കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇരകളുടെ നിസഹായതയും പരസ്പരം കുറ്റപ്പെടുത്തുന്ന സർക്കാർ സംവിധാനങ്ങളും മലയോരമേഖലയ്ക്ക് നല്ല പ്രതീക്ഷയല്ല നൽകുന്നത്. ഇതിനിടെ, വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദേശം സമർപ്പിക്കാൻ ലോകപ്രശസ്ത കൺസർവേഷൻ ബയോളജിസ്റ്റ് ഡോ.അലക്സാൻഡ്രാ സിമ്മർമാന്റെ നേതൃത്വത്തിൽ പുതിയ സമിതിക്കു രൂപംകൊടുത്തിരിക്കുകയാണ് സർക്കാർ. ഇതു പ്രതീക്ഷയ്ക്കു വക നൽകുന്നതാണെങ്കിലും വനംവകുപ്പിന്റെ മുൻകാല ചെയ്തികൾ വച്ചു നോക്കുന്പോൾ പ്രതീക്ഷയേക്കാൾ മുകളിലാണ് ആശങ്ക.
ലോകബാങ്കിന്റെ "ഗ്ലോബൽ വൈൽഡ് ലൈഫ് പ്രോഗ്രാം' ഉപദേശകയായ ഡോ. അലക്സാൻഡ്രാ സിമ്മർമാനെ കൂടാതെ ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച മറ്റ് പത്തു പേർകൂടി സമിതിയിലുണ്ട്. കഴിഞ്ഞ ഇരുപതു വർഷമായി അറുപതിലധികം രാജ്യങ്ങളിലായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. സിമ്മർമാന്റെ അനുഭവസമ്പത്തും ശ്രമങ്ങളും വനംവകുപ്പ് അട്ടിമറിക്കുമോയെന്ന ആശങ്ക ശക്തമാണ്.
വനംവകുപ്പിന്റെ കളികൾ2018ലെ പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ ഓരോ വകുപ്പുകൾക്കും ബജറ്റിനു പുറത്ത് പ്രത്യേക ഫണ്ട് അനുവദിച്ചു സർക്കാർ നല്ല ലക്ഷ്യത്തോടെ കൊണ്ടുവന്നതായിരുന്നു "റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോഗ്രാം'. 14 വിവിധ വകുപ്പുകൾക്കായി 8,197 കോടി രൂപയായിരുന്നു ഒന്നാം ഘട്ടത്തിൽ ഭരണാനുമതി നൽകിയിരുന്നത്. കേരളത്തിന്റെ പുനർനിർമിതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മറ്റ് വകുപ്പുകൾ രൂപം കൊടുത്തപ്പോൾ വനം വകുപ്പ് "സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി' എന്ന പേരിൽ ഒരു പദ്ധതി തയാറാക്കി. വനാതിർത്തിയോടു ചേർന്നു കിടക്കുന്ന അഞ്ച് ഏക്കർ വരെയുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി പതിനഞ്ച് ലക്ഷം രൂപ കൊടുത്തു വനമാക്കുന്ന പദ്ധതിയായിരുന്നു ഇത്.
പദ്ധതിയുടെ ലക്ഷ്യവും അനന്തരഫലങ്ങളും എന്തെന്നുപോലും നോക്കാതെ ഒന്നാം ഘട്ടത്തിന് 800 കോടി രൂപയുടെ ഭരണാനുമതിയും സർക്കാർ കൊടുത്തു. ലോകബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 1.75% വരെ പലിശയ്ക്കു കടമെടുത്താണ് ഈ പണം മുടക്കിയതെന്ന് ഓർക്കണം. ശക്തമായ എതിർപ്പിനെത്തുടർന്നു പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചപ്പോൾ പകുതി പണം കിട്ടിയവരും കരാർ വച്ചിട്ടു പണം കിട്ടാത്തവരും കുടുക്കിലായി. പകുതി പണം വാങ്ങി സമ്മതപത്രവും നൽകി സ്ഥലം സർക്കാരിനു കൊടുത്തതു മൂലം റബർ വെട്ടാൻ പോലും കഴിയാതെ വന്നവരുടെ ദുരിതങ്ങൾ വേറെ. പൂർണമായി കിട്ടിയവർതന്നെ പെരുവഴിയിൽ ആയതും വലിയ ചർച്ചയായി.
