സുമനസുകൾ തന്ന പണം എവിടെ?
പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സഹായിക്കാൻ സുമനസുകൾ തന്ന പണം എവിടെ? ചൂരൽമലയിലെ ദുരന്തത്തിന് ഇരയായവർ ഒന്നും കിട്ടാതായപ്പോൾ ഈ ചോദ്യം ചോദിച്ചു. പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച തുക വകമാറ്റി എന്ന ആരോപണവും കൂടിയായപ്പോൾ ഈ ചോദ്യം ഏറെ പ്രസക്തമായി.
2024 ജൂലൈ 30നായിരുന്നു ദുരന്തം. ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ പുനരധിവാസപ്രവർത്തനങ്ങൾ ആയില്ല. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ 770.77 കോടി രൂപ സംസ്ഥാന സർക്കാരിനു കിട്ടിയതായി സർക്കാർ വെബ്സൈറ്റ് പറയുന്നു. 2025ലെ ബജറ്റിൽ ഇതിനായി 750 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സുമനസുകൾതന്ന പണമെങ്കിലും എവിടെ എന്നു സമൂഹത്തോടു പറയാൻ സർക്കാരിനു ബാധ്യതയുണ്ട്. 30 വീട് പണിതുകൊടുക്കാനായി യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച 84 ലക്ഷം രൂപ ബാങ്കിൽ ഉണ്ടെന്നും വീടുവയ്ക്കാൻ സർക്കാർ സ്ഥലംകൊടുത്താൽ ഉടൻ വീട് നിർമിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തി. ജനം സർക്കാരിനെ ഏൽപ്പിച്ച 770 കോടി എന്തു ചെയ്തു എന്ന് ഇതുപോലെ സർക്കാരും പറയണം. പണം കിട്ടിയിട്ട് വർഷം ഒന്നായി.
ഹാരിസ് ഡോക്ടറുടെ വിലാപം
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ സമൂഹമാധ്യമത്തിലൂടെ നടത്തിയ വിലാപം കേരളം ഏറ്റെടുത്തു. കോപിച്ചതു മുഖ്യമന്ത്രി മാത്രം. ഒരിക്കൽ പത്രപ്രവർത്തകയായിരുന്ന ആരോഗ്യമന്ത്രിയും ഹാരിസ് പറഞ്ഞതിൽ പതിരില്ലെന്നു സമ്മതിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. രോഗികളുടെ ബന്ധുക്കളെക്കൊണ്ട് ഉപകരണംവരെ വരുത്തി ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കുന്നവർ ആയുധമാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വാ തുറന്നതോടെ പാർട്ടി സെക്രട്ടറി ഗോവിന്ദനും വാ തുറന്നു. ഡോക്ടറെ കുറ്റപ്പെടുത്തി. ഏഴു ക്ഷാമബത്ത കുടിശിക ഉണ്ടായിട്ടും വാ തുറക്കാത്ത ഇടതുസംഘടനകൾ മെഡിക്കൽകോളജ് ആശുപത്രിക്ക് ചുറ്റും സംരക്ഷണമതിൽ ഉണ്ടാക്കി.
അമേരിക്കയിൽ ചികിത്സയ്ക്കുപോകുന്ന മുഖ്യമന്ത്രിക്ക് ഇവിടത്തെ പാവങ്ങളുടെ സ്ഥിതി വല്ലതും അറിയാമോ? അമേരിക്കയിലെ മയോ ക്ലിനിക്കിലെ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കേരളം ചെലവാക്കിയത് 72.09 ലക്ഷം രൂപയാണ്. ഇവർക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ട്. ഇത്തരം അവകാശങ്ങൾ ഒന്നും ഇല്ലാത്ത സാധാരണക്കാർക്കുള്ള അഭയമാണ് മെഡിക്കൽ കോളജുകൾ.
രവാഡ ചന്ദ്രശേഖറുടെ വിജയങ്ങൾ
കേരളത്തിലെ പോലീസ് മേധാവിയായി നിയമിക്കപ്പെട്ട മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രവാഡ എ. ചന്ദ്രശേഖർ ഒരിക്കൽകൂടി സിപിഎം കെണിയിൽനിന്നു രക്ഷപ്പെട്ടതു കടുത്ത സിപിഎമ്മുകാർക്കെങ്കിലും അപമാനമായി മാറുന്നു. മൂന്നംഗ ലിസ്റ്റിൽനിന്ന് രവാഡയെ തെരഞ്ഞെടുക്കാൻ തമ്മിൽ ഭേദം തൊമ്മൻ എന്ന പ്രമാണമാണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്നാണു വാർത്ത. ബെഹ്റ മുതൽ രവാഡ വരെ പ്രധാനമന്ത്രി മോദിയുടെ പ്രിയപ്പെട്ടവരാണ് കേരളത്തിലെ ഡിജിപിമാരാകുന്നത് എന്ന് കോണ്‍ഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ കൈകളിൽനിന്ന് അത്യത്ഭുതകരമായി രക്ഷപ്പെടുന്ന പോലീസ് ഓഫീസറാണ് രവാഡ ചന്ദ്രശേഖർ. അദ്ദേഹത്തെ കുടുക്കാൻ അവർ പഠിച്ചപണി എല്ലാം നോക്കിയെങ്കിലും നടന്നില്ല. രവാഡ ചന്ദ്രശേഖർ, നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തയാറാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നത്. മൂന്നു പേരും പല കാരണങ്ങളാൽ സിപിഎമ്മിന് അനഭിമതരാണ്. കൂത്തുപറന്പ് വെടിവയ്പ് പ്രശ്നമാണ് രവാഡയ്ക്കു തടസം ഉണ്ടാക്കിയത്. കേന്ദ്രം അംഗീകരിച്ച ലിസ്റ്റിൽ ഇഷ്ടമില്ലാത്ത മൂന്നുപേർ വന്നപ്പോൾ അവരിൽ ഒരാളെ നിയമിച്ചു. ഇവരിൽ നിന്നല്ലാതെ ആക്ടിംഗ് തലവനെ നിയമിക്കാൻ ആലോചന നടന്നതാണ്. പല സംസ്ഥാനത്തും അങ്ങനെ നടത്തിയിട്ടുമുണ്ട്. എന്നാൽ, അതിനായി മനസിലുള്ള അജിത്കൂമാറിനെ നിയമിച്ചാൽ സിപിഐ എതിർക്കും. മാത്രവുമല്ല പി.വി. അൻവർ ഹൈക്കോടതിയെ സമീപിക്കാനും ഇടയുണ്ട്. ഹൈക്കോടതി വല്ലതും പറഞ്ഞാൽ തെരഞ്ഞെടുപ്പു വർഷങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ടാവും. അതുകൊണ്ട് രവാഡ രക്ഷപ്പെട്ടു.
