പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്‍ഗാന്ധിക്കു സൂറത്ത് കോടതി രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ച് 24 മണിക്കൂറിനുള്ളിൽ ലോക്സഭയില്‍നിന്നു അയോഗ്യത കൽപ്പിക്കപ്പെട്ടതോടെ, ഭാരതീയ ജനതാപാർട്ടിയെ ഒരുമിച്ച് നേരിടണമെന്ന നിലപാടിലേക്കു പ്രതിപക്ഷത്തെ പ്രമുഖ പാർട്ടികൾ എത്തിച്ചേർന്നു. ബിജെപിയുടെ സമീപകാല നീക്കങ്ങൾ പ്രതിപക്ഷത്തിലെ ചില നേതാക്കളെ ഏറെ അലോസരപ്പെടുത്തിയിരുന്നു. കോൺഗ്രസുമായി ചങ്ങാത്തമില്ലാതിരുന്ന ഭൂരിഭാഗം പ്രതിപക്ഷകക്ഷികളും രാഹുലിനെതിരേയുള്ള കോടതിവിധി സൃഷ്ടിച്ച രാഷ്ട്രീയ ഭൂകന്പത്തിന്റെ ഞെട്ടൽ മൂലം വെല്ലുവിളികൾക്കു മുന്നിൽ ഐക്യാഹ്വാനവുമായി മുന്നിട്ടിറങ്ങി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണത്തിനായി കടന്നുകയറുന്നതിനെതിരേ കോണ്‍ഗ്രസും മറ്റു 13 കക്ഷികളും, മാനനഷ്ടക്കേസിലെ വിധിക്കു തൊട്ടടുത്തദിവസം സുപ്രീംകോടതിയിൽ സംയുക്ത ഹർജിയുമായി എത്തി.
വിയോജിപ്പുകളെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ ഇഡിയെയും സിബിഐയെയും ദുരുപയോഗപ്പെടുത്തി എൻഡിഎ സർക്കാർ റെയ്ഡുകളും ഭീഷണിയും അറസ്റ്റും വഴി രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നു എന്നതായിരുന്നു ഹർജിയിലെ ആരോപണം. അറസ്റ്റിനു മുന്‍പും ശേഷവും അന്വേഷണ ഏജൻസികൾക്കായി മാർഗനിർദേശങ്ങൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തെ രക്ഷിക്കുന്നതിനായി ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. ഏപ്രിൽ 15ന് ഹർജി പരിഗണിക്കാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തു.
പിന്തുണയുമായി പാർട്ടികൾ
മുഖ്യ പ്രതിപക്ഷകക്ഷി തങ്ങളാണെന്ന കോണ്‍ഗ്രസിന്റെ നിലപാടിൽ വിയോജിപ്പുള്ള ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്രസമിതി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവയെല്ലാം, കോൺഗ്രസിന്റെ മുതിർന്ന നേതാവായ രാഹുലിനെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി മണിക്കൂറുകൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിനു പിന്തുണയുമായെത്തി. പിണറായി വിജയന്, എം.കെ. സ്റ്റാലിന് തുടങ്ങിയവരെപ്പോലെ ചുരുക്കം നേതാക്കളും രാഹുലിനൊപ്പം നിന്നു. അതേസമയം ബിജു ജനതാദളിന്റെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മൗനം ശ്രദ്ധേയമായി. കര്‍ണാടകത്തില്‍ ബിജെപിയുമായി ത്രികോണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനതാദള്‍ (സെക്കുലര്‍) മൗനം പാലിച്ചതായിരുന്നു മറ്റൊരു കൗതുകം. ബിഹാര്‍ മുഖ്യമന്ത്രിയുടെ പഴയ സഹപ്രവര്‍ത്തകരായ അവരും ഊഹാപോഹങ്ങൾ സൃഷ്ടിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനുശേഷവും അധികാരം ലക്ഷ്യമിട്ട് ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണകർത്താക്കളെ അസ്ഥിരപ്പെടുത്തുന്നതിനായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന വിമർശനമാണ് പ്രതിപക്ഷനേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. “എല്ലാ മോഷ്ടാക്കൾക്കും മോദി എന്ന സര്‍വനാമം എങ്ങനെ വരുന്നു”എന്ന പരാമർശത്തിനാണ് രാഹുലിനെ സഭയിൽനിന്ന് പുറത്താക്കുന്നത്. പ്രധാനമന്ത്രിക്കെതിരേയുള്ള കാഴ്ചപ്പാടുകൾ ശക്തമായി പ്രകടിപ്പിച്ചതിനാണ് മുതിർന്ന നേതാവിനെതിരേയുള്ള നടപടിയെന്നു ഭൂരിഭാഗവും കരുതുന്നു. പരാമർശത്തിന്റെ പേരിൽ ഭരണപക്ഷ ബെഞ്ച് രാഹുലിനെ നിരന്തരം ആക്രമിക്കുന്പോൾ നിലപാട് വിശദീകരിക്കുന്നതിന് അവസരം ലഭ്യമാക്കുക എന്നത് ലോക്സഭയിലെ കീഴ്വഴക്കമാണ്.
മറുപടിക്കായി സമയം തേടി രണ്ടുതവണ രാഹുൽ സ്പീക്കറെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. രാഹുലിനെപ്പോലൊരു നേതാവിനെ സഭയ്ക്കു പുറത്തു നിർത്തുന്നത് ആശ്ചര്യജനകമാണ്. പുറത്താക്കുകയാണെങ്കില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരം പോലും രാഹുലിന് ലഭിക്കില്ല. അതേസമയം ശിക്ഷാവിധിയിൽ സ്റ്റേ ലഭിക്കുകയും സഭയിൽ തുടരാനാകുകയും ചെയ്താൽ വലിയൊരു അവസരമായിരിക്കും അത്. ഗൗതം അദാനിക്ക് എങ്ങനെയാണ് 20,000 കോടി രൂപ ലഭിച്ചതെന്നും ആരാണ് അദ്ദേഹത്തെ സഹായിച്ചതെന്നും അറിയുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുൽ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.
ആശങ്കയില്ലാതെ രാഹുൽ
“സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം’’ എന്ന ഗാന്ധിസൂക്തമായിരുന്നു, നാലുതവണ എംപിയായ 52 കാരനായ രാഹുല്‍ഗാന്ധി കോടതിവിധിയോടു പ്രതികരിക്കാൻ ഉപയോഗിച്ചത്. വരുംവരായ്കകളെക്കുറിച്ചോ സഭയിലെ അംഗത്വത്തെക്കുറിച്ചോ ആശങ്കയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തിലിരുന്ന ആളല്ല എന്നതിനാൽ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണം രാഹുലിനെ ബാധിക്കുകയേ ഇല്ല എന്നതാണ് ഇതിലെ വസ്തുത. മാത്രമല്ല ഏറെ വ്യത്യസ്തനാണ് അദ്ദേഹം. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ ഒരിക്കല്‍ ത്യജിച്ച കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി വീണ്ടും സ്വീകരിക്കാന്‍ അദ്ദേഹം വൈമനസ്യം കാണിക്കുന്നു.
