ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
കൊച്ചി: ചാനലുകൾക്കു പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക നൽകി ടിവി പരിപാടികൾ കാണുന്നവർക്ക് ഇനി അതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ആസ്വദിക്കാം. രാജ്യത്ത് ആദ്യമായി ഈ സേവനം ഡിടിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി ആരംഭിച്ചു.
ചാനലുകൾക്കു പുറമേ ഒടിടി പ്ലാറ്റ്ഫോമും ലഭിക്കുന്ന പാക്കേജാണ് ഡിഷ് ടിവി അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ ടിവി സബ്സ്ക്രിപ്ഷനുകൾക്കൊപ്പം ബിൽറ്റ്-ഇൻ ഒടിടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഡിടിഎച്ച് സേവനദാതാക്കളാകുകയാണ് ഡിഷ് ടിവി.
ചാനൽ സബ്സ്ക്രിപ്ഷന് റീചാർജ് ചെയ്യുന്പോൾ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്നതാണ് സ്മാർട്ട് പ്ലസ് പാക്കേജ്. അധികതുക ചെലവില്ലാതെ ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനാണു ലക്ഷ്യമിടുന്നതെന്ന് ഡിഷ് ടിവി ഇന്ത്യ സിഇഒ മനോജ് ധോബൽ പറഞ്ഞു.
ഒടിടി സൂപ്പർ ആപ്ലിക്കേഷൻ, സ്മാർട്ട് ആൻഡ്രോയ്ഡ് സെറ്റ്-ടോപ്പ് ബോക്സ് എന്നിവ നിർമിക്കുന്ന മുൻനിര ടിവി, മൊബൈൽ ഉത്പന്ന നിർമാതാക്കളുമായി സഹകരിച്ചാണ് ഡിഷ് ടിവി സ്മാർട്ട് പ്ലസ് സേവനം നൽകുന്നത്. നിലവിലുള്ള വരിക്കാർക്കും പുതിയ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
കൊച്ചി: അഞ്ചു ദിവസം നീണ്ടുനിന്ന കൊച്ചി ലുലു ഫാഷൻ വീക്ക് സമാപിച്ചു. രാജ്യത്തെ മുൻനിര മോഡലുകളും താരങ്ങളും അണിനിരന്ന ഷോയുടെ സമാപനവേദിയില്‍ അഭിനയ-വസ്ത്രാലങ്കാരരംഗത്ത് സമഗ്രസംഭാവനകൾ നല്കിയ നടൻ ഇന്ദ്രൻസിനെ ആദരിച്ചു.
സിനിമാതാരങ്ങളായ അമല പോളും ആസിഫ് അലിയും റാംപിൽ ചുവടുവച്ചു. ലുലു സ്റ്റെൽ ഐക്കണ്‍ പുരസ്കാരം ആസിഫ് അലിക്ക് ലുലു ഗ്രൂപ്പ് സിഒഒ രജിത് രാധാകൃഷ്ണനും ലുലു ഇൻസ്പിരേഷൻ ഐക്കൺ പുരസ്കാരം നടി അമല പോളിന് ജിത്തു ജോസഫും സമ്മാനിച്ചു.
താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്, ഗായത്രി സുരേഷ്, ഹരികൃഷ്ണൻ, ഷാനി ഷകി, സാദിക വേണുഗോപാൽ, ഷിയാസ് കരീം, സംഗീത സംവിധായകൻ ഗോപി സുന്ദർ, ബാലതാരം ദേവനന്ദ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ റാംപിലെത്തി.
ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്ഷ്യൽ മാനേജർ സാദിഫ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബൈയിംഗ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
കൊച്ചി: മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്കു തീരദേശ വികസന ഗ്രൂപ്പിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ ഫെഡറല്‍ ബാങ്ക് വായ്പയായി നല്‍കിയത് 35 കോടി രൂപ.
നാഗര്‍കോവില്‍, അരുമനൈ, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലെ സ്ത്രീതൊഴിലാളികള്‍ക്കാണ് തുക വിതരണം ചെയ്തത്. അഞ്ഞൂറിലധികം വരുന്ന സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായ പതിനായിരത്തിലധികം പേര്‍ക്കായാണു 35 കോടി നല്‍കിയത്.
അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമാണ് ഭൂരിഭാഗം പേരും വായ്പയെടുത്തിട്ടുള്ളത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്കി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു ഫെഡറല്‍ ബാങ്ക് വായ്പ നല്‍കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമായി.
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
കോട്ടയം: റോസ് കൈമ ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ദുൽഖർ സൽമാനെ തെരഞ്ഞെടുത്തു.
കഴിഞ്ഞ 30 വർഷത്തിലേറെയായി ബർദ്ദമാൻ ആഗ്രോ പ്രോഡക്റ്റ്സ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ത്യക്ക് പുറമെ യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹറിൻ, യൂറോപ്പ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാണ്. ബർദ്ദമാൻ റോസ് എന്നാണ് വിദേശ രാജ്യങ്ങളിൽ റോസ് ബ്രാൻഡ് അറിയപ്പെടുന്നത്.
ഒരു കിലോയുടെയും അഞ്ച് കിലോയുടെയും ബിരിയാണി റൈസ് റീറ്റെയ്ൽ പായ്ക്കറ്റുകൾ റീപാക്കേജിംഗ് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെയ്ഖ് റബിയുൾ ഹഖ് അറിയിച്ചു. 30, 50 കിലോയുടെ കൊമേഴ്സ്യൽ പായ്ക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാക്കും.
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൊക്കോയുടെ ആറു മാസം നീണ്ട റിക്കാർഡുകളുടെ പൂക്കാലം അവസാനിച്ചു. വിലക്കയറ്റത്തിന് മൂക്കുകയറിടാൻ അവധി വ്യാപാരത്തിൽ മാർജിൻ മണി ഉയർത്തി. ചൈനയിൽ മാന്ദ്യം, റബർ ഇറക്കുമതി കുറച്ചു. വിയറ്റ്നാമിൽ കുരുമുളകിനു ക്ഷാമം.
കൊക്കോ കർഷകർക്കു മനസിൽ ഓർത്തുവയ്ക്കാൻ ഒരു സുവർണകാലം സമ്മാനിച്ച് ഉത്പന്നം പടിയിറങ്ങുകയാണോ? രാജ്യാന്തരതലത്തിലെ ചരക്കുക്ഷാമം സർവകാല റിക്കാർഡ് കുതിപ്പിന് അവസരമൊരുക്കിയതോടെ ആഗോളതലത്തിൽ കൊക്കോയ്ക്ക് പുതുജീവൻ പകർന്ന വർഷമായി 2024 മാറി. ആറു മാസമായി നേട്ടങ്ങളുടെ പൂക്കാലമാണു ചോക്ലേറ്റിന്റെ മാധുര്യം പുരട്ടി കൊക്കോ കർഷകർക്കു വ്യവസായികൾ സമ്മാനിച്ചത്.
കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ കിലോ 220 രൂപയെ ചുറ്റിപ്പറ്റി നിലകൊണ്ട കൊക്കോ, വർഷാരംഭത്തിൽ 500ലേക്കും പിന്നീട് 1000ലേക്കും ചുവടുവച്ചത് ദക്ഷിണേന്ത്യൻ കർഷകരെ കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിനു പ്രേരിപ്പിച്ചു. മേയ് ആദ്യം 1070 രൂപ വരെ ഉയർന്ന ഹൈറേഞ്ച് കൊക്കോ ഇരുട്ടിവെളുത്തപ്പോൾ എട്ടുനിലയിൽ പൊട്ടിയത് ഉൾകൊള്ളാനാവാത്ത അവസ്ഥയിലാണ് ഉത്പാദകർ. വാരാന്ത്യം കൊക്കോ വില 650 രൂപയിലേക്ക് ഇടിഞ്ഞു. നാനൂറിലേക്ക് ഉയർന്ന പച്ച കൊക്കോ 200-220ലേക്ക് വാരാവസാനം തളർന്നു.
മാർജിൻ മണി ഉയർത്തി ചോക്ലേറ്റ് വ്യവസായികൾ ആഗോളതലത്തിൽ ചരക്കുസംഭരണത്തിൽനിന്നു പിൻവലിഞ്ഞതു വിലത്തകർച്ച രൂക്ഷമാക്കി. ഇതിനിടെ, രാജ്യാന്തര അവധി വ്യാപാരത്തിലെ അനിയന്ത്രിതമായ കൊക്കോയുടെ വിലക്കയറ്റത്തിനു മൂക്കുകയറിടാൻ ഫോർവേഡ് മാർക്കറ്റ്സ് കമ്മീഷൻ മാർജിൻ മണി ഉയർത്തിയത് വിപണിയിലെ സാങ്കേതിക തിരുത്തൽ ശക്തമാക്കി.
ഏപ്രിൽ അവസാനം കൊക്കോ റിക്കാർഡ് വിലയിലെത്തിയപ്പോൾ, 12,261 ഡോളറിൽനിന്നുള്ള തിരുത്തലിൽ 10,480ലെ താങ്ങ് നിലനിൽക്കുവോളം കരുത്തു നഷ്ടപ്പെടില്ലെന്ന് ദീപിക ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ്. മേയ് അവധിവില ആ നിർണായക താങ്ങ് കഴിഞ്ഞദിവസം തകർത്ത് 8240ലേക്ക് ഇടിഞ്ഞങ്കിലും മുൻവാരം സൂചിപ്പിച്ച 8227ലെ സപ്പോർട്ട് നിലനിർത്തി വാരാന്ത്യം 8570 ഡോളറിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ തിരിച്ചുവരവിൽ കൊക്കോയ്ക്ക് 9456-10,400 ഡോളറിൽ പ്രതിരോധം തലയുയർത്താം. മാർജിൻ മണി ഉയർത്തിയതിനാൽ ഓരോ മുന്നേറ്റത്തിലും ഉൗഹക്കച്ചവടക്കാർ വിൽപ്പനയ്ക്കു മുൻതൂക്കം നൽകും.
ഹൈറേഞ്ച് കൊക്കോവിലയ്ക്കു വിദേശത്തെ തകർച്ചയ്ക്കിടെ 840 രൂപയിലെ താങ്ങ് നഷ്ടപ്പെട്ടതിനാൽ ഇനി 550ൽ താങ്ങ് പ്രതീക്ഷിക്കാം. തിരിച്ചുവരവിന് അവസരം ലഭിച്ചാൽ 760-840 വരെ ഉയരും. വിളവെടുപ്പു പുരോഗമിക്കുന്നതിനാൽ വരവുയരും, ചരക്കുനീക്കം നിയന്ത്രിക്കാൻ കർഷകർക്കായാൽ വ്യവസായികൾ നിരക്കുയർത്തും.
