അൻവറും തരൂരും ജോയിയും
കോണ്‍ഗ്രസ് നേതൃത്വത്തിന് കുറേക്കൂടി തന്ത്രജ്ഞത വേണ്ടതുണ്ട് എന്നതിനു തെളിവാണ് പി.വി. അൻവർ വിഷയവും ശശി തരൂർ വിഷയവും. തിരിച്ചുവരവിനുള്ള സാധ്യതകളെ നേരിയ തരത്തിലെങ്കിലും ബാധിക്കാവുന്ന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യേണ്ട വിധത്തിലല്ല ഇവരെ കൈകാര്യം ചെയ്തത് എന്നതല്ലേ അനുഭവപാഠം? നിവൃത്തികേടുകൊണ്ട് അൻവർ ജനാധിപത്യമുന്നണിക്ക് ഒപ്പവും തരൂർ കോണ്‍ഗ്രസിലും തന്നെ തത്കാലം തുടർന്നേക്കാമെങ്കിലും അവരിലൂടെ കോണ്‍ഗ്രസിന് കിട്ടേണ്ട കരുത്ത് കിട്ടുന്നുണ്ടോ? അവരിലൂടെ കോണ്‍ഗ്രസിന്റെ എതിരാളികൾ ശക്തരാകുന്നില്ലേ?
പോരാട്ടങ്ങൾ ശക്തികൊണ്ട് മാത്രമല്ല വിജയിക്കുന്നത്. തന്ത്രജ്ഞതകൊണ്ടുമാണ്. സ്വന്തം ശക്തി വർധിപ്പിക്കുന്നതുപോലെതന്നെ പ്രധാനമാണ് എതിരാളിയുടെ ശക്തി ചോർത്തുന്നതും. മോദിയും പിണറായി വിജയനും ഇക്കാര്യത്തിൽ മറ്റാരെയുംകാൾ മുന്നിൽ നിൽക്കുന്നു. 2016ലും 2021ലും പിണറായി കേരള ഭരണം പിടിച്ചത് ഇടതുമുന്നണിയുടെ ശക്തികൊണ്ട് എന്നതിനെക്കാൾ ജനാധിപത്യമുന്നണിയുടെ ശക്തി ചോർത്തിയാണെന്നതല്ലേ സത്യം? നിലന്പൂരിലെ സ്ഥാനാർഥിനിർണയം മേയ് 30 വരെ നീട്ടിയത് നിലന്പൂരിനുള്ള തന്ത്രങ്ങൾ ഒരുക്കാനായിരുന്നു.
അൻവറില്ലെങ്കിലും കോണ്‍ഗ്രസ് നിലന്പൂരിൽ ജയിക്കാനാണ് കൂടുതൽ സാധ്യത. അതുവച്ച് അഹങ്കരിക്കുന്നത് ആപത്താവും. രാഷ്ട്രീയത്തിലെ കഥകൾ അങ്ങനെയാണ്. വളയ്ക്കുകയേ ചെയ്യാവൂ, ഒടിക്കരുത്. വിവേകത്തോടെ അൻവറുമായി സന്ധിയുണ്ടാക്കുക. 2026ലാണ് വലിയ പരീക്ഷ.
പിണറായി സർക്കാരിന് മൂന്നാമൂഴം കിട്ടാതെവരികയാണെങ്കിൽ അതിനു കാരണം വനംവകുപ്പായിരിക്കുമോ? - ഇടതുസർക്കാരിന്റെ നാലാം വാർഷികം സംബന്ധിച്ച് ഒരു ദേശീയ ദിനപത്രവുമായി നടത്തിയ അഭിമുഖത്തിൽ ലേഖകൻ മുഖ്യമന്ത്രിയോട് ചോദിച്ചു. “എനിക്കങ്ങനെ തോന്നുന്നില്ല” ചിരിച്ചുകൊണ്ടായിരുന്നു മറുപടി. എങ്കിലും അദ്ദേഹം ചോദ്യത്തിനുള്ള ഉത്തരംഅവസാനിപ്പിച്ചത് കുപ്രസിദ്ധനായ കാട്ടുകൊള്ളക്കാരൻ വീരപ്പന്റേതായി പ്രചരിക്കുന്ന വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു “ഞാൻ ഇല്ലാതാകുന്പോൾ നിങ്ങൾ എന്റെ വില മനസിലാക്കും.” ആനക്കൊന്പ് വേട്ടക്കാരൻ വീരപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്നു ജനം കൊതിക്കുന്ന കാലമായി എന്ന് മുഖ്യമന്ത്രിക്കും മനസിലായി എന്നർഥം.
അതുകൊണ്ടാവണം മേയ് 19ന് കോഴിക്കോട്ടെ വാർത്താസമ്മേളനത്തിൽ അദ്ദേഹം വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്ന നായാട്ട് പോലത്തെ നടപടിക്രമങ്ങൾക്ക് ഇന്ത്യയിലും അനുമതി വേണമെന്ന് ആവശ്യപ്പെട്ടത്. ഈ വർഷംതന്നെ വന്യമൃഗങ്ങളുടെ ആക്രമണംമൂലം കേരളത്തിൽ 26 പേർ കൊല്ലപ്പെട്ടു - മുഖ്യമന്ത്രി പറഞ്ഞു. അതായത്, അദ്ദേഹം വിഷയം പഠിച്ചു എന്നർഥം. വനം-വന്യജീവി വിഷയങ്ങളിൽ പിണറായി സർക്കാരിനുണ്ടായിരിക്കുന്ന മാനസാന്തരം നല്ലതാണ്. മേയ് 28നു ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങളും ഈ ദിശയിലുള്ളതാണ്. മൂന്നാമൂഴം നോക്കിയുള്ള കളി.
ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് സംസ്ഥാനത്ത് നിയമനിർമാണം നടത്തുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിച്ചുതുടങ്ങി. അഡ്വക്കറ്റ് ജനറൽ നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പുമായി ആലോചിച്ചു നടപടി കൈക്കൊള്ളാൻ മേയ് 28നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നല്ല നീക്കങ്ങളാണു നടക്കുന്നത്. ബെറ്റർ ലേറ്റ് ദാൻ നെവർ. ഊഴം നോക്കിയുള്ള കളിയായതുകൊണ്ട് വല്ലതും നടക്കാനാണിട.
