ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
പാർട്ടിയാപ്പീസിന്റെ മച്ചിലേക്കു നോക്കിയിരുന്നപ്പോൾ നേതാവിന് ആകെയൊരു ബോറടി. തെരഞ്ഞെടുപ്പുകാലം എന്തൊരു രസമായിരുന്നു. ഇതിപ്പം മരിച്ചയാളുടെ ബോഡി മോർച്ചറിയിൽ വച്ചിട്ട് വീട്ടിൽ വന്നിരിക്കുന്നതുപോലെ. മരിച്ചയാളെ ആയിരുന്നെങ്കിൽ രണ്ടോ മൂന്നു ദിവസം കഴിയുന്പോൾ അടക്കാമായിരുന്നു. ഇത് അടക്കമാണോ പടക്കമാണോ അതോ ഒടുക്കമാണോയെന്നറിയാൻ ഇനിയും ഒരു മാസത്തോളം കാത്തിരിക്കണം.
ഒച്ചപ്പാട്, ബഹളം, ചീത്തവിളി, കണക്കുകൂട്ടൽ, പാരവയ്പ്, കാലുവാരൽ, കുത്തിത്തിരിപ്പ് ഇങ്ങനെയുള്ള വൈവിധ്യമാർന്ന കലാനൈപുണ്യങ്ങൾ വികസിപ്പിക്കാൻ പറ്റിയ സീസണായിരുന്നു തെരഞ്ഞെടുപ്പുകാലം. രാവിലെ കാപ്പി, ഉച്ചയ്ക്ക് ഊണ്, വൈകിട്ട് കടി... അങ്ങനെ അല്ലലില്ലാതെ നടന്നതൊക്കെ സഡൻബ്രേക്കിട്ടതുപോലെ നിന്നു. ഒാരോന്നാലോചിച്ചു മനസു വിഷമിച്ച് ഇരിക്കുന്പോഴാണ് ഒരു ലോക്കൽ സഖാവ് പാർട്ടിയാപ്പീസിലേക്കു കയറിവന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പു ചൂട് കുറഞ്ഞ കാര്യം സൂര്യൻ ഇനിയും മൈൻഡ് ചെയ്യാത്തതുകൊണ്ടു വിയർത്തുകുളിച്ചാണു വരവ്. വന്നപാടെ ചുവന്ന കൂജയിൽനിന്ന് ഒരു ഗ്ലാസ് പച്ചവെള്ളം ഊറ്റിക്കുടിച്ചു. ഈ തെരഞ്ഞെടുപ്പു കാലത്തു ‘പച്ച’ വെള്ളത്തിനായിരുന്നല്ലോ ഡിമാൻഡ്.
“സഖാവേ കണ്ടിട്ട് നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ. ഒരു കട്ടൻ ചായയും രണ്ടു പരിപ്പുവടയും പറയട്ടെയോ?” അരിവാൾ ചുറ്റിക വരെ നിറം മാറിയിട്ടും ഇന്നും ചുവപ്പുരാശി വിടാത്തത് ഒന്നേയുള്ളൂ, അതു നമ്മുടെ പാർട്ടിയുടെ ദേശീയ വിഭവം പരിപ്പുവടയും കട്ടൻ ചായയുമാണ്. സഖാവിന്റെ ഒാർഡർ പോയതോടെ സമീപത്തെ സ്റ്റാർ ഹോട്ടലിൽനിന്നു കൈലിമുണ്ടുടുത്ത ഡെലിവറി ചേട്ടൻ പരിപ്പുവടയും കട്ടൻ ചായയും മേശപ്പുറത്ത് എത്തിച്ചു. കഴിഞ്ഞ ക്രിസ്മസിനു തൂക്കിയ നക്ഷത്രം ഇനിയും അഴിച്ചുമാറ്റാത്തതിനാൽ കണാരേട്ടന്റെ കട സ്റ്റാർ ഹോട്ടൽതന്നെ. പരിപ്പുവടയിൽ ഗവേഷണം നടത്തുന്നതിനിടെ ലോക്കൽ സഖാവ് ചോദിച്ചു: “സഖാവേ ഈ പറയുന്നതുപോലെ പന്ത്രണ്ടും പതിനാറും സീറ്റൊക്കെ നമ്മൾ ജയിക്കുമോ?” ചോദ്യം കേട്ടതും കെഎസ്ആർടിസി ബസ് കണ്ട മാഡത്തെപ്പോലെ നേതാവിന്റെ മുഖം ചുവന്നു. “സഖാവിനെന്താ ഇപ്പോൾ ഇങ്ങനെയൊരു സംശയം? നമ്മുടെ പാർട്ടി ഒരു വിലയിരുത്തൽ നടത്തിയത് സഖാവിന് ഇനിയും വിശ്വാസമായില്ലെന്നുണ്ടോ?”
“ഏയ് പാർട്ടി പറഞ്ഞാൽ ഞാൻ എന്തും വിശ്വസിക്കും സഖാവേ... മേയർ മാഡം ബസ് തടഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ട് സിസിടിവിയിൽ നേരേ തിരിച്ചുകണ്ടിട്ടും നമ്മൾ മാഡം പറഞ്ഞത് കണ്ണുമടച്ചു വിശ്വസിച്ചില്ലേ. എംഎൽഎ ബസിൽ കയറിയിട്ടില്ല എന്നു പറഞ്ഞതും വിശ്വസിച്ചില്ലേ... ദല്ലാളിനെ ഇപ്പോൾ കേസ് കൊടുത്തു ജയിലിൽ ഇടുമെന്നു വലിയ സഖാവ് പറഞ്ഞതും നമ്മൾ വിശ്വസിച്ചില്ലേ. അതുപോലെ പതിനാറ് സീറ്റിൽ ജയിക്കുമെന്നു പറഞ്ഞതിലും വിശ്വാസമാ. എന്നാലും രാവിലെ ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഒരു സംശയം.”
