കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയെയും മുഖ്യമന്ത്രി കേജരിവാളിനെയും പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഡൽഹി കോടതിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു. ഇഡി സമർപ്പിച്ച ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് ആംആദ്മി പാർട്ടിയെയും മദ്യനയക്കേസിൽ പ്രതിചേർത്തിരിക്കുന്നത്.
ആംആദ്മി പാർട്ടിയും മദ്യനയക്കേസിൽ പ്രതിയാണെന്ന് കേജരിവാളിനെ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നടക്കവേ ഇഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൽഹി മദ്യനയക്കേസിന്റെ മുഖ്യസൂത്രധാരൻ അരവിന്ദ് കേജരിവാളാണെന്നും 100 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നും ഇഡി ആരോപിക്കുന്നു. 12 ശതമാനം ലാഭത്തിന് മദ്യത്തിന്റെ മൊത്തവിതരണം സ്വകാര്യ കന്പനിയെ ഏൽപ്പിക്കുന്ന വ്യവസ്ഥയോടെയാണ് 2021-22 വർഷത്തെ മദ്യനയം നടപ്പിലാക്കിയത്.
കാബിനറ്റ് മീറ്റിംഗിന്റെ മിനുട്സിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. വിജയ് നായരും സൗത്ത് ഗ്രൂപ്പുമാണ് ഇതിലെ ഇടനിലക്കാരെന്ന് ഇഡി പറയുന്നു. സൗത്ത് ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളായ ബിആർഎസ് നേതാവ് കെ. കവിത ഇഡിയുടെ അറസ്റ്റിലായി തിഹാർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. കവിതയ്ക്കെതിരേ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.
അധിക വേനൽമഴ ലഭിക്കും; മണ്സൂണ് നീണ്ടുനിൽക്കും
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്ത് മണ്സൂണ് സീസണിന് ഈ മാസം 31 ഓടെ തുടക്കമാകുമെന്നാണ് ഇപ്പോഴത്തെ നിഗമനമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നിലവിൽ കേരളത്തിൽ അതിശക്തമായ വേനൽമഴ ലഭിക്കുന്നുണ്ട്.
പല ജില്ലകളിലും സംസ്ഥാന കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേനൽമഴയ്ക്കു പിന്നാലെ മണ്സൂണ്കൂടി എത്തുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലെ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലും മഴ നീണ്ടുനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തിലെ പല ജില്ലകളിലും ഇപ്പോൾ സാധാരണയിലും ഉയർന്ന തോതിൽ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും അധിക വേനൽമഴ ലഭിച്ചു.
20 മുതൽ 50 ശതമാനം വരെ അധിക വേനൽമഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ലഭിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തായി ഇടിമിന്നലോടും ശക്തമായ കാറ്റോടുംകൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
മണ്സൂണ് സീസണ് 31 മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് നീണ്ടുനിൽക്കുന്നതിനാൽ കാർഷികോത്പാദനത്തിൽ ആറു ശതമാനത്തിൽ കൂടുതൽ വർധനവുണ്ടായേക്കും.
ദക്ഷിണേന്ത്യയിൽ വേനൽമഴ കനത്തപ്പോൾ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്.
കേജരിവാളിന്റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരേ ആരോപണം കടുപ്പിച്ച് ആംആദ്മി പാർട്ടിയുടെ രാജ്യസഭ എംപിയും മുൻ വനിതാ കമ്മീഷൻ ചെയർപേഴ്സനുമായ സ്വാതി മലിവാൾ. പല പ്രാവശ്യം ബൈഭവ് തന്നെ തല്ലുകയും ചവിട്ടുകയും ചെയ്തതായി ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
മർദനത്തിനിടെ വീണ് മുറിയിലെ മേശയിൽ തല ഇടിച്ചു. ഉപദ്രവിക്കരുതെന്ന് കരഞ്ഞു പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കാൻ തയാറായില്ല. വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് ബൈഭവ് തന്നെ മർദിച്ചതെന്ന് സ്വാതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ബൈഭവിനെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്. പോലീസും ഫോറൻസിക് സംഘവും ഇന്നലെ കേജരിവാളിന്റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തി. വിശദീകരണമാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ബൈഭവിനോട് ഇന്നു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ സ്വാതി മലിവാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുന്ന വീഡിയോ പുറത്തുവന്നു. സുരക്ഷാവിഭാഗം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയാണു പ്രചരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമിലും സ്വാതിയുടെ ഭാഗത്താണു തെറ്റെന്ന് തോന്നിപ്പിക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ആം ആദ്മിയുടെ ആരോപണം.
അതേസമയം, ആം ആദ്മി പാർട്ടിയിൽ ആദ്യകാലം മുതൽ ഉണ്ടായിരുന്ന തന്നെ ഒതുക്കി അതിഷി മർലേനയെ ഉയർത്തിക്കൊണ്ടുവരുന്നതും സ്വാതിയുടെ പ്രതിഷേധത്തിനു പിന്നിലുണ്ടത്രെ. ഡൽഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സ്വാതിയെ ബിജെപി വലയിലാക്കിയതായും അവർ ഉടൻതന്നെ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
സ്വാതിയെ കേജരിവാളിന്റെ വസതിയിലേക്ക് അയച്ചത് ബിജെപി ഗൂഢാലോചനയുടെ ഭാഗമെന്ന് എഎപി
സ്വാതി മലിവാളിനെ അരവിന്ദ് കേജരിവാളിന്റെ വസതിയിലേക്ക് അയച്ചതു ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആംആദ്മി പാർട്ടി. കേജരിവാളിന്റെ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു സ്വാതിയുടെ ചുമതലയെന്നും ആംആദ്മി പാർട്ടി നേതാവും ഡൽഹി വിദ്യാഭ്യാസമന്ത്രിയുമായ അതിഷി മർലേന ആരോപിച്ചു.
സ്വാതിയുടെ ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണ്. ഇത് ഇന്നലെ പുറത്തുവന്ന വീഡിയോദൃശ്യങ്ങളിൽ വ്യക്തമാണ്. അവർക്കു പരിക്കേറ്റിട്ടില്ല. കഴിഞ്ഞ 13ന് മുൻകൂട്ടി അറിയിക്കാതെയും അപ്പോയ്ന്റ്മെന്റ് എടുക്കാതെയുമാണ് അവർ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.
മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ആ സമയം മുഖ്യമന്ത്രി അവിടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. അതോടെ, കേജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരേ ആരോപണമുന്നയിച്ചു.- അതിഷി ചൂണ്ടിക്കാട്ടി.
“മുഖ്യമന്ത്രിയുടെ വീട്ടിലെ ഡ്രോയിംഗ് റൂമിലെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വാതി മലിവാളിന്റെ നുണകളെല്ലാം ഈ വീഡിയോയിൽ പൊളിയുന്നുണ്ട്. തന്നെ ക്രൂരമായി മർദിച്ചെന്നും തലയിൽ മുറിവുണ്ടായെന്നുമാണ് അവർ ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ, പുറത്തുവന്ന വീഡിയോകളിൽനിന്ന് അവർ പറയുന്നതിനു കടകവിരുദ്ധമാണു കാര്യങ്ങളെന്ന് വ്യക്തമാണ്. ഡ്രോയിംഗ് റൂമിലിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. അവർക്കു പരിക്കേല്ക്കുകയോ അവരുടെ വസ്ത്രങ്ങൾ കീറുകയോ ചെയ്തിട്ടില്ല.
പകരം അവർ പോലീസുകാരെയും ബൈഭവ് കുമാറിനെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു’’- അതിഷി പറഞ്ഞു.
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്റെയും വാക്കുകൾക്ക് വിലക്ക്
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജന്റെയും പ്രസംഗങ്ങളിൽ കത്തിവച്ച് ദൂർദർശനും ഓൾ ഇന്ത്യ റേഡിയോയും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വോട്ടഭ്യർഥിക്കാൻ അനുവദിച്ചുള്ള പ്രസംഗത്തിൽനിന്നാണ് “മുസ്ലിംകൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണം, ഭരണ പാപ്പരത്തം’’ എന്നീ വാക്കുകൾക്ക് ദൂർദർശനും ഓൾ ഇന്ത്യ റേഡിയോയും വിലക്കേർപ്പെടുത്തിയത്.
യെച്ചൂരിയുടെ പ്രസംഗം ഡൽഹിയിലും ദേവരാജന്റേത് കോൽക്കത്തയിലുമായിരുന്നു റെക്കോർഡ് ചെയ്തത്. പ്രസംഗം റെക്കോർഡ് ചെയ്യുന്നതിനുമുന്പാണ് ചില വാക്കുകൾ പാടില്ലെന്ന് ഇരുവരോടും ആവശ്യപ്പെട്ടത്.
നീക്കം ചെയ്തതു പുനഃപരിശോധിക്കണമെന്ന് ദൂരദർശനോട് യെച്ചൂരി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പ്രസംഗം സെൻസർ ചെയ്തതിനുശേഷം ഏപ്രിൽ 16ന് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെഅനുമതി പ്രകാരം ആറു ദേശീയ പാർട്ടികൾക്കും 59 സംസ്ഥാന പാർട്ടികൾക്കും ദൂരദർശൻ വഴി പ്രചാരണത്തിന് അനുമതിയുണ്ട്. മറ്റു രാജ്യങ്ങളെയും സമുദായങ്ങളെയും വിഭാഗങ്ങളെയും വിമർശിക്കാൻ പാടില്ല, കലാപാഹ്വാനം നടത്തരുത്, കോടതിയലക്ഷ്യ പ്രസ്താവനകൾ ഒഴിവാക്കണം, രാജ്യത്തിന്റെ ഐക്യത്തെയും പരമാധികാരത്തെയും ഉദ്ഗ്രഥനത്തെയും ചോദ്യംചെയ്യുന്ന പ്രസ്താവനകൾ പാടില്ല, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കണം എന്നീ മാനദണ്ഡങ്ങളോടെയാണ് പാർട്ടികൾക്ക് ദൂരദർശൻവഴിയും എഐആർ വഴിയും പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുന്നത്.