അതിനുമുപരിയായി, ജനക്കൂട്ടത്തിനൊപ്പം നീങ്ങാനാകുമെന്ന് ഭാരത് ജോഡോ യാത്രയിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.
കന്യാകുമാരിയില്‍നിന്നു കാഷ്മീര്‍ വരെ സാധാരണക്കാര്‍ക്കൊപ്പം കാല്‍നടയായി സഞ്ചരിക്കാന്‍ കഴിയുന്ന ചുരുക്കംചില നേതാക്കളിലൊരാളാണ് രാഹുൽ. തുടക്കത്തിൽ ചില പരാമർശങ്ങൾ പ്രചോദനപ്രദമായിരുന്നില്ല, എങ്കിലും ഏറെ സ്വീകാര്യനായി രാഹുൽ മാറുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം പരിഗണിച്ച് നേതൃത്വത്തിലും പരിഗണിക്കപ്പെടാവുന്നയാളായി രാഹുൽ മാറി. എല്ലാവരിലും മികച്ചയാളാണു രാഹുൽ എന്നല്ല, മറിച്ച് നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ വലിയ ഭിന്നതയുണ്ടെങ്കിൽ ഒത്തുതീർപ്പ് സ്ഥാനാർഥിയായി അദ്ദേഹത്തെ ഉപയോഗിക്കാവുന്നതാണ്. മറ്റൊരുതരത്തിൽ നോക്കിയാൽ കോടതിവിധിക്കെതിരേ സ്റ്റേ ലഭിക്കാതിരിക്കുകയും എട്ടുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ വിലക്കു വരികയും ചെയ്താൽ രാഹുലിനും പാർട്ടിക്കും കനത്ത തിരിച്ചടിയാകും അത്.
ഇതിൽ അസാധാരണമായി ചല വസ്തുതകൾകൂടിയുണ്ട്. അപകീര്‍ത്തികരമെന്നു പറയപ്പെടുന്ന ഒരു തെരഞ്ഞെടുപ്പു പ്രസംഗത്തിന്റെ പേരിലാണു രാഹുൽ ശിക്ഷിക്കപ്പെടുന്നത്. രണ്ടു വര്‍ഷത്തെ തടവും ലോക്സഭാംഗത്വത്തിനു വിലക്കും ഉള്ളതരം അപകീർത്തിപരാമർശങ്ങൾ ഏറെയില്ലെന്നാണു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുപോലെ ‘മോദി’ എന്ന പരാമര്‍ശത്തെ ബിജെപി അധ്യക്ഷന്‍ ജാതീയമായാണു വ്യാഖ്യാനിച്ചിരിക്കുന്നത്. കൂടുതൽ പഠനവും വസ്തുതാശേഖരണവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായൊരു പ്രചാരണായുധമായി വരെ ഇതിനെ മാറ്റാനാകും.
പ്രതിപക്ഷത്തിന് ഒന്നും എളുപ്പമാവില്ല
എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുന്പോഴെങ്കിലും പ്രതിപക്ഷം ഒന്നിക്കുമോ എന്നത് ഉറപ്പിക്കാനാവില്ല. എന്നാൽ ഇപ്പോഴത്തെ എൻഡിഎ ഭരണവും ഈ രീതികളും തുടർന്നാൽ പ്രതിപക്ഷ കക്ഷികൾ ഒട്ടേറെ വെല്ലുവിളികളെയും തടസങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും. പല മേഖലകളിലും ജനാധിപത്യക്രമം ദുർബലമാണ്. മാധ്യമസ്വാതന്ത്ര്യവും ഫലപ്രദമല്ല. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരും കുഴപ്പത്തിലാകും. പ്രതിപക്ഷത്തെ സംബന്ധിച്ചാണെങ്കിൽ പരസ്പരം പോരടിക്കുന്നതിനൊപ്പം എൻഡിഎക്കെതിരേ യുദ്ധംചെയ്യുക എന്നത് അത്ര എളുപ്പമല്ല.
കാര്യപ്രാപ്തിയും ആശയവിനിമയപാടവവുമുള്ള നരേന്ദ്ര മോദിയെപ്പോലൊരു നേതാവും വലിയ തോതിൽ സന്പത്തുമുള്ള ഒരു ദേശീയപാർട്ടിക്കെതിരേ പരിമിതമായ സ്വാധീനമേഖലയിൽ തുടരുന്ന പ്രാദേശികപാർട്ടികൾ പോരാടുക എന്നത് അപ്രായോഗികമാണ്. എന്നാൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടണമെങ്കിൽ പൊതുവായി കാര്യപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ഐക്യമുന്നണിയെന്നതാണു പ്രതിപക്ഷത്തെ ചിലരുടെയെങ്കിലും വികാരം എന്നതു വ്യക്തമാണ്.
ഉളളതു പറഞ്ഞാൽ / ഗോപാലകൃഷ്ണൻ
കക്കുകളിയിൽ ദുർഗന്ധം കലർത്തുന്നവർ
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച്ചിരുന്ന ഒരുതരം കായികവിനോദമാണ് കക്കുകളി. ഏകദേശം പത്തടി നീളവും നാലടി വീതിയുമുള്ള മണ്ണിൽ വരച്ച ഒരു ദീർഘചതുരത്തെ നെടുകേ ഒരു വരയിട്ട് പകുത്ത് കുറുകേ നാലു വരകളിട്ട് എട്ടു ചതുരങ്ങളാക്കി മാറ്റുന്നു. നെറ്റിയിൽ വച്ച ഒരു വസ്തു (സാധാരണയായി ഒരു മേച്ചിലോടിന്റെ തുണ്ട്) താഴെ വീഴാതെ, ഒറ്റക്കാലിൽ വരകളിൽ ചവിട്ടാതെ ഒരു ഭാഗത്തുകൂടി മുന്നോട്ടും മറുഭാഗത്തുകൂടി തുടങ്ങിയ വശത്തേക്കും ചാടിച്ചാടി എത്തുന്നതാണ് കളി. രസകരമായ കൗമാരകൗതുകങ്ങൾ നിറഞ്ഞാടുന്ന, നിഷ്കളങ്കതയുടെ പ്രകാശനമുള്ള ഈ കളിയുടെ പേര്, ഈ നാളുകളിൽ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന വികലവ്യക്തിത്വങ്ങളുടെ നിർമിതിയായ ഒരു നാടകത്തിന് ചാർത്തിക്കൊടുത്തതായി കണ്ടു.
