥ്പുര മേഖലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇബ്രാഹിംപൂർ ചൗക്കിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടി, ഡ്രൈവർ ദീപക്, യാത്രക്കാരനായ മനോജ് എന്നിവരുമായാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. അൽപ്പ സമയത്തിനു ശേഷം പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.
സംഭവം കണ്ടുനിന്ന രണ്ട് പേർ ഷാലിമാർ പാലസ് ചൗക്കിന് സമീപം ബസ് തടഞ്ഞുനിർത്തി. പീഡനശ്രമത്തെ തുടർന്ന് പെൺകുട്ടി രക്ഷപെടാനാണ് ബസിൽ നിന്നും ചാടിയെന്ന വാർത്ത പരന്നതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ഇരുവരെയും മർദിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും രണ്ട് പുരുഷന്മാരെയും മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും തന്നെ പീഡിപ്പിക്കുകയോ തന്നോട് ലൈംഗീക ഉദ്ദേശത്തോടെ പെരുമാറുകയോ ചെയ്തില്ലെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഷഹ്ദര റാണി ഗാർഡനിലെ ചേരി പ്രദേശത്തു വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കുടിലുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് പത്തിലേറെ കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നതായി മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തോത് അപകടാവസ്ഥയിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 (ഗ്രേപ്പ് 4) തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
“സിവിയർ പ്ലസ്’’ വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം തുടരുന്നത്. തിങ്കളാഴ്ച രാവിലെ നഗരപ്രദേശങ്ങളിൽ പലയിടത്തും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 490ന് മുകളിലെത്തിയിരുന്നു.
ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന തോതിന്റെ 60 മടങ്ങാണിത്. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. അടുത്ത ആറു ദിവസത്തേക്ക് സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുകയും വൈകുകയും ചെയ്തു. ട്രെയിൻ സർവീസുകളും വൈകി.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ 10,12 ഒഴികെയുള്ള ക്ലാസുകളിൽ ഓണ്‍ലൈൻ ക്ലാസ് ഏർപ്പെടുത്തി. വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവശ്യസേവനങ്ങൾക്കൊഴികെ ഡൽഹിയിലേക്കെത്തുന്ന ട്രക്കുകൾക്ക് പ്രവേശനമില്ല. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവച്ചു.
ഇവയ്ക്കുപുറമേ ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം സാധ്യത നടപ്പാക്കാനും സർക്കാർ ശിപാർശ ചെയ്തു. പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി.
|
കൊടിയേറ്റ് നടത്തി
ന്യൂഡൽഹി: ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ഇടവക വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, കൈക്കാരന്മാർ, ജനറൽ കൺവീനർ എന്നിവർ സന്നിഹിതരായി.
|
ദേശീയ പോലീസ് മീറ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ദേശീയ പോലീസ് അത്ലറ്റിക് മീറ്റിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്. കേരള ടീമിന് ആറ് സ്വർണവും ഏഴിന് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.
73ാമത് ഓൾ ഇന്ത്യ അത്ലറ്റിക് ആന്റ് സൈക്കിളിംഗ് ക്ലസ്റ്റർ മത്സരങ്ങളിൽ കേരള പോലീസ് വനിതാ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. മാത്രമല്ല സൈക്കിളിംഗിൽ സംസ്ഥാന ചാമ്പ്യന്മാർ ആകുകയും ചെയ്തു.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ കെ. അർജുനും വനിതകളുടെ ഹൈജമ്പിൽ ആതിര സോമരാജുമാണ് റിക്കാർഡ് നേട്ടം കൈവരിച്ചത്.
|
വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയതുപോലെ: പ്രിയങ്ക
ന്യൂഡൽഹി: വായു ഗുണനിലവാര സൂചിക (എക്യുഐ) 35 മാത്രമുള്ള, മനോഹരമായ അന്തരീക്ഷമടങ്ങിയ വയനാട്ടിൽനിന്ന് ഡൽഹിയിലേക്കു മടങ്ങിയെത്തുന്നത് ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നതുപോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രിയങ്ക ഗാന്ധി.
ഡൽഹിയെ ആവരണം ചെയ്തിരിക്കുന്ന കനത്ത പുകമഞ്ഞ് ആകാശത്തുനിന്നു കാണുന്പോൾ കൂടുതൽ ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഡൽഹിയിലെ എക്യുഐ തുടർച്ചയായി രണ്ടാം ദിവസവും "രൂക്ഷമായ' നിലയിൽ തുടരുന്നതിനിടെയാണു പ്രിയങ്കയുടെ പ്രതികരണം.
രാജ്യതലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ 400നു മുകളിലാണ് എക്യുഐ രേഖപ്പെടുത്തിയത്. ചുമയും ശ്വാസതടസങ്ങളുമായി ആശുപത്രികളിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.
|
വായുമലിനീകരണം: ശ്വാസംമുട്ടി രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: വായുമലിനീകരണം പരിധി വിട്ടതോടെ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു.
റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ നിര്‍മാണം, നിര്‍മാണ സാധനങ്ങളുടെ കയറ്റിറക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനം നിരോധിച്ചു.
വൈദ്യുതിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ബിഎസ്6 നിലവാരത്തിലുള്ള വാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ ഓടുന്നതിന് നിരോധനമുണ്ട്.
അന്തർ സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതു തടയും. വായു ഗുണനിലവാര സൂചിക 424 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
|
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച(1200 വൃശ്ചികം 1) ശനിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി രാജേഷ് കുമാറിന്റെ മുഖ്യകാർമികത്വത്തിലാവും പൂജാദികൾ അരങ്ങേറുക. 2025 ജനുവരി 14 (മകരം 1) ചൊവ്വാഴ്ച വൈകുന്നേരം മകര വിളക്ക് ദർശനത്തോടെ ചടങ്ങുകൾ സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് എല്ലാ ശനിയാഴ്ചകളിൽ വൈകുന്നേരവും ഞായറാഴ്ചകളിൽ ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഭക്തജനങ്ങൾക്ക് അന്നദാനവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 01244004479, 9311874983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
ന്യൂഡൽഹി: ദ്വാരകയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ദ്വാരക സെക്ടർ ഒന്നിൽ വച്ചാണ് കാറിനു തീപിടിച്ചത്.
കാറിന്റെ മുൻവശത്തുനിന്നു പുക ഉയരുന്നതു കണ്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.
|
ന്യൂഡൽഹി ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ
കൊല്ലം: അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് കൂടി സ്വാഗതമോതി ന്യൂഡൽഹിശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക.
2025 ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മുബരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമാണിത്.
1315 മീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. നദിയുടെ നിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്.
ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിയിലെ കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 ഏസി ത്രീ ടയർ, നാല് ഏസി ടൂടയർ, ഒരു ഏസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ 16 കോച്ചുകൾ ഉണ്ടാകും.
ന്യൂഡൽഹിശ്രീനഗർ റെയിൽപ്പാതയുടെ ദൂരം 800 കിലോമീറ്ററിൽ അധികമാണ്. 13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് ഈ ട്രെയിനിൽ ശ്രീനഗറിൽ എത്താം. അമ്പാല കാന്റ് ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്തുവ, ജമ്മുതാവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, സങ്കൽ ദാൻ, ബനിഹാൽ തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
നിലവിൽ ന്യൂഡൽഹിയിൽനിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വരെ ഒരു വന്ദേഭാരത് എക്സ്പ്രസ് (22439) സർവീസ് നടത്തുന്നുണ്ട്. 655 കിലോ മീറ്റർ ദൈർഘ്യമുള്ള പ്രസ്തുത റൂട്ടിൽ ട്രെയിൻ എട്ട് മണിക്കൂർ 50 മിനിറ്റ് സമയമെടുത്താണ് എത്തുന്നത്.
