Star Chat |
Back to home |
|
വിശ്വാസപൂർവം പി.ടി. കുഞ്ഞുമുഹമ്മദ് |
|
|
സ്വന്തം സിനിമാ സങ്കല്പങ്ങളുടെ മണ്ണിൽ നിന്നുകൊണ്ടുതന്നെ കാലത്തിനനുസരിച്ചു മാറാൻ ശ്രമിക്കുന്ന ചലച്ചിത്രകാരനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. മഗ് രിബ്, ഗർഷോം, പരദേശി, വീരപുത്രൻ എന്നീ സിനിമകൾക്കുശേഷം പി.ടി സംവിധാനം ചെയ്ത ‘വിശ്വാസപൂർവം മൻസൂർ’ തിയറ്ററുകളിലേക്ക്. ജയകൃഷ്ണൻ കാവിലിന്റെ കഥയ്ക്കു പി.ടി തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. റോഷൻ മാത്യു(ആനന്ദം ഫെയിം), പ്രയാഗ മാർട്ടിൻ, സെറീന വഹാബ്, ആശ ശരത് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘വിശ്വാസപൂർവം മൻസൂറി’നെക്കുറിച്ചു പി.ടി. കുഞ്ഞുമുഹമ്മദ് സംസാരിക്കുന്നു... വിശ്വാസപൂർവം മൻസൂർ പറയുന്നത്...? ജയകൃഷ്ണൻ കാവിൽ എന്ന എന്റെ അസോസിയേറ്റാണ് ഈ സബ്ജക്ട് എന്നോടു പറഞ്ഞത്. ഞാനതു തിരക്കഥയാക്കി. നമ്മുടെ വർത്തമാന കാലഘട്ടത്തിലെ എല്ലാ വിഭാഗങ്ങളും എങ്ങനെയാണ് ഒരു വിഷയത്തെ വർഗീയവത്കരിക്കുന്നത്, എങ്ങനെയാണ് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന സമൂഹത്തിലേക്ക് കലാപങ്ങളും ദുരിതങ്ങളുമൊക്കെ കടന്നുവരുന്നത് എന്നുള്ളതിന്റെ ഒരു പരിശോധനകൂടിയാണ് ഈ സിനിമ. ഇതിൽ വില്ലനില്ല. ഇതിൽ ആരെയും നമ്മൾ കുറ്റപ്പെടുത്തുന്നില്ല. പൊതുവെ നമ്മുടെ സമൂഹത്തിൽ എല്ലാവരും അതിന് ഉത്തരവാദികളാകുന്ന ഒരു രീതിയിലാണ് ഇതിനെ കാണുന്നത്. ഇവിടെ വർഗീയവത്കരണവും മറ്റും നടക്കുന്നതിൽ എല്ലാ മതത്തിൽപെട്ടവരും അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്നു. അതിൽ പാവപ്പെട്ട, വളരെ നിഷ്കളങ്കരായ മനുഷ്യർ പെട്ടുപോകുന്നു. വളരെ സെക്കുലറായി ജീവിച്ച ആളുകൾ ഇത്തരത്തിലുള്ള കലാപങ്ങൾ കൊണ്ടും നുണപ്രചാരണങ്ങൾ കൊണ്ടും പല അപകടങ്ങളിലും ഇരയാകുന്നുണ്ട് എന്നു പറയുന്ന സിനിമ. എല്ലാവർക്കും പാഠം ഉൾക്കൊള്ളാനുള്ള മനോഭാവം ഉണ്ടാകണം, എല്ലാവരിൽ നിന്നും കാര്യങ്ങൾ പഠിക്കണം എന്നൊക്കെ പറയുന്ന സിനിമ. ഈ സിനിമ ഒരാളുടെയും പക്ഷത്തു നിൽക്കുന്നില്ല; മതേതരത്വത്തിന്റെ ഭാഗത്തു