അതേസമയം, കേന്ദ്രസർക്കാരിന് ഇഷ്ടമല്ലാത്ത വാക്കുകൾ ദൂരദർശനും ആകാശവാണിയും ഒഴിവാക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം.
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: എയർകണ്ടിഷനിംഗ് യൂണിറ്റിൽ തീ പടർന്നുവെന്ന സംശയത്തെത്തുടർന്ന് 175 യാത്രക്കാരുമായി ബംഗളുരുവിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.
ഇന്നലെ വൈകുന്നേരം 6:40 നാണ് എഐ 897 വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയത്. യാത്രക്കാർക്കായി ബദൽസംവിധാനം ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി മേഖലയിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ അടുത്ത തിങ്കളാഴ്ച വരെ ഊട്ടി ഉൾപ്പെടെ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ഇന്നു മുതൽ തിങ്കളാഴ്ചവരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ എം. അരുണ അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ 3,500 ഓളം രക്ഷാപ്രവർത്തകരെയും മണ്ണുമാന്തി യന്ത്രങ്ങളുൾപ്പെടെ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. അതിനിടെ, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ 16 കാരനെ കാണാതായി.
തിരുനെൽവേലി സ്വദേശി അശ്വിനാണ് അപകടത്തിൽപ്പെട്ടത്. വെള്ളം കുതിച്ചെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി: ഭൂമി തട്ടിപ്പുകേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല. ഹർജി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.
ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിൽ ഇഡിയുടെ നിലപാട് തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹർജിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം നൽകണമെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ആവശ്യപ്പെട്ടു.
സോറനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് ഇഡിയുടെ നിലപാട്.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോറന് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ സോറനും ജാമ്യം നൽകണമെന്ന് സിബൽ വാദിച്ചു.
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ന്യൂഡൽഹി: ഗാസയിലെ റാഫയിൽ കൊല്ലപ്പെട്ട യുഎൻ രക്ഷാസംഘാംഗം കേണൽ വൈഭവ് അനിൽ കാലെയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം.
കഴിഞ്ഞ തിങ്കളാഴ്ച റാഫയിൽ നടന്ന ആക്രമണത്തിലാണ് കേണൽ വൈഭവ് കാലെ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്നയാൾക്കു ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു. ടെൽ അവീവിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയവും യുഎൻ അധികൃതരും ചേർന്നാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്.
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
ഭുവനേശ്വർ: ഒഡീഷയിലെ മുതിർന്ന ബിജെപി നേതാവ് ബിജോയി മഹാപാത്രയെ പാർട്ടിയിൽനിന്നു പുറത്താക്കി.
പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി. മഹാപാത്രയുടെ മകൻ അരവിന്ദ് ഇത്തവണ പത്കുര മണ്ഡലത്തിൽ ബിജെഡി സ്ഥാനാർഥിയായി മത്സരിക്കുന്നു. ബിജെപി മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മഹാപാത്ര മകനുവേണ്ടി വോട്ട് തേടിയിരുന്നു.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശാരദ പ്രധാൻ, ബിജെപി എസ്സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാകേഷ് മല്ലിക്ക് എന്നിവരെയും പുറത്താക്കി. ഇരു നേതാക്കളും ബിജോയി മഹാപാത്രയുടെ ഉറ്റ അനുയയികളാണ്.
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
ബാരാബാങ്കി: വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. കോൺഗ്രസും സമാജ്വാദി പാർട്ടിയും അധികാരത്തിലെത്തിയാൽ രാമേക്ഷേത്രത്തിനു മുകളിലൂടെ ബുൾഡോസർ പായിക്കുമെന്ന് മോദി ആരോപിച്ചു.
എവിടെയാണ് ബുൾഡോസർ പ്രയോഗിക്കേണ്ടതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽനിന്നു ട്യൂഷൻ നേടാനും മോദി ഉപദേശിച്ചു. ഉത്തർപ്രദേശിലെ ബാരാബാങ്കിയിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിദ്വേഷ പരാമർശം.
എസ്പിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ യോഗിയെ കണ്ടു പഠിക്കണം. എവിടെയാണ് ബുൾഡോസർ ഓടിക്കേണ്ടതെന്ന് അദ്ദേഹത്തിൽനിന്നും ട്യൂഷൻ സ്വീകരിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാമനവമി ദിവസം മുതിർന്ന എസ്പി നേതാവ് പറഞ്ഞത് രാമക്ഷേത്രം പ്രയോജനമില്ലാത്തതാണെന്നാണ്. അതേസമയം കോൺഗ്രസ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവർക്ക് കുടുംബവും അധികാരവും മാത്രമാണ് പ്രധാനം. രാജ്യത്തോട് സത്യം പറയുമ്പോഴെല്ലാം മോദി ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിക്കുകയാണെന്ന് അവർ പറയുന്നു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും മോദി പരിഹസിച്ചു.
സോഷ്യലിസ്റ്റ് രാജകുമാരൻ പുതിയ അമ്മായിയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ അമ്മായി ബംഗാളിൽനിന്നാണ്. ഈ അമ്മായി ഇന്ത്യ സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്- മമത ബാനർജിയെ ലാക്കാക്കിയായിരുന്നു മോദിയുടെ പരിഹാസ പരാമർശം.
ഭരണഘടന നിലവിൽ വന്നപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകരുതെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിരുന്നു. എന്നാൽ 10 വർഷം മുമ്പ് കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ശ്രമിച്ചു.
കർണാടകയിൽ പോലും അവർ ഇത് ചെയ്തിട്ടുണ്ട്. അവർ ഒറ്റരാത്രികൊണ്ട് എല്ലാ മുസ്ലിംകളെയും ഒബിസിയാക്കി. ഒബിസികൾക്ക് നൽകിയ സംവരണത്തിന്റെ വലിയൊരു ഭാഗം അവർ കൊള്ളയടിച്ചു- മോദി ആരോപിച്ചു.
"വോട്ട് ജിഹാദികൾ'ക്ക് കോൺഗ്രസും എസ്പിയും സ്വത്ത് വിൽക്കും: മോദി
ഹമിർപുർ: ജനങ്ങളുടെ വോട്ടുകിട്ടി ഭരണത്തിലേറിയാൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും വോട്ട് ജിഹാദ് നടത്തിയവർക്കു ജനങ്ങളുടെ സ്വത്ത് വീതം വയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ കോൺഗ്രസ്-എസ്പി സഖ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിവാദ പ്രസ്താവന.
“ഞാൻ ഇന്ന് കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കുമെതിരേ നിങ്ങൾക്കു മുന്നറിയിപ്പു നല്കാൻ ആഗ്രഹിക്കുന്നു. അവർ നിങ്ങളുടെ വോട്ട് കൈക്കലാക്കും. അധികാരത്തിലെത്തിയാൽ സമ്മാനം വോട്ട് ജിഹാദ് നടത്തിയവർക്ക് കൈമാറും. കോൺഗ്രസും എസ്പിയും തെരഞ്ഞെടുപ്പിനുമുന്പേ ഇതു തീരുമാനിച്ചതാണ്-” മോദി പറഞ്ഞു.
എസ്പി നേതാവും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ സഹോദരീപുത്രിയുമായ മറിയ ആലം ഏപ്രിൽ 29ന് ഫറൂഖാബാദ് മണ്ഡലത്തിലെ ഇന്ത്യാസഖ്യം സ്ഥാനാർഥി നവൽകിഷോറിന്റെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തുകൊണ്ട് വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. അന്നുമുതൽ വോട്ട് ജിഹാദിനെതിരേ യുപിയിലെ തെരഞ്ഞെടുപ്പു റാലികളിൽ മോദി പ്രസ്താവന നടത്തിവരുന്നുണ്ട്.
റായ്ബറേലിക്ക് മകനെ നൽകുന്നു, നിരാശനാക്കില്ല: സോണിയ
റായ്ബറേലി: റായ്ബറേലിയിലെ ജനങ്ങൾക്ക് തന്റെ മകനെ നൽകുകയാണെന്നും രാഹുൽ നിരാശനാക്കില്ലെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. രാഹുൽ ഗാന്ധിക്ക് വോട്ട് തേടി റായ്ബറേലിയിൽ പ്രചാരണത്തിനെത്തിയതായിരുന്നു സോണിയ.
തന്റെ മകനെ നിങ്ങൾക്കു നൽകുകയാണെന്നും അവനെ നിങ്ങളുടേതായി പരിഗണിക്കണമെന്നും സോണിയ മണ്ഡലത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. 20 വർഷം മണ്ഡലത്തെ സേവിക്കാൻ തനിക്ക് അവസരം തന്ന ജനങ്ങൾക്ക് സോണിയ നന്ദിയും പറഞ്ഞു.
ഇന്ദിരാഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും തന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് രാഹുലിനും പ്രിയങ്കയ്ക്കും നൽകിയത്.
എല്ലാവരെയും ബഹുമാനിക്കുക, ദുർബലരെ സംരക്ഷിക്കുക, ജനങ്ങളുടെ അവകാശങ്ങൾക്കായി അനീതിക്കെതിരേ പോരാടുക. ഭയപ്പെടരുത്, കാരണം നിങ്ങളുടെ സമരങ്ങളുടെ വേരുകളും പാരമ്പര്യവും വളരെ ആഴത്തിലുള്ളതാണ്-അവർ പറഞ്ഞു.
