രാഷ്ട്രീയത്തില്‍ ശത്രുവിന്റെ ശത്രു മിത്രം. സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല. അധികാരം പിടിക്കാന്‍ ആരെ കൂടെക്കൂട്ടാനും ആരുടെകൂടെ കൂടാനും ആര്‍ക്കും മടിയില്ല. പരസ്യമായ സഖ്യത്തിനു പുറമെ ചില രഹസ്യധാരണകളുമുണ്ട്. ജാതിയും മതവും വര്‍ഗവും പ്രാദേശികവാദവും അടക്കം മുതലെടുപ്പിനുള്ള ഒരു വഴിയും ആരും വേണ്ടെന്നു വയ്ക്കാറില്ല. തീവ്ര, വര്‍ഗീയ ഗ്രൂപ്പുകളുമായി സന്ധിചെയ്യാനും മിക്ക നേതാക്കളും മടിക്കാറില്ല. ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്ന ബിഹാറില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇവയെല്ലാമുണ്ട്.
വോട്ടവകാശമാണു പൗരന്റെ മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനം. ജനാധിപത്യത്തില്‍ പൗരനുള്ള ഏറ്റവും ശക്തവും വിലപ്പെട്ടതും പവിത്രവുമായ അഹിംസാത്മക ഉപകരണമാണ് വോട്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) പേരില്‍ ബിഹാറിൽ ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം കവര്‍ന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വോട്ടവകാശമാണു കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ബിഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്കു ലഭിച്ച ജനപിന്തുണ വോട്ടായി മാറുമോയെന്നു കണ്ടറിയണം.
തടസമില്ലാതെ എസ്ഐആര്‍
ബിഹാറിലെ എസ്ഐആറില്‍ നീക്കിയതും പുതുതായി ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്ത്തിയാക്കുകയാണെന്നാണു കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കമ്മീഷന് പറഞ്ഞത്. ഏതായാലും പുതുക്കിയ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാകും നവംബര്‍ ആറിനും 11നും നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. എസ്ഐആറിനെ ചോദ്യം ചെയ്ത് അസോസിയേഷന് ഓഫ് ഡെമൊക്രാറ്റിക് റിഫോംസ് (എഡിആര്‍) നല്കിയ ഹര്‍ജി നവംബര്‍ നാലിനു മാത്രമേ സുപ്രീംകോടതി ഇനി പരിഗണിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പു കമ്മീഷന് അവരുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നതില്‍ സംശയമില്ല. നീക്കിയതും ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നാണ് സുപ്രീംകോടതിയിലെ ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും പറഞ്ഞത്. കരടുപട്ടികയിലെ പുതിയ വോട്ടര്‍മാരുടെ പൂര്‍ണലിസ്റ്റ് അവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നീക്കംചെയ്ത വോട്ടര്‍മാര്‍ ആരൊക്കെയെന്നാണു വെളിപ്പെടുത്താത്തതെന്നും എഡിആറിനുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് അടുത്തിട്ടും അന്തിമ വോട്ടര്‍പട്ടിക വൈകുന്നതു ദുരൂഹമാണ്.
നിതീഷ് കുമാറിന്റെ കളികള്‍
മാര്‍ച്ച് ഒന്നിന് 75 വയസു തികയുന്ന മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇപ്പോഴും ബിഹാറിലെ കിംഗ് മേക്കര്‍. നിതീഷിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് അദ്ദേഹത്തിന്റെ ഐക്യ ജനതാദളും പക്ഷം മാറുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിക്ക് ഇനിയും കൊതി മാറിയിട്ടില്ല. ഇടയ്ക്കു രാജിവച്ചു മുന്നണി മാറിയതടക്കം ഒമ്പതു തവണയാണു നിതീഷ് മുഖ്യമന്ത്രിയായി പ്രതിജ്ഞയെടുത്തത്. പക്ഷേ, ജയിച്ചാലും തോറ്റാലും നിതീഷിന്റെ അവസാന മുഖ്യമന്ത്രി പദമാകും ഇപ്പോഴത്തേതെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
വികസന നായകനായ സോഷ്യലിസ്റ്റ് നേതാവ് എന്ന പ്രതിച്ഛായ നിതീഷിനു നഷ്ടമായി. അവസരവാദിയും അധികാരമോഹിയും എന്ന പേരു വീണതൊന്നും നിതീഷിനു പ്രശ്നമല്ല. നിതീഷിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ ഇത്തവണയും മത്സരിക്കുന്നത്. എന്‍ഡിഎയ്ക്കു വീണ്ടും ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു ബിജെപി പിടിമുറുക്കും. തെരഞ്ഞെടുപ്പിനുശേഷമാകും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്നു മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതില്‍ എല്ലാമുണ്ട്. ബിഹാറിലെ 243 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന നവംബര്‍ 14ന് കാര്യങ്ങളില്‍ വ്യക്തത കൈവരും.
മാറുന്ന ബിഹാര്‍ രാഷ്ട്രീയം
നിതീഷിന്റെ ജെഡിയുവും ലാലുപ്രസാദിന്റെ ആര്‍ജെഡിയുമാണ് മൂന്നര പതിറ്റാണ്ടായി ബിഹാര്‍ രാഷ്ട്രീയം അടക്കിവാണിരുന്നത്. 1990ലാണ് ബിഹാറില്‍ കോണ്‍ഗ്രസിന് അവസാന മുഖ്യമന്ത്രി ഉണ്ടായിരുന്നത്. അഴിമതി, സ്വജനപക്ഷപാതം, അവസരവാദം തുടങ്ങിയവകൊണ്ട് ആര്‍ജെഡിയും ജെഡിയുവും ക്ഷീണിച്ചുതുടങ്ങി. കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തിലും രാഷ്ട്രീയ തന്ത്രങ്ങളുംകൊണ്ടു ബിജെപിയാണു നേട്ടമുണ്ടാക്കിയത്. 2020ല്‍ ബിജെപിയേക്കാള്‍ അഞ്ചു സീറ്റ് കൂടുതൽ കിട്ടിയ ജെഡിയുവിന് ഇത്തവണ ബിജെപിക്കൊപ്പം 101 സീറ്റിലൊതുങ്ങേണ്ടി വന്നു.
