Star Chat |
Back to home |
|
‘ഈട’യിലെ ഐശ്വര്യയുമായി എനിക്കു സാമ്യമില്ല: നിമിഷ |
|
|
ദേശീയ പുരസ്കാരം നേടിയ എഡിറ്റർ ബി. അജിത്കുമാർ രചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിച്ച ആദ്യചിത്രം ‘ഈട’ തിയറ്ററുകളിലേക്ക്. കിസ്മത്ത്, കെയർ ഓഫ് സൈറാ ബാനു, പറവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടൻ ഷെയ്ൻ നിഗമാണ് ഈടയിലെ നായകൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണു നായിക. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണ്ണുമായി സഹകരിച്ച്, ഡെൽറ്റ സ്റ്റുഡിയോയുടെ ബാനറിൽ ശർമിള രാജ നിർമിച്ച ഈട തിയറ്ററുകളിലെത്തിക്കുന്നത് എൽജെ ഫിലിംസ്. വടക്കേ മലബാറിലെ അടുത്തടുത്ത പ്രദേശങ്ങളിൽ ജനിച്ചുവളർന്ന ആനന്ദിന്റെയും ഐശ്വര്യയുടെയും അതിതീവ്രമായ പ്രണയകഥയാണ് ഈട. ഈടയിൽ ഐശ്വര്യ എന്ന കോളജ് വിദ്യാർഥിയായി വേഷമിട്ട യുവ അഭിനേത്രി നിമിഷ സജയൻ സംസാരിക്കുന്നു.... ഓഡിഷനിലൂടെയാണോ ഈടയിലേക്ക് എത്തിയത്..? തൊണ്ടിമുതലും ദൃക്സാക്ഷിയും കഴിഞ്ഞ് ഞാൻ തിരികെ മുംബൈയിലേക്കു പോയിരുന്നു. അപ്പോൾ രാജീവേട്ടൻ (രാജീവ് രവി) വഴിയാണ് എനിക്ക് ഈ പ്രോജക്ട് കിട്ടിയത്. രാജീവേട്ടന്റെ കളക്ടീവ് ഫേസ് ആണല്ലോ ഈട നിർമിക്കുന്നത്. അങ്ങനെ രാജീവേട്ടൻ പറഞ്ഞിട്ടാണ് ഈ പ്രോജക്ട് കിട്ടിയത്. ഓഡിഷൻ ഒന്നുമില്ലായിരുന്നു. ഫോട്ടോ അയയ്ക്കാൻ മാത്രമാണ് ആദ്യം എന്നോടു പറഞ്ഞത്. പിന്നീട് ബാഗ് പായ്ക്ക് ചെയ്ത് വരാൻ വിളിച്ചുപറഞ്ഞു. തൊണ്ടിമുതലിന്റെ പാച്ച് വർക്ക് തീർത്ത് നാലാം ദിവസം ഞാൻ ഈടയുടെ സെറ്റിലെത്തി. ‘ഈട’ എന്ന പേരിനു പിന്നിൽ..? വടക്കൻ മലബാർ ഭാഷയിൽ ‘ഈട’ എന്നാൽ ഇവിടെ എന്നർഥം. വടക്കൻ മലബാറാണു പടത്തിന്റെ പശ്ചാത്തലം. അതുകൊണ്ടാണ് ഈ ടൈറ്റിൽ. അതി തീവ്രമായ പ്രണയകഥയാണ് ഈട. സെക്കൻഡ് ഹാഫിൽ കഥ കുറേക്കൂടി സീരിയസ് ആകുന്നുണ്ട്. ഏറെ പ്രസക്തമായ ഒരു വിഷയം ഈ സിനിമയിലൂടെ പറയാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. ‘ഈട’യിലെ കഥാപാത്രത്തെക്കുറിച്ച്...? എന്റെ കഥാപാത്രം ഐശ്വര്യ കോളജ് വിദ്യാർഥിയാണ്. മൈസൂരുവിലാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഐശ്വര്യയുടെ കുടുംബം വടക്കൻമലബാറിലാണ്. ഒരു സാധാരണ കോളജ് കുട്ടി. ഇതിലും എനിക്കു മേക്കപ്പൊന്നും ചെയ്തിട്ടില്ല. തൊണ്ടിമുതലിൽ എന്നെ കാരക്ടറിനുവേണ്ടി ഡൾ ആക്കിയതാണ്. ശ്രീജയിൽ നിന്ന് ഐശ്വര്യയിലേക്ക് എത്തിയപ്പോൾ...? രണ്ടും തമ്മിൽ ഒരു സാമ്യവുമില്ല. ശ്രീജ മച്വേർഡാണ്, ജോലി ചെയ്യുന്നുണ്ട്, വിവാഹിതയാണ്. ഈടയിലെ ഐശ്വര്യ കോളജിൽ പഠിക്കുന്നു. ഐശ്വര്യയും ശ്രീജയും തമ്മിൽ ഒരു ബന്ധവുമില്ല. നിമിഷയുമായി കൂടുതൽ അടുപ്പം ഐശ്വര്യയ്ക്കാവും; അല്ലേ...? രണ്ടുപേരുമായും എന്നെ ഒട്ടും ബന്ധപ്പെടുത്താനാവില്ല. മുംബൈയിൽ ജനിച്ചുവളർന്ന എന്നെ എങ്ങനെ അവരുമായി ബന്ധപ്പെടുത്താനാവും. ഞാനായിട്ടു തോന്നുന്ന ഒരു കഥാപാത്രത്തെ ഞാൻ ഒരിക്കലും ചെയ്യില്ല. ഐശ്വര്യയുടെ കാര്യമെടുത്താൽ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി. അവൾ മൈസൂരുവിൽ പോകുന്നു, അത്രേയുള്ളൂ. ഐശ്വര്യയുടെ വസ്ത്രധാരണരീതി, വിവിധ സന്ദർഭങ്ങളിൽ അവളുടെ പ്രതികരണം എന്നിവയുമായി പോലും എനിക്കു ബന്ധപ്പെടുത്താൻ ഒന്നുമില്ല. ഐശ്വര്യ വിവിധ സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതുപോലെ ഞാൻ ഒരിക്കലും ചെയ്യില്ല. ആദ്യ സിനിമയിലേതുപോലെതന്നെ കഥാപാത്രത്തിനു ഞാനുമായി ഒരു സാമ്യവുമില്ല. അഭിനയിക്കുന്പോൾപോലും ഞാനും ഐശ്വര്യയും തമ്മിൽ യാതൊരു സാദൃശ്യവും ഫീൽ ചെയ്തില്ല. നമ്മൾ അല്ലാത്ത ഒരാളായി അഭിനയിക്കുന്നതു ത്രില്ലിംഗ് ആയിരിക്കുമല്ലോ...? ത്രില്ലിംഗ് ആയിട്ടൊന്നുമില്ല. നമ്മൾ പുതിയൊരാളെ അടുത്തറിയുന്നു. ആ ഫീൽ മാത്രമേ കിട്ടുകയുള്ളൂ. തൊണ്ടിമുതലിന്റെ സെറ്റിൽ നിന്ന് ഈടയുടെ സെറ്റിലേക്കു വന്നപ്പോൾ...? എനിക്കു കിട്ടിയ രണ്ടു സംവിധായകരും എന്റെ ഭാഗ്യം തന്നെയാണ്. ഇതിനു പിന്നിലും കളക്ടീവ് ഫേസ് തന്നെയല്ലേ. ഇതും രാജീവേട്ടന്റെ ടീം തന്നെയാണല്ലോ. എനിക്കു രണ്ടു സെറ്റും ഒരുപോലെ തന്നെയായിരുന്നു. ഒരു ഫാമിലി ഫംഗ്ഷനു പോകുന്ന ഫീലാണ്. എല്ലാവരും നമ്മുടെ ആളുകൾ തന്നെയാണ്. എഡിറ്റിംഗിൽ ദേശീയപുരസ്കാരം അജിത്തേട്ടനും (സംവിധായകൻ ബി. അജിത്കുമാർ) അതിന്റേതായ ഒന്നുമില്ല. സെറ്റിൽ ഏറ്റവും പാവം ആരാണെന്നു ചോദിച്ചാൽ അത് അജിത്തേട്ടൻ ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. സംവിധായകൻ ബി. അജിത്കുമാറിനൊപ്പം...? അജിത് ഏട്ടൻ ഒരു ഡയറക്ടറായി അല്ല, ഒരു എഡിറ്ററുടെ കാഴ്ചപ്പാടിലാണു നോക്കുന്നത്. നമുക്ക് ഇത്ര മതി, ബാക്കി ഞാൻ അവിടുന്നു കട്ട് ചെയ്തെടുക്കാം എന്ന് ഷൂട്ടിനിടെ അദ്ദേഹം പറയുമായിരുന്നു. എഡിറ്ററുടെ ആ ഒരു മനസോടെയാണ് അദ്ദേഹം സംവിധാനം ചെയ്തത്. കാരണം, എത്ര അളവിൽ എന്തു വേണമെന്ന് അദ്ദേഹത്തിനു നല്ല ധാരണയുണ്ട്. ഒരു ഡയറക്ടർ ഒരു എഡിറ്ററുടെ കാഴ്ചപ്പാടിൽ നിന്നു വർക്ക് ചെയ്യുന്നത് എനിക്കു പുതിയ അനുഭവമായിരുന്നു. സ്ക്രിപ്റ്റ് വായിച്ച ശേഷമാണോ ‘ഈട’ കമിറ്റ് ചെയ്തത്...? എനിക്ക് ഒരിക്കലും ഈ ടീമിന്റെ സ്ക്രിപ്റ്റ് കേൾക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രാജീവേട്ടൻ എന്നെ ഒരു സിനിമയിലേക്ക് നിർദേശിക്കുകയാണെങ്കിൽ അത് എന്റെ കരിയറിലെ വളർച്ച കരുതിത്തന്നെ ആയിരിക്കും. എനിക്ക് നല്ലതു വരണമെന്നു വിചാരിക്കുന്ന ആളുകളാണ് ഇവരൊക്കെ. രാജീവേട്ടൻ എന്നോടു കഥയൊന്നും പറഞ്ഞിരുന്നില്ല. ഈടയിലേക്കു വിളിക്കുകയായിരുന്നു. എനിക്കു രാജീവേട്ടനോടുള്ള വിശ്വാസം പോലെ അദ്ദേഹത്തിന് എന്നിലും വിശ്വാസമുണ്ട്. അതല്ലേ ഏറ്റവും വലിയ കാര്യം. രാജീവേട്ടൻ ഒരു പടത്തിലേക്കു വിളിച്ചാൽ സ്ക്രിപ്റ്റ് എന്താണെന്നു ഞാൻ ചോദിക്കില്ല. ആ വിശ്വാസം എപ്പോഴും കാണും. നായകൻ ഷെയ്ൻ നിഗം...? ഞങ്ങൾ ആദ്യദിവസം ഒരുമിച്ചാണു സ്ക്രിപ്റ്റ് കേൾക്കാൻ പോയത്. അങ്ങനെയാണു ഞങ്ങൾ പരിചയപ്പെട്ടത്. ഷെയ്ന്റെ എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്. ഈട ഒരു ലവ് സ്റ്റോറിയാണ്. കിസ്മത്ത് വേറെ തരത്തിലുള്ള ഒരു കഥയാണ്. അവരുടെ പ്രായവ്യത്യാസമൊക്കെ അതിൽ വരുന്നുണ്ട്. ഈടയ്ക്ക് അതുമായി യാതൊരുവിധ സാദൃശ്യവുമില്ല. ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന കഥാപാത്രം...? ആനന്ദ് എന്നാണ് ഷെയ്ന്റെ കഥാപാത്രത്തിന്റെ പേര്. മൈസൂരുവിലെ ഇൻഷ്വറൻസ് കന്പനിയിൽ വർക്ക് ചെയ്യുന്നു. നാട്ടിൽവച്ച് യാദൃച്ഛികമായി പരിചയത്തിലായ ഐശ്വര്യയും ആനന്ദും തമ്മിലുള്ള അടുപ്പം മൈസൂരുവിൽ വച്ച് തീവ്രപ്രണയമായി വളരുന്നു. അവിടെനിന്നാണു കഥയുടെ സഞ്ചാരം. ഷെയ്നൊപ്പമുള്ള അനുഭവങ്ങൾ..? നല്ല ഒരാർട്ടിസ്റ്റാണു ഷെയ്ൻ. പൂർണമായ ആത്മാർപ്പണമുണ്ട്. ആ കാരക്ടറായി മാറും. കട്ട് പറഞ്ഞാൽപോലും ആ ഒരു ഫ്ളോയിൽ അഭിനയിച്ചുകൊണ്ടിരിക്കും. ഷെയ്നൊപ്പം വർക്ക് ചെയ്യുന്പോൾ ഗിവ് ആൻഡ് ടേക്ക് ആണ് ഉണ്ടായിരുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ ഒപ്പോസിറ്റ് ആയി നിൽക്കുന്ന ആളിൽനിന്ന് കിട്ടേണ്ട വൈബ് കൃത്യമായി ഷെയ്നിൽ നിന്നു കിട്ടിയിരുന്നു. അത് എനിക്കുതന്നെ ഫീൽ ചെയ്തിരുന്നു. ഇംപ്രോവൈസേഷനുള്ള ഇടം എത്രത്തോളമായിരുന്നു..? അജിത്തേട്ടൻ അതിനുള്ള സ്പേസ് തന്നിരുന്നു. അദ്ദേഹം നന്നായി കാര്യങ്ങൾ പറഞ്ഞുതരുമായിരുന്നു. അതിനൊപ്പം ഇംപ്രോവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യവും തന്നിരുന്നു. ഞങ്ങളുടെ കൈയിൽ നിന്ന് ഇടുന്നതു നല്ലതാണെങ്കിൽ അജിത്തേട്ടൻ അതിനെ അഭിനന്ദിച്ചിരുന്നു. ദിലീഷേട്ടന്റെയടുത്ത് എന്നതുപോലെ തന്നെ ഇവിടെയും പെർഫോം ചെയ്യുന്നതിനു ഞങ്ങൾക്കു യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലായിരുന്നു. ആർട്ടിസ്റ്റുകൾ എന്നനിലയിൽത്തന്നെഞങ്ങളുടേതായ രീതിയിൽ ചെയ്യാനുള്ള അവസരം ലഭ്യമായിരുന്നു. അതുകൊണ്ടുതന്നെ ആ ടീമിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കാൻ നമുക്കുതന്നെ ഇഷ്ടം തോന്നും. ഈട - ചിത്രീകരണം...? വയനാടിനും കോഴിക്കോടിനും ഇടയ്ക്കുള്ള ചില സ്ഥലങ്ങളിലും പിന്നെ മൈസൂരുവിലും. നാലു മാസം ഈ സിനിമയ്ക്കുവേണ്ടി ഞങ്ങൾ മാറ്റിവച്ചിരുന്നു. നാലു മാസം തുടർച്ചയായി ഷൂട്ടിംഗ് അല്ലായിരുന്നു. ചില സീനുകളിൽ ചില കാര്യങ്ങൾ ശരിയായില്ലെന്നു തോന്നിയാൽ അല്ലെങ്കിൽ ഇനിയും കുറച്ചുകൂടി ഇംപ്രോവൈസ് ചെയ്യണം എന്നു തോന്നിയാൽ ഞങ്ങൾ പോയി റീഷൂട്ട് ചെയ്യുമായിരുന്നു. കാരണം അജിത്തേട്ടനു പെർഫക്ഷൻ ആവശ്യമായിരുന്നു. ചെയ്യുന്ന ഓരോ സീനിലും ക്ലാരിറ്റി വേണമായിരുന്നു. ഈടയിലെ മറ്റ് അഭിനേതാക്കൾ...? മണികണ്ഠൻ, സുരഭിലക്ഷ്മി, സുധി കോപ്പ, അലൻസിയർ, സുജിത് ശങ്കർ, പി. ബാലചന്ദ്രൻ, രാജേഷ് ശർമ, ബാബു