നിതിൻ അഗർവാളും യോഗേഷും
1989 ബാച്ചുകാരനായ റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗർവാളാണ് ലിസ്റ്റിലെ സീനിയർമോസ്റ്റ്. 2026 ജൂണ്‍ വരെ സർവീസുണ്ട്. 2023 ജൂണ്‍ 12 മുതൽ 2024 ജൂലൈ 31 വരെ ബിഎസ്എഫ് മേധാവിയായിരുന്നു. അതിർത്തിവഴിയുള്ള പാക്കിസ്ഥാൻ കടന്നുകയറ്റം തടയുന്നതിൽ പരാജയപ്പെട്ടതു കൊണ്ടാണ് നിതിൻ അഗർവാളിനെ കേരളത്തിലേക്കു മടക്കിയതെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ഉടക്കിയാണ് അഗർവാൾ പദവി തെറിപ്പിച്ചത് എന്നാണ് സംസാരം. നിതിൻ അഗർവാളിനെ പരിഗണിക്കരുതെന്നു മാർക്സിസ്റ്റ് പാർട്ടി തന്നെ പരാതി കൊടുത്തതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. അദ്ദേഹം തലശേരി എഎസ്പി ആയിരിക്കേ സിപിഎം-ആർഎസ്എസ് സംഘട്ടനകാലത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറന്പ് ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ മർദിച്ചെന്നതാണ് കാരണമായി പറയുന്നത്. എന്നാൽ, 1994ൽ വിഷമദ്യക്കേസിലെ പ്രതി മണിച്ചന്റെ മാസപ്പടി ലിസ്റ്റ് അന്വേഷിച്ചപ്പോൾ സിപിഎം നേതാക്കളെ കുടുക്കുന്നതിന് നിതിൻ അഗർവാൾ കാണിച്ച ആവേശമാണ് അതിലും വലിയ വിഷയം.
മൂന്നാമൻ 1993 ബാച്ചുകാരനായ ഇപ്പോഴത്തെ അഗ്നിശമനസേന വിഭാഗം തലവൻ യോഗേഷ് ഗുപ്തയ്ക്ക് 2030 വരെ സർവീസുണ്ട്. ഇഡി ചീഫ് ആക്കാൻ കേന്ദ്രസർക്കാർ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ 2025 ഏപ്രിൽ 24ന് കേന്ദ്രം ആവശ്യപ്പെട്ടതാണ്. ഗുപ്ത എല്ലാ വാതിലും മുട്ടി. ക്ലിയറൻസ് കൊടുത്തില്ല. ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ക്ലിയറൻസ് കൊടുക്കാൻ ഇടയില്ലെന്നാണ് സംസാരം. അദ്ദേഹം ഇഡി തലവനായാൽ പിണറായിക്കുതന്നെ ആപത്താകില്ലേ എന്ന ഭീതിയും ഉണ്ടാകാം. മുഖ്യമന്ത്രിയുടെ മാനസപുത്രൻ അജിത്കുമാറിനെ ഡിജിപി ആക്കാൻ മറ്റു മാർഗം ഇല്ലാത്തതുകൊണ്ട് ചെയ്തേക്കുമോ എന്നുമാത്രമാണ് സംശയം. അടുത്തകാലംവരെ സർക്കാരിന്റെ നല്ല കുട്ടിയായിരുന്ന അദ്ദേഹം വിജിലൻസ് ഡയറക്ടറായതാണ് ദുര്യോഗമായത്. അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ രേഖകൾ സർക്കാർ അറിയാതെ ഹൈക്കോടതിക്ക് കൈമാറിയതടക്കം പല അനിഷ്ടങ്ങളുമുണ്ട്. അങ്ങനെ യോഗേഷും അനഭിമതനായി. പിണറായിക്കു മൂന്നാം ഊഴം കിട്ടുന്നില്ലെങ്കിൽ യോഗേഷിന് ഇനിയും സാധ്യതയുണ്ട്.