ചൈന പണപെരുപ്പ ഭീഷണിയിൽ നീങ്ങുന്നതിനാൽ വ്യാവസായികരംഗം അൽപ്പം പരുങ്ങലിലാണ്. അതുകൊണ്ടുതന്നെ ടയർ മേഖല രാജ്യാന്തര വിപണിയിൽനിന്നുള്ള റബർ ഇറക്കുമതിക്ക് ഉത്സാഹം കാണിക്കുന്നില്ല. ഏപ്രിലിൽ ചൈനയുടെ റബർ ഇറക്കുമതിയിൽ 25 ശതമാനം ഇടിവ് സംഭവിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന ഏപ്രിലിൽ മൊത്തം 5,23,000 ടണ്‍ ഇറക്കുമതി നടത്തി. 2023 ഏപ്രിലിൽ ഇറക്കുമതി 7,01,000 ടണ്ണായിരുന്നു.
താങ്ങില്ലാതെ റബർ ചൈനയിലെ സ്ഥിതി തുടർന്നാൽ രാജ്യാന്തര റബർ വരും മാസങ്ങളിൽ മുന്നേറാൻ ക്ലേശിക്കും. വിലക്കയറ്റസാധ്യതകൾക്ക് മങ്ങലേൽക്കാമെന്നതിനാൽ ഫണ്ടുകൾ അവധി വ്യാപാരത്തിൽ വിൽപ്പനയ്ക്കു മുൻതൂക്കം നൽകാം. ജപ്പാൻ ഒസാക്കയിൽ വാരാവസാനം കിലോ 308 യെന്നിൽ നിലകൊള്ളുന്ന മേയ് അവധി 280ലേക്കു പരീക്ഷണങ്ങൾക്കു മുതിർന്നാൽ ടയർ ലോബി ആഭ്യന്തര ഷീറ്റ് വിലയിടിക്കും. സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് 18,000 രൂപയിലും അഞ്ചാം ഗ്രേഡ് 17,800ലുമാണ്.
വിയറ്റ്നാമിൽ കുരുമുളകുക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ. ആവശ്യാനുസരണം ആഭ്യന്തര ചരക്ക് ലഭിക്കാതെ വന്നതോടെ അവർ ഇറക്കുമതിയിലേക്കു തിരിഞ്ഞു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന വിയറ്റ്നാമിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ, ഉത്തരേന്ത്യൻ ഉത്സവവേളയിൽ വിപണി തിളച്ചുമറിയും. കൊച്ചിയിൽ ഗാർബിൾഡ് മുളക് 60,000 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു. അണ്‍ഗാർബിൾഡ് 57,900 രൂപയിലാണ്.
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ വ്യവസായികൾ രംഗത്തിറങ്ങി. കറിമസാല നിർമാതാക്കളും ചില ഒൗഷധ വ്യവസായികളും വിപണിയിലുണ്ടെങ്കിലും അവർ വിലയുയർത്തിയില്ല. ജൂണിൽ മഴയ്ക്കു മുന്നേ സംഭരണം നടത്തിയാൽ ഉണക്കു കൂടിയ ചരക്ക് കരുതൽ ശേഖരത്തിൽ എത്തിക്കാനാകുമെന്നാണ് ഉത്തരേന്ത്യൻ വാങ്ങലുകാരുടെ വിലയിരുത്തൽ.
നിക്ഷേപത്തിന് അത്ര അനുകൂലമല്ലെന്ന നിലയിലേക്കു സ്ഥിതിഗതികൾ കൈവിട്ടു പോകുകയാണോ? തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതിനിടെ ബാധ്യതകൾ വിറ്റുമാറാൻ വിദേശ ഓപ്പറേറ്റർമാർ മത്സരിക്കുന്നതു കണക്കിലെടുത്താൽ താത്കാലികമായി സൂചികകൾ തിരുത്തലിന്റെ പാദയിലേക്കു പ്രവേശിക്കാനാണു സാധ്യത. ബുൾ ഓപ്പറേറ്റർമാരെ തുരത്താനുള്ള അണിയറനീക്കങ്ങൾ വിപണിയിൽ അരങ്ങേറുന്നതായി വേണം വിലയിരുത്താൻ.
സെൻസെക്സും നിഫ്റ്റിയും രണ്ടു ശതമാനത്തിനടുത്തു തളർന്നപ്പോൾ ബാങ്ക് നിഫ്റ്റി മൂന്നു ശതമാനത്തിൽ അധികമിടിഞ്ഞു. ബോംബെ സെൻസെക്സ് 1213 പോയിന്റും നിഫ്റ്റി 420 പോയിന്റും താഴ്ന്നു, ബാങ്ക് നിഫ്റ്റി 1502 പോയിന്റ് വീണു.
വിൽപ്പനശ്രമം
വിദേശഫണ്ടുകൾ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി. തെരഞ്ഞെടുപ്പിനിടയിലെ അനിശ്ചിതത്വങ്ങൾ കാര്യമാക്കാതെ ആഭ്യന്തരനിക്ഷേപകർ പുതിയ ബാധ്യതകൾക്കു തയാറായി.
അവരുടെ ആ റിസ്ക് മനോഭാവം വ്യാഴാഴ്ചത്തെ വൻ തകർച്ചയിൽനിന്നു വെള്ളിയാഴ്ച മുൻനിര സൂചികകളെ ചെറിയ അളവിൽ ഉയർത്തി. ആശ്വാസറാലി വാരാന്ത്യം ദൃശ്യമായെങ്കിലും ആഭ്യന്തര ഓഹരികൾ രണ്ടു മാസത്തിനിടയിലെ ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി ഫ്യൂച്ചറിൽ ഓപ്പറേറ്റർമാർ ലോംഗ് കവറിംഗിനു തിടുക്കം കാണിച്ചതിനൊപ്പം പുതിയ ഷോർട്ട് പൊസിഷനുകൾക്കും മത്സരിച്ചു. ഓപ്പണ്‍ ഇന്ററസ്റ്റിലെ വ്യതിയാനങ്ങൾ തളർച്ചയ്ക്കുള്ള സാധ്യതയിലേക്കു വിരൽചൂണ്ടുന്നു.
ഡെയ്ലി ചാർട്ടിൽ ട്രെൻഡ്ലൈൻ സപ്പോർട്ട് നഷ്ട്ടപ്പെട്ട അവസ്ഥയിലാണു വാരാന്ത്യം, ഒപ്പം ഇൻഡിക്കേറ്റുകൾ പലതും വിൽപ്പനക്കാർക്ക് അനുകൂലമാണ്. സൂചികയുടെ ചലനങ്ങൾവച്ച് 22,000ലെ താങ്ങ് നഷ്ടപ്പെട്ടാൽ 21,500ൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം. നിഫ്റ്റി 22,475ൽനിന്നു തുടക്കത്തിൽ 22,577 വരെ കയറിയെങ്കിലും മുൻവാരം സൂചിപ്പിച്ച 22,115ലെ രണ്ടാം സപ്പോർട്ട് തകർത്ത് വിപണി 21,938 വരെ ഇടിഞ്ഞു, ക്ലോസിംഗിൽ നിഫ്റ്റി 22,055 പോയിന്റിലാണ്.
സ്ഥിതി സങ്കീർണം
വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ എംഎസിഡി ദുർബലാവസ്ഥയിലേക്കു മുഖംതിരിച്ചതു സ്ഥിതി സങ്കീർണമാക്കാം. പരാബോളിക്ക് എസ്എആറും സൂപ്പർ ട്രെൻഡും സെല്ലിംഗ് മൂഡിലേക്കു പ്രവേശിച്ചു. എന്നാൽ, മറ്റു ചില സൂചികകൾ ഓവർസോൾഡ് മേഖലയിലാണ്.
സെൻസെക്സ് 73,878 പോയിന്റിൽനിന്നും 74,336ലേക്കു ചുവടുവച്ച് നിക്ഷേപകർക്കു പ്രതീക്ഷ പകർന്നെങ്കിലും കൂടുതൽ കരുത്തിന് അവസരം നൽകാത്തവിധം ഫണ്ടുകൾ വിൽപ്പനയ്ക്കു മത്സരിച്ചതിന്റെ ഫലമായി 72,364 വരെ ഇടിഞ്ഞു. വാരാവസാനം അൽപ്പം മെച്ചപ്പെട്ട സെൻസെക്സ് 72,664 പോയിന്റിലാണ്.
രൂപയ്ക്കു തകർച്ച
ഡോളറിനു മുന്നിൽ രൂപയുടെ കാലിടറി. രൂപ 83.40ൽനിന്നും 83.51ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 83.50ലാണ്. വിദേശഫണ്ടുകൾ തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യയിൽ വിൽപ്പനക്കാരായി, കഴിഞ്ഞ വാരം 21,619 കോടി രൂപയുടെ ഓഹരി വിറ്റു. ഈ മാസത്തെ അവരുടെ മൊത്തം വിൽപ്പന 24,975 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ പതിനാലാം ദിവസവും നിക്ഷപകരാണ്.
രാജ്യാന്തര സ്വർണവില മുന്നേറി. അമേരിക്ക പലിശനിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന നിലപാട് മഞ്ഞലോഹത്തിനു ശക്തി പകർന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും തൊഴിൽമേഖലയിലെ മരവിപ്പും നിക്ഷേപകരെ ആകർഷിച്ചതോടെ ട്രോയ് ഒൗണ്‍സിന് 2301 ഡോളറിൽനിന്ന് 2378.56 ഡോളർ വരെ ഉയർന്ന സ്വർണം ക്ലോസിംഗിൽ 2360 ഡോളറിലാണ്.
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
കൊച്ചി: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡി ക്യൂ 3, ക്യു 3 സ്പോർട്ട്ബാക്ക് മോഡലുകൾക്ക് ലിമിറ്റഡ് ബോൾഡ് എഡിഷനുകൾ പുറത്തിറക്കി.
ഓഡി ക്യൂ3 ബോൾഡ് എഡിഷന് 54,65,000 രൂപയും ഓഡി ക്യു3 സ്പോർട്ട്ബാക്ക് ബോൾഡ് എഡിഷന് 55,71,000 രൂപയുമാണ് എക്സ് ഷോറൂം വില. ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ, മുന്നിലും പിന്നിലും കറുത്ത ഓഡി വളയങ്ങൾ, കറുത്ത വിൻഡോ സറൗണ്ടുകൾ, ബ്ലാക്ക് ഒ ആർ വി എമ്മുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവയാണ് ബോൾഡ് എഡിഷന്റെ പ്രധാന ആകർഷകങ്ങൾ.
