ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സംഘടിപ്പിച്ച ഒന്നാമത് പഞ്ചഗുസ്തി മത്സരം "മാഗ്' ആസ്ഥാനമായ സ്റ്റാഫോർഡ് കേരള ഹൗസിൽ അരങ്ങേറി. 45 ഓളം വരുന്ന കായികതാരങ്ങൾ നേർക്കുനേർ മാറ്റുരച്ചു.
വീറും വാശിയും ഏറിയ മത്സരം ആസ്വദിക്കാൻ ഹ്യൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ഒന്പതിന് രജിസ്ട്രേഷൻ ആരംഭിച്ചു.
9.30ന് പ്രസിഡന്റ് ജോസ് കെ. ജോണിന്റെ അധ്യക്ഷതയിൽ കൗണ്ടി ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറ മത്സരം ഔപചാരികമായ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ മത്സരമായിരുന്നു ആദ്യമായി അരങ്ങേറിയത്. രഞ്ജു സതീഷ് ഒന്നാം സ്ഥാനവും ഡീന രാജേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ റയാൻ വിൽസണേ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡെയിൻ ജോസഫ് ഒന്നാം സ്ഥാനം നേടി. 175 പൗണ്ടിന് മുകളിൽ ഭാരമുള്ളവരുടെ അവസാന മത്സരം പൊടി പാറി. പ്രദീപും ജിമ്മിയും ഏറ്റുമുട്ടിയപ്പോൾ കാണികൾ അക്ഷരാർത്ഥത്തിൽ ആർത്തിരമ്പി.
ജിമ്മിയെ ഒരു ഉജ്വല മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളി പ്രദീപ് കെ. ഡേവിസ് ഒന്നാം സ്ഥാനം സ്വന്തം പേരിൽ കുറിച്ചു. മത്സരങ്ങൾ നാലുവരെ നീണ്ടുനിന്നു.



ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പട്ടത്തിനായി പ്രദീപും ജിമ്മിയും അനൂപും റോഷനും ഏറ്റുമുട്ടി. മത്സരാവേശത്തിൽ കേരള ഹൗസ് പ്രകമ്പനം കൊണ്ടു. നീണ്ട മത്സരങ്ങൾക്കൊടുവിൽ പ്രദീപ് കെ. ഡേവിസ് ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കപ്പുയർത്തി.
തന്നെ ചലഞ്ച് ചെയ്ത് മുന്നോട്ട് വന്ന എമിൽ സ്റ്റീഫനെയും ചാമ്പ്യൻ പ്രദീപ് പരാജയപ്പെടുത്തി. തുടർന്ന് നടന്ന ചടങ്ങിൽ വിജയികൾ പ്രസിഡന്റ് ജോസ് കെ. ജോൺ, ട്രഷറര് സുജിത്ത് ചാക്കോ, വൈസ് പ്രസിഡന്റ് മാത്യുസ് ചാണ്ടപ്പിള്ള, സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ്, പിആർഒ ജോൺ ഡബ്ല്യു വർഗീസ് പ്രോഗ്രാം കോഓർഡിനേറ്റർ രേഷ്മ വിനോദ് തുടങ്ങിയവരിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.
ടിജു ചാക്കോയും ടോണിയും പരാതികൾ കൂടാതെ കളികൾ നിയന്ത്രിച്ചു. ബോർഡ് ഓഫ് ഡയറക്ടറേറ്റ് അംഗങ്ങളായ ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, ജോസഫ് കൂനാതൻ, പ്രഭിത്മോൻ വെള്ളിയാൻ, ബിജോയ് തോമസ്, അലക്സ് മാത്യു, റീനു വർഗീസ്, വിഗ്നേഷ് ശിവൻ തുടങ്ങി മത്സരത്തിന്റെ വിജയത്തിനായി 15 അംഗ കമ്മിറ്റി പ്രവർത്തിച്ചു.
ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ജിമ്മി കുന്നശേരി, അനിൽ ആറന്മുള, ജോജി ജോസഫ്, എസ്. കെ. ചെറിയാൻ എന്നിവരും സന്നിഹിതരായിരുന്നു. സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ് (മിക്കി) മത്സരത്തിന്റെ മുഖ്യ സംഘാടകനായി പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ സംഘടനാപാടവവും തീപാറും കമന്ററിയും എടുത്തുപറയേണ്ട മികവാണ്. സുജിത് ചാക്കോ നന്ദി രേഖപ്പെടുത്തി. ക്രിക്കറ്റ്, സോക്കർ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ തുടങ്ങീ പത്തോളം കായിക മത്സരങ്ങൾ ഈ വർഷം സംഘടിപ്പിക്കുമെന്ന് സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയിയും സെക്രട്ടറി രാജേഷ് വർഗീസും അറിയിച്ചു.
അപ്ന ബസാർ, ആർവിഎസ് ഇൻഷുറൻസ്, മാത്യൂസ് ചാണ്ടപിള്ള ടിഡബ്ല്യുഎഫ്ജി, അമൽ അലക്സാണ്ടർ പ്രോംപ്റ്റ് റിയാലിറ്റി എന്നിവർ പ്രായോജകർ ആയിരുന്നു. ദക്ഷിൺ, ആഷാ, ബീറ്റ്സ് എഫ്എം റേഡിയോ എന്നിവ തത്സമയം മത്സരം കാണിച്ചു.
ചാനൽ 24 എന്ന വാർത്താ ചാനലിനോടും സംഘാടകർ നന്ദി രേഖപ്പെടുത്തി. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഫേസ്ബുക്ക്, യൂട്യൂബ് മാധ്യമങ്ങളിലൂടെയും ആയിരങ്ങൾ തത്സമയം മത്സരം വീക്ഷിച്ചു.
|