സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Saturday, May 18, 2024 10:34 PM IST
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ വീഴ്ചവരുത്തിയ ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം.
സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ബിന്ദുവിനെതിരെ നടപടി എടുത്തിരുന്നു.
രേഖകള്‍ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സെക്ഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത മൂന്ന് പേരില്‍ ഒരാളായിരുന്നു ബിന്ദു.
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
Saturday, May 18, 2024 10:12 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി കനയ്യ കുമാറിനു നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ കൂട്ടാളികളാണെന്ന് കനയ്യ കുമാർ ആരോപിച്ചു. മനോജ് തിവാരിയോടൊപ്പമുള്ള അക്രമികളുടെ ചിത്രവും കനയ്യ പുറത്തുവിട്ടു. ആരോപണം ബിജെപി നിഷേധിച്ചു.
മാലയിടാനെന്ന പേരിൽ അടുത്തേക്ക് വന്ന അക്രമികൾ കനയ്യ കുമാറിനെ മർദിച്ചതിന്റെയും കറുത്ത മഷി ഒഴിച്ചതിന്റെയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
Saturday, May 18, 2024 9:48 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി. മോദിയുമായി സംവാദത്തിന് തയാറാണെന്ന് ആവർത്തിച്ച രാഹുൽ തന്റെ ചോദ്യങ്ങൾ അംബാനിയെ കുറിച്ചും ഇലക്ട്രൽ ബോണ്ടിനെ കുറിച്ചുമായിരിക്കുമെന്നും വ്യക്തമാക്കി.
സംവാദം നടത്താൻ താന്‍ തയാറാണ്. എന്നാല്‍ മോദി അതിന് തയാറാകുന്നില്ല. മോദി സംവാദത്തിന് തയാറായാല്‍ ആദ്യം അംബാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കും. പിന്നീട് ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ച് ചോദിക്കും.
അതോടെ സംവാദം അവസാനിക്കുമെന്നും രാഹുല്‍ പരിഹസിച്ചു. മോദി സാധാരണക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ പത്ത് വർഷം ഒന്നും ചെയ്തില്ല. പക്ഷേ രാജ്യത്തെ അതിസമ്പന്നരുടെ കോടികളുടെ കടം എഴുതി തള്ളിയെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാർഥികൾക്കു വേണ്ടി നടത്തിയ പ്രചാരണത്തിനിടെയാണ് മോദിയെ സംവാദത്തിന് ക്ഷണിച്ചത്. ഡൽഹിയിലെ നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്ന് ചാന്ദ്നി ചൗക്കിലെ റാലിയില്‍ രാഹുല്‍ ആഹ്വാനം ചെയ്തു.
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Saturday, May 18, 2024 9:57 PM IST
തൃശൂർ: ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണാപകടത്തിൽ അതിഥി തൊഴിലാളിയുടെ മക്കളായ വിക്രം(16) ഗ്രീഷ്മ(10) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം പുഴയിൽ മുങ്ങിപ്പോയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മുങ്ങിതാഴ്ന്ന വിക്രമിനെയും ഗ്രീഷ്മയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റർ അകലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ.
നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
Saturday, May 18, 2024 8:31 PM IST
കൊച്ചി: അഡ്രിയാൻ ലൂണയുമായുള്ള കരാർ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടി. ക്ലബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമാണ് ലൂണ.
2027 വരെയാണ് കരാർ നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും പ്രകടിപ്പിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഡ്രിയാൻ ലൂണയ്ക്കൊപ്പം അവിസ്മരണീയമായ നിരവധി നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ക്ലബിന്റെ വിജയത്തിന് സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
കെ.പി.യോഹന്നാന്റെ മൃതദേഹം ഞായറാഴ്ച കേരളത്തിലെത്തിക്കും
Saturday, May 18, 2024 8:19 PM IST
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ഭൗതികശരീരം ഞായറാഴ്ച കേരളത്തിലെത്തിക്കും. ഉച്ചയ്ക്കു നെടുന്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം സഭാ ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങും.
നെടുന്പാശേരിയിൽ നിന്നു വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം കെ.പി.യോഹന്നാന്റെ ജന്മദേശമായ നിരണത്ത് എത്തിക്കും. നിരണം ബിലീവേഴ്സ് ചർച്ച് ദേവാലയത്തിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. രണ്ടാം ഘട്ടം ശുശ്രൂഷയും നടക്കും.
തുടർന്ന് തിരുവല്ല ടൗണിലൂടെ വിലാപയാത്ര കടന്നുപോകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാകും. രാത്രി 7.30ന് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തെത്തിക്കുന്ന മൃതദേഹം സെന്റ് തോമസ് കത്തീഡ്രലിനോടു ചേർന്ന കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.
20നു പൊതുദർശനം തുടരും. 21നു രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന് 11ന് മൃതദേഹം സംസ്കരിക്കും. യുഎസിലെ ഡാളസിൽ വാഹനം ഇടിച്ച് കഴിഞ്ഞ എട്ടിനാണ് ഡോ.കെ.പി. യോഹന്നാൻ അന്തരിച്ചത്.
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
Saturday, May 18, 2024 9:32 PM IST
ചേർത്തല: ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേർത്തല പള്ളിപ്പുറത്ത് നടന്ന സംഭവത്തിൽ പള്ളിപ്പുറം പതിനാറാം വാർഡ് വല്യവെളിയിൽ അന്പിളിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം 6.30ന് പള്ളിച്ചന്തയിൽ വച്ച് സ്കൂട്ടറിലെത്തിയ അന്പിളിയെ തടഞ്ഞു നിർത്തി ഭർത്താവ് രാജേഷ് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിനു ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി.
ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു. അന്പിളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതിജീവിതയെ അപമാനിക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മീഷന്
Saturday, May 18, 2024 8:04 PM IST
കൊച്ചി: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ.
പന്തീരങ്കാവ് കേസില്‍ ഒളിവിൽ കഴിയുന്ന ആളുമായി ചാനലുകള്‍ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷയ്ക്കു വേണ്ടി അയാള്‍ പറയുന്ന കാര്യങ്ങള്‍ കാണിക്കുന്നത് അപമാനകരമാണ്. പെണ്‍കുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഗാര്‍ഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതയ്ക്ക് സംരക്ഷണം നല്കാന് ലക്ഷ്യമിട്ടു കൊണ്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളതെന്നും പി.സതീദേവി പറഞ്ഞു.
പന്തീരങ്കാവ് കേസില്‍ സ്വന്തം വീട്ടുകാരോട് മൊബൈലില്‍ സംസാരിക്കുന്നതിനു പോലും പെണ്‍കുട്ടിക്ക് അനുവാദം നല്‍കിയിരുന്നില്ല എന്നത് ഉള്‍പ്പെടെ പരിശോധിക്കേണ്ടതായിട്ടുണ്ട്.
പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മീഷന് ലഭ്യമാക്കുമെന്നും സതീദേവി പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുമായും വനിതാ കമ്മീഷന് അധ്യക്ഷ സംസാരിച്ചു.
കൊച്ചിയിൽ ലഹരി മരുന്നുമായി യുവതിയടക്കം ആറംഗ സംഘം പിടിയിൽ
Saturday, May 18, 2024 7:46 PM IST
കൊച്ചി: എളമക്കരയിൽ ലഹരി മരുന്നുമായി യുവതി ഉൾപ്പെട്ട ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് വിൽപ്പന നടത്തിവന്നിരുന്ന സംഘമാണ് പിടിയിലായത്. മെത്താംഫിറ്റമിൻ, ഹാഷിഷ് ഓയിൽ, കൊക്കെയ്ൻ, കഞ്ചാവ് എന്നിവയാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.
എളമക്കരയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. അറസ്റ്റിലായവർ മുൻപും സമാന കേസിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ലോഡ്ജിൽ നടത്തിയ റെയ്ഡിനിടെയാണ് സംഘം വലയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എംഎസ്എഫ് പ്രതിഷേധം രാഷ്ട്രീയ നാടകം: മന്ത്രി വി.ശിവൻകുട്ടി
Saturday, May 18, 2024 7:45 PM IST
തിരുവനന്തപുരം: മലബാറിൽ പ്ലസ് വൺ സീറ്റിൽ പ്രതിസന്ധിയുണ്ടെന്നു പറഞ്ഞ് എംഎസ്എഫ് നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ നാടകമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്ലസ് വൺ ബാച്ച് വർധിപ്പിക്കൽ സാധ്യമല്ലെന്നും പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പട പ്രതിഷേധിച്ചതിനെ വി.ശിവൻകുട്ടി പരിഹസിച്ചു. ഒരാൾ വന്ന് നടത്തിയാൽ പ്രതിഷേധമാകില്ലെന്നും പതിനായിരം പേരെങ്കിലും ഉണ്ടെങ്കിലേ പ്രതിഷേധമാകൂ എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.