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
കൊച്ചി: ബാങ്ക് ഓഫ് ബറോഡയ്ക്ക് 2024 ജനുവരി മാര്‍ച്ച് കാലയളവിലെ ആദ്യപാദത്തില്‍ 4,886 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവിലെ 4,775 കോടി രൂപയില്‍നിന്ന് 2.3 ശതമാനമാണു വര്‍ധന. തുടര്‍ച്ചയായ അഞ്ചാംപാദത്തിലാണ് ബാങ്കിന്റെ ലാഭം 4,000 കോടി രൂപയ്ക്കു മുകളില്‍ വരുന്നത്.
നാലാംപാദത്തില്‍ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 29,323 കോടി രൂപയില്‍നിന്ന് 33,775 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 25,857 കോടിയില്‍നിന്ന് 29,583 കോടിയായും ഉയര്‍ന്നു. 2023-24 സാമ്പത്തികവര്‍ഷം 17,789 കോടി രൂപയാണു വാര്‍ഷികലാഭം. ഓഹരി ഒന്നിന് 7.60 രൂപവീതം ലാഭവിഹിതം നല്‍കാനും ബാങ്ക് തീരുമാനിച്ചു.
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ ബ്രാൻഡായ വണ്‍പ്ലസ് മുന്‍നിര ഇലക്ട്രോണിക് റീട്ടെയില്‍ ശൃംഖലയായ ജിയോമാര്‍ട്ട് ഡിജിറ്റലുമായി ധാരണയിലായി. ഇതുപ്രകാരം ജിയോമാര്‍ട്ട് ഡിജിറ്റലിന്റെ 63000 ത്തിലേറെ വരുന്ന സ്റ്റോറുകളില്‍ വണ്‍പ്ലസ് ഉത്പന്നങ്ങള്‍ ലഭ്യമാകും. രാജ്യത്തെ 2000 നഗരങ്ങളിലാണ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കൊച്ചി: മോട്ടറോള പുതിയ മോട്ടോ ബഡ്സ്, മോട്ടോ ബഡ്സ് പ്ലസ്, ഇയര്‍ ബഡ്സുകള്‍ പുറത്തിറക്കി. സൗണ്ട് ബൈ ബോസ് അവതരിപ്പിക്കുന്ന മോട്ടോ ബഡ്സ് പ്ലസില്‍ ശബ്ദനിലവാരം ഒപ്റ്റിമൈസ് ചെയ്യുന്നതില്‍ ബോസിന്റെ ആക്ടീവ് നോയ്സ് കാന്സലേഷന്, ഇക്യു ട്യൂണിംഗ്, ഡ്യുവല്‍ ഡൈനാമിക് ഡ്രൈവറുകള്‍ എന്നിവയുണ്ട്. മോട്ടോ ബഡ്സ് പ്ലസും മോട്ടോ ബഡ്സും യഥാക്രമം 9999 രൂപ, 4999 രൂപയാണു വില.
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
കോട്ടയം: കേരളത്തിലെ ആദ്യ അക്രെഡിറ്റഡ് പരസ്യ ഏജൻസിയായ കെപിബി ഡയമണ്ട് ജൂബിലി നിറവിൽ. മാധ്യമങ്ങളുമായുള്ള ബിസിനസിൽ ആറു പതിറ്റാണ്ടായി മുൻനിരസ്ഥാനം നിലനിർത്തുന്ന കെപിബി, പുതിയ ട്രെൻഡുകളും ടെക്നോളജിയും അവതരിപ്പിച്ചുകൊണ്ടാണ് ഈ വിജയം സ്വന്തമാക്കിയത്.
കേരള പബ്ളിസിറ്റി ബ്യൂറോ എന്ന പേരിൽ 1964ൽ സ്ഥാപിച്ച കെപിബി, ക്രിയേറ്റീവ് ഡിപ്പാർട്ട്മെന്റോടുകൂടിയ കേരളത്തിലെ ആദ്യ പരസ്യ ഏജൻസിയായിരുന്നു. സഹോദരങ്ങളായ ടി.ഒ. കുര്യാക്കോസിന്റെയും ടി.ഒ. ഫിലിപ്പിന്റെയും നേതൃത്വത്തിൽ വളർന്ന കെപിബി, പരസ്യദാതാക്കളുടെ വിശ്വാസം നേടിയെടുത്തതോടെ അതിവേഗത്തിൽ കുതിച്ചു.
1973ൽ ഐഎൻഎസിന്റെയും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിംഗ് ആന്റ് വിഷ്വൽ പബ്ലിസിറ്റിയുടെയും അംഗീകാരത്തോടെ കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് പരസ്യ ഏജൻസിയായി. കെപിബിയിലൂടെ കേരളം ആദ്യമായി പ്രഫഷണൽ പരസ്യ നിർമാണത്തിലേക്കു ചുവടുവച്ചു. 1984ൽ ഇന്ത്യൻ പരസ്യമേഖലയിൽ കെപിബി പതിനൊന്നാം സ്ഥാനം നേടി.
എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജൻസികളിൽ ഒന്നായിരുന്നു കെപിബി. അക്കാലത്ത് രൂപപ്പെട്ട പ്രസിദ്ധമായ പല ലോഗോകളും കെപിബിയുടെ സംഭാവനകളാണ്. 1990ൽ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ അംഗീകാരങ്ങൾ നേടി.
പരസ്യങ്ങളോടൊപ്പം കെപിബിയും കാലാനുസ്യതമായി മാറി. മികച്ച ഗുണമേന്മയുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഉത്പന്നങ്ങളെ ജനശ്രദ്ധ പതിയുന്ന പരസ്യങ്ങളിലൂടെ വെളിച്ചത്തിലേക്കു നയിക്കാൻ കെപിബിക്കു കഴിഞ്ഞു. പബ്ലിക് റിലേഷൻസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിബ്ബ് പുരസ്കാരം, ഫുക്ക ക്രിയേറ്റീവ് പുരസ്കാരം, പെപ്പർ പുരസ്കാരങ്ങൾ, ആർഎപിഎ പുരസ്കാരം എന്നിവ നേടി.
ഇപ്പോൾ രണ്ടാം തലമുറക്കാരായ ജെയ്സണ്‍ ഫിലിപ്പ്, ജെബിസണ്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കേരള പബ്ലിസിറ്റി ബ്യൂറോ എന്ന പേരിൽ കോട്ടയം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലും കുര്യാക്കോസ് ജോസിന്റെ നേതൃ ത്വത്തിൽ കെപിബി അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിലും പ്രവർത്തിക്കുന്നു.
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കൊച്ചി: മുൻനിര വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു.
കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു വെയര്‍ ഷര്‍ട്ടുകള്‍, ടെയ്ലര് മെയ്ഡ് ബ്ലെയ്സേഴ്സ്, ജീന്‍സ് എന്നിവ ഇവിടെ ലഭിക്കും.
ബോംബെ ഷര്‍ട്ട് ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്ഡാണെന്ന് അധികൃതർ പറഞ്ഞു.
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്കിന്‍ കെയര്‍ ബ്രാന്‍ഡായ കായ കൊച്ചിയിലെ തങ്ങളുടെ ഏറ്റവും പുതിയ ക്ലിനിക്ക് പനമ്പിള്ളി നഗറിലെ കൃഷ്ണാസ് എമ്പയറിന്റെ ഒന്നാം നിലയില്‍ പ്രവർത്തനമാരംഭിച്ചു.
നടി ഗൗരി ജി. കിഷന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കില്‍ ഡെര്‍മറ്റോളജിയിലും സൗന്ദര്യശാസ്ത്രത്തിലും ചികിത്സകള്‍ നല്‍കുന്നതിനായി ആറ് സര്‍വീസ് റൂമുകളുണ്ട്.
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
കോട്ടയം: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ തുറന്നിടുന്ന ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു.
ഉയര്‍ന്ന ഡിവിഡന്റ് ഉറപ്പുള്ള ഇക്വിറ്റി, കാലാവധി കാര്യക്ഷമമായി മാനേജ് ചെയ്യപ്പെടുന്ന ഡെറ്റ്, കമ്മോഡിറ്റികള്‍, റിയര്‍ എസ്റ്റേറ്റ്/ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ തുടങ്ങി വിവിധ ആസ്തികളിലായാണ് ഈ ഫണ്ട് നിക്ഷേപാവസരം ഒരുക്കുന്നത്.
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
കൊച്ചി: ബജാജ് പള്‍സര്‍ വിഭാഗത്തിലെ മുന്‍നിര മോട്ടോര്‍ സൈക്കിളായ പള്‍സര്‍ എന്‍എസ്400 ഇസഡ് പുറത്തിറക്കി.
മികച്ച സ്റ്റൈലിലും പുതുമകളോടെയും ഇറങ്ങിയ പള്‍സര്‍ എന്‍എസ്400 ഇസഡ് ഗ്ലോസി റേസിംഗ് റെഡ്, ബ്രൂക്ക്ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നീ നാലു നിറങ്ങളില്‍ ലഭ്യമാണ്.
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
കൊച്ചി: രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളുടെ പുരോഗതിക്ക് സ്വകാര്യമേഖലയുടെ സഹകരണത്തിനു വലിയ സാധ്യതകളാണുള്ളതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വര്‍ഷത്തിനകം രണ്ടു ബില്യണ്‍ ഡോളറില്‍നിന്ന് 9-10 ബില്യണ്‍ ഡോളര്‍ വ്യവസായമായി വളരുമെന്നും അദ്ദേഹം പറഞ്ഞു.
നെസ്റ്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് നടപ്പാക്കുന്ന കാര്‍ബണ്‍ റിഡക്ഷന്‍ ഉദ്യമം കളമശേരി കാന്പസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബഹിരാകാശ മേഖല വികസനത്തിന്റെ സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങള്‍ക്കായുള്ള ആര്‍എഫ് ഉപസംവിധാനങ്ങള്‍, ആന്റിന സിസ്റ്റങ്ങളുടെ നിര്‍മാണം, വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ക്രയോജനിക് എൻജിന് നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് എസ്എഫ്ഒ ടെക്നോളജീസ് ഐഎസ്ആര്‍ഒയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് അഭിമാനകരമാണെന്നും ഡോ. സോമനാഥ് പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്യാന് പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി ഐഎസ്ആര്‍ഒയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്മാന് എന്‍. ജഹാംഗിര്‍ പറഞ്ഞു. എസ്എഫ്ഒ സിഇഒ അല്‍ത്താഫ് ജഹാംഗിര്‍, നെസ്റ്റ് ഡിജിറ്റല്‍ സിഇഒ നസ്നീന് ജഹാംഗിര്‍ എന്നിവർ പ്രസംഗിച്ചു. നെസ്റ്റ് ഹൈടെക് പാര്‍ക്കില്‍ ഡോ. സോമനാഥ് വൃക്ഷത്തൈ നട്ടു. കാമ്പസില്‍ സ്ഥാപിച്ച ചന്ദ്രയാന്റെ മാതൃക അദ്ദേഹം അനാവരണം ചെയ്തു.
