Star Chat |
Back to home |
|
ഞാൻ ശ്രവണ, അച്യുതന്റെ ജയലക്ഷ്മി! |
|
|
എല്ലാവരും ഇഷ്ടപ്പെടുന്ന എവർഗ്രീൻ റൊമാന്റിക് ഹീറോ ചാക്കോച്ചനൊപ്പം അഭിനയിക്കാനായതു ജീവിതത്തിലെ വലിയ ഗിഫ്റ്റെന്ന നിറവിലാണ് ലാൽജോസ് ചിത്രം തട്ടുംപുറത്ത് അച്യുതനിലെ നായിക ശ്രവണ. ""ലാൽജോസ് - സിന്ധുരാജ് - ചാക്കോച്ചൻ കോംബിനേഷനിൽ വന്ന സൂപ്പർഹിറ്റ് മൂവി എൽസമ്മ എന്ന ആണ്‍കുട്ടി ഇറങ്ങിയപ്പോൾ ഞാൻ ചെറിയ കുട്ടിയാണ്. ചാക്കോച്ചന്റെ ഒരുവിധം എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണാറുണ്ട്. വലിയ ഫാനാണ്. നിറമാണ് എന്റെ ഫേവറിറ്റ് സിനിമ. അത്രയും വലിയ ഒരു നടന്റെ കൂടെ നിന്ന് അഭിനയിക്കുക എന്നതു ഭാഗ്യം തന്നെയാണ്. എന്റെ കഥാപാത്രം ജയലക്ഷ്മിക്ക് ജീവൻ നല്‍കിയത് സിന്ധു അങ്കിളും അതിനെ പുറത്തേക്കു കൊണ്ടുവന്നത് ലാലു അങ്കിളുമാണ്...'' ലാൽ ജോസ് - സിന്ധുരാജ് - ഷെബിൻ ബെക്കർ കൂട്ടുകെട്ടിൽ പിറവിയെടുത്ത ഫാമിലി എന്റർടെയ്നർ തട്ടുംപുറത്ത് അച്യുതനിൽ കുഞ്ചാക്കോ ബോബന്റെ നായികയായി വേഷമിട്ട ശ്രവണ മനസുതുറക്കുന്നു.... സിനിമയിലെത്തണമെന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നോ...? സിനിമ എന്ന ഫീൽഡ് എപ്പോഴും ഇഷ്ടമായിരുന്നു. കാരണം, കുട്ടിക്കാലം തൊട്ട് ഞാനും എന്റെ ഏട്ടനും അച്ഛന്റെ (സംവിധായകരായ അനിൽ-ബാബുവിലെ ബാബു) സിനിമാസെറ്റിലൊക്കെ പോയിരുന്നു. മറ്റെല്ലാ കുട്ടികൾക്കുമെന്നതുപോലെ കൗതുകം നിറഞ്ഞ ഒരു ഫീൽഡ് തന്നെയായിരുന്നു ഞങ്ങൾക്കും സിനിമ. ക്ലാസുകളും തിരക്കും കാരണം ഏറെ ദിവസം അവിടെ തങ്ങാറില്ലായിരുന്നു. നാടകങ്ങളിലൊന്നും സജീവമായിരുന്നില്ല. പാട്ടും നൃത്തവുമൊക്കെ അന്നേ ഇഷ്ടമാണ്. ഒന്‍പതാം ക്ലാസ് വരെ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചിട്ടുണ്ട്. ക്ലാസിക്കൽ മ്യൂസിക് ബേസിക് മാത്രമേ പഠിച്ചിട്ടുള്ളൂ. മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. അച്ഛൻ ഒടുവിൽ സംവിധാനം ചെയ്ത ടു നൂറാ വിത്ത് ലവ് എന്ന സിനിമയുടെ സെറ്റിൽ പോയപ്പോൾ അസിസ്റ്റന്റ് ഡയറക്ടേഴ്സ് പറഞ്ഞതു പ്രകാരം സിനിമാകാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചുതുടങ്ങി. ആർട്ടിസ്റ്റുകളൊക്കെ എത്ര മനോഹരമായാണു കാമറയുടെ മുന്പിൽ നിന്നു പെർഫോം ചെയ്യുന്നതെന്നു കണ്ടറിഞ്ഞു. സിനിമ ഇഷ്ടമാണെങ്കിലും ഞാൻ അഭിനയത്തിലേക്ക് എത്തുമെന്ന് അച്ഛനുൾപ്പെടെ വീട്ടിൽ ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. ലക്ചറർ ആകണമെന്നായിരുന്നു ആഗ്രഹം. എങ്കിലും എപ്പോഴും ആർട്ട് തന്നെയാണ് ഉള്ളിന്റെയുള്ളിൽ. പിജി കഴിഞ്ഞ് പാട്ട് ശാസ്ത്രീയമായി