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
അമേഠി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളെ ഒരേ പോലെ പരിഗണിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി. ശർമയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
റായ്ബറേലിയിൽ പത്തു രൂപയുടെ വികസനപ്രവർത്തനം നടത്തിയാൽ അതേപോലെ അമേഠിയിലും നടത്തും. ഇത് എന്റെ വാഗ്ദാനമാണ്-രാഹുൽ പറഞ്ഞു.
മൂന്നു തവണ അമേഠിയുടെ പ്രതിനിധിയായിട്ടുള്ള രാഹുൽ 2019ൽ സ്മൃതി ഇറാനിയോടു തോറ്റു. അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി റദ്ദാക്കി സ്ഥിരമായ നിയമനം കൊണ്ടുവരുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
റായ്ബറേലി: റായ്ബറേലി ലോക്സഭാ മണ്ഡലത്തിനു കീഴിലെ ഉൻചാഹറിലെ സമാജ്വാദി പാർട്ടി എംഎൽഎ മനോജ് പാണ്ഡെ ബിജെപിയിൽ ചേർന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് പാണ്ഡെ ബിജെപി അംഗത്വമെടുത്തത്. മുൻ എസ്പി സർക്കാരിൽ മന്ത്രിയായിരുന്ന മനോജ് പാണ്ഡെ റായ്ബറേലിയിലെ പ്രമുഖ ബ്രാഹ്മണ നേതാവാണ്. ഇദ്ദേഹം മൂന്നു തവണ എംഎൽഎയായി.
പട്നായിക്കിന്റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ഹിൻജിലി/കാന്താബഞ്ചി: ഇതര സംസ്ഥാനങ്ങളിലേക്കുള്ള പ്രദേശവാസികളുടെ കുടിയേറ്റം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മത്സരിക്കുന്ന ഹിൻജിലി, കാന്താബഞ്ചി മണ്ഡലങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. രണ്ടു മണ്ഡലങ്ങളിലും അടിസ്ഥാനസൗകര്യ വികസനത്തിന്റെ അഭാവമുണ്ട്.
ഹിൻജിലി, കാന്താബഞ്ചി മണ്ഡലങ്ങളിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകളില്ല. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലേക്കായി ഒരു ലക്ഷത്തിലധികം പേർ പോയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
അതേസമയം, കുടിയേറ്റം കുറഞ്ഞുവരുന്നുവെന്നു സർക്കാർ അവകാശപ്പെടുന്നു. ഒഡീഷയുടെ പടിഞ്ഞാറൻ മേഖലയിലാണു കാന്താബഞ്ചി; ഹിൻജിലി തെക്കൻ മേഖലയിലും.
വോട്ടെടുപ്പ് ആയതോടെ കുടിയേറ്റ തൊഴിലാളികൾക്കു വൻ ഡിമാൻഡാണ്. ഇവരെ നാട്ടിലെത്തിക്കാൻ ബിജെഡി, ബിജെപി, കോൺഗ്രസ് പാർട്ടികൾ ഉത്സാഹിക്കുന്നു.
വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ സർക്കാർ നല്കുന്ന സൗജന്യ അരിയും മറ്റ് ആനുകൂല്യങ്ങളും പ്രാദേശിക സർപഞ്ച് നിഷേധിക്കുമെന്നു ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്ന സന്തോഷ് ഗൗഡ പറയുന്നു. ഹിൻജിലിയിലെ വോട്ടറാണ് ഇയാൾ. ഓരോ കുടിയേറ്റ വോട്ടർക്കും 500 രൂപ യാത്രച്ചെലവ് ഇനത്തിൽ നല്കുന്നതായി മറ്റൊരു വോട്ടർ പറഞ്ഞു.
2000 മുതൽ പട്നായിക് വിജയിക്കുന്ന മണ്ഡലമാണു ഹിൻജിലി. 24 വർഷത്തിനിടെ മണ്ഡലത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നെന്നും എന്നാൽ, അടിസ്ഥാന പ്രശ്നമായ കുടിയേറ്റത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും വീട്ടമ്മയായ ബിലാസിനി ബെഹറ പറഞ്ഞു.
ഹിൻജിലിയിൽ തുടർച്ചയായ ആറാം വിജയമാണ് നവീൻ പട്നായിക് ലക്ഷ്യമിടുന്നത്. ബിജെപിയാണ് പ്രധാന എതിരാളി.
ഹിൻജിലിയിലെ 2.31 ലക്ഷം വോട്ടർമാരിൽ ബഹുഭൂരിപക്ഷവും കർഷകരാണ്. ബോലംഗീർ ജില്ലയിലാണ് കാന്താബഞ്ചി മണ്ഡലം. കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമാണിത്.
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ
ഭീവണ്ടി: ബിജെപി അധികാരത്തിലെത്തിയാൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും ജയിലിലടയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ തലസ്ഥാനത്ത് പാവപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസവും മികച്ച ആരോഗ്യസംവിധാനവും ഒരുക്കിയതിനാണ് തന്നെ പ്രധാനമന്ത്രി മോദി അറസ്റ്റ് ചെയ്തതെന്ന് കേജരിവാൾ പറഞ്ഞു. “ഞാൻ എനിക്കുവേണ്ടിയല്ല വോട്ട് ചോദിക്കുന്നത്.
രാജ്യത്തെ രക്ഷിക്കാൻ യാചിക്കുകയാണ്. ബിജെപി തെരഞ്ഞെടുപ്പിൽ വിജയിക്കില്ല. എന്നാൽ, അവർ വിജയിക്കുകയാണെങ്കിൽ സുപ്രിയ സുലെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരെ ജയിലിലാക്കും”-കേജരിവാൾ കൂട്ടിച്ചേർത്തു.
ഹിമാചലിൽ രണ്ടു വിമത നേതാക്കളെ ബിജെപി പുറത്താക്കി
സിംല: ഹിമാചൽപ്രദേശിൽ രണ്ടു വിമതനേതാക്കളെ ബിജെപി പുറത്താക്കി. രാകേഷ് ചൗധരി, മുൻ മന്ത്രി രാം ലാൽ മാർക്കണ്ഡ എന്നിവരെയാണു പുറത്താക്കിയത്.
ഇരുവരും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക നല്കിയിരുന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിനം ഇന്നലെയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: രാജ്യത്തെ ഓരോ പോളിംഗ് സ്റ്റേഷനുകളിലേയും വോട്ടിംഗ് ശതമാനം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്ന ഹർജിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം.
പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് നില തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നായിരുന്നു അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നല്കിയ ഹർജിയിലെ ആവശ്യം.
പ്രശ്നത്തിൽ അടിയന്തരവാദം കേൾക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ അപേക്ഷ പരിഗണിച്ച് ഇന്നലെ വൈകുന്നേരം കോടതി ചേരുകയായിരുന്നു. ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണയ്ക്കു സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പിനുശേഷമായിരുന്നു ഇത്.
മറുപടി പറയാൻ സമയം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
25,000 കാഷ്മീരി പണ്ഡിറ്റുകൾക്ക് ബാരാമുള്ളയിൽ വോട്ട്
ജമ്മു: ബാരാമുള്ള ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരായി കാഷ്മീർ താഴ്വരയിൽനിന്നു പലായനം ചെയ്ത 25,000 കാഷ്മീരി പണ്ഡിറ്റുകൾ. കാഷ്മീരി പണ്ഡിറ്റുകൾക്കായി 26 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
ജമ്മു-21, ഡൽഹി-4, ഉധംപുർ-1 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകൾ. 17.32 ലക്ഷം വോട്ടർമാരാണ് ബാരാമുള്ളയിലുള്ളത്. നാഷണൽ കോൺഫറൻസിലെ ഒമർ അബ്ദുള്ളയും പീപ്പിൾസ് കോൺഫറൻസിലെ സജാദ് ലോണും തമ്മിലാണു പ്രധാന പോരാട്ടം.
പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി
ബംഗളുരു: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് രാജ്യംവിട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര.
അന്വേഷണം പുരോഗമിക്കുന്നതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ പ്രജ്വലിനെതിരേ പരാതിപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയന്ന കേസിൽ അറസ്റ്റിലായ അച്ഛൻ എച്ച്.ഡി. രേവണ്ണയുടെ ഇടക്കാല ജാമ്യം ബംഗളുരു കോടതി 20 വരെ നീട്ടി. 66 കാരനായ രേവണ്ണയ്ക്ക് ഇന്നലെ വരെ അനുവദിച്ച ഇടക്കാല ജാമ്യമാണ് 20 വരെ നീട്ടിയത്.
കപിൽ സിബലിന്റെ വിജയം: അഭിനന്ദിച്ച് ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അഭിനന്ദിച്ചു. അസോസിയേഷന്റെയും അംഗങ്ങളുടെയും മുന്നോട്ടുള്ള സഹകരണം കൂടുതൽ പ്രതീക്ഷിക്കുന്നെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
22 വർഷങ്ങൾക്കുശേഷമാണ് താൻ ബാർ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതെന്നും നിയമസംവിധാനത്തിന് തങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ കപിൽ സിബൽ ഉറപ്പ് നൽകി. ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണയുടെ യാത്രയയപ്പ് യോഗത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
വ്യാഴാഴ്ച നടന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ 1066 വോട്ടുകൾക്ക് കപിൽ സിബൽ വിജയിച്ചിരുന്നു. ഇതു നാലാം തവണയാണ് സിബൽ പ്രസിഡന്റാകുന്നത്. 2001 ലാണ് അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
തട്ടിപ്പുകേസിൽ സുപ്രധാന വിധി
ന്യൂഡൽഹി: പ്രത്യേക കോടതിയുടെ സമൻസ് പ്രകാരം ഹാജരാകുന്ന പ്രതിയെ സാന്പത്തിക തട്ടിപ്പ് നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ ഇഡിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ കോടതിയുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ സാധിക്കൂ.