കൗമാരപ്രായക്കാരിയായ ഒരു പെൺകുട്ടി ജീവിതസാഹചര്യങ്ങളുടെ പരിമിതിയിൽ വലഞ്ഞ്, നിവൃത്തികേടിന്റെ പേരിൽ, സന്യാസവഴിക്കു തിരിഞ്ഞ് കന്യാസ്ത്രീമഠത്തിൽ ചേരുന്നതും അവിടുത്തെ ജീവിത ചുറ്റുപാടുകളുടെ അസഹ്യതയിൽ മനം മടുത്ത് തിരികെ പോകുന്നതുമാണ് കഥാവൃത്തം. യാതൊരു നിലവാരവുമില്ലാത്ത ഈ കോപ്രായത്തിനും പേരുകൊടുത്തിരിക്കുന്നത് നാടകമെന്നുതന്നെ! നാടകമുണ്ടാക്കിയവന്റെ ഭാവനയിലുള്ള, ക്രിസ്തീയ സന്യാസത്തെ സംബന്ധിച്ചുള്ള സർവ മിഥ്യധാരണകളും, അയാളുടെ വികലമനസിലെ മാലിന്യക്കുന്പാരത്തിന്റെ ദുർഗന്ധത്തോടു ചേർത്ത് ചികഞ്ഞു നിരത്തിയിട്ടുണ്ട്, ഈ കക്കു കളി നാടകത്തിൽ.
കത്തോലിക്കാ സഭയിലെ സന്യാസം
സന്യാസമെന്ന് പറയുമ്പോൾ ഭാരതീയരായ നമ്മുടെ മനസിൽ ആദ്യമെത്തുന്ന ചിത്രം താടിയും ജടയും ഒക്കെയുള്ള മെലിഞ്ഞ അല്പവസ്ത്രധാരിയായ ഒരു രൂപമാണ്. സാധാരണ ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും തിരസ്കരിച്ച്, എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്, വനാന്തർഭാഗത്ത് പർണശാല പണിത് ആത്മാന്വേഷണത്തിൽ മുഴുകുന്നതാണ് നമ്മളൊക്കെ സിനിമകളിലും മറ്റും കണ്ടു പരിചയിച്ച ഭാരതീയ സന്യാസരീതി. ഭാരതീയ സന്യാസത്തിലും വ്യത്യസ്തമായ രീതികളുണ്ടെങ്കിലും ഒരു കാവ്യഭംഗിയുള്ള ഈ രൂപമാണ് എന്നും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക.
കത്തോലിക്കാസഭയിലെ സന്യാസം സഭയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ അടിസ്ഥാന ചിട്ടകളിൽ ഉറപ്പിക്കപ്പെട്ടതാണ് കത്തോലിക്കാ സന്യാസം. ആദ്യം സൂചിപ്പിച്ച തരത്തിൽപ്പെട്ട ഭാരതീയ സന്യാസത്തിലും ബ്രഹ്മചര്യവും (ചിലപ്പോഴൊക്കെ തെരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തിലേക്കു മാത്രം) ദാരിദ്ര്യവും അടിസ്ഥാന വ്രതങ്ങളാണെങ്കിലും വ്യക്തികേന്ദ്രീകൃതമായതുകൊണ്ട് അനുസരണം എന്ന വ്രതം ആവശ്യമായി വരുന്നില്ല. കത്തോലിക്കാ സന്യാസം, ഒരു സംഘടനാസംവിധാനത്തിന്റെ ഭാഗമായതുകൊണ്ട് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും തെരഞ്ഞെടുപ്പുകൾക്കും പരിമിതികളുണ്ട്: അനുസരണം തുല്യപ്രധാനമായി വരും.
കത്തോലിക്കാസഭയിലെ വ്യക്തികളും പ്രസ്ഥാനങ്ങളും കൂട്ടായ്മകളുമൊക്കെ പ്രവർത്തിക്കുന്നത് ഒരൊറ്റ മാതൃകയെ മുൻനിർത്തിയാണ്: അതു ദൈവപുത്രനായ മിശിഹായാണ്. തീർത്തും ‘ഐഡിയൽ മോഡലാ’യ ക്രിസ്തുവിനെ പിഞ്ചെല്ലുക എന്നത് പ്രലോഭനങ്ങളുടെ ലോകത്തിൽ അങ്ങേയറ്റം ദുഷ്കരമെങ്കിലും അതിനുള്ള ആത്മാർഥമായ ഒരു ശ്രമമാണ് കത്തോലിക്കാ വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്നത്. യേശു കാട്ടിത്തന്ന മാതൃക സമൂഹത്തിൽനിന്ന് വേറിട്ടുനിന്നുള്ള ആത്മാന്വേഷണമല്ല; പ്രസ്തുത, അപരനുവേണ്ടി അപ്പമായിത്തീരാനുള്ള ആത്മസമർപ്പണമാണ്. പ്രലോഭനങ്ങളും തിന്മകളും നിറഞ്ഞ സമൂഹത്തോടൊപ്പം ഒന്നായി നീങ്ങുമ്പോഴും തിന്മകളൊന്നും തന്റെ ആത്മശരീരങ്ങളെ സ്പർശിക്കാതെ സൂക്ഷിക്കുകയും, പാപത്തെ വെറുത്തുകൊണ്ട് പാപിയെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ക്രിസ്തുവിൽനിന്നുള്ള ‘വിളി’.
ഈ പശ്ചാലത്തിൽ നിന്നുകൊണ്ടു വേണം ക്രൈസ്തവ സന്യാസത്തെ വീക്ഷിക്കാനും വിലയിരുത്താനും. തന്റെ പ്രിയങ്ങളല്ല, ക്രിസ്തുവിന്റെ ഇഷ്ടങ്ങളാണ് താൻ ഭൂമിയിൽ ജീവിക്കാൻ പോകുന്നത് എന്ന പ്രഖ്യാപനമാണ് ക്രിസ്തീയ സന്യാസത്തിലേക്കുള്ള ഓരോ കാൽവയ്പും. ഇത്തരം അതിസാഹസികമായ ഒരു തെരഞ്ഞെടുപ്പ് നടത്തിയവരിൽ ചിലരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതു തീർത്തും സ്വാഭാവികമെന്നു കണ്ട് അവരോട് അനുഭാവത്തോടെ പെരുമാറാൻ സമൂഹത്തിനു കഴിയണം.
കത്തോലിക്കാ സന്യാസത്തിലൂടെ മറ്റുള്ളവർക്കുവേണ്ടി സ്വയം അപ്പമായി മാറിയ ലക്ഷോപലക്ഷം മനുഷ്യരുടെ സംഭാവനയാണ് ഇന്നു ലോകം കാണുന്ന വിദ്യാഭ്യാസ/ആരോഗ്യ/സാംസ്കാരിക പുരോഗതികളുടെ അടിസ്ഥാനം. ഇത്തരം ഒരു ആത്മത്യാഗത്തിന് അവരെ പ്രാപ്തരാക്കിയതിൽ, ക്രിസ്തുവിൽ ഉറപ്പിച്ച അവരുടെ സന്യാസത്തിനു വലിയ പങ്കുണ്ടെന്നു തിരിച്ചറിയുക. ഇതൊരു സാമൂഹ്യ പ്രവർത്തനത്തിന്റെ മാത്രം വിഷയമല്ല; ആത്മസമർപ്പണത്തിന്റെ സുഗന്ധമുള്ള, അന്യനുവേണ്ടി സ്വയം വ്യയം ചെയ്യുന്ന മനുഷ്യജന്മങ്ങളുടെ അപൂർവ കാഴ്ചയാണ്.
‘ആവിഷ്കാര സ്വാതന്ത്ര്യം’
കത്തോലിക്കാ സന്യാസം പോലെയുള്ള മഹത്തരവും പ്രയാസമേറിയതുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്ന ആഴമുള്ള ഹൃദയങ്ങളുടെ മഹത്വമറിയാതെ അതിൽ കയറി ‘കക്കു കളിക്കാൻ’ വരുന്ന അല്പന്മാരായ വിഡ്ഢികളോട് എന്തുപറയാൻ!
ചേറിൽ കുളിച്ചുനിൽക്കുന്ന പന്നിക്ക് ചേറ് തന്റെ ഉടലിൽ പടർത്തുന്ന ശീതളതയാണ് ലോകത്തിലെ ഏറ്റവും വലിയ സുഖമെന്നു തോന്നുന്നതിൽ വലിയ അസ്വാഭാവികതയൊന്നുമില്ല. അതിന്റെ ദുർഗന്ധവും വൃത്തികേടും തിരിച്ചറിയാൻ പന്നിക്കാവാത്തത് ആ ജീവി സ്ഥിരമായി അതിൽ കഴിയുന്നതുകൊണ്ടാണ്. ചുറ്റും നിൽക്കുന്ന സമാനജീവികൾ ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്നാർപ്പുവിളിച്ച് കൈയടിക്കുമ്പോൾ, പന്നി ചെളിയിൽ ഒരാവർത്തികൂടി ഉരുണ്ട് കൂടുതൽ അഭിമാനത്തോടെ നിവർന്നുനിന്ന് ദുർഗന്ധം അധികമായി പരത്തി സായൂജ്യമടയുന്നു.
വാസ്തവത്തിൽ ഈ കക്കുകളിക്കാരും കൂട്ടാളികളും മരുഭൂമിയിലെ ഉപവാസത്തിനുശേഷം യേശുവിന് നേരിടേണ്ടിവന്ന അതേ പ്രലോഭകനാണ്; നുണയനും നുണയന്റെ പിതാവുമായവൻ. ലോകവും അതിന്റെ സുഖങ്ങളുമാണ് വലുതെന്നു പ്രഘോഷിച്ച്, ക്രിസ്തീയ സന്യാസത്തെ തകർക്കാനും അതിലേക്ക് ആകർഷിക്കപ്പെടുന്നവരെ പിന്തിരിപ്പിക്കാനും ലക്ഷ്യം വച്ചാണ് അവനും കൂട്ടാളികളും പിന്തുണക്കാരും കൈയടിക്കുന്നവരുമൊക്കെ ശ്രമിക്കുന്നത്. സ്വർഗത്തിൽനിന്നു നിപതിച്ച ‘ലൂസി’ഫറിനെപ്പോലെ, സന്യാസത്തിൽനിന്ന് വീണുപോയ ചില നിർഭാഗ്യജന്മങ്ങളും പിശാചിന്റെ ഈ ‘കക്കുകളി’യിൽ കൂട്ടാളികളാകുന്നു.
ഡോ. ജോസ് ജോൺ മല്ലികശേരി
കാലത്തെ കൃത്യമായി വ്യാഖ്യാനിച്ച പ്രവാചകൻ
അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി പറയുന്നവനേക്കാൾ കാലത്തിന്റെ അടയാളങ്ങളെ ശരിക്കും വ്യാഖ്യാനിക്കുന്നവനാണ് പ്രവാചകൻ എന്ന കർദിനാൾ റാറ്റ്സിംഗറുടെ നിർവചനം വച്ചു നോക്കിയാൽ നമുക്കിടയിൽ ജീവിച്ച സമാനതകളില്ലാത്ത പ്രവാചകനായിരുന്നു ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. സഭ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപരിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം കുട്ടികൾക്കു നല്ല വിദ്യാഭ്യാസം ലഭ്യമാക്കുകയാണെന്നും അതുകൊണ്ട് ക്രൈസ്തവർ തങ്ങളുടെ കുട്ടികളെ ക്രൈസ്തവ വിദ്യാലയങ്ങളിൽത്തന്നെ അയയ്ക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആ ഉപദേശത്തിന്റെ കാന്പു മനസിലാകാത്ത ഏതാനും ചില ക്രൈസ്തവ നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചു. വർഗീയവാദിയായി ചിത്രീകരിച്ചു; പക്ഷേ അദ്ദേഹം കുലുങ്ങിയില്ല. അഭിപ്രായത്തിൽ ഉറച്ചുനിന്നു.
ക്രോസ് സബ്സിഡി
വരാനിരിക്കുന്ന കാലത്തെ വിദ്യാഭ്യാസരീതിയാകും സ്വാശ്രയ സ്ഥാപനങ്ങളെന്നു തിരിച്ചറിഞ്ഞ പിതാവ് അതിൽ കൈകടത്താൻ സർക്കാരും അവരുടെ ഒത്താശയോടെ മറ്റുചില സ്ഥാപിത താത്പര്യക്കാരും നടത്തുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് എതിർത്തു. അവർ കൊണ്ടുവന്ന ക്രോസ് സബ്സിഡി തിയറി പാടെ തള്ളി. മാനേജമെന്റ് ക്വാട്ടയിലുള്ള പകുതി സീറ്റ് ഏതു വിലയ്ക്കും വിൽക്കാൻ മാനേജ്മെന്റിന് അവകാശം നല്‍കുന്നതും ബാക്കി സീറ്റിൽ സർക്കാർ നിരക്കിൽ പഠിപ്പിക്കണമെന്ന് നിർദേശിക്കുന്നതുമായിരുന്നു ആ നീക്കം. അതിന്റെ അപകടം തിരിച്ചറിഞ്ഞ പിതാവ് അതു നിരസിച്ചു. സ്ഥാപനത്തിന്റെ ചെലവിനനുസരിച്ച് മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസാകും എല്ലാവർക്കും എന്ന് വ്യക്തമാക്കി. സ്ഥാപനങ്ങൾ നടത്തുന്ന സമുദായത്തിന് ഇഷ്ടം പോലെ കൊടുക്കാനാകുന്ന സീറ്റുകൾ സമുദായ അംഗങ്ങൾക്കാകും കൊടുക്കുക. ഇവരോട് മറ്റു കുട്ടികളെക്കൂടി പഠിപ്പിക്കുന്നതിനുള്ള ചെലവ് ചോദിക്കുന്നത് അന്യായമാണെന്ന് പിതാവ് പറഞ്ഞു. മറ്റു ന്യൂനപക്ഷ സമൂഹങ്ങൾക്ക് സർക്കാർ നിലപാടാകും കൂടുതൽ ഗുണകരം എന്നതുകൊണ്ട് അവർ സർക്കാരിനൊപ്പം നിന്നു. സർക്കാർ പ്രീതി നോക്കാതെ പിതാവ് നിലപാടിൽ ഉറച്ചുനിന്നു. കോടതിയിൽ കേസായി. കോടതി സർക്കാരിന്റെ നിലപാടല്ല, സഭയുടെ നിലപാടാണു ശരിയെന്ന് വിധിച്ചു. മാനേജ്മെന്റുകൾക്ക് വല്ലാതെ കൂച്ചുവിലങ്ങിടുന്നതിന് ഇടതുസർക്കാർ കൊണ്ടുവന്ന സ്വാശ്രയ കോളജ് നിയമത്തെ നിയമസഭയിൽ പ്രതിപക്ഷം പോലും എതിർക്കാതെ പാസാക്കുന്നതു കണ്ട പിതാവ് കോടതിയിൽ തങ്ങളുടെ വാദങ്ങൾ കൃത്യമാക്കി നിയമം അപ്രസക്തമാക്കി.