പഠിക്കണമെന്നുണ്ടായിരുന്നു. അതിനിടയിൽ ദൈവം ഇങ്ങനെയൊരു ഗിഫ്റ്റ് തരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലാൽജോസ് ചിത്രത്തിലേക്ക് എത്തിയത്... ഞങ്ങൾ പിഷാരടി സമുദായക്കാരുടെ സംഗമം -നിറമാല - ഞാൻ ഡിഗ്രിക്കു പഠിക്കുന്പോൾ എറണാകുളത്തുവച്ച് നടന്നു. ലാൽജോസ് അങ്കിളായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. അച്ഛന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച തീം സോംഗ് അന്ന് അവിടെ പ്രദർശിപ്പിച്ചിരുന്നു. ഞങ്ങളുടെ കൾച്ചറും അന്പലവുമായി ബന്ധപ്പെട്ട ദൈനംദിന പ്രവൃത്തികളുമൊക്കെയാണ് ആ പാട്ടിൽ വന്നത്. അച്ഛൻ എന്താണോ പറഞ്ഞത് അതു ചെയ്തു എന്നതിനപ്പുറം അഭിനയിക്കുകയാണെന്നോ അതു കറക്ടാണെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു. വീഡിയോ കണ്ടശേഷം ലാലു അങ്കിൾ എന്നെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. അച്ഛന്റെയും മറ്റെല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ പിഷാരടിസമുദായത്തിന് ഒരു നായികയെ തരാം എന്ന് അങ്കിൾ അന്ന് അവിടെ പറഞ്ഞു. മനസിൽ സന്തോഷം നിറഞ്ഞു. പക്ഷേ, ഇത്ര പെട്ടെന്ന് അതു യാഥാർഥ്യമാകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഈ വർഷം കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എംഎ ഇംഗ്ലീഷിനു ചേർന്ന് ക്ലാസ് തുടങ്ങിയ സമയത്താണ് ഈ സിനിമയിലേക്കു ലാലു അങ്കിൾ വിളിച്ചത്. അച്ഛനുപോലും അതു വലിയ സർപ്രൈസ് ആയിരുന്നു. സെറ്റിൽ പോയിട്ടുണ്ട് എന്നല്ലാതെ ആക്ടിംഗിനെക്കുറിച്ചും സിനിമയെക്കുറിച്ചും എനിക്ക് ഒന്നുമറിയില്ലായിരുന്നു. അച്ഛന്റെ സിനിമ ഉത്തമനിൽ കൊച്ചുപ്രേമൻ അങ്കിളിന്റെ മകളായി ഒരു സീനിൽ വന്നിരുന്നു. അന്നെനിക്കു പ്രായം രണ്ടു വയസ്. അവർ എന്നെ എടുത്തുനിൽക്കുകയായിരുന്നു. ആക്ട് ചെയ്യാൻ മാത്രം ഒന്നുമില്ല. ആ സീനിൽ എന്റെ മുഖം കണ്ടുവെന്നുമാത്രം. പിന്നീടു ബാലതാരമായി വന്നിട്ടുമില്ല. ലാലുവങ്കിളും ഈ സിനിമയുടെ റൈറ്ററായ സിന്ധുവങ്കിളിലും നേരിട്ടുവന്ന് അച്ഛനോടും എന്നോടും സംസാരിച്ചു. ഈ സിനിമയിൽ നായികയായി കാസ്റ്റ് ചെയ്തു എന്ന് ലാലു അങ്കിൾ നേരിട്ടു പറഞ്ഞപ്പോൾ വിശ്വസിക്കണോ വേണ്ടയോ... ആ ഒരവസ്ഥയിലായിരുന്നു ഞാൻ. എന്നെക്കൊണ്ടു ചെയ്യാൻ പറ്റുമെന്ന് അങ്കിളിനു തോന്നുകയാണെങ്കിൽ ഓകെ, അങ്കിൾ പറയുന്നതുപോലെ ചെയ്യാൻ മാക്സിമം ശ്രമിക്കാം എന്നു ഞാൻ പറഞ്ഞയുടൻ അടുത്ത ഡയലോഗ് - ചാക്കോച്ചനാണ് നിന്റെ നായകൻ! ഇപ്പോഴും എനിക്കിതെല്ലാം മുഴുവനായും വിശ്വസിക്കാനായിട്ടില്ല! എല്ലാം ദൈവം കൊണ്ടു വന്ന ഭാഗ്യം പോലെ എനിക്കു തോന്നി. തട്ടുംപുറത്ത് അച്യുതൻ...