അടുത്ത മാസം ആറിനു വോട്ടെടുപ്പു നടത്തുന്ന ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിലേക്കു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എന്നിട്ടും ഭരണകക്ഷിയായ എന്‍ഡിഎയിലും പ്രതിപക്ഷ മഹാസഖ്യത്തിലും പ്രധാന പാര്‍ട്ടികളിലും ആശയക്കുഴപ്പവും പരാതികളും പരിഭവങ്ങളും തീര്‍ന്നില്ല. കഷ്ടിച്ച് ഒപ്പിച്ചെടുത്ത സീറ്റുവിഭജനത്തിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഇരുമുന്നണികളിലും പ്രശ്നങ്ങളേറെയാണ്. ചിരാഗ് പസ്വാന്റെ എല്‍ജെപിക്കും ജിതിന് റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒതുങ്ങാതെ വഴിയില്ലായിരുന്നു.
പുറമെ ശാന്തം; ഉള്ളില്‍ പുക
ആര്‍ജെഡിയുമായുള്ള തര്‍ക്കം പരിഹരിക്കാനാകാതെ നീളുന്നതിനിടയില്‍ 48 സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പത്രികാ സമര്‍പ്പണം ഇന്നലെ കഴിയുന്നതിനാല്‍ മറ്റു വഴികള്‍ ഉണ്ടായില്ല. 2020ല്‍ മത്സരിച്ച 70ല്‍ ഒരു സീറ്റു മാത്രമേ വിട്ടുകൊടുക്കൂവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 60 സീറ്റില്‍ കൂടുതല്‍ പറ്റില്ലെന്ന് ആര്‍ജെഡി വാശിപിടിച്ചതോടെ സീറ്റുവിഭജനം നീണ്ടു. മുന്നണി വിടുമെന്ന ഭീഷണിക്കൊടുവില്‍ 13-14 സീറ്റു നല്കി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിയെ (വിഐപി) മെരുക്കിയെന്നാണ് ആര്‍ജെഡി പറയുന്നത്. സിപിഐ-എംഎല്, സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്കി. സിപിഎമ്മിനു നാലു സീറ്റാണു കിട്ടിയത്.
മുഖ്യമന്ത്രിയാകാന്‍ മോഹിക്കുന്ന തേജസ്വി യാദവിനെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ഡല്‍ഹിയിലെ വിചാരണക്കോടതി കുറ്റക്കാരനാക്കിയത് ആര്‍ജെഡിക്കും മഹാസഖ്യത്തിനും തിരിച്ചടിയായി. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ നഷ്ടമാകുന്ന വോട്ടുകളിലേറെയും മഹാസഖ്യത്തിന്റേതാകും. ഭരണവിരുദ്ധ വികാരവും നിതീഷിന്റെ ചാഞ്ചാട്ടങ്ങളും പ്രായവുമെല്ലാം നേട്ടമാകേണ്ട പ്രതിപക്ഷത്തിന് ഒന്നും ഉറപ്പിക്കാനാകാത്ത നില. പുറമെ കാണുന്നതിലും പ്രശ്നങ്ങള്‍ എന്‍ഡിഎയിലുമുണ്ട്.
കുമിളയായി പ്രശാന്ത് കിഷോര്‍
തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ രംഗപ്രവേശം വോട്ടര്‍മാരെ എത്രകണ്ടു സ്വാധീനിക്കുമെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരേ രഘോപുരില്‍ മത്സരിക്കുന്നതില്‍നിന്നു പിന്മാറിയതിലൂടെ കിഷോര്‍ സെല്‍ഫ് ഗോള്‍ അടിച്ചുവെന്നാണു ചിലരെങ്കിലും കരുതുന്നത്. ഗോലിയാത്തിനെ വെല്ലുവിളിക്കുന്ന ദാവീദായി കിഷോര്‍ സ്വയം വരച്ചുകാട്ടിയ പ്രതിച്ഛായയ്ക്കാണ് ഇടിവുണ്ടായത്. ഒന്നുകില്‍ 150 സീറ്റ് അല്ലെങ്കില്‍ 10 സീറ്റ് തന്റെ പാര്‍ട്ടിക്കു കിട്ടുമെന്ന കിഷോറിന്റെ പ്രസ്താവനയും സ്വന്തം ഗോള്‍പോസ്റ്റിലെ ഗോളടിയായി.
ആകെയുള്ള 243 സീറ്റിലും മത്സരിക്കുമെങ്കിലും ബിഹാറില്‍ ജൻ സുരാജിന് പ്രതീക്ഷ മങ്ങുകയാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ആദ്യം നേടിയതുപോലുള്ള ജനപിന്തുണ കിഷോറിനു കിട്ടില്ല. ആവേശകരമായ ത്രികോണ മത്സരം പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. എന്‍ഡിഎയും മഹാസഖ്യവും (മഹാഗഡ്ബന്ധന്) തമ്മിലുള്ള ദ്വന്ദയുദ്ധമാകും ബിഹാറിലേത്. കേരളത്തിലേതുപോലെ രണ്ടു പ്രബല മുന്നണികള്‍ തമ്മിലുള്ള ധ്രുവീകരണത്തില്‍ മൂന്നാമത്തെ കളിക്കാരന് ഇടമില്ല. എന്നാല്‍ ജന്‍ സുരാജ് പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ ജയ-പരാജയങ്ങളെ സ്വാധീനിക്കും. നിതീഷ് കുമാറും ബിജെപിയും പരാജയപ്പെടുമെന്നു കിഷോര്‍ തറപ്പിച്ചു പറയുമ്പോള്‍, എന്‍ഡിഎയ്ക്ക് ഉറക്കം നഷ്ടപ്പെടും.
