Star Chat |
Back to home |
|
എന്റെ അമ്മമ്മ, "മോഹിനിയാട്ടത്തിന്റെ അമ്മ’! |
|
|
മലയാളത്തിന്റെ കലാഭൂമികയിൽ മോഹിനിയാട്ടത്തിന്റെ നിലനിൽപ്പിനായി ശബ്ദമുയർത്തിയ വീരനായിക കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെക്കുറിച്ച് ആഴത്തിലും ആധികാരികമായും ഒരു ഡോക്യുമെന്ററി വരികയാണ്... "മോഹിനിയാട്ടത്തിന്റെ അമ്മ’. ദേശീയപുരസ്കാര ജേതാവ് വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി നിർമിച്ചതു കല്യാണിക്കുട്ടിയമ്മയുടെ ചെറുമകളും മോഹിനിയാട്ടം നർത്തകിയുമായ സ്മിത രാജൻ. “എന്റെ മുത്തശ്ശൻ, ലോകമറിയുന്ന കഥകളിനടൻ കലാമണ്ഡലം കൃഷ്ണൻനായരുടെ കലാജീവിതം ഏവർക്കും സുപരിചിതം. പക്ഷേ, എന്റെ അമ്മമ്മ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്തായിരുന്നുവെന്ന് ഇന്നത്തെ തലമുറയ്ക്ക് കാര്യമായി ഒന്നുമറിയില്ല. "കഥകളിയെ ഒരു നിലയ്ക്കു കൊണ്ടുവരാൻ എനിക്കു സാധിച്ചു. എന്നാൽ മോഹിനിയാട്ടത്തിനുവേണ്ടി എനിക്ക് അധികമൊന്നും ചെയ്യാനായില്ല. അതു നിനക്കേ സാധിക്കുകയുള്ളു’ എന്ന വള്ളത്തോളിന്റെ വാക്കുകൾ ഗൗരവത്തോടെയെടുത്ത് മോഹിനിയാട്ടത്തിന്റെ തിരിച്ചുവരവിനുവേണ്ടി സ്വജീവിതം സമർപ്പിക്കുകയായിരുന്നു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. കുട്ടിക്കാലം മുതൽ അതു വളരെ അടുത്തുനിന്നു കണ്ട് അനുഭവിച്ച പേരക്കുട്ടിയാണു ഞാൻ. ആ ബഹുമുഖപ്രതിഭയെ പുതു തലമുറ അറിയണമെന്ന് പലപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു. അമ്മമ്മയെക്കുറിച്ച് സമർപ്പണബുദ്ധിയോടെ സമഗ്രമായി പഠിച്ചറിഞ്ഞ വിനോദ് മങ്കര ഡോക്യുമെന്ററി ചെയ്യാൻ സന്നദ്ധത അറിയിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതു നിർമിക്കാനുള്ള ഭാഗ്യം എന്നിലേക്ക് ഒരു നിയോഗം പോലെ വന്നുചേരുകയായിരുന്നു..” കേരള കലാമണ്ഡലം കലാരത്ന പുരസ്കാരലബ്ധിയുടെ പശ്ചാത്തലത്തിൽ തന്റെ നൃത്തജീവിതത്തെക്കുറിച്ചും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുമൊത്തുള്ള സുവർണനിമിഷങ്ങളെക്കുറിച്ചും