മാധ്യമ അവബോധം സമുദായ വളര്‍ച്ചയ്ക്ക് അനിവാര്യം: മാര്‍ മഠത്തിക്കണ്ടത്തില്‍
മൂവാറ്റുപുഴ: മാറിയ കാലത്തെയും മാധ്യമങ്ങളെയും സംബന്ധിച്ച സൂക്ഷ്മമായ അവബോധം സമുദായത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ പ്രധാനമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) ദ്വിദിന സംസ്ഥാന കണ്വന്ഷന് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിന്മയുടെ ശക്തികളെ ചെറുത്തുതോല്പിക്കാനും നേര്‍വഴി തെളിക്കാനും ദീപിക നടത്തുന്ന മാധ്യമ ഇടപെടലുകള്‍ക്കു ശക്തിപകരേണ്ടതുണ്ട്. സഭയുടെ മാധ്യമശുശ്രൂഷയുടെ മുഖമാണ് ദീപിക. സമുദായത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്താനും കര്‍ഷകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ സമൂഹമധ്യത്തില്‍ അവതരിപ്പിക്കാനും ദീപികയ്ക്കു നമ്മള് കരുത്തു പകരേണ്ടതുണ്ടെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. കാഞ്ഞിരപ്പളളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഡിഎഫ്സി സംസ്ഥാന വനിതാ പ്രസിഡന്റ് ലിസി ലൂക്കോസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് തേക്കട, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേല്‍, സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍, സംസ്ഥാന സെക്രട്ടറി ആന്റണി മലയില്‍, സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് പരിമള്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വിവിധ വിഷയാവതരണങ്ങളും പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. ഉച്ചകഴിഞ്ഞു 3.15ന് സമാപന സമ്മേളനത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സീസ് ക്ലീറ്റസ് മുഖ്യപ്രഭാഷണം നടത്തും.
ഉറവിടങ്ങളിലെ ഉണ്മയെ അറിയണം: മാര്‍ പുളിക്കല്‍
മൂവാറ്റുപുഴ: സഭയുടെയും സമുദായത്തിന്റെയും അതിന്റെ ജിഹ്വയായ ദീപികയുടെയും ഉറവിടങ്ങളുടെ ഉണ്മയും ത്രസിപ്പിക്കുന്ന ചരിത്രവും പുതിയ തലമുറയില്‍ ആവേശത്തോടെ പങ്കുവയ്ക്കപ്പെടണമെന്ന് കാഞ്ഞിരപ്പിള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അഭിപ്രായപ്പെട്ടു. സങ്കീര്‍ണമായ സാമൂഹ്യപശ്ചാത്തലത്തില്‍ ദീപിക തുടങ്ങിവച്ച സാംസ്കാരികമായ ദൗത്യം കൂടുതല്‍ തിരിച്ചറിയപ്പെടേണ്ട കാലമാണിത്.
ദീപിക പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന അവബോധം നമുക്കുണ്ടാവണം. പത്രങ്ങളെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചും അധികമറിയാതിരുന്ന കേരളീയ സാമൂഹ്യസാഹചര്യത്തില്‍, ആദ്യമായി തുടങ്ങിയ പത്രമാണു ദീപിക.
അതിന്റെ സാമൂഹ്യവും സാംസ്കാരികവും സാമുദായികവുമായ പ്രാധാന്യം വലുതായിരുന്നു. കേരളത്തിന്റെ മാധ്യമവഴികളില്‍ മുന്നില്‍നിന്നു നയിക്കാനുള്ള അവകാശവും കടമയും ദീപികയ്ക്കുണ്ടെന്നും ഡിഎഫ്സി സംസ്ഥാന കണ്‍വന്‍ഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ മാര്‍ പുളിക്കല്‍ പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ്
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ്.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിഎംസി എന്ന സംഘടന ഇവരുടെ തന്നെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് പണപ്പിരിവ് നടത്തുന്നത്. വിവധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കാര്യം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഡിഎംസി പണപ്പിരിവ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി 38 ലക്ഷം രൂപ സ്വരൂപിക്കാന്‍ കെ. ബാബു എംഎല്‍എ അധ്യക്ഷനായ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ മറപറ്റിയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം പണപ്പിരിവ് തുടങ്ങിയത്.
സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ മാത്രമേ ധനസമാഹരണം നടത്തുന്നുള്ളൂവെന്നും പൊതുജനങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്നും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസിൽ പരിശോധന നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ.
പോലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തി.
രണ്ടു മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇരുവരുടെയും തർക്കവുമായി ബന്ധപ്പെട്ട് ആര്യ രാജേന്ദ്രന്റെ മൊഴി 21ന് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് അധികൃതർ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറും.
രക്ഷപ്പെട്ട കൊടുംകുറ്റവാളി കേരളം വിട്ടെന്നു സൂചന
തൃശൂർ: വിയ്യൂരിലെ അതീവസുരക്ഷാ ജയിലിനു മുൻവശത്തുനിന്നു രക്ഷപ്പെട്ട കൊലപാതക - മോഷണക്കേസുകളിലെ പ്രതി ബാലമുരുകൻ തമിഴ്നാട് പോലീസിനു സ്ഥിരംതലവേദന സൃഷ്ടിക്കുന്ന കൊടുംകുറ്റവാളി.
ജയിലിനു സമീപം വീട്ടുമുറ്റത്തു താക്കോൽസഹിതം നിർത്തിയിരുന്ന ബൈക്കുമായി രക്ഷപ്പെട്ട ഇയാൾ തമിഴ്നാട്ടിലേക്കു കടന്നതായാണ് സൂചന. ഇതു രണ്ടാംതവണയാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുന്നത്.
തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ വിയ്യൂരിലെത്തിച്ച് വിലങ്ങഴിച്ചപ്പോൾ വാഹനത്തിന്റെ ഡോർ തുറന്ന് ഓടുകയായിരുന്നു. പോലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ തമിഴ്നാട് പോലീസ് വിയ്യൂർ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട് പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമക്കാരനാണു ബാലമുരുകൻ. തമിഴ്നാട്ടിൽ ഗുണ്ടാത്തലവനായി വിലസിയ ഇയാൾക്കെതിരേ പോലീസ് നടപടികൾ ശക്തമാക്കിയപ്പോൾ കേരളത്തിലേക്കു കടക്കുകയായിരുന്നു.
മറയൂരിലെത്തിയ ഇയാൾ ഒരു കരിമ്പിൻതോട്ടത്തിൽ ഉടമയുടെ വിശ്വസ്തനായി കൂടി. ഭാര്യയെയും മകളെയും കൊണ്ടുവന്നു താമസമാക്കി. സ്ഥലം മനസിലാക്കിയശേഷം മോഷണപരമ്പര ആരംഭിച്ചു.
അർഹരായവർക്ക് സൗജന്യ കുടിവെള്ളം
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് കേരള വാട്ടർ അഥോറിറ്റി നൽകുന്ന സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച ഒൻപതര ലക്ഷത്തോളം അപേക്ഷകളിൽ, സാങ്കേതിക കാരണങ്ങളാൽ ആനുകൂല്യം നൽകാൻ കഴിയാതിരുന്ന രണ്ടുലക്ഷത്തോളം അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ വാട്ടർ അഥോററ്റി തീരുമാനിച്ചു.
ഇത്തവണ സിവിൽ സപ്ലൈസ് ഡേറ്റാ ബേസിൽ റേഷൻ കാർഡ് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ആനുകൂല്യങ്ങൾ നൽകുന്നത്.
മതത്തിന്റെ പേരിൽ രാജ്യത്ത് പക വളർത്തുന്നു: ഉസ്താദ് അംജദ് അലിഖാൻ
കണ്ണൂർ: മതത്തിന്റെ പേരിൽ രാജ്യത്ത് പക വളർത്തുകയാണെന്ന് സരോദ് വാദകൻ ഉസ്താദ് അംജദ് അലിഖാൻ. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിച്ചമച്ച കഥകളുമായി പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്. മതത്തെച്ചൊല്ലി പക വളർത്താതെ എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.
കുട്ടികളിൽ ദയയും മനുഷ്യത്വവും വളർത്താൻ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. പാഠഭാഗങ്ങൾ മാത്രം പഠിപ്പിക്കാതെ ഇത്തരം കാര്യങ്ങളിലും ശ്രദ്ധചെലുത്തണം. കുട്ടികൾ പലരും പഠിച്ച് ജോലിക്കായി വിദേശത്തേക്ക് പോകുകയാണ്.
വൃദ്ധരായ മാതാപിതാക്കൾ ഒറ്റപ്പെട്ടു പോകുന്നു. ഇതിനൊക്കെയൊരു മാറ്റം വേണം. അതിനായി മനുഷ്യത്വവും അനുകമ്പയും കുട്ടികളിൽ പഠനത്തോടൊപ്പം വളർത്താനുള്ള വിദ്യാഭ്യാസരീതി നാം അവലംബിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ പിണറായി പെരുമ ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി, ജനറൽ കൺവീനർ വി. പ്രദീപൻ, കെ.യു. ബാലകൃഷ്ണൻ, ടി. സുധീർ, പി. എം. അഖിൽ എന്നിവരും പങ്കെടുത്തു.
സിപിഎം പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമിക്കുന്നതിലൂടെ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നത്. ഭാവി തലമുറയെപ്പോലും ഉളുപ്പില്ലാതെ വഞ്ചിക്കുന്ന കാലഹരണപ്പെട്ട സമീപനം തിരുത്താൻ സിപിഎം ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും. ഇന്ന് ഉച്ചയ്ക്ക് നെടുന്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം സഭാ ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങും.
നെടുന്പാശേരിയിൽ നിന്നു വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം കെ.പി. യോഹന്നാന്റെ ജന്മദേശമായ നിരണത്ത് എത്തിക്കും. നാലിന് നിരണം ബിലീവേഴ്സ് ചർച്ച് ദേവാലയത്തിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. രണ്ടാം ഘട്ടം ശുശ്രൂഷയും നടക്കും.
തുടർന്ന് തിരുവല്ല ടൗണിലൂടെ വിലാപയാത്ര കടന്നുപോകും. രാത്രി 7.30ന് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തെത്തിക്കുന്ന മൃതദേഹം സെന്റ് തോമസ് കത്തീഡ്രലിൽ വയ്ക്കും. നാളെ രാവിലെ ഒന്‍പതു മുതൽ പൊതു ദർശനം ഉണ്ടാകും. 21നു രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന് 11ന് മൃതദേഹം സംസ്കരിക്കും.
ശോഭാ സുരേന്ദ്രന്റെ മാനനഷ്ടക്കേസിൽ ദല്ലാള്‍ നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായി
അമ്പലപ്പുഴ: ശോഭാ സുരേന്ദ്രന്റെ മാനനഷ്ടക്കേസിൽ ദല്ലാള്‍ നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ഇന്നലെ വൈകിട്ട് ഹാജരായി. ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലാണ് നന്ദകുമാർ ഹാജരായത്. തനിക്കെതിരേ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ശോഭാ സുരേന്ദ്രന്റെ പരാതി.
നന്ദകുമാറിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് പുന്നപ്ര പോലീസ് കേസെടുത്തിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചായിരുന്നു ആക്ഷേപം. കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നന്ദകുമാർ പറഞ്ഞു.
ശോഭാ സുരേന്ദ്രനെതിരേ പറഞ്ഞ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു. പോലീസിന്റെ നടപടി സ്വാഭാവികം മാത്രമാണെന്നും നന്ദകുമാർ പ്രതികരിച്ചു.
കർഷകർക്ക് യൂറിയ യഥേഷ്ടം ലഭിക്കാൻ ഇടപെടലുകൾ നടത്തും: കൃഷിമന്ത്രി
വാഴക്കുളം: കർഷകർക്ക് യൂറിയ വളം യഥേഷ്ടം ലഭിക്കുന്നതിന് ആവശ്യമായ സർക്കാർ തല ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പി. പ്രസാദ്.
വാഴക്കുളത്ത് ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൈനാപ്പിൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് ജേതാക്കളെ ആദരിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ഷെൽമി ജോണ്‍സ്, ജാൻസി മാത്യു, വി.പി. സുധീഷ്, ടോമി തന്നിട്ടാമാക്കൽ, ഫാ. തോമസ് മഞ്ഞക്കുന്നേൽ, പി.എസ്. സുധാകരൻ, സാന്റോസ് മാത്യു, എം.കെ. മധു, ഇ.കെ. ഷാജി, ഡൊമിനിക് സ്കറിയ, കെ.വി. ജോണ്‍, പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് തോട്ടുമാരിക്കൽ, സെക്രട്ടറി എം.എ. ലിയോ തുടങ്ങിയവർ പ്രസംഗിച്ചു. മറ്റു സംസ്ഥാനങ്ങളിലേയ്ക്കുള്ള പൈനാപ്പിൾ വിപണനത്തിന് തുടക്കം കുറിച്ച ഫാ. ജോവാക്കിം പുഴക്കരയെ യോഗത്തിൽ ആദരിച്ചു.
മികച്ച പൈനാപ്പിൾ കർഷകനുള്ള പൈനാപ്പിൾശ്രീ അവാർഡ് ജേതാവ് ഡൊമിനിക് ജോർജ് മലേക്കുടി, പൈനാപ്പിൾ സംസ്കരണ മേഖലയിലെ മികച്ച സംരംഭകൻ ജോർജ് വർഗീസ് മുണ്ടയ്ക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി.
പൈനാപ്പിൽ പാചക മത്സരം, പൈനാപ്പിൾ വിളമത്സരം, കർഷക സെമിനാർ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തി.മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിന് കൃഷി വകുപ്പ് റിട്ട. ഫാം സൂപ്രണ്ട് ബിജുമോൻ സഖറിയ നേതൃത്വം നൽകി.
ഹയര്‍ സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍
പ്രതിഷേധവുമായി എംഎസ്എഫ്
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടത്ര സീറ്റുകള്‍ ഇല്ലെന്നാരോപിച്ച് സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്.
യോഗം തുടങ്ങിയതും കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിയായിരുന്നു എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നൗഫലിന്റെ പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 45,530 സീറ്റ് മലബാറിന്റെ അവകാശമാണെന്നും മലബാര്‍ കേരളത്തിലാണ് എന്നെഴുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചുമായിരുന്നു നൗഫല്‍ പ്രതിഷേധിച്ചത്.
പ്രമേഹ പരിചരണ സാങ്കേതികവിദ്യയില്‍ രാജ്യം വളരെ പിന്നില്‍: ആഗോള വിദഗ്ധര്‍
കൊച്ചി: രാജ്യത്തെ പ്രമേഹ പരിചരണ മേഖല ഈ രംഗത്തെ സാങ്കേതിക മുന്നേറ്റത്തിന്റെ നേട്ടങ്ങള്‍ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ഡിടെക്കോണ്‍ 2024 രണ്ടാം ദിനത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമേഹ ചികിത്സാ വിദഗ്ധര്‍ ഇക്കാര്യം പങ്കുവച്ചത്.
വികസിത രാജ്യങ്ങളില്‍ പ്രമേഹ പരിചരണത്തിനുള്ള സാങ്കേതികവിദ്യകള്‍ ഇന്‍ഷ്വറന്‍സ് ഉടമകളോ സര്‍ക്കാരോ ആണ് നല്‍കുന്നത്. കാരണം ഇവയില്‍ പലതും പ്രമേഹ പരിചരണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ രംഗത്തെ സ്വീകാര്യത വളരെ കുറവാണ്.