ജാതിരാഷ്ട്രീയം തന്നെ മുന്നില്‍
ബിഹാറില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും തീര്‍ച്ചപ്പെടുത്താനാകാത്ത നിലയാണ്. എന്‍ഡിഎയിലും മഹാസഖ്യത്തിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും ആശങ്കയുമുണ്ട്. ഇരുമുന്നണികളും ജയം ഉറപ്പാണെന്ന് ആവര്‍ത്തിക്കുമ്പോഴും അവര്‍ക്കും തീര്‍ച്ചയില്ല. വികസനമില്ലായ്മയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും അടക്കമുള്ള ഭരണപരാജയങ്ങളും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവുമൊന്നും പ്രചാരണത്തില്‍ മുന്നിലല്ല.
ജനകീയ പ്രശ്നങ്ങളെ മറികടക്കാന്‍ പതിവുപോലെ ജാതി, മത, പ്രാദേശിക വികാരങ്ങള്‍ മൂപ്പിച്ചെടുക്കുകയാണു പാര്‍ട്ടികള്‍. ബിഹാറിന്റെ മനസറിയാന്‍ അടുത്ത മാസം 14 വരെ കാത്തിരുന്നേ മതിയാകൂ. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ തടയാന്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ക്ക് എത്രമാത്രം കഴിയുമെന്നതും ചോദ്യചിഹ്നമാണ്. പൂര്‍ണമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷ തെരഞ്ഞെടുപ്പാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അവകാശപ്പെടുന്നു.
ആര്‍ക്കുമൊന്നിനും ഉറപ്പില്ലാതെ
ഇന്നലെ പാറ്റ്നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുകയും സരനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയും ചെയ്ത അമിത് ഷായ്ക്കും ആശങ്കകളേറെയാണ്. പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാന് ഭീകരര്‍ക്ക് അവരുടെ ആസ്ഥാനത്തു തിരിച്ചടി കൊടുത്തുവെന്നാണു ഷാ പ്രസംഗിച്ചത്. ബംഗ്ലാദേശില്‍നിന്നു കുടിയേറുന്ന മുസ്ലിംകള്‍ക്കെതിരേ ഷാ വാചാലനായതിലും വോട്ട് ധ്രുവീകരണംതന്നെ ലക്ഷ്യം. പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വോട്ടുകളിലാണ് പ്രതിപക്ഷത്തിന്റെ കണ്ണ്.
യുപി കഴിഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണു ബിഹാര്‍. ബിഹാറിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. ബിഹാറില്‍ എന്‍ഡിഎയെ പുറത്താക്കി അധികാരം പിടിക്കാന്‍ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളിലും ജനവിധി പ്രതിഫലിക്കും. ജെഡിയു, ബിജെപി സഖ്യം അധികാരത്തുടര്‍ച്ച നേടിയാല്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പടയോട്ടം തടയാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ് ബിഹാറിലെ ജനവിധി.
പുകയുന്ന ശിരോവസ്ത്ര വിവാദം
കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൃശ്യ-പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദമാണ്. ഇതോടു ചേർത്ത്, കന്യാസ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മിൽ താരതമ്യം ചെയ്യുന്ന തികച്ചും ആസൂത്രിതമായ ഒരു സാമാന്യവത്കരണം രൂപപ്പെടുന്നതു കാണാതെ പോകരുത്. കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് കുട്ടികൾക്കും അത് അനുവദിക്കണമെന്നു പറയുന്നത്, ക്രിസ്ത്യൻ പുരോഹിതർ ളോഹ ധരിക്കുന്നതുകൊണ്ട് അവർ മേലധികാരികളായ സ്കൂളുകളിൽ കുട്ടികൾക്കു ളോഹ ധരിക്കാൻ അനുമതി കൊടുക്കണമെന്ന അങ്ങേയറ്റം ബാലിശമായ ന്യായീകരണം തന്നെയാണ്.
കേരളത്തിൽ അധ്യയനവർഷം, സ്വാഭാവികമായും തുടങ്ങുന്നത് ജൂണിലാണ്. സ്കൂൾ തുറന്നു നാലു മാസം കഴിഞ്ഞുണ്ടായ ഹിജാബ് വിവാദം, വിവിധ സംഘടനകൾ മാർച്ചും റാലിയുമൊക്കെ നടത്തി ഊതിപ്പെരുപ്പിക്കുന്നതും ഈ ദിവസങ്ങളിൽ നാം കണ്ടതാണ്. സ്കൂൾ അധികൃതരും പിടിഎയും സമുദായ നേതാക്കളും ഒന്നിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയത്തിലെ ഭരണ-ഉദ്യോഗസ്ഥതല അധികാരികളുടെ ഇരട്ടത്താപ്പു കാണുമ്പോൾ സാംസ്കാരിക കേരളത്തിന്റെ മാറ്റപ്പെടുന്ന മുഖം മറനീക്കി പുറത്തുവരികയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ ഹിജാബും
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ
Essential Religious Practice (ERP) അഥവാ "അനിവാര്യമായ മതപരമായ ആചാരം' എന്നൊരു നിയമമുണ്ടെന്ന് അറിയാമോ? സ്കൂൾ മാനേജ്മെന്റിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട നിലപാട്, സ്ഥാപനപരമായ അച്ചടക്കത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിദ്യാർഥി ധരിക്കുന്നത് അക്കാദമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോം ആണ്. എന്നാൽ, കന്യാസ്ത്രീകൾ ധരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ യൂണിഫോമാണ്; അത് സ്കൂളിന്റെ സ്ഥാപക താത്പര്യത്തെയും പ്രതിനിധീകരിക്കുന്നു. കൃത്യവും ഒപ്പം നിയമപരവുമായ വേർതിരിവുള്ള ഒരു കാര്യത്തെ സംഘബലംകൊണ്ട് ചോദ്യംചെയ്യുന്ന അനീതിയെ കേരളസമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്നു തീർച്ച.
മറ്റൊരു താരതമ്യം, സിഖ് തലപ്പാവുമായി ബന്ധപ്പെട്ടാണ്. സിഖ് തലപ്പാവിനുള്ള ഇളവിനെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് നിയമപരമായിത്തന്നെ നിലനിൽക്കുന്നതല്ല. സിഖ് തലപ്പാവ് അവരുടെ മതത്തിലെ "അനിവാര്യമായ മതപരമായ ആചാരം' (ERP) ആയി നിയമപരമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ കർണാടക ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഫാത്തിമ തസ്നീം V/s സ്റ്റേറ്റ് ഓഫ് കേരള (2018) കേസിൽ, വിദ്യാർഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കും അച്ചടക്കത്തിനും മുകളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചതും യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചതും ചേർത്തു വായിക്കണം. കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധിച്ച വിധി (2022), ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല എന്നു വിലയിരുത്തിക്കൊണ്ട് യൂണിഫോം നയത്തിനു മുൻഗണന നൽകിയിട്ടുമുണ്ട്.
മേൽ സൂചിപ്പിക്കപ്പെട്ട കോടതിവിധികളിലൂടെ വ്യക്തമാകുന്നത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥി പ്രവേശിക്കുമ്പോൾ, പ്രസ്തുത വിദ്യാർഥി സ്ഥാപനപരമായ അച്ചടക്കത്തിനും പൊതുനിയമങ്ങൾക്കും വിധേയനാണ് എന്നതാണ്. യൂണിഫോം ഇളവ് നൽകിയാൽ അത് മറ്റു മതവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കും വഴിതുറക്കുകയും സ്കൂളിലെ അച്ചടക്കത്തെയും മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കുകയും ചെയ്യുമെന്നതും യാഥാർഥ്യമായതിനാൽ സ്കൂൾ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം നിയമപരമായിതന്നെ ശരിയെന്നു വേണം, കരുതാൻ.
വർഗീയ ധ്രുവീകരണത്തിനു കുടപിടിക്കുന്നവരുടെ കപടമുഖം
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ, യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഇത്തരം ധ്രുവീകരണങ്ങളെ മുളയിലേ നുള്ളുകയെന്നതുതന്നെയാണ് പ്രാഥമിക പോംവഴി. അതിനപ്പുറം വർഗീയ ചേരിതിരിവുണ്ടാക്കി, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അഭ്യുദയകാംക്ഷികളുടെ ഗണത്തിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ പോലുമുള്ളതിന്റെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.
ഇവിടെ തെളിഞ്ഞുവരേണ്ടത്, സ്കൂൾ വിദ്യാർഥികളുടെ യൂണിഫോമെന്ന തുല്യതയിലേക്കും സമത്വത്തിലേക്കുമുള്ള പാതയാണ്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന തുല്യതയുടെ പ്രായോഗികതതന്നെയാണ്, യൂണിഫോമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ സ്വപ്നം കണ്ടത്. അതുകൊണ്ടുതന്നെ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം, നമ്മുടെ നാട് പാരമ്പര്യമായി ആർജിച്ചെടുത്ത മതസൗഹാർദത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കേണ്ട ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. അതിനുതന്നെയാണ് മാനേജ്മെന്റും പിടിഎയും വിദ്യാർഥികളും പൊതുസമൂഹവും പ്രാമുഖ്യം നൽകേണ്ടത്.
രണ്ട് പതിറ്റാണ്ടു പിന്നിടുന്ന വിവരാവകാശ നിയമം
വിവരാവകാശ നിയമം നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുന്നു. ഒന്നാം മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് 2005 ഒക്ടോബർ 12നാണ് നിയമം നിലവിൽ വന്നത്. 1923ലെ ഔദ്യോഗിക രഹസ്യനിയമം ഔദ്യോഗിക വിവരങ്ങളെയും നടപടികളെയും പൗരസമൂഹത്തില്‍നിന്ന് മൂടിവയ്ക്കാനാണ് ശ്രമിച്ചത്. എന്നാൽ, വിവരാവകാശ നിയമം വിജ്ഞാപിത പ്രമാണങ്ങളല്ലാത്ത ഏതൊരു രേഖയും ലഭിക്കാനുള്ള അവകാശം പൗരന്മാർക്ക് നൽകി. വിവരാവകാശ നിയമം സംബന്ധിച്ച ബിൽ 2005 മേയ് 11ന് ലോക്സഭയും മേയ് 12ന് രാജ്യസഭയും പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ജൂൺ 15നാണ്. ഇന്ത്യയിൽ ആദ്യ വിവരാവകാശ അപേക്ഷ നൽകിയ വ്യക്തി ഷാഹിദ് റാസ ബെർണേയാണ്. പൂന പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം അപേക്ഷ നൽകിയത്.
2005ല്‍ പാര്‍ലമെന്റില്‍ വിവരാവകാശ ബിൽ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പറഞ്ഞത്, “ഈ ബിൽ പാസാകുന്നത് നമ്മുടെ ഭരണസംവിധാനത്തില്‍ ഒരു യുഗത്തിനു നാന്ദികുറിക്കും” എന്നാണ്.
