Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍
WhatsApp
മൊബൈല്‍ ഫോണും കംപ്യൂട്ടറുമൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് അവരുടെ ബാല്യകാലം നന്മയുടേതായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ ഓടിക്കളിച്ചും സൈക്കിള്‍ ചവിട്ടിയുമെല്ലാം അവര്‍ സമയം ചെലവഴിച്ചു. റേഡിയോയിലൂടെ പാട്ടുകളും വിനോദ പരിപാടികളും ആസ്വദിച്ചു.
മാതാപിതാക്കളുമായി കളിച്ചും ചിരിച്ചും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചും അവര്‍ ജീവിതം സമൃദ്ധമാക്കി. അവധി ദിനങ്ങളില്‍ അവര്‍ വെയിലത്തും മഴയത്തും ഓടിയും കളിച്ചുമെല്ലാം പ്രകൃതിയോടിണങ്ങി. ഒരു സ്ക്രീനുകളും അവരുടെ സമയം അപഹരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ദിവസവും രണ്ടു മണിക്കൂര്‍ മുതല്‍ ആറും എട്ടും മണിക്കൂര്‍ വരെ മൊബൈലിലും മറ്റു സ്ക്രീനുകളിലുമായി സമയം ചെലവഴിക്കുന്നവരാണ് മിക്ക കുട്ടികളും.
താല്പര്യമില്ലാത്ത ബാഹ്യലോകം
മനുഷ്യരുടെ ഏറ്റവും അടിസ്ഥാനമായ കഴിവുകളിലൊന്നാണ് ഭാവന. വായിക്കുകയും കേള്‍ക്കുകയും സംവദിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും മനസില്‍ ദൃശ്യങ്ങളും ആശയങ്ങളും സൃഷ്ടിച്ചെടുക്കാനുള്ള കഴിവാണിത്. എന്നാല്‍ അമിതമായി സ്ക്രീന്‍ കണ്ടുവളരുന്ന കുട്ടികള്‍ക്ക് ഈ ഭാവനാശേഷി നഷ്ടമാകുന്നുവെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. സ്ക്രീനില്‍ റെഡിമെയ്ഡായി കാണുന്ന ദൃശ്യങ്ങളല്ലാതെ ബാഹ്യലോകത്തെ യാതൊന്നും അവരില്‍ താല്പര്യമുണ്ടാക്കില്ല.
മണിക്കൂറുകളോളം ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വികാസവും വ്യക്തിത്വ വികാസവും ശരാശരിക്കു വളരെ താഴെയാണെന്നും പഠനങ്ങള്‍ പറയുന്നു. തീരെ ചെറിയ കുട്ടികളിലാകട്ടെ സെല്‍ഫോണില്‍ നിന്നുളള റേഡിയേഷനുകള്‍ എളുപ്പത്തില്‍ എത്തിച്ചേരും. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റും വരുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് മുതിര്‍ന്നവരേക്കാള്‍ രണ്ടിരട്ടിയിലധികം വേഗത്തില്‍ കുട്ടികളെ ബാധിക്കും. വലിയ അസുഖങ്ങള്‍ക്കും ഇതു വഴിമാറിയേക്കാമെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നല്കുന്നു.
ശ്രദ്ധ എന്ന ജാലകം
ശിശുക്കളിലെയും കുട്ടികളിലെയും സ്ക്രീന്‍ ഉപയോഗം അതീവഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള അമേരിക്കയിലെ പ്രമുഖ സൈക്കോതെറാപ്പിസ്റ്റായ ഡോ. നിക്കോളാസ് കര്‍ദരസ് മുന്നറിയിപ്പു നല്കുന്നു. സ്ക്രീന്‍ എന്നാല്‍ ഡിജിറ്റല്‍ ഹെറോയിന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ലഹരി വസ്തുക്കളുടെ പുറത്ത് എഴുതുന്നതുപോലെ അമിതമായ സ്്ക്രീന്‍ ഉപയോഗം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് സ്ക്രീനുകളിലും പതിക്കണമെന്ന് ഡോ.കര്‍ദരസ് പറയുന്നു.