സഖാക്കളുടെ സങ്കടം
പിണറായിക്ക് ഒരു മാർഗമേയുണ്ടായിരുന്നുള്ളൂ, രവാഡയെ നിയമിക്കുക. കൂത്തുപറന്പിലെ സഖാക്കളുടെ ഹൃദയവികാരം അറിയുന്ന പി. ജയരാജൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജയരാജന്റെ വാക്കുകൾക്കു പിന്തുണ ഉണ്ടാകാൻ ഇടയുണ്ടെന്നു കണ്ട പിണറായി ഉണർന്നു. പാർട്ടി സർക്കാരിന് അനുകൂലമായി രംഗത്തുവന്നു. എം.വി. ഗോവിന്ദൻ സർക്കാരിനെ പിന്താങ്ങി. പി. ജയരാജൻ സർക്കാരിനെതിരായ വിമർശനമല്ല നടത്തിയതെന്നും ഗോവിന്ദൻ വ്യാഖ്യാനിച്ചു. ഒരു ദിവസംകൂടി കഴിഞ്ഞ് ജയരാജനും അത്തരം ഒരു വിശദീകരണം നല്കി. പോലീസ് മേധാവിയുടെ നിയമനത്തിൽ സിപിഎമ്മിൽ അസ്വസ്ഥത ഉണ്ട്. അപമാനിതരായതിന്റെ നൊന്പരവും ഉണ്ട്.
മലയാളി മേധാവി ഇല്ല
ഇതോടെ പിണറായിയുടെ ഭരണകാലത്ത് ഒരു മലയാളി പോലീസ് മേധാവി ഉണ്ടാകില്ലെന്ന് ഏതാണ്ട് തീർച്ചയായി. ഉണ്ടായിരുന്ന മലയാളിയായ സെൻകുമാറിനെ അടിച്ചിറക്കാനും പിണറായി വല്ലാതെ കളിച്ചു; പക്ഷേ, കോടതിയിൽ തോറ്റു. ഇനി ഒരു പോലീസ് തലവനെ നിയമിക്കാൻ സാധിക്കണമെങ്കിൽ പിണറായിക്കു മൂന്നാമൂഴം കിട്ടണം.
2021ൽ അനിൽ കാന്തിനെ ഉന്നതപദവിക്കു തെരഞ്ഞെടുക്കുന്പോൾ യുപിഎസ്സി അംഗീകരിച്ച പട്ടികയിൽ മലയാളിയായ വനിതാ ഓഫീസർ ബി. സന്ധ്യ ഉണ്ടായിരുന്നു. ഡോ. ഷേക്ക് ദർവേഷ് സാഹിബിനെ തെരഞ്ഞെടുക്കുന്പോൾ മലയാളിയായ പത്മകുമാറും ഉണ്ടായിരുന്നു. രണ്ടുപേരും പിണറായിക്കു സ്വീകാര്യരായില്ല.
ബ്രിക്സ് ഉച്ചകോടി ചരിത്രം തിരുത്തുമോ?
അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്നതുമായ രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ അംഗങ്ങള്‍. ഇറാന്റെ സാന്നിധ്യവും നിലപാടും ഉച്ചകോടിയില്‍ ഏറെ നിര്‍ണായകമാകും. ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ഒമ്പതിന് അവസാനിക്കാനിരിക്കേയാണ് ഇന്നും നാളെയുമായി ബ്രിക്സിന്റെ 17-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്നത്.
‘കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്തിപ്പെടുത്തല്‍’ എന്നതാണ് ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങളുടെ ഏകോപനം ചര്‍ച്ചയില്‍ ഉയരും. 17-ാം ഉച്ചകോടിയുടെ രണ്ട് മുന്‍ഗണനാവിഷയങ്ങളും ഏറെ ശ്രദ്ധേയമാണ്. 1). ആഗോള ദക്ഷിണ സഹകരണം, 2). പരിസ്ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം. ഈ ലക്ഷ്യപ്രാപ്തിക്കായി ആറു പ്രധാന മേഖലകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1. ആഗോള ആരോഗ്യ സഹകരണം, 2. വ്യാപാരം, നിക്ഷേപം, ധനകാര്യം 3. കാലാവസ്ഥാ വ്യതിയാനം, 4. കൃത്രിമബുദ്ധി (എഐ) ഭരണം, 5. ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്‍, 6. അടിസ്ഥാന വികസനമേഖലകള്‍. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും കൂടുതല്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉച്ചകോടിയില്‍ ഉയരും. ആഗോള ഭീകരതയ്ക്കെതിരേ ഇന്ത്യ ഉച്ചകോടിയില്‍ ഉറച്ച നിലപാടുകളെടുക്കുമെന്ന് ഉറപ്പാണ്.
ആസിയാന്‍ ബ്രിക്സില്‍
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഒരു പ്രത്യേകത ആസിയാന്‍ രാജ്യമായ ഇന്തോനേഷ്യയും അംഗരാജ്യമായി ആദ്യമായി പങ്കെടുക്കുന്നുവെന്നതാണ്. 2024 ഒക്ടോബറില്‍ മലേഷ്യയും തായ്ലൻഡും വിയറ്റ്നാമും പങ്കാളി രാജ്യങ്ങളുമായി. ഈ പങ്കാളിത്തം ആസിയാന്‍ ഐക്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയേറെ. സാമ്പത്തിക വളര്‍ച്ച, വ്യാപാര വൈവിധ്യവത്കരണം, വികസന ധനസഹായം എന്നിവയ്ക്കുള്ള ബദല്‍ അവസരങ്ങള്‍ ബ്രിക്സിലുണ്ട്. ഇന്തോനേഷ്യക്ക് ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങള്‍ ബ്രിക്സിലൂടെ കൂടുതല്‍ ദൃഢമാകും. വികസനബാങ്കിലേക്കുള്ള പ്രവേശനവും ലഭിക്കും. ബ്രിക്സ് ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളും ധനസഹായവും വ്യാപാര ആനുകൂല്യങ്ങളും ബ്രിക്സ് പങ്കാളികളായ ആസിയാന്‍ രാജ്യങ്ങള്‍ക്കും നേട്ടമാകും.