അജ്ഞതയാണ് ഇതിന്റെ പ്രധാന കാരണമെന്നും യുഎസ്എയില്‍ നിന്നുള്ള ഡോ. റോബര്‍ട്ട് വിഗര്‍സ്കി, ഡോ. പ്രതീക് ചൗധരി (യുകെ), ഡോ. വിരല്‍ ഷാ (യുഎസ്), ഡോ. വാറന്‍ ലീ (സിംഗപ്പൂര്‍), ഡോ. ജൂലിയ മേദര്‍ (ഓസ്ട്രിയ) തുടങ്ങിയവര്‍ പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി പ്രവേശനം;മൂന്നു ലക്ഷത്തിലധികം അപേക്ഷകൾ
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ച് മൂന്നു ദിവസത്തിനുള്ളില്‍ അപേക്ഷിച്ചത് മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍. ഇന്നലെ വൈകുന്നേരം അഞ്ചുവരെ സംസ്ഥാനത്ത 3,38,216 വിദ്യാര്‍ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തു.
ഇതില്‍ 3,09,033 വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയത്. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചത് മലപ്പുറം ജില്ലയിലാണ്. ഇന്നലെ വരെ 53,241 വിദ്യാര്‍ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്യുകയും ഇവരില്‍ 47,431 വിദ്യാര്‍ഥികള്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
അപേക്ഷാ സമര്‍പ്പണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. ഇവിടെ 33,935 വിദ്യാര്‍ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്യുകയും ഇവരില്‍ 30,680 പേര് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തീകരിക്കകയും ചെയ്തു.
ജില്ല തിരിച്ചുള്ള അപേക്ഷാ സമര്‍പ്പണം
(ജില്ല, കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തവര്‍, ഓണ്‍ലൈന്‍ കണ്ഫര്മേഷന് ലഭിച്ചവര്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം: 26084-24273
കൊല്ലം: 24378-22731
പത്തനംതിട്ട: 11286-10640
ആലപ്പുഴ: 20663-19301
കോട്ടയം: 18620-17448
ഇടുക്കി: 10286-9659
എറണാകുളം: 29208-26725
തൃശൂര്‍: 28087-24753
പാലക്കാട്: 33935-30680
കോഴിക്കോട്: 31241-27853
മലപ്പുറം: 53241-47431
വയനാട്: 8540-8010
കണ്ണൂര്‍: 27370-25110
കാസര്‍ഗോഡ്: 15277-14419
ആകെ: 338216-309033
നിയമവിരുദ്ധ ഹോമിയോ മരുന്നുവില്പന: ആശങ്കയില്‍ വ്യാപാരികള്‍
തൃശൂർ: കേരളത്തിലെ ഹോമിയോ റീട്ടെയിൽ മരുന്നുവ്യാപാരികൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹോമിയോ ഫാർമസി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറിപ്പടി(പ്രിസ്ക്രിപ്ഷൻ) കുറയുന്നതും കുറിപ്പടിയില്ലാതെ ഡോക്ടർമാർതന്നെ നേരിട്ടു മരുന്നുവിതരണം നടത്തുന്നതുമാണ് പ്രധാന വെല്ലുവിളി.
രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ കുറിപ്പടിയാണ് തങ്ങളുടെ വ്യാപാരത്തിന്റെ അടിസ്ഥാനം. എന്നാൽ, വർഷങ്ങളായി പ്രിസ്ക്രിപ്ഷൻ കുറഞ്ഞതിനാൽ ബിസിനസ് നടത്താനാവാത്ത സ്ഥിതിയാണ്. ചില സ്ഥാപനങ്ങൾ പൂട്ടുകയും ചെയ്തു.
സംസ്ഥാനത്താകെ 200ലേറെ ലൈസസൻസികളാണുള്ളത്. നേരത്തേ 600 ഉണ്ടായിരുന്നു. മരുന്നുവിതരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സമാന്തരമായി ലൈസൻസില്ലാത്ത വണ്‍ ഷോപ്പ് കച്ചവടം നിലനിൽക്കുന്നു.
ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ നിയന്ത്രണങ്ങൾക്കും അപ്പുറമാണതിന്റെ രീതി. ഡോക്ടർക്കു തന്റെ രോഗിക്കു മാത്രമായി മരുന്നുണ്ടാക്കുവാൻ നിയമം അനുശാസിക്കുന്നുണ്ട്. ഇതിന്റെ മറവിൽ നിയമവിരുദ്ധമായി കൂടുതൽ മരുന്നുകളും കോസ്മെറ്റിക് ഉത്പന്നങ്ങളും നിർമിക്കുകയാണ്. പേറ്റന്റുകൾ പ്രദർശിപ്പിച്ച് വില്പന നടത്തുകയും ചെയ്യുന്നു. ഇതു നഗ്നമായ നിയമലംഘനമാണ്.
ജനങ്ങൾക്കു ബില്ലുനൽകാതെ നടത്തുന്ന അനധികൃതവ്യാപാരത്തിലൂടെ സർക്കാരിനു കിട്ടേണ്ട നികുതിയും നഷ്ടമാകുന്നതായി ഭാരവാഹികൾ ആരോപിച്ചു. ഡ്രഗ്സ് കണ്ട്രോളർക്കു തെളിവുകളടക്കം പരാതി നൽകി.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയെ കണ്ട് രേഖാമൂലം പരാതിനൽകി. എന്നിട്ടും നടപടികളായിട്ടില്ല. ഇത്തരം നിയമലംഘനങ്ങൾക്കെതിരേ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.
സംഘടനയുടെ ഒന്നാംവാർഷിക സമ്മേളനം ഇന്നു ഹോട്ടൽ പേൾ റീജൻസിയിൽ നടക്കും. രാവിലെ 11ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. പി.കെ. ഷാജൻ, വി.എസ്. സുനിൽകുമാർ, ഡോ. ഷെമീർ പൂവംപറന്പിൽ, ഷാജി വർഗീസ്, നയീമ സിറാജ് എന്നിവർ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എൻ. സഖീഷ് ബാബു, ജനറൽ സെക്രട്ടറി രാജീവ് തങ്കപ്പൻ, കൃഷ്ണാനന്ദ്, എം.വി. രന്ദീർ, സബിത ബഷീർ എന്നിവർ പങ്കെടുത്തു.
പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണം: ഒട്ടോണമസ് കോളജ് കൺസോർഷ്യം
തേവര: യുജിസിയുടെ 2023 ലെ ഒട്ടോണമസ് കോളജുകളുടെ റെഗുലേഷൻ പ്രകാരം പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേരളത്തിലെ ഒട്ടോണമസ് കോളജുകളുടെ കൺസോർഷ്യത്തിന്റെ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു യുജിസിക്കും സംസ്ഥാന സർക്കാരിനും കത്തയക്കുന്നതിനും യോഗം തീരുമാനിച്ചു.
19 കോളജുകളിൽ നിന്ന് 29 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കൺസോർഷ്യം സെക്രട്ടറി ഫാ. ജോസ് ജോൺ, പ്രസിഡന്റ് പ്രഫ. ഒ.പി. അബ്ദുറഹ്മാൻ, ട്രഷറർ ഡോ. അൽഫോൻസ വിജയ ജോസഫ് എന്നിവർ പ്രസംഗിച്ചു. റിട്ടയർ ചെയ്യുന്ന അഞ്ച് പ്രിൻസിപ്പൽമാർക്ക് യാത്രയയപ്പ് നൽകി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രഫ. ഒ.പി. അബ്ദുറഹ്മാൻ (മാനേജർ, എംഇഎസ് കോളജ് മമ്പാട്)-പ്രസിഡന്റ് , റവ. ഡോ. ആന്റണി തോപ്പിൽ(മാനേജർ, സെന്റ് ആൽബർട്സ് കോളജ്, എറണാകുളം)-വൈസ് പ്രസിഡന്റ്, ഡോ. അജിമോൻ ജോർജ് (പ്രിൻസിപ്പൽ, മരിയൻ കോളജ് കുട്ടിക്കാനം)-സെക്രട്ടറി, ഡോ. മൻസൂർ അലി(പ്രിൻസിപ്പൽ, എംഇഎസ് കോളജ് മമ്പാട്)-ജോയിന്റ് സെക്രട്ടറി, ഡോ. അൽഫോൻസ വിജയ ജോസഫ് (പ്രിൻസിപ്പൽ, സെന്റ് തെരേസാസ് കോളജ്, എറണാകുളം)-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.
റീജണൽ കൺവീനർമാരായി റവ. ഡോ. റെജി പ്ലാത്തോട്ടം (പ്രിൻസിപ്പൽ, എസ്ബി കോളജ് ചങ്ങനാശേരി), റവ. ഡോ. കെ.എ. മാർട്ടിൻ (സെന്റ് തോമസ് കോളജ് തൃശൂർ), റവ. ഡോ. അഭിലാഷ് ഗ്രിഗോറി (മാനേജർ, ഫാത്തിമ മാതാ നാഷണൽ കോളജ് കൊല്ലം), എന്നിവരെയും ലയസൺ ഓഫീസറായി ഡോ. കെ.എം. ജോൺസനെയും(ഭാരത് മാതാ കോളജ്) തെരഞ്ഞെടുത്തു.
ഫിസാറ്റിൽ എൻസിസി മേഖലാ ക്യാമ്പ് ഇന്നു സമാപിക്കും
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിൽ പത്തു ദിവസത്തെ എൻസിസി മേഖലാ ക്യാമ്പ് ഇന്ന് സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അമ്പതിലേറെ സ്ഥാപനങ്ങളിലെ അറുന്നൂറോളം കേഡറ്റുകളാണു ക്യാമ്പിൽ പങ്കെടുക്കുന്നത്.
വ്യക്തിത്വ വികസനം, ആരോഗ്യ പരിപാലനം, മോക്ക് ഡ്രിൽ തുടങ്ങിയ മേഖലകളിൽ പരിശീലനം ഉണ്ടായിരുന്നു. ഗ്രൂപ്പ് കമാൻഡർ മേജർ സൈമൺ മത്തായി ക്യാമ്പ് സന്ദർശിച്ച് വിലയിരുത്തി. മികവ് പുലർത്തിയ കേഡറ്റുകളെ ആദരിച്ചു.
സ്കൂളുകളില്‍ 25ന് ശുചീകരണ ദിനം
തിരുവനന്തപുരം: സ്കൂള്‍ തുറക്കലിനു മുന്നോടിയായി 25 ന് സംസ്ഥാനത്തെ സ്കൂളുകളില്‍ ശുചീകരണ ദിനം ആചരിക്കാന്‍ തീരുമാനം.
ഇന്നലെ വിളിച്ചുചേര്‍ത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ജൂണ്‍ മൂന്നിന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അന്ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവം നടക്കും.
പ്രമേഹ പരിചരണ സാങ്കേതികവിദ്യയില്‍ രാജ്യം വളരെ പിന്നില്‍: ആഗോള വിദഗ്ധര്‍
കൊച്ചി: രാജ്യത്തെ പ്രമേഹ പരിചരണ മേഖല ഈ രംഗത്തെ സാങ്കേതിക മുന്നേറ്റത്തിന്റെ നേട്ടങ്ങള്‍ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ഡിടെക്കോണ്‍ 2024 രണ്ടാം ദിനത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമേഹ ചികിത്സാ വിദഗ്ധര്‍ ഇക്കാര്യം പങ്കുവച്ചത്.
വികസിത രാജ്യങ്ങളില്‍ പ്രമേഹ പരിചരണത്തിനുള്ള സാങ്കേതികവിദ്യകള്‍ ഇന്‍ഷ്വറന്‍സ് ഉടമകളോ സര്‍ക്കാരോ ആണ് നല്‍കുന്നത്. കാരണം ഇവയില്‍ പലതും പ്രമേഹ പരിചരണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ഈ രംഗത്തെ സ്വീകാര്യത വളരെ കുറവാണ്. അജ്ഞതയാണ് ഇതിന്റെ പ്രധാന കാരണമെന്നും യുഎസ്എയില്‍ നിന്നുള്ള ഡോ. റോബര്‍ട്ട് വിഗര്‍സ്കി, ഡോ. പ്രതീക് ചൗധരി (യുകെ), ഡോ. വിരല്‍ ഷാ (യുഎസ്), ഡോ. വാറന്‍ ലീ (സിംഗപ്പൂര്‍), ഡോ. ജൂലിയ മേദര്‍ (ഓസ്ട്രിയ) തുടങ്ങിയവര്‍ പറഞ്ഞു.
എസ്ടി സംരംഭകര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തില്‍പ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് (ഉന്നതി) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഏതെങ്കിലും മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള എംപവര്‍മെന്റ് സൊസൈറ്റിയും സംയുക്തമായാണ് സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ബിടെക്, എംബിഎ തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകള്‍ വിജയിച്ച പട്ടികവര്‍ഗ യുവാക്കള്‍, തൊഴില്‍രഹിതര്‍, യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച നൈപുണ്യ വികസന പരിപാടികളില്‍ പങ്കെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍, 35 വയസിനു താഴെയുള്ള അപേക്ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
പദ്ധതി തുകയുടെ 80% സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിക്കും. അടങ്കല്‍ തുകയുടെ 20 ശതമാനം സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കോര്‍പറേഷനില്‍ നിന്നോ ബാങ്കില്‍ നിന്നോ വായ്പയായി എടുക്കാം.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന ’ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റി’ യിലൂടെ സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്ധോപദേശം, പരിശീലനം തുടങ്ങിയവയും ഉറപ്പാക്കും.
അപേക്ഷിക്കാനുള്ള അവസാന തിയതി 28. https://ksum.in/eoi_st_edp എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: keralatribes @gmail.com, ഫോൺ-0471 2302990.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ഭക്ഷ്യോത്പാദകർക്ക് നൽകുന്ന ലൈസൻസിനു പകരം ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷനാണു നല്‍കുന്നത്. ഇതുവഴി സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുന്നതായി കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന ഭക്ഷ്യസാന്പിളുകളിൽ, സുരക്ഷിതമല്ലാത്തതും നിലവാരം കുറഞ്ഞതും തെറ്റായ ബ്രാൻഡ് എന്ന പരിശോധനാഫലം വരുന്നവയിൽ ഭക്ഷ്യ ഉത്പാദകരിൽനിന്നു പിഴ ഈടാക്കാതെ പ്രോസിക്യൂഷൻ നടപടികളിൽനിന്നു രക്ഷിക്കുന്നതിനായി ഫയലുകളിൽ കാലതാമസം വരുത്തുന്നതായും കണ്ടെത്തി.
കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിലും നെടുമങ്ങാട്, കുറവിലങ്ങാട്, മഞ്ചേരി, കൽപറ്റ, മാനന്തവാടി, ഇരിക്കൂർ, തളിപ്പറന്പ്, തലശേരി, മട്ടന്നൂർ, ഉദുമ എന്നീ സർക്കിൾ ഓഫീസുകളിലും ഇത്തരം ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ആപിറ്റൈറ്റ് എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപക മിന്നൽ പരിശോധന.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തട്ടിപ്പു വഴി സർക്കാരിന് സാന്പത്തിക നഷ്ടം വരുത്തുന്ന ക്രമക്കേടുകൾ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൃശൂർ, ആലത്തൂർ, ഒല്ലൂർ, മഞ്ചേരി, കൽപറ്റ, പയ്യന്നൂർ, മട്ടന്നൂർ ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിൽ വിജിലൻസ് കണ്ടെത്തി.