അന്നൂർ, ഷെല്ലി കിഷോർ, വിജയൻ കാരന്തൂര്‍, സുനിത തുടങ്ങിയവർ. ചാച്ചനു (അലൻസിയർ) ശ്രദ്ധേയമായ റോളാണ്. എനിക്ക് അദ്ദേഹവുമായി കോംബിനേഷൻ ഇല്ല. ഈടയിൽ പ്രചോദിപ്പിച്ചത്...? രാജീവേട്ടൻ, അജിത്തേട്ടൻ.. ഈ ടീം തന്നെ എത്ര നല്ല ടീമല്ലേ. രാജീവേട്ടൻ സെറ്റിൽവന്ന് എല്ലാ കാര്യവും ശ്രദ്ധിച്ചിരുന്നു. നന്നായി കാര്യങ്ങൾ സംസാരിക്കുമായിരുന്നു. അജിത്തേട്ടനൊപ്പം വർക്ക് ചെയ്യാൻ അവസരം കിട്ടിയതു ഭാഗ്യമെന്നു കരുതുന്നു. പിന്നെ, സുരഭിചേച്ചി, മണികണ്ഠൻ ചേട്ടൻ..തുടങ്ങി വലിയ ആർട്ടിസ്റ്റുകൾക്കൊപ്പം വർക്ക് ചെയ്യുന്‍പോൽ കുറേ കാര്യങ്ങൾ അവരുടെയടുത്തുനിന്നു നമുക്കു പഠിക്കാൻ കിട്ടും. ഇവരെയൊക്കെ കാണുന്പോൾ നമ്മൾ ഇപ്പോൾ ഒന്നുമല്ല, എത്ര കാര്യങ്ങൾ ഇനി പഠിക്കാൻ കിടക്കുന്നു എന്ന ഒരു ഫീൽ കിട്ടും. ചലഞ്ചിംഗ് ആയി തോന്നിയത്...? ചലഞ്ചിംഗ് ആയ സീനുകൾ ഉണ്ടെങ്കിൽ പോലും രാജീവേട്ടൻ(രാജീവ് രവി) ഉൾപ്പെടെയുള്ളവരുടെ സപ്പോർട്ട് കാരണം എനിക്കത് ഒരു പ്രശ്നവുമില്ലാതെ പോയി. ചില സീനുകളൊക്കെ എനിക്കു ചെയ്യാൻ പറ്റില്ല എന്നു തോന്നിയിട്ടുണ്ട്. അപ്പോൾ സാരമില്ല, ചെയ്യാൻ പറ്റും എന്നു പറഞ്ഞ് ഷെയ്ൻ സപ്പോർട്ട് ചെയ്തിരുന്നു. എന്നെ സപ്പോർട്ട് ചെയ്യാനും പ്രോത്സാഹിപ്പിക്കാനും എപ്പോഴും ഇവരൊക്കെ ഉണ്ടായിരുന്നു. ഒരു പോയന്റിൽ ഞാൻ ലോ ആയാൽപോലും അത് അവർക്കു പ്രശ്നമാവില്ലെന്ന് എനിക്കറിയാം. അപ്പോൾ അവർ വന്ന് എന്നെ സപ്പോർട്ട് ചെയ്യും. റെസ്റ്റ് എടുക്കണമെങ്കിൽ ആവാം, അതല്ലെങ്കിൽ ഒന്നുകൂടി ചെയ്തുനോക്കാം എന്നതായിരുന്നു അവരുടെ രീതി. നമ്മുടെ ഫാമിലിയിൽ അമ്മയും അച്ഛനും എങ്ങനെയാണോ കെയർ ചെയ്യുക അതുപോലെയായിരുന്നു അവരും. പാട്ടുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ട് ഈടയിൽ....? ജോണ്‍ പി. വർക്കി, ചന്ദ്രൻ വെയറ്റുമൽ, സജു ശ്രീനിവാസ് എന്നിവരാണ് ഈടയിലെ ഗാനങ്ങൾക്കു സംഗീതം നല്‍കിയത്. രചന അൻവർ അലി. ഐശ്വര്യയും ആനന്ദും മീറ്റ് ചെയ്യുന്പോൾ വരുന്ന പാട്ടാണ് മിഴി നിറഞ്ഞു മിന്നും. അതു ലവ് സോംഗാണ്. സംഗീതം ജോണ്‍ പി. വർക്കി. ഇനി രണ്ടു പാട്ടുകൾ കൂടിയുണ്ട് ഈടയിൽ. അമൽ ആന്റണി, സിതാര