ഒരു വ്യക്തിയുടെ കൈയിൽനിന്ന് അനധികൃതമായി പണം കണ്ടെത്തിയതിന് പ്രത്യേക കോടതിയുടെ സമൻസ് പ്രകാരം ഹാജരായെങ്കിൽ അദ്ദേഹം നൽകുന്ന ഉത്തരം സാധുവല്ലെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ.
കുറ്റാരോപിതനായ വ്യക്തി നൽകുന്ന വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ ക്രിമിനൽ നടപടി ക്രമത്തിലെ 70-ാം വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി വിധിച്ചു.
കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ തെരഞ്ഞെടുക്കപ്പെട്ടു.
വാശിയേറിയ മത്സരത്തിനൊടുവിൽ 1066 വോട്ട് നേടിയാണ് കപിൽ സിബലിന്റെ വിജയം. നിലവിലെ പ്രസിഡന്റ് ഡോ.അതീഷ്.സി.അഗർവാൾ നാലാംസ്ഥാനത്തായി. അദ്ദേഹത്തിന് 296 വോട്ടാണു ലഭിച്ചത്.
689 വോട്ട് നേടി മുതിർന്ന അഭിഭാഷകൻ പ്രദീപ് കുമാർ റായി രണ്ടാം സ്ഥാനത്തെത്തി. മറ്റു മൂന്ന് അഭിഭാഷകർകൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു.
ഇന്നലെ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. ആകെയുള്ള 2850 വോട്ടർമാരിൽ 2330 പേർ വോട്ട് ചെയ്തു. ഇതു നാലാംതവണയാണ് കപിൽ സിബൽ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
1997-98, 1995-96, 2001-02 വർഷങ്ങളിലായിരുന്നു ഇതിനുമുന്പ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ
ബംഗളൂരു: നഗരത്തിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥിനിയെ വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.
സാമൂഹ്യപ്രവർത്തകയായ സൗമ്യയുടെ മകൾ പ്രബുധ്യയെ (20) യാണു വീട്ടിലെ ബാത്ത് റൂമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കേജരിവാളിന്റെ പരാമർശം; ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വിവാദ പരാമർശത്തിനെതിരേയുള്ള ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി. ആം ആദ്മി പാർട്ടിക്ക് വോട്ട് നൽകിയാൽ താൻ ജയിലിലേക്ക് തിരികെ പോകില്ലെന്നു കേജരിവാൾ നടത്തിയ പരാമർശമാണ് ഇഡി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിൽ ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേജരിവാളിന്റെ പരാമർശം ചൂണ്ടിക്കാട്ടിയത്. “ആം ആദ്മി പാർട്ടിയുടെ ചിഹ്നമായ ചൂലിന് വോട്ട് രേഖപ്പെടുത്തിയാൽ താൻ ജൂണ് രണ്ടിന് ജയിലിൽ പോകില്ലെന്ന് കേജരിവാൾ പ്രസംഗിച്ചു. സംവിധാനത്തിന്റെ കരണത്തിനേറ്റ അടിയാണിത്’’- തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
“പരാതിക്കാരൻ സംവിധാനത്തിന്റെ കരണത്ത് അടിച്ചതുതന്നെയാണ്. പരാതിക്കാരൻ അദ്ദേഹത്തെ പ്രത്യേക വ്യക്തിയായി കരുതുന്നു. എന്നാൽ, ഏതൊരു പരാതിക്കാരെയും പോലെയാണ് ഞങ്ങൾ കാണുന്നത്. അദ്ദേഹം ആദ്യദിവസം പറഞ്ഞതു കേൾക്കുക. അദ്ദേഹം കേസിനെക്കുറിച്ച് ഒന്നും പറയില്ലെന്ന് ജഡ്ജിമാർ പറഞ്ഞിരുന്നു”- എജി കൂട്ടിച്ചേർത്തു.
എന്നാൽ, ഈ വാദം ജസ്റ്റീസ് ഖന്ന നിഷേധിച്ചു. “ഇല്ല, കേജരിവാൾ കേസിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ജയിലേക്ക് മടങ്ങില്ല എന്ന പരാമർശം അദ്ദേഹത്തിന്റെ മാത്രം അനുമാനമാണ്. അതേക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്കു തോന്നിയ ന്യായം ഞങ്ങൾ പറഞ്ഞു. ഉത്തരവിൽ വളരെ വ്യക്തമാണ്. ആർക്കും ഒഴിവ് നൽകിയില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാൽ, ഈ വിഷയത്തിലേക്ക് കടക്കുന്നില്ല’’-ജസ്റ്റീസ് ഖന്ന പറഞ്ഞു.
സുപ്രീംകോടതി കേജരിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ രാജ്യത്തെ ഉന്നതമന്ത്രി നടത്തിയ പരാമർശത്തിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേജരിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവ് പതിവുള്ളതല്ലെന്നും പ്രത്യേക പരിഗണന കേജരിവാളിന് നൽകിയിട്ടുണ്ടെന്നും ഇടക്കാല ജാമ്യത്തെക്കുറിച്ച് പ്രതികരിക്കവേ മാധ്യമ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാര്യമാണു സിംഗ്വി കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഉത്തരവിലെ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതായി ജസ്റ്റീസ് ഖന്ന വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുവായി പറയരുതെന്ന വ്യവസ്ഥയോടെയാണു കേജരിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
കവിതയുടെ ജാമ്യം: സിബിഐയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യഹർജിയിൽ സിബിഐയോട് ഡൽഹി ഹൈക്കോടതി പ്രതികരണം തേടി.
അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് സ്വർണകാന്ത ശർമ സിബിഐയുടെ മറുപടി ആവശ്യപ്പെട്ടത്.
ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 24ന് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. ജാമ്യം നിഷേധിച്ച ഉത്തരവ് മൗലിക അവകാശ ലംഘനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പരസ്യബോർഡ് തകർന്നുണ്ടായ അപകടം: മരണം 16 ആയി, തെരച്ചിൽ അവസാനിപ്പിച്ചു
മുംബൈ: മുംബൈയിലെ ഘാട്കോപ്പറിൽ പടുകൂറ്റൻ പരസ്യബോർഡ് തകർന്നുണ്ടായ അപകടത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 16 ആയി.
മൂന്നു ദിവസം നീണ്ടുനിന്ന ശ്രമകരമായ തെരച്ചിൽ അവസാനിപ്പിച്ചതായി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
മുംബൈ എയർ ട്രാഫിക് കൺട്രോൾ റിട്ട. ജനറൽ മാനേജർ മനോജ് ചൻസോരിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹങ്ങളാണ് തകർന്നുവീണ ബോർഡിനടിയിൽപ്പെട്ട കാറിൽനിന്നും കണ്ടെടുത്തത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ സമീപത്തുള്ള രാജവാഡി ആശുപത്രിയിലേക്കു മാറ്റി.
120 അടി വീതിയും അത്രയുംതന്നെ ഉയരവുമുള്ള പടുകൂറ്റൻ പരസ്യബോർഡ് കനത്ത മഴയും പൊടിക്കാറ്റും മൂലം തകരുകയായിരുന്നു.
പെട്രോൾ പന്പിലേക്കു വീണതിനാൽ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് പരസ്യബോർഡിന്റെ ചട്ടക്കൂടുകൾ അറുത്തുമാറ്റാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായിരുന്നു.
12 അഗ്നിശമന വാഹനങ്ങളും രണ്ട് കൂറ്റൻ ക്രയിനുകളും നൂറോളം രക്ഷാപ്രവർത്തകരും മണിക്കൂറുകളോളം പ്രവർത്തിച്ചാണ് ബോർഡിന് അടിയിൽപ്പെട്ടവരെ ശ്രമകരമായി പുറത്തെത്തിച്ചത്.
ലാവ്ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ന്യൂഡൽഹി: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സിബിഐ നൽകിയ അപ്പീലിൽ ഇന്നലെയും അന്തിമ വാദം നടന്നില്ല. 42-ാം തവണയാണ് കേസ് കോടതി ലിസ്റ്റ് ചെയ്യുന്നത്.
അന്തിമവാദത്തിനായി ഇന്നലെ 112-ാമത്തെ കേസായി പട്ടികയിലുണ്ടായിരുന്നു. എന്നാൽ, മറ്റു കേസുകളുടെ വാദം നീണ്ടുപോയതിനാൽ കേസ് പരിഗണിച്ചില്ല. അന്തിമവാദം കേൾക്കൽ മേയ് ഒന്ന്, രണ്ട് തീയതികളിലായി നടക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും കേസ് മാറിപ്പോകുകയായിരുന്നു.
ഇന്ന് മധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി ജൂലൈ എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമതീർപ്പ് ഇനിയും വൈകും.
ബംഗാളിൽ മിന്നലേറ്റ് 13 പേർ മരിച്ചു
കോൽക്കത്ത: പശ്ചിമബംഗാളിലെ മാൾഡ ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി മൂന്നു കുട്ടികൾ ഉൾപ്പെടെ ഇന്നലെ 13 പേർ ഇടിമിന്നലേറ്റ് മരിച്ചു.
നിരവധി പേർക്കു പരിക്കേറ്റെന്നും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മാൾഡ ജില്ലയിലെ സഹാപുരിൽ മൂന്നുപേരും ഹരിഷ്ചന്ദ്രപുരിൽ ദന്പതികളും ഹദാടൊളയിൽ രണ്ടുപേരും ഗാജോൾ, മണിക്ചാക്, മിർദാപുർ, മിൽക്കിയ്ക്കടുത്ത ഇംഗ്ലീഷ് ബസാർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.
ഡൽഹി ബിജെപി ഓഫീസിൽ തീപിടിത്തം
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ പണ്ഡിറ്റ് പന്ത് മാർഗിലുള്ള ബിജെപി ഓഫീസിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം 4.15ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
മദ്രസയിൽ സ്ഫോടനം; മൗലാന കൊല്ലപ്പെട്ടു
ഛപ്ര: ബിഹാറിൽ സരൺ ജില്ലയിലെ മോട്ടി രാജ്പുരിൽ മദ്രസയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൗലാന കൊല്ലപ്പെട്ടു.