തൊടുപുഴ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് അവിടത്തെ ഹോട്ടൽ, റിസോർട്ട് ഉടമകളിൽനിന്നും ഗൂഗിൾ പേ വഴി പണം സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ്, കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിൽ അതാതു വർഷത്തെ റിട്ടേണ്‍ ഫയൽ ചെയ്യാത്തവരിൽനിന്നു ദിനംപ്രതി 100 രൂപ വീതം പിഴ ഈടാക്കണമെന്ന നിയമം പാലിക്കുന്നില്ല. തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽനിന്നു മാത്രം 17.18 ലക്ഷം രൂപ പിഴ ഈടാക്കാനുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
കൊട്ടാരക്കരയിൽ 2040 സ്ഥാപനങ്ങളിലും കുന്നത്തൂരിൽ 42 ഇടങ്ങളിലും അങ്കമാലിയിൽ 721 സ്ഥാപനങ്ങളിലും നോർത്ത് പരവൂരിൽ 1048 സ്ഥാപനങ്ങളിലും ജീവനക്കാർക്ക് മൂന്നുമാസത്തിനകം ഫോസ്റ്റാക്ക് പരിശീലനം നൽകണമെന്ന ചട്ടം പാലിച്ചു കാണുന്നില്ല.
ഒല്ലൂർ-1320, മലപ്പുറം- 1456, തിരൂർ- 3168, ഏലത്തൂർ- 2365, ബേപ്പൂർ- 697, വടകര- 2072, കൽപറ്റ- 2838, സുൽത്താൻബത്തേരി- 2412, മട്ടന്നൂർ- 1572 ഇടങ്ങളിലും ഇത്തരം ക്രമക്കേടുണ്ട്. റാന്നി ഭക്ഷ്യസുരക്ഷാ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സമയം ഓഫീസ് അടഞ്ഞുകിടക്കുയായിരുന്നു.
മലപ്പുറം, കോട്ടക്കൽ, തിരൂർ, മഞ്ചേരി, സുൽത്താൻബത്തേരി, നീലേശ്വരം, കാസർഗോഡ് എന്നിവിടങ്ങളിൽ ലൈസൻസ് ഇല്ലാതെയും കാലാവധി കഴിഞ്ഞ ലൈസൻസോടെയും പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തി.
പത്തനംതിട്ടയിൽ ഹൈജീനിക് റേറ്റിംഗിനായി തെരഞ്ഞെടുത്ത ഏജൻസിയുടെ ഫയൽ കാണാനില്ല. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ് 2021-2024 കാലഘട്ടത്തിൽ ശേഖരിച്ച 516 സാന്പിളുകളുടെ ലാബ് റിപ്പോർട്ട് ഫലം ഇതുവരെ ലഭ്യമായില്ലെന്നും വിജിലൻസ് കണ്ടെത്തി.
കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷകൻ ജീവനൊടുക്കി
ചന്ദനക്കാംപാറ (കണ്ണൂർ): കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ വീട്ടിൽ ജീവനൊടുക്കി. ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ മഞ്ഞക്കുഴിയിൽ എം.വി. ബാബു (54) വാണ് ജീവനൊടുക്കിയത്. ഇന്നലെ രാവിലെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടത്തിയത്.
കഴിഞ്ഞ ഏതാനും മാസമായി പ്രദേശത്തു കാട്ടാനശല്യമുണ്ട്. ബാബുവിന്റെ വാഴയുൾപ്പെടെയുള്ള കാർഷികവിളകൾ കാട്ടാന നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് പയ്യാവൂർ പഞ്ചായത്തിലുൾപ്പെടെ ബാബു പരാതി നൽകുകയും നടപടി ഉണ്ടായില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതായും പറയുന്നു.
ഷിമോഗ കോളനിയിൽ 15 തവണ കാട്ടാനശല്യം ഉണ്ടായപ്പോൾ പത്തു തവണയും ബാബുവിന്റെ കൃഷിയാണു നശിപ്പിച്ചത്. പഞ്ചായത്ത് അധികൃതരുടെ നിരുത്തരവാദ സമീപനത്തിൽ പ്രതിഷേധിച്ച് താനും അമ്മയും പഞ്ചായത്ത് ഓഫീസിനു മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുമെന്ന് പിന്നീട് വീട്ടിലെത്തിയ ബാബു പ്രാദേശികചാനലുകളോട് ആവർത്തിച്ചു പറഞ്ഞിരുന്നു.
അച്ഛൻ: പരേതനായ വേലായുധൻ. ഭാര്യ: ഗീത. മക്കൾ: ജിതിൻബാബു (ഡ്രൈവർ), വിഷ്ണു ബാബു. പയ്യാവൂർ എസ്ഐ ബെന്നിയുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക്കരുത്: കോടതി
കൊച്ചി: സ്കൂളുകളുടെ ഓഡിറ്റോറിയമടക്കമുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുവേണ്ടിയല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണു വിദ്യാലയങ്ങള്‍.
കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചയ്ക്കു വേദിയാകേണ്ട ഇടമാണു വിദ്യാലയങ്ങള്‍. ലോകം മുഴുവന്‍ തങ്ങളുടെ കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്താനും വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കാനും ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം മണ്ണന്തല ഗവ. സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം മതപരമായ ചടങ്ങിന് വിട്ടു നല്‍കാത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്എന്‍ഡിപി യോഗം മണ്ണന്തല ശാഖ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
സ്കൂള്‍ സമയത്തിനുശേഷം പരിപാടി സംഘടിപ്പിക്കാനാണ് ഓഡിറ്റോറിയം വിട്ടുകിട്ടാന്‍ അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് പ്രധാനാധ്യാപിക ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മറ്റു പല സംഘടനകളുടെയും പരിപാടികള്‍ക്ക് സ്കൂള്‍ മൈതാനം മുമ്പ് വിട്ടുനല്കിയിട്ടുള്ളതായും ചൂണ്ടിക്കാട്ടി.
എന്നാല്‍, കുട്ടികളുടെ താത്പര്യങ്ങള്ക്കുവേണ്ടിയല്ലാതെ മറ്റൊന്നിനും സ്കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാകില്ലെന്ന ഹൈക്കോടതിയുടെതന്നെ മുന്‍ ഉത്തരവുകള്‍ മുന്‍നിര്‍ത്തിയാണ് പ്രധാനാധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി ദിവസങ്ങളായി തിമിർത്തുപെയ്യുന്ന വേനൽമഴ വരുംദിവസങ്ങളിൽ അതിതീവ്രമാകും.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയും ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയുമാണ് കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിനൊപ്പം തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റും ശക്തിപ്പെടുന്നുണ്ട്.
തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതോടെ കേരളത്തെ കാത്തിരിക്കുന്നത് തോരാ മഴക്കാലമാണെന്നുമാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.
മഴ കനത്തതോടെ ചൊവ്വാഴ്ച വരെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 14 ജില്ലകളിലും വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ് ക്കു സാധ്യത.ഇതു കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും കോട്ടയം ജില്ലയിൽ ചൊവ്വാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇത് റെഡ് അലർട്ടായി മാറാനും സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും.
അടുത്ത24 മണിക്കൂറിൽ കേരളതീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ കരുതലോടെ വേണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നല്കി.
ലോക കേരളസഭയ്ക്ക് ഒരു കോടികൂടി
തിരുവനന്തപുരം: നാലാമത് ലോക കേരളസഭയുടെ ഒരുക്കങ്ങൾക്ക് ഒരുകോടി രൂപകൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. കഴിഞ്ഞ 15ന് അനുവദിച്ച രണ്ടുകോടിക്കു പുറമേയാണിത്. ഇതോടെ ലോക കേരളസഭയുടെ നടത്തിപ്പിനു മൂന്നു കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്.
ആഗോള സാംസ്കാരിക ഉത്സവം എന്ന പേരിലാണ് ഒരു കോടി അനുവദിച്ചത്. ഇതിൽ ലോക കേരളസഭയിലെ സാംസ്കാരിക പരിപാടിക്ക് 25 ലക്ഷം രൂപയാണ്.
പ്രവാസി വിദ്യാർഥികളുടെ സാംസ്കാരിക പരിപാടിക്ക് 20 ലക്ഷം രൂപയുമുണ്ട്. ലോക കേരളസഭ അംഗങ്ങളുമായി സഹകരിച്ചു കേരളത്തിന്റെ സാംസ്കാരിക, ടൂറിസം പരിപാടികളുടെ ദൃശ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 351 അംഗങ്ങളാണു പങ്കെടുക്കുന്നത്.
നിയമസഭാ മന്ദിരത്തിലാണു ലോക കേരളസഭ നടക്കുന്നത്. ഭക്ഷണത്തിനു 10 ലക്ഷവും താമസത്തിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, എയർ ടിക്കറ്റിന് അഞ്ചു ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെ, സഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് ഒരു കോടിയാണ്.
ലോക കേരളസഭ സെക്രട്ടേറിയറ്റിന് 50 ലക്ഷവും അനുവദിച്ചു. ഇതിൽ 19 ലക്ഷം ഓഫീസ് ചെലവുകൾക്കാണ്. ശിപാർശകൾ നടപ്പാക്കാൻ 50 ലക്ഷവും.
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഒരു ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയൽ പ്രഖ്യാപിച്ച് ഇടതു മുന്നണി നടത്തിയ സോളാർ സമരം ഒത്തു തീർപ്പാക്കാൻ പിണറായി വിജയന്റെ വിശ്വസ്തനും പാർട്ടി ചാനലിന്റെ വാർത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസ് ഇടപെട്ടെന്ന വെളിപ്പെടുത്തൽ വിവാദത്തിലേക്ക്.
മുതിർന്ന മാധ്യമപ്രവർത്തകനായ ജോണ്‍ മുണ്ടക്കയം ഒരു വാരികയിൽ എഴുതിയ ലേഖനത്തിലാണ് സോളാർ സമരം ഒത്തുതീർപ്പാക്കാൻ ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലുണ്ടായെന്ന വെളിപ്പെടുത്തലുണ്ടായത്.
ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ജോണ്‍ ബ്രിട്ടാസ് നിഷേധിച്ചെങ്കിലും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനുമായും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞു. സമരം ഒത്തു തീർപ്പാക്കുന്നതിനായി ചർച്ച നടന്നിരുന്നുവെന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും ശരിവച്ചു.
താനും ബ്രിട്ടാസും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണത്തിൽ നിന്നായിരുന്നു ഒത്തുതീർപ്പിന്റെ തുടക്കമെന്നാണ് ജോണ്‍ മുണ്ടക്കയം എഴുതിയ ലേഖനത്തിൽ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പത്രസമ്മേളനം വിളിച്ചു ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു ബ്രിട്ടാസ് സമരം ഒത്തു തീർക്കാനായി മുന്നോട്ടുവച്ച ഫോർമുല.
ജൂഡീഷൽ അന്വേഷണം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് താൻ പറഞ്ഞെങ്കിലും പത്രസമ്മേളനം വിളിച്ച് അതു പറഞ്ഞാൽ മതിയെന്ന് ബ്രിട്ടാസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി.
ബ്രിട്ടാസിന്റെ നിർദേശം താൻ ഉമ്മൻചാണ്ടിയെയും പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂർ രാധാകൃഷ്ണനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ, ബ്രിട്ടാസിനെയും തുടർന്ന് കോടിയേരി ബാലകൃഷ്ണനേയും വിളിച്ച് സംസാരിച്ചു. ഇടതു പ്രതിനിധിയായി എൻ.കെ പ്രേമചന്ദ്രൻ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം അവസാനിപ്പിക്കാനുള്ള നടപടിയിലേക്കു കടക്കുകയായിരുന്നു.
ഉടൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭായോഗം ചേർന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചു’വെന്നാണ് ലേഖനത്തിൽ പറയുന്നത്.
അതേസമയം ഒത്തുതീർപ്പ് സംബന്ധിച്ച് തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്കോ പ്രവർത്തകർക്കോ അറിയില്ലായിരുന്നുവെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി പിന്നീട് തോമസ് ഐസക് പരസ്യമാക്കിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
എന്നാൽ, സമരം അവസാനിപ്പിക്കാൻ താനല്ല മുന്നിട്ടു നിന്നതെന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. സമരം അവസാനിപ്പിക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നുപറഞ്ഞ് തന്നെ ബന്ധപ്പെട്ടത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നുവെന്നാണ് ജോണ്‍ ബ്രിട്ടാസ് പറയുന്നത്.
അന്ന് പാർട്ടി ചാനലിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് അതിന് ദൃക്സാക്ഷിയാണ്. ചെറിയാൻ ഫിലിപ്പിനെയാണ് തിരുവഞ്ചൂർ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് തനിക്ക് ആ ഫോണ്‍ കൈമാറുകയായിരുന്നു. എവിടെ നിന്നാണ് ഈ കഥ ജോണ്‍ മുണ്ടക്കയത്തിന് കിട്ടിയതെന്നറിയില്ല. ഇപ്പോൾ തിരുവഞ്ചൂരിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാകാം ജോണ്‍ മുണ്ടക്കയം സംസാരിക്കുന്നത്. ഇതിൽ സാക്ഷിയാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ വിളിച്ച് അന്വേഷിക്കാം. അന്നത്തെ ഫോണ്‍കോൾ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ബ്രിട്ടാസ് പറയുന്നു.
തിരുവഞ്ചൂർ പല തവണ ഫോണിൽ വിളിച്ച് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് തിരുവഞ്ചൂരുമായി താൻ നടത്തിയ കൂടിക്കാഴ്ചയിൽ ചെറിയാൻ ഫിലിപ്പും പങ്കെടുത്തിരുന്നു. സോളാർ ജൂഡീഷൽ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടുത്തണമെന്നത് സിപിഎം നിലപാട് ആയിരുന്നു. തിരുവഞ്ചൂർ ഇക്കാര്യത്തിൽ ആദ്യം വൈമുഖ്യം കാട്ടി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കൂടി കാണാൻ തന്നോടൊപ്പം ചെല്ലണമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
തുടർന്ന് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. തിരുവഞ്ചൂരും ഒപ്പമുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ കൂടിക്കാഴ്ച. മാധ്യമപ്രവർത്തകനായല്ല, പാർട്ടി പ്രവർത്തകനായാണ് അവിടെ പോയത്. ഈ സംഭവത്തിൽ ജോണ്‍ മുണ്ടക്കയം എവിടെയാണുള്ളതെന്നു തനിക്ക് അറിയില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
സമരം അവസാനിപ്പിക്കേണ്ടതു രണ്ടു കൂട്ടരുടെയും ഒരുപോലെയുള്ള ആവശ്യമായിരുന്നുവെന്ന് അന്നു സിപിഎം സഹയാത്രികനും ഇപ്പോൾ കെപിസിസി മാധ്യമ വിഭാഗം അധ്യക്ഷനുമായ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ജോണ്‍ ബ്രിട്ടാസാണ് വിളിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തൃശൂര്‍: ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍നിന്നാണു ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തൃശൂരിൽ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സോളാർ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലില്‍ വിവാദം ഇല്ല. സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കേണ്ടതു തന്റെ ഉത്തരവാദിത്വം ആയിരുന്നു.
അവര്‍ മുന്നോട്ടുവച്ച ഡിമാന്‍ഡുകളില്‍ അംഗീകരിക്കാന്‍ കഴിയുന്നത് അംഗീകരിച്ചതോടെ സമരം തീര്‍ന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമരം തീര്‍ക്കണമെന്ന് എല്‍ഡിഎഫിനും ആഗ്രഹം ഉണ്ടായിരുന്നതായി തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു.