ഭാരത്തിലെ സിവിൽ സർവീസിൽ ശക്തമായ ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടാക്കണമെന്നും അതിനായി മികച്ച പരിശീലനസൗകര്യം ഒരുക്കണമെന്നും ഏറെക്കാലം മുന്‍പേ ചിന്തിച്ചതു പവ്വത്തിൽ പിതാവാണ്. അതിനു വേണ്ടി പാലാ ആസ്ഥാനമാക്കി ഒരു സിവിൽ സർവീസ് അക്കാദമിയും തുടങ്ങി. 1998ലാണ് ചങ്ങനാശേരി-പാലാ-കാഞ്ഞിരപ്പള്ളി രൂപതകൾ സംയുക്തമായി ഇത്തരം ഒരു അക്കാദമി ആരംഭിച്ചത്. ഇന്ന് വേറെ പലരും അത്തരം അക്കാദമികൾ തുടങ്ങിയിട്ടുണ്ട്. നല്ല മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം തികച്ചും ബോധവാനായിരുന്നു. അതിനായി ചങ്ങനാശേരിയിൽ സെന്റ് ജോസഫ് കോളജ് ഫോർ കമ്മ്യൂണിക്കേഷൻ സ്ഥാപിച്ചു. സാമൂഹിക പ്രശ്നങ്ങളിൽ പിതാവ് എടുക്കുന്ന നിലപാടുകൾ പൊതുസമൂഹം ഏറെ ജാഗ്രതയോടെ ശ്രദ്ധിച്ചു. മാർ പവ്വത്തിൽ ദീപികയിൽ എഴുതിയിരുന്ന ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായി.
ആടിന്റെ മണമുള്ള ഇടയൻ
റബർകർഷകനുവേണ്ടി നടക്കുന്ന സമരങ്ങളെ അവഗണിക്കുന്ന മാധ്യമങ്ങളെയും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെയും അടിച്ചുണർത്തി സമൂഹത്തിൽ സജീവ ചർച്ചാവിഷയമാക്കാൻ ഒറ്റ പ്രസ്താവനയിലൂടെ മാർ ജോസഫ് പാംപ്ലാനിക്കായതു ചില്ലറക്കാര്യമല്ല. റബർ ഷീറ്റ് കിലോഗ്രാമിന് 300 രൂപ വില നൽകിയാൽ ബിജെപിക്ക് വോട്ടു ചെയ്യാം എന്ന പിതാവിന്റെ അടികൊണ്ടാണ് എല്ലാവരും ഉണർന്നത്. പിതാവിന്റെ പ്രസ്താവന വന്നയുടനെ സർക്കാർ സബ്സിഡി തുക റിലീസ് ചെയ്തില്ലേ? പിതാവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു വരെ പരാതികൾ പോയെങ്കിൽ ആ വാക്കുകൾ കേട്ട് ആരെല്ലാമോ വല്ലാതെ ഭയന്നിരിക്കുന്നു എന്നതാണ് സത്യം. കേരളത്തിലെ കത്തോലിക്കരുടെ കാര്യം പറയാൻ പാംപ്ലാനി ആരെന്നു ചോദിക്കുന്നവരും പാംപ്ലാനിയെ കേട്ടാണോ ക്രൈസ്തവർ വോട്ട് ചെയ്യുക എന്നു ചോദിക്കുന്നവരും ഒന്നുപോലെ ഭയന്നിരിക്കുന്നു. അവരുടെ ചോദ്യം സത്യമാണെങ്കിൽ പിന്നെന്തിന് അവർ ഇത്ര ആശങ്കപ്പെടുന്നു? പിതാവിന്റെ പ്രസ്താവനയെ ഭയപ്പെടുന്നവർ പോലും അദ്ദേഹം ഉന്നയിച്ച പ്രധാന വിഷയത്തെ സ്പർശിക്കുന്നില്ല എന്നതാണ് സങ്കടകരം.
മാണിയുടെ മാതൃക
റബറിനു വല്ലാതെ വില കുറഞ്ഞപ്പോൾ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് കെ.എം. മാണി കർഷകർക്കായി ഇടപെട്ടു. ബജറ്റിലൂടെ റബറിന് സംഭരണവില നിശ്ചയിച്ചു. കർഷകന് കച്ചവടക്കാരനിൽനിന്നു കിട്ടിയ വിലയുടെ ബാക്കി സർക്കാർ കൊടുക്കാൻ തുടങ്ങി. കർഷകരെല്ലാം പദ്ധതിയുടെ പ്രയോജനം അനുഭവിച്ചു. ഇടതു മുന്നണി റബറിന് 250 രൂപ സംഭരണവില ഏർപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തതാണ്. ഒന്നും നടക്കുന്നില്ല. വില കുത്തനേ താഴോട്ടുപോകുന്നു. മാണി നടപ്പാക്കിയ പദ്ധതി എന്തേ നിർത്തിക്കളഞ്ഞു? അദ്ദേഹത്തിന്റെ മകന്റെ പാർട്ടികൂടി പങ്കാളിത്തം വഹിക്കുന്ന ഇപ്പോഴത്തെ സർക്കാരിന് എന്തേ ഇത്ര നിസംഗത?
ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയാൽ 300 രൂപ വച്ച് തരാമെന്നു പറയാൻ എന്തേ ജനാധിപത്യ മുന്നണിക്കും കോണ്‍ഗ്രസിനും സാധിക്കുന്നില്ല? റബറിന്റെ വില ഇങ്ങനെ ഇടിഞ്ഞതിനു കാരണം കോണ്‍ഗ്രസ് ഭരണനകാലത്തെ ചിദംബരത്തിന്റെ നയങ്ങളല്ലേ? അദ്ദേഹം കച്ചവടക്കാർക്കുവേണ്ടി കർഷകനെ ഒറ്റിക്കൊടുത്തു.