പുതിയ വന്ദേഭാരത് വരുന്നതോടെ രാജ്യ തലസ്ഥാനത്ത് നിന്ന് ജമ്മു കശ്മീരിലേക്കുള്ള യാത്ര ഏറെ കൂടുതൽ എളുപ്പമാകും. ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഈ ട്രെയിൻ ഏറെ പ്രയോജനം ചെയ്യും.
തേർഡ് ഏസി 2,000, സെക്കൻഡ് ഏസി 2,500, ഫസ്റ്റ് ക്ലാസ് ഏസി 3,000 രൂപ എന്നിങ്ങനെ ആയിരിക്കും ഏകദേശ ടിക്കറ്റ് നിരക്ക്.
|
സംഗീത പ്രതിഭ സംഗമം മത്സരം 24ന്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായിരുന്ന ജോബ് മാർ പീലക്സിനോസിന്റെ സ്മരണാർഥം നടത്തുന്ന സംഗീത പ്രതിഭ സംഗമം മത്സരം ഈ മാസം 24ന് സംഘടിപ്പിക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പരിപാടി നടക്കുന്നത്. സംഗീത പ്രതിഭ സംഗമത്തിന്റെ മുഖ്യപ്രഭാഷകൻ മലങ്കര മൽപാൻ ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ ആണ്.
മെമ്മോറിയൽ സന്ദേശം നൽകുന്നത് റവ. ചെറിയാൻ ജോസഫ് ( അസിസ്റ്റന്റ് വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദ്) ആണ്.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, പ്രോഗ്രാം കൺവീനേഴ്സ്ന്മാരായ ജയ്മോൻ ചാക്കോ, ജോബിൻ ടി. മാത്യു, സി.ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും.
മലങ്കര സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഗായക സംഘങ്ങൾ പങ്കെടുക്കും. വിജയികൾക്ക് ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും കാഷ് പ്രൈസും മൊമന്റോയും യഥാക്രമം നൽകും.
|
ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല
ന്യൂഡൽഹി: ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല. മഞ്ഞുകണങ്ങളാൽ ഈറനണിഞ്ഞ മയൂർ വിഹാറിലെ പൊങ്കാല പാർക്കിൽ പ്രത്യേകം തയാറാക്കിയ താത്കാലിക ക്ഷേത്രങ്കണമായിരുന്നു പൊങ്കാലവേദി.
ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്രത്തിലെ ജയസൂര്യ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ആദ്യ ദിവസമായ ശനിയാഴ്ച ദീപാരാധന, ശനിദോഷ നിവാരണ പൂജ, ഡോ. രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിവയായിരുന്നു ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ഭദ്രദീപം കൊളുത്തി.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജയസൂര്യ നമ്പൂതിരി, ഡോ. രമേശ് ഇളമൺ നമ്പൂതിരി, സ്ഥലം എംഎൽഎ കുൽദീപ് സിംഗ്, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, എൻഎസ്എസ് ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ട്രസ്റ്റ് സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ 202324 അധ്യയന വർഷത്തിൽ 12ാം ക്ലാസിൽ ഉന്നത വിജയം നേടിയ ഇ.വി. അനന്തു, ബി. വൈഷ്ണവ്, രോഹിത് രാജ് എന്നിവരെ ചക്കുളത്തമ്മ അക്കാഡമിക് എക്സലൻസ് അവാർഡുകളും കാഷ് പ്രൈസും നൽകി ആദരിച്ചു.
തുടർന്ന് ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയ്ക്കു ശേഷം ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവായാൽ ചക്കുളത്തമ്മയെ സ്തുതിച്ചു.
തുടർന്ന് ഭക്തർ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകർന്നതോടെ പൊങ്കാലക്ക് ആരംഭമായി. ശ്രീധർമ്മ ശാസ്താ സേവാ സമിതി, മയൂർ വിഹാർ ഫേസ്2 അവതരിപ്പിച്ച ഭജനാമൃതം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി.
പല്ലശന ഉണ്ണി മാരാരും സംഘവും ഉത്സവ ദിവസങ്ങളിൽ താള മേളങ്ങളുടെ പെരുമഴയുതിർത്തു. വിദ്യാകലശം, മഹാകലശം, പറയിടൽ എന്നിവയും ഉണ്ടായിരുന്നു. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു. മുസ്തഫാബാദ് പ്രദേശവാസിയായ 16 വയസുകാരനെ മറ്റു ചില ആൺകുട്ടികൾ ചേർന്ന് വയറിൽ ഒന്നിലധികം തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുട്ടിയെ ജഗ് പ്രവേശൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ദയാൽപുർ പോലീസ് അന്വേഷണം ആരംഭിച്ചു.
|
ഒവിബിഎസ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ (2024 2025) ഒവിബിഎസ്(ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ നടന്നു.
ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, റവ. ഫാ. ജോൺ കെ സാമൂവൽ, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ബ്രദർ ഗീവർഗീസ് ചാക്കോ എന്നിവർ പങ്കെടുത്തു.
|
ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ അരങ്ങേറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി.
ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സിഎജി ഓഫ് ഇന്ത്യ പ്രിൻസിപ്പൽ ഡയറക്ടർ സുബു ആർ (ഐഎഎഎസ്) മുഖ്യാതിഥിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നാഷണൽ പ്രഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ കെ ജി രഘുനാഥൻ നായർ, ചീഫ് ട്രഷറർ മാത്യു ജോസ്, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡിഎംഎയുടെ മുൻകാല പ്രവർത്തകരായ കെ എൻ കുമാരൻ, കെ വി മുരളീധരൻ, കെ ജി രാജേന്ദ്രൻ നായർ, അജികുമാർ മേടയിൽ, ജോൺ ഫിലിപ്പോസ് തുടങ്ങിയവരെ ആദരിച്ചു.
തുടർന്ന് വിവിധ ഏരിയകളിൽ നിന്നുള്ള മലയാള ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷരാവിന് ചാരുതയേകി. തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടികൾ ഡിഎംഎയുടെ യുട്യൂബ് ചാനലിൽ ലഭ്യമാണ്.
|
ഡൽഹി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വാർഷിക പൊതുയോഗവും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നവംബർ 24 ഞായറാഴ്ച രാവിലെ 10 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി അഡ്വ സൗരഭ് ഭാർഗവനെ നിയമിച്ചു.
2024 27 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അഡീഷണൽ ജനറൽ സെക്രട്ടറി, ചീഫ് ട്രഷറർ, അഡീഷണൽ ട്രഷറർ, ചീഫ് ഇന്റേണൽ ഓഡിറ്റർ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ16 (ജനറൽ, സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടത്, യുവജന വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടത് സ്ത്രീപുരുഷൻ ഓരോന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
എല്ലാ ആജീവനാന്ത അംഗങ്ങൾക്കും, കൂടാതെ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ ഇറങ്ങിയ തീയതി മുതൽ തുടർച്ചയായി മൂന്നു വർഷം പൂർത്തിയാക്കിയ സാധാരണ അംഗങ്ങൾക്കും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാം. നാമനിർദ്ദേശ പത്രികയിൽ വോട്ടവകാശമുള്ള എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ നിർദ്ദേശവും പിന്താങ്ങലും അത്യാവശ്യമാണ്.