ആത്മാർഥത ഉണ്ടായിരുന്നെങ്കിൽവനംവകുപ്പിനു പൊതുസമൂഹത്തോട് എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ഈ കോടികളൊക്കെ ഫലപ്രദമായി വിനിയോഗിക്കാമായിരുന്നു. വനാതിർത്തികളിൽ കിടങ്ങുകൾ നിർമിക്കാനും റെയിൽ, റോപ്പ് ഫെൻസിംഗുകൾ നിർമിച്ച് മനുഷ്യ-വന്യജീവി സംഘർഷത്തിനു പരിഹാരം കാണാനുമുള്ള പദ്ധതികൾ വേണമായിരുന്നു മുന്നോട്ടുവയ്ക്കാൻ. അതിനു പകരം പദ്ധതിയുടെ മറവിൽ വനവിസ്തൃതി കൂട്ടാനുള്ള പരിശ്രമങ്ങളായിരുന്നു പലിശയ്ക്കു വാങ്ങിയ പണംകൊണ്ട് നടപ്പാക്കിയത്. ഈ സുവർണാവസരം പാഴാക്കിയിട്ട് 2023ൽ വന്യജീവി സംഘർഷം ലഘൂകരിക്കാനായി 620 കോടിയുടെ പുതിയ പ്രൊപ്പോസൽ കേന്ദ്രത്തിലേക്കയച്ചു. അതാകട്ടെ കവർ പോലും പൊട്ടിച്ചുനോക്കാതെ കേന്ദ്രം തിരിച്ചയച്ചു. ഇവിടെയാണ് ബ്യൂറോക്രസിയിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യ ഭരണക്രമത്തിന്റെ പരാജയം തിരിച്ചറിയുന്നത്.
കാശില്ലെങ്കിലും പിക്നിക്!വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കും കൃഷിനാശം സംഭവിച്ചവർക്കും കൊടുത്തുതീർക്കാനുള്ള നഷ്ടപരിഹാരം വരെ മുടങ്ങിക്കിടക്കുന്നു. ജനകീയ പ്രക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളുമൊക്കെ കൊടുക്കുന്ന വാഗ്ദാനങ്ങൾ പലതും പാഴ്വാക്കുകളായി അവശേഷിക്കുന്നു. വാഹനങ്ങൾക്ക് ഇന്ധനമടിക്കാനും മൃഗങ്ങളെ വിരട്ടിയോടിക്കാൻ പടക്കം വാങ്ങാൻ പോലും പണമില്ല എന്നതാണ് യാഥാർഥ്യം. റാപിഡ് റെസ്പോൺസ് ടീം ഉപയോഗിക്കുന്ന വാഹനങ്ങൾ പോലും മെയിന്റനൻസിനു പണമില്ലാതെ കട്ടപ്പുറത്താണ്. പ്രവൃത്തിദോഷംകൊണ്ട് ജനം വെറുത്തുപോയ ഒരു വകുപ്പാണ് വനംവകുപ്പ്.
ഇങ്ങനെയൊക്കെയാണങ്കിലും, റിട്ടയർമെന്റിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ജീവനക്കാരെ സന്തോഷിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് അന്യസംസ്ഥാനങ്ങളിൽ നടക്കുന്ന സ്പോർട്സ് മീറ്റുകളിൽ പങ്കെടുക്കാൻ പറഞ്ഞയയ്ക്കുന്ന ഒരു ആചാരവും വനം വകുപ്പിലുണ്ട്. ഇതിനെ "പിക്നിക് ട്രിപ്' ആയിട്ടാണ് പരിഗണിച്ചു പോരുന്നത്. അതിന്റെ വിവരങ്ങളൊന്നുംതന്നെ ബന്ധപ്പെട്ട സെക്ഷനിൽ ഇല്ലന്നാണ് വിവരാവകാശ അപേക്ഷയ്ക്കു മറുപടി കിട്ടുക.
കിട്ടിയ വിവരങ്ങൾ വച്ച് 2020ൽ ഭുവനേശ്വറിൽ നടന്ന ഇരുപത്തിയഞ്ചാമത് കായികമേളയിൽ പങ്കെടുക്കാനായി 118 പേർക്കു യാത്രച്ചെലവ്, കോച്ചിംഗ് ക്യാന്പ് ചെലവ്, സ്പോർട്സ് സാധനങ്ങൾ വാങ്ങിയ ചെലവും കൂടാതെ 31.5 ലക്ഷം രൂപയും, 2023ൽ ഹരിയാനയിൽ നടന്ന ഇരുപത്തിയാറാമത് വനം കായികമേളയിൽ പങ്കെടുക്കാൻ 122 പേർക്കായി 18.30 ലക്ഷം രൂപയും നൽകിയതിന്റെ മാത്രം വിവരങ്ങളുണ്ട്. എന്നാൽ, ഒരു ചിരട്ട പോലും സമ്മാനമായി കൊണ്ടുവന്നതായി ലേഖകന് അറിവില്ല.
