ഉള്ള തൊഴിലും പോയ കാലംമോദിയുടെ പഴയ വാഗ്ദാനങ്ങൾ എത്രമാത്രം പ്രാവർത്തികമായെന്ന് പലരും മറന്നതുപോലെയാണ്. ഓരോ വർഷവും ഒരുകോടി പേർക്ക് തൊഴിൽ നൽകുമെന്ന് 2013 നവംബർ രണ്ടിലെ ആഗ്ര റാലിയിലാണ് മോദി വാഗ്ദാനം ചെയ്തത്. 2014ൽ ഭരണത്തിലേറിയതിനു പിന്നാലെ വർഷം തോറും രണ്ടു കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന് രാഹുൽ ഗാന്ധിയും കമൽനാഥും മറ്റും പറയുന്നു. ഇതനുസരിച്ച് ഈ മാസത്തോടെ രാജ്യത്ത് 40 കോടി പേർക്കു തൊഴിൽ കിട്ടുമായിരുന്നു.
ദേശീയ തൊഴിൽ സർവേ പ്രകാരം (നാഷണൽ സർവേ ഓർഗനൈസേഷൻസ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) 45 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് രാജ്യത്ത്. ബിജെപി അധികാരത്തിലേറുന്നതിനു മുന്പ് അവസാനം ഡേറ്റ ലഭ്യമായ 2012ൽ 2.1 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 2018ൽ 6.1 ശതമാനം ആയാണ് ഉയർന്നത്. ബിജെപി അധികാരത്തിലെത്തുന്പോൾ ഒരു കോടിയായിരുന്ന തൊഴിൽരഹിതരുടെ എണ്ണം അഞ്ചു കോടിയായതായി തൊഴിൽ സർവേ പറയുന്നു. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിക്കാനാണ് രണ്ടു യുവാക്കൾ പാർലമെന്റിനുള്ളിൽ ചാടിയിറങ്ങി പുക ചീറ്റിച്ചത്.
വിലക്കയറ്റത്തിൽ പൊള്ളി ജനം പണപ്പെരുപ്പം കുറയ്ക്കുമെന്ന് 2014ലും 19ലും വാഗ്ദാനം ചെയ്ത ബിജെപി ഭരണത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 2022 ഏപ്രിലിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനത്തിലെത്തി. മൊത്തം പണപ്പെരുപ്പം ഒന്പത് വർഷത്തെ ഉയർന്ന നിരക്കായ 15.08 ശതമാനമായി.
2023ലും റിസർവ് ബാങ്ക് നിശ്ചയിച്ച സഹിക്കാവുന്നതിലും അപ്പുറത്തെ ആറു ശതമാനത്തിനു മുകളിലാണു വിലക്കയറ്റം. അരി മുതൽ പയറിനും പരിപ്പിനും പച്ചക്കറികൾക്കും മത്സ്യ മാംസാദികൾക്കും മുട്ടയ്ക്കും പാലിനുംവരെ തീവിലയായി. വില കുറഞ്ഞില്ലെങ്കിലും വോട്ടെടുപ്പിനൊരുങ്ങുന്നതിനു മുന്പായി 29 രൂപയ്ക്ക് ഭാരത് അരി എത്തിച്ചതിലെ തന്ത്രം വ്യക്തം.
ഡോളറിന് 40 രൂപയായി രൂപയുടെ മൂല്യം കൂട്ടുമെന്ന് മോഹിപ്പിച്ചവരുടെ കാലത്ത് വിനിമയനിരക്ക് 82.80 രൂപയായി. 400 രൂപയ്ക്ക് പാചകവാതക സിലിണ്ടർ വാഗ്ദാനം ചെയ്തവർ വില 1,000 രൂപയാക്കി. ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വിലകൾ നൂറു രൂപയ്ക്കടുത്ത് മരവിപ്പിച്ചു നിർത്തി കൊള്ളയടി തുടരുകയാണ്. വോട്ടിനു മുന്പായി വില കുറച്ചേക്കും, അതോടെ ജനം ഹാപ്പി!
