ദൈവവിശ്വാസത്തിന് ചരമഗീതം ആലപിക്കുമ്പോൾ?
കഴിഞ്ഞ ദിവസം കേരള യുക്തിവാദി സംഘം അവതരിപ്പിച്ച ഒരു പരിപാടിയിൽ ഉന്നതനായ ഒരു ന്യായാധിപൻ പ്രസ്താവിച്ചത് “മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ” എന്നാണ്. മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നവരാണ് അത്തരം കുട്ടികളെന്നും സ്കൂൾ രേഖകളിൽ മതം രേഖപ്പെടുത്തുന്നില്ല എന്ന് തീരുമാനിക്കുന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ന്യായാധിപന്റെ പ്രസ്താവന മതത്തിനും ദൈവവിശ്വാസത്തിനുമെതിരാണ്. കാരണം, ദൈവവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണല്ലോ മതത്തെ മനസിലാക്കുന്നത്. അതിനാൽ മതം ഇല്ലാതാകുമ്പോൾ ദൈവവിശ്വാസവും ഇല്ലാതായിക്കൊള്ളുമെന്ന് കരുതുന്നവരുണ്ട്.
ഇപ്രകാരം ‘ദൈവവും മതവുമില്ലാത്ത ഒരു ലോകത്തെ’ക്കുറിച്ച് വാചാലമാകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഇന്നു കാണാൻ സാധിക്കും. സമാനമായ രീതിയിൽ നമ്മുടെ വിദ്യാഭ്യാസമന്ത്രിയും ഇക്കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്കൂളുകളിൽനിന്ന് ഈശ്വരപ്രാർഥന ഒഴിവാക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രവും അടിസ്ഥാനപരമായി ദൈവവിശ്വാസത്തിന് എതിരാണല്ലോ. മതവും ഈശ്വരബോധവും ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഇക്കൂട്ടർ മുന്നോട്ടുവയ്ക്കുന്ന ആശയം.
വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ ഒരു അന്ധവിദ്യാലയത്തിൽ ചെന്ന് അന്നത്തെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസമന്ത്രി, “ദൈവം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അന്ധരായി ജനിക്കില്ലായിരുന്നു” എന്ന് അന്ധരായ വിദ്യാർഥികളോട് പറഞ്ഞതും ഈ അവസരത്തിൽ കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്.
ദൈവവിശ്വാസത്തിന് സംഭവിച്ച മാറ്റം
ഭാഗ്യസ്മരണാർഹനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ തന്റെ ‘Memory and Identity’ എന്ന ഗ്രന്ഥത്തിൽ ആധുനിക തത്വശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്വചിന്തകനായ റെനെ ഡെക്കാർട്ടിന്റെ കാലം മുതൽ ദൈവവിശ്വാസത്തിന് സംഭവിച്ച മാറ്റത്തെക്കുറിച്ച് പറയുന്നുണ്ട്. ക്രൈസ്തവ വിശ്വാസം മുന്നോട്ടുവയ്ക്കുന്ന ‘വെളിപാടിന്റെ ദൈവം’ എന്ന കാഴ്ചപ്പാട് ‘തത്വചിന്തകരുടെ ദൈവം’ എന്ന കാഴ്ചപ്പാടിലേക്ക് വഴിമാറിയതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഡെക്കാർട്ടിന്റെ പ്രസിദ്ധമായ വാക്യം “Cogito Ergo Sum” (I think, therfore I am) എന്നതാണ്. അതായത് “ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്.”
ഡെക്കാർട്ടിന്റെ കാലഘട്ടത്തിനു മുമ്പ് തത്വചിന്ത എന്നത് ദൈവത്തിനും സൃഷ്ടലോകത്തിനും കീഴിലായാണ് നിലകൊണ്ടിരുന്നത്. എന്നാൽ, ഡെക്കാർട്ടിന്റെ കാലഘട്ടത്തിനു ശേഷം സ്രഷ്ടാവായ ദൈവം, സൃഷ്ടലോകം എന്നിവ മനുഷ്യമനസിന്റെ ചിന്തയുടെ ഉള്ളടക്കമായി മാറി. ഈ മാറ്റത്തെക്കുറിച്ചാണ് പാപ്പാ തന്റെ ഗ്രന്ഥത്തിൽ പറയുന്നത്. അതായത്, ഇവിടെ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മനുഷ്യമനസിന് സ്വതന്ത്രമായി ആവിഷ്കരിക്കാവുന്ന ഒരു വിഷയമായി മാറി. തിന്മയെക്കുറിച്ചുള്ള കാഴ്ചപ്പാടിനും ഇപ്രകാരം മാറ്റം സംഭവിച്ചു. ക്രിസ്തുവിന്റെ കുരിശിലെ രക്ഷാകര പ്രവൃത്തികളിലൂടെ മനുഷ്യൻ തിന്മയിൽനിന്ന് രക്ഷിക്കപ്പെട്ടു എന്ന കാഴ്ചപ്പാടിന് പകരമായി മനുഷ്യൻ മാത്രമാണ് അവന്റെതന്നെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സ്രഷ്ടാവെന്ന കാഴ്ചപ്പാടിന് മുൻഗണന ലഭിച്ചു. ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും തീരുമാനിക്കുന്നതും മനുഷ്യൻ മാത്രമായി മാറി!
തുടർന്നുള്ള വർഷങ്ങളിൽ വ്യത്യസ്തങ്ങളായ ചിന്താധാരകളും പ്രസ്ഥാനങ്ങളും ആവിർഭവിച്ചതിനെക്കുറിച്ചും അവ ലോകചരിത്രത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മാർപാപ്പ തന്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ജനാധിപത്യ മാർഗങ്ങളിലൂടെ അധികാരത്തിലെത്തിയവർ അധികാര ദുർവിനിയോഗം നടത്തിയതും സോവിയറ്റ് യൂണിയനിലെയും മറ്റു രാജ്യങ്ങളിലെയും മാർക്സിസ്റ്റ് അധിനിവേശങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഹിറ്റ്ലറുടെ ഭരണകാലത്തെ യഹൂദന്മാരുടെയും റൊമാനികളുടെയും വംശഹത്യയെക്കുറിച്ചും കമ്യൂണിസ്റ്റ് ഭരണകാലത്ത് പല സ്ഥലങ്ങളിലായി നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചും പ്രത്യേകിച്ച്, യുക്രെയ്നിലെ കർഷകരെയും റഷ്യയിലെ ഓർത്തഡോക്സ്-കത്തോലിക്കാ വൈദികരെയും കൂട്ടക്കൊല നടത്തിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
‘നിയമപരമായ കൂട്ടക്കൊലകൾ’
ദൈവത്തെയും ദൈവിക നിയമങ്ങളെയും മാറ്റിനിർത്തിയ പല രാജ്യങ്ങളിലും ‘നിയമപരമായ കൂട്ടക്കൊലകൾ’ നടക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്! അമ്മയുടെ ഗർഭത്തിലായിരിക്കുമ്പോൾതന്നെ കൊല്ലപ്പെടുന്ന അനേകലക്ഷം കുഞ്ഞുങ്ങൾ ഈ ഗണത്തിൽ പെടുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റുകളാണ് ഗർഭഛിദ്രത്തിന്റെ രൂപത്തിലുള്ള ഇത്തരം കൂട്ടക്കൊലകളെ അംഗീകരിക്കുന്നത് എന്ന വസ്തുത ഞെട്ടിക്കുന്ന ഒരു യാഥാർഥ്യമായി പാപ്പാ ചൂണ്ടിക്കാണിക്കുന്നു! മനുഷ്യവംശത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയാണ് തങ്ങൾ ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്യുന്നവർ അവകാശപ്പെടുന്നത്!
ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനം സ്രഷ്ടാവായ ദൈവത്തെ പുറന്തള്ളുകയും മനുഷ്യപ്രകൃതി എന്നത് ദൈവത്തിൽനിന്ന് ദാനമായി നൽകപ്പെട്ട ഒരു യാഥാർഥ്യമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയും ചെയ്തതാണെന്ന് പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. തത്ഫലമായി, മനുഷ്യപ്രകൃതി എന്നത് സാഹചര്യങ്ങൾക്കനുസൃതമായി സ്വതന്ത്രമായി രൂപപ്പെടുകയും മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന ചിന്തയുടെ കേവലം ഒരു ഉത്പന്നമായി മാറ്റപ്പെട്ടു!
അഹംഭാവവും അബദ്ധവും
ദൈവത്തെ ഒഴിവാക്കുന്ന ഒരു ലോകത്തിനു സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2007 നവംബർ 30ന് പുറപ്പെടുവിച്ച ‘പ്രത്യാശയിൽ രക്ഷ’ എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “പുരോഗതിക്ക് അധർമികളുടെ കൈകളിൽ തിന്മയിലുള്ള പുരോഗതിയായിത്തീരാൻ കഴിയും. സാങ്കേതിക പുരോഗതി അതിനു ചേർന്ന മനുഷ്യന്റെ ധാർമിക പരിശീലനത്തോട് ഒത്തുപോകണം. അങ്ങനെ ചെയ്തില്ലെങ്കിൽ അത് പുരോഗതിയേ അല്ല, പിന്നെയോ മനുഷ്യനും ലോകത്തിനും ഭീഷണിയാണ്” (No.22). 19, 20 നൂറ്റാണ്ടുകളിൽ രൂപപ്പെട്ട നിരീശ്വരവാദ പ്രസ്ഥാനങ്ങളെക്കുറിച്ച് പാപ്പാ ഇവിടെ സൂചിപ്പിക്കുന്നു. ഈ ലോകത്തിലെ സഹനങ്ങൾക്കു മുമ്പിൽ ദൈവത്തെ ചോദ്യം ചെയ്യുകയും നീതി സൃഷ്ടിക്കാൻ ദൈവം ഇല്ലാത്തതുകൊണ്ട് നീതി സ്ഥാപിക്കാൻ മനുഷ്യൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നതാണ് ഈ നിരീശ്വരപ്രസ്ഥാനങ്ങളുടെ അന്തഃസത്ത. ദൈവത്തിന് ചെയ്യാൻ കഴിയാത്ത കാര്യം മനുഷ്യവംശത്തിന് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഇത്തരം മനോഭാവം അഹംഭാവവും അബദ്ധവും നിറഞ്ഞതാണെന്ന് പാപ്പാ വ്യക്തമാക്കുന്നു. ഇത്തരം കാഴ്ചപ്പാട് ക്രൂരതയുടെയും നീതി ലംഘനത്തിന്റെയും ഏറ്റവും വലിയ രൂപങ്ങളിലേക്ക് നയിച്ചു എന്ന യാഥാർഥ്യം മാർപാപ്പ ഇവിടെ ചൂണ്ടിക്കാണിക്കുന്നു(No.42). ലോകത്തിലെ വിവിധ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും നാസി ജർമനിയിലും നടന്ന അനേക ലക്ഷം ജനങ്ങളുടെ കൂട്ടക്കൊലകളെയാണ് പാപ്പാ ഇവിടെ പരാമർശിക്കുന്നത്.
ഇന്ന് സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർ ദൈവത്തെയും ദൈവവിശ്വാസത്തെയും പരസ്യമായി ചോദ്യം ചെയ്യുന്നത് ഏറെ ഖേദകരമാണ്. ദൈവവും മതവിശ്വാസവും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് വാചാലരാകുന്നവർക്ക് അത്തരത്തിലുള്ള ഒരു ലോകം ചരിത്രത്തിൽ വരുത്തിവച്ച ഭവിഷ്യത്തുകളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുമോ? ഓരോരുത്തർക്കും തങ്ങളുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് ജീവിക്കാനുള്ള അവകാശം മതേതര രാഷ്ട്രമായ ഇന്ത്യയിലുണ്ടെന്ന യാഥാർഥ്യം ഇക്കൂട്ടർ ഓർക്കേണ്ടതാണ്.
മതങ്ങളെയും ദൈവവിശ്വാസത്തെയും പരിഹസിക്കുകയല്ല, മറിച്ച് നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പൊതുസമൂഹത്തെ സഹായിക്കുകയാണ് ഭരണാധികാരികളും ന്യായാധിപന്മാരും ചെയ്യേണ്ടത്. ദൈവവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 2,000 വർഷങ്ങൾക്കു മുമ്പ് ഈശോമിശിഹാ നടത്തിയ അർഥപൂർണമായ പ്രസ്താവന ഇന്നും ഒളിമങ്ങാതെ ശോഭിക്കുന്നു: “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” (മത്താ 22:21).
വിസ്മയിപ്പിക്കുന്ന അർദ്ധമന്ദസ്മിതങ്ങളോട് എനിക്കന്നുമിന്നുമൊരേ ഇഷ്ടം.അതേറ്റവും അനുഭവിച്ചിട്ടുള്ളതു കവിതകളിലാണ്. വിജയലക്ഷ്മിയുടെ കവിതകൾ വായിക്കുമ്പോൾ എനിക്കതനുഭവപ്പെട്ടിട്ടുണ്ട്. പാതി ചാരിയ കൗതുകം പോലൊന്ന്. ‘’എന്തൊരപൂർവ സുന്ദര ഗംഭീരമെൻ മുഖ’’മെന്നു പറയുംപോലെ. അല്ലെങ്കിൽ അകലത്തിരിക്കുമ്പോൾ അടുത്തെത്താനും അരികത്തായാൽ ഒന്നുമാറിനിന്ന് വിസ്മയം കൊള്ളാനും കൊതിക്കുന്ന ഉൾച്ചൂട്. അതനുഭവിക്കുമ്പോൾ ഞാനൊരിക്കലും കവിതയുടെ പൂരപ്പറമ്പ് വിട്ടുപോകുന്നില്ല. നെറ്റിപ്പട്ടവും ചമയവും അഴിക്കാത്ത ഒറ്റക്കൊമ്പനെപ്പോലെ ഹൃദയാഹ്ലാദത്തിൻ നെടുംപാതയിലൂടെ ഞാൻ നടക്കും. അപ്പോഴും എന്റെ മദപ്പാടിനെ തളയ്ക്കുന്നത് വിസ്മയിപ്പിക്കുന്ന അർദ്ധമന്ദസ്മിതങ്ങളാണ്.
വിജയലക്ഷ്മിയുടെ കവിത ഓർക്കുംപോലെ ഷൈനി തോമസിന്റെ കവിതയും ദൂരത്തുദൂരത്തായി നീങ്ങിപ്പോമേതോ ദുഃഖഗീതത്തിന്റെ പല്ലവിപോലെ ഞാനോർക്കുന്നു. കവിതയിലൊരിടത്ത് ഷൈനി എഴുതുന്നു: “എനിക്ക് നിയന്ത്രിക്കാനാകാത്തത് ഒന്നേയുള്ളൂ. ഇടയ്ക്കിടെയുള്ള ചിരി. അതു മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു. ചിലർ ആ ചിരിയെ ഭ്രാന്തിന്റെയും വിഡ്ഢിത്തത്തിന്റെയും ചിഹ്നമായി കാണുന്നു. യഥാർഥത്തിൽ ആ ചിരി എന്റെ നിശ്വാസമാണ്’’എന്ന്. ഷൈനിയുടെ കവിത ചന്ദനമുരസുമ്പോൾ പൊന്തുന്ന സുഗന്ധംപോലെയാണ്.വാതിൽ പാതിചാരി നിൽക്കുന്ന അർദ്ധമന്ദസ്മിതം. നീല കളാംബുദംപോലെ പെയ്യാനൊരുങ്ങി നിൽക്കുന്ന ഒന്ന്. മലയാളത്തിൽ ഇനിയുമുണ്ടേറെ “സരസ്വതി’’കളെ ഓർക്കാൻ. എത്രയോ ഗുപ്തസരസ്വതികൾ തീവെയിൽ മോന്തിക്കുടിച്ച് ആഴങ്ങളിലൂടെ ഒഴുകുന്നുണ്ടാകും. അവർ ഇടയ്ക്കിടെ മാത്രം തൊട്ടുതൊട്ടില്ലെന്നമട്ടിൽ മണ്ണിനു മീതെ പൊന്തിവന്ന് ഒന്നു നനഞ്ഞ് പൊടുന്നനെ അപ്രത്യക്ഷരാകുന്നു. വാസനാവൈഭവത്താൽ മാത്രം എഴുതിപ്പോകുന്നവർ. കളപ്പുരകളിൽ ഒന്നും ശേഖരിക്കാത്തവർ. വിത്തെല്ലാം വിതച്ചു പോകുന്നവർ. ഒറ്റയൊറ്റച്ചിറകുകൾ. സാലഭഞ്ജികകൾ.
പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലെ പുസ്തകശാലയിൽനിന്നാണ് ഞാൻ “സാവിത്രി’’ വാങ്ങിയത്. ആശ്രമത്തിനു പുറത്തെ വേപ്പുമരത്തണലിലിരുന്ന് ഞാനതു വായിച്ചുതുടങ്ങി.തീവ്ര നിഗൂഢമായൊരു കാവ്യസല്ലാപമായിരുന്നു സാവിത്രി. സ്നേഹഖേദങ്ങളുടെ വിങ്ങൽ. ഏതോ ഒരു ഗുഹാതമസ്സിൽ നിന്നുയർന്ന മുരൾച്ച. സൂക്ഷ്മസ്വരങ്ങളിൽ കൊരുത്തിട്ട പഴകിയൊരീണം. ഉൾത്താപത്താൽ നൊന്ത ഒരാദിയുഷസ്. ഇതെല്ലാം ഞാനതിൽ അനുഭവിച്ചു. എന്നാലൊരു പുല്ലാങ്കുഴലിന്റെ മുറിപ്പാടുകൾ ഞാനതിൽ കണ്ടില്ല. പക്ഷേ, അതിൽനിന്ന് കൽവിളക്കിൽനിന്നാളും തിരിനാളംപോലെ ഒരു തേങ്ങൽ ഉയർന്നുകേട്ടു. അങ്ങനെ വായിച്ചിരിക്കെ ഒരു പെൺകുട്ടി അരികിൽ വന്നിരുന്നു.അധികം പ്രായമില്ല. മുഖത്ത് ഒരു ചിരിയും കൈയിൽ ഒരു പുസ്തകവുമുണ്ട്. ആ പുസ്തകത്തിന്റെ പുറംചട്ട ഞാൻ ശ്രദ്ധിച്ചു. പ്രണയത്താൽ ആളിക്കത്തിയ ഒരു മുഖമായിരുന്നു ആ കവറിൽ. ആ മുഖത്തിന് അഗ്നിയുടെ നിറമായിരുന്നു. ഭക്തമീരയുടെ. ഗിരിധരഗോപാലനിൽ ഒഴുകിപ്പരന്ന മറ്റൊരു യമുന. ഒരു വനമാല. കൃഷ്ണശിലയിൽ അലിഞ്ഞൂർന്ന ഹരിയുടെ മാത്രം മീര. എനിക്കറിയാവുന്ന മലയാളത്തിലും അതിലേറെ കുറച്ചറിയാവുന്ന ഇംഗ്ലീഷിലുമായി ഞാനവളോട് മിണ്ടിപ്പറഞ്ഞു. അവൾ വാചാലമായി എന്നോടു സംസാരിച്ചു. കവിതയായിരുന്നു ഞങ്ങളുടെ ഭാഷ. അത് ഹൃദയത്തിലൂടെ ഒഴുകിവന്നപ്പോൾ ഞങ്ങൾക്കിരുവർക്കും. അത് പെട്ടെന്ന് മനസിലായി. അവൾക്കധികം പഠിപ്പില്ല. പക്ഷേ, വായിക്കാനും എഴുതാനും അതിലേറെ സ്വപ്നം കാണാനുമറിയാം. ഒരു നോട്ടുബുക്ക് നിറയെ കവിത എഴുതിവച്ചിരിക്കുന്നത് അവളെനിക്കു കാട്ടിത്തന്നു. അതിലൊന്നിന്റെ അർത്ഥം ഞാൻ ചോദിച്ചു മനസിലാക്കി. അതിങ്ങനെയാണ്.
“ഞാൻ മഴ കാത്തുനിൽക്കുകയാണ്.
നനയാനല്ല; അലിയാൻ.
ഞാൻ വെയിൽ കാത്തുനിൽക്കുകയാണ്.
വിയർക്കാനല്ല; ഉരുകാൻ.”