മാത്രം നിൽക്കുന്നതാണ്. നമ്മുടെ സമകാലിക രാഷ്ട്രീയത്തിന്റെ ഒരുപാട് അംശങ്ങൾ സിനിമയിൽ അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ട്. വിശ്വാസപൂർവം മൻസൂറിന്റെ കഥാപശ്ചാത്തലം...? തലശേരിയിൽ മൻസൂറും സുഹൃത്തുക്കളും വളരെ സെക്കുലറായി ജീവിക്കുന്ന ഒരു സമൂഹമുണ്ട്. ലെഫ്റ്റായിട്ടുള്ള പിള്ളേർ. ഒരമ്മയും മകളും(സൈറാ ബാനുവും മുംതാസും) മുംബൈയിൽ നിന്നു കലാപത്തിനുശേഷം അവരുടെ ആളുകൾ മരണപ്പെട്ട ശേഷം തലശേരിയിലേക്കു വരികയാണ്. ആ വരവിനെക്കുറിച്ചുള്ള ഉൗഹാപോഹങ്ങൾ, പ്രചാരണങ്ങൾ, പ്രശ്നങ്ങൾ- അതൊക്കെയാണു സിനിമ പറയുന്നത്. മൻസൂറിന്റെയും അമ്മയുടേയും വീട്ടിലേക്ക് എത്തുന്ന അവരെക്കുറിച്ച് ഓരോരോ കഥകളുണ്ടാകുന്നു. ഒടുവിൽ ആ അമ്മ സുഖമില്ലാതെയായി മരിക്കുന്നു. ആ പെണ്‍കുട്ടി ഒറ്റയ്ക്കാകുന്നു. മൻസൂർ അവളെ കല്യാണം കഴിക്കാനൊരുങ്ങുന്നു. അത്തരം കഥകളാണു സിനിമ പറയുന്നത്. സാധാരണ പ്രണയവും ചിത്രം പറയുന്നുണ്ട്. ഇതു നല്ലതുപോലെ പ്രണയമുള്ള സിനിമയാണ്. കഥാപാത്രങ്ങളും അഭിനേതാക്കളും...? മൻസൂറായി റോഷൻ മാത്യുവും മുംതാസായി പ്രയാഗ മാർട്ടിനും വേഷമിട്ടിരിക്കുന്നു. സിനിമയെടുക്കാൻ വേണ്ടി നടക്കുന്ന ഒരു പയ്യനാണു മൻസൂർ.സഖാവ് ജയരാജായി സന്തോഷ് കീഴാറ്റൂർ. ആശ ശരത്താണ് മൻസൂറിന്റെ അമ്മവേഷം ചെയ്തിരിക്കുന്നത്. ഫാത്തിബി എന്നാണു കഥാപാത്രത്തിന്റെ പേര്. മുംതാസിന്റെ അമ്മയായി സെറീനാ വഹാബും. കഥാപാത്രത്തിന്റെ പേര് സൈറാ ബാനു. സഖാവ് ജയരാജന്റെ അമ്മയായാലും മൻസൂറിന്റെ അമ്മയായാലും മുംതാസിന്റെ അമ്മയായാലും... ഇതിലെ അമ്മമാരൊക്കെ വളരെ വിശാലമായ മനസുള്ള ആളുകളാണ്. റോഷൻ മാത്യുവിന്റെ ആനന്ദം എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. അയാൾ എന്റെ മുന്നിൽ വന്നപ്പോൾ എനിക്ക് ഏറെ ഇഷ്ടമായി. അയാളുടെ ഫീച്ചറും ബയോഡേറ്റയുമൊക്കെ അറിഞ്ഞപ്പോൾ എനിക്കിഷ്ടമായി. റോഷൻ വണ്ടർഫുൾ ആക്ടറാണെന്ന് ഈ സിനിമ തെളിയിച്ചു. അയാളുടെ ഓരോ ചലനവും കണ്ട ഓരോ ആളും ഓരോ ടെക്നീഷനും റോഷൻ മാത്യു ഒരു സൂപ്പർതാരം ആകും എന്നു പറയുന്നതിൽ യാതൊരു സംശയവുമില്ല. റോഷനും പ്രയാഗയും ഗംഭീര