മയക്കുമരുന്നു ലഹരി ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്നതിനേക്കാള്‍ കഠിനമാണ് സ്ക്രീന്‍ അഡിക്ടുകളെ ചികിത്സിക്കുന്നതിനെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷിതമായി ഒരു കാര്‍ ഓടിക്കാന്‍ നമ്മള് പഠിക്കേണ്ടതുപോലെ സ്ക്രീനുകള്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും നാം പഠിക്കേണ്ടതുണ്ട്. വലിയ അപകടസാധ്യതകളുള്ള ഒരു ഉപകരണമാണിത്.
ശ്രദ്ധ എന്നത് മനുഷ്യന്റെ ഒരു വികസന ജാലകമാണ്. രണ്ടിനും ആറിനും ഇടയിലുള്ള പ്രായത്തിലാണ് കുട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ കഴിവിനെ വികസിപ്പിച്ചെടുക്കുന്നത്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ സ്ക്രീനുകള്‍ ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികളില്‍ ശ്രദ്ധ എന്ന അവരുടെ അടിസ്ഥാന കഴിവുതന്നെ ഇല്ലാതാകും. ഡിജിറ്റല്‍ സ്ക്രീനുകളുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മിക്ക മാതാപിതാക്കള്‍ക്കും അറിയില്ലെന്നും ഡോ. കര്‍ദരസ് കൂട്ടിച്ചേര്‍ക്കുന്നു.
സോഷ്യല്‍ മീഡിയയിലോ വീഡിയോ ഗെയിമുകളിലോ ദിവസം അഞ്ച് മണിക്കൂറിലധികം ചെലവഴിക്കുന്നവരുണ്ടെങ്കില് അവര്‍ക്ക് ആത്മഹത്യാ ചിന്തകള്‍ ഉണ്ടാകാനുള്ള സാധ്യത സാധാരണക്കാരില്‍ നിന്നും 70 ശതമാനം കൂടുതലാണെന്നാണ് ഒരു പഠനം തെളിയിക്കുന്നത്.
ചതുരവെളിച്ചത്തിലേക്ക്
പഠനത്തിലും മറ്റു ഭൗതിക കാര്യങ്ങളിലും കുറഞ്ഞുവരുന്ന ശ്രദ്ധയാണ് സ്ക്രീന്‍ അഡിക്ഷന് കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം. ചുറ്റുമുള്ള കാര്യങ്ങളെയെല്ലാം അവഗണിച്ച് മൊബൈല്‍ ഫോണിന്റെ ചെറിയ വെട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാകും കുട്ടികള്‍ക്കു കൂടുതല്‍ താല്പര്യം. ഇതു പഠനത്തിലുള്ള ഏകാഗ്രത കുറയുന്നതിനു കാരണമാകും. ആരംഭത്തില്‍ കണ്ടെത്തുകയും ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തില്ലെങ്കില്‍ പഠനത്തെ മാത്രമല്ല കുട്ടിയുടെ ഭാവിയെയും ഇതു ഗുരുതരമായി ബാധിക്കും.
ആക്രമണ സ്വഭാവമുള്ള സാഹസികതയാണ് മിക്ക വീഡിയോ ഗെയിമുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗെയിമിലെ ഹിംസാത്മക ദൃശ്യങ്ങള്‍ ഗെയിമിംഗില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
സാങ്കല്‍പ്പിക ലോകം
സ്വതസിദ്ധമായ ചുറ്റുപാടുകളില്‍നിന്നും മാറി ഗെയിമിംഗിന്റെ സാങ്കല്‍പ്പിക ലോകത്ത് എത്തിപ്പെടുന്നതോടെ വിഷാദരോഗത്തിലേക്കു കടന്നുപോകുന്ന കുട്ടികള്‍ ധാരാളമാണ്. ദൈനംദിന കാര്യങ്ങള്‍ പോലും മറന്നുപോകുന്ന കുട്ടികളും നിരവധി. കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ വളര്‍ത്തുന്നതിനും ചിന്തകളുടെ ലോകത്തേക്കു കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നതിനും ഡിജിറ്റല്‍ സ്ക്രീനുകള്‍ക്കു സാധിക്കില്ല. ലോകം സ്ക്രീനിലെ ചെറിയ വെളിച്ചത്തിലേക്കു ചുരുങ്ങുമ്പോള്‍ ചിന്തകളും ഇടുങ്ങുക സ്വാഭാവികം.