മാർ പാംപ്ലാനിയുടെ പ്രസ്താവനയുണ്ടാക്കിയ കോലാഹലം എന്തുകൊണ്ടാണ് ക്രൈസ്തവർക്ക് ബിജെപിയുമായി കൂടാനാകാതെ വരുന്നത് എന്ന വിഷയം സമൂഹത്തിൽ ചർച്ചയാക്കപ്പെട്ടു. വടക്കേ ഇന്ത്യയിൽ ക്രൈസ്തവരും ദേവാലയങ്ങളും സ്ഥാപനങ്ങളും മിഷണറിമാരും ആക്രമിക്കപ്പെടുന്നത്, മാർപാപ്പയുടെ ഭാരത സന്ദർശനം നടക്കാത്തത്, മതപരിവർത്തന നിരോധന നിയമം തുടങ്ങിയ വിഷയങ്ങളെല്ലാം സമൂഹത്തിൽ ചർച്ചാവിഷയമായി.
കമ്മ്യൂണിസ്റ്റുകാർ മെച്ചമോ?
ആർഎസ്എസിന്റെ നിലപാടിനെക്കുറിച്ച് പാംപ്ലാനി പിതാവിനും ക്രൈസ്തവർക്കും വല്ല വിവരവുമുണ്ടോ എന്നൊക്കെ ബിനോയ് വിശ്വത്തെപ്പോലുള്ള സഖാക്കൾ ചോദിച്ചു. അതുതന്നെ ഇക്കാര്യത്തിൽ അവർക്കുള്ള വിവരമില്ലായ്മ വ്യക്തമാക്കുന്നതാണ്. സമകാലീന ചരിത്രത്തിൽ ഏറ്റവും വലിയ ക്രൈസ്തവ പീഡനം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ? ഏതു കമ്മ്യൂണിസ്റ്റ് രാജ്യത്താണ് സഭ ആക്രമിക്കപ്പെടാത്തത്? ആയിരക്കണക്കിനു വൈദികരും മെത്രന്മാരും വിശ്വാസികളുമല്ലേ ഇവിടെ കൊല ചെയ്യപ്പെട്ടത്. എത്ര പള്ളികളാണ് നശിപ്പിക്കപ്പെട്ടത്. ഇതൊന്നും ഇന്ത്യയിലും കേരളത്തിലും നടക്കുന്നില്ലെങ്കിൽ അതിനു കാരണം ഇന്ത്യൻ ഭരണഘടനയുള്ളതുകൊണ്ടല്ലേ? കേരളം പോലെ അവർക്ക് അധികാരം കിട്ടിയിടത്തെല്ലാം സഭയെ സാധിക്കുന്ന വിധത്തിലെല്ലാം ആക്രമിച്ചില്ലേ? കമ്മ്യൂണിസ്റ്റുകാർക്ക് ഭാരതം ഭരിക്കാൻ ഇടകിട്ടിയാൽ അവർ ഇന്നു പറയുന്ന മതേതരത്വം അവർക്കുണ്ടാകുമെന്ന് കരുതാനാകുമോ? ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ഇപ്പോഴത്തെ സർക്കാർ കൈക്കൊള്ളുന്ന നടപടികൾ തന്നെ ഉദാഹരണമല്ലേ?
കോണ്‍ഗ്രസ് വന്നാലോ?
ഇനി കോണ്‍ഗ്രസ് വന്നാലോ? ഇന്ന് ഭാരതത്തിൽ ഏറ്റവും അധികം ക്രൈസ്തവപീഡനം നടക്കുന്ന സംസ്ഥാനം കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡല്ലേ? ആരും അനങ്ങുന്നില്ലല്ലോ? ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കോണ്ഗ്രസൊന്നുമല്ലല്ലോ ഇന്നത്തെ കോണ്‍ഗ്രസ്?
കേരളത്തിലെ ഇരുമുന്നണികളും മുസ്ലിം തീവ്രവാദികളെ ഭയപ്പെടുന്നതും അവർക്കെതിരേ കർശന നടപടി എടുക്കാത്തതും ക്രൈസ്തവരിലും മുസ്ലിം സമൂഹത്തിലെ സമാധാനകാംക്ഷികളിലും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നില്ലേ? മുസ്ലിം തീവ്രവാദികൾ ശക്തരാകുന്നതിന് ക്രൈസ്തവരും ഹൈന്ദവരും മാത്രമല്ല അവരുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇഷ്ടപ്പെടുന്നില്ല. മുസ്ലിം തീവ്രവ്യക്തിനിയമത്തിനെതിരേ മുസ്ലിം സമൂഹത്തിൽ വളരുന്ന അമർഷത്തിന്റെ അടയാളമല്ലേ ഡോ. ഷിനയും അഡ്വ. ഷുക്കൂറും പരസ്പരം നടത്തിയ രണ്ടാം വിവാഹം. കോണ്‍ഗ്രസ് മുന്നണി വന്നാലും ഇടതുമുന്നണി വന്നാലും തീവ്രവാദികളെ സംരക്ഷിക്കുന്നു.
ചരിത്രം പഠിക്കണം
മുസ്ലിം ലീഗിന് ആധിപത്യമുള്ള ജനാധിപത്യമുന്നണിയെ തള്ളി ഇടതുമുന്നണിയെ തെരഞ്ഞെടുക്കുന്പോഴുണ്ടായിരുന്ന മതേതര വിശ്വാസികളുടെ പ്രത്യാശ ഇന്നുണ്ടോ? ആലപ്പുഴയിലും മറ്റും നടത്തിയ കൊലവിളികൾക്കെതിരേ എന്തു നടപടി സ്വീകരിച്ചു. മലരും കുന്തിരിക്കവും കരുതിക്കോളാൻ മുദ്രാവാക്യം വിളിച്ചവർക്കെതിരേ എന്തു നടപടിയുണ്ടായി? ഇത്തരം തീവ്രവാദികൾക്കെതിരേ പ്രതിപക്ഷം എന്തു ചെയ്തു. 2047ൽ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാൻ, മറ്റു സമുദായ നേതാക്കളെ നിഗ്രഹിക്കാൻ, സമൂഹത്തിൽ ഭീതി വിതയ്ക്കാൻ, ബോധപൂർവമായി നടക്കുന്ന ശ്രമങ്ങളും നടപടികളും കണ്ടെത്താൻ എന്തേ എൻഐഎക്കു വരേണ്ടി വരുന്നു?
ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും നടത്തുന്നവർ ഓരോന്നായി മറ നീക്കി പുറത്തുവരുന്പോഴും അങ്ങനെ ഒരു പ്രവണത ഉണ്ടെന്ന് ആശങ്ക പറയുന്നവരല്ലേ തെറ്റുകാർ. ഇക്കാര്യത്തിൽ ഇടതും വലതും ഒരു ലൈനല്ലേ? കാഞ്ഞിരപ്പള്ളിയിൽനിന്ന് ജസ്നയെ കാണാതായിട്ടു കൊല്ലം എത്രയായി? ജസ്നയെക്കുറിച്ച് വിവരം കിട്ടിയെന്നു പറഞ്ഞ ഡിജിപി ഒതുക്കപ്പെട്ടില്ലേ? നാർക്കോട്ടിക് കച്ചവടം നടത്തുന്ന പലരും സഖാക്കളുടെ കുപ്പായം അണിഞ്ഞല്ലേ സംരക്ഷണം നേടുന്നത്? പാലാ മെത്രാന്റെ അരമനയിലേക്ക് കൊലവിളിയുമായി പട്ടാപ്പകൽ നടത്തിയ പ്രകടനമൊക്കെ ക്രൈസ്തവരുടെ മനസിൽനിന്നും പോയെന്നാണോ മതേതരക്കാർ കരുതുന്നത്?
ഞങ്ങൾ കണ്ട നിയമസഭ
കേരള നിയമസഭയുടെ കഴിഞ്ഞ സമ്മേളനം സഭാ ടിവിയിലൂടെ കണ്ടവർക്കൊന്നും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കണ്ണടച്ചു വിശ്വസിക്കാനാകുന്നില്ല. അദ്ദേഹം പറഞ്ഞതൊന്നും സഭയിൽ നടന്നതായി ആരും കണ്ടില്ല. സഭാ ടിവി കാണിച്ചില്ല. ഇപ്പോൾ പറയുന്നു തങ്ങൾ അസഭ്യമായാണ് പെരുമാറിയതെന്ന്. അതു പറയുന്നത് ആരെന്ന് ഓർക്കണം. സഭാ ടിവി പ്രതിപക്ഷം പറയുന്നതുപോലെ സഭയിൽ നടക്കുന്നത് ജനങ്ങളെ കാണിക്കട്ടെ. സത്യം ജനം കാണട്ടെ മുഖ്യമന്ത്രി, ഇല്ലെങ്കിൽ സർക്കാർ പറയുന്നത് പാർട്ടിക്കാരല്ലാതെ ആരു വിശ്വസിക്കും? കൈയിൽ ബാൻഡേജുമായി നടക്കുന്ന കെ.കെ. രമയ്ക്കെതിരേ സഖാക്കൾ നടത്തുന്ന പ്രചാരണങ്ങൾ പോരെ സർക്കാരിന്റെ നിലപാടുകളുടെ വിശ്വാസ്യത തെളിയാൻ?
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അരിസ്റ്റോട്ടൽ പറയുന്നത്, ഉത്തമകല മനുഷ്യന്റെ വൈകാരികവും വൈചാരികവുമായ ശക്തിവിശേഷങ്ങളെ പരിപോഷിപ്പിച്ച് ശുദ്ധീകരിക്കണം എന്നാണ്. കലയുടെ മുഖ്യോദ്ദേശ്യം നിർമലമായ ആനന്ദദാനം എന്നാണ് ഭാരതീയ ദർശനം. കലകളെ പൊതുവിൽ 64 ഇനങ്ങളായി തിരിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി രണ്ടെണ്ണമാണുള്ളത്; ഹൃദ്യകലകളും ഉപജീവനകലകളും. പണ്ട് ഹൃദ്യകലകൾക്കായിരുന്നു പ്രാമുഖ്യമെങ്കിൽ ഇന്നത് ഉപജീവനകലകളിലേക്ക് ചുരുങ്ങുന്നു. അതിന്റെ ഫലമോ? ഉപജീവനസമിതികൾ ക്രമാതീതമായി വർധിച്ചുവരുന്നു. ചിലപ്പോഴെങ്കിലും, ഈ ഉപജീവനസമിതികൾ ഉപദ്രവസമിതികളായി രൂപാന്തരപ്പെടുന്നു. അതിന്റെ പ്രകടമായ തെളിവാണ് ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ സർഗോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട ‘കക്കുകളി’ നാടകം.
ഉപജീവനസമിതികൾ രൂപീകരിക്കാനും ഉപജീവനകലകൾ ആവിഷ്കരിക്കാനും അവതരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇന്നാട്ടിലുണ്ട്. എന്നാൽ, ഉപദ്രവസമിതികൾ രൂപീകരിക്കാനോ ഉപദ്രവകലാരൂപങ്ങൾ ആവിഷ്കരിക്കാനോ അവതരിപ്പിക്കാനോ ആർക്കും അനുവാദമില്ല.
നിഗൂഢതന്ത്രം
കക്കുകളി നാടകം അവതരിപ്പിച്ചത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പറവൂർ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള ‘നെയ്തൽ’ നാടകസമിതിയാണെന്നാണു മനസിലാക്കുന്നത്. അപ്പോൾ, കക്കുകളി വെറും പിള്ളകളിയല്ല. ഇതിന്റെ പിന്നിൽ നിശ്ചയമായും ഒരു പിതൃസാന്നിധ്യമുണ്ട് എന്നകാര്യത്തിൽ തർക്കമില്ല. ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ നാടകത്തിന് ഒരു ‘ഇലാസ്റ്റിസിറ്റി’ ഉണ്ടെന്നാണു മനസിലാക്കുന്നത്. 20മിനിറ്റ്, 30മിനിറ്റ്, ഒന്നരമണിക്കൂർ എന്നീക്രമത്തിനു അവതരിപ്പിക്കത്തക്ക രീതിയിലുള്ള ഒരു ക്രമീകരണം ഉണ്ട്. അന്പലപ്പറന്പിലും വിദ്യാലയത്തിലും സ്കൂൾകലോത്സവത്തിലുമൊക്കെ അവതരിപ്പിക്കാൻവേണ്ടി വളരെ കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയ തന്ത്രപരമായ ഒരു രസതന്ത്രം! ഈ നിഗൂഢതന്ത്രം പലേടത്തും പയറ്റിയിട്ടുമുണ്ട്.
‘ഒരു പെണ്‍കുട്ടിയുടെ അതിജീവനകഥ’ എന്ന് ഏതോ ഒരു മാധ്യമം വാഴ്ത്തിപ്പാടി പുരസ്കാരം നല്‍കിയിട്ടുണ്ട് എന്നും അറിയുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത്, ഇത് കേവലം ഉപജീവനതലംവിട്ട് ഉപയോഗതലത്തിലും ഉപദ്രവതലത്തിലും ഒത്തിരി സഞ്ചാരം നടത്തിക്കഴിഞ്ഞു എന്നാണ്. ഗുരുവായൂർ ഉത്സവവേളയിൽ ഇതവതരിപ്പിക്കാൻ വേദിയൊരുക്കിയതിന്റെ പിന്നിലെ ചേതോവികാരം ഊഹിക്കാവുന്നതേയുള്ളു. ക്രൈസ്തവസഭയേയും സന്യാസത്തെയും അവമതിക്കുക, അപമാനിക്കുക, അധിക്ഷേപിക്കുക..!