ആക്ടേഴ്സാണ്. നടിമാരുടെയിടയിൽ ഇപ്പോൾ ഏറ്റവും പോപ്പുലർ ആയ നടി പ്രയാഗ മാർട്ടിനാണെന്ന് എനിക്കു തോന്നുന്നു. അവർക്ക് അസാമാന്യ ഫാൻസാണ്. അതുപോലെ തന്നെയാണ് ആശ ശരത്തിന്റെ കഥാപാത്രവും. അവരുടെ ഏറ്റവും നല്ല കാരക്ടറുകളിൽ ഒന്നായിരിക്കും ഇതിലെ ഫാത്തിബി. സെറീന മുന്‍പുതന്നെ നല്ല പെർഫോമൻസ് ചെയ്തിട്ടുള്ള ആളല്ലേ. രൺജിപണിക്കർ വളരെ വ്യത്യസ്തമായ ഒരു കാരക്ടറാണ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസുകാരനാണ്. കലന്തൻ ഹാജി എന്ന കഥാപാത്രത്തെയാണ് രൺജിപണിക്കർ അവതരിപ്പിക്കുന്നത്. പൗരപ്രമാണിയാണ്. ഭൂമികച്ചവടവുമുണ്ട്. നന്മയുള്ള ആൾ തന്നെയാണ്. സാധാരണ നാട്ടിലുള്ള ചില ആളുകളുടെ കുരുട്ടുവിദ്യകളും മറ്റുമുണ്ടെങ്കിലും അടിസ്ഥാനപരമായി നല്ല ഹൃദയത്തിന്റെ ഉടമയാണ്. വളരെ സാത്വികനായ ഒരു കമ്യൂണിസ്റ്റ് നേതാവായിട്ടാണ് വി.കെ.ശ്രീരാമൻ ഇതിൽ വേഷമിട്ടിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള കഥയാണു പറയുന്നത്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആനന്ദ് എന്ന പയ്യനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഏതെങ്കിലും സംഭവങ്ങളെ മുൻനിർത്തി ചരിത്രത്തെ വീണ്ടും വായിക്കാനുള്ള ശ്രമമുണ്ടോ ഈ സിനിമയിൽ...? ചരിത്രമല്ല. ഈ അടുത്ത കാലത്ത്, അഞ്ചെട്ടു കൊല്ലത്തിനുള്ളിൽ നടന്ന, ഇപ്പോഴും നടക്കുന്ന നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തന്നെയാണ് ഇതിൽ. ഒരു കലാപവും ഒരാൾക്കും നല്ലതല്ല എന്നാണു വിശ്വാസപൂർവം മൻസൂറിൽ പറയുന്നത്. കലാപങ്ങളിൽ പെടുന്നതു നിഷ്കളങ്കരാണെന്ന കാര്യത്തിൽ നമുക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിലൊക്കെ ഇരയാകുന്നതു പാവങ്ങളാണല്ലോ. അതു കാണിക്കാൻ പറ്റുന്ന സിനിമയാണിത്. എന്തുകൊണ്ടു കലാപങ്ങൾ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചു സിനിമയിൽ കാണിച്ചിട്ടില്ല. അതിന്റെ ദുരിതങ്ങളും പരിണിതഫലങ്ങളുമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. നമ്മളെ ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ്. ഹിന്ദുക്കളും