ഡി ഡോളറൈസേഷന് സാധ്യമോ?
അമേരിക്കന്‍ ഡോളര്‍ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തികക്രമത്തെ വെല്ലുവിളിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്ക്കാവുമോ? ആവേശത്തോടെ ബ്രിക്സ് കറന്സിക്കുവേണ്ടി വാദിച്ചിരുന്ന ബ്രസീലും പരുങ്ങലിലാണ്. ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ തീരുമാനിച്ചാലും ബദല്‍ പേയ്മെന്റ് സംവിധാനങ്ങളും രൂപപ്പെടണം. ബ്രിക്സിനുള്ളിലെ ഐക്യത്തിന്റെ അഭാവം ധനനയത്തെയും കരുതല്‍ ശേഖര മാനേജ്മെന്റിനെയും സംബന്ധിച്ചുള്ള വ്യത്യസ്ത സമീപനങ്ങളും അംഗരാജ്യ ഏകോപനങ്ങള്‍ പ്രയാസമാക്കുന്നു. ഒരൊറ്റ കറന്‍സി നിയന്ത്രിക്കാന്‍ ബ്രിക്സിന് സംയുക്ത സ്ഥാപനങ്ങളില്ലാത്തതും ഡി ഡോളറൈസേഷന് പ്രയാസമുളവാക്കുന്നു. നിലവില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല്‍ അതില്‍നിന്ന് പുതിയൊരു കറന്‍സിയിലേക്കുള്ള മാറ്റം ചെലവേറിയതും ദൈര്‍ഘ്യമേറിയതും സാങ്കേതികമായി സങ്കീര്‍ണവുമായിരിക്കും. ഡി ഡോളറൈസേഷനില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം കൂടുതല്‍ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങള്ക്കായിരിക്കും ബ്രിക്സ് ഉച്ചകോടി മുന്‍ഗണന നല്‍കുക. എങ്കിലും ആഗോള വ്യാപാരത്തില്‍ ബദല്‍ പേമെന്റ് പ്ലാറ്റ്ഫോം ഗൗരവമായി ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെടും.
ബ്രിക്സ് കറന്‍സിയെക്കുറിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിട്ട് അധികനാളികളായിട്ടില്ല. അതേസമയം 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പതിനഞ്ചാം ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയാണ് ഡോളര്‍ ഇതര ബ്രിക്സ് കറന്‍സി വേണമെന്ന് ശക്തമായി വാദിച്ചത്. ഇക്കുറി ബ്രിക്സ് ഉച്ചകോടി ബ്രസീലിന്റെ ആതിഥേയത്വത്തില്‍ നടക്കുമ്പോള്‍ ഈ വാദം കൂടുതല്‍ കരുത്താര്ജിക്കേണ്ടതാണ്. 2024 നവംബറില്‍ റഷ്യയിലെ കസാനില്‍ ചേര്‍ന്ന 16-ാം ബ്രിക്സ് ഉച്ചകോടിയിലും ബ്രിക്സ് കറന്‍സി ചര്‍ച്ചയായിരുന്നു. നിലവില്‍ ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്. എണ്ണവില്പനയിലും ഡോളറാണ് അടിസ്ഥാന കറന്‍സി.
ബ്രിക്സ് കറന്‍സിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൗനം പാലിക്കുന്നു. ബ്രിക്സ് കറന്‍സി എന്ന ആശയത്തിന്മേല് ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല. അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ പുത്തന്‍ കറന്സിക്കാവുമോ? ബ്രിക്സ് കറന്‍സി നിലവിലുള്ള ആഭ്യന്തര കറന്‍സിക്കു പകരമാകുമോ? സ്ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും? ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബ്രിക്സ് കറന്‍സി ആകര്‍ഷകമാകുമോ? സ്വര്‍ണവുമായി ബന്ധിപ്പിച്ച ഒരു കറന്‍സി കൂടുതല്‍ ലാഭകരമോ? ബ്രിക്സ് കറന്‍സിക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്കുന്ന മുന്നറിയിപ്പുകള്‍ എഴുതിത്തള്ളാമോ? ചുരുക്കത്തില്‍ ബ്രിക്സ് കറന്‍സിയെന്ന സ്വപ്നം ബ്രസീല്‍ ഉച്ചകോടിയിലും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുമെന്നു വ്യക്തം. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ അമേരിക്കന്‍ ഡോളര്‍ മുന്‍കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കും.
കരുത്തുനേടി ഇന്ത്യ
17-ാം ബ്രിക്സ് ഉച്ചകോടിയില്‍ ഇക്കുറി പങ്കെടുക്കുന്ന ഇന്ത്യ പഴയ ഇന്ത്യയല്ല. ലോക സാമ്പത്തിക ശക്തിയായി അമേരിക്കയ്ക്കും ചൈനയ്ക്കും ജര്‍മനിക്കും പിന്നിലിന്ന് നാലാം സ്ഥാനത്ത് ഇന്ത്യയാണ്. മൂന്നാം സ്ഥാനത്തേക്ക് വൈകാതെ എത്തുകയും ചെയ്യും. ആളോഹരി വരുമാനത്തില്‍ ഇന്ത്യ വളരെ പിന്നിലെങ്കിലും വന്‍ സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ കുതിപ്പ് ഏതൊരു പൗരനും അഭിമാനമേകും. അതിനാല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഏറെ സ്വീകാര്യതയുണ്ട്.
