താന്‍ ബ്രഹ്മാവറില്‍ തിരിച്ചെത്തിയെന്നും ഇനി വീണ്ടും അത്രദൂരം വരാന്‍ കൈയില്‍ പണമില്ലെന്നുമായിരുന്നു മറുപടി. പണം തങ്ങള്‍ തരാമെന്ന് പറഞ്ഞപ്പോള്‍ 500 രൂപ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് മറ്റൊരാളുടെ ഗൂഗിള്‍ പേ നമ്പര്‍ നല്കി. ആ നമ്പറിലേക്ക് അബ്ബാസ് പണം അയച്ചു കൊടുത്തിട്ടും കുട്ടിയുടെ മാതാവ് വന്നില്ല.
ഈ കാര്യം വീണ്ടും പോലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞാല്‍ നിയമം കൈയിലെടുത്തതിന് തങ്ങളെ പിടിച്ച് അകത്തിടുമോയെന്ന് അബ്ബാസിനും കൂട്ടര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താന്‍ കര്‍ണാടകയില്‍ പോയാല്‍ കള്ളന്മാരോ ഗോസംരക്ഷരോ തങ്ങളെ പഞ്ഞിക്കിടുമെന്ന കാര്യം ഉറപ്പായതുകൊണ്ട് തമ്മില്‍ ഭേദം പോലീസാണെന്നുതന്നെ തീരുമാനിച്ചു.
കുട്ടിയുടെ മാതാവ് പഠിച്ച കള്ളിയാണെന്ന കാര്യം ഇത്തവണ പോലീസിനും ബോധ്യമായി. പിന്നെ കൈയിലുണ്ടായിരുന്ന ഏക പിടിവള്ളി അബ്ബാസ് ഗൂഗിള്‍ പേ ചെയ്തുകൊടുത്ത നമ്പറാണ്. അത് സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ബ്രഹ്മാവറിലുള്ള ഒരു കോഴിക്കടയിലെ ജീവനക്കാരന്റേതാണെന്ന് കണ്ടെത്തി.
പിന്നെ അബ്ബാസും സംഘവും നേരെ ബ്രഹ്മാവറിലേക്ക് വച്ചുപിടിച്ചു. കോഴിക്കടയില്‍ പോയി ആളെ കണ്ടെത്തി. കടയുടമയുമായി സംസാരിച്ചപ്പോള്‍ ആട് വ്യാപാരം നടത്തുന്ന ഒരു സംഘം അതിനടുത്തുതന്നെ താമസിക്കുന്നുണ്ടെന്ന വിവരം കിട്ടി.
അവിടെ പോയി നോക്കിയപ്പോള്‍ കണ്ടത് ഒരു വീട്ടുപറമ്പില്‍ 75 ഓളം ആടുകള്‍ മേഞ്ഞുനടക്കുന്നതാണ്. അതില്‍ അഞ്ച് ആടുകള്‍ തന്റേതാണെന്നും അബ്ബാസ് ഞെട്ടലോടെയും ആശ്വാസത്തോടെയും തിരിച്ചറിഞ്ഞു. ഒന്നുരണ്ട് കാറുകളും അവിടെ കണ്ടു.
അവയുടെ ഫോട്ടോയെടുത്ത് നമ്പറും രേഖപ്പെടുത്തി. ബിസ്കറ്റിന്റെ പേരില്‍ വഴിതെറ്റിപ്പോയ ആടുകളാണ്. അടുത്തൊന്നും ആരെയും കാണാത്തതുകൊണ്ട് ഒരു പായ്ക്കറ്റ് ബിസ്കറ്റ് വാങ്ങി കൊടുത്ത് തന്റെ ആടുകളെ തിരിച്ചുകൊണ്ടുപോയാലോ എന്നൊരു ചിന്ത അബ്ബാസിനു തോന്നിയതാണ്.
പക്ഷേ തടി കേടാകാതെ ആടിനെയും കൊണ്ട് തിരിച്ചുപോകാന്‍ കള്ളന്മാരോളം സാമര്‍ഥ്യം തനിക്കില്ലല്ലോ. നാട്ടില്‍ തിരിച്ചെത്തി കുമ്പള പോലീസിന്റെ സഹോയത്തോടെ തലപ്പാടി ടോള്‍ ബൂത്തില്‍ പരിശോധന നടത്തി.
ആ വീട്ടിലുണ്ടായിരുന്ന കാര്‍ തന്നെയാണ് ആടിനെ കാണാതായ ദിവസം ടോള്‍ പ്ലാസയിലുടെ കടന്നുപോയതെന്ന് കണ്ടെത്തിയതോടെ പോലീസിന് നേരിട്ട് രംഗത്തിറങ്ങാനുള്ള തെളിവായി. പിന്നീട് കുമ്പള പോലീസ് സ്വന്തം നിലയ്ക്കുതന്നെ ബ്രഹ്മാവറിലേക്കു പോയി.
അവിടുത്തെ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞു. അവിടെയുണ്ടായിരുന്ന ഷിമോഗ സ്വദേശി സക്കഫുല്ലയെ (23) അറസ്റ്റ് ചെയ്തു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചതോടെ സംഘത്തലവന് റഫീഖ് എന്ന സാദിഖിനു വേണ്ടി തെരച്ചില്‍ നടക്കുകയാണ്.
ആടുകള്‍ക്ക് ബിസ്കറ്റ് നല്കുന്ന കുട്ടിയും ഇവരുടെ ബന്ധു തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവിനെയും പ്രതിചേര്‍ത്തേക്കും. ഈ സംഘം കാലങ്ങളായി ബ്രഹ്മാവറില്‍ താമസിച്ചുവരികയാണെന്നും നാട്ടുകാരുടെ പ്രീതി സമ്പാദിക്കാന്‍ ഇടയ്ക്കിടെ മട്ടന്‍ ബിരിയാണി വച്ച് പ്രദേശവാസികള്‍ക്ക് സൗജന്യമായി നല്‍കാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആട് മോഷണം കണ്ടെത്തുന്നതിനായി സിബിഐയെ വെല്ലുന്ന തരത്തില്‍ നാലുമാസം നീണ്ട അന്വേഷണമാണ് അബ്ബാസും കൂട്ടുകാരും നടത്തിയത്. രണ്ടായിരം കിലോമീറ്റര്‍ യാത്ര ചെയ്തു. 28,000 രൂപയും ഇതിനായി ചെലവിട്ടു.
വിവിധ ഇടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ടോള്‍പ്ലാസ വിവരങ്ങള്‍ എന്നിവ ശേഖരിച്ചു. മോഷ്ടാക്കളുടെയോ പോലീസിന്റെയോ പിടിയിലായാല്‍ സ്വയം കുറ്റവാളികളായി മുദ്രകുത്തപ്പെട്ടേക്കാമെന്ന സാധ്യതയും ആദ്യകാലങ്ങളില്‍ ഏറെയുണ്ടായിരുന്നു.
ഇതെല്ലാം മറികടന്നാണ് ഒടുവില്‍ ഇവര്‍ പോലീസിന്റെ വിശ്വാസം നേടിയെടുത്ത് മോഷണ സംഘത്തെ കണ്ടെത്തിയത്. ഇനി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടമായ ആടുകളില്‍ ജീവനോടെ അവശേഷിക്കുന്ന കുറച്ചെണ്ണത്തിനെയെങ്കിലും തിരികെ കിട്ടിയാല്‍ അത്രയും ആശ്വാസമെന്ന് ഇവര്‍ പറയുന്നു.