ഒന്നര പതിറ്റാണ്ടായി അധികാരത്തിനു പുറത്തു നിൽക്കുന്ന കോണ്‍ഗ്രസിലെ കഴിവുള്ളവരെ ഒതുക്കാൻ പാർട്ടി നേതൃത്വവും, അവരെ അംഗീകരിക്കാനും അവർക്ക് അവസരങ്ങൾ കൊടുക്കാനും മോദിയും ശ്രമിക്കുന്നതിന്റെ തെളിവല്ലേ തരൂർ വിഷയം? കഴിവുള്ളവർക്ക് അതു പ്രകടമാക്കാൻ അവസരം കിട്ടാതെവരുന്നത് അസ്വസ്ഥതയുണ്ടാക്കും.അതു മനസിലാക്കി അവരെ കൂടുതൽ കർമനിരതരാക്കാൻ നോക്കാതെ ഒതുക്കാൻ നോക്കിയാൽ പലപ്പോഴും പരാജയമാവും ഫലം. സാഹചര്യങ്ങളെയും വ്യക്തികളെയും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാലമാണിത്. ചില വ്യക്തികളുടെ ഈഗോയുടെ പേരിൽ അവരെ മോശമായി കൈകാര്യം ചെയ്താൽ വിനാശകരമാവും ഫലം. വിളക്കു കെടും, വണ്ടും നശിക്കും.
ജോയിയാണ് താരം
നിലന്പൂരിൽ ഇടതു-വലതു മുന്നണികളുടെ സ്ഥാനാർഥികളിൽ ആരു ജയിച്ചാലും അവിടത്തെ യഥാർഥ താരം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയാണ്. ആര്യാടൻ ഷൗക്കത്തിനൊപ്പം നിലന്പൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയാകുന്നതിനു പരിഗണിക്കപ്പെട്ട യുവനേതാവ്. അവസാനം ഷൗക്കത്തിന് കുറി വീണു. ഒരു പരിഭവവും കാണിക്കാതെ പാർട്ടി തീരുമാനം അംഗീകരിക്കുകയും ഷൗക്കത്തിനുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുകയും ചെയ്ത വി.എസ്. ജോയി ഇക്കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ അപൂർവ തേജസായി.
പാർട്ടി അവഗണിച്ചു, ചതിച്ചു എന്നൊക്കെ പറഞ്ഞു ജോയി അപസ്വരം ഉണ്ടാക്കിയെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ നിന്ന ഇടതുപക്ഷത്തിന് ജോയിയെ കിട്ടിയാൽ വലിയ കോളാകുമായിരുന്നു. വലിയ വിജയപ്രതീക്ഷ ഉണ്ടാകുമായിരുന്നു. ആ സ്വപ്നങ്ങളെല്ലാം നിലംപരിശാക്കിക്കൊണ്ടാണ് ജോയി ആത്മാർഥമായി ഷൗക്കത്തിനുവേണ്ടി കളത്തിലിറങ്ങുന്നത്.
കടം പെരുകുന്നു, വികസനമോ?
കേരളത്തിൽ എല്ലാം ശരിയാക്കാമെന്നു പറഞ്ഞു വന്ന പിണറായി സർക്കാർ ഏറെ അവകാശവാദങ്ങളോടെയാണ് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ സർക്കാർ ചെലവിൽ നടത്തുന്നത്. കാണം വിറ്റും ഓണം ഉണ്ണണം എന്നു വിശ്വസിക്കുന്ന മലയാളികളുടെ മുഖ്യമന്ത്രി ഇല്ലായ്മകളുടെ നടുവിൽനിന്ന് ആഘോഷമായി നാലാം വാർഷികം കൊണ്ടാടുകയാണ്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലമാകുന്പോൾ കേരളത്തിന്റെ കടം 4.65 ലക്ഷം കോടിയാവും എന്ന് ധനമന്ത്രി ബാലഗോപാൽ തന്നെയാണ് വെളിപ്പെടുത്തുന്നത്. പ്രതിപക്ഷനേതാവ് പറയുന്നതുപോലെ ആറുലക്ഷം കോടി ആവില്ലെന്നാണ് ധനമന്ത്രി തരുന്ന സാന്ത്വനം.
കടം 4.65 ലക്ഷംകോടിയാക്കിയ രണ്ടാം പിണറായി സർക്കാർ കേരളത്തിൽ 90,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ഏതാനും ചില പദ്ധതികൾകൂടിയാണ് ബാക്കി എന്നും അതുകൂടി നടപ്പാക്കാനാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറയുന്നു. അത്തരം അവകാശവാദങ്ങൾ എല്ലാ സർക്കാരും നടത്തുന്നതാണ്.
റിയാസിന്റെ ഫോട്ടോകൾ
മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പബ്ലിസിറ്റി ജ്വരം മുഖ്യമന്ത്രിക്കുവരെ തലവേദന ആവുകയാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉൾപ്പെട്ടകാലം മുതൽ പാർട്ടിയിലെതന്നെ പലർക്കും അദ്ദേഹത്തോടൂള്ള തലവേദന ഇപ്പോൾ കൂടിയ മട്ടാണ്. അദ്ദേഹത്തിനെതിരേ സ്പീക്കർ ഷംസീർ, സംസ്ഥാന കമ്മറ്റിയിൽ ആവലാതി പറഞ്ഞത് ഒരു വർഷത്തിനപ്പുറമാണ്. ഇപ്പോൾ മന്ത്രി എം.ബി. രാജേഷ് പരാതി കൊടുത്തു എന്നാണു വാർത്ത. വാർത്ത രാജേഷ് തന്നെ നിഷേധിച്ചെങ്കിലും റിയാസ് തുടരുന്ന വഴി ഒപ്പമുള്ളവരെ പരിഗണിക്കാത്തതാണോ? അദ്ദേഹം കേരളത്തിലെ റോബർട്ട് വാദ്രയാവുകയാണോ എന്നാണു പലരുടെയും സംശയം.