മനസു തുറക്കുകയാണ് മോഹിനിയാട്ടം നർത്തകി സ്മിത രാജൻ... മിഴിനാളപ്രഭയിൽ ഇതാ, ഒരു ജീവിതനൃത്തം! കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ജീവിതം കൊച്ചുമകളായ എന്റെ കണ്ണുകളിലൂടെ പറയുകയാണ് സംവിധായകൻ വിനോദ് മങ്കര. മോഹിനിയാട്ടത്തിന്റെ പ്രൗഢോജ്ജ്വലമായ സ്വത്വം തേടി കന്യാകുമാരി മുതൽ അമ്മമ്മ സഞ്ചരിച്ച വഴികളിലൂടെയുള്ള യാത്രയാണത്. ഈ ഡോക്യുമെന്ററിയിൽ കല്യാണിക്കുട്ടിയമ്മയായി വേഷമിടുന്നത് എന്റെ ചെറിയമ്മ കലാവിജയൻ. എന്റെ ജീവിതത്തിൽ എന്റെ അമ്മയുണ്ട്, ചെറിയമ്മയുണ്ട്. അതിനപ്പുറം എന്നെ സ്വാധീനിച്ചത് എന്റെ അമ്മമ്മയാണ്. അമ്മമ്മ പകർന്നുതന്ന മോഹിനിയാട്ടത്തിന്റെ ആത്മദീപം കെടാതെ സൂക്ഷിച്ച് തലമുറകളിലേക്കു കൈമാറാനുള്ള ഭാഗ്യവും നിയോഗവും എനിക്കാണു കൈവന്നത്. അമ്മമ്മയുടെ നൃത്ത സഞ്ചാരങ്ങൾക്കൊപ്പം ഞാനുമുണ്ടായിരുന്നു, പിന്നാലെ. അമ്മമ്മയുടെ പ്രിയപ്പെട്ട കൊച്ചുമകളായിത്തന്നെയാണ് ഞാൻ എപ്പോഴുമുണ്ടായിരുന്നത്, അവസാനകാലം വരെയും. കല്യാണിക്കുട്ടിയമ്മയുടെ ബഹുമുഖ വ്യക്തിത്വം അമ്മമ്മയെ മോഹിനിയാട്ടത്തിന്റെ അമ്മ എന്നു തിരിച്ചറിയുമ്പോൾ തന്നെ മറ്റു പലതുമായി തിരിച്ചറിയേണ്ടതുണ്ട്. മോഹിനിയാട്ട നർത്തകിയും ഗുരുവുമായില്ലായിരുന്നെങ്കിൽ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മലയാളത്തിന്റെ മഹാകവയിത്രിയായേനെ. മലയാളവും സംസ്കൃതവും ഹിന്ദിയും കരതലാമലകമായിരുന്നു അമ്മമ്മയ്ക്ക്. മലയാള ആനുകാലികങ്ങളിലെഴുതിയ എത്രയോ കഥകളും കവിതകളും ലേഖനങ്ങളും മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. 1930 കളിൽ മാതൃഭുമി, മലയാളനാട് തുടങ്ങിയ വാരികകളിൽ ജി. ശങ്കരക്കുറുപ്പ് , വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, കുട്ടിക്കൃഷ്ണമാരാർ, ഉറൂബ്, എസ്.കെ. പൊറ്റെക്കാട് തുടങ്ങിയവർക്കൊപ്പമാണ് കരിങ്ങമണ്ണ കല്യാണിക്കുട്ടി എന്ന പേരിൽ കൃതികൾ പ്രസിദ്ധീകരിച്ചത്. അവരുടെ വനമാല എന്ന കവിതാ സമാഹാരത്തിന് അവതാരികയെഴുതിയത് ഒ.എൻ.