അർഥമറിഞ്ഞപ്പോൾ ഞാനദ്ഭുതപ്പെട്ടുപോയി. ഒരു കൊച്ചുപെൺകുട്ടി ഇത്രയുമെഴുതുമോ എന്ന് ഞാനെന്നോടുതന്നെ ചോദിച്ചു. അവളൊരു മീരാഭക്തയാണ്. മീരയുടെ തുടർച്ച തന്നിലുണ്ടെന്ന് അവൾ വിശ്വസിക്കുന്നു. മീരയെപ്പോലെ അവളും ഗ്രാമത്തിലെ ഒരു കറുമ്പനെ സ്നേഹിക്കുന്നുണ്ട്. അതിന്റെ പേരിൽ കുലംമുടിച്ചവളെന്ന് ഒരു ഗ്രാമം അവളെ വിളിക്കുന്നു. പക്ഷേ, അവളുടെ കവിതകളാരും ശ്രദ്ധിക്കുന്നില്ല. അവളുടെ വിരഹഭക്തിയെ ആരും തിരിച്ചറിയുന്നില്ല. അവളിനി നടക്കേണ്ട ഗ്രീക്ഷ്മദൂരങ്ങളെ ഓർത്തപ്പോൾ എനിക്കു സങ്കടംതോന്നി. യാത്ര പറഞ്ഞുപിരിയുമ്പോൾ അവളിൽനിന്ന് അറിയാതെ ഊർന്നുപോയ രാഗസ്മിതം എന്നെയും മുറുക്കെ പിടിക്കുന്നോ എന്നു തോന്നി. അവൾ അരികിൽനിന്ന് പോയപ്പോൾ ഒരു കുയിൽ പറന്നുപോയതുപോലെ എനിക്കനുഭവപ്പെട്ടു. “സാവിത്രി’’ ഞാൻ മടക്കിവച്ചു. ഇനി വായിക്കുവാൻ വയ്യ. മനസ് അസ്വസ്ഥമാണ്. വേർപിരിയാൻ മാത്രം ഒന്നിച്ചുകൂടിയ നിമിഷങ്ങളെ ഞാൻ ശപിച്ചു.
പോണ്ടിച്ചേരിൽയിൽനിന്ന് ചിദംബരത്തേക്കായിരുന്നു തുടർയാത്ര. എല്ലാവരും ബസിനുള്ളിലെ സംഗീതത്തിൽ ആടിത്തിമിർക്കുമ്പോൾ ഞാൻ മാത്രം നിശബ്ദനായിരുന്നു. കൂട്ടുകാർ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചപ്പോൾ തല വേദനിക്കുന്നു എന്നു ഞാൻ കളവു പറഞ്ഞു. ശരിക്കും ഞാൻ കളവു പറയുകയായിരുന്നില്ല. വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ വേദന മനസിനായിരുന്നു. ആ അർദ്ധമന്ദസ്മിതം തന്നിട്ടുപോയ, ഒരു തൊട്ടാവാടി മുള്ളുകൊണ്ട വേദന.
ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മലങ്കരയുടെ തേജസും പുണ്യവും
കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ
(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ്,
തിരുവനന്തപുരം മേജർ ആർച്ച്ബിഷപ്)
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേലധ്യക്ഷനും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശിൽപ്പിയുമായ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് ദിവംഗതനായിട്ട് 72 വർഷം പൂർത്തിയാകുന്നു. വന്ദ്യപിതാവ് മെത്രാനായതിന്റെ നൂറാം വർഷം (1925-2025) എന്ന പ്രത്യേകതകൂടി ഈ വർഷത്തെ ഓർമപ്പെരുന്നാളിനുണ്ട്. ഇന്ന് ജൂലൈ 15; മലങ്കര സുറിയാനി കത്തോലിക്കാ സഭാപ്രതിനിധികൾ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിലെ കബറിൽ തീർഥാടകരായി ഒരുമിച്ചു കൂടുന്ന ദിവസം. പ്രാപിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയർപ്പിക്കാനും വന്ദ്യപിതാവിന്റെ മാധ്യസ്ഥ്യം തേടാനും കബർ മുത്തി അനുഗ്രഹം പ്രാപിക്കാനും ഓരോ ഓർമപ്പെരുന്നാളിലും എത്തുന്നവരുടെ എണ്ണം ഏറുകയാണ്.
ആഗോള കത്തോലിക്കാ സഭയിൽ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയുടെ മഹാപ്രധാനാചാര്യ ശുശ്രൂഷയിൽ ആറ് ആരാധനാ പാരന്പര്യങ്ങളിലായി ക്രൈസ്തവജീവിതം നയിച്ചുവരുന്ന സഭാമക്കളിൽ, അന്ത്യോഖ്യൻ ആരാധനാ പൈതൃകം ജീവിക്കുന്ന മലങ്കരയിലെ പൗരസ്ത്യ കത്തോലിക്കാ വ്യക്തിഗത സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. 1653ലെ കൂനൻകുരിശ് പ്രഖ്യാപനത്തെത്തുടർന്ന് വിഭജിതമായ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കൂട്ടായ്മ വീണ്ടെടുക്കാൻ എത്രയോ മഹാരഥന്മാർ കിണഞ്ഞു പരിശ്രമിച്ചു. മലങ്കര മെത്രാപ്പോലീത്താമാരും സീറോ മലബാർ സഭയിലെ ഐക്യസംരംഭകരും നടത്തിയ ത്യാഗോജ്വലമായ പരിശ്രമങ്ങൾ ഇത്തരുണത്തിൽ കൃതജ്ഞതയോടെ സ്മരിക്കുന്നു. മലങ്കര സഭയുടെ നിയോഗപ്രകാരം ഐക്യസംഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ബഥനിയുടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത കടന്നുവരുന്നതോടെയാണ് സഭൈക്യ സംഭാഷണങ്ങൾക്ക് പുതിയ ദിശാബോധം കൈവന്നത്. 1926ൽ ആരംഭിച്ച ഐക്യചർച്ചകൾക്കു തീരുമാനമാകുന്നത് 1930ലാണ്.
1930ൽ സമാരംഭിച്ച മലങ്കര പുനരൈക്യ പ്രസ്ഥാനം വഴി മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്ന വ്യക്തിഗത സഭ രൂപം കൊണ്ടു. 1932ൽ മെത്രാപ്പോലീത്തൻ സഭയായി തുടങ്ങിയ ഹയരാർക്കി 2005ൽ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയാൽ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവമാണ്. മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ് എന്ന സഭാ തലവന്റെ പദവിയിലും സംജ്ഞയിലും ഈ സഭ, സ്വയംഭരണാവകാശമുള്ള പൂർണ വ്യക്തിഗത സഭയായി കത്തോലിക്കാ സഭയിൽ അജപാലന ശുശ്രൂഷയിൽ മുന്നേറുന്നു. റോമിലെ തിരുസിംഹാസനവും ലത്തീൻ, സീറോ-മലബാർ സഭകളും ഈ സഭയ്ക്ക് നൽകിവരുന്ന വലിയ പ്രോത്സാഹനത്തിനും കരുതലിനും ഏറെ നന്ദിയർപ്പിക്കുന്നു.
വിവിധ സന്യാസ സമൂഹങ്ങളും വ്യക്തികളും കുടുംബങ്ങളുമായി സഭയ്ക്കു ലഭിച്ചതും തുടരുന്നതുമായ ബലപ്പെടുത്തലിന് സഭ ഏറെ കടപ്പെട്ടിരിക്കുന്നു. മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ് എന്ന സഭാധ്യക്ഷന്റെ അജപാലനാധികാരത്തിൽ ഒരു മേജർ അതിഭദ്രാസനവും ഒരു അതിഭദ്രാസനവും പത്ത് ഭദ്രാസനങ്ങളും നിലവിലുണ്ട്. വിരമിച്ച മൂന്നു മെത്രാപ്പോലീത്തമാരുൾപ്പടെ 15 വൈദിക മേലധ്യക്ഷന്മാർ മേജർ ആർച്ച്ബിഷപ്-കാതോലിക്കോസിനോടൊപ്പം ഈ സഭയിൽ ശുശ്രൂഷ ചെയ്യുന്നു. 878 രൂപതാ വൈദികരും 232 സന്യസ്ത വൈദികരും 2,066 സിസ്റ്റേഴ്സും സഭാ ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സഭാ ശുശൂഷയിൽ അജപാലന ശുശ്രൂഷകൾക്ക് കരുത്തു പകരുന്ന അനേകം ഉപദേശിമാരും 1,263 സുവിശേഷകരും സുവിശേഷ സംഘാംഗങ്ങളായി പ്രവർത്തിക്കുന്നു എന്നത് മലങ്കരയിലെ ഈ പൗരസ്ത്യ കത്തോലിക്കാ സഭയുടെ പ്രത്യേകതയാണ്.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ അമരക്കാരൻ
ദൈവപരിപാലനയുടെ മുൻപിൽ നന്ദിയോടെ നിൽക്കുന്പോൾ, താരതമ്യേന വളരെ കുറഞ്ഞ കാലംകൊണ്ടു കരഗതമായ ഈ നന്മകൾക്കെല്ലാം മലങ്കര സുറിയാനി കത്തോലിക്കാ സഭ കടപ്പെട്ടിരിക്കുന്നത് പ്രഥമ അധ്യക്ഷനായിരുന്ന ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയോടാണ്. മാവേലിക്കരയിലെ പുതിയകാവിൽ പണിക്കർവീട്ടിൽ കുടുംബത്തിൽ ജനിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാംഗമായി വളർന്ന് ആ സഭയിൽ തന്നെ പി.ടി. ഗീവർഗീസ് എന്ന പേരിൽ വൈദികനും പിന്നീട് ഗീവർഗീസ് മാർ ഈവാനിയോസ് എന്ന പേര് സ്വീകരിച്ച് മെത്രാനുമായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സഭൈക്യ പ്രസ്ഥാനത്തിന്റെ - മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ - അമരക്കാരനാക്കിയ ദൈവപരിപാലന എത്ര വിസ്മയാവഹമാണ്.
സഭ അതിന്റെ സ്വഭാവത്താലും നിയോഗത്താലും ആത്മീയതയാലും ഒന്നായിരിക്കേണ്ടവളാണ്. വിഭജിതമാവുക എന്നത് സഭയുടെ അസ്തിത്വത്തിന് യോജിച്ചതല്ല. “പിതാവേ നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു” (യോഹ 17:22) എന്ന യേശുവിന്റെ മരണത്തിനു മുന്പുള്ള മഹാപുരോഹിത പ്രാർഥനയിലൂടെ യേശു ലക്ഷ്യം വച്ചത് തന്റെ ശരീരമാകുന്ന സഭയുടെ ഐക്യമാണ്. സഭ യേശുക്രിസ്തുവിന്റെ ശരീരമാണ് (എഫേ 1:23). യേശു ക്രിസ്തു ശിരസും എല്ലാ വിശ്വാസികളും അവന്റെ ശരീരത്തിന്റെ ഭാഗവുമാണ് (1 കോറി 6:15) എന്ന പ്രതീകത്തിലൂടെ ശിരസിനെയും ശരീരത്തെയും വേർപെടുത്താനാവില്ല എന്ന സത്യം നാം തിരിച്ചറിയുന്നു. അതിനാൽ ശിരസും ശരീരവും ഒന്നായിരിക്കുന്നതുപോലെ വിശ്വാസീസമൂഹം മുഴുവൻ യേശുവിനോട് ഐക്യപ്പെട്ട് യോജിച്ചിരിക്കേണ്ടതാണ്.
അസമാധാനവും വിഭജനങ്ങളും
എന്നാൽ, കാര്യങ്ങൾ എപ്പോഴും അങ്ങനെയായിരുന്നില്ല. മലങ്കരയിൽ അസമാധാനത്തിന്റെയും വിഭജനത്തിന്റെയും ആലാത്തുകൾ വലിച്ചുകെട്ടിയ 1653ലെ കൂനൻകുരിശു സത്യത്തിന്റെ മാറ്റൊലികൾ ഭാരതസഭയുടെ ചരിത്രത്തിൽ ഒന്നിനു പുറകെ ഒന്നായി അനേകം വിഭജനങ്ങൾക്ക് കാരണമായി. ഒന്നായിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികൾ പല സഭകളിലായി ഇന്ന് നിലകൊള്ളുന്നത് കൂനൻകുരിശിലെ പ്രഖ്യാപനാനന്തരമുണ്ടായ അനേക കാരണങ്ങളാലാണ്. 1653ൽ സാർവത്രിക സഭാ കൂട്ടായ്മയിൽനിന്നുമുള്ള വേർപിരിയൽ മലങ്കര സഭയ്ക്കുണ്ടാക്കിയ മുറിവുകളും വേദനകളും തിരിച്ചറിഞ്ഞ മലങ്കര സഭാ പിതാക്കന്മാരും സഭാ മക്കളും വിഭജനം നടന്ന് ഏറെക്കാലം കഴിയുന്നതിനു മുമ്പുതന്നെ ഐക്യത്തിനായി രംഗത്തു വന്നിരുന്നുവെന്നത് ചരിത്രം!
300 വർഷക്കാലത്തെ നിരന്തരമായ ഈ പരിശ്രമങ്ങളെ ഫലപ്രാപ്തിയിൽ എത്തിക്കാനുള്ള അസുലഭ ഭാഗ്യവും അതുല്യ നിയോഗവുമാണ് മാർ ഈവാനിയോസ് എന്ന മലങ്കര സൂര്യതേജസിലേക്ക് കൃപയായി ഒഴുകിയെത്തിയത്. മലങ്കര ഓർത്തഡോക്സ് സഭാ സൂനഹദോസാണ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ സാർവത്രിക സഭയുമായി പുനരൈക്യപ്പെടാനുള്ള നിയോഗം ഏൽപ്പിച്ചതെന്ന ചരിത്രസത്യം മറക്കാൻ കഴിയുന്നതല്ല. കൂടെ നിന്നവരും പ്രോത്സാഹിപ്പിച്ചവരും വിവിധ കാരണങ്ങളാൽ പിന്മാറിയപ്പോഴും വിമർശന ശരങ്ങൾ തൊടുത്തപ്പോഴും ദൈവബന്ധത്തിന്റെ അടിത്തറയിൽ ഉറച്ച കാൽവയ്പോടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മുന്നോട്ടു നീങ്ങി. ഒപ്പമുണ്ടായിരുന്നവരൊക്ക പാതിവഴിയിൽ പിന്നാക്കം പോയപ്പോഴും എല്ലാം വിട്ടെറിഞ്ഞ് 1930 സെപ്റ്റംബർ 20ന് കൂടെയുണ്ടായിരുന്ന നാലുപേർക്കൊപ്പം അദ്ദേഹം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. തിരിച്ചറിഞ്ഞ സത്യത്തിനൊപ്പം നിൽക്കാൻ ധീരത കാട്ടിയ യഥാർഥ സന്യാസിയായിരുന്നു അദ്ദേഹം; അതാണ് അദ്ദേഹത്തിന്റെ വിശുദ്ധിയുടെ അടയാളം.