കാര്‍ബണ്‍ പുറംതള്ളല്‍ 2035ഓടെ 50 ശതമാനം കുറയ്ക്കാനും 2040ഓടെ മലിനീകരണം പൂജ്യമാക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെ ഉദ്യമത്തിന്റെ ചുവടുപിടിച്ച് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണു നെസ്റ്റ് ഗ്രൂപ്പ് കാര്‍ബണ്‍ റിഡക്ഷന്‍ ഉദ്യമം നടപ്പാക്കുന്നത്.
ബൈനിയല്‍ എച്ച്ആര്‍ കോണ്‍ക്ലേവ്
കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് (എന്‍ഐപിഎം) കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ബൈനിയല്‍ എച്ച്ആര്‍ കോണ്‍ക്ലേവും പ്രദര്‍ശനവും 16,17 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
മരടിലെ ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവ് കൊച്ചിന് ഷിപ്പ്യാര്ഡ് സിഎംഡി മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യും.
ക്രാഫ്റ്റിംഗ് എഎച്ച്ആര്‍, ഐആര്‍, പേഴ്സണല്‍ വെല്‍ഫെയര്‍, മാനേജ്മെന്റ്, നിയമ ഉദ്യോഗസ്ഥര്‍, ബിസിനസ് സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരെ ലക്ഷ്യമാക്കിയാണു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പൂനയിലെ ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ എച്ച്ആര്‍ തലവന്‍ സതീഷ് പ്രധാന് ഉള്‍പ്പെടെ വിവിധ വ്യവസായസ്ഥാപനങ്ങളിലെ പ്രമുഖർ പങ്കെടുക്കും. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://www.nipmkerala.org. ഫോൺ: 9846807946, 8943590252.
ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി
കോട്ടയം: ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജനിൽ സ്മാർട്ട്ഫോണിനു മാത്രമായുള്ള കാന്പയ്നിനു തുടക്കം. ഓക്സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് എന്നിവർ സംയുക്തമായി കാന്പയ്നിന്റെ ലോഞ്ചിംഗ് നിർവഹിച്ചു.
ആപ്പിൾ, സാംസംഗ്, വിവോ, ഓപ്പോ, റിയൽമീ, റെഡ്മി എന്നിവയ്ക്കു പുറമേ ഓണ്‍ലൈൻ മോഡലുകളായ ഐക്യു, മോട്ടോറോള, പോക്കോ തുടങ്ങിയവയും കാന്പയ്ൻ വഴി ഉപഭോക്താവിലേക്കു നേരിട്ട് എത്തിക്കും. കുറഞ്ഞ വില, കൂടുതൽ ശേഖരം, വില്പനന്തര സേവനം എന്നിവ ഓക്്സിജൻ ഉറപ്പുനല്‍കുന്നു.
ഓക്സിജനിൽനിന്നു വാങ്ങുന്ന സ്മാർട്ട് ഫോണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പ്രത്യേക പരിരക്ഷാ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഫോണ്‍ താഴെ വീണു തകരാറിലായാലും അഗ്നിബാധയിൽ നഷ്ടമായാലും ഈ പദ്ധതി വഴി സംരക്ഷണം ലഭിക്കും.
വിവിധ ഫിനാൻസ് കന്പനികളുടെ സഹകരണത്തോടെ തവണ വ്യവസ്ഥയിൽ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാനും അവസരമുണ്ട്. എല്ലാ സ്മാർട്ട് ഫോണുകളുടെയും ആക്സസറീസും ഷോറൂമുകളിൽ ലഭ്യമാണ്.
പഴയ ഫോണുകൾ മാറ്റി പുതിയത് വാങ്ങാൻ എക്സ്ചേഞ്ച് ഓഫറുകളും അപ്ഗ്രേഡ് ബോണസ് ഓഫറുകളും ലഭിക്കും. ഏതുതരം സ്മാർട്ട് ഫോണുകളും 50 ശതമാനം ചാർജിൽ സർവീസ് ചെയ്തു നൽകുന്ന പദ്ധതിയും കാന്പയ്നിന്റെ ഭാഗമാണ്. ഫോണ്‍: 9020100100.
അസറ്റ് ഹോംസിന് ക്രിസില്‍ ഡിഎ 2പ്ലസ് റേറ്റിംഗും സിഐഡിസി പുരസ്കാരങ്ങളും
കൊച്ചി: അസറ്റ് ഹോംസിനു തുടര്‍ച്ചയായി നാലാം വര്‍ഷം ക്രിസില്‍ ഡിഎ 2പ്ലസ് റേറ്റിംഗും നാല് സിഐഡിസി അവാർഡുകളും ലഭിച്ചു. അംഗീകാര സമർപ്പണവും പത്തു മാസത്തിനുള്ളില്‍ 17 പദ്ധതികളുടെ നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും കൊച്ചിയിൽ നടന്നു.
ഈ സാമ്പത്തികവര്‍ഷം 17 പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ അറിയിച്ചു. പുതുതായി 26 പദ്ധതികളുടെ നിര്‍മാണം ആരംഭിക്കും.
ആകെ 37.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 3000 പാര്‍പ്പിട യൂണിറ്റുകളാണ് 26 പദ്ധതികളിലായി നിര്‍മിക്കുക.
ഡിഎ 2പ്ലസ് റേറ്റിംഗിന്റെ അംഗീകാരപത്രം ക്രിസില്‍ ബിസിനസ് ഹെഡ് ബിനൈഫര്‍ ജെഹാനി, അസോസിയേറ്റ് ഡയറക്ടര്‍ അബ്ബാസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സുനില്‍കുമാറിന് കൈമാറി.
സിഐഡിസി 2024 അവാര്‍ഡുകളില്‍ 100-1000 കോടി രൂപ വരെ ടേണോവറുള്ള കമ്പനികളുടെ വിഭാഗത്തില്‍ രാജ്യത്തെ മികച്ച പ്രഫഷണലി മാനേജ്ഡ് സ്ഥാപനത്തിനുള്ള അവാര്‍ഡ്, ചെയര്മാന് സ്പെഷല്‍ കമന്റേഷന്‍ അവാര്‍ഡ്, കണ്ണൂരിലെ മികച്ച പാര്‍പ്പിട പദ്ധതിക്കുള്ള അവാര്‍ഡ്, സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കുള്ള മികച്ച കണ്‍സ്ട്രക്ഷന്‍ സൈറ്റ് അവാര്‍ഡ് എന്നിവയാണ് അസറ്റിനു ലഭിച്ചത്. സിഐഡിസി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രവീണ്‍ തിവാരി, ഡയറക്ടര്‍ ഫിനാന്‍സ് എസ്.എന്‍. മൂര്‍ത്തി വഢാഡി എന്നിവര്‍ ചേര്‍ന്ന് അസറ്റ് ഹോംസ് പ്രതിനിധികള്‍ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കൊശമറ്റം ഫിനാൻസ് 10,000 കോടിയുടെ ബിസിനസിലേക്ക്
കോട്ടയം: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് മാർച്ച് 31ന് അവസാനിച്ച സാന്പത്തിക വർഷത്തിൽ 150 കോടിയുടെ പ്രവർത്തന ലാഭം കൈവരിച്ചു. പലിശ വരുമാനത്തിൽ 10 ശതമാനത്തോളം വർധനയുണ്ടായി.
അറ്റ നിഷ്ക്രിയ ആസ്തി 0.51 ശതമാനത്തിലേക്കു കുറഞ്ഞു. ഈ വർഷം ആകെ ബിസിനസ് 9,000 കോടി കവിഞ്ഞതോടെ നടപ്പു സാന്പത്തിക വർഷം അത് 10,000 കോടി പിന്നിടുമെന്നും ഇതിന്റെ ഭാഗമായി നൂറോളം ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടർ മാത്യു കെ. ചെറിയാൻ അറിയിച്ചു.
കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിള്‍ വാലറ്റിലും
കൊച്ചി: കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസുമെല്ലാം ഇനി ഗൂഗിള്‍ വാലറ്റ് വഴിയും ലഭ്യം. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്നോളജീസാണ് കൊച്ചി മെട്രോയ്ക്ക് ഇതിനുള്ള സാങ്കേതിക പിന്തുണയും സഹായങ്ങളും നല്‍കുന്നത്.
പുതിയ സേവനത്തോടെ ഡിജിറ്റല്‍ ടിക്കറ്റിംഗ് രംഗത്ത് കൊച്ചി മെട്രോ ഒരു പടികൂടി മുന്നിലെത്തി. നഗര ഗതാഗതരംഗത്തെ ഡിജിറ്റല്‍ ചുവടുവയ്പുകളില്‍ നിര്‍ണായക നാഴികക്കല്ലാണ് ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കിയതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
വിപ്ലവകരമായ ഡിജിറ്റല്‍ അനുഭവം കൊച്ചി മെട്രോ യാത്രക്കാര്‍ക്കു ലഭ്യമാക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പാണ് ഈ സഹകരണമെന്ന് പ്രൂഡന്റ് ടെക്നോളജീസ് ഡയറക്ടര്‍ ജീജോ ജോര്‍ജ് പറഞ്ഞു. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്.
മുത്തൂറ്റ് മിനിക്ക് മുംബൈയിൽ ഓഫീസ്
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ പുതിയ ഓഫീസ് ആരംഭിച്ചു.
ഈ ഓഫീസില്‍ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരാകും സേവനം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.
സ്വര്‍ണം: പവന് 680 രൂപ ഉയർന്നു
അക്ഷയതൃതീയ ദിനത്തില്‍ സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില രണ്ടു തവണ വര്‍ധിച്ചു. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉയർന്നത്.
പിന്നീട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് ആകെ 85 രൂപയുടെയും പവന് 680 രൂപയുടെയും വര്‍ധനവുണ്ടായി. ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
കൊച്ചി: ഇവന്റ് സ്ഥാപനമായ പെഗാസസ് ഒരേ ദിവസം ഒരേ വേദിയില്‍ ആറ് ഇവന്റുകള്‍ സംഘടിപ്പിക്കുന്നു.