ഇമാമുദീൻ (50) ആണ് മരിച്ചത്. മുസാഫുർ സ്വദേശിയായ മദ്രസ വിദ്യാർഥി നൂർ ആലത്തിന്(15) പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ട കേസിൽ എംജി സർവകലാശാലയ്ക്കു തിരിച്ചടി
ന്യൂഡൽഹി: കോട്ടയം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. സ്വാശ്രയസ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപീകരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയായ സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ നിർദേശം പാലിക്കാത്തതിനാലാണു താക്കീത്.
ഉത്തരവ് പാലിച്ചില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വൈസ് ചാൻസലറടക്കമുള്ള സർവകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് ജൂലൈ 30 ന് നേരിട്ടു ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
സിപിഎഎസിനുവേണ്ടി എംജി സർവകലാശാലയിൽനിന്നു പിരിച്ചുവിട്ട ജീവനക്കാർക്ക് ശന്പളവും ആനുകൂല്യങ്ങളും നാലാഴ്ചയ്ക്കുള്ളിൽ നൽകണമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്. ഈ ഉത്തരവ് പാലിക്കാത്തതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സർവകലാശാല ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനം നടത്തിയത്. പ്രഥമദൃഷ്ട്യാ ഇവർ കോടതിയലക്ഷ്യം നടത്തിയെന്നു ബെഞ്ച് നിരീക്ഷിച്ചു.
സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയാണ് സിപിഎഎസ് (സിപാസ്). യൂണിവേഴ്സിറ്റിക്കു കീഴിലുള്ള സ്വാശ്രയസ്ഥാപനങ്ങളെ ഈ സൊസൈറ്റിക്കു കൈമാറിയിരുന്നു. ഇതേത്തുടർന്ന് സ്ഥിരം ജീവനക്കാരടക്കമുള്ളവരെ സർവകലാശാല പിരിച്ചുവിടുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ഈ പിരിച്ചുവിടൽ റദ്ദാക്കുകയും ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവ് നിലവിൽവന്ന 2019 വരെയുള്ള ശന്പളകുടിശിക ജീവനക്കാർക്കു നൽകിയെന്നാണ് സർവകലാശാലയും സിപാസും പറഞ്ഞത്. എന്നാൽ പിരിച്ചുവിടൽ 2022 സെപ്റ്റംബറിലായിരുന്നെന്നും അതുവരെയുള്ള ശന്പളവും ആനുകൂല്യവും നൽകാതിരുന്നത് കോടതിയലക്ഷ്യമാണെന്നുമാണ് ജീവനക്കാരുടെ വാദം. ഇത് അംഗീകരിച്ച കോടതി ജീവനക്കാർക്ക് അതുവരെയുള്ള ശന്പളവും ആനുകൂല്യങ്ങളും നൽകാൻ നിർദേശിച്ചുന്നു.
മറ്റു ജോലികളിൽ ഏർപ്പെടാത്ത കാലയളവിലുള്ള ശന്പളത്തിനും ആനുകൂല്യങ്ങൾക്കുമാണ് ജീവനക്കാർക്ക് അർഹതയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സർവകലാശാലയാണു സാന്പത്തികസഹായം കൈമാറേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
ജനം മാറ്റം ആഗ്രഹിക്കുന്നു, മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു: പവാർ
നാസിക്: ഇക്കുറി ജനം മാറ്റം ആഗ്രഹിക്കുന്നതിനാൽ മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എൻസിപി(എസ്പി) അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ നാസിക്കിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
""പ്രചാരണത്തിനായി ഞാൻ നിരവധി സ്ഥലങ്ങളിൽ പോയി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എനിക്കു നന്നായി ബോധ്യപ്പെട്ടു. ഇക്കാര്യം മനസിലാക്കിയതിനാൽ മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി(എംവിഎ) സഖ്യത്തിന് അനുകൂലമാണ് സാഹചര്യങ്ങൾ’’.-പവാർ പറഞ്ഞു.
മോദി ബുധനാഴ്ച മുംബൈയിലെ ഘാട്കോപറിൽ റോഡ് ഷോ നടത്തിയതിനെയും പവാർ വിമർശിച്ചു. ഗുജറാത്തികളുടെ സ്വാധീനകേന്ദ്രങ്ങളിലാണു മോദി റോഡ് ഷോ നടത്തിയത്. രാജ്യത്തെ നയിക്കുന്നയാൾ ജാതിയെയും മതത്തെയുംകുറിച്ച് ചിന്തിക്കുന്നത് തീർത്തും ശരിയല്ല. മുംബൈ പോലുള്ള നഗരത്തിൽ റോഡ് ഷോ നടത്തുന്നതും ശരിയല്ല. മണിക്കൂറുകളാണ് ഇതുമൂലം ജനം ദുരിതമനുഭവിച്ചതെന്നു പവാർ ചൂണ്ടിക്കാട്ടി.
റോഡ് ഷോയ്ക്കു മുന്നോടിയായി നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെയും ജാഗ്രുതി നഗർ, ഘാട്കോപർ സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ സർവീസ് നിർത്തിവച്ചതിനെയും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ശിവസേന ഉദ്ധവ് വിഭാഗത്തെ മോദി വ്യാജ ശിവസേന എന്നു വിളിച്ച് ആക്ഷേപിച്ചതിനെക്കുറിച്ചു പരാമർശിക്കവേ, യഥാർഥ ശിവസൈനികർ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണെന്നും ഇക്കാര്യം തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്പോൾ വ്യക്തമാകുമെന്നും പവാർ പറഞ്ഞു.
താൻ കേന്ദ്ര കൃഷിമന്ത്രിയായിരിക്കേ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ഏറെ സഹായങ്ങൾ ചെയ്തുനൽകിയിരുന്നതായും അതു മറന്നാണ് അദ്ദേഹം ഇപ്പോൾ തന്നെ കുറ്റപ്പെടുത്തുന്നതെന്നും പവാർ പറഞ്ഞു.
ഗുജറാത്ത് സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഇടയ്ക്കിടയ്ക്ക് മോദി എന്നെ സന്ദർശിക്കുമായിരുന്നു. കർഷകപ്രശ്നങ്ങൾ നേരിൽ ബോധ്യപ്പെടുത്താൻ എന്നെ ഒരിക്കൽ അദ്ദേഹം ഗുജറാത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു.
ഇസ്രയേലിലെ ശാസ്ത്രീയ കൃഷിരീതികൾ പഠിക്കാൻ അവിടം സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചപ്പോൾ അതും ഞാൻ ചെയ്തുകൊടുത്തു. ഇതെല്ലാം മറന്നാണ് കേന്ദ്ര കൃഷിമന്ത്രിയായിരിക്കേ താൻ കർഷകരെ മറന്നെന്നും അവർക്കായി യാതൊന്നും ചെയ്തില്ലെന്നും കഴിഞ്ഞ പത്തു വർഷത്തിനിടെ ബിജെപി സർക്കാർ അധികാരമേറ്റതിൽപ്പിന്നെയാണ് കർഷകരെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും മോദി പറയുന്നത്. -ശരദ് പവാർ ചൂണ്ടിക്കാട്ടി.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ നേതാവ് പ്രഫുൽ പട്ടേൽ പ്രധാനമന്ത്രി മോദി വാരാണസിയിൽ പത്രിക സമർപ്പിക്കാൻ പോകുന്നതിനുമുന്പ് അദ്ദേഹത്തിന്റെ തലയിൽ ഛത്രപതി ശിവാജി മഹാരാജ് ധരിച്ചിരുന്ന ശിരോവസ്ത്രമായ "ജിറെടോപ്പ്’ധരിപ്പിച്ചതിനെയും പവാർ വിമർശിച്ചു. ഇത് മുൻ കേന്ദ്രമന്ത്രിയുടെ അടിമമനോഭാവം കാണിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
ലക്നോ: സംവരണം നിർത്തലാക്കാനാണ് ബിജെപി 400 സീറ്റ് ആഗ്രഹിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. യുപിയിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു കേജരിവാൾ.
ബിജെപി അധികാരത്തിലെത്തിയാൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കുമെന്നും കേജരിവാൾ ആവർത്തിച്ചു. ശിവരാജ് സിംഗ് ചൗഹാൻ, വസുന്ധര രാജെ, രമൺ സിംഗ്, ദേവേന്ദ്ര ഫഡ്നാവിസ്, മനോഹർ ലാൽ ഖട്ടർ എന്നിവരെ ഒതുക്കിയെന്ന് കേജരിവാൾ പറഞ്ഞു.
""അമിത് ഷായുടെ വഴിയിലുള്ള ഏക തടസം ആദിത്യനാഥ് ആണ്. ബിജെപി അധികാരത്തിലെത്തിയാൽ രണ്ടു മാസത്തിനകം ആദിത്യനാഥിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കും. ബിജെപിക്ക് 220 സീറ്റിൽ താഴെ മാത്രമേ ലഭിക്കൂ എന്നാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ട്.
ഹരിയാന, ഡൽഹി, കർണാടക, യുപി, മഹാരാഷ്ട്ര, ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ സീറ്റ് കുറയും. പഞ്ചാബിൽ ഒറ്റ സീറ്റ് പോലും ബിജെപി നേടില്ല’’-കേജരിവാൾ കൂട്ടിച്ചേർത്തു.
ആദ്യ നാലു ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ബിജെപിക്ക് 543ൽ 143 സീറ്റുകളാണു ലഭിക്കുകയെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചേക്കാമെന്നു സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി
ബംഗളൂരു: ഇക്കുറി ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചാൽ അദ്ഭുതപ്പെടാനില്ലെന്നു പ്രമുഖ തെരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി.