മുസൽമാൻമാരും ഒരുമിച്ചു വളരെ സന്തോഷത്തിൽ കഴിയുന്ന ഒരു സമൂഹമാണ് നിലനിൽക്കുന്നത്; അതു മുംബൈയിലാണെങ്കിലും ഇവിടെയാണെങ്കിലും. അവിടേക്കാണ് കലാപങ്ങളും പ്രശ്നങ്ങളുമൊക്കെ വരുന്നത്. കലാപങ്ങളുണ്ടാകുന്നത് അവിചാരിതവും ചെറിയ ചെറിയ കാരണങ്ങളിൽ നിന്നുമാണ്. ചെറിയ കാര്യങ്ങളിൽ നിന്ന് ആരംഭിച്ച് വലിയ കലാപവും ദുരിതങ്ങളുമായി മാറുന്ന കാഴ്ച നമ്മൾ കാണുന്നു. അങ്ങനെ ഒളിഞ്ഞും വന്യമായുമൊക്കെത്തന്നെ ഈ നാട്ടിലെ അവസ്ഥകളെ തുറന്നുകാണിക്കുകയാണ് ഈ സിനിമയിലൂടെ. സെക്കുലറിസം എന്നുള്ളതിന്റെ ഏറ്റവും നല്ല ജീവിതം ഈ സിനിമയിലുണ്ട്. എല്ലാ മനുഷ്യരും അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കുന്നവരും സഹായിക്കുന്നവരുമാകുന്നുണ്ട്. അതിൽ ജാതിയും മതവുമൊന്നുമില്ല. ഈ സിനിമയിലെ അമ്മയെയും മകളെയും മുംബൈയിലെ കലാപത്തിൽ നിന്നു രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നത് ഒരു ഹിന്ദുവാണ്. വിശ്വാസപൂർവം മൻസൂർ എന്ന ടൈറ്റിലിന്റെ പ്രസക്തി..?. മൻസൂർ എഴുതിയിരിക്കുന്ന ഒരു കത്തിന്റെ അവസാന വാചകമാണ് വിശ്വാസപൂർവം മൻസൂർ. അതിനു മറ്റു മാനങ്ങളുമുണ്ടാവും. ആർട്ട്, കൊമേഴ്സ്യൽ എന്നിങ്ങനെയുള്ള വേർതിരിവുകൾക്കിടയിൽ സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്...? ഞാൻ ആർട്ട് സിനിമയുടെ ആളല്ല. ആളുകൾ കാണുന്ന പടം എടുക്കണമെന്ന് ആദ്യംമുതൽ തന്നെ ആഗ്രഹിക്കുകയും അതുപോലെ ചെയ്യുന്ന ഒരാളുമാണ്. എന്റെ പടങ്ങൾ കണ്ടാൽ ഒന്നും ആർട്ട് പടമാണെന്ന് ഒരാൾക്കും തോന്നില്ല. എന്റെ എല്ലാ സിനിമകളിലൂടെയും അതു കൃത്യമായി ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ എന്റെ മണ്ണിന്റെ ഭാഷ സംസാരിക്കുന്ന സിനിമകളേ എടുത്തിട്ടുള്ളൂ. ഒരു ഫ്രെയിം പോലും ഒരാളിൽ നിന്നു കോപ്പിയടിച്ചിട്ടില്ല. എന്നെ ഒരു ഫിലിം മേക്കറും സ്വാധീനിച്ചിട്ടുമില്ല. മറ്റൊരാളിന്റെ പോലെ ഒരു സിനിമ ചെയ്യണമെന്ന് എനിക്കു തോന്നിയിട്ടുമില്ല. എന്റെ സിനിമ കണ്ടാൽ ഞാൻ ഒരാളെയും പിന്തുടരുന്ന ആളാണെന്ന് ആരും പറയുകയില്ല. എന്റെ എല്ലാ സിനിമകളും അങ്ങനെതന്നെയാണ്. ഒന്നിന്റെയും