റഷ്യയെയും അമേരിക്കയെയും ചേര്‍ത്തുനിര്‍ത്താനും ഇറാനോട് പിണങ്ങാതെ ഇസ്രയേലിനോട് ഇണങ്ങാനും ചൈനയുടെ കരംപിടിക്കാനും യൂറോപ്യന്‍ യൂണിയനുമായും യുകെ, ഇറ്റലി, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള്‍ എക്കാലത്തേക്കാളും ശക്തമാക്കാനും ഇന്ന് ഇന്ത്യക്കാവുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വാക്കുകള്‍ അവസാന വാക്കെങ്കില്‍ ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കും നരേന്ദ്ര മോദി ഉറ്റമിത്രമാണ്. ഈ നേതൃത്വത്തിന്റെ കരുത്തുമായാണ് ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം പങ്കെടുക്കുന്നത്. അതിനാല്‍തന്നെ ഉച്ചകോടി പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഇന്ത്യയുടെ വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും ഭീകരതയ്ക്കെതിരേയുള്ള നിലപാടുകളുടെയും തലങ്ങളില്‍ പുതുവഴികള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കാം.
കെസിബിസി യുവജനദിനം ഇന്ന്: യുവാക്കൾ മാറുന്ന കാലത്തെ ഊർജപ്രവാഹം
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി, സാംസ്കാരിക മാറ്റങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾ എന്നിവയാൽ അടയാളമിടപ്പെട്ട ഒരു യുഗത്തിൽ, കത്തോലിക്കാസഭ നിർണായക വഴിത്തിരിവിലാണ്. പ്രത്യേകിച്ച് യുവതലമുറയുമായുള്ള ബന്ധത്തിൽ. ‘പുതിയ തലമുറ’ എന്ന് വിളിക്കപ്പെടുന്ന ഇന്നത്തെ യുവാക്കൾ സഭയുടെ ഭാവി മാത്രമല്ല, അതിന്റെ ശക്തിയും ശബ്ദവും ഊർജവും കാഴ്ചപ്പാടും സമകാലിക സമൂഹത്തിൽ കത്തോലിക്കാ വിശ്വാസം ജീവിക്കുന്ന രീതിയും പ്രകടിപ്പിക്കുന്ന രീതിയും പുനർനിർമിക്കുന്നു.
സമ്പന്നമായ പാരമ്പര്യവും നീണ്ട ചരിത്രവുമുള്ള കത്തോലിക്കാസഭയിൽ എല്ലായ്പ്പോഴും തലമുറകളുടെ നവീകരണം ഉയർന്നു വന്നിട്ടുണ്ട്. ഇന്നത്തെ യുവാക്കൾ പഴയ തലമുറയിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകത്തെയാണ് അഭിമുഖീകരിക്കുന്നത്. അവർ ഡിജിറ്റൽ ലോകത്താണ്, അവർക്ക് സാമൂഹികബോധമുണ്ട്. കാലാവസ്ഥാ വ്യതിയാനം, മാനസികാരോഗ്യം, സാമൂഹികനീതി, ഉൾക്കൊള്ളൽ എന്നീ ആഗോളവിഷയങ്ങളിൽ ആഴത്തിൽ ഇടപഴകുന്നവരാണ്.
കത്തോലിക്കാസഭയിൽ ദശലക്ഷക്കണക്കിന് യുവതീയുവാക്കന്മാരെ ആവേശഭരിതരാക്കുന്ന ലോക യുവജനദിനം പോലുള്ള പരിപാടികളിലൂടെ, പ്രത്യേകിച്ച് ഫ്രാൻസിസ് മാർപാപ്പ, യുവജന പങ്കാളിത്തത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. ക്രിസ്തുസ് വിവിറ്റ് എന്ന തന്റെ പ്രബോധനത്തിൽ, ‘ക്രിസ്തു ജീവിച്ചിരിക്കുന്നു, നിങ്ങൾ ജീവിച്ചിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു’എന്ന് അദ്ദേഹം യുവാക്കളെ ഓർമിപ്പിച്ചു. യുവാക്കളോടൊപ്പം നടക്കാനും അവരുടെ ആശങ്കകൾ ഉൾക്കൊള്ളാനും നേതൃത്വത്തിലും സുവിശേഷവത്കരണത്തിലും അവരെ ശക്തീകരിക്കാനുമുള്ള സഭയുടെ പ്രതിബദ്ധത ഈ സന്ദേശം പ്രതിധ്വനിപ്പിക്കുന്നു.
ഇന്നു സഭയിൽ യുവാക്കളുടെ പങ്ക്
ഇന്ന് യുവജനങ്ങൾ ഇടവകകളിലും രൂപതകളിലും ആഗോള കത്തോലിക്കാ പ്രസ്ഥാനങ്ങളിലും കൂടുതൽ സജീവമായ പങ്കുവഹിക്കുന്നു. അവർ അൾത്താര ശുശ്രൂഷകർ, ഗായകസംഘ അംഗങ്ങൾ, മതബോധന അധ്യാപകർ, ഡിജിറ്റൽ മിഷനറിമാർ, സോഷ്യൽ മീഡിയ സുവിശേഷകർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. അവർ യുവജനധ്യാനങ്ങൾ സംഘടിപ്പിക്കുന്നു, പ്രാർഥനാ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നു, സാമൂഹികസേവനങ്ങളിൽ പങ്കെടുക്കുന്നു.