തന്നെ വിളിച്ചത് തിരുവഞ്ചൂരെന്ന് ജോൺ ബ്രിട്ടാസ്
കണ്ണൂർ: സോളാർ സമരവുമായി ബന്ധപ്പെട്ട് മുതിർന്ന പത്രപ്രവർത്തകൻ ജോൺ മുണ്ടക്കയത്തെ താൻ വിളിച്ചുവെന്നതു കള്ളമാണെന്നും അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണു വിളിച്ചതെന്നും ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയത്തിന്റെ ലേഖനം അദ്ദേഹത്തിന്റെ ഭാവനാ സൃഷ്ടിമാത്രമാണെന്നും ജോൺ ബ്രിട്ടാസ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
സോളാർ സമരവുമായി ബന്ധപ്പെട്ട് ജോൺ മുണ്ടക്കയവുമായി താൻ ചർച്ച നടത്തിയിട്ടില്ല. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്ന് കൈരളി ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പുമായാണ് ആദ്യം ബന്ധപ്പെട്ടത്.
പിന്നീട് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ വിളിച്ചാണ് താനുമായി സംസാരിച്ചത്. സമരം യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദയവു ചെയ്ത് സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
സോളാർ വിഷയത്തിൽ സർക്കാർ ഏതുനിലയ്ക്കുമുള്ള ഒത്തുതീർപ്പിനു തയാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നുമായിരുന്നു തിരുവഞ്ചൂർ പറഞ്ഞത്.
തുടര്‍ന്ന് തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായും സംസാരിക്കുകയും എല്‍ഡിഎഫിന്റെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുമെന്നു നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണിതു ചെയ്തത്. ഉമ്മൻ ചാണ്ടിയുമായി ചർച്ച ചെയ്യുന്പോൾ തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതു യുക്തിപരമായ തീരുമാനമായിരുന്നു.
താൻ ഇടപെട്ടാണ് സമരം തീർപ്പാക്കിയതെന്ന് ലേഖനമെഴുതിയ ജോൺ മുണ്ടക്കയം എന്തുകൊണ്ടാണ് അന്ന് അദ്ദേഹം ജോലി ചെയ്ത മാധ്യമത്തിൽ ഇത്തരമൊരു വാർത്ത കൊടുക്കാൻ തയാറാകാതിരുന്നതെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു.
തിരുവഞ്ചൂരിന്റെ തിരക്കഥയ്ക്കനുസരിച്ച് അദ്ദേഹം സംസാരിക്കുകയാണെന്നാണ് തോന്നുന്നത്. വിരമിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് ഇത്തരത്തിൽ പലതും പറയാറുണ്ട്. എന്നാല്‍, ജോണ്‍ മുണ്ടക്കയം അക്കൂട്ടത്തിൽപെട്ട ഒരാളാണെന്ന് താൻ വിശ്വസിക്കുന്നില്ല. ഒരു പക്ഷേ തിരുവഞ്ചൂര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
സേവനാവകാശ നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ
തിരുവനന്തപുരം: സേവനാവകാശ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്താൻ സംസ്ഥാനം. സേവനം നിഷേധിക്കുകയോ കാര്യക്ഷമമായ സേവനം യഥാസമയം നൽകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ശന്പളത്തിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിന്റെ കരട് തയാറായി. ഈടാക്കുന്ന പിഴത്തുക പരാതിക്കാരനു നഷ്ടപരിഹാരമായി നൽകും.
സേവനം നിഷേധിക്കപ്പെട്ടാൽ രണ്ടു തലത്തിൽ അപ്പീൽ നൽകാം. ആദ്യ അപ്പീൽ തീരുമാനം നീതിപൂർവകമല്ലെന്നു കണ്ടാൽ അപ്പീൽ അധികാരിയായ ഉന്നത ഉദ്യോഗസ്ഥൻ പിഴ നൽകേണ്ടിവരും. നിയമ നടത്തിപ്പിന്റെ മേൽനോട്ടത്തിന് സെക്രട്ടറി തലത്തിൽ പ്രത്യേക അഥോറിറ്റിക്കും ശിപാർശയുണ്ട്.
നിയമ പരിഷ്കരണ കമ്മിഷനാണ് നിയമത്തിന്റെ കരട് തയാറാക്കിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012 നംവംബറിലാണ് സേവനാവകാശ നിയമം നിലവിൽ വന്നത്. എന്നാൽ 12 വർഷമായിട്ടും കാര്യമായ മാറ്റം വരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നിയമ നിർമാണത്തിലേക്കു കടന്നത്.
പല സർക്കാർ വകുപ്പുകളും ഇനിയും സേവനാവകാശ നിയമം നടപ്പാക്കിയിട്ടില്ലെന്നും സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമപരിഷ്കരണ കമ്മിഷൻ കൂടുതൽ വ്യവസ്ഥകൾ അടങ്ങിയ പുതിയ ബിൽ തയാറാക്കി സർക്കാരിന് കൈമാറിയത്.
താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസുകൾ മുതൽ വകുപ്പ് ആസ്ഥാനം വരെയുള്ള സേവനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരും. അപേക്ഷ സ്വീകരിച്ചാൽ തീയതി രേഖപ്പെടുത്തി രസീത് നൽകണം. സേവനം നൽകേണ്ട സമയം അതത് വകുപ്പുകൾ പ്രത്യേകം വിജ്ഞാപനം ചെയ്യും.
അപേക്ഷ നിരസിച്ചാൽ ഒരുമാസത്തിനകം അതേ ഓഫീസിലെ തന്നെ ചുമതലപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥന് ആദ്യ അപ്പീൽ നല്‍കാം.
ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം അപ്പീൽ ഉദ്യോഗസ്ഥൻ തീരുമാനമെടുക്കണം. വീഴ്ചയുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഒന്നാം അപ്പീൽ ഉദ്യോഗസ്ഥനുമെതിരേ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്യാം. ഒന്നാം അപ്പീൽ അധികാരിയുടെ വീഴ്ചയ്ക്ക് 2000 രൂപ മുതൽ 15,000 രൂപ വരെയാണ് പിഴ ചുമത്തുക.
രണ്ടാം അപ്പീൽ അപേക്ഷ തീർപ്പാക്കാനും ഒരുമാസ സമയമാണ് അനുവദിക്കുക. സേവനാവകാശം പ്രസിദ്ധപ്പെടുത്താത്ത വകുപ്പ് മേധാവിയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കാനും നിർദേശിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; ഒരാഴ്ചത്തേക്ക് തത്സ്ഥിതി തുടരാന്‍ കോടതി ഉത്തരവ്
കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്ക് തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്.
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്ന സ്ഥലംമാറ്റങ്ങള്‍ക്ക് ജൂണ്‍ മൂന്നു വരെ ബാധകമല്ലെന്ന് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനിടെ സ്ഥലംമാറ്റം ലഭിച്ച അധ്യാപകര്‍ ഉടന്‍ അവ പ്രാബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍, കെഎടി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചു.
ഇക്കാര്യം ചില ഹർജിക്കാര്‍ ശ്രദ്ധയില്പ്പെടുത്തിയതിനെത്തുടര്ന്നാണു ജസ്റ്റീസുമാരായ സതീഷ് നൈനാന്, ഹരിശങ്കര്‍. വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തത്സ്ഥിതി ഉത്തരവ് പുറപ്പെടുവിച്ചത്.
യൂക്കാലിപ്റ്റസിനെ വീണ്ടും കാടുകയറ്റുന്നു
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുമതി നല്‍കിയതോടെ സംസ്ഥാനത്തെ വനം വികസന കോർപറേഷനു (കെഎഫ്ഡിസി) കീഴിലുള്ള സ്ഥലങ്ങളിൽ 2025 വരെ യൂക്കാലിപ്റ്റസ് മരങ്ങൾ നടും.
മണ്ണിൽനിന്നും വൻ തോതിൽ വെള്ളം വലിച്ചെടുക്കുന്ന യൂക്കാലി മരം ഉൾപ്പെടെയുള്ളവ നടുന്നത് വിലക്കി സംസ്ഥാന സർക്കാർ ഉത്തരവ് നിലവിലുള്ളതാണ്.
എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്നതിനാൽ കെഎഫ്ഡിസിക്ക് അവരുടെ പ്ലാന്റേഷനുകളിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാമെന്ന വാദമാണ് മുന്നോട്ടു വയ്ക്കുന്നത്.
2021ൽ സർക്കാർ വനനയം പ്രഖ്യാപിച്ചപ്പോൾ മാവ്, പ്ലാവ്, മലവേപ്പ്, ഞാവൽ തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ വനം വികസന കോർപറേഷന് ഇതൊന്നും ബാധകമല്ലാത്ത നിലയിലാണ് അവരുടെ നടപടികൾ.
കെഎഫ്ഡിസിയുടെ ഉടമസ്ഥഥയിലുള്ള പ്ലാന്റേഷനുകളിൽ യൂക്കാലിപ്സ് മരങ്ങൾ നടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
കേന്ദ്ര വനനിയമ പ്രകാരം കൃഷി ചെയ്യാമെന്ന വാദമാണ് ഇതിനായി വനം വികസന കോർപറേഷൻ മുന്നോട്ടു വയ്ക്കുന്നത്. യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നതു സംബന്ധിച്ച് അനുമതി നല്‍കണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വനംവികസന കോർപറേഷൻ ആവശ്യപ്പെടുകയായിരുന്നു.
പേപ്പർ നിർമാണത്തിനുള്ള പൾപ്പ് ലഭ്യമാക്കാൻ യൂക്കാലിപ്റ്റസ് മരങ്ങൾ വേണമെന്ന നിലപാടാണ് ഇവർ കൈക്കൊണ്ടത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് കെഎഫ്ഡിസിഎന്നും അവിടെനിന്നും പൾപ്പ് ഉത്പാദിപ്പിക്കുന്നതിനുള്ള മരങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ സ്ഥാപനത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുമെന്നുമാണ് അവരുടെ ഭാഷ്യം.
നവവധുവിനു മര്‍ദനം: രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്കു രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍.
മാങ്കാവ് കല്യാണി നിലയത്തില്‍ പി. രാജേഷിനെയാണു പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. രാഹുലിനു രക്ഷപ്പെടാന്‍ കാറില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയത് രാജേഷാണ്.
രക്ഷപ്പെടാന്‍ ഒത്താശ ചെയ്തതാണ് കുറ്റം. നവവധുവിനെ രാഹുല്‍ മര്‍ദിച്ച ദിവസം ഇയാള്‍ രാഹുലിന്റെ വീട്ടിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ജര്‍മനിയിലേക്കു കടന്ന രാഹുല്‍ ഇയാളുടെ ഫേണിലേക്കു വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകുന്നേരം അഞ്ചിനുമുമ്പ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും രണ്ടുപേരും ഹാജരായില്ല. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റാണെന്നാണു പോലീസിനെ അറിയിച്ചത്. രണ്ടുപേര്‍ക്കും വീണ്ടും നോട്ടീസ് നല്‍കുമെന്ന് ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാം പറഞ്ഞു.
അതേസമയം, രാഹുലിനെ നാട്ടില്‍ എത്തിക്കുന്നതിനു പോലീസ് നടപടി തുടങ്ങി. ഇന്ത്യയിലെ ബാങ്കുകളിലുള്ള ഇയാളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ജര്‍മനിയിലെ അക്കൗണ്ടും മരവിപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
ജര്‍മനിയില്‍ പൗരത്വമുള്ള രാഹുലിനെ ഇന്റെർപോള് മുഖേന നാട്ടിലേക്ക് കൊണ്ടുവരുന്നതിനാണ് ശ്രമം. രാഹുല്‍ രാജ്യം വിട്ടത് പോലീസിന്റെ പിഴവാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
യുവതിയെ മന്ത്രി ബിന്ദു സന്ദർശിച്ചു
പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃഗൃഹത്തിൽ പീഡനത്തിനിരയായ യുവതിയെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം പറവൂർ കൊട്ടുവള്ളിക്കാട്ടുള്ള യുവതിയുടെ വസതിയിലായിരുന്നു സന്ദർശനം.
സമൂഹത്തിൽ പുരുഷാധിപത്യ പ്രവണതകൾ നിലനിൽക്കുന്ന സാഹ്യചര്യത്തിൽ ലിംഗനീതി ഉറപ്പാക്കാൻ ബോധവത്കരണവും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
പീഡനമേൽപ്പിച്ച് വിദേശത്തേക്കു കടന്ന പ്രതി ജർമനിയിലുണ്ടെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.
ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു
കോട്ടയം: ചിങ്ങവനം ആസ്ഥാനമായ ക്നാനായ സുറിയാനി സഭ (യാക്കോബായ) മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ എല്ലാ പദവികളിലും ചുമതലകളിലുംനിന്ന് സുറിയാനി ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സസ്പെന്‍ഡ് ചെയ്തു.
പാത്രിയര്‍ക്കീസ് ബാവയുടെ പദവിക്കും നിര്‍ദേശങ്ങള്‍ക്കും വിധേയപ്പെടാതെയും അന്ത്യോഖ്യ സിംഹാസനത്തോട് വിശ്വസ്തത പുലര്‍ത്താതെയും നടത്തിയ വിവിധ നടപടികളുടെ പേരിലാണു ക്നാനായ സുറിയാനി സഭാ ആര്‍ച്ച് ബിഷപ്, സമുദായ മെത്രാപ്പോലീത്ത പദവികളിലും ചുമതലകളിലുംനിന്ന് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് പാത്രിയര്‍ക്കീസ് ബാവയുടെ കല്പനയില് വ്യക്തമാക്കി.
സഭയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി വികാരി ജനറാള്‍ കല്പനകള് പുറപ്പെടുവിച്ചത് ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ അറിവോടെയല്ലെന്ന് പാത്രിയര്‍ക്കീസിനു നല്കിയ വിശദീകരണം വിശ്വാസയോഗ്യമല്ല.
അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയപ്പെടാതെ സഭയുടെ നിയമങ്ങളെയും കല്പനകളെയും അവഗണിച്ചത് വൈദികരിലും വിശ്വാസികളിലും ഇടര്ച്ചയുണ്ടാക്കി.
അമേരിക്കയിലെ ക്നാനായ സഭയുടെ ഇടവകകളില്‍ വിശുദ്ധവാര ശുശ്രൂഷകളില്‍ ഇന്ത്യയില്‍നിന്നുള്ള ഓര്‍ത്തഡോക്സ് വൈദികരെ നിയോഗിച്ചതും സഭയ്ക്ക് കളങ്കം വരുത്തി.
മെത്രാന്റെയും വൈദികന്റെയും അധികാര ചുമതലകളില്‍നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിനിറുത്തുന്നുവെന്നും ക്നാനായ യാക്കോബായ സുറിയാനി സഭയ്ക്ക് അനുയോജ്യനായ താത്കാലിക അഡ്മിനിസ്ട്രേറ്ററെ വൈകാതെ നിയമിക്കുമെന്നും പാത്രിയര്‍ക്കീസിന്റെ കൽപ്പനയിൽ പറയുന്നു.
സത്യഭാമ മുമ്പും അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന്
കൊച്ചി: പട്ടികജാതിക്കാരനാണെന്നതിനാല് നര്‍ത്തകി സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന് ഹൈക്കോടതിയില്‍.
സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് രാമകൃഷ്ണന് സമര്‍പ്പിച്ച എതിര് സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
2018ല്‍ കലാമണ്ഡലത്തിലെ പരിപാടിക്ക് പ്രവേശനം നിഷേധിച്ചതിനെതിരേ പട്ടികജാതി കമ്മീഷനു നല്കിയ പരാതിയുടെ പകര്‍പ്പ ും സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.
യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സത്യഭാമ നല്കിയ ഹര്‍ജിയിലാണ് രാമകൃഷ്ണന് എതിര് സത്യവാങ് മൂലം നല്‍കിയത്.
പ്രതികളെ അറസ്റ്റ് ചെയ്യാം; നാർകോട്ടിക് വിഭാഗത്തിന് കൂടുതൽ അധികാരം
തിരുവനന്തപുരം: പോലീസ് നാർക്കോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിറക്കി.
ലഹരിമരുന്ന് കണ്ടെത്താൻ പരിശോധന നടത്താനും ചോദ്യം ചെയ്യാനും ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും അധികാരം നൽകിയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.
ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സി(ഡാൻസാഫ്)ലെ സബ് ഇൻസ്പെക്ടർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവിക്ക് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച്, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ, ഡിവൈഎസ്പി എന്നിവർക്കാണ് കൂടുതൽ അധികാരം നൽകിയത്.
നേരത്തേ ഇത്തരം പരിശോധനകൾ നടത്തിയാലും അവരെ പിടികൂടുന്നതിനും കേസെടുക്കുന്നതിനും ലോക്കൽ പോലീസിന്റെ സഹായം തേടണമായിരുന്നു.
തെരഞ്ഞെടുപ്പ്: സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിക്ക്
തിരുവനന്തപുരം: കേരളത്തിൽനിന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും.
കെപിസിസി ഭാരവാഹികൾ, പോഷകസംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് സംഘം. ഇന്നലെ ഒരു സംഘം പുറപ്പെട്ടു.
മറ്റൊരു സംഘം ഇന്ന് ഡൽഹിയിലെത്തും. ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.
മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യകുമാർ, നോർത്ത് വെസ്റ്റ് ഡൽഹിയിൽ ഉദിത് രാജ്, ചാന്ദ്നി ചൗക്കിൽ ജയ്പ്രകാശ് അഗർവാൾ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർഥികൾ.
പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലും കേരള നേതാക്കൾ പങ്കെടുക്കും. 23 വരെ കേരള സംഘം പ്രചാരണത്തിനായി ഡൽഹിയിലുണ്ടാകും.
‘മഞ്ഞുമ്മല്‍ ബോയ്സ്’ കേസില്‍ തുടര്‍നടപടികള്‍ക്കു സ്റ്റേ
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസിലെ തുടര്‍നടപടികള്‍ക്കു ഹൈക്കോടതിയുടെ സ്റ്റേ.
നിര്‍മാണക്കമ്പനിയായ പറവ ഫിലിംസ് പാര്‍ട്ണറും കേസിലെ മൂന്നാം പ്രതിയുമായ ബാബു ഷാഹിര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബിജു ഏബ്രഹാം കേസിലെ തുടര്‍നടപടികള്‍ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
സിനിമയ്ക്കായി ഏഴു കോടി രൂപ നിക്ഷേപിച്ച തനിക്ക് ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണു മരട് പോലീസ് കേസെടുത്തിട്ടുള്ളത്.
ബാബു ഷാഹിന്റെ മകനും നടനുമായ സൗബിന് ഷാഹിര്‍, നിര്‍മാണ പങ്കാളി ഷോണ്‍ ആന്റണി എന്നിവരും പ്രതികളാണ്. സിറാജ് കരാര്‍ലംഘനം നടത്തിയെന്നും സമയത്തു തുക നല്‍കാതെ ഷൂട്ടിംഗ് പ്രതിസന്ധിയിലാക്കിയെന്നുമാണ് ബാബു ഷാഹിറിന്റെ വാദം.
അതിനാല്‍ ലാഭവിഹിതത്തിന് അര്‍ഹനല്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കപരിഹാരത്തിന് സിവില്‍ കേസ് നിലവിലുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ആഗ്രഹം. ഇതിനിടെ ക്രിമിനല്‍ കേസ് നല്‍കിയത് തങ്ങളെ സമ്മര്‍ദത്തിലാക്കാനും പബ്ലിസിറ്റിക്കും വേണ്ടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി
കൊച്ചി: അമിതവേഗത്തില്‍ ഓടിച്ച ബൈക്കിടിച്ച് മൂവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥിനി നമിത കൊല്ലപ്പെട്ട സംഭവത്തിലെ കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി. പ്രതി ആന്‍സണ്‍ റോയി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
പ്രതിയുടെ മാനസികാരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി 28ന് പരിഗണിക്കാന്‍ മാറ്റി. 2023 ജൂലൈ 26നാണ് നമിതയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. കോളജിനു മുന്നിലൂടെ പാഞ്ഞുവന്ന ബൈക്ക് പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവത്തിനുമുമ്പ് മാത്രമല്ല ഇപ്പോഴും ആന്‍സണ്‍ മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദമാണ് പ്രതിയുടെ അഭിഭാഷകന് ഉന്നയിച്ചത്. എന്നാല്‍ അപകടദിവസം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: വേനൽമഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു.
90.72 മില്യണ്‍ യൂണിറ്റായിരുന്നു വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം. ഈ മാസം അഞ്ചാം തീയതിയലെ 115.94 മില്യണ്‍ യൂണിറ്റാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗം. ഇതാണ് മഴ ശക്തിപ്പെട്ടതോടെ 100 മില്യണ്‍ യൂണിറ്റിന് താഴെയെത്തിയത്.
പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകതയിലും ഈ ദിവസങ്ങളിൽ കുറവുണ്ടായി. രാവിലത്തെ വൈദ്യുതി ആവശ്യകതയിലെ സർവകാല റിക്കാർഡ് രേഖപ്പെടുത്തിയത് ഈ മാസം മൂന്നിനാണ്. 4515 മെഗാവാട്ടായിരുന്നു അന്നത്തെ രാവിലത്തെ വൈദ്യുതി ഉപയോഗം.
കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനം ഇന്ന്
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനവും വാർഷിക സമ്മേളനവും ഇന്നു നടക്കും. രാവിലെ പത്തിന് പാലാരിവട്ടം പിഒസിയിലാണു സമ്മേളനം. പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉണ്ടാകും.
പരാമര്‍ശം രാഷ്ട്രീമായി തെറ്റ്; നിയമപരമായി തെറ്റല്ല: ഹരിഹരന്
കോഴിക്കോട്: പ്രസംഗത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ആര്‍എംപിഐ നേതാവ് കെ.എസ്. ഹരിഹരനെ വടകര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
യുഡിഎഫും ആര്‍എംപിഐയും വടകരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.കെ. ശൈലജയെയും നടി മഞ്ജുവാര്യരേയും ബന്ധപ്പെടുത്തി നടത്തിയ വിവാദ പ്രസംഗത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രസംഗത്തിനുശേഷം ഹരിഹരന്റെ തേഞ്ഞിപ്പലത്തെ വീടിനു നേരേ ബോംബേറിഞ്ഞിരുന്നു.
ഇന്നലെ രാവിലെയാണ് ആര്‍എംപിഐ പ്രവര്‍ത്തര്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി ഹരിഹരന് ജാമ്യത്തില്‍ ഇറങ്ങിയത്. താന്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയമായി തെറ്റാണെന്നും എന്നാല്‍ നിയമപരമായി തെറ്റല്ലെന്നും പോലീസ് സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങിയ കെ.എസ്. ഹരിഹരന് മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ വീടിനുനേര്‍ക്ക് ബോംബെറിഞ്ഞവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലാണ് താന്‍ താമസിക്കുന്നത്. ഇവിടം സെന്‍സിറ്റീവായ സ്ഥലമാണ്. ഇത്തരം പ്രദേശത്ത് ബോംബ് സഫോടനമുണ്ടായാല് ഉദാസീനമായി കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഫ്ലാറ്റില്‍നിന്ന് റോഡിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിചേർക്കപ്പെട്ട യുവതിയുടെ ആണ്‍സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ സ്വദേശിയായ ഇയാള്‍ സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയിരുന്നു. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസിനു കൈമാറിയിരുന്നു.
വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണു യുവതി പോലീസിനു നല്‍കിയിട്ടുള്ള മൊഴി. ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.
താന്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം യുവാവിന് അറിയാമായിരുന്നു. ഇതോടെ യുവാവ് പിന്മാറി. ഗര്‍ഭിണിയാണെന്നു തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്.
കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു
തിരുവനന്തപുരം: വെന്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചത്.
ബൈബിൾ തീം പാർക്കിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലിൽ നടന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകളോടെയാണ് പരിപാടികൾക്കു തുടക്കമായത്. പ്രാർഥനാശുശ്രൂഷകൾക്ക് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിച്ചു.
ഇതോടൊപ്പം വിശ്വപ്രസിദ്ധമായ ഹിൽ ഓഫ് ക്രോസിന്റെ തനി ആവിഷ്കാരവും പരിശുദ്ധ കന്യകമറിയത്തിന്റെ ഗ്വാഡാലൂപ്പയിലെ പ്രത്യക്ഷതയുടെ പുണ്യസങ്കേതവും സമർപ്പിച്ചു. ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണു വെന്പായം പെരുംകൂറിൽ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് എന്ന് കാതോലിക്കാ ബാവ പറഞ്ഞു.
ദൈവത്തിന്റെ മഹത്വവും മാഹാത്മ്യവും വിളംബരം ചെയ്യാനായി വിശുദ്ധ ബൈബിളിന്റെ ലോകത്തിലെ ഏറ്റവും വലിയ ആവിഷ്കാരമാണ് മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിൽ ഒരുക്കിയിരിക്കുതെന്ന് ഇതിന്റെ സ്ഥാപകനായ ബ്രദർ ഡോ. മാത്യൂസ് വർഗീസ് പറഞ്ഞു.
ബൈബിളിനെക്കുറിച്ച് അധികം അറിയാത്തവർക്കുപോലും ബൈബിളിലെ സംഭവങ്ങളെക്കുറിച്ച് ആത്മീയ ഉൾക്കാഴ്ച പകരുന്ന ആകർഷകമായ രീതിയിലാണ് ബൈബിൾ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. ക്രൈസ്തവ ലോകചരിത്രത്തിലെ അതിപ്രധാനമായ മൂന്ന് ആവിഷ്കാരങ്ങൾ പുതുതായി മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിൽ ഒരുക്കാൻ ദൈവം അനുഗ്രഹം തന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം അച്ചടിച്ച ആദ്യകാല ബൈബിളുകൾ, 400 വർഷം പഴക്കമുള്ള ഗ്രീക്ക് ബൈബിൾ, അന്താരാഷ്ട്ര ബൈബിൾ ഷോക്കേസ്, അഞ്ച് ത്രോണോസുകളും ഒൻപത് വിശുദ്ധന്മാരുടെയും മൂന്നു വിശുദ്ധകളുടെയും തിരുശേഷിപ്പുകൾ സ്ഥാപിച്ചിരിക്കുന്ന പാരഡൈസ് ഓഫ് ഹോളിനസ് ദേവാലയം, ഭൂമിയിൽ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത വിളംബരം ചെയ്യുന്ന വിശ്വപ്രശസ്ത ചിത്രകാരന്മാരുടെ ആവിഷ്കാരങ്ങൾ, പ്രവാചകവീഥി, സമാഗമ കൂടാരം, യേശുക്രിസ്തു ജനിച്ച സ്ഥലം, നിയമ പെട്ടകം, കാൽവരി മൗണ്ട്, യേശുക്രിസ്തുവിന്റെ കബറിടം തുടങ്ങിയവയുടെയെല്ലാം പുനരാവിഷ്കാരങ്ങളാണ് മ്യൂസിയം ഓഫ് ദ വേഡ് ബൈബിൾ തീം പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
ചടങ്ങുകളിൽ മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് സ്ഥാപകൻ ബ്രദർ ഡോ. മാത്യൂസ് വർഗീസ്, ഭാര്യ രാജി വർഗീസ്, മകൻ മാത്യൂസ് വർഗീസ് ജൂണിയർ, റെജി മേരി ജെബു, സിൻജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്; കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു വയസുകാരിയുടെ കൈയിലെ ശസ്ത്രക്രിയയ്ക്കു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് ടൗണ്‍ അസി. പോലീസ് കമ്മീഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ വീട്ടിലെത്തി വ്യാഴാഴ്ച രാത്രി രക്ഷിതാക്കളുടെയും കൂട്ടിരിപ്പുകാരിയുടെയും മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഇവർ രണ്ടു പേരുമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ആശുപത്രി അധികൃതരുടെ മൊഴിയും ശേഖരിച്ചു. നടപടികൾ ഉടൻ പൂർത്തീകരിച്ച് റിപ്പോർട്ട് തയാറാക്കുമെന്നു പോലീസ് അറിയിച്ചു.
ആരോഗ്യവകുപ്പിനും മെഡിക്കൽ കോളജ് അധികൃതർക്കുമെതിരേ വിമർശനം ഉയർന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. അതേസമയം നിയമപരമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്നും മറ്റൊരു കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രി അധികൃതരുടെ അശ്രദ്ധ കാരണമാണു കുട്ടിക്ക് രണ്ടു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നത്.
നാവിനു പ്രശ്നമുള്ളതായും ശസ്ത്രക്രിയ നടത്തുന്നതായും അറിയിച്ചില്ല. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ വായിൽ പഞ്ഞിവച്ചത് കണ്ട് ചോദിച്ചപ്പോഴാണു വിവരം അറിഞ്ഞത്. ഇപ്പോൾ നാവിനു ചെറിയ വേദനയുണ്ട്. ഇനി രണ്ടാഴ്ചയ്ക്കുശേഷമാണ് ഡോക്ടറെ കാണേണ്ടത്. കുട്ടിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും അമ്മ പറഞ്ഞു.
സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ പ്രഫ. ബിജോണ്‍ ജോണ്‍സണെ സസ്പെൻഡ് ചെയ്തതെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീത് പറഞ്ഞു. ഇടത് കൈയിലെ ആറാംവിരൽ മുറിച്ചുമാറ്റാനെത്തിയ ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയായ കുട്ടിയുടെ നാവിലാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞിന് കൈയിലായിരുന്നു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർക്കുൾപ്പെടെ മനസിലായത്.
അബദ്ധം പറ്റിപ്പോയെന്നും മാപ്പുനൽകണമെന്നും ബന്ധുക്കളോട് പറഞ്ഞ ഡോക്ടർ ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ നടത്തി ആറാം വിരൽ നീക്കംചെയ്യുകയായിരുന്നു.
സിപിഎം മാപ്പുപറയണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
കോട്ടയം: സോളാറില്‍ സത്യത്തിന്റെ അംശംപോലുമില്ലാത്ത ആരോപണങ്ങള്‍ അടിച്ചേല്‍പ്പിച്ച് മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും സിപിഎം ക്രൂശിക്കുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
സിപിഎം നേതാക്കള്‍ അവരുടെ അണികളെയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചാണ് സോളാര്‍ സമരം ആഘോഷിച്ചത്. ഒന്‍പതു വര്‍ഷം പിന്നിടുമ്പോള്‍ അതിലെ ഗൂഢാലോചനകളും പൊള്ളത്തരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ബൂമറാംഗ് പോലെ ആരോപണശരങ്ങള്‍ സിപിഎം നേതാക്കളില്‍ തിരിച്ചുകൊള്ളുകയും ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ അവഹേളിക്കാനും അധികാരത്തില്‍ നിന്ന് പുറത്താക്കാനും സിപിഎം കാണിച്ച നിലവാരം കെട്ട നാടകമായിരുന്നു സോളാര്‍ സമരം.
ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുണ്ടെങ്കില്‍ സോളാര്‍ നാടകത്തിന്റെ പേരില്‍ സിപിഎം നേതാക്കള്‍ പരസ്യമായി ക്ഷമ ചോദിക്കണമെന്നും ചാണ്ടി ഉമ്മന്‍ പഞ്ഞു.
കോഴിക്കോട്ട് സംശയാസ്പദ വെസ്റ്റ് നൈൽ മരണം; മരിച്ചത് പതിമൂന്നുകാരി
കോഴിക്കോട്: ചികിത്സയിലിരിക്കേ മരിച്ച കോഴിക്കോട് സ്വദേശിനിക്ക് വെസ്റ്റ് നൈൽ രോഗം ബാധിച്ചതായി സംശയം.
തിങ്കളാഴ്ച മരണമടഞ്ഞ ബേപ്പൂർ സ്വദേശിയായ പതിമൂന്നുകാരിക്കാണ് വെസ്റ്റ് നൈൽ സംശയിക്കുന്നത്. ഇവരുടെ സാന്പിൾ പൂന ലാബിലേക്ക് അയച്ചതിന്റെ ഫലം ലഭ്യമായിട്ടില്ല. പൂനയിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പെണ്‍കുട്ടിക്കു വെസ്റ്റ്നൈൽ രോഗബാധ സ്ഥിരീകരിച്ചുവെന്നാണു സോഷ്യൽ മീഡിയയിലെ പ്രചാരണം.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വെസ്റ്റ് നൈൽ മരണമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കോഴിക്കോട് ഡിഎംഒയും അറിയിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണു രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്.
പക്ഷികളിൽനിന്നു കൊതുകുകൾവഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; പ്രതികളിലൊരാൾ അറസ്റ്റിൽ
തൃശൂര്‍: രണ്ടരക്കോടി രൂപ കൊടുത്തില്ലെങ്കിൽ പറവൂർ സ്ത്രീപീഡനക്കേസിൽ പ്രതിയാക്കുമെന്നും പീഡനകാര്യം യുട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ എറണാകുളം സ്വദേശി അറസ്റ്റിൽ.
തൃശൂർ പാപ്പിനിവട്ടം സ്വദേശിയിൽനിന്നു പണം ആവശ്യപ്പെട്ട കേസിൽ എറണാകുളം തൃക്കാക്കര തൈക്കാട്ടുകര സ്വദേശി കരുണനിവാസിൽ ബോസ്കോ (39) ആണ് അറസ്റ്റിലായത്.
പരാതിക്കാരന്റെ കൂട്ടുകാരനും ബിസിനസ് പാർട്ണറുമായ വ്യക്തിയെ വിളിച്ചാണു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയത്. പ്രതികൾ പിന്നീടു യുട്യൂബ് ചാനലിൽ പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചിരുന്നു.
തൃശൂർ ഈസ്റ്റ് ഇൻസ്പെക്ടർ എം. സുജിത്ത്, എസ്ഐ പ്രമോദ്, അസിസ്റ്റന്റ് എസ്ഐ ദുർഗാലക്ഷ്മി, സിപിഒമാരായ വൈശാഖ്, ഷാൻ, അരുൺജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്.
മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചെറുവള്ളി: മൂലേപ്ലാവിന് സമീപം ഞള്ളിപ്പടി ഭാഗത്ത് മണിമലയാറ്റിലെ കയത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു, 24) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ാ ഓടെയായിരുന്നു ബിജിയെ കാണാതായത്. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ഇയാൾ. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിന് മുന്‍പ് ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ആറിന്റെ ഇരുകരകളിലേക്കും നീന്തുന്നതിനിടെ യുവാവ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽനിന്നു ടീം എമർജൻസി കേരളയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെ മുതൽ കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർഫോഴ്സ് സംഘവും ടീം എമർജൻസിയും ചേർന്ന് തെരച്ചിൽ പുനരാരംഭിച്ചു.
പത്തോടെ കാണാതായ പ്രദേശത്തിന് സമീപത്തുനിന്നുതന്നെ ടീം എമർജൻസി മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ ദിവ്യ. മകൾ അഭിനയ (രണ്ടു മാസം).
പകർച്ചപ്പനികൾക്കെതിരേ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം.
കിണറുകൾ, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കും. സ്കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം.
ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും. ഐസൊലേഷൻ കിടക്കകൾ മാറ്റിവയ്ക്കും. മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
പി.കെ. നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി
കൊച്ചി: എംഎസ്എഫ് വനിതാവിഭാഗമായ ഹരിത നേതാവിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.
2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ് നേതൃയോഗത്തില്‍ പി.കെ.നവാസ് വനിതാ നേതാവിനുനേരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ വെള്ളയില്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ നേരത്തെ കോടതി രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു.
ഈ സ്റ്റേയാണ് ഒരു മാസത്തേക്കുകൂടി ജസ്റ്റീസ് വിജു ഏബ്രഹാം നീട്ടിയത്. കേസ് റദ്ദാക്കാന്‍ നവാസ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികരംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്കു പ്രോത്സാഹനം നൽകുന്നിനു ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിനു നാമനിർദേശം ക്ഷണിച്ചു.
കേരളത്തിൽ ജനിച്ചു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് അവാർഡ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിനു പരിഗണിക്കുന്നത്. രണ്ടു ലക്ഷം രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണു പുരസ്കാരം. നാമനിർദേശം ജൂൺ 30നകം നൽകണം.
2023ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകൾ എന്നിവ www.kscste.kerala.gov.inൽ ലഭ്യമാണ്.
സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കില്ല. നിർദിഷ്ട ഫോമിൽ തയാറാക്കിയ നാമനിർദേശങ്ങൾ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.
ഇ-മെയിൽ: keralasasthra
[email protected].
മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ഡോ. മനു ഹരിലാലിന്
കാഞ്ഞിരപ്പള്ളി: ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരത്തിനു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. മനു ഹരിലാൽ അർഹനായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകദിനമായ ജൂൺ മൂന്നിന് അവാർഡ് നൽകും.
കൊല്ലം അമൃത വിശ്വ വിദ്യാപീഠത്തിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി ടെക് ബിരുദവും ട്രിച്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു മെറ്റീരിയൽ സയൻസിൽനിന്ന് എംടെക്കും കരസ്ഥമാക്കിയ മനു ഹരിലാൽ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽനിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
ഭാര്യ ജയലക്ഷ്മി (തദ്ദേശ സ്വയംഭരണവകുപ്പിൽ ഓവർസിയർ). മകൻ അതിരഥ് മനു.
എല്ലാ സ്കൂളുകളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം: വനിതാ കമ്മീഷൻ
തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ എല്ലാ സ്കൂളുകളിലും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കേരള വനിതാ കമ്മീഷൻ ശിപാർശ നൽകി.
അധ്യാപക രക്ഷാകർത്തൃ സംഘടന (പിടിഎ) രൂപീകരണവും പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനവും സർക്കാർ മാർഗനിർദേശം പാലിച്ചായിരിക്കണമെന്ന നിർദേശം എല്ലാ സ്കൂളുകൾക്കും നൽകണമെന്നും ശിപാർശ ചെയ്തു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഓഫീസിൽ എത്തി സന്ദർശിച്ച കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവിയും വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും ശിപാർശ കൈമാറി.
ഇന്റേണൽ കമ്മിറ്റി കൃത്യമായി യോഗം ചേരുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാതലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം. അധ്യാപികമാരുടെ പരാതിയിലാണ് പല വിദ്യാലയങ്ങളിലും പോഷ് ആക്ട് അനുശാസിക്കുന്ന ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടില്ല എന്ന് മനസിലാകുന്നത്. കമ്മിറ്റി രൂപീകരിച്ചിട്ടുള്ളിടത്തുതന്നെ കൃത്യമായി യോഗം ചേരുകയോ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
സ്കൂൾ പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഈ സർക്കുലറിലെ മാനദണ്ഡങ്ങൾക്ക് വിധേയമായല്ല പല സ്കൂളുകളിലും പിടിഎ കമ്മിറ്റികളുടെ രൂപീകരണവും പ്രവർത്തനവും നടക്കുന്നതെന്നും വനിതാ കമ്മീഷനു മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിപാർശ സമർപ്പിച്ചിട്ടുള്ളത്.
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
കോഴിക്കോട്: നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിനു കറുത്ത ഏടായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ നാലുവയസുകാരിയുടെ ശസ്ത്രക്രിയ.
കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരിയുടെ നാക്കിനു ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതരുടെ വീഴ്ച സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ആകെ നാണക്കേടിലാക്കി.
സംഭവം മൂടിവയ്ക്കാനുള്ള അധികൃതരുടെ ശ്രമം ഇന്നലെ രാവിലെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് പൊളിഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്തു. ശസ്ത്രക്രിയ നടത്തിയ അസോസിയറ്റ് പ്രഫസർ ഡോ. ബിജോണ്‍ ജോണ്സണെതിരേയാണ് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണു നടപടി.
മെഡിക്കൽ കോളജിൽ ബുധനാഴ്ച രാവിലെ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസുകാരിയുടെ നാവിലാണു ശസ്ത്രക്രിയ ചെയ്തത്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി.
മെഡിക്കല്‍ കോളജ് ഐഎംസിഎച്ചിലായിരുന്നു ചെറുവണ്ണൂര്‍ മധുരബസാറില്‍ താമസിക്കുന്ന കുട്ടിക്കു ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ പ്രീത് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി.
കുട്ടിയുടെ ബന്ധുക്കളോടു ശസ്ത്രക്രിയ നടത്തിയ പ്രഫസര്‍ മാപ്പു പറഞ്ഞു. ഒരേ പേരിലുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ ഒരേ ദിവസം വന്നതാണു തെറ്റുപറ്റാന്‍ കാരണമെന്നാണു വിശദീകരണം. സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു മാപ്പുപറച്ചില്‍.
മറ്റൊരു ശസ്ത്രക്രിയയിലുടെ ഇന്നലെ രാവിലെ ആറാം വിരല്‍ നീക്കം ചെയ്തു ‘പ്രശ്നം’ പരിഹരിച്ചു. കുട്ടി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. കുട്ടിക്കു നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായാല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു.
മറ്റൊരു കുടുംബത്തിനും ഇത്തരമൊരു ദുരിതം ഉണ്ടാകാതിരിക്കാനാണു തങ്ങള്‍ ശ്രമിച്ചതെന്നും മറ്റ് ഉദ്ദേശ്യമൊന്നുമില്ലെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി.
നേരത്തേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സപ്പിഴവിനെപ്പറ്റി പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന യുവതി ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണു വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത്.
അസോ. പ്രഫസറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിക്കു ശസ്ത്രക്രിയാ പിഴവു സംഭവിച്ചെന്ന പരാതിയിൽ അസോസിയറ്റ് പ്രഫസർ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ആലപ്പുഴയിൽ മരണം, പരാതി: അന്വേഷണം ആരംഭിച്ചു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിൽ വയോധിക ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽ ഡോക്ടർമാർ അടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു.
കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ ചെയർമാനായ സംഘമാണ് ആന്വേഷണം ആരംഭിച്ചത്. അന്വേഷണറിപ്പോർട്ട് ഇന്ന് പ്രിൻസിപ്പാളിന് സമർപ്പിക്കും. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനിബാധിച്ച് ചികിത്സയ്ക്ക് എത്തിയ എഴുപതുകാരി പുന്നപ്ര അഞ്ചില്‍ ഉമൈബയാണ് ബുധനാഴ്ച മരിച്ചത്. 25 ദിവസം മുന്‍പാണ് ഉമൈബ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്.
കഴിഞ്ഞദിവസം ആശുപത്രിയില്‍നിന്ന് വിട്ടയച്ചെങ്കിലും തലച്ചോറിലെ അണുബാധ ഭേദമാകാത്തതിനെത്തുടര്‍ന്ന് വീണ്ടും അഡ്മിറ്റ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി എട്ടോടെ മരണപ്പെടുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കൾ അറിഞ്ഞത് വായിലെ പഞ്ഞി കണ്ട്
കോഴിക്കോട്: നാലുവയസുകാരിയുടെ വായില്‍ പഞ്ഞി കണ്ടപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കള്‍ അറിഞ്ഞത്. ശസ്ത്രക്രിയ പൂര്‍ത്തിയായെന്നു പറഞ്ഞ് കുട്ടിയെ ബുധനാഴ്ച രാവിലെ നഴ്സ് വാര്‍ഡിലേക്കു കൊണ്ടുവരികയായിരുന്നു.
വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അന്വേഷിച്ചത്. കൈയിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. തുടര്‍ന്നായിരിന്നു ബന്ധുക്കളുമായി ആശുപത്രി അധികൃതര്‍ ചര്‍ച്ച നടത്തിയത്. സംഭവം മൂടിവയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചു. ബന്ധുക്കള്‍ പരസ്യമായി പ്രതികരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
എന്താണു സംഭവിച്ചതെന്നു വിശദമായി പരിശോധിക്കുമെന്നും തുടര്‍നടപടികള്‍ അതിനു ശേഷം തീരുമാനിക്കുമെന്നും മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീത് വ്യക്തമാക്കി.
അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. മെഡിക്കൽ കോളജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിനടിയിലെ ചെറിയ വൈകല്യം ശ്രദ്ധയിൽ പെടുകയായിരുന്നു.
നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാൽ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ല. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രതൃക്ഷപ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും പൂർണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നെന്നാണ് കെജിഎംസിടിഎ വാര്‍ത്താക്കുറിപ്പിൽ പറയുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും അപ്പോൾ തന്നെ ചെയ്യുകയായിരുന്നു. ഇത് ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസിലാക്കുകയും ചെയ്തു.
ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം, ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നേരത്തേ ഡോക്ടര്‍ വീഴ്ച സമ്മതിച്ചിരുന്നു. ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ല എന്ന് ഡോക്ടർ എഴുതിയ രേഖയും പുറത്തുവന്നിരുന്നു.
കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം/ കമ്പം: പുതുപ്പള്ളി സ്വദേശികളായ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ കണ്ടെത്തി. വാകത്താനത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുതുപ്പറമ്പില്‍ ജോര്‍ജ് പി. സ്കറിയ (60), ഭാര്യ മേഴ്സി (58), മകന് അഖില്‍ എസ്. ജോര്‍ജ് (29) എന്നിവരാണ് മരിച്ചത്.
വസ്ത്രവ്യാപാരത്തിലുണ്ടായ കടബാധ്യതയെത്തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്ന് പറയുന്നു. കമ്പം-കമ്പംമെട്ട് റോഡില്‍ അടിവാരത്തിനു സമീപം പുളിമരത്തോട്ടത്തിലാണ് ഇന്നലെ രാവിലെ തൊഴിലാളികള്‍ ഹ്യൂന്‍ഡായി ഐ 10 കാര്‍ കണ്ടെത്തിയത്. മൂന്നു പേരും വിഷം ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു.
ഡ്രൈവിംഗ് സീറ്റിലും മുന്‍ സീറ്റിലുമായിരുന്നു ജോര്‍ജിന്റെയും അഖിലിന്റെയും മൃതദേഹങ്ങള്‍. മേഴ്സിയുടെ മൃതദേഹം പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തുവച്ച നിലയിലായിരുന്നു.