വി കുറുപ്പാണെന്നത് ഈ രചയിതാവിന്റെ കവിത്വമേന്മയെ എടുത്തുകാട്ടുന്നു. ഈ എഴുത്തു സപര്യയാണ് പിന്നീട് നൃത്തയിനങ്ങൾക്കു വേണ്ടി പദങ്ങളെഴുതുന്നതിനു സഹായകമായത്. സമൂഹത്തിലെ അനീതികൾക്കെതിരേ എന്നും കലഹിച്ച അവർ കവിതയിലും തന്റെ കലഹം നിറച്ചിരുന്നു. സ്വാതിയുടേയും ഇരയിമ്മൻ തന്പിയുടെയും കുട്ടിക്കുഞ്ഞ് തങ്കച്ചിയുടേയും ശൃംഗാര കവിതകളെ ചർവിത ചർവണമെന്ന് പ്രഖ്യാപിച്ച് പുതിയ പ്രകൃതി കവിതകൾ മോഹിനിയാട്ടത്തിനു വേണ്ടി രചിച്ചു എന്നയിടത്ത് അമ്മമ്മയിലെ മഹാ രചയിതാവിനേയും വിപ്ലവകാരിയേയും ഒരുമിച്ചു കാണാം. മോഹിനിയാട്ടത്തിനു പുറമേ കഥകളി, മണിപ്പൂരി, മൃദംഗം തുടങ്ങിയവയൊക്കെ സ്വായത്തമാക്കിയ കല്യാണിക്കുട്ടിയമ്മ നാടകങ്ങളിലും സിനിമകളിലുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നത് അവരെ ബഹുമുഖപ്രതിഭയാക്കി മാറ്റി. ഈ ആഴത്തിലുള്ള സാഹിത്യ പ്രതിപത്തി തന്നെയാണ് മോഹിനിയാട്ടത്തിന് അടിസ്ഥാന പ്രമാണങ്ങൾ ഉണ്ടാക്കുന്നതിനും അതിനെ ഒരു ക്ലാസിക്കൽ കല എന്ന രീതിയിൽ പ്രതിഷ്ഠ നല്‍കുന്നതിനും സഹായിച്ചത്. ഇന്ത്യൻ നൃത്തരംഗത്തെ അതികായരായ ഭാരതി ശിവജി, കനക്റെലെ എന്നിവർ പഠനത്തിനായി കല്യാണിക്കുട്ടിയമ്മയുടെ സവിധത്തിലെത്തി എന്നതു തന്നെ അവരുടെ മേന്മയെ കാണിക്കുന്നു. ആറു മണിക്കൂറോളമുണ്ടായിരുന്ന മോഹിനിയാട്ട കച്ചേരിയെ രണ്ടു മണിക്കൂറാക്കി കുറുക്കുകയും രണ്ടോ മൂന്നോ രസങ്ങൾ മാത്രമാടിയിരുന്ന മോഹിനിയാട്ടത്തെ നവരസത്തിൽ ആറാടിക്കുകയും ഹസ്തലക്ഷണ ദീപികയുടെ അളവുകോലുകൾ കൊണ്ട് ഈ നൃത്തയിനത്തിന്റെ പഴുതുകളടച്ച് സമ്പൂർണമാക്കുകയും രണ്ടോ മൂന്നോ വിരസയിനങ്ങൾ മാത്രമാടിയിരുന്ന നൃത്ത രീതിയെ അടിമുടി മാറ്റി ഏഴു വിഭാഗങ്ങളാക്കുകയും സപ്തം, ശ്ലോകം തുടങ്ങിയ മനോഹരയിനങ്ങൾ കൊരുക്കുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല. യഥാർത്ഥത്തിൽ മോഹിനിയാട്ടമെന്ന നൃത്തരൂപം അമ്മമ്മയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഈ ബഹുമുഖ വ്യക്തിത്വം വെളിച്ചത്തു കൊണ്ടുവരാനാണ് ഞങ്ങൾ ഡോക്യുമെന്ററിയിലൂടെ ശ്രമിക്കുന്നത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ യഥാർഥത്തിൽ മലയാളിയുടെ ആർദ്രവികാരമാവേണ്ടതായിരുന്നു. അതു കൊണ്ടു തന്നെ ഒരു ഇമോഷണൽ ചിത്രമായിരിക്കും ഇത്. കിട്ടേണ്ടിയിരുന്ന ഉന്നത പുരസ്കാരങ്ങളൊന്നും തന്നെ കിട്ടാതെ പോയ ഒരു സ്ത്രീ ജീനിയസിന് ഉചിതമായ ഒരു ചലച്ചിത്രസ്മാരകം തീർക്കാനുള്ള ശ്രമമാണിവിടെ. ഈ ഡോക്യുമെന്ററി ഡിസംബറിൽ പ്രദർശനത്തിനെത്തും. മോഹിനിയാട്ടം എന്റെ ഭാഷയും ജീവിതവും കുട്ടിക്കാലത്ത് ഞാൻ മിക്കപ്പോഴും അമ്മമ്മയുടെയും മുത്തച്ഛന്റെയും ഒപ്പം തന്നെയായിരുന്നു. എനിക്ക് ഏറ്റവുമടുപ്പം അമ്മമ്മയോടായിരുന്നു. അമ്മമ്മയുടെ നൃത്താവിഷ്കാരങ്ങളിലൂടെ എനിക്കു പരിചിതമായ കഥാപാത്രങ്ങളൊക്കെ മനസിൽ നിറഞ്ഞാടിയ കുട്ടിക്കാലം. എന്റെ പദചലനങ്ങളിൽ എപ്പോഴെങ്കിലും വിദൂര നൃത്തച്ഛായ തോന്നിയിട്ടാവണം അമ്മമ്മ എന്നെയും പരിപാടികളിൽ കൂടെക്കൂട്ടി. ചെറിയമ്മ കലാവിജയൻ നൃത്ത പഠനത്തിന്റെ ബാലപാഠങ്ങൾ പകർന്നുതുടങ്ങി. പിന്നീട് അമ്മമ്മയും അമ്മ ശ്രീദേവി രാജനും എന്റെ ഗുരുക്കന്മാരായി. അമ്മമ്മയുടെ കേരളകലാലയം സ്കൂളിന്റെ ഭാഗമായി ഞാനും ക്ഷേത്രോത്സവ പരിപാടികളിലൂടെ നിരന്തരം അരങ്ങിലെത്തി. സ്കൂൾപഠനകാലത്ത് അമ്മമ്മ എന്നെ സ്കോളർഷിപ്പിനു കൊണ്ടുപോയി. അതു കിട്ടിയതോടെ ഹൈസ്കൂളിൽ പഠിക്കുന്പോൾത്തന്നെ ഞാൻ നൃത്തം കൊണ്ടു ജീവിച്ചു തുടങ്ങി. മോഹിനിയാട്ടം എന്റെ ഭാഷയും ജീവിതവുമായി. നടനലഹരിയിൽ ആ യാത്രകൾ അമ്മമ്മ എഴുതി ചിട്ടപ്പെടുത്തിയ ഇനങ്ങളിലെ മുഴുവൻ വർണവും എന്നെ പഠിപ്പിച്ചിരുന്നു. ഒടുവിൽ കളിച്ചുകാണിക്കാൻ ആവശ്യപ്പെടും എന്നതിനാൽ അതീവശ്രദ്ധയോടെയാണ് അഭ്യസനം. ക്രമേണ എന്നെക്കൊണ്ടു നൃത്ത ക്ലാസുകൾ എടുപ്പിച്ചുതുടങ്ങി. അമ്മമ്മ എഴുതിയ രാമസപ്തവും ശിവസപ്തവുമൊക്കെ എന്നെയും അനിയത്തിയെയുമൊക്കെ ഉൾപ്പെടുത്തി അമ്മമ്മയും അമ്മയും ചെറിയമ്മയും കോറിയോഗ്രഫി ചെയ്തിരുന്നു. റിസേർച്ച് വർക്കുകൾക്കും മോഹനിയാട്ടത്തിന്റെ കച്ചേരി സന്പ്രദായം അവതരിപ്പിക്കാനും മറ്റും