കൃഷ്ണകുമാർ, രോഷ്നി സുരേഷ്, സജു ശ്രീനിവാസ് എന്നിവാണു ഗായകർ. ഇതുവരെയുള്ള കരിയർ - സ്വയം വിലയിരുത്തിയാൽ...? അത് ഓഡിയൻസ് അല്ലേ തീരുമാനിക്കേണ്ടത്. അതു ഞാൻ തന്നെ പറഞ്ഞാൽ ഒരിക്കലും ശരിയാവില്ല. കുറേ ചിത്രങ്ങൾ ചെയ്തശേഷവും ആരെങ്കിലും എന്നോട് ഈ കാര്യം ചോദിച്ചാൽ അതിന് ഉത്തരം ഉണ്ടാവില്ല. ഓരോരോ സിനിമകളിൽ അഭിനയിക്കുന്പോൾ നമുക്കു കുറേ കാര്യങ്ങൾ പഠിക്കാൻ കിട്ടുന്നുണ്ട്. അടുത്ത പടങ്ങൾ ചെയ്യുന്പോളും അതു കിട്ടിക്കൊണ്ടിരിക്കും. ആ ലേണിംഗ് പ്രോസസ് തുടരും. ഒരിക്കലും ഞാൻ ഒരു കംപ്ലീറ്റ് ആക്ടർ ആണെന്നോ അല്ലെങ്കിൽ ഇപ്പോൾ എനിക്കു നന്നായി ചെയ്യാൻ പറ്റുന്നുണ്ടെന്നോ പറയാനാവില്ല. ഓരോ പടം കഴിയുന്പൊഴും കോണ്‍ഫിഡൻസ് ലെവലിൽ പുരോഗതി വരില്ലേ..? പുതിയൊരു സെറ്റിൽ പോകുന്പോൾ എന്തായാലും എനിക്കു പേടി കാണും. കാരണം, പുതിയ ടീമാണ്, പുതിയ കഥാപാത്രമാണ്. ആ ഒരു ടെൻഷൻ എന്തായാലും ഉണ്ടാവും. നമുക്കു ചെയ്യാം എന്ന് ആ ഡയറക്ടറോടു പറയാം. പക്ഷേ, ആ സെറ്റിൽ പോകുന്പോൾ ഒരു പുതിയ തുടക്കം ആണല്ലോ. അതിന്റെയൊരു പേടി എപ്പോഴും ഉണ്ടാവും. അത്തരം ഘട്ടങ്ങളിൽ എങ്ങനെയാണു നിന്നാണു പ്രചോദനം കണ്ടെത്തുക...? തൊണ്ടിമുതലിന്റെ സെറ്റിൽ സപ്പോർട്ടിന് എല്ലാവരും ഉണ്ടായിരുന്നു. ദിലീഷേട്ടന്റെ ചിരി കണ്ടാൽത്തന്നെ എനിക്കു മതിയാവും. പിന്നെ എനിക്ക് അവിടെ ഒരു പ്രശ്നവുമില്ല. ഞാൻ തെറ്റിച്ചാൽ പോലും സാരമില്ല, നമുക്ക് ഒരു ടേക്ക് കൂടി എടുക്കാം എന്നു ദിലീഷേട്ടൻ പറയുന്നതു ചിരിച്ചിട്ടാവും. ഇവിടെയും എനിക്കു പ്രശ്നമില്ല. അജിത്തേട്ടൻ, കാമറ ചെയ്ത പപ്പുച്ചേട്ടൻ...ഷെയ്ൻ വരെ ഫുൾ സപ്പോർട്ട് ആയിരുന്നു. ചില സമയങ്ങളിൽ ഒരു സീൻ ചെയ്യാൻ പറ്റാതെ വരിക, ചില കെമിസ്ട്രി വർക്കൗട്ട് ആകാതെ വരിക...അപ്പോഴെല്ലാം ഷെയ്ന്റെ നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. ഷെയ്ൻ അടുത്തുവരും, നന്നായി പറഞ്ഞുതരും. നമുക്കു ട്രൈ ചെയ്യാം പേടിക്കേണ്ട എന്നൊക്കെ പറയുമായിരുന്നു. ഇവരൊക്കെയല്ലേ എന്റെ പ്രചോദനം. ഇവരൊക്കെയല്ലേ അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ എന്റെ സപ്പോർട്ട് സിസ്റ്റം എന്നു പറയാവുന്നത്. ഈട- ടെക്നിക്കൽ സപ്പോർട്ട്...? ഛായാഗ്രഹണം പപ്പു. സൗണ്ട് ഡിസൈൻ പ്രമോദ് തോമസ്, അജയൻ അടാട്ട്. പശ്ചാത്തലസംഗീതം ഡോൺ വിൻസന്റ്, കെ.