കോട്ടയം രജിസ്ട്രേഷന് (കെഎല്‍ 05 എയു 9199) വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തമിഴ്നാട് പോലീസ് ഫൊറന്‍സിക് സംഘം കാര്‍ തുറന്ന് പരിശോധിച്ചു. അകത്തുനിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറിനു സമീപം ഭക്ഷണ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കമ്പം പോലീസ് മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ജോര്‍ജും കുടുംബവും തോട്ടയ്ക്കാട് കാഞ്ഞിരത്തുംമൂട്ടിലായിരുന്നു താമസം. വ്യാപാരം തകര്‍ന്ന് സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് വാടകവീട്ടിലേക്ക് മാറിയിരുന്നു. ഈ വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വാകത്താനം പോലീസില്‍ പരാതി നല്‍കിയിരുന്നു.
പീഡനം: കന്യാകുമാരി സ്വദേശിക്ക് കഠിനതടവും പിഴയും
നാദാപുരം: പ്രണയം നടിച്ച് 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. കന്യാകുമാരി സ്വദേശി വളവിലായി രജീഷി (25)നെയാണ് 58 വർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പലദിവസങ്ങളിലായിട്ടായിരുന്നു പീഡനം.
സംഭവം അറിഞ്ഞ സാമൂഹ്യപ്രവർത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കും തുടർന്ന് കോഴിക്കോട് ചിൽഡ്രൻസ് ഫോമിലേക്കും എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് പീഡനവിവരം പുറത്തറിയുന്നത്.
ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽനിന്നു പിടികൂടുകയുമായിരുന്നു. കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർമാരായ കെ. രാജീവ് കുമാർ, ടി.പി.ഹർഷാദ് എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
ഏലക്കൃഷി നാശം: അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി
കട്ടപ്പന: കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ കൃഷി മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെയാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റവും അധികം വരൾച്ച ബാധിച്ച മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
കുമളി വെള്ളാരംകുന്ന്,കട്ടപ്പനയിൽ വള്ളക്കടവ്, സുവർണഗിരി എന്നീ മേഖലകളും കാഞ്ചിയാറിൽ പാലക്കട, നരിയംപാറ എന്നിവിടങ്ങളിലെ കരിഞ്ഞുണങ്ങിയ ഏലത്തോട്ടങ്ങളും മന്ത്രി സന്ദർശിച്ചു. ഇതിനുശേഷം കട്ടപ്പന ഹിൽ ടൗൺ ഹോട്ടലിൽ കർഷക സംഘടന പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ കാർഷിക മേഖലയിൽ ആകമാനമുണ്ടായ നാശനഷ്ടങ്ങളിൽ കൂടുതലും ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു.പ്രാഥമിക അന്വേഷണത്തിൽ 175 കോടി രൂപയുടെ നഷ്ടം ഇടുക്കിയിൽ മാത്രമുണ്ട്.
കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 16200 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൃഷി നാശം സംഭവിച്ച കർഷകരെ സ്പൈസസ് ബോർഡ് അടക്കമുള്ള കാർഷിക ബോർഡുകൾ സഹായിക്കണമെന്ന് ആവശ്യപ്പെടും. മുഖ്യമന്ത്രി,വിവിധ ബോർഡുകൾ,ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ കടാശ്വാസ കമ്മീഷൻ ഉണ്ടെങ്കിലും സഹകരണ ബാങ്കുകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
ദേശസാത്കൃത ബാങ്കുകൾ കർഷകർക്ക് നൽകിയിട്ടുള്ള വായ്പകളിൽ പലിശ ഇളവ് നൽകണം,നാശനഷ്ടം നേരിട്ട കർഷകർക്ക് അർഹമായ സഹായം സർക്കാർ നൽകുമെന്നും പി.പ്രസാദ് പറഞ്ഞു. യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ എം.എം. മണി, എ. രാജ,വാഴൂർ സോമൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ സി.വി. വർഗീസ്, കെ. സലിംകുമാർ, ജോസ് പാലത്തിനാൽ, കെ. കെ. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.ഇടുക്കിയെ വരൾച്ച ബാധിത ജില്ലയാക്കണമെന്നാണ് യോഗത്തിൽ പൊതുവെ ഉയർന്ന ആവശ്യം.
ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംസ്ഥാന കൺവൻഷൻ നാളെയും ഞായറാഴ്ചയുമായി മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കും. നാളെ വൈകുന്നേരം പതാക ഉയർത്തലോടെ ആരംഭിക്കുന്ന സമ്മേളനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
വിവിധ സമ്മേളനങ്ങളിലായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മുവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, കാഞ്ഞിരപ്പളളി ബിഷപ് മാർ ജോസ് പുളിക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോൺ. വർക്കി ആറ്റുപുറം കോർഎപ്പിസ്കോപ്പ തുടങ്ങിയവർ പ്രസംഗിക്കും.
കൺവൻഷനിൽ നടക്കുന്ന പാനൽ ചർച്ചകളിൽ ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, സീറോമലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാൻ റവ. ഡോ. ആന്റണി വടക്കേക്കര തുടങ്ങിയവർ സംബന്ധിക്കും.
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ, രൂപത ഡയറക്ടർമാർ, സംസ്ഥാന സമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നല്‍കും.
ജനവാസമേഖലയിൽ വനംവകുപ്പിന്റെ വേഗത നിയന്ത്രണ ബോർഡുകൾ: പ്രതിഷേധത്തെത്തുടർന്ന് എടുത്തുമാറ്റി
മാനന്തവാടി: ജനവാസമേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച വേഗതാനിയന്ത്രണബോർഡ് പ്രതിഷേധത്തെത്തുടർന്ന് നീക്കം ചെയ്തു. പനവല്ലി റസൽകുന്ന് റോഡ്, കാളിന്ദി കോളനി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ബോർഡ് സ്ഥാപിച്ചത്.
ആനയും കാട്ടുപോത്തും പന്നിയും കടുവയും സഞ്ചരിക്കുന്ന വഴിയാണെന്നും വേഗത കുറച്ച് ശ്രദ്ധിച്ചുപോകണമെന്ന നിർദേശമടങ്ങിയ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ബോർഡാണ് സ്ഥാപിച്ചിരുന്നത്. ജനവാസമേഖലയിൽ സ്ഥാപിച്ച ബോർഡിനെതിരേ പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും പ്രതിഷേധം ഉയർന്നിരുന്നു.
ജനങ്ങളെ കുടിയിറക്കാനുള്ള ആദ്യപടിയായി കണക്കാക്കുന്ന ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി വന്നാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
ചവളര്‍ സൊസൈറ്റി വാര്‍ഷിക സമാപനം തൃശൂരില്‍
തൃശൂര്‍: ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റിയുടെ 75-ാമതു വാര്‍ഷികാഘോഷങ്ങളുടെ സമാപനവും സംസ്ഥാന സമ്പൂര്ണപ്രതിനിധിസമ്മേളനവും നാളെ നടക്കും.
എഴുത്തച്ഛന് ഹാളില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം രാവിലെ 9.30നു മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. അശോകന് പതാക ഉയര്‍ത്തും. പ്രഭാകരന് മാച്ചാമ്പിള്ളി അധ്യക്ഷത വഹിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
19ന് ഉച്ചകഴിഞ്ഞു മൂന്നിന് അംഗങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ച് നഗരംചുറ്റി വിവേകോദയം സ്കൂളില്‍ സമാപിക്കും. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. ജയരാജ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹികളായ എന്‍.കെ. അശോകന്, കെ.കെ. മോഹനന്, എന്‍.വി. ജയന്, പി.ആര്. സുരേന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ബാലറ്റ് പേപ്പർ എസ്എഫ്ഐ തട്ടിയെടുത്തതായി പരാതി
കണ്ണൂർ: വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ അതിക്രമിച്ച് കയറി ബാലറ്റ് പേപ്പർ തട്ടിയെടുത്തതായി പരാതി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ രണ്ടാം വർഷ എംബിഎ വിദ്യാർഥി അതുൽ ജോസഫാണ് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് പരാതി നല്‍കിയത്.
കോളജിൽ നിന്നും ബാലറ്റ് പേപ്പർ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്നും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം അതുൽ ജോസഫിന്റെ കയ്യിൽ നിന്നും ബാലറ്റ് പേപ്പർ തട്ടിപ്പറിച്ചോടിയത്.
ജനാധിപത്യ സംവിധാനങ്ങളെയൊക്കെ കാറ്റിൽപറത്തി സെനറ്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.
കോളജ് കാമ്പസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐയുടെ നേതാക്കൾ തന്നെ ഇത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് പരാജയ ഭീതി മൂലമാണെന്നും നഷ്ടപ്പെട്ട ബാലറ്റ് പേപ്പർ വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടി രജിസ്ട്രാർ കൈക്കൊള്ളണമെന്നും കെഎസ് യു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം;രാഹുല്‍ രാജ്യംവിട്ടതായി സൂചന, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് രാജ്യം വിട്ടതായി സൂചന. ബംഗളൂരു വഴി ജര്‍മനിയിലേക്കു കടന്നതായാണു സൂചന.
രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനുള്ള നോട്ടീസ് നൽകി. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്കു കടക്കുകയാണെന്നാണു പോലീസ് നല്കുന്ന സൂചന.
ഇന്നലെ വൈകുന്നേരം പോലീസ് ഇയാളുടെ വള്ളിക്കുന്നിലെ വീട്ടില്‍ എത്തിയെങ്കിലും ഇവിടെ ആരും ഉണ്ടായിരുന്നില്ല. അയല്‍വാസികളില്‍നിന്നും പന്തീരാങ്കാവ് പോലീസ് മൊഴിയെടുത്തു. തിങ്കളാഴ്ച വൈകുന്നേരം വരെ രാഹുല്‍ വീട്ടിലുണ്ടായിരുന്നുവെന്നാണു പോലീസിനു ലഭിച്ച വിവരം.
രാഹുലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് ബംഗളൂരുവിലാണ്. രാഹുലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനിയറാണ് രാഹുല്‍. രാഹുലിന് അനുകൂലമായി നിലപാടെടുത്ത പന്തീരാങ്കാവ് പോലീസ് ഇയാള്‍ക്കു രാജ്യം വിടാന്‍ സഹായം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
പോലീസ് നിലപാടില്‍ പൊതുസമൂഹത്തില്‍നിന്നു ശക്തമായ വിമര്‍ശനമുയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന് ഓഫീസര്‍ എ.എസ്. സരിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
യുവതിയുടെ പരാതിയില്‍ 12നു നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തശേഷം പന്തീരാങ്കാവ് പോലീസ് ഇയാളെ വിട്ടയച്ചിരുന്നു.
14നാണ് വധശ്രമത്തിനുള്ള വകുപ്പുകള്‍കൂടി ചേര്‍ത്തത്. അതിനുശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരഞ്ഞ് അന്വേഷണത്തിലാണ്.
രാഹുലിന്റെ അമ്മയ്ക്കെതിരേ യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവാഹത്തിന് അമ്മയ്ക്കു താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹശേഷം തന്നോട് സംസാരിച്ചിരുന്നില്ലെന്നും മൊഴിയുണ്ട്. മര്‍ദനം നടന്ന ദിവസം അടച്ചിട്ട മുറിയില്‍ രാഹുലും അമ്മയൂം കുറെ നേരം സംസാരിച്ചിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
രാഹുലിന്റെ അമ്മയെയും സഹോദരിയെയും പോലീസ് സംഘം ചോദ്യം ചെയ്യും. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയാല്‍ രാഹുലിന്റെ അമ്മയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
വകുപ്പുതല നടപടികള്‍ തീരാതെ വിരമിക്കൽ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: അഖിലേന്ത്യാ സര്‍വീസില്‍നിന്നു വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷല്‍ നടപടികളും അവസാനിക്കുംവരെ പൂര്‍ണ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.
വിരമിച്ചതിനുശേഷവും നടപടിക്രമങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ ഡിസിആര്‍ജി വിതരണവും പെന്ഷന് കമ്മ്യൂട്ടേഷനും അനുവദിക്കാനാകില്ലെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്,എ.എ. അബ്ദുല്‍ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അന്തിമ ഉത്തരവ് വരുന്നതുവരെ താത്കാലിക പെന്ഷന് മാത്രമേ അനുവദിക്കാനാകൂ.
മുന്‍ പോലീസ് ഡയറക്ടര്‍ ജനറലായ എസ്. പുലികേശിക്ക് ഡിസിആര്‍ജി തുകയും പെന്ഷന് കമ്മ്യൂട്ടേഷനും അനുവദിക്കാന്‍ നിര്‍ദേശിച്ച സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
2001ല്‍ സപ്ലൈകോ എംഡിയായിരിക്കേ അഴിമതി ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിനെത്തുടര്‍ന്ന് വിരമിച്ചതിനുശേഷമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞതു ചോദ്യം ചെയ്താണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഗുണ്ടകൾക്കെതിരേ പോലീസ്; 301 പേർക്കെതിരേ നടപടി
തിരുവനന്തപുരം: ഗുണ്ടകൾക്കും ലഹരി മാഫിയയ്ക്കും എതിരേ പോലീസ് നടത്തിയ പരിശോധനയിൽ 310 പേർക്കെതിരേ നടപടി സ്വീകരിച്ചു. സ്പെഷൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേരെ അറസ്റ്റ് ചെയ്തു.
വാറന്റ് കേസിൽ പ്രതികളായ 153 പേർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരേ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു.
സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് മേഖലാ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെൻസേഷണൽ കേസുകളിലും ജില്ലാ പോലീസ് മേധാവിമാർ വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം. പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരണം.
സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും മയക്കുമരുന്ന് വിൽക്കുന്നവർക്കും അവ ഉപയോഗിക്കുന്നവർക്കും എതിരേ ശക്തമായ നടപടി സ്വീകരിക്കും. സംശയകരമായ ഇടപെടൽ നടത്തുന്നവരുടെ സൈബർ ഇടങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കും.
രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കണ്ട്രോൾ റൂം വാഹനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കും. അവർക്ക് ലഭിക്കുന്ന സന്ദേശങ്ങളിൻമേൽ ഉടൻ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
ഗുണ്ടകള്‍ കൂടി; ഒന്നരവര്‍ഷത്തിനിടെ 438 കൊലപാതകങ്ങള്‍
കൊച്ചി: ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്തു നടന്നത് 438 കൊലപാതകങ്ങള്‍. കഴിഞ്ഞദിവസം ഫോര്‍ട്ട് കൊച്ചിയില്‍ യുവാവിനെ അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയതാണ് ഇതില്‍ ഒടുവിലത്തേത്. ഈ കാലയളവില്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നത് 2272 പേരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ കണക്കെടുപ്പില്‍ ഇത് 2815 ആയി വര്‍ധിച്ചു.
കൊലപാതകശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളും വര്‍ധിച്ചു. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,32,367 കുറ്റകൃത്യങ്ങളാണു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 57,015 എണ്ണം ഐപിസി കേസുകളാണ്.
ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1358 കൊലപാതക ശ്രമങ്ങള്‍, 3338 ബലാത്സംഗങ്ങള്‍, 124 മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റങ്ങള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിലായി 1195 മോഷണങ്ങളും 3703 വഞ്ചനാ കുറ്റങ്ങളും, വിവിധങ്ങളായ രീതിയില്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് 5254 കേസുകളും കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്ലസ് വണ്‍ പ്രവേശനം; ആദ്യദിനം അപേക്ഷിച്ചത് 92,561 പേര്
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യദിനം അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കിയത് 92561 വിദ്യാര്‍ഥികള്‍.