“എന്താ തന്റെ ഭാര്യയ്ക്ക് ഇത്ര സംശയം?”
“അതായത് അവൾ പറയുന്നത്, നിങ്ങളുടെ പാർട്ടി 12 സീറ്റിൽ ഉറപ്പായും ജയിക്കുമെന്നു പറയുന്നു. ചിലപ്പോൾ അത് പതിനാറ് വരെ ഉയർന്നേക്കാമെന്നും പറയുന്നു. ഇതിനിടെ രണ്ടു സീറ്റിൽ ജയം ഉറപ്പാണെന്നും അതു നാലു വരെയാകാമെന്നും മിത്രങ്ങളുടെ പാർട്ടി വിലയിരുത്തിക്കഴിഞ്ഞു. ഖദറിട്ടവർ കമ്മിറ്റി കൂടിയിട്ട് പതിനെട്ട് സീറ്റ് വരെ ഉറപ്പാണെന്നും ചിലപ്പോൾ അത് ഇരുപതിൽ മുട്ടിക്കൂടെന്നില്ലെന്നും പറയുന്നു. ഈ ഉറപ്പെല്ലാം കൂട്ടിനോക്കിയിട്ട് ആകെ 40 സീറ്റ് വരും. കേരളത്തിലാണെങ്കിൽ ആകെ 20 സീറ്റ് മാത്രമേയുള്ളൂ. അപ്പോൾ പിന്നെ ഇതെല്ലാം എങ്ങനെ ശരിയാകുമെന്നാണ് അവൾ ചോദിക്കുന്നത്.”
“സഖാവേ ഇതു പോരാട്ടത്തിന്റെ ജീവിതമാണ്. അവസാന നിമിഷം വരെ ആത്മവിശ്വാസം കൈവിടരുത്. സഖാവ് ഒരു പരിപ്പുവടകൂടി കഴിക്ക്. ആത്മവിശ്വാസം കൂടട്ടെ!”
ഇതേസമയം മിത്രങ്ങളുടെ കാര്യാലയത്തിൽ:
“മിത്രമേ, ആലപ്പുഴയിൽ നമ്മുടെ ചില മിത്രങ്ങൾ ശത്രുക്കളായെന്നു കേട്ടല്ലോ. എന്തായാലും ദല്ലാൾ വന്നതോടെയാണ് നമ്മുടെ പ്രചാരണത്തിന് ഒരു ഒാളം വന്നത്.”
“എന്തു വർത്തമാനമാ മിത്രമേ ഈ പറയുന്നത്. നമ്മുടെ ദേശീയ "ജി"കൾ വന്നതുകൊണ്ട് ഒാളം വന്നെന്നേ പറയാവൂ. പത്രക്കാരെങ്ങാനും കേട്ടാൽ നമ്മുടെ ഗാരന്റി കാർഡ് കീറാൻ അതുമതി.”
“മിത്രമേ ഒരു സംശയം, നാടു മുഴുവനുമുള്ള ജനങ്ങളുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള നമ്മുടെ ഒരു നേതാവിന് പത്തു സെന്റ് സ്ഥലം വിൽക്കാൻ പണ്ടേ വിവാദത്തിൽ മുങ്ങിനിൽക്കുന്ന ദല്ലാളിനെയൊക്കെ കൂട്ടുപിടിക്കേണ്ട കാര്യമുണ്ടോ?”
“അരുത്, ഒരു മിത്രം ഒരിക്കലും ഗാരന്റിക്കു വാറന്റി ചോദിക്കാൻ പാടില്ല!”
ഇതിനിടെ, ഇന്ദിരാഭവനില്:
“20 സീറ്റ് കിട്ടിയാലും ഇരുന്ന സീറ്റ് പോയാൽ എന്താ പ്രയോജനം? സാറന്മാര് സാറ്റുകളി നിർത്തി മര്യാദയ്ക്ക് ഇരുന്ന സീറ്റ് തിരികെ തരണം. ആരെങ്കിലും എഴുന്നേറ്റ് മൂത്രമൊഴിക്കാൻ പോയാൽ പലർക്കും സീറ്റ് കിട്ടുകയും പലരുടെയും സീറ്റ് പോവുകയും ചെയ്യുന്ന പാർട്ടിയാണെന്നറിയാം. അതുകൊണ്ടാണ് പറഞ്ഞത് ഇരുന്ന സീറ്റ് കിട്ടാതെ ഞാൻ അടങ്ങിയിരിക്കില്ല!”- ഇരുത്തം വന്ന നേതാവ് കടുംപിടിത്തത്തിൽ.
“ശെടാ ഇതു വലിയ തലവേദനയായല്ലോ... തത്കാൽ നേതാവേ, അടുത്ത മീറ്റിംഗിൽ താങ്കൾ ആ സീറ്റ് ഒഴിഞ്ഞുകൊടുക്ക്. പുള്ളിക്കാരൻതന്നെ ഇരുന്നു കൊതി തീർക്കട്ടെ.”
"ഒഴിച്ചിൽ' മൂലമാണോയെന്നറിയില്ല, തത്കാൽ നേതാവ് അടുത്ത യോഗത്തിനു വന്നില്ല!
മിസ്ഡ് കോൾ
= സാന്പത്തിക വിവരം എഴുതേണ്ട രജിസ്റ്റർ സർക്കാർ ഓഫീസുകളിൽ കാണാനില്ല
- വാർത്ത.
=എല്ലാം ഒരു കണക്കാ!