അതേ സമയം മലബാറിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സമരത്തിന് തയാറെടുക്കുകയാണ്. 29ന് സീറ്റ് പ്രതിസന്ധിയുള്ള ആറു ജില്ലകളിലെ കളക്ടറേറ്റുകൾക്ക് മുന്നിൽ ലീഗ് പ്രതിഷേധ സമരം നടത്തും.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
Saturday, May 18, 2024 7:21 PM IST
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്തു.
ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് നൽകാനുള്ള പത്തു ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും ടി.ജി.നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള ആക്ഷേപം വ്യക്തിഹത്യ നടത്തിയെന്ന് ശോഭയുടെ പരാതിയിൽ പറയുന്നു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് പുന്നപ്ര പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനു ശേഷം നന്ദകുമാർ പറഞ്ഞു.
ശോഭാ സുരേന്ദ്രന് നല്കിയ പരാതിയില്‍ മേയ് ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദല്ലാള്‍ നന്ദകുമാറിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 18 നു ശേഷം ഹാജരാകാമെന്ന് കാട്ടി നന്ദകുമാര്‍ പോലീസിന് മറുപടി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നന്ദകുമാർ ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരായത്.
നവവധുവിനു മര്‍ദനം; രാഹുലിനെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസഹായം തേടും
Saturday, May 18, 2024 7:01 PM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച ശേഷം ജര്‍മനിയിലേക്കു കടന്ന പ്രതി രാഹുലിനെ നാട്ടിൽ എത്തിക്കാൻ അന്വേഷണസംഘം കേന്ദ്രസഹായം തേടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായം തേടാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
ഇന്റര്‍പോള്‍ മുഖേന ഇയാളെ തിരികെ കൊണ്ടുവരുന്നതിനു ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നലെയാണ് പുതിയ നീക്കം. ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ മറുപടി ലഭിച്ചശേഷമായിരിക്കും അനന്തര നടപടികള്‍.
കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘത്തിന്റെ കണ്ണുവെട്ടിച്ച് ജോലി സ്ഥലമായ ജര്‍മനിയിലേക്കു കടന്നത്.
നവവധുവിനെ മര്‍ദിച്ചതിനു വധശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത സഹാചര്യത്തിലാണ് രാഹുല്‍ ബംഗളൂരുവില്‍ പോയി സിങ്കപ്പൂര്‍ വഴി ജര്‍മനിയിലേക്കു പോയത്.
ഇക്കാര്യം കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് മാങ്കാവ് കല്യാണിനിലയത്തില് പി. രാജേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ജര്‍മനിയില്‍നിന്ന് രാജേഷുമായി രാഹുല്‍ സംസാരിച്ച വാട്സാപ്പ് കോളിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
രാജേഷിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടുവെങ്കിലും ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. വേണ്ടിവന്നാല്‍ ചോദ്യം ചെയ്യലിനു വീണ്ടും വിളിപ്പിക്കും. രാഹുല്‍ നവവധുവിനെ മര്‍ദിച്ച ദിവസം രാജേഷ് വീട്ടിലുണ്ടായിരുന്നു.
അടിയേറ്റ് ബോധംകെട്ട യുവതിയെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത് രാഹുലും രാജേഷും ചേര്‍ന്നാണ്. രാഹുലിനു രക്ഷപ്പെടാന്‍ ബംഗളൂരുവിലേക്കു കാറില്‍ കൊണ്ടുപോയതും രാജേഷാണ്.
അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് കിട്ടിയശേഷം രാഹുലിന്റെ അമ്മയും സഹോദരിയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും ഇവിടെ അഡ്മിറ്റാണ്. ആശുപത്രിയില്‍ എത്തി ഇവരില്‍ നിന്നു മൊഴിയെടുക്കുന്ന കാര്യം അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.
രാഹുല്‍ ജര്‍മന്‍ പൗരനാണെന്നു പ്രചരിപ്പിച്ചതു മനഃപൂര്‍വമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗിക്കുന്നത്.
രാഹുലിനെ തിരിച്ചെത്തിക്കുകയാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. കേസേന്വഷണത്തിന്റെ ആദ്യഘട്ടത്തിലുള്ള വീഴ്ചയാണ് രാഹുലിനു നാടുവിടാനുള്ള സാഹചര്യം ഒരുക്കിയത്.
എസ്എച്ചഒയെ സസ്പെന്‍ഡ് ചെയ്ത് കൂടുതല്‍ വകുപ്പുകള്‍ ചേർത്തതോടെയാണ് രാഹുല്‍ അപകടം തിരിച്ചറിഞ്ഞതും ജര്‍മനിയിലേക്കു കടന്നതും. രാഹുലിനു നാടുവിടാന്‍ പോലീസ് ഒത്താശ ചെയ്തതായുള്ള ആരോപണവും ശക്തമാണ്.
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Saturday, May 18, 2024 6:48 PM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സംഘവും തടഞ്ഞ കെഎസ്ആർടിസി ബസിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. ബസ് ഡ്രൈവർ യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
മേയ് 21ന് മജിസ്ട്രേറ്റിനു മുന്നിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിനു മുൻപായാണ് ബസ് എംവിഡിയെക്കൊണ്ട് പോലീസ് പരിശോധിപ്പിച്ചത്. പരിശോധനയിൽ ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി.
മേയർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാൻ യദു തെറ്റായ ദിശയിലൂടെ ബസ് ഓടിച്ചുവെന്ന് ആര്യ രാജേന്ദ്രൻ പോലീസിൽ മൊഴി നൽകിയിരുന്നു. പട്ടം മുതൽ പാളയം വരെ എത്ര വേഗതയിൽ ബസിന് സഞ്ചരിക്കാനാകും എന്നറിയാനാണ് വേഗപ്പൂട്ട് പരിശോധിച്ചത്.
എന്നാൽ മാസങ്ങളായി വേഗപ്പൂട്ട് അഴിച്ച്മാറ്റിയിട്ടാണ് ബസ് സർവീസ് നടത്തിയതെന്ന് എംവിഡി പരിശോധനയിൽ കണ്ടെത്തി.
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Saturday, May 18, 2024 6:17 PM IST
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.
വെള്ളല്ലൂർ കേശവപുരം എൽപി സ്കൂളിന് സമീപത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
Saturday, May 18, 2024 6:00 PM IST
പത്തനംതിട്ട: മഴ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലാ ഭരണകൂടം രാത്രിയാത്ര നിരോധിച്ചു.
മേയ് 19 മുതൽ 23വരെയാണ് നിരോധനം. ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനമുണ്ട്. രാത്രി ഏഴിന് ശേഷമുള്ള യാത്രകൾക്കാണ് നിരോധനം.
ക്വാറികളുടെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.
മഴ തുടരുന്നതിനാൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്നും കളക്ടർ നിർദേശം നൽകി.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
Saturday, May 18, 2024 5:45 PM IST
ന്യൂഡൽഹി : കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. പഞ്ചാവിലെ അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്.
സിറ്റിംഗ് എംപിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഗുർജിത്ത് സിംഗ് ഓജ്ലയുടെ റാലിക്കിടെയാണ് സംഭവം. പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംആദ്മി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തിനു പിന്നിൽ ആംആദ്മി പ്രവര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു.
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
Saturday, May 18, 2024 5:30 PM IST
തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് നൗഫലാണ് പ്രതിഷേധിച്ചത്.
പ്ലസ്വൺ സീറ്റുകൾ മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീഷർട്ട് ഉയർത്തി കാട്ടിയായിരുന്നു പ്രതിഷേധം. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും നൗഫൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
യോഗത്തിനെത്തിയ ഇടത് സംഘടനാ പ്രതിനിധികൾ നൗഫലിനെ ബലമായി പുറത്താക്കുക്കയായിരുന്നു. പിന്നാലെ യോഗ ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച നൗഫലിനെ കന്റോൺമെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
യോഗം തുടങ്ങിയ ഉടനെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിലാളി, യുവജന, വിദ്യാര്‍ഥി, മഹിളാ പ്രസ്ഥാന പ്രതിനിധികൾ പങ്കെടുത്തു.
പക്ഷിപ്പനി: കേന്ദ്ര സംഘം സന്ദർശനം നടത്തി
Saturday, May 18, 2024 5:00 PM IST
ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം ആലപ്പുഴ ജില്ലയിൽ സന്ദർശനം നടത്തി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം കമ്മീഷണര്‍ ഡോ.അഭിജിത്ത് മിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്.