സംസ്ഥാനത്ത് 115704 വിദ്യാര്‍ഥികള്‍ അപേക്ഷാ സമര്‍പ്പണത്തിനായി കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തു. ഇതില്‍ ഓണ്‍ലൈനായി അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ കണ്ഫര്മേഷന് ലഭിച്ചത് 92561 വിദ്യാര്‍ഥികള്‍ക്കാണ്.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇക്കുറിയും ആദ്യദിനം ഏറ്റവും കൂടതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 16037 വിദ്യാര്‍ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്യുകയും ഇതില്‍ 12029 പേര്‍ക്ക് ഓണ്‍ലൈന്‍ കണ്ഫര്മേഷന് ലഭിക്കുകയും ചെയ്തു.
അപേക്ഷാ സമര്‍പ്പണത്തില്‍ ആദ്യദിനം പാലക്കാട് ജില്ലയില്‍ 12272 പേര് കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തപ്പോള്‍ 9950 പേരുടെ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായി.
ജില്ല തിരിച്ചുള്ള അപേക്ഷാ സമര്‍പ്പണം
ജില്ല, കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തവര്‍,
ഓണ്‍ലൈന്‍ കണ്ഫര്മേഷന് ലഭിച്ചവര്‍ എന്ന ക്രമത്തില്‍.
തിരുവനന്തപുരം: 9665 8093
കൊല്ലം: 8826 7239
പത്തനംതിട്ട: 4592 3995
ആലപ്പുഴ: 8596 7196
കോട്ടയം: 7329 6104
ഇടുക്കി: 4080 3482
എറണാകുളം: 9861 7706
പാലക്കാട്: 12272 9950
കോഴിക്കോട്: 9248 6935
മലപ്പുറം: 16037 12029
വയനാട്: 2891 2434
കണ്ണൂര്‍: 8050 6269
കാസര്‍ഗോഡ്: 5461 4752
ആകെ: 115704 92561
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ സുഹൃത്തിനെതിരേ കേസെടുത്തു
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഫ്ളാറ്റില്‍നിന്നു വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെതിരേ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്. സംഭവം നടന്നത് തൃപ്പൂണിത്തുറയിലായതിനാല് സൗത്ത് പോലീസ് കേസിന്റെ തുടര്‍നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിനു കൈമാറി.
തൃശൂര്‍ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം യുവാവിന് അറിയാമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.
ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറുകയായിരുന്നുവെന്നാണു മൊഴി. ഗര്‍ഭിണിയാണെന്നതു തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നും യുവതി പോലീസിനോടു പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നിനാണ് പനമ്പിള്ളിനഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്നിന്നു താഴേക്ക് എറിഞ്ഞതാണെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലായത്. പുലര്‍ച്ചെ അഞ്ചോടെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഐലൻഡ് എക്സ്പ്രസില്‍ ടിടിഇക്കു നേരേ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: ട്രെയിനിലെ ടിക്കറ്റ് പരിശോധകരായ ടിടിഇമാര്‍ക്കു നേരേ വീണ്ടും ആക്രമണം. ഐലൻഡ് എക്സ്പ്രസില്‍ ബംഗളൂരുവില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെ ടിടിഇമാരായ ഉത്തര്‍പ്രദേശ് സ്വദേശി മനോജ്കുമാര്‍ വര്‍മ, തിരുവനന്തപുരം സ്വദേശി ഷമി രാജ് എന്നിവർക്കാണ് യാത്രക്കാരായ യുവാക്കളില്‍നിന്ന് ആക്രമണം നേരിടേണ്ടിവന്നത്.
ടിടിഇമാരുടെ പരാതിയില്‍ കൊല്ലം സ്വദേശി അശ്വിന് (20), പൊന്നാനി സ്വദേശി ആഷിഖ് (28) എന്നിവര്‍ക്കെതിരേ എറണാകുളം റെയിൽവേ പോലീസ് കേസെടുത്തു.
ഇന്നലെ പുലര്‍ച്ചെ 5.30ന് ട്രെയിന്‍ വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എസ്- വണ്‍ കംപാര്‍ട്ട്മെന്റില്‍ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മനോജ് യുവാക്കളോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ആഷിഖിന്റെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും അത് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യാനുള്ളതായിരുന്നു. ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നും ജനറല്‍ കോച്ചില്‍ യാത്ര തുടര്ന്നുകൊള്ളാമെന്നും പറഞ്ഞ് ആഷിഖ് അടുത്ത കോച്ചിലേക്കു പോയി.
ഇതിനുശേഷമാണ് അശ്വിനില്‍നിന്ന് ടിക്കറ്റ് ആവശ്യപ്പെട്ടത്. അശ്വിന്റെ പക്കല്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. കൈയില്‍ പണമില്ലെന്നും ഗൂഗിള്‍പേ വഴി ഫൈന്‍ അടയ്ക്കാമെന്നും സമ്മതിച്ച അശ്വിന്, പേരും അഡ്രസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ വടക്കാഞ്ചേരി സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്തുന്നതു കണ്ട് മനോജിനെ തള്ളിയിട്ട് പുറത്തേക്ക് ഓടി. ഈ സമയം എസി കോച്ചിലായിരുന്ന ഷമി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോള്‍ ഓടിവരുന്ന അശ്വിനെ പന്തികേട് തോന്നി പിടിച്ചു നിര്‍ത്തി. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഷമിയേയും അശ്വിന് പിന്നിലേക്കു തള്ളിമാറ്റി ഓടി മറ്റൊരു കോച്ചില്‍ കയറി.
ആര്‍പിഎഫിന്റെ സഹായത്തോടെ ജനറല്‍ കോച്ചില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ എന്ജിനോടുചേര്ന്നുള്ള ജനറല്‍ കോച്ചിലുണ്ടായിരുന്ന ആഷിഖിനെ കണ്ടെത്തി ചോദ്യം ചെയ്തു.
ആദ്യം അശ്വിനെ അറിയില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് ഇരുവരും സുഹൃത്തുക്കളാണെന്ന് സമ്മതിച്ചു. ഇരുവരും ആദ്യം യാത്ര ചെയ്തിരുന്ന സ്ലീപ്പര്‍ കോച്ചിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ആഷിഖിന്റെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തു. തുടര്‍ന്ന് ആഷിഖ് വഴി അശ്വിനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ചുവരുത്തി എറണാകുളത്തെത്തിച്ച് റെയിൽവേ പോലീസിന് കൈമാറി.
ഡ്യൂട്ടി തടസപ്പെടുത്തിയതിനും ടിടിഇമാരെ കൈയേറ്റം ചെയ്തതിനുമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡ്യൂട്ടി തടസപ്പെടുത്തുന്നതുള്പ്പടെ ഗുരുതര കുറ്റകൃത്യം നടത്തിയിട്ടും പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരേ ടിടിഇമാരുടെ സംഘടന രംഗത്തെത്തി.
ടിടിഇമാര്ക്കെതിരേ എന്തു ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ഇതുവഴി നല്‍കപ്പെടുന്നതെന്നും തങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടവരുത്തുകയേയുള്ളൂവെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.
റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മാറ്റം വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 17 മുതൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.
രാവിലെ എട്ടു മുതൽ 12 വരെയും വൈകുന്നേരം നാലു മുതൽ ഏഴുവരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക.
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലും 14 ജില്ലകളിലേയും അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിലും തെരഞ്ഞെടുത്ത 52 ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ അപ്പറ്റൈറ്റ് ’’- എന്ന പേരിൽ നടന്ന മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായാണു സൂചന.
ഹോട്ടലുകൾക്കും മറ്റു ഭക്ഷ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷനിലും ലൈസൻസിലും ക്രമക്കേടുകൾ നടക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഹോട്ടൽ ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിൽ പോലും ക്രമക്കേട് നടക്കുന്നതായാണു വിവരം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാന്പിളുകളിൽ ഗുണനിലവാരമില്ലാത്തവയുടെ പരിശോധനാ ഫലം ചില ഉദ്യോഗസ്ഥർ മനഃ്പൂർവം കാലതാമസം വരുത്തി ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതായി കണ്ടെത്തിയതായും സൂചനയുണ്ട്.
ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്ത ഭക്ഷ്യ ഉത്പാദകർ അതതു വർഷം മാർച്ച് 31നകം റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നാൽ അവരില്‍നിന്നു പിഴ ഈടാക്കേണ്ടതുണ്ട്. ഇത് ഈടാക്കാതിരിക്കുന്നതായും പരാതി ലഭിച്ചിരുന്നു.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനം അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചിലർ നടപടി സ്വീകരിക്കുന്നില്ലെന്നും വിജിലൻസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാറിന്റെ നിർദേശ പ്രകാരം നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: യുകെയിലേക്ക് ജോലി വാഗ്ദാനം ചെയ്തു 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സച്ചി സ്റ്റാഫിംഗ് സൊല്യൂഷന്‍സ് ഉടമകളായ രാഖി ഐസക്ക്, സന്തോഷ് തോമസ് എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി ജിതിന് ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്.
ജിതിന്റെ ഭാര്യയ്ക്ക് യുകെയില്‍ സീനിയര്‍ കെയര്‍ ഹോം ജോലിക്കായി വീസ നല്‍കാമെന്നു പറഞ്ഞ് 2023 ജൂലൈ 23നും നവംബര്‍ 29 നുമിടയിൽ പലതവണയായി 16,32,000 രൂപ രാഖി ഐസക്കും സന്തോഷ് തോമസും വാങ്ങിയെന്നാണു കേസ്. മൂന്നാഴ്ചയ്ക്കുള്ളില്‍ വീസ നല്‍കാമെന്നായിരുന്നു വാഗ്ദാനം. വീസ ലഭിക്കാത്തതിനെത്തുടര്‍ന്ന് ജിതിന് അന്വേഷിച്ചു ചെന്നെങ്കിലും സ്ഥാപനം പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്നാണ് എളമക്കര പോലീസില്‍ പരാതി നല്‍കിയത്.
ലൈസന്‍സില്ലാതെയാണ് ഇവരുടെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് എളമക്കര പോലീസ് കണ്ടെത്തി. ഒരു മാസത്തിനകം ജോലി ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പ്രതികള്‍ക്കെതിരേ ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോയമ്പത്തൂർ - മംഗലാപുരം സ്പെഷൽ ട്രെയിൻ നാളെ മുതൽ
കൊല്ലം: കോയമ്പത്തൂർ - മംഗലാപുരം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ നാളെ മുതൽ സർവീസ് ആരംഭിക്കും. ജൂൺ 29 വരെ സർവീസ് ഉണ്ടാകും.ശനിയാഴ്ചകളിൽ രാവിലെ 9.30 ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന വണ്ടി അന്നു വൈകുന്നേരം 6.15 ന് കോയമ്പത്തൂരിൽ എത്തും.
തിരികെയുള്ള സർവീസ് അന്നു രാത്രി 10.15 ന് കോയമ്പത്തൂരിൽ നിന്നു പുറപ്പെട്ട് ഞായർ രാവിലെ 6.55 ന് മംഗലാപുരത്ത് എത്തും.കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊര്‍ണൂർ, ഒറ്റപ്പാലം, പാലക്കാട്, പോഡന്നൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
സ്ലീപ്പർ കോച്ചുകൾ മാത്രമാണ് ഈ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാനായില്ല
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരേ സ്കൂൾ ഉടമകൾ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ ഇന്നലെയും പുനഃരാരംഭിക്കാനായില്ല.
സാങ്കേതിക തകരാറിനെ തുടർന്നാണ് ഇന്നലെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ സാധിക്കാത്തത്. രാവിലെ സംഭവിച്ച സാരഥി സോഫ്റ്റ് വെയറിലെ തകരാർ ഇന്നലെ വൈകുന്നേരവും പരിഹരിക്കാനായില്ല.
നാളെ മാത്രമേ സങ്കേതിക തകരാർ പരിഹരിച്ച് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ സാധിക്കൂ എന്നാണ് ലഭിക്കുന്ന വിവരം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ജൂൺ മൂന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി നടപടിയെടുക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്.
കൃത്യമായ പരിശോധനകൾ അനിവാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ കാലതാമസം തയാറെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
ശബരിമല: താമസസൗകര്യ ക്രമീകരണം പുരോഗമിക്കുന്നതായി ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമലയിലെത്തുന്ന ഭക്തര്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ താമസസൗകര്യങ്ങളുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍.
മുറികള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, ശൗചാലയങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെയും ശബരിമല സ്പെഷല്‍ കമ്മീഷണറുടെയും റിപ്പോര്‍ട്ട് ചൊവ്വാഴ്ച പരിഗണിക്കാനും മാറ്റി.
അടിസ്ഥാനസൗകര്യങ്ങളും മറ്റും വിലയിരുത്താന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. പൊട്ടിയ ടൈലുകള്‍ പരിസരങ്ങളില്‍ കൂട്ടിയിടുന്നത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വ്യക്തമാക്കി.
കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ട് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം കമ്മീഷണറെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് പാര്‍ക്കിംഗ് ക്രമീകരണങ്ങളും കോടതി വിലയിരുത്തി.
മാലപൊട്ടിക്കൽ, മോഷണം: പ്രതികൾ പിടിയിൽ
തൃശൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ കറങ്ങിനടന്നു സ്ത്രീകളുടെ മാലപൊട്ടിച്ച കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതികൾ പിടിയിൽ.
വടക്കാഞ്ചേരി കല്ലംപറന്പ് വടരാട്ടിൽ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജു എന്ന സാജുദ്ദീൻ (31) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 15നു മെഡിക്കൽ കോളജ് പരിധിയിൽനിന്നു സ്ത്രീകളുടെ മാലപൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് അറസ്റ്റ്.
ചാവക്കാട് വ്യാപാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ച കേസ്, ഒരുമാസം മുന്‍പ് പുനലൂരിൽ സ്ത്രീയുടെ മാലപൊട്ടിച്ച കേസ്, കൊല്ലത്തു സ്ത്രീയുടെ മാലപൊട്ടിച്ച കേസ്, കൊല്ലത്തുനിന്നുതന്നെ ബൈക്ക് മോഷ്ടിച്ചതടക്കമുള്ള കേസുകൾ ഇവർക്കെതിരേയുണ്ട്.
അനുരാഗിനെതിരേ നേരത്തേതന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ മുപ്പതോളം മോഷണക്കേസുകളുണ്ട്. സജുവിനെതിരേയും തൃശൂർ, പാലക്കാട് ജില്ലകളിൽ മോഷണക്കേസുകളുണ്ട്.
മോഷണമുതൽ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങിനടന്ന് ആർഭാടജീവിതം നയിക്കുകയാണു പ്രതികളുടെ പതിവ്.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ശരത് സോമൻ, പ്രദീപ്, എഎസ്ഐ ഷാജി വർഗീസ്, സിപിഒ രമേഷ് ചന്ദ്രൻ, തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ.എ. തോമസിന്റെ നേതൃത്വത്തിൽ സാഗോക് ടീം അംഗങ്ങളായ എസ്ഐ പി.എം. റാഫി, സീനിയർ സിപിഒമാരായ പി.കെ. പഴനിസ്വാമി, കെ.ജി. പ്രദീപ്, സജി ചന്ദ്രൻ, സിപിഒമാരായ സിംസണ്‍, അരുണ്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.