പിന്നാലെ ഞാൻ പോയിട്ടില്ല എന്റെ വഴികൾ തേടാൻ. ഈ സിനിമ നിങ്ങൾക്കതു കുറേക്കൂടി വ്യക്തമാക്കും. താങ്കൾ സിനിമയിൽ പാട്ടുകൾ ഉപയോഗിക്കുന്നത് എങ്ങനെയാണ്...? ഈ പാട്ടുകളില്ലെങ്കിൽ സിനിമ പൂർത്തിയാവില്ല. മൂന്നുപേരാണ് പാട്ടുകൾ എഴുതിയത്. പ്രേംദാസ് ഗുരുവായൂർ, റഫീക് അഹമ്മദ്, പ്രഭാവർമ. യേശുദാസ് പാടിയ പോയ്മറഞ്ഞകാലം വന്നുചേരുമോ എന്ന പാട്ടെഴുതിയത് പ്രേംദാസ് എന്ന തോട്ടക്കാരനാണ്. മധുശ്രീ, യാസിൻ നിസാർ എന്നിവർ പാടിയ "അറിയായ്കയാലല്ല സ്നേഹമേ നിൻ നിലാക്കുളിരിൽ നിന്നു ഞാൻ മാറിനിന്നു...' എന്ന പാട്ട് എഴുതിയതു പ്രഭാവർമ. ചിത്ര പാടിയ "നിലാവിന്റെ നഗരമേ' എന്ന പാട്ടെഴുതിയതു റഫീക് അഹമ്മദ്. ഫ്രാങ്കോ, യാസിൻ നിസാർ, അനിത ഷെയ്ക് എന്നിവർ പാടിയ "ഇടനെഞ്ചിൽ ഇടയ്ക്കകൾ തകിലടി..' എന്ന കല്യാണപ്പാട്ടെഴുതിയതു റഫീക് അഹമ്മദ്. പാട്ടുകളിലൂടെയാണ് പലതും ഉരുത്തിരിഞ്ഞുവരുന്നത്. പ്രേംദാസിന്റെ പാട്ടിലൂടെയാണു കാലം മൂന്നു വർഷം കടന്നുപോകുന്നതു കാണിക്കുന്നത്. എല്ലാം സിറ്റ്വേഷൻ സോംഗ്സാണ്. രമേഷ് നാരായണനാണല്ലോ താങ്കളുടെ സിനിമകളിൽ പാട്ടുകളുടെ ശില്പി..? എന്റെ സിനിമകളിലെ എല്ലാ പാട്ടുകളും രമേഷ് നാരായണനാണു ചെയ്തത്. ഞാനാണു രമേഷ് നാരായണനെ കൊണ്ടുവന്നത്. പറയാൻ മറന്ന പരിഭവങ്ങൾ...അതാണ് അയാളുടെ ആദ്യത്തെ പാട്ട്. റഫീക് അഹമ്മദിന്റെയും ആദ്യ പാട്ട് അതാണ്. ഷഹബാസ് അമനും എന്റെ സിനിമയിലൂടെയാണു വന്നത്. ജയകൃഷ്ണൻ കാവിൽ കഥാകൃത്ത് എന്ന നിലയിൽ ആദ്യമായി വരുന്നതും എന്റെ സിനിമയിലൂടെയാണ്. ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെക്കുറിച്ച്...? എഡിറ്റിംഗ് ഡോണ്‍ മാക്സ്. ഡോണും ഞാനും കൂടി കൈരളിയിൽ ഒരുമിച്ചുണ്ടായിരുന്നു. അന്നു തൊട്ടുള്ള അടുപ്പമാണ്. ഞാനും ഈ സിനിമയുടെ കാമറാമാൻ എം.ജെ.രാധാകൃഷ്ണനും നല്ല ചേർച്ചയാണ്. നല്ല കാമറാമാനാണ് എംജെ. നമ്മൾ പറഞ്ഞാൽ മനസിലാകുന്ന കാമറാമാൻ. അജിത് വർഗീസാണ് സൗണ്ട് റിക്കാർഡിംഗ്. നിഖിൽ ജോർജാണ് ഇഫക്ട്സ് ചെയ്തത്. സ്റ്റിൽസ് കെ. ആർ.