ഗോൾപോസ്റ്റ് മാറ്റി ഗോളടികർഷകരുടെ വരുമാനം 2022 ഓഗസ്റ്റ് പതിനഞ്ചോടെ ഇരട്ടിയാക്കുമെന്ന് 2019 ഏപ്രിൽ നാലിന് മഹാരാഷ്ട്രയിൽ ഗോണ്ടിയയിലെ റാലിയിൽ മോദി പ്രഖ്യാപിച്ചു. ഉത്പാദനച്ചെലവും അതിന്റെ 50 ശതമാനം ലാഭവും ഉറപ്പാക്കി കാർഷികവിളകൾക്കു താങ്ങുവില പലതവണ വാഗ്ദാനം ചെയ്തു. ഇതൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, കർഷകർ കൂടുതൽ ദുരിതത്തിലാവുകയും ചെയ്തു. കഴിഞ്ഞ 13നു തുടങ്ങിയ ഡൽഹിയിലെ പുതിയ കർഷകസമരം ഒത്തുതീർപ്പിലാക്കാൻ പോലും കഴിഞ്ഞിട്ടില്ല. സമരത്തിനിടെ അഞ്ചു കർഷകരാണ് 18 ദിവസംകൊണ്ടു മരിച്ചത്. കേരളത്തിലെ കർഷകർ നേരിടുന്ന റബർ അടക്കമുള്ളവയുടെ വിലത്തകർച്ചയും പ്രതിസന്ധിയും പരിഹരിക്കാനും 10 വർഷത്തിനിടെ നടപടിയുണ്ടായില്ല.
ഇന്ത്യൻ സന്പദ്ഘടന 2022ൽ അഞ്ചു ലക്ഷം കോടി (5 ട്രില്യണ്) ഡോളർ ആക്കുമെന്ന് 2018 സെപ്റ്റംബർ 21ന് മോദി പ്രഖ്യാപിച്ചിരുന്നു. എട്ടു ശതമാനം ജിഡിപി വളർച്ചയും വാഗ്ദാനം ചെയ്തു. 2047ൽ ഇന്ത്യയെ വികസിതരാജ്യവും 26 ട്രില്യണ് ഡോളർ സന്പദ്ഘടനയും ആക്കുമെന്നാണ് മോദിയുടെ പുതിയ വാഗ്ദാനം. ഗോൾ പോസ്റ്റ് മാറ്റി ഗോളടിക്കട്ടെ. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് കോവിഡ് മൂലം 5.33 ലക്ഷം ഇന്ത്യക്കാർ മരിച്ചെങ്കിലും അവകാശവാദങ്ങൾക്കു പഞ്ഞമില്ല.
2022ലെ സ്വാതന്ത്ര്യദിനത്തിനു മുന്പായി ബഹിരാകാശത്തേക്ക് ഇന്ത്യ ബഹിരാകാശഗവേഷകരെ അയയ്ക്കുമെന്ന് 2018 ഓഗസ്റ്റ് 15ന് ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ചതാണ്. എന്നാൽ പ്രശാന്ത് നായരടക്കം നാലു പേരെ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. 2022ഓടെ എല്ലാവർക്കും വീട് വാഗ്ദാനം ചെയ്തത് 2018 ജൂലൈ 28നായിരുന്നു. അതും പാഴ്വാക്കായി.
75-ാം സ്വാതന്ത്ര്യദിനത്തിനു മുന്പായി എല്ലാ വീടുകളിലും മുഴുവൻ സമയവും വൈദ്യുതി ലഭ്യമാക്കുമെന്ന് അധ്യാപകദിനത്തിലെ പ്രസംഗത്തിൽ മോദി പറഞ്ഞതും പലരും മറന്നു. 100 സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ചത് 2014 ജൂലൈയിൽ അധികാരത്തിലെത്തിയതിനു പിന്നാലെയായിരുന്നു. പൂർത്തിയായ സ്മാർട്ട് സിറ്റികൾ എവിടെയെന്ന് ആരും ഇപ്പോൾ പറയുന്നില്ല.