ബിജെപിക്ക് അവർ പ്രതീക്ഷിക്കുന്ന സീറ്റുകൾ ലഭിക്കില്ലെന്നാണ് ഒട്ടുമിക്ക സർവേകളുടെയും പ്രവചനമെന്നും ഭരണമാറ്റത്തെക്കുറിച്ച് ഓഹരിവിപണിപോലും മനസിലാക്കിത്തുടങ്ങിയെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
""സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചാണു പ്രധാനമന്ത്രി സംസാരിക്കുന്നത്. അംബാനിയുടെയും അദാനിയുടെയും കള്ളപ്പണത്തെക്കുറിച്ചാണു പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുൽവാമയും ബാലാകോട്ടും ബിജെപിയെ സഹായിച്ചിരുന്നു. ഇത്തവണ അത്തരത്തിലുള്ള വിഷയങ്ങളൊന്നും ഇല്ലാത്തതിനാൽ മതത്തെ പ്രചാരണവിഷയമാക്കാനാണു ബിജെപി ശ്രമിക്കുന്നത്’’- അദ്ദേഹം പറഞ്ഞു.
ഇതിനകം വോട്ടെടുപ്പു കഴിഞ്ഞ നാലു ഘട്ടങ്ങളിൽ ബിജെപിക്ക് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലും കുറവ് സീറ്റുകളേ എൻഡിഎയ്ക്കു ലഭിക്കൂവെന്നാണു സൂചന. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണു വോട്ടർമാരുടെ പ്രധാന ആശങ്ക.
കർണാടക, തെലുങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ പ്രതീക്ഷകളെ തകിടംമറിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ. -പ്രേംചന്ദ് പാലേട്ടി ചൂണ്ടിക്കാട്ടി.
അകാലി ദൾ നേതാവ് രവികരൺ കഹ്ലാൻ ബിജെപിയിൽ
ചണ്ഡിഗഡ്: അകാലിദൾ നേതാവ് രവികരൺ സിംഗ് കഹ്ലാൻ ബിജെപിയിൽ ചേർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം രവികരണിനെ അകാലി ദൾ പുറത്താക്കിയിരുന്നു. മുൻ പഞ്ചാബ് സ്പീക്കറും മുൻ മന്ത്രിയുമായ നിർമൽ സിംഗ് കഹ്ലാന്റെ മകനാണ് രവികരൺ.
ഷിൻഡെയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
നാസിക്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ബാഗുകൾ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. നാസിക്കിലെ ഹെലിപാഡിൽ വച്ചാണ് പരിശോധന നടത്തിയത്.
ഏകനാഥ് ഷിൻഡെ ഹെലികോപ്റ്ററിൽ പണം കൊണ്ടുപോകുന്നുവെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണത്തിനു പിന്നാലെയായിരുന്നു പരിശോധന.
ഷിൻഡെ ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്നതും ചുറ്റുമുള്ള ചിലർ വലിയ ബാഗുകളുമായി വരുന്നതും കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഷിൻഡെയുടെ ബാഗുകളിൽ സംശയകമായി ഒന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബാഗുകളിൽ തന്റെ വസ്ത്രങ്ങളായിരുന്നെന്ന് ഷിൻഡെ പിന്നീട് പ്രതികരിച്ചു.
ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
പ്രതാപ്ഗഡ്: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അഞ്ചു വർഷംകൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ നാലിനുശേഷം ഇന്ത്യാ മുന്നണി ശിഥിലമാകുമെന്ന് പ്രതാപ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ജൂൺ നാലിനുശേഷം പല കാര്യങ്ങളും സംഭവിക്കും. ഇന്ത്യാ സഖ്യം ശിഥിലമാകും. ലക്നോവിലെയും(അഖിലേഷ് യാദവ്) ഡൽഹിയിലെയും(രാഹുൽ ഗാന്ധി) രാജകുമാരന്മാർ സമ്മർ വെക്കേഷനായി വിദേശത്തേക്കു പോകും-മോദി പറഞ്ഞു.
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിസ്ഥാനം ഘടകക്ഷികൾക്കായി വീതം വയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ മധുബനിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ മുന്നണിക്ക് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഒരു മുഖമില്ല. മോദിജിക്ക് മൂന്നാം ടേം നല്കാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. ആരാണ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രിസ്ഥാനാർഥി ? അവർ അധികാരത്തിലെത്തുന്ന പ്രശ്നമേയില്ല. എന്നാലും പ്രധാനമന്ത്രിസ്ഥാനം വീതംവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്-അമിത് ഷാ പറഞ്ഞു.
ഒഡീഷയിൽ സംഘർഷം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
ബെർഹാംപുർ: ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ ബിജെഡി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.
ഏഴു പേർക്കു പരിക്കേറ്റു. ശ്രീകൃഷ്ണ ശരണപുർ ഗ്രാമത്തിലായിരുന്നു സംഘർഷം. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ പതിക്കുന്നതു സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ദിലീപ്കുമാർ പഹാന(28) ആണു കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇയാൾ ബെർഹാംപുരിലെ എംകെസിജി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ മരിച്ചു.
പ്രകോപിതരായ ബിജെപി പ്രവർത്തകർ ഖല്ലികോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെഡി സ്ഥാനാർഥി സൂര്യമണി ബൈദ്യയുടെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ തകർത്തു.
എംഎൽഎയെയും ഭർത്താവ് ദായ്താരി ബെഹെറയെയും അറസ്റ്റ് ചെയ്യണമെന്നു ബിജെപി ആവശ്യപ്പെട്ടു. മേയ് 20നാണ് ഖല്ലിക്കോട് മണ്ഡലത്തിൽ വോട്ടെടുപ്പ്.
നന്ദിഗ്രാമിലെ തോൽവിക്കു പകരം വീട്ടാനൊരുങ്ങി തൃണമൂൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽ മമത ബാനർജിക്കേറ്റ തോൽവിയാണ് താംലുക്കിലെ പ്രധാന ചർച്ചാവിഷയം. ഈ ലോക്സഭാ മണ്ഡലത്തിനു കീഴിലാണ് നന്ദിഗ്രാം. മണ്ഡലത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.
കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ആണ് ബിജെപി സ്ഥാനാർഥി. യുവനേതാക്കളായ ദേബാംഗ്ഷു ഭട്ടാചാര്യയും സായൻ ബാനർജിയും യഥാക്രമം തൃണമൂൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സ്ഥാനാർഥികളാണ്.
2007ൽ നന്ദിഗ്രാമിൽ ഭൂമിയേറ്റെടുക്കലിനെതിരേ നടന്ന പ്രക്ഷോഭമാണ് തൃണമൂൽ കോൺഗ്രസിന്റെ ഉദയത്തിനും ഇടതുമുന്നണിയുടെ പതനത്തിനും വഴിതെളിച്ചത്. ബിജെപി നേതാവ് സുവേന്ദു അധികാരി താംലുക്കിലെ പ്രബലനാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1956 വോട്ടിനാണ് സുവേന്ദു മമതയെ വീഴ്ത്തിയത്. അഭിജിത് ഗംഗോപാധ്യായയുടെ പ്രചാരണം നയിക്കുന്നത് സുവേന്ദുവാണ്.
നന്ദിഗ്രാമിലെ മമതയുടെ തോൽവിക്ക് ഇത്തവണ പകരം വീട്ടുമെന്ന് തൃണമൂൽ എംഎൽഎ സൗമൻ മഹാപാത്ര പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ജില്ലാ പരിഷത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിന് താംലുക്കിൽ 77,000 വോട്ടിന്റെ ലീഡുണ്ട്. നന്ദിഗ്രാമിൽ മാത്രം 13,000 വോട്ട് ലീഡ് ചെയ്തു.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ദേബാംഗ്ഷു ഭട്ടാചാര്യ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. സിപിഎം സ്ഥാനാർഥി സായൻ ബാനർജി അഭിഭാഷകനാണ്.
അധികാരി കുടുംബത്തിന്റെ തട്ടകമായ പൂർബ മേദിനിപുർ ജില്ലയുടെ ഭാഗമാണ് താംലുക് മണ്ഡലം. 2019ൽ ദിബ്യേന്ദു അധികാരി 1,90,000 വോട്ടിനാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
മമതയുമായി തെറ്റി സുവേന്ദു അധികാരി ബിജെപിയിലേക്കു ചുവടുമാറ്റിയതോടെ സഹോദരനും മറ്റു കുടും ബാംഗങ്ങളും ബിജെപിക്കാരായി. തൊട്ടടുത്തുള്ള കാന്തി മണ്ഡലത്തിലെ തൃണമൂൽ എംപിയാണ് സുവേന്ദുവിന്റെ പിതാവ് ശിശിർ അധികാരി. ഇദ്ദേഹത്തിന്റെ ഇളയ മകൻ സൗമേന്ദു അധികാരി കാന്തിയിൽ ഇത്തവണ ബിജെപി സ്ഥാനാർഥിയാണ്.
കർണാലിൽ ഖട്ടറെ നേരിടാൻ ദിവ്യാൻഷു
രണ്ടു മാസം മുന്പ് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ മനോഹർലാൽ ഖട്ടർ ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിലാണ്. കർണാലിലാണു ഖട്ടർ ജനവിധി തേടുന്നത്. എഴുപതുകാരനായ ഖട്ടറിന്റെ മുഖ്യ എതിരാളി മുപ്പതുകാരനായ ദിവ്യാൻഷു ബുധിരാജ (30)യാണ്. ഹരിയാന യൂത്ത് കോൺഗ്രസ് അധ്യക്ഷനാണു ബുധിരാജ.