വിനയൻ. മേക്കപ്പ് പട്ടണം റഷീദ്. വസ്ത്രാലങ്കാരം ശിൽക രാജ്. എല്ലാവരും പ്രഗല്ഭരാണ്. രാജ്യസ്നേഹം എന്ന വിഷയത്തെ ഈ സിനിമ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്...? അവനവൻ ജീവിക്കുന്ന മണ്ണിനോടുള്ള സ്നേഹം തന്നെയാണ് അവനവന്റെ രാജ്യസ്നേഹം. അവനവന്റെ ജീവിതത്തിൽ സഹജീവികളോടൊക്കെയുള്ള സ്നേഹം. അതതു നാട്ടിലെ സംസ്കാരത്തിനും ജീവിതത്തിനും വേണ്ടി പൊരുതുന്നതാവണം അത്. സാരേ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ...എന്ന ഗീതത്തിന്റെ മ്യൂസിക് ബാക്ഗ്രൗണ്ട് സ്കോറിൽ കൊടുത്തുകൊണ്ടാണ് ഈ സിനിമയുടെ ടൈറ്റിൽ എഴുതിക്കാണിക്കുന്നത്. ഞാനും മലയാളിയാണ് എന്ന ഉറച്ച ബോധത്തിൽ നിന്നാണ് എന്റെ സിനിമകളും. ഇന്ത്യാ- പാക് വിഭജനത്തിന്റെ ഏറ്റവും വലിയ ശത്രുവാണു ഞാൻ. അതൊരു ബ്ലണ്ടർ ആയിരുന്നു എന്നു കാണിക്കാനായിരുന്നു ഞാൻ പരദേശി എന്ന സിനിമയെടുത്തത്. എങ്ങനെയാണു കേരളത്തിന്റെ നാഷണൽ മൂവ്മെന്റ് എന്നുള്ളതാണു വീരപുത്രൻ. മലയാളത്തിൽ നാഷണൽ മൂവ്മെന്റിനെക്കുറിച്ച് ഒറ്റ സിനിമ മാത്രമേയുള്ളൂ- അത് എന്റെ സിനിമ മാത്രമാണ്. മലബാറിലെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ചരിത്രത്തെക്കുറിച്ചാണത്. സിനിമാനിർമാണത്തിലെ വെല്ലുവിളികളോടുള്ള താങ്കളുടെ സമീപനം...? അതിന്റെ പ്രോബ്ലംസൊക്കെ എപ്പോഴും ഉപയോഗിക്കുന്ന ഒരാളാണു ഞാൻ. കാരണം, അപ്പോൾ നമ്മൾ വേറൊരു മൂഡിലേക്കു പോകും. എനിക്കുപിന്നെ വേറൊന്നും ഓർമയുണ്ടാവില്ല. റോഷനു മുന്‍പേ ടൈറ്റിൽ കഥാപാത്രത്തിലേക്കു ഫിക്സ് ചെയ്ത നടൻ മാറിപ്പോയിരുന്നു. ഗൗതമിക്കു വച്ചിരുന്ന റോളിലാണ് ആശാ ശരത് വന്നത്. ശ്വേത മേനോനു വച്ചിരുന്ന റോളിലാണ് സെറീന വഹാബ് വന്നത്. അതൊക്കെ സാധാരണം. അതുപോലെ പരദേശി ആദ്യം ചെയ്യാൻ ഉദ്ദേശിച്ചതു മമ്മൂട്ടിയെ വച്ചാണ്. പക്ഷേ, ഡേറ്റിന്റെ ക്ലാഷ് വന്നപ്പോൾ മാറിപ്പോയി. മമ്മൂട്ടിക്കു പകരം മോഹൻലാലാണ് പരദേശിയിൽ അഭിനയിച്ചത്. ശ്രീനിവാസനെ ആയിരുന്നു പരദേശിയിൽ ജഗതി ചെയ്ത റോളിന് ഞാൻ ആദ്യം ആലോചിച്ചിരുന്നത്. ഈ സിനിമ സമൂഹത്തിൽ എന്തുതരം മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്...? മാറ്റമൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇങ്ങനെയൊക്കെയുണ്ടെന്നും