മുഹമ്മദ് റിയാസിനെതിരേ രാജേഷ് പരാതി കൊടുത്താലും ഇല്ലെങ്കിലും മുഖ്യമന്ത്രി ചടങ്ങിൽനിന്നു വിട്ടുനിന്നത് അടുത്ത പോരാട്ടത്തിന് എല്ലാവരെയും ശരീരംകൊണ്ടും മനസുകൊണ്ടും ഒന്നിച്ചുനിർത്തണം എന്നതുകൊണ്ടു കൂടിയല്ലേ? ബുർഷ്വാ പാർട്ടികളിലെ തനിപ്പിടി രീതികൾ അല്ലേ റിയാസ് അനുവർത്തിക്കുന്നത്. മുന്നണി ഭരണത്തിൽപോലും എല്ലാവരെയും ബഹുമാനിക്കുന്ന രീതിയാണ് അപകടമില്ലാത്തത്. ഇവിടെ എല്ലാവരെയും ഒഴിവാക്കിയാണ് പോക്ക്. ആപത്താണ് ഇത്തരം സമീപനം.
കെമാൽ പാഷയുടെ മാപ്പ്
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാമിനോട് മാപ്പു പറഞ്ഞു. ജുഡീഷറിയുടെ ചരിത്രത്തിൽ ആദ്യമാകണം ഒരു മുൻ ഹൈക്കോടതി ജഡ്ജി അപവാദപ്രചാരണത്തിന് മാപ്പു പറയുന്നത്.
ഡോ.കെ.എം. ഏബ്രഹാമിനെതിരേ കെമാൽ പാഷ 2025 ഏപ്രിൽ 11നും ഏപ്രിൽ 24നും സ്വന്തം യുട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണങ്ങളെത്തുടർന്നാണ് മാപ്പപേക്ഷ. തനിക്കു തെറ്റുപറ്റിയെന്നും ഡോ. ഏബ്രഹാമിനോട് പ്രത്യേക വൈരാഗ്യംകൊണ്ട് ചെയ്തതായിരുന്നില്ല ആ വീഡിയോകൾ എന്നും വ്യക്തമാക്കിയാണു മാപ്പു പറഞ്ഞത്. ഭാവിയിൽ ഏബ്രഹാമിനെകുറിച്ച് ഒരു വീഡിയോയും നിർമിക്കുകയോ അദ്ദേഹത്തെക്കുറിച്ച് എഴുതുകയോ ചെയ്യില്ലെന്നും കെമാൽ പാഷ ഉറപ്പു നൽകി.
2025 ഏപ്രിൽ 11ന് വന്ന ഹൈക്കോടതി വിധിയെക്കുറിച്ച് നടത്തിയ അവലോകനത്തിൽ കെമാൽ പാഷ നടത്തിയ നിരീക്ഷണങ്ങൾക്കാണ് മാപ്പു പറയേണ്ടിവന്നത് എന്നത് ഏറെ ഗൗരവതരമാണ്. കെമാൽ പാഷ പല കാര്യങ്ങളിലും തട്ടിവിടുന്ന പല നിരീക്ഷണങ്ങളും എങ്ങനെയുള്ളവയാണെന്ന് ഈ മാപ്പപേക്ഷ വ്യക്തമാക്കുന്നു. വിഷയങ്ങൾ പഠിക്കാതെ, വ്യക്തിവിരോധത്തിന്റെ പേരിൽ എത്ര നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
കോടതിയിൽ ഇരിക്കുന്ന വിഷയത്തെക്കുറിച്ച് പരാമർശം നടത്തിക്കൂടാ എന്നതുപോലും പാലിക്കാൻ ഈ മുൻ ന്യായാധിപനു സാധിച്ചില്ല. സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം എന്ന് മന്ത്രി കെ.എം. മാണിയെക്കുറിച്ച് പാഷാ നടത്തിയ അനവസരത്തിലുള്ള നിരീക്ഷണം സ്വന്തം കാര്യത്തിലും ഇടയ്ക്കിടെ ഓർക്കുന്നതു നല്ലതാണ്.
സ്കൂൾ തുറക്കുന്നു; പഠനം മെച്ചപ്പെടുത്താൻ എളുപ്പവഴികൾ
വിദ്യാഭ്യാസരംഗത്ത് അനുദിനം മത്സരം വർധിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രാഥമികതലം മുതൽ പ്രഫഷണൽ കോളജ് വരെയുള്ള മിക്ക വിദ്യാർഥികളുടെയും പഠനരീതികൾ ശാസ്ത്രീയമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാങ്കേതികവിദ്യയെക്കുറിച്ചും ലോകത്തെകുറിച്ചുമെല്ലാമുള്ള അറിവ് താരതമ്യേന കൂടുതലുള്ള തലമുറകൂടിയാണ് ജെന്‍ സിയും ജെന്‍ ആൽഫയും. പഠനം ഏറെ സങ്കീർണമായ ഒരു മാനസിക പ്രക്രിയയായതിനാൽ ഉൽകൃഷ്ടമായ ശൈലികൾതന്നെ സ്വീകരിക്കുമ്പോഴാണ് പഠനമുന്നേറ്റം സാധ്യമാവുന്നത്. അതിനു സഹായകമായ പത്തു വഴികൾ:
1) പഠനസമയം ക്രമീകരിക്കുക
ഒരു ദിവസം ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്ന് മുൻകൂട്ടിക്കണ്ട് ഓരോന്നിനും വേണ്ട സമയം കൃത്യമായി നിശ്ചയിച്ച് തയാറാക്കുന്ന ടൈംടേബിൾ സമയക്രമീകരണത്തിന് അനിവാര്യമാണ്. ഒരു കെട്ടിടം നിർമിക്കുന്നതിനുമുമ്പുതന്നെ അതിന്റെ പ്ലാൻ തയാറാക്കുന്നതുപോലെ പഠിക്കാനിരിക്കുന്നതിനു മുമ്പ് അതിന്റെ പ്ലാനും തയാറാക്കണം. പാഠഭാഗങ്ങൾ അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കാതെ പഠിച്ചുതീർക്കുകയും പ്രയാസമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകുകയും വേണം. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും എളുപ്പമുള്ള വിഷയങ്ങൾക്ക് കുറഞ്ഞ സമയവും അനുവദിക്കുന്ന വിധത്തിലാകണം ടൈംടേബിൾ. ഏറ്റവും ഊർജസ്വലമായ സമയമാണ് ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കാനായി തെരഞ്ഞെടുക്കേണ്ടത്. അതിപ്രധാനമായ കാര്യങ്ങൾ തുടക്കത്തിലും അപ്രധാനമായവ അവസാനമായും വരുന്ന രീതിയിലാവുകയും വേണം പഠനം. അതോടെ പഠിക്കാൻ സമയം കിട്ടുന്നില്ലെന്ന പരിഭവം സ്വയം ഇല്ലാതായിക്കൊള്ളും.
2) നല്ല പഠനാന്തരീക്ഷം ഉണ്ടാക്കുക
പഠിക്കാൻവേണ്ടി പ്രത്യേകം സ്ഥലം ഉണ്ടാവുന്നതു നല്ലതാണ്. കാറ്റും വെളിച്ചവുമുള്ളതും അതേസമയം, മറ്റുള്ളവരുടെ ശല്യമില്ലാത്തതുമായ മുറിയാണ് പഠനത്തിനു തെരഞ്ഞെടുക്കേണ്ടത്. പഠനമുറിയുമായി ആത്മബന്ധം ഉണ്ടാക്കിയെടുത്താൽ പഠനത്തിനുള്ള അനുകൂല മനോഭാവം ഉണ്ടായിത്തീരും. പഠനത്തിനാവശ്യമായ പേന, പുസ്തകങ്ങൾ, പഠനസഹായികൾ എന്നിവയെല്ലാം കൈയെത്തും ദൂരത്തുണ്ടാകണം. പഠനസാമഗ്രികൾ എവിടെയാണുള്ളതെന്ന് കൃത്യമായി അറിഞ്ഞിരിക്കുകയും അവ ഉപയോഗിക്കേണ്ടിവന്നാൽ ആവശ്യം കഴിഞ്ഞതിനുശേഷം അതേ സ്ഥാനത്ത് തിരിച്ചുവയ്ക്കുകയും വേണം. പഠനവേളയിൽ ഉറക്കം വരുമ്പോൾ ചെറിയ വ്യായാമങ്ങൾ ചെയ്തും നടന്നുപഠിച്ചും സ്ഥലം മാറിയിരുന്നും എഴുതിപ്പഠിച്ചും ഉറക്കം മാറ്റാം. ഉത്സാഹജനകമായ അന്തരീക്ഷം, സമയക്രമം പാലിക്കുന്നതിനുള്ള സഹായം, പാഠ്യേതര വായനയ്ക്കും മറ്റു ഹോബികൾക്കുമുള്ള പ്രചോദനം തുടങ്ങിയവയെല്ലാം കുടുംബത്തിൽനിന്ന് കുട്ടികൾക്കു ലഭിക്കണം.
3) ആവർത്തിച്ച് വായിക്കുക
ആവർത്തനമാണ് ഓർമശക്തി വർധിക്കാനുള്ള ഏറ്റവും നല്ല മാർഗം. പഠനത്തിനിടയിൽ ഓരോ പാഠത്തിലെയും പ്രധാന ഭാഗങ്ങളുടെ ലഘുക്കുറിപ്പ് തയാറാക്കുകയും പഠനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ഒരു തവണയെങ്കിലും കുറിപ്പുകൾ വായിക്കുകയും ചെയ്യണം. സാധാരണ നമ്മൾ പാഠഭാഗങ്ങൾ അധ്യാപകർ പഠിപ്പിച്ചു കഴിഞ്ഞാണ് വായിക്കുന്നതെങ്കിൽ ഇനിമുതൽ തലേദിവസംതന്നെ ഒന്ന് വായിച്ചു നോക്കിയിട്ടു ക്ലാസിൽ വന്നാൽ വിഷയങ്ങൾ നന്നായി ഗ്രഹിക്കാനും സംശയനിവാരണം വരുത്താനും കഴിയും. വായനയും കേൾവിയുമൊക്കെ നമുക്കു മനസിലാകുന്ന രീതിയിൽ ചിത്രങ്ങളോ ചാർട്ടുകളോ ആക്കി മാറ്റി പഠിക്കാം.
4) പഠിപ്പിച്ച് പഠിക്കുക
നമ്മുടെ കുട്ടികളുടെ ഒരു പ്രശ്നം അവർ സ്വന്തം അറിവ് മൂടിവയ്ക്കുമെന്നതാണ്. മറ്റുള്ളവരോടു ചർച്ച ചെയ്യുന്നതിലൂടെ നമ്മുടെ അറിവ് കൂടുകയേ ഉള്ളൂ എന്നതിനാൽ സംശയനിവാരണം, സംവാദം, പങ്കുവയ്ക്കൽ ഒക്കെ ശീലമാക്കുക. മറ്റുള്ളവർക്കു നമ്മൾ പഠിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നുണ്ടോ എന്നും പരീക്ഷിച്ചു നോക്കുക. കാര്യങ്ങൾ ലളിതമായി വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കതു സുവ്യക്തമായിട്ടില്ലെന്നു സാരം.
5) പഠിച്ചത് പകർത്തുക
എപ്പോഴും പുസ്തകവും ക്ലാസുകളുമൊക്കെ മാത്രം പഠനത്തിനാശ്രയിക്കാതെ നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾകൂടി നിരീക്ഷിക്കുക. പ്രോജക്ട് വർക്കുകൾ ചെയ്യുന്നതിലൂടെ പഠിച്ചെടുത്ത കാര്യങ്ങൾ പ്രായോഗിക ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു മനസിലാക്കാം. ഈ സമീപനം വിദ്യാർഥികളെ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും യഥാർഥ പ്രശ്നങ്ങളിൽ സൈദ്ധാന്തിക-പ്രായോഗിക അറിവ് നേടുന്നതിലും അവ ഉപയോഗിക്കുന്നതിലും സഹായിക്കുന്നു
6) പരീക്ഷാഭീതി ഒഴിവാക്കുക
ചിട്ടയായ പഠനപ്രവർത്തനം, പഠനവേളയിൽ തയാറാക്കിയ നോട്ടു വഴിയുള്ള പുനരാവർത്തനം, മാതൃകാചോദ്യങ്ങൾ ഉപയോഗപ്പെടുത്തൽ, മാതൃകാ പരീക്ഷകൾ ആസൂത്രണം ചെയ്യൽ, കൂട്ടുകാരുമായുള്ള പഠനം എന്നിവ വഴി പരീക്ഷാഭീതി ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. കണക്കുകൾ ചെയ്തുതന്നെ പഠിക്കുക.