വിവരാവകാശ നിയമത്തിന്റെ ചരിത്രം
സ്വീഡനിൽ 1887ൽ നിലവിൽ വന്ന ‘ദി ഫ്രീഡം ഓഫ് ദി പ്രസ് ആക്ട്’ വിവരാവകാശ നിയമങ്ങളുടെ മാതാവായി പരിഗണിക്കപ്പെടുന്നു. ഇന്ന് ലോകത്ത് ഏറ്റവും കുറവ് അഴിമതിയുള്ള രാജ്യം സ്വീഡനാണ്. 1946ല്‍ ഐക്യരാഷ്ട്രസംഘടനയും ‘അറിയാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണ്’ എന്ന പ്രമേയം പാസാക്കി. 1960ല്‍ യുനസ്കോ ‘അറിയാനുള്ള അവകാശ സ്വാതന്ത്ര്യപ്രഖ്യാപനം’ അംഗീകരിച്ചു. ഇന്ന് 120 രാജ്യങ്ങളിൽ വിവരാവകാശനിയമത്തിനു തത്തുല്യമായ നിയമങ്ങളുണ്ട്.
1975ല്‍ സുപ്രസിദ്ധമായ രാജ് നാരായണന് കേസില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് ആദ്യമായി പരാമർശം ഉണ്ടായതോടെയാണ് ഇന്ത്യയിൽ നിയമത്തിനുവേണ്ടി വാദങ്ങൾ ഉയർന്നുതുടങ്ങിയത്.1982ൽ ഭരണഘടനയുടെ അനുച്ഛേദം 19(1) (a) പ്രകാരം വിവരാവകാശം ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി. “അറിയുവാനുള്ള അവകാശമില്ലെങ്കിൽ ഭരണഘടനയിലെ വ്യക്തിസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മൗലിക അവകാശമായ ആർട്ടിക്കിൾ പത്തൊമ്പതിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് പ്രസക്തി ഇല്ല” എന്നാണ് സുപ്രീംകോടതി അന്നു നിരീക്ഷിച്ചത്.
2002ലാണ് ‘ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്’ രൂപപ്പെട്ടത്. ഇതിലെ പോരായ്മകള്‍ ചർച്ച ചെയ്യപ്പെടുകയും 2004ല്‍ ‘വിവരാവകാശ ബില്‍’ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു. സാമൂഹിക പ്രവർത്തകയായ അരുണ റോയ് സ്ഥാപിച്ച മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടന വിവരാവകാശ നിയമത്തിന്റെ ആവശ്യകത മുൻനിർത്തി നടത്തിയ ശക്തമായ പ്രചാരണമാണ് അവസാനം ലക്ഷ്യം കണ്ടത്.
വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം
പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്നതിനുംവേണ്ടി തയാറാക്കിയ നിയമമാണ് വിവരാവകാശ നിയമം. പഞ്ചായത്ത് ഓഫീസ് മുതൽ സുപ്രീംകോടതി വരെ സർക്കാരിന്റെ അധീനതയിലുള്ള രേഖകളും വിവരങ്ങളും പത്തു രൂപ മുടക്കി വളരെ ലളിതമായ ഒരു അപേക്ഷ നല്കി മുപ്പത് ദിവസത്തിനുള്ളിൽ ഏതൊരു പൗരനും നേടാം.
രണ്ടാം രണ്ടാം ഷെഡ്യൂളിൽ പ്രതിപാദിച്ച ചില സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. എന്നാൽ അഴിമതി, മനുഷ്യവകാശ ലംഘനം തുടങ്ങിയ കേസുകളിൽ ഈ ഡിപ്പാർട്ട്മെന്റ്കളിൽനിന്നു വിവരം തേടാവുന്നതാണ്. പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ തൃപ്തരല്ലെങ്കിലോ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അവസരവുമുണ്ട്.
മാധ്യമ, പരിസ്ഥിതി, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, അഭിഭാഷകർ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ഈ നിയമം പ്രയോജനപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം ഇന്ത്യയിൽ ഒരു വർഷം ഏകദേശം 60 ലക്ഷത്തോളം അപേക്ഷകൾ ലഭിക്കുന്നുണ്ട്. വിവരാവകാശ നിയമം ഉപയോഗിച്ച് വിവിധ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും അഴിമതികൾക്കെതിരേ പ്രതികരിക്കുകയും ചെയ്ത എൺപതോളം മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
നിയമ ഭേദഗതിയും അട്ടിമറിനീക്കങ്ങളും
പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ വിവരാവകാശ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കം ഭരണതലത്തിൽ സജീവമാണ്. 2019ൽ പാർലമെന്റ് പാസാക്കിയ വിവരാവകാശ നിയമ ഭേദഗതി 2023ൽ കൊണ്ടുവന്ന ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ഉദാഹരണങ്ങളാണ്. മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധിയും വേതനവും മറ്റ് വ്യവസ്ഥകളും നിശ്ചയിക്കാൻ കേന്ദ്രസർക്കാരിനെ ചുമതലപ്പെടുത്തുന്നതാണ് 2019ലെ ഭേദഗതി . ഇതിലൂടെ വിവരാവകാശ കമ്മീഷനെ സർക്കാരിന്റെ ചൊൽപ്പടിക്കു നിർത്താനും കമ്മീഷനിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പുവരുത്താനും കഴിയും. 2023ലെ ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് വിവരാവകാശ നിയമത്തിന്റെ ആത്മാവിനെ തകർത്തുകളഞ്ഞു എന്നുതന്നെ പറയാം. വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്ന് ആക്ടിലെ സെക്ഷൻ 44(3) പറയുന്നു. ദേശസുരക്ഷ, ക്രമസമാധാനം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളെ വേണ്ടിവന്നാൽ ഒഴിവാക്കാൻ സാധിക്കുന്ന നിയമത്തിലെ നിബന്ധന വലിയ വിമർശനം നേരിടുന്നു.
മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ തസ്തികകൾ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നുകൂടി കൂട്ടിവായിക്കേണ്ടതുണ്ട്. കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറുടെ കസേര 2014 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ഏകദേശം 32,000ത്തോളം വിവരാവകാശ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
മയൂരസിംഹാസനവും വർക്കിച്ചന്റെ ഡിപ്രഷനും
ഒരു ദിവസം രാവിലെ ഉറക്കമുണർന്നിട്ടും വർക്കിച്ചൻ മച്ചിലേക്ക് കണ്ണുനട്ട് വെറുതെ കട്ടിലിൽ കിടന്നു.
