ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക്ക് സെഞ്ചുറിയോടെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ചരിത്രം കുറിച്ചു. 94 പന്തിൽ രണ്ട് സിക്സും 14 ഫോറും ഉൾപ്പെടെ 103 റൺസ് രോഹിത്തിന്റെ ബാറ്റിൽനിന്ന് ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പിറന്നു.
ഈ ലോകകപ്പിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ അഞ്ചാം സെഞ്ചുറിയാണിത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡ് ഇതോടെ രോഹിത്തിന്റെ പേരിലായി. അഞ്ച് സെഞ്ചുറികളിൽ മൂന്ന് എണ്ണം ചേസിംഗിലാണ് രോഹിത് സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ചേസിംഗിൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരവുമായി. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ 91-ാം ഏകദിന ജയമാണിത്. സ്കോർ: ശ്രീലങ്ക 50 ഓവറിൽ ഏഴിന് 264. ഇന്ത്യ 43.3 ഓവറിൽ മൂന്നിന് 265. രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്. ഈ ലോകകപ്പിൽ നാലാം തവണയാണ് രോഹിത് മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. ഇന്ത്യക്കായി ഏകദിന ലോകകപ്പിൽ ഏറ്റവും അധികം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്നതിൽ യുവരാജ് സിംഗിനൊപ്പവുമെത്തി.
സച്ചിനൊപ്പം രോഹിത്
ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡിൽ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനൊപ്പമെത്തി രോഹിത്. ഇരുവർക്കും ആറ് സെഞ്ചുറി വീതമാണുള്ളത്. ഓസ്ട്രേലിയയുടെ റിക്കിപോണ്ടിംഗ് ശ്രീലങ്കയുടെ കുമാർ സംഗക്കാര എന്നിവരെ പിന്തള്ളിയാണ് രോഹിത് സച്ചിനൊപ്പമെത്തിയത്. പോണ്ടിംഗിനും സംഗക്കാരയ്ക്കും അഞ്ച് സെഞ്ചുറികളുണ്ട്. ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്റെ 27-ാം സെഞ്ചുറിയാണ് ലീഡ്സിൽ ഇന്നലെ പിറന്നത്.
ഒരു ലോകകപ്പ് എഡിഷനിൽ 600 റണ്‍സ് നേടുന്ന രണ്ടാമത് താരമെന്ന നേട്ടത്തിലും രോഹിത് എത്തി. സച്ചിൻ മാത്രമാണ് മുന്‍പ് ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ലോകകപ്പ് എഡിഷനിൽ 600ൽ അധികം റണ്‍സ് നേടുന്ന നാലാമത് താരമാണ് രോഹിത്. സച്ചിൻ (2003), മാത്യു ഹെയ്ഡൻ (2007), ഷക്കീബ് അൽ ഹസൻ (2019) എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്.
189 പുതിയ റിക്കാർഡ്
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്നലെ രോഹിത് ശർമ - കെ.എൽ. രാഹുൽ സഖ്യം കുറിച്ചത്. ബംഗ്ലാദേശിനെതിരേ ഇവർതന്നെ കുറിച്ച 180 റണ്‍സ് എന്ന റിക്കാർഡ് ഇന്നലെ 189 ആയി തിരുത്തിക്കുറിച്ചു. 30 ഓവറിലാണ് രോഹിത്-രാഹുൽ സഖ്യം 189 റണ്‍സ് നേടിയത്. കസണ്‍ രഞ്ജിതയുടെ പന്തിൽ ബലഹീനമായൊരു ഷോട്ടിലൂടെ എയ്ഞ്ചലോ മാത്യൂസിനു ക്യാച്ച് നല്‍കിയായിരുന്നു രോഹിത് മടങ്ങിയത്. ലോകകപ്പിൽ ഏറ്റവും അധികം തവണ 150ൽ അധികം ഓപ്പണിംഗ് കൂട്ട് കെട്ട് (രണ്ട് തവണ) എന്ന റിക്കാർഡിലും രോഹിത്-രാഹുൽ സഖ്യമെത്തി.
കോഹ്ലി @ 1000
ഏകദിന ലോകകപ്പിൽ 1000 റണ്‍സ് എന്ന നാഴികക്കല്ലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവർക്കുശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമാണ് കോഹ്ലി. ഇന്നലെ ലങ്കയ്ക്കെതിരേ കളിക്കാനിറങ്ങുന്പോൾ 1000 എന്ന നാഴികക്കല്ലിലേക്ക് അഞ്ച് റണ്‍സ് ദൂരം മാത്രമായിരുന്നു ഇന്ത്യൻ ക്യാപ്റ്റനുണ്ടായിരുന്നത്. 34 റണ്‍സുമായി കോഹ്ലി പുറത്താകാതെനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു.