7) പുതിയ രീതികൾ പിന്തുടരുക
സാങ്കേതികവിദ്യയെ സുഗമമായും തടസങ്ങൾ ഇല്ലാതെയും സമന്വയിപ്പിക്കുന്നതിന് സ്വീകരിക്കാൻ കഴിയുന്ന ബ്ലെൻഡഡ് ലേണിംഗ്, ഫ്ലിപ്ഡ് ക്ലാസ് റൂം, ഗെയിമിഫിക്കേഷൻ, ജനറേറ്റീവ് മോഡൽസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾകൂടി ഉൾപ്പെടുത്താം. സോഷ്യൽ മീഡിയ സ്ക്രീൻ ടൈം കുറയ്ക്കണം. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പതിവായി വായിച്ച് ലോകത്തു നടക്കുന്ന കാര്യങ്ങൾ നോട്ട്ബുക്കിൽ കുറിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും.
8) പുതിയ ഭാഷ പഠിക്കുക
സ്കൂളിൽ പഠിക്കുന്ന ഭാഷകൾ കൂടാതെ ഏതെങ്കിലുമൊരു വിദേശഭാഷ കൂടി ഒഴിവുസമയങ്ങളിൽ സ്വായത്തമാക്കാൻ ശ്രമിക്കാം. ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് തുടങ്ങി ഇഷ്ടമുള്ള ഏതും പഠിക്കാം. യുട്യൂബ്, മൊബൈൽ ആപ്പുകൾ എന്നിങ്ങനെ ഒട്ടേറെ മാർഗങ്ങളിലൂടെ ഇതു സാധിക്കും.
9) നന്നായി ഉറങ്ങുക
ഉറക്കം സുഗമമായ പഠനത്തിനു വേണ്ട പ്രധാനമായ ഘടകമാണ്. കുട്ടികൾ നിർബന്ധമായും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. ഓർമശേഷി വർധിക്കാൻ ഉറക്കം ഏറെ സഹായകമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഉറങ്ങുമ്പോൾ തലച്ചോറിനുള്ളിലെ നാഡീകോശങ്ങൾ തമ്മിൽ രൂപപ്പെടുന്ന പ്രത്യേകതരം ബന്ധമാണ് ഓർമശക്തി വർധിപ്പിക്കുന്നതെന്ന് ഗവേഷകർ പരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കാര്യങ്ങൾ പഠിക്കാനും നടന്ന കാര്യങ്ങൾ വീണ്ടും ഓർമിക്കാനും അവ തമ്മിൽ പൊരുത്തപ്പെടുത്തി മനസിലുറപ്പിക്കാനും ഉറക്കം അത്യാവശ്യമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
10) ആത്മവിശ്വാസമുണ്ടാവുക
നിങ്ങൾ ആരാവണമെന്ന് നിങ്ങൾ മനസിൽ വിചാരിക്കുന്നുവോ അത് നിങ്ങൾ ആയിത്തീരുമെന്നാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത്. വലിയ ലക്ഷ്യം മുന്നിൽക്കണ്ട് പഠനം ആരംഭിക്കുകയാണു വേണ്ടത്. സ്ഥിരമായി അധ്വാനിക്കുന്ന മനസും തന്റേടവും പരിശീലനത്തിലൂടെ നേടിയെടുക്കുകതന്നെ വേണം. നെഗറ്റീവായ ചിന്തകളുണ്ടാകുമ്പോൾ അവയെ പിഴുതെറിയുകയും ശുഭപ്രതീക്ഷയുള്ള ചിന്തകളാൽ മനസ് നിറയ്ക്കുകയും വേണം. കല, കായികം, സംഗീതം, കരകൗശലം, ശാസ്ത്രം എന്നിങ്ങിനെ മനസിന് ഉല്ലാസം പകരുന്ന വിഷയങ്ങളിൽ പങ്കെടുക്കണം.
സാഹിത്യനായകൻ സി. അന്തപ്പായി
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മലയാള സാഹിത്യരംഗത്ത് നിറഞ്ഞുനിന്ന നിരൂപകനും നോവലിസ്റ്റുമാണ് സി. അന്തപ്പായി. ആദ്യ മലയാള നോവലിസ്റ്റ് ചന്തുമേനോന്റെ അപൂർണ നോവൽ ‘ശാരദ’യ്ക്കൊരു രണ്ടാംഭാഗമെഴുതി പൂർത്തിയാക്കിയ എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
സാഹിത്യരംഗത്തു ക്രൈസ്തവർ പൊതുവെ പിന്നാക്കമായിരുന്ന അക്കാലത്ത്, കത്തോലിക്ക സമുദായത്തിൽനിന്ന് ഒരെഴുത്തുകാരൻ ഉയർന്നുവരിക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സ്വന്തം സർഗശേഷികൊണ്ടുമാത്രം അത്തരമൊരു നേട്ടമുണ്ടാക്കിയ പ്രതിഭാശാലിയാണ് അന്തപ്പായി.
ജനനവും വിദ്യാഭ്യാസവും
1862 ജനുവരി രണ്ടിന് തൃശൂർ ചിറയത്തു വീട്ടിലാണ് അന്തപ്പായിയുടെ ജനനം. പിതാവ് ചിറയത്ത് തൊമ്മൻ അന്തപ്പായി. മാതാവ് മറിയാമ്മ. തൃശൂരിലെ മലയാളം പ്രൈമറി സ്കൂളിലും ഗവൺമെന്റ് സ്കൂളുകളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അന്തപ്പായി എറണാകുളം മഹാരാജാസ് കോളജിൽ ചേർന്ന് എഫ്എ പരീക്ഷ പാസായി. തുടർന്നു കൊച്ചി രാജ്യത്തെ വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥനായി.
സംസ്കൃതഭാഷയോടു കടുത്ത അഭിനിവേശമുണ്ടായിരുന്ന അന്തപ്പായി പരസഹായമില്ലാതെതന്നെ ആ ഭാഷയിൽ നല്ല അവഗാഹം നേടി. ഒപ്പം, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫിലോസഫി ബിഎ പരീക്ഷ പ്രൈവറ്റായി പഠിച്ചു പാസായി. ബിരുദധാരിയായതിനെത്തുടർന്ന് സർക്കാർ അദ്ദേഹത്തെ ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ പ്രമോഷൻ നല്കി നിയമിച്ചു. പിന്നീട് രജിസ്ട്രേഷൻ സൂപ്രണ്ട്, ഗവൺമെന്റ് പ്രസ് സൂപ്രണ്ട്, കോ-ഓപ്പറേറ്റീവ് രജിസ്ട്രാർ എന്നീ പദവികളും അദ്ദേഹം വഹിച്ചു.