റിട്ടേണിംഗ് ഓഫീസറിൽ നിന്നും നവംബർ നാലു മുതൽ ആറു വരെ വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ നാമനിർദ്ദേശ പത്രിക ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറിൽ നിന്നും കൈപ്പറ്റാവുന്നതാണ്. നവംബർ അഞ്ച് മുതൽ ഏഴ് വരെ വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
നവംബർ എട്ടിന് വൈകുന്നേരം ഏഴിന് ലഭിച്ച പത്രികകളുടെ ലിസ്റ്റ് ഡിഎംഎ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. നവംബർ 9, 10 തീയതികളിൽ വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ പത്രിക പിൻവലിക്കാവുന്നതാണ്. നവംബർ 10 രാത്രി ഒന്‍പതിന് സൂക്ഷ്മ പരിശോധനയ്ക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹരായവരുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വോട്ടിംഗ് ആവശ്യമായി വന്നാൽ നവംബർ 24ന് രാവിലെ 11.30 മുതൽ വൈകുന്നേരം 5.30 വരെ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തും. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖയോ ഡിഎംഎയുടെ ഐഡന്റിറ്റി കാർഡോ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറെ 9873566019 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
|
ജപമാല പ്രദക്ഷിണം സമാപിച്ചു
ന്യൂഡൽഹി: മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ജപമാല മാസമായ ഒക്ടോബറിൽ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പരി. അമ്മയുടെ തിരുസ്വരൂപം എല്ലാ ഇടവകകളിലും സ്വീകരിച്ചു കൊണ്ടു നടത്തിയ ജപമാല പ്രദക്ഷിണം സമാപിച്ചു.
സെപ്റ്റംബർ 30ന് കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവ് വെഞ്ചിരിച്ച് രൂപതാ മാതൃവേദി ഭാരവാഹികൾക്കു കൈമാറിയ മാതാവിന്റെ രൂപം ഒക്ടോബർ ഒന്നിന് കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ഒക്ടോബർ 31ന് ജനക്പുരി സെന്റ് തോമസ് ദേവാലയത്തിൽ ഇടവക വികാരി റവ ഫാ.ഡേവിസ് കള്ളിയത്ത് പറമ്പിലും മാതൃവേദി രൂപത ഡയറക്ടർ, റവ. ഫാ. നോബി കാലച്ചിറയും ചേർന്ന് അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടുകൂടി സമാപിച്ചു.
|
റോഷ്ന ഷൈന ഷാജന് ഒന്നാം റാങ്ക്
മുംബൈ: എംഎസ്സി ന്യൂക്ലീയർ മെഡിസിൻ ടെക്നോളജി & ഹോസ്പിറ്റൽ റേഡിയോ ഫർമസിയിൽ റോഷ്ന ഷൈന ഷാജൻ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്.
കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ ഷാജൻ കട്ടച്ചിറയുടെയും ഷൈനി ഷാജന്റെയും മകളാണ്.
|
ദീപാവലിക്കിടെ പടക്കം പൊട്ടി ഡൽഹിയിൽ 280 പേർക്ക് പൊള്ളൽ
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഡൽഹിയിലെ ആശുപത്രികളിൽ എത്തിയത് 280ലധികം പേർ. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്. കൈക്ക് സാരമായ പരിക്കേറ്റ അഞ്ച് പേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നു.
രാജ്യത്തെ ഏറ്റവും വലിയ ബേൺ യൂണിറ്റുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 48 കേസുകളും എൽഎൻജെപി ഹോസ്പിറ്റലിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊള്ളലേറ്റ 20 പേർ 12 വയസിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പടക്കവുമായി ബന്ധപ്പെട്ട പരിക്കുകൾക്ക് പുറമേ മറ്റ് തരത്തിലുള്ള പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
|
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഒവിബിഎസിന് തുടക്കം
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ആരംഭിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് കൊടി ഉയർത്തി.
ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, കോശി പ്രസാദ്, ബ്രദർ ഗീവർഗീസ് ചാക്കോ, ഷാജി ഫിലിപ്പ് കടവിൽ, എബി മാത്യു, അനീഷ് പി. ജോയ് എന്നിവർ സന്നിഹിതരായി.
നിർമ്മലരായി നടക്കാം (സങ്കീർത്തനം 119.9) എന്നതാണ് മുഖ്യ ചിന്താവിഷയം.
|
ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതര നിലയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും അതീവ ഗുരുതരനിലയിൽ. ഇന്നലെ രാവിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചിക(എക്യുഐ) 507 ലെത്തി.
ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന പരമാവധി മലിനീകരണ തോതിനേക്കാൾ 65 മടങ്ങ് അധികം മലിനീകരണമാണ് നിലവിലുള്ളതെന്നാണു റിപ്പോർട്ട്. 12 മണിക്കൂറിനിടയിലാണ് 327 എന്നതിൽനിന്ന് 507 ലേക്ക് എക്യുഐ എത്തിയത്.
മലിനീകരണം ഗുരുതരമായതോടെ വായുമലിനീകരണ പ്രതിരോധത്തിനായി ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ രാജ്യതലസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.
|
ജപമാലപ്രദക്ഷിണം സമാപിച്ചു
ന്യൂഡൽഹി: ജപമാല മാസമായ ഒക്ടോബറിൽ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പരി. അമ്മയുടെ തിരുസ്വരൂപം എല്ലാ ഇടവകകളിലും സ്വീകരിച്ച് കൊണ്ടു നടത്തിയ ജപമാലപ്രദക്ഷിണം സമാപിച്ചു.
സെപ്റ്റംബർ 30ന് കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവ് വെഞ്ചിരിച്ച് രൂപതാ മാതൃവേദി ഭാരവാഹികൾക്കു കൈമാറിയ മാതാവിന്റെ രൂപം ഒക്ടോബർ ഒന്നിന് കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ നിന്നാണ് ആരംഭിച്ചത്.
ഒക്ടോബർ 31ന് ജനക്പുരി സെന്റ് തോമസ് ദേവാലയത്തിൽ ഇടവക വികാരി റവ. ഫാ.ഡേവിസ് കള്ളിയത്ത് പറമ്പിലും മാതൃവേദി രൂപത ഡയറക്ടർ, റവ.ഫാ. നോബി കാലച്ചിറയും ചേർന്ന് അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടുകൂടി സമാപിച്ചു.
|
ഡൽഹിയിൽ ദീപാവലി ബോണസ് വാങ്ങി മടങ്ങിയ തൊഴിലാളികളെ കുത്തിക്കൊന്നു
ന്യൂഡൽഹി: മോഷണത്തിനിടെ തൊഴിലാളികളെ കുത്തിക്കൊന്ന സംഭവത്തിൽ നാലു കൗമാരക്കാർ പിടിയിൽ. ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ മേഖലയിലാണു സംഭവം.