പേരിൽത്തന്നെ കൗതുകം ഒളിഞ്ഞിരിക്കുന്നു... ആ പേര് അന്വർഥമാക്കുന്ന കഥയും കഥാപാത്രങ്ങളും കഥാതന്തുവുമൊക്കെയാണ് ഈ സിനിമയിലുള്ളത്. വിജേഷ് ഗോപാൽ പാടിയ മുത്തുമണി രാധേ എന്ന പാട്ടിനു വളരെ നല്ല സ്വീകരണമാണു കിട്ടുന്നത്. ആ പാട്ടിലും കൂടി ആ പേര് അന്വർഥമാക്കുന്ന സീനുകളാണ്. എന്തുകൊണ്ട് ആ പേര് വന്നു എന്നത് സിനിമ കഴിഞ്ഞ് ഇറങ്ങുന്പോൾ പ്രേക്ഷകർക്കു മനസിലാവും. അതുപോലെ, ആ പേരു തന്നെയാണ് ഈ പടത്തിനു യോജ്യമെന്നും. പ്രണയചിത്രമല്ലേ തട്ടുംപുറത്ത് അച്യുതൻ...? ഇതിൽ പ്രണയം മാത്രമല്ല. ലാലു അങ്കിൾ - സിന്ധു അങ്കിൾ കോംബിനേഷൻ വരുന്പോൾ ആ കഥയിൽ കുടുംബ പ്രേക്ഷകർക്കു പ്രോമിസിംഗ് ആയിട്ടുള്ള കുറേ ഘടകങ്ങൾ ഉണ്ടാവും. പ്യുവർ ഫാമിലി മൂവിയാണിത്. ചെറുപ്പക്കാർക്ക് ഇഷ്ടപ്പെടുന്ന, അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താനാവുന്ന കുറേ സിറ്റ്വേഷനുകളും സിനിമയിലുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണിത്. കഥാപാത്രത്തെക്കുറിച്ച്... ജയലക്ഷ്മി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. നിഷ്കളങ്കയായ ഒരു നാടൻകുട്ടി. നന്പൂതിരിക്കുട്ടിയാണു ജയലക്ഷ്മി. കോളജ് വിദ്യാർഥിനി. ജയലക്ഷ്മിയും അമ്മയും തമ്മിലുള്ള റിലേഷൻഷിപ്പിനു സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. നാടൻ കുട്ടി എന്ന ഇമേജ് ഉണ്ടെങ്കിലും ജയലക്ഷ്മിയുടെ സ്വഭാവത്തിൽ സിറ്റ്വേഷൻ വഴി വരുന്ന ഒരു തന്റേടം കഥ മുന്നോട്ടുപോകുന്പോൾ കാണാനാവും. ജയലക്ഷ്മിയാകാൻ തയാറെടുപ്പുകൾ.. അതോ ശ്രവണ തന്നെയാണോ ജയലക്ഷ്മി...? തയാറെടുപ്പുകൾ ചെയ്യാൻവേണ്ടി മാത്രം എനിക്ക് ആക്ടിംഗിനെപ്പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു. ജയലക്ഷ്മിയുടെ സ്വഭാവവിശേഷങ്ങൾ എന്തെന്നുള്ളത് ലാലു അങ്കിളും സിന്ധുവങ്കിളും വളരെ വ്യക്തമായി പറഞ്ഞുതന്നിരുന്നു. കഥാഗതിയിലെ വികാസങ്ങൾക്കസൃതമായി അവർ പറഞ്ഞുതന്നതുപോലെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ കുറച്ചുകൂടി കുട്ടിത്തമുള്ളയാളാണ്. എപ്പോഴും തമാശയൊക്കെ പറഞ്ഞ് ചിരിച്ചുകളിച്ചു നടക്കുന്ന ഫണ്‍ ലവിംഗ് പേഴ്സണ്‍. പക്ഷേ, ജയലക്ഷ്മി കുറച്ചുകൂടി ബോൾഡാണ്. ആ കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സിറ്റ്വേഷനുകൾ കാരണം കൂടുതൽ മെച്വേർഡ് ഒൗട്ട്ലുക്കാണ് ജയലക്ഷ്മിക്ക്. അതുകൊണ്ടു തന്നെ എന്റെ പോലെയല്ല ആ കുട്ടിയുടെ കാരക്ടർ. എന്നാൽത്തന്നെ ഒരേ പ്രായമാണ്, രണ്ടുപേർക്കും 21 വയസാണ്. എന്റെ പ്രായത്തിലുള്ളവർ എങ്ങനെ കാര്യങ്ങൾ കണ്ടു വിലയിരുത്തുമെന്ന കാര്യത്തിൽ അതു വളരെ സഹായകമായി. ജയലക്ഷ്മി വലിയ കൃഷ്ണഭക്തയാണ്. പാട്ടു കാണുന്പോൾ അതു മനസിലാവും. പേഴ്സണൽ ലൈഫ് നോക്കിയാൽ ഞാനും വലിയ കൃഷ്ണഭക്ത തന്നെ. ഈ സിനിമയിൽ അവസരം തന്നതു കൃഷ്ണനാണെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ചാക്കോച്ചന്റെ കഥാപാത്രത്തെക്കുറിച്ച്... അച്യുതൻ എന്നാണ് ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പേര്. കൃഷ്ണന്റെ പര്യായമാണല്ലോ അച്യുതൻ. ആ പേരും വളരെ അനുയോജ്യമാണ്. അതു സിനിമ കാണുന്പോൾ ബോധ്യമാകും. ചേലപ്പുറം എന്ന നാട്ടിൻപുറത്തിന് എല്ലാമെല്ലാമായ ചെറുപ്പക്കാരനാണ് അച്യുതൻ. ആ ഗ്രാമത്തിലെ എല്ലാ മേഖലയിലും ആക്ടീവായി നിൽക്കുന്ന, എല്ലാവരെയും സഹായിക്കുന്ന നിഷ്കളങ്ക മനസുള്ള വ്യക്തി. ഈ സിനിമയിൽ അച്യുതൻ തന്നെയാണു കഥയുടെ കേന്ദ്രം. അച്യുതന്റെ ജീവിതത്തിലുണ്ടാകുന്ന ഓരോരോ കാര്യങ്ങൾ കഥ മുന്നോട്ടു പോകുന്നതിനനുസരിച്ച് ഓരോരോ കഥാപാത്രങ്ങളിലൂടെ കാണുകയാണ്. അതുപോലെ ഒരു കഥാപാത്രമാണ് ജയലക്ഷ്മിയും. എന്നാൽത്തന്നെ ഈ സിനിമയിലും ഈ സിനിമയുടെ ഫ്ളോയിലും ജയലക്ഷ്മിക്കും അവളുടേതായ പ്രാധാന്യമുണ്ട്. ചാക്കോച്ചനുമൊത്തുള്ള അനുഭവങ്ങൾ... അച്ഛൻ സംവിധാനം ചെയ്ത മയിൽപ്പീലിക്കാവ് എന്ന സിനിമയുടെ സെറ്റിലൊക്കെ ഞാൻ പോയിട്ടുണ്ട്. അന്നു നടക്കാറായിട്ടേയുള്ളൂ. ചാക്കോച്ചന്റെയടുത്ത് ആയിരിക്കുന്പോൾ ഞാൻ കരയാറില്ലായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഏറെ ഹെൽപ്പിംഗ് ആയ, ഫ്രണ്ട്ലിയായ വ്യക്തിയാണു ചാക്കോച്ചനെന്ന് ഒപ്പം അഭിനയിച്ച എല്ലാ നടിമാരുംതന്നെ പറയാറുണ്ട്. ഞാനും ഈ അഭിമുഖങ്ങളൊക്കെ കേട്ടിട്ടുണ്ട്. ഏറെ ഫ്രണ്ട്ലിയാണ്, ഒട്ടും ജാഡയില്ലാത്ത ഒരു മനുഷ്യനാണ് എന്നൊക്കെ അച്ഛനും അമ്മയും പറഞ്ഞും അറിയാം. എല്ലാവർക്കുമൊപ്പം സെറ്റിൽ കന്പനിയായി നടക്കുന്ന ഒരു കാരക്ടറാണു ചാക്കോച്ചൻ. നമ്മുടെ സെറ്റിലും അങ്ങനെതന്നെയായിരുന്നു. ആദ്യ സിനിമയായതുകൊണ്ട് എനിക്കു സ്വാഭാവികമായും ടെൻഷൻ ഉണ്ടാകുമല്ലോ. സീനുകൾ അഭിനയിക്കുന്പോൾ എന്നെ എത്രത്തോളം കൂളാക്കാൻ പറ്റുമോ, കംഫർട്ടബിൾ ആക്കാൻ പറ്റുമോ അതൊക്കെ ചാക്കോച്ചൻ ചെയ്തിട്ടുണ്ട്. അത്രയും അനുഭവസന്പത്തുള്ള, ഏറെക്കാലമായി എല്ലാവർക്കും ഇഷ്ടമുള്ള ഒരു നടൻ ഏറെ സിംപിളായി എന്നെപ്പോലെ ഒരു പുതിയ കുട്ടിയെ ഇത്രയും ഹെൽപ് ചെയ്യുന്നു എന്നു കണ്ടപ്പോൾ ആരാധന ഒന്നുകൂടി കൂടിയെന്നു പറയാം. ലാൽജോസ് എന്ന ഡയറക്ടർ... ലാലു അങ്കിൾ വാസ്തവത്തിൽ ഗുരു തന്നെയായിരുന്നു എനിക്ക്. ആക്ടിംഗ് ഫീൽഡിൽ എന്നെ ഹരിശ്രീ എഴുതിച്ചത് അങ്കിൾ തന്നെയാണ്. അത്രയും വലിയൊരു സ്കൂളിൽ നിന്ന് തുടങ്ങാനായി