കെസിവൈഎം, എസ്എംവൈഎം, എംസിവൈഎം, ജീസസ് യൂത്ത്, കാത്തലിക് യൂത്ത് ഓർഗനൈസേഷൻസ് (സിവൈഒ) പോലുള്ള യുവജന ശുശ്രൂഷകളും പ്രസ്ഥാനങ്ങളും യുവാക്കൾക്ക് ആത്മീയമായി വളരാനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും വിശ്വാസാധിഷ്ഠിത സമൂഹങ്ങൾ രൂപീകരിക്കാനുമുള്ള വേദികളായി മാറുന്നു. പരിസ്ഥിതി സംരക്ഷണം (ലൗദാത്തോ സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്), ദരിദ്രർക്കുവേണ്ടി സന്നദ്ധസേവനം നടത്തുക, വിവേചനത്തിനെതിരേ നിലകൊള്ളുക എന്നിവയിലൂടെയായാലും അവർ ലോകത്തിൽ തങ്ങളുടെ വിശ്വാസവും ജീവിതവും സജീവമായി മുമ്പോട്ടു കൊണ്ടുപോകുന്നു.
യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ഇതൊക്കെ ഉണ്ടായിട്ടും, ഐഡന്റിറ്റി ക്രൈസിസ്, മാനസിക ആരോഗ്യ വെല്ലുവിളികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഏകാന്തത, സാംസ്കാരിക വിഘടനം തുടങ്ങിയ നിരവധി വെല്ലുവിളികൾ യുവജനങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ ആത്മഹത്യാനിരക്കിൽ ആശങ്കാജനകമായ വർധന ഉണ്ടായിട്ടുണ്ട്.കഴിഞ്ഞവർഷം ഹൈസ്കൂൾ വിദ്യാർഥികളിൽ 20.4 % പേർ ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതായാണ് റിപ്പോർട്ട്.
കൂടാതെ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ നിസംഗതയും വർധിച്ചുവരികയാണ്. താൽപ്പര്യക്കുറവ് മാത്രമല്ല, എതിർസാക്ഷ്യവും വർധിച്ചുവരുന്ന അവിശ്വാസവും സഭ പരിഹരിക്കണം. അതിനാൽ, യുവജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും തള്ളിക്കളയുന്നതിനുപകരം സ്വാഗതം ചെയ്യുന്ന സത്യസന്ധമായ സംഭാഷണത്തിനുള്ള ഇടങ്ങൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
ഭാവിതലമുറയുടെ പ്രതീക്ഷ
ആധികാരികത, സമൂഹം, ദൗത്യം എന്നിവയ്ക്കുള്ള അവരുടെ ആഗ്രഹം സഭയിൽ പ്രതിഫലിപ്പിക്കാനും സഭയെ പരിഷ്കരിക്കാനും പുതുക്കാനും പ്രേരിപ്പിക്കുന്നു. നയിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോൾ, അവർ സർഗാത്മകത, അനുകമ്പ, ബോധ്യം എന്നിവയോടെ പ്രതികരിക്കും.
സഭ അതിന്റെ യുവജനതയെ ശ്രദ്ധിക്കുകയും അവരോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുമ്പോൾ, പ്രത്യാശ, സത്യം, സ്നേഹം എന്നിവ അത്യന്തം ആവശ്യമുള്ള ഒരു ലോകത്ത് അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കും. യുവാക്കൾ നാളത്തെ സഭ മാത്രമല്ല, ഇന്നത്തെ സഭയുമാണ്. അവരുടെ സാന്നിധ്യം പരിശുദ്ധാത്മാവ് പുതിയതും ശക്തവുമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളം കൂടെയാണ്.
ഓരോ യുവജന ദിനാചരണവും നമ്മുടെ യുവജനതയെ കൂടുതൽ അർഥവത്തായ ഒരു ജീവിതം നയിക്കുവാനും കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനും ക്ഷണിക്കുന്നു.
വെള്ളരിപ്രാവുകളെ കൊല്ലരുത്!
“ക്ഷമയും സമയവും ആണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍’’ എന്നു പറയാറുണ്ട്. “കഷ്ടപ്പാടുകള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യനു സ്വയം അറിയാനോ, തന്റെ പരിധികള്‍ അറിയാനോ കഴിയില്ലായിരുന്നു” എന്നും കേട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒട്ടേറെ ദുരന്ത, യുദ്ധ വാര്‍ത്തകള്‍ അനേകരെ ആശങ്കയിലാക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണവും പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലും സൈനികതാവളങ്ങളിലും ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറും ശശി തരൂരിനെ അടക്കം വിദേശങ്ങളിലേക്കയച്ചുള്ള നയതന്ത്ര നീക്കവുമെല്ലാം പലതരത്തില്‍ വാര്‍ത്തയും വിവാദവും ആശങ്കകളും സൃഷ്ടിച്ചു.
