കാലിക്കട്ടിലെ ഉത്തരക്കടലാസ് മൂല്യനിർണയം: പ്രശ്നം തീർക്കാൻ ആനുകൂല്യങ്ങളും വേതനവർധനയും
തേഞ്ഞിപ്പലം: ആർജിതാവധി അടക്കമുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം മൂല്യനിർണയ വേതനം വർധിപ്പിക്കുകയും ഓരോ അധ്യാപകനും മൂല്യനിർണയത്തിനു നൽകേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം നിശ്ചയിക്കുകയും ചെയ്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ പരീക്ഷാ മൂല്യനിർണയ പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കം.
ഇതിന്റെ ഭാഗമായി അന്തിമ തീരുമാനമെടുക്കാൻ അടുത്ത ചൊവ്വാഴ്ച സിൻഡിക്കറ്റിന്റെ പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റി ചേരും. അവധിക്കാലത്ത് മൂല്യനിർണയ ക്യാന്പുകളിൽ പങ്കെടുക്കുന്നതിനാൽ ആർജിതാവധി അടക്കമുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം വിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കറ്റംഗങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ആനുകൂല്യങ്ങൾ പുനഃ സ്ഥാപിക്കുന്നതിനു പുറമെ മൂല്യനിർണയ വേതനം വർധിപ്പിക്കുക കൂടി ചെയ്താൽ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യൂണിവേഴ്സിറ്റി അധികൃതർ. വിഷയത്തിൽ വിശദമായ കൂടിയാലോചന നടത്തി ശാശ്വത പ്രശ്ന പരിഹാരത്തിനാണ് ശ്രമം. എന്നാൽ നിശബ്ദമായി നിസഹകരണം തുടരുന്ന പ്രതിപക്ഷ കോളജ് അധ്യാപക സംഘടനകൾ നിലപാട് വ്യക്തമാക്കാത്തതാണ് സർവകലാശാല അധികൃതരെ അലട്ടുന്ന മറ്റൊരു പ്രശ്നം. വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകിയിട്ടും മൂല്യനിർണയ ക്യാന്പുകളിലേക്കു തിരിച്ചെത്തി സഹകരണം ഉറപ്പാക്കാൻ വിട്ടുനിൽക്കുന്ന അധ്യാപകർ ഇതുവരെ തയാറായിട്ടില്ല. അതിനാൽ മൂല്യനിർണയം മന്ദഗതിയിലാണ്. ഈ സാഹചര്യത്തിനു മാറ്റമുണ്ടാക്കാൻ വിട്ടുനിൽക്കുന്ന അധ്യാപകരെ തിരികെയെത്തിക്കാനാണ് തിരക്കിട്ട നീക്കം. ആയിരക്കണക്കിനു വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമായിട്ടും വൈസ് ചാൻസലർ, രജിസ്ട്രാർ ഉൾപ്പെടെയുള്ളവർ ഇടപെടാത്തതിലും സിൻഡിക്കറ്റിന് അത്യപ്തിയുണ്ട്. കോളജ് അധ്യാപകരിൽ മിക്കവരും തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളുടേതിനു പുറമെ നൂറുകണക്കിനു ഉത്തരക്കടലാസുകൾ അധികമായി മൂല്യനിർണയം നടത്തുന്നുണ്ട്. അതിനാൽ മൂല്യനിർണയം ജോലിയുടെ ഭാഗമാക്കി നിജപ്പെടുത്തിയത് ഇത്തരം അധ്യാപകർക്ക് തിരിച്ചടിയാണ്. അതാണ് അസംതൃപ്തിക്കും നിസഹകരണത്തിനും കാരണം. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഓരോ അധ്യാപകനും മൂല്യനിർണയത്തിനായി നൽകേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം നിശ്ചയിച്ച് വേതന വർധനവ് നടപ്പാക്കാൻ യൂണിവേഴ്സിറ്റി ഒരുങ്ങുന്നത്.