ജോലി കഴിഞ്ഞ് ശമ്പളവും ദീപാവലി ബോണസും വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മോഷണശ്രമം. 13നും 16നും ഇടയിൽ പ്രായമുള്ള നാലുപേരാണ് അറസ്റ്റിലായത്.
ബവാനയിലെ ജെജെ കോളനിയിലെ താമസക്കാരാണു തൊഴിലാളികൾ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
|
കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ
ന്യൂഡൽഹി: കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ ആഘോഷത്തിന് ഫാ. ബാബു ആനിത്താനം(ജസോല ഫൊറാന വികാരി) കൊടി ഉയർത്തിക്കൊണ്ട് ആരംഭം കുറിച്ചു.
ഒക്ടോബർ 29നു നൊവെന ആരംഭിച്ച് നവംബർ പത്തിന് ആഘോഷമായ തിരുനാൾ തിരുകർമങ്ങളോടുകൂടി തിരുനാൾ പര്യവസാനിക്കും. നവംബർ രണ്ടിന് വെെകുന്നേരം അഞ്ചിന് ഇടവകയിലെ സകല മരിച്ചവരുടെയും ഓർമയ്ക്കായുള്ള ആഘോഷമായ പ്രാർഥന ശുശ്രൂഷ തുക്ലക്കാബാദ് സെന്റ് തോമസ് സെമിത്തേരിയിൽ ഉണ്ടായിരിക്കും.
തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന ഏഴിന് ഇടവക ദേവാലയത്തിൽ അർപ്പിക്കപ്പെടും. നവംബർ മൂന്നിന് ഇടവക ദിനമായി ആഘോഷിക്കും.
അന്നേ ദിവസം, മുഴുവൻ ഇടവക ജനങ്ങളുമായി ഫരിദാബാദ് രൂപതയുടെ കീഴിലുള്ള സാഞ്ചോപുരം ചിൽഡ്രൻസ് വില്ലേജിലേക്കു യാത്രയും അവിടെ വച്ച് കുർബാനയും ഇടവക ദിനാഘോഷ പരിപാടികളും ഉണ്ടായിരിക്കുന്നതുമാണ്.
തിരുനാൾ ദിനമായ നവംബർ 10നു വിപുലമായ തിരുനാൾ തിരുകർമങ്ങൾ രാവിലെ ഒന്പതിനു ആരംഭിക്കും. രാവിലെ പത്തിനു ഫരിദാബാദ് കത്തീഡ്രൽ പള്ളി വികാരി ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികനായി ആഘോഷമായ ദിവ്യ ബലി ഇടവക ദേവാലയത്തിൽ നടക്കും.
ഗുഡ്ഗാവ് സീറോമലങ്കര രൂപത മുഖ്യ വികാരി ജനറൽ ഡോ. വർഗീസ് വള്ളിക്കാട്ട് ആണ് തിരുനാളിനോടനുബന്ധിച്ചു വചന പ്രഘോഷണം നടത്തുന്നത്. നവംബർ എട്ടിനു ലത്തീൻ റീത്തിലും ഒന്പതിനു സീറോമലങ്കര റീത്തിലുമാണ് വി. കുർബാന അർപ്പിക്കപ്പെടുന്നത്.
നവംബർ അഞ്ചിനു ഫരിദാബാദ് രൂപതയിലെ നവ വൈദീകർക്കു സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ ഒന്‍പത് വരെയുള്ള എല്ലാ ദിവസവും നൊവേനയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവകയ്ക്ക് വേണ്ടി തിരുനാൾ കൺവീനർമാർ തോമസ് ജോബ്, വില്ലിംഗ്ടൺ ജോർജ്, പോളി എബ്രഹാം, ആൻസി രാജു എന്നിവർ അറിയിച്ചു.
|
ഇന്ദിരാപുരം വൈശാലി പള്ളിയിൽ തിരുനാൾ
ന്യൂഡൽഹി: ഇന്ദിരാപുരം വൈശാലി പള്ളിയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും പരിശുദ്ധ കന്യമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെയും തിരുനാളിനോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. തോമസ് തോപ്പറത്തു മുഖ്യകാർമികത്വം വഹിച്ചു.
റവ. ഫാ. അജീഷ് പാലമറ്റം വചന പ്രഘോഷ്ണം നടത്തി. വികാരി ഫാ. ജിതിൻ മുട്ടത്തു നേതൃത്വം നൽകി. തിരുനാളിനോട് അനുബന്ധിച്ച് ചെണ്ടമേളവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
സിബി ജോസഫ്, ജോൺസൻ ജോർജ്, ജോസഫ് ഇമ്മാനുവേൽ, ടോമി എബ്രഹാം എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകി.
|
ഒവിബിഎസ് ക്ലാസ് വ്യാഴാഴ്ച മുതൽ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ക്ലാസുകൾ വ്യാഴാഴ്ച ആരംഭിച്ച് ശനിയാഴ്ച സമാപിക്കും.
നിർമ്മലരായി നടക്കാം(സങ്കീർത്തനം 119.9) എന്നതാണ് മുഖ്യ തീം. ബൈബിൾ ക്ലാസിന് നേതൃത്വം നൽകുന്നത് ബ്രദർ ഗീവർഗീസ് ചാക്കോ (നാഗ്പുരിലെ വൈദിക സെമിനാരി വിദ്യാർഥി) ആണ്.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, സൺഡേസ്കൂൾ ടീച്ചേഴ്സ്, എംജിഒസിഎസ്എം സീനിയേഴ്സ് അംഗങ്ങൾ എന്നിവർ വിവിധ സെക്ഷനിൽ ക്ലാസ് നയിക്കും.
സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, സെക്രട്ടറി എബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും. ഒവിബിഎസ് എല്ലാദിവസവും രാവിലെ 7.30ന് ആരംഭിക്കും.
മെഡിറ്റേഷൻ, സോംഗ് സെക്ഷൻസ്, ഗ്രൂപ്പ് ഡിസ്കഷൻസ്, ക്വിസ്, ഗെയിംസ്, ടാലന്റ് ഷോ എന്നിവ ഒവിബിഎസ് ക്ലാസുകളിലെ പ്രത്യേകതയാണ്.
ശനിയാഴ്ച സൺഡേസ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഒവിബിഎസ് റാലിയും സ്നേഹവിരുന്നും തുടർന്ന് ഉച്ചയ്ക്ക് 1.45ന് സമാപന സമ്മേളനവും നടക്കും.
|
തിരുനാൾ സമാപിച്ചു
ന്യൂഡൽഹി: അശോകവിഹാർ സെന്റ് ജൂഡ് ഇടവകയിലെ തിരുനാൾ സമാപിച്ചു. ഫരീദാബാദ് രൂപത മെത്രാൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരുനാളിന് കൊടിയേറ്റി.
തിരുനാൾ സമാപനത്തോട് അനുബന്ധിച്ചു നടത്തിയ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജെറിൻ മങ്കരത്തിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാർട്ടിൻ പാലമറ്റം സഹകാർമികനായിരുന്നു.
വാദ്യമേളങ്ങളോട് കൂടിയ പ്രദക്ഷിണത്തിന് ഫാ. ജെറിൻ മങ്കരത്തിൽ നേതൃത്വം നൽകി. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.
|
ഡൽഹിയിലെ വായു മലിനീകരണം നേരിയ തോതില്‍ കുറഞ്ഞു
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണ നിലവാരത്തിൽ നേരിയ പുരോഗതി. കാറ്റിന്റെ വേഗം വർധിച്ചതാണ് വായു മലിനീകരണം കുറയ്ക്കാൻ സഹായിച്ചത്.