13 ന് കൊച്ചി ലെ-മെറിഡിയനില്‍ രാവിലെ മുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ മണപ്പുറം യൂണിക് ടൈംസ് വിമന്‍സ് എംപവര്‍മെന്റ് കോണ്‍ക്ലേവ്, വിമന്‍സ് എക്സലന്‍സ് അവാര്‍ഡ്, മിസ് ക്യൂന്‍ കേരള, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസിസ് കേരള ഗ്ലോബല്‍, മിന്നലൈ ഫിലിം അവാര്‍ഡ് എന്നിവയുണ്ടെന്ന് പെഗാസസ് ചെയര്മാന് അജിത് രവി പറഞ്ഞു.
ഹോട്ടല്‍ ടെക് കേരള പ്രദര്‍ശനം 15 മുതല്‍
കൊച്ചി: 14ാമത് ഹോട്ടല്‍ടെക് കേരള പ്രദര്‍ശനം 15 മുതല്‍ 17 വരെ കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കും.
സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ ടെക് കേരളയില്‍ 60ലേറെ പ്രദര്‍ശകര്‍ പങ്കെടുക്കും.
മേളയുടെ ഉദ്ഘാടനം 15ന് രാവിലെ 10.30ന് കേരള ടൂറിസം മിഷന് സെക്രട്ടറി കെ. ബിജു നിര്‍വഹിക്കും.
മേളയുടെ ആദ്യ രണ്ടു ദിവസം നൂറുകണക്കിന് പ്രഫഷണലുകളായ ഷെഫുമാര്‍ പങ്കെടുക്കുന്ന കേരള കലിനറി ചലഞ്ചും (കെസിസി) കെപിഎച്ച്എയുമായി സഹകരിച്ച് ഹൗസ്കീപ്പേഴ്സ് ചലഞ്ചും (എച്ച്കെസി) നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
മുംബൈ: തുടർച്ചയായ അഞ്ചാം സെഷനിലും ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ്. സെൻസെക്സ് 1062 പോയിന്റ് താഴ്ന്ന് 72,404ലിലും നിഫ്റ്റി 335 പോയിന്റ് നഷ്ടത്തിൽ 21,967ലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ ഒരുവേള 1,100 പോയിന്റിലധികം സെൻസെക്സ് താണു. നിഫ്റ്റി കഴിഞ്ഞ ഏഴു സെഷനുകളായി വില്പനസമ്മർദത്തിലാണ്. 1900 പോയിന്റാണ് ഇക്കാലയളവിൽ നിഫ്റ്റിക്കു നഷ്ടപ്പെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രവചനങ്ങൾ, അമേരിക്കൻ ഡോളറിന്റെ തിരിച്ചുവരവ്, വിവിധ മേഖലകളിലെ സംഘർഷങ്ങൾ എന്നിവയാണു വിപണിക്കു തിരിച്ചടിയായതെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.
എണ്ണ-വാതക, നിർമാണ മേഖലകളിലെ കന്പനികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. ഓട്ടോമൊബൈൽ കന്പനികൾ നേട്ടമുണ്ടാക്കി. പ്രവർത്തനഫലം പുറത്തുവിട്ടതിനെത്തു ടർന്ന് ഓട്ടോമൊബൈൽ കന്പനിയായ ഹീറോ മോട്ടോർകോർപിന്റെ ഓഹരി വില അഞ്ചു ശതമാനം ഉയർന്നു.
ബിജെപി-എൻഡിഎ സർക്കാർ മികച്ച വിജയം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പു തുടങ്ങും മുന്‍പുവരെ വിപണിയുടെ പ്രതീക്ഷ. പിന്നീട് സാഹചര്യം മാറി.
പ്രതിപക്ഷപാർട്ടികളുടെ സഖ്യം തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തുമെന്ന പ്രവചനങ്ങൾ വിപണിയിൽ ആശങ്കയുണ്ടാക്കി. തെരഞ്ഞെടുപ്പു ഫലം വരുവരെ വിപണിയിൽ കനത്ത ചാഞ്ചാട്ടം തുടരുമെന്നാണു വിലയിരുത്തൽ.
സൂചനകൾ അനുകൂലമല്ലാത്ത സാഹചര്യത്തിൽ, വിദേശ നിക്ഷേപകർ നിക്ഷേപം പിൻവലിക്കുകയും ആഭ്യന്തര നിക്ഷേപകരും ഓഹരികളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുകയാണ്. കോർപറേറ്റ് കന്പനികളുടെ ആശാവഹമല്ലാത്ത പ്രവർത്തനഫലങ്ങളും ക്രൂഡ്ഓയിൽ വിലക്കയറ്റവും റിസർവ് ബാങ്കിന്റെ കർശന ചട്ടങ്ങളും ഓഹരികളെ വലയ്ക്കുന്നുണ്ട്.
അക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
കൊച്ചി: അക്ഷയതൃതീയ ദിനമായ ഇന്ന് ആഭരണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍.
ഇന്ന് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സ്വര്‍ണക്കടകളില്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓണ വിപണിക്കുശേഷം സ്വര്‍ണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. തിരക്ക് ഒഴിവാക്കാനായി ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിരുന്നു.
സാധാരണ അക്ഷയതൃതീയയോടനുബന്ധിച്ച് 1,500 കിലോ സ്വര്‍ണാഭരണ വില്പനയാണു കേരളത്തില്‍ നടക്കാറുള്ളത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, ഗുരുവായൂരപ്പന് ലോക്കറ്റ് എന്നിവയ്ക്കും ഉയര്‍ന്ന ഡിമാന്‍ഡുണ്ട്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയുമായി.
അക്ഷയതൃതീയയ്ക്ക് സ്വര്‍ണാഭരണങ്ങളോ ചെറിയ സ്വര്‍ണനാണയങ്ങളോ സ്വന്തമാക്കുന്ന ശീലം ഇന്ന് മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ടെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ നാലാം തലമുറ വാഹനമാണു മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ആറു വേരിയന്റുകളിലായി വിപണിയിലിറക്കിയ പുതിയ സ്വിഫ്റ്റിന്റെ, ഡിസൈനിലും ഇന്റീരിയറിലും സുരക്ഷ ഉൾപ്പെടെയുള്ള മറ്റു ഫീച്ചറുകളിലും വലിയ മാറ്റങ്ങളുണ്ട്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം വരെയാണു വാഹനത്തിന്റെ എക്സ്ഷോറൂം വില. 25.75 കിലോമീറ്റർ മൈലേജ് പുതിയ മോഡലിനു കന്പനി അവകാശപ്പെടുന്നു.
എൽ ഷേപ്പ് ഡിആർഎൽ, പ്രൊജക്ഷൻ ലൈറ്റും ഇൻഡിക്കേറ്ററുമടങ്ങിയ പുതിയ ഹെഡ്ലാന്പ് ക്ലസ്റ്റർ, എൽഇഡി ഫോഗ് ലാന്പ്, ബോണറ്റിലേക്കു മാറിയ ലോഗോ എന്നിവയാണു രൂപത്തിൽ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങൾ.
വയർലെസ് ചാർജർ, വയർലെസ് ഫോണ്‍ മിററിംഗ്, സുസുക്കി കണക്റ്റ്, റിയർ എസി വെന്റുകൾ, കീലെസ് എൻട്രി, ആറ് എയർബാഗുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും നൽകിയിട്ടുണ്ട്.
ഇസഡ് സീരീസ് 1.2 ലിറ്റർ പെട്രോൾ എൻജിനാണു പുതിയ സ്വിഫ്റ്റിൽ നൽകിയിട്ടുള്ളത്. നിരവധി മോണോ ടോണ്‍ നിറങ്ങൾക്കൊപ്പം രണ്ടു ഡ്യുവൽ ടോണ്‍ നിറങ്ങളിലും വാഹനം വാങ്ങാം. ഗുജറാത്തിലെ പ്ലാന്റിലാണു പുതിയ സ്വിഫ്റ്റിന്റെ നിർമാണം.
ഇസാഫിന് ലാഭത്തില്‍ 40.8% വര്‍ധന
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തില്‍ മുൻവർഷത്തെ അപേക്ഷിച്ച് 40.8 ശതമാനം വര്‍ധനയോടെ 285 കോടി രൂപയുടെ പ്രവര്‍ത്തനലാഭം കൈവരിച്ചു. ഇക്കാലയളവിൽ 591 കോടി രൂപ അറ്റ പലിശ വരുമാനം നേടാനായി.
ടൊയോട്ട കാര്‍ ഡീറ്റൈലിംഗ് തുടങ്ങി
കൊച്ചി: കാര്‍ ഡീറ്റൈലിംഗ് രംഗത്തേക്ക് ചുവടുവച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ കാര്‍ കെയര്‍ ബ്രാന്‍ഡായ ‘ടി ഗ്ലോസ്’ അവതരിപ്പിച്ചു. ടൊയോട്ടയുടെ വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ് ഡീറ്റൈലിംഗ് സേവനങ്ങൾ.
സഹകരണ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിദേശത്തേക്ക്
കോട്ടയം: കേരളത്തിലെ സഹകരണസംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പനങ്ങള്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കയറ്റുമതി ചെയ്യുന്നു. പദ്ധതിയുടെ കരാര്‍ ഒപ്പുവയ്ക്കല്‍ സഹകരണ മന്ത്രി വി.എന്‍. വാസവന് കോട്ടയത്ത് നിര്‍വഹിച്ചു. കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
നിലവില്‍, രണ്ടു സഹകരണ സ്ഥാപനങ്ങൾ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് മാര്‍ക്കറ്റിംഗ് ആന്‍ഡ് സപ്ലൈ സഹകരണസംഘവും (എന്‍എംഡിസി) എറണാകുളം വാരപ്പട്ടി സര്‍വീസ് സഹകരണ ബാങ്കുമാണിത്. സംസ്കരിച്ച ഏത്തപ്പഴം, പൈനാപ്പിള്‍, ചക്കപ്പഴം എന്നിവ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് വാരപ്പട്ടി ബാങ്ക് അയയ്ക്കുന്നത്. എന്എംഡിസിയാകട്ടെ വെളിച്ചെണ്ണയും വയനാടന്‍ ഉത്പന്നങ്ങളും കയറ്റിയയയ്ക്കുന്നു.
ഇത് വിജയകരമായതോടെ കൂടുതല്‍ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക് എത്തിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. ഇതിനായി സഹകരണവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉത്പന്നങ്ങള്‍ ശേഖരിച്ച് കയറ്റുമതിക്ക് നല്‍കുന്നതിന് മന്ത്രി വി.എന്‍.വാസവന് നിര്‍ദേശം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബറില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന 22 സഹകരണ സംഘങ്ങളുടെ യോഗം സഹകരണ രജിസ്ട്രാര്‍ വിളിച്ചിരുന്നു. അതിനുശേഷം കയറ്റുമതി മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള കയറ്റുമതി കമ്പനികളുടെ യോഗവും വിളിച്ചു ചേര്‍ത്തു. ഏഴു കമ്പനികളാണ് അതില്‍ പങ്കെടുത്തത് അതില്‍ ഒരു ഏജന്‍സിയാണ് ഉത്പന്നങ്ങള്‍ അയയ്ക്കുന്നത്.