വന്ദ്യപിതാവിന്റെ മെത്രാഭിഷേക ശതാബ്ദിയുടെ പശ്ചാത്തലത്തിൽ ഇവിടെ ഓർമിക്കേണ്ട ഒരു കാര്യം പുനരൈക്യമെന്ന ആ നിയോഗം പൂർത്തീകരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മേൽപ്പട്ടശുശ്രൂഷയുടെ പശ്ചാത്തലത്തിലാണ് എന്നതാണ്. പിന്തിരിഞ്ഞു നോക്കുന്പോൾ അദ്ദേഹത്തിന്റെ മേൽപ്പട്ട ശുശ്രൂഷയുടെ പരമ പ്രധാനമായ ദൗത്യമായിരുന്നു മലങ്കര പുനരൈക്യ പ്രസ്ഥാനമെന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയെന്നും ബോധ്യപ്പെടുന്നു. അതാണ് ഈ മെത്രാഭിഷേക ശതാബ്ദിയുടെ പ്രസക്തി.
ആദ്യമായി മെത്രാൻ ശുശ്രൂഷയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ വിനയപൂർവം അതു നിരസിച്ചെങ്കിലും സുവിശേഷ ദൗത്യത്തിന് അതു കൂടുതൽ ഉതകുമെന്ന ബോധ്യമാണ് അതു സ്വീകരിക്കാൻ പിന്നീട് അദ്ദേഹത്തെ സന്നദ്ധനാക്കിയത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നാൾവഴികളിൽ ആ ബോധ്യത്തിന്റെ പ്രകാശനം എത്ര തെളിമയാർന്നതാണ്.
സുവിശേഷ ദൗത്യങ്ങൾ
ഭാരതം മുഴുവൻ പ്രേഷിതശുശ്രൂഷ ചെയ്യാൻ ആഗ്രഹിച്ച് ആ വഴിയിലേക്ക് സഭയെ നയിച്ച ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രാർഥനയുടെ അനുഗ്രഹഫലമായി മലയാളം കൂടാതെ തമിഴ്, കന്നട, ഹിന്ദി, പഞ്ചാബി, ഒഡിയ, തെലുഗു, മറാത്തി, ആസാമി തുടങ്ങി പത്തോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിലെ തദ്ദേശീയരായ ജനങ്ങൾ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളായി ഇപ്പോൾ ഭാരതത്തിലുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം അതത് ഭാഷകളിൽ വിശുദ്ധ കുർബാനയും പ്രാർഥനകളും നടത്തപ്പെടുന്നുമുണ്ട്. തൊള്ളായിരത്തോളം വൈദികർ സഭാ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കുന്നു. കൂടാതെ, ബഥനി ആശ്രമവൈദികരും ബഥനി മഠത്തിലെ സന്യാസിനിമാരും സാന്പത്തിക പിന്നാക്കാവസ്ഥയുള്ള എത്യോപ്യയിലും മേരിമക്കൾ സഹോദരിമാർ ടാൻസാനിയയിലും സമാനമായ അവികസിത രാജ്യങ്ങളിലുമൊക്കെ മലങ്കരയുടെ സുവിശേഷ ദൗത്യം നിർവഹിക്കുന്നു.
ഭാരതത്തിനു പുറത്ത് വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലങ്കര സഭാ മക്കൾക്കായി ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റ് മേരി സമാധാനരാജ്ഞി ഭദ്രാസനം നമ്മുടെ പ്രവാസി സമൂഹത്തിന് അനന്യഭാവം നൽകുന്നു. യൂറോപ്പിൽ ഇംഗ്ലണ്ട്, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ഓസ്ട്രിയ, മാൾട്ട എന്നീ രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിലും ഓഷ്യാനിയായിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും സിംഗപ്പുരിലും രണ്ട് അപ്പസ്തോലിക് വിസിറ്റർമാരുടെ നേതൃത്വത്തിലും കോ-ഓർഡിനേറ്റർമാരുടെ സഭാശുശ്രൂഷയിലും നമ്മുടെ സഭാകൂട്ടായ്മകൾ വളർന്നു വരുന്നു. സഭാധ്യക്ഷന്റെ നേരിട്ടുള്ള ചുമതലയിൽ വിവിധ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഗൾഫിൽ യുഎഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ സഭാ കൂട്ടായ്മകൾ താത്പര്യത്തോടെ മുന്നേറുന്നു. സഭാപരവും സാമൂഹികവുമായ വിവിധ ശുശ്രൂഷകളിലൂടെയും സാമൂഹ്യ സേവനങ്ങളിലൂടെയും സഭയെയും ദൈവരാജ്യമാകുന്ന പൊതുസമൂഹത്തെയും മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രതിബദ്ധതയോടെ കെട്ടിപ്പടുക്കുന്നു.
സ്വർഗം കനിഞ്ഞു നൽകിയ കൃപകൾ
ഭാരതം മുഴുവനും അജപാലനശുശ്രൂഷ ചെയ്യാനും ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലങ്കര സഭാ മക്കൾക്ക് ആരാധനാസൗകര്യമൊരുക്കാനും ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് കഴിയും. അപ്പസ്തോലിക സംഘത്തിന്റെ തലവനായി നമ്മുടെ കർത്താവ് നിയമിച്ച വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് കർദിനാൾസ്ഥാനം ലഭിച്ചുവെന്നതും, മാർപാപ്പ നയിക്കുന്ന പൊന്തിഫിക്കൽ ആലോചനാ സംഘങ്ങളിൽ അംഗമാകാൻ കഴിയുന്നുവെന്നതും പുനരൈക്യപ്പെട്ട സഭയ്ക്ക് സ്വർഗം കനിഞ്ഞു നൽകിയ കൃപകളാണ്, അസുലഭ ഭാഗ്യവും! മാർ ഈവാനിയോസ് തിരുമേനിയെ സാർവത്രിക സഭാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ ‘ധന്യൻ’ എന്ന പദവിയിലേക്കുയർത്തിയത് അദ്ദേഹത്തെയും ഈ സഭയെയും സ്വർഗം എടുത്തുയർത്തി ലോകത്തിനു കാണിച്ചു കൊടുത്തതല്ലാതെ മറ്റെന്താണ്? ഇതെല്ലാം ആഗോള സഭാ സംസർഗത്തിലൂടെ മാത്രം നമ്മുടെ സഭയ്ക്ക് കൈവന്ന ഭാഗ്യമാണ്. വ്യവഹാരങ്ങളും അശാന്തിയുമില്ലാതെ പ്രേഷിതതീക്ഷ്ണതയിൽ കഴിയണമെങ്കിൽ കത്തോലിക്കാ സഭയിൽ പ്രവേശിക്കുകയെന്ന ആ വന്ദ്യപിതാവിന്റെ ബോധ്യത്തിന് അടിവരയിടുന്നതാണ് 95 വർഷക്കാലത്തെ സഭാ ശുശ്രൂഷകളിലൂടെയും അനുഭവങ്ങളിലൂടെയും പരിശുദ്ധാത്മാവ് നമുക്ക് മനസിലാക്കിത്തരുന്ന കാഴ്ചകളും സാക്ഷ്യങ്ങളും!
ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപത്തിരണ്ടാം ഓർമപ്പെരുനാൾ ഭക്തിനിർഭരമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ മെത്രാഭിഷേക ശതാബ്ദിയുടെ നിറവിലാണ്. ചരിത്രത്തിന്റെ താളുകൾ മറിക്കുന്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാക്കാര്യങ്ങളിലും ദൈവികനടത്തിപ്പ് തെളിഞ്ഞുകാണാം. പൗരോഹിത്യത്തിന്റെ ശ്രേഷ്ഠശ്രേണിയിൽ അദ്ദേഹമൊരു മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത് അത്രമേൽ നന്മകൾ ദൈവത്തിൽനിന്ന് സഭാ മക്കൾക്കും പൊതുസമൂഹത്തിനും നൽകപ്പെടാനാണ്. ആ ദൈവികപദ്ധതിക്കു മുന്നിൽ അദ്ദേഹം തന്നെത്തന്നെ പൂർണമായും വിട്ടുകൊടുത്തു എന്നതാണ് മാവേലിക്കരയിൽ ജനിച്ച മാർ ഈവാനിയോസ് എന്ന മലങ്കര സൂര്യന്റെ മലങ്കരസഭയിലെയും സാർവത്രിക സഭയിലെയും ധന്യത!
അവിശ്വസനീയം; 134 ആശുപത്രിക്കെട്ടിടങ്ങൾ അപകടനിലയിൽ, തകരാനൊരുങ്ങി 225 എണ്ണം
മുൻ കാലങ്ങളിൽ സംസ്ഥാനത്തെ ആരോഗ്യമേഖല മികച്ചതായിരുന്നെന്ന പ്രസ്താവനയോട് കേരളത്തിലെ ആരും വിയോജിക്കില്ല. കാരണം, പ്രശസ്ത ഡോക്ടർമാർ ചികത്സയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിവന്നിരുന്നു. ഉയർന്ന യോഗ്യതയുള്ള പ്രശസ്തരായ ഡോക്ടർമാർ ധാരാളമുണ്ടായിരുന്ന സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്ക് കടുത്ത മത്സരവും ഉണ്ടായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, സാവധാനം നിലവാരത്തിലും കഴിവിലും ഇടിവ് വ്യാപിച്ചതോടെ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. പല വിഭാഗങ്ങളിലും, കഴിവുള്ള മേൽനോട്ടത്തിന്റെയും ആവശ്യമായ അച്ചടക്കത്തിന്റെയും അഭാവം കാലക്രമേണ സ്ഥിതി വഷളാകാൻ കാരണമായി. നിരവധി രോഗികൾ ആയുർവേദ ആശുപത്രികളും മറ്റ് ബദൽ രീതികളും തെരഞ്ഞെടുക്കുന്നു. സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങളുടെ അഭാവം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. കുടുംബത്തിന്റെ വരുമാനവുമായി പൊരുത്തപ്പെടാത്തത്ര ചെലവുകളാണെങ്കിലും നിരവധി രോഗികൾ മെച്ചപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളിലേക്കു മാറി.
സ്വകാര്യ, പൊതുമേഖലകളിലെ ആരോഗ്യ സംരക്ഷണ നിക്ഷേപങ്ങൾ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആരോഗ്യമേഖലയിൽ സന്തോഷകരവും പ്രശംസനീയവുമായ ഒരു സാഹചര്യം ഉറപ്പാക്കാൻ അധികാരികൾക്കുപോലും ബുദ്ധിമുട്ടായി. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആരോഗ്യ ഇൻഷ്വറൻസും അപര്യാപ്തമാകുന്നതായി പലർക്കും അനുഭവപ്പെടുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ ഭരണപക്ഷത്തെ ചിലർ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി ആശുപത്രികളുടെ അവസ്ഥയിൽ സംതൃപ്തരാണെന്ന് നടിക്കുന്നു. എന്നിരുന്നാലും, സർക്കാർ സഹായവും ധനവിഹിതവും ഉയർത്തുന്ന പ്രവണത കാണിക്കുന്നില്ല.
കൂടാതെ, വലിയ ആശുപത്രിക്കെട്ടിടങ്ങൾ പരിപാലിക്കേണ്ടതുണ്ട്. ജലവിതരണം, വൈദ്യുതി, ഡിജിറ്റൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ടെലിഫോണുകൾ തുടങ്ങിയ സേവനങ്ങൾ നന്നായി പരിപാലിക്കേണ്ടതുണ്ട്. വലിയ കെട്ടിടങ്ങളുടെ കാര്യത്തിൽ ശരിയായ അറ്റകുറ്റപ്പണികളും പ്രധാനമാണ്. അത്തരം അറ്റകുറ്റപ്പണികൾ അവഗണിക്കുന്നത് കെട്ടിടങ്ങളുടെ തകർച്ചയിലേക്കു നയിക്കും.
ചില കെട്ടിടങ്ങൾ ഇതിനകംതന്നെ സുരക്ഷിതമായ അവസ്ഥയിലല്ല. കേരളത്തിലെ 134 ആശുപത്രിക്കെട്ടിടങ്ങൾ ഉപയോഗശൂന്യമോ യോഗ്യമല്ലാത്തതോ പൊളിക്കേണ്ടതോ ആണ്. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെത്തുടർന്ന്, ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. എറണാകുളം ജില്ലയാണ് പട്ടികയിൽ ഒന്നാമത്, 41 ആശുപത്രി കെട്ടിടങ്ങൾ മോശം അവസ്ഥയിലാണ്; ഉപയോഗയോഗ്യമല്ലെന്ന് കണക്കാക്കപ്പെടുന്നു. ആലപ്പുഴയിൽ വിവിധ ആശുപത്രികളിലെ 37 കെട്ടിടങ്ങൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. വയനാടിന്റെ വിഹിതം 14 കെട്ടിടങ്ങളാണ്. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് എല്ലാ ജില്ലകളിലും പൊളിച്ചുമാറ്റേണ്ടതോ ഉപയോഗയോഗ്യമല്ലെന്ന് കണക്കാക്കേണ്ടതോ ആയ പത്തിൽ താഴെ കെട്ടിടങ്ങളുണ്ട്. ഒരു കണക്ക് പ്രകാരം 225 കെട്ടിടങ്ങൾ തകരാനുള്ള സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാർ എത്രയും വേഗം നടപടിയെടുക്കുന്നുവോ അത്രയും നല്ലത്.