നിയമങ്ങളും ചട്ടങ്ങളും
നാടകത്തിന്റെ പേര് ‘കക്കുകളി’ എന്നാണല്ലോ. നിലത്ത് നെടുകെയും കുറുകെയും വരകൾ വരച്ച് കളമുണ്ടാക്കി, ഒറ്റക്കാലിൽ കുത്തിച്ചാടി ‘കക്കു’ (ഒരുതരം കായ്) തെറിപ്പിച്ചുള്ള കളിയാണിത്. വരകളും കളങ്ങളുമുള്ള കളി. സന്യാസിനിമഠത്തിലും ചില വരകളും കളങ്ങളുമുണ്ട്. ഈ വരകൾക്കും കളങ്ങൾക്കും ഇടയിൽ കാലുറപ്പിച്ചുള്ള ജീവിതമാണ് സന്യാസം. ഏത് കളിക്കും നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. അതുപോലെ സന്യാസജീവിതത്തിലും നിയതമായ നിയമങ്ങളും ചട്ടങ്ങളും ചിട്ടയും ക്രമവുമെല്ലാം ഉണ്ട്. പക്ഷേ, ആ വരകളും കളങ്ങളും ചിട്ടവട്ടങ്ങളും വികലകലാകാരന്റെ വികൃത ഭാവനയിൽ വിരിയുന്നതുപോലെ അല്ലെന്ന കാര്യം വികടനാടകാവതാരകർ മറക്കരുത്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്ന വ്രതത്രയത്തിന്റെ വരകൾക്കും കളങ്ങൾക്കും ഉള്ളിലുള്ള ജീവിതമാണെന്ന് ഈ അവതാരങ്ങൾക്കും അവതാരകർക്കും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, മറിച്ച് മനഃപൂർവ്വം മറക്കുന്നതാണ് എന്നു മനസിലാക്കാൻ സാമാന്യബുദ്ധി ധാരാളം മതി.
നാടകാവതാരകർ ചെയ്യുന്നതെന്താണ്? ഇപ്പറഞ്ഞ പവിത്രാന്തരീക്ഷമുള്ള സന്യാസിനിഭവനത്തിനുള്ളിലേക്ക് നദാലിയ എന്ന ദരിദ്രയായ പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുവരുന്നു. കഥയുടെ തുടക്കത്തിൽ കേൾക്കുന്നത് ഒരു നിലവിളിയോടെയുള്ള ഒരു ചോദ്യമാണ്: മകളോട് മഠത്തിൽ പോകാൻ നിർബന്ധിക്കുന്ന അമ്മയോടുള്ള നദാലിയായുടെ ചോദ്യം: “അമ്മാ, ഞാൻ മഠത്തിപ്പോണോ അമ്മാ...?’’ വീട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുട്ടിക്ക് ഉണ്ണാനും ഉടുക്കാനും ഒന്നും രാഷ്ട്രീയത്തൊഴിലാളിയായ അപ്പൻ നല്കുകയില്ല. അതുകൊണ്ട്, പഞ്ഞം കിടക്കാതിരിക്കാൻ മഠത്തിൽ പോകണം എന്ന സന്ദേശമാണ് ഇവിടെ മുഴങ്ങിക്കേൾക്കുന്നത്. പവിത്രമായ ദൈവവിളിയെ ഇതിൽ കൂടുതൽ എങ്ങനെയാണ് വികലവും വികൃതവുമാക്കുക!
നദാലിയായുടെ വീട് കടപ്പുറത്തുള്ള ഒരു കുടിലിന്റെ പച്ചയായ ആവിഷ്കാരമാണ്. അവിടത്തെ ഡയലോഗും ചലനങ്ങളും ചേഷ്ടകളുമെല്ലാം സന്ദർഭത്തോടു ചേർന്നു പോകുന്നതാണ്. പക്ഷേ, മഠത്തിനുള്ളിലേക്കു കടക്കുന്പോഴോ? കടപ്പുറത്തെ ഒരു മീൻ ചന്തയുടെ പ്രതീതിയാണു മഠത്തിനുള്ളിൽ! ഒച്ചപ്പാടും ബഹളവും അലർച്ചയുംഅട്ടഹാസവും പുലഭ്യംപറച്ചിലുമെല്ലാമുള്ള ഒരു മഠം! സന്യാസത്തെ അവമതിക്കാനും അവഹേളിക്കാനും അധിക്ഷേപിക്കാനും വേണ്ടി മനഃപൂർവം കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു വികലകലാരൂപം.
ധൈര്യം എവിടെനിന്ന്?
ഈ നാടകവുമായി മുന്‍പോട്ടു പോകാൻ എന്തുകൊണ്ടാണിവർ ധൈര്യപ്പെടുന്നത്? ഇവർക്ക് ബൈബിൾ നന്നായിട്ടറിയ. കെസിബിസിയും സിബിസിഐയും ഒരിക്കലും തല്ലാനും കൊല്ലാനും നിർദേശം കൊടുക്കില്ല. അതേസമയം, മറ്റേതെങ്കിലുമൊരു മതവിഭാഗത്തെ തൊട്ടുകളിച്ചാൽ ‘കക്കുകളി’ ചോരക്കളിയായിമാറും എന്നവർക്കറിയാം. ഈ സന്യാസിനികൾ എന്തുദ്രോഹമാണു സമൂഹത്തിനു ചെയ്തിട്ടുള്ളത്; ചെയ്തുകൊണ്ടിരിക്കുന്നത്? സമൂഹം പുറംതള്ളിയവരെ, മാനസിക രോഗികളെ, ഭിന്നശേഷിക്കാരെ, മക്കളുപേക്ഷിച്ച മാതാപിതാക്കളെ, അനാഥക്കുഞ്ഞുങ്ങളെയൊക്കെ കുളിപ്പിച്ചും ചോറുവാരിക്കൊടുത്തുമൊക്കെ പരിചരിക്കുന്നതാണോ അവർ ചെയ്യുന്ന ദ്രോഹം? കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒരു റിട്ടയേർഡ് എൻജിനിയർ ആയ അക്രൈസ്തവസഹോദരന്റെ വാക്കുകളോടെ ഈ ലേഖനം ഉപസംഹരിക്കട്ടെ: “അച്ചോ, ഞങ്ങൾ ക്രിസ്ത്യാനികളല്ല, ഞാനും ഭാര്യയും ജോലിക്കാരായിരുന്നു. പണം ധാരാളം സന്പാദിച്ചു. മക്കളെ നല്ല നിലയിൽ എത്തിച്ചു. അവർ ഇന്ന് വിദേശത്താണ്... തിരിഞ്ഞുനോക്കാറില്ല... അങ്ങനെയാണ്, ഞങ്ങൾ നിങ്ങളുടെ സന്യാസിനികളിൽ നടത്തുന്ന ഈ സ്ഥാപനത്തിൽ വന്നത്. മക്കളുടെ സ്ഥാനത്തുനിന്ന് ഞങ്ങളെ പരിചരിക്കുന്ന മാലാഖാമാരാണ് ഈ കന്യാസ്ത്രീകൾ! ദൈവം അവരെ അനുഗ്രഹിക്കും!’’