ഇതൊക്കെ നമ്മൾ കാണേണ്ടതാണെന്നും സമൂഹത്തിനു മനസിലാകും. സമൂഹം മാറാനൊന്നുമല്ല നമ്മൾ സിനിമയെടുക്കുന്നത്. സൊസൈറ്റി മാറുന്നതിനു രാഷ്ട്രീയവും കൾച്ചറുമൊക്കെ മാറേണ്ടതുണ്ട്. സിനിമയ്ക്കും അതിൽ ചെറിയ സംഭാവന നല്കാനുണ്ടാവും. എന്റെ ഒരു സിനിമകൊണ്ടൊന്നും സൊസൈറ്റി മാറുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, സമൂഹത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് അവരെ കാണിക്കാനാവും. ഇതിനൊക്കെ സാധ്യതകളുണ്ടെന്നും ഇത്തരം ഭാവനകൾ എനിക്കുണ്ടെന്നും അവരെ ബോധ്യപ്പെടുത്താനുമാവും. അതു ചിലപ്പോൾ അവരുടെ അനുഭവങ്ങളുമായി ചേർന്നുപോയെന്നു വരാം. സിനിമ വലിയ സ്വാധീനമുണ്ടാക്കുന്ന മാധ്യമം തന്നെയാണ്. അതിൽ സംശയമൊന്നുമില്ല. സന്ദേശം നല്കുന്നതാവണം സിനിമ എന്നു കരുതുന്നുണ്ടോ...? ഞാൻ മേസേജിന്റെ ആളൊന്നുമല്ല. ഞാൻ പറയുന്നതിൽ മെസേജ് ഉണ്ടാവും. സിനിമയെടുക്കുന്പോൾ സിനിമയെടുക്കുക. അതിൽ ലൈഫ് ഉണ്ടാവണം. ആ ഡയറക്ടറുടെ നിലപാടൊക്കെ അതിൽ കാണും. ഈ പടം കാണുന്പോൾ നിങ്ങൾക്കതു കാണാം. 1993 ൽ മഗ്രിബ്, 1998 ൽ ഗർഷോം, 2007 ൽ പരദേശി, 2011 ൽ വീരപുത്രൻ... സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ...? ഒരു പടം കഴിഞ്ഞു പെട്ടെന്ന് അടുത്തതു ചെയ്യില്ല. ഇതു കഴിഞ്ഞ് ആറു മാസം കഴിഞ്ഞ് വേറെ പടം ചെയ്യുക എന്ന രീതിയില്ല. അതു സംഭവിക്കുന്നതാണ്. പ്രേക്ഷകരോടു പറയാനുള്ളത്...? സിനിമ ജനങ്ങൾ കാണണം എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ഇതു ഫാമിലി സിനിമയാണ്. ഒരുപാട് ചെറുപ്പക്കാരുണ്ട് ഈ സിനിമയിൽ. ഇത് യംഗ്സ്റ്റേഴ്സിന്റെ സിനിമ കൂടിയാണെന്നു പാട്ടുകൾ കാണുന്നവർ പറയുന്നുണ്ട്. ഇതിനോടകം രണ്ടു ലക്ഷം ആളുകളുടെ ഇടയിലേക്ക് ഈ സിനിമയുടെ ട്രെയിലർ എത്തിക്കഴിഞ്ഞു. ആളുകൾക്കിടയിൽ ഇതു സംസാരവിഷയം ആയിട്ടുണ്ട്. പൊതുസമൂഹം വളരെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. അതിലെ പാട്ടുകളും ഷൂട്ടിംഗ് റിപ്പോർട്ടുകളുമൊക്കെയാവാം അതിനു പിന്നിൽ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|