എന്നതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണ്. ഞാനൊരു പുതിയ ആളാണ്, അഭിനയത്തെപ്പറ്റി ഒന്നുമറിയില്ല. നമ്മുടെ ഉള്ളിലുള്ളതു മാക്സിമം പുറത്തേക്കു കൊണ്ടുവരാനുള്ള ഫ്രീഡം അങ്കിൾ തന്നിരുന്നു. അത് ഒരാക്ടറെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. നമുക്ക് ആ ഫ്രീഡം കിട്ടുന്പോൾ ആ കാരക്ടറിനെ കുറച്ചുകൂടി എക്സ്പ്ലോർ ചെയ്യാൻ പറ്റുമല്ലോ. ഞാൻ ചെയ്തതു കണ്ടശേഷം ഇങ്ങനെ നോക്കിയാൽ കുറച്ചുകൂടി നന്നാവും, ഇങ്ങനെ നിന്നാൽ കുറച്ചുകൂടി റിവീലിംഗ് ആയിരിക്കും... എന്നൊക്കെ അങ്കിൾ കറക്ഷനുകൾ തന്നിരുന്നു. ഡയറക്ടർ എന്താണോ പറയുന്നത് അതു തന്നെയാണ് എനിക്ക് ഏറ്റവും വലുത്. അദ്ദേഹത്തെപ്പോലെ വലിയ ഒരു ഡയറക്ടർ എന്നെപ്പോലെ ഒരു പുതുമുഖത്തിന് ഏറെ സ്വാതന്ത്ര്യം അനുവദിച്ചത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. നമ്മുടെ കാരക്ടർ സ്പേസ് നന്നായി ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന ഒരു ഡയറക്ടറാണ് അദ്ദേഹം. പാട്ടുരംഗങ്ങളിൽ നൃത്തപരിചയം സഹായകമായോ...? അഞ്ചു പാട്ടുകളാണു സിനിമയിലുള്ളത്. ദീപാങ്കുരൻ ചേട്ടൻ വരികൾക്കു പ്രാധാന്യം നല്കി വളരെ ഗംഭീരമായിട്ടാണു പാട്ടുകൾ ചെയ്തിരിക്കുന്നത്. മുത്തുമണി രാധേ എന്ന പാട്ടിന് ബിയാർ പ്രസാദ് സാറാണ് വരികളെഴുതിയത്. പാട്ടിന്റെ വരികളും അതുപോലെ തന്നെ മ്യൂസിക് കോംപസിഷനും വളരെ മനോഹരമാണ്. ആദ്യത്തെ സിനിമയിൽ തന്നെ അഞ്ചു പാട്ടുകളിൽ നാലിലും എനിക്കു ഭാഗമാകാനായി എന്നതു ഭാഗ്യമെന്നു കരുതുന്നു. എനിക്കു വ്യക്തിപരമായി പാട്ടും ഡാൻസുമൊക്കെ ഇഷ്ടമാണ്. അങ്ങനെ കൂടിയായപ്പോൾ എന്റെ ആവേശവും സന്തോഷവും അളവറ്റതായി. ചിത്രച്ചേച്ചിയും സുജാതാന്റിയും ഒന്നിച്ചു പാടിയ ഒരു പാട്ടുണ്ട് ഇതിൽ. അടുത്തെങ്ങും ഇവരുടെ കോംബോയിൽ ഒരു പാട്ടു വന്നിട്ടില്ല. പടത്തിലെ സിറ്റ്വേഷന് അനുസരിച്ചാണ് ഓരോ പാട്ടും ചെയ്തിരിക്കുന്നത്. നായിക - നായകനിലെ മത്സരാർഥി മാളവികയ്ക്കൊപ്പം രണ്ടു സ്റ്റെപ് ചെയ്യാനായി എന്നത് വലിയ സന്തോഷമുള്ള മറ്റൊരു കാര്യമാണ്. ഡാൻസ് പഠിച്ചിട്ടുണ്ട്, അതിനോട് ഇഷ്ടമാണ് എന്നുള്ളതല്ലാതെ ഞാൻ കംപ്ലീറ്റ് ഫ്രഫഷണൽ ഡാൻസറല്ല. പക്ഷേ, മാളവിക എല്ലാ പ്രേക്ഷകരും ഏറ്റെടുത്തിട്ടുള്ള വളരെ നല്ല ഡാൻസറാണ്. മാളവിക ഈ സിനിമയിൽ ചെറിയൊരു വേഷം ചെയ്യുന്നുണ്ട്. ഈ സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്... ബിന്ദു പണിക്കരാണ് ഈ സിനിമയിൽ എന്റെ അമ്മയായി അഭിനയിച്ചിരിക്കുന്നത്. ബിന്ദു ആന്റിയുമായി സ്വന്തം അമ്മയോടെന്നതു പോലെ കംഫർട്ടബിൾ ആയിരുന്നു. അതിനാൽ പേടിയോ ടെൻഷനോ ഒന്നും ഉണ്ടായിരുന്നില്ല. സ്വഭാവനടിമാരിൽ വളരെ മുൻനിരയിൽ നില്ക്കുന്ന ബിന്ദു ആന്റിക്കൊപ്പം അഭിനയിക്കാനായതു ഭാഗ്യമെന്നു കരുതുന്നു. സ്വാഭാവിക ഇമോഷനുകൾ പെർഫക്ഷനോടുകൂടി എങ്ങനെയാണു കൊടുക്കുന്നതെന്ന് ബിന്ദുആന്റി ഓരോ സീൻ അഭിനയിക്കുന്പോഴും ഞാൻ നോക്കിനിന്നു കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. ഉപ്പും മുളകും സീരിയലിലെ ബിജു അങ്കിളിനൊപ്പം നിന്ന് അഭിനയിക്കാനായി എന്നത് ഒരിക്കലും പ്രതീക്ഷിച്ചിട്ടുള്ളതല്ല. റിയൽ ലൈഫിലും അത്രയും ഫ്രണ്ട്ലിയാണ് ബിജു അങ്കിൾ. ഡാൻസറായ താരാകല്യാണ്‍, ഡ്രാമയിലും വളരെ പ്രസിദ്ധനായ സന്തോഷ് കീഴാറ്റൂർ, ഇപ്പോഴത്തെ ഏറ്റവും വലിയ കൊമേഡിയനായ ഹരീഷേട്ടൻ തുടങ്ങിയവരും ഈ സിനിമയിൽ വളരെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നർമത്തിനും വളരെ പ്രാധാന്യമുള്ള സിനിമയാണിത്. മുത്തുമണി രാധേ... സോംഗ് വീഡിയോ ഹിറ്റാണല്ലോ... സ്വാഭാവികമായി പെർഫോം ചെയ്യാനുള്ള സ്വാതന്ത്ര്യം ലാലു അങ്കിൾ ഓരോ ആർട്ടിസ്റ്റിനും കൊടുക്കാറുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി നമ്മൾ ചെയ്യുന്നതിൽ എന്തൊക്കെ തിരുത്തലുകളാണു വേണ്ടതെന്ന് ഒരു ടീച്ചർ പറഞ്ഞു തരുന്നതുപോലെ കൃത്യമായി പറഞ്ഞുതരും. ആ തിരുത്തലുകൾ വരുത്തി നമ്മൾ നമ്മുടേതായ സ്വാഭാവിക രീതിയിൽ ചെയ്യും. ആ രീതിയിലാണ് അങ്കിളിന്റെ ക്രിയേഷൻ. അതുകൊണ്ടുതന്ന അത് അത്രയും പരിശുദ്ധമാണ്. കാരണം, അതിൽ അങ്കിളിന്റെ ഭാഗത്തുനിന്നുള്ള സംഭാവനകളുണ്ട്. നമ്മുടേതായ ഇൻപുട്സ് നല്‍കാനുള്ള സ്പേസും അങ്കിൾ നമുക്ക് തരുന്നുണ്ട്. അതിനാൽ ചെയ്ത സീനുകളിൽ എന്തെങ്കിലും നന്നായി വന്നിട്ടുണ്ടെങ്കിൽ അത് അങ്കിൾ തന്ന ഫ്രീഡം കൊണ്ടു മാത്രമാണ്. ആദ്യ സിനിമയിലെ അനുഭവങ്ങളിൽ പ്രചോദിതമായത്.... ലാലു അങ്കിലും ചാക്കോച്ചനും തന്നെയാണ് പ്രചോദന ഘടകങ്ങൾ. സെറ്റിലെ എല്ലാവരും ഏറെ അനുഭവസന്പത്തുള്ളവരായിരുന്നു. പ്രായത്തിലും ആക്ടിംഗ്- ടെക്നിക്കൽ അറിവുകളുടെ പരിമിതിയിലും സെറ്റിൽ ഞാൻ തന്നെയായിരുന്നു ചെറുത്. റോബി വർഗീസ് രാജ് ആണ് ഈ സിനിമയുടെ കാമറാമാൻ. ക്യാപ്റ്റൻ, ഗ്രേറ്റ് ഫാദർ എന്നിവയുടെ കാമറാമാൻ. പുതിയനിയമത്തിൽ നയൻതാരാ മാമിനെ അത്രമേൽ ഭംഗിയായി ചിത്രീകരിച്ച കാമറാമാൻ. ലൈറ്റിന് ഇങ്ങനെ ഫേവർ ചെയ്തു നിന്നാൽ കുറച്ചുകൂടി നന്നായി ഫേസ് കാണും എന്നൊക്കെ റോബിച്ചേട്ടനും കുറേ സജഷനുകൾ തന്നിരുന്നു. ഈ സിനിമാ സെറ്റിലെ എല്ലാവരും തന്നെ മോട്ടിവേറ്റിംഗും ഇൻസ്പയറിംഗും ആയിരുന്നു. പ്രധാന ഇൻസ്പിറേഷൻ ലാലു അങ്കിൾ തന്നെയായിരുന്നു. വെല്ലുവിളിയായത്.... സിനിമയിൽ പുതിയ ആൾ എന്ന രീതിയിൽ എല്ലാം പുതിയതായിരുന്നു എനിക്ക്. കാമറയുടെ മുന്പിൽ എങ്ങനെ നിൽക്കണം, എങ്ങനെ കാമറ ഫേവർ ചെയ്യണം എന്നിവയൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ, എല്ലാ ടെക്നീഷൻസും അത്രമേൽ ഹെൽപ് ചെയ്തതിനാൽ ഏറെ കംഫർട്ടബിളായി തോന്നി. അതിനാൽ ചലഞ്ചിംഗ് എന്ന ഫാക്ടർ എനിക്കു ഫീൽ ചെയ്തിട്ടില്ല. സെറ്റ് ലൈഫ് എല്ലാവരും ചേർന്നു ഹോംലി ആക്കി. ഇങ്ങനെ ചെയ്താൽ നന്നാവും മോളേ എന്ന് ഒരു കുട്ടിയോടു പറയുന്നതുപോലെയായിരുന്നു നിർദേശങ്ങൾ. മോളേ എന്ന വിളി കേൾക്കുന്പോൾത്തന്നെ നമുക്കു സന്തോഷമാകുമല്ലോ. ഓരോരുത്തരും അങ്ങനെ എന്നെ ഫീൽ ചെയ്യിപ്പിച്ചതുകൊണ്ടാണ് പ്രയാസം ഇല്ലാതെപോയത്. അതിനാൽ ഈ സെറ്റ് എന്നും എനിക്കു സ്പെഷൽ ആയിരിക്കും. ഇപ്പോഴും ആ സെറ്റ് നന്നായി മിസ് ചെയ്യുന്നുണ്ട്. തിരക്കഥാകൃത്ത് സിന്ധുരാജിന്റെ പിന്തുണ..... സിന്ധു അങ്കിൾ എന്നും സെറ്റിൽ ഉണ്ടായിരുന്നു. ലാലു അങ്കിളിനോട് എത്രത്തോളം ക്ലോസാണോ അതുപോലെ തന്നെയാണ് സിന്ധുഅങ്കിളിനോടും. (ഇവരെയൊക്കെ ഞാൻ സിന്ധു അങ്കിൾ, ലാലു അങ്കിൾ എന്നൊക്കെയാണു വിളിക്കുന്നത്. നമ്മുടെ ഉള്ളിന്റെയുള്ളിൽ സർ എന്ന രീതിയിലുള്ള ബഹുമാനമൊക്കെ ഇവരോടുണ്ട്. എന്നെ അവരെല്ലാവരും ഒരു കുട്ടി എന്നപോലെ പരിഗണിച്ചു കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്). കഥയിലെ ചില സിറ്റ്വേഷനുകളെക്കുറിച്ച് പറയുന്പോൾ എങ്ങനെയാണ് അവിടെ ആ കാരക്ടർ ചെയ്യേണ്ടതെന്നൊക്കെ സിന്ധു അങ്കിളും വിശദമാക്കിയിരുന്നു. വാസ്തവത്തിൽ അഡീഷണൽ സപ്പോർട്ടായിരുന്നു അത്. റൈറ്ററും ഡയറക്ടറുമാണല്ലോ ഒരു സിനിമയുടെ ബാക്ക് ബോണ്‍. നമുക്ക് ഇങ്ങനെ ചെയ്യാൻ പറ്റും, പേടിക്കേണ്ട എന്നൊക്കെയുള്ള സപ്പോർട്ട്. ജയലക്ഷ്മി എന്ന കഥാപാത്രത്തിനു ലൈഫ് കൊടുത്തതു സിന്ധുഅങ്കിൾ. അതിനെ മുന്നിലേക്കു കൊണ്ടുവന്നതു ലാലു അങ്കിൾ. ഈ സിനിമയിൽ ഞാൻ ചെയ്തത് എന്തെങ്കിലും നന്നായി വന്നിട്ടുണ്ടെങ്കിൽ അതിന്റെ കംപ്ലീറ്റ് ക്രെഡിറ്റ് ഈ രണ്ടുപേർക്കായിരിക്കും. ഈ സിനിമയിൽ അഭിനയിക്കുന്പോൾ ഏറെ മധുരതരമായ അനുഭവം എന്താണ്...? ഈ സിനിമയിൽ ഏന്റെ ഏട്ടൻ ദർശൻ കാമറ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും അച്ഛന്റെ ഫീൽഡിലേക്ക് എത്തി എന്നുള്ളത് അച്ഛനെയും അമ്മയെയും സംബന്ധിച്ചു സന്തോഷമുള്ള കാര്യമാണ്. ഏട്ടനു നേരത്തേതന്നെ സിനിമാഫീൽഡ് ആയിരുന്നു താത്പര്യം. ബികോമിനുശേഷം ചെന്നൈയിൽ രാജീവ് മേനോന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാറ്റോഗ്രഫി പഠിക്കുകയായിരുന്നു. ഷൂട്ടിംഗിന് ഒരാഴ്ച മുന്‍പാണ് ചേട്ടൻ ഗ്രാജ്വേഷൻ പൂർത്തിയാക്കി നാട്ടിലെത്തിയത്. എന്റെ സിനിമാപ്രവേശം അറിഞ്ഞതോടെ ചേട്ടനും സന്തോഷമായി. അതിനിടെയാണ് ഈ ചിത്രത്തിന്റെ കാമറാമാൻ റോബി വർഗീസ് രാജിനെ അസിസ്റ്റ് ചെയ്യാനുള്ള അവസരം ചേട്ടനു കിട്ടിയത്. അങ്ങനെ ഞങ്ങൾ രണ്ടുപേരും തുല്യ സന്തോഷിതരായി. ഏട്ടൻ കാമറയുടെ പിന്നിൽ നിൽക്കുന്പോൾ ഞാൻ കാമറയുടെ മുന്നിൽ. അപ്പോൾ എനിക്കു കിട്ടിയ ഫീലിംഗ്...