ലണ്ടന്‍ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 171 വിമാനം അഹമ്മദാബാദില്‍നിന്നു പറന്നുയര്‍ന്നു മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണ സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഡ്രീംലൈനര്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഒരേസമയം നിലച്ചതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് ആശിക്കാം. മരിച്ചവരുടെ ജീവിതസ്വപ്നങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു വിമാനയാത്രികരുടെ സുരക്ഷാബോധംകൂടിയാണു കത്തിയമര്‍ന്നത്.
അരുത്, മൂന്നാം ലോകയുദ്ധം
അഹമ്മദാബാദിലെ വിമാനദുരന്തമുണ്ടായതിന്റെ പിറ്റേന്ന് ജൂണ്‍ 13നാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ അണ്വായുധകേന്ദ്രങ്ങളില് അമേരിക്കകൂടി വന്‍ ബോംബാക്രമണം നടത്തുകയും ഇസ്രയേലിനെതിരേ ഇറാന് തിരിച്ചടിക്കുകയും ചെയ്തപ്പോള്‍ ലോകം ആശങ്കയിലായി. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതകളേറെയായിരുന്നു. അവകാശപ്പെട്ടതു പൂര്‍ണമായി ശരിയല്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലുകള്‍ ഇസ്രയേല്‍ - ഇറാന് യുദ്ധത്തിനു താത്കാലിക വിരാമം കാണാനെങ്കിലും സാധിച്ചു. ഇറാനില്‍ പോയി ബോംബിട്ട ശേഷമാണു സമാധാനത്തിന്റെ ദൂതനായി ട്രംപ് സ്വയം അവരോധിച്ചത്!
മനുഷ്യജീവനുകള്‍ക്കു വിലയില്ലാതാകുന്ന ഭീകരാക്രമണങ്ങളും സൈനികനടപടികളും മനുഷ്യകുലത്തിനാകെ ഭീഷണിയാണ്. സര്‍വനാശത്തിലേക്കു വഴിതെളിക്കാവുന്ന മൂന്നാം ലോകയുദ്ധമോ, ആണവാക്രമണമോ ഉണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കാം.
ഇറാന്റെ ആണവഭീഷണി
വിനാശകരമായ ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ഇറാന്റെ അഭിലാഷങ്ങള്‍ക്ക് എത്രത്തോളം തിരിച്ചടിയുണ്ടായെന്ന് അവിടുത്തെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു മൂന്നാഴ്ച ആയിട്ടും വ്യക്തമല്ല. ഐക്യരാഷ്ട്രസഭയുടെ ആണവനിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) യുമായുള്ള സഹകരണം നിര്‍ത്തലാക്കാന്‍ ഇറാന് പാര്‍ലമെന്റ് അംഗീകരിച്ച ബില്ലില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്‍ ഒപ്പുവച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയ് നിയമിച്ച ശക്തമായ 12 അംഗ ഗാര്ഡിയന് കൗണ്‍സിലും ബില്ലില്‍ ഒപ്പുവച്ചിട്ടുണ്ട്.
ആണവായുധ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) നിന്ന് ഇറാന് പിന്മാറുന്നത് ആശങ്കയാണ്. വടക്കന്‍ കൊറിയ ആണ് 57 വര്‍ഷം പഴക്കമുള്ള കരാറില്‍നിന്ന് അവസാനമായി പിന്മാറിയത്. എന്‍പിടിയില്‍ തുടരുമോയെന്ന് ഇറാന് വിലയിരുത്തിവരികയാണെന്ന് ഇറാന് സ്റ്റേറ്റ് ടിവിയില്‍ അവരുടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഉടമ്പടി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐഎഇഎ പരിശോധനകള്‍ നടത്തണമെന്ന വ്യവസ്ഥ ഇറാന് പാലിക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ല.
തക്കംപാർത്ത് ചൈന, റഷ്യ
1968ല്‍ 191 രാജ്യങ്ങള്‍ ഒപ്പിട്ട ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. എന്‍പിടിയില്‍ ഒപ്പുവയ്ക്കാതെ അമേരിക്കയുമായി ആണവോര്‍ജ കരാര്‍ ഉണ്ടാക്കാനായെന്നതാണു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവപദ്ധതികള്‍ തുടരാനാകും. എന്നാല്‍, ഇതിന്റെ മറവില്‍ അണ്വായുധങ്ങള്‍ സ്വന്തമാക്കാന്‍ ഇറാനും വടക്കന്‍ കൊറിയയും അടക്കം ശ്രമിക്കുന്നുവെന്നതു രഹസ്യമല്ല.
ഇറാന്റെ സിവിലിയന്‍ ആണവപദ്ധതിയെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്ന സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെസിപിഒഎ) അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ 2015ല്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, 2018ല്‍ പ്രസിഡന്റ് ട്രംപ് ഈ കരാറില്‍നിന്നു പിന്മാറി. ഇറാനെതിരേ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറാനുമായി പുതിയൊരു ആണവക്കരാര്‍ ചര്‍ച്ച ചെയ്യാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. ട്രംപിന്റെ അതിമോഹങ്ങളും ചാഞ്ചാട്ടങ്ങളും ലോകക്രമം മാറ്റുകയാണ്.