നിരീക്ഷണ സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് അവലോകന യോഗത്തിൽ നിര്‍ദേശം നൽകി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും യോഗം വിലയിരുത്തി.
പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് യോഗം നിർദേശം ഉയർന്നു. ദേശാടന പക്ഷികള്‍, തണ്ണീര്‍ത്തട പക്ഷികള്‍ എന്നിവയില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു.
സ്വിമ്മിംഗ് പൂളിൽ ഷോക്കേറ്റു മരണം; റിസോർട്ട് ഉടമ അറസ്റ്റിൽ
Saturday, May 18, 2024 5:53 PM IST
മേപ്പാടി: വയനാട്ടിലെ മേപ്പാടിയിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എംബിബിഎസ് വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശേരി ചുണ്ടകുന്നുമ്മൽ സി.കെ. ഷറഫുദ്ദീനെ(32)യാണ് അറസ്റ്റ് ചെയ്തത്.
മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ച് 24നു രാത്രിയോടെയാണ് ദിണ്ടിഗൽ, മെഡിക്കൽ കോളജിലെ വിദ്യാർഥിയായ ബാലാജി(21) റിസോര്‍ട്ടില്‍ ഷോക്കേറ്റ് മരിച്ചത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്. സംഭവം നടന്നയുടൻ മേപ്പാടി പോലീസ് റിസോട്ട് സീൽ ചെയ്ത് ബന്തവസിലാക്കിയിരുന്നു.
തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കെഎസ്ഇബിയും പരിശോധിച്ച് പോലീസിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്തി. റിസോർട്ടിൽ വയറിംഗ് നടത്തിയയാളെ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.
അപകടത്തിനു തലേദിവസം ഇയാളും ഷറഫുദീനും നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദീന്‍ വൈദ്യുതിത്തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും കണ്ടെത്തിയിരുന്നു.
അത് ഉപയോഗിക്കരുതെന്ന വയറിംഗുകാരന്റെ നിർദേശം അവഗണിച്ചതായും പോലീസിന് വ്യക്തമായത്. പൂളിനു സമീപമുള്ള വൈദ്യുതിത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ വിദ്യാർഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിനു കാരണമായത്.
മാർച്ച് 24നാണ് ബാലാജിയടക്കമുള്ള 12 മെഡിക്കൽ വിദ്യാർഥികൾ റിസോർട്ടിലെത്തിയത്. രാത്രി ഏഴിന് ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിംഗ് പൂളിലിറങ്ങി.
7.20 ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിനു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സ്വിമ്മിംഗ് പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിംഗിന്റെ മധ്യഭാഗത്തുള്ള ഗേറ്റിൽനിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേൽക്കുകയും ബാലാജി മരിക്കുകയും ചെയ്തത്.
ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
Saturday, May 18, 2024 3:41 PM IST
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി നല്കിയ ഹര്‍ജിയും കോടതി അന്ന് പരിഗണിക്കും.
കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുക.
2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ വീടിനുള്ളില്‍വച്ച് ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലായത്.
മദ്യലഹരിയില്‍ ട്രാന്‍ഫോര്‍മറില്‍ കയറിയ ആള് ഷോക്കേറ്റ് മരിച്ചു
Saturday, May 18, 2024 3:23 PM IST
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാന്‍ഫോര്‍മറില്‍ കയറിയ ആള് ഷോക്കേറ്റ് മരിച്ചു. നയാബസാറിലുള്ള തട്ടുകടയിലെ ജീവനക്കാരനായ ഉദയന്‍ ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ഇയാള്‍ വൈദ്യുതി കമ്പിയില്‍ തൊട്ടതോടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.
ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ ഉദയന്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ അധികമായി കാഞ്ഞങ്ങാടാണ് താമസം.
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
Saturday, May 18, 2024 3:07 PM IST
കോട്ടയം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ക്രമസമാധാനപ്രശ്നം ഒഴിവാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ചാണ്ടി പ്രതികരിച്ചു.
ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ അങ്ങനെ ഒരു നീക്കം നടന്നെങ്കില്‍ തെറ്റില്ല. എന്നാല്‍ അത്തരമൊരു ചര്‍ച്ച നടന്നോ എന്ന് തനിക്കറിയില്ല. സോളാര്‍ സമരം ചരിത്രപരമായ തെറ്റാണെന്നും ചാണ്ടി പറഞ്ഞു.
സോളാര്‍ അര്‍ഥമില്ലാത്ത കേസാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ന്യായമല്ലാത്ത സമരമാണെന്ന് പങ്കെടുത്തവര്‍ക്കും അറിയാമായിരുന്നു.
ഒമ്പത് വര്‍ഷം ഒരാളെ തേജോവധം ചെയ്തത് ശരിയല്ലെന്ന് പിന്നീട് കാലം തെളിയിച്ചു. സോളാര്‍ കേസിന്റെ പേരില്‍ കള്ളപ്രചാരണങ്ങള്‍ നടത്തിയവര്‍ തെറ്റ് മനസിലാക്കി കേരള മനസാക്ഷിയോട് ക്ഷമ ചോദിക്കണമെന്നും ചാണ്ടി ആവശ്യപ്പെട്ടു.
ചക്രവാതച്ചുഴിയും ന്യൂനമർദവും; കാലവർഷം ഉടൻ കേരളത്തിലേക്ക്
Saturday, May 18, 2024 2:56 PM IST
തിരുവനന്തപുരം: കാലവർഷം കേരളത്തിലേക്ക് എത്തുന്നു. ഞായറാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാനാണ് സാധ്യത. തുടർന്ന് മേയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊരു ന്യുനമർദപാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു
ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത് ഏഴു ദിവസം ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യുനമർദം
രൂപപ്പെട്ട് വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Saturday, May 18, 2024 2:34 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മഴ വീണ്ടും ശക്തിപ്പെടുന്നതോടെയാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം വന്നിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
ചൊവ്വാഴ്ച ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
തെക്ക്- പടിഞ്ഞാറൻ അറബിക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും
മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Saturday, May 18, 2024 1:47 PM IST
പമ്പ: ശബരിമല തീര്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീണ സന്ദീപിനെ ഉടനെ തന്നെ പമ്പയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടകത്തില്‍ നിന്ന് തീർഥാടകസംഘത്തിനൊപ്പമാണ് സന്ദീപ് എത്തിയത്. പമ്പ പോലീസ് തുടർനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കിര്‍ഗിസ്ഥാനിലെ ആള്‍ക്കൂട്ട ആക്രമണം; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം
Saturday, May 18, 2024 1:43 PM IST
ബിഷ്കെക്ക്: വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യ. താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്കി.
വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ 0555710041 എന്ന ടോള്‍ഫ്രീ നമ്പറില്‍ എംബസിയെ അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിരവധി പാകിസ്ഥാനി വിദ്യാര്‍ഥികള്‍ക്കെതിരെ ഹോസ്റ്റലുകളില്‍ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കാന്‍ വിദ്യാര്‍ഥികളോട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും നിര്‍ദേശിച്ചു.
റെയിൽപ്പാളത്തിൽ മണ്ണിടിച്ചിൽ; മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
Saturday, May 18, 2024 1:34 PM IST
ഊട്ടി: കനത്ത മഴയിൽ മൗണ്ടെയ്ന് ട്രെയിന്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കല്ലാര്‍ സ്റ്റേഷനും ഹില്‍ഗ്രോവ് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടെന്ന് സേലം ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
നീലഗിരിയിലും കോയമ്പത്തൂരിലും ഇപ്പോള്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
Saturday, May 18, 2024 1:16 PM IST
കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ചു. കോട്ടക്കല്‍ സ്വദേശി ഷഹദിന്(30) ആണ് മര്‍ദനമേറ്റത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി മലപ്പുറം കോട്ടക്കലിലാണ് സംഭവം. പത്തോളം പേരടങ്ങുന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വിവരം ചോര്‍ത്തി കൊടുത്തത് ഷഹദാണെന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Saturday, May 18, 2024 1:20 PM IST
ന്യൂഡൽഹി: എഎപി എംപി സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ. കേജരിവാളിന്റെ വീട്ടിൽനിന്നാണ് ഇയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബിഭവ് ഒളിവിലായിരുന്നു.
കേജരിവാളിന്റെ വസതിയില്‍ വെച്ച് കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി. ബിഭവ് കുമാർ തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രിയുടെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി.
സ്വാതിയുടെ പരാതിയില്‍ ഡല്‍ഹി പോലീസ് സംഘം കേജരിവാളിന്റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അഡീഷണല്‍ ഡിസിപി അഞ്ജിതയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കേജരിവാളിന്റെ വസതിയില്‍ എത്തി തെളിവെടുത്തത്. ഇതിനിടെ, സ്വാതി മലിവാൾ മർദിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാറും പോലീസിൽ പരാതി നല്കി.
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Saturday, May 18, 2024 1:19 PM IST
ഇടുക്കി: പാമ്പനാറിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്.
പനി ഗുരുതരമായതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തെ തുടർന്ന് സ്ഥലത്ത് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തും.
മമത ബിജെപിയിലേക്ക് പോകുമെന്ന പരാമര്‍ശം: അധിര്‍ രഞ്ജന്‍ ചൗധരിക്ക് ഖാര്‍ഗെയുടെ താക്കീത്
Saturday, May 18, 2024 3:02 PM IST
മുംബൈ: മമതാ ബാനര്‍ജി ബിജെപിയിലേക്ക് പോയേക്കുമെന്ന പരാമര്‍ശത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ താക്കീത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് അധികാരമില്ലെന്ന് ഖാർഗെ പറഞ്ഞു.
തീരുമാനങ്ങള്‍ അനുസരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്കി. മുംബൈയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് ഖാര്‍ഗെയുടെ താക്കീത്.
ഇന്ത്യാ മുന്നണിയെ താന്‍ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ പ്രസ്താവന സഖ്യത്തിന് കരുത്ത് പകരുന്നതായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് മമതയെ തനിക്ക് വിശ്വാസമില്ലെന്ന പരാമര്‍ശവുമായി ചൗധരി രംഗത്തെത്തിയത്. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മമത അവര്‍ക്കൊപ്പം പോയേക്കുമെന്നും ചൗധരി പറഞ്ഞിരുന്നു.
മുട്ടില്‍ മരംമുറി കേസ്: തുടരന്വേഷണ സാധ്യത പരിശോധിക്കാൻ ഉന്നതതല യോഗം
Saturday, May 18, 2024 12:22 PM IST
കൽപറ്റ: മുട്ടിൽ മരംമുറിക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും രണ്ട് എസ്പിമാരും അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ യോഗമാണിത്. കേസന്വേഷണവും കുറ്റപത്രവും അതീവ ദുർബലമെന്നായിരുന്നു കത്തിൽ ആരോപിച്ചിരുന്നത്. കേസിൽ തുടരന്വേഷണമില്ലാതെ മുന്നോട്ടുപോയാൽ തിരിച്ചടി ഉറപ്പാണെന്നും കത്തിൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു.
സോളാര്‍ സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങി: ചെറിയാന് ഫിലിഫ്
Saturday, May 18, 2024 12:16 PM IST
തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ചെറിയാന് ഫിലിഫ്. സോളാര്‍ സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെറിയാന് ഫിലിഫ്. 2013 ഓഗസ്റ്റ് 12നാണ് സമരം തുടങ്ങിയത്. എന്നാല്‍ 11ന് തന്നെ ബ്രിട്ടാസിനൊപ്പം താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും സമരക്കാരുടെ പ്രശ്നങ്ങളും തങ്ങള്‍ മൂവരും സംസാരിച്ചു. പിന്നീട് തിരുവഞ്ചൂരിനോടും ഉമ്മന്‍ ചാണ്ടിയോടും സംസാരിച്ചു. എന്നാല്‍ ആ ചര്‍ച്ചയുടെ വിവരങ്ങള്‍ സിപിഎം നേതൃത്വവുമായി ബ്രിട്ടാസ് സംസാരിച്ചത് അടുത്ത ദിവസം സമരം തുടങ്ങിയ ശേഷമാണ്.
മൂന്നാം ദിവസം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല എല്‍ഡിഎഫ് സമരം തുടങ്ങിയത്. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴ, കാറ്റ്, കടലാക്രമണം: കേരള തീരത്ത് ജാഗ്രതാ നിർദേശം, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Saturday, May 18, 2024 11:50 AM IST
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗം സെക്കൻഡിൽ 16 cm നും 48 cm നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (18-05-2024) രാത്രി 11.30 വരെ 0.4 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 16 cm നും 54 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
Saturday, May 18, 2024 1:18 PM IST
കൊല്ലം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്‍ഡിഎഫ് പ്രതിനിധിയായി ഇടപെട്ടെന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്. താന്‍ എവിടെയും ഇടനിലക്കാരനായി പോയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇതിന് തന്നെ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിട്ടുമില്ല. സോളാര്‍ സമരം അവസാനിക്കുന്നു എന്ന് താന്‍ അറിയുന്നത് തന്നെ സെക്രട്ടറിയേറ്റ് നടയില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ്.
തുടര്‍ന്ന് ആര്‍എസ്പി നേതൃത്വത്തില്‍നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം എകെജി സെന്ററിലെത്തി. പത്രസമ്മേളനം വിളിച്ച് സോളാർ കേസിൽ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെന്നും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം സമരത്തിന്റെ കാര്യം തീരുമാനിക്കാമെന്നുമായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്.
ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം നടന്ന ചര്‍ച്ചകളില്‍ പൊതുസമവായത്തിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാമെന്ന തീരുമാനം ഔപചാരികമായി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ
Saturday, May 18, 2024 11:26 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റിക്കാർഡിൽ. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 54,720 രൂപയും ഗ്രാമിന് രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 5,700 രൂപയിലെത്തി.
കഴിഞ്ഞ ഏപ്രില്‍ 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയും എന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ പവന് കൂടിയത് 2,280 രൂപയാണ്; ഗ്രാമിന് 285 രൂപയും ഉയര്‍ന്നു.
മാർച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഏപ്രിൽ 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡും ഇട്ടിരുന്നു. മേയ് രണ്ടിനും എട്ടിനും സ്വർണവില 53,000 രൂപയിലെത്തിയിരുന്നു. മേയ് പത്തിന് പവന് 54,040 രൂപയിലുമെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തരവിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില ഒറ്റയടിക്ക് ട്രോയ് ഔണ്‍സിന് 35.69 ഡോളര്‍ വര്‍ധിച്ച് 2,413.93 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് നാലുരൂപ വര്‍ധിച്ച് വില 96 രൂപയായി.
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
Saturday, May 18, 2024 11:08 AM IST
മലപ്പുറം: മക്കരപറമ്പിൽ ഫർണിച്ചർ കട കത്തിനശിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ കടയിലാണു വന്‍ തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്.
രണ്ടുനില പൂര്‍ണമായും കത്തിനശിച്ചു. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
Saturday, May 18, 2024 3:03 PM IST
കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്ക് വേണ്ടിയാണ് ജനങ്ങളില്‍നിന്ന് പണം പിരിച്ച് പാര്‍ട്ടി സ്മാരകം നിര്‍മിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ബുധനാഴ്ച സ്മാരകത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കുക.
2015ല്‍ ജൂണ്‍ ആറിനാണ് ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ കുന്നിന്മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടമുണ്ടാവുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇവരെ തള്ളിപ്പറഞ്ഞുകൊണ്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു വാദം.
എന്നാൽ അന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ്. മൃതദേഹങ്ങൾ സംസ്കരിച്ചത് പാര്‍ട്ടി വക ഭൂമിയിലും ആണ്.
ആര്‍എസ്എസിനെ പ്രതിരോധിക്കാനുള്ള നീക്കത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും അതുകൊണ്ടാണ് മൃതദേഹം ഏറ്റുവാങ്ങുന്നതെന്നുമായിരുന്നു ജയരാജൻ അടക്കമുള്ളവർ നൽകിയ വിശദീകരണം. 2016ൽ പാർട്ടി ഇരുവരുടെയും രക്തസാക്ഷി ദിനം ആചരിച്ചിരുന്നു.
"ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് പോകില്ല'; ചരിത്രബോധം വേണമെന്ന് കേരള കോൺഗ്രസ്-എം മുഖപത്രം
Saturday, May 18, 2024 10:50 AM IST
തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണം മുഖപ്രസംഗത്തിനു മറുപടിയുമായി പാർട്ടി മുഖപത്രം പ്രതിച്ഛായ. "വിഷ വീക്ഷണത്തിന്റെ പ്രചാരകർ' എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിൽ, ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നും വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോൺഗ്രസ് നേതാക്കൾക്കും ചരിത്രബോധം ഉണ്ടാവണമെന്നും പറയുന്നു.
കേരള കോൺഗ്രസ്-എമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. മാണി സാറിനോട് കോൺഗ്രസ് കാട്ടിയ നെറികേട് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. യുഡിഎഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കുകയായിരുന്നു. കേരള കോൺഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് മുഖപ്രസംഗത്തിന് പിന്നിലെന്നും പ്രതിച്ഛായ വിശദമാക്കുന്നു.