മാജിക് മാത്യൂസ്
എയ്ഞ്ചലോ മാത്യൂസ് ഏകദിനത്തിൽ നേടിയിട്ടുള്ളത് ഇന്നലത്തേതുൾപ്പെടെ മൂന്ന് സെഞ്ചുറികൾ. അത് മൂന്നും ഇന്ത്യക്കെതിരേയായിരുന്നു എന്നതാണ് രസകരം. 128 പന്തിൽ 113 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസ് ആണ് ലങ്കയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 55 റണ്‍സ് എന്ന അവസ്ഥയിൽ പതറുന്പോഴാണ് മാത്യൂസും ലഹിരു തിരിമന്നെയും ക്രീസിൽ ഒന്നിച്ചത്. അഞ്ചാം വിക്കറ്റിൽ 124 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് പൊളിച്ചത് തിരിമന്നെയെ (53 റണ്‍സ്) ജഡേജയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ആയിരുന്നു.
തിരിമന്നെ പുറത്തായെങ്കിലും ധനഞ്ജയ ഡി സിൽവയെ (29 നോട്ടൗട്ട്) കൂടെക്കൂട്ടി ആറാം വിക്കറ്റിൽ മാത്യൂസ് 74 റണ്‍സ് കൂടി ചേർത്തു. ഒടുവിൽ ബുംറയുടെ പന്തിൽ രോഹിത്തിനു ക്യാച്ച് നല്‍കിയാണ് മാത്യൂസ് മടങ്ങിയത്.
ബുംറ @ 100
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു. ഇന്നലെ ലങ്കൻ ഓപ്പണർ ദിമുത് കരുണരത്നെയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ 100ൽ എത്തിയത്. 99 വിക്കറ്റുമായാണ് ഇന്നലെ താരം കളത്തിലെത്തിയത്. ഏകദിനത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന 21-ാമത് ഇന്ത്യൻ താരമാണ്.
57 ഇന്നിംഗ്സിൽനിന്നാണ് ബുംറയുടെ 100 വിക്കറ്റ് നേട്ടം. വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർമാരിൽ രണ്ടാമതെത്തി. 56 ഇന്നിംഗ്സിൽനിന്ന് 100ൽ എത്തിയ മുഹമ്മദ് ഷാമിയാണ് ഒന്നാമത്. ഇർഫാൻ പഠാൻ (59 ഇന്നിംഗ്സ്) ആണ് മൂന്നാമത്.
രാഹുലിനും സെഞ്ചുറി
ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ ലോകകപ്പിലെ കന്നി സെഞ്ചുറി ഇന്നലെ നേടി. 118 പന്തിൽ 111 റണ്‍സ് രാഹുലിന്റെ ബാറ്റിൽനിന്ന് പിറന്നു. ഒരു സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
സ്കോർബോർഡ് / ടോസ്: ശ്രീലങ്ക
ശ്രീലങ്ക ബാറ്റിംഗ്: കരുണരത്നെ സി ധോണി ബി ബുംറ 10, കുശാൽ പെരേര സി ധോണി ബി ബുംറ 18, ആവിഷ്ക സി ധോണി ബി ഹാർദിക് 20, കുശാൽ മെൻഡിസ് സ്റ്റംപ്ഡ് ബി ജഡേജ 3, മാത്യൂസ് സി രോഹിത് ബി ബുംറ 113, തിരിമന്നെ സി ജഡേജ ബി കുൽദീപ് 53, ധനഞ്ജയ നോട്ടൗട്ട് 29, തീസര പെരേര സി ഹാർദിക് ബി ഭുവനേശ്വർ 2, ഇസ്റു ഉഡാന നോട്ടൗട്ട് 1, എക്സ്ട്രാസ് 15, ആകെ 50 ഓവറിൽ ഏഴിന് 264.
വിക്കറ്റ് വീഴ്ച: 17/1, 40/2, 53/3, 55/4, 179/5, 253/6, 260/7. ബൗളിംഗ്: ഭുവനേശ്വർ 10-0-73-1, ബുംറ 10-2-37-3, ഹാർദിക് 10-0-50-1, ജഡേജ 10-0-40-1, കുൽദീപ് 10-0-58-1.
ഇന്ത്യ ബാറ്റിംഗ്: രാഹുൽ സി കുശാൽ പെരേര ബി മലിംഗ 111, രോഹിത് സി മാത്യൂസ് ബി രഞ്ജിത 103, കോഹ്ലി നോട്ടൗട്ട് 34, പന്ത് എൽബിഡബ്ല്യു ബി ഉഡാന 4, പാണ്ഡ്യ നോട്ടൗട്ട് 7, എക്സ്ട്രാസ് 6, ആകെ 43.3 ഓവറിൽ മൂന്നിന് 265. വിക്കറ്റ് വീഴ്ച: 189/1, 244/2, 253/3.
ബൗളിംഗ്: മലിംഗ 10-1-82-1, രഞ്ജിത 8-0-47-1, ഉഡാന 9.3-0-50-1, തീസര പെരേര 10-0-34-0, ധനഞ്ജയ 6-0-51-0. |