എന്നാൽ മലിനീകരണ തോത് ഇപ്പോഴും വളരെ മോശം എന്ന വിഭാഗത്തിൽതന്നെയാണ് തുടരുന്നത്. ഡൽഹിയിലെ ഗതാഗത മേഖലയാണ് മലിനീകരണം വർധിപ്പിക്കുന്നത്.
വായു മലിനീകരണത്തിന്റെ 16.3 ശതമാനവും വാഹനങ്ങൾ മൂലമാണ്.
|
പ്രഫ. ജി.എൻ. സായിബാബ അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബ അനുസ്മരണം സംഘടിപ്പിച്ചു. യുക്തിവാദിസംഘത്തിന്റെയും ജനാധിപത്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം സ്റ്റാച്യുവിലെ തായ്നാട് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
യുക്തിവാദി സംഘം പ്രസിഡന്റ് ടി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. മുതിർന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ, വെള്ളനാട് രാമചന്ദ്രൻ, ബോബി തോമസ്, പി.സുശീലൻ, ഗോപി ആചാരി, പ്രസാദ് സോമരാജൻ, ഡോ.ജയകുമാർ, പി.കെ.വേണുഗോപാൽ, സത്യദാസ് എന്നിവർ സംസാരിച്ചു.
കാലുകള്‍ തളര്‍ന്ന് 90 ശതമാനം അംഗവൈകല്യവുമായി വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്ന ജി.എന്‍.സായിബാബയെ വ്യാജ കേസില്‍ കുടുക്കി തടവറയ്ക്കുള്ളിലിട്ട് പത്തു വര്‍ഷത്തോളം പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തതിന് കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകൾ നഷ്ടപരിഹാരം നൽകണമെന്ന് പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു.
മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്ന സായി ബാബയെ തടവറയിൽ നരകിച്ചു മരിക്കാനയക്കുന്നത് കേന്ദ്ര സർക്കാർ സുപ്രീം കോടതി നിർദേശങ്ങൾ ലംഘിച്ചത് കൊണ്ടാണെന്ന് മാധ്യമ പ്രവര്ത്തകൻ ആർ. രാജഗോപാൽ പറഞ്ഞു.
|
ലയം പുരസ്കാരം രാജ്മോഹനന്
ന്യൂഡൽഹി : ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെയും കേരള സംഗീത നാടക സമിതിയുടെയും അംഗീകാരത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലയം ഓർക്കസ്ട്ര കൾച്ചറൽ ഗ്രൂപ്പിന്റെ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരത്തിന് തിരുവനന്തപുരം സ്വദേശിയായ സീരിയൽ ആർട്ടിസ്റ്റ് രാജ്മോഹനൻ അർഹനായി.
ലയത്തിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ചു ഡൽഹി മയൂർ വിഹാറിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ 26ന് പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.
|
തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം
ന്യൂഡൽഹി: ലുധിയാന മേരിമാതാ സീറോമലബാർ ഇടവകയിൽ പരി. കന്യാകാമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി.
ഒന്‍പത് ദിവസത്തെ നൊവേനയ്ക്കു ശേഷം വെള്ളിയാഴ്ച വികാരി ഫാ. ആൽബിൻ താന്നിക്കാട്ടിൽ തിരുനാൾ കൊടി ഉയർത്തി.
ബിഷപ് മാർ ജോസ് പുത്തൻവീട്ടിലും ഫാ.സോജിൻ എംഎസ്ടിയും തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.
|
ബൈബിൾ കൺവൻഷൻ: ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ബൈബിള്‍ കൺവൻഷൻ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർഥനയെ തുടർന്ന് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. വർഗീസ് മാത്യു (സുനിൽ അച്ചൻ, സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ) ധ്യാന പ്രസംഗം നയിച്ചു. ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. ചെറിയാൻ ജോസഫ്, റവ.ഫാ. ജോൺ കെ. സാമുവേൽ എന്നിവർ പങ്കെടുത്തു.
|
കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൺഡേ സ്കൂൾ പ്രസ്ഥാനം നടത്തിയ ഒവിബിഎസിന്റെ ഭാഗമായി മുതിർന്ന കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. " KNOW YOUR CHILD(KYC)' എന്ന പേരിൽ നടത്തിയ ക്യാമ്പ് വേറിട്ട അനുഭവമായി.
നാഗപുർ ഓർത്തോഡോക്സ് വൈദിക വിദ്യാർഥികളായ ഡീക്കൻ ഫെബിൻ മാത്യു, ബ്രദർ ജസ്റ്റിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് വികാരി ഫാ. ഷാജി മാത്യൂസ്, അസി. വികാരി ഫാ. അൻസൽ ജോൺ, ട്രസ്റ്റി രാജീവ് പാപ്പച്ചൻ, ഹെഡ്മാസ്റ്റർ പി. എം. സാമൂവേൽ, വോളന്റീയർ, ഫുഡ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
|
ഡൽഹി മെഗാഫെസ്റ്റ് ഞായാറാഴ്ച
ന്യൂഡൽഹി: ഹോളി ഫാമിലി ചർച്ച് നെബ് സാറായിയുടെ നേതൃത്വത്തിൽ ഗാനമേളയും കോമഡിയും ഇൻസ്ട്രുമെന്റൽ മ്യൂസിക്കും കൂട്ടിചേർത്ത് ഡൽഹി മെഗാഫെസ്റ്റ് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഐഎൻഎ ത്യാഗരാജ സ്റ്റേഡിയത്തിൽ വച്ച് നടത്തും.
അഫ്സൽ, ജോസ്ന, അൽഫോൻസ് & ടീം, ഹരീഷ് കണാരൻ & ടീം, മഹേഷ് കുഞ്ഞുമോൻ & ടീം, ഫ്രാൻസിസ് സേവ്യർ, നിർമൽ പാലേരി, നിർമൽ പാലഴി തുടങ്ങിയ കലാകാരൻമാർ പങ്കെടുക്കും.
പ്രവേശന പാസുകൾക്കായി ഭാരവാഹികളുമായി ബന്ധപ്പെടുക: 93121 75254, 99719 19579 ,88005 29918, 96504 15309.
|
ജപമാല പ്രയാണം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകകളിലൂടെ നടത്തുന്ന മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ജപമാല പ്രയാണം ഫരീദാബാദ് കത്തീഡ്രൽ ക്രിസ്തു രാജ പള്ളിയിൽ നിന്നും ജസോള അവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിലേക്ക് നടന്നു.
|
ഡിഎംഎ ആശ്രം ശ്രീനിവാസ്പുരി ഏരിയ കളരി ക്ലാസ് ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം ശ്രീനിവാസ്പുരി ഏരിയയും നിത്യ ചൈതന്യ കളരി സംഘവും സംയുക്തമായി കളരി ക്ലാസ് ആരംഭിച്ചു.