കെ.എം. മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചവരിൽ കോൺഗ്രസ് മുഖങ്ങൾ തിളങ്ങിനിന്നു. കെ.എം മാണി ഉൾപ്പെടെയുള്ളവർ യുഡിഎഫിന് രൂപംനൽകുമ്പോൾ, ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ പലരും വള്ളിനിക്കർ പോലും ഇട്ടിരുന്നില്ലെന്നും ലേഖനം വിമർശിക്കുന്നു.
കേരള കോൺഗ്രസ്-എം പോയതോടെ യുഡിഎഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. എൽഡിഎഫ് ചരിത്രനേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തിൽ വന്നു. മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് വീക്ഷണം പത്രാധിപരെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.
കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് മുഖപത്രം ആവശ്യപ്പെട്ടത്. ജോസ് കെ. മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്നും കോൺഗ്രസിനേപ്പോലെ ഘടക കക്ഷികളെ കരുതാൻ സിപിഎം തയാറാകില്ലെന്ന മുന്നറിയിപ്പും വീക്ഷണം നൽകിയിരുന്നു.
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
Saturday, May 18, 2024 1:19 PM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ രാഹുലിന് രാജ്യം വിടാന്‍ പോലീസുകാരന്റെ ഒത്താശ. പിടിക്കപ്പെടാതെ ചെക്പോസ്റ്റ് കടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നാണ് കണ്ടെത്തല്‍.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്കി. ഇയാളുടെ കോള്‍ റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കും. രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണവിധേയനായ പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം ജർമനിലേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്ന കാര്യം പോലാസിന്റെ പരിഗണനയിലുണ്ട്. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ വിദേശത്തുള്ള ഏജന്‍സികള്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
എന്നാൽ ബ്ലൂ കോര്‍ണര്‍ നോട്ടീസിന്റെ തുടര്റിപ്പോര്ട്ട് കിട്ടിയ ശേഷമാകും ഇത് സംബന്ധിച്ച നടപടി ആരംഭിക്കുകയെന്ന് പോലീസ് അറിയിച്ചു. രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന വാദം തെറ്റാണെന്നും പോലീസ് സ്ഥിരീകരിച്ചു. ബന്ധുക്കള്‍ ഇത്തരമൊരു പ്രചാരണം നടത്തിയത് ബോധപൂര്‍വമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഭാരതപ്പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Saturday, May 18, 2024 10:21 AM IST
തൃശൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി പൈങ്കുളം ഗേറ്റിന് സമീപം പടിഞ്ഞാറേ തോപ്പില്‍ സുന്ദരന്റെ മകന് ആര്യന്(15) ആണ് മരിച്ചത്.
പൈങ്കുളം കാരൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള കടവില്‍ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ആര്യന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീട് അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഇക്കഴിഞ്ഞ പത്താം ക്ലാസ് ബാച്ചിലാണ് ആര്യന് ജയിച്ചത്.
മുക്കത്ത് ടൂറിസ്റ്റ് ബസിന്റെ പിന്നില്‍ കാറിടിച്ച് അപകടം; യുവാവ് മരിച്ചു
Saturday, May 18, 2024 10:07 AM IST
കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലില്‍ ടൂറിസ്റ്റ് ബസിന്റെ പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന് (24) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടം. ഫഹദ് സഞ്ചരിച്ച കാര്‍ ടൂറിസ്റ്റ് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
വിയ്യൂര്‍ ജയിലില്‍ എത്തിച്ചപ്പോള്‍ രക്ഷപെട്ട പ്രതി കേരളം വിട്ടെന്ന് സൂചന
Saturday, May 18, 2024 9:56 AM IST
തൃശൂർ: വിയ്യൂര്‍ ജയിലില്‍ എത്തിച്ചപ്പോള്‍ രക്ഷപെട്ട മോഷ്ടാവ് ബാലമുരുകന് കേരളം വിട്ടെന്ന് നിഗമനം. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപെട്ടത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. തമിഴ്നാട് പൊലീസിന്റെ വാനിൽ വിയ്യൂര്‍ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാര്‍ ബാലമുരുകന്റെ കൈയിലെ വിലങ്ങ് ഊരി. ഉടനെ ഇയാള്‍ വാനിന്റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് രക്ഷപെടുകയായിരുന്നു.
കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. പോലീസിനെ ആക്രമിച്ച് നേരത്തെയും ബാലമുരുകൻ ജയില്‍ ചാടിയിട്ടുണ്ട്.
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Saturday, May 18, 2024 11:48 AM IST
ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പത്ത് പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരെ നൂഹ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുണ്ഡ്ലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്വേയില് വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങിയെന്നും പിന്നാലെ തീപിടിക്കുകയായിരുന്നുമെന്നാണ് വിവരം. തീപിടിത്തം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് അപകടസ്ഥലത്ത് എത്തിയത്.
ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വൃന്ദാവനില്‍നിന്ന് വരികയായിരുന്ന തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം 60ഓളം പേര് ബസിലുണ്ടായിരുന്നെന്നാണ് വിവരം.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
Saturday, May 18, 2024 10:45 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നത് പരിഗണനയില്‍. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ വിദേശത്തുള്ള ഏജന്‍സികള്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
എന്നാൽ ബ്ലൂ കോര്‍ണര്‍ നോട്ടീസിന്റെ തുടര്റിപ്പോര്ട്ട് കിട്ടിയ ശേഷമാകും ഇത് സംബന്ധിച്ച നടപടി ആരംഭിക്കുകയെന്ന് പോലീസ് അറിയിച്ചു. അതേസമയം രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന വാദം തെറ്റാണെന്നും പോലീസ് സ്ഥിരീകരിച്ചു. ബന്ധുക്കള്‍ ഇത്തരമൊരു പ്രചാരണം നടത്തിയത് ബോധപൂര്‍വമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസില്‍ രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ആലുവയിൽ കണ്ടെയ്നർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി
Saturday, May 18, 2024 9:49 AM IST
ആലുവ: അട്ടക്കാട് കണ്ടെയ്നർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. അട്ടക്കാട് അലികുഞ്ഞിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം.
അപകടത്തിൽ ആർക്കും പരിക്കില്ല. അൽ അമീൻ കോളജിനും കുന്പാറ സ്കൂളിനും ഇടയിലുള്ള ഒരു വളവിനായിരുന്നു അപകടം. വീടിന്റെ മതിലും ഗേറ്റും തകർത്താണ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയത്.
ലോറി തിരിക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Saturday, May 18, 2024 7:37 AM IST
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഗവർണർ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കൾ പറഞ്ഞു.
ആത്മഹത്യ പ്രേരണയ്ക്ക് പ്രതിചേർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നൽകിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു.
തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ, ഇപ്പോള്‍ പ്രതിചേർത്തിവർക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
Saturday, May 18, 2024 7:14 AM IST
പത്തനംതിട്ട: ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരിൽ യുവതി യുവാവിന്റെ വീടിനു തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവർ അഗ്നിക്കിരയാക്കി. രാജ്കുമാറും സുനിതയും തമ്മിൽ അടുപ്പത്തിലായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്.
തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. സുനിതയും രാജ്കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇരുവരുടെയും ജീവിതപങ്കാളികളുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
Saturday, May 18, 2024 9:38 AM IST
തിരുവനന്തപുരം: വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല.
മുൻകൂട്ടി അറിയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടക്കം. മേയ് 19നു രാത്രി തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ 21നു മടങ്ങിയെത്തും വിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് മടക്കം.
മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്.
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Saturday, May 18, 2024 6:25 AM IST
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടിംഗ് തിങ്കളാഴ്ച നടക്കും. 49 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ്ബറേലിയിലും രാഹുൽ ബാരാബങ്കിയിലും വോട്ടർമാരെ നേരിൽക്കാണും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും.
യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുന്പോൾ പ്രചാരണം കടുപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും.
ഇന്ത്യാ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എസ്പിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകുമെന്ന് മോദി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
Saturday, May 18, 2024 6:06 AM IST
സോൾ: ആണവശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.
ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് വെള്ളിയാഴ്ച നടത്തിയ മിസൈൽ പരീക്ഷണത്തിന് കിം ജോംഗ് ഉൻ നേതൃത്വം നൽകിയെന്ന് സർക്കാർ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും മിസൈലുകളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Saturday, May 18, 2024 5:46 AM IST
തിരുവനന്തപുരം: ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.
ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
മഴകനക്കുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പട്ടാള ക്യാന്പിൽ സ്ഫോടനം; ഏഴ് സൈനികർക്ക് പരിക്ക്
Saturday, May 18, 2024 5:35 AM IST
സെന്റ് പീറ്റേഴ്സ്ബർഗ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യൻ സൈനികർ ഉപയോഗിച്ച ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ക്യാന്പിൽ പൊട്ടിത്തെറി.
വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു. ക്യാന്പും പരിസരം വൃത്തിയാക്കുന്നതിനിടെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു വെന്ന് സൈനിക വക്താവ് പറഞ്ഞു.
പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും നില ഗുരുതരമല്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബി.ആർ.അംബേദ്ക്കറിനും സവർക്കറിനും പ്രണാമം അർപ്പിച്ച് നരേന്ദ്ര മോദി
Saturday, May 18, 2024 5:14 AM IST
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്ക്കറിനും ഹിന്ദുമഹാ സഭ നേതാവ് വീർ സവർക്കറിനും പ്രണാമം അർപ്പിച്ചു.
അഞ്ചു ഘട്ടങ്ങളിലായി മഹാരാഷ്ട്രയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇവരുവർക്കും പ്രണാമം അർപ്പിച്ചത്. മുംബൈയിലെ ആറ് സീറ്റുകൾ ഉൾപ്പെടെ 13 മണ്ഡലങ്ങളിൽ മേയ് 20 ആണ് വോട്ടെടുപ്പ്.
വെള്ളിയാഴ്ച മുബൈയിലെത്തിയ മോദി കോൺഗ്രസിനെയും ഇന്ത്യാ സഖ്യത്തിനെയും കടന്നാക്രമിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കനയ്യകുമാറിന് നേരെ ആക്രമണം; കോൺഗ്രസ് പരാതി നല്കി
Saturday, May 18, 2024 10:07 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി കനയ്യ കുമാറിനു നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി.
അക്രമി സംഘം മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലർ ഛായ ഗൗരവ് ശര്‍മയും പോലീസില്‍ പരാതി നല്കി. തന്റെ ഷാള്‍ വലിച്ചൂരിയ അക്രമികള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയെന്നും ഛായ ഗൗരവ് ശര്‍മ പരാതിയില്‍ പറയുന്നു.
അക്രമികള്‍ കറുത്ത മഷി പ്രവർത്തകർക്കിടയിലേക്ക് എറിഞ്ഞുവെന്നും നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റെന്നും പരാതിയിലുണ്ട്. ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു.
മർദനം; സ്വാതി മലിവാളിനെതിരെ പരാതിയുമായി ബിഭവ് കുമാര്‍
Saturday, May 18, 2024 4:32 AM IST
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാൾ മർദിച്ചെന്ന് ആരോപിച്ച് കേജരിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് ബിഭവ് കുമാര്‍ പോലീസിൽ പരാതി നല്കി.
ബിഭവ് കുമാര്‍ മർദിച്ചെന്ന സ്വാതി മലിവാളിന്റെ പരാതിയിൽ പോലീസ് നടപടി കടുപ്പിച്ചതിനു പിന്നാലെയാണ് പുതിയ പരാതിയുമായി കേജരിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് രംഗത്ത് എത്തിയത്.
സ്വാതിയുടെ പരാതിയില്‍ ഡല്‍ഹി പോലീസ് സംഘം കേജരിവാളിന്റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്വാതി മലിവാളിനൊപ്പമാണ് പോലീസ് എത്തിയത്. കേജരിവാളിന്റെ വസതിയില്‍ വച്ച് പിഎ ബിഭവ് കുമാര്‍ മര്‍ദിച്ചെന്നാണ് സ്വാതി മാലിവാളിന്റെ പരാതി.
അഡീഷണല്‍ ഡിസിപി അഞ്ജിതയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കേജരിവാളിന്റെ വസതിയില്‍ എത്തി തെളിവെടുത്തത്.
നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ ലഹരി വില്‍പ്പന: രണ്ടുപേർ അറസ്റ്റിൽ
Saturday, May 18, 2024 4:19 AM IST
തിരുവനന്തപുരം: നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെന്നിലോട്ട് നടന്ന സംഭവത്തിൽ അങ്കമാലി സ്വദേശി ജിജോ ജേക്കബിനെയും സഹായി മനീഷിനെയുമാണ് സിറ്റി ഡന്‍സാഫ് സംഘം പിടികൂടിയത്.
ആറോളം വിദേശ നായ്ക്കളെയാണ് ഇവർ വളർത്തിയിരുന്നത്. തമിഴ്നാട്ടിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് ജിജോ ജേക്കബ് ഇത്രയധികം നായകളെ എത്തിച്ചത്. നായ വളർത്തലിന്റെ മറവിൽ ലഹരിച്ച കച്ചവടം നടക്കുന്നതായി മനസിലാക്കിയ ഡാൻസാഫ് സംഘം കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ നിരീക്ഷിക്കുകയായിരുന്നു.
ഇലരുടെ വീട്ടില്‍ നിന്നും എംഡിഎ ഉള്‍പ്പെടെ ലഹരി വസ്തുക്കളും നാടന്‍ ബോംബുകളും കണ്ടെത്തി. ജിജോ ജേക്കബും സഹായി മനീഷും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
Saturday, May 18, 2024 3:44 AM IST
ന്യൂഡൽഹി: തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ച വൈകുന്നേരം ബംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ807 വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്.
എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം. വിമാനത്തിൽ 175 പേർ ഉണ്ടായിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് പറക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കിയതായും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
Saturday, May 18, 2024 3:07 AM IST
തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂരിൽനിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്.
തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിൽ എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയാണ്.
പോലീസിനെ ആക്രമിച്ച് നേരത്തെയും ബാലമുരുകൻ ജയില്‍ ചാടിയിട്ടുണ്ട്.
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ എന്നിവ നീക്കം ചെയ്യുമെന്ന് മമത
Saturday, May 18, 2024 2:22 AM IST
കോൽക്കത്ത: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ, ഏകികൃത സിവിൽ കോഡ് എന്നിവ നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ വിശ്വസിക്കാനാവില്ലെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മമത ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടാൽ എൻആർസി, സിഎഎ, ഏകികൃത സിവിൽ കോഡ് എന്നിവ നടപ്പാക്കുമെന്നും അവർ പറഞ്ഞു. മോദിയെ വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കരുത്.
മോദി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കും ഒബിസികൾക്കും നിലനിൽപ്പില്ല. ആദിവാസികൾ ഉണ്ടാകില്ല. രാജ്യത്ത് തെരഞ്ഞെടുപ്പുകളൊന്നും ഉണ്ടാകില്ലെന്നും ഇത് അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും മമത പറഞ്ഞു.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഇന്ത്യാ ബ്ലോക്കിന് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ ബ്ലോക്ക് തന്റെ മസ്തിഷ്ക സന്തതിയാണെന്നും ടിഎംസി ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണെന്നും മമത പറഞ്ഞു.
ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
Saturday, May 18, 2024 1:40 AM IST
പാറ്റ്ന: നരേന്ദ്ര മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു.
ഗോവധവും പശുക്കടത്തും അനുവദിക്കില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. സീതാ ദേവിയുടെ ജന്മസ്ഥലമെന്നു വിശ്വാസമുള്ള സീതാമര്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് ഗോഹത്യയെ പിന്തുണക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന.
അവസാന മത്സരവും തോറ്റ് മുംബൈ
Saturday, May 18, 2024 1:32 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇത്തവണ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ്. ലക്നോ സൂപ്പർ ജയന്റ്സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. സ്കോർ: ലക്നോ 214-6 (20), മുംബൈ 196-6 (20).
സീസണിലെ മുംബൈയുടെ 10-ാം തോൽവിയായിരുന്നു ഇത്. ഇതോടെ നാല് മത്സരങ്ങൾ ജയിച്ച് എട്ടു പോയന്റുമായി അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസണ് അവസാനിച്ചു. 14 കളികളിൽ നിന്ന് 14 പോയിന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലക്നോ പ്ലേ ഓഫ് കാണാതെ പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് മികച്ച നിലയിലെത്തിയത്. പൂരൻ 29 പന്തിൽ 75 റണ്‍സെടുത്തു. നായകൻ കെ.എൽ. രാഹുൽ 41 പന്തിൽ 55 റണ്‍സെടുത്തു. സ്റ്റോയിൻ 28 റണ്‍സും ആയൂഷ് ബദോനി പുറത്താകാതെ 22 റണ്‍സും നേടി.
മുംബൈയ്ക്കായി തുഷാരയും പിയുഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ മികച്ച തുടക്കത്തിനു ശേഷമാണ് മത്സരം കൈവിട്ടത്.
38 പന്തിൽ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം 68 റണ്‍സെടുത്ത രോഹിത് ശർമയാണ് ടീമിന്റെ ടോപ് സ്കോറർ. 20 പന്തിൽ നിന്ന് 23 റണ്‍സെടുത്ത ഡെവാൾഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിംഗ് വിക്കറ്റിൽ 88 റണ്‍സ് ചേർത്തിരുന്നു. എന്നാൽ പിന്നീട് വന്നവർക്കൊന്നും ടീമിനെ മുന്നോട്ടുനയിക്കാനായില്ല.