വാച്ചർക്കും കാശില്ലമനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനാതിർത്തികളിൽ നിയമിച്ചിരിക്കുന്ന വാച്ചർ തസ്തികയിലുള്ള ജീവനക്കാർക്കു പോലും ദിവസവേതനം കൊടുക്കാനില്ലാതെ ബഹുഭൂരിപക്ഷവുംതന്നെ പിരിഞ്ഞുപോയിക്കഴിഞ്ഞു. ഈ മേഖലകളിലൊക്കെ ഇനിയെന്ത്, അടുത്ത ജീവൻ ആരുടേത് എന്ന ചോദ്യം അവശേഷിക്കുന്നു. ഈ സാഹചര്യത്തിൽ ഡോ. അലക്സാൻഡ്രാ സിമ്മർമാനെപ്പോലെയുള്ള കൺസർവേഷനിസ്റ്റുകൾ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചാൽ അതിന്മേൽ ശക്തമായ രാഷ്ട്രീയ തീരുമാനങ്ങളും ഇടപെടലുകളും ഉണ്ടായില്ലെങ്കിൽ വനംവകുപ്പ് അതും അട്ടിമറിക്കും, അതു കേരളത്തിന്റെ പരാജയമായിരിക്കും; ഒരിക്കലും തിരികെ വരാനാവാത്ത പരിപൂർണ പരാജയം.
ധൂർത്ത്, കെടുകാര്യസ്ഥതവനംവകുപ്പിൽ ഇന്നു ഫീൽഡ് സ്റ്റാഫ് അടക്കം 11,000ന് മുകളിൽ ജീവനക്കാരുണ്ട്. എങ്കിലും വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ തട്ടിക്കൂട്ടി ഉണ്ടാക്കിയിരിക്കുന്ന കടലാസ് സംഘടനകളാണ് ഇന്നും വകുപ്പിന്റെ പല സുപ്രധാന പദ്ധതികളും ഏറ്റെടുത്തു നടത്തുന്നത്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ ഈ സംഘടനകളുടെ തലപ്പത്തിരിക്കുന്നതിനാൽ സത്യസന്ധരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടങ്കിലും മൂകസാക്ഷികൾ ആകാനേ കഴിയുന്നുളളൂ. അങ്ങനെയുണ്ടാക്കിയിരിക്കുന്ന സംഘടനകളിൽ ഒന്നായ "ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേർസ് കേരള'' (Institution of Foresters Kerala) എന്ന സംഘടനയ്ക്കു വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയുടെ ചെറിയ വിവരങ്ങൾ ഇങ്ങനെ.
പദ്ധതി: A Comprehensive Study of Sacred Groves of Kerala - 8 Districts.
വർഷം തുക
2018 7,70,000
2019 7,70,000
2020 7,70,000
2022 7,70,000
2023 7,52,000
ആകെ = 38,32,000
പദ്ധതി: A Study to Review Performance of Teak Plantation during last 15 years.
വർഷം തുക
2020 14,00,000
2022 10,50,000
2023 6,91,500
ആകെ 31,41,500
പദ്ധതി: A Comprehensive Study on the Socio - Economic and Cultural aspects of Sacred Groves in Kerala.
2012- 2018 = 49,79,600
പദ്ധതി: Total Evaluvation of FDA in Thiruvananthapuram and Thrissur 2012- 2017 = 7,87,171
പതിനോരായിരത്തിനു മുകളിൽ ജീവനക്കാരും (ഫീൽഡ് സ്റ്റാഫ് ഉൾപ്പെടെ), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പ്രോജക്ട് എലഫന്റ് അടക്കമുള്ള പ്രത്യേക പദ്ധതികളും അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ഡയറക്ടർമാരും 170ന് മുകളിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻമാരുമുള്ള വനം വകുപ്പ് എന്തിനാണ് ഇത്തരം പദ്ധതി നടത്തിപ്പുകൾക്കായി വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ രൂപീകരിച്ചിരിക്കുന്ന സംഘടനകളെ ആശ്രയിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും സാമാന്യബുദ്ധിക്കു മനസിലാകുന്നില്ല.