സാധാരണഗതിയിൽ ആറുമണിയോടെ എഴുന്നേൽക്കേണ്ടതാണ്. മാത്രമല്ല, കുറച്ചുദിവസമായി രാത്രി അധികം ഉറങ്ങുന്നുമില്ല. പത്തറുപത് വയസായില്ലേ, അതിന്റെ ഏനക്കേടായിരിക്കുമെന്നാണു പ്രിയതമ കരുതിയത്.
പക്ഷേ, കട്ടിലിൽ ചുരുണ്ടുകിടന്ന് വർക്കിച്ചൻ ചോദിച്ചത് മറ്റൊരു കാര്യമായിരുന്നു: “എന്റെ മേരിക്കുട്ടീ! ഈ ഷാജഹാന്റെ മയൂരസിംഹാസനത്തിന്റെ കാര്യമാണ് ഞാനാലോചിക്കുന്നത്. നമ്മുടെ ബ്രിട്ടീഷുകാർക്കാണ് മുഗളന്മാർ ഇതു കൊടുത്തിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അങ്ങനെ ചെയ്തിരുന്നെങ്കിൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ നികുതികൾ കുറയ്ക്കുമായിരുന്നില്ലേ?”
മേരിക്കുട്ടിക്ക് ആദ്യം കാര്യമൊന്നും പിടികിട്ടിയില്ല.
മയൂരത്തിന്റെ ആസനം എന്നുമാത്രം അവർ കേട്ടു.
വർക്കിച്ചൻ തുടർന്ന് ഇപ്രകാരം വിശദീകരിച്ചു:
“പണ്ട് നാദിർഷ എന്നു പറയുന്ന ഒരുവൻ ഇവിടെ വന്ന് ഷാജഹാന്റെ മയൂരസിംഹാസനം പേർഷ്യക്ക് കട്ടോണ്ടുപോയില്ലേ? അത്രയും സമ്പത്ത് കിട്ടിയതുകൊണ്ട് അയാൾ മൂന്നുവർഷത്തേക്ക് പേർഷ്യയിൽ നികുതി പിരിച്ചിരുന്നില്ലത്രെ! പേർഷ്യക്കാരുടെ ഭാഗ്യം!”
ഇതു കേട്ടപ്പോൾ ഭാര്യക്കു ദേഷ്യം വന്നു.
“അതിനിപ്പോ നമ്മളെന്തു വേണം?”-അവർ ചോദിച്ചു.
“അല്ല, ഈസ്റ്റിന്ത്യാ കമ്പനിക്ക് ആദ്യംതന്നെ ഈ സിംഹാസനം മുഗളന്മാരിൽനിന്ന് കിട്ടിയിരുന്നെങ്കിൽ അതവർ നമ്മുടെ ബ്രിട്ടീഷ് രാജ്ഞിക്കു കൊടുക്കുമായിരുന്നു. അപ്പോൾ രാജ്ഞി നമ്മുടെ രാജ്യത്തിന് വലിയ നികുതിയിളവുകൾ തരുമായിരുന്നു. പഴയ ശിപായിലഹള പോലും സംഭവിക്കുമായിരുന്നില്ല.” -ഒരു ചരിത്രപണ്ഡിതനെപ്പോലെ വർക്കിച്ചൻ ചൂണ്ടിക്കാട്ടി.
ഇത്രയുമായപ്പോൾ മേരിക്കുട്ടി പ്രിയതമന്റെ കണ്ണിലേക്ക് ഉറ്റുനോക്കി കുറച്ചുനേരം നിന്നു. ഭർത്താവിന്റെ ശിരസിലെ ആണിയിളകിയോ? പ്രായമാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതാണ്. പോരാഞ്ഞ് കണ്ണിൽക്കാണുന്ന പുസ്തകങ്ങളൊക്കെ വായിച്ച് ആവശ്യമില്ലാത്ത ചിന്താഭാരം തലയിൽ കയറ്റിവയ്ക്കുന്ന ആളുമാണ് കണവൻ.
“നിങ്ങളാരാണെന്നാണ് വിചാരം? ലോകം നിങ്ങളുടെ തലയിൽ ചുമക്കണ്ട” -മേരിക്കുട്ടി താക്കീതു നൽകി.
“അതല്ല! ജഹാംഗീറിന്റെ കാലത്താണു ബ്രിട്ടീഷുകാർ ആദ്യമിവിടെ വന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് നാദിർഷ ഡൽഹിയിലെത്തി പണവും സിംഹാസനവും രത്നങ്ങളുമെല്ലാം ഇസ്കിക്കൊണ്ടു പോയത്.”-വർക്കിച്ചൻ ഓർമിപ്പിച്ചു.
“അതിനു ഞാനെന്തു ചെയ്യണം?”-മേരിക്കുട്ടി വീണ്ടും വിറച്ചു.
“അതൊക്കെക്കഴിഞ്ഞ് അയ്യായിരം ബ്രിട്ടീഷ് പട്ടാളക്കാരെ ശ്രീരംഗപട്ടണത്തുവച്ച് ടിപ്പു സുൽത്താൻ തട്ടിയില്ലേ? എനിക്കത് വളരെ ഇഷ്ടപ്പെട്ടു!” -വർക്കിച്ചൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് പിന്നെയും പ്രസ്താവിച്ചു.
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആർക്കും ഒരുചുക്കുമില്ല! വീട്ടുകാര്യം നേരേചൊവ്വേ നോക്കാത്ത മനുഷ്യനാണ് വിശ്വചരിത്രാവലോകനം ചെയ്യാനിറങ്ങിയിരിക്കുന്നത്! ഓൺലൈനിൽ കറന്റ് ബില്ല് അടയ്ക്കാൻ പോലും നിങ്ങൾക്കറിയാമോ?” -മേരിക്കുട്ടി ഒരു ഗോളടിച്ചു.