നിലവിലെ അവസ്ഥയുടെ സൂചന
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 68 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഈ മാസം മൂന്നിന് തകർന്നുവീണത് പലരെയും ഞെട്ടിച്ചു. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും കെട്ടിടത്തിന്റെ ഈ ഭാഗം ചിലർ ഉപയോഗിച്ചിരുന്നു. കെട്ടിടം തകർന്നതിനു തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും സഹകരണമന്ത്രി വി.എൻ. വാസവനും ആശുപത്രി സന്ദർശിച്ചപ്പോൾ, ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവരോടു പറഞ്ഞത്, തകർന്ന പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ്. രണ്ട് മുതിർന്ന മന്ത്രിമാരെ എങ്ങനെയാണ് തെറ്റായ വിവരങ്ങൾ അറിയിക്കാൻ കഴിയുക എന്നത് പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് നിലവിലെ അവസ്ഥയുടെ സൂചന നൽകുന്നു. വാസ്തവത്തിൽ, രണ്ട് മന്ത്രിമാരെയും ശരിയായ വിവരം അറിയിച്ചിരുന്നെങ്കിൽ, രക്ഷാപ്രവർത്തനത്തിലെ കാലതാമസം ഒഴിവാക്കുകയും തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ (52) ജീവൻ രക്ഷിക്കുകയും ചെയ്യാമായിരുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
അധികാരികളുടെ അശ്രദ്ധ
അമേരിക്കയിൽനിന്ന് മടങ്ങിയെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രശ്നം പൂർണമായും പരിഹരിച്ച് പരിഹാര നടപടികൾക്ക് ഉത്തരവിടുമെന്ന് പലരും പ്രതീക്ഷിക്കുന്നു. വകുപ്പിൽ നേരിടുന്ന ചില പ്രശ്നങ്ങൾ അധികാരികൾ ശ്രദ്ധിച്ചില്ല. ഉപകരണങ്ങളുടെ കുറവും ഓപ്പറേഷൻ വിഭാഗത്തിലെ മറ്റു പ്രശ്നങ്ങളും അധികാരികളെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. രോഗികൾതന്നെ ഉപകരണങ്ങൾ വാങ്ങിയതിനാൽ ചില കേസുകളിൽ ഓപ്പറേഷൻ നടത്താൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും രോഗികൾക്കും തന്റെ വകുപ്പിനും വേണ്ടി താൻ അത് തുറന്നുപറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപകരണക്ഷാമത്തെക്കുറിച്ച് സൂപ്രണ്ടിനോടും പ്രിൻസിപ്പലിനോടും പറഞ്ഞിട്ടുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവനെപ്പോലും ഇക്കാര്യം അറിയിച്ചിരുന്നു. പ്രിൻസിപ്പലിൽനിന്നും സൂപ്രണ്ടിൽനിന്നും നീതി ലഭിക്കാത്തതിനാണ് അദ്ദേഹം പ്രതികരിക്കാൻ തീരുമാനിച്ചത്.
ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്ന ‘ബുദ്ധിമാന്മാർ’
അദ്ഭുതകരമെന്നു പറയട്ടെ; തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ബുദ്ധിമാന്മാർ സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളുടെ പ്രാധാന്യത്തെ വിലമതിക്കുന്നില്ല.കേരളത്തിൽ മൊത്തത്തിൽ ആരോഗ്യമുള്ള വ്യക്തികൾ ഉണ്ടായിരിക്കുക എന്നത് സംസ്ഥാനത്തിന് പ്രധാനമാണ്. എന്നാൽ, ആരോഗ്യവകുപ്പിന്റെ ബജറ്റ് നിർദേശങ്ങളുടെ പ്രധാന വിഷയത്തിൽപോലും ആവശ്യമായ ബഹുമാനവും പ്രാധാന്യവും നൽകുന്നില്ലെന്ന് തോന്നുന്നു. ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുമ്പോൾ, സെക്രട്ടേറിയറ്റിലെ നമ്മുടെ ബുദ്ധിമാന്മാർ ഒരു ദയയും കാണിക്കുന്നില്ല. കഴിഞ്ഞ വർഷം ബജറ്റ് വിഹിതം 401.24 കോടി രൂപയായിരുന്നു. 146.89 കോടി രൂപ വെട്ടിക്കുറയ്ക്കേണ്ടതുണ്ടെന്ന് ബുദ്ധിമാന്മാർ കണ്ടെത്തി. നമ്മുടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ളതായിരുന്നു ഈ വിഹിതം. മെഡിക്കൽ കോളജുകൾ നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം ഇതാണെന്ന് പലരും വിശ്വസിക്കുന്നു. ആരോഗ്യവകുപ്പിന്റെ വിഹിതത്തിൽനിന്ന് 62.11 കോടി രൂപ നഷ്ടപ്പെട്ടു. ലഭ്യമായ ഫണ്ട് 90.02 കോടിയായിരുന്നു. മാത്രമല്ല, രക്തബാങ്കിനായി അനുവദിച്ച 30 ലക്ഷം രൂപ 15 ലക്ഷമായി കുറച്ചു. ഇത് രക്തബാങ്കുകളുടെ പങ്കിനെ സാരമായി ബാധിച്ചു.
പിണറായി വിജയനെപ്പോലുള്ള ഒരു മുതിർന്ന സിപിഎം നേതാവ് എങ്ങനെയാണ് യാഥാസ്ഥിതിക ചിന്തകളിലേക്കും ആശയങ്ങളിലേക്കും നയങ്ങളിലേക്കും ആകർഷിക്കപ്പെടുന്നത് എന്ന് പലപ്പോഴും നാം ചിന്തിച്ചേക്കാം. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആശയങ്ങൾ കേരളത്തിന്റെ ആരോഗ്യനയത്തെക്കുറിച്ചുള്ള പ്രതിച്ഛായയെ ജനങ്ങളുടെ മനസിൽ മാറ്റുമെന്ന് അദ്ദേഹം എങ്ങനെ കണ്ടെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. സെക്രട്ടേറിയറ്റിലെ ചുവപ്പുനാട കണ്ണൂരിലെ ആ മുതിർന്ന നേതാവിന്റെപോലും വിപ്ലവമനസിനെ നേർപ്പിക്കുകയാണെങ്കിൽ ആരും അതിശയിക്കേണ്ടതില്ല. ഒരുപക്ഷേ വിശദമായ പഠനം ആവശ്യമായി വന്നേക്കാം. പരസ്പരവിരുദ്ധമായ ആശയങ്ങളും തൊഴിലാളിവർഗ ചിന്തകളും എങ്ങനെ സംയോജിപ്പിച്ച് ഒരു നയമുണ്ടാക്കും എന്നതിനെക്കുറിച്ച് തീവ്രമായ പഠനം നടത്താതെ ഒരു നിഗമനത്തിലെത്തുന്നത് അന്യായമായിരിക്കും.
ചുരുക്കത്തിൽ, ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായുള്ള രാഷ്ട്രീയ ചിന്തകരുടെ പദ്ധതികൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മനസിലേക്ക് പതിയുന്നില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, രാഷ്ട്രീയ നേതാക്കൾ നടപ്പാക്കാൻ തീരുമാനിച്ച ആശയങ്ങളും പദ്ധതികളും സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മനസിൽ ഒരു മാറ്റവും വരുത്തുന്നില്ല. തത്ഫലമായി, മാറ്റങ്ങൾ അത്ര എളുപ്പത്തിൽ കൊണ്ടുവരാനും വിപ്ലവകരമാക്കാനും കഴിയില്ല. സെക്രട്ടേറിയറ്റിലെ ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കുന്ന ചുവപ്പുനാട ജീവനക്കാരുടെ തലച്ചോറിനും ചിന്തയ്ക്കും അനുയോജ്യമാണെന്ന് തോന്നുന്നു.