ഏരിയ ചെയർമാൻ എം. ഷാജിയുടെ അധ്യക്ഷതയിൽ ഏരിയ ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി, നിത്യ ചൈതന്യ കളരി സംഘം പ്രതിനിധി സുധാ മുരുകൻ, ഏരിയ സെക്രട്ടറി എം. എസ്. ജെയിൻ, ട്രഷറർ റോയി ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎംഎ ഓഫീസിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ആറു മുതൽ ഏഴു വരെയാണ് ക്ലാസുകൾ. ആശ്രം, ശ്രീനിവാസ്പുരി, കാലേഖാൻ, ജുലെന തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
വിജയദശമി ദിനത്തിൽ ആരംഭിച്ച ആദ്യ ക്ലാസിൽ 15 കുട്ടികൾ പേര് രജിസ്റ്റർ ചെയ്ത് പഠനം ആരംഭിച്ചു.
|
ജപമാല പ്രയാണത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: ഫരിദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകകളിലൂടെ നടത്തുന്ന മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ജപമാല പ്രയാണത്തിന് ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക ബെർസാറായിൽ ശനിയാഴ്ച വൈകുന്നേരം 5.30ന് മാതൃവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
തുടർന്ന് ജപമാല, വിശുദ്ധ കുർബാന ആരാധന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
|
ബൈബിൾ കൺവൻഷൻ ഇന്ന് മുതൽ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവൻഷൻ ഇന്ന് മുതല്‍ ഞായറാഴ്ച വരെ നടത്തപ്പെടുന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാർഥനയെ തുടർന്ന് ധ്യാനപ്രസംഗത്തിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. വർഗീസ് മാത്യു ആണ്(സുനിൽ അച്ചൻ, സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ).
ഇന്ന് വൈകുന്നേരം 6.30 ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം), 7.15ന് ധ്യാന പ്രസംഗം, 8.30ന് പ്രാർഥനയും, ആശിർവാദവും.
ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഘം) 7.15ന് ധ്യാന പ്രസംഗവും 8.30 ന് പ്രാർഥനയും ആശിർവാദവും.
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ കുർബാനയെ തുടർന്നു ബൈബിള്‍ കൺവൻഷൻ സമാപനവും ആശിർവാദവും.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ബൈബിള്‍ കൺവൻഷൻ ക്രമീകരണത്തിന് നേതൃത്വം നൽകും.
|
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി (ആദ്യാക്ഷരം കുറിക്കൽ) സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ യുവജനപ്രസ്ഥാന അംഗങ്ങളും സജീവമായി പങ്കെടുത്തു.
|
കിഷൻഗഡിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നു
ന്യൂഡൽഹി: മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ താമസിക്കുന്ന കിഷൻഗഡ് പഞ്ചാബി ധാബ ഗോശാല റോഡിൽ അൽന റസ്റ്റോറന്റിന് മുൻവശത്തായി ദിവസങ്ങളായി മലിനജലം റോഡിലേക്ക് ഒഴുകുന്നു.
നാളിതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. കാൽനട സ്കൂട്ടർ യാത്രക്കാർക്ക് യാത്ര വളരെയധികം ദുഷ്ക്കരമായിരിക്കുകയാണ്. കൂടാതെ പലവിധ പകർച്ചവ്യാധികൾക്കും മലിനജല വെള്ളക്കെട്ട് കാരണമായേക്കുമെന്ന് സ്ഥിരനിവാസികൾ അഭിപ്രായപ്പെടുന്നു.
കാലങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതും ഡൽഹി ജലബോർഡിനു വേണ്ടി റോഡുകൾ വെട്ടിപ്പൊളിച്ചതും മലിനജലം പുറത്തേക്കൊഴുകുന്നതിനു കാരണമായെന്ന് നിവാസികൾ പറയുന്നു.
|
ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ രണ്ട്, മൂന്ന് തീയതികളിൽ
ന്യൂഡൽഹി: ഭക്തമനസുകൾക്ക് പുണ്യം പകരാൻ 22ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നവംബർ രണ്ട്, മൂന്ന് മയൂർ വിഹാർ ഫേസ് 3ലെ എ1 പാർക്കിൽ അരങ്ങേറും. ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ജയസൂര്യാ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവാരണ പൂജ, തുടർന്ന് രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിയാണ് ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. 8.45ന് ചക്കുളത്തുകാവിലെ രമേശ് ഇളമൺ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ഒന്‍പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് മണിക്കുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം, ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന, ശ്രീകോവിലിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും.
ചടങ്ങിൽ 202324 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ ഓരോ വിദ്യാർഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും.
അവാർഡുകളുടെ പരിഗണനയ്ക്കായി ഒക്ടോബർ 20 വരെ നിർദ്ധിഷ്ട അപേക്ഷ ഫാറം, ഫോട്ടോ എന്നിവയോടൊപ്പം മാർക്ക് ഷീറ്റുകൾ ഭാരവാഹികൾക്ക് നൽകേണ്ടതാണ്.
9.45ന് ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. 10 മണിക്ക് ശ്രീധർമ്മ ശാസ്താ സേവാ സമിതി, മയൂർ വിഹാർ ഫേസ്2 അവതരിപ്പിക്കുന്ന ഭജനാമൃതം.
വിദ്യകലാശം, മഹാകലാശം, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി സെക്രട്ടറി ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ രഘുനാഥൻ വി. മാലിമേൽ, ലേഖാ സോമൻ, ട്രെഷറർ എസ്. മുരളി എന്നിവരുമായി 8130595922, 9899861567, 8750138768, 9871011229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഓണാഘോഷം സംഘടിപ്പിച്ച് ഡിഎംഎ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയ
ന്യൂഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം രജീന്ദർ നഗറിലെ ഡൽഹി സിന്ധു സമാജം ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ എ.കെ. സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥി ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ പി. എൻ. ഷാജി, ഏരിയ സെക്രട്ടറി സജിത്ത് കൊമ്പൻ, പ്രോഗ്രാം കണ്‍വീനറും ട്രഷററുമായ വിജയകുമാരൻ നായർ, വനിതാ വിഭാഗം കൺവീനർ നിർമ്മല നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വിശിഷ്ട വൃക്തികളെ ആദരിച്ചു. തുടർന്ന് ഏരിയയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഓണപ്പാട്ടുകളും അരങ്ങേറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനായി ഓണാഘോഷത്തോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും നടത്തി.
കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
|
ഡിഎംഎ ജനക്പുരി ഏരിയയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി മലബാർ മാനുവൽ ജൂവല്ലേഴ്സ് സിഎംഡി മാനുവൽ മെഴുക്കനാൽ, ജനക്പുരി സെന്റ് തോമസ് പള്ളി വികാരി റവ.ഫാ. ഡേവിസ് കളിയത്തുപറമ്പിൽ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ,
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രഷറർ പി എൻ ഷാജി, നിർവാഹക സമിതി അംഗം ആർ.എം.എസ്. നായർ, ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുൻ പ്രസിഡന്റ് ജി. ശിവശങ്കരൻ,
പത്തിയൂർ രവി, ഏരിയ വൈസ് ചെയർമാൻ ബാബു നാരായണൻ, സെക്രട്ടറി കെ.സി. സുശീൽ, ട്രഷറർ വി. ആർ. കൃഷ്ണദാസ്, ജിനു എബ്രഹാം, സിന്ധു സതീഷ്, ഷീന രാജേഷ്, മുൻകാല പ്രവർത്തകരായ ജി. ഗോപാൽ, കെ.എൻ. കുമാരൻ, എം.പി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഏരിയയിലെ കുട്ടികളായ അനുഷ്ക നായർ, ഐശ്വര്യ സുനിൽ, ദീപിക എന്നിവർ ആലപിച്ച പ്രാർഥനാ ഗീതാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മധുര പലഹാര വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
|
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഓണാഘോഷം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി മാനുവൽ മലബാർ ജൂവല്ലറി മാനേജിംഗ് ഡയറക്ടർ മാനുവൽ മെഴുക്കനാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, സർവ്വോദയ കന്യാ വിദ്യാലയം പ്രിൻസിപ്പൾ അനുപമ തനേജ, യശ്വന്ത് സിംഗ്, സെബാസ്റ്റ്യൻ ജോസഫ്, സജിത ജയപ്രകാശ്, ഏരിയ സെക്രട്ടറി പി.പി. പ്രിൻസ്, ട്രഷറർ അഖിൽ കൃഷ്ണൻ, ഡിഎംഎ മുൻ പ്രസിഡന്റ് സി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടത്തിയ ഭാഗ്യ പരീക്ഷണത്തിൽ നറുക്കുവീണവർക്ക് വിവിധ സമ്മാനങ്ങളും നൽകി.
ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണം മെഗാ തിരുവാതിരകളിയും വടംവലി മത്സരവുമായിരുന്നു. ഏരിയയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.
മാനുവൽ മലബാർ ജൂവല്ലറി ഒരുക്കിയ ലക്കി ഡ്രോയിലെ ഭാഗ്യശാലികൾക്കും സമ്മാനങ്ങൾ നൽകി. വിഭവ സമൃദ്ധമായ ഓണ സദ്യയിൽ ധാരാളം പേർ പങ്കെടുത്തു.
|
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷം അരങ്ങേറി. മയൂർ വിഹാർ ഫേസ്2 ലെ പ്രാചീന ശിവ മന്ദിറിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ എം. എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ചീഫ് ട്രഷറർ മാത്യു ജോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രഷറർ പി. എൻ. ഷാജി, ഏരിയ സെക്രട്ടറി പ്രസാദ് കെ. നായർ, ട്രഷറർ സി. പി. മോഹനൻ, പ്രോഗ്രാം കൺവീനർ സി. പി. സനിൽ, ജോയിന്റ് കൺവീനർമാരായ ജോണി തോമസ്, കെ. രമേശ്, അനിതാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കസേരകളി, ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
കേന്ദ്ര കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിൽ രണ്ടാം സമ്മാനത്തിന് അർഹമായ ഏരിയ ടീമിലെ നൈസി ജോണി, ധെൻഷാ ദിനേശ്, മിനി ഉണ്ണികൃഷ്ണൻ, ബീന പ്രസാദ്, രമ ആനന്ദ്, അനക അനിൽ, അനിതാ ഉണ്ണികൃഷ്ണൻ, ഡോളി ആന്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ രുക്മിണി നായർ, മിനി ഉണ്ണികൃഷ്ണൻ, അനുപമ നായർ, ശിഖാ ആർ. നായർ, ഇന്ദു പിള്ള, നിധിഷ നായർ എന്നിവരുടെ തിരുവാതിരകളിയോടെ കലാപരിപാടികൾ ആരംഭിച്ചു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.
പി. ആർ. മനോജ് കോഴിക്കോട്, നിധിഷ നായർ, മനോജ് ജോർജ്, മിനി മനോജ്, സി. പി. എസ്. പണിക്കർ, സി.പി. സനിൽ, തങ്കം ഹരിദാസ്, രാജീവ് കുമാർ എന്നിവർ ആലപിച്ച ഓണപ്പാട്ടുകൾ ഹൃദ്യമായി.
വിഭവ സമൃദ്ധമായി ഒരുക്കിയ ഓണ സദ്യയിൽ നാനൂറിൽപ്പരം ആളുകളും ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അശരണർക്കായി ഒരുക്കിയ ആഹാരത്തിൽ ഇരുനൂറിലധികം ആളുകളും പങ്കെടുത്തു.
|
മലയാള ഭാഷാ പഠനം: ഡിഎംഎ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയ പ്രവേശനോത്സവം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.
മഹിപാൽപൂരിലെ കെ 383ന്റെ മൂന്നാം നിലയിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ഡോ. ടി. എം. ചെറിയാൻ അധ്യക്ഷത വഹിച്ച സമ്മേളനം മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മേഖലാ കോഓർഡിനേറ്റർ കെ.സി. സുശീൽ, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ജോയിന്റ് സെക്രട്ടറി പി. മണികണ്ഠൻ, അഡ്വ. കെ. വി. ഗോപി, മലയാളം ക്ലാസ് അധ്യാപികമാരായ മോളി ജോൺ, പി. പി. സരിത തുടങ്ങിയവർ പ്രസംഗിച്ചു.
|
പൊതുജനക്ഷേമ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു
ന്യൂഡൽഹി: വികാസ്പുരി എബനേസർ മാർത്തോമ്മാ ചർച്ചിന്റെ സിൽവർ ജൂബിലി വർഷം കൊണ്ടാടുന്ന വേളയിൽ പല പൊതുജനക്ഷേമ പരിപാടികൾ നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. അതിനോട് അനുബന്ധിച്ചു ജൂബിലിയുടെ മൂന്നാം ഘട്ടത്തിൽ അടൂർ ഭദ്രാസന അധിപൻ റവ. മാത്യൂസ് മാർ സെറാഫിം തിരുമേനി ഇടവക സന്ദേർശിച്ചു.
തിരുമേനിയുടെ സന്ദർശനവേളയിൽ ജൂബിലി കൺവീനർ പി.ടി. മത്തായി ഈ ഘട്ടം വിശദികരിക്കുകയും തിരുമേനി, റാന്നി മാർത്തോമമെഡിക്കൽ മിഷൻ ഹോസ്പിറ്റലിനു ഒരു ഡയാലിസിസ് യൂണിറ്റും മെത്രാപ്പോലീത്തയുടെ അഭയപ്രോജക്ടിലേക്കുള്ള ഒരു ഭവനവും കൊടുക്കുവാനുള്ള തീരുമാനത്തിനു തുടക്കം കുറിച്ചു.
ഇടവക വികാരി റവ. റെന്നി വർഗീസ് ഫിലിപ്പ്, കോകൺവിനർ ഡാനിയൽ സ്കറിയ, ഇടവക സെക്രട്ടറി ഷാജി ജോൺ, ട്രസ്റ്റി പി.ടി. സ്കറിയ, സി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. രാവിലെ 5.15ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ നടക്കുക. വിശേഷാൽ പൂജകളും ഉണ്ടാവും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 12 വരെ പ്രഭാത പൂജകൾക്കു ശേഷം രാവിലെ സരസ്വതി പൂജ, വിദ്യാ രാജഗോപാല മന്ത്രാർച്ചന, ദേവീ മാഹാത്മ്യ പാരായണം എന്നിവയും വൈകുന്നേരം ദിവസവും 6.30ന് മഹാ ദീപാരാധനയും ഉണ്ടാവും.
വ്യാഴാഴ്ച ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം ആറു മുതൽ എട്ട് വരെ പൂജവപ്പ്. ഞായറാഴ്ച രാവിലെ ഒന്‍പതിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും സർവൈശ്വര്യ പൂജയും (വിളക്ക് പൂജ) നടക്കും. തുടർന്ന് സമൂഹ ഊട്ടും ഉണ്ടാവും.