വി. സുബ്രഹ്മണ്യൻ, അശോക് ടി. പൊന്നപ്പൻ. കലാസംവിധാനം ജ്യോതിഷ് ശങ്കർ. ചമയം സജി കൊരട്ടി. വസ്ത്രാലങ്കാരം രതീഷ് ചമ്രവട്ടം. അടുത്ത സിനിമകൾ..? മധുപാൽ ചേട്ടന്റെ ഒരു കുപ്രസിദ്ധ പയ്യൻ. ടോവിനോയാണു നായകൻ. സൗ സദാനന്ദൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും കമിറ്റ് ചെയ്തു. കുഞ്ചാക്കോ ബോബനാണു നായകൻ. സൗ ചേച്ചി നേരിട്ടു വിളിക്കുകയായിരുന്നു. ചെന്പൈയെക്കുറിച്ചു ചേച്ചി ചെയ്ത ഡോക്യുമെന്ററിക്കു നാഷണൽ അവാർഡ് കിട്ടിയിരുന്നു. ധാരാളം ഓഫറുകളിൽ നിന്നായിരിക്കണമല്ലോ അടുത്ത രണ്ടു സിനിമകൾ തെരഞ്ഞെടുത്തത്... ? മൊത്തത്തിൽ ടീമും സ്ക്രിപ്റ്റും നോക്കിയാണ് എടുക്കുന്നത്. ചില സ്ക്രിപ്റ്റുകൾ കേൾക്കുന്പോൾത്തന്നെ നമുക്ക് ഇഷ്ടം തോന്നിപ്പോകും. ഇതു നമുക്കു ചെയ്യണം, നമ്മുടേതാണ്... അത്തരം ഒരു ഫീൽ കിട്ടും. അത്തരം പ്രോജക്ടുകൾ എടുക്കും. ഇതുവരെ ചെയ്ത സിനിമകളിലും ഇപ്പോൾ കമിറ്റ് ചെയ്തവയിലും കാരക്ടറിലാണെങ്കിലും കഥയിലാണെങ്കിലും ഒരു സാമ്യവുമില്ല. ഒരേ സാധനം തന്നെ ചെയ്താൽ ഓഡിയൻസിന് അത് ഇഷ്ടമാവില്ലല്ലോ. മുന്‍പു പറഞ്ഞിട്ടുള്ളതുപോലെതന്നെ എനിക്കു പെർഫോം ചെയ്യാൻ സ്കോപ്പുള്ള വേഷങ്ങളാണു തെരഞ്ഞെടുക്കുന്നത്. വെറുതേ ഒരു നായികാ റോൾ മാത്രം ചെയ്യേണ്ട. അഭിനയിക്കുകയാണെങ്കിൽപോലും അതിൽ നമുക്കു പെർഫോം ചെയ്യാൻവേണ്ടി എന്തെങ്കിലും വേണ്ടേ. അഭിനയത്തിനപ്പുറം സിനിമയുടെ മറ്റു മേഖലകളിലേക്ക്... അത്തരം സാധ്യതകളുണ്ടോ...? എനിക്ക് എന്നെക്കുറിച്ചു തന്നെ ഒന്നും പറയാൻ പറ്റാത്ത ഒരു പ്രായമാണ് ഇപ്പോൾ. മൂന്നുനാലു വർഷം സമയമെടുത്ത് ഞാൻ എന്നെത്തന്നെ എക്സ്പ്ലോർ ചെയ്തോട്ടെ. ആദ്യപടത്തിൽത്തന്നെ ദിലീഷേട്ടനെപ്പോലെ ഒരാളെ കിട്ടിയതിനാൽ എന്നെത്തന്നെ എനിക്ക് എക്സ്പ്ലോർ ചെയ്യാനായി. നാലഞ്ചുവർഷം ഇങ്ങനെ ഇവരിൽനിന്നൊക്കെ കുറച്ചു നല്ല കാര്യങ്ങൾ പഠിച്ചുപഠിച്ച് എവിടെയെത്തുമെന്നു നോക്കാം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|