അന്തപ്പായിയുടെ ലേഖനങ്ങൾ
ഇങ്ങനെയിരിക്കെ ദൗർഭാഗ്യകരമായ ഒരു സംഭവമുണ്ടായി. അക്കാലത്ത് കൊച്ചി രാജാവിന്റെ ദിവാനായിരുന്നത് ബംഗാളിയായ എ.ആർ. ബാനർജിയായിരുന്നു. അദ്ദേഹത്തിന് ക്രൈസ്തവരായ ഉദ്യോഗസ്ഥരോടു പൊതുവേ താത്പര്യമുണ്ടായിരുന്നില്ല. അതുമൂലം പലർക്കും അർഹമായ അംഗീകാരങ്ങളും സ്ഥാനക്കയറ്റങ്ങളും ലഭിക്കാതെപോയി. ഈ വസ്തുതയിൽ മനംനൊന്ത അന്തപ്പായി ദിവാന്റെ നടപടികളെ, പ്രത്യേകിച്ച് സാമുദായിക വിവേചനത്തെ വിമർശിച്ചുകൊണ്ടു മദ്രാസിൽനിന്നിറങ്ങിയിരുന്ന ഇംഗ്ലീഷ് പത്രത്തിൽ ഏതാനും ലേഖനങ്ങളെഴുതി.
അന്തപ്പായിയുടെ ലേഖനങ്ങൾ തൂലികാനാമത്തിലായിരുന്നെങ്കിലും ദിവാൻ പത്രം ഓഫീസുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ ആരാണെന്നു മനസിലാക്കി. ദിവാൻ അന്തപ്പായിയെ വിളിച്ച് വിശദീകരണം തേടി. കുറ്റം സമ്മതിച്ച അന്തപ്പായി നിരുപാധികം മാപ്പപേക്ഷ എഴുതിനല്‍കി. അതുപക്ഷേ ദിവാന് സ്വീകാര്യമായില്ല. അദ്ദേഹം അന്തപ്പായിയെ സർവീസിൽനിന്നു ഡിസ്മിസ് ചെയ്തു. 1913ലാണ് ഈ സംഭവം. അന്നദ്ദേഹത്തിന് 51 വയസേ പ്രായമുണ്ടായിരുന്നുള്ളൂ.
ദയാഹർജി
ദുഃഖിതനായ അന്തപ്പായി സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ഒരു ദയാഹർജി എഴുതി മഹാരാജാവിനു സമർപ്പിച്ചു. അന്നത്തെ കൊച്ചി രാജാവ് രാജർഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാമവർമ പതിനഞ്ചാമനായിരുന്നു. 1895 മുതൽ 1914 വരെയാണദ്ദേഹത്തിന്റെ ഭരണകാലം. ബ്രിട്ടീഷ് റസിഡന്റുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അഭിമാനിയായ അദ്ദേഹം 1914ൽ സ്ഥാനത്യാഗം ചെയ്യുകയാണുണ്ടായത്.
ആശ്രിതവത്സലനും ദീനദയാലുവുമായ രാജാവിന് അന്തപ്പായിയോടു ദിവാൻ ചെയ്തത് അനീതിയാണെന്നു ബോധ്യമായി. എങ്കിലും അന്തപ്പായിക്ക് പുനർനിയമനം നല്കാൻ കല്പന കൊടുത്തു ദിവാനെ ധർമസങ്കടത്തിലാക്കാന് അദ്ദേഹം തയാറായില്ല. പകരം, അന്തപ്പായിയുടെ ഡിസ്മിസൽ സ്വയം വിരമിക്കലായി കണക്കാക്കി പ്രതിമാസം 80 രൂപ പെൻഷൻ അനുവദിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നടപടി.ഇത്രയും പറഞ്ഞത് അന്തപ്പായിയുടെ ഉദ്യോഗപർവത്തെക്കുറിച്ചാണ്. അതിനേക്കാൾ പ്രധാനമാണല്ലോ അക്ഷരപർവം.
സാഹിത്യജീവിതം
1890ൽ ഭാഷാപോഷിണിസഭ തൃശൂരിൽ നടത്തിയ ഒരു പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതോടെയാണ് അന്തപ്പായിയുടെ സാഹിത്യജീവിതം ആരംഭിക്കുന്നത്. ദീപിക, മലയാള മനോരമ, സത്യനാദം, സത്യദീപം, ഭാഷാപോഷിണി, കർമെല കുസുമം, വിദ്യാവിനോദിനി, രസികരഞ്ജിനി തുടങ്ങി അന്നത്തെ ഏതാണ്ടെല്ലാ ആനുകാലികങ്ങളിലും അന്തപ്പായി തുടരെ എഴുതി.
അന്തപ്പായിയുടെ ഏറെ ശ്രദ്ധേയമായ മൂന്നു രചനകൾ, ശാരദ രണ്ടാം ഭാഗം, ഭാഷാനാടക പരിശോധന, നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം എന്നിവയാണ്. മലയാളത്തിലെ ആദ്യനോവലിസ്റ്റ് ഒ. ചന്തുമേനോന്റെ രണ്ടാമത്തെ നോവൽ ശാരദയുടെ ഒന്നാം ഭാഗം 1892ൽ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ 1899ൽ അന്തരിക്കുന്നതിനു മുന്‍പ്, രണ്ടാം ഭാഗം എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. വളരെ മികച്ച രചന എന്നു വിലയിരുത്തപ്പെട്ട ശാരദയുടെ രണ്ടാം ഭാഗം എഴുതുന്നതിനെക്കുറിച്ച് അന്നു സാഹിത്യലോകത്തിൽ വ്യാപകമായ ചർച്ച നടന്നിരുന്നു. ചന്തുമേനോന്റെ രചനയ്ക്ക് ഒരു രണ്ടാംഭാഗം എന്നതു സാധാരണഗതിയിൽ എഴുത്തുകാർക്കൊക്കെ വലിയൊരു വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളി ആദ്യം ഏറ്റെടുത്തതു സി. അന്തപ്പായിയാണ്.