അമിതമായ ഗെയിമിംഗ് സ്കൂളിലെ പഠന-പാഠ്യേതര വിഷയങ്ങളില്‍ താല്പര്യം കുറയ്ക്കുക മാത്രമല്ല പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാക്കിയെടുക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യും. ലൈംഗിക ആഭാസങ്ങള്‍ നിറഞ്ഞ ഗെയിമുകളും ഇന്നു നിരവധിയാണ്. സ്ഥിരമായി ഇത്തരം ഗെയിമുകളില്‍ സമയം ചെലവഴിക്കുന്നത് മനസില്‍ അശ്ലീല വാസനകള്‍ ഉണ്ടാക്കുന്നതിനും കാരണമാകും. ഇതിന്റെ ശരിതെറ്റുകള്‍ വിവേചിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനു കുട്ടികള്‍ക്കു സാധിക്കില്ല.
കൂനിക്കൂടുന്ന ശരീരം
സ്ക്രീനുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം കൂനിക്കൂടിയിരിക്കുന്നതു കുട്ടികള്‍ക്കു ശാരീരികമായി നിരവധി പ്രശ്നങ്ങളാണുണ്ടാക്കുന്നത്.
രാത്രിയുള്ള മൊബൈല്‍ ഉപയോഗം ഉറക്കത്തെയും കണ്ണുകളെയും ഗുരുതരമായി ബാധിക്കും. നടുവ്, തോള്, ഡിസ്ക് സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
വലിയ വില നല്‍കേണ്ടിവരും
കുട്ടികളെക്കുറിച്ചും സ്ക്രീനുകളില്‍ അവര്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ചും സമീപകാലത്ത് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവയില്‍ മിക്കവയും പറയുന്നത് നിയന്ത്രണമില്ലാത്ത സ്ക്രീന്‍ ഉപയോഗത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ്. അസോസിയേഷന് ഫോര്‍ സൈക്കോളജിക്കന് സയന്‍സ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ വിഷാദം, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കല്‍, ആത്മഹത്യാ ശ്രമം എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങളാണ് കുട്ടികളിലെ സ്ക്രീന്‍ അഡിക്ഷന് മൂലമുണ്ടാകുന്നത്.
യുകെയിലെ റോയല്‍ കോളജ് ഓഫ് പീഡിയാട്രിക്സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ആര്‍ക്കൈവ്സ് ഓഫ് ഡീസീസ് ഇന്‍ ചൈല്‍ഡ്ഹുഡ് എന്ന ജേര്‍ണലില്‍ സ്ക്രീന്‍ അഡിക്ഷന് കൂടുതലായുള്ള കുട്ടികള്‍ക്ക് പ്രമേഹം, വൈകാരിക അസ്ഥിരത എന്നീ പ്രശ്നങ്ങള്‍ വളരെ കൂടുതലാണെന്നു പറയുന്നു. ദിവസേന മൂന്നു മണിക്കൂറിലധികം സ്ക്രീനുകളില്‍ ചെലവഴിക്കുന്ന കുട്ടികള്‍ മെലിഞ്ഞവരാണെന്നും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സ്ക്രീനിന്റെ ദോഷവശങ്ങള്‍
ദീര്‍ഘസമയം സ്ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ആത്മാരാധനയും വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്ക്രീന്‍ അഡിക്ഷന്റെ ഫലമായി ഉണ്ടാകുന്നതാണ്. സാധാരണ ഒരു വിദ്യാര്‍ഥി ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങളും സൈബര്‍ ലോകത്ത് കുട്ടികള്‍ ചെയ്യുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
സ്വഭാവ രൂപീകരണം, വായന, കളികള്‍, പഠനം, സാമൂഹ്യസമ്പര്‍ക്കം, സൗഹൃദങ്ങള്‍ എന്നിവയ്ക്കു ഈ അഡിക്ഷന് തടസമാകുന്നു. സ്ക്രീന്‍ അഡിക്ഷന് മൂലം കുട്ടികളിലുണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് അമിതമായ വാശി. ഒരു കാര്യം ചോദിച്ചാല്‍ അത് എത്രയും വേഗം കിട്ടിയിരിക്കണം. അല്ലെങ്കില്‍ കണ്ണില്‍കാണുന്നതൊക്കെ തള്ളിയിടുകയും എറിഞ്ഞുടയ്ക്കുകയും ചെയ്യും. കൊച്ചുകുട്ടികള്‍ മാതാപിതാക്കളെ അടിക്കുന്ന സംഭവങ്ങളുമുണ്ട്. വഴക്കു പറയുന്നതോ തന്നെക്കുറിച്ച് ആരും കുറ്റം പറയുന്നതോ ഇവര്‍ക്കു താങ്ങാനാകില്ല.