ഒന്പതര വർഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ഖട്ടറിനെ മാറ്റി നായബ് സിംഗ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയത് മാർച്ചിലാണ്. ഖട്ടർ ഒഴിഞ്ഞ കർണാൽ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാണു സെയ്നി. 2019ൽ ബിജെപിയിലെ സഞ്ജയ് ഭാട്ടിയ 6.56 ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച കർണാലിൽ ഖട്ടറിനു ഭയം ഒട്ടുമില്ല. 70 ശതമാനം വോട്ട് നേടിയാണ് ഭാട്ടിയ അന്നു വിജയിച്ചത്.
ഹരിയാനയിൽ ബിജെപിയുടെ മുഖമായ ഖട്ടർ കർണാലിൽ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾക്കു വോട്ട് തേടുന്നു. 2014ലാണ് ഹരിയാനയിൽ ആദ്യമായി ബിജെപി സ്വന്തം നിലയിൽ അധികാരത്തിലെത്തിയത്. ആദ്യമായി നിയമസഭാംഗമായ ഖട്ടർ മുഖ്യമന്ത്രിയായി. സെയ്നിയെ മുഖ്യമന്ത്രിയാക്കിയതു തിടുക്കത്തിലുള്ള തീരുമാനമല്ലെന്ന് ഖട്ടർ പറയുന്നു.
മുഖ്യമന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഒരു വർഷം മുന്പേ പ്രധാനമന്ത്രി മോദിയെ ഖട്ടർ അറിയിച്ചിരുന്നു.
ഇരട്ട എൻജിൻ സർക്കാർ നടപ്പാക്കിയ വികസനത്തിന്റെ പേരിലാണ് ഖട്ടർ വോട്ട് തേടുന്നത്. എന്നാൽ, പത്തു വർഷത്തെ പരാജയം മറച്ചുവയ്ക്കാനാണ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയതെന്നാണു ബുധിരാജയുടെ ആരോപണം. തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബുധിരാജ ചൂണ്ടിക്കാട്ടി. സംസ്ഥാനം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നത്തിൽനിന്ന് ഖട്ടറിന് ഒളിച്ചോടാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാലിനു കീഴിലുള്ള ഒന്പത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണം ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസ് മൂന്നിടത്തും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു കർണാൽ.
മുൻ മുഖ്യമന്ത്രി ഭജൻലാൽ മുന്പ് കർണാലിന്റെ പ്രതിനിധിയായിരുന്നു. 2004, 2009 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി അരവിന്ദ്കുമാർ ശർമ ഇപ്പോൾ ബിജെപിയിലാണ്.
ബിജെപി സ്ഥാനാർഥി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
റായ്ബറേലി: റായ്ബറേലി മണ്ഡലത്തിലെ വോട്ടർമാരെ ബിജെപി സ്ഥാനാർഥി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധി. സരേനി മേഖലയിൽ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ജനങ്ങളുടെ ഭൂമി ബിജെപി സ്ഥാനാർഥി തട്ടിയെടുത്തുവെന്നും പ്രിയങ്ക ആരോപിച്ചു.
""എന്റെ മുത്തശി ഇന്ദിരാഗാന്ധി തികഞ്ഞ മതവിശ്വാസിയായിരുന്നെങ്കിലും ഒരിക്കലും മതത്തിന്റെ പേരിൽ വോട്ട് തേടിയിട്ടില്ല. അതേസമയം, പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പ് ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റി.
വൻ വ്യവസായികളുടെ 16 ലക്ഷം കോടി രൂപ മോദി എഴുത്തിതള്ളി. ദരിദ്രകർഷകരുടെ കടം ഇപ്പോഴും നിലനിൽക്കുന്നു. പെൺമക്കളുടെ വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വായ്പയെടുത്തവർ കടം പെരുകി ആത്മഹത്യ ചെയ്യുന്നു’’-പ്രിയങ്ക കൂട്ടിച്ചേർത്തു.
ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റുന്നതു മഹാരാഷ്ട്ര: ചെന്നിത്തല
മുംബൈ: ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റുന്നതു മഹാരാഷ്ട്രയായിരിക്കുമെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
മഹാരാഷ്ട്രയിലെ ഭൂരിഭാഗം സീറ്റുകളിലും മഹാ വികാസ് അഗാഡി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവാണ് ചെന്നിത്തല.
സീറ്റ് വിഭജനകാര്യത്തിൽ കോൺഗ്രസ് ഉദ്ധവ് താക്കറെയ്ക്കു കീഴടങ്ങിയെന്ന വാദം ചെന്നിത്തല തള്ളി. പരമാവധി സീറ്റുകൾ വിജയിച്ച് മോദി സർക്കാരിനെ താഴെയിറക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നാനൂറിലധികം സീറ്റ് ഉറപ്പ്: നോബിൾ മാത്യു
ഫരീദാബാദ് : പതിനെട്ടാം ലോക്സഭയിൽ എൻഡിഎക്ക് നാനൂറിലധികം എംപിമാർ ഉണ്ടാകുമെന്ന നരേന്ദ്ര മോദിയുടെ ഉറപ്പ് ചങ്കുറപ്പും കരളുറപ്പുമുള്ള രാഷ്ട്രീയനേതാവിന്റെ ഉറപ്പാണെന്നു മനസിലായെന്ന് ഭാരതീയ ജനത ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു.
കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം തെലുങ്കാനയിലും ഡൽഹിയിലും ഹരിയാനയിലും പ്രചാരണത്തിന് എത്തിയപ്പോൾ ബിജെപിക്കു ലഭിക്കാൻ പോകുന്ന ചരിത്രവിജയം കണ്ടറിയാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് മാത്രമാണ്.
തെലുങ്കാനയിൽ 17ൽ ഒന്പത് സീറ്റ് ബിജെപി നേടുമെന്നും ഹരിയാനയിലും ഡൽഹിയിലും പാർട്ടി വൻ വിജയം നേടുമെന്നും നോബിൾ മാത്യു പറഞ്ഞു. കേജരിവാളിന്റെ ഇരവാദം ആരും മുഖവിലയ്ക്കെടുക്കുന്നില്ലെന്നും യുപിയിൽ കോണ്ഗ്രസിന്റെ അക്കൗണ്ട് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻഎസ് മുൻ പ്രസിഡന്റ് നരേഷ് മോഹൻ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) മുൻ പ്രസിഡന്റുമായ നരേഷ് മോഹൻ (82) അന്തരിച്ചു.
പ്രായാധിക്യംമൂലം ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഹിന്ദുസ്ഥാൻ ടൈംസ്, ദി ട്രിബ്യൂണ്, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്നു.
കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ, ഐഎൻഎസ് പ്രസിഡന്റ് രാകേഷ് ശർമ്മ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
‘എടിഎം റോബിൻഹുഡ് ’ രാജേന്ദ്രകുമാർ മീണ പിടിയിൽ
ന്യൂഡൽഹി: എടിഎം മെഷീനിൽനിന്ന് പണം അപഹരിച്ചുവന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിലായി. 18 വർഷം സൈനികസേവനം നടത്തിയ, ഇതേ കേസുകളിൽ നേരത്തേ അറസ്റ്റിലായ രാജേന്ദ്രകുമാർ മീണ ആണ് ഡൽഹി പോലീസിന്റെ പിടിയിലായത്.
എടിഎം മെഷീനിൽ ക്രയവിക്രയങ്ങൾ നിർത്തലാക്കുന്ന ഉപകരണം ഘടിപ്പിച്ച് എടിഎം സേവനങ്ങൾ റദ്ദ് ചെയ്തശേഷം ആളുകളെ സഹായിക്കാനെന്ന പേരിൽ അവരുടെ കാർഡ് ഉപയോഗിച്ച് പിൻ നന്പർ കൈക്കലാക്കി പണം അപഹരിക്കുന്നതായിരുന്നു രാജേന്ദ്രകുമാറിന്റെ രീതി.
രാജസ്ഥാനിലെ നീം കാ താനാ ജില്ലയിലുള്ള ന്യോറണ ഗ്രാമത്തിൽ ‘എടിഎം റോബിൻഹുഡ്’ എന്ന വിളിപ്പേരിലാണ് ഇയാൾ ഗ്രാമത്തിൽ അറിയപ്പെട്ടിരുന്നത്. മോഷണക്കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടർന്നാണ് ഇയാളെ സൈനിക സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇയാൾക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് ഡിസിപി വെളിപ്പെടുത്തി. ഇതോടെ ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട 17 കേസുകൾ തെളിഞ്ഞതായി ഡിസിപി എം. ഹർഷ വർധൻ പറഞ്ഞു.ഇയാളിൽനിന്ന് 192 എടിഎം കാർഡുകൾ, 24,000 രൂപ, സ്വർണക്കമ്മൽ എന്നിവ പിടിച്ചെടുത്തു.
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കി കേന്ദ്രസർക്കാർ. വിജ്ഞാപനം ഇറക്കി രണ്ടു മാസത്തിനുശേഷം ഓണ്ലൈനായി ലഭിച്ച അപേക്ഷകളിൽ 14 പേർക്കാണു പൗരത്വം നൽകിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. ഐബി ഡയറക്ടർ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതവിവേചനം നേരിട്ട് ഇന്ത്യയിൽ എത്തുന്ന മുസ്ലിം ഇതര മതവിഭാഗക്കാർക്കാണു പൗരത്വനിയമ ഭേദഗതി നിയമപ്രകാരം പൗരത്വം നൽകുന്നത്.
2014 ഡിസംബർ 31ന് മുന്പ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്കാണ് പൗരത്വം നൽകുന്നത്. മുസ്ലിംകളെ ഒഴിവാക്കിയതിനെതിരേ കടുത്ത പ്രതിഷേധമാണു നടന്നത്. പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയിൽ താമസിക്കേണ്ട കാലാവധി 11ൽനിന്ന് അഞ്ചു വർഷമായി കുറച്ചിട്ടുണ്ട്.