1915ൽ അദ്ദേഹത്തിന്റെ ശാരദാപൂരണം പുറത്തുവന്നു. പിന്നീട് ടി.എസ്. അനന്ത സുബ്രഹ്മണ്യം, കുറുപ്പംവീട്ടിൽ ഗോപാലപിള്ള, പയ്യംപള്ളിൽ ഗോപാലപിള്ള, പാട്ടത്തിൽ രാധാകൃഷ്ണമേനോൻ, വാഴപ്പിള്ളേത്തു കൊച്ചുരാമൻപിള്ള എന്നിവരുടേതായി അഞ്ചു പൂരണങ്ങൾകൂടി ഉണ്ടായിട്ടുണ്ട്. ഇവയിൽ മികച്ചത് അന്തപ്പായിയുടേതാണെന്നു പൊതുവേ അഭിപ്രായമുണ്ട്.
സാഹിത്യനിരൂപകൻ
ഒരു സാഹിത്യനിരൂപകൻ എന്ന അംഗീകാരം അന്തപ്പായിക്കു നേടിക്കൊടുത്ത കൃതിയാണ് ഭാഷാനാടക പരിശോധന. ദേവീവിലാസം, മാലതീമാധവം, സുഭദ്രാർജുനം എന്നീ മൂന്നു പ്രഖ്യാത നാടകങ്ങളെ മുൻനിർത്തി അക്കാലത്തെ മലയാള നാടകങ്ങളുടെ ദൗർബല്യങ്ങൾ ചർച്ച ചെയ്യുകയും പാശ്ചാത്യ നാടകസങ്കേതങ്ങളുടെ പശ്ചാത്തലത്തിൽ ഗദ്യപ്രധാനമായ നാടകങ്ങൾ മലയാളത്തിലുണ്ടാകേണ്ടിയിരിക്കുന്നു എന്നു മലയാള നാടകവേദിക്കു പുതിയ ദിശാബോധം നല്‍കുകയും ചെയ്യുന്ന മികച്ച വിമർശനപഠനമാണു ഭാഷാനാടക പരിശോധന.
ഭാവനാശൂന്യവും അനുകരണജടിലവുമായ പദ്യനാടകങ്ങൾകൊണ്ടു മലയാള നാടകരംഗം വല്ലാതെ മലീമസമായ കാലഘട്ടത്തിൽ നാടകരചനാവേശം ബാധിച്ച അല്പവിഭവന്മാരായ നാടകരചയിതാക്കളെ രൂക്ഷമായി പരിഹസിക്കുന്ന ഒരു ആക്ഷേപഹാസ്യ രചനയാണ് ‘നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം’.
നാലുപേരിൽ ഒരുത്തനായി അംഗീകരിക്കപ്പെടണമെങ്കിൽ ഒരു നാടകമെഴുതണം എന്ന മിഥ്യാധാരണയ്ക്ക് വശംവദരായ അന്നത്തെ നാടകയശഃപ്രാർഥികൾ അന്തപ്പായിയുടെ പരിഹാസശരങ്ങളേറ്റു വല്ലാതെ വിവശരായി. നാടകമെഴുതാൻ തുനിഞ്ഞിറങ്ങിയ ഒട്ടേറെപ്പേർ ഈ കൃതി വായിച്ചതോടെ ആ സാഹസവൃത്തി വേണ്ടെന്നുവച്ചു വേറെ പണിക്കുപോയെന്നു സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
സാഹിത്യവിഷയങ്ങൾ മാത്രമല്ല, മറ്റെല്ലാ വിജ്ഞാനശാഖകളും അന്തപ്പായിക്ക് ഇഷ്ടവിഷയങ്ങളായിരുന്നു. ഭൂകന്പങ്ങളെപ്പറ്റിയും അഗ്നിപർവത സ്ഫോടനങ്ങളെപ്പറ്റിയും പ്രകൃതിവിജ്ഞാനീയം, ഭൂവിജ്ഞാനീയം, ഖഗോള വിജ്ഞാനീയം എന്നിവയെപ്പറ്റിയുമൊക്കെ നിരവധി ലേഖനങ്ങൾ അദ്ദേഹം ആനുകാലികങ്ങളിൽ എഴുതിയിരുന്നു.
സന്മാർഗപ്രകാശിക, ധർമോപദേശിക, ക്രിസ്തീയ പുനരൈക്യം, ചീനയിലെ ജനങ്ങൾ, ജപ്പാനിലെ സന്പ്രദായങ്ങൾ, ഭാരതഹൃദയം എന്നീ ശീർഷകങ്ങൾ അന്തപ്പായിയുടെ വിജ്ഞാനമണ്ഡലം എത്ര വിസ്തൃതമായിരുന്നു എന്നു പറഞ്ഞുതരുന്നുണ്ട്.
നമ്മുടെ ആദ്യകാല സാഹിത്യനായകരിൽ പ്രമുഖനായ ഈ പ്രതിഭാശാലി 1936 മേയ് 31ന് ലോകത്തോടു വിടപറഞ്ഞു.
നിലന്പൂരിൽ ചിത്രം തെളിയുന്നു
വി. മനോജ്
നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പുചിത്രം കുറേക്കൂടി വ്യക്തമായിവരികയാണ്. യുഡിഎഫും എൽഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ പ്രമുഖരാണ്.
കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെയും ഇടതുസ്ഥാനാർഥി എം. സ്വരാജിനെയും മണ്ഡലത്തിലെ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ടതില്ല. ഇനി കാണാനുള്ളത് അടിയൊഴുക്കുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോരിനിറങ്ങി എംഎൽഎസ്ഥാനം രാജിവച്ച പി.വി. അൻവർ അവസാനം എന്ത് നിലപാടെടുക്കും എന്നതാണ് ഇനി തെളിയാനുള്ളത്. അൻവറിനെ യുഡിഎഫ് കൂടെ നിർത്തുമോ അതോ അൻവർ ഒറ്റയ്ക്ക് മത്സരിക്കുമോ എന്നൊക്കെ വൈകാതെ അറിയാം.