വീഡിയോ ഗെയിമിംഗില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും സ്വയം മുറിവേല്പിച്ചു ശിക്ഷിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സന്തോഷം ഇത്തരം സ്ക്രീനുകളില്‍ നിന്നും ലഭിക്കുന്നതോടെയാണ് ഇവര്‍ ഈ അരണ്ട വെളിച്ചത്തിന് അടിമകളായി തീരുന്നത്. കാര്ട്ടൂണുകള് പൊതുവേ അപകടകാരികളല്ലെന്നാണ് പറയുന്നത്. എന്നാല്‍ കാര്‍ട്ടൂണുകളും കുട്ടികളുടെ മാനസികാരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് ഒരു വിഭാഗം മനഃശാസ്ത്രജ്ഞരുടെ പക്ഷം.
കാര്ട്ടൂണുകള് കുട്ടികള്‍ പലപ്പോഴും അശ്രദ്ധമായി കാണുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പഠനത്തിലും ജീവിതത്തിലും ശ്രദ്ധക്കുറവും ഗൗരവമില്ലായ്മയും ഉണ്ടാകുന്നതിനും ഇതു കാരണമാകുമെന്നാണ് ഇവരുടെ വാദം.
(സ്ക്രീന്‍ അഡിക്ഷനുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി ഇന്ത്യയില്‍ ഇന്ന് നിരവധി ഡി അഡിക്ഷന് കേന്ദ്രങ്ങളാണുള്ളത്. അതേക്കുറിച്ചു നാളെ)
സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ - 3/ റിച്ചാര്‍ഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിഷേധിക്കരുത്, നിയന്ത്രിക്കാം
ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾക്കു സ്ക്രീൻ നിഷേധിക്കുകയല്ല, മറിച
മാതാപിതാക്കൾ അറിയാൻ: നിയന്ത്രണം വേണ്ടതു രക്ഷിതാക്കൾക്ക്
കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്ക
സ്ക്രീൻ അഡിക്ഷനും ഡിഅഡിക്ഷൻ കേന്ദ്രങ്ങളും!
സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടുള്ള ചികിത്സകൾക്ക് ഇന്ന് ഇന്ത്യയിൽ നിരവധി ഡിഅ
ഡിജിറ്റൽ കളികളുടെ കാണാപ്പുറങ്ങൾ
പഠനത്തിൽ സ്കൂളിൽ ഒന്നാമനായിരുന്ന ആറാം ക്ലാസുകാരനെ മാതാപിതാക്കൾ മനഃശാസ്ത്രജ
സ്ക്രീൻ എന്ന ലഹരി
ഒന്നര വയസുള്ള കുട്ടിക്കു കളിക്കാൻ മൊബൈൽ ഫോണും ടാബ്ലറ്റും. പുതിയ വീഡിയോകൾ ക
Latest News
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Latest News
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top