ബിൽ പാസാക്കി നാലു വർഷത്തിനുശേഷം കഴിഞ്ഞ മാർച്ച് 11നാണ് രാഷ്ട്രപതി ഒപ്പുവച്ച് വിജ്ഞാപനമിറക്കിയത്. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുമെന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി കാരണമാണു നിയമം നടപ്പിലാക്കാൻ വൈകിയതെന്നായിരുന്നു ബിജെപിയുടെ വാദം.
എന്നാൽ, തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു കേന്ദ്രം പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
മതത്തിന്റെ പേരിൽ പീഡനം നേരിടുന്ന മുസ്ലിംകൾക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്നും പുതിയ നിയമം പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
ഒരുവിഭാഗം ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കാനും പൗരത്വം എടുത്തുകളയാനുമാണ് നിയമം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് സിഎഎയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള മൗലികാവകാശമുണ്ട്: സുപ്രീംകോടതി
ന്യൂഡൽഹി: ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിയാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് 20 വയസുകാരിയായ അവിവാഹിത സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ഗർഭാവസ്ഥയിലെ കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും നിയമവിരുദ്ധമായ ഒന്നും ചെയ്യാൻ തങ്ങൾക്കാകില്ലെന്നും കോടതി വ്യതമാക്കി.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിൽ അമ്മയെക്കുറിച്ചു മാത്രമാണു പറയുന്നതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞെങ്കിലും കുട്ടിക്കും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
ഇപ്പോൾ ഗർഭാവസ്ഥയിൽ കുഞ്ഞിന് ഏഴു മാസം പ്രായമുണ്ട്. നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനും അമ്മയ്ക്കും ശാരീരികമായ അപകടം ഒന്നുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി കണ്ടെത്തി.
അതിനാൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബലാത്സംഗത്തിനിരയായ 14 വയസുള്ള പെണ്കുട്ടിക്ക് കഴിഞ്ഞമാസം ഗർഭഛിദ്രത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു.
ന്യൂസ് ക്ലിക് സ്ഥാപകന്റെ അറസ്റ്റും തടവും കോടതി റദ്ദാക്കി
സെബിൻ ജോസഫ്
ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് ഓണ്ലൈൻ പോർട്ടൽ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുരകായസ്തയുടെ അറസ്റ്റും റിമാൻഡും സുപ്രീംകോടതി റദ്ദാക്കി.
യുഎപിഎ നിയമപ്രകാരം പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തശേഷം റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ജസ്റ്റീസ് ബി.ആർ. ഗവായി, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.
2023 ഒക്ടോബർ നാലിനു രാവിലെ ആറിനാണ് പുരകായസ്തയെ റിമാൻഡ് ചെയ്തത്. അറസ്റ്റിന്റെ കാരണം ഇദ്ദേഹത്തെയും അഭിഭാഷകനെയും പോലീസ് അറിയിച്ചില്ല. അറസ്റ്റിന്റെ കാരണവും റിമാൻഡ് അപേക്ഷയും കുറ്റാരോപിതനു നൽകണമെന്നിരിക്കെ ഡൽഹി പോലീസ് അതു ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ഇതിൽനിന്നു മനസിലാകുന്നതായും അതിനാൽ, കേസ് റദ്ദാക്കുന്നതായും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
കേസിന്റെ വാദം ഏപ്രിൽ 30ന് പൂർത്തിയായിരുന്നു. വിധിപ്രസ്താവം മാത്രമാണ് ഇന്നലെ നടന്നത്. കുറ്റാരോപിതന് റിമാൻഡ് അപേക്ഷ നൽകണമെന്ന് പങ്കജ് ബെൻസൽ കേസിൽ സുപ്രീംകോടതി നേരത്തേ വിധിച്ചിരുന്നു.
പുരകായസ്തയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കബിൽ സിബലും ഡൽഹി പോലീസിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ഹാജരായി. സുപ്രീംകോടതി വിധിയെത്തുടർന്ന് ഇന്നലെ രാത്രി ഒന്പതോടെ പ്രബീർ പുരകായസ്ത ജയിൽമോചിതനായി. തിഹാർ ജയിലിൽനിന്നു പുറത്തുവന്ന അദ്ദേഹത്തെ സ്വീകരിക്കാൻ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് എത്തിയത്.
വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപണം
സർക്കാരിനെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ചൈനീസ് ഫണ്ട് സ്വീകരിച്ചു പ്രവർത്തിച്ചെന്നാരോപിച്ച് 2023 ഒക്ടോബർ മൂന്നിനാണ് പ്രബീർ പുരകായസ്തയെയും എച്ച്ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
കാഷ്മീർ, അരുണാചൽപ്രദേശ് എന്നിവയില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിക്കാനും 2019ലെ പൊതുതെരഞ്ഞടുപ്പ് അട്ടിമറിക്കാനും ശ്രമിച്ചതായും പോലീസ് ആരോപിച്ചു.
2023 ഒക്ടോബർ നാലിനു രാവിലെ ആറിന് പുരകായസ്തയെ റിമാൻഡ് ചെയ്തു. എന്നാൽ, റിമാൻഡ് അപേക്ഷ അദ്ദേഹത്തിന്റെ അഭിഭാഷകന് വളരെ വൈകിയാണു നൽകിയത്. അഭിഭാഷകനെ അറിയിക്കാതെയാണ് രാവിലെ ആറിന് ഇദ്ദേഹത്തെ മജിസ്ട്രേറ്റിനു മുന്നിൽ ഡൽഹി പോലീസ് ഹാജരാക്കിയത്. റിമാൻഡ് ഉത്തരവ് ലഭിച്ചതിനുശേഷമാണ് റിമാൻഡ് അപേക്ഷ അഭിഭാഷകനു നൽകിയതെന്നും സുപ്രീംകോടതി കണ്ടെത്തി.
റിമാൻഡ് അപേക്ഷ നൽകിയശേഷമാണ് റിമാൻഡ് ഉത്തരവ് വന്നതെന്ന് ഡൽഹി പോലീസ് വാദിച്ചു. എന്നാൽ, ഉത്തരവിൽ സമയം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത നടപടി ശരിവച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണു പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചത്.
അറസ്റ്റ് ചോദ്യം ചെയ്ത് അമിത് ചക്രവർത്തിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇഡിയുടെ അനുമതി ആവശ്യമുള്ളതിനാൽ ഇദ്ദേഹത്തിന്റെ ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുവദിച്ചു. പുരകായസ്തയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് ഹാജരാക്കാനും നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് എയിംസ് മാർച്ച് 20ന് കോടതിയിൽ സമർപ്പിച്ചിരുന്നു.
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
മുംബൈ: മുംബൈ ഘാട്കോപ്പറിൽ തിങ്കളാഴ്ച അതിശക്തമായ കാറ്റിലും പേമാരിയിലും തകർന്നുവീണ കൂറ്റൻ പരസ്യഹോർഡിംഗിന്റെ അടിയിൽ രണ്ട് മൃതദേഹങ്ങൾകൂടി രക്ഷാപ്രവർത്തകർ കണ്ടെത്തി.
ചെദ്ദാനഗറിൽ ഒരു പെട്രോൾപന്പിനു മുകളിലേക്കു തകർന്നുവീണ ഹോർഡിംഗിന്റെ ചട്ടക്കൂടിനടിയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നലെയും തുടർന്നു.
അപകടശേഷം മൊത്തം 89 പേരെ പുറത്തെത്തിച്ചു. ഇതിൽ 14 പേർ മരണമടഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. അഞ്ച് വലിയ ചട്ടക്കൂടുകൾ കൂട്ടിയോജിപ്പിച്ചാണ് പടുകൂറ്റൻ പരസ്യഹോർഡിംഗ് നിർമിച്ചിരിക്കുന്നത്. മൂന്നാമത്തെ ചട്ടക്കൂടിനു സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടാമത്തെ ചട്ടക്കൂടുവരെയാണ് ഇന്നലെ ദേശീയ ദുരന്തനിവാരണസേന മുറിച്ചുമാറ്റിയത്.
പെട്രോൾ പന്പിനുമുകളിലേക്കു വീണതിനാൽ ഗ്യാസ് കട്ടറുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇന്നലെ ഇരുന്പ് മുറിച്ചുമാറ്റുന്നതിനിടെ അപകടസ്ഥലത്ത് ചെറിയ അഗ്നിബാധയുണ്ടായി. തീ അതിവേഗത്തിൽ അണച്ചതിനാൽ മറ്റൊരു അപകടം ഒഴിവായി.
റെയിൽവേ പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃത പരസ്യബോർഡ് പടുത്തുയർത്തിയിരുന്നത്. ഇതേത്തുടർന്ന് ബിഎംസി അധികൃതർ റെയിൽവേ അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഹോർഡിംഗ് സ്ഥാപിച്ച ഇഡോ മീഡിയയുടെ ഡയറക്ടർ ഭവേഷ് ഭിൻഡെയ്ക്കെതിരേ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽപ്പോയ ഇയാളുടെ മൊബൈൽഫോൺ പ്രവർത്തനരഹിതമായ നിലയിലാണ്.
ഭവേഷിന്റെ പേരിൽ ഇരുപതിലധികം കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ഇതിലൊന്ന് മാനഭംഗക്കേസാണ്. അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ അനധികൃത ഹോർഡിംഗുകൾക്കെതിരേ നടപടിയെടുക്കാൻ ബിഎംസി അധികൃതർ നിർദേശം നൽകി.
സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി.
ഡൽഹി റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കാലാവധി നീട്ടിയത്.
നേരത്തേ അനുവദിച്ച കാലാവധി അവസാനിച്ചതിനെത്തുടർന്ന് വീഡിയോ കോണ്ഫറൻസിലൂടെയാണ് സിസോദിയയെ കോടതിമുന്പാകെ ഹാജരാക്കിയത്.