അതു പറഞ്ഞറിയിക്കാവതല്ല. എല്ലാം കൃഷ്ണന്റെ ഓരോ കളികൾ. അങ്ങനെയാണു ഞാൻ കാണുന്നത്. ചിത്രീകരണ വിശേഷങ്ങൾ... ആദ്യ ഷെഡ്യൂൾ 12-15 ദിവസം തൃശൂർ കുന്നംകുളത്തിനപ്പുറം പെരുന്പിലാവ് എന്ന സ്ഥലത്തായിരുന്നു. സിനിമയുടെ 95 ശതമാനവും ചിത്രീകരിച്ചതു കണ്ണൂരാണ്. മുത്തുമണി രാധേ എന്ന പാട്ടിൽ അന്പലത്തിനുള്ളിലെ സീനുകൾ ചിത്രീകരിച്ചത് പെരുന്പിലാവിലുള്ള ഒരു ഒറിജിനൽ അന്പലത്തിൽ തന്നെയാണ്. അന്പലത്തിനുള്ളിലെ നാച്വറൽ ഫീൽ വേണമെന്നുള്ളത് നമ്മുടെ കാമറാമാനും റൈറ്റർക്കും ഡയറക്ടറിനും നിർബന്ധമായിരുന്നു. അന്പലത്തിനുളളിൽ ഒരു പോസിറ്റീവ് എനർജിയുണ്ടല്ലോ. അഭിനയിക്കുന്പോൾ പോലും അതു നന്നായി റിലേറ്റ് ചെയ്യാനായി. ആ പാട്ടിൽ തന്നെ, ചാക്കോച്ചൻ തട്ടുംപുറത്തു കയറുന്ന സീനുകൾ ചിത്രീകരിച്ചതു കണ്ണൂരിലെ ഒരു ഇല്ലത്തായിരുന്നു. അച്ഛനും ടീച്ചറായ അമ്മയും ഫ്രീടൈമിൽ സെറ്റിൽ വന്നിരുന്നു. മിക്കപ്പോഴും അമ്മൂമ്മയാണ് സെറ്റിൽ എനിക്കൊപ്പം ഉണ്ടായിരുന്നത്. പിന്നെ, ചേട്ടൻ ഫുൾ ടൈം സെറ്റിലുണ്ടല്ലോ. പഠനം തുടരാനാണോ ആഗ്രഹം... ഈ സിനിമയ്ക്കുവേണ്ടി ആദ്യ സെമസ്റ്റർ മൊത്തം ലീവ് എടുക്കേണ്ടിവന്നു. ഇപ്പോൾ സെക്കൻഡ് സെമസ്റ്റർ ക്ലാസിനു പോയിത്തുടങ്ങി. പിജി കോളജിൽ ഒരാഴ്ചയാണ് ആകെക്കൂടി ഞാൻ പോയിട്ടുള്ളത്. എന്നാലും പഠനത്തിനൊപ്പം അഭിനയവും തുടരണമെന്ന രീതിയിലാണ് അവരും സപ്പോർട്ട് ചെയ്യുന്നത്. ഡിഗ്രി കോളജിലെ അധ്യാപകരും വിളിച്ചു സപ്പോർട്ട് നല്‍കുന്നുണ്ട്. എല്ലാം ദൈവാധീനം. പുതിയ ഓഫറുകൾ വന്നിട്ടുണ്ടാകുമല്ലോ.... ഓഫറുകൾ വരുന്നുണ്ട്. ഈ പടം റിലീസ് ചെയ്തു കഴിയട്ടെ എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയാണെന്നു കൂടി നോക്കണമല്ലോ. ഞാൻ ഹരിശ്രീ എഴുതിയിട്ടേയുള്ളൂ. ഈ ഫീൽഡിൽ പിച്ചവച്ചു തുടങ്ങിയിട്ടുപോലുമില്ല. എല്ലാം പഠിക്കാനിരിക്കുകയാണ്. സിനിമ ഒത്തിരി ഇഷ്ടമായി. അഭിനയിച്ചു തുടങ്ങിയപ്പോൾ അതിനോടുള്ള താത്പര്യം കൂടി. ഡാൻസ് ചെയ്യുന്പോഴും പാട്ടു പാടുന്പോഴും എത്രത്തോളം സന്തോഷമാകുന്നുവോ അതിനേക്കാൾ ഒരുപടി മുകളിൽ എനിക്കു സന്തോഷം ഫീൽ ചെയ്തു. നല്ല കഥാപാത്രങ്ങൾ വരികയാണെങ്കിൽ തീർച്ചയായും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|