ഏഴാമനായി ഇറങ്ങിയ നമൻ ധീർ നടത്തിയ വെടിക്കെട്ടാണ് മുംബൈയെ വലിയ തോൽവിൽനിന്നും രക്ഷിച്ചത്. വെറും 28 പന്തുകൾ കളിച്ച നമൻ അഞ്ചു സിക്സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു.
ലക്നോവിനായി രവി ബിഷ്ണോയിയും നവീൻ ഉൾ ഹഖും രണ്ടു വിക്കറ്റ് വീഴ്ത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
Saturday, May 18, 2024 5:48 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് കണക്കുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്.
സന്നദ്ധ സംഘടനയായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. കേസ് സുപ്രീം കോടതി മേയ് 24-ന് വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
Friday, May 17, 2024 11:25 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കനയ്യകുമാറിന് നേരേ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആക്രമണമുണ്ടായത്.
വടക്കുകിഴക്കൻ ഡൽഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ആക്രമണമുണ്ടായത്. രണ്ടുപേർ കനയ്യയെ കയ്യേറ്റംചെയ്യാൻ ശ്രമിക്കുകയായിരുന്നു.
പ്രചാരണത്തിനിടെ മാല ധരിപ്പിക്കാനെന്ന വ്യാജേനയാണ് ഇവർ എത്തിയത്. തുടർന്ന് ആക്രമിക്കുകയായിരുന്നു.
കർണാടകയിൽ യുവതികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കും: ജി. പരമേശ്വര
Friday, May 17, 2024 11:16 PM IST
ബംഗളൂരു: കർണാടകയിൽ യുവതികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി ജി. പരമേശ്വര. സമീപകാലത്ത് കർണാടകയിൽ യുവതികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിനെ ഹുബ്ബള്ളിയിലേക്ക് അയക്കുന്നുണ്ട്. സാധ്യമെങ്കിൽ താനും അവിടെ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് നടക്കുന്നതിനാൽ എന്താണ് ഇതിന് കാരണമാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
Friday, May 17, 2024 10:48 PM IST
ലഖ്നോ: രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ലെന്ന് സോണിയാ ഗാന്ധി. തന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു.
20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാര്‍ക്ക് നന്ദി. തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണം എന്ന് അവർ ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ ഹൃദയത്തില്‍ റായ്ബറേലിക്ക് പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ഇവിടവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ വേര് ഈ മണ്ണില്‍ ആഴ്ന്നുകിടക്കുകയാണ്. ഈ ബന്ധം ഗംഗാ മാതാവിനെ പോലെ ശുദ്ധമാണെന്ന് സോണിയ പറഞ്ഞു.
ഇന്ദിരാ ജിയും റായ്ബറേലിയിലെ ജനങ്ങളും പകര്‍ന്നു തന്ന അതേ പാഠമാണ് ഞാന്‍ രാഹുലിനും പ്രിയങ്കയ്ക്കും നല്‍കുന്നത്. എല്ലാവരെയും ബഹുമാനിക്കുക. പാവങ്ങളെ സംരക്ഷിക്കുക. നീതിക്കായി പോരാടുക.
നിങ്ങളുടെ സ്നേഹം എന്നെ ഒരിക്കലും ഏകാകിയാക്കില്ല. നിങ്ങള്‍ മാത്രമാണ് എനിക്ക് എന്റേതായി അവകാശപ്പെടാനുള്ളതെന്ന് അവർ പറഞ്ഞു.
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
Friday, May 17, 2024 10:25 PM IST
ചെന്നൈ: കുറ്റാലത്ത് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ വിനോദസഞ്ചാരിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തിരുനെല്‍വേലി സ്വദേശി അശ്വിന് (17) ആണ് ഒഴുക്കിൽപ്പെട്ടത്.
വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവന്റെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായതോടെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ
Friday, May 17, 2024 10:00 PM IST
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 67 ഓഫീസുകളിൽ പരിശോധന നടത്തിയത്.
ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് എത്തിയ സമയം റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു.
ഹോട്ടൽ ഉടമകളിൽനിന്ന് ഗൂഗിൾ പേ വഴി ജീവനക്കാർ പണം വാങ്ങിയതായി കണ്ടെത്തി. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ് ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്.
മലപ്പുറം, കോട്ടക്കൽ, തിരൂർ, മഞ്ചേരി, സുൽത്താൻബത്തേരി, നീലേശ്വരം, കാസർഗോട് എന്നിവിടങ്ങളിൽ ലൈസൻസില്ലാതേയും കാലാവധി കഴിഞ്ഞ ലൈസൻസോടെയും പ്രവർത്തിക്കുന്ന ഹോട്ടലുകളും കണ്ടെത്തി.
നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം: വി. ശിവന്‍കുട്ടി വ്യോമയാന മന്ത്രിക്ക് കത്തയച്ചു
Friday, May 17, 2024 9:32 PM IST
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ വ്യോമയാന മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ വിമാനകമ്പനിയുടെ ഭാഗത്തുനിന്ന് മറുപടിയുണ്ടായിരുന്നില്ല.
ഗുരുതരാവസ്ഥയിൽ ഒമാനിൽ ചികിത്സയിൽ കഴിയുകയായിരുന്നു നമ്പി രാജേഷ്. ഇയാളെ പരിചരിക്കാനായി പുറപ്പെട്ട ഭാര്യയ്ക്ക് മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനിൽ എത്തിച്ചേരാനായില്ല. തുടർന്ന് നമ്പി രാജേഷ് മരണപ്പെടുകയായിരുന്നു.
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
Friday, May 17, 2024 9:26 PM IST
പാലക്കാട്: മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. പാലക്കാട് കിണാശേരി മഞ്ഞപ്ര ഹൗസിലെ മഞ്ജുളയെയാണ് കോടതി ശിക്ഷിച്ചത്.
പാലാക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികം ശിക്ഷ അനുഭവിക്കണം.
2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവും യുവതിയും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. തുടർന്ന് ഇവർ മക്കളെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു. തുടർന്ന് ഇവർ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
Friday, May 17, 2024 8:38 PM IST
ഹരിപ്പാട്: നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്.
വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു ഇയാൾ. ഭാര്യ ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയപ്പോളാണ് അനീഷ് അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.
ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞ സംഭവം: യുവതിയുടെ ആണ്‍സുഹൃത്ത് ഒളിവിൽ
Friday, May 17, 2024 8:10 PM IST
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റില്‍നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് ഒളിവിൽപോയി. തൃശൂർ സ്വദേശിയായ ഇയാൾക്കായി തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് ആൺസുഹൃത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവം നടന്നത് തൃപ്പൂണിത്തുറയിലായതിനാലാണ് സൗത്ത് പോലീസ് കേസ് തുടര്‍ നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് കൈമാറിയത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം യുവാവിന് അറിയാമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറുകയായിരുന്നുവെന്നാണ് മൊഴി. ഗര്‍ഭിണിയാണെന്നത് തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നിനാണ് പനമ്പിള്ളിനഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലായത്. സംഭവ ദിവസം പുലര്‍ച്ചെ അഞ്ചോടെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു: വീണാ ജോർജ്
Friday, May 17, 2024 8:11 PM IST
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച സംഭവം പുനെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പത്ത് വെസ്റ്റ് നൈല്‍ കേസുകള്‍ ഉറപ്പായതാണ്. മലപ്പുറത്തും എറണാകുളത്തും മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും വീണാ ജോർജ് അറിയിച്ചു.
എറണാകുളത്ത് മലിനജലം ഉപയോഗിച്ച ചില ഹോസ്റ്റലുകളിലും മഞ്ഞപ്പിത്ത ബാധയുണ്ടായി. രോഗ്യവ്യാപനം ഉണ്ടായ സ്ഥലങ്ങളിൽ കുടിവെള്ള ശ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്ന് വീണാ ജോർജ് നിർദേശിച്ചു.
ജൂലൈ മാസത്തില്‍ ഡെങ്കിപ്പനിയും പടരാൻ സാധ്യതയുണ്ട്. ഇതിനാൽ ശുചിത്വത്തിന് ഊന്നല്‍ നല്കി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
Friday, May 17, 2024 7:50 PM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനിസൂപ്പര്മാര്ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങളാണ് വിതരണം ചെയ്യുക. കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക എന്നിവയാണ് ലക്ഷ്യം.
ദീർഘദൂരബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കാനാണിത്. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
അടൂര്‍,കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, റീജിയണൽ വർക്ക് ഷോപ്പ് എടപ്പാള്‍,ചാലക്കുടി, നെയ്യാറ്റിന്‍കര,നെടുമങ്ങാട്,ചാത്തനൂര്‍, അങ്കമാലി,ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം,തൃശൂര്‍ എന്നിവയാണ് ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകൾ.
മിനി സൂപ്പർ മാർക്കറ്റുകളും റസ്റ്റാറന്റുകളും നടത്താൻ കെഎസ്ആർടിസിയുടെ കെട്ടിടം വാടകയ്ക്ക് വിട്ടു നൽകും. കെട്ടിടമില്ലാത്ത സ്ഥലങ്ങളിൽ ഇത് നടത്തുന്നതിന് ലൈസൻസ് എടുക്കുന്നവർ താത്ക്കാലിക കെട്ടിടം സ്വന്തം ചെലവിൽ നിർമിക്കണം. അഞ്ചു വർഷത്തേയ്ക്കാണ് ലൈസൻസ് നൽകുന്നത്.
ഭക്ഷ്യ സുരക്ഷാ ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് ഭക്ഷണം ഉള്ള എസി, നോണ്‍ എസി റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ജീവിതത്തില്‍ പൊതു ഉപയോഗത്തിനായുള്ള സാധാരണ പലചരക്ക് സാധനങ്ങള്‍ ഉണ്ടായിരിക്കണം. വ്യത്യസ്തമായ സൈന്‍ ബോര്‍ഡുകളുള്ള പുരുഷൻമാര്ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ശുചിത്വമുള്ള ശുചിമുറി സൗകര്യം റസ്റ്റോറന്റുകളില്‍ ഉണ്ടായിരിക്കണം.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണം. നിര്‍ദിഷ്ട റസ്റ്റോറന്റുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ കെഎസ്ആര്‍ടിസിയുടെ സിഎംഡിയുടെ അംഗീകാരത്തോടെ ലൈസന്‍സി നിര്‍വഹിക്കേണ്ടതാണ്.
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
Friday, May 17, 2024 7:35 PM IST
ചെന്നൈ: മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പരസ്യ ഏജന്റ് പിടിയിൽ. പരസ്യ ഏജന്റായ സിദ്ധാർഥാണ് പിടിയിലായത്. എറണാകുളം സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്.
ചെന്നൈയിലെ ഹോട്ടലിൽവച്ചാണ് സംഭവം നടക്കുന്നത്. പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍മുറിയില്‍ വച്ച് സിദ്ധാര്‍ഥ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുവതി മുറിയിൽനിന്ന് ഇറങ്ങിയോടി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
Friday, May 17, 2024 7:01 PM IST
ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പ്രതിചേര്‍ത്ത് ഇഡി അധിക കുറ്റപത്രം സമര്‍പ്പിച്ചു. ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി ഇഡി അറിയിച്ചു.
അഴിമതി പണം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുപയോഗിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു. ആദ്യമായാണ് ഒരു അഴിമതി കേസില്‍ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്.
പാർട്ടിയെ കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ഇഡിക്ക് ആവശ്യപ്പെടാം. അതിനിടെ കേസിൽ അറസ്റ്റ് ചോദ്യം ചെയ്തുള്ള കേജരിവാളിന്റെ ഹര്‍ജി സുപ്രീംകോടതി വിധി പറയാനായി മാറ്റി.
കേസില്‍ ജാമ്യം തേടി അരവിന്ദ് കേജരിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. കേസില്‍ മാര്‍ച്ച് 21 ന് ഇഡി കസ്റ്റഡിയിലെടുത്ത കേജരിവാള്‍ ഇപ്പോള്‍ ഇടക്കാലജാമ്യത്തിലാണ്.
മെഡിക്കല്‍ കോളജിൽ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം ആരംഭിച്ചു
Friday, May 17, 2024 6:31 PM IST
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം വൃദ്ധ മരിച്ചെന്ന ആരോപണത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം ആരംഭിച്ചു. ഡിഎംഇ തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
സംഘം മരിച്ച ഉമൈബയുടെ മകന് നിയാസിന്റെ മൊഴിയെടുത്തു. കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, നഴ്സിംഗ് സൂപ്രണ്ട്, മേട്രന്മാര് എന്നിവരുടെ മൊഴിയും സംഘം രേഖപ്പെടുത്തി.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഉമൈബയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
Friday, May 17, 2024 6:14 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ദക്ഷിണ വ്യോമസേനയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായാണ് ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ചാക്കയിലെ ഹോട്ടലിൽ വച്ചാണ് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത്.
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
Friday, May 17, 2024 7:13 PM IST
തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പ് ആവശ്യപ്പെട്ട് വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്. വി.എസ്.അച്യുതാനന്ദന്റെ വാശിയായിരുന്നു സോളാര്‍ സമരത്തിന് കാരണമായത്.
സമരം ഒത്തുതീര്‍പ്പാക്കാൻ ആര് മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ല. ഇരുമുന്നണികള്‍ക്കും അതിന് താല്പര്യമുണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് സിപിഎം അണികളെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
താൻ പറഞ്ഞിട്ടാണ് ബ്രിട്ടാസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കാളിയായത്. ഇടതുമുന്നണിക്കും ഒത്തുതീര്‍പ്പിന് താല്പര്യമുണ്ടെന്ന് തിരുവഞ്ചൂരിനെ അറിയിച്ചു. ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്നും ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന് എന്ത് റോളുണ്ടെന്ന് അറിയില്ലെന്നും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് 2013 ഓഗസ്റ്റ് 12ന് നടന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം ഒന്നര ദിവസം കൊണ്ട് അവസാനിച്ചത് എങ്ങനെയാണെന്ന് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദം തിരിതെളിച്ചത്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ "സോളാര്‍ ഇരുണ്ടപ്പോള്‍' എന്ന പേരില്‍ എഴുതിയ പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍.
താന്‍ കൂടി ഇടപെട്ടുകൊണ്ടാണ് സമരം ഒത്തുതീര്‍പ്പാക്കിയത്. അതിന് തുടക്കം കുറിച്ചത് ജോണ്‍ ബ്രിട്ടാസിന്റെ ഫോണ്‍ കോളാണെന്ന് ലേഖകൻ വെളിപ്പെടുത്തിയിരുന്നു. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എന്ന് ബ്രിട്ടാണ് തന്നെ വിളിച്ച് ചോദിച്ചു. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇതെന്ന് തനിക്ക് ബോധ്യമായി.
ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്ന് ബ്രിട്ടാസ് ചോദിച്ചു. ജുഡീഷല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്നു താന്‍ ചൂണ്ടിക്കാട്ടി. അത് പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്ന് ബ്രിട്ടാസ് പറഞ്ഞു.
പിന്നീട് താന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്ന് ചോദിച്ചു.
താന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്ന് കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു.
തുടര്‍ന്ന് ഇടതു പ്രതിനിധിയായി എന്‍.കെ.പ്രേമചന്ദ്രന് യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചെന്നും ലേഖനത്തില്‍ പറയുന്നു. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ലേഖകന്‍ വ്യക്തമാക്കി.
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
Friday, May 17, 2024 8:35 PM IST
എറണാകുളം: സോളാർ സമരകാലത്ത് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ. ഇടതുപക്ഷം മാണിയെ എൽഡിഎഫിൽ എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കമെന്ന് നന്ദകുമാർ പറഞ്ഞു.
പി.സി. ജോർജാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചത്. ഇ.പി. ജയരാജനും താനുമാണ് മാണിയുമായി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ഫോണിൽ മാണിയുമായി സംസാരിച്ചു. ആദ്യം ഇത്തരമൊരു നീക്കത്തോട് മാണി അനുകൂലമായി പ്രതികരിച്ചില്ല. എന്നാൽ പിന്നീട് സമ്മതം അറിയിച്ചതായി നന്ദകുമാർ വെളിപ്പെടുത്തി.
സോളാർ സമരം തുടങ്ങിയ അന്ന് രാത്രി തന്നെയാണ് ഇത്തരമൊരു നീക്കം നടന്നത്. എന്നാൽ ജോസ് കെ. മാണി ഇടപെട്ടാണ് ഈ നീക്കം പൊളിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി.
സോളാർ സമരം ഒത്തുതീർക്കാൻ ജോൺ ബ്രിട്ടാസ് ഇടനിലനിന്നുവെന്നും ചർച്ചകൾ നടന്നുവെന്നും മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അക്കാലത്തെ മറ്റൊരു രാഷ്ട്രീയ നീക്കത്തെക്കുറിച്ച് നന്ദകുമാർ വെളിപ്പെടുത്തിയത്.