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് അക്ഷര മധുരം പകർന്നു നൽകാൻ ഇത്തവണയും ചോറ്റാനിക്കരയമ്മയുടെ തിരുസന്നിധിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാരംഭം കുറിക്കുവാനും സർവൈശ്വര്യ പൂജയിൽ പങ്കെടുക്കുവാനും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 9868990552, 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
രക്തദാന ക്യാമ്പ് നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയയും എയിംസ് ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോണേഴ്സ് കേരള ഡൽഹി ചാപ്റ്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഡിഎംഎ സമുച്ചയത്തിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി.
രാവിലെ നടന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, രത്നാകരൻ നമ്പ്യാർ, പവിത്രൻ കൊയിലാണ്ടി, എം.ഡി. പിള്ള, പി.വി. രമേശൻ, കെ. സജേഷ്,പ്രകാശൻ, കുഞ്ഞപ്പൻ, ജഗന്നിവാസൻ, ദീപാമണി എന്നിവർ നേതൃത്വം നൽകി.
|
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഗാന്ധി ജയന്തി ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി പി.പി. പ്രിൻസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ അമ്പിളി സതീഷ്, സുനു ജോസഫ്, ട്രഷറർ അഖിൽ കൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങളായ ഓമന ബിജു, ബിജു നാരായണൻ, എബി, വി.പി. ജോയി, ബെന്നി ജോസഫ്, സനീഷ് ആന്റണി, ഷിബു തോമസ്, ബിജുകുമാർ തുടങ്ങിയവരും പങ്കെടുത്തു.
|
തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: ലാടോസറായി ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോമി വാഴക്കാലായിൽ കൊടിയേറ്റി. ഫാ. സിജോ പുൽപറമ്പിൽ, കൈകാരന്മാരായ സിറിൽ ഗർവാസീസ്, ബെജി സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായി.
|
ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ബിഗ് ബ്രദഴ്സ് ജനക്പുരി ഓണാഘോഷം സംഘടിപ്പിച്ചു. ജനക്പുരി സെന്റ് തോമസ് പള്ളി വികാരി റവ. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
|
സംയുക്ത തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: ലാടോ സറായി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 4, 5, 6 തീയതികളിൽ നടത്തുന്നു. നാലിന് വൈകുന്നേരം 6.30 ന് കൊടിയേറ്റ് വിശുദ്ധ കുർബാന നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. സിജോ പുൽപ്പറമ്പിൽ കാർമികത്വം വഹിച്ചു.
അഞ്ചിന് വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാനയും ലദീഞ്ഞും നൊവേനയും തുടർന്ന് കലാസന്ധ്യയും അണിയിച്ചൊരുക്കിയിരിക്കുന്നു ശനിയാഴ്ചത്തെ തിരുകർമങ്ങൾക്ക് ഫരീദാബാദ് കത്തീഡ്രൽ പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. നിവിൻ കുന്നപ്പള്ളി മുഖ്യകാർമികത്വം വഹിക്കും.
ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫരിദാബാദ് രൂപതയുടെ വികാരി ജനറൽ മോൻസിഞ്ഞോർ ജോൺ ചോഴിത്തറ മുഖ്യകാർമികത്വം വഹിക്കും. ഫാ. അരുൺ മഠത്തുംപടി, ഫാ. തരുൺ ചെറുകാട്ടുപറമ്പിൽ തുടങ്ങിയവർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹ സ്നേഹവിരുന്നും നടത്തപ്പെടും.
|
ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ മലയാള ഭാഷാ പഠന കേന്ദ്രത്തിലേക്കുള്ള പ്രവേശനോത്സവവും നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് പരിപാടികൾ അരങ്ങേറിയത്
ആഘോഷ പരിപാടികളോടനുബന്ധിച്ച് ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി എൻ. വി. ശ്രീനിവാസ്, ഫാ. സുനിൽ ആഗസ്റ്റിൻ (ആർകെ പുരം സെന്റ് പീറ്റേഴ്സ് ചർച്ച്), അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി,
അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ഏരിയ ട്രെഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കൺവീനർ ശിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, പ്രദീപ് ദാമോദരൻ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
202324 അധ്യായന വർഷത്തിൽ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണിക്കൊന്ന, സൂര്യകാന്തി എന്നീ പരീക്ഷകളിൽ വിജയികളായ ഏരിയയിലെ കുട്ടികളെയും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മിമിക്സ് പരേഡും കരോക്കെ സിനിമാ ഗാനങ്ങളും ഓണപ്പാട്ടുകളും ഓണാഘോഷ ചടങ്ങുകൾക്ക് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
|
ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവകയിലെ സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ചെയർമാൻ ബാബു പണിക്കർ നിർവഹിച്ചു.
ഇടവക വികാരി റവ.ഫാ. പത്രോസ് ജോയ്, സഹവികാരിയും യൂണിറ്റ് വൈസ് പ്രസിഡന്റുമായ റവ.ഫാ. ഗിവർഗീസ് ജോസ്, കൺവീനർ ബിജോ വർഗീസ്, സെക്രട്ടറി പ്രിൻസി കുരിയാക്കോസ്, ട്രെഷറർ ഷെബിൻ റോയ്, ജോയിന്റ് സെക്രട്ടറി ഷെറിൻ ടി. കോശി എന്നിവർ നേതൃത്വം നൽകി.
തിരുവാതിര കളി, സിനിമാറ്റിക് ഡാൻസ്, വടംവലി എന്നിവ ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
|
ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് കീഴിലുള്ള ആധാർ സേവാ കേന്ദ്രവുമായി സഹകരിച്ച് ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും അപ്ഡേറ്റ് എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.
|
ഡല്‍ഹിയില്‍ ചികിത്സയ്ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു
ന്യൂഡല്‍ഹി: ജയ്ത്പുരില്‍ ചികിത്സയ്ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു. ഡോക്ടര്‍ ജാവേദ് ആണ് കൊല്ലപ്പെട്ടത്. കാളിന്ദി കുഞ്ചിലെ നീമ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ചികിത്സ തേടി ആശുപത്രിയിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. പ്രഥമ ശുശ്രൂഷയ്ക്കായി നീമ ആശുപത്രിയില്‍ എത്തിയ ഇവര്‍. പിന്നീട് ഡോക്ടര്‍ ജാവേദിനെ കാണമെന്ന് മറ്റ് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
കാബിനുള്ളില്‍ കയറിയ ഉടന്‍ അക്രമികള്‍ ഡോക്ടറെ വെടിവയ്ക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
|
റിയ വർഗീസ് വെെഡബ്ല്യുസിഎ ന്യൂഡൽഹി പ്രസിഡന്റ്
ന്യൂഡൽഹി: വെെഡബ്ല്യുസിഎ ന്യൂഡൽഹിയുടെ പ്രസിഡന്റായി റിയ വർഗീസിനെ തെരഞ്ഞെടുത്തു. നിഷാ സാമുവൽ, സോ ക്രിസ്റ്റഫർ എന്നിവർ വൈസ് പ്രസിഡന്റുമാരായും ജയശ്രീ സാമുവൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
|
ആയില്യ പൂജ നടന്നു
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമികത്വത്തിൽ കന്നി ആയില്യ പൂജ നടന്നു.
|
|
|
|
|
|