അമ്മമ്മ ഇന്ത്യയിലുടനീളം നടത്തിയ എല്ലാ യാത്രകളിലും എന്നെയും ഒപ്പം കൂട്ടി. വലിയ ഭാഗ്യം തന്നെയായിരുന്നു അത്. അവിടങ്ങളിലെ ക്ലാസുകളിലും അമ്മമ്മയുടെ കൂടെ നില്‍ക്കാനായി. ഗുരുകുല സന്പ്രദായത്തിലുള്ള വിദ്യാഭ്യാസം എന്നതുപോലെ. ആ അറിവുകളൊക്കെയും അമ്മമ്മയിലൂടെ എനിക്കു കിട്ടിയ ജീവിതവും ഭാഷയുമായിരുന്നു. "എന്തൊരു മോഹന ചന്ദ്രിക ഭൂവിതിൽ...’ അമ്മമ്മ വേദികളിൽ പെർഫോം ചെയ്യുന്പോൾ അമ്മമ്മയുടെ തന്നെ പദങ്ങൾ അമ്മയാണു സാധാരണ പാടാറുള്ളത്. ഒരിക്കൽ ചെന്നൈ കൃഷ്ണഗാനസഭയിൽ ഒരു പ്രസന്റേഷനു പോയപ്പോൾ അവിചാരിതമായി അമ്മയുടെ ശബ്ദത്തിനു തകരാറു വന്നു. അതോടെ പാട്ടുപാടാനുള്ള നിയോഗം എനിക്കായി. അങ്ങനെ അമ്മമ്മയ്ക്കു വേണ്ടി ഞാൻ പാടി... "എന്തൊരു മോഹന ചന്ദ്രിക ഭൂവിതിൽ, എന്തൊരു ബന്ധുര ഭാവമഹോ..’ എന്റെ അറിവില്ലായ്മ ക്ഷമിക്കണം, ഇങ്ങനെ ഒരു സിറ്റ്വേഷൻ വന്നതുകൊണ്ടാണ് പാടേണ്ടി വന്നത് ഗുരുക്കന്മാരുടെ ആ സഭയിൽ ഞാൻ പറഞ്ഞു. സദസിന്റെ മധ്യത്തിലിരുന്ന ധനഞ്ജയൻ സാർ ഉഗ്രൻ എന്നു കൈമുദ്ര കാട്ടി അനുഗ്രഹിച്ചു. അന്ന് വി.എ.കെ രംഗറാവു അമ്മമ്മയുടെ കാലിൽ സാഷ്ടാംഗം നമസ്കരിച്ചു. അതൊരനുഭവമായിരുന്നു. ഒരിക്കലും എനിക്കതു മറക്കാനാവില്ല. അന്ന് അമ്മമ്മയ്ക്കു വേണ്ടി പാടിയ ആ പദങ്ങളിൽ ഞാൻ ഈ ഡോക്യുമെന്ററിയിൽ പെർഫോം ചെയ്തിട്ടുണ്ട്. "കമലദളം’ വിളിച്ചു, മനസു പറഞ്ഞത് മോഹനനടനം അക്കാലത്ത് ഒരു ദിവസം "കമലദളം’ എന്ന സിനിമയിൽ അഭിനയിക്കാൻ ധനഞ്ജയൻ സാറും ഡയറക്ടറും ഉൾപ്പെടെയുള്ളവർ വന്ന് എന്നെ ക്ഷണിച്ചു. ക്ഷമിക്കണം, നൃത്തമാണ് എനിക്കു പ്രധാനമെന്നു ഞാൻ പറഞ്ഞു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടു തോന്നിയിട്ടുമില്ല. അന്നു ഞാൻ സിനിമയിലേക്കു പോയിരുന്നുവെങ്കിൽ നൃത്തജീവിതത്തിൽ നിന്നു വഴിമാറിപ്പോയേനെ. ഡോക്ടറാവണമെന്ന് ഒരിക്കൽ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, ആ വഴിയേ പോയാൽ എന്റെ നൃത്തം അവിടെ അവസാനിക്കുമായിരുന്നു. മോഹിനിയാട്ടത്തിൽ തന്നെയാവണം ശ്രദ്ധയെന്ന് അന്നേ ഞാനുറപ്പിച്ചിരുന്നു. ധീരതയുടെ പെണ്‍ചുവടുകൾ അമ്മമ്മയുടെ ധൈര്യം... അതു കണ്ടാണ് ഞാൻ വളർന്നത്. ജീവിതത്തിൽ പല വെല്ലുവിളികളും കടന്നുവരുന്പോഴൊക്കെ അമ്മമ്മ നേരിട്ടതിന്റെ പത്തിലൊരംശം പോലും ഉണ്ടാവില്ലല്ലോ ഇത് എന്ന ചിന്തയാണ് എനിക്ക് ധൈര്യം പകരുന്നത്. സെൽഫോണും ഓട്ടോറിക്ഷയുമൊന്നുമില്ലാത്ത ഒരു കാലത്ത് മോഹിനിയാട്ടത്തിന്റെ വീണ്ടെടുപ്പിനായി ഒരു സ്ത്രീ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെടുക എന്നതു തന്നെ വലിയ ധീരതയല്ലേ. എത്രയോ ദിവസങ്ങളാണ് അമ്മമ്മ ഗവേഷണങ്ങൾക്കായി വീടുവിട്ടു സഞ്ചരിച്ചിട്ടുള്ളത്. മോഹിനിയാട്ടത്തിന്റെ ആത്മസത്തയിലേക്കു കടന്നുചെല്ലുന്ന ധിഷണാപരമായ ആവിഷ്കാരങ്ങളാണ് അമ്മമ്മ ചെയ്തിരുന്നത്. ഒഡീസിക്കു കേളുശരണ് മഹാപത്ര ഒരു രൂപഘടനയൊരുക്കിയതുപോലെ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മോഹിനിയാട്ടത്തിന് ഒരു ചട്ടക്കൂടും വ്യാകരണവും ചമച്ചു. അമ്മമ്മ സ്വരൂപിച്ച അറിവുകൾക്കു നേരേ കലാമണ്ഡലത്തിലെ അക്കാലത്തെ ചില ഉദ്യോഗസ്ഥർ കണ്ണടച്ചതുകൊണ്ടാവണം മോഹിനിയാട്ടം അത് അർഹിക്കുന്ന തലത്തിലേക്ക് എത്താതെപോയത്. ചോക്കൂർ വട്ടെഴുത്തിലെ ദേവദാസീരഹസ്യം ദേവദാസി സന്പ്രദായമല്ല മോഹിനിയാട്ടമെന്നും മോഹിനിയുടെ നൃത്തമാണു മോഹിനിയാട്ടം എന്നുമുള്ള വാദം അന്നും ഉണ്ടായി. കേരളത്തിൽ ദേവദാസി സന്പ്രദായം ഉണ്ടായിരുന്നുവെന്നും അതിൽ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണു മോഹിനിയാട്ടമെന്നും തെളിയിക്കുന്ന പല ഗവേഷണങ്ങളും അമ്മമ്മ നടത്തിയിട്ടുണ്ട്. ചോക്കൂർ ശ്രീരാമ ക്ഷേത്രത്തിൽ ദേവദാസികൾ ഉണ്ടായിരുന്നതായും അവിടെ അതു സൂചിപ്പിക്കുന്ന ഒരു വട്ടെഴുത്തു ലിഖിതമുള്ളതായും അമ്മമ്മ അറിഞ്ഞിരുന്നു. പക്ഷേ, ചോക്കൂർ ക്ഷേത്രം എവിടെയെന്നു കണ്ടെത്താൻ അമ്മമ്മയ്ക്കു കഴിഞ്ഞില്ല. 30 വർഷം മുന്‍പ് വിനോദ് മങ്കര ഇതിനേക്കുറിച്ച് കേട്ടറിഞ്ഞ് ആ ക്ഷേത്രത്തിൽ പോയി വട്ടെഴുത്തു ലിഖിതമുള്ള കല്ല് കണ്ടെത്തി. ദേവദാസികളെക്കുറിച്ചും ദേവദാസികൾക്ക് അന്നത്തെ സാമൂഹികജീവിതത്തിൽ നല്‍കിയിരുന്ന പദവിയെക്കുറിച്ചുമൊക്കെ അതിൽ പരാമർശമുണ്ട്. അന്ന് അമ്മമ്മയ്ക്ക് എത്തിച്ചേരാൻ സാധിക്കാതെ പോയ ആ ക്ഷേത്രത്തിൽ ഇന്ന് ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് എത്തിച്ചേരാനുള്ള മഹാഭാഗ്യം കൊച്ചുമകളായ എനിക്കുണ്ടായി. അംഗീകാരങ്ങൾ അകലെ അമ്മമ്മയ്ക്ക് കിട്ടേണ്ട അംഗീകാരങ്ങൾ കിട്ടിയിട്ടില്ല എന്നതാണു വാസ്തവം. അവസാനം കിട്ടിയതു കാളിദാസ പുരസ്കാരം. പത്മ അവാർഡുകൾ കൊടുത്തിട്ടില്ല. ഭാരതി ശിവജിയും കനക് റെലെയുമൊക്കെ വരുന്നതിനു മുന്‍പേ മോഹിനിയാട്ടമെന്ന പേരു കേരളത്തിൽ കൊണ്ടുവന്നത് അമ്മമ്മയാണ്. അല്ലെങ്കിൽ എന്നേ മരിച്ചുപോകുമായിരുന്ന ഒരു കലാരൂപമാണത്. പുരുഷകേന്ദ്രീകൃത ലോകത്തിനു മുന്നിൽ തലയുയർത്തിപ്പിടിച്ച് മോഹിനിയാട്ടത്തിനു വേണ്ടി സംസാരിക്കാനും അതിനായി മുന്നിട്ടിറങ്ങാനും ധൈര്യം കാട്ടിയ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയ്ക്കായിരുന്നു മോഹിനിയാട്ടത്തിന് ഭാരതം ആദ്യം പദ്മശ്രീ കൊടുക്കേണ്ടിയിരുന്നത്. നൃത്തസമന്വിതം ജീവിതം നമ്മുടെ സംസ്കാരത്തോടും മോഹിനിയാട്ടത്തോടുമൊക്കെ പ്രതിപത്തിയുള്ള വ്യക്തിയാണ് എന്റെ ഭർത്താവ് ജ്യോതിസ് ബാലസുബ്രഹ്മണ്യൻ. അദ്ദേഹം യുഎസിൽ ഫിനാൻസിൽ ഒരു മൾട്ടിനാഷണൽ ബാങ്കിൽ വൈസ് പ്രസിഡന്റായി വർക്ക് ചെയ്യുന്നു. കൂട്ടികളെ അവിടെ ഹോംസ്കൂൾ ചെയ്തു പഠിപ്പിച്ചതിനാൽ വർഷത്തിൽ മൂന്നുമാസം എനിക്കു നൃത്തവുമായി നാട്ടിലെത്താനായി. മൂത്ത മകൻ എൻജി. കഴിഞ്ഞ് ജോലിചെയ്യുന്നു. രണ്ടാമത്തെയാൾ പ്രീ മെഡ് കോഴ്സ് ചെയ്യുന്നു. രണ്ടുപേരും അവരവരുടെ കാലുകളിലായതോടെ എനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യമായി. "നൃത്യക്ഷേത്ര’യിലെ പകലിരവുകൾ ലാസ്യമോഹനമായി. മോഹിനിയാട്ടം ഒരു മാധ്യമം തന്നെയാണ്. മലയാളത്തിന്റെ ഹൃദയമുള്ള ശക്തമായ മാധ്യമം. ഈ ഭാഷയിലൂടെ പറയാവുന്നതെല്ലാം പറയണം. അതിനു തന്നെയാണ് എന്റെ നൃത്ത സഞ്ചാരങ്ങൾ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|