20ന് ആദ്യ കണ്ടയ്നര്‍ അയയ്ക്കും. അമേരിക്കയിലേക്കാണ് ഈ കയറ്റുമതി. ലണ്ടനിലേക്കുള്ള ഏജന്‍സി തയാറായി എത്തിയിട്ടുണ്ട്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും വിപണി സാധ്യതയുണ്ട്. കയറ്റുമതിക്കൊപ്പം രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതികേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് സഹകരണവകുപ്പ്.
കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് വിദേശവിപണി ഉറപ്പാക്കാനാണിത്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പിക്കാനാവും. നിലവിലെ കോ-ഓപ് മാര്‍ട്ടുകള്‍ ശക്തമാക്കി എല്ലാപഞ്ചായത്തുകളിലും വ്യാപിപ്പിക്കും.
വാരപ്പെട്ടി, എന്‍എംഡിസി, എന്നിവയ്ക്കു പുറമേ നന്തിയോട്, മറയൂര്‍, തങ്കമണി, മാങ്കുളം, കാക്കൂര്‍, റെയ്ഡ് കോ, അഞ്ചരക്കണ്ടി, ഒക്കല്‍, പള്ളിയാക്കല്‍, കൊടിയത്തൂര്‍, മാഞ്ഞാലി , കാരമല, ഉദുമ, വെണ്ണൂര്‍, ഭരണിക്കാവ്, ഉറങ്ങാട്ടരി, കൊട്ടൂര്‍, ഏറമം തുടങ്ങിയ സംഘങ്ങള്‍ കയറ്റുമതിക്ക് ആവശ്യമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എത്തിക്കാന്‍ തയാറായിട്ടുണ്ട്.
സുവര്‍ണ ജൂബിലി നിറവില്‍ പിഡിഡിപി; ആഘോഷം നാളെ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പ്രമുഖ പാല് സംഭരണ, വിതരണ പ്രസ്ഥാനമായ പീപ്പിള്‍സ് ഡയറി ഡെവലപ്മെന്റ് പ്രോജക്ട് (പിഡിഡിപി) സുവര്‍ണ ജൂബിലി നിറവില്‍. 50 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷങ്ങള്‍ നാളെ കാലടി കുറ്റിലക്കരയിലുള്ള പ്ലാന്റ് അങ്കണത്തില്‍ നടക്കുമെന്ന് ചെയര്മാന് ഫാ. തോമസ് മങ്ങാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മേരി ജോസഫ്, ബിഷപ് എമെരിറ്റസ് മാര്‍ തോമസ് ചക്യത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പിഡിഡിപി സെക്രട്ടറി എ.സി. ജോണ്സണ്, ട്രഷറര്‍ ഒ.പി. മത്തായി എന്നിവരും പങ്കെടുത്തു.
ക്ഷീര കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പത്തു ക്ഷീരകര്‍ഷകരും 60 ലിറ്റര്‍ പാലുമായി 1973 ലാണ് സംരംഭം തുടങ്ങുന്നത്. കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ അനുഗ്രഹത്തോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹികസേവന വിഭാഗത്തിന്റെ സെക്രട്ടറിയായിരിക്കേ ഫാ. ജോസഫ് മുട്ടുമനയായിരുന്നു സംരംഭത്തിനു പിന്നില്‍.
മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിവികാരിയില്നിന്നു വായ്പയായി ലഭിച്ച 55,000 രൂപ മൂലധനത്തില്‍ തുടങ്ങിയ പ്രസ്ഥാനം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രതിദിനം ലക്ഷം ലിറ്റര്‍ ശേഷിയുള്ള സൊസൈറ്റിയായും നൂറു കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനമായും വളര്‍ന്നു.
മലയാറ്റൂരിലായിരുന്നു ആദ്യ യൂണിറ്റ്. മുന്തിയയിനം പശുക്കളെ വാങ്ങി സമീപത്തുള്ള കര്‍ഷകര്‍ക്കു നല്കി. പത്തു കര്‍ഷകരില്‍നിന്നായി ദിവസം 60 ലിറ്റര്‍ പാല് കിട്ടിത്തുടങ്ങി. 1983ല്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. മില്‍മയ്ക്കാണ് അന്നു പാല് നല്‍കിയിരുന്നത്. പെട്ടെന്നൊരു ദിവസം പാലെടുക്കല്‍ മില്‍മ നിര്‍ത്തിയപ്പോഴാണ് സ്വന്തം ബ്രാന്‍ഡില്‍ പാൽ പുറത്തിറക്കാന്‍ നിര്‍ബന്ധിതരായത്.
1983 ജൂണ്‍ 25ന് പിഡിഡിപി ബ്രാന്‍ഡില്‍ പാല് വിപണനം തുടങ്ങി. 1973 മുതല്‍ 1999 വരെ ചെയര്‍മാനായിരുന്ന ഫാ. ജോസഫ് മുട്ടുമന വിരമിക്കുമ്പോള്‍ സ്ഥാപനത്തിന്റെ പ്രതിദിന പാലിന്റെ അളവ് 50,000 ലിറ്ററിലെത്തിയിരുന്നു. 2010ല്‍ അദ്ദേഹം അന്തരിച്ചു.
1988 ലാണ് അങ്കമാലി കാലടിയില്‍ 16 ഏക്കറില്‍ വലിയ പ്ലാന്റ് തുടങ്ങിയത്. പാല്‍പ്പൊടി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനംകൂടിയാണിതെന്ന് ചെയര്മാന് ഫാ. തോമസ് മങ്ങാട്ട് പറഞ്ഞു. തൈര്, നെയ്യ്, പനീര്‍ എന്നിവയുമുണ്ട്. സ്വന്തം പാല് മാത്രം ഉപയോഗിക്കുന്ന ഐസ്ക്രീമും ഉത്പാദിപ്പിക്കുന്നുണ്ട്.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
കൊച്ചി: കേരളത്തിൽനിന്നുള്ള ഊർജ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പും മുൻനിര ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയുമായ ചാർജ്മോഡും ഗോഹട്ടി കേന്ദ്രമാക്കി ആസാമിൽ പ്രവർത്തിക്കുന്ന എ പ്ലസ് ചാർജും തമ്മിൽ സഹകരിക്കും.
രാജ്യത്തെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖല വേഗത്തിൽ വിപുലീകരിക്കാനാണു സഹകരണം.
ഇതിന്റെ ഭാഗമായി മേഖലയിൽ ആയിരത്തിലേറെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആയിരം പുതിയ ചാർജറുകൾകൂടി സ്ഥാപിക്കുന്നതോടെ ഇന്ത്യയിൽ ചാർജ് മോഡിനു കീഴിലുള്ള ചാർജറുകളുടെ എണ്ണം 4200 കടക്കും.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് മുൻനിര കമ്പനികൾ കൈകോർക്കുന്നതോടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ചാർജിംഗ് ശൃംഖല വൻതോതിൽ വികസിക്കുമെന്നാണു പ്രതീക്ഷ. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ ചാർജ്മോഡിന്റെ കരുത്തുറ്റ പരിചയസമ്പത്തും സാങ്കേതികമികവും ആസാമിനും ഗുണം ചെയ്യും.
ഈ മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ നീക്കം സുപ്രധാന പങ്ക് വഹിക്കും. ഇലക്ട്രിക് വാഹനം ഓടിക്കുന്നവർക്കു മാത്രമല്ല, മേഖലയിലെ സുസ്ഥിര ഗതാഗത രംഗമാകെ വികസിക്കുന്നതിനും ഭാവിയിൽ പ്രകൃതിസൗഹൃദപരമായ വളർച്ച കൈവരിക്കുന്നതിനും ഈ നീക്കം സഹായകമാകും.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് മേഖലയിലെ മുൻനിര കമ്പനിയാണ് എ പ്ലസ്. കേരളത്തിൽ ചാർജ്മോഡ് സാധ്യമാക്കിയ നേട്ടങ്ങൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ആവർത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചാർജ്മോഡ് സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു.
2019ലാണ് ചാര്‍ജ്മോഡ് സ്ഥാപിതമാകുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ വളര്‍ന്നുവന്ന സംരംഭമായ ചാര്‍ജ്മോഡിന് നിലവില്‍ ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി 2300ലേറെ ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്.
കരോള്‍ ഫുര്‍ട്ടാഡോ ഉജ്ജീവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍
കൊച്ചി: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി കരോള്‍ ഫുര്ട്ടാഡോയെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
ബാങ്കിന്റെ ആരംഭകാലം മുതലുള്ള ഫുര്‍ട്ടാഡോ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍, ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസ് ക്വാളിറ്റി ഹെഡ്, ചീഫ് ബിസിനസ് ഓഫീസര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പെന്ഷന് വിതരണം: ബാങ്ക് ഓഫ് ബറോഡയും ഇപിഎഫ്ഒയും കരാറില്‍
കൊച്ചി: ബാങ്ക് ഓഫ് ബറോഡയും (ബിഒബി), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്ഒ) പെന്ഷന് വിതരണത്തിനായുള്ള കരാറില്‍ ഒപ്പിട്ടു.
ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണല്‍ ഹെഡ് ആന്‍ഡ് ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തില്‍, ഇപിഎഫ്ഒ കൊച്ചി റീജണല്‍ കമ്മീഷണര്‍ രോഹിത് ശ്രീകുമാര്‍ എന്നിവര്‍ കൊച്ചി റീജണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഉത്തം പ്രകാശിന്റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടിത്.
പെന്ഷന് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോക്കര്‍ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ആകര്‍ഷകമായ ഓഫറുകള്‍ ബാങ്ക് ഓഫ് ബറോഡയില്‍ ലഭ്യമാണെന്ന് ശ്രീജിത്ത് കൊട്ടാരത്തില്‍ പറഞ്ഞു. 8,225 ലധികം ശാഖകളുള്ള ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന വിപുലമായ സാമ്പത്തിക സേവനങ്ങളില്‍നിന്ന് ഇപിഎഫ്ഒ പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ലഭിക്കും.
സ്വര്‍ണം: പവന് 80 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമായി.
യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 10,400 കോടി കടന്നു
കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നു. ഫണ്ട് ഏകദേശം 68 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 22 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് 2024 ഏപ്രില്‍ 30ലെ കണക്കുകള്‍ വ്യക്തമാക്കി. 2004 ഏപ്രില്‍ ഏഴിനാണ് പദ്ധതി ആരംഭിച്ചത്.
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
ബെന്നി ചിറയില്‍
ചങ്ങനാശേരി: സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന്‍ നെല്‍കര്‍ഷകര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നു. നെല്ലിന്റെ പണം നല്‍കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് കണ്‍സോര്‍ഷ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്കുകളാണ് പണം നല്‍കാതെ കര്‍ഷകരെ വട്ടംകറക്കുന്നത്.
മാര്‍ച്ച് രണ്ടാം വാരം മുതല്‍ കൊയ്ത്തുനടത്തി മില്ലുകാര്‍ക്ക് നെല്ല് കൊടുത്ത കര്‍ഷകരാണ് വില ലഭിക്കാത്തതുമൂലം പ്രതിസന്ധി നേരിടുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് കുറച്ചു കര്‍ഷകര്‍ക്കു പണം കിട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബാങ്കുകളില്‍നിന്നു തുകവിതരണം നിലച്ചു.
നെല്ല് കൊയ്ത് 15 ദിവസത്തിനകം പണം ലഭ്യമാക്കുമെന്നുള്ള കൃഷി മന്ത്രിയുടെയും സിവില്‍ സപ്ലൈസ് മന്ത്രിയുടെയും ഉറപ്പാണ് ഇതോടെ ജലരേഖയായി മാറിയത്. 2023-24 വര്‍ഷം നാളിതുവരെ 47.96 കോടി കിലോ നെല്ലാണ് സംഭരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന എംഎസ്പിയായ 1049 കോടി രൂപയും സംസ്ഥാന പ്രൊഡക്ഷന്‍ ഇന്‍സെന്റീവായ 305 കോടിയും കൈകാര്യ ചെലവിനത്തിലെ 5.75 കോടിയും ചേര്‍ത്ത് 1359 കോടി രൂപയാണ് കര്‍ഷകര്‍ക്കു നല്‍കേണ്ടത്. ഇതില്‍ എത്ര കോടി രൂപ കര്‍ഷകര്‍ക്ക് നല്കി എന്നുള്ള കാര്യത്തില്‍ സപ്ലൈകോ വ്യക്തമായ മറുപടി നല്‍കുന്നില്ല.
31-ാമത്തെ ട്രഞ്ചില്‍ സപ്ലൈകോ കാനറാ ബാങ്കിന് നല്കിയ ലിസ്റ്റില്‍പെട്ട കര്‍ഷകര്‍ ബാങ്കില്‍ എത്തുമ്പോള്‍ നിലവില്‍ സപ്ലൈ കോയില്നിന്നു ലഭ്യമായ തുക പൂര്‍ണമായി വിതരണം ചെയ്തു കഴിഞ്ഞതായും ഇനി പണം ലഭിച്ചാലേ വിതരണം ചെയ്യാനാവു എന്നുമാണ് മറുപടി കിട്ടുന്നത്.
ആലപ്പുഴ ജില്ലയിലെ ബോട്ട് ജെട്ടി ബ്രാഞ്ചില്‍നിന്നു 31 നമ്പര്‍ ട്രഞ്ചില്‍ ഉള്‍പ്പെട്ട ചില പിആര്‍ സുകള്‍ക്ക് പണം ലഭ്യമായതിനെപ്പറ്റി നെല്‍കര്‍ഷക സംരക്ഷണസമിതി ഭാരവാഹികള്‍ ആരാഞ്ഞപ്പോള്‍ പുളിങ്കുന്നു ശാഖയിലെ മാനേജര്‍ കര്‍ഷകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ തട്ടിക്കയറിയതായി സമിതി ഭാരവാഹികള്‍ പറഞ്ഞു.
എസ്ബിഐക്ക് നെല്ലിന്റെ തുക വിതരണം ചെയ്യാന്‍ ഫണ്ടുണ്ടെങ്കിലും ജീവനക്കാരുടെ മെല്ലപ്പോക്കു നയം കര്‍ഷകരെ വലയ്ക്കുകയാണെന്നും ആരോപണമുണ്ട്.
പിആര്‍എസിന്റെ തുകവിതരണം ചെയ്യുന്നതില്‍ കാലവിളമ്പം വരുത്തിയാല്‍ എസ്ബിഐയുടെയും കാനറാ ബാങ്കിന്റെയും പാഡി ഓഫീസുകളുടെയും മുന്നില്‍ നെല്‍കര്‍ഷകരുടെ തുടര്‍ച്ചയായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
കുത്തനെ വിലയിടിഞ്ഞ് കൊക്കോ
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ഉണക്കക്കൊക്കോ വില കുത്തനെയിടിഞ്ഞു. ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 1,050 രൂപയിലേക്കുയർന്ന വിലയാണ് ഇന്നലെ 700 രൂപയിലേക്ക് കൂപ്പുകുത്തിയത്.
ശനിയാഴ്ച കിലോയ്ക്ക് 1040-1050 തോതിലാണ് വ്യാപാരികൾ കർഷകരിൽനിന്നു വാങ്ങിയത്. എന്നാൽ രണ്ടു ദിവസം പിന്നിട്ടതോടെ 350 രൂപയുടെ കുറവാണുണ്ടായത്.
അന്താരാഷ്ട്ര വിപണിയിൽ കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയർന്നത്. ടണ്ണിന് 4,000 ഡോളറിൽനിന്നു സർവകാല റിക്കാർഡായ 12,260 ഡോളറിലേക്ക് വില ഉയർന്നതോടെ കേരളത്തിലെ കർഷകരും വൻ പ്രതീക്ഷയിലായിരുന്നു.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ വില 8,522 ഡോളറിലേക്ക് താഴ്ന്നതോടെയാണ് ഇവിടെയും വിലയിടിഞ്ഞത്.
ഐവറികോസ്റ്റ്, ഘാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോയുടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് സമീപനാളിൽ വില കുതിച്ചുയരാൻ കാരണമായത്.
അതേസമയം റിക്കാർഡ് വിലക്കയറ്റത്തെ തുടർന്നു വിപണിയിൽ നിന്നു വിട്ടുനിന്ന കൂടുതൽ കന്പനികൾ ഇനി രംഗത്തുവരുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിലുണ്ടായ ക്ഷാമം പെട്ടെന്നു പരിഹരിക്കാൻ കഴിയാത്തതിനാൽ ശരാശരി 500-600 തോതിൽ വില തുടരാനാണ് സാധ്യതയെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ഇനിയും വില കൂടുമെന്ന പ്രതീക്ഷയിൽ വിൽപ്പന നടത്താതെ സ്റ്റോക്ക് പിടിച്ചുവച്ചിരുന്ന കർഷകരും എത്രയും വേഗം ചരക്ക് വിറ്റഴിക്കാനുള്ള തിരക്കിലാണ്. ഇന്നലെ ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ തോപ്രാംകുടിയിൽ മാത്രം 20 ടണ്‍ ഉണക്കക്കൊക്കോയാണ് വിൽപനയ്ക്കെത്തിയത്.
മുത്തൂറ്റ് മൈക്രോഫിൻ: ലാഭത്തിൽ വര്‍ധന
കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023-24 സാമ്പത്തികവര്‍ഷം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (എയുഎം) 12,193.50 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏക്കാലത്തെയും ഉയര്‍ന്ന മൂല്യമാണിത്.
ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം 2.74 മടങ്ങ് വര്‍ധിച്ചു. മൊത്ത വരുമാനം 58.02% വര്‍ധിച്ച് 2,285.49 കോടി രൂപയായി. അറ്റ പലിശ വരുമാനം 55.66% വര്‍ധിച്ച് 874.40 കോടി രൂപയില്‍നിന്ന് 1,361.10 കോടി രൂപയായി. നികുതിക്കുശേഷമുള്ള ലാഭം 174.32 ശതമാനം വളര്‍ച്ചയോടെ 163.89 കോടി രൂപയില്‍നിന്ന് 449.58 കോടി രൂപയുമായി.
2023-24 സാമ്പത്തികവര്‍ഷം കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2.29 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 2.97 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 0.60 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തി 0.35 ശതമാനവുമായി.
ഹ്യുണ്ടായ് കാമ്പയിൻ തുടങ്ങി
കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടായ് എക്സ്റ്ററിനായി പുതിയ കാന്പയിൻ തുടങ്ങി. ‘നിങ്ങളുടെ ഹൃദയത്തിലേറും എക്സ്റ്റർ’ എന്നപേരിലുള്ള കാന്പയിനിൽ സുരക്ഷാ ഫീച്ചറുകളുള്ള ആറ് എയർബാഗ് സ്റ്റാൻഡേർഡ്, പാഡിൽ ഷിഫ്റ്ററുകൾ, സൺറൂഫ്, ക്രൂയിസ് എന്നീ സൗകര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.
ബാലുശേരിയില്‍ പിട്ടാപ്പിള്ളില്‍ ഷോറൂം തുറന്നു
കൊച്ചി: ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ഷോറൂം കോഴിക്കോട് ബാലുശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ദയാനന്ദന്, പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
സമ്മര്‍ കൂള്‍ ഓഫറിന്റെ ഭാഗമായി ഇപ്പോള്‍ പിട്ടാപ്പിള്ളിയുടെ ഏതു ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്‍ഡ് വിന് ഓഫറുകളിലൂടെ 7000 കസ്റ്റമേഴ്സിന് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നല്‍കും.
കൂടാതെ വൗ സെയില്‍ ഓഫറിലൂടെ കൂപ്പണ്‍ കോഡ് കൊടുത്ത് അഡീഷണല്‍ ഡിസ്കൗണ്ട് നേടാനും അവസരമുണ്ട്. ഉത്പന്നങ്ങള്‍ക്ക് സ്പെഷല്‍ പ്രൈസ്, കോംബോ ഓഫേഴ്സ്, കാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍ എന്നിവയും ലഭ്യമാണ്. ഫിനാന്‍സ് പര്‍ച്ചേഴ്സുകള്‍ക്ക് 1000 രൂപ വരെയുള്ള കാഷ്ബാക്ക് കൂപ്പണുകളും ലഭിക്കും.
സൈം ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഡ്മിഷന് ആരംഭിച്ചു
കൊച്ചി: ഐഐഎം ബംഗളൂരു മുന്‍ ഡയറക്ടറും ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ്പ്(സൈം) സ്ഥാപക ചെയര്‍മാനുമായ പ്രഫ. ജെ. ഫിലിപ്പ് നേതൃത്വം നല്കുന്ന സിസ് (സൈം ഇന്റര്‍നാഷണല്‍ സ്കൂള്‍) പ്രവര്‍ത്തനം തുടങ്ങി. ജൂണ്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും.