ഇതു കുട്ടിക്കളിയല്ല!
മറ്റൊരു ദിവസം വർക്കിച്ചൻ ടൗണിൽ പോയി ഉച്ചയ്ക്കാണു വന്നത്.
രണ്ടുമൂന്നു പൊതികൾ മൂപ്പരുടെ ബാഗിലുണ്ടായിരുന്നു. പായ്ക്കറ്റുകൾ പൊട്ടിച്ചപ്പോൾ എല്ലാവരും അമ്പരന്നുപോയി. ചെറിയൊരു കാറും പിന്നെ മരംകൊണ്ടുണ്ടാക്കിയ ഒരു ബസും ഒരു പെട്ടിനിറയെ ചീട്ടുകളുമായിരുന്നു കവറിലുണ്ടായിരുന്നത്.
വർക്കിച്ചൻ ഉച്ചയ്ക്കു ചോറുണ്ടശേഷം ബസും കാറും മുറിയിലെ മേശയിൽ പലവട്ടം ഓടിച്ചു രസിച്ചു. പിന്നീട് കട്ടിലിൽ കയറിയിരുന്ന് ചീട്ടുകൾ കിടക്കയിൽ നിരത്തിവച്ച് ഗൗരവത്തോടെ വിളയാടിത്തുടങ്ങി.
വൈകുന്നേരമായപ്പോൾ ചീട്ടുകൾ മാറ്റിവച്ച് വർക്കിച്ചൻ മറ്റൊരാഗ്രഹം വെളിപ്പെടുത്തി: “എനിക്കൊരു തോക്കു വാങ്ങണം. മുഗൾ സാമ്രാജ്യം സ്ഥാപിക്കാൻ ബാബർക്ക് സാധിച്ചത് ഒന്നാം പാനിപ്പട്ട് യുദ്ധത്തിലെ വിജയമാണ്. ആ യുദ്ധത്തിന് ഇബ്രാഹിം ലോദി തോൽക്കാൻ കാരണം ബാബറിന്റെ കൈയിലെ തോക്കും വെടിമരുന്നുമായിരുന്നു. മാർത്താണ്ഡവർമയ്ക്ക് ഡച്ചുകാർ തോക്കും ഉണ്ടയും കൊടുത്തതുകൊണ്ടാണ് ആധുനിക തിരുവിതാംകൂർ ഉണ്ടായത്.”
“നോക്കാം. പെരുന്നാൾ വരട്ടെ. അപ്പോൾ നല്ല കളിത്തോക്ക് കിട്ടും” -മേരിക്കുട്ടി സ്നേഹം ഭാവിച്ചു ചൊല്ലി.
ദൈവം ഉണ്ടോ?
മറ്റൊരു ദിവസം.
മേരിക്കുട്ടി വർക്കിച്ചന്റെ മുറി അടിച്ചുവാരുകയായിരുന്നു.
കട്ടിലിലിരിക്കുകയായിരുന്ന വർക്കിച്ചൻ ഭാര്യയെ കുറച്ചുനേരം തുറിച്ചുനോക്കി. എന്നിട്ടൊരു ചോദ്യം:
“മേരിക്കുട്ടീ! ദൈവം ഉണ്ടോടീ? ഇപ്പോത്തന്നെ നീ കൃത്യമായി മറുപടി പറയണം!”
ഈ ആവശ്യം കേട്ട് മേരിക്കുട്ടി സ്വയം നിയന്ത്രിച്ചു. എന്നിട്ട് കരുതലോടെ സമ്മതിച്ചു: “കർത്താവേ! ദൈവം ശരിക്കും ഉണ്ട്!”
“ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നീ വെറുതെ പേടിക്കേണ്ടടീ! നിന്റെ പ്രവൃത്തിയിൽ ദൈവമുണ്ടായാൽ മതി” -ഒരു കുട്ടിയോടെന്നവണ്ണം വർക്കിച്ചൻ ഉപദേശിച്ചു.
മേരിക്കുട്ടി ആശ്വാസത്തോടെ തലയാട്ടി.
“കഴുതേ! വെറുതെ തലയാട്ടിയാൽപ്പോരാ, കാര്യം മനസിലാക്കണം!” -വർക്കിച്ചന്റെ ഭാവം പെട്ടെന്നു മാറി.
മേശപ്പുറത്തുണ്ടായിരുന്ന കുപ്പിഗ്ലാസ് മേരിക്കുട്ടിയുടെ നേരെ പാഞ്ഞുവന്നു.
അവർ ഭയ, വൈഭത്തോടെ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു.ഡോക്റെ കാണാം!
സംഗതികൾ കൈവിട്ടുപോവുകയാണെന്നും ഭർത്താവിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മേരിക്കുട്ടി സംശയിച്ചു. വിദേശത്തുള്ള ഏകമകൾ ഏലിക്കുട്ടിയോടും മാതാവ് കാര്യങ്ങൾ ചർച്ചചെയ്തു.
ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കണം എന്നായിരുന്നു മകളുടെ അഭിപ്രായം.
വർക്കിച്ചന്റെ പെങ്ങളുടെ മകൻ മാത്യൂസ് ഗൾഫിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനാണ്. ആറുമാസം കൂടുമ്പോൾ നാട്ടിൽ വരാറുണ്ട്.
മേരിക്കുട്ടി അദ്ദേഹത്തെ ഫോൺ വിളിച്ച് വർക്കിച്ചന്റെ ഭാവമാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകി.
ഡോക്ടർ വന്നു
ഒരു മാസം കഴിഞ്ഞപ്പോൾ മരുമകനായ മനഃശസ്ത്രജ്ഞൻ നാട്ടിൽ വന്നു.