ലക്ഷ്യം കാണാതെ 12 ദിനം
ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലുള്ള ആണവകേന്ദ്രങ്ങളില്‍ ജൂണ്‍ 21നായിരുന്നു അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ ആണവപദ്ധതിയെ തകര്‍ത്തെന്നും വര്‍ഷങ്ങള്‍ പിന്നോട്ടടിച്ചെന്നുമുള്ള അവകാശവാദങ്ങള്‍ തീര്‍ത്തും തെറ്റാകില്ല. ഖത്തറിലെ അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇറാന് മിസൈലുകള്‍ വര്‍ഷിച്ചതോടെ സ്ഥിതി വഷളായി. വന്‍ നാശമുണ്ടായതോടെയാണു വെടിനിര്‍ത്തലിന് ഇസ്രയേലും ഇറാനും സമ്മതിച്ചത്.
ഓപ്പറേഷന് സിന്ദൂറില്‍ വന്‍നാശമുണ്ടായ പാക്കിസ്ഥാന് വെടിനിര്‍ത്തലിനു തയാറായതിനു സമാനമായിരുന്നു ഇറാന്റെ സ്ഥിതി. വെടിനിര്‍ത്തല്‍ ആശ്വാസകരമാണെങ്കിലും പരിഹാരമോ സമാധാനമോ ആകില്ല. ഇറാന്റെ എണ്ണക്കച്ചവടത്തിനെതിരേ അമേരിക്കയുടെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആണവപദ്ധതി തടയാന്‍ മതിയാകില്ല.
സ്വയം പ്രതിരോധം കാപട്യം
സ്വയം പ്രതിരോധമെന്ന വാദം ഉയര്‍ത്തിയാണ് ഇസ്രയേലും ഇറാനും പാക്കിസ്ഥാനും യുക്രെയ്നും സിറിയയും ഹമാസും മുതല്‍ അമേരിക്കയും റഷ്യയും വരെയുള്ളവര്‍ നാശം വിതയ്ക്കുന്നത്! ഇസ്രയേലിന്റെ ആക്രമണത്തില്‍ 974 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ ആക്രമണത്തില്‍ 28 ഇസ്രയേലികളുടെയും ജീവന് പൊലിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ 1,139 പേര് കൊല്ലപ്പെടുകയും ഇരുനൂറോളം നിരപരാധികളെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു പ്രതികാരമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 57,130 പേര് കൊല്ലപ്പെടുകയും 1.34 ലക്ഷം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, 80,000 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടുവെന്നു മറ്റുചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ 27 വര്‍ഷത്തിനിടെ മാത്രം കാഷ്മീരില്‍ ചുരുങ്ങിയത് 41,000 പേര് പാക് പിന്തുണയുള്ള ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2003ല്‍ 795 സാധാരണക്കാരും 314 സൈനികരും 1,494 ഭീകരരും ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. 2004ല്‍ ഇത് യഥാക്രമം 707, 281, 976 എന്നിങ്ങനെയായിരുന്നു. പരസ്പരം ചോര വീഴ്ത്തിയിട്ടും ലോകമെങ്ങും യുദ്ധക്കൊതിയും ഭീകരതയും കൂടിവരുന്നത് ആപത്കരമാണ്.
ഭീകരതയെ തൂത്തെറിയാം
ഭീകരതയുടെയും തീവ്രവാദത്തിന്റെയും അടിവേരറക്കാതെ ലോകത്തു സമാധാനം കൈവരില്ല. ഐഎസ്, ഹമാസ്, ആഫ്രിക്കയിലെ ജമാഅത്ത് നുസ്റത്ത് അല്‍ ഇസ്ലാം വല്‍ മുസലിമീന്‍, അല്‍ ഷഹബാബ് എന്നീ നാലു ഭീകര സംഘടനകള്‍ മാത്രം 2024ല്‍ 4,443 പേരെ കൊന്നൊടുക്കിയെന്നാണ് ഗ്ലോബല്‍ ടെററിസം ഇന്ഡക്സിലുള്ളത്. ഹമാസ് ജൂതന്മാര്ക്കും ക്രൈസ്തവര്ക്കുമെതിരേയാണെങ്കില് മറ്റു മൂന്നു പ്രധാന ഭീകര സംഘടനകളും ബൊക്കോ ഹറാം പോലുള്ള ഇതര ഗ്രൂപ്പുകളും ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുന്ന കൊടുംക്രൂരതകളാണു നടത്തിവരുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ഗാസയിലെ കൂട്ടക്കൊലകളെക്കുറിച്ചു മാത്രം വേദനിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയക്കാരും ലോകസമാധാനത്തിനു പാര വയ്ക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനെ ആദ്യമായി അംഗീകരിക്കാന്‍ റഷ്യ തയാറായി. താലിബാനുമായി സഹകരിക്കാന്‍ ഇന്ത്യയും ന്യായം കണ്ടെത്തി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കും ചൈനയും തുര്‍ക്കിയും മാത്രമല്ല അമേരിക്കയും കുടപിടിക്കുന്നു. താത്കാലിക സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഭീകരരെ സഹായിക്കാനും ന്യായീകരിക്കാനും വന്‍രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതു ദുരന്തമാകും.
വോട്ട് നോക്കി വേണ്ട തന്ത്രം
മതാന്ധതയിലും അധിനിവേശ മോഹത്തിലും മറ്റും ആളുകളെ ആരു കൊന്നൊടുക്കിയാലും അതിനെതിരേ ഒരേ മാനദണ്ഡത്തില്‍ പ്രതികരിക്കുകയാണു വേണ്ടത്. എല്ലാത്തരത്തിലുമുള്ള തീവ്രവാദികളെയും ഭീകരരെയും ഒറ്റപ്പെടുത്താന്‍ ലോകമനഃസാക്ഷി ഉണര്‍ത്താതെ രക്ഷയില്ല.