ചങ്ങനാശേരി അതിരൂപതയുമായി ചേര്‍ന്ന് ഏറ്റുമാനൂര്‍ പള്ളിക്കുന്നിലെ ഏഴര ഏക്കറോളം വരുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡ് അഞ്ചു വരെ പരീക്ഷ ഇല്ല. സ്കൂളിലേക്കെത്താന് വിവിധ സ്ഥലങ്ങളില്‍നിന്ന് സ്കൂള്‍ ബസ്, ഹോസ്റ്റല്‍ സൗകര്യം, കളിക്കാനും വിനോദത്തിനുമായി വിവിധങ്ങളായ കോര്‍ട്ടുകള്‍, വിനോദോപാധികള്‍, പരിശീലകര്‍ എന്നിവ സജ്ജമാണ്.
എല്ലാ വിഷയങ്ങള്‍ക്കും അധ്യാപകരും സഹായികളുമുണ്ട്. യാതൊരുവിധ സംഭാവനകളോ അനാവശ്യ ഡിപ്പോസിറ്റുകളോ വാങ്ങാതെ ന്യായമായ ഫീസ് നിരക്കിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം. സ്കൂളില്‍ നേരിട്ട് എത്തിയോ admission.xis@xime. org എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയച്ചോ പ്രവേശനം നേടാം.
ഓണ്‍ലൈൻ കരിയർ കൗണ്‍സലിംഗ് പ്ലാറ്റ്ഫോം ഒരുക്കി ടിസിഎസ് അയോണും ഐസിടി അക്കാദമിയും
തിരുവനന്തപുരം: വിദ്യാർഥികൾക്കും യുവാക്കൾക്കും അനുയോജ്യമായ വിവിധ തൊഴിലവസരങ്ങളെക്കുറിച്ച് മനസിലാക്കാനും തയാറെടുക്കാനുമായി ടാറ്റ കണ്‍സൾട്ടൻസി സർവീസസ് തയാറാക്കിയ ടിസിഎസ് അയോണ്‍ കരിയർ ഇൻസൈറ്റ് പ്ലാറ്റ്ഫോമുമായി ഐസിടി അക്കാദമി കൈകോർക്കുന്നു.
13 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്കും 16 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്കും 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുമായി മൂന്നു വിഭാഗങ്ങളായാണ് സൗജന്യ കരിയർ കൗണ്‍സലിംഗ് ലഭ്യമാക്കുന്നത്. ictkerala. org/career-insight എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം
തൊഴിൽമേഖലകൾ തുടർച്ചയായി വികസിക്കുന്ന ആഗോള സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ യുവാക്കൾ ബുദ്ധിമുട്ടുന്നതിനാലാണ് ടാറ്റ കണ്‍സൾട്ടൻസി സർവീസസ് ഇത്തരമൊരു സംവിധാനം സജ്ജമാക്കിയിട്ടുള്ളതെന്ന് ടിസിഎസ് അയോണ്‍ ഗ്ലോബൽ ഹെഡ് വെങ്കുസ്വാമി രാമസ്വാമി പറഞ്ഞു.
ഒരുലക്ഷത്തോളം പേർക്ക് ഇതിന്റെ സേവനം ലഭ്യമാക്കാനാകുമെന്ന് അക്കാദമി സിഇഒ മുരളീധരൻ മണ്ണിങ്കൽ പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പാര്‍ട്ണര്‍മാരാക്കി ബോചെ
തൃശൂര്‍: നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന അഭിലാഷ്, അബ്ദുള്‍ സലിം എന്നിവര്‍ക്കു ബോചെ പാര്‍ട്ണര്‍ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്കി ബോചെ.
കോര്‍പറേറ്റ് ഓഫീസിനുമുമ്പില്‍ നടന്ന ചടങ്ങില്‍ ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്കി ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.
ഓട്ടോറിക്ഷയില്‍ കയറുന്നവര്‍ക്കു യാത്രചെയ്യുന്ന സമയത്തു ബോചെ ടീ വാങ്ങിക്കാമെന്നതാണു പ്രത്യേകത. ഒരു ടീ പായ്ക്കറ്റിന് 40 രൂപയാണു വില. ഇതോടൊപ്പം സൗജന്യ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും.
ദിവസേന രാത്രി 10.30നാണ് നറുക്കെടുപ്പ്. ഭാഗ്യവാനു പത്തു ലക്ഷം രൂപ നല്‍കും. 13704 പേര്‍ക്ക് 25,000, 10,000, 5000, 1000, 100 എന്നിങ്ങനെ കാഷ് പ്രൈസുകളും ലഭിക്കും.
ബോചെ ടീ ലക്കി ഡ്രോയിൽ പത്തുലക്ഷം രൂപ ലഭിച്ച 14 പേര്‍ക്കു ബോചെ ചെക്കുകള്‍ വിതരണം ചെയ്തു.
നിക്ഷേപത്തട്ടിപ്പ്: ഫിനാൻസ് ഉടമയും കുടുംബവും അറസ്റ്റിൽ
തിരുവല്ല: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നെടുംപറമ്പിൽ ചിറ്റ്സ് ആൻഡ് ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിലായി. നിക്ഷേപകരുടെ പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിയ പോലീസാണ് അറസ്റ്റ് നടത്തിയത്. സ്ഥാപനങ്ങളുടെ ഡയറക്ടർമാരെന്ന നിലയിലാണ് ഭാര്യയെയും മക്കളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചു നടത്തിയ വൈദ്യപരിശോധനയ്ക്കുശേഷം ഇവരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചതറിഞ്ഞ് നിരവധി നിക്ഷേപകരാണ് എത്തിയത്. തിരുവനന്തപുരത്ത് അടക്കം വിവിധ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ രാജുവിനെതിരേ നിക്ഷേപകരുടെ പരാതികൾ നിലനിൽക്കുന്നുണ്ട്.
നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.
285 കോടിയുടെ തട്ടിപ്പ്: ഹൈറിച്ച് ഉടമകളുള്‍പ്പെടെ 80 പേര്‍ക്കെതിരേ കേസ്
കണ്ണൂര്‍: മണിച്ചെയിന്‍ തട്ടിപ്പിലൂടെ ജനങ്ങളെ കബളിപ്പിച്ച ഹൈറിച്ചിന്റെ ഉടമകള്‍ക്കും ഇടനിലക്കാര്‍ക്കും എതിരേ കാസര്‍ഗോഡ് പോലീസും കേസെടുത്തു. മുന്‍ പോലീസ് മേധാവി വടകരയിലെ പി.എ. വത്സന് നല്കിയ പരാതിയിലാണു പ്രൈസ് ചിറ്റ്സ് ആൻഡ് മണി സര്‍ക്കുലേഷന്‍ സ്കീംസ് (ബാനിംഗ്) ആക്ട് പ്രകാരം 80 പേര്‍ക്കെതിരേ കേസെടുത്തത്.
സ്ഥാപനയുടമകളായ തൃശൂരിലെ കോലാട്ട് ദാസന് പ്രതാപന്, ഭാര്യ ശ്രീന, പ്രമോട്ടര്‍മാരായ ജിനില്‍ ജോസഫ്, വിദ്യാനഗര്‍ മധൂരിലെ എ.ആര്. അബ്ദുള്‍ സത്താര്‍, ചെറുവത്തൂരിലെ ദിവാകരന്,അരീക്കാടിയിലെ ഷസ്മിന, ബെല്ലയിലെ പി.വി. വിജിത്ത്, കുഞ്ഞിമംഗലത്തെ സുമി അനില്‍, ഉപ്പള കൊളങ്ങരയിലെ അബ്ദുള്‍ ഖാദര്‍, മധൂരിലെ കെ. അനുഷ, മഞ്ചേശ്വരത്തെ പി.വി. അഷ്റഫ്, തുടങ്ങിയ 80 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരും പ്രമോട്ടര്‍മാരുമായ പ്രതികള്‍ നിലവിലുള്ള നിയമത്തിന് വിരുദ്ധമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും വിവിധ പേരുകളിലുള്ള പദ്ധതികളിലൂടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചതായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഉടന്‍ പണം സമ്പാദിക്കാമെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആളുകളെ ചേര്‍ത്ത് പിരമിഡ് മാതൃകയില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതിലൂടെ 284,89,05,663 രൂപ അന്യായമായ നേട്ടമുണ്ടാക്കിയതായുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇതിനേക്കാള്‍ ഭീകരമായ തട്ടിപ്പാണ് കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ളതെന്നും ഓരോ ജില്ലയും തിരിച്ചുള്ള കണക്കുകള്‍ ശേഖരിച്ച് പരാതികള്‍ നല്‍കുമെന്നും പരാതിക്കാരനായ മുന്‍ പോലീസുദ്യോഗസ്ഥന് വത്സന് ദീപികയോട് പറഞ്ഞു.
മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന് പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായുമുള്ള ഇദ്ദേഹത്തിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് ഇടനിലക്കാരായ 39 പേര്‍ക്കെതിരേ കേസെടുത്തതിന്റെ പിന്നാലെയാണ് കാസര്‍ഗോഡ് പോലീസും കേസെടുത്തത്.
ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
കൊച്ചി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍, ഉപയോക്തൃ ഉത്പന്നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്ന ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 1,300 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ലുലു ഫാഷന്‍ വീക്കിന് നാളെ തുടക്കം
കൊച്ചി: ആഗോള ബ്രാന്‍ഡുകളുടെ പുത്തന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിച്ച് ഫാഷന്‍ ലോകത്തെ വിസ്മയക്കാഴ്ചകളുമായി ലുലു ഫാഷന്‍ വീക്കിന് നാളെ തുടക്കമാകും.
12 വരെ നീളുന്ന ഷോയില്‍ ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും സെലിബ്രിറ്റികളും മോഡലുകളും അണിനിരക്കും.
ലുലു ഫാഷന്‍ വീക്ക് 2024ന്റെ ലോഗോ സിനിമാതാരങ്ങളായ ടൊവിനോ തോമസും ഭാവനയും ചേര്‍ന്നു പ്രകാശനം ചെയ്തു.
പെപ്പെ ജീന്‍സ് ലണ്ടന്‍, അമുക്തി, പീറ്റര്‍ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോണ്‍ യുകെ, സിന് ഡെനിം തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ഷോയുടെ മുഖ്യഭാഗമാകും. സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോ (മുംബൈ) ആണ് ഷോ ഡയറക്ടര്‍.