ഫാ. റോയി കണ്ണൻചിറ സിഎംഐ (സ്പെഷൽ ഒളിന്പിക്സ് കേരള ഡയറക്ടർ)
“ഫാദർ, ഉദ്ഘാടനത്തിന് മിനിസ്റ്റർ ഉറപ്പല്ലേ...? അപ്പ രണ്ടുതവണ വിളിച്ചുചോദിച്ചു.’’ മരിയയുടെ കോളാണ്. അവസാന നിമിഷം മന്ത്രി അസൗകര്യം അറിയിച്ചതിന്റെ ഇച്ഛാഭംഗത്തോടെ മന്ത്രിമന്ദിരത്തിൽനിന്നു സംസ്ഥാന സ്പെഷൽ ഒളിന്പിക്സ് നടക്കുന്ന കാര്യവട്ടം എൽഎൻസിപി ഗ്രൗണ്ടിലേക്ക് പായുകയാണ്, മൂന്നുമണിയോടെ ഡോ. എം.കെ. ജയരാജും ഞങ്ങളും. “മന്ത്രി വരില്ല. ഉമ്മൻചാണ്ടി സാറിനെ അറിയിക്കാമോ?’’
“അപ്പ നെടുന്പാശേരിയിൽ ഒരു ബിസിനസ്മീറ്റിലാണ്. ഞാൻ വിളിച്ചുനോക്കട്ടെ.’’ ഉദ്ഘാടനം സമ്മതിച്ച മന്ത്രിക്ക് അസൗകര്യമുണ്ടായതിനെത്തുടർന്ന്, ഉദ്ഘാടകനില്ലാതെ ശൂന്യമായ, ഭിന്നശേഷിമക്കളുടെ സംസ്ഥാന കായികമാമാങ്കത്തിന്റെ വേദിയിലേക്ക് ഉദ്ഘാടനസമയമായ കൃത്യം അഞ്ചുമണിയോടെ, സംസ്ഥാനസർക്കാരിന്റെ ഒന്നാംനന്പർ കാർ മെല്ലെ ഒഴുകിയെത്തുന്നു.
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത, മലയാളികളുടെ ഏഴായിരത്തോളം ഭിന്നശേഷിമക്കൾ ആനന്ദനൃത്തം ചവിട്ടുന്നു! നെടുന്പാശേരിയിലെ വലിയ ബിസിനസ് സംഗമവേദിയോട് യാത്രപറഞ്ഞ് സ്പെഷൽ വിമാനം ചാർട്ട് ചെയ്ത് തിരുവനന്തപുരത്തെത്തി, സ്പെഷൽസ്കൂൾ മക്കളുടെ സന്തോഷത്തിൽ സ്വയംമറന്ന ആ മുഖ്യമന്ത്രിയുടെ പേര് ഉമ്മൻ ചാണ്ടി എന്നാണ്.
“ഭിന്നശേഷിക്കാരുടെ പൊന്നുതന്പുരാൻ’ എന്ന ശീർഷകം ഉമ്മൻ ചാണ്ടിസാറിനു മാത്രമുള്ളതാണ്.
2014ൽ ആണ്, കേരളത്തിൽനിന്ന് 36 ഭിന്നശേഷി കായികതാരങ്ങൾക്ക്, ഓസ്ട്രേലിയയിൽ നടന്ന ഏഷ്യ-പസഫിക് സ്പെഷൽ ഒളിന്പിക്സിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്.
എന്നാൽ, യാത്രാച്ചെലവുകൾ സംസ്ഥാനഘടകം കണ്ടെത്തണം. ഞങ്ങളുടെ ആവശ്യം കേട്ടപ്പോൾത്തന്നെ, കായികതാരങ്ങളുടെയും അനുയാത്രികരുടെയും യാത്രാ, താമസച്ചെലവുകൾ കണക്കാക്കി, ധനകാര്യസെക്രട്ടറിയെ അപ്പോൾത്തന്നെ വിളിച്ച്, 50 ലക്ഷം രൂപ അനുവദിപ്പിച്ച അദ്ദേഹം, 46 അന്താരാഷ്ട്ര മെഡലുകളുമായി വന്ന കേരളത്തിന്റെ അഭിമാനതാരങ്ങൾക്ക് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ നൽകിയ സംസ്ഥാനസർക്കാരിന്റെ ആദരവും ആരും മറക്കില്ല. കായിക വകുപ്പിന്റെയും സ്പോർട്സ് കൗണ്സിലിന്റെയും നേതൃത്വത്തിലാണ് അദ്ദേഹം ഈ മക്കളെ ആദരിച്ചത്.
2013ലും 2014ലും വി.എം. സുധീരന്റെ പ്രചോദനത്തോടെ കേരളത്തിലെ ഭിന്നശേഷിമേഖല ‘സേക്രഡ്’ എന്ന പൊതുസംഘടനയുടെ കുടക്കീഴിൽ പുത്തരിക്കണ്ടം മൈതാനത്ത് ഇരുപതിനായിരത്തിലധികം പേരുമായി ഒത്തുചേർന്നപ്പോൾ ആ വേദികളിൽവച്ച് സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി എന്ന സമത്വസ്വപ്നം ഉമ്മൻ ചാണ്ടി പങ്കുവച്ചു. സ്പെഷൽ സ്കൂൾ മേഖലയെപ്പറ്റിയും ഭിന്നശേഷിമക്കളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹികമായ അതിജീവനത്തെപ്പറ്റിയുമെല്ലാം പഠനം നടത്താൻ ഡോ. എം.കെ. ജയരാജിനെ ഏകാംഗക്കമ്മീഷനായി നിയമിച്ചതുമെല്ലാം കേരളത്തിന്റെ ചരിത്രത്തിലെ സുവർണസ്മരണകളാണ്.
133 സ്പെഷൽ സ്കൂളുകൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾക്കനുസരിച്ച് എയ്ഡഡ് പദവി എങ്ങനെ നല്കാം എന്നു മാത്രമാണ് അദ്ദേഹം ചിന്തിച്ചത്. സാധാരണ സ്കൂളുകളിലെ അധ്യാപകരെക്കാൾ കൂടുതൽ പരിഗണന സ്പെഷൽ സ്കൂൾ അധ്യാപക-അനധ്യാപകർക്ക് ലഭിക്കണം എന്നത് ഉമ്മൻ ചാണ്ടിയുടെ ബോധ്യമായിരുന്നു! പിന്നീടു ഭരണത്തിൽവന്നവർ മുൻ മുഖ്യമന്ത്രിയുടെ സ്വപ്നം എങ്ങനെ നടത്താതിരിക്കണം എന്ന ഗവേഷണം തുടങ്ങിയിട്ട് ഏഴു വർഷം കഴിഞ്ഞു എന്നത് കാലത്തിന്റെ കറുത്തഫലിതം!
മനുഷ്യത്വം എന്നത് മുഖ്യമന്ത്രിക്ക് അധികഭാരമാവാത്ത ഒരു കാലം കേരളത്തിലുണ്ടായിരുന്നു എന്നതിന്റെ ചരിത്രസാക്ഷ്യമാണ് ഉമ്മൻ ചാണ്ടി. ഭിന്നശേഷിക്കാരും അവരുടെ സഹചാരികളും മറക്കില്ല, സ്നേഹവും കരുണയും വാരിക്കോരി വിളന്പിയ തങ്ങളുടെ പൊന്നുതന്പുരാനെ.