സ്ഥാനാർഥിനിർണയത്തിൽ കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമായ രാഷ്ട്രീയ സൂചനയാണു നൽകിയിരിക്കുന്നത്. ഒരു തരത്തിൽ രണ്ടിനും ഒരു പൊതുസ്വഭാവവുമുണ്ട്. ആർക്കും വഴങ്ങേണ്ട എന്നുള്ളതാണത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്ന അൻവറിന്റെ ആവശ്യത്തിനു കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല.
സ്വതന്ത്ര സ്ഥാനാർഥിയെന്ന സമ്മർദത്തിനു വഴങ്ങാൻ സിപിഎമ്മും തയാറായിട്ടില്ല. അൻവർ നൽകിയ പാഠത്തിൽനിന്നുള്ള തിരിച്ചറിവാണത്. സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിച്ചു ജയിപ്പിച്ച് ഒടുവിൽ അവർ തിരിഞ്ഞുകൊത്തുന്പോൾ, ഇനി പാർട്ടിതന്നെ നോക്കിക്കൊള്ളാം എന്നൊരു സന്ദേശവും ഇതിൽ വായിച്ചെടുക്കാം.
പതിറ്റാണ്ടുകളോളം ആര്യാടൻ മുഹമ്മദിലൂടെ കോണ്‍ഗ്രസിനൊപ്പം നിന്ന നിലന്പൂർ മണ്ഡലം ഒന്‍പതു വർഷം മുന്‍പാണ് പി.വി. അൻവറിലൂടെ സിപിഎം വരുതിയിലാക്കിയത്. പഴയ കോണ്‍ഗ്രസുകാരനായ അൻവറിനെ ഉപയോഗിച്ച് 2016ൽ നടത്തിയ പരീക്ഷണം വിജയിച്ചു.
അന്ന് ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ച അൻവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി. പ്രകാശിനെയും തോൽപ്പിച്ചു. സിപിഎമ്മിന് അഭിമാനവിജയങ്ങളായിരുന്നു ഇത്. എന്നാൽ പിന്നീട്, അൻവർ മുഖ്യമന്ത്രിക്കെതിരേതന്നെ തിരിഞ്ഞതു തിരിച്ചടിയായി. അദ്ദേഹം രാജിവച്ചൊഴിഞ്ഞതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിക്കു വെല്ലുവിളികൾ നിറഞ്ഞതാണ്.
യുഡിഎഫിനെ മാത്രമല്ല, അൻവറിന്റെ തന്ത്രങ്ങളെയും തോൽപ്പിക്കുക എന്നതാണ് സിപിഎമ്മിനുള്ള വെല്ലുവിളി. അൻവറിനെതിരേ തെരഞ്ഞെടുപ്പുകാലത്ത് ആഞ്ഞടിക്കാൻ കരുത്തനായ ഒരു നേതാവിനെത്തന്നെ പാർട്ടി നിയോഗിച്ചിരിക്കുന്നു.
അൻവറിന്റെ രാഷ്ട്രീയഭാവി നിർണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പുമാണിത്. തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്ന അൻവറിന് ഒറ്റയ്ക്കു മത്സരിക്കാനുള്ള ശക്തിയില്ല. യുഡിഎഫിനൊപ്പം നിൽക്കുകയാണു മുന്നിലുള്ള വഴി. എന്നാൽ, ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന കടുത്ത വാശി തുടരുകയുമാണ്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന അൻവറിന്റെ ആവശ്യം കോണ്‍ഗ്രസിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ പോന്നതുമാണ്.
സ്വന്തം വ്യക്തിസ്വാധീനം, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവോട്ടുകൾ, കോണ്‍ഗ്രസിലെ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണ തുടങ്ങിയവകൊണ്ടാണ് അൻവർ ജയിച്ചുപോന്നിരുന്നത്. ഇപ്പോൾ സിപിഎം കൂടെയില്ലെന്നു മാത്രമല്ല, കടുത്ത ശത്രുക്കളുമാണ്. അപ്പോൾ പിടിവാശികളിൽ അയവു വരുത്തി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്ന വഴിയാണു മുന്നിലുള്ളത്. നിലന്പൂരിൽ സിപിഎം ജയിച്ചാൽ അൻവർ പിന്നെ രാഷ്ട്രീയചിത്രത്തിൽ ഉണ്ടാകില്ല. പിന്തുണ നൽകി കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായാൽ കുറേക്കാലംകൂടി നേതാവായി നടക്കാനാകും.
പ്രശ്നത്തിൽ മുസ്ലിം ലീഗ് നേരിട്ട് ഇടപെടുന്നില്ലെങ്കിലും അൻവറിനെ യുഡിഎഫിനൊപ്പം നിർത്തണമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്നു ലീഗ് നേതാക്കൾക്ക് അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പുസമയത്ത് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിക്കാൻ അൻവറിനെ ആയുധമാക്കാമെന്നും ചില യുഡിഎഫ് നേതാക്കൾ കണക്കു കൂട്ടുന്നു.
തൃണമൂൽ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അൻവർ നടത്തുന്നുണ്ട്. മുന്നണിയിൽ ചേർന്നാൽ പിന്നെ പാർട്ടികളുടെയോ വ്യക്തികളുടെയോ എതിർപ്പുകൾ ഫലിക്കില്ല. അതോടൊപ്പം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സമ്മർദം ചെലുത്തി സീറ്റുകൾ വാങ്ങാനുമാകും.
എൻഡിഎ മുന്നണി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ബിഡിജെഎസ് മത്സരിച്ച സീറ്റാണ്. ഇത്തവണ മുന്നണിക്ക് ഉത്സാഹം കുറവാണ്.
പ്രചാരണ പ്രവർത്തനങ്ങൾക്കു സമയം കുറവാണെന്ന പ്രതിസന്ധി പ്രമുഖരായ സ്ഥാനാർഥികളിലൂടെ മറികടക്കാൻ ഇരുമുന്നണികൾക്കും കഴിയും. നിലന്പൂർ കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാനാകുമോ? പി.വി. അൻവർ ഉയർത്തുന്ന വെല്ലുവിളികളെ അതിജയിക്കാൻ സിപിഎമ്മിന് കഴിയുമോ? അൻവർ ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകുമോ? ഇനിയുള്ള നാളുകൾ ഉത്തരം പറയും.