"ആ അടികിട്ടിയത് കോടതിയുടെ മുഖത്ത്': പോലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി
Monday, July 10, 2023 1:47 PM IST
സ്വന്തം ലേഖകൻ
കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു അക്രമത്തില്‍ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

ബസുടമയെ സിഐടിയു നേതാവ് ആക്രമിച്ചപ്പോൾ എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായി.

അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് ചോദിച്ച കോടതി പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകും. ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല.

പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. കോടതിക്ക് മുന്നിലും ലേബർ ഓഫിസർക്ക് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി.

കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം കേസിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം ഡിവൈഎസ്പി സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.