അയാൾ നേരേ വർക്കിച്ചന്റെ വീട്ടിലെത്തി.വർക്കിച്ചൻ അപ്പോൾ സെറ്റിയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. ആ സെറ്റിയാണ് വർക്കിച്ചന്റെ ഭാഷയിൽപ്പറഞ്ഞാൽ വീട്ടിലെ മയൂരസിംഹാസനം!
മരുമകനുമായി വർക്കിച്ചൻ കുശലം പറഞ്ഞു.
അപ്പോഴാണ് ഒരു കാഴ്ച അദ്ദേഹം കണ്ടത് -
മേരിക്കുട്ടിയുടെ മുറിയിൽ വെറുതെ ഫാൻ കറങ്ങുന്നു! മുറിയിൽ ആരുമില്ല താനും!
ഇതോടെ വർക്കിച്ചൻ പഴയ ഫോമിലായി.
“കണ്ടോ! വൈദ്യുതി പാഴാക്കരുതെന്ന് ഇന്ദിരാഗാന്ധിയും ഇലക്ട്രിസിറ്റി ബോർഡും പണ്ടേ പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇടുക്കി പദ്ധതി വന്നതാണ് ഇത്തരം ദുർവ്യയങ്ങൾക്കൊക്കെ കാരണം. എല്ലാ വീട്ടിലും മിക്സി, ഫാൻ, കുക്കർ, ടിവി എന്നിവയൊക്കെയില്ലേ? ഇടുക്കിയിൽനിന്ന് ഇഷ്ടംപോലെ കിട്ടുന്നതുകൊണ്ട് കറന്റിന് വിലയില്ലാതായി” -ഗൃഹനാഥന്റെ റോളിൽ വർക്കിച്ചൻ അലറി.
കാരണങ്ങൾ ചെറുതല്ല
വർക്കിച്ചന്റെ മനസിന്റെ ഗതിവിഗതികളും പെരുമാറ്റവും ഇതിനോടകം നിരീക്ഷിച്ചു പഠിച്ചുകഴിഞ്ഞിരുന്ന മരുമകൻ പിറ്റേന്നു രാവിലെ മേരിക്കുട്ടിയെ വിളിച്ച് രഹസ്യമായി സുഖദമല്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു. നിരന്തരം ചലിക്കുന്ന ഈ ലോകത്തിൽ ഏകാന്തനായി കഴിയുന്ന ഒറ്റയാന്മാരെ ബാധിക്കുന്ന വ്യഥകളും ഡിപ്രഷനുമാണ് അങ്കിളും അനുഭവിക്കുന്നത്. ഏകമകൾ വിദേശത്തും മേരിക്കുട്ടി സ്ഥിരം അടുക്കളയിലുമാണ്. പിന്നെ വർക്കിച്ചൻ എന്ന തലനരച്ച മനുഷ്യൻ എന്തു ചെയ്യും? വല്ല ക്ലബ്ബിലോ ചായക്കടയിലോ പോകാറുണ്ടായിരുന്നെങ്കിൽ നാലാളോടു മിണ്ടിയും പറഞ്ഞും ടെൻഷൻ കുറയുമായിരുന്നു.
ഇതൊന്നും പോരാഞ്ഞിട്ട് വിവരസാങ്കേതികവിദ്യയുടെ പുഷ്കലകാലം വന്നതിനാൽ ഇൻഫർമേഷൻ വിപ്ലവമാണ് നാട്ടിൽ അരങ്ങേറുന്നത്. കാലത്തിനനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യുകയാണ് ഏക മാർഗം. പക്ഷേ, ഒരു പ്രായം കഴിഞ്ഞാൽ ഇതിനൊക്കെ ബുദ്ധിമുട്ടാണുതാനും. ഈ അപ്ഗ്രേഡിംഗ് യത്നമാണ് വർക്കിച്ചന് കൂടുതൽ വിനയായത്.
മരുന്നില്ലാത്ത രോഗം
“നമ്മളെന്തു ചെയ്യുമെന്ന് നീ പറയ്! ഞാൻ ഈ മനുഷ്യനെക്കൊണ്ടു മടുത്തു” -മേരിക്കുട്ടി മരുമകനോടു തേങ്ങി.
“ഇതിന് വലിയ മരുന്നൊന്നുമില്ല. ക്ഷമയും സ്നേഹവും നിറഞ്ഞ ഇടപെടലുകൾ മാത്രമാണ് പരിഹാരം. അതിനാണെങ്കിൽ ആർക്കും നേരമില്ലതാനും. കാലംചെല്ലുംതോറും ഒറ്റപ്പെടൽ വർധിച്ചു സ്ഥിതി വഷളാകാനാണ് സാധ്യത” -മാത്യൂസ് പറഞ്ഞു.
മേരിക്കുട്ടിയുടെ വിഷമം കണ്ടപ്പോൾ വിദഗ്ധൻ എന്തായാലും ഒരു പരിഹാരം നിർദേശിച്ചു: “മൂന്നു നേരവും കാപ്പിയിലോ മറ്റോ കുറച്ച് ഉറക്കഗുളിക വിതറിക്കൊടുക്കുക! രോഗി കഴിയുന്നതും ഉണരാതെ നോക്കുക!”
പിറ്റേന്ന് രാവിലെ ഒരു പിടി ഗുളികകൾ കാപ്പിയിൽ ചേർത്ത് ഭർത്താവിന് കൊടുക്കുമ്പോൾ മേരിക്കുട്ടി അറിയാതെ സ്വയം ചോദിച്ചുപോയി: “മകളൊന്നും ഇനി ഇവിടേക്കു തിരിച്ചുവരുന്ന ലക്ഷണമില്ല. അയൽക്കാരും തിരിഞ്ഞുനോക്കില്ല. ഭാവിയിൽ എനിക്കും ഈ ഗുളിക വേണ്ടിവരുമോ കർത്താവേ?”
(www.krpramod.com)